Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ജോലിക്കെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശത്തു നിന്ന് എൻഎച്ച് എസിൽ ജോലിക്കെത്തുന്ന നേഴ്സുമാർക്ക് ആദ്യത്തെ 5 വർഷം പല ആനുകൂല്യങ്ങൾക്കും അർഹതയില്ലാത്തതാണ് അവരെ കൂടുതൽ സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിടുന്നത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ)ന്റെ റിപ്പോർട്ട് അനുസരിച്ച് പലരും പണം കടം വാങ്ങുവാൻ നിർബന്ധിതരാകുകയും ക്രെഡിറ്റ് കാർഡ് അടച്ചു തീർക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് . പലരും തീരെ നിവൃത്തിയില്ലാതെ ഭക്ഷണമില്ലാതെ കഴിയേണ്ട അവസ്ഥ വരെ ഉണ്ടാകും എന്ന ഗുരുതര സ്ഥിതി വിശേഷം ഉണ്ടെന്ന് ആർസിഎൻ റിപ്പോർട്ടിൽ പറയുന്നു.


തുടക്കത്തിൽ നേഴ്സുമാർ താത്കാലിക വിസയിലാണ് യുകെയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ 5 വർഷ കാലത്തേയ്ക്ക് കുട്ടികളുടെ ആനുകൂല്യം, ഭവന ആനുകൂല്യം, യൂണിവേഴ്സൽ ക്രെഡിറ്റ് എന്നിവ ക്ലെയിം ചെയ്യുന്നതിന് അവർക്ക് അർഹത ഉണ്ടായിരിക്കുകയില്ല. അതായത് പബ്ലിക് ഫണ്ടുകളിൽ നിന്നുള്ള ഒരു ആനുകൂല്യവും ആദ്യകാലങ്ങളിൽ നേഴ്സുമാർക്ക് ലഭിക്കുന്നില്ല. ആദായ നികുതിയും ദേശീയ ഇൻഷുറൻസും അടച്ചിട്ടും വിദേശത്തുനിന്ന് എത്തിയ നേഴ്സുമാർക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് പറഞ്ഞു.


മലയാളികൾ ഉൾപ്പെടെയുള്ള 3000 ത്തിലധികം വിദേശ നേഴ്സുമാരുടെ ഇടയ്ക്ക് നടത്തിയ ഒരു സർവേ അടിസ്ഥാനമാക്കിയാണ് ആർസിഎൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഇത്തരം നയങ്ങൾ യുകെയിൽ ജോലിക്ക് വരുന്ന ആളുകളെ ശിക്ഷിക്കുന്ന നടപടിയാണെന്ന് ആർസിഎൻ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ വ്യവസ്ഥകൾ കുടിയേറ്റക്കാരോടുള്ള കടുത്ത വിവേചനമാണെന്ന ആക്ഷേപം ശക്തമാണ്. വിദേശത്തു നിന്ന് എത്തുന്ന എൻഎച്ച്എസ് നേഴ്സുമാർ എല്ലാവിധ നികുതികൾ അടച്ചിട്ടും തങ്ങളുടെ സഹപ്രവർത്തകർ ചെയ്യുന്ന എല്ലാ ജോലികൾ ചെയ്തിട്ടും അവർക്ക് സുപ്രധാന ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് ഇംഗ്ലണ്ടിലെ ആർ സി എന്നിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പട്രീഷ്യ മാർക്വിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വാഭാവിക നീതി ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമത്തിന്റെ അപാകതയാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. 2003 -ൽ നിയമം കൂടുതൽ കർശനമാക്കിയെങ്കിലും അതിനു മുൻകാല പ്രാബല്യമില്ലാത്തതാണ് പല ലൈംഗിക കുറ്റവാളികളും രക്ഷപ്പെടാൻ ഇടയാക്കിയത്.


ലൂസി (യഥാർത്ഥ പേരല്ല) യുടെ അനുഭവം തന്നെ ഇതിന് ഉദാഹരണമായി ഈ വിഷയത്തിലെ അനീതിക്കെതിരെ പോരാടുന്നവർ ചൂണ്ടി കാണിക്കുന്നു. 13 വയസ്സുള്ളപ്പോഴാണ് തന്നെക്കാൾ 22 വയസ്സുള്ള ഒരു വ്യക്തി അവളെ ചൂഷണം ചെയ്തത് . അയാൾ കുറ്റം സമ്മതിച്ചിട്ടും ആരോപിക്കപ്പെടുന്ന കുറ്റം യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനാൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഏകദേശം 1956 ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികൾ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1956 – ൽ നടപ്പിൽ വന്ന നിയമത്തിന്റെ പഴുതുകൾ ആണ് ഇരയ്ക്ക് നീതി ലഭിക്കാതിരിക്കുന്നതിന് പ്രധാന കാരണം.


13 വയസ്സ് മുതൽ 16 വയസ്സ് വരെ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ 12 മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന സമയപരിധിയിൽ നീതി കിട്ടാതെ ഒട്ടേറെ ഇരകളാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. നിയമത്തിന്റെ പഴുതിൽ തന്നെ ചൂഷണം ചെയ്തയാൾ രക്ഷപ്പെട്ടെന്ന് കേട്ടപ്പോൾ താൻ തകർന്നു പോയെന്ന് ഇപ്പോൾ 51 വയസ്സുള്ള ലൂസി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് മുത്തശ്ശി തൻറെ 102-ാമത്തെ വയസ്സിൽ സ്കൈ ഡൈവിംഗ് നടത്തി ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നു. ഇന്ന് തൻറെ ജന്മദിനത്തിൽ ആകാശചാട്ടം നടത്തി സ്കൈ ഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകാൻ അവർ ഈസ്റ്റ് ആംഗ്ലിയയ്ക്ക് മുകളിൽ നിന്നാണ് മാനെറ്റ് ബെയ്‌ലി വിമാനത്തിൽ നിന്ന് ചാടുന്നത്. ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസ് (EAAA), മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങൾക്കായി പണം പിരിക്കാനാണ് അവർ ഈ സാഹസ കൃത്യം ചെയ്യുന്നത്.


രണ്ടാം ലോകമഹായുദ്ധ സമയത്ത് ഈജിപ്തിലെ വുമൺസ് റോയൽ നേവൽ സർവീസിൽ (WRENS) സേവനം അനുഷ്ഠിച്ചിരുന്ന ആളാണ് മാനെറ്റ് ബെയ്‌ലി. നിങ്ങൾ എപ്പോഴും പുതിയ എന്തെങ്കിലും അന്വേഷിക്കണം എന്നാണ് തൻറെ ഉദ്യമത്തെ കുറിച്ച് മാനെറ്റ് ബെയ്‌ലി പറഞ്ഞത്. ഒട്ടേറെ പ്രമുഖരാണ് മാനെറ്റ് ബെയ്‌ലിൻ്റെ പ്രവർത്തിയ്ക്ക് പിന്തുണയുമായി എത്തിയത്. മാനെറ്റ് ബെയ്‌ലിയ്ക്ക് വെയിൽസ് രാജകുമാരൻ ഒരു വ്യക്തിഗത കത്ത് അയച്ചിരുന്നു . കത്തിൽ മാനെറ്റ് ബെയ്‌ലിവിൻ്റെ സമൂഹ പ്രതിബദ്ധതയും പോസിറ്റീവ് ചിന്താഗതിയെയും രാജകുമാരൻ പ്രശംസിച്ചു.


മാനെറ്റ് ബെയ്‌ലിവിന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് പുത്തരിയല്ല. തന്റെ നൂറാം ജന്മദിനം സിൽവർ സ്റ്റോണിൽ ഒരു കാർ ഓട്ട മത്സരത്തിൽ പങ്കെടുത്ത് അവർ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. അന്ന് 130 മൈൽ വേഗതയിലാണ് മാനെറ്റ് ബെയ്‌ലി കാർ ഓടിച്ചത്. ജീവിതത്തിൽ എപ്പോഴും തിരക്കിലായിരിക്കുകയും എല്ലാ കാര്യങ്ങളിലും താത്‌പര്യമുണ്ടായിരിക്കുകയും നമ്മുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുകയും ചെയ്യുക എന്നതുമാണ് തൻറെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അവർ പറഞ്ഞു.

ഇംഗ്ലണ്ടിലും നോർത്ത് അയർലണ്ടിലും പൂച്ച , പട്ടി എന്നീ വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമം നടപ്പിൽ വന്നു. വളർത്തു മൃഗങ്ങളെ മോഷ്ടിക്കുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതു കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പിഴ ശിക്ഷയും ഉണ്ടാകും. കഴിഞ്ഞ സർക്കാരിൻറെ അവസാനകാലത്ത് ജൂലൈയിൽ സൗത്ത്‌വെസ്‌റ്റിൻ്റെയും ലെയ്‌യുടെയും എംപിയായിരുന്ന അന്ന ഫിർത്ത് ആണ് ബിൽ അവതരിപ്പിച്ചത്.

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പാസാക്കിയ അവസാനത്തെ നിയമനിർമ്മാണങ്ങളിലൊന്നായിരുന്നു ഇത്. വളർത്തുന്ന മൃഗങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ യുകെയിൽ വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. നായ്ക്കളാണ് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന മൃഗങ്ങൾ. 2023 -ൽ മാത്രം 2290 നായ്ക്കളെ ആണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ശരാശരി 6 നായ്ക്കൾ ദിവസവും മോഷ്ടിക്കപ്പെടുന്നുണ്ട്. ഡയറക്ട് ലൈൻ പെറ്റ് ഇൻഷുറൻസി ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

ഇതുവരെ വളർത്തു മൃഗങ്ങളെ തട്ടി കൊണ്ടുപോകുന്നത് സ്വത്ത് മോഷണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതിനുള്ള നിയമനടപടികൾ 1968 -ലെ മോഷണ നിയമത്തിന്റെ പരിധിയിൽ ആയിരുന്നു. എന്നാൽ പുതിയ നിയമത്തിന്റെ കീഴിൽ ഉടമയ്ക്ക് സ്വത്ത് നഷ്ടത്തിനപ്പുറം ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടുണ്ട്. മിക്ക ഉടമസ്ഥർക്കും വളർത്തു മൃഗങ്ങൾ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ പോലെയാണ്. വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നവർക്കെതിരെ കർശനമായ നടപടികൾക്കായി നേരത്തെ തൊട്ട് ആവശ്യം ഉയർന്നു വന്നിരുന്നു. യുകെയിൽ കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങൾ കുതിച്ചുയർന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അതിസമ്പന്നരുടെ ആസ്തികൾക്ക് 1% വെൽത്ത് ടാക്സ് ഏർപ്പെടുത്താനുള്ള ആവശ്യവുമായി യുകെയിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യുണൈറ്റ്. പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുടെ 10% വരെയുള്ള വേതന വർദ്ധനവിനും ഉയർന്നു വരുന്ന എൻഎച്ച്എസിൽ ഒഴിവുകൾക്കുമായി ഈ ധനം ഉപയോഗിക്കാമെന്നും ട്രേഡ് യൂണിയൻ അഭിപ്രായപ്പെട്ടു. ബ്രൈറ്റണിൽ നടക്കാനിരിക്കുന്ന ട്രേഡ്സ് യൂണിയൻ കോൺഗ്രസിൽ (TUC) ചർച്ച ചെയ്യപ്പെടേണ്ട നിരവധി പ്രമേയങ്ങളുടെ ഭാഗമായാണ് പുതിയ ആവശ്യം സർക്കാരിൻെറ മുന്നിലേക്ക് വച്ചിരിക്കുന്നത്.

ഒക്‌ടോബർ 30-ന് ചാൻസലർ റേച്ചൽ റീവ്‌സിൻ്റെ ആദ്യ ബജറ്റിന് മുന്നോടിയായി സാമ്പത്തിക ഉത്തരവാദിത്തത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊതു സേവനങ്ങൾക്കായി പ്രതിവർഷം 25 ബില്യൺ പൗണ്ട് സമാഹരിക്കുന്നതിനും ചെലവുചുരുക്കൽ ഒഴിവാക്കുന്നതിനുമായി, പണയപ്പെടുത്തിയ സ്വത്തുക്കൾ ഒഴികെ, 4 മില്യൺ പൗണ്ടിൽ കൂടുതലുള്ള ആസ്തികൾക്ക് 1% നികുതി ചുമത്താനാണ് യുണൈറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച്, £6 മില്യൺ ആസ്തിയുള്ള ഒരാൾക്ക് £4 മില്യൺ പരിധിക്ക് മുകളിലുള്ള £2 മില്യണിന് 1% നികുതി ചുമത്തും.

യുകെയിലെ ഏറ്റവും സമ്പന്നരായ 50 കുടുംബങ്ങൾ ഏകദേശം 500 ബില്യൺ പൗണ്ടോളം ആസ്തിയുള്ളവരാണെന്ന് യുണൈറ്റ് പറയുന്നു. യുണൈറ്റിൻ്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം, തകർന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ നികുതിയുടെ ആവശ്യകത ഊന്നി പറയുകയും ചെയ്‌തു. 2019 ലെ ലേബർ പാർട്ടിയുടെ പ്രധാന ദാതാക്കളായ യുണൈറ്റ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കും എണ്ണ, വാതക മേഖലയിലെ ജോലികൾക്കും വേണ്ടത്ര സംരക്ഷണം നൽകിയില്ല എന്ന് വിമർശിച്ച് കൊണ്ട് സംഭാവനകൾ നൽകിയിരുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്‌ഫോർഡിലെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 36 ഉം 45 ഉം വയസുള്ള രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡെനിസ്റ്റി ബിർട്ടിൽ 9, ഓസ്കാർ ബിർട്ടിൽ 5, ഓബ്രി ബിർട്ടിൽ 22 മാസം ഇവരുടെ അമ്മ ബ്രയോണി ഗാവിത്ത് (29) എന്നിവരാണ് ഓഗസ്റ്റ് 21 നുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞത്. കൊലപാതകമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ നേരത്തെ തന്നെ 39 കാരനായ ഒരാളെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള എന്തെങ്കിലും ദൃശ്യങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിക്കുകയും ചെയ്‌തു.

കാൾബി ഗ്രോവ്, കാൾട്ടൺ സ്ട്രീറ്റ്, മാൽസിസ് റോഡ്, മിനി സ്ട്രീറ്റ് എന്നിവിടങ്ങളിലായും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ മരണപ്പെട്ടവരെ സന്ദർശിക്കാനെത്താറുള്ള സ്ത്രീയുടെ മുൻ പങ്കാളിയാണ് ആശുപത്രിയിൽ കഴിയുന്ന 39 കാരൻ എന്ന് പോലീസ് കണ്ടെത്തി. അതിരാവിലെ പുറത്ത് നിന്നുള്ള വെളിച്ചം കണ്ടപ്പോൾ ആദ്യം കാറിനോ മറ്റോ തീപിടിച്ചതാണെന്നാണ് അയൽവാസികൾ കരുതിയത്. പിന്നീടാണ് വീടിനാണ് തീപിടിച്ചതെന്നും വീടിനുള്ളിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് മനസിലായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ബ്ലാസ്റ്റ് ഫർണർ ചൂളകളുടെ പ്രവർത്തനം നിർത്തുന്നതാണ് ഏകദേശം 2500 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുക്കാൻ കാരണമാകുന്നത്. ഈ വർഷം ക്രിസ്തുമസിന് മുമ്പ് നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നും അത് ലിങ്കൺ ഷെയറിലെ ലോക്കൽ കമ്മ്യൂണിറ്റിയെ വളരെ അധികം ബാധിക്കുമെന്നും ജി എം ബി യൂണിയൻ മുന്നറിയിപ്പ് നൽകി.


മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ ബ്രിട്ടീഷ് സ്റ്റീലിൽ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ കമ്പനിയും യുകെ ഗവൺമെന്റുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി 600 മില്യൺ പൗണ്ടിന്റെ സഹായമാണ് ഗവൺമെൻറ് കമ്പനിക്ക് നൽകുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് ബ്ലാസ്റ്റ് ഫർണറുകൾ അടയ്ക്കുകയും അതിനുപകരം ഇലക്ട്രിക് ഫർണറുകൾ കമ്പനിയിൽ സ്ഥാപിക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ചൂളകൾ അടച്ചുപൂട്ടുന്നതിലൂടെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്ടത്തെ കുറിച്ച് ഉടനടി ചർച്ച നടത്തണമെന്ന് ജി എം ബി ട്രേഡ് യൂണിയൻ ബ്രിട്ടീഷ് സ്റ്റീലിനോടും യുകെ ഗവൺമെന്റിനോടും ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യങ്ങളെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ബ്രിട്ടീഷ് സ്റ്റീലിന്റെ ഉടമസ്ഥരായ ചൈനീസ് കമ്പനിയുടെ നിലപാട്.

യുകെയിലെ മറ്റൊരു സ്റ്റീൽ നിർമ്മാണ കമ്പനിയായ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടാറ്റാ സ്റ്റീലിന് സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. ടാറ്റാ സ്റ്റീലിൽ തൊഴിലാളികളെ പിരിച്ചു വിടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളി യൂണിയനുകൾ ഉയർത്തിയത്. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്പനിയിൽ തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കമ്പനിയും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം ജൂലൈ 8 മുതൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെയ്ക്കുകയായിരുന്നു . തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കൂടുതൽ നിക്ഷേപങ്ങളും നടത്തുന്നതിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണ് തൊഴിലാളികൾ പണിമുടക്ക് ഒഴിവാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെർമിംഗ്ഹാമിലെ നോർത്ത് ഫീൽഡിൽ താമസിക്കുന്ന മാർട്ടിൻ കെ ജോസിന്റെയും പ്രേമ മാർട്ടിന്റെയും മകൾ ഡെലീന ജോസ് ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. കിംഗ്സ് എഡ്‌വേർഡ് സിക്സ്ത് ഹാൻഡ്സ് വർത്ത് സ്കൂൾ ഫോർ ഗേൾസിൽ പഠിച്ച ഡെലീന എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയാണ് യുകെ മലയാളികൾക്ക് അഭിമാനമായി മാറിയത്. എ ലെവൽ പഠനത്തിനു ശേഷം മെഡിസിനിൽ ചേരാനാണ് ആഗ്രഹമെന്ന് ഡെലീന മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പഠനത്തോടൊപ്പം ഡാൻസും ഇഷ്ടപ്പെടുന്നയാളാണ് ഡെലീന.

ഡെലീനയുടെ പിതാവ് മാർട്ടിൻ കെ ജോസഫ് യുകെയിൽ മോർഗേജ്, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവകൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയാണ്. മാതാവ് പ്രേമ മാർട്ടിൻ ബെർമിംഗ് ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആണ്. ഡെലീനയുടെ സഹോദരി ലിയോണ മാർട്ടിൻ ഇയർ 11- ൽ കിംഗ് എഡ്വേർഡ് ഫൈവ് വെയ്സിലും സഹോദരൻ ഡിയോൺ മാർട്ടിൻ കിംഗ് എഡ്വേർഡ് ബോയ്സ് ഹാൻസ് വർത്തിൽ ഇയർ 8 ലും ആണ് പഠിക്കുന്നത്. മികച്ച വിജയം കരസ്ഥമാക്കിയ ഡെലീനയ്ക്ക് മലയാളം യുകെ ന്യൂസിന്റെ വിജയാശംസകൾ നേരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ യുകെയിലെ വിവിധ ഭാഗങ്ങളിൽ യാത്ര തടസങ്ങൾ സൃഷ്ടിച്ച് ലിലിയൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുള്ള ശക്തമായ കാറ്റും മഴയും കാരണം ലീഡ്‌സ് ഫെസ്റ്റിവലിലെ മൂന്ന് സ്റ്റേജുകൾ അടച്ചിടുകയും ചെഷയറിലെ ക്രീംഫീൽഡ് സംഗീതോത്സവത്തിലേയ്ക്കുള്ള പ്രവേശനം അധികൃതർ വൈകിപ്പിക്കുകയും ചെയ്‌തിരുന്നു. ശക്തമായ കാറ്റിനേയും മഴയെയും തുടർന്ന് വൈദ്യുതി ലൈനുകൾ തകർന്നതിനാൽ നിരവധി ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. ഇന്ന് മുതൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തെക്കൻ ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ യെല്ലോ വാണിംഗ് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.

യെല്ലോ വാണിംഗ് കനത്ത മഴയെ തുടർന്ന് സാധ്യമായ തടസ്സങ്ങളും വെള്ളപ്പൊക്കവും സൂചിപ്പിക്കുന്നു. ലിലിയൻ കൊടുങ്കാറ്റ് മൂലം വെള്ളിയാഴ്ച പുലർച്ചെ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും വെയിൽസിലും 70 മൈൽ വേഗതയിലുള്ള കാറ്റാണ് അനുഭവപ്പെട്ടത്. വെയിൽസിലെ കാപ്പൽ ക്യൂരിഗിൽ മണിക്കൂറിൽ 72 മൈൽ വേഗതയിൽ വരെയുള്ള കാറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ കാറ്റ് കാരണം സൈറ്റിൻ്റെ പ്രധാന കവാടം തുറക്കുന്നത് വൈകിയതിനാൽ ലീഡ്‌സിലെ ഫെസ്റ്റിവലിൽ തടസങ്ങൾ നേരിട്ടു. ബിബിസി റേഡിയോ 1, ഷെവ്‌റോൺ, ഓക്‌സ് സ്‌റ്റേജുകൾ അടച്ചു, ഷെവ്‌റോൺ മാത്രമേ ശനിയാഴ്ച ഉച്ചയോടെ വീണ്ടും തുറക്കൂ എന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റ് രണ്ട് സ്റ്റേജുകൾ ഞായറാഴ്ച വരെ അടച്ചിടും. 60 മൈൽ വേഗതയിൽ കാറ്റ് വീശുന്നതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ വന്നവരോട് ടെൻ്റുകളിലും കാറുകളിലും തുടരാൻ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശ്വാസകോശ ക്യാൻസറിന് എതിരായ വാക്‌സിൻ്റെ പ്രാരംഭ ഘട്ട പരീക്ഷണവുമായി എൻഎച്ച്എസ് ഇംഗ്ലണ്ട്. കോവിഡ് വാക്‌സിനുകളിൽ ഉപയോഗിക്കുന്നതു പോലെ എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ ശ്വാസകോശ ക്യാൻസർ വാക്‌സിൻെറ വാക്സിൻ പരീക്ഷണത്തിൽ യുകെയിൽ നിന്നുള്ള 67 കാരനാണ് പങ്കെടുക്കുന്നത്. ക്യാൻസർ കോശങ്ങളെ ലക്ഷ്യമിടാനും നശിപ്പിക്കാനും രോഗപ്രതിരോധം നൽകുന്നതിനും ആണ് പഠനം ലക്ഷ്യമിടുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ 34 ഗവേഷണ സൈറ്റുകളിലായി 130 രോഗികളാണ് പഠനത്തിൽ പങ്കാളികളായിരിക്കുന്നത്.

ബയോഎൻടെക് വികസിപ്പിച്ചെടുത്ത BNT116 വാക്സിൻ, ശ്വാസകോശ അർബുദ കോശങ്ങളെ ലക്‌ഷ്യം വച്ച് ആരോഗ്യകരമായ കോശങ്ങൾക്ക് കേടുപാടുകളോ പാർശ്വഫലങ്ങളോ വരുത്താതിരിക്കാൻ രൂപകൽപന ചെയ്‌തവയാണ്. ക്യാൻസർ കോശങ്ങളുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിലൂടെ ശ്വാസകോശ അർബുദം തിരിച്ചറിയാനും ചെറുക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. ഈ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ചികിത്സ ആരോഗ്യ രംഗത്തെ വഴികാട്ടിയാകുമെന്നാണ് വിദഗ്ധാഭിപ്രായം. പരീക്ഷണത്തിൻ്റെ യുകെ ഭാഗത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. സിയോ മിംഗ് ലീ പഠനം വിജയകരമാകുകയാണെങ്കിൽ ഇത് വളരെ അധികം പേർക്ക് ഉപകാരപ്പെടും എന്ന് പ്രതികരിച്ചു.

എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ദേശീയ ക്യാൻസർ ഡയറക്ടർ, ഡാം കാലി പാമർ, എംആർഎൻഎ വാക്സിൻ, രോഗികൾക്ക് വാക്‌സിനേഷൻ നൽകുന്നത് വഴി ഭാവിയിൽ രോഗം വരുന്നതിനുള്ള സാധ്യതയും എടുത്ത് കളയുമെന്ന് പറയുന്നു. പരീക്ഷണത്തിൽ നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ (NSCLC) രോഗികളും ഉൾപ്പെടുന്നുണ്ട്. ക്യാൻസറിൻെറ വിവിധ ഘട്ടങ്ങളിലുള്ള രോഗികളും പഠനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർ സാധാരണ ചികിത്സയ്‌ക്കൊപ്പം വാക്‌സിനും സ്വീകരിക്കും

RECENT POSTS
Copyright © . All rights reserved