എൻ എച്ച് എസിൽ നിന്ന് സിക്ക് പേ വാങ്ങി അവധിയിൽ പ്രവേശിച്ച നേഴ്സ് സ്വന്തമായി ബ്യൂട്ടി കോസ്മെറ്റിക് ക്ലിനിക് നടത്തുന്നു എന്നാണ് പരാതി. ഒരു ഡസനിലധികം രോഗികളെ അവർ ചികിത്സിച്ചിട്ടുണ്ട്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ ഹിയറിംഗ്ൽ അമാൻഡക്ക് എതിരെ ഉയർന്നിരിക്കുന്ന പരാതി സ്കിൻ ക്ലിനിക്കിൽ ചികിത്സ നടത്തി ലാഭം നേടുന്നു എന്നാണ്. ബോട്ട്ബോക്സിന് 210 പൗണ്ടും ജോ ഫില്ലറുകൾക് 250 പൗണ്ടും ആണ് സാധാരണ വാങ്ങാറുള്ളത്. എൻ എച് എസ് അധികൃതർക്ക് ഇതിനെപ്പറ്റി 3 അജ്ഞാത സന്ദേശങ്ങളാണ് പരാതികളായി ലഭിച്ചിട്ടുള്ളത്.
അവധിയിൽ പ്രവേശിക്കുമ്പോൾ എത്ര നാളത്തേക്ക് എന്ന് അവർ കൃത്യമായി പറഞ്ഞിരുന്നില്ല എന്ന് എൻഎംസി കൗൺസിൽ ചെയർമാൻ ആയ ഡബി ഹിൽ പറയുന്നു . രോഗത്തിന് ചികിത്സ എത്ര നാൾ വരെ നീളാം എന്ന് തനിക്ക് അറിയില്ല എന്നായിരുന്നു കാരണമായി അന്ന് അവർ പറഞ്ഞത്. ചികിത്സയ്ക്കായി എത്തുന്ന വരെ രോഗികൾ എന്നോ ക്ലയന്റ്സ് എന്നോ അവർ വിശേഷിപ്പിക്കാറില്ല കാരണം കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും ആണ് അവിടെ എത്താറുള്ളത്. ഹോസ്പിറ്റലിലെ 12 മണിക്കൂർ നീളുന്ന ഷിഫ്റ്റുകളിൽ തനിക്ക് ജോലി സമയം വളരെ ദീർഘമുള്ളതാണെന്നും കൂടുതൽ ഡിമാൻഡിങ് ആണെന്നുമുള്ള അമാൻഡയുടെ വാദം എൻ എം സി ഹിയറിങ് പാനൽ അംഗീകരിച്ചില്ല. കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമാണ് ചികിത്സ നടത്തിയതെന്നും അവർ നൽകിയ ഡെപ്പോസിറ് മണി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും വാദിച്ച അമാൻഡ ക്ലിനിക്കിൽ നിന്നും ലാഭം ഒന്നും ഉണ്ടാക്കിയില്ല എന്നും പാനലിന് മുൻപാകെ വെളിപ്പെടുത്തി.

അമാന്ഡയുടെ വെബ്സൈറ്റിൽ അവർ ഇങ്ങനെ കുറിക്കുന്നു” ഒരു ക്ലിനിക്കിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും എന്റെ വീട്ടിൽ ഉണ്ട് എന്നതിൽ ഞാൻ ഭാഗ്യവതിയാണ്, വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലും ആണ് ഞാനിത് ഉപയോഗപ്പെടുത്താറുള്ളത്.
രണ്ട് ദിവസം നീണ്ട ഹിയറിങ് അവസാനിച്ചപ്പോൾ ആഗസ്റ്റിൽ നടക്കുന്ന അവസാന ഹിയറിങ്ങിൽ എൻ എം സി അവരുടെ തീരുമാനം എടുക്കും എന്നാണ് യുകെയിലെ മുൻ നിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻ എം സി രെജിസ്റ്ററിൽ നിന്നും നീക്കം ചെയ്യപ്പെടാതിരിക്കാൻ അമാൻഡ നന്നായി കഷ്ടപ്പെടേണ്ടിവരും എന്ന കാര്യം വ്യക്തമാണ്.
യൂറോപ്പിൽ വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് എതിരെയുള്ള അക്രമം ഏറി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പുരുഷ എംപിമാരേക്കാളും ഏറെ വനിതാ എംപിമാരാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യപെടുന്നതെന്ന് ന്യൂസ് റൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗുമായി ചേർന്ന് പ്രവർത്തിക്കുന്ന ന്യൂസ്‌റൈറ്റ്, സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങളുടെ സ്വഭാവവും വിലയിരുത്തുകയുണ്ടായി. ലിംഗം, വർഗ്ഗം, രൂപം എന്നിവയുടെ അടിസ്ഥാനത്തിൽ ധാരാളം അഭിപ്രായങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്നത്. ന്യൂസ്‌റൈറ്റും ഐഎസ്ഡിയും ചേർന്ന് വ്യത്യസ്ത ജാതിയും രാഷ്ട്രീയപശ്ചാത്തലവും ഉള്ള പ്രവർത്തകരെ വിശകലനം ചെയ്തശേഷം ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് സ്ത്രീകളാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതിൽ ഭൂരിഭാഗം അഭിപ്രായങ്ങളും വരുന്നത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽനിന്നാണ് .
ജർമൻ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡോയെച്ച്ലാൻഡ്, ബവേറിയയിലെ ഗ്രീൻസിന്റെ നേതാവായ കാതറീന ഷൂൾസെയ്ക്കെതിരെ പല അഭിപ്രായങ്ങളും പ്രചരിപ്പിച്ചു. എഎഫ്ഡിയുടെ ഫേസ്ബുക് പേജിൽ കാതറീനയെ വംശീയ വിരോധി എന്നും ആന്റി ജർമൻ എന്നും വിളിച്ചു. പല അഭിപ്രായങ്ങളും ലൈംഗികചുവ നിറഞ്ഞവയായിരുന്നു. കാതറീനയെ ലൈംഗികമായി പീഡിപ്പിക്കും എന്ന് വരെ ഭീഷണികൾ ഉയർന്നിരുന്നു. ദിവസേന എത്തുന്ന സന്ദേശങ്ങളിൽ 20% ശതമാനത്തോളവും ആധിക്ഷേപകരമായവ ആണെന്ന് കാതറീന വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ അവളുടെ രൂപത്തെയും വർഗ്ഗത്തെയും അടിസ്ഥാനപ്പെടുത്തി ആണ് അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വനിതാ രാഷ്ട്രീയപ്രവർത്തകരെ ചൂഷണം ചെയ്യുവാൻ വേണ്ടി വലതുപക്ഷ ഗ്രൂപ്പുകൾ ബോധപൂർവം നടത്തുന്ന പ്രവർത്തങ്ങളാണിതെന്ന് ഐഎസ്ഡിയിലെ ഗവേഷക സെസിൽ ഗുവേരിൻ അഭിപ്രായപ്പെട്ടു.

സിബെത്ത് എൻഡെയെ എന്നാ വനിതാനേതാവും ഇത്തരം ചൂഷണങ്ങൾക്ക് ഇരയായ വ്യക്തിയാണ്. ഫ്രാൻസിലെ ഗവണ്മെന്റ് വക്താവാകാൻ അവൾ നാമനിർദേശം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുളിൽ ഫേസ്ബുക്കിൽ എൻഡെയെ പറ്റി തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുവാൻ തുടങ്ങി. അവളുടെ ചർമത്തിന്റെ നിറത്തേയും തലമുടിയെയും അധിക്ഷേപിച്ചുകൊണ്ട് വലതുപക്ഷ ഗ്രൂപ്പുകൾ അനേകം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എംപിമാരായ ഡയാനി അബോട്ട്, അന്ന സോബ്റി എന്നിവരും സാമൂഹിക മാധ്യമങ്ങളിൽ പല ചൂഷണങ്ങൾക്കും ഇരയായവരാണ്. നേരത്തെ പാർലമെന്റിലും സ്ത്രീകൾ പല പ്രശ്നങ്ങളും നേരിടുന്നു എന്ന വാർത്ത ഇതിനോട് ചേർത്ത് വായിച്ചാൽ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
യുഎസിലെ മുൻ ബ്രിട്ടീഷ് അംബാസഡർ കിം ഡാരോച്ചിന്റെ ഇമെയിൽ പരാമർശങ്ങൾ സൃഷ്ടിച്ചിരുന്നു. യുഎസ് യുകെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിച്ചിരുന്നു . എന്നാൽ യുകെ യുഎസ് ബന്ധം ശക്തമാണെന്നും ബോറിസ് ജോൺസണും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം ഉഷ്മളമാണെന്നും യുകെയിലേക്കുള്ള യുഎസ് അംബാസഡർ വുഡി ജോൺസൺ അഭിപ്രായപ്പെട്ടു ഇരുവരുടെയും നേതൃത്വ ശൈലിയിൽ വളരെയധികം സാമ്യമുണ്ടെന്നും ഇരുവർക്കും കാര്യങ്ങൾ ചെയ്യുവാൻ ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് വിഷയം യുഎസ് യുകെ ബന്ധത്തെ ബാധിക്കില്ലെന്നും വുഡി കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ട്രംപിനെ ‘ബുദ്ധിമാന്ദ്യമുള്ള അജ്ഞൻ’ എന്ന് ജോൺസൺ പരിഹസിച്ചിരുന്നു. ഒപ്പം മുസ്ലിങ്ങൾ യുഎസിൽ പ്രവേശിക്കുന്നതിന് ട്രംപ് വിലക്കേർപ്പെടുത്തിയപ്പോൾ, അദ്ദേഹം വൈറ്റ് ഹൗസിന് യോഗ്യനല്ലെന്ന് ജോൺസൺ പരാമർശിച്ചിരുന്നു. എന്നാൽ ഇതൊന്നും അവരുടെ ബന്ധത്തെ ബാധിക്കില്ലെന്ന് വുഡി പറഞ്ഞു. ” ട്രംപ് വ്യക്തിപരമായി കോപം വച്ചുപുലർത്താറില്ല.ഇരുവർക്കും വിപരീത ആശയങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ നമ്മൾ രണ്ടും വലിയ രാജ്യങ്ങളാണ്. രണ്ടു നേതാക്കന്മാർക്കും അവരുടെ ജനതയെ പുരോഗതിയിലേക്ക് നയിക്കണമെന്നുണ്ട്. ” വുഡി കൂട്ടിച്ചേർത്തു.
ബോറിസ് ജോൺസന്റെ വിജയവാർത്ത അറിഞ്ഞയുടൻ ട്രംപ് ട്വീറ്റ് ചെയ്തത് ‘ അദ്ദേഹം മഹാനാകും! ‘ എന്നാണ്. ‘ ബ്രിട്ടീഷ് ട്രംപ് ‘ എന്ന് വിശേഷിപ്പിക്കാവുന്ന ജോൺസൺ, പക്ഷേ തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റിനേക്കാൾ ഒരുപടി മുന്നിലാണ്.ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ഒപ്പം മേയുടെ സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം രണ്ട് രാജ്യങ്ങളും ചേർന്ന് ഒരു വാണിജ്യ കരാർ നടത്തുവാൻ പദ്ധതിയിടുന്നുണ്ട് . ട്രംപും ബോറിസ് ജോൺസണും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാവും .
ബ്രിട്ടനിൽ അതിഭീകരമായ ചൂട് രേഖപ്പെടുത്തുന്നതിനിടയിൽ, സമാനമായ സാഹചര്യം ക്യൂബയിലും നിലനിൽക്കുന്നു. അവധി ആഘോഷിക്കാൻ ക്യൂബയിലേക്ക് പോയ ബ്രിട്ടീഷ് യുവതിക്ക് അതിഭീകരമായ സൂര്യാഘാതമേറ്റു. സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ഒരു മണിക്കൂർ നേരം മാത്രം പുറത്ത് നീന്തലിൽ ഏർപ്പെട്ടപ്പോഴാണ് പൊള്ളലേറ്റത്. ഈ വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ, ബ്രിട്ടനിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയിസി എന്ന പതിനാറുകാരിക്കാണ് ക്യൂബയിൽ അവധി ആഘോഷിക്കാൻ പോയതിനിടയിൽ നീന്തലിൽ ഏർപ്പെട്ടപ്പോൾ പൊള്ളലേറ്റത്. ശരീരത്തിന്റെ പുറംഭാഗം മുഴുവൻ പൊള്ളലേറ്റു വലിയ കുമിളകളായി മാറി. ശരീരം മുഴുവൻ സൺസ്ക്രീൻ ഉപയോഗിച്ചിരുന്നെങ്കിലും, രൂക്ഷമായ പൊള്ളലാണ് ഏറ്റത്. ഈ സാഹചര്യത്തിൽ തന്നെ പെൺകുട്ടിക്ക് തിരിച്ച് ബ്രിട്ടനിലേക്ക് മടങ്ങേണ്ടിവന്നു.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ പെൺകുട്ടിയുടെ പുറംഭാഗം മുഴുവൻ ചുവന്ന നിറവും, വലിയ കുമിളകളും ആണ്. ബ്രിട്ടണിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണതരംഗം പോലെതന്നെ, ക്യൂബയിലും 33 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ സൂര്യാഘാതമേറ്റ് അൾട്രാ വയലറ്റ് രശ്മികൾ മൂലമാണെന്നാണ് പഠന റിപ്പോർട്ട്. അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ബ്രിട്ടനിലെക്കാളും അധികം ക്യൂബയിൽ ആണ് രൂക്ഷമായിട്ടും ഉള്ളത്. ബ്രിട്ടനിലെ അൾട്രാവയലറ്റ് ഇൻഡക്സ് സ്കോർ എട്ടിനു മുകളിലാണെങ്കിൽ, ക്യൂബയിൽ അത് 11 മുതൽ 12 വരെയാണ്. ബ്രിട്ടനിൽ തിരികെയെത്തി വേണ്ടതായ എല്ലാ ചികിത്സകളും നടത്തിയതായി പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ബ്രിട്ടണിലെ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരിട്ട് പുറത്തിറങ്ങി വെയിൽ ശരീരത്തേൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ കുതിപ്പിന്റെ പടവുകൾ താണ്ടുമ്പോൾ മനുഷ്യൻo ചെയ്തുകൊണ്ടിരുന്ന ജോലികൾ പലതും ഇന്നു യന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇക്കണോമിക് വിഭാഗം നടത്തിയ പഠനത്തിൽ 2030 ഓടുകൂടി ലോകത്തിലെ 20 മില്യണോളം മാനുഫാക്ചറിങ് ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കുമെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഫലമായി അനേകം ആയിരത്തോളം ആളുകൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇവരെ സഹായിക്കുന്നതിനായിയാണ് ബ്രിട്ടീഷ് ഗവൺമെന്റ് പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഈ പദ്ധതിയിലൂടെ, ജോലി സാധ്യത നഷ്ടപ്പെടുന്നവരെ പുതിയ മേഖലകളിലേക്ക് വഴി കാട്ടാനും, അവരുടെ കഴിവുകളെ കുറെക്കൂടി പ്രോത്സാഹിപ്പിക്കുവാനും മറ്റുമുള്ള സാധ്യതകളാണ് തെളിയുന്നത്. ലിവർപൂൾ നഗരത്തിലാണ് ഈ പദ്ധതി പ്രാഥമികമായി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകൾ ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഓട്ടോമാറ്റിക് മെഷീനുകളും മറ്റും ജോലി സാഹചര്യങ്ങളെയും, ജീവിത സാഹചര്യങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണെന്നും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക യാണെന്നും ഈ മേഖലയിലെ വിദഗ്ധർക്ക് അഭിപ്രായമുണ്ട് . ഇതിലൂടെ ചില പുതിയ ജോലി സാധ്യതകൾ രൂപീകരിക്കപ്പെടുകയും, പഴയ ചിലത് എന്നന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും .
നാഷണൽ റീട്രെയ്‌നിങ് സ്കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, തങ്ങളുടെ നിലവിലുള്ള ജോലി ഭീഷണിയിൽ ആയിരിക്കുന്ന യുവാക്കൾക്കും മറ്റും പുതിയ സാധ്യതകൾ കണ്ടെത്താനും മറ്റും സഹായകരമാണ്. ഓട്ടോമാറ്റിക് സാങ്കേതിക വിദ്യയുടെ കടന്നുവരവ് സർവീസ് സെക്ടർ ജോലി കളയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും, അതിനെ അംഗീകരിച്ചു പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കമ്പ്യൂട്ടർ എക്സ്പോർട്ട് ആയ പ്രൊഫസർ അലൻ വുഡ്‌വേഡ് അഭിപ്രായപ്പെട്ടു.
പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ പഴയ മന്ത്രിസഭയിൽ പൊളിച്ചുപണി നടത്തി ബോറിസ് ജോൺസൺ. തെരഞ്ഞെടുപ്പിൽ 66% വോട്ടുകളും നേടി ബ്രിട്ടനെ ഭരിക്കാൻ തുടങ്ങിയ ജോൺസൺ, തന്നോടൊത്ത് പ്രവർത്തിക്കുവാൻ മികച്ച ടീമിനെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയതിനുപിന്നാലെ പുതിയ സർക്കാരിലേക്കില്ലെന്നറിയിച്ച് പല മന്ത്രിമാരും രാജിവെച്ചിരുന്നു. ഫിലിപ്പ് ഹാമ്മൻഡ് ( ധനകാര്യം ), അലൻ ഡങ്കൻ ( വിദേശകാര്യം ), പെന്നി മോർഡോണ്ട് ( പ്രതിരോധം ), ഗെഗ് ക്ലാർക് (ബിസിനസ് ), ലിയാം ഫോക്സ് ( വാണിജ്യം ) തുടങ്ങിയവർ പുതിയ സർക്കാരിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജോൺസൺ പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

ജോൺസന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സർക്കാരിൽ മൂന്ന് ഇന്ത്യക്കാരും ഇടം നേടി. ഇന്ത്യൻ വംശജ പ്രീതി പട്ടേലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. കൺസേർവേറ്റിവ് പാർട്ടി അംഗമായ ഈ 47 കാരി ബ്രിട്ടീഷ് സർക്കാരുകളിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. തെരേസ മേ മന്ത്രിസഭയിൽ രാജ്യാന്തര മന്ത്രിയായിരുന്ന പ്രീതി പട്ടേൽ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തെ തുടർന്ന് 2017 നവംബറിൽ രാജി വെച്ചിരുന്നു. ജോൺസന്റെ അനുയായിയും കടുത്ത ബ്രെക്സിറ്റ് വാദിയുമായ പ്രീതി പട്ടേൽ ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറിയാണ്. ഇൻഫോസിസ് സ്ഥാപകനായ എൻ. ആർ. നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാകിയെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. റിച്ച്മണ്ടിലെ എംപിയായ ഋഷി സുനാക് ഇനി ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറി കൂടിയാണ്. മന്ത്രിസഭാ യോഗങ്ങളിൽ അദ്ദേഹത്തിന് ഇനി പങ്കെടുക്കാൻ സാധിക്കും. ജൂനിയർ മിനിസ്റ്ററായ ഇന്ത്യൻ വംശജൻ അലോക് ശർമയെ ഇന്റർനാഷണൽ ഡെവലപ്പ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

പുതിയ മന്ത്രിസഭയിൽ 13 പുതുമുഖങ്ങൾ ഉണ്ട്. പഴയ മന്ത്രിസഭയിൽ നിന്ന് 9 പേരും. ബോറിസ് ജോൺസനൊപ്പം മത്സരിച്ച സാജിദ് ജാവീദ് ആണ് പുതിയ ധനകാര്യ മന്ത്രി. രാജിവെച്ച ഫിലിപ്പ് ഹാമ്മണ്ടിന് പകരമായാണ് ജാവീദ് എത്തുന്നത്. 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമായ ജാവീദ്, തെരേസ മേയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയിരുന്നു. മേയുടെ കാലത്ത് ബ്രെക്സിറ്റ് മന്ത്രി ആയിരിക്കുകയും തുടർന്ന് 2018 നവംബറിൽ രാജി വെക്കുകയും ചെയ്ത ഡൊമിനിക് റാബ് പുതിയ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ആണ്. ബ്രെക്സിറ്റ് സെക്രട്ടറിയായി സ്റ്റീഫൻ ബാർക്ലെ തുടരും. ബെൻ വല്ലാസ് ആണ് പ്രതിരോധ സെക്രട്ടറി. മുൻ മന്ത്രിയും മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള ആളാണ് വല്ലാസ്. ലിസ് ട്രസ് ( വാണിജ്യം ), ഗവിൻ വില്യംസൺ ( വിദ്യാഭ്യാസം ), തെരേസ വില്ലേഴ്‌സ് ( പരിസ്ഥിതി ), ഗ്രാന്റ് ഷാപ്പ്സ് ( ഗതാഗതം ), മാറ്റ് ഹാൻകോക് ( ആരോഗ്യം ), ആൻഡ്രിയ ലീഡ്‌സം ( ബിസിനസ് ), റോബർട്ട് ബക്ക്ലാൻഡ് ( നീതിന്യായം ) എന്നിവരാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയ പ്രമുഖർ. പാർട്ടി നേതൃത്വസ്ഥാനത്തേക്ക് ബോറിസ് ജോൺസന്റെ എതിരാളി ആയിരുന്ന ജെറമി ഹണ്ട് പുതിയ മന്ത്രിസഭയിൽ ഇല്ല.
യുകെയുടെ ചരിത്രത്തിലേക്കും രണ്ടാമത് റെക്കോർഡ് ടെമ്പറേച്ചർ 38.1 ഡിഗ്രിസെൽഷ്യസ്(100.6f)
കേംബ്രിഡ്ജിൽ രേഖപ്പെടുത്തി . രണ്ടായിരം ആണ്ടിൽ 38.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഏറ്റവും ഉയർന്ന ടെമ്പറേച്ചർ രേഖപ്പെടുത്തിയത്.100 ഫാരെൻഹീറ്റിനു മുകളിൽ ടെമ്പറേച്ചർ ഉയരുന്നത് യുകെയുടെ ചരിത്രത്തിൽ തന്നെ രണ്ടാമതാണ്. ചൂടിന്റെ ആധിക്യം റെയിൽവേ യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും റെയിൽവേ കേബിളുകളും ലൈനുകളും തകരാറിലായി. അത്യാവശ്യഘട്ടങ്ങളിൽഅല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സേവനദാതാക്കൾ അറിയിച്ചിരുന്നു. സാങ്കേതിക തകരാറുകളും കുത്തിനിറച്ച രീതിയിലുള്ള യാത്രകളും കനത്ത അസൗകര്യം സൃഷ്ടിക്കും. 26ൽ 20 റെയിൽവേ കമ്പനികളും സ്പീഡ് റെസ്ട്രിക്ട് ചെയ്തിരിക്കുകയോ ട്രെയിൻ കാൻസൽ ചെയ്തിരിക്കുകയോ ആണ്.

യൂറോപ്യൻ രാജ്യങ്ങൾ മുഴുവൻ കനത്ത ചൂടാണ് അനുഭവിക്കുന്നത്. ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ ബ്രിട്ടീഷ് ജനതയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നില തുടരുകയാണെങ്കിൽ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്ര പോകേണ്ടതില്ല എന്നാണ് ചില രസികന്മാരുടെ കണ്ടെത്തൽ. ബോധവൽക്കരണത്തിനായി എന്നത്തേതിലും അധികമായി ഇന്റർനെറ്റ് മിംസ് ആണ് ഉപയോഗിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ചൂടിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട് യു കെ ക്കാർ. കൂടുതൽ വെള്ളം കുടിക്കുക, നിലവാരമുള്ള സൺസ്ക്രീൻ ഉപയോഗിക്കുക, ചെറിയകുട്ടികളെ നേരിട്ട് വെയിലേൽക്കാതെ നോക്കുക, തുറന്ന ജലാശയങ്ങളിൽ നീന്താനിറങ്ങതിരിക്കുക തുടങ്ങി സാധാരണ മുൻകരുതലുകൾക്കൊപ്പം ഫാൻ ശരീരത്തിൽ ഘടിപ്പിച്ചു സഞ്ചരിക്കുക, കിടക്കും മുൻപ് തലയണ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക തുടങ്ങിയ വ്യത്യസ്ത മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഗ്രീൻ ഹൗസ് ഗ്യാസ് ആയ കാർബൺഡയോക്സൈഡ് പുറന്തള്ളൽ അധികം ആയതിനാലാണ് ഉഷ്ണതരംഗം യൂറോപ്പിൽ ഒട്ടാകെ ശക്തി പ്രാപിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ.

അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .
150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .

കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .
യു കെ യിലെ ഏഷ്യൻ റെസ്റ്റോറന്റ്കളുടെ തകർച്ചയെ സംബന്ധിച്ചു മനസിലാക്കാൻ സൗത്ത് ഹാളിലുള്ള ആഷസ് റെസ്റ്റോറന്റിൽ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ് മേയർ ആൻഡി സ്ട്രീറ്റിനു മലയാളികളുടെ പാചകകലയിലെ മികവ് പകര്‍ന്നു നല്‍കാന്‍ അവസരം ലഭിച്ചത് പട്ടാമ്പി സ്വദേശി സുനില്‍ മേനോനാണ്. ഹോട്ടലിലെ പാചക വിദഗ്ദ്ധന്റെ ഡ്രസ്സ് ധരിച്ച് മേയര്‍ അടുക്കളയില്‍ എത്തി സുനിലിനോടൊപ്പം കോറിയാണ്ടര്‍ ചിക്കന്‍ ഉണ്ടാക്കി കഴിച്ചാണ് മേയർ മടങ്ങിയത്.
അടുക്കളയില്‍ ചൂടത്തു ജോലി ചെയ്യുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് അദ്ദേഹം മനസ്സിലാക്കി. ക്രമാതീതമായി യു കെ യിലെ ഇന്ത്യന്‍ റെസ്റ്റോറന്റ്കള്‍ അടഞ്ഞുപോകുന്നതിന്റെ കാരണം ഷെഫ് മാര്‍ക്ക് വിസ നൽകാത്തതുകൊണ്ടാണെന്ന് സുനില്‍ അദ്ദേഹത്തെ ബോധിപ്പിച്ചപ്പോള്‍ ആ വിഷയം സര്‍ക്കാരിന്റെ മുന്‍പില്‍ എത്തിക്കാമെന്നു മേയര്‍ വാക്ക് നൽകുകയും ചെയ്‌തു.
ഹോട്ടല്‍ വൃവസായ രംഗത്തെ ഈ തകര്‍ച്ച സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. മേയറുടെ സന്ദര്‍ശനം ബി ബി സി വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്. 
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്നലെ അധികാരമേറ്റു. എതിർ സ്ഥാനാർഥിയായ ജെറമി ഹണ്ടിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. തെരേസ മേയുടെ പതനത്തിന് കാരണം ബ്രെക്സിറ്റ് എന്ന വിഷയം ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്നെയാണ് ബോറിസ് ജോൺസൺ ആദ്യമായി നേരിടുന്ന വലിയ വെല്ലുവിളി. ഒക്ടോബർ 31 കൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ വിടും എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇനി യാതൊരു വിധത്തിലുള്ള വിട്ടുവീഴചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. അതിനാൽ ജോൺസന്റെ മുമ്പിൽ അവശേഷിക്കുന്നത് ഇനി വെറും 99 ദിനങ്ങൾ. ബ്രെക്സിറ്റ് എന്ന വലിയ പ്രശ്നം കാരണം മറ്റ് പല കാര്യങ്ങൾക്കും മേയുടെ ഭരണകാലത്തു വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. ഇത് യുകെയുടെ ഭാവിയെതന്നെ ബാധിച്ചു. എന്നാൽ ബോറിസ് ജോൺസൺ തന്റെ ഭരണത്തിന്റെ ആരംഭകാലത്തിൽ ബ്രെക്സിറ്റ് കൂടാതെ ശ്രദ്ധ ചെലുത്തേണ്ട അനേകം വിഷയങ്ങൾ ഉണ്ട്.

അതിൽ പ്രധാനമായ ഒന്ന് ബ്രിട്ടനിലെ സ്കൂളുകൾക്കുള്ള ഫണ്ടിംഗ് ആണ്. മേയുടെ ഭരണനാളുകളിൽ സ്കൂൾ ഫണ്ടിംഗ് തൃപ്തികരമായിരുന്നില്ല.എന്നാൽ ഇത് ബോറിസ് ജോൺസൺ കാര്യമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്. വിദ്യാർത്ഥികൾക്കുള്ള ഫണ്ടിംഗ് ഒരു വർഷത്തിൽ £5000 ആയി ഉയർത്തുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. അങ്ങനെയെങ്കിൽ എകദേശം 50 മില്യൺ പൗണ്ട് ഇതിനായി വേണ്ടിവരും. ബ്രെക്സിറ്റ് പ്രശ്നം പരിഹരിച്ച ശേഷം ആയിരിക്കും ഇതൊക്കെയും ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് £7500 ലേക്ക് കുറയ്ക്കുമോ എന്നതും ഒരു ചോദ്യമായി നിലകൊള്ളുന്നു. അതിനാൽ ഫീസ് കുറച്ചു വിദ്യാർത്ഥികളുടെ കടം ബോറിസ് ജോൺസൺ ഇല്ലാതാക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു. പക്ഷേ പണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. എൻഎച്ച്എസ് അവരുടെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക പരിപാലനത്തിനും വൃദ്ധരെയും വികലാംഗരെയും പിന്തുണയ്ക്കുന്നതിനായും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ധാരാളം പണം ആവശ്യമായി വരും. എന്നാൽ ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ബ്രെക്സിറ്റിനു ശേഷം മാത്രം സാമൂഹിക പരിപാലനം ശ്രദ്ധിച്ചാൽ അത് പ്രയാസമാകും. പ്രായമായവരും രോഗികളും ഒരു പിന്തുണയും ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനു മുമ്പുള്ള നേതാക്കളും ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങി. 40 വയസിനു മുകളിൽ ഉള്ളവർ അവരുടെ വാർധക്യസഹജമായ പരിചരണത്തിനായി ഒരു അധിക നികുതി അടയ്ക്കണം എന്ന ആശയത്തെ ജോൺസൺ പിന്തുണച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ആഭ്യന്തരഭരണകാര്യാലയത്തിന്, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ആധുനിക മൈഗ്രേഷൻ സംവിധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കുടിയേറ്റം മൂലധനത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് ലണ്ടൻ മേയർ ആയിരുന്ന സമയത്ത് അദ്ദേഹം പറയുകയുണ്ടായി. നിയമവിരുദ്ധമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് പലതവണ അദ്ദേഹം പൊതുമാപ്പ് നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരാവകാശം സുരക്ഷിതമാക്കണം എന്ന ആവശ്യവും ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ആഭ്യന്തരഭരണ കാര്യാലയത്തിന് അധികം പ്രയത്നിക്കേണ്ടി വരും. നോർത്തേൺ പവർഹൗസ് റെയിൽ എന്നറിയപ്പെടുന്ന മറ്റൊരു പദ്ധതിക്കും ജോൺസൺ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര ജനമനസ്സുകളികൾ പതിപ്പിക്കുവാൻ ജോൺസൺ പ്രയത്നിക്കേണ്ടതുണ്ട്.