Main News

ലണ്ടന്‍: ഇല്ലാത്ത അസുഖമുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് ഇന്ത്യന്‍ വംശജയായ യുവതി തട്ടിയെടുത്തത് 250,000 പൗണ്ട്. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് 36കാരിയായ ജാസ്മിന്‍ മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് ക്യാന്‍സറാണെന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു ഭര്‍ത്താവ് അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസിക സമ്മര്‍ദ്ദത്തിലൂടെയും വിജയ് കടന്നുപോയി. ഏതാണ്ട് നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്‍കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു.

ഫെയിസ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയയിലും തുടങ്ങി നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന്‍ സ്വന്തം ഡോക്ടറെ വരെ ഉണ്ടാക്കി. പണം നല്‍കിയ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ബോധ്യപ്പെടുത്തി. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന്‍ ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന്‍ പറഞ്ഞു. വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ പിടികൂടുകയായിരുന്നു.

ജാസ്മിന്‍ തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്‌കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ വെളിച്ചത്തായി. വിജയ് കാണിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര്‍ ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പ് ചെയ്തിരുന്ന ജോലി സംബന്ധിച്ച് വധഭീഷണി നിലനില്‍ക്കുന്നതായും ജാസ്മിന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്നു.

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് ‘ക്രിസ്മസ് ഷോക്കായി’ കൗണ്‍സില്‍ ടാകസ് വര്‍ദ്ധനവ്. 2019-2020 കാലഘട്ടത്തില്‍ കൗണ്‍സില്‍ ടാകസുമായി ബന്ധപ്പെട്ട് മൂന്ന് ശതമാനം വര്‍ധനവുണ്ടാകും. ശരാശരി 107 പൗണ്ട് വരെ വര്‍ധനവുണ്ടാകുമെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നികുതി വര്‍ദ്ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷെയറാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ നികുതിയില്‍ വര്‍ധനവുണ്ടായകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശരാശരി ബാന്‍ഡ് ഡി ബില്‍ 1,671 ഉള്ളവര്‍ക്ക് മൂന്ന് ശതമാനം വര്‍ധിപ്പിച്ചാല്‍ 50 പൗണ്ട് അധികം നികുതിയായി നല്‍കേണ്ടി വരും. കൂടാതെ കമ്യൂണിറ്റി പോലീസിംഗ് ഫണ്ടിലേക്ക് 1.5 ശതമാനവും സോഷ്യല്‍ കെയറിലേക്ക് 2 ശതമാനവും അധിക നികുതി നല്‍കണം.

മുഴുവന്‍ വര്‍ധനവുകളും ചേര്‍ത്താല്‍ ഏതാണ്ട് 107 പൗണ്ട് ശരാശരി ഹൗസ്‌ഹോള്‍ഡേഴ്‌സ് നല്‍കേണ്ടി വരും. പുതിയ നികുതി നിരക്ക് 2019 ജനുവരി മുതലായിരിക്കും നിലവില്‍ വരിക. അതേസമയം വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയൈ്വന്‍ രംഗത്ത് വന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലെ അന്തരം നിലനില്‍ക്കുന്നതിനാല്‍ നികുതി വര്‍ധന ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അധിക ബാധ്യതയായി മാറും. ലോക്കല്‍ അതോറിറ്റികള്‍ വര്‍ധിപ്പിക്കുന്ന വ്യത്യസ്ഥ തുക ഇവര്‍ക്ക് നല്‍കാന്‍ കഴിയണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്ന തുക പത്ത് വര്‍ഷത്തെ പരിഗണിച്ച് പരിശോധിക്കുമ്പോള്‍ 25 ശതമാനം കൂടിയതായി വ്യക്തമാവും. അതേസമയം വര്‍ധനവ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കമ്യൂണിറ്റി സെക്രട്ടറി കോമണ്‍സില്‍ വ്യക്തമാക്കി. പുതിയ ലെവി സംമ്പ്രദായം ലോക്കല്‍ അതോറിറ്റികളെ കൂടുതല്‍ ശക്തിപ്പടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോക്കല്‍ അതോറിറ്റികള്‍ ഇതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ രാജ്യത്തേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ യൂണിയനെ സമീപിച്ച തെരേസ മേയ്ക്ക് അവിടെയും തിരിച്ചടി. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്‌സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് തള്ളി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി മേയ് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉടമ്പടിയില്‍ കോമണ്‍സ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് തിരികെയെത്താമെന്നായിരുന്നു മേയ് നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വിധി മറിച്ചായിരുന്നു.

ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ ഇളവ് വേണമെന്നാണ് ഈ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനോട് മേയ് പ്രധാനമായും ആവശ്യപ്പെട്ടത്. അയര്‍ലന്‍ഡുമായുണ്ടാകാനിടയുള്ള വ്യാപാര ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ ബ്രെക്‌സിറ്റിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു ബ്രെക്‌സിറ്റ് അനുകൂലികള്‍ പറഞ്ഞിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു പോലും മേയ്ക്ക് എതിരെ നീക്കമുണ്ടായത് ഈ വ്യവസ്ഥയുടെ പേരിലാണ്. ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനേ ബാക്ക്‌സ്റ്റോപ്പ് വ്യവസ്ഥ ഉപകരിക്കൂ എന്ന് എംപിമാര്‍ പറയുന്നു.

ഇത് ഒരു വര്‍ഷമാക്കി ചുരുക്കണമെന്നായിരുന്നു ടസ്‌കിനോട് മേയ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിരസിച്ചു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ക്കു മുന്നില്‍ മേയ് ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ പര്യടനത്തിനിടയിലാണ് ബ്രസല്‍സിലെത്തി നേതാക്കളുമായി മേയ് കൂടിക്കാഴ്ച നടത്തിയത്. ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ കാണാനാണ് പര്യടനം. ജര്‍മനി, ഹോളണ്ട് എന്നീ രാജ്യങ്ങൡും മേയ് സന്ദര്‍ശനം നടത്തും.

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ഒരു മാസത്തോളം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് 3ഡി പ്രിന്റ് ചെയ്ത ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വയം വിഘടിച്ച് കഷണങ്ങളായി ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഇത് പുറത്തു പോകുകയും ചെയ്യും. നിലവിലുള്ള ഉപകരണം ഒരു സില്‍വര്‍ ഓക്‌സൈഡ് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദഹനരസങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനോ പുറത്തുള്ള ഒരു ആന്റിന ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷിച്ചു വരികയാണ്. പന്നികളില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി. മനുഷ്യരില്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷിക്കും.

ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ശരീര താപനിലയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും.

അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്‌സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

മതാചാരങ്ങളെ ബഹുമാനിച്ചു കൊണ്ടാണ് അവയവദാനം നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നടപടി. ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മതവിഭാഗങ്ങളുമായി ഗവണ്‍മെന്റ് നടത്തിയ കണ്‍സള്‍ട്ടേഷനു ശേഷമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം അവയവദാനത്തിന് തയ്യാറാകാത്തത് മതപരമായ വിഷയങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 42 ശതമാനം ബ്ലാക്ക്, ഏ ഷ്യന്‍ വിഭാഗക്കാര്‍ മാത്രമാണ് അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നത്. അതേസമയം വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുന്നവരില്‍ മൂന്നിലൊന്നു പേരും ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് വാസ്തവം.

കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ന്യൂപക്ഷങ്ങളില്‍ നിന്നുള്ള 27 ശതമാനത്തോളം പേരും അവയവദാനത്തിന് സമ്മതം നല്‍കാത്തതിന് മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാണ് വ്യക്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുകെയിലെ എല്ലാ മതങ്ങളും പിന്തുടരുന്നതെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്ററിം ചീഫ് എക്‌സിക്യൂട്ടീവ് സാലി ജോണ്‍സണ്‍ പറയുന്നു.

ലണ്ടന്‍: തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വിമത നീക്കം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം അനായാസം മറികടന്ന മേയ് 200 എംപിമാരുടെ പിന്തുണ തേടി. അതേസമയം പാര്‍ട്ടിക്കുള്ളില്‍ മേയ്‌ക്കെതിരെ ശക്തമായ നീക്കം തുടരുന്നുവെന്നതിന്റെ സൂചനയാണ് അവിശ്വാസ പ്രമേയം. ശതമാനക്കണക്കില്‍ നോക്കിയാല്‍ 63 ശതമാനം കണ്‍സര്‍വേറ്റീവ് എംപിമാര്‍ മേയെ പിന്തുണച്ചപ്പോള്‍ 37 ശതമാനം എതിര്‍ത്തു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇത്രയധികം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പൂര്‍ണ പിന്തുണയുള്ള നേതാവെന്ന പദവി മേയ്ക്ക് നഷ്ടമാകും. പാര്‍ലമെന്റില്‍ ഇനി വരാനിരിക്കുന്ന വോട്ടെടുപ്പില്‍ പോലും സ്വന്തം പാര്‍ട്ടി എം.പിമാരുടെ വോട്ടുകള്‍ മേയ്ക്ക് ഉറപ്പിക്കാനാവില്ല. അങ്ങനെ വന്നാല്‍ ഭരണ നിര്‍വ്വഹണത്തില്‍ പ്രതികൂല സാഹചര്യമുണ്ടാകും.

പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം ആറിനായിരുന്നു 48 എംപിമാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയം പാര്‍ട്ടി നേതൃത്വം പരിഗണിച്ചത്. രണ്ടുമണിക്കൂര്‍ നീണ്ട രഹസ്യബാലറ്റിനൊടുവില്‍ 200 എംപിമാരുടെ പിന്തുണയോടെയാണു തെരേസ മേ നേതൃത്വഭീഷണി മറികടന്നത്. 117 എംപിമാര്‍ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. തെരേസ മേയുടെ സോഫ്റ്റ് ബ്രെക്‌സിറ്റ് പോളിസിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് 48 എംപിമാര്‍ അവിശ്വാസത്തിനു പാര്‍ട്ടി ചെയര്‍മാര്‍ ഗ്രഹാം ബാര്‍ഡിക്ക് നോട്ടിസ് നല്‍കിയത്. തന്നെ മറിച്ചിടാനുള്ള നീക്കങ്ങളോട് നിശിതമായ വാക്കുകളുപയോഗിച്ച് താക്കീതിന്റെ ഭാഷയിലായിരുന്നു മേ പ്രതികരിച്ചത്. കണ്‍സര്‍വ്വേറ്റീവ് അംഗങ്ങളുടെ സഹായത്തോടെ താന്‍ പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വന്നാല്‍ പുതിയ പ്രധാനമന്ത്രിക്ക് സ്വാഭാവികമായും ‘ആര്‍ട്ടിക്കിള്‍ 50’ പ്രയോഗിച്ചത് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടതായി വരും. ഇത് ബ്രെക്സിറ്റ് വൈക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

തന്റെ ബ്രെക്സിറ്റ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ മേയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ അവിശ്വാസമായി എത്തിയത്. ബ്രെക്സിറ്റ് നിര്‍ദ്ദേശങ്ങള്‍ വോട്ടിനിടുന്നതില്‍ നിന്ന് മേ കഴിഞ്ഞദിവസം പിന്മാറിയതിന്റെ പശ്ചാത്തലം കൂടി ഈ അവിശ്വാസപ്രമേയത്തിനുണ്ട്. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ വോട്ടിംഗില്‍ പാരാജയപ്പെടുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് മേയ് തിയതി മാറ്റാന്‍ തീരുമാനിച്ചത്. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും പിന്തുണ ലഭിക്കാതിരുന്നതോടെയാണ് മേയ്ക്ക് പ്രതികൂല സാഹചര്യമുണ്ടായത്. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ കൂടി എതിര്‍ത്താല്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്‌ട്രോക്ക് യൂണിറ്റിലെ രോഗികള്‍ക്ക് വിഷം നല്‍കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നഴ്‌സുമാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ലങ്കാഷയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ സ്‌ട്രോക്ക് യൂണിറ്റിലെ രോഗികള്‍ക്ക് മനഃപൂര്‍വം ജീവഹാനിക്ക് കാരണമാകുന്ന വസ്തുക്കള്‍ നല്‍കിയെന്നതാണ് കേസ്. ഇരുവരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഒരു നഴ്‌സ് നവംബറില്‍ അറസ്റ്റിലായിരുന്നു. ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പിടിയിലായ മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

ആദ്യം അറസ്റ്റ് ചെയ്ത നഴ്‌സിനെ ഫെബ്രുവരി 10 വരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ഈയാഴ്ച പിടിയിലായ രണ്ടു പേര്‍ക്കും ജനുവരി 8 വരെ ജാമ്യം നല്‍കി. കേസിനോടനുബന്ധിച്ച് നിരവധി പേരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടത്തി. എന്നാല്‍ സംസ്‌കരിച്ച മൃതദേഹങ്ങളൊന്നും പുറത്തെടുത്ത് പരിശോധന നടത്തിയിട്ടില്ല. അന്വേഷണം അല്‍പം സങ്കീര്‍ണ്ണത നിറഞ്ഞതാണെന്ന് ഡിസിഐ ജില്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക ഡിറ്റ്ക്ടീവ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ഇരകളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു.

രോഗികള്‍ക്ക് സുരക്ഷ നല്‍കുക എന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. ആശുപത്രിയും ബ്ലാക്ക്പൂള്‍ കൊറോണര്‍ അലന്‍ വില്‍സനുമായി പോലീസ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്നും അത് സുതാര്യമായും വളരെ വേഗത്തിലും നടത്തണമെന്നും ബ്ലാക്ക്പൂള്‍ സൗത്ത് എംപി ഗോര്‍ഡന്‍ മാന്‍സ്‌ഡെന്‍ ആവശ്യപ്പെട്ടു. ാ

ഹാംപ്ഷയറില്‍ ജനിക്കുന്ന ആണ്‍കുട്ടികളും കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികളും യുകെയില്‍ ഏറ്റവും കൂടുതല്‍ അയുസ്സുള്ളവരാണെന്ന് കണക്കുകള്‍. ഇന്നലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ച് തയ്യാറാക്കിയ ഇന്ററാക്ടീവ് മാപ്പാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. ലണ്ടന്‍ ബറോവായ കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് രാജ്യത്ത് ഏറ്റവും ആയുസ്സുള്ളത്. 86.5 വയസു വരെയാണ് ഇവരുടെ ശരാശരി ജീവിതദൈര്‍ഘ്യം. ഹാംപ്ഷയറിലെ ഹാര്‍ട്ട് പ്രദേശത്ത് ജനിക്കുന്ന ആണ്‍കുട്ടികള്‍ ശരാശരി 83.3 വയസുവരെ ജീവിച്ചിരിക്കുന്നു. അതേസമയം ഗ്ലാസ്‌ഗോയിലുള്ളവര്‍ക്കാണ് യുകെയില്‍ ആയുര്‍ദൈര്‍ഘ്യം കുറവ്. 76 വയസാണ് ഇവിടെയുള്ളവരുടെ ശരാശരി ആയുസ്.

നോര്‍ത്തും സൗത്തും തമ്മില്‍ പ്രത്യക്ഷമായ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ലണ്ടന്‍, സൗത്ത്, ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇത് ശുഭവാര്‍ത്തയാണ്. സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആയുസ്സില്‍ പിന്നോട്ടാണെന്ന സൂചനയും കണക്കുകള്‍ നല്‍കുന്നു. ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഈ വിവരങ്ങള്‍ പുറത്തെത്തുന്നത്. 2011 മുതല്‍ ജനങ്ങളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ സാരമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില മേഖലകളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന്റെ നിരക്ക് സാരമായി ഇടിഞ്ഞിട്ടുണ്ട്. ഗ്ലോസ്റ്റര്‍, ഡന്‍ഡി, നോര്‍വിച്ച് എന്നിവിടങ്ങളിലെ പുരുഷന്‍മാരുടെ ആയുസ്സില്‍ 2012 മുതല്‍ 1.4 വര്‍ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് യുകെയിലെ ജനങ്ങളുടെ ശരാശരി ആയുസ് എത്രയാണെന്ന് വിശദീകരിക്കുന്നു. 2015നും 2017നുമിടയില്‍ ബ്രിട്ടനില്‍ ജനിച്ചവര്‍ ശരാശരി 81.5 വയസുവരെ ജീവിച്ചിരിക്കും. പുരുഷന്‍മാര്‍ 79.2 വയസും സ്ത്രീകള്‍ 82.9 വയസും വരെയാണ് ജീവിച്ചിരിക്കുകയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ 63.4 വയസു വരെ മാത്രമേ ആരോഗ്യകരമായ ജീവിതം ഇവര്‍ക്ക് സാധ്യമാകൂ എന്നാണ് കണക്കാക്കുന്നത്. അതായത് ഒരു ദശാബ്ദത്തിലേറെക്കാലം അനാരോഗ്യം ജനങ്ങളെ ബാധിക്കും. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ആയുസ്സ് കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബിനോയി ജോസഫ്

പ്രധാനമന്ത്രി തെരേസ മേയെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൻമേൽ വോട്ടിംഗ് ആറു മണിക്ക് ആരംഭിക്കും. പാർട്ടിയിലെ 48 എംപിമാർ തെരേസ മേയുടെ മേൽ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്കിയതിനാൽ ആണിത്. രണ്ടു മണിക്കൂർ നേരമാണ് കൺസർവേറ്റീവ് പാർലമെൻററി പാർട്ടി പ്രതിനിധികൾ നിർണായകമായ വോട്ടിംഗിൽ പങ്കെടുക്കുന്നത്. രാത്രി ഒൻപതു മണിയോടെ റിസൽട്ട് പുറത്തുവരും. അവിശ്വാസ പ്രമേയം പാസായാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം തെരേസ മേ രാജിവയ്ക്കേണ്ടി വരും.

അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ തെരേസ മേയ്ക്ക് 159 പാർലമെൻററി പാർട്ടി പ്രതിനിധികളുടെ പിന്തുണ ആവശ്യമാണ്. 174 എംപിമാർ ഇതുവരെ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ബാലറ്റായതിനാൽ ഇതിന് മാറ്റം വരാം. 34 എം.പിമാർ എതിർത്ത് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. 315 എംപിമാരാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളത്. തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിൽ അസംതൃപ്തരായ റിബൽ വിഭാഗമാണ് തെരേസ മേയെ പുറത്താക്കാൻ ശ്രമം നടത്തുന്നത്.

ഇയു റെഫറണ്ടത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് വിമതരുടെ പരാതി. ബ്രിട്ടീഷ് അറ്റോർണി ജനറൽ ബ്രെക്സിറ്റ് വിഷയത്തിൽ ഗവൺമെന്റിന് നല്കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാർലമെന്റിൽ ഗവൺമെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടർന്ന് ലീഗൽ അഡ് വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു. ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്സിറ്റ് ഡീൽ നേടിയെടുക്കാൻ പ്രാപ്തിയുള്ള നേതാവ് കൺസർവേറ്റീവ് പാർട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. തനിക്കെതിരായ അവിശ്വാസ പ്രമേയത്തെ സർവ്വ സന്നാഹങ്ങളുമൊരുക്കി പ്രതിരോധിക്കുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആ പദവിയിൽ തുടരാൻ സാധിക്കുമോ എന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.

ബ്രെക്‌സിറ്റ് ധാരണയില്‍ പാര്‍ലമെന്റില്‍ നേരിട്ടേക്കുമായിരുന്ന പരാജയം ഒഴിവാക്കിയെങ്കിലും തെരേസ മേയ് രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടോറി റിബല്‍ എംപിമാരാണ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബ്രെക്‌സിറ്റ് അനുകൂലികളായ ടോറി എംപിമാര്‍ അവകാശപ്പെടുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ അസംതൃപ്തി അറിയിച്ചു കൊണ്ട് 48 എംപിമാര്‍ കത്തു നല്‍കിയാല്‍ അവിശ്വാസം വോട്ടിനിടാനാകും. സ്ഥിരീകരണമില്ലെങ്കിലും മേയ്‌ക്കെതിരെ 48 കത്തുകള്‍ അയച്ചിട്ടുണ്ടെന്നാണ് ഒരു ക്യാബിനറ്റ് മിനിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ടോറി റിബലുകള്‍ അവകാശപ്പെടുന്നത്.

ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റിയുടെ അധ്യക്ഷനായ സര്‍ ഗ്രഹാം ബ്രാഡിക്കാണ് എംപിമാര്‍ ഈ കത്തുകള്‍ നല്‍കിയിരിക്കുന്നത്. ഇദ്ദേഹം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബ്രാഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഡൗണിംഗ് സ്ട്രീറ്റും കൂടിക്കാഴ്ച സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ബ്രെക്‌സിറ്റ് ധാരണയിലാണ് മേയ്‌ക്കെതിരെ ടോറി എംപിമാര്‍ കലാപം തുടങ്ങിയത്. ധാരണയുടെ കരട് രൂപമായപ്പോള്‍ തന്നെ പാര്‍ലമെന്റില്‍ എതിര്‍പ്പുകള്‍ ആരംഭിച്ചിരുന്നു. ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള രാജി പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉണ്ടായത്.

ബ്രെക്‌സിറ്റിനു ശേഷവും ഏറെക്കാലം യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം തുടരുന്ന വിധത്തിലുള്ള ധാരണയാണ മേയ് തയ്യാറാക്കിയത്. ഇതില്‍ ബ്രെക്‌സിറ്റ് വിരുദ്ധരായ ടോറികള്‍ പോലും അസംതൃപ്തരായിരുന്നുവെന്നാണ് വിവരം. നേതൃത്വത്തില്‍ അവിശ്വാസം അറിയിച്ച് ടോറികള്‍ രംഗത്തു വന്നതു കൂടാതെ മേയ്‌ക്കെതിരെ കോമണ്‍സില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Copyright © . All rights reserved