literature

ഡോ. ഐഷ . വി.

കമലാക്ഷിയെ ഞാനാദ്യം കാണുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ ചെന്ന ആദ്യ ദിവസം തന്നെ കമലാക്ഷി എന്നോട് കൂട്ടുകൂടി . കമലാക്ഷിയ്ക്ക് ഒന്നാം ക്ലാസ്സിൽ എന്നേക്കാൾ ഒരു വർഷം കൂടുതൽ പരിചയം ഉണ്ട്. കാരണം കമലാക്ഷി ഒന്നിൽ തോറ്റ കുട്ടിയായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ എല്ലാവരെയും ജയിപ്പിക്കുന്ന (ആൾ പ്രമോഷൻ ) പരിപാടിയില്ലായിരുന്നു. കമലാക്ഷിയ്ക്ക് മൂന്ന് ചേച്ചിമാരും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കമലാക്ഷിയെ പരിചയപ്പെടുന്നതിന് മുമ്പ് കമലാക്ഷിയുടെ അച്ഛൻ മരിച്ചു പോയിരുന്നു. സ്കൂളിൽ നിന്ന് കാസർഗോഡ് നെല്ലി കുന്നിലെ ഞങ്ങളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന പൊടിപ്പു മിൽ കഴിഞ്ഞ് ഒരു ചെറിയ ഓലപ്പുരയിലായിരുന്നു കമലാക്ഷിയും കുടുംബവും താമസിച്ചിരുന്നത്. ഓലപ്പുരയുടെ മുകളിൽ പുല്ലുകൊണ്ട് മേയുന്ന രീതി അക്കാലത്ത് അവിടെ യുണ്ടായിരുന്നു. ഈ വീടിന്റെ പ്രത്യേകത ഒരു തെങ്ങ് അകത്ത് നിർത്തിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത് എന്നതാണ്. അവിടെ ആകെയുണ്ടായിരുന്ന അലങ്കാരച്ചെടി ഒരു പൊട്ടിയ ഗ്ലാസ്സിൽ നട്ടുപിടിപ്പിച്ച പത്തു മണിച്ചെടിയാണ്. ചിലപ്പോൾ അവരതെടുത്ത് ഓലപ്പുരയുടെ മുകളിൽ സ്ഥാപിക്കും. ചിലപ്പോൾ അവരതെടുത്ത് മുറ്റത്ത് വയ്ക്കും. ഒരു ദിവസം കമലാക്ഷി അതിൽ നിന്നും ഒരു കൊച്ചു തണ്ടൊടിച്ച് എനിയ്ക്ക് സമ്മാനിച്ചു. ഞാനത് വീട്ടിൽ കൊണ്ടുപോയി നട്ടുപിടിപ്പിച്ചു.

കാസർഗോഡ് , ഗവ. ടൗൺ യു പി എസി ലായിരുന്നു ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സ് വരെ ഞാൻ പഠിച്ചിരുന്നത്. അന്ന് കാസർകോഡ് ജില്ലയായിരുന്നില്ല. താലൂക്ക് മാത്രം. ചെറിയ പട്ടണം. അന്ന് ഗവ.ടൗൺ യു പി എസ് സ്ഥിതി ചെയ്തിരുന്നത് മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്തായിരുന്നു. മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ വയൊക്കെ സമീപത്തായിരുന്നു. സ്കൂൾ ഗേറ്റ് കയറി ചെന്നാൽ വലതു വശത്ത് ഒരു കിണർ. അതു കഴിഞ്ഞ് വലതു വശത്തുള്ള ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്റ്റെയർകെയ്സിനടുത്തുള്ള മുറിയായിരുന്നു ഞങ്ങളുടെ ഒന്നാം ക്ലാസ്സ് . മുകളിലത്തെ നിലയിലായിരുന്നു പ്രധാനാധ്യാപകന്റെ/ പ്രധാനാധ്യാപികയുടെ മുറി. നന്ദിനി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. ആ സ്കൂളിൽ കന്നട മീഡിയത്തിനും മലയാളം മീഡിയത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു. ഞാനും കമലാക്ഷിയും മലയാളം മീഡിയത്തിലായിരുന്നു. അതേ സ്കൂളിലെ സരോജിനി ടീച്ചറിന്റെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു. ജയശ്രീ മിക്കവാറും ദിവസങ്ങളിൽ റോസ് നിറത്തിലുള്ള റോസാപ്പൂ ചൂടിയായിരുന്നു വരവ്.

ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടു പറമ്പിൽ ആകെ ആറ് വീടുകളുണ്ടായിരുന്നു. എല്ലാം ഒരു കുഞ്ഞിക്കണ്ണൻ വൈദ്യൻ വക . അതിൽ ഒരു വീട്ടിലെ ബാങ്കറുടെ മകൾ സുകന്യയും മറ്റൊരു വീട്ടിലെ വക്കീലിന്റെ മകൾ മഞ്ജുളയും ഞങ്ങളുടെ അതേ സ്കൂളിൽ സീനിയർ ക്ലാസ്സിൽ കന്നട മീഡിയത്തിലായിരുന്നു പഠിച്ചിരുന്നത്. ചിലപ്പോൾ ഞാൻ മഞ്ജുളയുടേയും സുകന്യയുടേയും കൂടെയാവും സ്കൂളിൽ പോവുക. ചിലപ്പോൾ അച്ഛനോടൊപ്പവും. ഇവർ കൂടെയില്ലാത്തപ്പോൾ കമലാക്ഷി യോടൊപ്പവും . കമലാക്ഷി യോടൊപ്പമുള്ള യാത്ര ഊരു മുഴുവൻ ചുറ്റിയുള്ളതാകും. കമലാക്ഷിയുടെ അമ്മയും ചേച്ചിമാരും പല വീടുകളിൽ പണിയെടുത്താണ് ജീവിത യാനം മുമ്പോട്ട് പോയിരുന്നത്. കമലാക്ഷിയുടെ അമ്മ അതിരാവിലെ ജോലിക്ക് പോയിരുന്നത് മുറ്റംനിറയെ വൈവിധ്യമാർന്ന റോസാ പൂക്കളുള്ള ഒരു വീട്ടിലിലായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ കമലാക്ഷിയുടെ അമ്മ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരിക്കും. അവിടെ നിന്നും കമലാക്ഷിക്ക് പ്രാതൽ കിട്ടും. പിന്നെ നേരെ സ്കൂളിലേയ്ക്ക് . കമലാക്ഷിയുടെ ഉച്ച ഭക്ഷണം മിലൻ ഹോട്ടലിൽ . ആദ്യ വീട്ടിലെ പണികഴിഞ്ഞാൽ കമലാക്ഷിയുടെ അമ്മയ്ക്ക് മിലൻ ഹോട്ടലിൽ പാചകത്തിന് സഹായിക്കുന്ന പണിയാണ്. സ്കൂളിന് പുറകിലുള്ള നിറയെ റോസാ പൂക്കളുള്ള മറ്റൊരു വീട്ടിൽ കമലാക്ഷിയുടെ ഒരു ചേച്ചി ജോലിക്ക് പോയിരുന്നു. കമലാക്ഷിയുടെ ഒരു ചേച്ചി അതേ സ്കൂളിൽ പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും വന്ന് കുടുംബമായി കാസർഗോഡ് താമസിച്ചിരുന്ന ഒരു ഹിന്ദി ടീച്ചറിന്റെ വീട്ടിൽ ഈ ചേച്ചി ജോലിയ്ക്ക് പോയിരുന്നു. മിക്കവാറും അരി പാറ്റി കല്ലു പെറുക്കി കൊടുക്കുന്ന ജോലിയായിരുന്നു ആ ചേച്ചി ചെയ്തിരുന്നത്. ആ ടീച്ചറിന്റെ വീട്ടിൽ നിന്ന് കമലാക്ഷിക്കും എന്തെങ്കിലും ലഘു ഭക്ഷണം ലഭിക്കും.
അങ്ങനെ ആ കുടുംബം ബാലവേല, ബാലാവകാശം, വിദ്യാഭ്യാസാവകാശം എന്നിവയെ കുറിച്ചൊന്നും അറിയാതെ വേവലാതിപ്പെടാതെ വിശപ്പടക്കി.

കമലാക്ഷിയുടെ കൂടെ ഊരു ചുറ്റുന്നതിനിടയിൽ ഞാൻ മുമ്പ് പഠിച്ചിരുന്ന ഗിൽഡിന്റെ നഴ്സറി സ്കൂളിലെ ആയ കണ്ടാൽ അച്ഛനോട് പറഞ്ഞു കൊടുക്കും ഇങ്ങനെ കറങ്ങി നടക്കരുത് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. അതിനാൽ അല്പം ഭയത്തോടെയായിരുന്നു കറക്കം.
അമ്മ അനുജത്തിയെ പ്രസവിച്ചത് 1973 ജൂലൈ 5 നായിരുന്നു. ആയതിനാൽ ആദ്യത്തെ മൂന്നാലു മാസം എന്റെ ഉച്ച ഭക്ഷണം അച്ഛന്റെ സുഹൃത്തായ ഒരു നമ്പ്യാരുടെ ഹോട്ടലിൽ ആയിരുന്നു. നമ്പ്യാരുടെ മൂന്ന് മക്കൾ ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ആദ്യ ദിവസം തന്നെ അച്ഛൻ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു – അവരോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകും . അവരുടെ വീട്ടിൽ പുസ്തകം വച്ച് ഹോട്ടലിന്റെ പിന്നാമ്പുറത്തു കൂടെ ഹോട്ടലിൽ കയറും. പോകുന്ന വഴിക്ക് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഈ കാലിത്തൊഴുത്തിലെ വെള്ളം നമ്പ്യാരുടെ വീട്ടിൽ നിന്നും ഹോട്ടലിലേയ്ക്ക് പോകുന്ന നടവഴിയിലേയ്ക്കു ഒഴുകി കിടന്നിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം ഈ കൂട്ടികളോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു ബാർബർ ഷോപ്പിൽ ഇരുന്ന ഒരു പയ്യൻ റോഡ് മുറിച്ച് ഓടി വന്ന് എന്നെ പൊക്കിയെടുത്തു. ഞാൻ പേടിച്ച് നിലവിളിച്ചപ്പോൾ അയാൾ എന്നെ താഴെ നിർത്തി. ഈ സംഭവം ഞാൻ വീട്ടിൽ പറഞ്ഞു ആരാണയാൾ എന്ന് അച്ഛനമ്മമാർക്ക് പിടി കിട്ടിയില്ല. അതിന്റെ പിറ്റേന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോകാതെ ഞാൻ സ്കൂളിൽ തന്നെ നിന്നു. അപ്പോൾ സുകന്യ ആ വഴിയ്ക്ക് വന്നു. ഞാൻ സുകന്യയോട് കാര്യം പറഞ്ഞപ്പോൾ സുകന്യ എന്നെ മുൻ വശത്തെ റോഡിലൂടെ ഹോട്ടലിൽ കൊണ്ടാക്കി. ഞാൻ ചെന്നപ്പോൾ നമ്പ്യാർ കൗണ്ടറിൽ ഇരുപ്പുണ്ടായിരുന്നു. മോളെത്തിയോ എന്ന് പറഞ്ഞ് അകത്തേയ്ക്ക് നയിച്ച് ഭക്ഷണം തന്നു. പിന്നീട് കുറച്ചു ദിവസം കൂടിയേ എനിക്കവിടുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുള്ളൂ. അത് ഞാൻ തനിച്ച് ഹോട്ടലിന്റെ മുൻഭാഗത്തുകൂടി പോയി കഴിച്ചിട്ട് സ്കൂളിലേയ്ക്ക് തിരികെ പോന്നു. എനിയ്ക്ക് ഉച്ച ഭക്ഷണം തന്ന വകയിൽ നമ്പ്യാർ കാശൊന്നും വാങ്ങിയില്ലെന്ന് പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു. ഇതു കൂടാതെ നമ്പ്യാർ ചില സഹായങ്ങളൊക്കെ അച്ഛന് ചെയ്ത് കൊടുത്തിരുന്നു. അതിലൊന്ന് വാടക വീട് കണ്ടെത്തി കൊടുത്തത്, പിന്നെ നമ്പ്യാരുടെ വക ചില ജംഗമ വസ്തുക്കളായ ഡസ്ക് കസേര, സിമന്റിൽ ഉണ്ടാക്കിയ ജലസംഭരണി ആട്ടുകല്ല്, അമ്മിക്കല്ല് തുടങ്ങിയവയായിരുന്നു അത്. ഇതെല്ലാം വീടൊഴിഞ്ഞ് പോരുന്ന സമയത്ത് അച്ഛൻ നമ്പ്യാർക്ക് തിരികെ കൊടുത്തു. അമ്മ അനുജത്തിയെ പ്രസവിച്ചു കിടന്ന സമയത്ത് അമ്മയെയും കുഞ്ഞിനേയും നോക്കാനായി ദേവിയെന്ന സ്ത്രീയേയും നമ്പ്യാർ തന്നെ പറഞ്ഞയച്ചു കൊടുക്കുകയും ചെയ്തു. ദേവി അവരുടെ ദൗത്യം നന്നായി നിർവ്വഹിച്ചു.വടക്കൻ കേരളത്തിലുള്ളവർ തെക്കൻ കേരളത്തിലുള്ളവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറുന്നതിന് ഉത്തമോദാഹരണമാണമായിരുന്നു നമ്പ്യാരുടെ പെരുമാറ്റ രീതി.

ജോൺ കുറിഞ്ഞിരപ്പള്ളി

രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം.

സർവ്വേ ഓഫ് ഇന്ത്യയിൽ  ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ്  നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ  ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്.

മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ വാമിങ്ങിനെക്കുറിച്ചും മറ്റും ഡോ.നാണയ്യ വാചാലമായി സ്വംസരിച്ചുകൊണ്ടിരുന്നു.മാറിത്തുടങ്ങുന്ന കുടകിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം ഡോ.നാണയ്യ വിശദീകരിച്ചു.

ഇന്ന് കുടകിന്റെ മുഖം മാറിയിരിക്കുന്നു.മൂടൽ മഞ്ഞിൽ  മുഖാവരണം തീർത്തു ശാന്തമായി ഉറങ്ങിക്കിടന്നിരുന്ന കുടക്  മലനിരകളിൽ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നു തുടങ്ങിയിരിക്കുന്നു.പല തോട്ടങ്ങളും കൃഷി ഭൂമിയും പണ്ടത്തെപോലെ സംരക്ഷിക്കാൻ  കർഷകർ താല്പര്യം കാണിക്കുന്നില്ല.കൃഷിയോടുള്ള താല്പര്യം കുറഞ്ഞു തുടങ്ങി.വരുമാനം കൂടുതൽ കിട്ടുന്ന മറ്റു മേഖലകളിലേക്ക് കൃഷിക്കാർ തിരിഞ്ഞു തുടങ്ങിയിരുന്നു.

രാത്രിയുടെ നേരിയ തണുപ്പിൽ മുന്നിലിലിരിക്കുന്ന വിസ്കി ഗ്ലാസ്സിൽകിടക്കുന്ന ഐസ് ക്യുബ് കൾ നോക്കി നാണയ്യ പറഞ്ഞു,”കുടക് നശിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഐസ് ക്യൂബ്  കൾ പോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുകയാണ്.”

“മാറ്റങ്ങൾ അനിവാര്യമാണ്.അതാണ് ചരിത്രം.ഒരു നൂറു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന രീതിയിൽ ഇപ്പോൾ ജീവിക്കാൻ കഴിയില്ല.”രാജൻ ബാബു പറഞ്ഞു.

“എന്ത് മാറ്റങ്ങൾ? നോക്കൂ ഇന്ന് മേമനെകൊല്ലിയുടെ അവസ്ഥ”

“മേമനെകൊല്ലി? എന്താണ് അത്?”

“കേട്ടിട്ടില്ലേ?പ്രകൃതിയെ അറിയാതെ മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എങ്ങിനെ ഒരു  ഭൂപ്രദേശം നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മേമനെകൊല്ലി.” ഡോ.നാണയ്യ തുടർന്നു.

” അസാധാരണമായ മണ്ണാണ് അവിടെയുള്ളത്.ഒരു മഴപെയ്യുമ്പോൾ വെണ്ണപോലെ ആകുന്ന മണ്ണ്, ഒരു വെയിലിൽ കോൺക്രീറ്റ് പോലെ കട്ടി പിടിക്കും .ഇന്ന് നാശത്തിൻ്റെ  വക്കിലാണ് മേമനെകൊല്ലി. “

മേമനെകൊല്ലിയുടെ ചരിത്രം കേട്ടപ്പോൾ രാജൻ ബാബുവിന് അവിടം സന്ദർശിക്കണമെന്നു ഒരു മോഹം ഉടലെടുത്തു.മേമനെകൊല്ലി എന്ന പേര് അവർക്ക് രസകരമായി തോന്നി.മൈസൂർ ആന്ത്രോപോളജി റിസേർച്ചു് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.പ്രകാശും  അവരുടെ ഒപ്പം ചേർന്നു.

ആന്ത്രോപോളജിയിൽ ഉന്നത ബിരുദം ഉള്ളവർ വളരെ വിരളമായിരുന്നു.അതുകൊണ്ട് ഡോ.പ്രകാശ് എപ്പോഴും തിരക്കിലാണ്.ഡോ.പ്രകാശിൻ്റെ താല്പര്യം കൂടി കണക്കിലെടുത്തു്  നാളെത്തന്നെ പോകാം എന്ന് നാണയ്യ സമ്മതിച്ചു.

വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും കൊണ്ട് താറുമാറായ മേമനെകൊല്ലിയിൽ അവർ സന്ദർശിക്കാൻ എത്തിയത് ആരും ശ്രദ്ധിച്ചില്ല.ഏതോ കാലത്തു  മണ്ണ് മൂടിപ്പോയ സ്ഥലങ്ങളിൽകൂടെ അവർ നടന്നു. അവിടെ നിരന്നു കിടക്കുന്ന മണ്ണിൽ പ്രത്യക തരത്തിലുള്ള ആകൃതിയിൽ ഒരു അടയാളം അവരുടെ ശ്രദ്ധയിൽ പെട്ടു.

“വിചിത്രമായിരിക്കുന്നു.ഇത് എന്താണ്?”രാജൻ ബാബു ചോദിച്ചു.

“അറിഞ്ഞുകൂട.എന്താണന്നു നോക്കാം”നാണയ്യ പറഞ്ഞു.

 അവർ അവിടെ  കുഴിച്ചു നോക്കാൻ രണ്ടു ജോലിക്കാരെ ഏർപ്പാടാക്കി.കുഴിച്ചു ചെല്ലുമ്പോൾ   ഉരുൾപൊട്ടലിൽ മണ്ണുമൂടിപ്പോയ ഒരു വീടിൻ്റെ മുഖവാരം തെളിഞ്ഞു വന്നു.

ഏതു കാലത്താണ് അവിടെ മണ്ണ് ഇടിഞ്ഞുവീണത് എന്ന് ആർക്കും അറിഞ്ഞുകൂട.

“അല്പംകൂടി കുഴിച്ചുനോക്കുകതന്നെ .”നാണയ്യ പറഞ്ഞു.

അവിടെ  ഒരു തടിക്കഷണത്തിൽ 1840 എന്ന് എഴുതിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

പിന്നീട്, ജോലികൾ ശ്രദ്ധാപൂർവ്വം ആർക്കിയോളജി ഡിപ്പാർട്ടമെൻ്റെറ് ഏറ്റെടുത്തു.ഇരുനൂറ് വർഷം  പഴക്കമുള്ള ആ വീട് വീണ്ടെടുക്കണമെന്ന് അവർക്കു നിർബ്ബന്ധമുണ്ടായിരുന്നു.

മൂന്നുമാസത്തെ അദ്ധ്വാനംകൊണ്ടു മണ്ണിനടിയിൽ നിന്നും ഒരു ചെറിയ വീട് ഉയർന്നു വന്നു.തലശ്ശേരി ഭാഗത്തു് കാണാറുള്ള ഇരുപത്തി ഒൻപത് കോൽ ചുറ്റളവുള്ള  വീടിൻറെ മാതൃകയിൽ ഒരു വീട്.

ഏറ്റവും ശ്രദ്ധേയമായത് ആ വീടിൻ്റെ  അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് ഉള്ളിൽ മണ്ണ് കയറിയിരുന്നില്ല എന്നതാണ്.

കുടകിലെ തണുപ്പിനെ പ്രതിരോധിക്കാൻ തയ്യാറാക്കിയ വാതിലുകളും ജനാലകളും ആയിരുന്നു,എല്ലാം വീട്ടിത്തടിയിൽ പണി കഴിപ്പിച്ചത്.

അവർ ആദ്യത്തെ വാതിൽ തുറന്നു.

അവിടെ  കട്ടിലിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും  അസ്ഥികൂടങ്ങൾ പരസ്പരം ആലിംഗനബദ്ധരായ നിലയിൽ  കിടക്കുന്നു.

പുരുഷന് 40-45 വയസ്സും സ്ത്രീയ്ക്ക് ഇരുപത് ഇരുപത്തിരണ്ട് വയസ്സും കാണും  എന്ന് അന്ത്രോപോളജിസ്റ് അഭിപ്രായപ്പെട്ടു.പ്രകാശ് ആ അസ്ഥികൂടങ്ങളിൽ നോക്കിയിട്ടുപറഞ്ഞു,”പുരുഷൻ സൗത്ത് ഇന്ത്യനും സ്ത്രീ ഡോംബ വിഭാഗത്തിൽപെട്ട ആദിവാസിയും ആണ് എന്ന് തോന്നുന്നു.”

“കമ്പ്യൂട്ടർ സൂപ്പർ ഇമ്പോസിഷൻ ഉപയോഗിച്ച് നമുക്ക് അവരുടെ ഫോട്ടോ ജനറേറ്റ് ചെയ്യാം.”രാജൻ ബാബു അഭിപ്രായപ്പെട്ടു.

അസ്ഥികൂടങ്ങൾക്കരികിൽ തലശ്ശേരി ഭാഗത്തുള്ള  കൊല്ലന്മാർ നിർമിച്ചിരുന്നു കോൾട്ടിൻ്റെ ഒരു ഡ്യൂപ്ലിക്കേറ്റ് റിവോൾവർ കാണപ്പെട്ടു.

“ആ പുരുഷൻ ശങ്കരൻ നായരും സ്ത്രീ മിന്നിയും ആയിരിക്കുവാൻ  സാധ്യതയുണ്ട്”.രാജൻ ബാബു പറഞ്ഞു..

ചരിത്രകാരൻ രാജൻ ബാബു തൻ്റെ നോട്ട് ബുക്കിൽ എഴുതി.

“ശങ്കരൻ നായർ മേമനെകൊല്ലിയിൽ വന്നു.

മനസ്സിൽ ഒരേ ചിന്ത മാത്രം.മിന്നിയെ എങ്ങിനെയെങ്കിലും നരബലി നടത്തുന്നവരിൽ നിന്നും  രക്ഷപെടുത്തണം.നരബലി നടത്തുന്നത് വളരെ രഹസ്യമായിട്ടാണ്.മിന്നിയെ തടവിൽ പാർപ്പിച്ചിരിക്കുന്നതും വളരെ രഹസ്യം ആയിരിക്കാനേ സാദ്ധ്യത യുള്ളൂ.

ആരോടും ചോദിയ്ക്കാൻ കഴിയില്ല.

ശങ്കരൻ നായർ കാത്തിരുന്നു.

നായരുടെ മനസ്സിൽ സാഹസികതയുടെ മുളപൊട്ടി.

നരബലിക്കായി കൊണ്ടുവന്ന മിന്നിയെ അവരിൽ നിന്നും രക്ഷിച്ച നായർ അവൾക്കൊപ്പം സന്തോഷമായി ജീവിച്ചു.

പക്ഷേ,എന്നും അശുഭ കാര്യങ്ങൾ മാത്രം സംഭവിക്കുന്ന മേമനെകൊല്ലി ഇത്തവണയും അത് ആവർത്തിച്ചു.ഏതോ ഒരു രാത്രിയിൽ ആർത്തലച്ചു വന്ന പ്രളയജലത്തിൽ കുടകിലെ മലകളിൽനിന്നും ഒഴുകിയെത്തിയ  മണ്ണ് അവരുടെ വീടിനെ മൂടിക്കളഞ്ഞു.

ചിലപ്പോൾ ഒരു മലയുടെ കുറച്ചു ഭാഗം നിരങ്ങി വന്ന് ആ വീടിനെ മൂടി കളഞ്ഞതാകാം.”

മൂന്നുമാസങ്ങൾക്കുശേഷം .

മേമനെകൊല്ലിയിൽ നിന്നുംകിട്ടിയ വിവരങ്ങൾ  അവരെ ആവേശഭരിതരാക്കി.ഈ പുതിയ ഇൻഫോർ മേഷനുകൾ വളരെ ജനശ്രദ്ധ നേടുകയും ചെയ്തു.പത്രങ്ങളിലും മറ്റു മീഡിയകളിലും വാർത്തകൾ വന്നു.

ധാരാളം ആളുകൾ മേമനെകൊല്ലി സന്ദർശിക്കാനായി വന്നുകൊണ്ടിരുന്നു.

കിട്ടിയ വിവരങ്ങൾ പഠിക്കുന്നതിനായി  അവർ വീരരാജ് പേട്ടയിലുള്ള ഗവണ്മെൻറ് റസ്റ്റ് ഹൗസിൽ ഒരിക്കൽക്കൂടി ഒന്നിച്ചു കൂടിയിരിക്കുകയാണ് .

ഡോ.നാണയ്യ മുൻപിൽ ഇരിക്കുന്ന ഗ്ലാസിലെ വിസ്‌ക്കിയിലേക്ക് ഐസ് ക്യുബ് കൾ ഇടുന്നതിനിടയിൽ പറഞ്ഞു.

“മേമനെകൊല്ലിയെ ചുറ്റിപറ്റി  ഒരുപാട് അന്ധവിശ്വാസങ്ങൾ നിലവിൽ ഉണ്ട്.ആദ്യം വരുന്നവർ മേമൻ്റെ പേരിൽ തീർത്ത ആ ചെറിയ കോവിലിൽ പോയി വണങ്ങാറുണ്ട്. ഒരു വിശ്വാസമാണ് .അല്ലെങ്കിൽ അശുഭമായതു പലതും അവർക്ക് സംഭവിക്കുമെന്നാണ് മേമനെകൊല്ലിയിൽ ഉള്ളവരുടെ വിശ്വാസം..”

വിസ്‌കി ഗ്ലാസ് കൈലെടുത്തിട്ട് രാജൻ ബാബു പറഞ്ഞു.

“താങ്കൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണോ?”

“ഹേയ് അങ്ങനെയൊന്നുമില്ല,എന്നാലും….

“ശരി,ശരി,നിങ്ങൾ ഗ്ലാസ് എടുക്കൂ,നമ്മൾക്ക് മേമന് ഒരു ചിയേർസ് പറയാം.താങ്കൾ മേമനെകൊല്ലിയുടെ ചരിത്രകാരനല്ലേ? ” പ്രകാശ്  പറഞ്ഞു.

അവർ മൂന്നുപേരും ഗ്ലാസ്സ് ഉയർത്തി പിടിച്ചു തമാശയ്ക്ക് പറഞ്ഞൂ,”ചിയേർസ്, മേമൻ”.

രാജൻ ബാബുവിൻ്റെ കയ്യിലിരുന്ന വിസ്കി ഗ്ലാസ് ഒരു ശബ്ദത്തോടെ രണ്ടായി പൊട്ടി താഴേക്ക്  വീണു.

“എന്ത് പറ്റി ?” എന്ന് പറഞ്ഞുകൊണ്ട് നാണയ്യ കയ്യിലെ ഗ്ലാസ് താഴെ വച്ച്, രാജൻ ബാബുവിൻ്റെ അടുത്തേക്ക് ചെന്നു.

പുറകിൽ നിന്നും ഒരു ശബ്ദം കേട്ട്  തിരിഞ്ഞുനോക്കുമ്പോൾ നാണയ്യ താഴെ വച്ച  ഗ്ലാസും രണ്ടായി പിളർന്നിരിക്കുന്നു.

ഭയചകിതനായ പ്രകാശ് തൻ്റെ ഗ്ലാസ്സിലേക്ക് നോക്കി.

നേരിയ ഒരു ശബ്ദത്തോടെ ആ ഗ്ലാസും രണ്ടായി പിളർന്നു വിസ്ക്കിയും ഐസ് ക്യുബ് കളും  നിലത്തേക്ക് വീണു.

റസ്റ്റ് ഹൗസിലെ കാർപെറ്റിൽ വിസ്കി പൊട്ടിയ ഗ്ലാസുകളും ഐസ് ക്യുബ് കളും നിരന്നു കിടന്നു.

അവർ അമ്പരന്നു പരസ്പരം നോക്കി.

രാജൻ ബാബു പറഞ്ഞു ,”ഗ്ലാസ്സുകൾ  നിർമ്മിക്കുമ്പോൾ ഒരു പ്രോസസ്സ് ഉണ്ട്.അനീലിങ് എന്ന് പറയും.മെഷീനിൽ നിന്നും പുറത്തുവരുന്ന ഗ്ലാസ്സുകൾ  വീണ്ടും ചൂടാക്കി തണുപ്പിക്കുന്നു. അതിലെ സ്ട്രെസ്സ് നീക്കിക്കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.ഈ പ്രോസസ്സ് ശരി ആയി നിർമ്മാണ അവസരത്തിൽ മെയിൻ ൻ്റെയിൻ ചെയ്തിട്ടില്ലെങ്കിൽ  ഇങ്ങനെ സംഭവിക്കാം.”

എല്ലാവരും തലകുലുക്കി.

ഡോ.നാണയ്യ പറഞ്ഞു,”ചരിത്രകാരാ മേമനെകൊല്ലിയുടെ ചരിത്രം എഴുതുമ്പോൾ നമ്മളുടെ ഗ്ലാസ് പൊട്ടിയ കാര്യം എഴുതരുത്.”

“ഇല്ല.”രാജൻ ബാബു ചിരിച്ചുകൊണ്ട് തലകുലുക്കി.

അവർ മൂന്നുപേരും ചിരിച്ചു .

തങ്ങളുടെ മനസ്സിൽ ഭയത്തിൻ്റെ വിത്തുകൾ മുളപൊട്ടുന്നത് പരസ്പരം അറിയിക്കാതെ ഇരിക്കാൻ അവർ ബദ്ധപ്പെട്ടുകൊണ്ടിരുന്നു.

നിഗൂഢതകളുടെ പര്യായപദമായ മേമനെകൊല്ലിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കും മനസ്സിലാകുന്നില്ല.

അവരുടെ ഇടയിൽ മൗനം ഘനീഭവിച്ചു.

“ടക് ,ടക്”.

 ആരോ അടഞ്ഞുകിടന്ന വാതിലിൽ മുട്ടുന്നു.രാജൻ ബാബു ചെന്ന് വാതിൽ തുറന്നു.

“ആരാ?എന്തുവേണം?”

“ഞാൻ കണ്ണൂർ നിന്നും വരികയാണ്.മേമനെകൊല്ലിയെക്കുറിച്ചു ചില റിപ്പോർട്ടുകൾ പത്രത്തിൽ കാണുകയുണ്ടായി.ഒരു ഡോ.രാജൻ ബാബു എഴുതിയതാണ് അത്.അനേഷിച്ചപ്പോൾ  രാജൻ ബാബു ഇവിടെയുണ്ട് എന്നറിഞ്ഞു.”

“ഞാനാണ് രാജൻ ബാബു”.

അയാൾ കയ്യിൽ ഇരുന്ന ഒരു കവർ രാജൻ ബാബുവിൻ്റെ നേർക്ക് നീട്ടി

“എന്താണിത്?നിങ്ങൾ ആരാണ്?”

“രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ശങ്കരൻ നായരുടെ മകൾ ഗീത, ഞങ്ങളുടെ മുത്തശ്ശിയാണ്.കുറേ തലമുറകൾക്ക് മുൻപുള്ള മുത്തശ്ശി എന്ന് വിളിക്കാം അല്ലെ?മുത്തശ്ശിതുടങ്ങിവച്ച ബേക്കറി  രണ്ടു നൂറ്റാണ്ടുകളായി ഇന്നും ഒരു കുടുംബ ബിസ്സിനസ്സായി തുടർന്ന് വരുന്നുണ്ട്.ഞങ്ങളുടെ ഒരു ഗോഡൗണിൽ കൂടി കിടന്നിരുന്ന ആക്രി സാധനങ്ങൾ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ ഒരു പെട്ടിയിൽ നിന്നും കിട്ടിയതാണ് ഈ ഡയറി.”

അവർ ആ കവർ തുറന്നു.

പഴകി ദ്രവിച്ച ഒരു ഡയറി,ശങ്കരൻ നായരുടെ മകൾ ഗീത എഴുതിയതാണ്.

“അച്ഛൻ പേരും വേഷവും എല്ലാം മാറ്റി ആരും അറിയാതെ മിന്നിയും ഒന്നിച്ചു് മേമനെകൊല്ലിയിൽ താമസിക്കുന്നത് എനിക്കറിയാമായിരുന്നു.പാവം അച്ഛൻ.എന്തുകൊണ്ടോ മേമൻ്റെ മരണത്തിന് താനും കാരണക്കാരനാണ് എന്ന കുറ്റബോധമായിരുന്നു അച്ഛന്.ഈ നാടകം അധിക കാലം  തുടരാൻ കഴിയില്ല എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു.അവസാനം മിന്നിയും ഒന്നിച്ച നാട്ടിൽ തിരിച്ചു വന്ന് ജോലിയിൽ തുടരാമെന്ന് അച്ഛൻ സമ്മതിച്ചു.ദാനിയേലിനും അത് ഇഷ്ടമായിരുന്നു.

അച്ഛൻ വരാമെന്ന് പറഞ്ഞ ദിവസം വന്നു ചേർന്നു.

ഞങ്ങൾ എല്ലാകാര്യങ്ങളും ഡാനിയേൽ വൈറ്റ് ഫീൽഡിനെ  അറിയിച്ചിരുന്നു.അച്ഛനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഡാനിയേൽ പറഞ്ഞു,”ഞാനും നിങ്ങളുടെകൂടെ വരുന്നു.”

ഞങ്ങൾ മേമനെകൊല്ലിയിൽ ചെന്നു.

തലേ ദിവസ്സം  പെയ്ത മഴയിൽ എല്ലാം അവസാനിച്ചിരുന്നു.അച്ഛനും മിന്നിയും താമസിച്ചിരുന്ന സ്ഥലം പോലും എവിടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.”

തുടർന്നും എഴുതിയിട്ടുണ്ട്.രാജൻ ബാബു വായന നിർത്തി.

അയാൾ പുറത്തേക്ക് ഇറങ്ങി.

“നല്ല മഴയുടെ ലക്ഷണം  ഉണ്ട്,നിങ്ങൾ എവിടെ പോകുന്നു?”രാജൻ ബാബുചോദിച്ചു.

“കണ്ണൂരേക്ക്”.

“ഇത്രയും ദൂരം തനിച്ചു ഈ രാത്രിയിൽ യാത്ര ചെയ്യാനോ?ഇന്ന് ഇവിടെ താമസിച്ചിട്ട് നാളെ കാലത്തുപോകാം”

നാണയ്യ ഒരു ഗ്ലാസ് കൂടി എടുത്തുകൊണ്ടുവന്നു.

നാലുഗ്ലാസിലും വിസ്‌ക്കി  ഒഴിച്ചു.ഐസ് കട്ടകൾ വിസ്‌ക്കിയിൽ കോരിയിട്ടു.

അവ അലിഞ്ഞു ചേർന്നുതുടങ്ങുന്നു.

“ചിയേർസ്”.

അവർ മൂന്നുപേരും വിസ്കി ഗ്ലാസ്സിലേക്ക് തുറിച്ചു നോക്കി.

ചെറുപ്പക്കാരൻ ഒന്നും മനസ്സിലാകാതെ അവരെ മൂന്നു പേരെയും മാറി മാറി നോക്കി.അസാധാരണമായ അവരുടെ മുഖഭാവം ശ്രദ്ധിച്ച ചെറുപ്പക്കാരൻ ചോദിച്ചു.

“എന്താ?.എന്തെങ്കിലും പ്രശനങ്ങൾ?”

“ഹേയ് ,ഒന്നുമില്ല”.രാജൻ ബാബു പറഞ്ഞു.

രാത്രിയിൽ താമസ്സിച്ചു കിടന്നതുകൊണ്ട് വളരെ വൈകിയാണ് എല്ലാവരും എഴുന്നേറ്റത്.

ഒരു കെട്ടു  ചോദ്യങ്ങളും മനസ്സിൽ തയ്യാറാക്കി രാജൻ ബാബു ചെറുപ്പക്കരൻ കിടന്നിരുന്ന  മുറിയിലേക്ക് ചെന്നു .

അവിടെ ആരും ഉണ്ടായിരുന്നില്ല.

അയാൾ കൊടുത്ത ഡയറി  വച്ചിരുന്ന സ്ഥാനത്തു പോയി നോക്കി.

അവിടെ പൊടിഞ്ഞുപോയ കടലാസ്സുകളുടെ ആവശിഷ്ടങ്ങൾ കിടന്നിരുന്നു.

എല്ലാം ഒരു സ്വപനമായിരുന്നോ?രാജൻ ബാബു സംശയിച്ചു.

അപ്പോൾ ഡോ.പ്രകാശ്,  നാണയ്യയും ഒന്നിച്ചു് അവിടേക്കു വന്നു.

“അയാൾ എവിടെ?”

അവർ രണ്ടുപേരും ഒന്നിച്ചു ചോദിച്ചു.

രാജൻ ബാബു ചുറ്റും നോക്കി.

ഒരേ സ്വപ്നം മൂന്നുപേരും കാണാനിടയില്ല.

രാജൻ ബാബു നടന്നു ചെന്ന് ഭിത്തിയിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ നോക്കി നിന്നു.

“എന്താണ് കലണ്ടറിൽ നോക്കുന്നത്?”

“ഞാൻ നിൽക്കുന്നത് ഏതു നൂറ്റാണ്ടിൽ ആണ് എന്ന് മനസ്സിലാകുന്നില്ലല്ലോ”.

പുറത്തു മഴപെയ്യുന്നു.

മഴ കടുത്തു.

പതുക്കെ പതുക്കെ മൂടൽ മഞ്ഞു കുടകുമലകളെ മൂടി.

അവസാനിച്ചു.

(മേമനെകൊല്ലി,ഇവിടെ അവസാനിക്കുന്നു.
മേമനെകൊല്ലി,ഇന്ദുലേഖ പബ്ലിഷേഴ്സ് (indulekha.com)പുസ്തകമായി ഉടൻ പ്രസ്സിദ്ധീകരിക്കുന്നു.amazone.com ലും ലഭ്യമാണ്.വായനക്കാർക്ക്,നന്ദി.)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ . വി.

ഭൂതകാലത്തിലേയ്ക്ക് ചികഞ്ഞ് ഓർത്തെടുക്കാൻ നോക്കിയാൽ ഏതറ്റം വരെ ഒരാൾക്ക് ഓർത്തെടുക്കാൻ പറ്റും? ചിലർക്ക് രണ്ടര വയസ്സു മുതലുള്ള കാര്യങ്ങൾ ഓർമ്മ കണ്ടേക്കാം. ചിലർക്ക് 3 വയസ്സു മുതലുള്ള കാര്യങ്ങൾ ഒാർമ്മിച്ചെടുക്കാൻ പറ്റിയേക്കാം. ചിലർക്ക് ചിലപ്പോൾ മറവി ഒരനുഗ്രഹമായേക്കാം. ചിലർക്ക് ഓർത്തെടുക്കൽ ആനന്ദം നൽകിയേക്കാം. ജീർണ്ണിച്ച ഓർമ്മകളിൽ ജീവിക്കാനാകും ചിലർക്കിഷ്ടം. എന്നാൽ ചിലർക്കാകട്ടെ ഒന്നും ഓർക്കാനുള്ള നേരം കാണില്ല . എപ്പോഴും മുന്നോട്ടുള്ള കുതിപ്പാണ്. അതിനാൽ തന്നെ ബന്ധങ്ങൾ ബന്ധുക്കൾ എല്ലാം അവർക്ക് ബന്ധനങ്ങൾ ആകും.
കുറെ നാളുകൾക്ക് മുമ്പ് തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരിയിലെ ആശ്രമ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ജീവചരിത്ര ലഘുലേഖ വായിക്കാനിടയായി. അദ്ദേഹത്തിന്റെ ഓർമ്മയിൽ പിറന്ന ദിനത്തിൽ മുറിയിലുണ്ടായിരുന്ന റാന്തൽ വെളിച്ചം ഓർമ്മയിൽ ഉണ്ടായിരുന്നത്രേ. മഹാഭാരതത്തിൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ കേട്ട കാര്യം ഓർക്കുന്ന പ്രതിഭകളെ കുറിച്ചു o പ്രതിപാദിക്കുന്നുണ്ട്.
ഞാനും ഒന്ന് ശ്രമിച്ചു നോക്കി. 19/05/1971 ൽ അത് ചെന്ന് അവസാനിക്കുന്നു. അതിന് മുമ്പുള്ള കാര്യങ്ങൾ എനിയ്ക്ക് കേട്ടറിവാണ്. കേട്ടറിവ് മാത്രം. മേൽ പറഞ്ഞ ദിനം ഞാനോർക്കാൻ ഒരു കാരണമുണ്ട്. അന്ന് രാവിലെ ഒരു വയറ്റാട്ടി ത്തള്ളയാണ് എന്നെ വിളിച്ചുണർത്തിയത്. അവരുടെ കൈയിൽ തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന പിഞ്ചു പൈതലിനെ എനിയ്ക്ക് കാണിച്ചു തന്നിട്ട് അവർ പറഞ്ഞു. ഇത് മോളുടെ കുഞ്ഞനുജനാണ്. മോൾക്ക് കളിക്കാൻ കൂട്ടായി. എനിയ്ക്ക് വളരെ സന്തോഷം തോന്നി.
എനിക്ക് ഓർത്തെടുക്കാൻ പറ്റിയതിന്റെ അങ്ങേയറ്റം. അന്ന് എനിയ്ക്ക് മൂന്നു വയസ്സും രണ്ട് മാസവും ആറ് ദിവസവും പ്രായമായിരുന്നു. എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ, പ്രാധാന്യങ്ങൾ ഒക്കെയുണ്ടെങ്കിൽ അതൊക്കെ നമ്മൾ ഓർത്തിരിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആദ്യ പ്രസവം കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലായിരുന്നെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിലായിരുന്നു. അമ്മ ആശുപത്രിയിൽ പരിശോധനയ്ക്ക് കൃത്യമായി പോയിരുന്നെങ്കിലും കുഗ്രാമത്തിൽ നിന്ന് അന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലേയ്ക്കു പോകാൻ വണ്ടിയൊന്നും കിട്ടിയില്ല. പട്ടണപ്രദേശത്ത് സ്ത്രീ രോഗ വിദഗ്ദർ ( ഗൈനക്കോളജിസ്റ്റുകൾ) ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിലെ വയറ്റാട്ടികൾ നാമാവശേഷമായിരുന്നില്ല. അമ്മയുടെ വീട്ടിലെ കഷായപ്പുരയിൽ പണി ചെയ്യുന്ന പത്മനാഭന്റെ (പപ്പനാവൻ എന്ന് മറ്റു പണിക്കാർ പറയും. എളുപ്പമുണ്ടല്ലോ?) അമ്മയായിരുന്നു ആ വയറ്റാട്ടി.
ഞാനും വയറ്റാട്ടിയും കൂടി അമ്മയുടെ അടുത്തേയ്ക്ക് പോയി. അമ്മ സന്തോഷത്തോടെ എന്റെ തോളത്തു തട്ടി.

ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്തു കൊണ്ട് ആദില ഹുസൈൻ മലയാളം യു കെ യിൽ എഴുതിയ വേരില്ലാത്തവർ എന്ന കവിതയുടെ വീഡിയോ ആവിഷ്കാരം   പുറത്തിറങ്ങി . ലോക മനസ്സാക്ഷിയെ പരിക്കേൽപ്പിച്ച റോഹിൻഗ്യൻ അഭയാർത്ഥികളുടെ പലായനത്തിനിടയിൽ ബോട്ട് മറിഞ്ഞു ദാരുണാന്ത്യത്തിന് ഇരയായ അയ്‌ലൻ കുർദിയെ സ്മരിച്ചു എഴുതിയതാണ് കവിത.

ഒരിക്കൽ പ്രസിദ്ധീകരിച്ച ഈ കവിത പിന്നീട് ബൾഗേറിയയിൽ നിന്ന് ട്രക്കിൽ കയറി ലണ്ടനിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തണുത്തു മരവിച്ചു മരിച്ച 39 അഭയാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാളം യു കെ പുനപ്രസിദ്ധീകരിച്ചിരുന്നു.

പൗരത്വ ബില്ലിനെതിരെ ഉള്ള പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ വേരില്ലാത്തവർ എന്ന കവിതയ്ക്ക് പുതിയ പുതിയ മാനങ്ങൾ കൈവരികയാണ് .

വേരില്ലാത്തവർ : ആദില ഹുസൈൻ എഴുതിയ കവിത

 

 രാധിക

പിച്ചവെച്ചു നടന്നൊരു നാളിലെൻ
മച്ചകത്തിൻറെയോമനേ നിന്നുടെ
പിഞ്ചു കൈയിലെ മിന്നും വളകളെൻ
സ്വന്തമാക്കീടുവാൻ ഏറെ കൊതിച്ചു ഞാൻ

ഗീതോപദേശവും ഭാരത യുദ്ധവും
അന്യമായ് നിന്നൊരെന്നുള്ളത്തിലന്നെല്ലാം
കണ്ണൻ ചിരട്ടയിൽ മണ്ണു നിറക്കുന്ന
ബാല്യമായ് വന്നു നിറഞ്ഞു നീ മാധവാ

കാലിയെ മേച്ചു നീ കാട്ടിൽ നടക്കുമ്പോൾ
കൂട്ടുകാരൊത്തു നീ നൃത്തമാടീടുമ്പോൾ
ആടുവാൻ പാടുവാൻ കൂട്ടുകൂടീടുവാൻ
കൂട്ടുമോയെന്നെ നീ എന്നു മോഹിച്ചു ഞാൻ

രാമന്നുകൂട്ടായി രാധയ്ക്ക് ജീവനായി
ഗോകുലനാഥനായ് നീ വളർന്നീടുമ്പോൾ
ഏതോസ്വയംവര പന്തലിൽ വച്ച് ഞാൻ
കണ്ടുവോ രുഗ്മിണീ നാഥനാം കൃഷ്ണനെ

വീരനാം പാർത്ഥനു നേർവഴി കാട്ടുന്ന
വിശ്വൈക സത്യമായ് നീ നിറഞ്ഞീടുമ്പോൾ
എന്നുള്ളിലുള്ളൊരു താപവും ഭീതിയും
ഭക്തിയായ് യുക്തിയായ് മാറുന്നു കേശവാ

എൻറെ പൊന്നുണ്ണിയെ വാരിയെടുത്തു ഞാൻ
ഉമ്മ കൊടുക്കുമ്പോൾ ആന കളിക്കുമ്പോൾ
പിന്നെയും പിന്നെയും കണ്ണൻ പിറക്കുന്നു
വിണ്ണിനെയെന്നെന്നും ധന്യമാക്കീടുവാൻ

പിന്നെയും പിന്നെയും കണ്ണൻ പിറക്കുന്നു
വിണ്ണിനെ എന്നെന്നും ധന്യമാക്കീടുവാൻ.

 

ചിത്രീകരണം : അനുജ കെ

ജോർജ്ജ് മറ്റം

നഗരങ്ങളും തെരുവുകളും മാറുന്നു. ഭാഷകളും സംസ്കാരങ്ങളും മാറുന്നു. കാലം തന്നിലേല്പിച്ച മാറ്റങ്ങളും പേറി അയാൾ ഇന്നും യാത്ര തുടരുകയാണ്. ഒരു തോൾസഞ്ചിയും, കയ്യിൽ ക്യാൻവാസും പെൻസിലും ഛായങ്ങളുമായി അയാൾ സഞ്ചരിക്കാത്ത പാതകൾ വിരളമാണെന്നു തന്നെ പറയേണ്ടി വരും. വാരണാസിയിലെ ഈ തെരുവീഥിയിൽ എത്തിപ്പെടുന്നതിനും മുൻപ് എത്ര ദൂരം നഗ്നപാദനായി അയാൾ നടന്നുകാണണം, മുൻപിലെത്തുന്ന മുഖങ്ങൾ കാൻവാസിൽ പകർത്തി അന്നം തേടുന്ന ഒരു ചിത്രകാരനായി, സഞ്ചാരിയായി.

തോളറ്റം നീണ്ട മുടിയിലും പാറിപ്പറക്കുന്ന താടിയിലും നരവീണിരിക്കുന്നു. നൂലിഴ പൊട്ടി, നിറം മങ്ങിയ കരിമ്പടം പുതച്ചു കൂനിക്കൂടിയിരിക്കുന്ന ആ മനുഷ്യനെ കണ്ടാൽ സർവ്വവും പരിത്യജിച്ച് മോക്ഷം തേടി അലയുന്ന ഒരു സന്യാസിയാണെന്ന് തോന്നും. രുദ്രാക്ഷങ്ങളോ ഭസ്മമോ ധരിക്കാതെ എപ്പോഴും ശാന്തനായി തെരുവോരങ്ങളിലും മറ്റുമിരിക്കുന്ന ആ മനുഷ്യൻ ആരാണെന്നത് ആജ്ഞാതമാണ്. പുഞ്ചിരിമാത്രം ഭാഷയാക്കിയ ആ മനുഷ്യൻ ആരോടെങ്കിലും സംസാരിക്കുന്നതുപോലും ആരും കണ്ടിരിക്കാനിടയില്ല.

ഒരിക്കൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി അയാളോട് ചോദിച്ചു, “दादाजी, आप कौन हैं? यह कहां से आता है? (മുത്തച്ഛാ, നിങ്ങൾ ആരാണ്? നിങ്ങൾ എവിടെനിന്ന് വരുന്നു.)
പകുതിയടഞ്ഞ കണ്ണുകളുയർത്തി ആ കുട്ടിയുടെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് അയാൾ ചെയ്തത്. അന്ന് രാത്രി, ചരിത്രങ്ങളും വിശ്വാസങ്ങളുമുറങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കല്ലുപാകിയ പടിക്കെട്ടിലിരുന്നപ്പോഴും അയാളുടെ ചിന്തകളിൽ പ്രതിധ്വനിച്ചത് ആ ബാലകൻ ചോദിച്ച ചോദ്യങ്ങളായിരുന്നു. തനിക്കു മുൻപിലൂടെ ഒഴുകുന്ന ഗംഗാ നദിയിലെ ഓളങ്ങളും അതേ ചോദ്യം ആവർത്തിക്കുന്നതായി അയാൾക്ക് തോന്നി. അയാൾ വെറുതെ ആലോചിച്ചു, “ആരാണ് ഞാൻ?”
എന്നോ വിസ്മരിച്ച ഭൂതകാലത്തിന്റെ ആഴങ്ങളിൽ അയാൾ തന്റെ തന്നെ സ്വത്വം തിരയാൻ തുടങ്ങുകയായിരുന്നു.

അയാൾ ഓർത്തു, താൻ ആരാണ്? പേരുപോലും വിസ്മരിച്ച ഒരു യാത്രികൻ. എത്രയോ കലാപങ്ങൾക്കും പ്രളയങ്ങൾക്കും ജീർണ്ണതകൾക്കും അതിജീവനങ്ങൾക്കും സാക്ഷിയാകേണ്ടി വന്നവൻ. ദുഃഖക്ഷതങ്ങളേറ്റ് പിടഞ്ഞവൻ. മകനായും, കാമുകനായും, സഞ്ചരിയായും, ഭ്രാന്തനായും, ചിത്രകാരനായുമൊക്കെ എത്രയെത്ര വേഷങ്ങൾ കെട്ടിയാടാൻ വിധിക്കപ്പെട്ടവൻ. കാലമേൽപ്പിച്ച മുറിവുകൾക്കുമേൽ പറ്റിപ്പിടിച്ച മറവിയുടെ പൊറ്റകൾക്കു കീഴെ നേർത്ത ഞരമ്പുകളിലൂടെ രക്തത്തോടൊപ്പം ഓർമ്മകൾ അതിശീഘ്രം ഒഴുകുന്നത് അയാൾ തിരിച്ചറിഞ്ഞു. പിന്നിലെവിടെയോ അറിഞ്ഞുകൊണ്ട് ഉപേക്ഷിച്ച ഭൂതകാലം ഹൃദയത്തിന്റെ ഭിത്തികളിൽ വേലിയേറ്റം കണക്കെ ആഞ്ഞടിച്ച് വിള്ളലുകൾ സൃഷ്ടിക്കാൻ തുടങ്ങിയതായി അയാൾക്ക് തോന്നി.

ചുറ്റും പരക്കുന്ന ഇരുട്ടിലേക്ക് നോക്കി കണ്ണുമിഴിച്ചിരുന്നപ്പോൾ കാലങ്ങൾക്കു മുൻപ് തന്നേ സന്ത്വനിപ്പിച്ച രണ്ടു ശബ്ദങ്ങൾ വിദൂരതയിൽനിന്നും അയാളുടെ കാതുകളിലേക്ക് മാറ്റൊലികൾപോലെ പതിക്കാൻ തുടങ്ങി, “ശിവാ…” “ശിവാ…”

———————————————————————-
———————————————————————-

പുറത്ത് ഇടമുറിയാതെ മഴ പെയ്യുന്നു. നേരം പുലരാൻ ഇനിയെത്ര സമയം ഉണ്ടെന്ന് വ്യക്തമല്ല. എത്രയോ നേരമായി കട്ടിലിന്റെ അരികിലുള്ള ജാലകത്തിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയാണ് ശിവൻ. അയാളുടെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന യുവതി. നഗ്നമായ ശരീരത്തിനുമേൽ ഒരു പഴയ പുതപ്പും പുതച്ച് അവൾ ഗാഢമായി ഉറങ്ങുന്നു. ഇളം നീല നിറമുള്ള സീറോ വോൾട്ട് ബൾബ് ഇപ്പോളും കത്തിക്കിടക്കുന്നു. അരികിലെ കൈ ഒടിഞ്ഞ കസേരയിൽ അവരുടെ വസ്ത്രങ്ങൾ ചുരുണ്ടുകിടക്കുന്നു. കഴിഞ്ഞ രാത്രിയിൽ അവൾ ചൂടിയെത്തിയ മുല്ലപ്പൂമാലയിലെ ഒരു വാടിയ പൂവ് അയാളുടെ നെഞ്ചിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. അവളുടെ മുടിയിഴകളിൽ അവശേഷിക്കുന്ന വാസന തൈലത്തിന്റെ നനുത്ത ഗന്ധം അയാൾ അറിഞ്ഞു. അകലെ എവിടെ നിന്നോ അവ്യക്തമായ നേർത്ത സംഗീത വീചികൾ അവിടേക്ക് ഒഴുകി എത്തുന്നുണ്ടായിരുന്നു.
———————————————————————-

അവൾ ആനി, ലോകം അഭിസാരികയെന്ന് മുദ്രകുത്തിയ ഒരു പെൺകുട്ടി. താൻ തിരഞ്ഞെടുത്ത വഴിയെ ഒരിക്കൽപ്പോലും ന്യായീകരിക്കാൻ മുതിരാത്ത ഒരു സ്ത്രീ. ഒരിക്കൽ വിശാലമായ ബോംബെ തെരുവിൽ വെച്ചാണ് വളരെ അപ്രതീക്ഷിതമായി ശിവൻ ആനിയെ കണ്ടുമുട്ടുന്നത്. തൊഴിൽ തെണ്ടി അലയുന്നതിനിടയിൽ എങ്ങനെയോ എത്തിപ്പെട്ടതാണ് അയാൾ ആ മഹാ നഗരത്തിൽ. പട്ടിണി മാറ്റാൻ ഒരുപാട് ജോലികൾ ചെയ്തു. ഒടുവിൽ ചിത്രം വരയ്ക്കാനുള്ള കഴിവ് അയാൾ ജീവിതമാർഗ്ഗമായി സ്വീകരിച്ചു. തിരക്കുപിടിച്ച തെരുവിലെ കല്ലുപാകിയ ഒരു ഓരത്ത് കയ്യിൽ ഒരു ക്യാൻവാസും പല നിറത്തിലുള്ള പെൻസിലുകളുമായി അയാൾ ഇരിക്കും. മുൻപിലെത്തി ആവശ്യപ്പെടുന്നവരുടെ ചിത്രങ്ങൾ ഭംഗിയായി വരച്ചു നൽകി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കും. യാതൊരു മാറ്റവും കൂടാത്ത അയാളുടെ ജീവിതം വിരസമായി നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം വൈകിട്ട് അയാൾ ആനിയെ ആദ്യമായി കണ്ടു. കടും ചുവപ്പ് നിറമുള്ള സാരി ഉടുത്ത്, പരുഷമായി മുഖഭാവത്തോടുകൂടി അവൾ ശിവനിരിക്കുന്ന സിമന്റ് ബെഞ്ചിന്റെ അപ്പുറത്തെ അറ്റത്ത് വന്നിരുന്നു. മുഷിഞ്ഞ വസ്ത്രവും ചീകി ഒതുക്കാത്ത നീളൻ മുടിയും താടിയും കണ്ടിട്ടാവണം ആനി ശിവന്റെ നേർക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. പക്ഷെ, അവളുടെ വിടർന്ന കണ്ണുകൾ ശിവന്റെ ഉള്ളിലേക്ക് അയാൾപോലും അറിയാതെ ആഴത്തിൽ പതിയുകയായിരുന്നു. അയാൾ ഒന്നിനുമല്ലാതെ മെല്ലെ തന്റെ ക്യാൻവാസിലേക്ക് ആ നീണ്ട മിഴിയിണകൾ വരച്ചു ചേർക്കാൻ തുടങ്ങി. പരുഷമായ അവളുടെ നോട്ടത്തിന്റെ പിന്നിൽ നിസ്സഹായതയുടെ നിഴൽപ്പാടുകൾ അയാൾക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അൽപ്പ നേരത്തിനു ശേഷം തിരക്കിട്ട് അവൾ എങ്ങോട്ടോ നടന്നു പോവുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും തെരുവിന്റെ പല കോണുകളിലും വെച്ച് അയാൾ അവളെ കണ്ടു. കാണാത്ത ദിവസങ്ങൾ ശിവന്റെ കണ്ണുകൾ അവളുടെ മിഴികൾ തേടി അലഞ്ഞു.

തിരക്കുള്ള ഒരു വൈകുന്നേരം, ആനി വഴിയൊരത്തുള്ള റഹീം എന്ന മലയാളിയുടെ ഭക്ഷണ ശാലയിൽ നിന്നും എന്തോ കഴിക്കുകയായിരുന്നു. ആ നഗരത്തിൽ ശിവന് ആകെ അടുപ്പം റഹീമിനോട് മാത്രമായിരുന്നു. അയാൾ റഹീമിനെ സ്നേഹത്തോടെ റഹീം ഇക്കാ എന്ന് വിളിച്ചിരുന്നു. ശിവൻ അവിടേക്ക് നടന്നെത്തി ആനിയിരിക്കുന്ന മേശയുടെ മറുവശത്ത് നിശ്ശബ്ദനായി തല കുനിച്ചു നിന്നു. ആനി മുഖമുയർത്തി അയാളെ നോക്കി. എന്തുവേണം എന്ന അർത്ഥത്തിൽ തലയാട്ടി. ശിവൻ അപ്പോഴും നിശബ്ദനായി നിൽക്കുകയായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അവൾ അവനോട് ചോദിച്ചു, “ക്യാ ചാഹിയെ?”. അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവൾ പതിയെ പരുഷമായി പറഞ്ഞു, “ഹസാർ രൂപയാ… ഫിക്സഡ് റേറ്റ്. നോ അഡ്ജസ്റ്മെന്റ്.”
ശിവൻ നിശബ്ദനായി പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു. അല്പം സംശയത്തോടെ ആനി ചോദിച്ചു, “മലയാളി ആണോ?”
അയാൾ ഒന്ന് മൂളുകമാത്രം ചെയ്തു. നിർവികാരയായി അവൾ പറഞ്ഞു, “പണം കയ്യിൽ ഉണ്ടല്ലോ? ആയിരം രൂപയാണ്, അതിൽ മാറ്റം ഇല്ല. ആദ്യം പണം.”
തലകുനിച്ചു നിന്ന ശിവന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ദീർഘമായി നിശ്വസിച്ചിട്ട് അവൾ തുടർന്നു, “എവിടെ വരണം?”
കയ്യിൽ മടക്കി വെച്ചിരുന്ന വിലാസം എഴുതിയ കടലാസ്തുണ്ട് ആനിയുടെ മുൻപിൽ മെല്ലെ വെച്ചിട്ട് ശിവൻ തിരികെ നടന്നു. തെരുവിലെ തിരക്കിലൂടെ അയാൾ നടന്നകലുന്നത് ആനി നോക്കിയിരുന്നു.

ആനി മുറിയാകെ ഒന്ന് കണ്ണോടിച്ചു. അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു കൊച്ചു മുറി. പിഞ്ചിക്കീറാറായ ജനൽമറ. ഒരു മൂലയിൽ കൂട്ടിയിട്ട ബീഡിക്കുറ്റികൾ. പുറംപാളികൾ ഇളകിത്തുടങ്ങിയ പുസ്തകങ്ങൾ പുറത്ത് അടുക്കിവെച്ച നിറം മങ്ങിയ ഒരു പച്ച തകരപ്പെട്ടി. ഭിത്തിയിൽ അടിച്ചുവെച്ചിരിക്കുന്ന അണികളിൽ തൂങ്ങിക്കിടക്കുന്ന നരച്ചുതുടങ്ങിയ കുപ്പായങ്ങൾ. കാലുകൾ പൊടിഞ്ഞു തുടങ്ങിയ മേശയുടെ മുകളിൽ ചിത്രം വരയ്ക്കുന്ന ക്യാൻവാസും പെൻസിലും മറ്റും. അരികിലായി ഒരു മൺകുടവും, രണ്ടു ചില്ലുഗ്ലാസ്സുകളും. മൺകുടം മൂടിയിരിക്കുന്ന സ്റ്റീൽ പാത്രത്തിന്റെ മുകളിൽ ആവി പറക്കുന്ന രണ്ടു പൊതികൾ.

“ആദ്യം പണം, ഞാൻ നേരത്തേ പറഞ്ഞിരുന്നല്ലോ?” ആനിയാണ് ആദ്യം നിശബ്ദത ഭഞ്ജിച്ചത്. ഉടൻതന്നെ ശിവൻ മേശയുടെ വിരിപ്പിന്റെ അടിയിൽനിന്നും കുറച്ചു നോട്ടുകൾ എടുത്ത് ആനിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു, “പറഞ്ഞത് മുഴുവൻ ഉണ്ട്. എണ്ണി നോക്കിക്കോളൂ.”
അവൾ പണം വാങ്ങി എണ്ണി തിട്ടപ്പെടുത്തി, എന്നിട്ട് കീറിത്തുടങ്ങിയ തന്റെ ബാഗിന്റെ ഉള്ളിലേക്ക് വെച്ചു. പിന്നെ നിശ്ശബ്ദയായി കട്ടിലിലേക്ക് കിടന്നു. അപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ഭാവം നിർവികാരത ആയിരുന്നു. അയാൾ അവളുടെ അരികിലെത്തി എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, “കഴിക്കാൻ ആഹാരം വാങ്ങിയിട്ടുണ്ട്. എന്റെ ഒപ്പം അത് കഴിക്കാമോ?”
ആ ചോദ്യം ആനിയുടെ ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിച്ചു. കാരണം, ജീവിതത്തിൽ ആദ്യമായിട്ടാണ് തന്റെ ശരീരത്തിന് വില നൽകിയ ഒരാളിൽനിന്നും അങ്ങനെയൊരു ആവശ്യം കേൾക്കേണ്ടിവരുന്നത്. അവൾ മെല്ലെ എഴുനേറ്റു, അപ്പോഴേക്കും ശിവൻ ആഹാരത്തിന്റെ പൊതി തുറന്ന് അവളുടെ മുൻപിലേക്ക് നീട്ടി.

ആനി ജനാലയുടെ അരികിൽ പുറത്തേക്കുനോക്കി നിൽക്കുന്നു. ശിവൻ അവളുടെ അരികിലെത്തി എന്നിട്ട് അവളോട് ചോദിച്ചു, “പേര് ആനി എന്നല്ലെ? റഹീം ഇക്ക പറഞ്ഞിരുന്നു.”
ജനാലയുടെ അരികിൽനിന്നും നടന്ന് കട്ടിലിൽ വന്നിരുന്നിട്ട് അവൾ പുച്ഛത്തോടെ പറഞ്ഞു, “ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ നിസാരമായ ചോദ്യങ്ങൾ ചോദിച്ച് സമയം കളയുന്നത്. എന്നെപ്പോലെയുള്ളവർക്ക് ആവശ്യമില്ലാത്ത ഒന്നാണ് ഒരു പേര്. ഞാൻ വെറും ശരീരം മാത്രമാണ്. ആനി എന്ന പേര്, അതിനൊന്നും പ്രസക്തിയില്ല.”
പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ ശിവൻ… വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഒരു ചിത്രം വരച്ചോട്ടെ?”
അല്പം ആശ്ചര്യത്തോടെ അവൾ അയാളെ നോക്കി. വന്നതുമുതൽ ആ മനുഷ്യൻ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. ശിവൻ അപ്പോഴേക്കും ക്യാൻവാസുമായി അവളുടെ എതിരെ കിടന്ന കസേരയിൽ വന്നിരുന്നു. അയാളുടെ വിരലുകൾക്കിടയിൽ പെൻസിൽ അതിവേഗം ചലിച്ചു. ആനി നോക്കിയപ്പോൾ കണ്ണുകൾ കൂർപ്പിച്ച് അതിസൂഷ്മമായി അയാൾ അവളെ നോക്കി തന്റെ ക്യാൻവാസിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു.

എത്രയോ നേരമായി അയാൾ അവളുടെ കണ്ണുകളിൽ നോക്കിയിരിക്കുന്നു. സമയം അർധരാത്രിയോട് അടുക്കുന്നു. ഇത്രനേരമായിട്ടും ശിവൻ അവളുടെ ശരീരത്തിൽ ഒന്ന് സ്പർശിക്കുക പോലും ചെയ്തിട്ടില്ല. അവളുടെ കണ്ണുകളിലേക്ക് മയക്കം പടരുന്നത് അയാൾ അറിഞ്ഞു. വളരെ മൃദുവായി അയാൾ അവളോട് പറഞ്ഞു, “ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ… ഞാൻ ഇവിടെ ഉണ്ടാവും.”.
“ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, താങ്കൾക്ക് ഭ്രാന്തുണ്ടോ? ഇങ്ങനെ വെറുതെ ഇരിക്കാനാണോ നിങ്ങൾ എനിക്ക് പണം തന്നത്?” ആനി അയാളോട് ചോദിച്ചു. ഒരു നീണ്ട പുഞ്ചിരിമാത്രമായിരുന്നു അയാളുടെ ഉത്തരം.അവൾ വീണ്ടും ചോദിച്ചു, “നിങ്ങൾക്ക് എന്താണ് വേണ്ടത്? ഒരു ചിത്രം വരയ്ക്കുന്നതിനാണോ ശിവൻ എന്നെ ഇവിടെ വരുത്തിയത്, പണം തന്നത്? എനിക്ക് താങ്കളെ മനസ്സിലാക്കാൻ പറ്റുന്നില്ല.”
ശിവൻ കസേര അവളുടെ അടുത്തേക്ക് അല്പം കൂടി നീക്കിയിട്ടിട്ട് അവളോട് പറഞ്ഞു, “ആനിയെ ഒന്ന് കാണണമായിരുന്നു. അൽപ്പസമയം കൂടെ ചിലവഴിക്കണമായിരുന്നു. പിന്നെ ചിത്രം, അത് പെട്ടെന്നുണ്ടായ ഒരു ആഗ്രഹം മാത്രമായിരുന്നു. കൂടുതൽ ഒന്നും ആഗ്രഹിച്ചിരുന്നില്ല.”
അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അയാൾ അവളോട് ചോദിച്ചു, “ഞാൻ ആനിയ്ക്ക് ഒരു ചുംബനം തന്നോട്ടെ?”.
വേണമെന്നോ വേണ്ടെന്നോ അവൾ പറഞ്ഞില്ല.തന്റെ മുൻപിൽ ഇരിക്കുന്ന വ്യത്യസ്തനായ മനുഷ്യനെപ്പറ്റി ആലോചിക്കുകയായിരുന്നു അവൾ. ആർത്തിയോടെ തന്നെ സമീപിക്കാത്ത ഏക പുരുഷൻ അയാൾ മാത്രമായിരുന്നു എന്ന് അവൾ ഓർത്തു. ശിവൻ അവളുടെ അരികിൽ വന്നിരുന്നു, പിന്നെ അവളുടെ മുഖം കൈകളിൽ എടുത്ത് നെറുകയിൽ മൃദുവായി ഒരു ചുംബനം നൽകി. എന്നിട്ട് പിന്നിലേക്ക് നീങ്ങിയിരുന്നു.
“ആനി ഉറങ്ങികോളൂ.” പുഞ്ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞ് അയാൾ മുറിക്കുള്ളിലെ ലൈറ് ഓഫ്‌ ചെയ്തു. ആനി നിശ്ശബ്ധയായി കട്ടിലിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ജനലിലൂടെ കടന്നെത്തിയ നിലാവെളിച്ചതിൽ തന്നെ നോക്കികൊണ്ട് കസേരയിൽ ചാരിയിരിക്കുന്ന, അല്പം മുൻപ് വരെ തനിക്ക് അപരിചിതനായിരുന്ന ആ മനുഷ്യന്റെ രൂപം അവൾ നോക്കി കിടന്നു. ഒരു ചുംബനത്തിന്റെ നേർത്ത ചൂടിൽ അപരിചിതത്വം ഉരുകിപ്പോയതായി അവൾക്ക് തോന്നി. ചിന്തകളുടെ ആഴങ്ങളിലേക്ക് ആനി മുങ്ങാംകുഴിയിട്ടപ്പോഴേക്കും എപ്പോഴോ മിഴികളിൽ നിറഞ്ഞ നിദ്ര എവിടെയോ പോയ്‌ മറഞ്ഞുകഴിഞ്ഞിരുന്നു.

തെരുവിലെ ഏതോ വാഹനത്തിന്റെ നീട്ടിയുള്ള ഹോൺ കേട്ടാണ് ശിവൻ ഉണർന്നത്. സമയം ഏതാണ്ട് എട്ട് മണിയോട് അടുക്കുന്നു. ആനി അപ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു. കസേരയിലിരുന്ന് എപ്പോഴാണ് ഇറങ്ങിപ്പോയത് എന്ന് അയാൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു തൊട്ടുമുൻപ് വരെ അവൾ ഉറങ്ങുന്നത് നോക്കിയിരുന്നത് മാത്രം അയാൾ ഇപ്പോഴും ഓർക്കുന്നു. പെട്ടന്നാണ് കട്ടിലിൽ ഒരു കടലാസുതുണ്ടും, കഴിഞ്ഞ ദിവസം താൻ ആനിയ്ക്ക് നൽകിയ നോട്ടുകളും ഇരിക്കുന്നത് ശിവന്റെ ശ്രദ്ധയിൽ പെട്ടത്. അവൾ ആ പണത്തിൽ നിന്നും ഒന്നുമെടുത്തിരുന്നില്ല. അയാൾ അവൾക്ക് വിലാസം എഴുതി നൽകിയ കടലാസായിരുന്നു കൂടെ വെച്ചിരുന്നത്. അതിന്റെ മറുപുറത്ത് ഇപ്രകാരം എഴുതിയിരുന്നു-

“നന്ദി… സ്നേഹം…
ഈ വിലാസം മനസ്സിൽ നിന്ന് മായില്ല, നിങ്ങളുടെ മുഖവും”

അയാളുടെ ഉള്ളിൽ വല്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു. അമ്മയുടെ അകാരണമായ മരണത്തിനുശേഷം ആദ്യമായി ഒരു കുട്ടിയെപ്പോലെ അയാൾ ആനന്ദിച്ചു. പാറിപ്പറക്കുന്ന മുടിയും തടിയുമൊക്കെ ചീകിയൊതുക്കാൻ അയാൾക്കും മോഹം തോന്നി. തെരുവിലെ തിരക്കുകളിൽ അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി. അലങ്കോലപ്പെട്ട ആ മുറിയിലേക്ക് അനുവാദം കാത്തുനിൽക്കാതെ അവൾ കടന്നുവന്നുകൊണ്ടിരുന്നു.
———————————————————————

അകലെനിന്നും ഒഴുകിയെത്തിയ സംഗീതം എപ്പോഴോ നിലച്ചിരുന്നു. പുറത്ത് ഇളം മഞ്ഞ വെയിൽ മെല്ലെ പരക്കാൻ തുടങ്ങിയിരുന്നു. അയാളുടെ അരികിൽ പുതപ്പിനടിയിൽ കിടന്നിരുന്ന ആനി എപ്പോഴോ എഴുനേറ്റ് സാരി ഉടുത്തിരുന്നു. ചിന്തകളിൽ മുഴുകിയിരുന്ന ശിവൻ ഒന്നും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈവിരലുകൾക്കൊണ്ട് തന്റെ മുടി കോതി നിൽക്കുകയായിരുന്നു. പെട്ടന്ന് ശിവൻ പറഞ്ഞു, “ആനി, ഞാൻ നിന്നെ വിവാഹം കഴിക്കാൻ പോകുന്നു.”
അവൾ തിരിഞ്ഞുനിന്ന് ശിവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇത്ര വലിയ തമാശകൾ താങ്ങാനുള്ള ശക്തി എന്റെ ഹൃദയതിനില്ല ശിവാ.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
അയാൾ മന്ദഹസിച്ചുകൊണ്ട് മുറിയുടെ മൂലയിലിരിക്കുന്ന തകരപ്പെട്ടി ചൂണ്ടിക്കാട്ടി അവളോട് ചോദിച്ചു, “ആ പെട്ടി തുറന്ന് അതിലിരിക്കുന്ന കവർ ഇങ്ങ് എടുക്കുമോ?”
അവൾ മെല്ലെ നടന്നുചെന്ന് പെട്ടിയുടെ മൂടി ഉയർത്തി ഒരു കവർ പുറത്തെടുത്തു.
“അതൊന്ന് തുറന്ന് നോക്കുമോ?” ശിവൻ ചോദിച്ചു.
ആനി അല്പം സംശയത്തോടെ കവർ തുറന്നു. ഇളം നീല നിറമുള്ള ഒരു സാരിയായിരുന്നു അതിനുള്ളിൽ. അവൾ സന്തോഷത്തോടെ അത് നിവർത്തി നോക്കി. അവളുടെ കണ്ണുകളിൽ ആശ്ചര്യം നിറയുകയും , മുഖത്ത് ദുഃഖത്തിന്റെ നിഴൽ പരക്കുകയും ചെയ്തു. ഇടറുന്ന സ്വരത്തിൽ അവൾ അവനോട് ചോദിച്ചു, “ശിവാ… ഇത്…” സാരിക്കുള്ളിൽ നിന്നും ഒരു താലിച്ചരടെടുത്ത് ഉയർത്തിയതിനൊപ്പം വാക്കുകൾ കിട്ടാനില്ലാതെ ആനി വിതുമ്പി.
ശിവൻ അവളുടെ അരികിലെത്തി. അവളെ നെഞ്ചോട് ചേർത്തുനിർത്തി. പെട്ടന്ന് അയാളുടെ കൈകൾ തട്ടിമാറ്റി അവൾ പിന്നിലേക്ക് മാറിനിന്നു. എന്നിട്ട് പറഞ്ഞു, “ശിവാ ഇത് നടക്കില്ല. ഇതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല.”
“എന്തുകൊണ്ട് സമ്മതിച്ചുകൂടാ. നാം തമ്മിലുള്ള പ്രായവ്യതാസമാണോ നിന്റെ കാരണം. പ്രായം കൊണ്ട് നീ എന്നിലും മുതിർന്നതാണെന്ന് അറിഞ്ഞുകൊണ്ടല്ലേ നാം അടുത്തത്?” ദേഷ്യം ഉള്ളിലൊതുക്കി ശിവൻ ചോദിച്ചു.
അവൾ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “പ്രായം ഒരു കാരണമേയല്ല ശിവാ. എന്റെ ജീവിതം. നിനക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല. ഒരു വേശ്യയാണ് ഞാൻ. ശരീരം വിറ്റ്‌ ജീവിക്കുന്ന വെറും വേശ്യ. ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വന്നുകൂടാ. എന്റെ മനസാക്ഷി അതിനെന്നെ ഒരിക്കലും അനുവദിക്കില്ല.” ഇത്രയും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.
“ശരീരം വിൽക്കാൻ നിർബന്ധിതയായ ഏതൊരു പെണ്ണിനെയും പോലെ നിനക്കും ഒരു കഥ പറയാൻ ഉണ്ടാകും, മറക്കാൻ നീ തന്നെ ശ്രമിക്കുന്ന കഥ. എനിക്ക് ഒരിക്കലും അത് കേൾക്കേണ്ട. സഹതാപം കൊണ്ടല്ല, മറിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം നിന്നോട് ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം.” അയാൾ പറഞ്ഞു.

ആനി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കട്ടിലിൽ ഇരുന്നു. ശിവൻ നടന്ന് ജനാലയുടെ അരികിൽ എത്തി പുറത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു, “ആനി, എന്റെ അമ്മയുടെ പേര് തങ്ക. അച്ഛൻ ആരാണെന്ന് അറിയാതെ വളർന്ന എന്റെ ലോകം അമ്മ മാത്രമായിരുന്നു. പട്ടിണി മാറ്റാൻ അരവയറും മുറുക്കിയുടുത്ത് അടുക്കളപ്പുറങ്ങളിൽ വിഴുപ്പലക്കിയിരുന്ന അമ്മയുടെ രൂപം ഇന്നും മനസ്സിലുണ്ട്. എന്നെ പഠിപ്പിച്ച് നല്ല നിലയിലാക്കാൻ അമ്മയ്ക്ക് ഒരുപാട് മോഹം ഉണ്ടായിരുന്നു. പക്ഷെ, ജനിപ്പിച്ച അച്ഛനാരെന്നറിയാത്തവനായ ഈ എനിക്ക് അവഹേളനങ്ങളെ നേരിടാൻ കഴിഞ്ഞില്ല. അങ്ങനെ പഠനം പകുതിയിൽ ഉപേക്ഷിക്കേണ്ടിവന്നപ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നു.”
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശിവൻ ഒരു ബീഡി ചുണ്ടിൽവെച്ച് കത്തിച്ചു. ജനലഴികളിൽ പിടിച്ചുകൊണ്ട് ശിവൻ തുടർന്നു, “ലോകം മുഴുവൻ ഒറ്റ സ്വരത്തിൽ എന്റെ അമ്മയെ അഭിസാരികയെന്ന് മുദ്രകുത്തി. പക്ഷെ, പട്ടിണി കിടക്കേണ്ടി വന്നപ്പോൾ പോലും അവർ ശരീരം വിറ്റിട്ടില്ല എന്ന് എനിക്കറിയാം. ഒറ്റ രാത്രിയിൽ പോലും ഞങ്ങളുടെ കുടിലിന്റെ വാതിലിനപ്പുറം ഒരു അപരിചിതന്റെ പോലും കാൽപ്പെരുമാറ്റം ഞാൻ കേട്ടിട്ടില്ല. എന്നിട്ടും ലോകം അവർക്ക് നൽകിയ പേര് വേശ്യ… ഒടുവിൽ തൊഴിൽതേടി ഇറങ്ങിയപ്പോ മുഷിഞ്ഞ കുറച്ചു നോട്ടുകൾ കൈകളിൽ വെച്ചുതന്ന് നെറുകയിൽ ഒരു മുത്തവും നൽകി അമ്മ എന്നെ യാത്രയാക്കി. ആ നോട്ടുകൾക്ക് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു. നെറുകയിൽ നൽകിയ ചുംബനത്തിന് സ്നേഹത്തിന്റെ മധുരവും. ഉടൻ തിരികെയെത്താം എന്ന് വാക്കുപറഞ്ഞു നടന്നകലുമ്പോൾ മനസ്സുനിറയെ സ്വപ്നങ്ങളായിരുന്നു. പക്ഷെ, ഞാൻ തിരിച്ചു ചെല്ലുന്നതിനും മുൻപ് അമ്മ പോയി. ഒടുവിൽ ഒരുനോക്ക് കാണാൻ പോലും ഈ ഗതികേട്ടവന് സാധിച്ചില്ല. പാവം എന്നെപ്പറ്റി ഒരുപാട് പ്രതീക്ഷകൾ അവർക്കുണ്ടായിരുന്നു.” ശിവന്റെ കവിളിലൂടെ പടർന്ന കണ്ണുനീരിൽ ഇളംവെയിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദയായി എലാം കേട്ടുകൊണ്ട് ആനി കട്ടിലിലിരുന്നു. കണ്ണിമ ചിമ്മാതെ അവൾ ശിവനെ നോക്കിയിരുന്നു.
തിരിഞ്ഞുനോക്കാതെ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ വീണ്ടും തുടർന്നു, “സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ഉപേക്ഷിച്ച യാത്രയായിരുന്നു പിന്നീട്. പട്ടിണി മാറ്റാൻ ഞാൻ തിരഞ്ഞെടുത്ത ഒരു തൊഴിൽ മാത്രമാണ് ഈ ചിത്രരചന. ഒരുപാട് നാടുകൾ കറങ്ങി ഈ മഹാ നഗരത്തിലെത്തി. മുൻപിലൂടെ കടന്നുപോയ ഒരു മുഖത്തോടും തോന്നാത്ത ഒരടുപ്പം നിന്നോട് തോന്നിപ്പോയി. കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല. നിന്നെ കണ്ടതുമുതൽ മുരടിച്ചുപോയെന്ന് കരുതിയ സ്വപ്നങ്ങളൊക്കെ ഉള്ളിൽ വീണ്ടും തളിരിടുകയായിരുന്നു.
അഭിസാരികയുടെ മകൻ എന്ന് സർവ്വരും മുദ്രകുത്തിയ, സ്വന്തം അച്ഛനാരെന്നറിയാത്ത ഈ ജന്മത്തിന് നിന്നെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കാൻ സാധിക്കും. ഒരു കാമുകിയുടെ, ഭാര്യയുടെ, സുഹൃത്തിന്റെ, അമ്മയുടെ സ്നേഹം എനിക്ക് നൽകാൻ നിനക്ക് സാധിക്കില്ലേ.”

അയാളുടെ ചുണ്ടിലെ ബീഡി പുകഞ്ഞുതീരാറായിരുന്നു.
ആനി നിശ്ശബ്ദയായി ഒരു പ്രതിമ കണക്കെ ഇരിക്കുകയാണ്. കണ്ണുകളുയർത്തി ശിവന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് അവൾ ഒന്നും പറയാതെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. അയാൾക്ക് എന്തെങ്കിലും ചോദിക്കാൻ സാധിക്കുന്നതിനും മുൻപ് അവൾ തെരുവിലെ തിരക്കിലൂടെ നടന്നകന്നുകഴിഞ്ഞിരുന്നു.

മൂന്നു നാല് ദിവസങ്ങളായി ശിവൻ ആനിയെ കണ്ടിട്ട്. എവിടെയാണെന്ന് ഒരു വിവരവുമില്ല. തെരുവിലെ തിരക്കിനിടയിലും താൻ ഒറ്റപ്പെട്ടതുപോലെ അയാൾക്കനുഭവപ്പെട്ടു. പെട്ടന്ന് തോളിൽ ഒരു കൈ വന്നു പതിച്ചത് ശിവൻ അറിഞ്ഞു. അയാൾ തിരിഞ്ഞുനോക്കി. ഒരു കയ്യിൽ ഒരു പത്രവും മറുകയ്യിൽ ഒരു പോസ്റ്റ് കവറുമായി റഹീം ഇക്ക നിൽക്കുന്നു. നിർനിമേഷനായി ശിവൻ റഹീം ഇക്കയുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. പോസ്റ്റ് കവർ ശിവന്റെ നേരെ നീട്ടി അയാൾ പറഞ്ഞു, “ഇത് അന്റെ കയ്യിൽ തരണം ന്ന് പറഞ്ഞ് ആനി രണ്ടു ദിവസം മുൻപ് ഏല്പിച്ചതാണ്.”

ശിവൻ ശീഘ്രം കവർ വാങ്ങി പൊട്ടിച്ചു. അതിനുള്ളിൽ ഒരു കത്ത് അയാളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ട ശിവന്,
ഒരു ജന്മം മുഴുവൻ നൽകേണ്ട സ്നേഹം ഈ കുറഞ്ഞ ദിവസങ്ങളിൽ നിങ്ങൾ എനിക്കു നൽകി. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസങ്ങളായിരുന്നു അവ. ഒരിക്കൽപ്പോലും എന്റെ മുൻ ജീവിതത്തെപ്പറ്റി നിങ്ങൾ എന്നോട് ചോദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനുഭവങ്ങളുടെ മാറാപ്പ് തുറക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തുകൂട്ടിയ ഈ പെണ്ണിന് ശിവന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ സാധിക്കുകയില്ല. എന്റെ ശരീരം തേടിവന്ന ഒരു പുരുഷനോടും എനിക്ക് വെറുപ്പില്ല, സ്നേഹവുമില്ല. പക്ഷേ ആരോടും തോന്നാത്ത സ്നേഹം എപ്പോഴോ നിങ്ങളോട് തോന്നിപ്പോയി. ആ സ്നേഹത്തിലേക്ക് ഞാൻ നിങ്ങളെ വലിച്ചടുപ്പിച്ചു. മാപ്പ്.
നിങ്ങളുടെ സ്നേഹം എന്നെ കൂടുതൽ കൂടുതൽ ആർദ്രയാക്കുകയായിരുന്നു. ഇതുവരെയും മനസ്സിനെ മുറിപ്പെടുത്തതിരുന്ന അപകർഷതാബോധം ഇപ്പോൾ എന്നെ കഠിനമായി നോവിക്കുന്നു. ഇനിയും നാം തമ്മിൽ കാണില്ല എന്ന് ഞാൻ ഉറപ്പ് പറയുന്നു. അങ്ങേയറ്റം സന്തോഷത്തോടുകൂടിയാണ് ഞാൻ പോകുന്നത്. നിങ്ങളുടെ പ്രണയം സ്വീകരിക്കാനുള്ള യോഗ്യത ഈയുള്ളവൾക്കില്ല. നിങ്ങൾ പറഞ്ഞത് മുഴുവൻ അംഗീകരിക്കുമ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ എനിക്ക് സാധിക്കുന്നില്ല. എന്നെ അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കും പക്ഷെ, നിങ്ങളുടെ മനസ്സിന്റെ വലിപ്പം നമ്മുടെ സമൂഹത്തിനില്ല. അവർക്കു മുൻപിൽ ഞാൻ പിഴച്ചുപോയവളാണ്, വേശ്യയാണ്. നിങ്ങൾ എനിക്ക് പറഞ്ഞുതരാറുണ്ടായിരുന്ന കഥകൾ പോലെ വെറുമൊരു കഥമാത്രമായിരുന്നു ഞാൻ എന്ന് വിശ്വസിക്കുക. നേരിൽ കണ്ട് നിങ്ങളോട് യാത്ര പറയാൻ എനിക്ക് സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് എഴുതുന്നത്. നിങ്ങൾ എനിക്കായി വാങ്ങിയ താലിയിലേക്ക് ഒരിക്കൽക്കൂടി നോക്കാൻ എനിക്ക് ധൈര്യമില്ല.
എല്ലാ സ്നേഹത്തോടും കൂടി ഞാൻ യാത്ര ചോദിക്കുകയാണ്. എനിക്ക് ഒരു ആഗ്രഹമുണ്ട്. ആഗ്രഹിക്കാൻ യോഗ്യതയില്ലാത്തവളാണെന്നറിയാം എങ്കിലും ആദ്യമായും അവസാനമായും നിങ്ങളോട് ഞാൻ ആവശ്യപ്പെടുകയാണ്, ഒരിക്കലും എന്നെ അന്വേഷിക്കരുത്. ഒരിക്കലും എന്റെ പിന്നാലെ വരികയും ചെയ്യരുത്. പുനർജന്മങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല, പക്ഷെ ഇപ്പൊ ഞാൻ ആഗ്രഹിച്ചുപോകുന്നു, അടുത്ത ജന്മമെങ്കിലും നിങ്ങളുടെ സ്വന്തമാവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അങ്ങനെയെങ്കിൽ ഞാൻ കാത്തിരിക്കും, നിങ്ങൾക്കുവേണ്ടി. പറഞ്ഞതോന്നിനും ന്യായീകരണങ്ങളില്ല എന്നറിയാം, എങ്കിലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു, ഈ വേർപിരിയൽ അനിവാര്യമാണ്. അല്ലെങ്കിൽ ഒരുപക്ഷേ ഞാൻ ഒരു ഭ്രാന്തിയായി പോയേക്കാം എന്ന ഭയം എന്നെ ഭ്രമണം ചെയ്യുന്നു. ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പൊയ്ക്കഴിഞ്ഞിരിക്കും. ചെയ്തുപോയത്തിനും ചെയ്യാൻ പോകുന്നതിനുമെല്ലാം ഒരിക്കൽക്കൂടി മാപ്പ്.

എന്ന് സ്വന്തം
ആനി

കത്ത് വായിച്ചുകഴിഞ്ഞപ്പോൾ ശിവൻ നിശ്ശബ്ദനായിരുന്നു. നിർവികാരനായി അയാൾ അല്പനേരം കണ്ണുകൾ അടച്ചിരുന്നു. തെരുവിലെ ബഹളങ്ങളൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. ശിവൻ റഹീം ഇക്കയുടെ മുഖത്തുനോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. റഹീം തന്റെ കയ്യിലിരുന്ന പത്രം അയാളുടെ നേർക്ക് നീട്ടി എന്നിട്ട് പറഞ്ഞു, “ഈ പത്രത്തിൽ ഒരു വാർത്ത കണ്ടു. ജ്ജ് അതൊന്ന് നോക്ക്.”
ശിവൻ പത്രം വാങ്ങി. റഹീം ഇക്ക അയാളുടെ തോളിൽ മെല്ലെ കൈ വെച്ചു, പിന്നെ ശിവന് മുഖം കൊടുക്കാതെ തിരിഞ്ഞുനടന്നു. ശിവൻ ധൃതിയിൽ പത്രത്തിന്റെ താളുകൾ മറിച്ചു നോക്കി. പെട്ടന്നാണ് ഉള്ളിലുള്ള ഒരു പേജിലെ ഒരു കോളം വാർത്ത അയാളുടെ കണ്ണിൽ പെട്ടത്. ഒരു നടുക്കത്തോടെയാണ് അയാൾ ആ തലക്കെട്ട് വായിച്ചത്.

“रेलवे ट्रैक से अज्ञात महिला की लाश बरामद” (റെയിൽവേ ട്രാക്കിൽനിന്നും അജ്ഞാത യുവതിയുടെ ശരീരം കണ്ടെത്തി)

ശിവന്റെ കൈകൾ അനിയന്ത്രിതമായി വിറയ്ക്കുന്നുണ്ടായിരുന്നു. കൺപോളകളുടെ കീഴെയുള്ള നേർത്ത ഞരമ്പുകൾ തെളിഞ്ഞുവരികയും, മിഴിക്കോണുകളിൽ കണ്ണുനീർ പടരുകയും ചെയ്തു. തലക്കെട്ടിനു താഴെ നൽകിയിരുന്ന ഫോട്ടോ കാണാൻ പറ്റാത്ത വിധം അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒരു ദീർഘനിശ്വാസത്തിനു ശേഷം ശിവൻ ഒരിക്കൽകൂടി ആ ഫോട്ടോയിലേക്ക് നോക്കി. ആനി തന്റെ കീറിത്തുടങ്ങിയ ബാഗിൽ സൂക്ഷിച്ചുവെച്ച അവളുടെ അതേ പഴയ ചിത്രം. ഒരിക്കൽ ശിവൻ ആ ചിത്രം തനിക്ക് നൽകുമോ എന്ന് അവളോട് ചോദിച്ചിരുന്നു. അതിനുത്തരമെന്നോണം അവൾ പറഞ്ഞു, “ഈ ചിത്രം എന്നോട് ചോദിക്കരുത്. ഇത് ഞാൻ ആർക്കും കൊടുക്കില്ല. കാരണം, ആനി എന്ന ഞാൻ ഇന്നും ജീവിക്കുന്നു എന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കാനുള്ള ഒരേയൊരു തെളിവാണ് ഇത്. മരിക്കുവോളം ഞാനിത് സൂക്ഷിച്ചു വെക്കും.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു. ആനിയുടെ ആ ചിരി ശിവന്റെ കാതുകളിൽ നിറഞ്ഞു. കൈകളിൽനിന്നും ആ പത്രം താഴേക്ക് പതിച്ചത് അയാൾ അറിഞ്ഞിരുന്നില്ല. ഒരു കോളം വാർത്തയ്ക്കുള്ളിൽ ഒരു അജ്ഞതയായി അവളുടെ ചിത്രം അവശേഷിച്ചു.

തങ്കയുടെ മരണശേഷം ജന്മനാടിനോട് തോന്നിയ അതേ അകൽച്ച ആനിയുടെ മരണശേഷം ശിവന് ബോംബെ എന്ന മഹാ നഗരത്തോടും തോന്നി. ആനിയുടെ മരണം അയാളെ വല്ലാതെ തളർത്തിക്കഴിഞ്ഞിരുന്നു. ഒരിക്കൽപ്പോലും മെഡിക്കൽ കോളേജിന്റെ മോർച്ചറിയിലെത്തി വികൃതമാക്കപ്പെട്ട ആനിയുടെ മുഖം കാണാൻ അയാൾ തയാറായില്ല. ആനിയുടെ അവസാനത്തെ ആഗ്രഹവും അതുതന്നെ ആയിരുന്നല്ലോ. ഒരു രാത്രിയിൽ ആരോടും പറയാതെ ആ നഗരത്തോടും അയാൾ യാത്ര പറഞ്ഞു. ഒരു സഞ്ചാരിയെപ്പോലെ എത്ര ദേശങ്ങളിൽ അലഞ്ഞു.

ഒരു കർക്കിടക മാസത്തെ രാത്രിയിൽ ആരുമറിയാതെ സ്വന്തം നാട്ടിലേക്ക് ശിവൻ തിരികെ വന്നു. ഇടിഞ്ഞു വീഴാറായ തന്റെ കൂരയുടെ വരാന്തയിൽ അല്പനേരം കിടന്നു, പിന്നെ, വളർന്നുനിൽക്കുന്ന പുൽക്കൊടികളെ വകഞ്ഞുമാറ്റി തങ്കയുടെ കുഴിമാടത്തിൽ ഒരു തിരി കത്തിച്ചു. തന്റെ അമ്മയുറങ്ങുന്ന വെളുത്ത പൂഴിമണൽ ഒരു കൈക്കുമ്പിളിൽ വാരിയെടുത്ത് അയാൾ നെഞ്ചോട് ചേർത്തു. ഒരുതുള്ളി കണ്ണുനീരിന്റെ നനവുമായി അയാൾ ഇരുട്ടിലൂടെ നടന്നു. നേരം പുലരുന്നുണ്ടായിരുന്നു.

കർക്കിടകവാവ് ബലിയിടാൻ അപരിചിതരായ ആളുകൾ എത്തിത്തുടങ്ങി. നിളയുടെ തീരത്ത് അനേകായിരങ്ങളോടൊപ്പം ശിവനും ബലിയിടാനായി ഇരുന്നു. പവിത്രമോതിരം ധരിച്ച് അയാളും ഒരിലക്കീറിൽ ബലി സമർപ്പിച്ചു. ബലിയിടേണ്ടവരെ മനസ്സിലോർക്കാൻ കർമ്മി പറഞ്ഞപ്പോൾ മൂന്ന് പേരുകളാണ് ശിവന്റെ മനസ്സിലേക്ക് കടന്നുവന്നത്. ആദ്യം തങ്ക, മകം നക്ഷത്രം. പിന്നെ ആനി, കാർത്തിക നക്ഷത്രം. ഒടുവിൽ ശിവൻ, തിരുവാതിര നക്ഷത്രം. സ്വന്തം ആത്മാവിനുള്ള ബലിതർപ്പണം സ്വന്തം കരങ്ങളാൽ സമർപ്പിക്കുക. ലോകത്തിന്റെ മുൻപിൽ അക്ഷന്തവ്യമായ പിഴ. പക്ഷെ ശിവനെന്ന മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അനിവാര്യമായ ഒരു തീരുമാനം. ഇലക്കീറിൽ സമർപ്പിച്ച തർപ്പണവും തലയിൽ വെച്ച് അയാളും പുഴയിലേക്ക് ഓളങ്ങളെ വകഞ്ഞുമാറ്റി ഇറങ്ങി. മൂന്നുവട്ടം മുങ്ങിനിവർന്ന് കരയിലേക്ക് കയറി. ജീവിതത്തിലെ എല്ലാ ജന്മബന്ധങ്ങളും കർമ്മബന്ധങ്ങളും അവസാനിച്ചിരിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ഇത്രനാളും മനസ്സിനെ നൊമ്പരപ്പെടുത്തിയ പലതും ഉരുകിപ്പോയതായും, താൻ ഒരു തൂവൽപോലെ ഭരമില്ലാത്ത ഒന്നായി രൂപന്തരപ്പെട്ടതുപോലെയും അയാൾക്ക് തോന്നി. സ്വന്തം പേരുപോലും ഉപേക്ഷക്കപ്പെട്ടവനായി, ഭൂതകാലത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കാൻ തയാറാകാതെ അയാൾ നടന്നകന്നു.

———————————————————————-
———————————————————————-

നേരം പുലർന്നിരിക്കുന്നു. രാത്രിയിലെ ഇരുട്ട് അതിവേഗം വെളിച്ചത്തിന്റെ ചില്ലകൾക്കു പിന്നിൽ ചേക്കേറുന്നു. ക്ഷേത്രത്തിനുള്ളിലെ നാഴിക മണികളുടെ ആദ്യ മുഴക്കം കേട്ടാണ് അയാൾ കണ്ണു തുറന്നത്. ഒരു രാത്രി മുഴുവൻ ഓർമ്മകളുടെ താഴ്‌വരയിൽ അയാൾ അലയുകയായിരുന്നു. മോക്ഷം തേടി അലയുന്ന ഒരുപാട് ജന്മങ്ങൾ അവിടെയും ഇവിടെയും തന്നെപ്പോലെ കൂനിക്കൂടി ഇരിക്കുന്നത് അയാൾ കണ്ടു. ഓർമ്മകളിൽനിന്നും തിരികെക്കിട്ടിയ ശിവൻ എന്ന പേര് അയാൾക്ക് കടുത്ത ഭാരമായി തോന്നി. ശിവൻ ഓർമ്മകൾ പേറുന്ന ഒരു ഭാണ്ഡം മാത്രമാണ്. മറവിയുടെ ആഴങ്ങളിലേക്ക് അയാൾ ആ ഭാണ്ഡം വലിച്ചെറിയാൻ ആഗ്രഹിച്ചു. പടിക്കെട്ടുകളിൽ വെയിൽ പരക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ എഴുനേറ്റു. യാത്ര തുടരാൻ നേരമായി എന്ന് ആരോ കാതിൽ പതിയെ പറയുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അയാളുടെ ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നു, “ശിവൻ ഒരു കഥമാത്രമാണ്. ഒടുവിലത്തെ പൂർണ്ണവിരാമത്തിനപ്പുറം ആരും ഓർത്തുവെയ്ക്കാനില്ലാത്ത അസംഖ്യം കഥകളിൽ ഒരെണ്ണം മാത്രം.” ഒരു കഥയ്ക്കുമപ്പുറം താൻ ഒന്നുമായിരുന്നില്ല എന്ന തിരിച്ചറിവ് അയാളെ അസ്വസ്ഥനാക്കിയില്ല. ഒരു ചെറു പുഞ്ചിരിയോടെ അയാൾ ആ സത്യത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങി. ഒരു ദീർഘനിശ്വാസത്തോടെ അയാൾ മെല്ലെ നടന്നു. സ്‌മൃതികൾ കടന്നെത്തി ഉള്ളുപൊള്ളിക്കാത്ത പുതിയ തീരങ്ങൾ തേടി നഗ്നപാദനായി, ഒരിക്കൽപ്പോലും പിന്തിരിഞ്ഞു നോക്കാതെ അയാൾ യാത്ര തുടർന്നു.

ജോർജ്ജ് മറ്റം

യഥാർഥ പേര് ജോർജ്ജ് പി മാത്യു.
തിരുവല്ല മാർത്തോമ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലും കവിതാ രചന, കവിതാ പാരായണം, മിമിക്രി തുടങ്ങിയ ഇനങ്ങളിലും, കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ തട്ടാരമ്പലം (മറ്റം) സ്വദേശി ആണ്.

 

 

 

സിസ്റ്റർ കാർമേൽ ഭവനം

ആഡംബരങ്ങൾ അധികപ്പെടുത്താത്ത രീതിയിലുള്ള ഒരു കൊച്ചു കല്യാണപന്തൽ.
കുരുത്തോല തോരണങ്ങളോടൊപ്പം വർണ്ണ കടലാസുകളിലെ അലങ്കാരങ്ങൾ മാത്രം. വൃത്തിയുള്ള ഷാമിയാന തുണികളിൽ അകവും പുറവും മറച്ചും മറക്കാതെയുമാണ്.
ചെറിയ ചെറിയ അലങ്കാരവിളക്കുകൾ യഥാവിധി ഒരുക്കിയിരിക്കുന്നു. ഒത്ത നടുവിൽ മനോഹരമായ കതിർ മണ്ഡപം. അധികം വലിപ്പമില്ലാത്ത പറയിൽ നെൽമണികളും കതിർ കുലയുമാണ്.
പൂജാ സാമഗ്രികളും സുഗന്ധവസ്തുക്കളും യഥാക്രമം നിരത്തിയിരിക്കുന്നു.
ഇൗ കൊച്ചു പന്തലിൽ ഒരു പാവപ്പെട്ട ഹൈന്ദവ യുവതിയുടെ പുടമുറി നടത്താനിരിക്കുന്നു.
ഇൗ ചെറിയ പൂപ്പന്തിന്റെ പുറകിലായി ആധുനീകരീതിയിൽ പുതുതായി നിർമ്മിച്ച മനോഹരമായ ഒരു കൊച്ചു ഭവനം. പത്ത് സെന്റ് ഭൂമിയുടെ വിസ്തീർണ്ണത്തിൽ ഒരു ചുറ്റുമതിലുമുണ്ട്. അത് കന്യാസ്ത്രീ കാർമേലിന്റെ സ്മരണക്കായി സഹോദരൻ കോശി നിർമ്മിച്ചതാണ്. അതിന്റെ പേരാണ് സിസ്റ്റർ കാർമേൽ ഭവനം.
ലണ്ടനിലെ സ്ത്രീകളുടെ കെയരർ ഹോം ഇന്നറിയപ്പെടുന്നത് സിസ്റ്റർ കാർമേൽ ലേഡീസ് കെയർ ഹോം എന്നാണ്. മെക്സിക്കോയടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും ആ പുണ്യവതിയുടെ നാമം ഇതുപൊലെ സ്മരിക്കപ്പെടുന്നു. ആ നാമത്തിൽ രോഗികൾക്ക് സൗഖ്യവും ലഭിച്ചതായി വത്തിക്കാൻ അടയാളപ്പെടുത്തികഴിഞ്ഞു.
അവിടെയെത്തിയ തങ്കപ്പനും ജോഷ്വവായും, സലാമത്തും, സുധീർഖാനും പരസ്പരം പങ്ക് വെച്ചത് ഇത് മാത്രമായിരുന്നില്ല. സിസ്റ്ററെ കൊലപ്പെടുത്തിയ ബോംബയിലെ മൂന്ന് അധോലോക ഭീകരരും മെക്സിക്കോയിലെ ആഗോളതലത്തിൽ സ്ത്രീകളെ വിറ്റ് കാശാക്കുന്ന വലിയൊരു ബിസ്സിനസുകാരനും ഇന്ന് തടങ്കൽ പാളയങ്ങളിൽ ജീവപര്യന്തം ശിക്ഷവാങ്ങി കഴിയുന്ന കാര്യമാണ്. ബോംബെയിലെ ഭീകരസംഘത്തെ ഏർപ്പെടുത്തിയത് ഇൗ ബിസ്സിനസ്സുകാരനായിരുന്നു. അതിന് സഹായമായത് സിസ്റ്ററുടെ ശിഷ്യ ജെസീക്കയുടെ പല വെളിപ്പെടുത്തലുകളായിരുന്നു.
“”ഇന്ത്യക്കൊപ്പം ബ്രിട്ടൻ, അമേരിക്കയിലെ
കുറ്റന്വേഷണ ഏജൻസികൾ ഇതിൽ ഇടപെട്ടതുകൊണ്ടാണ്
ഇവന്മാരെ കണ്ടെത്താൻ കഴിഞ്ഞത് ” സുധീർഖാൻ അഭിപ്രായപ്പെട്ടു
“”ഇവനെപ്പോലുള്ള കൊടുംഭീകരർക്ക് ജീവപര്യന്തമല്ല
കൊടുക്കേണ്ടത്. ഗൾഫിലേതുപൊലെ തലയറുത്ത് കൊല്ലണം.”
“”കോശിസാറും ഇതിനായി പലവെട്ടം ബോംബയിലെ കൊടതിയിൽ
പോയി പെങ്ങൾക്കായി വാദിച്ചില്ലെ?
കൊലക്കയർ കിട്ടാത്തതിൽ ഇപ്പോഴും
അദ്ദേഹത്തിന് വേദനയുണ്ട്” സലാമത്ത് പറഞ്ഞു.
“”തൂക്കി കൊന്നല്ലേലും ആ കാട്ടാളന്മാരെ
ജയിലിലാക്കിയത് വലിയകാര്യം. തങ്കപ്പൻ സന്തോഷത്തോടെ പറഞ്ഞു.
സിസ്റ്റർ കാർമേൽ ഭവനത്തിന്റെ മുൻവാതിലിൽ ഇളം നീലനിറത്തിൽ ഒരു കസവ്നാട ഘടിപ്പിച്ചു വെച്ചിരുന്നു.ഏലീമയാമ്മ കൊടുത്ത കത്രികകൊണ്ട് കോശി നാടമുറിച്ച് ഗൃഹാരംഭം കുറിച്ചു. അവിടെയുള്ളവർ ആഹ്ലാദഭരിതരായി കൈയ്യടിച്ചു.
രണ്ട് മംഗളകർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കാൻ അയൽപക്കത്തുള്ള ഏതാനംപേർ മാത്രം.
ഒരു തുടർകഥയുടെ ചുരുളുകൾ ഇൗ രണ്ട് മംഗളകർമ്മങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്.
ഇൗ പ്രദേശത്ത് ഒരു കൊച്ചുകുടുംബം. ഗൃഹനാഥൻ മികച്ച മരപ്പണിക്കാരൻ. ഭാര്യയും യുവതിയായ മകളുമുള്ള ഒരു സന്തുഷ്ട കുടുംബം.
ധനസമ്പാദനം എെച്ഛിക വിഷയമായെടുത്തു പഠിക്കാതിരുന്നതിനാൽ പാവം മരപ്പണിക്കാരന് പാസ്മാർക്ക് പോലും കിട്ടിയില്ല. നിഷ്കളങ്കനായ ആ മനുഷ്യന് ഭാര്യയും മകളുമടങ്ങുന്ന സ്വന്തംകുടുംബം തന്നെയായിരുന്നു പർവ്വതശ്രേണി.
കടുത്ത ഒരു ഹൃദയാഘാതം ഇൗ മികച്ച മരപ്പണിക്കാരനെ മരണം കൊണ്ടുപോയി.
ജീവിത വിലങ്ങുകൾ എന്തെന്നുപോലുമറിയാത്ത ആ അമ്മയും മകളും പ്രത്യേക ചുറ്റുപാടിൽ വിറങ്ങലിച്ചു നിന്നു.
അഗ്നിയിലെരിയുന്ന മോഹങ്ങൾ തണുപ്പിച്ച് ആ അമ്മയും മകളും ഉപജീവനമാർഗ്ഗമായി കൂലിപ്പണിക്ക് ജാക്കിയുടെ അച്ഛനൊപ്പം കെട്ടിടനിർമ്മാണ ജോലിയിൽ പങ്കാളികളായി.
ആരോടും വിദ്വേഷവും പകയും വെറുപ്പുമില്ലാത്ത ഇൗ രണ്ട് മനുഷ്യജീവികളോട് ആ പ്രദേഷത്തുള്ളവർക്ക് അലിവും അനുതാപവും അടുപ്പവുമുണ്ടായി.
ഒറ്റപ്പെട്ടവരുടെ നിലവിളികൾ കേൾക്കാൻ ആളുകളുണ്ടായി. വർത്തമാനകാലത്തോട് കലഹിക്കാനറിയാത്ത ആ പാവങ്ങൾക്ക് താങ്ങും തണലുമേകാൻ നന്മമനസ്സിന്റെ ഉടമകളെത്തി.
വിവാഹപ്രായം കഴിഞ്ഞ മകൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി. കുടാതെ ആഭരണങ്ങളും, വസ്ത്രങ്ങളുമായി വിവാഹചിലവുകൾ മുഴുവനായും ദാനമായി നൽകാൻ അവിടുത്തെ പാവങ്ങളുടെ കണ്ണിലുണ്ണിയും ക്യാൻവാസിൽ ഒതുങ്ങാത്ത ഹൃദയവിശാലതയുള്ള സ്ഥലത്തേ പ്രശസ്തനായ അഭിഭാഷകൻ കൊട്ടാരം കോശി.
കുരവകളോടെ, താളമേളങ്ങളോടെ നല്ലവരുടെ അനുഗ്രഹാശിസ്സുകളോടെ ഒരു പൂജാരിയുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നു.
മംഗളകർമ്മത്തിന് സാക്ഷ്യം വഹിക്കാൻ കൊട്ടാരം കോശി മുന്നിൽ തന്നെയുണ്ടായിരുന്നു. കൂടെ ഏലീയാമ്മയും ആദ്യ വർഷ നിയമ വിദ്യാർത്ഥിനിയുമായ ഷാരോണും.
ഒരു തളിർവെറ്റിലയിൽ നൂറ്റിയൊന്ന് രൂപയുമായി നവദമ്പതികൾ കൊശിയുടെ കാൽക്കൽ പ്രണമിച്ചു. ഒരു കനത്ത കവർ മറുദക്ഷിണയായി കോശിയും നല്കി.
അവിടം കരഘോഷത്തിന്റെ മംഗള മന്ത്രധ്വനികൾ ഉയർന്നു. നവവധുവരൻന്മാരെ പുതിയ സിസ്റ്റർ കാർമേലിന്റെ ഭവനത്തിലേയ്ക്ക് പ്രവേശിപ്പിച്ചിട്ട് കോശിയും കുടുംബവും പുറപ്പെട്ടു.
രണ്ട് മംഗളകർമ്മങ്ങൾ കഴിഞ്ഞെത്തിയ കോശിയുടെ കാർ സ്വന്തം ഇടവക പള്ളിയുടെ സെമിത്തേരി വളപ്പിൽ കടന്നു.
അവിടെ രണ്ട് കല്ലറകൾ അലങ്കരിച്ചുവെച്ചിരിക്കുന്നു. അത് കൊട്ടാരം തറവാട്ടിലെ ശാമുവേലിന്റേയും സിസ്റ്റർ കാർമേലിന്റേതുമാണ്. അതിന് ചുറ്റും പൂക്കൾ പ്രാകാശിച്ചു നില്ക്കുന്നു.
അപ്പനും മകളും അടുത്തടുത്തായി ഉറങ്ങുന്നു. ഒരേയളവിൽ, ഒരേ മാതൃകയിൽ, ഒരേ കുരിശടയാളത്തിൽ, ഒരേ ഡിസൈനിൽ പണിത കല്ലറകൾ.
രണ്ട് കല്ലറകൾക്കും മുന്നിൽ കോശിയും ഭാര്യയും മകളും കൈയ്യിൽ കരുതിയിരുന്ന മെഴുകുതിരികൾ കത്തിച്ചുവെച്ച കണ്ണടച്ച് പ്രാർത്ഥിച്ചു. പ്രിയപ്പെട്ടവർ ശവകല്ലറക്കുള്ളിലുറങ്ങുന്നു. ആ സമയം കോശിയുടെ ഹൃദയം പിടഞ്ഞ് മിഴികൾ ഇൗറനണിഞ്ഞു. ഏലീയാമ്മയുടേയും ഷാരോണിന്റേയും കൺപോളകളിൽ നിന്നും കണ്ണുനീർതുള്ളികൾ എരിയുന്ന മെഴുകുതിരിപോലെയൊഴുകി വന്നു. തിളങ്ങിനിന്ന സൂര്യൻ കണ്ണീരിന്റെ സ്പർശനമേറ്റതുപോലെ മങ്ങി മങ്ങി വന്നു. ശോകാർദ്രരായി അവർ മടങ്ങാൻ തുടങ്ങി.
പള്ളിമേടയുടെ മച്ചിലിരുന്നു കുറുകിയിരുന്ന ഒരു പ്രാവ് പിതാവിന്റെ കല്ലറകുരിശിൽ വന്നിരുന്നിട്ട് പെട്ടന്നത് പറന്നുയർന്ന് സിസ്റ്റർ കാർമേലിന്റെ കല്ലറകുരിശിൽ അമർന്നിരുന്നു.
തൂവെള്ളനിറത്തിലുള്ള മനോഹരമായ ആ പ്രാവ് സ്വന്തം സഹോദരിക്ക് തുല്യമായ ഒരു മാടപ്രാവിനെപോലെ തോന്നി.
ആകാശത്ത് പ്രകമ്പനം കൊള്ളിക്കുന്ന മിന്നൽപിണരുകളും മാരിവില്ലിന്റെ വർണ്ണങ്ങളും തെളിഞ്ഞു.
ഇന്ന് സിസ്റ്റർ കാർമേലിന്റെ ഒന്നാം ചരമവാർഷികം.

(അവസാനിച്ചു)
കാരൂർസോമൻ

ന്യൂസ് ടീം , മലയാളം യുകെ

ഞങ്ങൾ പ്രസിദ്ധികരിച്ച “കന്യാസ്ത്രീ കാർമേൽ” ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ലണ്ടനിൽ ജീവിക്കുന്ന ഒരു മലയാളി കന്യാസ്ത്രീ ലോകമെങ്ങു൦ ജീവിക്കുന്ന വേശ്യകളെ തേടിയുള്ള അനശ്വര യാത്രകളും സംഘട്ടനങ്ങളും ആത്മ സമർപ്പണവുമാണ് വായനക്കാരന് നൽകുന്നത്. ഇന്ത്യയിലെത്തുന്ന കന്യാസ്ത്രീ മറ്റ് സ്ത്രീകളെപ്പോലെ ഒരു ഇരയായി മാറുന്ന വേദനാജനകമായ സാമുഹ്യ സാംസ്കാരിക അധഃപതനമാണ് വെളിപ്പെടുത്തുന്നത്. മനഃസാക്ഷിയുള്ള മനുഷ്യർ അതൊരു മുറിവായി, തുടിപ്പായി എന്നും വായിച്ചു കൊണ്ടിരിക്കും. ഇതുപോലുള്ള നോവലുകൾ ഇനിയും കാരൂർ സോമനിൽ നിന്നും പ്രതിക്ഷിക്കുന്നു. ഞങ്ങളുടെ ആശംസകൾ.

  നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ  നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, കഥകവിത, ലേഖനം, ജീവചരിത്രം തുടങ്ങി വ്യത്യസ്തമാർന്ന മേഖലകളിൽ എഴുതുന്ന  സാഹിത്യകാരനാണ്.  മനുഷ്യചിന്തക്ക് കടന്നുകയറാവുന്ന എല്ലാം  മേഖലകളിലും  ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമൻ കടന്നു വന്നത് പ്രവാസികൾക്കെന്നും അഭിമാനമാണ്. എന്തുകൊണ്ടെന്നാൽ   കേരളത്തിലെ പ്രമുഖ പ്രസാധകരയിറക്കിയ അൻപതോളം പുസ്തകങ്ങൾ ഇന്നുവരെ മറ്റൊരു പ്രവാസി

എഴുത്തുകാരനും അവകാശപ്പെടാനില്ല.  ഇതിൽ അഞ്ചോളം കൃതികൾ ഇൻഫൊർമേറ്റീവ് കൃതികളാണ്. കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി കേരളത്തിലെ ഓണപതിപ്പുകളിലും കേരളം-ഗൾഫ്-യൂറോപ്പ് -അമേരിക്കയടക്കമുള്ള മലയാള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു എഴുത്തുകാരനെയു൦ ചുണ്ടി കാണിക്കാനില്ല. ലണ്ടനിൽ നിന്നും ആദ്യമായി “പ്രവാസി മലയാളം” എന്ന മാസിക ഇറക്കിയത് അഭിനന്ദനം അർഹിക്കുന്നു.  ഭാഷ – സാഹിത്യത്തെ വളരെ ഗൗരവബുദ്ധിയോട് കാണുന്നതിന്റ തെളിവാണിത്. ഒരു സർഗ്ഗപ്രതിഭയുടെ സൃഷ്ടി വിജയിക്കുന്നത് സൗന്ദര്യല്മകമായി അത് ആവിഷ്കരിക്കുമ്പോഴാണ്. അത് നല്ല വായനക്കാരൻ ആസ്വാദിച്ചു് വായിക്കും. ഒരുപക്ഷെ  ഭാഷയോടുള്ള പ്രണയം കണ്ടതുകൊണ്ടാകണം തകഴി ശിവശങ്കരപിള്ള, തോപ്പിൽ ഭാസി, കാക്കനാടൻ, സി.രാധാകൃഷ്ണൻഡോ.ജോർജ് ഓണക്കൂറുമൊക്കെ എഴുതിയത് “കാരൂർ സോമൻറ് നോവലുകൾ, നാടകങ്ങൾ സർഗ്ഗ സൗന്ദര്യം കൊണ്ടും ശക്തമായ ജീവിതാഖ്യാന കഥാപാത്രസൃഷ്ഠികൾകൊണ്ടും സമ്പന്നമാണ്”.  വായനക്കാർക്കിടയിൽ ഒരു വികാരമായി ആസ്വാദക സാഹിത്യത്തിന്റ ആത്മവിനെ അവരുടെ ഹൃദയത്തിലെത്തിക്കാൻ മിക്ക നോവലുകലുകൾക്കും നാടകങ്ങൾക്കും കഥകൾക്കും വിജ്ഞാനപ്രദാനങ്ങളായ ചരിത്ര കഥകൾക്കും, യാത്രാവിവരണത്തിനും കഴിഞ്ഞിട്ടുണ്ട്.  ഇതുപോലുള്ള എഴുത്തുകാർ ജീവിതത്തിന്റ പരുക്കൻ അനുഭവങ്ങളിൽ നിന്നാണ് ജന്മമെടുക്കുന്നത്. അവർ ലോകസഞ്ചാരികൾ കൂടിയാകുമ്പോൾ മധുരമായ അനുഭവങ്ങൾ കുടി നൽകുന്നവരാണ്. സമൂഹത്തിൽ മൂല്യത്തകർച്ചകൾ, തിന്മകൾ, നിഷ്ടുരകർമ്മകൾ തുടരുമ്പോൾ അത് യഥേഷ്ട൦ കണ്ടിരിക്കുന്നവരല്ല സർഗ്ഗപ്രതിഭകൾ. പലരും ചൂലെടുക്കുന്നവരാണ്. അതിൽ വ്യക്തി താൽപര്യങ്ങൾക്കായി മറിഞ്ഞു വീഴുന്ന കിടങ്ങളുമുണ്ട്. ഈ കൂട്ടർ സാഹിത്യ൦ അനുഗ്രഹമായി കണ്ടിട്ട് കാര്യമില്ല. മനുഷ്യന് അറിവ് പകരാൻ ജീവിതത്തിന്റ ഒളിത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ് സാഹിത്യകാരന്മാർ, കവികൾ. അവരുടെ  അറിവും, അനുഭവസമ്പത്തു൦ വായനക്കാരുടെ ബോധതലങ്ങളിൽ വൈകാരികാനുഭൂതി വളർത്തുന്നതാണ്. പുസ്തകങ്ങൾ കുടുതലും പ്രസിദ്ധികരിച്ചിട്ടുള്ളത് ബാലസാഹിത്യ ഇന്സ്ടിട്യൂട്, ബുക്ക് മാർക്ക്, സാഹിത്യ പ്രവർത്തക സഹകരണ സംഘം, പ്രഭാത് ബുക്ക്, കറന്റ് ബുക്ക്സ്, പൂർണ്ണ ബുക്ക്സ്, മാതൃഭൂമി ബുക്ക്സ്, വിദ്യാർത്ഥിമിത്രം, മീഡിയ ഹൗസ് തുടങ്ങിയവരാണ്.

1972 കളിൽ മാവലിക്കര താലൂക്കിലെ താമരക്കുളം ഹൈസ്കൂൾ പഠനകാലത്തു തന്നെ സമുഹത്തിൽ കണ്ടുകൊണ്ടിരുന്ന പൊലീസ് തേർവാഴ്ചയെപ്പറ്റി  “ഇരുളടഞ്ഞ താഴ്വര” എന്ന നാടകമെഴുതി സ്കൂൾ വാർഷിക പരിപാടിയിൽ അവതരിപ്പിക്ക മാത്രമല്ല അതിലെ ഏറ്റവും നല്ല അഭിനേതാവിനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.  ആ സ്കൂൾ സർട്ടിഫിക്കറ്റ്  ഇപ്പോഴു൦ സൂക്ഷിക്കുന്നു. ആ കാലത്താണ് ബാലരമയിൽ ആദ്യ കുട്ടി കവിതയും ആകാശവാണി തിരുവനന്തപുരം, തൃശൂർ സ്റ്റേഷനിൽ നിന്നും “കാർട്ടനിടു, കാർമേഘം” തുടങ്ങിയ റേഡിയോ നാടകങ്ങൾ പുറത്തു വന്നത്. ആ നാടകങ്ങളും അനീതി, അധാർമ്മികതയുടെ നേർക്കുള്ള പ്രതിഷേധങ്ങളായിരുന്നു.  തിരുവനന്തപുരം റേഡിയോ നിലയം ഡയറക്ടർ ആയിരുന്ന  ടി.എൻ. ഗോപിനാഥൻ നായരുടെ ഒരു പോസ്റ്റൽ കാർഡ് ലഭിച്ചു. അതിൽ ഇങ്ങനെ എഴുതി “തുടർന്നും ഇതുപോലെ എഴുതുക”.  തൃശൂർ സ്റ്റേഷൻ ഡയറക്ടർ സെബാസ്റ്റ്യൻ ആയിരിന്നു.  അന്നുമുതൽ ഇന്നും സമൂഹം നേരിടുന്ന വെല്ലുവിളികളെ, ഹൃദയ നൊമ്പരങ്ങളെ, രാഷ്ട്രിയ-പൊലീസ് ഭീകരതകളെ, സമകാലിക കമ്പോള രാഷ്ട്രീയ സാഹിത്യ-സംസ്കാരത്തെ, മനുഷ്യവർഗ്ഗത്തിനെ മത വർഗ്ഗിയതയിൽ വളർത്തി വോട്ട് പെട്ടി നിറച്ചു് അധികാരം പിടിച്ചടക്കി ദരിദ്രനെ ദരിദ്രനായും സമ്പന്നനെ സമ്പന്നനായും വാഴ്ത്തി പാടുന്ന ജനാധിപത്യത്തിനെതിരായും ഇന്നും ലോകമെങ്ങുമെഴുതി പരോക്ഷമായിട്ടെങ്കിലും അഭിനവ എഴുത്തുകാരും അസൂയാലുക്കളും തുടങ്ങി ധാരാളം പേരുടെ കണ്ണിന് കരടായി മാറുന്ന മറ്റൊരു എഴുത്തുകാരനില്ല.  മനുഷ്യന്റെ ദുരവസ്ഥമലയാളിയുടെ കാപട്യങ്ങൾ  തുറന്നു പറഞ്ഞാൽ അത് പറയുന്നവരെ വേട്ടയാടുക ഈ കാലത്തു് മനുഷ്യത്വം നഷ്ടപ്പെട്ടതിന്റ തെളിവായി കാണുന്നു. ഇന്നത്തെ സോഷ്യൽ മീഡിയ അവർക്ക് തുണയായി വരുന്നു. മിത്രങ്ങളേക്കാൾ ശത്രുക്കളെ വളർത്തുന്നവർ. പൈലറ്റ് ഇല്ലാത്ത ഒരു വായു സേന കത്തിക്കാളുന്ന വാക്കുകളുമായി ആരെയും ആക്രമിക്കാൻ അറപ്പും വെറുപ്പുമായി കടന്നു വരുന്നു.  അറിവും വിവേകവുമുള്ള മനുഷ്യർ മുഖംമൂടി ധരിക്കാറില്ല.  എഴുത്തുകാരായാലും മത -രാഷ്ട്രീയത്തിലുള്ളവരായാലൂം അറിവിലും സംസ്കാര സമ്പന്നതയിലും മതനിരപേക്ഷതയിലും ജീവിക്കുന്നവരാണ്. അവരാണ്  രാഷ്ട്രത്തിന്റ ഭാവി നിലനിർത്തുന്നത്.

കാക്കനാടൻ അവതാരികയെഴുതി 2007 ൽ പൂർണ്ണ ബുക്ക് പ്രസിദ്ധികരിച്ച യൂറോപ്പിൽ നിന്നുള്ള ആദ്യനോവൽ “കാല്പാടുകൾ” 2008 തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ വെച്ച് വിദ്യാഭാസ -സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ. ബേബി പ്രകാശനം ചെയ്തു.  അന്ന് പുസ്തകം ഏറ്റുവാങ്ങിയ ചെറുകഥാകൃത് ബാബു കുഴിമറ്റം പറഞ്ഞ വാക്കാണ്. “മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കുന്ന ഏക വ്യക്തി കാരൂർ സോമനാണ്” ഇത് കാരൂരിന്റ വെബ്സൈറ്റ് വീഡിയോയിലുണ്ട്.  കാലാകാലങ്ങളിലായി പ്രവാസി എഴുത്തുകാരെ അവഗണിക്കുന്നുവെന്ന ഉത്കണ്ഠയുമായി കഴിയുമ്പോഴാണ് ആ മണ്ണിൽ നിന്നും ആദ്യമായി ഒരു ആത്മ കഥ പുറത്തുവന്നത്.  2019 ൽ പ്രഭാത് ബുക്ക് ഇറക്കിയ കാരൂർ സോമൻറ് “കഥാകാരന്റെ കനൽ വഴികൾ “  അതിലെ പ്രസാധക കുറിപ്പിൽ നിന്ന്.

 

അജ്ഞാതന്റെ ആത്മ കഥയിൽ പോലും അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതിൽ നല്ലതും ചീത്തയും അനുവാചകന് വേർതിരിക്കാം. ഖുശവന്ത് സിംഗ് എഴുതിയതുപോലെ സത്യം, നീതി, സ്‌നേഹം പിന്നെ അൽപ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കാരൂർ സോമൻ ആത്മ കഥ പറയുമ്പോൾ അതിൽ  ഖുശവന്ത് സിംഗ് പറഞ്ഞ വിശേഷങ്ങൾ എല്ലാമുണ്ട്.

 

അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം, പൊലീസിനെതിരെ നാടകമെഴുതിയതിന്റ പേരിൽ അവർ നക്‌സലായി മുദ്രകുത്തപ്പെട്ടു നാടുവിടേണ്ടി വന്ന കൗമാരം, ജീവിക്കാൻ വേണ്ടി അലഞ്ഞു തിരിഞ്ഞ യൗവനത്തിന്റ കനൽ വഴികൾ, ചുവടുറയ്പ്പിക്കും മുൻപേ മറ്റുള്ളവരെ സഹായിക്കാനും രക്ഷിക്കാനുമുള്ള മനസ്സ്, മകൻ കിഡ്‌നി രോഗത്താൽ മരണവുമായി മല്ലടിക്കുമ്പോൾ ആ അമ്മയുടെ കണ്ണീരുകണ്ടു സ്വാന്തം കിഡ് നി ദാനമായി നൽകിയ ഹൃദയവിശാലത. ജീവിത യാത്രയിൽ ആർക്കുവേണ്ടിയോ അടിപിടികൂടി തെരുവുഗുണ്ട എന്ന പേരുവീണപ്പോഴും സ്‌നേഹപ്രണയത്തിന്റ തിളക്കമാർന്ന വിവാഹം. ഇങ്ങനെ മാറോടു ചേർത്ത് പുണരുന്ന ധാരാളം ജീവിത മുഹൂർത്തങ്ങൾ.

ചാരുമൂട് എന്ന ശാന്തസുന്ദര ഗ്രാമപ്രേദേശത്തുനിന്നും വടക്കേ ഇന്ത്യയിലും, ഗൾഫിലും, യൂറോപ്പിലും ജോലിക്കാരനായതും ഏഷ്യ, ഗൾഫ്, യൂറോപ്പ് അമേരിക്കയിൽ യാത്രക്കാരനായും പിന്നിട്ട ജീവിത അനുഭവങ്ങൾ ഒരെഴുത്തുകാരന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന സത്യങ്ങളാണ്. ജാതിയും മതവും വർണ്ണവും ചരിത്രവും സംസ്കാരവുമെല്ലാം ഇടകലർന്ന പാതകളിലൂടെ ചുവടുകൾ വച്ചപ്പോൾ പലതും കനൽ വഴികളായിരിന്നു.

 

എഴുതിയ നാടകവും നോവലും കഥയും, കവിതയും, ചരിത്ര ലേഖനങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം “ക” യിൽ തുടങ്ങണമെന്ന് സോമൻ നിർബന്ധം പിടിച്ചത് കാരൂർ എന്ന വിട്ടുപേരുകൊണ്ടായിരിക്കില്ല. പിന്നിട്ട കനൽ വഴികളിലൂടെയുള്ള ഓർമ്മകൾ മായാത്തതുകൊണ്ടാകാം. ആ വഴിയിലൂടെ നമുക്കമൊന്ന് സഞ്ചരിക്കാം. അറിയാൻ പഠിക്കാൻ, മനസ്സിലുറപ്പിക്കാൻ ഏറെ, “കഥാകാരന്റെകനൽ വഴികൾ” തികച്ചും വ്യത്യസ്തമായ ഒരു ആത്മ കഥയാണ്” ഈ ആത്മ കഥക്ക് പുസ്തകാസ്വാദനം ജന്മഭൂമിയിലെഴുതിയത്  സജീന ടീച്ചറാണ്.

 

1985 ൽ ആദ്യ നാടകം “കടൽക്കര” പ്രസിദ്ധികരിച്ചത് വിദ്യാർത്ഥിമിത്രമാണ്. പ്രമുഖ നാടകകൃത്തായിരുന്ന ശ്രീമൂല നഗരം വിജയനാണ് അതിന്റ അവതാരിക എഴുതിയത്. കടല്പുറത്തു മൽസ്യ തൊഴിലാളികൾക്ക് മേലെ നടത്തുന്ന മുതലാളിമാരുടെ ചൂഷണവും മറ്റ് കാപട്യങ്ങളെ തുറന്ന് കാണിക്കുന്ന നാല് ഗാനങ്ങൾ അടങ്ങിയ നാടകമാണത്. 1990 ൽ ആദ്യ നോവൽ “കണ്ണീർപ്പുക്കൾ” തകഴി ശിവശങ്കരപിള്ളയുടെ അവതാരികയോട് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുറത്തിറക്കിയത്.   കാരൂർ  തകഴിയെ പരിചയപ്പെടുന്നത് കോട്ടയത്തു  മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവ സാഹിത്യ സഖ്യ൦ എന്ന സംഘടനയുടെ സാഹിത്യസെമിനാറിൽ വെച്ചാണ്. കാരൂർ മാവേലിക്കര നിന്നുള്ള ഏക അംഗമായിരിന്നു.  വളരെ വിനീതനായി തകഴിയെ പരിചയപ്പെടുമ്പോൾ ഇയാളെ അറിയാമെന്നും അത്  റേഡിയോ നാടകത്തിലൂടെയെന്നും അറിയിച്ചു.  പഠനകാലത്തു മറ്റൊരു ഗുരുനാഥൻ കവിതയിൽ വൃത്തവും അലങ്കരവും പഠിപ്പിച്ച പണ്ഡിത കവി കെ.കെ.പണിക്കരാണ്.  അദ്ദേഹം താമരക്കുളം ഗുരുമിഷനിൽ  മലയാളം വിദ്വാൻ പഠിപ്പിക്കുന്ന കാലമാണ്.

ഇരുപതോളം നോവലുകളിൽ ഏതാനം ബാലനോവലുകളുമുണ്ട്. നോവലുകൾ  പലതും ആസ്വാദകഹൃദയങ്ങളിൽ സ്‌നേഹ- പ്രണയ സന്തോഷത്തിന്റ  സ്വകിയമായ കാവ്യ സൗന്ദര്യം മാത്രമല്ല നിറച്ചത് ആശയ ഗൗരവം കൊണ്ടും ചിന്താശക്തികൊണ്ടും മനുഷ്യമനസ്സുകളിൽ അനുഭൂതിയുടെ തരംഗങ്ങൾ സൃഷ്ഠിക്കുന്നത് കൂടിയാണ്.  ഇതിൽ പല നോവലുകളും കേരളത്തിലെ  മനോരമ ഓൺലൈൻ, കവിമൊഴി മാസിക,  അമേരിക്കയിലെ മലയാളം പത്രം, ബ്രിട്ടനിലെ കേരള ലിങ്ക് പത്ര൦,  പ്രമുഖ ഓൺലൈനുകളായ ഈ മലയാളീ,  ജോയിച്ചൻ പുതുക്കുളം, ബ്രിട്ടനിലെ മലയാളം യൂ.കെ, മലയാളം വായന, ബ്രിട്ടീഷ് മലയാളി, നാടകം “കാലപ്രളയം” യുക്മ ന്യൂസിലും പരമ്പരയായി പ്രസിദ്ധികരിച്ചിട്ടുണ്ട്.  ഇപ്പോഴു൦ യൂറോപ്പ് അമേരിക്കയിലെ പ്രമുഖ ഓൺലൈനിൽ നോവൽ വന്നുകൊണ്ടിരിക്കുന്നു. ബാല നോവലായ കിളിക്കൊഞ്ചൽ, കാറ്റാടിപ്പൂക്കൾ, പ്രവാസ നോവലുകളായ കാണാപ്പുറങ്ങൾ, കാല്പാടുകൾ, കാലാന്തരങ്ങൾ, കാലയവനിക, കാവൽ മാലാഖ, കൗമാര സന്ധ്യകൾ, കാവൽക്കാരുടെ സങ്കിർത്തനങ്ങൾ, ത്രില്ലർ നോവൽ കാര്യസ്ഥൻ തുടങ്ങിയ നോവലുകളുടെ  പുസ്തകാസ്വാദനങ്ങൾ, പുസ്തകപരിചയം മനോരമ ഓൺലൈൻ, ദീപിക, മാധ്യമം, ഗ്രന്ഥാലോകം, കേരളകൗമുദി, മാതൃഭൂമി, മംഗളം തുടങ്ങിയ പത്ര മാസികകളിൽ വന്നിട്ടുണ്ട്.   കടലിനക്കരെ എംബസ്സി സ്കൂൾ നാടകത്തിന്റെ നിരൂപണം കോഴിക്കോടാനാണ് മാതൃഭൂമി മാസികയിൽ എഴുതിയത്.  നോവൽ “കാണാപ്പുറങ്ങൾ ” ബ്രിട്ടനിൽ വന്ന മൂന്നു തലമുറകളുടെ മനുഷ്യഗാന്ധിയായ അനുഭവ കഥകൾ പറയുന്ന നോവലാണ്. 1945 കൾക്ക് മുൻപ് പട്ടിണിയും അരാജകത്വവും നിറഞ്ഞ കേരള മണ്ണിൽ നിന്നും അതിലെ പ്രമുഖ കഥാപാത്രൾ  കൊച്ചിയിലെ ബ്രിട്ടീഷ് നാവികപ്പടയിലെ പട്ടാളക്കാരായ ആന്റണി, അലി, കുതിരകളെ സേവിക്കാനും  രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കാളിയാകാനുമാണ് കൊച്ചിയിൽ നിന്നും ഇംഗ്ളണ്ടിലേക്ക് കപ്പൽ കയറിയത്.  അവരുടെ ജീവിത പോരാട്ടങ്ങളാണ് നോവലിന്റ ഉള്ളടക്കം.  ഈ നോവലാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ “മലബാർ എഫ്ളൈയിം”.  ചെറുകഥകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഗൾഫിൽ നിന്നുള്ള നാല് ഗാനങ്ങളടങ്ങിയ ആദ്യ സംഗീത നാടകമാണ് “കടലിനക്കരെ എംബസ്സി സ്കൂൾ”. ഇതിന് അവതാരികയെഴുതിയത് പ്രമുഖ നാടകകൃത്തായ തോപ്പിൽ ഭാസിയാണ്.  കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയിലെ ഏതാനും ഭാഷകളിൽ സഘടിപ്പിച്ച ഏകാങ്ക നാടക മത്സരത്തിൽ മലയാളത്തിൽ നിന്നും കാരൂരിനാണ്  ഒന്നാം സ്ഥാനം ലഭിച്ചത്. അക്കാദമിയുടെ സെക്രട്ടറി ഡോ.കെ.എം. ജോർജ് ആയിരിന്നു. കേരളത്തിൽ നിന്നുള്ള വിധികർത്തകർത്തകളിൽ ഒരാൾ തോപ്പിൽ ഭാസിയായിരിന്നുവെന്നത്  താമരക്കുളത്തുവെച്ചു നടന്ന ഇതിന്റ അനുമോദന മീറ്റിംഗിൽ  തോപ്പിൽ ഭാസി  ഉദ്ഘാടകനായി വരുമ്പോഴാണ് മനസ്സിലായത്. നാടകത്തിന്റ ഇതിവൃത്തം സൗദി അറേബ്യയിൽ നടക്കുന്ന ഇന്ത്യൻ എംബസ്സി സ്കൂളുകളുമായി ബന്ധപ്പെട്ടതാണ്. സ്കൂൾ മാനേജ്‌മന്റ് പാവപ്പെട്ട മാതാപിതാക്കളെ ചുഷണം ചെയ്യുന്നത് ഒരു തുടർ കഥയാണ്. കേരളത്തിൽ നടക്കുന്നത്പോലെ പല പല പേരിലാണ് പണം പിരിച്ചെടുക്കുന്നത്. ഫീസ് വർദ്ധനവ്, മറ്റ് കാര്യങ്ങളിൽ സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന അഴിമതികളാണ് ഈ നാടകം വെളിപ്പെടുത്തുന്നത്. ഒട്ടുമിക്ക ഗൾഫ് സ്കൂളുകളിലെ അവസ്ഥ ഇതിൽ നിന്നും വിത്യസ്ഥമല്ലായിരുന്നു. നമ്മുടെ കേരള മോഡൽ വിദ്യാഭാസ തട്ടിപ്പ്.  നാടകത്തിന്റ തീവൃത പലരിലും വെറുപ്പും വിദ്വഷവും വളർത്തി. ഭീഷണിപ്പെടുത്തികൊണ്ടുള്ള പല ഊമ കത്തുകൾ കാരൂരിന്റ ഓഫീസിൽ കിട്ടി.  മലയാളം ന്യൂസ് പത്രത്തിൽ  നാടകത്തെപ്പറ്റിയുള്ള പരാമർശം വന്നപ്പോൾ ദമാം ഇന്ത്യൻ സ്കൂൾ മാനേജ്‌മന്റ്  പൊലീസിൽ പരാതി കൊടുത്തു. സൗദി പൊലീസ് വീട്ടിലെത്തി അരിച്ചരിച്ചു പരിശോധന നടത്തി. സ്കൂളിലെ അഴിമതിയെക്കാൾ കാരൂരിൽ അവർ ആരോപിച്ചത്  തീവൃവാദി സംഘടനകളുമായുള്ള ബന്ധങ്ങളാണ്. അവരെ ആരോ തെറ്റിധരിപ്പിച്ചത് ചെറുപ്പത്തിൽ ഇദ്ദേഹം നക്സൽബാരിയെന്നും പോലീസിന്റ നോട്ടപുള്ളിയായതിനെത്തുടർന്ന് ഒളിച്ചോടി ഇപ്പോൾ പിടികിട്ടാപ്പുള്ളിയായി നടക്കുന്നു എന്നൊക്കെയാണ്.

സൗദിയിൽ ജോലി ചെയ്തിരുന്ന ഒലയാൻ കമ്പനിയിൽ നിന്ന് പുറത്തുപോയത് ദുബായിൽ നിന്നുള്ള ഗൾഫ് ന്യൂസിൽ എഴുതിയ ലേഖനമാണ്. മരുഭുമിയിൽ നിരാലംബരായി കഴിയുന്ന അക്കാമയോ പാസ്പോർട്ടോ ഇല്ലാതെ  ജീവിക്കുന്ന മലയാളികളുടെ  നീറുന്ന വിഷയങ്ങളാണ് എഴുതിയത്. മലയാളം ന്യൂസ് ഗ്രൂപിന്റ് മറ്റൊരു ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് ഇംഗ്ലീഷ് അവിടുത്തെ പ്രമുഖ പത്രമെങ്കിലും അതിൽ എഴുതാതിരുന്നത് ഭയം കൊണ്ടാണ്. സൗദിയിൽ ജീവിക്കുന്ന ഒരാൾ അവിടുത്തെ രാജഭരണത്തിന്റ കുറവുകളെ പരസ്യമാക്കിയാൽ അത് ഇരുമ്പഴിയെണ്ണാൻ കാരണമാകും. അതിനാൽ വിദേശികൾ മാത്രമല്ല സ്വദേശികളും അവിടുത്തെ രാജഭരണത്തെനിയമങ്ങളെ ഭയക്കുന്നു.

 

ഒലയാൻ ഹെഡ് ഓഫീസിൽ ജോലി ചെയ്തിരിന്ന ഒരു മലയാളിയാണ് കാരൂരിനെ ഒറ്റികൊടുത്തത്. മലയാളികൾ പുതിയ സംസ്കാരത്തിൽ ജീവിച്ചാലും അവർക്ക് പാരമ്പരാഗതമായി കിട്ടിയ നൈസർഗ്ഗിക ഗുണങ്ങളാണ് പരദൂഷണം, അസൂയ, അഹന്ത, പൊങ്ങച്ചം തുടങ്ങിയത്. അതിലൊന്ന് ഇവിടേയും കണ്ടു.  അന്നവിടെ ലഭിക്കുന്ന പത്രങ്ങൾ മലയാളം ന്യൂസ്, ഗൾഫ് മനോരമ, മാധ്യമ൦ ആണ്. അതിലെല്ലാം കഥയും കവിതയും ലേഖനങ്ങളും എഴുതുന്നത് കാരൂർ സോമൻ എന്ന പേരിലാണ്. ഓഫീസിൽ വിളിക്കുന്ന പേര് ഡാനിയേൽ.  അതിനാൽ ആരാണ് ഈ കാരൂർ സോമൻ എന്നത് വായനക്കാർക്ക് അറിയില്ല. ചിലർക്ക് മാത്രമെ ഈ പേരറിയൂ.  കേരളത്തിൽ നിന്നും ആടുമാടുകളെ,  ഒട്ടകത്തെ മേയിക്കാൻ വന്ന മലയാളികളടക്കമുള്ളവരെ മരുഭൂമിയിൽ കുറെ അറബികൾ  പീഡിപ്പിക്കുന്നത് ഒരു തുടർകഥയായി നടക്കുമ്പോഴാണ് ഗൾഫ് ന്യൂസിൽ ലേഖനം എഴുതിയത്.  അറബികൾ  കൊടും ചൂടിൽ  അടിമകളെപ്പോലെ പാവങ്ങളെ തൊഴിൽ ചെയ്യിക്ക മാത്രമല്ല ആഹാരമോ വെള്ളമോ കിട്ടാതെ പട്ടിണിയിലും കിടന്നിട്ടുണ്ട്.  വല്ലപ്പോൾ അറബി പിക്ക് അപ്പ് വാനിൽ ചെറിയ ഒട്ടകത്തെ, ആടുകളെകൊണ്ട് വരും. എന്നിട്ട് അവിടെ നിന്നും വളർച്ചയുള്ള ആടുകളെ വാഹനത്തിൽ കയറ്റി കൊന്നു തിന്നാൻ കൊണ്ടുപോകും. അതിനിടയിൽ സമയമുണ്ടെങ്കിൽ  കടയിൽ കൊണ്ടുപോയി എന്തെങ്കിലും വാങ്ങി കൊടുക്കും.  മരുഭൂമിയിൽ എന്തെങ്കിലും വാങ്ങണമെങ്കിൽ കടകളില്ല.  ജീവിതം മടുത്ത മലയാളികളിൽ പലരും മരുഭൂമിയിൽ നിന്നും നഗരത്തിലേക്ക് ഒളിച്ചോടി പോകുക പതിവാണ്.  പാസ്പോർട്ട് അറബിയുടെ കൈവശമായതിനാൽ നാട്ടിലേക്ക് പോകാനും മാർഗ്ഗമില്ല. ജീവൻ നിലനിർത്താൻ അവരുടെ മുന്നിലെ ഏക വഴി ഒളിച്ചോട്ടമാണ്. എല്ലാം നഷ്ടപ്പെട്ട് അവർ ഒളിച്ചോടി വരുന്നത് നാട്ടുകാരുടെ അല്ലെങ്കിൽ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ്.  അങ്ങനെയാണ് അവരിൽ ചിലർ  ദമ്മാം സെൻട്രൽ ഹോസ്പിറ്റലിനടുത്തു താമസമാക്കിയത്.  കാരൂർ സോമനും അവിടെയാണ് താമസിച്ചത്. അവർക്ക് മലയാളികൾ വേണ്ടുന്ന സഹായം ചെയ്തുകൊടുത്തു.  രണ്ടു ഗ്യാസ് കുറ്റിയുണ്ടായിരുന്നതിൽ ഒന്ന് അവർക്ക് ഭക്ഷണം പാകം ചെയ്യാൻ കാരൂർ കൊടുത്തു. ഇതുപോലുള്ള സഹായം ഇറാക്ക് യുദ്ധകാലത്തും അവിടെ നിന്നും അഭയാർഥികളായി വന്നവർക്കും ദമാമിലെ മലയാളികൾ ചെയ്തിട്ടുണ്ട്. അതിലൊക്കെ മലബാർ പ്രദേശങ്ങളിലുള്ള മുസ്ലിം സംഘടനകൾ വളരെ മുന്നിൽ നിന്നവരാണ്.

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ഒളുവിൽ കഴിയുന്നവർക്ക് ഒരു തൊഴിലായി മലയാളികളുടെ പല വീടുകളിൽ കൊച്ചുകുട്ടികളെ നോക്കാൻ അവസരം കിട്ടി. കാരൂരിന്റ കുട്ടികളെയും നോക്കിയിട്ടുണ്ട്. റബ്ബർ സ്റ്റാമ്പ് അടിച്ചു കാശുവാങ്ങുന്ന എംബസ്സികൾ  തൊഴിൽ രംഗത്ത് ഇടപെടാറില്ലായിരുന്നു.  ഒലയാൻ കമ്പനി വൈസ് പ്രസിഡന്റ് ഒരു ബ്രിട്ടീഷ്‌കാരൻ പത്ര വാർത്ത കണ്ടയുടനെ കാരൂരിനെ ഓഫീസിൽ വിളിപ്പിച്ചു മുന്നറിയിപ്പ് നൽകി. മേലിലും ഇവിടെയിരിന്നു പത്രങ്ങളിൽ ഈ രാജ്യത്തിനെതിരെ എഴുതാൻ പാടില്ല. ഇത് തുടർന്നാൽ പുറത്താക്കും. അവർ പുറത്താക്കുംമുമ്പേ  എൻ.ഒ.സി വാങ്ങി പുറത്തുപോയി.   ജോലി നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് “കനൽ”  നോവലും “കടലിനക്കരെ എംബസ്സി സ്കൂൾ”  നാടകവും എഴുതുന്നത്. പിന്നീട് സൗദി അരാംകൊ ഓയിൽ കമ്പനിയുടെ ഒരു പ്രൊജക്ടിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുമ്പോഴാണ് സൗദിയുടെ മിക്ക പൈപ്പ് ലൈൻ പ്രദേശങ്ങൾ കാണാനിടയായത്. അവരുടെ ഹെലികോപ്ടറിൽ പലയിടത്തും മീറ്റിംഗിൽ പങ്കെടുക്കാൻ സഞ്ചരിച്ചു. അതിന്റ ഫലമായി 2000  സൗദി അറേബ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി എഴുതിയ പുസ്തകമാണ് സൗദിയുടെ മണ്ണിൽ. വിദ്യാർത്ഥിമിത്രമാണ് ഈ കൃതി പ്രസിദ്ധികരിച്ചത്.

സൗദിയെപ്പറ്റി എഴുതിയാൽ തീരാത്ത കഥകളാണുള്ളത്. കാരൂർ 2002 ൽ സൗദി വിട്ട് കേരളത്തിലെത്തിയപ്പോൾ തിരുവന്തപുരത്തു നിന്നും ദൂരദർശൻ വീട്ടിൽ ഇന്റർവ്യൂ ചെയ്യാനെത്തി. അതിലും പറഞ്ഞത് കഴിവതും ജോലിക്കായി സൗദിയിൽ ആരെയും വിടാതിരിക്കുക. ഇന്ത്യൻ ജനാധിപത്യം രാഷ്ട്രീയ എകാധിപതികളുടെ അധിപത്യത്തിലായതിനാൽ കഷ്ടപെട്ടും കടമെടുത്തും പഠിച്ചവന് ജോലി കിട്ടാറില്ല. കിട്ടുന്നവരോ ചുരുക്കം. നേതാക്കന്മാരുടെ മക്കൾക്ക് യോഗ്യതയില്ലെങ്കിലും  തൊഴിൽ കിട്ടും. പഠിച്ചില്ലെങ്കിലും പരീക്ഷ പാസ്സാകും. റാങ്ക് കിട്ടും. കള്ള സർട്ടിഫിക്കറ്റ് കിട്ടും. ഭരണത്തിലെത്തുന്നവർ അവരുടെ പാർട്ടി തൊഴിലാളികളായി ഈ കൂട്ടരെ സർക്കാർ വകുപ്പുകളിൽ കുടിയിരുത്തുന്നു. ആ കുട്ടത്തിൽ അവർക്ക് ഓശാന പാടുന്നവർക്ക് തൊഴിൽ  മാത്രമല്ല മറ്റ് പല പദവികളും കിട്ടുന്നു. എങ്ങും നീതിനിഷേധങ്ങൾ, അഴിമതി കൊഴുത്തു തടിക്കുന്നു. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിക്കുന്ന ജനാധിപത്യം. എഴുത്തുകാരൻപോലും അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്ന കാലം. ദരിദ്രരായ മലയാളികൾ തുച്ഛമായ ശമ്പളത്തിന് ഇന്നും ഗൾഫിലേക്ക് ഒഴുകുന്നു. ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണ൦ നടത്തി നാടുകടത്തുന്നത് മറ്റൊരു ഭാഗത്തു നടക്കുന്നു. പ്രവാസികൾ ദുരിതദുഃഖത്തിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു.  പ്രവാസികൾ കേരളത്തിൽ മടങ്ങിയെത്തിയാൽ യാതൊരു വിധ  പുനരധിവാസ പദ്ധതികളുമില്ല.  പാശ്ചാത്യ ലോകത്തും മലയാളികളെ എത്തിച്ചത് ഈ രാഷ്ട്രീയ ഭരണമല്ലേ? എവിടെ പട്ടിണി മാറ്റാം അതല്ലേ മനുഷ്യന് സ്വർഗ്ഗം. പട്ടിണിയേക്കാൾ വലിയ ജാതിമത-രാഷ്ട്രീയമില്ലല്ലോ.  ഗൾഫ് കയ്യൊഴിഞ്ഞാൽ മലയാളികൾ എവിടേക്ക് പോകും എന്നതറിയില്ല. ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയ ഭരണാധിപന്മാർ ഇന്ത്യയെ ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്നു.

സൗദിയിൽ കലാ സാംസ്‌കാരിക രംഗത്തുള്ള സ്ത്രീകൾക്ക് സ്റ്റേജിൽ കയറി ഒന്നും അവതരിപ്പിക്കാൻ അനുവാദമില്ല. ഒരിക്കൽ ഗാനഗന്ധർവൻ യേശുദാസ് ദമാമിൽ പാട്ടുപാടാനെത്തിയിട്ട് പാടുപെട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഇങ്ങനെ പല അനുഭവങ്ങൾ പലർക്കുമുണ്ട്. ഒരിക്കൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ ഉദ്ഘാടനത്തിന് കാരൂർ  ചെന്നത് ജുബൈയിലിലെ ഒരു ഉൾനാടൻ മരുഭൂമിയിലാണ്. കാരണം ദമാം നഗരത്തിൽ മറ്റുള്ളവരുടെ അറിവോടെ വലിയ മേളകൾ നടത്താൻ അനുവാദമില്ല. കലാസാംസ്കാരിക പരിപാടികൾ നടത്താൻ സംഘാടകർക്ക് ഭയമാണ്.

 

ആത്മ കഥയിൽ പറയുന്ന പോലെ  സൗദിയിൽ എത്തിയ ദിവസം ദമ്മാം എയർ പോർട്ടിൽ വെച്ചു കാരൂരിന്റ ബൈബിൾ കസ്റ്റംസ് പൊലീസുകാർ എടുത്തുമാറ്റി.  ഒരു ഭാഗത്തു ഈസ നബി എന്ന യേശുവിനെ മാനിക്കുമെങ്കിലും ബൈബിൾ കണ്ടാൽ കലിയിളകുന്നവരെന്നു അന്നാണ് മനസ്സിലായത്.  പൊലീസ്‌കാരന്റെ ന്നത്തെ കടുവയുടെ നോട്ടം ഇന്നും മറന്നിട്ടില്ല. ഇതെ എയർപോർട്ടും പോലീസ്‌മൊക്കെ ഇറാക്ക് യുദ്ധ൦ തുടങ്ങുന്നതിന് മുൻപ് ബ്രിട്ടീഷ് അമേരിക്കൻ പട്ടാളക്കാരിൽ ചിലരുടെ കൈവശം ബൈബിൾ ഉള്ളത് പരിശോധന സമയം എടുത്തു മാറ്റാതെ വളരെ ബഹുമാനത്തോടെ പുഞ്ചിരി തൂകി നിൽക്കുന്ന കാഴ്ചയും യാത്രക്കാരിൽ ചിലർ പങ്കുവെച്ചു. അൽകോബാറിൽ അവർക്കായി പ്രാർത്ഥിക്കാൻ പട്ടുമെത്ത വിരിച്ച ആരാധനാകേന്ദ്രങ്ങളും കാരൂർ നേരിൽ കണ്ടു. അവിടെ പോകാൻ കാരണം ഒപ്പം ജോലി ചെയ്ത മാഞ്ചസ്റ്റർകാരൻ പീറ്റർ ഹോയിയുടെ ബന്ധു പട്ടാളക്കാരനായി എത്തിയിട്ടുണ്ട്. പീറ്ററിനൊപ്പം പോയതുകൊണ്ടാണ് നേരിൽ കാണാൻ സാധിച്ചത്.  അത് ഈ കാര്യത്തിൽ മാത്രമല്ല സായിപ്പിനെ കണ്ടാൽ അവർ സല്യൂട്ട് ചെയ്യും.  ഇറാക്ക് യുദ്ധകാലത്ത്‌ സദാം ഹുസൈൻ മിസെയിൽ ആക്രമണത്തിലൂടെ അൽകോബാറിലെ കെട്ടിടത്തിൽ  താമസിച്ചിരുന്ന കുറെ അമേരിക്കൻ പട്ടാളക്കാരെ  കൊന്നൊടുക്കിയിരിന്നു. സൗദിയിൽ  സായിപ്പ് സവർണ്ണനായും ദരിദ്ര രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവർ അവർണ്ണരുമായിട്ടാണ് അന്നനുഭവപ്പെട്ടത്.  സമ്പന്നവും കായികശേഷിയുമുള്ള ബ്രിട്ടനും അമേരിക്കയും ചെന്നാൽ  ഗൾഫ് ദേശങ്ങൾ   വെറും കൊതുകുകളായി കാണുന്ന കാഴ്ച്ചകൾ. 

നൂറ്റാണ്ടുകളായി സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന ഒരു രാജ്യം ഇന്ന് വളരെ പുരോഗമിക്കുന്നുണ്ട്.  മുൻപ് ഇസ്ലാം വിശ്വാസികൾക്ക് മാത്രമെ പ്രാർത്ഥിക്കാൻ അവസരമുണ്ടായിരുന്നുള്ളു. മറ്റ് മതവിശ്വാസികൾ അത് നടത്തിയാൽ അവരെ നാട് കടത്തും. അരാംകൊ ഓയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അൽകോബാറിലുള്ള  ഒരു പെന്തകൊസ്തുകാരൻ എബ്രഹാം ഈ കാരണത്താൽ നാടുകടത്തപ്പെട്ടു. പല ക്രിസ്ത്യൻ സമൂഹം പ്രാർത്ഥന നടത്തുന്നത്, ഹിന്ദുക്കൾ പൂജ നടത്തുന്നത്  വായു കയറുന്ന വാതിലുകൾ, മുറിപോലും പ്ലാസ്റ്റിക്കുക്കൊണ്ട് ഒട്ടിച്ചിട്ടാണ്. കാരണം യാതൊരു ശബ്ദവും പുറത്തുപോകാൻ പാടില്ല.  അടുത്തുള്ളവർ ഒറ്റികൊടുത്താൽ പോലീസ് പാഞ്ഞെത്തും. പാകിസ്ഥാനികൾ ഒറ്റിക്കൊടുത്ത അനുഭവങ്ങൾ പലർക്കുമുണ്ട്. 2019 ൽ എത്തി നിൽക്കുമ്പോൾ സ്ത്രീകൾക്ക് കാറോടിക്കാൻ അനുമതി നൽകിയതും അമേരിക്കൻ  വേൾഡ് റെസ്റ്റിലിങ് ഫെഡറേഷൻ റിയാദിലെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗുസ്തി മത്സരത്തിൽ സ്ത്രീകൾ 2019 ഒക്ടോബർ മാസം ഗുസ്തി നടത്തിയത് സൗദി പുരോഗതിയുടെ പാതയിലെന്നു തോന്നുന്നു.  ഗുസ്തിയിൽ പങ്കെടുത്തത് സൗദി സ്ത്രീകളല്ല. പാശ്ചാത്യ സ്ത്രീകളാണ്. അവിടുത്തെ സ്ത്രീകൾക്ക് ഇതൊക്കെ ഉന്മേഷവും ഉണർവ്വും  നൽകുന്ന കാര്യമാണ്. എത്രയോ നൂറ്റാണ്ടുകളായി ആ പാവങ്ങൾ പുരുഷമേധവിത്വത്തിൽ ജീവിക്കുന്നു. അതിൽ കണ്ട ഒരു മാറ്റം ഗുസ്തിയിൽ പങ്കെടുത്ത സ്ത്രീകൾ ധരിച്ച നിക്കറും മുലകൾ മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ അനുവദിച്ചില്ല. പകരം ശരീരം പൂർണ്ണമായി മറച്ചുകൊണ്ടാണ് ഗുസ്തിയിൽ പങ്കെടുത്തത്.  എന്തായാലും സൗദി സ്ത്രീകൾ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരാൻ എല്ലാവരും ആഗ്രഹിക്കുന്നു.

സൗദിയുടെ നിയമ പരിപാലനത്തെ  തീർച്ചയായും അഭിനന്ദിക്കാതെ മാർഗ്ഗമില്ല. ദമ്മാം മോസ്‌കിന് മുന്നിൽ ഒരു പാകിസ്താനിയുടെ തല വാളുകൊണ്ട് വെട്ടി മാറ്റുന്നത് നേരിൽ കണ്ടു. കാരണം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതാണ്. ഇന്ത്യയിലെങ്കിൽ ഒരു സ്ത്രീയുടെ അവസ്ഥ വളരെ ദയനീയം. നിയമങ്ങൾ ഭരണാധിപന്മാർ പലപ്പോഴും അട്ടിമറിക്കുന്നു, സൗദി കർശന നിയമ വാഴ്ചയുള്ള രാജ്യമെങ്കിലും സായിപ്പ്- മദാമ്മയുടെ മുന്നിൽ സൗദി പോലീസ് ഓച്ഛാനിച്ചു നിൽക്കുന്നവരാണ്. അൽകോബാറിൽ വെച്ച് ഒരു മദാമ്മ അവിടുത്തെ ഒരു മത പണ്ഡിതന്റെ കരണത്തടിച്ചത് നേരിൽ കണ്ടു. അത് ആത്മകഥയിലുണ്ട്. അതിന്റ കാരണം അവർ തല തുണികൊണ്ടു മറച്ചില്ല.  മറ്റുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള പാവം സ്ത്രീകൾ തല മറച്ചു തന്നെയാണ് അവിടെ സഞ്ചരിക്കുന്നത്. രണ്ടുപേരും തമ്മിൽ വാക്ക്പോര് നടത്തി അവസാനിച്ചത് കരണത്തടിയിലാണ്. ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാരുടെ അടി വാങ്ങുമ്പോൾ പാശ്ചാത്യ പുരുഷന്മാരാണ് അടി വാങ്ങുന്നത്. സ്ത്രീയുടെ വ്യക്തിത്വം അടിയറവ് വെക്കാൻ തയ്യാറല്ല എന്ന് ചുരുക്കം. 

ഏത് രാജ്യമായാലും ആ രാജ്യത്തു് വന്നിട്ട് അവരുടെ സംസകാരത്തിന് പോറലേൽപ്പിക്കുന്നത് ഒട്ടും നന്നല്ല. ഇവിടെ സൗദി  സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് വൻകിട രാജ്യങ്ങളുടെ ചില സമീപനങ്ങൾ. ഇപ്പോൾ സ്ത്രീകൾക്ക് ഡ്രൈവിംഗ് നടത്താൻ അനുവാദം കൊടുത്തെങ്കിലും അരാംകൊ ഓയിൽ കമ്പനിയുടെ ദഹ്റാനിലുള്ള പാശ്ചാത്യരുടെ വാസസ്ഥലത്തു് അവർക്ക് കാറോടിക്കാൻ യാതൊരു തടസ്സവുമില്ല. സൗദിയുടെ അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളുടെ ശക്തി ലോകത്തെ വൻ ശക്തികളാണ്. അവർ പിന്മാറിയാൽ രാജഭരണം നീണാൾ വാഴില്ല.   രാജഭരണത്തിൽ എല്ലാം സൗദികളും സംത്രപ്തരല്ല. അവർ ശബ്ദിക്കില്ല. ഭയമാണ്.  ഷിയാ വംശരുടെ കാര്യം അതിലും ദയനീയം. അധികാരത്തിന്റെ മറവിൽ അന്ധന്മാരായി ജീവിക്കുന്നവരെ രാജഭരണത്തിൽ മാത്രമല്ല ജനാധിപത്യം  എന്ന ഓമനപ്പേരിൽ ജീവിക്കുന്ന ഇന്ത്യയിലും കാണാറുണ്ട്.

2019 ൽ യൂറോപ്പ് അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ യുക്മ ന്യൂസ്,  ഇമലയാളീയിൽ വന്ന “കാലപ്രളയം” എന്ന നാടകത്തിന്  08.09.2019 ൽ ഡോ.ജോർജ് ഓണക്കൂർ എഴുതിയ അവതാരികയുടെ ചില ഭാഗങ്ങൾ. പ്രഭാത് ബുക്ക്സ് ആണ് ഇത് പ്രസിദ്ധികരിക്കുന്നത്.

 

മൗലികമായ ഇതിവൃത്തഭംഗികൾകൊണ്ട് ശ്രദ്ദേയമാണ് കാരൂർ സോമൻറ് നോവലുകൾ. ശക്തമായ  ജീവിതാഖ്യാനങ്ങൾ, കഥാപാത്രസൃഷ്ഠികൾ. അതിവിപുലമായ യാത്രപഥങ്ങളുടെ ആവിഷ്ക്കാരംകൊണ്ടും സർഗ്ഗാത്മ സമ്പന്നമാണ്. സംഘർഷാത്മകത നിറഞ്ഞ നാടകഗ്രന്ഥ്ങ്ങളും സോമെന്റ് എഴുത്തുവഴികളിൽ ചൈതന്യ൦ നിറക്കുന്നു. “കാലപ്രളയം” കാരൂർ സോമെന്റ് ഏറ്റവും പുതിയ നാടകമാണ്. പോയ വർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റ പശ്ചാത്തല ഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യമോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുന്നു. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ അതിന്റ സാഷാത്കാരത്തിനുവേണ്ടിയുള്ള മത്സരങ്ങൾ എല്ലാം വെട്ടിപിടിക്കാനും സ്വാന്തമാക്കാനുള്ള വെമ്പലുകൾ.. അതിനായി ജാതിമത വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ. കാരൂർ സോമൻറ് “കാലപ്രളയം” വർത്തമാനനുഭവങ്ങളിൽ നിന്നും രൂപപ്പെട്ട മികച്ച കലാസൃഷ്ടിയാണ്. സംഘർഷപുർണ്ണമായ അന്തിരിഷത്തിൽ കരുത്താർന്ന കഥാപാത്രങ്ങൾ, ഉള്ളിൽ തറഞ്ഞുകയറുന്ന സംഭാഷണങ്ങൾ, ഭാവാവിഷ്കരണം, നല്ല ദൃശ്യാനുഭവങ്ങൾ, ശക്തമായ രചന …….”

കാലപ്രളയം”  നാടകം, നോവലിൽ പ്രത്യക്ഷപ്പെടുന്നപോലുള്ള  സാധാരണ മനുഷ്യർ തന്നെയാണ് കഥകളിലും കാണാറുള്ളത്. അവിടെയെല്ലാം ജാതിമത രാഷ്ട്രീയ സാമൂഹ്യ സംഘർഷ സംഘട്ടന കഥകളണ് പറയുന്നത്. ഒന്നിലധികം പുരസ്‌കാരങ്ങൾ ലഭിച്ച “കോഴി” എന്ന കഥയിലൂടെ കോഴിയുടെ വികാരവിചാരങ്ങളെയാണ് പ്രതിഭലിപ്പിക്കുന്നത്. ആരെയും തൃപ്തിപ്പെടുത്തുന്ന കഥകൾ എഴുതാറില്ല. 2019 ൽ ദീപിക ഓണപതിപ്പിൽ വന്ന “തെരെഞ്ഞടുപ്പ്” എന്ന കഥ തെരെഞ്ഞെടുപ്പിൽ  തെളിഞ്ഞു കാണുന്ന ജീർണ്ണതയും ജനാധിപത്യവും തുറന്നു കാട്ടുന്നു.  ഒരു കുളത്തിൽ കുറെ പോത്തുകൾ കുളിച്ചു രസിക്കുന്നു. അവിടേക്ക് ദാഹമടക്കാൻ കുറെ കുഞ്ഞാടുകൾ വരുന്നു. നല്ല ദാഹമുണ്ട്. പക്ഷെ കുളത്തിലിറങ്ങാൻ ഭയം. ജനാധിപത്യത്തിലെ കുറെ പോത്തുകൾ കുളത്തിൽ കുളിച്ചു മദിച്ചു രസിക്കുന്നു. കരയിൽ ദാഹിക്കുന്ന, വിശക്കുന്ന കുറെ കുഞ്ഞാടുകൾ അല്ലെങ്കിൽ ജനങ്ങൾ അവരുടെ ആനന്ദത്തെ  ഭയത്തോടെ കാണുന്നു.  ഓരോ കഥകളും അനിതരസാധാരണമായ ആശയങ്ങളാണ് നൽകുന്നത്. ലളിതമായ ശൈലിയിൽ അതിവൈകാരികത ഇല്ലെങ്കിലും ഓരൊന്നും  നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടാണ് കഥകളിലെ മനോവ്യാപാരങ്ങൾ പ്രകടിപ്പിക്കുന്നത്.   പുലിജന്മങ്ങൾ, പുഷ്പിതം, നിഷാദം, കന്യാവനങ്ങൾ, വെള്ളക്കുതിരകൾ, ആത്മഹത്യ, വിശുദ്ധ പറവകൾ, നല്ല നടപ്പ്, മരണമാണിയുടെ മുഴക്കം, അരക്ഷിതൻ മരണമാലയിൽവീൽ ചെയർ, പുരോഹിതൻ, അയൽക്കാർ തുടങ്ങി ധാരാളം കഥകളിൽ നിറഞ്ഞുനിൽക്കുന്നത് സ്‌നേഹം മാത്രമല്ല ഉത്കണ്ഠ, ഭയം, ഭീതി, രോഷം, വെറുപ്പ്  മുതലായവയാണ്‌. ഓരൊ കഥകളും ഒരു ജീവിതത്തിന് രൂപം കൊടുക്കുന്നതാണ്. വ്യത്യസ്തമാർന്ന രചനകൾക്ക് വ്യത്യസ്തമാർന്ന ശൈലിയും അതിന്റ സൗന്ദര്യ തലങ്ങൾ ഉയർത്തികാട്ടുകയുമാണ് ചെയ്യുക.

സ്വദേശ മാധ്യമങ്ങളിൽ പ്രധാനമായും എഴുതിയിട്ടുള്ളത് ഗൾഫ് മനോരമ,  മനോരമ ആഴ്ചപ്പതിപ്പ്മനോരമ ഓൺലൈൻഭാഷാപോഷിണി, ഗ്രന്ഥാലോകം, കലാകൗമുദി, മാധ്യമം, മാധ്യമം ഓൺലൈൻ, മാതൃഭൂമി, കുങ്കുമം, മനോരാജ്യ൦, ഗൾഫ് മലയാളം ന്യൂസ്മംഗളം, കേരള കൗമുദി, ദീപിക, ജന്മഭൂമി, കവിമൊഴി, മലയാളം ന്യൂസ്, വീക്ഷണം, കവിമൊഴി, ജനയുഗം, സാഹിത്യ പോഷിണി,പത്രം മാസികഒരുമ മാസിക, ചന്ദ്രിക,  വിദേശ അമേരിക്കൻ മാധ്യമങ്ങൾ മലയാളം പത്രം, സംഗമം, കേരള എക്സ്പ്രസ്സ്, പ്രവാസി, കൈരളി, മലയാളം പത്രിക, ഈമലയാളീ, ജോയിച്ചൻ പുതുക്കുളം, മലയാളം ഡെയിലി, മാറ്റൊലി, ബ്രിട്ടനിലെ മലയാളം യൂകെ, മലയാളം വായന, കേരള ലിങ്ക്, മലയാളി വിഷൻ, ഫോർ മലയാളി, യുക്മ ന്യൂസ്, ജർമനിയിലുള്ള പ്രവാസലോകം, പ്രവാസി ഓൺലൈൻ, ഓസ്‌ട്രേലിയൻ പത്രം ഇങ്ങനെ ധാരളം ഓൺലൈനുകളിൽ എഴുതാറുണ്ട്.  ഏതാനം കഥകൾ ടെലിഫിലിം, ഷോർട്ട് ഫിലിം ആയിട്ടുണ്ട്.  നാടകത്തിലേതുപോലെ ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ ബുദ്ധിയും സൗന്ദര്യവും ഉപയോഗിച്ച് ഭരണകർത്താക്കളെവരെ സ്വന്തം വരുതിയിലാക്കി ചരിത്രത്തിൽ സ്ഥാനം നേടിയ മാദകറാണിമാരുടെ ചരിത്ര കഥകളും സ്രേഷ്ട ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.

 

ഗൾഫ് രാജ്യങ്ങളെപ്പറ്റി സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ചരിത്ര ലേഖനങ്ങളാണ്   “കഥകളുറങ്ങുന്ന പുണ്യഭൂമി”. 2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിനായി റിപ്പോർട്ട് ചെയ്യുമ്പഴാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഒളിമ്പിക്‌സ് ചരിത്രം വേണമെന്ന് ആവശ്യപ്പെട്ടത്.  സംഘം  ഇറക്കിയ കായിക ചരിത്ര പുസ്തകമാണ് “കളിക്കളം”. ആദ്യമായി ഇൻഫർമേഷൻ പലരിൽ നിന്നും എടുക്കുന്നത് അന്നാണ്.

ഇപ്പോൾ പുറത്തു വരാനിരിക്കുന്ന ജീവ ചരിത്രപുസ്തകമാണ് സർദാർ പട്ടേലിന്റ “കാരിരുമ്പിന്റ കരുത്ത്”. അതിന്റ ആമുഖത്തിൽ നിന്ന്

 

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്രുവിനും ഒപ്പം സ്ഥാനമാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള “സർദാർ” എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത്. പട്ടേലിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കെട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായത്, വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ മികച്ച രാജ്യതന്ത്രജ്ഞതയും ഉരുക്കുമുഷ്ഠിയും ഉപയോഗിച്ച് ഇന്ത്യൻ യൂണിയനിൽ ചേർത്ത പട്ടേൽ അങ്ങനെ “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ” ആയി. പട്ടേലിന്റ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിന്റ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം  മരണാനന്തര  ബഹുമതിയായി ഭാരത രത്ന സമർപ്പിച്ചു”.

 

2011 ൽ പുറത്തുവന്ന യാത്രാവിവരണമാണ്  അസെന്റെ ബൂക്കിന്റ  “കനക നക്ഷത്രങ്ങളുടെ നാട്ടിൽ” (ഓസ്ട്രിയ)പിന്നീട് മീഡിയ ഹൗസിന്റ് “കടലിനക്കരെ ഇക്കരെ” (വിവിധ രാജ്യങ്ങളിലെ യാത്രകൾ),  2019 ലെ പ്രഭാത് ബൂക്കിന്റ   “കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ ” (ലണ്ടൻ -ഇംഗ്ലണ്ട്)  യാത്ര വിവരണത്തിന് അവതാരിക എഴുതിയത് പ്രമുഖ ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറമാണ്. പ്രഭാത് ബുക്ക്സ് ആണ് ഇത് പ്രസിദ്ധികരിക്കുന്നത്. അദ്ദേഹത്തിന്റ വാക്കുകൾ.

മലയാള ഭാഷയിൽ സഞ്ചാര സാഹിത്യം ഒരു കാലത്തും സമ്പന്നമായിരുന്നുവെന്ന് പറയാൻ നിവർത്തിയില്ല. പാറേമാക്കൽ തോമാക്കത്തനാരും കെ.പി.കേശവമേനോനുമൊക്കെ വഴിവിളക്ക് കൊളുത്തിയെങ്കിലും ഈ വഴിയിലൂടെ സഞ്ചരിക്കാൻ ധീരത കാണിച്ചവർ വളരെ വിരളമാണ്. എങ്കിലും ഈ രംഗത്ത് എസ്.കെ.പൊറ്റക്കാട് എന്ന മഹാസാഹിത്യകാരൻ നൽകിയ സംഭവനകൾ ഒരിക്കലും മലയാളികൾക്ക് വിസ്മരിക്കാനാവുന്നതല്ല. അദ്ദേഹത്തിന്റ യാത്രാവിവരണങ്ങൾ അതീവ താല്പര്യത്തോടെ തന്നെ നാം വായിക്കുകയും ചെയ്തു. അതിന് ശേഷം പ്രൊഫ.കെ.സി.പീറ്റർ, എം.പി.വീരേന്ദ്രകുമാർ, പുനത്തിൽ കുഞ്ഞബ്ദുള്ള, ഡോ.ജോർജ് ഓണക്കൂർ, സക്കറിയസന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരൊക്കെ ചെറുതായ സംഭാവനകൾ നൽകിയെന്ന് മാത്രമേ പറയാൻ കഴിയൂ.

 

ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു സഞ്ചാരസാഹിത്യകൃതിയുമായി നമ്മുടെ മുന്നിലെത്തുന്നത് പ്രശസ്ത പ്രവാസി സാഹിത്യകാരനായ കാരൂർ സോമനാണ്. നാടകം, നോവൽ, ബാലനോവൽ, ചെറുകഥ, കവിത  എന്നീ സാഹിത്യശാഖകളിൽ തനതായ സംഭാവനകൾ നൽകിയിട്ടുള്ള സോമൻ കായിക -ശാസ്ത്ര രംഗത്തും സഞ്ചാരസാഹിത്യ രംഗത്തും കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റ ആദ്യ സഞ്ചാര സാഹിത്യ കൃതിയാണ് ഓസ്ട്രിയ-വിയന്നയുടെ  “കനക നക്ഷത്രങ്ങളുടെ നാട്ടിൽ”.

 

എസ്.കെ.പൊറ്റക്കാടിന്റെ “ലണ്ടൻ ഡയറി” ക്ക് ശേഷം ലണ്ടനക്കുറിച്ചു് നമ്മുക്ക് ലഭിക്കുന്ന ഏറ്റവും നല്ല സഞ്ചാര സാഹിത്യകൃതിയാണ് കാരൂർ സോമിന്റെ”കാലം മായ്ക്കാത്ത പൈത്രകകാഴ്ചകൾ”. ഒന്നര പതിറ്റാണ്ടിലധികം ലണ്ടനിൽ ജീവിച്ച അനുഭവങ്ങളിൽ നിന്ന് ഉയിർകൊണ്ടതാണ് ഈ കൃതി.  ആ അനുഭവങ്ങളുടെ സുഗന്ധം ഈ കൃതിയിലുടനീളം താളം കെട്ടി നിൽക്കുന്നണ്ട്.

 

കേരളത്തിലെ മാവേലിക്കരചാരുമൂട് താമരക്കുളം എന്ന കൊച്ചുഗ്രാമത്തിൽ പഠിച്ച കാരൂർ സോമൻ ഉപജീവനം തേടിയാണ് സുര്യാനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ തലസ്ഥാന നഗരിയായ ലണ്ടനിലെത്തിച്ചേർന്നത്.  ഏഷ്യ -ഗൾഫ് -യൂറോപ്പ് അമേരിക്കയിലെ മഹാനഗരങ്ങളും, ഇന്ത്യയിലെ പുണ്യനദികളും കണ്ട അദ്ദേഹത്തെ ഏറ്റവും കൂടുതൽ വശീകരിച്ചത് ലണ്ടനിലെ തെംസ് നദിയാണ്. ലണ്ടൻ നഗരത്തെയും ഓക്സ്ഫോഡിനേയും തഴുകിയെത്തുന്ന വിശ്വമോഹിനിയായ തെംസ് നദിയെ മുൻനിർത്തിയാണ് ഈ ഹൃത്യമായ സഞ്ചാര സാഹിത്യ കൃതി രചിച്ചിട്ടുള്ളത്.

 

ലോകത്തെ വിസ്മയിപ്പിച്ച “ബിഗ് ബെൻ” എന്ന ക്ലോക്ക് ടവറിനെക്കുറിച്ചെല്ലാം ഈ കൃതിയിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. 29 ദശലക്ഷം

പവൻ ചിലവിട്ട വിക്ടോറിയ മഹാറാണിയെന്ന ബ്രിട്ടീഷ് ഭരണസാരഥിയാണ് ഈ ക്ലോക്ക് ടവർ  പണി കഴിപ്പിച്ചത്. വിക്ടോറിയ മഹാറാണിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ചും ഇംഗ്ലണ്ടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെക്കുറിച്ചും മൊത്തത്തിൽ ഇംഗ്ലണ്ടിന്റെ പ്രകൃതി

സൗന്ദര്യത്തെക്കുറിച്ചുമെല്ലാം ഈ കൃതിയിൽ കാവ്യസുരഭിലമായി പ്രതിപാദിച്ചിരിക്കുന്നു.

 

പഠിക്കുന്ന കുട്ടികളടക്കം ഏതൊരു മലയാളിക്കും സ്വന്തം ഗൃഹത്തിലിരുന്ന് ഒരു ലണ്ടൻ യാത്രയൂടെ അനുഭവം, അറിവ്  ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു കൃതിയാണിത്. ലളിത സുന്ദരമായ ആഖ്യാനരീതികൊണ്ടു, മധുരകോമള പദാവലികൾകൊണ്ടും ഈ കൃതി അത്യന്തം നമ്മെ പിടിച്ചിരുത്തുന്നു. ഇത്തരത്തിൽ മൂല്യവത്തായ ഒരു കൃതി കൈരളിക്ക് കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞ കാരൂർ സോമന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള  ശ്രദ്ധേയങ്ങളായ യാത്രാവിവരണ ഗ്രന്ഥങ്ങൾ കാരൂർ സോമൻറ് തൂലികയിൽ പിറക്കട്ടെ എന്നാശംസിക്കുന്നു”.

 

ഇനിയും പുറത്തുവരാനിരിക്കുന്ന യാത്രാവിവരണങ്ങളാണ് ഇറ്റലി, ഫ്രാൻസ്, ഫിൻലൻഡ്‌ ഒപ്പം നാടകം കടലോളങ്ങൾ, കഥകൾ -കാലത്തിന്റ കണ്ണാടി.

 

ശാസ്ത്ര സാങ്കേതിക രംഗത്തുള്ള ഇൻഫൊർമേറ്റീവ് ബുക്കുകളാണ് മാതൃഭുമിയിലുള്ള “ചന്ദ്രയാൻ” പ്രഭാതിലുള്ള “മംഗൾയാൻ”. സാഹിത്യ രംഗത്തുള്ള കൃതികളിൽ സമൂഹത്തിലുള്ള ആനുകാലി സംഭവങ്ങളാണ് കുടുതലും കടന്നു വരുന്നത്.  അതിൽ മാനവികതക്കാണ് മുൻതൂക്കമുള്ളത്.   എല്ലാവർക്കും എല്ലാം ആശയങ്ങളോടെ പൊരുത്തപ്പെടാൻ സാധിക്കില്ല. എന്നാൽ സമൂഹത്തിൽ ചവുട്ടിമെതിക്കുന്നവനൊപ്പം നിന്ന്  ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സംഹാരഭാവത്തോട് പൊരുതാൻ പ്രേരണ നൽകുന്നത് എഴുത്തുകാരനിലെ പോരാളിയാണ്. അത്  തോക്കിന് മുന്നിലും എഴുത്തുകാരനെ സംതൃപ്തനാക്കുന്നു. ശത്രുക്കൾ ധാരാളമുണ്ടെങ്കിലും ആ കുട്ടത്തിൽ കുറെ മിത്രങ്ങളുമുണ്ട്. അതിന്റ തെളിവാണ് അവരിൽ നിന്നും കിട്ടുന്ന പ്രോത്സാഹനങ്ങൾ.  അക്ഷരത്തിന്റ മൂർച്ച എല്ലാവരെയും സംതൃപതരാക്കിയ ചരിത്രമില്ല. കപടബോധത്തിൽ ജീവിക്കുന്ന മാന്യന്മാരായ മനോരോഗികൾ എല്ലാം രംഗത്തുമുണ്ട്. തിരിച്ചറിയാനും തിരുത്തപ്പെടാനും അവർ ഒരുക്കമല്ല. അതാണ് അവരുടെ പരമ്പരാഗത രാജ നീതി അല്ലെങ്കിൽ തലച്ചോറിൽ നടക്കുന്ന രാസപ്രവർത്തനം.  പ്രതികുലങ്ങളായ ധാരാളം സാഹചര്യങ്ങളുണ്ടായിട്ടും മുൻ ഇന്ത്യൻ പ്രധാനമന്ത്രി നരസിഹറാവു, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാഹിത്യ സാംസ്‌കാരിക നായകന്മാരിൽ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളും പുരസ്‌കാരങ്ങളും ഭാഷക്ക് കിട്ടിയ അംഗീകാരമാണ്. അധികാര സേവന സാഹിത്യ സേവാ പുരസ്കാരത്തെക്കാൾ സാഹിത്യപുരത്തേക്കുള്ള വഴികാട്ടിയായി ഇന്നും നിലകൊള്ളുന്ന കാരണവും അതാണ്.  സ്വന്തം നിലപാടിൽ ഉറച്ചു നിന്നുകൊണ്ട്  നാലര പതിറ്റാണ്ടുകളിലെ സാഹിത്യ സപര്യ അനീതിക്കതിരെയുള്ള ചുവരെഴുത്തുകളായി മനുഷ്യരാശിക്ക് അറിവും  വെളിച്ചവും പ്രധാനം ചെയ്യുന്നു.  അതൊരു മഹനീയ സേവനമായി കണ്ട് കാരൂർ സോമൻ എഴുത്തു തുടരുന്നു

കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ അവസാന അദ്ധ്യായം

ഡോ.ഐഷ . വി.

ആരോ ഒരാൾ വിവാഹ ക്ഷണക്കത്ത് എന്റെ ഭർത്താവിനെ ഏൽപ്പിച്ചു പറഞ്ഞു. ഷീലയ്ക്ക് സൗമ്യയെ അറിയാം. എല്ലാവരും വരണം. ഇവിടെ അടുത്ത് പുതുതായി തുടങ്ങിയ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം. ഞാൻ കത്ത് തിരിച്ചും മറിച്ചും നോക്കി. യാതൊരു പിടിയും കിട്ടുന്നില്ല. വിവാഹത്തീയതി അടുത്തു വന്നപ്പോൾ പണിക്ക് വരുന്ന ബിജുവിനോട് ചോദിച്ചു. ആരുടെ കല്യാണമാണത് ? ബിജുവിന് ക്ഷണം ഉണ്ടോ? ഉണ്ട്. അത് കാലിക്കോടന്റവിടുത്തെയാ. ഞാൻ വീണ്ടും ഓർമ്മയിൽ പരതി. ഫലം നാസ്തി. പ്രത്യേകിച്ച് വട്ടപ്പേർ കൂടി പറഞ്ഞപ്പോൾ . പഠനവും ഉദ്യോഗവുമായി കാൽ നൂറ്റാേണ്ടോളം മറ്റു ജില്ലകളിൽ താമസിക്കേണ്ടി വന്നതിനാൽ നാട്ടുകാരിൽ പലരെയും അറിയാതായി. ബിജു പല തരത്തിലും പറഞ്ഞു തരാൻശ്രമിച്ചെങ്കിലും പിടി കിട്ടിയില്ല. പിന്നെയാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ കൊച്ചുമകളുടെ വിവാഹമാണ് എന്ന് മനസ്സിലായത്. ഓർമ്മകൾ മൂന്നര ദശകത്തോളം പിന്നോട്ട് പോയി. ശ്രീമാൻ ജനാർദ്ദനൻ പിള്ളയും ഭാര്യ പൊന്നമ്മയും മക്കളും അമ്മയുടെ തറവാട്ടിൽ സ്ഥിരമായി വരുന്നവരായിരുന്നു. ജനാർദ്ദനൻ പിള്ള മാമന് ഊന്നിൻ മൂട്ടിലുള്ള ആശുപത്രിയിലേയ്ക്ക് പ്രാതൽ, ഉച്ച ഭക്ഷണം മുതലായവ അമ്മാമ്മ തയ്യാറാക്കുന്ന മുറയ്ക്ക് കൊണ്ടുപോയി കൊടുക്കും. ഇടയ്ക്ക് വീട്ടിലെത്തുന്ന സമയത്ത് പശുവിന്റെ കാര്യങ്ങളും നോക്കും. അമ്മാമ്മയുടെ പറങ്കിമാവുകൾ പാട്ടത്തിനെടുക്കുന്നത് ജനാർദ്ദനൻ പിള്ളയുടെ ഭാര്യയാണ്. വൃശ്ചിക കാറ്റ് മരങ്ങളുടെ ഉണക്കയില പൊഴിക്കാൻ തുടങ്ങുമ്പോൾ അമ്മാമ്മ അഞ്ചാറു സ്ത്രീകളെ ജോലിക്ക് നിർത്തി അഞ്ചേക്കർ പറമ്പിലെ മുഴുവൻ കരിയിലയും കരിയില കത്തിക്കാനായി തയ്യാറാക്കിയ കുഴിയിലെത്തിക്കും. ആ കുഴിയിലെ തീ മൂന്നോ നാലോ ദിവസം കഴിഞ്ഞാലും കെട്ടുപോകുകയില്ല. ഇങ്ങനെ കരിയില കത്തിക്കുന്നതിന്റെ ഗുണം പലതാണ്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് കൂടുമ്പോൾ ഫലവൃക്ഷങ്ങളിൽ കായ്ഫലം കൂടും പറമ്പിലെ കീടങ്ങൾ നശിക്കും കുമിൾ രോഗ ബാധ കുറയും. തെങ്ങിനിടാനുള്ള ചാരം ലഭിക്കും. കരിയില വീണ് ദ്രവിച്ച് മണ്ണിന്റെ അമ്ലഗുണം കൂടുകയില്ല. പൊന്നമ്മ അക്കയ്ക്ക് കശുവണ്ടി (പറങ്കിയണ്ടി) എവിടെ വീണാലും കാണാം. കശുവണ്ടിക്കാലം ഞങ്ങൾക്ക് അവധിക്കാലമാണ്. കശുവണ്ടി പെറുക്കാനും കശുമാങ്ങ തിന്നാനും ഞങ്ങൾ കുട്ടികൾ പൊന്നമ്മ അക്കയുടെ മക്കളോടൊപ്പം കൂടും. നല്ല കശുമാങ്ങ (ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ പെട്ടിക്കുടം പോലുള്ളത്) ഞങ്ങൾ തിന്നും. ബാക്കിയുള്ളവ വലിച്ചെറിയാൻ പാടില്ല. എല്ലാം അതാത് പറങ്കിമാവിന്റെ പരിസരത്തുള്ള തെങ്ങിൻ ചുവട്ടിൽ ഇടണം എന്നത് പൊന്നമ്മ അക്കയുടെ കർശന നിർദ്ദേശമാണ്. ഞങ്ങൾ അത് അനുസരിക്കും മറ്റാരെങ്കിലും അണ്ടി പെറുക്കുന്നോ എന്നറിയാനുള്ള വിദ്യ കൂടിയാണത്. മതിലുകളില്ലാത്ത പറമ്പല്ലേ ? കുലുക്കിയിടുക , തോട്ടി വച്ച് പറിക്കുക, കല്ലെറിഞ്ഞിടുക എന്നിങ്ങനെ വിവിധ രീതികൾ ഉപയോഗിച്ച് കശുവണ്ടി പറിച്ചെടുക്കാൻ പറ്റും. തോട്ടിയെത്താത്ത കൊമ്പിലുള്ളത് പറിക്കാൻ പൊന്നമ്മയക്ക മരത്തിൽ കയറും , അത് കാണേണ്ട കാഴ്ച തന്നെ. നല്ല വണ്ണമുള്ള പൊന്നമ്മ അക്ക ഏത് വണ്ണവും പൊക്കവുമുള്ള മരത്തിൽ വലിഞ്ഞ് കയറുമായിരുന്നു. അതിന് ചില മുന്നൊരുക്കങ്ങൾ ഒക്കെയുണ്ട്. അമ്പലത്തിൽ പൂജാരിമാർ ഉടുക്കുന്നതു പോലെ ഉടുത്തിരിക്കുന്ന കൈലി താറുടുത്ത് കശുമാവിൽ വലിഞ്ഞ് കയറും. കുറച്ച് ഉയരെ എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ ആരെങ്കിലും തോട്ടിയെടുത്ത് കൊടുക്കും. അങ്ങനെ എത്താത്ത കൊമ്പിലെ കശുമാങ്ങ പൊന്നമ്മ അക്ക പറിച്ചെടുക്കും. ഒരു മാവിൻ ചുവട്ടിൽ നിന്നു മറ്റൊരു മാവിൻ ചുവട്ടിലേയ്ക്കു പോകുന്നതിനിടയിൽ പൊന്നമ്മ അക്ക പാകാൻ പറ്റിയ കശുവണ്ടികൾ തിരഞ്ഞെടുക്കും. പച്ച കശുവണ്ടി ഒരു കമ്പു വച്ച് അതിന്റെ മൂക്ക് കുത്തി അകത്തെ പരിപ്പ് മുറിയാതെയെടുക്കുന്ന വിദ്യ മുതിർന്ന കുട്ടികൾ ഇളയ കുട്ടികളെ പഠിപ്പിച്ച് കൊടുക്കും. സന്ധ്യയ്ക്ക് കഷായപ്പുരയിലെ അടുപ്പിലെ കനലിൽ കശുവണ്ടി ചുട്ടെടുക്കും. കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകൾ പരിപ്പ് ഉടഞ്ഞ് പോകാതെ കശുവണ്ടി തല്ലുന്നത് എങ്ങിനെയെന്ന് പൊന്നമ്മ അക്ക കാണിച്ചു തരും.

ഞാൻ പി ജി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ മരണത്തെ കുറിച്ച് അറിയുന്നത്. പേ വിഷ ബാധയായിരുന്നു. തോട്ടിൽ തുണി കഴുകി കൊണ്ടു നിന്നപ്പോൾ പേയുള്ള ഒരു പട്ടി ഓടി വന്ന് ചുണ്ടിൽ ഒന്ന് അള്ളി. അള്ളിയതല്ലേയുള്ളൂ കടിച്ചതല്ലല്ലോ എന്ന് കരുതി അവഗണിച്ചു . പിന്നീട് പേയിളകി അദ്ദേഹം മരിച്ചു പോയി. അധികം താമസിയാതെ പ്രമേഹം മൂത്ത് പൊന്നമ്മ അക്കയും മരിച്ചു. മൂത്ത മകളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴേയ്ക്കും അവർ ആദ്യ വീട് വിറ്റ് മറ്റൊരു വീട്ടിൽ താമസമാക്കി. പിന്നീട് രണ്ട് പെൺമക്കളുടെയും തന്റെയും വിവാഹം നടത്തുന്ന ചുമതല ഏക മകൻ ബാബു കുട്ടന്റെ കൈകളിലായി.

ബാബു കുട്ടൻ ആത്മഹത്യ ചെയ്തെന്ന് ബിജു പറഞ്ഞപ്പോഴാണറിഞ്ഞത്.

ഇന്ന് ഷീലയുടെ മകളുടെ വിവാഹമായിരുന്നു. ഇന്നലെയും ഇന്നും വിവാഹ ചടങ്ങുകളിൽ ഞാനും പങ്കെടുത്തു.

 

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ഒരേ തിര, ഒരേ ആകാശം

സിസ്റ്ററുടെ വാക്കുകൾ പലരഹസ്യങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു. ചില ചാനലുകൾ ഒരു വിദേശമലയാളിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചർച്ചയാക്കുകയും ചെയ്തു. അധികാരഗോപുരങ്ങളിൽ സുഖവാസം ചെയ്യുന്നവരുടെ കണ്ണുകളിൽ അത് അമ്പരപ്പാണുണ്ടാക്കിയത്. കന്നിനെ കയം കാണിക്കുന്നതുപോലെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കുറെപ്പേർ എത്തിയിരിക്കുന്നത്. ഇവിടുത്തെ സ്ത്രീകളെ പീഡിപ്പിക്കുന്നതുപോലെ പാവങ്ങളെയും പീഡിപ്പിക്കയെന്ന്് ഉറക്കെ പറയണമെന്ന് തോന്നി. തിരുവനന്തപുരത്തുള്ള ശംഖ്മുഖം തുറമുഖം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സഭാപിതാവിനെ സന്ദർശിച്ചതിന്ശേഷം ചാരുംമൂട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തുന്ന സമയം സൂര്യൻ പ്രകൃതിയെ ചുംബിച്ചിട്ട് ചക്രവാളത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കയായിരുന്നു.

ഇതിനിടയിൽ ബസ്സുകളുടെ വേഗത നിറഞ്ഞ ഒാട്ടത്തെ വിസ്മയത്തോടെയാണ് കണ്ടത്. ആ സമയം ലണ്ടനിലെ മനോഹരമായ ഇരുനില വാഹനം മനസ്സിലേക്ക് വന്നു. ഒരു ഡൈ്രവർ മാത്രമുള്ള ബസ്സിൽ ടിക്കറ്റ് കിട്ടാനുള്ള യന്ത്രവും ഉണ്ട്. യാത്രികമായി കയറാനും ഇറങ്ങാനുമുള്ള വാതിലുകളും. വീട്ടിലെത്തിയ സിസ്റ്റർ കുളികഴിഞ്ഞ് പ്രാർത്ഥനയിലേക്കും ഷാരോൺ ടി.വി. ന്യൂസ് കാണാനുമിരുന്നു.

രാത്രിലെ പ്രാർത്ഥനയും അത്താഴവും കഴിച്ചിട്ടവർ തുടർന്നുള്ള യാത്രകളെപ്പറ്റി ഉറങ്ങുംവരെ സംസാരിച്ചിരുന്നു. സിസ്റ്റർ കർമേൽ കുടുംബത്തിനൊപ്പം ആദ്യം പോയത് കോട്ടയം അനാഥമന്ദിരത്തിലേക്കായിരുന്നു. അവിടെ ഉൗഷ്മളമായ സ്വീകരണമാണ് സഭാപിതാക്കന്മാരുടെ നേതൃത്വത്തിൽ സിസ്റ്റർക്ക് ലഭിച്ചത്. മറുപടി പ്രസംഗത്തിൽ സിസ്റ്റർ അറിയിച്ചത് ഇന്നത്തെ ഭൂമിയും ആകാശവും മനുഷ്യന്റെ പാപത്താൽ ശാപയോഗ്യമായിരിക്കുന്നുവെന്നും ദൈവത്തിന്റെ കൂടാരത്തിലാണ് ഇത് സംഭവിക്കുന്നതെന്നും നാം ഒാർക്കണം.

അനാഥാലയത്തിലെ കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ കോശിയുടെ വകയായി ഒരുക്കിയിരുന്നു. അതിനൊപ്പം നല്ലൊരു തുക സംഭാവനയും നല്കി. സിസ്റ്റർ കർമേലിന്റെ സന്ദർശനം അവർക്ക് ഒരു അനുഗ്രഹമായിരുന്നു. ആലപ്പുഴ ബോട്ട് യാത്രയ്ക്ക് ശേഷം അവർ പോയത് കാളയോട്ടം കാണാനായിരുന്നു. ചതുപ്പു നിറഞ്ഞ പാടത്ത് കാളയോട്ടം കാണാൻ സമീപപ്രദേശത്തുള്ള ഗ്രാമവാസികൾ കൂട്ടംകൂട്ടമായിരുണ്ടായിരുന്നു. എട്ട് ജോഡി കാളകളും അതിന്റെ കഴുത്തിൽ കലപ്പയുമായി വെളുപ്പും കറുപ്പും പുള്ളികളുള്ള കാളകൾ ഒാടാൻ തയ്യാറായി നിന്നു.
കാളയോട്ടം കണ്ടിരിക്കെ മനസ് സ്പെയിനിലെ കാളയോട്ടം ഒാർമ്മിച്ചു. അതൊരു ക്രൂരവിനോദമാണ്. ഇന്നത് പഴയതുപോലില്ല. ചായംപൂശിയ കൊമ്പുകളിൽ പിടയുന്ന മനുഷ്യജീവനുകളെ എന്തിന് കണ്ടുരസിക്കണമെന്ന് തോന്നും. ഇവിടുത്തെ വയലുകളിലുള്ള കാളയോട്ട മത്സരം എത്രയോ നന്ന്.

ഒരു രാത്രി പൂഞ്ഞാറിലുള്ള ഒരു ഹോട്ടലിലാണ് തങ്ങിയത്. കോശിയും കുടുംബവും ഒപ്പമുള്ളതിനാൽ അവിടുത്തെ വേശ്യാകേന്ദ്രങ്ങളെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ല. ഹോട്ടൽ ജോലിക്കാരിൽ നിന്ന് ഒരു കാര്യം മനസ്സിലായത് ഏജന്റന്മാർ വഴി ഇവിടെയും സ്ത്രീകളുടെ വരവുണ്ടെന്നാണ്. പോലീസ് റെയ്ഡ് ഒന്നും നടക്കാറില്ല. പോലീസും ഹോട്ടൽ മുതലാളിമാരും ഒന്നിച്ച് നടത്തുന്ന വ്യവസായം. കേരളത്തിലെ എല്ലാ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം കൽക്കട്ടയിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് പിതാവിന്റെ കല്ലറയിൽ കുടുംബവുമൊത്ത് പ്രാർത്ഥിക്കാനെത്തി. സിസ്റ്റർ കാർമേൽ ചാരുംമ്മൂട്ടിലുള്ളത് മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. ചിലർ മണത്തറിഞ്ഞ് അവർ തുടരെ തുടരെ വീട്ടിലെത്തി. വീടിനുള്ളിൽ ബെല്ലടി കേട്ട് വരുന്ന വലക്കാരി ശാന്ത ജനാലയിലൂടെ അറിയിക്കും “”സിസ്റ്റർ ഇവിടെയില്ല യാത്രയിലാണ്”. കൊച്ചിയിലാണ് സിസ്റ്റർ ഉള്ളതെങ്കിൽ മാധ്യമക്കാർ എത്തുമ്പോഴേക്കും സിസ്റ്റർ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ചിരിക്കും. ഒരു ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ സിസ്റ്റർ കാർമേലിനെ അവർ കണ്ടെത്തി. പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ച് തിരിഞ്ഞപ്പോൾ ചോദ്യങ്ങളുമായി മാധ്യമങ്ങൾ. മാധ്യമശ്രദ്ധയും പ്രശംസയും പിടിച്ചെടുക്കുന്നത് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സിസ്റ്റർ ആശ്ചര്യപ്പെട്ട് അവരെ നോക്കി. ഉള്ളിലെ ചോദ്യം അവർ ഇവിടെയുമെത്തിയോ? ആരെയും ആകർഷിക്കുന്ന ആ മുഖകാന്തിയിൽ ഒരു ദിവ്യത്വം അവർ കണ്ടു. അവരിൽ ഒരാൾ ആകാംഷയോടെ ചോദിച്ചു.
“”ഇൗ കല്ലറയിൽ അടക്കം ചെയ്തിരിക്കുന്നത് സിസ്റ്ററുടെ ആരാണ് ”
അപ്രതീക്ഷതമായ ഒരു ചോദ്യമാണുണ്ടായത്. ഒന്നും ഒളിക്കേണ്ട ആവശ്യമില്ലന്ന് സിസ്റ്റർക്കും തോന്നി. അതീവ ബഹുമാനത്തോടെ പറഞ്ഞു.
“”ഇതെന്റെ പിതാവിന്റെ കല്ലറയാണ്”
“”ഞങ്ങൾക്ക് അര മണിക്കൂർ ഇന്റർവ്യൂ തരാമോ?”
“” ക്ഷമിക്കണം. എനിക്ക് താല്പര്യമില്ല”
“”സിസ്റ്റർ ചെയ്യുന്ന നന്മകൾ ലോകം അറിയേണ്ടതല്ലേ?”
“”ഞാൻ ചെയ്യുന്ന സൽക്കർമ്മങ്ങൾ എന്റെ
ധ്യാനത്തിന്റെ ഭാഗമാണ്. ആ ധ്യാനഗുരു എന്നെ അറിഞ്ഞാൽ മതി”
ആ വാക്കുകൾ ഒരു ദിവ്യപ്രസാദമായിട്ടാണവർക്ക് തോന്നിയത്.
“”സിസ്റ്റർ ഇവിടെ നിന്നും ഇംഗ്ലണ്ടിലേക്ക് എന്നാണ് പോകുന്നത്?”
“”ഞാൻ നാളെ കൽക്കട്ടയിലേക്കും പിന്നീട് ബോബയിലേക്കും
പോകും. അഞ്ച് വർഷങ്ങൾ കൽക്കട്ടയിൽ ജീവിച്ചതല്ലേ
പോകാതിരിക്കാൻ പറ്റുമോ?”
“” സിസ്റ്ററെ ഒരു ചോദ്യം കൂടി. ഇന്ന് കന്യാസ്ത്രീകൾ ധാരാളം പീഡനങ്ങൾ
നേരിടുന്നതിനെ എങ്ങനെ കാണുന്നു?”
“”ശ്രീ ശങ്കരാചാര്യരുടെ കാല്പാടുകൾ പതിഞ്ഞമണ്ണാണിത്. സന്യാസിനി
മഠങ്ങളിൽ ആത്മാവിന്റെ ചൈതന്യമാണ് കാണേണ്ടത്. നമ്മൾ
സന്യസിമാരുടെ ജീവിതത്തിന് എന്തെല്ലാം അർഥവ്യാഖ്യാനങ്ങൾ
കൊടുത്താലും ആത്മീയ ജീവിതത്തിന് ഏകാഗ്രമനസ്സോടെ ദൈവത്തിന്
മുന്നിൽ ആത്മസമർപ്പണം ചെയ്യുവാൻ ഇവർക്കല്ലാം കഴിയട്ടെ
എന്നാണ് എന്റെ പ്രാർത്ഥന. നമ്മുടെ മനസ്സും മാർഗ്ഗവും നന്നായാൽ എല്ലാറ്റിനും
ഉത്തരം കിട്ടും. ശക്തരായവർ ദുർബലരെ ദയാപൂർവ്വം കാണണമെന്നാണ് എന്റെ
അഭിപ്രായം. എല്ലാം തിന്മകളേയും ദൈവം വെറുക്കുന്നവനാണ്.
അത് സന്യാസി സമൂഹം മനസ്സിലാക്കണം.” അത്രയും പറഞ്ഞിട്ട് സിസ്റ്റർ കാറിലേക്ക് കയറാനൊരുങ്ങുമ്പോൾ ഒരു ചോദ്യംകൂടി വന്നു.
“”സിസ്റ്റർ ലോകമമ്പാടും സഞ്ചരിക്കുമ്പോൾ ഭയം തോന്നാറില്ലേ?”
“” തിന്മകൾക്കെതിരിരെ പ്രവർത്തിക്കുന്നതിന് എന്തിന് ഭയക്കണം.
മരണം എന്റെ മേൽ കഴുകനെപ്പോലെയുണ്ട്. മരണവും ഒരു കിരീടമാണ്.
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ? അങ്ങനെ സംഭവിച്ചാൽ എന്നെ ഒാർത്താരും കരയരുത് ”

അടുത്ത ദിവസത്തെ പത്രത്താളുകളിൽ ദൈവത്തിന്റെ മനസ്സറിയുന്ന സിസ്റ്റർ കാർമേൽ എന്ന തലക്കെട്ടിലാണ് ആ ചോദ്യോത്തരങ്ങൾ പുറത്തുവന്നത്. അതിൽ ചില പത്രങ്ങൾ വായിച്ചപ്പോൾ ഇവരൊന്നും ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവരെല്ലെന്നും ഇത്തരം വാർത്തകൾ ജനത്തെ വിഭജിക്കാനെ ഉപകരിക്കുന്നെന്നും തോന്നി.
ഉദയം വരാതിരിക്കാനുള്ള പ്രാർത്ഥന സിസ്റ്റർ കാർമേൽ ഒഴികെ ആ വീട്ടിലെ മറ്റെല്ലാവരിലുമുണ്ടായിരുന്നു.
വളരെ കുറഞ്ഞ കാലയളവിൽ ആ കുടുംബത്തിലെ എല്ലാമെല്ലാമായി മാറികഴിഞ്ഞ സിസ്റ്റർ കാർമേൽ ഇൗ ഭവനം വിട്ടുപോകുന്നു. രാവിലെ തന്നെ സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞ് ഒരുങ്ങിനിന്നു.
യാത്ര പറയാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ നാല് ജോഡി മിഴികൾ ജലം രുചിയറിഞ്ഞു.
വാക്കുകൾക്ക് അക്ഷരങ്ങൾ കിട്ടാതെ നാല് പേരും മൂകരായി തന്നെ നിന്നു. ഒാരോരുത്തരായി ആലിംഗനം ചെയ്ത് തീർത്തപ്പോൾ ഏലീയമ്മയുടെയും സിസ്റ്ററിന്റേയും ഉൗഴം ആത്മനൊമ്പരത്തിന്റെ തീവ്രതയും ആഴവും നിറഞ്ഞതായിരുന്നു.
നാത്തൂന്റേയും നാത്തൂന്റേയും കണ്ണുകൾ നിറഞ്ഞൊഴുകി
ഇൗ പ്രത്യേക സമയത്ത് അവിടെ വേലക്കാരി ശാന്തയും ധൃതിപിടിച്ചെത്തി. പാവം വേലക്കാരി. സിസ്റ്റർ കാർമേൽ അവൾക്ക് പാരിതോഷികവും നല്കി.
നാലുപേരും കാറിൽ കയറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സിസ്റ്റർ കാർമേൽ മാത്രം വിമാനത്തിൽ കയറി.
കൽക്കട്ടയിൽ എത്തിയ സിസ്റ്റർ ആദ്യം വിളിച്ചത് കോശിയേയും സിസ്റ്റർ നോറിനെയും ജെസീക്കയെയും ആയിരുന്നു. കൽക്കട്ടയിൽ സുഖമായി എത്തിയ കാര്യം പറയാനായിരുന്നു വിളിച്ചത്.
നീണ്ട വർഷങ്ങൾക്ക് ശേഷം ഹൗറ പാലത്തിലൂടെയുള്ള യാത്ര മനസ്സിന് നല്ലകുളിർമ നല്കി. ഭൂതകാലത്തിന്റെ ഒാർമ്മകൾ അയവിറക്കി ഇരിക്കുമ്പോൾ മദർ തെരേസയുടെ സ്വാധീനം മനസ്സിലേക്ക് കടന്നുവന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ പുണ്യവതി എന്ന വിളിപ്പേരുള്ള മദർ തെരേസയുടെ കർമ്മഭൂമി. മലീമസമായ ഒാടകളും അഴുക്ക് ചാലുകളിലും കയ്യുറപോലും ധരിക്കാതെ അനാഥ കുഞ്ഞുങ്ങളെ വാരിയെടുത്ത് ഹൃദയത്തോട് ചേർത്ത് ജീവിച്ച വിശുദ്ധ തെരേസ. എനിക്കും ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് മനസു പറയുന്നു.
പക്ഷേ അകാരണമായൊരു ഭയം മനസിനെ അലട്ടുന്നുണ്ട്. അപ്പച്ചന്റെ മരണമറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ഏകാന്തത ഉണ്ടായിരുന്നു. കോശിയുമായി വീണ്ടും സംസാരിച്ചപ്പോൾ അപ്പച്ചന്റെ സാന്നിധ്യം അനുഭവപ്പെട്ടതു പോലെ. ആദ്യം മനസ്സിൽ കോശി തന്നെ സഹോദരിയായി അംഗീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കയും അകറ്റുന്ന പ്രതികരണമായിരുന്നു അവിടെ നിന്നും ലഭിച്ചത്.
അത്രയേറെ സന്തോഷിച്ച നാളുകൾ അധികമൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് സിസ്റ്റർ വെറുതേ ഒാർത്തു. കൊട്ടാരം വീട്ടിൽ എല്ലാവരും തനിക്ക് സ്വന്തമാണ്. വിധി അനാഥയാക്കിയപ്പോഴും എവിടെയൊക്കെയോ കാരുണ്യം കരുതിവച്ചിരുന്നതു പോലെ ദയ ചൊരിയുന്നു.
സന്യാസിനി മഠത്തിൽ എത്തിയ സിസ്റ്റർ കാർമേലിന് നല്ലൊരു വരവേല്പാണ് ലഭിച്ചത്. തീൻമേശയിൽ വിശിഷ്ടഭോജ്യങ്ങളാണ് ഒരുക്കിയത്. അത്താഴശേഷമുള്ള പ്രാർത്ഥനയിൽ സിസ്റ്റർക്കൊപ്പം എല്ലാവരും പങ്കുചേർന്നു.
അടുത്ത ദിവസംമുതൽ ഒരു കന്യാസ്ത്രീയും പരിചാരികയും സിസ്റ്റർക്കൊപ്പം കൽക്കട്ടയുടെ തെരുവീഥികളിൽക്കൂടി വേശ്യകളെത്തേടിയലഞ്ഞു. വെറും കുടിലുകൾ കെട്ടി പാവങ്ങളായി ജീവിക്കുന്ന വേശ്യകൾക്ക് പരിപൂർണ്ണസംരക്ഷണം ഉറപ്പു കൊടുക്കാനായി കൽക്കട്ടയിലെ പല സർക്കാർ ഒാഫീസുകളിലും സിസ്റ്റർ കയറിയിറങ്ങി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇതര മനുഷ്യാവകാശസ്ഥാപനങ്ങൾക്കും പരാതികളയച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച നടത്തി. വേലയും കൂലിയുമില്ലാത്ത ധാരാളം സ്ത്രീകൾ ഇൗ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതായി സിസ്റ്റർ മനസ്സിലാക്കി. കുട്ടികളളെ സംരക്ഷിക്കാൻ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല. അവർക്ക് തൊഴിൽ ഉറപ്പാക്കേണ്ടതുണ്ട്. അന്നത്തെ രാത്രി സിസ്റ്റർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുലകുടിക്കുന്ന കുട്ടികളുമായി ജീവിക്കുന്ന പാവം സ്ത്രീകൾ മനസ്സിൽ നിന്ന് മായുന്നില്ല. തന്റെ ലാപ്ടോപ്പിൽ മഹാരാഷ്ട്ര, ന്യൂഡൽഹി അടക്കമുള്ള പല മുഖ്യമന്ത്രിമാർക്കും, വനിതാ കമ്മീഷനും, മനുഷ്യവകാശ സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രിക്കും അനാഥരായ വേശ്യകളെപ്പറ്റിയും അവരുടെ അവകാശങ്ങൾ സഫലീകരിക്കണമെന്നുമുള്ള പരാതികൾ അയച്ചു. ഭരണാധിപന്മാൻ സിസ്റ്റർ കാർമേലിനെ കാണുന്നത് ഒരു അപകടഭീഷണിയായിട്ടാണ്. തെരുവുകളിൽ ഭരണാധിപൻന്മാർ വേശ്യകളെ വളർത്തുന്നുവെന്ന് ഒരു വാർത്ത വന്നാൽ സിസ്റ്റർ കാർമേൽ ആയതിനാൽ ആഗോളതലങ്ങളിൽ അതിന് വലിയ പ്രാധാന്യം കിട്ടും. പ്രതിപക്ഷം ഭരണത്തിൽ നിന്ന് വലിച്ചെറിയാൻ കാത്തിരിക്കുമ്പോൾ വടികൊടുത്ത് അടി വാങ്ങാതിരിക്കാനാണ് കന്യാസ്ത്രീയുടെ വാക്കുകൾക്ക് അവർ വിലകൊടുത്തത്. കൽക്കട്ടയിൽ വേശ്യകളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കുന്നതിൽ സിസ്റ്റർ കാർമേൽ സന്തോഷിച്ചു.
അടുത്തദിവസം തന്നെ നിരവധി സുഹൃത്തുക്കൾ സിസ്റ്ററെ കാണാനെത്തി. ധാരാളം ചാനൽ-പത്രമാധ്യമങ്ങൾ സിസ്റ്റർ കാർമേലിനെ തേടിയെത്തിയെങ്കിലും സിസ്റ്റർ അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി.
പ്രഭാതത്തിൽ എഴുന്നേറ്റ് പ്രാർത്ഥനയും ദിനചര്യകളും കഴിഞ്ഞ് തെരുവിലിറങ്ങുന്ന സിസ്റ്റർ കാർമേലിനെ സാമൂഹ്യവിരുദ്ധരായ ചിലരൊക്കെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് കുടെ നടന്ന കന്യാസ്ത്രീ സിസ്റ്റർ കാർമേലിനെ ധരിപ്പിച്ചു. പല രാജ്യങ്ങളിലും തന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ അജ്ഞാതരായവർ ശ്രമിച്ചിട്ടുണ്ട്. സിസ്റ്റർ കാർമേലിന് അതിൽ യാതൊരു ആശങ്കയോ ഭയമോ ഇല്ലന്ന് തുറന്നുപറഞ്ഞു.
കൽക്കട്ടയിലെ ഒരാഴ്ച ജീവിതത്തിൽ തെരുവുകളിൽ മാത്രമല്ല അവിടുത്തെ സന്യാസിമഠങ്ങളിലും അഗാധ പാണ്ഡിത്യമുള്ളവളെപ്പോലെ പ്രസംഗിച്ചു . ഇന്നുള്ള സന്യാസിനികൾ അപകടം പിടിച്ച പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അന്തിക്രസ്തു പല ദേവാലയങ്ങളിലും കൂടാരമടിച്ചിട്ടുണ്ട്. അവർ ഭക്തരുടെ വേഷമണിഞ്ഞ് വ്യഭിചാരം നടത്തുന്നു. അതിൽ കന്യാസ്ത്രീകളാണ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. കൂടിയിരുന്ന കന്യാസ്ത്രീകളുടെ മിഴികൾ സിസ്റ്റർ കാർമേലിൽ തറച്ചിരുന്നു. അതിനെ കഠിനനമായ ഉപവാസ പ്രാർത്ഥനകൾകൊണ്ട് നിങ്ങൾ നേരിടണം. നമുക്ക് ബഹുദൂരം കല്ലും മുള്ളും നിറഞ്ഞ പാതയിൽ സഞ്ചരിക്കാനുണ്ട്. ആ പ്രസംഗം ഹൃദയസ്പർശിയായിട്ടാണ് അനുഭവപ്പെട്ടത്. അന്നത്തേ സന്ധ്യാ നമസ്ക്കാരവും പ്രസംഗവും അത്താഴവും മൂകം വിതുമ്പിയ അനന്തരീക്ഷത്തിലായിരുന്നു.
ബോംബയിലേക്ക് യാത്രപറയുന്ന നിമിഷം കൽക്കട്ടയിൽ ഒപ്പമുണ്ടായിരുന്ന ഇന്നത്തെ മദർ സുപ്പീരിയർ സിസ്റ്റർ കാർമേലിനെ കെട്ടിപ്പിടിച്ച് വിതുമ്പികരഞ്ഞു. നിറമിഴികളോടെ സിസ്റ്റർ കാർമേൽ ബോംബയിലേക്ക് തിരിച്ചു.
സിസ്റ്റർ കാർമേൽ ബോംബയിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ ജസ്സീക്കയും ലണ്ടനിൽ നിന്നെത്തി. അവളെ ഏർപോർട്ടിൽ സ്വീകരിക്കാൻ സിസ്റ്റർ കാർമേൽ എത്തിയിരുന്നു. ബോംബയിലെ സന്യാസി മഠത്തിൽ താമസ്സിച്ചുകൊണ്ടാണവർ ആഗ്ര, മധുര, ഡൽഹി, ഹരിദ്വാർ തുടങ്ങിയ പല പുണ്യസ്ഥലങ്ങൾ സന്ദർശിച്ചത്. ഹരിദ്വാറിൽ സുഹൃത്തായ സ്വാമി രാമേശ്വര ശങ്കർക്കൊപ്പമാണ് ഒരു ദിവസം താമസ്സിച്ചത്. അതിന്റെ പ്രധാന കാരണം പുണ്യനദിയായ ഗംഗയിൽ നിന്നുള്ള ഗംഗാജലം കുടിക്കാനാണ്. ധാരാളം തീർത്ഥാടകരെ അവർ കണ്ടു. ജെസ്സീക്ക അവിടെ കണ്ടതെല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു. സ്വാമിയുടെ കഴുത്തിലും കൈകളിലും വിവിധ നിറത്തിലുള്ള രുന്ദ്രാക്ഷമാലകളും, പൂണൂലും, നരയാർന്ന നീണ്ട മുടിയും താടിയുമൊക്കെ കണ്ണുകൾക്ക് ഹരം നല്കുന്നതായിരുന്നു. സ്വാമി നീണ്ട വർഷങ്ങൾ ഹിമാലയത്തിൽ തപസ്സനുഷ്ടിച്ചതും ലണ്ടനിലെ നമ്മുടെ ആശ്രമത്തിൽ വന്നിട്ടുള്ളതൊക്കെ സിസ്റ്റർ കാർമേൽ ജെസ്സീക്കയെ ധരിപ്പിച്ചു. .യാത്രകളിലെല്ലാം അത്യാധികം ക്ഷീണം സിസ്റ്റർക്ക് തോന്നിയിരുന്നു.
യാത്രകൾ കഴിഞ്ഞെത്തിയ സിസ്റ്റർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ബോംബയിൽ അലഞ്ഞു നടക്കുന്ന വേശ്യകൾക്ക് വാസസ്ഥലവും പരിരക്ഷയും നല്കണമെന്ന് ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ബോംബയിലെ വേശ്യാലയങ്ങൾ തേടി സിസ്റ്ററും ജെസ്സീക്കയും സഞ്ചരിച്ചു. വഴിയോരങ്ങളിലെ ചെറുകുടിലുകളിൽപ്പോലും ഇതൊരു കുടിൽ വ്യവസായം പോലെ നടത്തുന്നവരെ കണ്ടു. പല കുടിലുകളിലും അവർ കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും എത്രയും വേഗത്തിൽ അവർക്ക് തൊഴിൽ, പാർപ്പിട സൗകര്യങ്ങൾ ഒരുക്കിതരാമെന്നന് ഉറപ്പുകൊടുക്കുകയും ചെയ്തു.
ചില കൂരകളിൽ അമ്മയെ കാത്തിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കണ്ടു. അവരിൽ ചിലർ വിശപ്പ് കൊണ്ട് കരയുന്നുണ്ട്. സിസ്റ്ററും ജെസ്സീക്കയും ഹോട്ടലിൽ പോയി ഭക്ഷണത്തിന്റെ പൊതികൾ വാങ്ങിവന്നു. മണിക്കൂറുകൾ അവരുടെ അമ്മമാരെ കാത്തിരുന്നു. കടകളിൽ നിന്ന് അവർക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങി കൊടുത്തു. സിസ്റ്റർ കുട്ടികളുമായി കുസൃതിപറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മമാർ വന്നപ്പോൾ അവരുടെ കഴിവുകളെ കുറിച്ച് വാചാലയായി. ആ അമ്മമാർക്ക് കരയു കയല്ലാതെ മറ്റൊരു മറുപടിയും പറയാനില്ലാതെയിരുന്നു. ഒാരോ ദിവസവും സിസ്റ്റർ കാർമേലിനെ ഒന്നിലധികം സ്ത്രീകൾ കാത്തിരുന്നു. അതിൽ പതിനഞ്ച് വയസ്സുള്ള അമ്മമാരുണ്ടായിരുന്നു. ഇരുളിലാണ്ടുപോയ കണ്ണുകളിൽ വെളിച്ചം കണ്ടുതുടങ്ങി. തങ്ങൾക്ക് ജീവിതത്തെ തിരിച്ചു നല്കാമെന്നു പറഞ്ഞ കന്യാസ്ത്രീയെ ഇവിടെയെത്തിച്ചത് ഇൗശ്വരനെന്നവർ വിശ്വസിച്ചു. ജെസീക്കായിക്ക് ഹിന്ദി അറിയില്ലെങ്കിലും സിസ്റ്ററുടെ സഹായിയായി ഒപ്പംകൂടി. സിസ്റ്ററുമയി നടത്തുന്ന സംഭാഷണങ്ങളുടെ പൊരുൾ അവൾ മനസ്സിലാക്കി. ലണ്ടനിലേക്ക് മടങ്ങുന്നതിന് മുൻപ് ഇൗ ദുഷിച്ച അന്തരീക്ഷത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തണമെന്ന് സിസ്റ്റർ തീരുമാനിച്ചു. പല പ്രാവശ്യം ആരോഗ്യവകുപ്പ് മന്ത്രിയുടെ ഒാഫീസിൽ കയറിയിറങ്ങി.
വേശ്യകളെ കാത്തു നിന്നവർ, വന്നവരൊക്കെ നിരാശയോടെ മടങ്ങാൻ തുടങ്ങി. കോരിച്ചൊരിയുന്ന മഴയത്തും അവരുടെ കുടിലിനു മുന്നിൽ അവർ നനഞ്ഞു നിന്നതല്ലാതെ ഫലമുണ്ടായില്ല. ഇടയ്ക്കിടെ ആകാശത്ത് ഇടിവെട്ടുമുണ്ടായിരുന്നു. കാറ്റിന്റെ ശക്തിയും കൂടിവന്നു. സിസ്റ്റർ കാർമേൽ വേശ്യകളുടെ ഇടയിൽ ഇതിനകം ഒരു മാലാഖയായി മാറി. അവിടെ നിന്നുള്ള ഒരു സ്ത്രീയെ ചിലർ കാറിൽ കയറ്റികൊണ്ട്പൊകാൻ വന്നത് സിസ്റ്ററും ജെസ്സീക്കയും തടഞ്ഞു. അത് ചെറിയൊരു സംഘർഷത്തിലാണവസാനിച്ചത്. പോലീസ്സിനെ വിളിക്കുമെന്നായപ്പോൾ വെപ്രാളത്തോടെയവർ കാറിൽ മടങ്ങിപൊയി.
ഒരോ ദിവസം കഴിയുന്തോറും സിസ്റ്ററിന് ശത്രുക്കളുടെ എണ്ണം വർദ്ധിച്ചു. പാവപ്പെട്ട സ്ത്രീകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും പണവും നല്കുന്നത് ശത്രുക്കളെ നിരാശപ്പെടുത്തി.
കൽക്കട്ടയിലും ബോംബയിലും ഒരു ഗൂഡസംഘം സിസ്റ്റർ കാർമേലിനെ പിൻതുടരുന്നത് അവർ അറിഞ്ഞിരുന്നില്ല. പലപ്പോഴും അവരുടെ വാഹനങ്ങൾ ഒരു മിന്നൽപോലെ കടന്നുപോകുന്നത് കാണാമായിരുന്നു.
ഒരുച്ചസമയത്ത് തെരുവിലെ കൂരകളിലേക്ക് ഭക്ഷണപൊതികളുമായി ഒാട്ടോറിക്ഷായിൽ സിസ്റ്ററും ജെസ്സീക്കയും കടന്നുവരുമ്പോൾ അതാ…… പെട്ടന്നൊരു കറുത്തവാൻ അവരെ കടന്നുപോയി.
അധിക ആൾ സഞ്ചാരമില്ലാത്തതിനാലാവാം ഇൗ വാഹനത്തിന് ഇത്രയും വേഗത.
വാൻ ആ നിരത്തിന്റെ അവസാനഭാഗത്തെ വളവിൽ തിരിഞ്ഞുനിന്നു. വാഹനത്തിന്റെ പിൻ ഭാഗം മാത്രം അവ്യക്തതയിൽ കാണാം. വാനിൽ നിന്നുമിറങ്ങിയ ഒരാൾ വാനിന്റെ പിൻഭാഗത്തെ വാതിൽ തുറന്നു എന്തോ എടുത്ത് അകത്ത് വെച്ച് വാതിലടച്ചു. അതിന് ശേഷം വാൻ വളവിൽ മറഞ്ഞുപോയി.
സിസ്റ്ററും ജെസ്സീക്കയും ഒാട്ടോറിക്ഷായിൽ നിന്നും ഭക്ഷണപൊതികൾ ഇറക്കിവെച്ചിട്ട് ഡൈ്രവർക്ക് കൂലി കൊടുത്തു പറഞ്ഞുവിട്ടു. ജെസീക്ക പ്ലാസ്റ്റിക്ക് കവറിലിരുന്ന ഭക്ഷണവുമായി കൂരകളിലേക്ക് പോയി. സിസ്റ്റർ ഭക്ഷണത്തിന് കാവൽനിന്നു.
പെട്ടന്ന് ആ കറുത്ത വാൻ തിരിച്ചുവന്നു സിസ്റ്റർ കാർമേലിനെ മുട്ടിയുരുമ്മി സഡൻ ബ്രേക്കിട്ടു നിന്നു.
സിസ്റ്റർ ഞെട്ടിത്തിരിഞ്ഞു നോക്കി. കറുത്ത മുഖംമൂടിയണിഞ്ഞ മൂന്ന് ദൃഡഗാത്രർ വാനിൽ നിന്ന് ചാടിയിറങ്ങി സിസ്റ്ററെ കടന്നുപിടിച്ച് തയ്യാറാക്കി കൊണ്ടുവന്ന പ്ലാസ്റ്റർ വായിൽ ഒട്ടിക്കുകയും വാനിന്റെതുറന്ന വാതലിലൂടെ ബലമായി അകത്തേക്ക് പിടിച്ച് വലിച്ചിട്ട് തോർത്തുകൊണ്ട് കൈകൾ കെട്ടി വാതിലടച്ചു.
ഞൊടിയിട..ഞൊടിയിട മാത്രം
അവിടുത്തെ കൂരകളിൽ നിന്ന് സിസ്റ്റർ വന്നതറിഞ്ഞ് സന്തോഷത്തോടെ കുട്ടികളും ജസീക്കായിക്കൊപ്പം വന്നപ്പോൾ അവർ കണ്ട കാഴ്ച ഒരു കറുത്തവാൻ ഭക്ഷണവും വസ്ത്രങ്ങളുമിരുന്ന സ്ഥലത്ത് നിന്ന് സിസ്റ്ററെ വാനിലേക്ക് വലിച്ചിട്ട് ചീറിപാഞ്ഞുപോകുന്നതാണ്.
നിമിഷങ്ങൾ അവർ അന്ധാളിച്ചുനോക്കി. അലമുറയിട്ടുകൊണ്ട് അവിടേക്ക് ഒാടിയെത്തി. ഒരു ചെറിയ ആൺകുട്ടി വാനിന് പിറകെയോടി. അവൻ അണച്ചു നിന്നതല്ലാതെ ഫലമുണ്ടായില്ല. എല്ലാവരുടെയും കണ്ണുകൾ വിടർന്നു വികസിച്ചു. ജെസീക്ക ആംഗ്യഭാഷയിൽ ചോദിച്ചു.
പോലിസ് സ്റ്റേഷൻ എവിടെയാണ്?
~ഒപ്പം വന്ന മൂന്ന് സ്ത്രീകൾ കാര്യം മനസ്സിലാക്കി. ജെസിക്കായിക്കൊപ്പം രണ്ട് സ്ത്രീകൾ പോലീസ് സ്റ്റേഷനിലേക്ക് ഒാടി. ജെസിക്ക ആ കാഴ്ച ഒരു ഞെട്ടലോടെയാണ് കണ്ടത്. സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.
സിസ്റ്റർ കാർമേൽ ആ വാനിനുള്ളിൽ പിടഞ്ഞു, പിടഞ്ഞു ഇരുന്നു.
“”ഭയാഗ്രസ്ഥതയുടെ കൊടും ഭീഭത്സാന്തരീക്ഷം!
~ഒരു തോർത്തുകൊണ്ട് തലയും താടിയും മുഖവും മറച്ച് വാൻ പായിപ്പിക്കുന്ന ഡൈ്രവർ. വാനിനുള്ളിലിരിക്കുന്നവരെ പുറത്താർക്കും കാണാൻ സാധിക്കില്ല. ഇരുവശത്തുനിന്നും സിസ്റ്റർ കാർമേലിനെ അമർത്തിപ്പിടിച്ചിരിക്കുന്നു. മുഖംമൂടി ധരിച്ച രണ്ട് പേർ ക്രൂരഭാവത്തോടെ നോക്കുന്നു. സിസ്റ്റർ കാർമേലിന് ശ്വാസം കഴിക്കാനാവുന്നില്ല. മൂക്കിലൂടെ ശ്വസിക്കാനെന്നോണം ശിരസ്സ് ഉയർത്തി ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഇത് കണ്ട ഇടത്തുവശത്തിരുന്നവൻ സിസ്റ്ററുടെ വായിൽ ഒട്ടിച്ചുനിർത്തിയ പ്ലാസ്റ്റർ വലിച്ചൂരി. അസഹ്യമായ വേദന. ശ്വാസ്വാച്ഛാസം ധൃതഗതിയിലായി. നിങ്ങൾ ആരാണ് എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ തന്റെ തഴമ്പുള്ള കൈപത്തികൊണ്ട് വായ്പൊത്തിപ്പിടിച്ചു വീണ്ടും വായിൽ മാത്രമായി പ്ലാസ്റ്റർ ഒട്ടിച്ചു. ഇപ്പോൾ സിസ്റ്റർക്ക് മൂക്കിൽ കൂടി ശ്വാസം കഴിക്കാമെന്നായി.
എല്ലാ ശക്തിയുമെടുത്ത് പിടഞ്ഞു കൂതറിക്കൊണ്ടിരുന്ന സിസ്റ്ററെ ഇരുവശങ്ങളിലിരുന്നവർ ഞെക്കിയമർത്തി അണച്ചുപിടിച്ചു. പിടയാനോ കുതറാനോ സാധിക്കാതെ സിസ്റ്റർ ഞെങ്ങിയമർന്നു.
വാൻ അതിവേഗത്തിൽ ചീറിപ്പാഞ്ഞു. ഡൈ്രവറടക്കം മൂന്ന് പേരും എന്തോക്കെയോ ആംഗ്യങ്ങൾ മാത്രം കാണിച്ചുകൊണ്ടിരുന്നു. ഞെക്കിയമർത്തിപ്പിടിച്ചിരുന്ന ആ കശ്മലന്മാരുടെ കൈവിരലുകൾ സിസ്റ്ററുടെ ശരീരഭാഗങ്ങളിൽ വികൃതികൾ കാട്ടിത്തുടങ്ങി.
“”ജീസസ്…..ജീസസ്…..”
എന്ന മൃദുഅക്ഷരങ്ങൾ സിസ്റ്റർ തന്റെ ശ്വാസവായുവിൽ അള്ളിപ്പിടിച്ചുവെച്ചു.
വാൻ പാഞ്ഞുപാഞ്ഞു പോകുന്നു. ആൾസഞ്ചാരത്തിന്റെ അടയാളങ്ങളില്ലാത്ത നിരത്തുകൾ.
ഒടുവിൽ മുൾപ്പടർപ്പുകൾ തിങ്ങിനിന്നിരുന്ന കുറ്റിക്കാട്ടിലൂടെ വാൻ വേഗം കുറച്ചു നീങ്ങി. കുറ്റിക്കാടുകൾ അവസാനിക്കുന്നിടത്ത് പൊട്ടിപൊളിഞ്ഞ ഒരു കൂറ്റൻ ബംഗ്ലാവ്.
ഒരു പരുക്കൻ കാറ്റിന്റെ ഭീകരത. ആളനക്കമോ കാറ്റിളക്കമോയില്ലാത്ത ഒരു ഭയാനക മൂകത.
സിസ്റ്റർ കാർമേലിന് ഭയാഗ്രസ്തതയുടെ ഒരു വിറയൽ മാത്രം. വാൻ നിന്നു. അതിന്റെ പിൻവാതിൽ തുറക്കപ്പെട്ടു. ഞെക്കിയമർത്തി വികൃതി കാണിച്ച ആ രണ്ടു ഭീകരർ സിസ്റ്ററെ വാതിലിൽ നിന്നും വലിച്ചിറക്കി അടുത്തുള്ളവന്റെ സഹായത്തോടെ പൊക്കിയെടുത്തു. വാൻ ബഗ്ലാവിന്റെ പുറകിലേക്ക് ഒാടിച്ചു കയറ്റി. അഴുക്കും മാറാലകളും പൊടിയും നിറഞ്ഞ ഇടനാഴികളിലൂടെ പൊക്കിയും വലിച്ചിഴച്ചും അവർ ഒരു വിശാമുറിയിലേക്ക് സിസ്റ്ററെ വലിച്ചെറിഞ്ഞു. പൊട്ടിപൊളിഞ്ഞ ആ ബഗ്ലാവിന് ധാരാളം മുറികളുണ്ടായിരുന്നു. വെളിച്ചമില്ലാത്ത ഇരുണ്ടമുറികൾ. ഇതോരു കൊള്ളക്കാരുടെ സങ്കേതം പോലെ തോന്നി.
മൂന്ന് പേർ അടുത്തമുറിയിലേക്ക് പോയി. മുഖംമൂടി മാറ്റി അവർ ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഏതോ ഭാഷകൾ സംസ്സാരിക്കുന്നു. ലക്ഷങ്ങളുടെ കണക്കുകൾ പറഞ്ഞവർ അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു. മെക്സിക്കോ, ബ്രസീൽ, അമേരിക്ക അവർ ഉറക്കെവിളിച്ചു പറഞ്ഞു ചിരിക്കുന്നു.
വന്യതയുടെ ഭീകര ആക്രോശങ്ങൾ
സിസ്റ്റർ വേദനയോടെ എഴുന്നേറ്റ് മെല്ലെ മെല്ലെ അവരുടെയടുത്തേക്ക് നടന്ന് ചെന്ന് ആ ഹിംസ്രജീവികളെ കണ്ണീരോടെ നോക്കി. ആരും ഭയക്കുന്ന പുള്ളിപ്പാടുകൾ നിറഞ്ഞ ഭീകരമുഖങ്ങൾ.
ലോകരാഷ്ട്രങ്ങളിലെ മഹത് ഭരണാധിപൻന്മാരുടെ ഒപ്പമിരുന്ന് ചാഞ്ചല്യമെന്നെ പ്രതികരിക്കുന്ന ആ നിർമ്മലമിഴികൾ ഇപ്പോൾ ഇൗ മൂന്ന് വന്യമൃഗങ്ങളുടെ മുന്നിൽ പാതികൂമ്പിയടഞ്ഞു നില്ക്കുന്നു.

കാമഭ്രാന്തിൽ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ആ ഭിഭത്സ മുഖങ്ങളിലേക്ക് ദയനീയമായി കൈകൂപ്പി. അതിൽ തന്നെ ഉപദ്രവിക്കരുതെന്ന അപേക്ഷയായിരുന്നു. ഇൗ അപേക്ഷയ്ക്ക് കിട്ടിയത് കരണത്ത് ഒരടിയാണ്. സിസ്റ്റർ തലചുറ്റലോടെ തറയിൽ വീണു.
പെട്ടെന്നൊരുത്തൻ കുനിഞ്ഞ് നിന്ന് വീണുകിടക്കുന്ന നിഷ്കളങ്കയായ ആ ശ്രേഷ്ട സന്യാസിനിയുടെ അധരങ്ങളിൽ പറ്റിപിടിച്ചികിടന്ന പ്ലാസ്റ്റർ വലിച്ചു ഇളക്കിയും ഒട്ടിച്ചും രസിച്ചു. തീവ്രവേദനയാൽ ആ പാവം പിടഞ്ഞുപോയി. സിസ്റ്ററെ അവർ മുകളിലേക്കുയർത്തി.
കാമവെറിപൂണ്ട ആ മൂന്ന് കശ്മലന്മാർ പൊട്ടിപൊട്ടിച്ചിരിച്ചുകൊണ്ട് ഗരുഡ നഖങ്ങളുമായി സിസ്റ്ററുടെ ശരീരത്തും ബാഹ്യവും ആന്തരികമായും അഴുക്ക് പുരളാത്ത ആ സഭാവസ്ത്രത്തിലും അഴിഞ്ഞാടി.
“”ജീസസ്….ജീസസ്”
എന്ന അവശസ്വരത്തിലെ നിലവിളികൾ പുറത്തുവരാതെ അധരങ്ങളിൽ മരവിച്ചു നിന്നു. അടിവസ്ത്രങ്ങൾ പിച്ചിച്ചീന്താൻ, ആ കാരാള ഹസ്തങ്ങൾ തുനിഞ്ഞപ്പോൾ, തലച്ചോറിന്റെ കർക്കശശാസനയനുസരിച്ച് സർവ്വശക്തിയുമായി സിസ്റ്റർ അവരിലൊരുത്തന്റെ കൈത്തണ്ടയിൽ കടിച്ചു. ക്രൂദ്ധനായ അവൻ സിസ്റ്ററിന്റെ കരണത്താഞ്ഞടിച്ചു.
ഇടത് കാത് പൊട്ടിത്തകർന്നു ചുട്രക്തം ഒലിച്ചിറങ്ങി. തല കറങ്ങി കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടു. തലച്ചോറിന്റെ ആന്തരികചോദനങ്ങൾ യഥാസമയം നൽകിവന്ന എല്ലാ അറിയിപ്പുകളും നിശ്ചലമായി.
കണ്ണുകളിൽ ഇരുൾപടർന്നു.
ശരീരത്തിലെ കോശങ്ങളുടെ നിരന്തര പ്രക്രിയകൾ തളർന്ന് തളർന്ന് ബോധം മറഞ്ഞു.

സിസ്റ്റർ കാർമേലിനെ അജ്ഞാതർ തട്ടികൊണ്ടുപോയിരിക്കുന്നു എന്ന വാർത്ത ലോകമെമ്പാടും പടർന്നു കയറി. ജനങ്ങൾ, സഭാ പിതാക്കന്മാർ, ഭരണാധിപൻന്മാർ അമ്പരപ്പോടെയാണ് ആ വാർത്ത ശ്രവിച്ചത്. ആ വാർത്തയിൽ ബോംബെ നഗരം പ്രകമ്പനം കൊണ്ടു.
പോലീസ് നഗരത്തിന്റെ മുക്കിലും മൂലയിലും പരിശോധനകൾ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ടി.വി ചാനലുകളിൽ സിസ്റ്ററുടെ പടങ്ങൾ പ്രത്യക്ഷപ്പെട്ടു. പ്രമുഖരെല്ലാം മരവിപ്പോടെയാണ് അതറിഞ്ഞഥ്. അജ്ഞാതരുടെ കൈയ്യിൽ നിന്ന് സിസ്റ്റർ രക്ഷപ്പെടുമോ? പല പാശ്ചാത്യരാജ്യങ്ങളും എത്ര തുകവേണമെങ്കിലും ഞങ്ങൾ തരാം സിസ്റ്ററെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചു. സർക്കാരുകൾ വളരെ ഗൗരവമായിട്ടാണ് അതിനെ കണ്ടത്. ആരാണീ അജ്ഞാതർ? മതതീവ്രവാദികളോ, അതോ രാജ്യാന്തര ഭീകരവാദികളോ? ആരായാലും അവർ കാട്ടിയത് കൊടും ക്രൂരതയാണ്. സർക്കാർ അവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്കി.
ഒരു പകൽ മുഴുവൻ ധാരാളം അഭ്യൂഹങ്ങൾ പരന്നു.
“”ഒടുവിൽ വാർത്ത സ്ഥീരീകരിക്കപ്പെട്ടു. നഗരത്തിന് പുറത്ത് ഒരു വിജനപ്രദേശത്തുള്ള കുറ്റിക്കാട്ടിനുള്ളിലെ കെട്ടിടത്തിനുള്ളിൽ ഒരു സ്ത്രീയുടെ മൃത്ദേഹം!
പൂർണ്ണ നഗ്നയായ മൃതശരീരം!
കൂട്ടബലാസംഗത്തിന് ഇരയാക്കപ്പെട്ടതിന്റെ അടയാളങ്ങളുള്ള മൃതശരീരം!
അവയവങ്ങൾ ചിന്നഭിന്നമാക്കപ്പെട്ട മൃതശരീരം
മുഖം വികൃതമാക്കിയും അധരങ്ങൾ കടിച്ചുമുറിക്കപ്പെട്ടിരിക്കുന്നു.
മാർത്തടഞെട്ടുകൾ മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചിരിക്കുന്നു.
മുക്കാൽ അടിയോളം നീളമുള്ള ഒരു കഠാര
ഗുഹ്യഭാഗത്ത് കുത്തിനിർത്തിയിരിക്കുന്നു
രക്തം……രക്തം……….രക്തമയം………ആ മൃതദേഹം മുഴുവനായും രക്തമയം”
ബോംബേ പോലീസ് നായാണ് പോലീസിനെ അവിടെയിത്തിച്ചത്. കുറ്റിക്കാട്ടിനടുത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലെ അഴുക്കും പൊടിയും നിറഞ്ഞ വിശാലമായ ഒരു മുറി. രക്തം തളം കെട്ടികിടന്ന മുറി.
ബോംബേ പോലീസിന്റെ ത്വരിത നടപടിക്രമങ്ങളിൽ പെട്ടന്ന് തന്നെ പോസ്റ്റ്മാർട്ടം നടന്നു.
ക്രൂരമായ ദേഹോപദ്രവത്തിലുള്ള കൂട്ടബലാസംഗം.
ജുഗുപ്സാവകമായ പീഡനങ്ങൾ
മൃതശരീരത്തിലും അക്രമണം
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതായിരുന്നു.
സിസ്റ്റർ കാർമേലിനെ തട്ടികൊണ്ട് പോയത് അന്താരാഷ്ട്ര കോലയാളികൾ എന്ന് സംശയിച്ചു. ഭീകരർക്ക് മാത്രമേ ഒരു മൃതശരീരത്തോട് ഇത്രമാത്രം കൊടുംക്രൂരത ചെയ്യാൻ സാധിക്കു. കുറ്റവാളികളെ കണ്ടത്താൻ അന്താരാഷ്ട്ര കുറ്റന്വേഷണ ഏജൻസികളുടെ സഹായം തേടാൻ തീരുമാനിച്ചു. കുറ്റവാളികളെ കണ്ടെത്തുമെന്ന് അധികാരികൾ ഉറപ്പ് നല്കി. പോലീസ് ഉൗർജ്ജിതമായി അന്വേഷണം തുടങ്ങി.
ബോംബയിലും കൽക്കട്ടയിലും ഡൽഹിയിലും കേരളത്തിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കൊട്ടാരം കോശി ബോംബയിലെത്തി.
ബോംബയിലെ അതുരാശ്രമത്തിനു മുന്നിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചു.
ജെസീക്ക ആ മൃതദേഹത്തിന് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഫാത്തിമയും, സിസ്റ്റർ നോറിനും മറ്റ് കന്യാസ്ത്രീകളും കരഞ്ഞുകലങ്ങിയ മിഴികളുമായി നിന്നു. അതിന്റെ ഒരു ഭാഗത്തായി സിസ്റ്റർ പരിചരിച്ച വേശ്യകളും കുട്ടികളും കണ്ണീരൊപ്പുന്നുണ്ടായിരുന്നു. കൽകട്ടയിലെ മദർ സുപ്പീരിയർ, സ്വാമി രാമേശ്വരശങ്കർ മുതലായവർക്കൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് അംബാസിഡറും, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, ക്രസ്തീയ സഭകളിലെ ബിഷപ്പൻമാരും, സന്യാസിനികളും വൈദികരും, വിവിധ സംഘടനാ ഭാരവാഹികളും അവിടെയെത്തിയിരുന്നു. അവിടം ഒരു ദു:ഖസാഗരതീരമായിരുന്നു.
ബോംബയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സഹോദരിയുടെ ശവശരീരവുമായി കൊട്ടാരം കോശി തിരിക്കുന്ന ദിവസം ഏയർപോർട്ടിൽ സിസ്റ്റർ നോറിൻ, ജെസീക്ക, ഫാത്തിമ നിറകകണ്ണുകളോടെയാണ് കോശിയെ യാത്രയാക്കിയത്.
വിമാനത്തിലിരിക്കുമ്പോൾ കോശി പിതാവിന്റെ ശവകല്ലറയ്ക്കടുത്തുവെച്ച് മാധ്യമ പ്രവർത്തകർക്ക് സിസ്റ്റർ കാർമേൽ നൽകിയ വാക്കുകൾ ഒാർത്തു.
“”മരണം എപ്പോഴും എന്റെ മേൽ കഴുകനെപ്പോലെയുണ്ട്
മരണവും ഒരു കിരീടമാണ്
മൗനമായി ഒഴുകുന്ന നദിയിലും മുതലകളില്ലേ?
അങ്ങനെ സംഭവിച്ചാൽ എന്നെ ഒാർത്ത് ആരും കരയരുത് ”
കൊട്ടാരം കോശി അധരങ്ങൾ മുറുക്കിപ്പിടിച്ച് വിങ്ങി വിങ്ങി തേങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകി. കോശിയുടെ മനസ്സ് ഒരഗ്നിപർവ്വതം പോലെ പുകഞ്ഞു.
“”ഇതാ……ഇതാ…. ഇൗ …. ശവപേടകത്തിൽ ഒരു മുഖം!
കൂട്ടബലാസത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടു
വികൃതമാക്കപ്പെട്ട ഇൗ മുഖം ലോക മഹാഭൂപടത്തിൽ
ഏത്….ഏത്….. രാജ്യത്തിന്റേതാണ്.
ഇൗ മുഖം ഇന്ത്യാ മഹാസാമ്രജ്യത്തിന്റെ
വർഗ്ഗീയ ഭ്രാന്തും, ലൈംഗീകതയുടെയും വികൃതമുഖമാണ്.

Copyright © . All rights reserved