literature

സുരേഷ് നാരായണൻ

1 മഴയുടെ ദൂതൻ.

പ്രാർത്ഥനയാണെന്നറിയാതെ
‘ചന്തമേറിയ പൂവിലും’
പാടിക്കൊണ്ടിരിക്കുമ്പോൾ
വാതിൽക്കൽ മുട്ടു കേട്ടു.

(അതെന്തോ, അവൾ മാത്രമേ കേട്ടുള്ളൂ)

കറുത്ത ഉടുപ്പിട്ട ഒരു ചിരിയിലേക്കാണ് വാതിൽ തുറന്നത്.

ഒരു കുട നീട്ടിക്കൊണ്ടവൻ പറഞ്ഞു,
‘നാളെ മഴക്കാലം തുടങ്ങ്വാ.
ഇദ് വെച്ചോ!ഞാൻ പോട്ടെ.’

അവൾ പോലുമറിയാതെ കൈനീണ്ടു.
പതുപതുത്ത ശീലക്കുട !

നന്ദി പറഞ്ഞു കൊണ്ടവൾ ചോദിച്ചു,
‘നിക്ക്, നിൻറെ പേരെന്താ?’

‘മഴക്കാറ്’.പയ്യൻ അപ്രത്യക്ഷനായി.

2. കേട്ടെഴുത്ത്

എല്ലാ ദിവസോം
മലയാളം മാഷ് കേട്ടെഴുത്തിടും.

അന്നത്തെ വാക്ക് ചെറുതായിരുന്നു,
‘ഇംഗിതം’

പേപ്പർ നോക്കിവന്ന മാഷ്
എൻറടുത്തെത്തിയപ്പോൾ ബ്രേക്കിട്ടു .

ഞാൻ എഴുതിയിരിക്കുന്നു, ‘ഇങ്കിതം’.

‘പോയി അമ്മേടെ
ഇങ്കു കുടിച്ചിട്ട് വാ!’
മാഷ് അലറി.

സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

ഡോ. ഐഷ വി

ചിറക്കര ഗവ.യുപിഎസിൽ 1976 നവംബറിൽ നാലാം ക്ലാസ്സിൽ പ്രവേശനം നേടുമ്പോൾ കാസർഗോട്ടെ കൂട്ടുകാരെ വേർപിരിഞ്ഞു വന്ന വിഷമമായിരുന്നു എനിക്ക് . തികച്ചും ഗ്രാമാന്തരീക്ഷം. പ്രകൃതി രമണീയമായ സ്ഥലം. സ്കൂൾ വക സ്ഥലത്തോട് ചേർന്ന് തന്നെയാണ് ചിറക്കര ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ‘ ക്ഷേത്ര പറമ്പിൽ ഒരു കാവും ഉണ്ട്. വയലേലയോട് ചേർന്ന് ക്ഷേത്രക്കുളവും. കാവിൽ വൻ വൃക്ഷങ്ങളും വടം പോലുള്ള വള്ളികളും ചെറു ചെടികളും നിറഞ്ഞിരുന്നു. അവിടെ ഏതാനും . നാഗദൈവ പ്രതിഷ്ഠകളും ഉണ്ടായിരുന്നു. കാവിലെ ജൈവ വൈവിധ്യവും മറ്റും മറ്റെങ്ങും ഞങ്ങൾ കുട്ടികൾക്ക് കണ്ട് പരിചയമുള്ളതായിരുന്നില്ല. അതിൽ പടർന്നു കിടന്നിരുന്ന ചില വള്ളികളിൽ പിടിയ്ക്കുന്ന കായകൾ തോട് പൊട്ടിച്ചാൽ ജാതിക്കായുടെ ജാതിപത്രി പോലെ ഒരു പത്രി അകത്തെ വിത്തിന് മുകളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് രണ്ട് നിറങ്ങളിൽ ഉണ്ടായിരുന്നു. ഒന്ന് കടും ചുവപ്പ് പത്രിയും കടുo മഞ്ഞ നിറമുള്ള പത്രിയും.

കാസർഗോഡ് ടൗണിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ജലഛായങ്ങളൊന്നും തന്നെ ചിറക്കര സ്കൂളിലെ കുട്ടികളുടെ പക്കലില്ലായിരുന്നു. അക്കാലത്ത് അവർക്ക് അതേ പറ്റി അറിവും ഇല്ലായിരുന്നു. അവിടത്തെ കുട്ടികളുടെ വരകൾക്ക് വർണ്ണങ്ങളും മിഴിവും ഏകിയിരുന്നത് ഈ കാവിൽ ലഭ്യമായിരുന്ന ഇത്തരം കായകളുടെ പത്രികളായിരുന്നു. പിന്നെ തേക്കിന്റെ കുരുന്നിലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന നിറവും മഞ്ഞളും നീലമഷിയും കലർത്തിയാൽ കിട്ടുന്ന പച്ചനിറവും മറ്റുമായിരുന്നു. ഈ ചുവന്ന പത്രിയും മഞ്ഞപത്രിയും തൂവെള്ള താളിൽ വരച്ച ചിത്രങ്ങളിൽ ഉരസി പ്രകൃതിദത്തമായ നല്ല ചുവപ്പ് നിറവും മഞ്ഞ നിറവും കുട്ടികൾ സൃഷ്ടിക്കുമ്പോൾ ആദ്യമൊക്കെ എനിക്ക് അത്ഭുതമായിരുന്നു. വീട്ടിൽ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്ന ഒരു ജലച്ഛായ പെട്ടിയുണ്ടായിരുന്നെങ്കിലും ഞാനും ഇത്തരത്തിൽ വർണ്ണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഈ നിറങ്ങൾ പിന്നീട് മങ്ങിപ്പോയിരുന്നില്ല.

കാവിലെ ഒരു വലിയ വള്ളി അല്പമകലെയുള്ള മറ്റൊരു വൃക്ഷത്തിൽ കയറി ഒരു ഊഞ്ഞാൽ പോലെ തൂങ്ങി കിടന്നിരുന്നു. അതിനാൽ ചിറക്കര സ്കൂളിലെ കുട്ടികൾക്ക് ഓണത്തിന് മാത്രമല്ല ഊഞ്ഞാലാടാൻ അവസരം ലഭിച്ചത്. എന്നും ആ വള്ളിയിൽ കയറി ഊഞ്ഞാലാടുക ഞങ്ങളുടെ പതിവായിരുന്നു. ചിറക്കര ദേവീക്ഷേത്ര ശ്രീകോവിലിന് ചുറ്റുമതിൽ ഉണ്ടായിരുന്നെങ്കിലും പറമ്പിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർ വരമ്പു പോലുമില്ലാതിരുന്നതിനാൽ സ്കൂൾ പറമ്പ് എവിടെ തീരുന്നു ക്ഷേത്രപറമ്പ് എവിടെ ആരംഭിക്കുന്നു എന്ന് കുട്ടികൾക്കും തിട്ടമില്ലായിരുന്നു. ഞങ്ങളുടെ കളികൾ കൂടുതലും ഈ കാവിന്റെ തണൽ പറ്റിയായിരുന്നു. അത് ക്ഷേത്രത്തിലെ അല്പം ഉയരം കുറഞ്ഞ പോറ്റിക്ക് അത്രയ്ക്കിഷ്ടമല്ലായിരുന്നു എന്നു വേണം പറയാൻ. ഞങ്ങൾ കാവിലെ വള്ളിയിൽ ഊഞ്ഞാലാടുന്നത് കാണുമ്പോൾ ഈ പോറ്റി ഞങ്ങളെ വഴക്ക് പറഞ്ഞ് ഓടിച്ചിരുന്നു. എന്നിരുന്നാലും മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളവിടെ പോകും ഞങ്ങളുടെ കളികൾ തുടരും. ചിലപ്പോൾ അമ്മ തന്നയയ്ക്കുന്ന പച്ചരിയും ശർക്കരയും തേങ്ങയും പിന്നെ പത്തോ ഇരുപതോ പൈസയും ഞങ്ങൾ ഈ പോറ്റിയെ ഏൽപ്പിക്കും. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പടച്ചോർ പോലെ തയ്യാറാക്കിയ കട്ടിപ്പായസം ഞങ്ങൾക്ക് കിട്ടും. ഞങ്ങളും കൂട്ടുകാരും കുറച്ച് അവിടെ വച്ച് കഴിക്കും പിന്നെ ബാക്കിയുള്ളത് വീട്ടിൽ കൊണ്ടുപോകും.

ചിറക്കര ഗവ യു. പി എസിൽ അക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളം ലഭ്യമല്ലായിരുന്നു. ഞാനവിടെ ചെല്ലുമ്പോൾ സ്കൂളിന്റെ പറമ്പിൽ മൂന്ന് കിണറുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഹെഡ് മാസ്റ്ററുടെ ഓഫീസ് കെട്ടിടം നിൽക്കുന്ന തട്ടിലായിരുന്നു. അതിലെ വെള്ളം അധ്യാപകർ മാത്രം ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് വെള്ളം കോരാനായി തൊട്ടിയും കയറും ഒന്നും കിണറ്റിന് സമീപം ഉണ്ടായിരുന്നില്ല. രണ്ടാമത്തേത് അതിന് തൊട്ടു താഴെയുള്ള തട്ടിലെ ഒരു പൊട്ടക്കിണർ ആണ്. മൂന്നാമത്തേത് ചിറക്കര പോസ്റ്റോഫീസിനടുത്തായി സ്കൂൾ പറമ്പിൽ കുടുങ്ങിത്താണിരുന്ന മറ്റൊരു കിണർ ആണ് . ഒരു ദിവസം ഇടിവെട്ടിയപ്പോൾ ഈ കിണർ കുടുങ്ങിത്താണതാണെന്നാണ് കുട്ടികൾ എനിക്ക് തന്ന വിവരം. ആളു തൊടി ഉണ്ടായിരുന്ന ഈ കിണർ കുടുങ്ങിത്താണതോടെ ആളു തൊടി തറനിരപ്പിനും താഴെയായി. ആളു തൊടിയില്ലാതെ കിടന്നിരുന്ന പൊട്ടക്കിണറ്റിലും കൂടുങ്ങിത്താണ കിണറ്റിലും അവിടൊക്കെ ഓടിക്കളിച്ചിരുന്ന ഒരു കുട്ടി പോലും വീണില്ല എന്നത് ഭാഗ്യമെന്ന് തന്നെ പറയാം.

കുട്ടികൾ വെള്ളം കുടിച്ചിരുന്നത് സമീപത്തെ വീടുകളിൽ നിന്നോ ക്ഷേത്ര കിണറ്റിൽ നിന്നോ ആയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾ കൈയും പാത്രവും കഴുകിയിരുന്നത് ചിറക്കര ക്ഷേത്രത്തിനടുത്തു കൂടി ഒഴുകിയിരുന്ന തോട്ടിലായിരുന്നു. ആ തോട്ടിന്റെ കരയിലും ശ്രീകോവിലിനടുത്തും ക്ഷേത്രം വക കിണറുകൾ ഉണ്ട്. അന്ന് തോടിനടുത്തുള്ള ക്ഷേത്രം വക കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന് കുട്ടികൾ ഭക്ഷണം കഴിക്കും. പിന്നെ തോട്ടിൽ പാത്രo കഴുകും ക്ഷേത്രം വക കിണറ്റിൽ തൊട്ടിയും കയറും ഉണ്ടെങ്കിൽ കുട്ടികൾ അതിലെ വെള്ളം കോരി കുടിക്കും. ഈ കിണറ്റിനും ഞങ്ങളുടെ വീടായ കാഞ്ഞിരത്തും വിളയിലെ കിണറ്റിനും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു കിണറുകളും തറനിരപ്പിൽ നിന്ന് മുകളിലായി ഉസാഗ് ആകൃതിയിലുള്ള വലിയ വീതിയുള്ള വെട്ടുകല്ലുകൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഞങ്ങളുടെ വീട്ടിലെ കിണറിന് അച്ഛന്റെ അമ്മാവൻ ആളുപടി കെട്ടിച്ച് കപ്പിയും കയറും ഇടാനുള്ള തൂണും മറ്റും നിർമ്മിച്ചിരുന്നു. അച്ഛൻ വീടും പറമ്പും വാങ്ങിയ ശേഷം ഈ കിണർ സിമന്റ് പൂശി എടുത്തു. 1000 വർഷത്തിലധികം പഴക്കമുള്ള കിണർ ആണിതെന്നാണ് അച്ഛൻ പറഞ്ഞുള്ള അറിവ് . എന്നാൽ ചിറക്കര ക്ഷേത്രത്തിന്റെ തോട്ടിൻ കരയിലുള്ള കിണറിന് ആളു തൊടി ഉണ്ടായിരുന്നില്ല. വലിയ കല്ലുകൾ സിമന്റ് പൂശിയിരുന്നില്ല. മണ്ണാങ്കട്ടയുടെ അംശം തീരെയില്ലാത്ത അത്തരം കറുത്ത നല്ല കട്ടിയുള്ള ലാറ്ററൈറ്റ് കല്ലുകൾ എവിടെ നിന്നാണ് അവിടെ എത്തിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ചിറക്കര പ്രദേശത്തെ വെട്ടുകല്ലുകൾക്കൊന്നും ആ സ്വഭാവമില്ല. എന്നാൽ കണ്ണൂർ ജില്ലയിലെ കല്ലുകൾക്ക് ആ സ്വഭാവമുണ്ട് താനും. ഞങ്ങളുടെ പൂർവ്വികർ ഞങ്ങളുടെ വീട്ടിലെ കിണർ പണിയാനായി കൊണ്ടുവന്ന കല്ലിന്റെ ബാക്കിയെന്ന് കരുതാവുന്ന കുറേ കല്ലുകൾ ഗംഗാധരൻ വല്യച്ചന്റെ ഭാര്യ യശോധര വല്യമ്മച്ചി വിറ്റിട്ടു പോയ പറമ്പിൽ മൺ കയ്യാലകൾക്ക് മുകളിലായി അടുക്കിയിരുന്നതായി കണ്ടിട്ടുണ്ട്.

ചിറക്കര ക്ഷേത്രത്തിലെ കിണറിന്റെ ഉസാഗ് ആകൃതിയിലുള്ള കല്ലുകൾക്ക് മുകളിൽ കയറി നിന്ന് തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കുകയായിരുന്നു കുട്ടികൾ ചെയ്തിരുന്നത്. ഈ കിണറ്റിൽ നിന്നും ഞങ്ങൾ വെള്ളം കോരുമ്പോൾ കാവിൽ നിന്നും ഞങ്ങളെ ഓടിച്ചിരുന്ന പോറ്റി എത്തി ഞങ്ങളെ ഓടിക്കുമായിരുന്നു. കിണറിന്റെ താഴെയറ്റം മുതൽ മുകൾ ഭാഗം വരെ ഒരേ ആകൃതിയിലും വലിപ്പത്തിലുമുള്ള കല്ലുകൾ അടുക്കിയാണ് ചെയ്തിട്ടുള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൊല്ലം ജില്ലയിലുള്ള ഈ ക്ഷേത്രത്തിന്റെ മൂലകുടുംബം കണ്ണൂർ മാടായി കാവാണെന്ന് ക്ഷേത്രത്തിൽ രസീതെഴുതാനിരുന്ന ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ വെട്ടുകല്ലുകൾ കണ്ണൂരിൽ നിന്നും വന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ഈ ക്ഷേത്രത്തിന് എണ്ണൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ശ്രീ അഡ്വ. സുഗതൻ ചിറക്കരയെ കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ പറയുന്നത്. പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള മേഘസന്ദേശത്തിൽ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ കൃതികളിൽ എഴുതിയിട്ടുണ്ടെന്ന് ആ കുറിപ്പിൽ പറയുന്നു.

ചിറക്കര ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തടിയിൽ നിർമ്മിച്ച ഒരു കളിത്തട്ടും തെക്ക് കിഴക്ക് ഭാഗത്ത് ഒരു അരയാലും ഉണ്ട്. നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ കളിത്തട്ട് വേദിയായിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് ഞങ്ങൾ ആ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു വലിയ പനയുണ്ടായിരുന്നു. ചിരവാ തോട്ടത്തെ അമ്മവീട്ടിൽ കിളയ്ക്കാനായി വന്നിരുന്ന ശ്രീ സുരേന്ദ്രന് നടുവിനിത്തിരി പ്രശ്നവും കൂനും ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പനയിൽ കയറി വീണിട്ടാണ് അങ്ങനെയായത് എന്നാണ് ഞങ്ങളുടെ വല്യമ്മച്ചി പറഞ്ഞുള്ള അറിവ് . പിന്നീട് ഈ വലിയ പന മുറിച്ചു. പകരം ഒരു തൈ പന നട്ടുപിടിപ്പിച്ചു. ക്ഷേത്രക്കുളത്തിലെ നിറ വെള്ളത്തിന്റെ രഹസ്യവും ഞാനന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചിരുന്നു. ഇത് നിരീക്ഷിക്കാൻ ഒരു കാരണമുണ്ട്. ഞങ്ങളുടെ തൊടിയിൽ ഉള്ള ഒരു വെള്ളച്ചാലിൽ വെണ്ടയ്ക്ക് വെള്ള മൊഴിയ്ക്കാനായി ഞാനും അമ്മയും അനുജനും കൂടി ഒരു കൊച്ചു കുളം കുഴിച്ചു. ഉറവയുടെ നിരപ്പിലുള്ള വെള്ളമല്ലാതെ അതിൽ വെള്ളം കൂടിയിരുന്നില്ല. ധാരാളം വെള്ളം വരാൻ എനിക്കും അനുജനും ആഗ്രഹം തോന്നി. അങ്ങനെ ഞങ്ങൾ തോട്ടിൽ നിന്നും വെള്ളം കോരി ഈ കുട്ടിക്കുളത്തിൽ നിറച്ചു. നേരം വെളുക്കുമ്പോൾ വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടുണ്ടാകും. അങ്ങനെയാണ് ഞാൻ ചിറക്കര ക്ഷേത്ര കുളത്തിലെ ജലനിരപ്പിന്റെ രഹസ്യം അറിയാൻ ശ്രമിച്ചത്. കുളത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സമീപത്തുള്ള തോട്ടിൽ നിന്നും വെള്ളമെത്തിക്കാനായി ഒരു ഓവുണ്ട്. ഈ ഓവിലൂടെ ദിവസവും കുളത്തിലേയ്ക്ക് വെള്ളമെത്തുന്നുണ്ട്. അല്ലാതെ അത്രയും ജലം ആ പ്രദേശത്ത് അന്തരീക്ഷമർദ്ദത്തേയും ദേദിച്ച് ഉറവ ജലം മാത്രമായി ഉയർന്ന് നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ അധ്യാപകരില്ലാതിരുന്ന സമയത്ത് അടുത്ത ക്ലാസ്സിൽ മലയാളം പഠിപ്പിച്ചിരുന്ന വാസു സാറ് വരാനിടയായി. അദ്ദേഹം ഞങ്ങളോട് ഇപ്പോൾ ഏത് വിഷയത്തിന്റെ പീരീഡ്‌ ആണെന്ന് ചോദിച്ചു. “മലയാള”മാണെന്ന് കുട്ടികൾ മറുപടി പറഞ്ഞു. അടുത്ത ചോദ്യം മലയാളമെന്താണെന്നായി. “ഒരു ഭാഷ” എന്നായി കുട്ടികൾ. അപ്പോൾ ” ഭാഷ” എന്നാൽ എന്തെന്നായി വാസു സാർ. കുട്ടികളുടെ ഉത്തരം മുട്ടി. പലരും പലതും പറഞ്ഞു. അവസാനം സാറ് പറഞ്ഞു:” ആശയം വിശദമാക്കാനുള്ള ഉപാധിയാണ് ഭാഷ”. എന്നിട്ട് ” ആംഗ്യ ഭാഷ” യും ഒരു ഭാഷയാണെന്ന് സാറ് പറഞ്ഞു. പിന്നെ സ്കൂളിനെ കുറിച്ച് ഒരു ഖണ്ഡിക എഴുതാൻ സാറ് പറഞ്ഞു. ഞങ്ങൾക്കാർക്കും അധികമൊന്നും എഴുതാനോ വർണ്ണിക്കാനോ അക്കാലത്ത് അറിയാമായിരുന്നില്ല. എല്ലാവരും എഴുതിയത് വായിച്ചു നോക്കിയ ശേഷം സാറ് സ്കൂളിനെ കുറിച്ച് വർണ്ണിച്ച് പറഞ്ഞു. അതിൽ ഒരു വാചകം ഇങ്ങനെയായിരുന്നു: ചിറക്കര ഗവ: യു പി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രത്തിന് സമീപം ഒരു ദേവീ ക്ഷേത്രമുണ്ട്. അങ്ങനെ അവിചാരിതമായി വാസു സാർ ഞങ്ങളുടെ ക്ലാസ്സിലെത്തിയത് വേറിട്ട ചിന്തയ്ക്കിടയാക്കി.

1980-81 അധ്യയന വർഷം ചിറക്കര ഗവ: യു പി എസ് വളർന്ന് ഹൈസ്കൂളായി മാറി.
1979 -ൽ ഞാൻ ആ സ്കൂൾ വിട്ട് ഭൂതക്കുളം ഗവ.ഹൈസ്കൂളിൽ ചേർന്നു. എന്നാലും പ്രകൃതിദത്ത നിറങ്ങൾ ചാലിച്ചിട്ട ഓർമ്മകൾ മറക്കാനാവില്ലല്ലോ?

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഐശ്വര്യ ലക്ഷ്മി.എസ്സ്.

മിഴിയിണകൾ തഴുകിവരും
സന്ധ്യാരാഗങ്ങളിൽ
ചേർന്നമരുന്നു ചരൽപാതയും മൗനവും.
ഓലഞ്ഞാലിയോടല്ലലു പാടുന്നു ചാരെ പടിക്കെട്ടകലെ ചെമ്പോത്തും.
കാതിലരികെ മായും ഓർമ്മകളായ് നീയും.
മറയത്തു നീ കൊരുത്തിട്ടോരു വാക്കുകളൊക്കെയും
ചിലമ്പുന്നു അകലെ.
വറ്റിപ്പോയോരു കുളത്തിലാണ്ട നിന്നോർമ്മകളൊക്കെയും ഇടവപ്പാതിയിലാകെ ഇടമുറിയാതെ പെയ്തൊഴുകുന്നു മനമാകെ.
സന്ധ്യക്കു മീതെ തിരിതെളിയും അസ്ഥിത്തറയിലുണ്ടൊരു കാലത്തിൻ സ്മരണയിന്നോളം.
കൂടെയുണ്ടിന്നോളമെന്നു പറയാതെ പറയും വേനലിൽ തളരാത്തൊരാ തുളസിയും.
നെറ്റിത്തടത്തിലണിയും ചന്ദനം ചൊല്ലുമാ കുളിരോർമ്മകൾ മായ്ക്കുവാനാവതില്ലൊരുനാളും .
അകലുവതാണിന്നേറെ നല്ലതുവെന്നാലും
ഒരുപിടി ചിതാഭസ്മമായി മാറിയാലും അടരരുതൊരുനാളും
മനസ്സിൽ നിന്നായ്.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

രാജു കാഞ്ഞിരങ്ങാട്

കുന്നുകയറി വേച്ചു വേച്ചു വരുന്നുണ്ട്
ഒരു തൊപ്പിപ്പാള
ഇറ്റിറ്റു വീഴുന്നുണ്ട് വിയർപ്പുതുള്ളികൾ
ആർത്തിയോടെ മണ്ണ് നക്കി നക്കി
കുടിക്കുന്നു ആ ഉപ്പുജലത്തെ

ആകാശത്തെ നോക്കി അടയാളങ്ങൾ
വെയ്ക്കുന്നു
അക്ഷരം പഠിച്ചിട്ടില്ലാത്ത വിരലുകൾ
ഭൂമിയാകുന്ന ഉത്തരക്കടലാസിനെ
ജീവൻ്റെ മഷി കൊണ്ട് പൂരിപ്പിക്കുന്നു

അന്നത്തിൻ്റെ അക്ഷയഖനിയാണത്
നിങ്ങൾ തിരസ്കരിച്ച
ആഴങ്ങുടെ ജലരേഖ
വൃക്ഷ ജാതകം

ആ ശരീരത്തിലെ പച്ച ഞരമ്പുകളിൽ
കാണാം
മഴക്കാടുകൾ
ഹരി നീല പത്രങ്ങൾ
ജലരേഖകൾ

ആ തൊലിയുടെ വരൾച്ചയിൽ കാണാം
വേനൽ വഴികൾ
വരണ്ട നോവുകൾ
കത്തും കനൽപ്പാടുകൾ

എത്ര പണിതിട്ടും
മതിയാകുന്നില്ലെന്നു മാത്രം പരാതി
കുന്നിൻ്റെ ഉച്ചിയിലുണ്ടൊരു കൊച്ചു വീട്
ദാഹിച്ചനാക്ക് വരണ്ട ചുണ്ടുകളെ
തലോടുന്നു

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഡോ. ഐഷ വി

അമ്മയോടൊപ്പം കാസർഗോഡ് നെല്ലിക്കുന്നിലെ മാർക്കറ്റിൽ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പോയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ കുട്ടയോളം വലുപ്പമുള്ള ആമകൾ . കൂട്ടത്തിൽ വിരുതു കൂടിയ ഒരാമ ഓടാൻ ശ്രമിച്ചപ്പോൾ ഒരാൾ അതിന്റെ പുറത്ത് കയറി നിൽക്കുന്നു. കുട്ടകളിൽ കറുത്ത നിറത്തിലുള്ള വലിയ ആമ മുട്ടകളുമായി സ്ത്രീകൾ. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ നെല്ലിക്കുന്ന് കടൽപ്പുറത്ത് മണൽ മാന്തി മുട്ടയിടാനായി കടലിൽ നിന്നും കൂട്ടമായി കരയിൽ കയറിയ കടലാമകളെയാണ് അവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കടലാമകൾ തങ്ങളുടെ മുട്ടകൾ കര സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാണണം. ചില ആമകൾ തലയും കൈകാലുകളും തോടിനുള്ളിലേയ്ക്ക് വലിച്ച് പതുങ്ങി ഒരു കുട്ട കമഴ്ത്തിയതു പോലെ കിടന്നു. ഒന്നു രണ്ടെണ്ണം ഇടയ്ക്കിടെ തല മാത്രം പുറത്തേയ്ക്കിട്ട് നോക്കുന്നുണ്ട്. ഒരാൾ പറയുന്നത് കേട്ടു: ആമകളെ തീയിലിട്ട് ചുട്ടാൽ മാംസം പുറത്തെടുക്കാൻ എളുപ്പമുണ്ടെന്ന് .അന്ന് രണ്ടാം ക്ലാസ്സിലായിരുന്ന( കാലം 1974) ഞാൻ ജീവിതത്തിൽ ആദ്യമായാണ് ആമകളെ കാണുന്നത്. അതും ജീവനുള്ളവ. ഒന്നാo പാഠത്തിലെ രണ്ടാം സ്വരാക്ഷരം പഠിപ്പിക്കാനുള്ള ചിത്രവും “ആ – ആമ” എന്ന വാക്കുമാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്. അന്ന് അമ്മ രണ്ട് ആമ മുട്ടകൾ വാങ്ങി. ഞങ്ങൾ വീട്ടിലേയ്ക്ക് പോന്നു. എന്റെ കൈ വെള്ളയിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു. കോഴി മുട്ടയുടെ തോടു പോലുള്ള തോട് അവയ്ക്കില്ലായിരുന്നു. തോൽ പോലുള്ളതായിരുന്നു മുട്ടയുടെ ആവരണം. അമ്മ അത് തോരൻ വച്ചു തന്നു.

ആമകളെ കുറിച്ച് കൂടുതൽ അറിയുന്നത് പിന്നീടാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് ആറാം ക്ലാസ്സുകാർക്ക് ഒരു ചോദ്യമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയേത്? ആറാം ക്ലാസ്സിലെ മഹിളാമണിയായിരുന്നു എന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയത്. വർഷം 1978. ഉത്തരം അറിയാതിരുന്ന മഹിളാമണി അവരുടെ ജൂനിയറായ എന്നോട് ടീച്ചർ കാണാതെ ആ ചോദ്യത്തിന്റെ ഉത്തരമറിയാമോ എന്ന് ചോദിച്ചു. എനിക്കത് അറിയില്ലായിരുന്നു. ഞാൻ വീട്ടിലെത്തി. ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് എനിക്ക് തിരയാൻ വല്യമാമൻ സമ്മാനിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ എല്ലാ പുസ്തകങ്ങളും വീണ്ടും പരതി. അതിൽ ഒരിടത്തു നിന്നു ആമയുടെ ആയുസ്സിനെപ്പറ്റി എനിക്ക് വിവരം ലഭിച്ചു . 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ജീവിയാണത്രേ ആമ . കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകട ഘടത്തിൽ ഉൾ വലിക്കാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയ ജീവിയായതു കൊണ്ടുമാകാം ആമയ്ക്ക് അത്രയും ആയുസ്സ് ഉള്ളത് എന്ന് ഞാൻ ചിന്തിച്ചു.

ജീവനുള്ള ആമകളെ എനിക്ക് ലഭിക്കുന്നത് 2007 ലാണ്. ഞങ്ങൾ മാവേലിക്കരയിൽ ശ്രീകൃഷ്ണവിലാസം എന്ന വീട്ടിൽ വാടകയ്ക് താമസിക്കുമ്പോൾ. ആ വീട്ടിൽ മുറ്റത്തിന്റെ അരിക് കെട്ടാനായി ഇറക്കിയ മണലിൽ ഇരുന്ന ആമകളായിരുന്നു അത്. ചെറിയ കരയാമകൾ ആണ് അവയെന്ന് പിന്നീട് അറിഞ്ഞു. ആ പ്രദേശത്ത് അത്തരം ആമകൾ ഉണ്ടത്രേ. മാവേലിക്കരയിലെ പല വീടുകളിലും വലിയ ആഴമുള്ള കുളങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ പുറകിലും ഒരു വലിയ കുളമുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ആ കുളത്തിന് ഒന്നര മീറ്റർ താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. രണ്ട് തലമുറകൾ പരിശ്രമിച്ച് ആ കുളം നികത്തി അത്രത്തോളമാക്കി. കാളവണ്ടിയിലും മറ്റുo മണ്ണടിച്ചിട്ട് കാലങ്ങൾ കൊണ്ടാണ് അവർ അത്രത്തോളമാക്കിയത്.

ഞങ്ങൾ അവിടെ താമസിക്കുമ്പോൾ മൂന്നാം തലമുറയുടെ ഊഴമായിരുന്നു. ഇന്ദു എന്ന വീട്ടുടമസ്ഥ ആ പറമ്പ് കൃഷി ഭൂമിയാക്കാനായി കുളം മണ്ണിട്ട് നികത്താൻ കല്ലേലിൽ ഉണ്ണി എന്നയാളെ ഏൽപ്പിച്ചു . ഇന്ദുവും കുടുംബവും കൽക്കട്ടയിലായിരുന്നു താമസം. ജെ സി ബി, ലോറി തുടങ്ങിയവയൊക്കെയുള്ള കാലമായതുകൊണ്ട് കല്ലേലിൽ ഉണ്ണിയ്ക്ക് വേഗം പണി പൂർത്തിയാക്കാൻ സാധിച്ചു. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളായിരുന്നു ആ കുളം നികത്താൻ ഉപയോഗിച്ചത്. കൂട്ടത്തിൽ അയൽപക്കക്കാരും മടിച്ചില്ല. അവരുടെ വീട്ടിലെ സകല പ്ലാസ്റ്റിക്ക് വേസ്റ്റുകളും ചപ്പ് ചവറുകളും ഓരോ തവണയും ലോറികൾ വരുന്നതിന് മുമ്പ് കൊണ്ടു തള്ളി. ഇത്രയും കെട്ടിട വേസ്റ്റുകൾ കൊണ്ടു ത്തള്ളിയാൽ ആ ഭൂമി കൃഷിഭൂമിയായി ഉപയോഗിയ്ക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനും കല്ലേലിൽ ഉണ്ണി പരിഹാരം കണ്ടെത്തി. ആ പറമ്പിലെ തന്നെ നല്ല മണ്ണുള്ള സ്ഥലത്തു നിന്നും ജെസിബി വച്ച് മണ്ണ് മാന്തി കുളത്തിന്റെ ഏറ്റവും മുകളിലായി നിക്ഷേപിച്ചു . നിരത്തി നല്ല കൃഷിഭൂമിയാക്കി മാറ്റി.

ഇങ്ങനെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആമകളാകണം ഞാൻ മണലിൽ നിന്നും എടുത്തത്. ആ വീടിന്റെ കിണറിനരികിലായി ഒരു സിമന്റ് ടാങ്കുണ്ടായിരുന്നു. ഞാനതിൽ വെള്ളം നിറച്ച് ആമകളെ അതിലിട്ടു. ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും കൊടുത്തു. പക്ഷേ അവ അതൊന്നും തിന്നു കണ്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ടാങ്കിനരികിൽ ചെന്ന് നോക്കിയപ്പോൾ ടാങ്കിൽ ആമകളില്ലായിരുന്നു. സ്വന്തം ഭക്ഷണവും അവർക്ക് പറ്റിയ ആവാസ വ്യവസ്ഥയും തേടി പോയതാകണം. അവ ജീവിക്കട്ടെ 500 വർഷത്തിലധികം എന്ന് മനസ്സാൽ ആഗ്രഹിച്ചു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഡോ. ഐഷ വി

ചേന മിക്കവാറും എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ചൊറിയൻ ചേനയായാലോ? സാധാരണ ചേന തൊട്ടവർക്കറിയാം അതിന്റെ ചൊറി. അപ്പോൾ പിന്നെ ചൊറിയൻ ചേനമൂലമുണ്ടാകുന്ന ചൊറിച്ചിലിനെ പറ്റി പറയേണ്ടല്ലോ? ഞങ്ങൾ കാസഗോഡുനിന്നും ചിരവാതോട്ടത്ത് എത്തുന്നതിന് വളരെ മുമ്പ് നടന്ന സംഭവമാണ്. ചിരവത്തോട്ടത്തെ വീട്ടിൽ ധാരാളം സാധാരണ കാണുന്ന നമ്മൾ ഭക്ഷ്യാവാശ്യത്തിന് ഉപയോഗിക്കുന്ന ചേനകൾ നട്ടുവളർത്തിയിരുന്നു. എന്നാൽ കൂവളത്തിന് കിഴക്ക് ഭാഗത്തായി സാധാരണ ചേനയെ അപേക്ഷിച്ച് വളരെ ഉയരം കൂടിയ ചേനകൾ നിന്നിരുന്നു. മറ്റു ചേനകൾ ഭക്ഷണാവശ്യത്തിന് എടുക്കുമ്പോൾ ഈ ചേനകൾ മാത്രം വെട്ടിയെടുത്തിരുന്നില്ല. ഇത് ഞങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു വൈകുന്നേരം അപ്പി മാമൻ( രവീന്ദ്രൻ) ഞങ്ങൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുതരാനായി ഇരുന്നപ്പോൾ ഞങ്ങൾ ഇക്കാര്യം ചോദിച്ചു. ഈ ചേന സാധാരണ ചേനയെ അപേക്ഷിച്ച് ചൊറി കൂടിയ ഇനമാണെന്നും ഔഷധഗുണം കൂടുതൽ ഉണ്ടെന്നും അർശസ് പോലുള്ള അസുഖങ്ങൾ മാറാനായി ഈ ചേന ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു തന്നു.

ഔഷധാവശ്യത്തിന് ഉപയോഗിക്കുമ്പോൾ ചൊറിയൻ ചേനയെ തൈരിലോ മോരിലോ സംസ്കരിച്ചാണ് ഉപയോഗിക്കുകയെന്നും അപ്പി മാമൻ പറഞ്ഞു തന്നു . പിന്നെ അപ്പി മാമൻ വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചേന മോഷണത്തിന്റെ കഥ പറഞ്ഞു. ഒരു രാത്രി ഒരാൾ വന്ന് അവിടത്തെ ചൊറിയൻ ചേന ഒരെണ്ണം മോഷ്ടിച്ചുവത്രേ. മോഷണ മുതൽ പിന്നീട് ആ നാട്ടിലെ തന്നെ ഒരു വീട്ടിൽ കൊണ്ടുപോയി വിറ്റു. ചേന അരിഞ്ഞവർക്കും വച്ചവർക്കും തിന്നവർക്കും ചൊറിയോട് ചൊറി. ചേന തിന്ന വായും തൊണ്ടയുമെല്ലാം ചൊറിഞ്ഞു. ചൊറിയ്ക്ക് യാതൊരു ശമനവുമില്ലാതായപ്പോൾ അവർ ചിരവാതോട്ടത്ത് വൈദ്യന്മാരുടെ അടുത്ത് ചികിത്സയ്ക്ക് എത്തി. കഴിച്ച ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ചേനയാണ് പണി പറ്റിച്ചതെന്ന് മനസ്സിലായി. അവർക്ക് പ്രതിവിധി നൽകി പറഞ്ഞയച്ചു.

ഞങ്ങൾ എത്ര ചോദിച്ചിട്ടും ആരാണ് മോഷ്ടിച്ചതെന്നോ എവിടെയാണ് വിറ്റ തെന്നോ അപ്പി മാമൻ ഞങ്ങളോട് പറഞ്ഞില്ല. മോഷ്ടിച്ചയാളുടെ വീട്ടിലെ ദാരിദ്ര്യം കൊണ്ടും ഈ ചേനയെ കുറിച്ച് അറിയാത്തതു കൊണ്ടും പറ്റിയ അബദ്ധമാവാം എന്നു മാത്രം പറഞ്ഞു. ഞങ്ങളിലെ ഡിക്ടറ്റീവുകൾ തലപ്പൊക്കി. ചൊറിയൻ ചേനയുടെ കാര്യം ഞങ്ങൾ അന്വേഷണം തുടർന്നു. 24 മണിക്കൂറിനകം ഞങ്ങൾ ചേനയെടുത്തയാളെയും കൊടുത്ത വീടിനെയും കണ്ടുപിടിച്ചു. പക്ഷേ അതാരെന്ന് പറയാതിരുന്ന അപ്പി മാമനാണ് വല്യ ശരിയെന്ന് ഞാനിന്നും വിശ്വസിക്കുന്നു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

കാരൂർ സോമൻ

കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാൻ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്റ തേരോട്ടമായിരിന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാൻ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാർന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണിൽ നിന്ന് മറ്റ്‌ ഗ്രഹങ്ങളിലേക്ക് തീനാളമുയർത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങൾ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആർക്കും യാതൊരു ഉപദ്രവും ചെയ്യാതെ നിശ്ശബ്‌ദമായി കിടന്നുറങ്ങിയ ഗ്രഹത്തിൽ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടെമാകെ ഇപ്പോൾ അലർച്ചകൾ മാത്രം. നിർമ്മലമായ നീലിമയാർന്നു കിടന്നയിടം മലീനസമാക്കാൻ ഭൂമിയിൽ നിന്ന് മനുഷ്യർ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി.

കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീർ കണ്ടാൽ കാണുന്നവർ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കിൽ ശാസ്ത്രലോകത്തിന് ധാരാളം സംഭവനകൾ ചെയ്ത താൻ കിറുക്കനെന്ന് പറയും. പക്ഷെ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരച്ചിലിന്റെ കാരണങ്ങൾ പലതാണ്. ശശി തന്റെ സ്വന്തം മുറിയിലിരുന്ന് കരഞ്ഞുകൊണ്ട് കമ്പ്യൂട്ടർ തുറന്നു. അവിവാഹിതനായ ശശി ഇതുവരെ നേരില്‍കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ലോകത്തിന്റെ പല ഭാഗത്തുമുള്ള തന്റെ അനേകം കാമുകിമാര്‍ക്ക് സങ്കടം പങ്കുവെച്ചുള്ള കത്തുകളയച്ചു. പലപ്പോഴും തന്റെ കലങ്ങിയ മനസ്സിന് വിടർന്ന മിഴികളുള്ള സുന്ദരിമാർ അനുരാഗത്തെക്കാൾ സ്‌നേഹവർഷങ്ങൾ കൊണ്ടു മുടാറുണ്ട്. ക്ഷണനേരത്തെ ആ ആ ബന്ധം ഹൃദയത്തിന് ഒരാശ്വാസമാണ്. ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ശശിയുമായുള്ള അഭിമുഖത്തിന് ഒരു ടീവി ചാനൽ രാവിലെ തന്നെ വീട്ടിലെത്തിയത്. അവർ തന്നെയാണ് കതകിൽ മുട്ടിയത്. ശശി കതക് തുറന്നു. മുന്നിൽ ചാനലുകാർ. അവർ പുഞ്ചിരി തൂകി പ്രഭാത വന്ദനങ്ങൾ അറിയിച്ചു. തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി. ഇവർ എന്തിന് വന്നു? തനിക്ക് വല്ല പുരസ്കാരവും കിട്ടിയോ? അവരെകുട്ടി അടുത്ത മുറിയിലേക്ക് നടന്നു. ചാനലുകാർ ശശിധരനെ മിഴിച്ചു നോക്കികൊണ്ടറിയിച്ചു.

“അങ്ങയുടെ ഒരഭിമുഖം ഞങ്ങള്‍ക്കു വേണം. പിന്നെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും തരണം.. ഇന്ന് രാവിലെ ഈ വീട്ടിലുള്ളവർ ഞങ്ങളെ വിളിച്ചറിയിച്ചത് സാറ് വല്ലാതെ കരയുന്നു എന്നാണ്” ഇങ്ങനെ പറഞ്ഞുകൊണ്ട് ചാനല്‍ പ്രതിനിധി തന്റെ പണിതുടങ്ങി.

“ശരിക്കും സാറെന്തിനാണ് ഇങ്ങനെ നിര്‍ത്താതെ കരയുന്നത്?

ചോദ്യം കേട്ട് ശശിയുടെ ഉള്ളൊന്ന് ഞരങ്ങി. അമ്മ അതിരാവിലെ അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ കരച്ചിൽ കണ്ടു കാണണം. അമ്മക്ക് മുറിയിൽ വരാൻ അല്പം ഭയവുമുണ്ട്. കാരണം ഈ മുറിയിൽ നിന്ന് പല പൊട്ടിത്തെറികളു൦, ശബ്തങ്ങളും പുറത്തുവരാറുണ്ട്. ഇപ്പോഴിത തൻ്റെ പരീക്ഷണ ശാലയിൽ കണ്ടത് കരച്ചിലാണ്. എല്ലാമോർത്തു് ശശി കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ചാനലുകാര്‍ക്കും സങ്കടം വന്നു തുടങ്ങി. മിന്നൽപ്പിണർപോലെ തീയും പുകയും ഓരോ ഗ്രഹത്തിലേക്ക് പറപ്പിക്കുന്ന ശാസ്ത്രജ്ഞൻ മുന്നിലിരുന്ന് കരയുമ്പോള്‍ നാമെന്തുചെയ്യും. ശശിയുടെ കരച്ചിലിന്റെ താളത്തിനൊപ്പിച്ച് ശബ്ദത്തെ താളക്രമത്തിൽ സംഗീതമാക്കി. ചാനലുകാർ പരസ്പരം പിറുപിറുത്തു. ശുഭപ്രതീക്ഷയോട് ചോദിച്ചു.

“സാറെ കുടുംബത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ സഹപാഠികൾ വല്ല പാരയും പണിതോ?
“ഒ… ഒന്നുമില്ല”. കരഞ്ഞുകൊണ്ട് ശശി പറഞ്ഞു.
“എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വല്ലതുമുണ്ടോ? ഒന്നുമില്ലെന്ന് ഉത്തരം കൊടുത്തു.
ശശി തികഞ്ഞ ഒരു സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യപരമായ കാരണങ്ങളാവും കരച്ചിലിനു പിന്നില്‍ എന്നു സംശയിച്ചുകൊണ്ട് ചില സമകാലിക വിഷമതകളെക്കുറിച്ച് ചോദിക്കുവാന്‍ ചാനലുകാര്‍ തീരുമാനിച്ചു.

“കടംകയറി കേരളത്തിലെ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഭരണത്തിലുള്ളവരുടെ ആശ്രിതർക്ക് തൊഴിൽ കിട്ടുന്നു. പാവങ്ങൾക്ക് തൊഴിൽ കിട്ടുന്നില്ല. പല പേരിൽ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാർ മതങ്ങളെ തെരുവിലിറക്കി മനഃസമാധാനം നഷ്ടപ്പെടുത്തുന്നു. എങ്ങും കൈക്കൂലി, അനീതി നടക്കുന്നു. ഇതിൽ എന്തെങ്കിലും കണ്ടിട്ടാണോ അങ്ങ് കരയുന്നത്?

”അത് മാത്രമല്ല ” അമർഷത്തോടുള്ള വ്യക്തമായ ഉത്തരം ഉടനെ ലഭിച്ചു.

”ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വെള്ളപൊക്കമുണ്ടാക്കുന്നതുപോലെ ഇതര ഗ്രഹങ്ങളും നമ്മൾ ഇടിച്ചു നിരപ്പാക്കുന്നു. ഞാനും അതിൽ പങ്കാളിയാണ്. അവിടുന്ന് എന്ത് പ്രളയമെന്ന് വരാനിരിക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായിരുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനേക്കാൾ മതത്തെ സ്‌നേഹിക്കുന്നവരും സകല ജീവിത മൂല്യങ്ങളേയും കാറ്റില്‍ പറത്തി ഭരണകൂടങ്ങൾ എങ്ങും ഇടിച്ചു നിരത്തുകയാണ്. എല്ലാം കാണുമ്പൊൾ കരച്ചിൽ വരുന്നു”

ചാനലുകാര്‍ക്ക് സമാധാനമായി. അമ്മയുടെ മുലഞെട്ടില്‍ നിന്നും ഊറിവരുന്ന സ്തന്യാമൃതം നുകരുവാന്‍ കുഞ്ഞ് കാത്തിരിക്കുന്നതുപോലെ ചാനലുകാർ ശശിയുടെ വാക്കുകള്‍ക്കായി ചെവിതുറന്ന് വച്ച് അയാളെ ഉറ്റുനോക്കി.
”ഞാന്‍ കരയുന്നത് ചിലപ്പോള്‍ എൻ്റെ മനസ്സിന്റ കുറ്റബോധമാകാം” ഇങ്ങനെ പറഞ്ഞുകൊണ്ട് ശശി
തന്റെ വചനപ്രഘോഷണം ആരംഭിച്ചു.
”കന്യകയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍കൊള്ളുന്ന അനേകായിരം ജീവികളിൽ ഒന്ന് മാത്രം ലോകനീതിയുടെ ഉള്‍പ്രേരണയാല്‍ സ്വയം സഞ്ചരിച്ച് മാതപേടകത്തില്‍ പ്രവേശിച്ചതു മുതല്‍ പുറത്ത് വന്ന്, സകല ലോകരസങ്ങളേയും അനുഭവിക്കാന്‍ തക്കവണ്ണം ഇന്ദ്രിയ-അതിന്ദ്രിയ ഉപകരണങ്ങളുമായി ജീവിതം ആരംഭിച്ചതേ കരഞ്ഞുകൊണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് ഞാന്‍ വളര്‍ന്നു. ആരും, വ്യക്തമായി മനസ്സിലാക്കാതെ സംഭവങ്ങളെ ചരിത്രമെന്ന് തെറ്റിദ്ധരിച്ച് അവയെല്ലാം വാരിവലിച്ച് ഉറക്കമിളച്ചിരുന്ന് പഠിച്ച് ബിരുദം വാങ്ങി. ശാസ്ത്ര രംഗത്തെ ശിഷ്യരെ താൻ കടിച്ചുകീറി. ഇപ്പോഴവർ ഗ്രഹങ്ങളെ ഇടിച്ചു നിരത്തുന്നു. സാമൂഹ്യ പരിശീലനം ലഭിച്ചവർ ദേശങ്ങളെ ഇടിച്ചു നിരത്തുന്നു. യേശുവിനെ ഒറ്റികൊടുത്തതുപോലെ എല്ലാവരും മുപ്പതുവെള്ളിക്കാശിന് ഓരോന്നിനെ ഒറ്റികൊടുത്തു ജീവിക്കുന്നു”.

ശശി കരയുകയോ ചിരിക്കുകയോ ചെയ്യട്ടെ എന്നു കരുതി ഈ പ്രശ്‌നത്തെ തള്ളി കളയരുത്. ഒരു നൂലില്‍ കൊരുത്ത മുത്തുകള്‍പോലെ സകലമനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്. അപ്പോൾ ശശിയുടെ ദുഃഖം നമ്മുടെ ദുഃഖമാണ്. ഈ ലോകത്തിന്റെ ദുഃഖമാണ്.
ഒരു ജീവിതകാലം മുഴുവന്‍ കരയുവാനായി അവസരം ലഭിച്ചിട്ടും സമൂഹത്തെ ബോധിപ്പിക്കുവാനായി കൃത്രിമമായി ചിരിച്ചുകൊണ്ട് ജീവിച്ചു. ഇനിയും അതിന് തയ്യാറല്ല. കരഞ്ഞുകലങ്ങിയ മിഴികൾ തളരുക മാത്രമല്ല അയാളുടെ നാവും മനസ്സും നിറയെ ഉപ്പുനിറഞ്ഞിരിക്കുന്നു. അതിനാല്‍ ജീവന്റെ ഉപ്പിനെ തിരിച്ചറിഞ്ഞ ശശി പൂര്‍വ്വാധികം ഭംഗിയായി കരയട്ടെ. എല്ലാം പാപഭാരവും കരഞ്ഞു തീർക്കട്ടെ. ചാനലുകാർ പുറത്തിറങ്ങുമ്പോഴും ശശി തൻ്റെ നീണ്ട താടി മാറിമാറി തലോടികൊണ്ടിരിന്നു.

ഡോ. ഐഷ വി

ഞാൻ കണ്ണൂർ തളിപറമ്പിനടുത്ത് പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സമയത്ത് കോളേജിലെ എൻ എസ് എസ് യൂണിറ്റ് സഞ്ജീവനി പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പട്ടുവത്തുള്ള കൃഷ്ണൻ – മറിയാമ്മ ദമ്പതികളുടെ വീട്ടിൽ പോകാനിടയായി. രണ്ടു പേർക്കും കാഴ്ചയില്ലായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ . അവരുടെ അപ്പോഴത്തെ പ്രശ്നം പഴകി ദ്രവിച്ച വീട്ടിന്റെ അറ്റകുറ്റ പണി . പിന്നെ കക്കൂസില്ലാത്ത വീടിന് കക്കൂസ് നിർമ്മിച്ച് കിട്ടണം എന്നതായിരുന്നു. ഞങ്ങളുടെ കോളേജിലെ ജോമിഷ ജോസഫ് എന്ന വിദ്യാർത്ഥിനിയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ അവരുടെ പ്രശ്നം പരിഹരിച്ചു കൊടുത്തു. ജോമിഷ ജോസഫിന് 2013-14 ലെ മികച്ച എൻ എസ് എസ് വോളന്റിയറിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കായി എനിക്കും പല പ്രാവശ്യം അവിടെ പോകേണ്ടി വന്നു. ഓരോ കാര്യങ്ങൾ അന്വേഷിച്ച കൂട്ടത്തിലാണ് അവർക്ക് വസ്തുവും വീടുമൊക്കെ ഒരു അച്ചനാണ് കൊടുത്തതെന്ന് അറിയുന്നത്. ആദ്യം അച്ചൻ വച്ചു കൊടുത്ത വീടും പറമ്പുമൊക്കെ വിറ്റിട്ടാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ആ അച്ചൻ ആ പരിസരത്തുള്ള ധാരാളം പേർക്ക് വീടും സ്ഥലവുമൊക്കെ നൽകിയെന്ന് അയൽപക്കക്കാർ എന്നോട് പറഞ്ഞു. ആദ്യമാധ്യം വീട് ലഭിച്ചവർക്ക് രണ്ടേക്കറും പിന്നീട് ലഭിച്ചവർക്ക് ഒന്നരയേക്കർ ഒരേക്കർ എന്നിങ്ങനെ കുറഞ്ഞു വന്നു. സ്ഥലവില കൂടിയതും ഫണ്ടിന്റെ കുറവുമാകാണം ഇതിന് കാരണം. ഈ അച്ചൻ വിവിധ സ്ഥലങ്ങളിലായി ഏഴായിരത്തിലധികം വീടുകൾ വച്ച് നൽകിയിട്ടുണ്ടത്രേ. ഇത്രയും ആസ്തി ലഭിച്ച പലരും ഇതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആ യാത്രകളിൽ നിന്ന് എനിക്ക് മനസ്സിലായത്.

പൊതു ജനങ്ങൾക്ക് ഇത്രയുമൊക്കെ വാരിക്കോരി സംഭാവന ചെയ്ത അച്ചനെ കുറിച്ച് കൂടുതലറിയാൻ കൗതുകം തോന്നി. 1948 ൽ ഇറ്റലിയിൽ നിന്നും വന്ന് മുബൈയിലും വയനാട്ടിലും മിഷനറി പ്രവർത്തനം ആരംഭിച്ച ഫാദർ സുക്കോൾ ആണ് അതെന്ന് പിന്നീട് മനസ്സിലായി. ഫാദർ സുക്കോൾ കൈവച്ച എല്ലാ പദ്ധതികളും അതിന്റെ പൂർണ്ണതയിലെത്തിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് സുക്കോളച്ചനെ കാണാൻ ഭാഗ്യം ലഭിച്ചത്.
സഞ്ജീവനി പാലിയേറ്റീവ് കെയറിലെ ശോഭയാണ് എന്നോട് പരിയാരം മറിയാപുരത്തുള്ള വൃക്ക രോഗo ബാധിച്ച രണ്ട് സഹോദരമാരുടെ കാര്യം പറയുന്നത്. അങ്ങനെ ഞാനും ശോഭയും ഞങ്ങളുടെ പിറ്റിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ സാറും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും ശ്രീനിവാസൻ സാറും ജോമിഷയും കൂടി അവരെ കാണാനായി പോയി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവർക്ക് പുറത്ത് നിന്ന് ധാരാളം സഹായം കിട്ടി വീട് പുതുക്കിപണിയാൻ തുടങ്ങിയിരുന്നു. അവരുടെ വീടും ആദ്യം സുക്കോളച്ചൻ നൽകിയതാണ്. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുക്കോളച്ചനെ ഒന്ന് കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ സുക്കോളച്ചനെ കാണാനായി കയറി. അവിടെ ജോലിയ്ക്ക് നിന്നിരുന്നത് ഞങ്ങളുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി നവനീതിന്റെ അച്ഛനായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ സുക്കോളച്ചൻ ഉച്ചയുറക്കത്തിലായിരുന്നു. അദ്ദേഹം ഉറക്കം കഴിഞ്ഞ് എഴുനേൽക്കുന്നത് വരെ ഞങ്ങൾ കാത്തു നിന്നു. നവനീതിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ കുറേ നേരം കൊച്ചുവർത്തമാനം പറഞ്ഞിരുന്നപ്പോൾ ഫാദർ സുക്കോൾ എഴുന്നേറ്റു വന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തു വന്നിരുന്നു. ഞങ്ങളും അദ്ദേഹത്തെ വണങ്ങി. ഞങ്ങളെ പരിചയപ്പെട്ടശേഷം അദ്ദേഹം അകത്തു പോയി ഒരു മിഠായി ഭരണിയുമായി തിരികെ വന്നു. ഞങ്ങൾക്കെല്ലാം അദ്ദേഹം മിഠായി തന്നു. എന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ച ശേഷം അവർക്കും കൂടി കൊടുക്കാനുള്ള മിഠായികൾ അദ്ദേഹം എനിക്ക് നൽകി. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്കിപ്പോൾ തൊണ്ണൂറ്റി എയിറ്റ് വയസ്സായി(98) . എന്നിട്ടദ്ദേഹം ചിരിച്ചു . പിന്നെ തുടർന്നു. കേരളത്തിൽ വയനാട്ടിലാണ് ആദ്യ പ്രവർത്തനം. അന്നൊക്കെ(1948 -ൽ) സൈക്കിളിലായിരുന്നു സഞ്ചാരം. 1980 -ൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം കൊടുത്തു. കുറേ കാര്യങ്ങൾ ചെയ്തു. ഫണ്ടിനായി ആരോടും കൈ നീട്ടിയില്ല. പക്ഷേ സുമനസ്സുകൾ അദ്ദേഹത്തോടൊപ്പം നിന്നു. വൃക്കരോഗ ബാധിതനായ ആളെ കാണാനാണ് ഞങ്ങൾ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. പലർക്കും ജീവിക്കാൻ ഒരടിത്തറ കിട്ടിക്കഴിഞ്ഞാൽ അഞ്ചാറ് കോഴിയെ വളർത്തിയാലും അഞ്ചാറ് ആട്ടിനെ വളർത്തിയാലും ജീവിക്കാം. പക്ഷേ പലരും അത് ചെയ്യുന്നില്ല. നന്നായി ജീവിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പലരും മദ്യപിച്ച് സ്വയം നശിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും സംസാരിച്ച ശേഷം ഫോണിൽ കുറച്ചു ഫോട്ടോകളുമെടുത്താണ് ഞങ്ങൾ മടങ്ങിയത്. എന്റെ ഫോൺ കേടായപ്പോൾ എടുത്ത ഫോട്ടോകൾ നഷ്ടപ്പെട്ടു. പക്ഷേ ആ കർമ്മയോഗിയെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നല്ല തിളക്കത്തോടെ നിൽക്കുന്നു. 2014 ജനുവരിയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് തളിപറമ്പ് എഴാം മൈലിൽ നാഷണൽ ഹൈവേയ്ക്കടുത്ത് സെയിഫ് ഗാർഡ് കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ കോളേജിന് മുന്നിലൂടെയായിരുന്നു ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദ്ദേഹം കൊണ്ടുപോയത്.

ഇന്ന് കോവിഡ് പടർന്നു പിടിയ്ക്കുന്ന കാലഘട്ടത്തിൽ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്കെങ്കിലും ആശങ്കയുണ്ടാകും. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന്. ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ഉള്ള സമയം നന്നായി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ തന്നെ നന്നായി പ്രവർത്തിക്കുക. നീണ്ട് നിവർന്നു കിടക്കുന്ന ജീവിതത്തിന് നേരെയൊന്ന് പുഞ്ചിരിച്ച് മുന്നേറുക. സുക്കോളച്ചന്റെ വാക്കുകൾ കടമെടുക്കുക. ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം.
അവരവരുടെ അഭിരുചിയ്ക്കും കഴിവിനും അനുസരിച്ച് തുടങ്ങുക. കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക . പ്രയത്നിയ്ക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നു തന്നെ മാറ്റുക. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേയ്ക്കായി സൂക്ഷിച്ച് വയ്ക്കുക. നേരിന്റെ വഴിയിൽ മുന്നേറുക.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

“ഓർമ്മകൾ വേണം, നമ്മുടെ സംസ്കാരവും പൈതൃകവും മറക്കാതിരിക്കാനും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാനും അവയൊക്കെ നശിക്കാതെ സൂക്ഷിക്കയും വേണം” ആരോട് പറയാൻ !
എന്റെ വല്യപ്പന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നല്ലതുപോലെ അറിയാം. കുട്ടിക്കാലത്ത് ഓടിച്ചാടി നടന്ന പഴയ തറവാടിന്റെ കൊത്തുപണികൾ നിറഞ്ഞ നിരയിൽ വളരെ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ നിരന്നു നിറഞ്ഞുനിന്നിരുന്നു. കുടുംബത്തിലെ പഴയതലമുറയിലെ അച്ചായന്മാരും അപ്പാപ്പന്മാരും ചുരുക്കം ചില അമ്മച്ചിമാരും പേരമ്മമാരും സിസ്‌തു പാസ്സായതിന്റെ നിറം മങ്ങിക്കൊണ്ടിരുന്ന ചില്ലിട്ട ഫോട്ടോകൾ ആയിരുന്നു അവയിൽ പലതും. പിന്നെ കുറെ കളർപ്പടങ്ങൾ ഉണ്ടായിരുന്നത് , ഈശോ മറിയം ഔസേപ്പും തിരുവത്താഴവും ക്രൂശിൽക്കിടക്കുന്ന യേശുനാഥന്റെ ദയനീയമായ ചിത്രവും, കുടുംബത്തിൽ മരിച്ചുപോയ തിരുമേനിയുടെയും ഒക്കെ പടങ്ങൾ ആയിരുന്നു . എന്നാൽ അവയിൽനിന്നൊക്കെയും വ്യത്യസ്തമായി ഇന്നും ഓർമ്മയിൽ നിൽക്കുന്ന രണ്ട്‌ എണ്ണ ഛായാ ചിത്രങ്ങൾ ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു . ഒന്നു, മുൻപ് പറഞ്ഞ വല്യപ്പച്ചന്റെ അപ്പൻ, വലിയ തലേക്കെട്ടും കെട്ടി, പിച്ചളകെട്ടിയ സിംഹമുഖമുള്ള കൈപ്പിടിയിൽ വലതുകൈപ്പത്തിയും അമർത്തിപ്പിടിച്ചു, കസവു നേര്യതും ചാർത്തി, നരച്ച കൊമ്പൻമീശയും വിരാജിച്ചു, ഉണ്ടക്കണ്ണുകൊണ്ട് കൃത്യം എന്നെ നോക്കുന്നതുപോലെയുള്ള ആ പടം. രണ്ടാമത്തേത് , കുടുംബത്തിൽപ്പെട്ട ഒരു അപ്പാപ്പൻ രണ്ടാംലോകമഹായുദ്ധത്തിനു മുമ്പേ ബ്രിട്ടീഷ് പൈലറ്റ് ആയിരിക്കുമ്പോൾ മൗണ്ട് ആബുവിൽ വിമാനം തകർന്നതിൽ ഒരു പൊടിപോലും കിട്ടാതെ കടന്നുപോയ അദ്ദേഹം വീരപുരുഷനായി പൈലറ്റിന്റെ യൂണിഫോമിൽ തൊപ്പിയും സ്യൂട്ടിൽ നിറയെ മെഡലുകളുമായി വീടിന്റെ നിരയിൽതൂങ്ങിക്കിടന്നിരുന്നത്. ഇവയെല്ലാം കുടുംബത്തിന്റെ സ്മാരകങ്ങളായിരുന്നു , ഓർമ്മകൾ ആയിരുന്നു , പൈതൃകത്തിൽ എന്നും അഭിമാനപുരസ്സരം ഓർമ്മയിലിരിക്കുന്ന ചരിത്രത്തിലെ ചില ഏടുകൾ വെളിവാക്കുന്ന താളിയോലകൾപോലെ!

പഴയ കൊത്തുപണികളുള്ള പിത്തളമൊട്ടുകൾ തറച്ച അറയും നിരയും, കോട്ടയം നഗരസഭാധ്യക്ഷൻ ആയിരുന്ന ടി .കെ. ഗോപാലകൃഷ്ണപ്പണിക്കർ തന്റെ “ഇന്ദ്രപ്രസ്ഥം” ഹോട്ടൽസമുച്ചയത്തിന്റെ ലോബിയും റിസപ്ക്ഷൻകൗണ്ടറും അലങ്കരിക്കാൻ പിൽക്കാലത്തു പൊളിച്ചുകൊണ്ടുപോയപ്പോൾ, അന്നത്തെ ഫോട്ടോകളിൽ പലതും വീടിന്റെ ഏതോ മൂലയിലും തട്ടിൻ പുറത്തും ചേക്കേറിയെന്നത് മറ്റൊരു ദയനീയ ചരിത്രമായതും മറച്ചുവെക്കുന്നില്ല. വല്യപ്പന്റെയോ എന്റെയോ പടം ഭിത്തിയിൽ കാണുന്നില്ലെങ്കിലും, ഇന്നത്തെ തലമുറ അവരുടെ കാര്യം മാത്രം നോക്കി ജീവിക്കാൻ മിടുക്കരായതിന്റെ പിന്നിൽ അതിജീവനത്തിന്റെ പുത്തൻ ചരിത്രങ്ങൾ മാത്രമേയുള്ളു.

പക്ഷെ മഹത്തായ രാഷ്ട്രങ്ങൾക്ക് ഇന്നിന്റെ സംഭവവികാസങ്ങൾ, ഇന്നലെയുടെ ചരിത്രങ്ങളിൽ കെട്ടിപ്പൊക്കിയ വിജയകഥകൾ മാത്രമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ചരിത്രം ഉറങ്ങുന്നത്, ഗവേഷകന്റെ ചരിത്രപുസ്തകത്തിലും, മ്യൂസിയത്തിലും മാത്രമല്ല, പൂർവ പിതാക്കന്മാർ പടുത്തുയർത്തിയ സ്‌മാരകങ്ങളിലും അന്നത്തെ അവരുടെ പൂർണ്ണകായ പ്രതിമകളിലും കൂടെയാണ്. ഇൻഡ്യാക്കാർക്കു വടിയും പിടിച്ചു അർദ്ധനഗ്നനായി നിൽക്കുന്ന അവരുടെ രാഷ്ട്രപിതാവിന്റെ പ്രതിമ എന്നും ആദരവിന്റെ, സ്വാതന്ത്ര്യ ലബ്‌ധിയുടെ ബഹുമാനസൂചകമാണ്. അതേപോലെ തന്നെ നമ്മുടെ രാജ്യം പടുത്തുയർത്താൻ സഹായിച്ച ചരിത്രപുരുഷന്മാരുടെ പ്രതിമകളും നമ്മുടെ മനസ്സിലെ സ്മാരകശിലകളായും, സാംസ്കാരിക പൈതൃകങ്ങളായി പരിരക്ഷിച്ചുകൊണ്ടുമിരിക്കുന്നത്, നമ്മുടെ ചരിത്രം ലോകത്തിനു തുറന്നുകാട്ടുന്ന സത്യങ്ങൾ മാത്രമാണ് .ഇക്കാര്യത്തിൽ ഇൻഡ്യാ മഹാരാജ്യം വളരെ വിശാലമനസ്കർ തന്നെയാണ്. പക്ഷെ ആരെങ്കിലും മഹാത്മാഗാന്ധിജിയുടെ പ്രതിമ തകർത്താൽ, ജാതിമതഭേദമെന്യേ ഒരു ഇൻഡ്യാക്കാരനും അത് സഹിക്കാനാവില്ല, പ്രതികരിക്കാനും മടിക്കില്ല. പാവപ്പെട്ട ഇൻഡ്യാക്കാരന്റെ പാവപ്പെട്ട സംസ്കാരമായിട്ടു ആരും അതിനെ തള്ളിക്കളയേണ്ടതില്ല.
പ്രത്യുതാ, സമ്പന്നമായ അമേരിക്കയിൽ അടുത്തകാലത്ത് നടമാടിക്കൊണ്ടിരുന്നത് എത്രയോ അപലപനീയമായിരുന്നു. ഇവിടെ ഇന്ത്യയിലെപ്പോലെ നിരവധി പാർട്ടികളോ, വിഭാഗീയതകളോ ഉണ്ടായിരുന്നില്ല. കറമ്പനും വെളുമ്പനും പിന്നെക്കുറേ ബ്രൗൺ നിറക്കാരും, സ്വാതന്ത്ര്യം വേണ്ടതിലധികം ആസ്വദിച്ചു ജീവിച്ചു വരികയായിരുന്നു. പല കേസുകളിലും പ്രതിയായും ജയിൽവാസം പലപ്പോഴും അനുഭവിച്ചിട്ടുള്ള ഫ്ലോയിഡ് എന്ന കറുമ്പനെ , വെളുമ്പനായ ഒരു പോലീസുകാരൻ പിടിച്ചു കയ്യാമം വെച്ചതിന്റെ പിന്നാലെ ബലപ്രയോഗം നടത്തി, കഴുത്തിൽ കാൽമുട്ട് കുത്തി ശാസം മുട്ടിച്ചു കൊന്നുവെന്നത് തികച്ചും ദയനീയം തന്നെ. അതിന് പോലീസുകാരന് കടുത്ത ശിക്ഷ തന്നെ കൊടുക്കുകയും വേണം. എന്നാൽ അതിന്റെ പേരിൽ വംശീയതയും വർണ്ണവിവേചനവും വെറുപ്പും ആളിക്കത്തിച്ചുകൊണ്ടു സംഘടിതമായി നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളും കൊള്ളയടിച്ചു അഗ്നിക്കിരയാക്കിയതിന്റെ പിന്നിൽ, ആരുടെയൊക്കെയോ സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നു സ്പഷ്ടമാണ്. സാംസ്‌കാരത്തിന്റെയും അമേരിക്കയുടെയും ചരിത്രം നൂറ്റാണ്ടുകളായി വിളിച്ചോതുന്ന പല ചരിത്രപുരുഷന്മാരുടെയും പ്രതിമകൾ തല്ലിത്തകർത്തുകളഞ്ഞു .

ചരിത്രത്തിലുടനീളം ഇതുപോലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനു തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ബോൾഷെവിക് വിപ്ലവത്തിൽ , മില്യൺകണക്കിനാളുകൾ പിടഞ്ഞു മരിച്ചു. വിപ്ലവകാരികൾ തങ്ങളുടെ രാജ്യത്തിന്റെ സാസ്കാരികപൈതൃകത്തിന്റെ കണികപോലും അവശേഷിപ്പിക്കാതിരിക്കാൻ കൊട്ടാരങ്ങളും, പള്ളികളും, കലാശേഖരങ്ങളും, പ്രമാണങ്ങളും നശിപ്പിച്ചെന്നു മാത്രമല്ല , റഷ്യയുടെ സർവാധികാരിയായിരുന്ന സാർ അലക്‌സാണ്ടർ മൂന്നാമന്റെ വെങ്കലപ്രതിമയും തരിപ്പണമാക്കി .ചൈനയിലെ 1966ലുണ്ടായ സാംസ്കാരിക വിപ്ലവത്തിനും സമാനമായ നശീകരണ പ്രവണത നടമാടി. 20 മില്യണിലധികം ജനങ്ങൾ കൊല്ലപ്പെട്ടു. പുരാതന സ്മാരകങ്ങൾ , കലാരൂപങ്ങൾ എന്നിവക്കുപുറമെ , ഷാങ്‌ഡോങിലെ 2000വർഷത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന കൺഫ്യൂഷ്യസ്‌ ടെമ്പിൾ വരെ തകർത്തുകളഞ്ഞത്, ചൈനീസ് ജനത എന്നും വേദനയോടെ മാത്രമേ സ്മരിക്കയുള്ളു. ഇറാക്കിലെ സദ്ധാം ഹുസ്സൈന്റെ കിരാതവാഴ്ചയുടെ അവസാനം, അദ്ദേഹത്തെ വധിച്ചതോടൊപ്പം, ആ ചരിത്രം മറന്നുകളയാനായി സദ്ധാമിന്റെ പ്രതിമകൾ വലിച്ചു താഴെയിട്ടു ജനങ്ങൾ തൊഴിക്കുന്നതു മാത്രമേ, ഈ വിഷയത്തിന് ഉപോത്ബലകമായി ഓർമ്മയിലുള്ളു.

പക്ഷേ അമേരിക്കകാരന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഈ കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും ധരിച്ചുകൊണ്ട് സ്വന്തം ജീവൻ പരിരക്ഷിക്കാൻ ഓരോ വ്യക്തിയും പാടുപെടുമ്പോൾ, വംശീയവെറിയും ഛിദ്രവാസനകളും പെട്ടെന്ന് തലപൊക്കാൻ തക്കതായ കാരണങ്ങൾ വല്ലതുമുണ്ടോ? അതോ സ്ഥാപിത താല്പര്യങ്ങൾ ഉള്ള സംഘടനകൾ വെറുതെ വികാര വിക്ഷോഭങ്ങൾക്കു തിരി കൊളുത്തി വിട്ടതാണോ ? അമേരിക്കയുടെ സാംസ്കാരിക പൈതൃകങ്ങളെപ്പറ്റി വേണ്ട അവബോധമില്ലാത്ത വിദ്യാർത്ഥികളെയും യുവാക്കളെയും, ഈ രാജ്യം ഒരു വിധത്തിലും സഹായിക്കില്ലെന്ന തെറ്റിദ്ധാരണ വളർത്തിയത് എങ്ങനെയാണ് ?
കറുത്ത വർഗ്ഗക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം വെളുമ്പരാണ്, ചില ക്രിസ്തീയ മൂരാച്ചി വിഭാഗങ്ങളാണ് തുടങ്ങിയ ചിന്താഗതികൾ അവരിൽ കുത്തിവെയ്ക്കപ്പെട്ടത് എങ്ങനെയാണ് ? കൊളമ്പസ്‌ അമേരിക്കയിൽ വന്നതെങ്ങനെയാണെന്നോ, ആരുമായിട്ടാണ് അദ്ദേഹം ചർച്ചകൾ നടത്തിയതെന്നോ , ഇന്ന് വിപ്ലവം അഴിച്ചുവിട്ട പലർക്കും അറിയില്ലായിരിക്കാം.
കൊളംബസ് അമേരിക്കയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വന്നതുകൊണ്ടാണല്ലോ ഇന്ന് കാണുന്ന വെളുമ്പനും കറമ്പനും ബ്രൗണനും അമിതമായ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്, കൊളംബസ്സിന്റെ പ്രതിമ തല്ലിത്തകർക്കാൻ മുമ്പോട്ട് വന്നത് !. 1984 ൽ പ്രസിഡന്റ് ആയിരുന്ന റീഗൻ ബാൾട്ടിമോറിൽ അനാച്ഛാദനം ചെയ്ത, അമേരിക്കയുടെ രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന കൊളംബസ്സിന്റെ പൂർണ്ണകായ പ്രതിമ പറിച്ചുമാറ്റി ഇന്നർ ഹാർബറിൽ കൊണ്ടുപോയി മറിച്ചിട്ടപ്പോൾ മറിചകറുത്തവന്റെ ജീവനെല്ലാം വിലപ്പെട്ടതായോ ? കറുത്തവന്റെ മാത്രമല്ല, എല്ലാവരുടെ ജീവനും തുല്യ വിലയും മഹത്വവുമുള്ളതാണെന്ന വിവേക ചിന്തയ്ക്കു മുൻ‌തൂക്കം കൊടുക്കാൻ നമ്മൾ എന്തെ മറന്നുപോയി?

168 വർഷങ്ങൾക്കുമുമ്പേ അടിമത്വം അവസ്സാനിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള വിളംബര പ്രസംഗം നടത്തിയ ഫ്രഡറിക് ഡഗ്‌ളാസ്സ് എന്ന മഹാത്മാന്റെ പ്രതിമ റോചെസ്റ്ററിലെ പാർക്കിൽ നിന്നും ജൂലൈ അഞ്ചാം തീയതി, പറിച്ചുമാറ്റി അടുത്തുള്ള നദിയിൽ മുക്കിയപ്പോൾ , അമേരിക്കയിലെ വംശീയ വെറി അവസാനിച്ചോ ?

യുവാക്കൾ തൊഴിലില്ലാതിരിക്കയും കടക്കെണിയിൽ മുങ്ങി നട്ടം തിരിയുകയും ചെയ്യുമ്പോൾ, വെറുപ്പും വിവരക്കേടും അവരുടെ ബുദ്ധിയെ തകിടം മറിക്കുവാൻ വെറുതെ ഒരു ഫ്ലോയ്ഡ് തരംഗം മതിയെന്ന് അമേരിക്ക ലജ്ജയോടെ അനുഭവിച്ചറിഞ്ഞപ്പോൾ , ലോകമാസകലം ആശ്ചര്യത്തോടെ ആ ഭ്രാന്തൻ വിപ്ലവത്തെ പുച്ഛത്തോടെ വീക്ഷിച്ചിരിക്കാം , എന്നല്ലാതെ ഇപ്പോൾ എന്ത് ചിന്തിക്കാൻ !!

വംശീയതയും വർഗീയതയും തൊലിക്കറുപ്പും കൊണ്ട് കറപിടിച്ചു മങ്ങിയ ചില്ലുകൊട്ടാരങ്ങൾ തച്ചുടക്കണം. ന്യായവും നീതിയും സമാധാനവും യാതൊരു പക്ഷപാതവുമില്ലാതെ നിലനിർത്തേണ്ടത് അതാത് രാജ്യത്തെ ഗവെർന്മെന്റിന്റെ പരമപ്രധാനമായ ചുമതലയാണ്. അതിന് സാധിച്ചില്ലെങ്കിൽ, ഇതുപോലെയുള്ള നശീകരണ പ്രവണതയുമായി ഏതെങ്കിലും ഒരു വിഭാഗം ഇറങ്ങിത്തിരിച്ചാൽ, ഈ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും, ചരിത്ര സ്മാരകങ്ങളും നിലനിർത്താൻ നന്നേ പാടുപെടേണ്ടിവരും.

ജോർജ് ശാമുവേൽ 

എല്ലാ കുട്ടികളും ജനിക്കുന്നത് കരഞ്ഞുകൊണ്ടാണെങ്കിൽ ഞാൻ പിറന്നു വീണതേ ഒരു പുഞ്ചിരിയോടെ ആയിരുന്നു. കാലം മാറുമ്പോൾ അതിനനുസരിച്ചു നമ്മളും മാറണമെന്ന് അപ്പൻ അമ്മയോട് പറയുന്നത് ഇരുട്ടറയ്ക്കുള്ളിൽ കിടന്നു എത്രയോ തവണ കേട്ടിരിക്കുന്നു. എന്നാൽ പിന്നെ ആ ദുരന്ത മുഖം മുതൽ അപ്പനെയങ്ങ് സന്തോഷിപ്പിക്കാമെന്നു കരുതി. എന്റെ ചിരി കണ്ട് അസൂയ തോന്നിയാവണം മാലാഖയെന്ന് ഞാൻ തെറ്റിദ്ധരിച്ച പൂതന എന്നെ ഒന്ന് നുള്ളിയത്. 2020 മാർച്ചിൽ ജനിച്ച ഒരു ശിശുവിനെ ദേഹോപദ്രവം ചെയ്തയാളെ വെറുതെ വിടാനോ ! പുണ്യാഹം തളിച്ച് ഒരു ശുദ്ധികലശമങ്ങു നടത്തി. മുഖാവരണമുള്ളതു കൊണ്ട് മുഖത്തുണ്ടായ ഭാവമേതെന്നു അറിയാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കാര്യം മനസിലായി. ഇവർക്കൊക്കെ എന്തോ സംഭവിച്ചിരിക്കുന്നു.
വിദേശികളെ പുറത്തിറക്കാതെ നിരീക്ഷണത്തിലാക്കിയെന്നു എനിക്ക് മുമ്പേ സ്ഥാനം പിടിച്ചവൻ വായിക്കുന്നത് കേട്ടു. ഞാനും വിദേശത്തു നിന്ന് എത്തിയത് കൊണ്ടാവും രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു ഇളം വെയിൽ പോലും കാണിക്കാഞ്ഞത്. ഇവിടെ കൊറോണ വന്നു കൊറോണ വന്നു എന്ന് സ്ഥിരം കേൾക്കാൻ തുടങ്ങിയ ഞാൻ കരുതിയത് അത് എന്റെ പേരാണെന്നാണ്. എന്നാൽ പിന്നീട് ക്രമേണ ആ ചമ്മൽ ഞാൻ എന്റെയുള്ളിൽ ഒതുക്കി.
അങ്ങനെ എന്നെ വീട്ടിലേക്കയക്കാനൊരുങ്ങി. അമ്മയിൽ നിന്ന് ഞാൻ കേട്ടറിഞ്ഞ ലോകത്തിലേക്കാദ്യമായി… ഓർക്കുമ്പോൾ തന്നെ ഉള്ളിലൊരു മഞ്ഞു പെയ്ത അനുഭവം. പുറത്തിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണ് എന്നിലായിരിക്കും. ഓർക്കുമ്പോൾ തന്നെയൊരു നാണം. ങേ… എന്താ ഈ കൊണ്ട് വരുന്നേ, വരവത്ര പന്തിയല്ലല്ലോ! പ്രതീക്ഷിച്ച പോലെ എന്റെ നേരെ തന്നെ. അമ്മയുടെ മുഖത്തിരിക്കുന്ന അതേ സാധനം. ഓഹ്.. ഇവർക്കൊക്കെ പ്രാന്തായോ? എന്റെ സ്വാതന്ത്ര്യം ഇതോടെ ആരൊക്കെയോ കൈക്കലാക്കുകയാണോ. തടയാൻ ശ്രമിച്ചെങ്കിലും എന്റെ വായും മൂക്കുമെല്ലാം അതിന്റെ സ്വാധീനത്തിലായി കഴിഞ്ഞിരുന്നു. പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഞാൻ ഞെട്ടി. ഒരു ഈച്ച പോലുമില്ല ഇവിടെ എന്നെ സ്വീകരിക്കാൻ. കാറിലെ യാത്രയ്ക്കിടെ കുറെ പേരെ കണ്ടു. പക്ഷേ എന്നെ കാണണമെങ്കിൽ അവരുടെ തലയും കൈയ്യിലിരിക്കുന്ന പലക കക്ഷണവും തമ്മിലുള്ള കാന്തിക ബലം ഞാൻ വിച്ഛേദിക്കേണ്ടിയിരിക്കുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. വെളിച്ചമില്ലാത്ത അറയിൽ കിടന്നു ഞാൻ കണ്ട ലോകമല്ല യഥാർത്ഥ ലോകം, ഇത് ആധുനിക മനുഷ്യരുടെ… പരസ്പരം അറിയാത്തവരുടെ… നേരെ നോക്കി ലോകം കാണാത്തവരുടെ… രാജ്യ ദ്രോഹവും രാജ്യ സ്നേഹവും ഒരേ കയ്യിൽ കൊണ്ട് നടക്കുന്നവരുടെ നവലോകം. ഈ നാടിനിത്‌ എന്ത് പറ്റി… അല്ലേൽ തന്നെ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? നേരത്തെ കണ്ടിട്ടില്ലല്ലോ ഒന്നും. ചിലയിടത്തു ചീയുന്ന രാഷ്ട്രീയവും ചിലയിടത്തു പുകയുന്ന മതവും.. ലോകം മുഴുവൻ കീടാണുക്കളും. ഇതിങ്ങനെ തുടർന്നാൽ ഇനിയുള്ള ജീവിതം ഗുതാ ഹവ.
അപ്പൻ പറഞ്ഞ ലോകം തന്നെയാ ശരിക്കുള്ള ലോകം. മാറി മറിയുന്ന കാലവും അതിനൊത്ത രാഷ്ട്രീയവും. വളർന്നു വളർന്നു അക്രമത്തിന്റെയും മത തീവ്രവാദത്തിന്റെയും കൊടുമുടിയിലെത്തി നിൽക്കുന്ന ഭ്രാന്തൻമാരുടെ സ്വന്തം നാട്. സ്കൂളിൽ പോകാതെ ബൈജു ആശാന്റെ ആപ്പിൽ പെട്ട് പുതു ജീവിതം പഠിക്കുന്ന കൂട്ടത്തിലേക്കാണ് നമ്മുടെ കുഞ്ഞു വരുന്നതെന്ന് അപ്പൻ പറഞ്ഞപ്പോൾ എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു. കേൾക്കുന്നതിനേക്കാൾ സത്യം കാണുന്നതിലാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
അമ്മ പുറത്തു പോകുമ്പോൾ കൂടെ പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. വാതിൽ തുറന്നു ഒരു ചന്ത മുഴുവൻ അതാ അകത്തേക്ക്. വീട്ടിലേക്ക് ഒരു മാസത്തേക്ക് വേണ്ട എല്ലാ സാധനവും ഓൺലൈൻ ആയി വാങ്ങിയിരിക്കുന്നു. ഇനിയെന്തിനു പുറത്തു പോകണം. എന്തിനു ആഗ്രഹിക്കണം. അപ്പനൊക്കെ കളിച്ചു വളർന്നത് തോപ്പിലും തൊടിയിലുമാണെങ്കിൽ ഞാൻ വളരുന്നതും കളിക്കുന്നതുമെല്ലാം ഓൺലൈൻ എന്ന അധോലോകത്തിന്റെ വീട്ടു മുറ്റത്താണ്. ജനിച്ചു ഒരു മാസം പോലും തികയുന്നതിനു മുൻപ് വെർച്വൽ ലോകത്തിന്റെ ആന്തരികാവയവങ്ങളെ ഞാൻ പരിചയപ്പെട്ടു തുടങ്ങി.
എന്റെ പ്രൈമറി സ്കൂളും പ്ലേ സ്കൂളും എല്ലാം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുമെന്ന സത്യവും മനസ്സിലാക്കി. അമ്മയുടെ കണ്ണുകളേക്കാൾ വാത്സല്യത്തോടെ കമ്പ്യൂട്ടറും കാമറ കണ്ണുകളും എന്നെ പരിഗണിക്കുന്നതായി പല തവണ തോന്നി. ഒരുപാട് പ്രതീക്ഷകളോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഞാൻ അങ്ങനെ അതിനെയെല്ലാം ഒരു മൂലയ്ക്ക് കൂട്ടിയിട്ടു. അല്ലെങ്കിൽ തന്നെ എന്ത് പ്രതീക്ഷിക്കാൻ, രാഷ്ട്രീയ രംഗത്തെ കൂറ് മാറ്റം കണ്ടു സഹികെട്ടാകണം കാലം പോലും അതിവേഗത്തിൽ മാറുന്നത്. പേരിനു വേണ്ടി പോരെടുക്കുന്ന വീരന്മാരുടെ നാട്ടിൽ എങ്ങനെ പിടിച്ചു നിൽക്കും. നടുവേ ഓടുക തന്നെ അല്ലാതെ എന്ത് ചെയ്യാൻ ! ഏതായാലും കൊറോണക്കാലത്തു ജനിച്ചത് കൊണ്ട് വീട്ടിലിരിക്കാൻ എങ്കിലും കഴിയുന്നു. വല്ല പ്രളയകാലത്തെങ്ങാനുമായിരുന്നെങ്കിൽ പ്രായം തികയുന്നതിനു മുന്നേ ബൈജു അങ്കിളിനെ തള്ളിപ്പറഞ്ഞു പള്ളിക്കൂടത്തിന്റെ പടി ചവിട്ടുകയും ഒഴുകി നടക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അമ്മയുടെ ഉദരത്തിനുള്ളിൽ ഒരു ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഉണ്ടായിരുന്നെങ്കിൽ ഇവിടേക്ക് വരേണ്ടിയിരുന്നില്ല. ചിലപ്പോൾ ഒരു ഇരുപതോ മുപ്പതോ വർഷം കാത്തിരുന്നെങ്കിൽ ആ ആഗ്രഹവും പൂർത്തിയാകുമായിരുന്നിരിക്കാം.

 

ജോർജ് ശാമുവേൽ.
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.

RECENT POSTS
Copyright © . All rights reserved