കാസര്‍ഗോഡ്. പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. കല്ലിയോട്ട് സ്വദേശി കൃപേഷിനെയും ശരത്‌ലാലിനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്. ഗുരുതര പരിക്കുകളോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ യു.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനവ്യാപകമായി നാളെ പ്രതിഷേധദിനം ആചരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
ലണ്ടന്‍: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയൊരുക്കി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക്. അക്രമവാസനയുള്ള ആയിരക്കണക്കിന് കുറ്റവാളികളില്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക വഴി കുറ്റകൃത്യങ്ങള്‍ തടയിടാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്യാംഗ് അംഗങ്ങള്‍, മോഷണം, പിടിച്ചുപറി, അടിപടി, ഗാര്‍ഹിക പീഡനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ മേല്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഘടിപ്പിക്കും. ഇവരുടെ നീക്കങ്ങള്‍ സാറ്റ്‌ലൈറ്റ് വഴി നിരീക്ഷിക്കാന്‍ പോലീസിനോ അധികൃതര്‍ക്കോ സാധിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

ഒരാള്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചതിന് ശേഷമോ കേസ് നടക്കുന്ന സമയത്തോ ഇരയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ജി.പി.എസ് അലാം പോലീസിന് സൂചന നല്‍കും. ഇര താമസിക്കുന്ന സ്ഥലത്തിനോ പ്രദേശത്തേക്കോ പ്രതിക്ക് കടന്നു ചെല്ലാന്‍ അനുവാദമില്ലെന്നിരിക്കെ ഇത് തെറ്റിക്കുകയാണെങ്കില്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കും. ‘എക്‌സ്‌ക്ലൂസീവ്’ ഏരിയയിലേക്കുള്ള പ്രതിയുടെ പ്രവേശനം നടത്തിയാല്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതോടെ ഇര ആക്രമിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഇതിന് തടയിടാന്‍ പോലീസിന് കഴിയും. ബി.പി.എസ് ടാഗുകള്‍ നോര്‍ത്ത്-വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് ആന്റ് നോര്‍ത്ത് ഈസ്റ്റ് എന്നീ സ്ഥലങ്ങളില്‍ പുതിയ സ്‌കീം ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ലണ്ടനിലും പുതിയ പദ്ധതി പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ സംവിധാനം അക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക് പ്രതികരിച്ചു. ജി.പി.എസ് ടാഗിംഗ് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുതല്‍കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. ‘ എക്‌സുക്ലൂഷന്‍ സോണിലേക്ക്’ അക്രമികളുടെ പ്രവേശനമുണ്ടായാല്‍ ഉടന്‍ തന്നെ ജി.പി.എസ് സിഗ്നലുകള്‍ പോലീസിനെ അറിയിക്കും. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ‘സിം ഓണ്‍ലി’ മൊബൈല്‍ ഉപഭോക്താക്കളായ പകുതിയിലേറെ പേര്‍ക്കും വര്‍ഷത്തില്‍ 100 പൗണ്ട് നല്‍കേണ്ടി വരുന്നതായി പുതിയ പഠനം. രാജ്യത്തെ സിം ഓണ്‍ലി മൊബൈല്‍ ഉപഭോക്താക്കള്‍ അതേ സര്‍വീസ് പ്രൊവൈഡര്‍ ഉപയോഗിക്കുന്നവരുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പഠനം വ്യക്തമാക്കുന്നു. അധികച്ചെലവ് സംബന്ധിച്ച കണക്കുകളില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് മിക്കവരും സീം ഓണ്‍ലി ഡീലില്‍ തുടരുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ബില്‍ കംപാരിസണ്‍ വെബ്‌സൈറ്റായ ‘ഈസ് മൈ ബില്‍ ഫെയര്‍’ എന്ന വെബ്‌സൈറ്റാണ് പഠനം നടത്തിയിരിക്കുന്നത്.

‘ഇഇ’ ഉപഭോക്താക്കളാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അധിക തുക നല്‍കേണ്ടി വരുന്നത്. സാധാരണ ‘ഇഇ’ ഉപഭോക്താക്കളെ അപേക്ഷിച്ച് ഇഇ സിം ഓണ്‍ലി ഡീല്‍ ഉപഭോക്താക്കള്‍ മാസം 10.54 പൗണ്ട് മാസത്തിലും വര്‍ഷത്തില്‍ 126.48 പൗണ്ട് വര്‍ഷത്തിലും അധികമായി നല്‍കേണ്ടി വരുന്നു. ശരാശരി 20.11 ആണ് അധികച്ചെലവ്. അധികബില്‍ നല്‍കുന്നവരുടെ പട്ടികയില്‍ വോഡാഫോണ്‍ ഉപഭോക്താക്കളാണ് രണ്ടാം സ്ഥാനത്ത്. സാധാരണ ‘വോഡാഫോണ്‍’ ഉപഭോക്താക്കളെ അപേക്ഷിച്ച് സിം ഓണ്‍ലി ഡീല്‍ ഉപഭോക്താക്കള്‍ മാസം 1..2710.54 പൗണ്ട് മാസത്തിലും വര്‍ഷത്തില്‍ 123.24 പൗണ്ട് വര്‍ഷത്തിലും അധികമായി നല്‍കേണ്ടി വരുന്നു. ശരാശരി 20.22 ആണ് അധികച്ചെലവ്. പട്ടികയില്‍ ‘ഒ2’ മൂന്നാം സ്ഥാനത്തും ‘ബി.ടി മൊബൈല്‍’ സ്ഥാനത്തുമാണ്. യഥാക്രമം ഒ2 ഉപഭോക്താക്കള്‍ 111.60 പൗണ്ടും ‘ബി.ടി മൊബൈല്‍’ ഉപഭോക്താക്കള്‍ 80.64 പൗണ്ടും വര്‍ഷം അധികം നല്‍കേണ്ടി വരുന്നു.

ഏതാണ്ട് 5.1 മില്യണ്‍ ഉപഭോക്താക്കളാണ് ഇത്തരത്തില്‍ അധിക ബില്‍ നല്‍കേണ്ടി വരുന്നത്. വര്‍ഷത്തില്‍ ഈ ഗണത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകെത്തുകയായി നഷ്ടപ്പെടുന്ന തുക ഏതാണ്ട 532 മില്യണ്‍ പൗണ്ടോളം വരുമെന്ന് പഠനം വ്യക്തമാക്കുന്നു. ‘ഒ2’ ഉപഭോക്താക്കളില്‍ 72 ശതമാനം പേരാണ് അധിക ബില്‍ നല്‍കുന്നത്. ‘ഇഇ’ ഉപഭോക്താക്കളില്‍ 43 ശതമാനം പേരും വോഡാഫോണ്‍ 50 ശതമാനും പേരും അധികബില്‍ നല്‍കുന്നു. വെര്‍ജിന്‍ മൊബൈലാണ് ഏറ്റവും കുറവ് അധിക ബില്‍ വാങ്ങുന്ന കമ്പനി. വെര്‍ജിന്‍ മൊബൈല്‍ അധികബില്‍ വാങ്ങുന്നത് വര്‍ഷത്തില്‍ 55.20 പൗണ്ട് മാത്രമാണ്.
ലണ്ടന്‍: സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരിക്കും ഒരുപക്ഷേ കുട്ടികളെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളുടെ ചെറുതും വലുതുമായി വികൃതികള്‍ പഠനത്തെയും സമാനമായി ജീവിതത്തെയും ബാധിക്കും. യു.കെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. ഏതാണ്ട് 3000ത്തിലേറെ കുട്ടികളെ ‘പഠിപ്പിക്കാന്‍’ സ്‌കൂളുകള്‍ക്ക് സാധിക്കുന്നില്ല. ചെറുതും വലുതുമായി കുറ്റകൃത്യങ്ങള്‍ ചെയ്ത് സസ്‌പെന്‍ഷന്‍ വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചടത്തോളം വലിയ നമ്പറാണിത്. സമീപ വര്‍ഷങ്ങളെക്കാളും കൂടുതല്‍ കുട്ടികളാണ് ഇത്തവണ അച്ചടക്ക നടപടികള്‍ നേരിട്ടേണ്ടി വന്നിരിക്കുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അച്ചടക്കത്തോടെ പഠന സാഹചര്യത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് വലിയ ശ്രമകരമായ ജോലിയാണ്. അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിക്കുന്ന കുട്ടികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അധ്യാപകരെ ഉപദ്രവിക്കുക, സഹപാഠികളോട് വര്‍ണ്ണവിവേചനം കാണിക്കുക, അപമാനിക്കുക, ശാരീരികമായി മറ്റു കുട്ടികളെ ഉപദ്രവിക്കുക, മയക്കുമരുന്ന് ഉപയോഗം, സഹപാഠികളെ മാനസികമായി ആഘാതമേല്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍.

സ്‌കൂളുകള്‍ ‘പഠിപ്പിക്കുന്നതില്‍’ പരാജയപ്പെട്ട 430 വിദ്യാര്‍ത്ഥികള്‍ പ്രൈമറി ക്ലാസുകളില്‍ ഉള്ളവരാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ കാണപ്പെടുന്ന അക്രമവാസനയാണ് പ്രധാനമായും ഇവിടെ വില്ലനാകുന്നത്. സ്‌കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥി 63 പ്രാവശ്യമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. അതായത് 43ലധികം സ്‌കൂള്‍ ദിവസങ്ങള്‍ ഈ കുട്ടിക്ക് നഷ്ടപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിയെ 22 പ്രാവശ്യം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്, ഏതാണ്ട് 62 ദിവസമാണ് നഷ്ടമായത്. ദി സണ്‍ഡേ പീപ്പിള്‍ വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചില കുട്ടികള്‍ക്ക് സാധാരണ സ്‌കൂളുകളിലെ ചുറ്റുപാടുമായി സഹകരിക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മറ്റു വിദ്യാര്‍ത്ഥികളുടെ ജീവിതവും വിദ്യാഭ്യാസവും തകരാന്‍ കാരണമാകുമെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിനേഴ്‌സ് ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.
ന്യൂസ് ഡെസ്ക്
അമർജവാൻ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ധീരജവാന് രാജ്യം വിടനല്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്ത് കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഭൗതികദേഹം രാത്രി പത്തോടെയാണ് സംസ്‌കരിച്ചത്. തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.

വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു. പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്
സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്
സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ശക്തി കേന്ദ്രമാണ് ലെസ്റ്റര്‍. 2000ല്‍ യു.കെയില്‍ മലയാളി കുടിയേറ്റം ശക്തമായപ്പോള്‍ മുതല്‍ സഭയോട് വിശ്വസ്തത പുലര്‍ത്തി വിശ്വാസ സമൂഹം അരീക്കാട്ടച്ഛനിലൂടെ കൂട്ടായ്മയായി തങ്ങളുടെ സഭാ പ്രയാണം ലെസ്റ്ററില്‍ ആരംഭിച്ചു. ബ്ലെസ്സഡ് സാക്രമെന്റ് കത്തോലിക്ക ദേവാലയത്തില്‍ തുടങ്ങി 17/02/2019ല്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാനയുടെ പുനഃസ്ഥാപനം സാധ്യമാകുന്ന ഈ വേളയില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ, നിശബ്ദമായ പ്രവര്‍ത്തനത്തിന്റെ ആത്മസാക്ഷാത്കാര നിമിഷങ്ങളാണ്. ലെസ്റ്ററിലെ 200ല്‍പ്പരം വരുന്ന കുടുംബങ്ങളുടെ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ, ഉപവാസത്തിന്റെ, ക്ഷമാപൂര്‍ണമായ കാത്തിരിപ്പിന്റെ സമ്മാനമാണ് കുര്‍ബാനയുടെ പുനഃസ്ഥാപനം. സര്‍വോപരി ദൈവത്തിന്‍ മഹാ കരുണയാണ്.


യൂറോപ്പിലെ മിശ്ര സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കില്‍ അകപ്പെടാതെ സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാന സജീവമാകുന്നത്. 2017 സെപ്തംബര്‍ ഫാദര്‍ ജോര്‍ജ് തോമസ് സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ചാപ്ലയിനായി നിയമിതനായെങ്കിലും മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാന സാധ്യമായിരുന്നില്ല. നോട്ടിങ്ഹാം രൂപതാ അധ്യക്ഷന്‍ തന്റെ ഉത്തരവിനാല്‍ ജോര്‍ജ് തോമസ് അച്ചനെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വികാരിയായി നിയമിച്ചതോടെ അനുകൂലമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുങ്ങി.

ദൈവത്തിന്‍ വലിയ ഇടപെടലും അത്ഭുതവുമായിട്ടാണ് രൂപതാ അധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. ഫെബ്രുവരി 17 പിതാവിന്റെ വിശുദ്ധ കുര്‍ബാനയോടെ ലെസ്റ്ററിലെ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ 2017 മെയ് മാസത്തില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ മലയാളം കുര്‍ബാന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നിന്ന് കമ്മറ്റി രൂപപ്പെടുകയും പള്ളിയുടെ രൂപതയായ നോട്ടിങ്ഹാം രൂപതാ അധ്യക്ഷന് 150 പേര്‍ ഒപ്പിട്ട നിവേദനം നല്‍കുകയും 20 ജുലൈ 2017 സീറോ മലബാര്‍ സമൂഹത്തിനായി വൈദികനെ അയക്കാം എന്ന അറിയിപ്പുണ്ടാകുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ മാസത്തില്‍ ഒരിക്കല്‍ കുര്‍ബാന എന്ന നിബന്ധനയാല്‍ ജോര്‍ജ് അച്ചന്‍ ലെസ്റ്ററിലെ സൈന്റ്‌റ് എഡ്വേഡ് ദേവാലയ വികാരിയായി നിയമിതനായി

ജോര്‍ജ് അച്ചന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും കമ്മറ്റിയുടെ തുടര്‍ നടപടികളും രൂപതാ അധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സഹായവും ഇടയ സന്ദര്‍ശന വേളയില്‍ സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ ഉറപ്പും സര്‍വോപരി ലെസ്റ്ററിലെ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ഒത്തുചേര്‍ന്നപ്പോള്‍ വിശുദ്ധ കുര്‍ബാനയുടെ പുനഃസ്ഥാപനം സാധ്യമായി. നിശ്ശബ്ദമായി പ്രവര്‍ത്തിച്ച കമ്മറ്റി തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ തമ്പുരാന്‍ കൂടെയുള്ളപ്പോള്‍ എന്തും സാധ്യമാകും എന്ന വിശ്വാസം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്. അവിടുത്തെ ഭക്തന്മാരുടെ മേല്‍ തലമുറ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
കാലാവസ്ഥാ മാറ്റത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മൂന്നു വയസു മുതല്‍ പ്രായമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കാലാവസ്ഥാ മാറ്റത്തിനെതിരെ നടക്കുന്ന ആദ്യ പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുത്തത്. സ്‌കോട്ടിഷ് ഹൈലാന്‍ഡ് മുതല്‍ കോണ്‍വാള്‍ വരെയുള്ള മേഖലയില്‍ 60 പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യുകെ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അര്‍ത്ഥവത്തായ ഒരു മാറ്റം കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യുകെ സ്റ്റുഡന്റ് ക്ലൈമറ്റ് നെറ്റ് വര്‍ക്കിന്റെ പ്രതിനിധിയായ അന്ന ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരുകളുടെ ദയനീയമായ കാലാവസ്ഥാ നയങ്ങള്‍ക്കെതിരെ യുവജനത രംഗത്തെത്തുന്നതെന്നും അന്ന വ്യക്തമാക്കി.

അനുകൂല നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് വളരുന്ന തലമുറയുടെ ഭാവി നിറങ്ങളില്ലാത്തതായി മാറുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സ്‌ക്വയറിലാണ് സമരത്തിന് ആരംഭം കുറിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരാനായി നിയമലംഘനം നടത്താനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥി സമൂഹം ഈ പ്രതിഷേധത്തിലൂടെ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധിക്കും പരിസ്ഥിതി നാശത്തിനുമെതിരെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് സാധിക്കില്ല എന്ന തിരിച്ചറിവിലാണ് യുവ തലമുറയെന്ന് ഈ ഫെയിസ്ബുക്ക് ഇവന്റ് പ്രഖ്യാപിക്കുന്നു. അതേസമയം കാലാവസ്ഥാ മാറ്റം പോലെയുള്ള പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് പ്രധാനമാണെങ്കിലും സ്‌കൂള്‍ സമയം നഷ്ടമാക്കുന്നത് പഠനത്തെ ബാധിക്കുമെന്നായിരുന്നു ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചത്.

നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് മികച്ച ഒരു ഭാവി നമുക്ക് സമ്മാനിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ക്ലാസുകള്‍ മുടങ്ങിയാല്‍ അത് അധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും പഠന സമയം കുറയ്ക്കുകയും ചെയ്യുമെന്ന് നമ്പര്‍ 10 വക്താവ് പറഞ്ഞു. കാലാവസ്ഥാ പ്രശ്‌നമുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞന്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരുമായി വളരാന്‍ സഹായകരമാകുന്ന സമയമാണ് ഈ വിധത്തില്‍ നഷ്ടമാകുന്നതെന്ന് ഓര്‍മിക്കണമെന്നും വക്താവ് പറഞ്ഞു.
ഐസിസില്‍ നിന്ന് തിരികെയെത്തുന്ന ബ്രിട്ടീഷുകാര്‍ രാജ്യത്തിന് ഭീഷണിയാകുമെന്ന് എംഐ6 തലവന്‍ അലക്‌സ് യംഗര്‍. എന്നാല്‍ അവര്‍ രാജ്യത്തേക്ക് തിരികെയെത്തുന്നതിനെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനവും തീവ്രവാദ ബന്ധങ്ങളുമുള്ള ഇവര്‍ തിരിച്ചെത്തുന്നത് വലിയ ഭീഷണിയായിരിക്കും സൃഷ്ടിക്കുകയെന്ന് അപൂര്‍വമായി മാത്രം നടത്തുന്ന പൊതു പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നിന്ന് റഖിലെത്തി ഐസിസ് വധുവായ ഷമീമ ബീഗം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തിരികെ യുകെയില്‍ എത്തണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വന്‍ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. 2015ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമയ്ക്ക് യുകെയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് തലവന്റെ പ്രസ്താവന.

അതേസമയം ഷമീമയ്ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവീദ് കഴിഞ്ഞ ദിവസം പറഞ്ഞത്. സിറിയയില്‍ അന്തിമ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഐസിസിന്റെ ഏറ്റവും അവസാനത്തെ ശക്തികേന്ദ്രത്തിനെതിരെ ശക്തമായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകര സംഘടനയില്‍ നിന്ന് ഒട്ടേറെപ്പേര്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്. ഷമീമയുടെ പേര് എടുത്തു പറയാതെയാണ് യംഗര്‍ പ്രസ്താവന നടത്തിയതെന്ന് ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും മ്യൂണിക്ക് സെക്യൂറിറ്റി കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ തിരികെയെത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അവരെ ചോദ്യം ചെയ്യുമെന്നും യംഗര്‍ പറഞ്ഞു. അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് നേരത്തേയുള്ള അനുഭവങ്ങളാണ് ഇത്തരമൊരു നിലപാടിലേക്ക് തങ്ങളെ എത്തിക്കുന്നത്. തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവര്‍ അപകടകാരികളായി മാറിയ അനുഭവമാണ് ഉള്ളത്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് പ്രവചിക്കാനാകില്ല. പക്ഷേ സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഇത്. പക്ഷേ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വിധത്തില്‍ തിരിച്ചെത്തുന്നവര്‍ അന്വേഷണങ്ങളെ നേരിടാനും കടുത്ത നിയന്ത്രണത്തിലും നിരീക്ഷണത്തിലും ജീവിക്കാനും തയ്യാറായി വേണം മടങ്ങാനെന്ന് കൗണ്ടര്‍ ടെററിസം പോലീസിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു മുന്നറിയിപ്പ് നല്‍കി.
മോഷ്ടാക്കളാണെന്നു കരുതി പോലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ നിരപരാധികളെന്ന് സ്ഥിരീകരണം. ഞായറാഴ്ച വെസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ആക്ടണില്‍ എ 40 പാതയിലുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാട്രിക് മക്‌ഡോണാ (19), ഭാര്യ ഷോണ (18) എന്നിവരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷോണ വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ഞിന് ജന്മം നല്‍കാനിരുന്നതാണ്. പിറക്കാനിരുന്ന പെണ്‍കുഞ്ഞിന് സിയെന്ന മാരി എന്ന പേരു പോലും ഇവര്‍ കണ്ടുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. പോലീസ് അതിവേഗത്തില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് റോഡില്‍ തെറ്റായ ദിശയിലേക്ക് കയറിയ ഇവരുടെ റെനോ മെഗാന്‍ കാര്‍ ഒരു കോച്ചുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന സ്ഥലത്തിന് 11 മൈല്‍ അകലെ ഹാരോയ്ക്ക് സമീപം പിന്നറില്‍ നാലംഗ അക്രമി സംഘം മൂന്നു പേരെ ഹണ്ടിംഗ് നൈഫും സ്‌ക്രൂഡ്രൈവറും കാട്ടി ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സംഘത്തിന്റെ പത്തു പോലീസ് കാറുകളും ഒരു ഹെലികോപ്ടറുമാണ് ദമ്പതികളെ പിന്തുടര്‍ന്നത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസ് ഇവരെ അതിവേഗത്തില്‍ പിന്തുടര്‍ന്നതെന്നാണ് വിശദീകരണം. പാട്രിക്കും ഷോണയും കാറിലുണ്ടായിരുന്ന പേരുവിവരങ്ങള്‍ ലഭ്യമല്ലാത്ത മറ്റൊരാളും കൊള്ള നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് നടത്തിയ ക്രാഷ് ഇന്‍വെസ്റ്റിഗേഷനില്‍ വ്യക്തമായി. ഇതിന്റെ റിപ്പോര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ടില്‍ സമര്‍പ്പിച്ചു.

ദമ്പതികള്‍ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് വാഹനങ്ങള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന റെനോ കാറിനെ പത്തു മിനിറ്റോളം പിന്തുടര്‍ന്നുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് പ്രസ്താവനയില്‍ അറിയിച്ചു. പക്ഷേ അതിനു ശേഷം പോലീസ് ഉദ്യമം ഉപേക്ഷിച്ചുവെന്നും നാഷണല്‍ പോലീസ് എയര്‍ സര്‍വീസ് ഹെലികോപ്ടര്‍ കാറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് കൊള്ളയടിയില്‍ യാതൊരു പങ്കുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായ സ്ഥിതിക്ക് പോലീസ് നടപടിയില്‍ അന്വേഷണമുണ്ടാകുമെന്നും ഐഒപിസി അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ മേയുടെ സമീപനത്തില്‍ എംപിമാര്‍ വിയോജിപ്പ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നെഗോഷ്യേറ്റിംഗ് സമീപനം സംബന്ധിച്ചുള്ള പ്രമേയത്തെ 303 എംപിമാര്‍ എതിര്‍ത്തു. 258 എംപിമാര്‍ മാത്രമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. എന്നാല്‍ നിയമപരമായി സാധുതയില്ലാത്ത വോട്ടായതിനാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ സ്വാധീനിക്കാന്‍ ഇതിന് സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. അതേസമയം ബ്രെക്‌സിറ്റ് നയം പരാജയമാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സമീപനത്തിനെതിരെ ടോറി എംപിമാരില്‍ ചിലരും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് സര്‍ക്കാരിനെതിരെ നിലപാടെടുത്തത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ആവശ്യം പ്രധാനമന്ത്രി നിരന്തരം നിരസിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നയിക്കുമെന്നാണ് കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ പോലും വിലയിരുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെ നിരാകരിക്കുന്ന എംപിമാരെല്ലാം സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയാണ് വോട്ടു ചെയ്തത്.

കടുത്ത ബ്രെക്‌സിറ്റ് വാദികള്‍ മാത്രമല്ല, റിമെയിന്‍ പക്ഷക്കാരായ ടോറി എംപിമാരും ഗവണ്‍മെന്റിന് പിന്തുണ നല്‍കിയില്ല. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ടോറി എംപിമാരായ പീറ്റര്‍ ബോണ്‍, സര്‍ ക്രിസ്റ്റഫര്‍ ചോപ്, ഫിലിപ്പ് ഹോളോബോണ്‍, ആന്‍ മാരി മോറിസ്, റിമെയിന്‍ പക്ഷത്തുള്ള സാറാ വോളാസ്റ്റണ്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെ പിന്തുണക്കാതിരുന്നത്. പരാജയത്തില്‍ ജെറമി കോര്‍ബിനെയാണ് ഡൗണിംഗ് സ്ട്രീറ്റ് കുറ്റപ്പെടുത്തുന്നത്. ദേശീയ താല്‍പര്യത്തേക്കാള്‍ പക്ഷപാത സമീപനത്തിനാണ് പ്രതിപക്ഷം പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആരോപിച്ചു.