ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂരിലെ മെയിൻ റെയിൽവേ സ്റ്റേഷനാണ് മജെസ്റ്റിക് എന്നുവിളിക്കുന്ന റെയിൽവേ സ്റ്റേഷൻ. ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. റെയിൽവേ സ്റ്റേഷനടുത്ത് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ അങ്ങനെ വിളിച്ച് ആ പേര് കിട്ടി എന്നുമാത്രം.
നമ്മുടെ കഥാനായകൻ അവിടെ വന്നിറങ്ങുമ്പോൾ മനസ്സിൽ ഭയവും ഉള്ളിൽ പരിഭ്രമവും ആയിരുന്നു.
കാത്ത് നിൽക്കാം എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് വരുന്നതെങ്കിൽ സുഹൃത്ത് മടങ്ങിപ്പോയാൽ എന്ത് ചെയ്യും? അപ്പോയിൻമെൻറ് ഓർഡർ കയ്യിൽ ഉണ്ടെങ്കിലും ” ഓ സോറി നിങ്ങൾക്കയച്ചതല്ല ആള് മാറിപ്പോയി” , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടിരുന്നു.
നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്.
എന്നാൽ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.
അവൻ്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ ജോലി സ്ഥലത്തേക്ക്.
അതുകൊണ്ട് താമസിക്കാൻ ഒരു വീട് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്.
പുതിയതായി കിട്ടിയ ജോലിയാണ്.കൊള്ളാവുന്ന ഒരു ജോലി,വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്.
സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു.
എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു.”എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ ഭാവം?”കൂട്ടുകാർ കളിയാക്കി.അങ്ങനെ ഇറങ്ങി തിരിച്ചതാണ്.
ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല. അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിച്ചു കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു. ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ പ്രശനം തന്നെയാണ്. ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,
“ഇവിടെ സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അവരോട് ചോദിച്ചു നോക്ക്”.
പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്. പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന് സംശയമാണ്”.
ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു വീടുകിട്ടി. രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്. തരക്കേടില്ല. വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു. ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ. ആൾ എക്സ്ട്രാ ഡീസന്റ്.,നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു.
സ്വാഭാവികമായി എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ ഭയവും ടെൻഷനും ഉണ്ട്. പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ.
വീടുകിട്ടി. ഇനി ഫർണിച്ചർ വാങ്ങണം . കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു. അടുത്തത് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. ആരും സഹായിക്കാനില്ല. എല്ലാം സാവകാശം ചെയ്യാം. ഓടിനടന്ന് നല്ല ക്ഷീണവും ഉണ്ട്. ഇനി എല്ലാം നാളെ എന്ന് വിചാരിച്ചു.
ഇന്ന് പുറത്ത് എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ ഒരു നല്ല ഹോട്ടൽ കണ്ടുപിടിക്കണം.
വീടിന്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നു. ഇതാരാണ് ,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല. പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..
“എന്താ?”
“ഞാൻ ജോർജുകുട്ടി.”
“അതിന് ?”
“എടോ തൻ്റെ കൂടെ താമസിക്കാൻ വന്നതാ.”
“എൻ്റെ കൂടെ?”
“അതെ താൻ ഒറ്റക്കല്ലേ “?”
“അതെ”.
“ഞാനും ഒറ്റക്കാണ് . അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?”
“അതിന് നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല “.
“സാരമില്ല.നിങ്ങൾ ആരാണെന്ന് എനിക്കറിയാം. ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല.”
“അങ്ങനെ താൻ ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട”.
“എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്. ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല. ദാ ഞാൻ എൻ്റെ കട്ടിലും സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം. ഏതായാലും താൻ വാടക കൊടുക്കണം. അപ്പോൾ ഞാൻ സേഫ് ആയി.”
ജോർജ്‌കുട്ടി അകത്തേക്ക് കയറി.”ആഹാ,ഈ സാധനങ്ങളെല്ലാം ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ എവിടെ കിടക്കും? വാ നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം”.
അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി. ഏതായാലും അയാളുടെ സഹായം തൽക്കാലം നല്ലതു തന്നെ,
“എവിടെയാണ് ജോലി ചെയ്യുന്നത്?”
“നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്. സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്.”
എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി അയാളുടെ സാധങ്ങൾ എടുത്തുകൊണ്ടുവന്നു.
ആദ്യം ഒരു പാക്കറ്റ് തുറന്ന് ഒരു ഗിറ്റാർ എടുത്തു വച്ചു. വയ്ക്കുന്നതിന് മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ സ്റ്ററിങ്ങിൽ തട്ടി ശബ്ദം കേൾപ്പിച്ചു.
അടുത്ത പാക്കറ്റ് തുറന്നു.
ഒരു വലിയ എയർ ഗൺ ആയിരുന്നു അത്..അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല. ഒന്നും ചെയ്തില്ല.
അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്. കാണാൻ നല്ല ഭംഗിയുണ്ട്.,”സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്.”
അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,”ഒരു റൂം മുഴുവനും അതിനുവേണ്ടി……….”
“താൻ ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ.”
വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്.”ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?”.
“അത് ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും.”
എനിക്ക് തലകറങ്ങാൻ തുടങ്ങി.
അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു.
എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു.
അത് ഒരു പുസ്തകം ആയിരുന്നു,എന്നിട്ടു പറഞ്ഞു. ഞാൻ എന്നും കിടക്കുന്നതിന് മുൻപ് ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും. അത് എൻ്റെ ഒരു പതിവാണ്. അത് ഒരു ബൈബിൾ ആയിരുന്നു.
ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും. അത് കിറു കൃത്യം ആയിരിക്കും. ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം.
അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് മനസ്സിലായി. എങ്കിലുംഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു.
പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,”ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്.”
എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി.
ഞാൻ പറഞ്ഞു,”വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും ഒന്നു നോക്കട്ടെ.”
ഞാൻ പുസ്തകം തുറന്നു.
“മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ സന്ദർശ്ശിക്കുകയോ അരുത് അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ ഭോഷത്തം നിന്നെ വളയ്ക്കുകയില്ല.. പ്രഭാഷകൻ 22.,13 ,ഇപ്പോൾ എന്ത് തോന്നുന്നു?”
ജോർജ് കുട്ടി കുട്ടി എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി.”ശരി ഞാൻ പോയേക്കാം.”
ഞാൻ പറഞ്ഞു,”താൻ ഇപ്പോൾ പോകുന്നില്ല.”
ജോർജ് കുട്ടി വീണ്ടും ബൈബിൾ എടുത്തു തുറന്നു.”ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല.”
(തുടരും)
ഡോ. ഐഷ വി
തിണ്ണയിലിരുന്ന് എള്ളു നുള്ളുന്നതിനിടയിൽ ലക്ഷ് മി അച്ഛമ്മ പറഞ്ഞു തുടങ്ങി. ഒന്നാമാണ്ടിലാണ് (AD 1901) ആലുവിളയിലെ കാരണവർ നാലുകെട്ട് പണിയുന്നത്. ആലുവിളയിൽ കൊച്ചു പത്മനാഭന്റെ സഹോദരി നീലമ്മയ്ക്ക് മൂന്നാമത്തെ പെൺകുട്ടിയായ ലക്ഷ്മി പിറന്നപ്പോൾ ജാതകമെഴുതാൻ വന്ന ജ്യോത്സ്യൻ പറഞ്ഞത്രേ , ജാതകിയുടെ ജനനം മൂലം മാതുലന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. പുതിയ വീട് പണിയും. അങ്ങനെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ് മീ ദേവിയുടെ പേര് കുട്ടിയ്ക്കിട്ടു. കുട്ടിയുടെ ജാതകം പോലെ തന്നെ കാരണവർ നാലു കെട്ട് പണിതു. അതുവരെ കാരണവർ താമസിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന പഴയ കാഞ്ഞിരത്തും വിള തറവാട്ടിലായിരുന്നു. ആലുവിളയിൽ കൊച്ചു പത്മ നാഭൻ എന്ന കാരണവരുടെ കാരണവരായ ശ്രീ വല്യ പത്മനാഭനായിരുന്നു ആ തറവാട്ടു കാരണവർ. തന്റെ കാരണവരായ ശ്രീ കൊച്ചു പത്മനാഭനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു ലക്ഷ് മി അച് ഛാമ്മയ്ക്ക് . നാലുകെട്ടിന്റെ വീതിയുള്ള തിണ്ണ കടന്നാൽ എത്തുന്ന പൂമുഖത്തെ ചാരു കസേരയിൽ കാരണവർ കിടക്കും. ആ കിടപ്പിൽ വയലിലെ കാഴ്ച കളും ഉദയ സൂര്യന്റെ പൊൻ വെളിച്ചവുമൊക്കെ കാരണവർക്ക് ദൃശ്യമാണ്. ആ പ്രദേശവാസിയല്ലാത്ത മറ്റാർക്കെങ്കിലും തൊഴിൽ വല്ലതും വേണമെങ്കിൽ അവർ കാരണവരുടെ ദൃഷ്ടിയിൽപെടത്തക്കവിധം തോട്ടു വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇതു കാണുമ്പോൾ അദ്ദേഹം പരിചാരകരോട് ആരാണയാൾ എന്നന്വേഷിക്കും ? ആവശ്യമറിയുമ്പോൾ ഇങ്ങോട്ട് വരാൻ പറയെടോ എന്ന് പരിചാരകനോട് പറയും. പരിചാരകൻ ഓടിപ്പോയി തോട്ടിനിക്കരെ നിന്ന് വന്നയാളെ വിളിക്കും. ഇതു കേൾക്കേണ്ട താമസം വന്നയാൾ കാരണവരുടെ മുറ്റത്ത് ഹാജർ. പിന്നെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും പണി തന്നാൽ ചെയ്യാമെന്ന് പറയുമ്പോൾ കാരണവർ പരിചാരകനോട് പറയും. നീ ഇവനെയും കൂട്ടി വടക്കുവശത്തോട്ട് ചെന്ന് ഭക്ഷണം വല്ലതും വാങ്ങി കൊടുക്കാൻ . അങ്ങനെ പരിചാരകൻ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കും . പിന്നെ അന്ന് ചെയ്യേണ്ട പണികളെ പറ്റിയും പറഞ്ഞു കൊടുക്കും. ഇതൊക്കെ പറയുമ്പോൾ ലക്ഷ് മി അച് ഛാമ്മയുടെ മുഖത്ത് അഭിമാനം തങ്ങി നിൽക്കും.
ചിലപ്പോൾ കാരണവരെ കാണാൻ ആളുകൾ വരുന്നത് സമീപത്തെവിടെയെങ്കിലും ഭൂമി പതിച്ചു കിട്ടാനുള്ള അനുമതി നേടാനായിരിയ്ക്കും. അതേ പറ്റി എന്റെ അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് ഇങ്ങനെയാണ്. പഴയ മീനാട് വില്ലേജ് എന്നു പറയുന്നത് ഇന്നത്തെ പരവൂരിന്റെ ഭാഗങ്ങൾ, ഭൂതക്കുളം ,ചിറക്കര മീനാട് കല്ലുവാതുക്കൽ ചാത്തന്നൂർ എന്നീ സ്ഥലങ്ങൾ ചേർന്നതാണെന്ന്. അന്നത്തെ മീനാട് വില്ലേജിൽ ഭൂമി പതിച്ചു നൽകാനുള്ള കൺസന്റ് നൽകാൻ മൂന്ന് പേർക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഭൂതക്കുളത്ത് തന്ത്രി, രണ്ട് പോളച്ചിറ പത്മനാഭൻ മൂന്ന് ആലുവിളയിൽ കൊച്ചു പത്മനാഭൻ . (ഇതിൽ പോളച്ചിറ പത്മനാഭന്റെ മകനാണ് പ്രമുഖ ഫയൽമാനായിരുന്ന പോളച്ചിറ രാമകൃഷ്ണൻ.) ഭൂമി വേണ്ടവൻ ആവശ്യപ്പെടുന്ന ദിക്കിൽ മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ ഭൂമി പതിച്ചു കൊടുക്കാനുള്ള അനുമതി നൽകും
ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ച് പരിചാരകനോട് കുതിരവണ്ടി തയ്യാറാക്കി നിൽക്കാൻ ആവശ്യപ്പെടും. പരിചാരകർ തയ്യാർ. നാലുകെട്ടു മുതൽ അമ്മാരത്തു മുക്കു വരെയും ഉളിയനാടു വരെയും ഇന്നു കാണുന്ന റോഡുകൾ കാരണവരുടെ വണ്ടിത്തടങ്ങൾ ആയി രൂപപ്പെട്ടവയാണ്.
മറ്റൊരു കാര്യം. കാരണവരുടെ പ്രതാപം കാട്ടാനായി ലക്ഷ്മി അച്ഛാമ്മ പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പതിനാറടിയന്തിരത്തിന്റെ കാര്യമായിരുന്നു. ആ ചടങ്ങിന് പ്രഥമൻ ഉണ്ടാക്കാനായി തിരുമിയ തേങ്ങയുടെ പീര തിന്ന് ചത്തുപോയ 28 കന്ന് കാലികളുടെ കാര്യം. ( പീരയിലൂടെ വന്ന ഫംഗസ് ബാധയാകാം അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
കാരൂർ സോമൻ
ആദിവാസി ഊരു മുഴുവൻ ഉറക്കലഹരിയിലാണ്. ശങ്കുണ്ണി കുളിർ കാറ്റിലൂടെ നടന്നു. മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാനാണ് രാത്രിയിലെത്തിയത്. പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ശങ്കുണ്ണി അച്ഛനൊപ്പം വനത്തിൽ തേനെടുക്കാൻ പോയത്. അച്ഛനെ കടുവ വലിച്ചിഴച്ച് കൊന്നുതിന്നുന്നത് കണ്ട് ഭയന്ന് അലറിവിളിച്ച് പ്രാണനുമായി ഓടിയോടിയെത്തിയത് ട്രെയിൻ സ്റ്റേഷനിലാണ്. ആദ്യം കണ്ട ട്രെയിനിൽ ചാടി കയറി. അതെത്തിയത് തമിഴ് നാട്ടിലാണ്. എട്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ പെറ്റമ്മയെ, മൂത്ത സഹോദരിയെ കാണാനൊരു മോഹം. ട്രെയിനിൽ യാത്ര ചെയ് ത് ഊരിലെത്തി. ആദിവാസിയൂരിൽ വ്യത്യസ് തമായൊരു കാഴ്ച കണ്ടു. പുതുമഴയിൽ വിടർന്ന പൂക്കളെപ്പോലെ ഒന്നിലധികം ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. മണിമന്ദിരങ്ങളിൽ സുഖമായുറങ്ങുന്ന ഭരണാധിപന്മാർ മനുഷ്യരെ തിരിച്ചറിഞ്ഞിരിക്കുന്നു. അവന്റെ വീട്ടിലെത്തി സന്തോഷത്തോടെ അമ്മയെ, സഹോദരിയെ ജനാലയിലൂടെ നോക്കി. പുതുപൂക്കളുടെ സുഗന്ധം ദുർഗന്ധമായി മാറി. രണ്ട് മുറികളിൽ കണ്ടത് ആടുമാടുകളാണ്. ഇമവെട്ടാതെ അതിനോട് ചേർന്നുള്ള ചെറ്റകുടിലിലേക്ക് നടന്നു. അമ്മയുടെ കൂർക്കം വലിച്ചുള്ള ഉറക്കം കാതുകളിലെത്തി. ശങ്കുണ്ണി മഞ്ഞിന്റെ കുളുർമയിൽ ഏകനായിരിന്നുറങ്ങി.
രാജു കാഞ്ഞിരങ്ങാട്
ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ –
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ –
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ് ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
‘ചൊറിയണം’ യെന്നുപേർ ചേർത്തു –
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ഡോ. ഐഷ വി
ഈ ഭൂമിയിൽ ജീവിച്ച് മരിക്കുമ്പോൾ മറ്റുള്ളവർക്ക് ഓർക്കാൻ തക്ക സുകൃതങ്ങൾ അവശേഷിപ്പിച്ച് പോകുന്നവർ വളരെ കുറവാണ്. അങ്ങനെ 146 വർഷം മുമ്പ് കഥാവശേഷനായ കേവലം 49 വർഷ o മാത്രം (1825 -1874) ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന ആദ്യ കാല നവോത്ഥാന നായകൻ ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കല്ലിശേരി വേലായുധപണിക്കർ . ജീവിച്ചിരുന്ന 49 വർഷം കൊണ്ട് അവർണ്ണർക്ക് ജീവിക്കാൻ വളരെയധികം പ്രയാസം നേരിട്ട ഇരുളടഞ്ഞ കാലഘട്ടത്തിൽ അവർക്ക് വേണ്ടി പോരാടിയ വീരനായ ധീരനായ പോരാളിയുടെ ചരിത്രം അവിസ്മരണീയമാക്കുവാൻ ആർകെ സമുദ്രയെന്ന ശ്രീ രാധാകൃഷ്ണൻ രചിച്ച കാവ്യ ഗാഥ. വേലായുധ ചേകവർ എന്ന് പേരിട്ട ഈ കാവ്യ ഗാഥയുടെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ഈ സെപ്റ്റംബർ 28 വൈകുന്നേരം 4 മണിക്ക് എനിക്കും നിയോഗമുണ്ടായി. ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ഫീനിക്സിന്റെ അച്ഛനാണ് ശ്രീ രാധാകൃഷ്ണൻ എന്ന കഥാകാരൻ . ഈ കാവ്യ ഗാഥയെ കുറിച്ച് സെപ്റ്റംബർ 28 ന്റെ മലയാള മനോരമ പത്രത്തിൽ ” പെടപെടയ്ക്കണ കവിത” എന്ന പേരിൽ ഒരു വാർത്ത വന്നിരുന്നു. ശ്രീ രാധാകൃഷ്ണൻ എന്ന മത്സ്യ തൊഴിലാളി ഈ ഗാഥ രചിക്കുമ്പോൾ അതിന്റെ പശ്ചാത്തലം സമുദ്രമായിരുന്നു. മൊബൈലിൽ റിക്കോർഡ് ചെയ്ത് വാട് സാപ്പിലൂടെ സമുദ്രത്തിൽ നിന്നും വായു മാർഗ്ഗം കരയിലേയ്ക്കൊഴുകിയ ഗാഥ. കേവലം എഴുപത് വരികളിലൂടെ മനോഹരമായ വരകളിലൂടെ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന മുമ്പേ നടന്ന പോരാളിയുടെ ജീവിതത്തിന്റെ 9 മിനുട്ടിൽ ഒതുങ്ങുന്ന ദൃശ്യാവിഷ്കാരമാണ് ” വേലായുധ ചേകവർ” എന്ന ഗാഥ. മാഗ് മ യുട്യൂബ് ചാനലിലൂടെയാണ് ഇത് പ്രകാശനം ചെയ്തത്.
സെപ്റ്റംബർ 28 ന് ഞങ്ങളുടെ കോളേജിൽ അഡ് മിഷൻ ദിവസമായിരുന്നു. സമയത്ത് ഗാഥയുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ പറ്റുമോ എന്ന് എനിക്കും പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോണിനും സംശയമായിരുന്നു. അതിനാൽ പി റ്റി എ പ്രസിഡന്റ് എന്നോട് പറഞ്ഞു: കാര്യങ്ങൾ പറഞ്ഞു കൊണ്ട് രാധാകൃഷ് ണന് ഒരു മെസ്സേജ് അയക്കാൻ . അങ്ങനെ ആശംസകൾ നേർന്നുകൊണ്ട് ഞാൻ ഒരു സന്ദേശം നൽകി.
അഡ് മിഷൻ കഴിഞ്ഞപ്പോൾ സമയമുണ്ട്. ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു . മംഗലം ഗവ ഹയർ സെക്കന്ററിയ്ക്കും ഇടയ്ക്കാട് ശ്രീ വേലായുധ പണിക്കർ അവർണ്ണർക്കായി പണിയിച്ച ശിവക്ഷേത്രത്തിനും സമീപമുള്ള ആറാട്ടുപുഴ വേലായുധപണിക്കർ സ്മാരക ആഡിറ്റോറിയത്തിൽ ഞങ്ങളെത്തി. ഞങ്ങൾ ചെല്ലുമ്പോൾ കഥാകാരൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് ആഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പേരും ഫോൺ നമ്പരും ഒരു ബുക്കിൽ രേഖപ്പെടുത്തിയ ശേഷം കൈയിൽ സാനിടൈസറും പുരട്ടി ഞങ്ങൾ ആഡിറ്റോറിയത്തിനകത്ത് കയറി .
ചടങ്ങിൽ ഡോ.ഐഷ വി പ്രസംഗിക്കുന്നു
അകലങ്ങളിൽ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അടുത്തതിൽ പിറ്റി എ പ്രസിഡന്റും . ഉത്ഘാടകനായ ശ്രീ രാജീവ് ആലുങ്കൽ എത്താൻ കുറച്ചു കൂടി വൈകുമെന്നറിഞ്ഞു. ഒരു ഫോൺ വന്നപ്പോൾ പിറ്റി എ പ്രസിഡന്റ് പുറത്തേയ്ക്കിറങ്ങി. അടുത്ത കസേരയിലിരുന്ന മറ്റൊരാളോട് ശ്രീ വേലായുധ പണിയ്ക്കരെ കുറിച്ചുള്ള പുസ്തകങ്ങൾ വല്ലതും ലഭ്യമാണോ എന്ന് ഞാൻ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഇടയ്ക്കാട് ക്ഷേത്ര പറമ്പിൽ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാഡം ഒന്ന് നടന്ന് കണ്ട് വരൂ, എന്ന്. അങ്ങനെ ഞാനിറങ്ങി. ക്ഷേത്ര പറമ്പിലെത്തി. തൊട്ടടുത്തു തന്നെ മംഗലം സ്കൂളുമുണ്ട്. ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ 1854 -ൽ സ്ഥാപിച്ച ഇന്നു വരെ പുനഃപ്രതിഷ്ഠ വേണ്ടി വന്നിട്ടില്ലാത്ത ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിലേയ്ക്ക് കാലെടുത്ത് വച്ചപ്പോൾ അദ്ദേഹം ബ്രാഹ്മണരുടെ ഇടയിൽ പോയി പൂണൂലണിഞ്ഞ് ആ വിദ്യയും പഠിച്ച് വന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ ചരിത്രം ഓർത്തു പോയി. ക്ഷേത്ര പറമ്പിൽ തന്നെ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ആ നവോത്ഥാന നായകന്റെ പോരാട്ട ജീവിതത്തിന്റെ നിർണ്ണായക നിമിഷങ്ങളെ തങ്കലിപികളാൽ ആലേഖനം ചെയ്തിരിയ്ക്കുന്നു :
ആദ്യ കാർഷിക സമരം നയിച്ചു.
അവർണ്ണരുടെ ആദ്യത്തെ കഥകളിയോഗം 1861 ൽ സ്ഥാപിച്ചു.
നവോത്ഥാന നായകരിൽ ആദ്യത്തെ രക്തസാക്ഷി.
മേൽമുണ്ട് സമരം 1851-ൽ.
അച്ചിപ്പുടവ സമരവും ആദ്യത്തെ കാർഷിക സമരവും 1886 -ൽ.
സഞ്ചാര സ്വാതന്ത്ര്യ പോരാട്ടവും ജയിൽ വാസവും 1867 .
മൂക്കുത്തി സമരം, മുലക്കര വിരുദ്ധ സമരം, മിശ്രവിവാഹത്തിന് നേതൃത്വം നൽകി. അവർണ്ണരുട ആദ്യത്തെ ശിവക്ഷേത്രം 1854 -ൽ സ്ഥാപിച്ച മഹാൻ.
പ്രതിമ കണ്ട് തിരികെ നടക്കുമ്പോൾ എനിക്ക് അഭിമാനം തോന്നി. എന്റെ അച്ഛന്റെ ജ്യേഷ്ഠ പത്നി പരേതയായ ശ്രീമതി സരളാ പണിക്കരുടെ പിതാമഹനാണല്ലോ ഈ മഹാൻ എന്ന്.
തിരികെ ആഡിറ്റോറിയത്തിനടുത്ത് എത്തിയപ്പോൾ ഫീനിക്സും അമ്മയും എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുമാരനാശാൻ സ്മാരക സമിതി എന്ന ബോർഡ് വച്ച കാറിൽ ശ്രീ രാജീവ് ആലുങ്കലും കുടുംബവുമെത്തി. താമസിയാതെ യോഗം ആരംഭിച്ചു. ഈശ്വരപ്രാർത്ഥന കഴിഞ്ഞ് കഥാകാരൻ സ്വാഗതം ആശംസിച്ച വേദിയിൽ ഞങ്ങളിരുന്നു. പരിമിതമായ ഔപചാരിക വിദ്യാഭ്യാസമേ ഉള്ളു എങ്കിലും ശ്രീ ആർകെ സമുദ്ര നവോത്ഥാന നായകനെ വരയും വാക്കും ധനവും സമയവും മുടക്കി അനശ്വരനാക്കാൻ ശ്രമിച്ച ദൃശ്യാവിഷ്കാരത്തിന്റെ പ്രകാശന ചടങ്ങിൽ അങ്ങനെ ഞാനും പങ്കെടുത്തു.
നിങ്ങളും വേലായുധ ചേകവർ എന്ന് പേരിട്ട ഈ മനോഹര ദൃശ്യാവിഷ്കാരം കാണുമല്ലോ? ഈ ലിങ്കിൽ അത് ലഭ്യമാണ്.
തിരികെ പോരുമ്പോൾ ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. അഭിമാനവും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ജോർജ് ശാമുവേൽ
ചെറുപ്പം മുതലേ അവന്റെ പ്രണയം ഏകാന്തതകളോടായിരുന്നു. ഇരുട്ട് മുറിയും ഒറ്റപ്പെടലും അവന്റെ പ്രണയിനിയുടെ വശ്യ സൗന്ദര്യത്തിനു കാമ രൂപം നൽകി സദാ അലങ്കരിച്ചു. നിശബ്ദചുവരുകൾക്കുള്ളിൽ പ്രധിധ്വനിക്കുന്ന ശ്വാസത്തിന്റെ നേരിയ മുഴക്കങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും അവനിൽ ഏകാന്തതയുടെ ചുരുളുകൾ വർധിപ്പിച്ചു. കഴുകിയിട്ട് മാസങ്ങളായ പുതപ്പിനുള്ളിൽ മുഷിഞ്ഞു നാറിയ തലയിണയെ വാരിപ്പുണർന്ന് അവന്റെ പഴയ കാലത്തിലേക്ക് അവൻ കുതിച്ചു പാഞ്ഞു. യാത്രയിൽ ആരോ പിന്തുടരുന്നെങ്കിലും അവനതു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ കാലത്തിന്റെ ദൂതൻ ആയിരിക്കാം.
ആ കുടുംബത്തിൽ ആദ്യമായായിരുന്നു അങ്ങനെ ഒരു സംഭവം. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അമ്മ മരിക്കുക. ഒരു നടുക്കത്തോടെയും വെറുപ്പോടെയും അച്ഛന്റെ കൈകൾ നീട്ടി സ്വീകരിക്കുന്ന അവന്റെ മുഖത്തെ പുഞ്ചിരി ആ കാലത്തു മാത്രം കാണാൻ കഴിഞ്ഞിരുന്ന ഒന്നായി പിന്നീട് മാറി. ‘അമ്മയുടെ തലയെടുത്താ നശൂലം പുറത്തു വന്നെ, നീ സൂക്ഷിച്ചോ ഇവനൊരിക്കൽ നിന്റെയും കാലനാകും’!
അച്ഛന്റെ വാക്കുകൾ അയാളിൽ വലിയ ഒരു വിള്ളൽ വീഴ്ത്തി. വെറുപ്പും ഭയവും ആ കുഞ്ഞിലേക്കുള്ള ദൂരം വർധിപ്പിച്ചു. അതിൽ പിന്നെ അയാൾ ആ കുഞ്ഞിനെ ഒന്ന് എടുക്കുക പോലും ഉണ്ടായിട്ടില്ല. പ്രായം ചെന്ന അച്ഛനും ആയാളും കുഞ്ഞും തനിച്ച് ആ വലിയ വീട്ടിൽ കഴിയുന്നത് അയാളെ അസ്വസ്ഥനാക്കി. ഡൽഹിയിൽ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധികാര പദവിയിൽ മാത്യൂസ് ഹോക്ക് എന്നറിയപ്പെടുന്ന അയാൾ താമസിക്കാതെ ഡൽഹിക്ക് പോകാൻ തീരുമാനിച്ചു.
‘നീ പോയാൽ ഈ കൊച്ചിനെ ഞാൻ എന്ത് ചെയ്യും?’
അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാൻ അയാളുടെ അറിവുകൾക്കോ കഴിവിനോ സാധിച്ചില്ല.
‘കൊല്ലാൻ പറ്റില്ലല്ലോ, ഞാൻ നോക്കിക്കൊള്ളാം’
അൽപ്പം ഗൗരവത്തോടെയും പുച്ഛത്തോടെയും അച്ഛൻ പിറുപിറുത്തു. മാത്യൂസ് പോയി ഒരു മാസത്തിനു ശേഷം അച്ഛന് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അടുത്ത് ഉണ്ടായിരുന്ന ഒരു പരിചയക്കാരനെ അച്ഛനെയും കുഞ്ഞിനേയും നോക്കുന്നതിനായി മാത്യൂസ് ഫോണിലൂടെ ഏർപ്പെടുത്തി.
ജീവിതത്തിന്റെ അടുത്ത താളുകൾ മറിയുമ്പോൾ കാലം വല്ലാതെ മുന്നോട്ട് പോയിരുന്നു. അവന് മൂന്നാം തരത്തിൽ പുതിയ സ്കൂളിൽ ചേരേണ്ടി വന്നു. കൂടെ പഠിച്ച കുട്ടിയുടെ കവിളിലൂടെ അവൻ പെൻസിൽ കുത്തിയിറക്കി. പുതിയ സ്കൂളിൽ കൊണ്ട് ചേർത്തത് വേലായുധൻ ആണ്. കഴിഞ്ഞ എട്ട് വർഷമായി അലനെ നോക്കുന്നതും വളർത്തിയതുമെല്ലാം അയാളാണ്. അയാളുടെ പ്രകടമായ സ്വഭാവമാണ് അവൻ മറ്റുള്ളവരോടും കാണിക്കുന്നത്. ഈ സംഭവം കൊണ്ട് തന്നെ അയാൾ പഴയതിലും ക്രൂരനായി തീർന്നിരുന്നു. അലന്റെ അപ്പച്ചൻ അപ്പോഴേക്കും കിടപ്പിലായി കഴിഞ്ഞിരുന്നു. ‘അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് ജീവിച്ചുകൊള്ളണം, ഇല്ലെങ്കിൽ കൊന്നു കുഴിച്ചു മൂടും ഞാൻ. സ്കൂളിൽ പോയി തോന്ന്യവാസം കാണിച്ചിട്ട് വന്നാൽ വെട്ടിയരിഞ്ഞു പട്ടിക്ക് തിന്നാൻ കൊടുക്കും… കേട്ടോടാ!’ പുതിയ സ്കൂളിൽ ചേർത്തത്തിന്റെ അന്ന് അയാളുടെ അലറൽ ഒരു ഇടി നാദം പോലെ അവന്റെ മനസ്സിൽ തറച്ചുനിന്നു. അയാൾക്ക് എല്ലാ മാസവും ഡൽഹിയിൽ നിന്നും വരുന്ന കാശിനോടായിരുന്നു ഭ്രമം. അധികം താമസിക്കാതെ അവൻ അനുഭവിക്കുന്നതെല്ലാം അവന്റെ സുഹൃത്തുക്കളിൽ പരീക്ഷിച്ചു തുടങ്ങി. സ്കൂളിൽ നിന്നുള്ള ഫോൺ വിളികൾ മടുത്തപ്പോൾ അയാൾ അവന്റെ പഠിപ്പങ്ങു നിർത്തി. അച്ഛന്റെ അറിവിൽ അവൻ എന്നും സ്കൂളിൽ പോകുന്നുണ്ടായിരുന്നു.
അവനെ പുറത്തെങ്ങും വിടാതെ അയാൾ വീട്ടിനുള്ളിൽ അടച്ചു. ‘ഞാൻ കളിക്കാൻ പൊക്കോട്ടെ?’
‘അകത്തിരുന്നു കളിച്ചാൽ മതി’
‘എന്നെ വിട്ടില്ലേൽ ഞാൻ പറഞ്ഞു കൊടുക്കും’
‘ആരോട്?’
‘മീര ടീച്ചറോട് പറയും, ടീച്ചറ് നല്ല അടി തരും’
‘നീ പോയി പറഞ്ഞു കൊടുക്ക്’ ദേഷ്യത്തോടെ അയാൾ ടി വി യുടെ ശബ്ദം കൂട്ടി. ഒരു പക്ഷേ അവന്റെ അച്ഛനെ അവൻ മറന്നു തന്നെ കാണും. പോയതിൽ പിന്നെ ഇത്രനാൾക്കിടയിൽ ഒന്ന് മിണ്ടിയിട്ട് പോലുമില്ലല്ലോ. അവന്റെ മുറിക്കുള്ളിൽ കളിപ്പാട്ടങ്ങൾ പോലും കൂട്ടില്ലാതെ അവൻ കളിച്ചു നടന്നു. ഇടയ്ക്ക് അയാൾ അപ്പച്ചനോടും കയർക്കുന്നതു അവന് കേൾക്കാമായിരുന്നു. ഒരു രാത്രിയിൽ പുറത്തു ശക്തമായ മഴയിൽ ഇരുട്ട് അവന്റെ കരച്ചിൽ കേട്ടു. വേദന കൊണ്ട് അവൻ അലമുറയിട്ട് കരഞ്ഞു. വേലായുധൻ വിയർപ്പു തുള്ളികൾ വിരൽ കൊണ്ട് തെറിപ്പിച്ചു അലന്റെ മുറിയിൽ നിന്നും പുറത്തു വന്നു വിശ്രമിച്ചു. അതിനു ശേഷം എത്രയോ തവണ അവൻ ഇരയാകേണ്ടി വന്നു. പല രാത്രികൾ മുറിവുകളിൽ നിന്നുയരുന്ന വേദനയിൽ അവന്റെ കരച്ചിൽ ഇരുട്ട് മാത്രം കേട്ടു. പുറം ലോകവുമായി ബന്ധമില്ലാത്തവന്റെ വേദന വേറെ ആരു കേൾക്കാനാണ്.
പിന്നീട് അവൻ മുറിക്കുള്ളിൽ അവന്റെ ജീവിതത്തെ അടച്ചു പൂട്ടി.
‘ടാ കതകു തുറക്ക്, ചോറ് ദേണ്ട്.. വേണേൽ എടുത്ത് കഴിക്ക് ‘
അയാൾ അത് വാതിലിന്റെ അരികിൽ വച്ചു പോയി. വേലായുധൻ പുറത്തു പോകുന്ന സമയം അവൻ അത് കഴിച്ചു. അയാൾ പുറത്തു പോകാത്തപ്പോൾ അവന്റ വയറു വാ വിട്ടു കരയുമായിരുന്നു.
‘ആ ചെറുക്കനെ കാണാനേ ഇല്ലല്ലോ? അവന്റെ അപ്പൻ അവനെയും ഡൽഹിക്ക് കൊണ്ട് പോയോ?’
വേലായുധന്റെ സ്വഭാവം കാരണം ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത അയൽക്കാരൻ ഒരിക്കൽ അയാളോട് ചോദിച്ചു.
‘ഏയ് ഇല്ല അവൻ ഇവിടെയുണ്ട്, അവനു പുറത്തിറങ്ങുന്നതൊന്നും ഇഷ്ടമില്ല.’
‘അപ്പോൾ അവൻ സ്കൂളിലൊന്നും ഇത്ര നാളായിട്ടും പോയിട്ടില്ലേ?’
‘അതല്ലെടോ തന്നോട് പറഞ്ഞത് അവനു ഇഷ്ടമല്ലെന്ന്’
വേലായുധന്റെ മുഖം കറക്കുന്നതു അയാൾക്ക് ഭയമായിരുന്നു.
ഒരു ദിവസം അലൻ പഠനം നിർത്തിയതും അലന്റെ സ്വഭാവം ശരിയല്ലെന്നും എല്ലാം അയാൾ മാത്യൂസിനോട് സൂചിപ്പിച്ചു.
‘ഞാൻ എന്നാൽ അധികം താമസിക്കാതെ അങ്ങോട്ട് വരാം വേലായുധാ..’
‘അയ്യോ സാറ് വരാൻ വേണ്ടി പറഞ്ഞതൊന്നുമല്ല’
‘അതല്ലടോ, അന്ന് പോയതിൽ പിന്നെ ഞാൻ അങ്ങോട്ട് വന്നിട്ടില്ലല്ലോ. അവനെ ഭയന്ന് ഞാൻ ഓടി.. എല്ലാം നേടി.. എന്നിട്ടിപ്പോ എന്താ സമാധാനം ഇല്ലല്ലോ! എല്ലാം നിർത്തി നാട്ടിൽ വന്നു അവന്റെയൊപ്പം സമാധാനത്തോടെ ജീവിക്കണം.’
‘സാറ് വരുമ്പോൾ നേരത്തെ അറിയിക്കില്ലേ’
അപ്പോഴേക്കും കാൾ കട്ടായിരുന്നു. അയാളുടെ മനസ്സിൽ ഭീതി പടർന്നു.
‘ആ ചെക്കൻ എന്തേലും വിളിച്ചു പറയുമോ! ഇത്ര നാളും അയാളെ പറ്റിച്ചു ഞാൻ സമ്പാദിച്ചതൊക്കെ…’
ഭീതിയുടെ തിരിച്ചറിവിൽ അയാൾ വിറങ്ങലിക്കുന്നുണ്ടായിരുന്നു.
പിറ്റെന്നാൾ അപ്പച്ചൻ മരിച്ചു. വിവരം അറിഞ്ഞപ്പോൾ അന്നത്തെ ഫ്ലൈറ്റിനു തന്നെ മാത്യൂസ് നാട്ടിൽ എത്തി.
‘അലൻ, വാതിൽ തുറക്ക് ഇത് പപ്പയാ. എടാ തുറക്കാൻ’
‘നിർബന്ധിക്കണ്ട സാറെ അവൻ തുറക്കില്ല’
‘താൻ മിണ്ടാതിരിക്കെടോ’
സഹികെട്ട അയാൾ വാതിൽ തല്ലിപ്പൊളിച്ചു. തന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച. ദുർഗന്ധം കൊണ്ട് അയാൾക്ക് മനം മറിഞ്ഞു. ഇരുട്ട് നിറഞ്ഞ മുറികളിൽ തന്റെ ബീജത്തിന്റെ വളർച്ചയെ അയാൾ അന്വേഷിച്ചു. മുഷിഞ്ഞു നാറിയ പുതപ്പിനുള്ളിൽ തലയിണയോടു ചേർന്ന് ചേതനയറ്റ ശരീരവുമായി അവൻ കിടന്നുറങ്ങുന്നു. അന്ന് ഉച്ചയ്ക്ക് കൊടുത്ത ഭക്ഷണവും വാതിലിനരികിൽ തണുത്തു വിറങ്ങലിച്ചിരുന്നു.
തിരച്ചറിവുണ്ടായതിനു ശേഷം ആദ്യമായി അവൻ അവന്റെ അച്ചനെയും മറ്റൊരാളുടെ കണ്ണുനീരും കാലത്തിന്റെ ദൂതനൊപ്പം വിദൂരതയിൽ നിന്ന് കണ്ടു. അയാൾക്കൊപ്പം അവൻ യാത്ര തുടർന്നു ഒരു പുഞ്ചിരിയോടെ
ജോർജ് ശാമുവേൽ
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.
അഖിൽ പുതുശ്ശേരി
വെടിയുണ്ടയേറ്റൊടുങ്ങിയ ജീവൻ
പിറന്നു വീണൊരാപുണ്യദിനം
പൊടിയുംരുധിരം തുടച്ചൊരു ചേല-
പുതച്ചുനടന്നൊരു നാടിൻ പൗരൻ
സഹനംകൊണ്ട് പൊരുതിനയിച്ചൊരു
പടതൻ ദീപം ഗാന്ധിസ്മരണകൾ
മിഴികളിലണിയും സൂര്യപ്രഭയിൽ
സമരംചെയ്തു നയിച്ചൊരു നാടിനെ
കൈവെള്ളയിലായ് അഭയമതേകി
അധികാരമതു നേടിയ വേളയിൽ
ആശ്രമജീവിതം വരിച്ചോരു പൗരൻ
കാന്തി നശിച്ചു ക്ഷയിച്ചൊരു ഇന്ത്യയെ
വർണ്ണംപൂശി മോടിയിലാക്കിടാൻ
എത്രയോ ഗാന്ധികളുണരാൻ ഇരിപ്പതു
സത്യമതെന്നു കാണും കനവതിൽ
രാഷ്ട്രപിതാവാം ഗാന്ധിയെ കാണുകിൽ
എനിക്കുമാകണം ഗാന്ധിയെന്നതു
ഓരോ പൗരനുമുറക്കെപ്പറയുക
ഈ നാടിൻ കാന്തി ഉയർത്തിക്കെട്ടുക
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
കാരൂർസോമൻ
മാനത്തു തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെ തമ്പിയുടെ കണ്ണുകൾ തിളങ്ങി നിന്നു . ഉറങ്ങാൻ കിടന്നിട്ടും കൺപോള അടയുന്നില്ല. കണ്ണ് ചിമ്മി നോക്കി . രാത്രി കനത്തു . ആത്മ സുഹൃത്ത് എത്ര പെട്ടെന്നാണ് മദ്യത്തിന് വഴങ്ങി തന്നെ ശത്രുക്കൾക്ക് ഒറ്റിക്കൊടുത്തത്. കഞ്ചാവ് മാഫിയ ലീഡർ ഭരണകക്ഷിയിലെ പ്രമുഖന്റെ മകനെന്ന് ലോകത്ത് മറ്റാർക്കുമറിയില്ല. അവർക്ക് തൻകാര്യം വൻ കാര്യമാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ വിഷയമല്ല. കുരുടൻ നാട്ടിൽ കോങ്കണ്ണൻ രാജാവുള്ളതുകൊണ്ടാണ് പഠിക്കുന്ന കുട്ടികളുടെ ഭാവിയെ ഓർത്ത് പോലീസിന് രഹസ്യവിവരം കൊടുത്തത്. അവർ തന്നെ കഴുത്തു ഞെരിച്ചു കൊല്ലുമോ അതോ അതോ കത്തിക്ക് ഇരയാക്കുമോ? അവരുടെ ഉള്ളിലിരിപ്പ് അറിയാം. തന്നെ കൊന്നിട്ട് പ്രതിപക്ഷ പാർട്ടിയുടെ തലയിൽ കെട്ടിവെക്കും. ചാനലുകളിൽ ചർച്ചയാക്കി അത് വോട്ടായി മാറ്റും. മനസ്സ് തേങ്ങി . വീട്ടുകാരറിയാതെ അറിയാതെ സൂര്യനുണരുന്നതിന് മുൻപ് തന്നെ ഹൃദയത്തിൽ നിന്നുള്ള ഭാരമിറക്കി മാവേലിക്കര ട്രെയിൻ സ്റ്റേഷനിലേക്ക് തമ്പി നടന്നു.
കാരൂർസോമൻ
ഡോ. ഐഷ വി
ചിറക്കര ഗവ. യു പി എസിലെ മറ്റൊരു പ്രത്യേകത ബള്ളിയാഴ്ചകളിലെ അവസാനത്തെ പീരിഡിലുള്ള സോഷ്യൽ ആയിരുന്നു. കുട്ടികളെ സംബന്ധിച്ച് അതൊരു ഉത്സവം തന്നെയായിരുന്നു. ആ സ്കൂളിലെ പരിപാടികളിൽ ഏറ്റവും ആഹ്ലാദമുള്ള പീരീഡ് ഞാൻ സ്കൂളിൽ ആദ്യമായി ചെന്ന് കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ചയിൽ . ഉച്ച ഭക്ഷണ സമയം മുതൽ കുട്ടികളുടെ മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിച്ചു. അങ്ങനെയാണ് ആരോ ഒരാൾ ഇന്ന് അവസാന പീരീഡ് സോഷ്യൽ ആണെന്ന് പറഞ്ഞത്. അതെന്താണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു എനിക്ക്. കുട്ടികളെല്ലാം വേഗം തന്നെ ഉച്ച ഭക്ഷണം കഴിച്ച് തയ്യാറായി. വട്ടയില, വാഴയില പിന്നെ ഒന്നുരണ്ട് പേരുടെ കൈവശമുള്ള തുണി സഞ്ചികൾ എല്ലാമായി കുട്ടികൾ വിവിധ കൂട്ടമായി വയൽ വരമ്പുകളിലൂടെ നടന്നു. ഓരോരുത്തരും വയൽ വരമ്പുകളുടെ വിളുമ്പിൽ നിൽക്കുന്ന നീലയും വയലറ്റും മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ കുട്ടികൾ ഇറുത്തെടുത്തു. അവരരുടെ കൈകളിലുള്ള വാഴയില വട്ടയില തുടങ്ങിയവയിൽ നിറച്ചു. അന്ന് ഇന്നത്തേതുപോലുള്ള പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. തുണിക്കടകളിൽ നിന്നും ലഭിക്കുന്ന കവറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചവർ നന്നായി സൂക്ഷിച്ച് ഉപയോഗിച്ചിരുന്നു.
എന്റെ കൈയ്യിലെ ചോറ്റുപാത്രത്തിൽ ഞാനും പൂക്കൾ നിറച്ചു. അതിൽ തുമ്പയും കാശി തുമ്പയും കാള പൂവും കായാമ്പൂവും പേരറിയാത്ത വൈവിധ്യമാർന്ന പൂക്കളും ഉണ്ടായിരുന്നു. ചിറക്കര വയലിൽ അക്കാലത്ത് കായാമ്പൂ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഭാഗത്താണ്. ഒന്ന് ഏറം ഭാഗത്ത് തെക്ക് കിഴക്കായുള്ള ഭാഗത്ത്. മറ്റൊന്ന് താവണം പൊയ്ക ഭാഗത്ത് വയൽ താവണം പൊയ്കയോട് ചേർന്ന് കിടക്കുന്നിടത്ത്. കാർ വർണ്ണന്റെ മെയ്യിലെ കായാമ്പൂവിന്റെ നിറം ഓരോ സോഷ്യൽ ദിവസവും കായാമ്പൂ പറിക്കുമ്പോൾ ഞാൻ ഓർത്തു. കളമ്പോട്ടി( അതിരാണി) യായിരുന്നു മറ്റൊരത്ഭുതം. കുട്ടികൾ പുസ്തകത്താളിൽ വയലറ്റ് നിറം ചാർത്താൻ കളമ്പോട്ടി കായകൾ ഉപയോഗിച്ചിരുന്നു. ഒരു കാൽനടയാത്രക്കാരൻ സാധാരണ ശ്രദ്ധിക്കാനിടയില്ലാത്ത വർണ്ണവൈവിധ്യമാണ് ഈ കേദാര ഭൂമി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചനേരത്തെ ഇടവേളയിൽ പൂക്കൾ ശേഖരിച്ച് ക്ലാസ്സിലെത്തിയവർ അവരവരുടെ പുസ്തകം സൂക്ഷിച്ചിരുന്നതിനടുത്തായി അവ സൂക്ഷിച്ചു.
അവസാന പീരിഡ് ആയപ്പോൾ കുട്ടികൾ ഓരോരുത്തരായി കൊണ്ടു വന്ന പൂക്കൾ മേശപ്പുറത്തേയ്ക്കിട്ടു. നിയതമായ ആകൃതിയില്ലാതെ . അവ മേശപ്പുറത്ത് കൂടിക്കിടന്നു. എല്ലാ പേരുടേയും പുക്കൾ മേശപ്പുറത്തെത്തിയപ്പോൾ ആരോ ഒരാൾ കൈ കൊണ്ട് മ്യദുവായി അവയെ ഒന്നൊതുക്കി വൃത്താകൃതി ഒപ്പിച്ചു. മറ്റൊരാൾ മൂന്ന് ചന്ദനത്തിരി കത്തിച്ച് വച്ചു. ഇതിനിടെ ക്ലാസ്സിലെത്തിയ ടീച്ചർ ഒന്നൊതുങ്ങിനിന്നു. കുട്ടികൾ മേശയുടെ അടുത്തു നിന്നും മാറിയപ്പോൾ കസേരയിൽ ഇരുന്നു. പിന്നെ കാര്യപരിപാടി നടന്നു. ടീച്ചർ ഓരോരുത്തരെയായി വിളിച്ചു. അവരവർക്ക് അവതരിപ്പിക്കേണ്ട പരിപാടികളും പാട്ടുകളും യാതൊരു സഭാകമ്പവുമില്ലാതെ കുട്ടികൾ അവതരിപ്പിച്ചു. അവസാന ബെല്ലടിച്ചപ്പോൾ ആരോ ഒരാൾ മേശ പുറത്തു നിന്നും പൂക്കളെല്ലാo എടുത്ത് കളഞ്ഞു. വർഷാവസാനത്തെ സോഷ്യൽ ദിനം കുട്ടികൾ പിരിവിട്ട തുക വച്ച് അമ്മമാരുടെ സഹായത്തോടെ വാങ്ങുന്ന പരിപ്പുവട .ചായ എന്നിവയിൽ അവസാനിച്ചു.
ഓരോ വർഷവും എല്ലാ വെള്ളിയാഴ്ച്ചയും കുട്ടികൾ പൂക്കളിറുക്കാനിറങ്ങുന്ന പതിവ് മുടങ്ങിയത് അലക്സാണ്ടർ സർ സ്ഥലം മാറി വന്നപ്പോഴാണ്. മേശപ്പുറത്തെ പൂക്കളുടെ കൂമ്പാരം സാറിനത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു ഇങ്ങനെ പൂക്കൾ പറിച്ചു കൂട്ടേണ്ട ആവശ്യമില്ല ഒരു ചന്ദനത്തിരി കത്തിച്ചു വച്ചാൽ മതിയെന്ന് . പിന്നെ ഞങ്ങൾ ഈ പതിവ് തുടർന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
മിനി സുരേഷ്
മഴ ഇടമുറിയാതെ പെയ്തു തകർക്കുകയാണ്. രണ്ടു ദിവസമായി ദുരിതപ്പെയ്ത്തു തുടങ്ങിയിട്ട്. തോടിനെ കലക്കി മറിച്ചു മലവെള്ളം വരാൻ തുടങ്ങി.ഇങ്ങനാണേൽ ഇന്നു ഡാം തുറന്നേക്കും. പിന്നെ റോഡും, തോടുമെല്ലാം ഇണ ചേർന്ന് ഒന്നാകാൻ അധികസമയമെടുക്കില്ല.
“പത്തുമണിക്ക് ഷിബു അണ്ണന്റെ പെട്ടി ഓട്ടോ വരും.ഒന്നു വേഗമാകട്ടെന്റെ വിമലേ”
കാൽ പെട്ടിപ്പുറത്തേക്ക് കയറ്റി വച്ച് ശശിധരൻപറഞ്ഞു കൊണ്ടേയിരുന്നു. ചുമരിനോട് ചേർത്തുള്ള തടിപ്പാളിയിൽ വയ്ക്കാവുന്നത്ര സാധനങ്ങൾ പെറുക്കി വയ്ക്കുകയായിരുന്നവിമലയ്ക്ക അതു കേട്ട് കലി വന്നു.
“നിങ്ങളാ ടി.വി ഒന്നെടുത്ത് അലമാരേടെ മുകളിൽ കേറ്റി വയ്ക്ക മനുഷ്യാ..
അവൾപറഞ്ഞതു കേൾക്കാതെ ശശി ടി.വിയുടെ ശബ്ദം ഒന്നു കൂടെ കൂട്ടി. ടി.വി കണ്ടു തകർക്കുകയാണ് അപ്പനും,മക്കളും വാശി പിടിച്ച്,ഒരു കണക്കിന് പൂതി തീർക്കട്ടെ അവിടെ ചെന്നാലിതു പോലെ സ്വാതന്ത്യം
ഇല്ലല്ലോ,ഓരോരുത്തരുടെ ‘മുഞ്ഞീം ,മോറും’ നോക്കി വേണ്ടേ..’ഓരോന്നു ചെയ്യാൻ.
എടുക്കാവുന്ന സാധനങ്ങളത്രയും പൊതിഞ്ഞെടുത്തു വച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെപ്പോലെയല്ല കൊറോണ കാരണം ബസ്സുകളിലൊന്നും കെട്ടും,ദാണ്ഡവുമായി കയറാൻ പറ്റില്ല. സാധനങ്ങളൊക്കെ കോട്ടയത്ത് എത്തിച്ചു തരാമെന്നു പറഞ്ഞതു തന്നെ ഷിബു അണ്ണന്റെ വലിയ മനസ്സ്. വെള്ളംകേറിയാൽ ബസ്സ് സർവ്വീസും നാളെ തന്നെ നിലയ്ക്കും.
ഓട്ടോ വീടുവരെ വരില്ല ,ഇടവഴിയിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
“ചെക്കാ നെൻറെ കളിപ്പാട്ടം എന്തേലുമൊക്കെ എടുത്തു വയ്ക്ക,അവടെ ചെന്ന് ഓരുടെ പുള്ളേരുമായി ശണ്ഠ കൂടാതെ”
തറയിൽ മലന്നു കിടന്നു കറുമുറാ മുറുക്കും കടിച്ച് കിടക്കുന്ന മകന്റെ ചന്തിക്കിട്ട് ഒന്നു കൊടുത്ത്
വിമല ദേഷ്യം തീർത്തു.
ചുമടുകളും താങ്ങി മുട്ടൊപ്പം വെള്ളം കയറിയ വഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ അവളൊന്നു
തിരിഞ്ഞു നോക്കി.’ഈശ്വരാ..കാത്തോളണേ, തിരിച്ചു വരുമ്പോൾ ഈ കൂരഇവിടെ കാണണേ..
വെള്ളക്കുഴി ആണേലും അന്തിയുറങ്ങാനൊരിടം ഉള്ളതാ,
ക്യാമ്പിൽ പോയി നിൽക്കാമെന്നു വച്ചാൽ ശശിക്ക് ഇഷ്ടമില്ല. കു:ടുംബ വീടാണേൽ കൂടി മറ്റൊരു വീട്ടിൽ നിൽക്കുന്നതിൽ പരം ദുരിതമൊന്നും ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. പ്രകടമായ ഇഷ്ടക്കേട് നേരെ കാണിക്കും അനുജന്റെ ഭാര്യ.
വയനാട്ടിലുമൊക്കെ കെട്ടിടങ്ങളും,മലകളും വേരോടെ പിഴുതെറിയുന്ന കാഴ്ച കണ്ട് നെഞ്ച് പൊള്ളിയിരിക്കുമ്പോഴായിരിക്കും കുത്തു വർത്തമാനം പറയുന്നത്.
” ഇപ്പോൾ ക്യാമ്പിലൊക്കെ നല്ല സുഖാന്നാ അറിയണത്, ബിരിയാണീം,പലഹാരോം ഒക്കെ വിതരണം ചെയ്യാൻ ആൾക്കാര് മൽസരിക്കുകയാണത്രേ..”
അതു കേൾക്കുമ്പോൾ ശശിക്ക് തരിച്ചു കയറും.
പിന്നെ വഴക്കും,ബഹളവും തുടങ്ങും.
” നിനക്കത് പറയാനെന്താടീ അവകാശം,ഞാൻ ജനിച്ചു വളർന്ന വീടാണ്, നക്കാപിച്ച തന്ന് എന്റെ
ഭാഗം കൂടി നെന്റെ കെട്ടിയോൻ വാങ്ങിയെന്നും വച്ച് ..
പിന്നെ ഒന്നും,രണ്ടും പറഞ്ഞ് ശണ്ഠ തുടങ്ങുകയായി. അതിനിടയിൽ കളിപ്പാട്ടത്തെ ചൊല്ലി പിള്ളേരുടെ കലഹം,ഭക്ഷണം തരുന്നതിൽ പോലും കാണാം വേറുകൃത്യം,
കുളിമുറിയിലെ സോപ്പു മാറ്റി വില കുറഞ്ഞ ഏതോ സോപ്പു വച്ചതിനാണ് കഴിഞ്ഞ കുറി ശശി കലഹത്തിനു തുടക്കമിട്ടത്.
ഇത്തവണഅങ്ങനെയുള്ളആളിപ്പടരുകൾക്കൊന്നും തിരികൊളുത്താതെ എല്ലാംകരുതിയിട്ടുണ്ട്. സോപ്പ്, പലവ്യഞ്ജനങ്ങൾഅങ്ങനെ എല്ലാം കരുതിയിട്ടുണ്ട്.ശശി പണിയില്ലാതെ രണ്ടു മാസമായിരിക്കുന്നു.
അയൽക്കൂട്ടത്തിന്റെ ഓണക്കുറി കൊണ്ടാണ് എല്ലാമൊന്നു തരപ്പെടുത്തിയത്, എന്നാലും പരാതികൾ കാണും ഒരു പാട്,..കുട്ടികൾ സോഫ വൃത്തികേടാക്കി ,ശശി ബാത് റൂമിൽ കയറിയാൽ വെള്ളമൊഴിക്കില്ല,.. അങ്ങനെ..അങ്ങനെ…ആട്ടും,തുപ്പും കേട്ട് സഹിച്ച് മഴ മാറുന്നതും നോക്കികാത്തിരിക്കുന്ന ഗതികേട്. മഴ മാറി തിരിച്ചെത്തിയാലോ .പകുതി സാധനങ്ങൾ വെളളം കേറി നശിച്ചിട്ടുണ്ടാവും. എല്ലാം തേച്ചു കഴുകി എടുക്കാനുള്ള പാടു വേറെ. മഹാമാരി വന്നെല്ലാം കാർന്നു തിന്നതിനാൽ ഇക്കുറി സർക്കാർ സഹായ
മൊന്നും പ്രതീക്ഷിക്കേണ്ടന്നാണ് കേട്ടത്.
ഈശ്വരാ..അടുത്ത ജന്മത്തിലെങ്കിലും ഇതു പോലെയുള്ള ദുരിതങ്ങളൊന്നും തരരുതേ.അവളറിയാതെ കണ്ണു തുടച്ചു.
ബസ്സിൽ തീരെ ആൾക്കാരുണ്ടായിരുന്നില്ല. മുഖം മൂടി വച്ച് നിശ്ചലരായിരിക്കുന്ന രണ്ടു മൂന്നു പേർ മാത്രം. കണ്ണുകളിൽ വറ്റിയ പ്രതീക്ഷകളുടെ നിഴൽപ്പാടുകൾ തെളിഞ്ഞു നിൽക്കുന്നു.
ദാരിദ്രത്തിന്റെ അമ്മ വിളയാട്ടങ്ങളുടെ വടുക്കൾ നാട്ടിലെങ്ങും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരുവശത്തുമുള്ള പാടങ്ങളുടെ നടുവിലൂടെ പകുത്തുണ്ടാക്കിയ റോഡിലെ വിജനതയിലൂടെ
ഒറ്റപ്പെട്ടവന്റെ ദുഃഖവും പേറി ബസ്സിഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.
കഴിഞ്ഞവർഷംഎന്തുസഞ്ചാരികളായിരുന്നു’മലരിക്കലെ’ ആമ്പൽപ്പാടം കാണാനിതു വഴി വന്നത്.
ഈ വർഷം അടച്ചു പൂട്ടലിന്റെ താഴിട്ട് എല്ലാംനിശ്ചലമായികിടക്കുകയാണ്.
രണ്ടു മഴ അടുപ്പിച്ചു പെയ്താൽ വെള്ളക്കെട്ടിനടിയിലാവുന്ന കുമരകത്തെ സാധാരണക്കാരുടെ വ്യസനം വിനോദ സഞ്ചാരികളൊന്നും അറിയുന്നതു പോലുമില്ലല്ലോ.
സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോ തടഞ്ഞു കൊണ്ട് അനുജൻ പടിക്കൽ തന്നെ ഉണ്ടായിരുന്നു.
” അല്ല,നിങ്ങളെന്തു ഭാവിച്ചാ ഇപ്രാവശ്യം കെട്ടും കെട്ടി ഇങ്ങോട്ടു പോന്നത്. അത്യാവശ്യത്തിനല്ലാതെ
പുറത്തിറങ്ങരുതെന്ന് നാഴികക്കു നാൽപതു വട്ടം നാടെങ്ങും കൊട്ടിഘോഷിക്കുവാ. വരുന്നേനു മുൻപ്
ഒന്നു വിളിച്ചു ചോദിക്കാർന്നല്ലോ…ഞാൻ പറയാതെ തന്നെ കേൾക്കായിരുന്നു ഫോണിലൂടെ വീടിനു വെളിയിലിറങ്ങിയാലുള്ള ഭവിഷ്യത്ത്. അയൽപക്ക കാരോടും കൂടി സമാധാനം പറയണം. കുമരകം
ഭാഗത്തൊക്കെ അസുഖമുള്ളതാ..യാതൊരു ബോധവുമില്ലാതെ ..ഛെ”
വിമല ശശിയുടെ മുഖത്തേക്ക് നോക്കി. എന്തു പറയണമെന്നറിയാതെ അയാളും കുഴങ്ങി നിൽക്കുകയാണ്. ശരിയാണ് എല്ലാവരും തങ്ങളെ മാത്രമേ കുറ്റം പറയൂ.ഇനിയിപ്പോൾ എവിടെപ്പോകും. പിള്ളേരും തളർന്ന മട്ടാണ്.
“ശശിച്ചേട്ടാ എനിക്കു പോയിട്ട് തിരക്കുണ്ട്” ഷിബു അണ്ണൻ തിരക്കുകൂട്ടി.
” അല്ല രവീ, ഞങ്ങളാ പുറകിലത്തെ വരാന്തയിൽ കഴിഞ്ഞോളാം.യാതൊരു ശല്യവും വരാതെ ഞാൻ
നോക്കിക്കോളാം,കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.വെളിയിലൊരു അടുപ്പു കൂട്ടി ഭക്ഷണവും
വച്ച് കഴിച്ചോളാം. “. വിമല കെഞ്ചി.
“നടക്കത്തില്ലെന്നു പറഞ്ഞാൽ അത്ര തന്നെ .. നടക്കത്തില്ല”രവി ഗേറ്റിനകത്തു കയറി ഒരു നിമിഷം കൊണ്ട് പൂട്ടിക്കഴിഞ്ഞു.
ഗേറ്റിൽ തട്ടി വിളിക്കാനൊരുങ്ങിയ ശശിധരനെ ഷിബു തടഞ്ഞു.” വേണ്ട ചേട്ടാ വിളിക്കണ്ട.വെള്ളം
കയറാത്ത ഒരു കൊച്ചു വീട് അധികം ദൂരത്തല്ലാതെ എനിക്കുമുണ്ട്,വേനൽ വരുമ്പോൾ ചിലപ്പോൾ കിണറ്റിൽ വെള്ളം കുറയാറുണ്ട്. പക്ഷേ മഴ തന്ന് അപ്പോളേക്കും ദൈവം കനിവു കാട്ടാറുണ്ട്. നിങ്ങൾക്ക് സമ്മതമാണേൽ ഇപ്രാവശ്യം അങ്ങോട്ടു പോകാം.ഈ കൊച്ചു പിള്ളേരേം കൊണ്ട് അലയണ്ട.”
” നന്ദിയുണ്ട് ഷിബുവണ്ണാ .ഇനിയിപ്പോൾ തിരിച്ചു ക്യാമ്പിലോട്ടു പോകാമെന്നു വച്ചാലും റോഡിലെല്ലാം
വെള്ളമായിക്കാണും.അത്രക്കു മലവെള്ളം വരുന്നുണ്ടായിരുന്നു. കൊറോണ വന്നിട്ടും ചിലരുടെ
മനസ്സിലൊന്നുംവെളിച്ചംവീശിയിട്ടില്ല. മനുഷ്യരിനിയും ഒരുപാട് പഠിക്കാനുണ്ട്. ഷിബുവിന്റെ കൈ ചേർത്തു പിടിച്ചു കൊണ്ട് ശശി മെല്ലെപറഞ്ഞു.
മിനി സുരേഷ്
കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.