യൂറോപ്പിൽ വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് എതിരെയുള്ള അക്രമം ഏറി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. പുരുഷ എംപിമാരേക്കാളും ഏറെ വനിതാ എംപിമാരാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യപെടുന്നതെന്ന് ന്യൂസ്‌ റൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ഡയലോഗുമായി ചേർന്ന് പ്രവർത്തിക്കുന്ന ന്യൂസ്‌റൈറ്റ്, സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങളുടെ സ്വഭാവവും വിലയിരുത്തുകയുണ്ടായി. ലിംഗം, വർഗ്ഗം, രൂപം എന്നിവയുടെ അടിസ്ഥാനത്തിൽ ധാരാളം അഭിപ്രായങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്നത്. ന്യൂസ്‌റൈറ്റും ഐഎസ്ഡിയും ചേർന്ന് വ്യത്യസ്ത ജാതിയും രാഷ്ട്രീയപശ്ചാത്തലവും ഉള്ള പ്രവർത്തകരെ വിശകലനം ചെയ്തശേഷം ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത് സ്ത്രീകളാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതിൽ ഭൂരിഭാഗം അഭിപ്രായങ്ങളും വരുന്നത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽനിന്നാണ് .

ജർമൻ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ഡോയെച്ച്ലാൻഡ്, ബവേറിയയിലെ ഗ്രീൻസിന്റെ നേതാവായ കാതറീന ഷൂൾസെയ്ക്കെതിരെ പല അഭിപ്രായങ്ങളും പ്രചരിപ്പിച്ചു. എഎഫ്ഡിയുടെ ഫേസ്ബുക് പേജിൽ കാതറീനയെ വംശീയ വിരോധി എന്നും ആന്റി ജർമൻ എന്നും വിളിച്ചു. പല അഭിപ്രായങ്ങളും ലൈംഗികചുവ നിറഞ്ഞവയായിരുന്നു. കാതറീനയെ ലൈംഗികമായി പീഡിപ്പിക്കും എന്ന് വരെ ഭീഷണികൾ ഉയർന്നിരുന്നു. ദിവസേന എത്തുന്ന സന്ദേശങ്ങളിൽ 20% ശതമാനത്തോളവും ആധിക്ഷേപകരമായവ ആണെന്ന് കാതറീന വെളിപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിൽ അവളുടെ രൂപത്തെയും വർഗ്ഗത്തെയും അടിസ്ഥാനപ്പെടുത്തി ആണ് അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. വനിതാ രാഷ്ട്രീയപ്രവർത്തകരെ ചൂഷണം ചെയ്യുവാൻ വേണ്ടി വലതുപക്ഷ ഗ്രൂപ്പുകൾ ബോധപൂർവം നടത്തുന്ന പ്രവർത്തങ്ങളാണിതെന്ന് ഐഎസ്ഡിയിലെ ഗവേഷക സെസിൽ ഗുവേരിൻ അഭിപ്രായപ്പെട്ടു.

സിബെത്ത് എൻഡെയെ എന്നാ വനിതാനേതാവും ഇത്തരം ചൂഷണങ്ങൾക്ക് ഇരയായ വ്യക്തിയാണ്. ഫ്രാൻസിലെ  ഗവണ്മെന്റ് വക്താവാകാൻ അവൾ നാമനിർദേശം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുളിൽ ഫേസ്ബുക്കിൽ എൻഡെയെ പറ്റി തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുവാൻ തുടങ്ങി. അവളുടെ ചർമത്തിന്റെ നിറത്തേയും തലമുടിയെയും അധിക്ഷേപിച്ചുകൊണ്ട് വലതുപക്ഷ ഗ്രൂപ്പുകൾ അനേകം അഭിപ്രായങ്ങൾ രേഖപ്പെടുത്തി. എംപിമാരായ ഡയാനി അബോട്ട്, അന്ന സോബ്റി എന്നിവരും സാമൂഹിക മാധ്യമങ്ങളിൽ പല ചൂഷണങ്ങൾക്കും ഇരയായവരാണ്. നേരത്തെ പാർലമെന്റിലും സ്ത്രീകൾ പല പ്രശ്നങ്ങളും നേരിടുന്നു എന്ന വാർത്ത ഇതിനോട് ചേർത്ത് വായിച്ചാൽ വനിതാ രാഷ്ട്രീയപ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.