literature

ചാരുംമൂട്: കുടശ്ശനാട് ഗവ. എസ്. വി. എച്ഛ്. എസ്. സ്കൂളിൽ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “കാലാന്തരങ്ങൾ” പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര സാഹിത്യകാരൻ വിശ്വൻ പടനിലത്തിനും ജീവൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ “കന്മദപ്പൂക്കൾ” ചുനക്കര ജനാർദ്ധനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യരംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ വ്യത്യസ്തമാർന്ന മേഖലകളിൽ അൻപതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളിൽ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തിൽ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വൻ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ടറിയിച്ചു.

അഡ്വ. സഫിയ സുധീർ, ശ്രീമതി. സലീന ബീവി. ആർ., ഉമ്മൻ തോമസ്, അശോക് കുമാർ ആശംസകൾ നേർന്നു. ജഗദീഷ് കരിമുളക്കൽ കവിത പാരായണവും, പ്രിൻസിപ്പൽ കെ. ആനμക്കുട്ടൻ ഉണ്ണിത്താൻ സ്വാഗതവും കാരൂർ സോമൻ, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു.

ഡോ. ഐഷ . വി.

നയാ പൈസയും ചെറുകള്ളങ്ങളും

കാസർഗോഡ് ഗവ ടൗൺ യു പി എസിൽ യൂണിഫോമായിരുന്നു. പച്ച പാവാടയും ചന്ദന നിറത്തിലുള്ള ഷർട്ടും. പാവാട ഊർന്ന് പോകാതിരിക്കാനായി പിൻഭാഗത്ത് ഗുണനചിഹ്നാ കൃതിയിൽ പിടിപ്പിച്ച രണ്ടു വള്ളി കൾ മുൻ ഭാഗത്ത് പാവാടയുടെ പട്ടയിൽ അവസാനിച്ചിരുന്നു. പാവാടയ്ക്കും ഷർട്ടിനും പോക്കറ്റുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മോഹിനി മാതളത്തിന്റെ അല്ലികൾ പോക്കറ്റിൽ ഇട്ടു കൊണ്ടുവന്ന് തിന്നുമ്പോൾ എനിക്കു കൂടി തന്നിരുന്നു. മാതളം അല്ലികളായി ഞാൻ ആദ്യ o കാണുന്നത് മോഹിനിയുടെ പക്കലാണ്(1973 ൽ). അതിന്റെ മുഴുവൻ കായ കാണുന്നത് പിന്നീട് മൂന്നര വർഷത്തിനു ശേഷം(1976 ൽ) ചിരവാത്തോട്ടത്ത് കുടുംബ വീട്ടിലെത്തിയപ്പോൾ . അമ്മയുടെ ചേച്ചിയുടെ മക്കളായ പ്രസാദണ്ണനും സത്യനും കൂടി തറവാട്ടിൽ മരുന്നിന്റെ ആവശ്യത്തിനായി നട്ടുവളർത്തിയിരുന്ന മാതള ചെടികൾ (കുറ്റിച്ചെടികളാണ് ) കായ പറിച്ചെടുത്ത് മരുന്നി ടി ക്കുന്ന ഇടി കല്ലിൽ വച്ച് ഇടിച്ച് പൊട്ടിച്ച് തിന്നാൻ തന്നപ്പോഴാണ്. അന്ന് മാതളപ്പഴം(pomogranate or anar) ഇന്നത്തെപ്പോലെ കടകളിൽ ലഭ്യമായിരുന്നില്ല. ഇന്ന് കടകളിൽ സർവ്വസാധാരണമായി ലഭിക്കുന്ന മാതളത്തിന്റെ( ഹൈബ്രിഡ്) നിറമായിരുന്നില്ല അന്നത്തെ മാതളത്തിന്റെ അകവും പുറവു o വെള്ള കലർന്ന റോസ് നിറമായിരുന്നു അല്ലികൾക്ക്. പുറo ഇളം തവിട്ടു നിറം. കായുടെ ഞെട്ടിന്റെ ഭാഗത്ത് തവിട്ടു നിറം കൂടുതലു o തുമ്പിലേയ്ക്കടുക്കുമ്പോൾ നിറത്തിന്റെ കാഠിന്യം കുറഞ്ഞു o കാണപ്പെട്ടു.

ഒരു ദിവസം ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോഹിനിയുടെ അമ്മ സ്കൂളിലെത്തി. ക്ലാസ്സ് ടീച്ചറിനെ കണ്ട് മോഹിനിയുടെ അമ്മ പോകാനൊരുങ്ങിയപ്പോൾ മോഹിനി ഓടിച്ചെന്ന് അമ്മയോട് പൈസ ചോദിച്ചു. എന്റെ കൈയ്യിൽ നയാ പൈസയില്ലെന്ന് ആ അമ്മ പറഞ്ഞു. മോഹിനി വിഷണ്ണയായി. അന്നെനിക്കൊരു പുതിയ വാക്കു കിട്ടി. നയാ പൈസ അതായത് ഒരു പൈസ.
അക്കാലത്ത് കാസർ ഗോഡ് ടൗൺ യു പി എസ്സിന് തൊട്ടു ചേർന്ന പറമ്പിലായിരുന്നു ഹൈസ്കൂൾ . അതിനപ്പുറത്ത് വഴിവക്കിൽ ചില മനുഷ്യർ കരിങ്ങാപ്പഴം (ഇന്നത്തെ ഞാവൽപ്പഴം പോലെ അതിനേക്കാൾ വളരെ ചെറിയ പഴം ) , നെല്ലിക്ക , ശീമ നെല്ലിക്ക തുടങ്ങിയവ കുട്ടകളിൽ കൊണ്ടുവന്ന് വിറ്റിരുന്നു. സ്കൂൾ കുട്ടികളാണ് ഏറെയും വാങ്ങിയിരുന്നത്. ഒരു പൈസ ,രണ്ടു പൈസ , മൂന്നു പൈസ, അഞ്ചു പൈസ ,10 പൈസ 20 പൈസ 25 പൈസ (കാലണ എന്ന് പഴമക്കാർ പറഞ്ഞു പോന്നു.), 50 പൈസ(അരയണ), ഒരു രൂപ എന്നിവയായിരുന്നു അന്നത്തെ നാണയങ്ങൾ . 100 ഒരു പൈസകൾ ചേരുമ്പോൾ ഒരു രൂപയായി. പ്രധാന ഉപഭോക്താക്കളായ കുട്ടികൾ ഒന്നോ രണ്ടോ പൈസ കൊടുത്ത് ഈ വക കായ്കനികൾ വാങ്ങി തിന്നിരുന്നു. ഒന്നോ രണ്ടോ പൈസ കൊടുത്ത് വാങ്ങുമ്പോൾ ഒരു വട്ടയില നിറയെ കായ്കനികൾ ലഭിച്ചിരുന്നു. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ കുട്ടികൾ എനിയ്ക്കും തന്നിരുന്നു. ഇത്തരം കായ്കനികൾ തിന്നിരുന്ന കുട്ടികൾക്ക് ചുവന്ന രക്താണുക്കളുടെ കുറവുണ്ടായിരുന്നില്ല എന്നനുമാനിക്കാം.

ഭൂരിഭാഗം കുട്ടികളും പോക്കറ്റിൽ ചില്ലറത്തുട്ടുകൾ ഈ വക സാധനങ്ങൾ വാങ്ങാനായി കരുതിയിരുന്നു. ഞാൻ വീട്ടിൽ നിന്നും പൈസയൊന്നും കൊണ്ടു പോയിരുന്നില്ല. ഒരു ദിവസം എനിയ്ക്കും ഒരു മോഹം തോന്നി. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന്.
അമ്മയും കൈക്കുഞ്ഞായ അനുജത്തിയും ഒരു മുറിയിൽ കിടക്കുകയാണ്. ദേവിയാണ് വീട്ടിലെ ജോലികൾ ചെയ്തിരുന്നത്. അച്ഛൻ രാവിലെ ഓഫീസിൽ പോകുമ്പോൾ മീൻ വാങ്ങാനായി മേശ വലിപ്പിൽ പൈസ ഇട്ടിട്ട് പോകും. ദേവി അതെടുത്തു കൊണ്ടു പോയി നെല്ലിക്കുന്നിൽ നിന്നും മത്സ്യം വാങ്ങണം. അന്ന് പത്തു പൈസയുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിക്കാനുള്ള മത്സ്യം ലഭിച്ചിരുന്നു. ചാകരയാണെങ്കിൽ മത്തി (ചാള), വട്ടമത്തി എന്നിവ 10 പൈസയ്ക്ക് നൂറിലധികം ലഭിച്ചിരുന്നു.

ഇന്നത്തെ പോലെ പണപ്പെരുപ്പം അന്നില്ലായിരുന്നു. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന് തോന്നിയ ദിവസം ഞാനാ പൈസയെടുത്ത് ബാഗിൽ ഇട്ടു. സ്കൂളിൽ കൊണ്ടുപോയെങ്കിലും ചിലവാക്കാൻ തോന്നിയില്ല. ഓരോ ദിവസവും ഇതാവർത്തിച്ചു. ഇത് ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ പൈസകൾ ഒക്കെയായിരുന്നു. ഒരു ദിവസം അമ്മ അച്ഛനോട് ചോദിച്ചു: മേശയിൽ പൈസ ഇടുമെന്ന് പറഞ്ഞിട്ട് ഇട്ടില്ലേയെന്ന് . കുറേ ദിവസങ്ങൾ കഴിഞ്ഞ് ബാഗിന് നല്ല ഘനം വച്ചു. എന്റെ കൈയ്യിൽ പൈസയുള്ള വിവരം കമലാക്ഷി മനസ്സിലാക്കി. എന്നോട് കരിങ്ങാപ്പഴം വാങ്ങാൻ പൈസ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല. ഒരു വെള്ളി അരഞ്ഞാണത്തിന്റെ ചുട്ടി പൊട്ടിയതും കൂട്ടത്തിലുണ്ടായിരുന്നു. പിറ്റേന്ന് ഞാനതെടുത്ത് കമലാക്ഷിയ്ക്ക് കൊടുത്തു. കമലാക്ഷി എന്നെയും കൂട്ടി നെല്ലിക്കുന്നിലെ ഒരു പീടികയിലെത്തി. ഈ ചുട്ടി കമലാക്ഷി സംസാര ശേഷിയില്ലാത്ത പീടികക്കാരന് കൊടുത്തിട്ട് മിഠായി തരാൻ ആവശ്യപ്പെട്ടു. അയാൾ ആ ചുട്ടി വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയാൻ ശ്രമിച്ച ശേഷം ചുട്ടി തിരികെ തന്നു. ഞങ്ങൾ ഇളിഭ്യരായി വീട്ടിലേയ്ക്ക് പോയി.

അന്നു രാത്രി അമ്മ എന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. എന്നോട് ബാഗെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ ബാഗെടുത്തു അമ്മയുടെ കൈയ്യിൽ കൊടുത്തു. അസാമാന്യ ഭാരം അനുഭവപ്പെട്ട ബാഗ് അമ്മ തുറന്നു നോക്കിയപ്പോൾ ധാരാളം ചില്ലറത്തുട്ടുകൾ . അമ്മയെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അച്ഛൻ മീൻ വാങ്ങാനായി മേശ വലിപ്പിൽ ഇട്ടിരുന്ന പൈസയാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മ വിവരങ്ങൾ ധരിപ്പിച്ചു . അച്ഛൻ എന്നെ അടുത്തു വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. വെറുതേ ദേവിയെ സംശയിക്കാനിടയാക്കിയില്ലേ എന്നു പറഞ്ഞപ്പോൾ എനിയ്ക്കും വിഷമം തോന്നി. അച്ഛൻ പിന്നെ കാര്യമായി പറഞ്ഞു തന്നു : ഒരിക്കലും മോഷ്ടിക്കരുതെന്നും കള്ളം പറയരുതെന്നും ചെയ്യരുതെന്നും. ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുകയെന്നത് അയാൾ കരുതി കൂട്ടി ചെയ്യുന്നതാണ്. മോഷണത്തിന്റെ നിർവ്വചനവും അച്ഛൻ പറഞ്ഞു തന്നതിങ്ങനെയാണ്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ മഷി കുപ്പിയിലെ മഷി മറ്റൊരാൾ തൂവൽ കൊണ്ട് തൊട്ടെഴുതുന്നതു പോലും മോഷണമാണ്. ഞങ്ങളിൽ മൂല്യങ്ങൾ വളർത്താൻ അച്ഛൻ ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അച്ഛൻ ഞങ്ങൾക്ക് മാതൃകയാണ്. അച്ഛൻ ഔദ്യോഗിക ജീവിതം നയിച്ചത് ഒട്ടും കളങ്കമില്ലാതെയാണെന്ന് എനിയ്ക്കുറപ്പുണ്ട്, ഞാൻ ചില്ലറത്തുട്ടുകൾ എടുത്തു ബാഗിലിട്ടത് അച്ഛനമ്മമാർക്ക് അപ്രതീക്ഷിതമായി ഒരു സമ്പാദ്യമായി മാറി. വീട്ടിലുള്ള ബിസ്ക്കറ്റ് ഹോർലിക്സ് എന്നിവ തീർത്തു വയ്ക്കുക എന്നതാണ് ഞങ്ങൾ ചെയ്തിരുന്ന മറ്റു കള്ളങ്ങൾ . ഒരല്പം സാഹസപ്പെട്ട് കതകിന്റെ സാക്ഷ നീട്ടിവച്ച് അതിൽ ചവിട്ടിക്കയറി ഭിത്തിയിൽ മുകളിലായി തടി കൊണ്ട് തീർത്ത തട്ടിൽ വച്ചിരുന്ന പാട്ടയിൽനിന്നും ബിസ്ക്കറ്റ് എടുത്ത് തിന്നിട്ടുണ്ട്. ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നതു പോലെയുള്ള മോഷണങ്ങൾ മിക്കവരുടേയും ജീവിതത്തിലുണ്ടാകും. പക്ഷേ ജോലിയ്ക്കു നിന്ന ദേവിയെ സംശയിക്കത്തക്ക തരത്തിലുള്ള മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.

കോട്ടയം: ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച “പുരസ്കാരസന്ധ്യ 2020 ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു . ചടങ്ങിൽ മലയാള കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിച്ചു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി. ലണ്ടൻ മലയാള സാഹിത്യവേദി കോ ഓർഡിനേറ്റർ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോ ഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്രപ്രവർത്തകനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ് , ലണ്ടനിൽ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ, അമേരിക്കൻ സാഹിത്യ-സാംസ്കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന മാത്യു നെല്ലിക്കുന്ന്, ജർമനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.

 

ഡോ. ഐഷ . വി.

*ജെയ്സൺ ടാപ്പും കമലാക്ഷിയും പിന്നെ ഞാനും *

നമ്പ്യാരുടെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിച്ചപ്പോൾ എന്റെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. അമ്മ ഉച്ച ഭക്ഷണം തന്ന് അയക്കാൻ തുടങ്ങി. ആദ്യം ഒരു പൊതിച്ചോറായിരുന്നു തന്നത്. ഞാനത് സ്കൂളിൽ ക്ലാസ്സ് മുറിയിൽവച്ച് കഴിച്ചു. ഞങ്ങൾ കൊച്ചു കുട്ടികൾക്ക് കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാൻ സാധിക്കാത്തതിനാൽ സ്കൂളിനടുത്ത് വഴി വക്കിലുള്ള ടാപ്പി നെയായിരുന്നു ആശ്രയിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുപോയ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചിട്ട് ഭക്ഷ്യാവശിഷ്ടങ്ങളുo ഇലയും പേപ്പറും കൂടി ചുരുട്ടി ഞങ്ങളുടെ ഒന്നാo ക്ലാസ് സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന്റെ മുൻ വശത്തെ മുറ്റത്തേയ്ക്കിട്ടു. കമലാക്ഷി എന്നെയും കൂട്ടി വഴിവക്കിലെ ടാപ്പിനടുത്തെത്തി. ടാപ്പുയർത്തി കൈ കഴുകുക കൊപ്ലിക്കുക( വായ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു കഴുകുക ) എന്നത് കുറച്ചു പ്രയാസം സൃഷ്ടിച്ച അനുഭവമായിരുന്നു. എന്റെ പ്രയാസം കണ്ടപ്പോൾ കമലാക്ഷി ടാപ്പുയർത്തിത്തന്നു . ഞാൻ മനസ്സമാധാനത്തോടെ കൈയ്യും വായും മുഖവും കഴുകി കമലാക്ഷിയോടൊപ്പം തിരികെ പോന്നു.

പിറ്റേ ദിവസം ഭക്ഷണം കഴിച്ച ശേഷം ഞാൻ പൊതി വീണ്ടും മുൻഭാഗത്തെ മുറ്റത്തിട്ടു. മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിച്ചെറിഞ്ഞ ചപ്പ് അദ്ദേഹംഎന്നെ കൊണ്ടു തന്നെ എടുപ്പിച്ചു. എന്നിട്ട് പറഞ്ഞു ഇനി ഇതു പോലെ ചാടരുത്. കാസർഗോഡൻ ഭാഷയിൽ ചാടരുത് എന്നാൽ എറിയരുത് എന്നർത്ഥം. ഞാനതെടുത്ത് എവിടെക്കളയണം എന്നോർത്ത് വിഷമിച്ച് ക്ലാസ്സ് മുറിയിലേയ്ക്ക് തിരികെപ്പോയി. ജാലകത്തിലൂടെ നോക്കിയപ്പോൾ കെട്ടിടത്തിന്റെ പിൻ ഭാഗത്ത് അധികം ആൾപ്പെരുമാറ്റം ഇല്ലാത്ത സ്ഥലത്ത് കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നു. ഒരല്പം വൃത്തികേടുള്ള സ്ഥലത്ത് കൂടുതൽ ചപ്പുചവറുകൾ വലിച്ചെറിയാനുള്ള മനുഷ്യ സഹജമായ വാസന ഞാനും പ്രയോഗിച്ചു. ചവർ ജനലിലുടെ കെട്ടിടത്തിന്റെ പിൻ ഭാഗത്തേയ്ക്ക് പറന്നു. തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പേ കണ്ട മാഷ് പിന്നിലുണ്ട്. ഇവിടെയും ഇടാൻ പാടില്ല. നാളെ മുതൽ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവരിക. ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ആ മാഷിൽ നിന്നും പഠിച്ചു. അക്കാലത്ത് ഇന്നുള്ളതു പോലെ പ്ലാസ്റ്റിക് ചവറുകളില്ല , കേട്ടോ. എല്ലാം പൂർണ്ണമായും ജൈവം.
( കാലം എ.ഡി. 1973)
പിന്നീട് ഞാൻ പാഥേയം( പൊതിച്ചോർ) വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ പ്രശ്നം അല്പം കൂടി മൂർച്ഛിച്ചു. വഴിവക്കിലെ ടാപ്പ് ഒരു കൈ കൊണ്ട് ഉയർത്തിപ്പിടിച്ച് മറുകൈ കൊണ്ട് പാത്രം കഴുകി വൃത്തിയാക്കാനുള്ള സാമർത്ഥ്യം എനിക്കില്ലായിരുന്നു. കമലാക്ഷി ദിവസവും കമലാക്ഷിയുടെ ഭക്ഷണം നേരത്തേ കഴിച്ച് ഓടിവരും. എന്നെ സഹായിക്കാൻ. അപ്പോഴെല്ലാം ഞാൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു : ഇനി ഒരിക്കലും കമലാക്ഷി ഒന്നാo ക്ലാസ്സിൽ തോൽക്കരുതേയെന്നു. ഞാൻ രണ്ടാം ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിക്കുറപ്പായിരുന്നു. കമലാക്ഷിയുടെ കാര്യത്തിലായിരുന്നു പേടി. അതുകൊണ്ടാണ് മുട്ടിപ്പായി പ്രാർത്ഥിച്ചത്. കമലാക്ഷി ഒന്നിൽ തോറ്റാൽ പിന്നെ ടാപ്പുയർത്തിപ്പിടിക്കാൻ എന്നോടൊപ്പം വന്നില്ലെങ്കിലോ എന്ന ആശങ്ക.

എന്നെ അല്പം പ്രയാസപ്പെടുത്തിയ ഈ ടാപ്പിന്റെ പേര് ജെയ്സൺ ടാപ്പ് എന്നാണെന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി. ഞാൻ എം ബി എ ക്ക് പഠിക്കുമ്പോൾ I PR അഥവാ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്ന പേപ്പറിന്റെ അസൈൻമെന്റിൽ നമ്മുക്കറിയാവുന്നതും നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളതു മായ പേറ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമായിരുന്നു. അപ്പോഴാണ് ജെയ്സൺ ടാപ്പ് കണ്ടുപിടിച്ചത് ജെ പി സുബ്രഹ്മണ്യ അയ്യർഎന്ന തിരുവിതാംകൂറുകാരനാണെന്നും തിരുവിതാം കൂറിലെ ആദ്യ പേറ്റന്റുകളിലൊന്നിതാണെന്നും ഈ ടാപ്പിന്റെ പ്രത്യേകത ജലം ഒട്ടും പാഴായി പോകില്ലെന്നതുമാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ എന്ന അധ്യാപകന്റെ പേറ്റന്റിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഇരുന്നപ്പോൾ അദ്ദേഹവു o ജെയ്സൺ ടാപ്പിന്റെ പേറ്റന്റിനെ കുറിച്ചും ഈ ടാപ്പ് നമ്മുടെ വഴിയോരങ്ങളിൽ ഉപയോഗിച്ചതിനെ കുറിച്ചുo ലോകം മുഴുവൻ ഈ ടാപ്പിന് പ്രചാരം ലഭിച്ചെന്നും അറിഞ്ഞപ്പോൾ അതു കണ്ടുപിടിച്ച മലയാളിയെ ഓർത്ത് ഞാൻ രോമാഞ്ചം കൊണ്ടു . ഒപ്പഠ എന്റെ പ്രിയ കൂട്ടുകാരി കമലാക്ഷിയെയും ഓർത്തു. എന്നെന്നും ഓർമ്മിക്കുവാനായി കൊച്ചു കൊച്ചു നന്മകൾ അവശേഷിപ്പിക്കുന്നവരെ നമുക്ക് ഓർക്കാതിരിക്കാൻ ആകുമോ . വേസ്റ്റ് വലിച്ചെറിയരുതെന്ന് പഠിപ്പിച്ച പേരറിയാത്ത ആ അധ്യാപകനേയും മറക്കാനാകില്ല.

രാജു കാഞ്ഞിരങ്ങാട്

മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റുരാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]

 

ഡോ. ഐഷ . വി.

ആദ്യ പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സിൽ മിക്കാവാറും എല്ലാ കുട്ടികൾക്കും നല്ല മാർക്ക് ലഭിക്കാറുണ്ട്. അത് അച്ഛനമ്മമാർക്ക് കൂടി ലഭിക്കുന്ന മാർക്കാണ്. എന്നാൽ എന്റെ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ് . അച്ഛന്റെ ജോലി തിരക്കും, അമ്മയുടെ നവജാത ശിശു (അനുജത്തി)പരിപാലനവും, പനി, വയറിളക്കം, ചുമ, ജലദോഷം തുടങ്ങിയ ബാലരിഷ്ടത മൂലം ക്ലാമ്പിൽ പോകാതിരുന്നതിനാലും പരീക്ഷയാണെന്ന വിവരം ഞാനോ അച്ഛനമ്മമാരോ അറിഞ്ഞിരുന്നില്ല.

ക്ലാസ്സിൽ ചെന്നപ്പോൾ നന്ദിനി ടീച്ചർ കുട്ടികളോട് സ്ലേറ്റും പെൻസിലും എടുക്കാൻ പറഞ്ഞു. പിന്നെ കുറ കുറെ നിർദ്ദേശങ്ങൾ നൽകി . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു..അവസാനം ടീച്ചർ മൂല്യ നിർണ്ണയം നടത്തി. എനിയ്ക്ക്‌ ലഭിച്ചത് 28/50 മാർക്ക് .ടീച്ചർ പറഞ്ഞു. എല്ലാവരും സ്ലേറ്റ് മായ്ക്കാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണം. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു. അമ്മ എന്റെ മാർക്കുകണ്ടു. പരീക്ഷയായിരുന്നു എന്നത് അമ്മ പറഞ്ഞപ്പോഴാണ് എനിയ്ക്ക് മനസ്സിലായത്.അങ്ങനെ പരീക്ഷാ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മാത്സര്യ ബുദ്ധിയുമില്ലാതെ ആദ്യ പരീക്ഷ കഴിഞ്ഞു. പാസാകാനുള്ള മാർക്കും ലഭിച്ചു. അഞ്ചു വയസ്സിന് മുമ്പേ തന്നെ അചഛനമ്മമാർ എന്നെ അക്ഷരം പഠിപ്പിച്ചിരുന്നു. അതിനാൽ അത്യാവശ്യം വായിക്കാനൊക്കെ എനിയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് മുമ്പാണ് ഞാൻ ആദ്യമായി പത്രം വായിച്ചത്. അമ്മ പത്രം നിവർത്തി പിടിച്ച് കസേരയിലിരുന്നു വായിച്ചപ്പോൾ ഞാൻ പുറകിലൂടെ ചെന്ന് പത്രം നോക്കി വായിച്ച വാർത്തയായിരുന്നു . ” ഓട്ടു കമ്പനിയിൽ തീ പിടുത്തം ” എന്നതായിരുന്നു തലക്കെട്ട്. അത്രയും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു പിന്നെ പത്രം കൈയ്യിൽ കിട്ടിയാൽ തലക്കെട്ടുകൾ വായിക്കുക പതിവായി. ഇത്തിരിക്കുഞ്ഞൻ അക്ഷരങ്ങളിലുള്ള വാർത്തകൾ ഒത്തിരി അവഗണന നേരിട്ടു. കുഞ്ഞിക്കൈകൾ കൊണ്ട് പത്രം നിവർത്തിപ്പിടിച്ച് വായിക്കുക ഒത്തിരി പ്രയാസമുളള കാര്യമായിരുന്നു. എന്നാലും ശ്രമിച്ചു കൊണ്ടേയിരുന്നു. ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് തീർച്ചയായും നമുക്ക് വിജയമുണ്ടാക്കും . അന്ന് വീട്ടിൽ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ് എന്നീ രണ്ട് പത്രങ്ങളും ബാലരമയുമാണ് അച്ഛൻ വരുത്തിയിരുന്നത്. ഇക്കാലത്തെപ്പോലെ തീരെ ചെറിയ കുട്ടികളെ ആകർഷിക്കത്തക്ക തരത്തിലായിരുന്നില്ല ബാലരമയുടെ കെട്ടും മട്ടും. കുറച്ചു കൂടി മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. ഗുണപാഠ കഥകൾ ധാരാളമുണ്ടായിരുന്നു.

കാസർഗോഡ് നെല്ലികുന്നിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടു പറമ്പിൽ തന്നെയായിരുന്നു ദേവയാനി ചേച്ചിയും ഭർത്താവ് ഭാസ്കരൻ മാമനും താമസിച്ചിരുന്നത്. ഭാസ്കരൻ മാമൻ ചേർത്തല സ്വദേശിയും ദേവയാനി ചേച്ചി കൊല്ലം സ്വദേശിനിയും ആയിരുന്നു. വിവാഹശേഷം 14 വർഷത്തോളം സന്താനദു:ഖം അനുഭവിച്ച ചേച്ചിക്കും മാമനും ഞങ്ങൾ കുട്ടികളായിരുന്നു മക്കൾ. കൊല്ലം സ്വദേശികൾ എന്ന സ്നേഹം വേറെയും . ഇപ്പുറത്തെ മനോരമ വാർഷിക പതിപ്പ്, ഇയർ ബുക്ക് എന്നിവ അപ്പുറത്തോട്ടും അപ്പുറത്തെ വനിതയും മറ്റു പുസ്തകങ്ങളും ഇപ്പുറത്തോട്ടും കൈമാറി വായിച്ചിരുന്നു. രണ്ടു കുടുംബവും ഒന്നിച്ച് യാത്ര പോയിട്ടുണ്ട്. ഞങ്ങളെ മുടിയൊക്കെ ചീകിയൊതുക്കി സ്കൂളിലേയ്ക്ക് വിട്ടിരുന്നത് ചേച്ചിയായിരുന്നു. ഇരു വീടുകളിലേയും വിശേഷ ഭക്ഷണങ്ങൾ പരസ്പരം പങ്കു വച്ചിരുന്നു. മാമന് ഐസ് പ്ലാന്റിലായിരുന്നു ജോലി. ഒരിക്കൽ മാമൻ ഞങ്ങളെ ഐസ് പ്ലാന്റ് കാണാൻ കൊണ്ടുപോയിട്ടുണ്ട്. അമ്മ അനുജത്തിയെ പ്രസവിക്കാൻ ആശുപത്രിയിൽ പോയ ദിവസങ്ങളിൽ ഞാനും അനുജനും ചേച്ചിയുടേയും മാമന്റേയും കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛൻ അമ്മയോടൊപ്പം ആശുപത്രിയിലും, അമ്മ അനുജത്തിയെ പ്രസവിച്ചതിന്റെ തലേ രാത്രിയിൽ എനിയ്ക്കു വയറിളക്കം കലശലായി. ചേച്ചിയെന്നെ പല പ്രാവശ്യം കക്കൂസിൽ കൊണ്ടുപോയി. ആ രാത്രി ഞാനൊരു സ്വപ്നം കണ്ടു. തല മുടി ഉണ്ണിക്കെട്ടുകെട്ടി മേശക്കടിയിൽ ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ഇക്കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചിയെന്നോട് പറഞ്ഞത് ജനിക്കാൻ പോകുന്നത് മോളായിരിക്കുമെന്നാണ്. അതുപോലെ തന്നെ സംഭവിച്ചു. പിറ്റേന്ന് ഞങ്ങൾ കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിലേയ്ക്ക് പോയി.

അമ്മയുടെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരുന്ന വിവരം ഞാനറിഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ഒരു ദിവസം രാവിലെ അച്ഛന്റെ മേശക്കരികിൽ രണ്ടു കസേരകളിലായി അച്ഛനും അമ്മയും ഇരുന്ന് പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് കരയുന്നുമുണ്ട്. അപ്പോൾ കാര്യം പന്തികേടാണെന്ന് എനിയ്ക്ക് തോന്നി. ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചു. ഗർഭം അലസിപ്പിച്ചു കളയാൻ വേണ്ടി അമ്മ നിർബന്ധം പിടിക്കുകയാണ്. അച്ഛൻ സമ്മതിച്ചില്ല. മൂന്നാമതൊരു കുട്ടി കൂടി വേണ്ട . അമ്മ കട്ടായം പറഞ്ഞു. അച്ഛൻ പറഞ്ഞു : ഈ കുട്ടിയായിരിക്കും നിനക്ക് ഉതകുക. ( കാലം അത് തെളിയിച്ചു. അമ്മയ്ക്ക് പല വിധ അസുഖങ്ങൾ വന്നപ്പോൾ അനുജത്തിയായിരുന്നു അമ്മയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതും നന്നായി സംരക്ഷിച്ചതും. മൂത്ത മക്കൾ രണ്ടുപേരും ദൂരെ ജോലി സ്ഥലങ്ങളിൽ ആയിരുന്നു.). അങ്ങനെ അവസാനം പ്രസവിക്കാൻ അമ്മയ്ക്ക് തീരുമാനിക്കേണ്ടി വന്നു. അമ്മ ഒരു നിബന്ധന വച്ചു. പ്രസവത്തിന് നാട്ടിൽ പോവുകയില്ല. നാട്ടിൽ പോയാൽ രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയിലെത്താൻ പറ്റാതിരുന്നതുപോലെ സംഭവിച്ചാൽ പ്രസവം നിർത്താൻ പറ്റില്ലല്ലോ. അതിനാൽ നാട്ടിൽ പോകുന്ന പ്രശ്നമേയില്ല. അച്ഛന് സമ്മതിക്കേണ്ടി വന്നു.അമ്മ വീട്ടിലേയ്ക്കും അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്കും സ്ഥിരമായി കത്തുകൾ എഴുതിയിരുന്നെങ്കിലും ഗർഭത്തിന്റെ കാര്യം മാത്രം മറച്ചുവച്ചു.മൂന്നാമത്തെ മകൾ ജനിച്ച വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് ഇരു വീട്ടിലേയ്ക്കും ചെന്നപ്പോൾ അച്ഛന്റെ അമ്മായി ഞങ്ങളുടെ സ്നേഹ നിധിയായ ശാരദ വല്യമ്മച്ചി കാഞ്ഞിരത്തുംവിള വീട്ടിൽ നിന്നും ഓടി ഒന്നര കിലോമീറ്റർ അകലെയുള്ള ചിരവാത്തോട്ടത്ത് വലിയവിള വീട് എന്ന അമ്മ വീട്ടിലെത്തി. വല്യമ്മച്ചിയോടും (ലക്ഷ്മി അമ്മാമ്മ ) ആന്റിയോടും (സ്വർണ്ണ ലത ) വിവരവും പരിഭവവും ഒക്കെ പങ്കു വച്ച് മൂവരും കൂടെ കരച്ചിലായി. ഇതിനിടെ ശാരദ വല്യമ്മച്ചി വടക്കൻ പാട്ടിലെ വരികളും ചൊല്ലി. ” മാനത്തു നിന്നെങ്ങാനം പൊട്ടിവീണോ ഭൂമിയിൽത്തന്നെ മുളച്ചതാണോ .”

കാസർഗോഡ് താലൂക്കാശുപത്രിയിലാണ് അമ്മ അനുജത്തിയെ പ്രസവിച്ചത്. അച്ഛൻ പുറത്തേയ്ക്കു പോയ സമയത്താണ് പി.പിഎസ്( പോസ്റ്റ് പാർട്ട് സ്റ്റെറിലൈസേഷൻ ) ചെയ്യാനായി തീയറ്ററിൽ കയറ്റിയത്. അപ്പോൾ കുഞ്ഞ് ആശുപത്രി കിടക്കയിൽ ഒറ്റയ്ക്കായി. പിന്നീട് അച്ഛനെത്തി.
അങ്ങനെ എന്റെ അമ്മ കുടുംബാസൂത്രണത്തിന്റെ വക്താവായി മാറി. സർക്കാർ അറിയാതെ വീട്ടുകാർ അറിയാതെ ഒട്ടേറെ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുടുംബാസൂത്രണത്തിലേയ്ക്ക് നയിച്ചു. അച്ഛൻ ഞങ്ങളെയും കൊണ്ട് ഒരിക്കൽ മിലൻ തീയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ സ്ക്രീനിൽ കുടുംബാസൂത്രണം സംബന്ധിച്ച ഒരു പരസ്യം തെളിഞ്ഞത് ഞാനിന്നും ഓർക്കുന്നു : ” നാം രണ്ട് നമുക്ക് രണ്ട്” . ഇതുമായി ബന്ധപ്പെട്ട സ്റ്റാമ്പും അന്നുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളുമുള്ള ചിത്രമുള്ളത്. അന്നത്തെ പരസ്യം പിന്നീടെപ്പോഴോ ” നാം ഒന്ന് നമുക്ക് ഒന്ന് ” എന്നായി മാറി. മൂന്നാമത്തെ കുഞ്ഞ് പാഴായില്ല. ഇന്ന് കേരള യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം ഡിപ്പാർട്ട്മെന്റ് ഹെഡും പ്രൊഫസറുമായി മാറി.

ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

 

ഡോ. ഐഷ . വി.

കമലാക്ഷിയെ ഞാനാദ്യം കാണുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ ചെന്ന ആദ്യ ദിവസം തന്നെ കമലാക്ഷി എന്നോട് കൂട്ടുകൂടി . കമലാക്ഷിയ്ക്ക് ഒന്നാം ക്ലാസ്സിൽ എന്നേക്കാൾ ഒരു വർഷം കൂടുതൽ പരിചയം ഉണ്ട്. കാരണം കമലാക്ഷി ഒന്നിൽ തോറ്റ കുട്ടിയായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ എല്ലാവരെയും ജയിപ്പിക്കുന്ന (ആൾ പ്രമോഷൻ ) പരിപാടിയില്ലായിരുന്നു. കമലാക്ഷിയ്ക്ക് മൂന്ന് ചേച്ചിമാരും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കമലാക്ഷിയെ പരിചയപ്പെടുന്നതിന് മുമ്പ് കമലാക്ഷിയുടെ അച്ഛൻ മരിച്ചു പോയിരുന്നു. സ്കൂളിൽ നിന്ന് കാസർഗോഡ് നെല്ലി കുന്നിലെ ഞങ്ങളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന പൊടിപ്പു മിൽ കഴിഞ്ഞ് ഒരു ചെറിയ ഓലപ്പുരയിലായിരുന്നു കമലാക്ഷിയും കുടുംബവും താമസിച്ചിരുന്നത്. ഓലപ്പുരയുടെ മുകളിൽ പുല്ലുകൊണ്ട് മേയുന്ന രീതി അക്കാലത്ത് അവിടെ യുണ്ടായിരുന്നു. ഈ വീടിന്റെ പ്രത്യേകത ഒരു തെങ്ങ് അകത്ത് നിർത്തിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത് എന്നതാണ്. അവിടെ ആകെയുണ്ടായിരുന്ന അലങ്കാരച്ചെടി ഒരു പൊട്ടിയ ഗ്ലാസ്സിൽ നട്ടുപിടിപ്പിച്ച പത്തു മണിച്ചെടിയാണ്. ചിലപ്പോൾ അവരതെടുത്ത് ഓലപ്പുരയുടെ മുകളിൽ സ്ഥാപിക്കും. ചിലപ്പോൾ അവരതെടുത്ത് മുറ്റത്ത് വയ്ക്കും. ഒരു ദിവസം കമലാക്ഷി അതിൽ നിന്നും ഒരു കൊച്ചു തണ്ടൊടിച്ച് എനിയ്ക്ക് സമ്മാനിച്ചു. ഞാനത് വീട്ടിൽ കൊണ്ടുപോയി നട്ടുപിടിപ്പിച്ചു.

കാസർഗോഡ് , ഗവ. ടൗൺ യു പി എസി ലായിരുന്നു ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സ് വരെ ഞാൻ പഠിച്ചിരുന്നത്. അന്ന് കാസർകോഡ് ജില്ലയായിരുന്നില്ല. താലൂക്ക് മാത്രം. ചെറിയ പട്ടണം. അന്ന് ഗവ.ടൗൺ യു പി എസ് സ്ഥിതി ചെയ്തിരുന്നത് മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്തായിരുന്നു. മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ വയൊക്കെ സമീപത്തായിരുന്നു. സ്കൂൾ ഗേറ്റ് കയറി ചെന്നാൽ വലതു വശത്ത് ഒരു കിണർ. അതു കഴിഞ്ഞ് വലതു വശത്തുള്ള ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്റ്റെയർകെയ്സിനടുത്തുള്ള മുറിയായിരുന്നു ഞങ്ങളുടെ ഒന്നാം ക്ലാസ്സ് . മുകളിലത്തെ നിലയിലായിരുന്നു പ്രധാനാധ്യാപകന്റെ/ പ്രധാനാധ്യാപികയുടെ മുറി. നന്ദിനി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. ആ സ്കൂളിൽ കന്നട മീഡിയത്തിനും മലയാളം മീഡിയത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു. ഞാനും കമലാക്ഷിയും മലയാളം മീഡിയത്തിലായിരുന്നു. അതേ സ്കൂളിലെ സരോജിനി ടീച്ചറിന്റെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു. ജയശ്രീ മിക്കവാറും ദിവസങ്ങളിൽ റോസ് നിറത്തിലുള്ള റോസാപ്പൂ ചൂടിയായിരുന്നു വരവ്.

ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടു പറമ്പിൽ ആകെ ആറ് വീടുകളുണ്ടായിരുന്നു. എല്ലാം ഒരു കുഞ്ഞിക്കണ്ണൻ വൈദ്യൻ വക . അതിൽ ഒരു വീട്ടിലെ ബാങ്കറുടെ മകൾ സുകന്യയും മറ്റൊരു വീട്ടിലെ വക്കീലിന്റെ മകൾ മഞ്ജുളയും ഞങ്ങളുടെ അതേ സ്കൂളിൽ സീനിയർ ക്ലാസ്സിൽ കന്നട മീഡിയത്തിലായിരുന്നു പഠിച്ചിരുന്നത്. ചിലപ്പോൾ ഞാൻ മഞ്ജുളയുടേയും സുകന്യയുടേയും കൂടെയാവും സ്കൂളിൽ പോവുക. ചിലപ്പോൾ അച്ഛനോടൊപ്പവും. ഇവർ കൂടെയില്ലാത്തപ്പോൾ കമലാക്ഷി യോടൊപ്പവും . കമലാക്ഷി യോടൊപ്പമുള്ള യാത്ര ഊരു മുഴുവൻ ചുറ്റിയുള്ളതാകും. കമലാക്ഷിയുടെ അമ്മയും ചേച്ചിമാരും പല വീടുകളിൽ പണിയെടുത്താണ് ജീവിത യാനം മുമ്പോട്ട് പോയിരുന്നത്. കമലാക്ഷിയുടെ അമ്മ അതിരാവിലെ ജോലിക്ക് പോയിരുന്നത് മുറ്റംനിറയെ വൈവിധ്യമാർന്ന റോസാ പൂക്കളുള്ള ഒരു വീട്ടിലിലായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ കമലാക്ഷിയുടെ അമ്മ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരിക്കും. അവിടെ നിന്നും കമലാക്ഷിക്ക് പ്രാതൽ കിട്ടും. പിന്നെ നേരെ സ്കൂളിലേയ്ക്ക് . കമലാക്ഷിയുടെ ഉച്ച ഭക്ഷണം മിലൻ ഹോട്ടലിൽ . ആദ്യ വീട്ടിലെ പണികഴിഞ്ഞാൽ കമലാക്ഷിയുടെ അമ്മയ്ക്ക് മിലൻ ഹോട്ടലിൽ പാചകത്തിന് സഹായിക്കുന്ന പണിയാണ്. സ്കൂളിന് പുറകിലുള്ള നിറയെ റോസാ പൂക്കളുള്ള മറ്റൊരു വീട്ടിൽ കമലാക്ഷിയുടെ ഒരു ചേച്ചി ജോലിക്ക് പോയിരുന്നു. കമലാക്ഷിയുടെ ഒരു ചേച്ചി അതേ സ്കൂളിൽ പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും വന്ന് കുടുംബമായി കാസർഗോഡ് താമസിച്ചിരുന്ന ഒരു ഹിന്ദി ടീച്ചറിന്റെ വീട്ടിൽ ഈ ചേച്ചി ജോലിയ്ക്ക് പോയിരുന്നു. മിക്കവാറും അരി പാറ്റി കല്ലു പെറുക്കി കൊടുക്കുന്ന ജോലിയായിരുന്നു ആ ചേച്ചി ചെയ്തിരുന്നത്. ആ ടീച്ചറിന്റെ വീട്ടിൽ നിന്ന് കമലാക്ഷിക്കും എന്തെങ്കിലും ലഘു ഭക്ഷണം ലഭിക്കും.
അങ്ങനെ ആ കുടുംബം ബാലവേല, ബാലാവകാശം, വിദ്യാഭ്യാസാവകാശം എന്നിവയെ കുറിച്ചൊന്നും അറിയാതെ വേവലാതിപ്പെടാതെ വിശപ്പടക്കി.

കമലാക്ഷിയുടെ കൂടെ ഊരു ചുറ്റുന്നതിനിടയിൽ ഞാൻ മുമ്പ് പഠിച്ചിരുന്ന ഗിൽഡിന്റെ നഴ്സറി സ്കൂളിലെ ആയ കണ്ടാൽ അച്ഛനോട് പറഞ്ഞു കൊടുക്കും ഇങ്ങനെ കറങ്ങി നടക്കരുത് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. അതിനാൽ അല്പം ഭയത്തോടെയായിരുന്നു കറക്കം.
അമ്മ അനുജത്തിയെ പ്രസവിച്ചത് 1973 ജൂലൈ 5 നായിരുന്നു. ആയതിനാൽ ആദ്യത്തെ മൂന്നാലു മാസം എന്റെ ഉച്ച ഭക്ഷണം അച്ഛന്റെ സുഹൃത്തായ ഒരു നമ്പ്യാരുടെ ഹോട്ടലിൽ ആയിരുന്നു. നമ്പ്യാരുടെ മൂന്ന് മക്കൾ ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ആദ്യ ദിവസം തന്നെ അച്ഛൻ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു – അവരോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകും . അവരുടെ വീട്ടിൽ പുസ്തകം വച്ച് ഹോട്ടലിന്റെ പിന്നാമ്പുറത്തു കൂടെ ഹോട്ടലിൽ കയറും. പോകുന്ന വഴിക്ക് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഈ കാലിത്തൊഴുത്തിലെ വെള്ളം നമ്പ്യാരുടെ വീട്ടിൽ നിന്നും ഹോട്ടലിലേയ്ക്ക് പോകുന്ന നടവഴിയിലേയ്ക്കു ഒഴുകി കിടന്നിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം ഈ കൂട്ടികളോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു ബാർബർ ഷോപ്പിൽ ഇരുന്ന ഒരു പയ്യൻ റോഡ് മുറിച്ച് ഓടി വന്ന് എന്നെ പൊക്കിയെടുത്തു. ഞാൻ പേടിച്ച് നിലവിളിച്ചപ്പോൾ അയാൾ എന്നെ താഴെ നിർത്തി. ഈ സംഭവം ഞാൻ വീട്ടിൽ പറഞ്ഞു ആരാണയാൾ എന്ന് അച്ഛനമ്മമാർക്ക് പിടി കിട്ടിയില്ല. അതിന്റെ പിറ്റേന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോകാതെ ഞാൻ സ്കൂളിൽ തന്നെ നിന്നു. അപ്പോൾ സുകന്യ ആ വഴിയ്ക്ക് വന്നു. ഞാൻ സുകന്യയോട് കാര്യം പറഞ്ഞപ്പോൾ സുകന്യ എന്നെ മുൻ വശത്തെ റോഡിലൂടെ ഹോട്ടലിൽ കൊണ്ടാക്കി. ഞാൻ ചെന്നപ്പോൾ നമ്പ്യാർ കൗണ്ടറിൽ ഇരുപ്പുണ്ടായിരുന്നു. മോളെത്തിയോ എന്ന് പറഞ്ഞ് അകത്തേയ്ക്ക് നയിച്ച് ഭക്ഷണം തന്നു. പിന്നീട് കുറച്ചു ദിവസം കൂടിയേ എനിക്കവിടുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുള്ളൂ. അത് ഞാൻ തനിച്ച് ഹോട്ടലിന്റെ മുൻഭാഗത്തുകൂടി പോയി കഴിച്ചിട്ട് സ്കൂളിലേയ്ക്ക് തിരികെ പോന്നു. എനിയ്ക്ക് ഉച്ച ഭക്ഷണം തന്ന വകയിൽ നമ്പ്യാർ കാശൊന്നും വാങ്ങിയില്ലെന്ന് പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു. ഇതു കൂടാതെ നമ്പ്യാർ ചില സഹായങ്ങളൊക്കെ അച്ഛന് ചെയ്ത് കൊടുത്തിരുന്നു. അതിലൊന്ന് വാടക വീട് കണ്ടെത്തി കൊടുത്തത്, പിന്നെ നമ്പ്യാരുടെ വക ചില ജംഗമ വസ്തുക്കളായ ഡസ്ക് കസേര, സിമന്റിൽ ഉണ്ടാക്കിയ ജലസംഭരണി ആട്ടുകല്ല്, അമ്മിക്കല്ല് തുടങ്ങിയവയായിരുന്നു അത്. ഇതെല്ലാം വീടൊഴിഞ്ഞ് പോരുന്ന സമയത്ത് അച്ഛൻ നമ്പ്യാർക്ക് തിരികെ കൊടുത്തു. അമ്മ അനുജത്തിയെ പ്രസവിച്ചു കിടന്ന സമയത്ത് അമ്മയെയും കുഞ്ഞിനേയും നോക്കാനായി ദേവിയെന്ന സ്ത്രീയേയും നമ്പ്യാർ തന്നെ പറഞ്ഞയച്ചു കൊടുക്കുകയും ചെയ്തു. ദേവി അവരുടെ ദൗത്യം നന്നായി നിർവ്വഹിച്ചു.വടക്കൻ കേരളത്തിലുള്ളവർ തെക്കൻ കേരളത്തിലുള്ളവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറുന്നതിന് ഉത്തമോദാഹരണമാണമായിരുന്നു നമ്പ്യാരുടെ പെരുമാറ്റ രീതി.

ജോൺ കുറിഞ്ഞിരപ്പള്ളി

രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം.

സർവ്വേ ഓഫ് ഇന്ത്യയിൽ  ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ്  നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ  ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്.

മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ വാമിങ്ങിനെക്കുറിച്ചും മറ്റും ഡോ.നാണയ്യ വാചാലമായി സ്വംസരിച്ചുകൊണ്ടിരുന്നു.മാറിത്തുടങ്ങുന്ന കുടകിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം ഡോ.നാണയ്യ വിശദീകരിച്ചു.

ഇന്ന് കുടകിന്റെ മുഖം മാറിയിരിക്കുന്നു.മൂടൽ മഞ്ഞിൽ  മുഖാവരണം തീർത്തു ശാന്തമായി ഉറങ്ങിക്കിടന്നിരുന്ന കുടക്  മലനിരകളിൽ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നു തുടങ്ങിയിരിക്കുന്നു.പല തോട്ടങ്ങളും കൃഷി ഭൂമിയും പണ്ടത്തെപോലെ സംരക്ഷിക്കാൻ  കർഷകർ താല്പര്യം കാണിക്കുന്നില്ല.കൃഷിയോടുള്ള താല്പര്യം കുറഞ്ഞു തുടങ്ങി.വരുമാനം കൂടുതൽ കിട്ടുന്ന മറ്റു മേഖലകളിലേക്ക് കൃഷിക്കാർ തിരിഞ്ഞു തുടങ്ങിയിരുന്നു.

രാത്രിയുടെ നേരിയ തണുപ്പിൽ മുന്നിലിലിരിക്കുന്ന വിസ്കി ഗ്ലാസ്സിൽകിടക്കുന്ന ഐസ് ക്യുബ് കൾ നോക്കി നാണയ്യ പറഞ്ഞു,”കുടക് നശിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഐസ് ക്യൂബ്  കൾ പോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുകയാണ്.”

“മാറ്റങ്ങൾ അനിവാര്യമാണ്.അതാണ് ചരിത്രം.ഒരു നൂറു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന രീതിയിൽ ഇപ്പോൾ ജീവിക്കാൻ കഴിയില്ല.”രാജൻ ബാബു പറഞ്ഞു.

“എന്ത് മാറ്റങ്ങൾ? നോക്കൂ ഇന്ന് മേമനെകൊല്ലിയുടെ അവസ്ഥ”

“മേമനെകൊല്ലി? എന്താണ് അത്?”

“കേട്ടിട്ടില്ലേ?പ്രകൃതിയെ അറിയാതെ മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എങ്ങിനെ ഒരു  ഭൂപ്രദേശം നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മേമനെകൊല്ലി.” ഡോ.നാണയ്യ തുടർന്നു.

” അസാധാരണമായ മണ്ണാണ് അവിടെയുള്ളത്.ഒരു മഴപെയ്യുമ്പോൾ വെണ്ണപോലെ ആകുന്ന മണ്ണ്, ഒരു വെയിലിൽ കോൺക്രീറ്റ് പോലെ കട്ടി പിടിക്കും .ഇന്ന് നാശത്തിൻ്റെ  വക്കിലാണ് മേമനെകൊല്ലി. “

മേമനെകൊല്ലിയുടെ ചരിത്രം കേട്ടപ്പോൾ രാജൻ ബാബുവിന് അവിടം സന്ദർശിക്കണമെന്നു ഒരു മോഹം ഉടലെടുത്തു.മേമനെകൊല്ലി എന്ന പേര് അവർക്ക് രസകരമായി തോന്നി.മൈസൂർ ആന്ത്രോപോളജി റിസേർച്ചു് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.പ്രകാശും  അവരുടെ ഒപ്പം ചേർന്നു.

ആന്ത്രോപോളജിയിൽ ഉന്നത ബിരുദം ഉള്ളവർ വളരെ വിരളമായിരുന്നു.അതുകൊണ്ട് ഡോ.പ്രകാശ് എപ്പോഴും തിരക്കിലാണ്.ഡോ.പ്രകാശിൻ്റെ താല്പര്യം കൂടി കണക്കിലെടുത്തു്  നാളെത്തന്നെ പോകാം എന്ന് നാണയ്യ സമ്മതിച്ചു.

വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും കൊണ്ട് താറുമാറായ മേമനെകൊല്ലിയിൽ അവർ സന്ദർശിക്കാൻ എത്തിയത് ആരും ശ്രദ്ധിച്ചില്ല.ഏതോ കാലത്തു  മണ്ണ് മൂടിപ്പോയ സ്ഥലങ്ങളിൽകൂടെ അവർ നടന്നു. അവിടെ നിരന്നു കിടക്കുന്ന മണ്ണിൽ പ്രത്യക തരത്തിലുള്ള ആകൃതിയിൽ ഒരു അടയാളം അവരുടെ ശ്രദ്ധയിൽ പെട്ടു.

“വിചിത്രമായിരിക്കുന്നു.ഇത് എന്താണ്?”രാജൻ ബാബു ചോദിച്ചു.

“അറിഞ്ഞുകൂട.എന്താണന്നു നോക്കാം”നാണയ്യ പറഞ്ഞു.

 അവർ അവിടെ  കുഴിച്ചു നോക്കാൻ രണ്ടു ജോലിക്കാരെ ഏർപ്പാടാക്കി.കുഴിച്ചു ചെല്ലുമ്പോൾ   ഉരുൾപൊട്ടലിൽ മണ്ണുമൂടിപ്പോയ ഒരു വീടിൻ്റെ മുഖവാരം തെളിഞ്ഞു വന്നു.

ഏതു കാലത്താണ് അവിടെ മണ്ണ് ഇടിഞ്ഞുവീണത് എന്ന് ആർക്കും അറിഞ്ഞുകൂട.

“അല്പംകൂടി കുഴിച്ചുനോക്കുകതന്നെ .”നാണയ്യ പറഞ്ഞു.

അവിടെ  ഒരു തടിക്കഷണത്തിൽ 1840 എന്ന് എഴുതിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

പിന്നീട്, ജോലികൾ ശ്രദ്ധാപൂർവ്വം ആർക്കിയോളജി ഡിപ്പാർട്ടമെൻ്റെറ് ഏറ്റെടുത്തു.ഇരുനൂറ് വർഷം  പഴക്കമുള്ള ആ വീട് വീണ്ടെടുക്കണമെന്ന് അവർക്കു നിർബ്ബന്ധമുണ്ടായിരുന്നു.

മൂന്നുമാസത്തെ അദ്ധ്വാനംകൊണ്ടു മണ്ണിനടിയിൽ നിന്നും ഒരു ചെറിയ വീട് ഉയർന്നു വന്നു.തലശ്ശേരി ഭാഗത്തു് കാണാറുള്ള ഇരുപത്തി ഒൻപത് കോൽ ചുറ്റളവുള്ള  വീടിൻറെ മാതൃകയിൽ ഒരു വീട്.

ഏറ്റവും ശ്രദ്ധേയമായത് ആ വീടിൻ്റെ  അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് ഉള്ളിൽ മണ്ണ് കയറിയിരുന്നില്ല എന്നതാണ്.

കുടകിലെ തണുപ്പിനെ പ്രതിരോധിക്കാൻ തയ്യാറാക്കിയ വാതിലുകളും ജനാലകളും ആയിരുന്നു,എല്ലാം വീട്ടിത്തടിയിൽ പണി കഴിപ്പിച്ചത്.

അവർ ആദ്യത്തെ വാതിൽ തുറന്നു.

അവിടെ  കട്ടിലിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും  അസ്ഥികൂടങ്ങൾ പരസ്പരം ആലിംഗനബദ്ധരായ നിലയിൽ  കിടക്കുന്നു.

പുരുഷന് 40-45 വയസ്സും സ്ത്രീയ്ക്ക് ഇരുപത് ഇരുപത്തിരണ്ട് വയസ്സും കാണും  എന്ന് അന്ത്രോപോളജിസ്റ് അഭിപ്രായപ്പെട്ടു.പ്രകാശ് ആ അസ്ഥികൂടങ്ങളിൽ നോക്കിയിട്ടുപറഞ്ഞു,”പുരുഷൻ സൗത്ത് ഇന്ത്യനും സ്ത്രീ ഡോംബ വിഭാഗത്തിൽപെട്ട ആദിവാസിയും ആണ് എന്ന് തോന്നുന്നു.”

“കമ്പ്യൂട്ടർ സൂപ്പർ ഇമ്പോസിഷൻ ഉപയോഗിച്ച് നമുക്ക് അവരുടെ ഫോട്ടോ ജനറേറ്റ് ചെയ്യാം.”രാജൻ ബാബു അഭിപ്രായപ്പെട്ടു.

അസ്ഥികൂടങ്ങൾക്കരികിൽ തലശ്ശേരി ഭാഗത്തുള്ള  കൊല്ലന്മാർ നിർമിച്ചിരുന്നു കോൾട്ടിൻ്റെ ഒരു ഡ്യൂപ്ലിക്കേറ്റ് റിവോൾവർ കാണപ്പെട്ടു.

“ആ പുരുഷൻ ശങ്കരൻ നായരും സ്ത്രീ മിന്നിയും ആയിരിക്കുവാൻ  സാധ്യതയുണ്ട്”.രാജൻ ബാബു പറഞ്ഞു..

ചരിത്രകാരൻ രാജൻ ബാബു തൻ്റെ നോട്ട് ബുക്കിൽ എഴുതി.

“ശങ്കരൻ നായർ മേമനെകൊല്ലിയിൽ വന്നു.

മനസ്സിൽ ഒരേ ചിന്ത മാത്രം.മിന്നിയെ എങ്ങിനെയെങ്കിലും നരബലി നടത്തുന്നവരിൽ നിന്നും  രക്ഷപെടുത്തണം.നരബലി നടത്തുന്നത് വളരെ രഹസ്യമായിട്ടാണ്.മിന്നിയെ തടവിൽ പാർപ്പിച്ചിരിക്കുന്നതും വളരെ രഹസ്യം ആയിരിക്കാനേ സാദ്ധ്യത യുള്ളൂ.

ആരോടും ചോദിയ്ക്കാൻ കഴിയില്ല.

ശങ്കരൻ നായർ കാത്തിരുന്നു.

നായരുടെ മനസ്സിൽ സാഹസികതയുടെ മുളപൊട്ടി.

നരബലിക്കായി കൊണ്ടുവന്ന മിന്നിയെ അവരിൽ നിന്നും രക്ഷിച്ച നായർ അവൾക്കൊപ്പം സന്തോഷമായി ജീവിച്ചു.

പക്ഷേ,എന്നും അശുഭ കാര്യങ്ങൾ മാത്രം സംഭവിക്കുന്ന മേമനെകൊല്ലി ഇത്തവണയും അത് ആവർത്തിച്ചു.ഏതോ ഒരു രാത്രിയിൽ ആർത്തലച്ചു വന്ന പ്രളയജലത്തിൽ കുടകിലെ മലകളിൽനിന്നും ഒഴുകിയെത്തിയ  മണ്ണ് അവരുടെ വീടിനെ മൂടിക്കളഞ്ഞു.

ചിലപ്പോൾ ഒരു മലയുടെ കുറച്ചു ഭാഗം നിരങ്ങി വന്ന് ആ വീടിനെ മൂടി കളഞ്ഞതാകാം.”

മൂന്നുമാസങ്ങൾക്കുശേഷം .

മേമനെകൊല്ലിയിൽ നിന്നുംകിട്ടിയ വിവരങ്ങൾ  അവരെ ആവേശഭരിതരാക്കി.ഈ പുതിയ ഇൻഫോർ മേഷനുകൾ വളരെ ജനശ്രദ്ധ നേടുകയും ചെയ്തു.പത്രങ്ങളിലും മറ്റു മീഡിയകളിലും വാർത്തകൾ വന്നു.

ധാരാളം ആളുകൾ മേമനെകൊല്ലി സന്ദർശിക്കാനായി വന്നുകൊണ്ടിരുന്നു.

കിട്ടിയ വിവരങ്ങൾ പഠിക്കുന്നതിനായി  അവർ വീരരാജ് പേട്ടയിലുള്ള ഗവണ്മെൻറ് റസ്റ്റ് ഹൗസിൽ ഒരിക്കൽക്കൂടി ഒന്നിച്ചു കൂടിയിരിക്കുകയാണ് .

ഡോ.നാണയ്യ മുൻപിൽ ഇരിക്കുന്ന ഗ്ലാസിലെ വിസ്‌ക്കിയിലേക്ക് ഐസ് ക്യുബ് കൾ ഇടുന്നതിനിടയിൽ പറഞ്ഞു.

“മേമനെകൊല്ലിയെ ചുറ്റിപറ്റി  ഒരുപാട് അന്ധവിശ്വാസങ്ങൾ നിലവിൽ ഉണ്ട്.ആദ്യം വരുന്നവർ മേമൻ്റെ പേരിൽ തീർത്ത ആ ചെറിയ കോവിലിൽ പോയി വണങ്ങാറുണ്ട്. ഒരു വിശ്വാസമാണ് .അല്ലെങ്കിൽ അശുഭമായതു പലതും അവർക്ക് സംഭവിക്കുമെന്നാണ് മേമനെകൊല്ലിയിൽ ഉള്ളവരുടെ വിശ്വാസം..”

വിസ്‌കി ഗ്ലാസ് കൈലെടുത്തിട്ട് രാജൻ ബാബു പറഞ്ഞു.

“താങ്കൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണോ?”

“ഹേയ് അങ്ങനെയൊന്നുമില്ല,എന്നാലും….

“ശരി,ശരി,നിങ്ങൾ ഗ്ലാസ് എടുക്കൂ,നമ്മൾക്ക് മേമന് ഒരു ചിയേർസ് പറയാം.താങ്കൾ മേമനെകൊല്ലിയുടെ ചരിത്രകാരനല്ലേ? ” പ്രകാശ്  പറഞ്ഞു.

അവർ മൂന്നുപേരും ഗ്ലാസ്സ് ഉയർത്തി പിടിച്ചു തമാശയ്ക്ക് പറഞ്ഞൂ,”ചിയേർസ്, മേമൻ”.

രാജൻ ബാബുവിൻ്റെ കയ്യിലിരുന്ന വിസ്കി ഗ്ലാസ് ഒരു ശബ്ദത്തോടെ രണ്ടായി പൊട്ടി താഴേക്ക്  വീണു.

“എന്ത് പറ്റി ?” എന്ന് പറഞ്ഞുകൊണ്ട് നാണയ്യ കയ്യിലെ ഗ്ലാസ് താഴെ വച്ച്, രാജൻ ബാബുവിൻ്റെ അടുത്തേക്ക് ചെന്നു.

പുറകിൽ നിന്നും ഒരു ശബ്ദം കേട്ട്  തിരിഞ്ഞുനോക്കുമ്പോൾ നാണയ്യ താഴെ വച്ച  ഗ്ലാസും രണ്ടായി പിളർന്നിരിക്കുന്നു.

ഭയചകിതനായ പ്രകാശ് തൻ്റെ ഗ്ലാസ്സിലേക്ക് നോക്കി.

നേരിയ ഒരു ശബ്ദത്തോടെ ആ ഗ്ലാസും രണ്ടായി പിളർന്നു വിസ്ക്കിയും ഐസ് ക്യുബ് കളും  നിലത്തേക്ക് വീണു.

റസ്റ്റ് ഹൗസിലെ കാർപെറ്റിൽ വിസ്കി പൊട്ടിയ ഗ്ലാസുകളും ഐസ് ക്യുബ് കളും നിരന്നു കിടന്നു.

അവർ അമ്പരന്നു പരസ്പരം നോക്കി.

രാജൻ ബാബു പറഞ്ഞു ,”ഗ്ലാസ്സുകൾ  നിർമ്മിക്കുമ്പോൾ ഒരു പ്രോസസ്സ് ഉണ്ട്.അനീലിങ് എന്ന് പറയും.മെഷീനിൽ നിന്നും പുറത്തുവരുന്ന ഗ്ലാസ്സുകൾ  വീണ്ടും ചൂടാക്കി തണുപ്പിക്കുന്നു. അതിലെ സ്ട്രെസ്സ് നീക്കിക്കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.ഈ പ്രോസസ്സ് ശരി ആയി നിർമ്മാണ അവസരത്തിൽ മെയിൻ ൻ്റെയിൻ ചെയ്തിട്ടില്ലെങ്കിൽ  ഇങ്ങനെ സംഭവിക്കാം.”

എല്ലാവരും തലകുലുക്കി.

ഡോ.നാണയ്യ പറഞ്ഞു,”ചരിത്രകാരാ മേമനെകൊല്ലിയുടെ ചരിത്രം എഴുതുമ്പോൾ നമ്മളുടെ ഗ്ലാസ് പൊട്ടിയ കാര്യം എഴുതരുത്.”

“ഇല്ല.”രാജൻ ബാബു ചിരിച്ചുകൊണ്ട് തലകുലുക്കി.

അവർ മൂന്നുപേരും ചിരിച്ചു .

തങ്ങളുടെ മനസ്സിൽ ഭയത്തിൻ്റെ വിത്തുകൾ മുളപൊട്ടുന്നത് പരസ്പരം അറിയിക്കാതെ ഇരിക്കാൻ അവർ ബദ്ധപ്പെട്ടുകൊണ്ടിരുന്നു.

നിഗൂഢതകളുടെ പര്യായപദമായ മേമനെകൊല്ലിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കും മനസ്സിലാകുന്നില്ല.

അവരുടെ ഇടയിൽ മൗനം ഘനീഭവിച്ചു.

“ടക് ,ടക്”.

 ആരോ അടഞ്ഞുകിടന്ന വാതിലിൽ മുട്ടുന്നു.രാജൻ ബാബു ചെന്ന് വാതിൽ തുറന്നു.

“ആരാ?എന്തുവേണം?”

“ഞാൻ കണ്ണൂർ നിന്നും വരികയാണ്.മേമനെകൊല്ലിയെക്കുറിച്ചു ചില റിപ്പോർട്ടുകൾ പത്രത്തിൽ കാണുകയുണ്ടായി.ഒരു ഡോ.രാജൻ ബാബു എഴുതിയതാണ് അത്.അനേഷിച്ചപ്പോൾ  രാജൻ ബാബു ഇവിടെയുണ്ട് എന്നറിഞ്ഞു.”

“ഞാനാണ് രാജൻ ബാബു”.

അയാൾ കയ്യിൽ ഇരുന്ന ഒരു കവർ രാജൻ ബാബുവിൻ്റെ നേർക്ക് നീട്ടി

“എന്താണിത്?നിങ്ങൾ ആരാണ്?”

“രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ശങ്കരൻ നായരുടെ മകൾ ഗീത, ഞങ്ങളുടെ മുത്തശ്ശിയാണ്.കുറേ തലമുറകൾക്ക് മുൻപുള്ള മുത്തശ്ശി എന്ന് വിളിക്കാം അല്ലെ?മുത്തശ്ശിതുടങ്ങിവച്ച ബേക്കറി  രണ്ടു നൂറ്റാണ്ടുകളായി ഇന്നും ഒരു കുടുംബ ബിസ്സിനസ്സായി തുടർന്ന് വരുന്നുണ്ട്.ഞങ്ങളുടെ ഒരു ഗോഡൗണിൽ കൂടി കിടന്നിരുന്ന ആക്രി സാധനങ്ങൾ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ ഒരു പെട്ടിയിൽ നിന്നും കിട്ടിയതാണ് ഈ ഡയറി.”

അവർ ആ കവർ തുറന്നു.

പഴകി ദ്രവിച്ച ഒരു ഡയറി,ശങ്കരൻ നായരുടെ മകൾ ഗീത എഴുതിയതാണ്.

“അച്ഛൻ പേരും വേഷവും എല്ലാം മാറ്റി ആരും അറിയാതെ മിന്നിയും ഒന്നിച്ചു് മേമനെകൊല്ലിയിൽ താമസിക്കുന്നത് എനിക്കറിയാമായിരുന്നു.പാവം അച്ഛൻ.എന്തുകൊണ്ടോ മേമൻ്റെ മരണത്തിന് താനും കാരണക്കാരനാണ് എന്ന കുറ്റബോധമായിരുന്നു അച്ഛന്.ഈ നാടകം അധിക കാലം  തുടരാൻ കഴിയില്ല എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു.അവസാനം മിന്നിയും ഒന്നിച്ച നാട്ടിൽ തിരിച്ചു വന്ന് ജോലിയിൽ തുടരാമെന്ന് അച്ഛൻ സമ്മതിച്ചു.ദാനിയേലിനും അത് ഇഷ്ടമായിരുന്നു.

അച്ഛൻ വരാമെന്ന് പറഞ്ഞ ദിവസം വന്നു ചേർന്നു.

ഞങ്ങൾ എല്ലാകാര്യങ്ങളും ഡാനിയേൽ വൈറ്റ് ഫീൽഡിനെ  അറിയിച്ചിരുന്നു.അച്ഛനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഡാനിയേൽ പറഞ്ഞു,”ഞാനും നിങ്ങളുടെകൂടെ വരുന്നു.”

ഞങ്ങൾ മേമനെകൊല്ലിയിൽ ചെന്നു.

തലേ ദിവസ്സം  പെയ്ത മഴയിൽ എല്ലാം അവസാനിച്ചിരുന്നു.അച്ഛനും മിന്നിയും താമസിച്ചിരുന്ന സ്ഥലം പോലും എവിടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.”

തുടർന്നും എഴുതിയിട്ടുണ്ട്.രാജൻ ബാബു വായന നിർത്തി.

അയാൾ പുറത്തേക്ക് ഇറങ്ങി.

“നല്ല മഴയുടെ ലക്ഷണം  ഉണ്ട്,നിങ്ങൾ എവിടെ പോകുന്നു?”രാജൻ ബാബുചോദിച്ചു.

“കണ്ണൂരേക്ക്”.

“ഇത്രയും ദൂരം തനിച്ചു ഈ രാത്രിയിൽ യാത്ര ചെയ്യാനോ?ഇന്ന് ഇവിടെ താമസിച്ചിട്ട് നാളെ കാലത്തുപോകാം”

നാണയ്യ ഒരു ഗ്ലാസ് കൂടി എടുത്തുകൊണ്ടുവന്നു.

നാലുഗ്ലാസിലും വിസ്‌ക്കി  ഒഴിച്ചു.ഐസ് കട്ടകൾ വിസ്‌ക്കിയിൽ കോരിയിട്ടു.

അവ അലിഞ്ഞു ചേർന്നുതുടങ്ങുന്നു.

“ചിയേർസ്”.

അവർ മൂന്നുപേരും വിസ്കി ഗ്ലാസ്സിലേക്ക് തുറിച്ചു നോക്കി.

ചെറുപ്പക്കാരൻ ഒന്നും മനസ്സിലാകാതെ അവരെ മൂന്നു പേരെയും മാറി മാറി നോക്കി.അസാധാരണമായ അവരുടെ മുഖഭാവം ശ്രദ്ധിച്ച ചെറുപ്പക്കാരൻ ചോദിച്ചു.

“എന്താ?.എന്തെങ്കിലും പ്രശനങ്ങൾ?”

“ഹേയ് ,ഒന്നുമില്ല”.രാജൻ ബാബു പറഞ്ഞു.

രാത്രിയിൽ താമസ്സിച്ചു കിടന്നതുകൊണ്ട് വളരെ വൈകിയാണ് എല്ലാവരും എഴുന്നേറ്റത്.

ഒരു കെട്ടു  ചോദ്യങ്ങളും മനസ്സിൽ തയ്യാറാക്കി രാജൻ ബാബു ചെറുപ്പക്കരൻ കിടന്നിരുന്ന  മുറിയിലേക്ക് ചെന്നു .

അവിടെ ആരും ഉണ്ടായിരുന്നില്ല.

അയാൾ കൊടുത്ത ഡയറി  വച്ചിരുന്ന സ്ഥാനത്തു പോയി നോക്കി.

അവിടെ പൊടിഞ്ഞുപോയ കടലാസ്സുകളുടെ ആവശിഷ്ടങ്ങൾ കിടന്നിരുന്നു.

എല്ലാം ഒരു സ്വപനമായിരുന്നോ?രാജൻ ബാബു സംശയിച്ചു.

അപ്പോൾ ഡോ.പ്രകാശ്,  നാണയ്യയും ഒന്നിച്ചു് അവിടേക്കു വന്നു.

“അയാൾ എവിടെ?”

അവർ രണ്ടുപേരും ഒന്നിച്ചു ചോദിച്ചു.

രാജൻ ബാബു ചുറ്റും നോക്കി.

ഒരേ സ്വപ്നം മൂന്നുപേരും കാണാനിടയില്ല.

രാജൻ ബാബു നടന്നു ചെന്ന് ഭിത്തിയിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ നോക്കി നിന്നു.

“എന്താണ് കലണ്ടറിൽ നോക്കുന്നത്?”

“ഞാൻ നിൽക്കുന്നത് ഏതു നൂറ്റാണ്ടിൽ ആണ് എന്ന് മനസ്സിലാകുന്നില്ലല്ലോ”.

പുറത്തു മഴപെയ്യുന്നു.

മഴ കടുത്തു.

പതുക്കെ പതുക്കെ മൂടൽ മഞ്ഞു കുടകുമലകളെ മൂടി.

അവസാനിച്ചു.

(മേമനെകൊല്ലി,ഇവിടെ അവസാനിക്കുന്നു.
മേമനെകൊല്ലി,ഇന്ദുലേഖ പബ്ലിഷേഴ്സ് (indulekha.com)പുസ്തകമായി ഉടൻ പ്രസ്സിദ്ധീകരിക്കുന്നു.amazone.com ലും ലഭ്യമാണ്.വായനക്കാർക്ക്,നന്ദി.)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ . വി.

ഭൂതകാലത്തിലേയ്ക്ക് ചികഞ്ഞ് ഓർത്തെടുക്കാൻ നോക്കിയാൽ ഏതറ്റം വരെ ഒരാൾക്ക് ഓർത്തെടുക്കാൻ പറ്റും? ചിലർക്ക് രണ്ടര വയസ്സു മുതലുള്ള കാര്യങ്ങൾ ഓർമ്മ കണ്ടേക്കാം. ചിലർക്ക് 3 വയസ്സു മുതലുള്ള കാര്യങ്ങൾ ഒാർമ്മിച്ചെടുക്കാൻ പറ്റിയേക്കാം. ചിലർക്ക് ചിലപ്പോൾ മറവി ഒരനുഗ്രഹമായേക്കാം. ചിലർക്ക് ഓർത്തെടുക്കൽ ആനന്ദം നൽകിയേക്കാം. ജീർണ്ണിച്ച ഓർമ്മകളിൽ ജീവിക്കാനാകും ചിലർക്കിഷ്ടം. എന്നാൽ ചിലർക്കാകട്ടെ ഒന്നും ഓർക്കാനുള്ള നേരം കാണില്ല . എപ്പോഴും മുന്നോട്ടുള്ള കുതിപ്പാണ്. അതിനാൽ തന്നെ ബന്ധങ്ങൾ ബന്ധുക്കൾ എല്ലാം അവർക്ക് ബന്ധനങ്ങൾ ആകും.
കുറെ നാളുകൾക്ക് മുമ്പ് തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരിയിലെ ആശ്രമ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ജീവചരിത്ര ലഘുലേഖ വായിക്കാനിടയായി. അദ്ദേഹത്തിന്റെ ഓർമ്മയിൽ പിറന്ന ദിനത്തിൽ മുറിയിലുണ്ടായിരുന്ന റാന്തൽ വെളിച്ചം ഓർമ്മയിൽ ഉണ്ടായിരുന്നത്രേ. മഹാഭാരതത്തിൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ കേട്ട കാര്യം ഓർക്കുന്ന പ്രതിഭകളെ കുറിച്ചു o പ്രതിപാദിക്കുന്നുണ്ട്.
ഞാനും ഒന്ന് ശ്രമിച്ചു നോക്കി. 19/05/1971 ൽ അത് ചെന്ന് അവസാനിക്കുന്നു. അതിന് മുമ്പുള്ള കാര്യങ്ങൾ എനിയ്ക്ക് കേട്ടറിവാണ്. കേട്ടറിവ് മാത്രം. മേൽ പറഞ്ഞ ദിനം ഞാനോർക്കാൻ ഒരു കാരണമുണ്ട്. അന്ന് രാവിലെ ഒരു വയറ്റാട്ടി ത്തള്ളയാണ് എന്നെ വിളിച്ചുണർത്തിയത്. അവരുടെ കൈയിൽ തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന പിഞ്ചു പൈതലിനെ എനിയ്ക്ക് കാണിച്ചു തന്നിട്ട് അവർ പറഞ്ഞു. ഇത് മോളുടെ കുഞ്ഞനുജനാണ്. മോൾക്ക് കളിക്കാൻ കൂട്ടായി. എനിയ്ക്ക് വളരെ സന്തോഷം തോന്നി.
എനിക്ക് ഓർത്തെടുക്കാൻ പറ്റിയതിന്റെ അങ്ങേയറ്റം. അന്ന് എനിയ്ക്ക് മൂന്നു വയസ്സും രണ്ട് മാസവും ആറ് ദിവസവും പ്രായമായിരുന്നു. എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ, പ്രാധാന്യങ്ങൾ ഒക്കെയുണ്ടെങ്കിൽ അതൊക്കെ നമ്മൾ ഓർത്തിരിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആദ്യ പ്രസവം കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലായിരുന്നെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിലായിരുന്നു. അമ്മ ആശുപത്രിയിൽ പരിശോധനയ്ക്ക് കൃത്യമായി പോയിരുന്നെങ്കിലും കുഗ്രാമത്തിൽ നിന്ന് അന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലേയ്ക്കു പോകാൻ വണ്ടിയൊന്നും കിട്ടിയില്ല. പട്ടണപ്രദേശത്ത് സ്ത്രീ രോഗ വിദഗ്ദർ ( ഗൈനക്കോളജിസ്റ്റുകൾ) ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിലെ വയറ്റാട്ടികൾ നാമാവശേഷമായിരുന്നില്ല. അമ്മയുടെ വീട്ടിലെ കഷായപ്പുരയിൽ പണി ചെയ്യുന്ന പത്മനാഭന്റെ (പപ്പനാവൻ എന്ന് മറ്റു പണിക്കാർ പറയും. എളുപ്പമുണ്ടല്ലോ?) അമ്മയായിരുന്നു ആ വയറ്റാട്ടി.
ഞാനും വയറ്റാട്ടിയും കൂടി അമ്മയുടെ അടുത്തേയ്ക്ക് പോയി. അമ്മ സന്തോഷത്തോടെ എന്റെ തോളത്തു തട്ടി.

Copyright © . All rights reserved