ലണ്ടന്‍: ബ്രിട്ടനില്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള പണം ലഭിക്കുന്നില്ലെന്ന് പഠനം. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇവര്‍ക്ക് ലഭിക്കുന്ന വേതനം തികയുന്നില്ല. നിരവധി മറ്റു ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ യു.കെയില്‍ ജീവിക്കുന്ന നിരവധി മാതാപിതാക്കള്‍ ബുദ്ധിമുട്ടിലാണെന്നും പഠനം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനത്തില്‍ കാര്യമായ വ്യത്യാസം വരുത്തുക വഴി മാത്രമെ ഇത് തടയിടാനാകൂവെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ ചൂണ്ടികാണിക്കുന്നു.
രണ്ട് മക്കളുള്ള കുടുംബത്തില്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും ഒന്നിച്ച് ശ്രമിച്ചാല്‍ പോലും ആഴ്ച്ചയില്‍ ഏതാണ്ട് 49 പൗണ്ടിന്റെ അപര്യാപ്തയുണ്ടാകുന്നതായി പഠനം പറയുന്നു. ഈ കുറവ് വരുന്ന തുക കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തടസമാകുന്നു. സിംഗിള്‍ പാരന്റുകളുടെ കാര്യം ഇതിലും വളരെയേറെ കഷ്ടമാണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മിനിമം വേതനമുള്ള രണ്ട് പേരുണ്ടെങ്കില്‍ ആഴ്ച്ചയില്‍ 11ശതമാനം തുകയുടെ അപര്യാപ്തതയുണ്ട് സിംഗിള്‍ പാരന്റിന്റെ കാര്യത്തില്‍ 20 ശതമാനമാണ്. സര്‍ക്കാര്‍തലത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ട വസ്തുതകളാണിതെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ പറയുന്നു.
സര്‍ക്കാരിന്റെ മിനിമം വേതനം അടിയന്തരമായി ഉയര്‍ത്തേണ്ടതുണ്ടെന്ന് ദി ചെല്‍ഡ് പോവര്‍ട്ടി ആക്ഷസന്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്, തികുതി തുടങ്ങിയവ കുടുംബങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതായ ചാരിറ്റി ചൂണ്ടികാണിക്കുന്നു. മിനിമം വേതനം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് വലിയ ജനപിന്തുണ ലഭിക്കും. കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇത്തരം പ്രവര്‍ത്തികള്‍ വരും കാലങ്ങളിലേക്കുള്ള നിക്ഷേപമായി കാണാന്‍ സാധിക്കണമെന്നും ദി ചെല്‍ഡ് പോവര്‍ട്ടി ആക്ഷസന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
ക്രൊയേഷ്യയിലെ ഷിപ്പില്‍ നിന്ന് കടലില്‍ വീണ യുവതി അതീജീവിച്ചത് ഏതാണ്ട് 10 മണിക്കൂറോളം. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ശബ്ദത്തില്‍ പാട്ടു പാടിയതും യോഗ പരിശീലനവും തുണയായിയെന്ന് രക്ഷപ്പെട്ട ശേഷം ബ്രിട്ടീഷ് വനിത പ്രതികരിച്ചു. കൃത്യമായ യോഗ പരിശീലനമാണ് അത്രയും വലിയ പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ തന്നെ സഹായിച്ചതെന്ന് ക്രൊയേഷ്യന്‍ നാവികരോട് പറഞ്ഞു. 46കാരിയായ കെയ് ലോംഗ്‌സ്റ്റാഫ് കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് നോര്‍വീജയന്‍ സ്റ്റാര്‍ ക്രൂയിസ് ഷിപ്പില്‍ നിന്ന് കടലിലേക്ക് വീണത്. കപ്പലിലുള്ളവര്‍ ലോംഗ്‌സ്റ്റാഫ് കടലില്‍ വീണ കാര്യം അറിയുമ്പോഴേക്കും മണിക്കൂറുകളെടുത്തിരുന്നു.
ക്രൊയേഷ്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആദ്യ മണിക്കൂറുകളില്‍ ലോംഗ്‌സ്റ്റാഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൊയേഷ്യന്‍ കോസ്റ്റില്‍ നിന്നും ഏതാണ്ട് 95 കിലോമീറ്ററുകള്‍ക്കപ്പുറമാണ് ലോംഗ്സ്റ്റാഫ് കടലിലേക്ക് വീണതെന്ന ഊഹത്തിന്റെ മേല്‍ വീണ്ടും തെരെച്ചില്‍ ശക്തമാക്കി. പ്രതിക്ഷിച്ച സ്ഥലത്ത് നിന്ന് 4 മൈല്‍ മാറി നാവികസേന അവരെ കണ്ടെത്തുകയും ചെയ്തു. ഏതാണ്ട് 10 മണിക്കൂറോളം കടലില്‍ നിന്തിയിട്ടും അവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് നാവികസേന വൃത്തങ്ങള്‍ പറയുന്നു.
അതിസാധാരണമായ ആരോഗ്യവും കൃത്യമായ മനോനിലയും ഉള്ളവര്‍ക്ക് മാത്രമെ ഇത്രയും സമയം പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവന്‍ തിരിച്ചു കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇവര്‍ക്ക് എന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ലോംഗ്‌സ്റ്റാഫ് പ്രതികരിച്ചു. 24 മണിക്കൂര്‍ നേരത്തെ പരിശോധനകള്‍ക്ക് ശേഷമാണ് ലോംഗ്‌സ്റ്റാഫ് ആശുപത്രി വിട്ടത്.
ലണ്ടന്‍: ആഴ്ച്ചയില്‍ പുറത്തിറങ്ങുമ്പോള്‍ ചെറിയ ഓഫറുകളുള്ള കടകള്‍ അന്വേഷിച്ച് ചെല്ലാന്‍ ഭൂരിപക്ഷം പേരും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ഷോപ്പിംഗിനായി ഇറങ്ങുമ്പോള്‍ പരമാവധി പണം ലാഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ ഈ സാധാനരണ ഷോപ്പിംഗ് സേവര്‍ കണക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ ക്ലെയര്‍ ഹ്യൂഗ്‌സ്. ഷോപ്പിംഗ് കൂപ്പറുകളും ഇതര ആനുകൂല്യങ്ങളും ഉപയോഗിച്ച് മിച്ചം പിടിച്ച പണം കൊണ്ട് മാത്രം സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാധ്യമാക്കിയിരിക്കുകയാണ് 30 കാരിയായ ക്ലെയര്‍.
ഗ്രേറ്റ് മാഞ്ചസ്റ്ററില്‍ മൂന്ന് മുറികളുള്ള ഒരു വീട് ഇന്ന് ക്ലെയറിന് സ്വന്തമായുണ്ട്. ഷോപ്പിംഗ് നടത്തുന്നതിന് മുന്‍പ് ഇത്തരി ഒന്ന് ശ്രമിച്ചാല്‍ നമുക്കും ഒരുപാട് പണം ലാഭിക്കാന്‍ കഴിയുമെന്നാണ് ക്ലെയറിന്റെ അഭിപ്രായം. 2010ല്‍ ബിരുദ പഠന കാലത്താണ് ചെലവ് ചുരുക്കല്‍ എങ്ങനെയൊക്കെ നടത്താമെന്ന് ക്ലെയര്‍ ആലോചിക്കുന്നത്. വെറുതെ ആലോചിച്ചുവെന്ന് മാത്രമല്ല, ചെറിയ ഒരു പഠനം തന്നെ നടത്തി. ഷോപ്പിംഗ് ഓഫറുകളും കൂപ്പണുകളും കണ്ടെത്തിയാല്‍ വലിയ തുക വരെ സേവ് ചെയ്യാമെന്ന് പഠനത്തില്‍ വ്യക്തമാവുകയും ചെയ്തു. പഠനകാലത്ത് ഉണ്ടായിരുന്ന 3500 പൗണ്ടിന്റെ ബാധ്യത തീര്‍ക്കാന്‍ അത് സഹായിച്ചു.
സൂപ്പര്‍മാര്‍ക്കറ്റ് സൈറ്റുകളിലും ഇതര ഓഫര്‍ ലഭിക്കുന്ന സ്ഥലങ്ങളും ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തി. പിന്നീട് ക്യാഷ്ബാക്ക് ആപ്പുകളിലൂടെ ഷോപ്പിംഗുകള്‍. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ ഏതാണ്ട് 15,000 പൗണ്ട് സമ്പാദിക്കാന്‍ ക്ലെയറിന് കഴിഞ്ഞു. നമുക്ക് ചുറ്റും സാധ്യതകളുണ്ടെന്നും അവ ഉപയോഗിക്കേണ്ട താമസമേയുള്ളുവെന്നും അവര്‍ പറയുന്നു. വളര്‍ത്തു പട്ടിക്കുള്ള ആറ് മാസത്തെ ഭക്ഷണം വെറും 9 പൗണ്ടിനാണ് ക്ലെയര്‍ വാങ്ങിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തുപോകുമ്പോള്‍ എന്റെ കൈയ്യില്‍ കൂപ്പണുകളുണ്ടോയെന്ന് അവര്‍ പ്രത്യേകം ചോദിക്കാറുണ്ടെന്നും ക്ലെയര്‍ പറയുന്നു. കാമുകനൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലെയറിപ്പോള്‍.
അദ്ധ്യായം -20
എന്റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍
ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്‌റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. ഏന്‍ജല്‍ തീയേറ്റേഴ്‌സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു നാളായി ജോസഫ് സാര്‍ പറയുന്നു. മനസ്സിലേക്ക് കടന്നു വന്നത് രാജു പറഞ്ഞ പളളിയും പരിവാരങ്ങളുമാണ്. പളളിയില്‍ ദൈവത്തെ ആരാധിക്കാന്‍ വരുന്നവര്‍ക്ക്. എങ്ങനെ പിണങ്ങാനും ശണ്ഠകൂടാനും കഴിയും. അവരുടെ കണ്ണുകളില്‍ …………..സ്‌നേഹമല്ലേ?. അല്ലാതെ തീ പാറുന്ന പകയും അസൂയയും ആണോ? ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ഭക്തരെ നടത്താന്‍ ദേവാലയങ്ങളുടെ പരമാധികാരികളായ പുരോഹിതര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല?. ദേവാലയങ്ങളില്‍ ഉത്പാദിപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ സത്യമോ, വിശുദ്ധിയോ, സ്‌നേഹമോ അതോ പക, വിദ്വേഷം, അമര്‍ഷം, വര്‍ഗ്ഗീയത തുടങ്ങിയ ഇരുട്ടിന്റെ ശക്തികളോ . ശ്രീബുദ്ധനോ, ശ്രീകൃഷ്ണനോ, യേശുക്രിസ്തുവോ ഒരു ദേവാലയവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അവരുടെ പേരില്‍ പാലും, പാല്‍പ്പായസവും, സമ്പത്തും ഒഴുക്കുന്നു. ഉത്സവങ്ങളും, പെരുന്നാളുകളും, തീര്‍ത്ഥാടനങ്ങളും നടത്തി സ്വയം ആഹ്ലാദിക്കുന്നു, സംതൃപ്തിയടയുന്നു.
സര്‍വ്വവ്യാപിയായ ദൈവത്തിന്റെ സ്‌നേഹം, സാഹോദര്യം, കാരുണ്യം, ശാന്തി, സമാധാനം എന്നിവ ജനമനസ്സുകളില്‍ സൃഷ്ടക്കുന്നതിന് പകരം സ്വന്തം സുഖത്തിനായി ദേവീ ദേവന്മാര്‍, ജ്യോതിഷികള്‍, മന്ത്രവാദികള്‍, തന്ത്രികള്‍, പൂജാരികള്‍ തുടങ്ങിയവര്‍ ജന്മമെടുക്കുന്നു. അത് സ്‌തോത്രഗീതങ്ങളാല്‍, ജപമാലകളാല്‍, പ്രതിഷ്ഠകളാല്‍, ആള്‍ദൈവങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ക്കു പ്രപഞ്ചശക്തിയെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്‌നേഹവും കാരുണ്യവും ത്യാഗവും സത്യവും അറിയുമായിരുന്നു. ഈശ്വന്റെ മക്കള്‍ സ്വാര്‍ത്ഥരല്ല. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് മറ്റുളളവര്‍ക്കായി കഷ്ടതകള്‍ സഹിക്കുന്നവരാണ്. ഇന്ന് മുക്കിലും മൂലയിലും ആരാധനാ മൂര്‍ത്തികളും ദൈവങ്ങളുമാണ്. ദേവാലയങ്ങളുടെ ആഡംബരം വലിപ്പവും പെരുപ്പവുമാണ്. ഇവര്‍ ആരാധിക്കുന്നത് ആരേയാണ്?. ആര്‍ക്കു വേണ്ടി?.
പുതിയ നാടകം ദേവാലയങ്ങളില്‍ ആരാധിക്കാന്‍ വരുന്ന ഭൂതബാധയേറ്റവരെപ്പറ്റിയാകണോ. അതോ അളിയന്‍ പറഞ്ഞ പട്ടാളത്തിനുളളിലെ പീഡനങ്ങളെപ്പറ്റിയാകണോ?. മനഷ്യരെല്ലാം രഹസ്യങ്ങളുടെ മതില്‍ക്കെട്ടിലാണ്. അത് മതങ്ങളിലും സൈന്യത്തിലും പുറം ലോകമറിയാതെ നടക്കുന്നു. ഇവരെല്ലാം പീഢനങ്ങളുടെ ഇരകളാണ്. സ്വന്തം ഇഷ്ടങ്ങള്‍ എങ്ങനെ പരമാനന്ദത്തില്‍ എത്തിക്കാന്‍ കഴിയും അതാണ് അവരുടെ ചിന്ത. ഇതില്‍ നിര്‍ഭാഗ്യവതികളായ സ്ത്രീകളുമുണ്ട്. അവിടേയും പുരുഷ മേധാവിത്വമാണ്. സ്വന്തം സുഖത്തിനായി പരമാനന്ദത്തിനായി ഭാര്യയെ പീഢിപ്പിക്കുന്നു. ശ്രീബുദ്ധനും, ശ്രീകൃഷ്ണനും, യേശുക്രസ്തുവും ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. നമ്മുടെ മുന്നില്‍ ജനിച്ചു മരിച്ച പുണ്യാത്മാക്കളായ വിവേകാനന്ദനും, നാരായണ ഗുരുവും, ശ്രീരാമ പരമഹംസനും ജാതിയുടെയും മതത്തിന്റെയും വക്താക്കളായിരുന്നില്ല. വിശുദ്ധിയും, സ്‌നേഹവും, ത്യാഗവുമില്ലാത്ത ഇന്നത്തെ മനുഷ്യന്റെ ആരാധന ഈശ്വരധ്യാനമല്ല അതു പിശാചിനെ തൃപ്തിപ്പെടുത്താനുളളതാണ്. മനുഷ്യരിലെങ്ങും തിന്മയുടെ വിളയാട്ടമാണ് കാണുന്നത്. അവിടെ പാവങ്ങള്‍ പിടഞ്ഞു മരിക്കുന്നു. അതിനുത്തരവാദികള്‍ മതങ്ങളല്ല, ഭരണമല്ല, യുദ്ധമല്ല. പിന്നെ ആരാണ്?.
ഞാന്‍ എഴുതുന്ന നാടകം, ദൈവ- ഭൂതങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എനിക്ക് അതിനുളള ഉത്തരമുണ്ട്. ഈ കൊലയാളികളും കൊളളക്കാരും മറ്റാരുമല്ല, മനുഷ്യരൂപമുളള മണ്ണിലെ ഭൂതങ്ങളാണ്. ഈ നാടകത്തില്‍ പുരോഹിതനും, ഭരണാധികാരിയും, യുദ്ധക്കൊതിയനും, മന്ത്രവാദിയും, വേശ്യകളും, ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷവും ഈശ്വരന്‍ ദാനമായി നല്കിയ ഈ മനോഹരമായ ഭൂമിയെ അവര്‍ക്ക് ചാരമാക്കാന്‍ കഴിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാണ് ചെകുത്താന്‍ അല്ലെങ്കില്‍ സാത്താന്‍. അവനൊരു രാജ്യമുണ്ട്. ആ രാജ്യത്തിന്റെ സര്‍വ്വാധിപനാണ്, ചക്രവര്‍ത്തിയാണ് അവന്‍. ഈ ചക്രവര്‍ത്തിയുടെ സ്തുതിപാഠകാരാണ് ഭൂതങ്ങള്‍ അല്ലെങ്കില്‍ പിശാച്. ഭൂതം എന്നാല്‍ ദോഷത്തിന്റെ ആത്മാവെന്നാണ്. ദുരാത്മാവും അശുദ്ധാത്മാവും പരമാധികാരിയായ ചെകുത്താന്റെ മുഖ മുദ്രകളാണ്.
മണ്ണിലെ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരെ നിയന്ത്രിക്കുന്നതു ഭൂതങ്ങളാണ്. ഇവരില്‍ ദുഷ്ടത കൂടിയവരും കുറഞ്ഞവരുമുണ്ട്. അത് വിഷ പാമ്പുകളെപോലെയാണ്. പെട്ടെന്നു മരിക്കും, സമയമെടുത്തു മരിക്കും. ഇവര്‍ക്ക് ഏറെ ഇഷ്ടം മനുഷ്യ ശരീരമാണ്. ഇവര്‍ തലമുറകളായി മനഷ്യരില്‍ വാസം ചെയ്യുന്നു. യിസ്രായേല്‍ രാജാവായിരുന്ന ശൗലിന് ഭൂതബാധയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. യേശുക്രിസ്തുവിന്റെ അടുക്കല്‍ ഭൂതബാധയുളളവരെ കൊണ്ടുവന്നതും പുറത്താക്കുന്നതും കാണുന്നു. ദുര്‍ന്നടപ്പുകാരിയായിരുന്ന മഗ്ദലന മറിയയുടെ ശരീരത്തില്‍ നിന്ന് ഏഴു ഭൂതങ്ങളെയാണ് ക്രിസ്തു പുറത്താക്കിയത്. യേശുക്രിസ്തുവിനെപോലും സാത്താന്‍ വെറതെ വിടുന്നില്ല. പരീക്ഷിച്ചു പറഞ്ഞു ”നീ എനിക്കു കീഴടങ്ങിയാല്‍ ഈ ലോകമാകെ ഞാന്‍ നിനക്കു നല്കാം.” അദ്ദേഹം പറഞ്ഞു സാത്താനെ നീ എന്നെ വിട്ടു പോകൂ. ഇന്നത്തെ മനുഷ്യര്‍ ഈ ലോക സുഖത്തിനായിട്ടല്ലേ പോരാട്ടം നടത്തുന്നത്. ഇങ്ങനെയുളളവരുടെ ശരീരത്തില്‍ ഏഴു ഭൂതങ്ങളല്ല എഴുനൂറെണ്ണം കാണും. ഈ ഭൂതങ്ങളെ ആരും തിരിച്ചറിയുന്നില്ല. അനീതിയും, അക്രമങ്ങളും, കൈക്കൂലിയും, ഹിംസയും നടത്തുന്ന ഇവരെല്ലാം ഭൂതബാധയേറ്റവരാണ്. ഇവരെല്ലാം മണ്ണിലെ ഭീകരഭൂതങ്ങളാണ്.
പാവപ്പെട്ട മനുഷ്യരും സ്ത്രീകളും മണ്ണില്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് സര്‍വ്വവ്യാപിയായ ഈശ്വരന്‍ അയച്ചതു പോലെ ഹിമാലയസാനുക്കളില്‍ തപസ്സ് അനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസീ വര്യന്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധകാരത്തില്‍ അമര്‍ന്നു പോകുന്ന ജനത്തെ വീണ്ടെടുക്കാന്‍ ഈശ്വരന്‍ മനുഷ്യരുടെ മദ്ധ്യത്തിലേക്ക് പ്രവാചകന്മാരെ അയക്കാറുണ്ട്. അവരുടെ ജീവിതം മറ്റുളളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.ഈ മഹര്‍ഷി വര്യന്‍ ഒരു യാചകനായി ഓരോ വീടുകളിലും കയറിയിറങ്ങി. വടിയുമായി വീടിനു മുന്നില്‍ ചെല്ലുന്നു ഒന്നും വാങ്ങുന്നില്ല. വീട്ടുകാര്‍ക്ക് ആശ്ചര്യം, ഭിക്ഷക്കാരനായി വരുന്നവന്‍ ഒന്നും വാങ്ങാതെ മടങ്ങി പോകാറില്ല.
അദ്ദേഹം പറയുന്നു, ഈ മണ്ണിലുളളതെല്ലാം മായ, നമ്മളും മായ, ഈ മണ്ണില്‍ ഭൂതങ്ങള്‍ സഞ്ചരിച്ച് നിങ്ങളുടെ മനസ്സിനെ കീഴ്‌പ്പെടുത്തുന്നു, തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്റെ ജനമേ രക്ഷപ്രാപിക്കൂ. നിങ്ങൡ ഭൂതങ്ങളിരിക്കുന്നതിനാല്ണ് മണ്ണില്‍ അധര്‍മ്മവും അനീതിയും പെരുകുന്നത്. ഈ ഇരുട്ടിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുളളൂ. അന്ധകാരത്തില്‍ ജീവിക്കുന്ന ആള്‍ ദൈവങ്ങളേയും ആരാധനകളേയും അധികാര ശക്തികളേയും ഉപേക്ഷിക്കൂ. വെളിച്ചത്തിലേക്ക് വരൂ. യഥാര്‍ത്ഥ ദൈവത്തെ നിങ്ങളാരും തിരിച്ചറിയുന്നില്ല. പ്രതിഷ്ഠ നടത്തിയാലോ, നേര്‍ച്ചനേര്‍ന്നാലോ, ആ ദൈവത്തെ കാണാനാവില്ല. നിങ്ങളറിയേണ്ടത് ആത്മാവ് എന്നത് പരബ്രഹ്മമാണ്. അത് സത്യമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം ഇതാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികളില്‍ കാണുന്ന നന്മകള്‍. ഈശ്വരന് സ്തുതിയേക്കാള്‍ സല്‍പ്രവ്യര്‍ത്തികളാണ് ആവശ്യം. നമ്മള്‍ ജാതി- മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ അടിമകളല്ല. നമ്മള്‍ ഈശ്വരന്റെ നാമത്തില്‍ പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്. ആത്മാവും അറിവുമില്ലാത്ത മനുഷ്യരാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെ ജഡിക മതത്തില്‍ നിന്നു നിങ്ങള്‍ മുക്തി പ്രാപിക്കണം. എങ്ങും കാണുന്നത് കൊളളകള്‍, കൊലപാതകങ്ങള്‍, നാടോടി മതങ്ങള്‍. ഈ മണ്ണിലെ ഭൂതങ്ങള്‍ മനുഷ്യരെ മാനസീക രോഗികളാക്കി മാറ്റുന്നതിനു നിങ്ങള്‍ തിരിച്ചറിയുക. സത്യത്തലും ആത്മാവിലും ആരാധിച്ചാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും. നിങ്ങളിലെ ഭൂതങ്ങളെ പുറത്താക്കാനും സാധിക്കും. ആത്മാവിനെ നാം കാണുന്നില്ല. അതു പോലെ വായുവിനേയും നാം കാണുന്നില്ല. ആ വായുവിലും ആത്മാവണ്ട്. ആ വായുവിനെ പോലും നിങ്ങള്‍ മലിനപ്പെടുത്തുന്നു. ആ വായു കിട്ടാതെ വന്നാല്‍ മനുഷ്യന്‍ വെറും ചാരം അല്ലെങ്കില്‍ ഒരുപിടി മണ്ണ്. നിങ്ങളിലെ ഭൂതങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കരുതിയത് ഇദ്ദേഹത്തിന് വല്ല ബുദ്ധിഭ്രമം വന്നതായിരിക്കുമെന്ന്. പിന്നീടവര്‍ കണ്ടത് ഗുരുപദേശമായിട്ടാണ്. യാതൊരു ദ്രവ്യങ്ങളും അവരില്‍ നിന്ന് വാങ്ങാറില്ല. ഉച്ചയ്ക്ക് ഒരല്പം കഞ്ഞി കൊടുത്താല്‍ കുടിക്കും. പ്രധാനമായും പച്ചിലകളും വെളളവുമാണ് അദ്ദേഹത്തിന്റെ ആഹാരം. ഒരാള്‍ ഒരു ദിവസം പേരു ചോദിച്ചു. ”എന്റെ പേരോ, ഞാന്‍ ആരെന്ന് എനിക്കു പോലുമറിയില്ല. നിങ്ങള്‍ക്കറിയാമോ?.” ചോദിച്ചവര്‍ വാ പൊളിച്ചു നിന്നു. ഈ വ്യക്തി ആരെന്നോ, എവിടെനിന്നു വന്നുവെന്നോ ആര്‍ക്കുമറിയില്ല. പേരുമില്ല പെരുമയുമില്ല. ഇദ്ദേഹത്തെപ്പോലുളളവര്‍ വര്‍ണ്ണ പകിട്ടാര്‍ന്ന വേഷഭൂഷാദികള്‍ അണിഞ്ഞ് കഴുത്തില്‍ തിളങ്ങുന്ന മണി മാലയുമിട്ട് കല്പനകള്‍ പുറപ്പെടുവിച്ച് അംഗരക്ഷകരാല്‍ കുളിരിളം മെത്തയില്‍ ഉറങ്ങുമ്പോള്‍ മട്ടുപ്പാവിലുറങ്ങേണ്ട ഈ മനുഷ്യന്‍ എന്തിനാണ് കടത്തിണ്ണകളിലും കടല്‍ത്തീരത്തും കായലേരങ്ങളിലും ഉറങ്ങുന്നത്.
തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ ആരോ കൊടുത്ത തുണികളുണ്ട്. കുളി കഴിഞ്ഞ് വരുമ്പോള്‍ ആ തോര്‍ത്ത് തോളില്‍ ചുറ്റിയിട്ടിരിക്കും. ഉടുപ്പ് ധരിക്കാറില്ല. സൂര്യോദയത്തില്‍ ശല്യമില്ലാതെ കടല്‍- കായല്‍ത്തീരങ്ങളില്‍, അല്ലെങ്കില്‍ ആള്‍ ശല്യമില്ലാത്ത മരച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴുകി മണിക്കൂറുകളോളം ഇരിക്കും. ആ ഇരിപ്പ് കണ്ടാല്‍ ഹിമാലയ സാനുക്കളില്‍ ഇരിക്കയാണോ എന്ന് തോന്നും. ഒന്നിലധികം പ്രാവശ്യം ഒരു വീട്ടില്‍ വളരെ അപൂര്‍വ്വമായിട്ടേ പോകയൊളളൂ. അതിന്റെ കാരണം ആ വീട്ടില്‍ ധാരാളം ഭൂതങ്ങള്‍ ഉളളതുകൊണ്ടാണ്. ഭൂതങ്ങള്‍ വസിക്കുന്ന ആളുകളേയും വീടുകളേയുമറിയാം. വീട്ടു മുറ്റത്ത് നിന്ന് കണ്ണടച്ച് ഭൂതങ്ങളെ ശാസിച്ചിട്ടാണ് അദ്ദേഹം മടങ്ങിപ്പോകുന്നത്. അദ്ദേഹത്തെ കാണുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറയാറുണ്ട്.
ചിലര്‍ സ്വാമി ഒന്നു കൂടി വീട്ടില്‍ വരണമെന്നപേക്ഷിക്കും. അപ്പോള്‍ മറുപടി പറയും, ”ഞാന്‍ സ്വാമിയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ?.” അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉത്തമ സുഹൃത്തുക്കളെപ്പോലെ പലരും സമീപിക്കും. ഏതു ചോദ്യത്തിനും അവര്‍ക്ക് ബോധിക്കും വിധം ഉത്തരം കൊടുക്കും. അദ്ദേഹത്തിനൊപ്പം കടലോരങ്ങൡ സഞ്ചരിക്കുന്നവര്‍, മരച്ചുവട്ടില്‍ വന്നവര്‍ ഭൂതങ്ങളുടെ കാരാഗ്രഹത്തില്‍ കിടക്കുന്നവരായിരുന്നു. ആ ദുര്‍ഭൂതങ്ങളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ ആത്മാവില്‍ ശക്തിപ്രാപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഈശ്വരന്റെ ചൈതന്യമാണ് ഈ സന്യസി വര്യനില്‍ എല്ലാവരും കണ്ടത്. ഭൂതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ സത്യവും നീതിയും മാത്രമല്ല ഈശ്വരനേയും ആള്‍ ദൈവങ്ങളെയും തിരച്ചറിയാനും തള്ളിക്കളയാനും തുടങ്ങി. മത-ഭരണ-ദൈവങ്ങള്‍ക്കു ഭൂതങ്ങളെ പുറത്താക്കുന്ന സന്യസി നോട്ടപ്പുളളിയായിരുന്നു. ഒരു ഇരുളുളള രാത്രിയില്‍ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്ന സന്യാസിയെ ഗുണ്ടകള്‍ കഴുത്തു ഞെരിച്ചു കൊന്നു. അദ്ദേഹത്തെ സ്‌നേഹച്ചാരാധിച്ചവര്‍ ആ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു. അവരൊക്കെ രക്ഷിക്കപ്പെട്ടവരായിരുന്നു. മത-ഭരണ-ദൈവങ്ങള്‍ അത് സ്വാഭാവിക മരണമെന്നെഴുതി. ആ അജ്ഞാത ജഡത്തെ എങ്ങോ കുഴിച്ചുമൂടി. പാപങ്ങളെ ഇരയാക്കിയവര്‍ അതില്‍ സന്തോഷിച്ചു.
മഹര്‍ഷീവര്യന്റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസീവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെ പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ കിളിയുടെ മധുര നാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് ”ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.
നാടകം ജോസഫ് സാറിന്റെ ക്വാര്‍ട്ടറില്‍ ഞാനെത്തിച്ചു. നാടകം ഓടിച്ചു വായിച്ചിട്ട് എല്ലാം ത്യജിച്ച് മനുഷ്യരുടെ ഇടയില്‍ ശിരസ്സുയര്‍ത്തി നിന്ന ആ സന്യാസീവര്യനെ അദ്ദേഹം പ്രശംസിച്ചു. സുഖലോലുപതയില്‍ മതിമറന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇദ്ദേഹം ഒരു ഗുണപാഠമാണ്. സമ്പത്തിന്റെ മാര്‍ഗം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ കടമയും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ സാധിക്കയില്ല. അങ്ങനെയുളളവര്‍ ഈ മണ്ണിലെ ഭൂതബാധയുളളവര്‍ തന്നെയാണ്. ആത്മാവിനെ സ്വന്തമാക്കാത്തവര്‍ മതാന്ധന്മാരായാല്‍ അവരെ ആലിംഗനം ചെയ്യുന്നതു വഴി നടത്തുന്നതും ഭൂതങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ വലിച്ചെറിയേണ്ട ധാരാളം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ഇന്നും അവര്‍ പോറ്റി വളര്‍ത്തുകയാണ്. അതു വളര്‍ന്നു വരുന്ന തലമുറയേയും വഴി തെറ്റിക്കുന്നു.
സമൂഹത്തില്‍ മൂഢന്മാരുടെ എണ്ണമാണോ കൂടുന്നത്. അതോ വിവേകമുളളവരുടേതോ. മനുഷ്യന്റെ വിവേകം വിജ്ഞാനവിഹായസ്സിലേക്ക് വളരാത്തത് എന്തു കൊണ്ടാണ്. നാടകത്തില്‍ പറയുന്നതുപോലെ എല്ലാം വെറും മായയെന്ന് നമുക്ക് ആശ്വസിക്കാം. ജോസഫ് സാറുമായി സംസാരിച്ചു കൊണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചിട്ടണ് ഞാനിറങ്ങിയത്. മാസങ്ങള്‍ പലതു കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാറ്റ്‌നയില്‍ റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിന്റെ ഫലം കാത്തിരുന്നത്. അതിന്റെഒരു കാരണം അവിടെ ഒരു ജോലി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടേയും സഞ്ചരിക്കാം. ചെറുപ്പം മുതലേ മനസ്സിലുളള ഭ്രമമാണ് പുതിയ ദേശങ്ങള്‍, സംസ്‌കാരങ്ങള്‍ കാണുക എന്നുളളത്. ഇന്റര്‍വ്യൂ ദിവസം അവിടുത്തേ ശര്‍മ്മാജീയുടെ സമീപനം എനിക്ക് ആത്മവിശ്വാസം നല്കിയിരുന്നു. അവിടെ കിട്ടുമോ ഇല്ലയോ എന്നറിയാന്‍ ഇന്റര്‍വ്യൂ കത്തിലുണ്ടായിരുന്ന ശര്‍മ്മാജിയുടെ ഓഫിസ്സിലേക്ക് വിളിച്ചു.ടെലിഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കെ ഒരാള്‍ എടുത്തു. എനിക്ക് അനില്‍ ശര്‍മ്മയെ വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വന്ദനം പറഞ്ഞുകൊണ്ട് എന്നെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ മനസ്സിനു മാത്രമല്ല ശരീരത്തിനും മരവിപ്പ് തോന്നി. ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഏതോ ഇരുട്ടില്‍ തപ്പി തടയുന്നവനെ പോലെ പേടിച്ചരണ്ട മിഴികളോടെ ഫോണ്‍ വച്ചിട്ട് ഞാനിരുന്നു. എന്നിലെ ധൈര്യമെല്ലാം ചോര്‍ന്നിരിക്കുമ്പോഴാണ് മേശപ്പുറത്തെ ഇന്റര്‍ കോം ശബ്ദിച്ചത്. അത് എന്റെ ബോസ് സുബാഷ് ബാബുവിന്റെതായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലുമായി ഞാനദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. വിചാരിച്ചതു പോലെ ഒന്നും എഴുതാനല്ല. ചില കത്തുകള്‍ തന്നിട്ട് അതിന് റിമൈയിന്‍ഡര്‍ അയക്കണമെന്ന് പറഞ്ഞു. മറ്റു ചില പേപ്പറുകള്‍ ഫയല്‍ ചെയ്യാനുണ്ട്. മടങ്ങി വന്ന് മുറിക്കുള്ളിലിരുന്നു. ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സു നിറയെ ദുഖവും, നിരാശയും, സംശയങ്ങളും കൂടിക്കലര്‍ന്ന ഒരനുഭവം.
എന്നെ നിയമിച്ചു കൊണ്ടുളള കത്തയച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ജോലിക്ക് ഹാജരാകേണ്ട ദിവസവും കഴിഞ്ഞ് ഒരാഴ്ച്ച കൂടി അവര്‍ കാത്തിരുന്നു. ഉദ്യോഗാര്‍ത്തി വരാതിരിന്നപ്പോള്‍ അവര്‍ കരുതിയത് മറ്റു ജോലിയില്‍ ഏര്‍പ്പെട്ടു കാണും. അതുകൊണ്ട് അടുത്തയാള്‍ ജോലിയില്‍ പ്രവേശിച്ചു. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലെ വിലാസമാണ് എല്ലായിടത്തും കൊടുത്തിട്ടുളളത്. വരുന്നതെല്ലാം ജ്യേഷ്ഠന്‍ മുഖേന ഫോണിലൂടെയോ അവിടെ ചെല്ലുമ്പോഴോ കിട്ടാറുണ്ട്. ഇന്റര്‍വ്യൂവിന് ചെല്ലണമെന്നറിയിച്ചതും ഇതേ വിലാസത്തിലാണ്. എവിടെയാണ് ആ വിലയേറിയ കത്ത് നഷ്ടപ്പെട്ടത്. ആരെങ്കിലും നശിപ്പിച്ചതാണോ. ആ യാത്ര നരകതുല്യമായിരുന്നെങ്കിലും ഈ നിയമനം സ്വര്‍ഗ്ഗത്തിലേക്കുളള ഒരു യാത്രയായിരുന്നു. മനസ്സു മൂകമായി, ഹൃദയം നുറുങ്ങുന്ന വേദനയുമായി കണ്ണുനീര്‍ തുടച്ചു. ആ മനോവേദനയിലും ഞാന്‍ ആശ്വാസം കണ്ടത് എന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇതും ചേര്‍ത്താണ്.
ആ ദിവസം വളരെ നിരാശനായിട്ടാണ് മുറിയിലെത്തിയത്. തണുത്ത വെളളത്തില്‍ കുളിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷമുണ്ടായി. പാറ്റ്‌നയിലെ ജോലി ഒരു സ്വപ്‌നമായിരുന്നു. അതിപ്പോള്‍ ദുസ്വപ്‌നമായി മാറി. എന്റെ നല്ല സ്വപ്‌നങ്ങള്‍ മണ്ണിലെ ഭൂതങ്ങള്‍ ദുസ്വപ്‌നമാക്കി മാറ്റിയിരിക്കുന്നു. ഇത് ആരോടും പറഞ്ഞില്ല. കത്തിലൂടെ ഓമനയെ മാത്രമേ അറിയിച്ചുളളൂ.
1975-ല്‍ എനിക്ക് കിട്ടിയ ശമ്പളം വെറും 450 രൂപയാണ്. ചെലവിനുളള കാശ് എടുത്തിട്ട് ബാക്കി തുക ബാങ്കിലിടാതെ അതു പലരുടേയും ആവശ്യങ്ങള്‍ക്കായി അയച്ചു കൊണ്ടിരുന്നു. ആ തുകയില്‍ നിന്നു നൂറു രൂപ വീട്ടിലേക്കും, അമ്പതു രൂപ വീതം രോഗത്തില്‍ തകഴിഞ്ഞിരുന്ന എന്റെ അമ്മാവന്‍ ഉമ്മന്‍ മുതലാളിക്കും, എന്റെ ആത്മ മിത്രം ലെപ്രസ്സി സനിറ്റോറിയത്തിലെ രാമചന്ദ്രന്‍ നായരുടെ അമ്മയ്ക്കുളള ചികിത്സക്കും പല മാസങ്ങളിലും അയച്ചു. ചെറുതും വലുതുമായ തുക പലര്‍ക്കും അയച്ചിട്ടുണ്ട്.
എന്റെ വീട്ടില്‍ എന്തിന് അയയ്ക്കുന്നു എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം, ഒരു പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുന്ന രക്ഷിതാക്കളെ മറക്കാനോ, അവഗണിക്കാനോ സാധ്യമല്ല. എനിക്ക് ജന്മം തന്നവരെ അവരുടെ അറിവില്ലായ്മകള്‍, ദൗര്‍ബല്യങ്ങള്‍ കണ്ടുകൊണ്ട് അകറ്റി നിര്‍ത്തുക എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണ്. അവര്‍ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ പണം കൈപ്പറ്റുമ്പോള്‍ എന്റെ അച്ഛന്റെ മനസ്സിനെ വേട്ടയാടുക മൗന നൊമ്പരങ്ങളായിരിക്കും. എന്നോടുളള എതിര്‍പ്പുകള്‍ കെട്ടടങ്ങിക്കാണണം. എന്റെ ജ്യേഷ്ഠന്മാരും നാട്ടില്‍ പണം അയച്ചിട്ടുണ്ട്. ആ മണിയോഡര്‍ കൊണ്ടു വരുന്നത് കടപ്പാട്ടമ്പലത്തിനടുത്തുളള സ്‌നേഹസമ്പന്നനായ പോസ്റ്റുമാന്‍ കുറുപ്പു ചേട്ടനായിരുന്നു. പണം കൈപ്പറ്റിയിട്ട് ഒന്നോ രണ്ടോ രൂപ അച്ഛന്‍ …………. ചേട്ടന് കൊടുക്കും. കുറുപ്പു ചേട്ടനെ ആ രാത്രിയില്‍ കാണുന്നത് മദ്യ ലഹരിയിലാണ്. അങ്ങനെ ഒരു ഭൂതം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.
ഓരോ അനുഭവങ്ങളും മനസ്സിലൊരു അഴിച്ചുപണി നടത്തി പരിശോധിച്ചാല്‍ അതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നും. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളമായി അദ്ധ്വാനിച്ചു. നല്ല കുട്ടികള്‍ അങ്ങനെ വേണം.അദ്ധ്വാനമില്ലാത്തവരാണ് മടിയന്മാരും രോഗികളുമായി മാറുന്നത്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നതുപോലും എത്രയോ തലമുറയുടെ അദ്ധ്വാനം മൂലമാണ്. അതിനെ മുതലാളി-തൊഴിലാളി വര്‍ഗ്ഗമെന്ന് പലരും വിളിച്ചു. അവിടെ അധര്‍മ്മവും ചാട്ടവാറടിയുമുണ്ടാകരുത്. പഠനത്തില്‍ ഞാന്‍ ഒരു വര്‍ഷം പിന്നിട്ടു. ഞാന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം സമയക്കുറവായിരുന്നു. കെട്ടിടത്തില്‍ എനിക്കൊപ്പം താമസ്സിക്കുന്നവര്‍ രാവിലേയും വൈകിട്ടും ഭക്ഷണമുണ്ടാക്കുമ്പോള്‍ ഞാന്‍ ക്ലാസ്സ് മുറികളിലാണ്. രാവിലെ ഏഴുമുതല്‍ ഒമ്പതു വരേയും വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും ഓരോ ക്ലാസ്സുകളും, നാട്ടിലേതു പോലെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയില്ലെങ്കിലും മനസ്സ് വ്യാപരിച്ചത് കൂടുതല്‍ വിദ്യ നേടുന്നതിലായിരുന്നു.
റാഞ്ചി കോളജ് ലൈബ്രറിയില്‍ കൂടുതലും ഹിന്ദി പുസ്തകങ്ങളാണ്. ഞാന്‍ ഹിന്ദി പറയുമെങ്കിലും അതില്‍ അഗാധമായ ജ്ഞാനം എനിക്കില്ല. ഒരു ഭാഗത്ത് ഇംഗ്ലീഷ് നോവലുകളും മറ്റും കണ്ടത് ഒരാശ്വാസമായി. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അവിടെ നിന്ന് വായിച്ചിട്ടുളളൂ. ആ കോളജില്‍ ആദിവാസി ക്രസ്ത്യാനികളും പഠിക്കാനുണ്ടായിരുന്നു. റാഞ്ചിയെ മുന്‍ കാലങ്ങളില്‍ വിളിച്ചിരുന്നത് ചോട്ടാനാഗ്പൂര്‍ എന്നായിരുന്നു. അവരൊക്കെ ആദിവാസികളെങ്കിലും മറ്റ് ഉന്നതജാതിക്കാര്‍ക്കൊപ്പം എല്ലാ രംഗത്തും മുന്‍ നിരയിലാണ്. ദേവാലയങ്ങളേക്കാള്‍ വിദ്യാലയങ്ങളെ, പുസ്തകങ്ങളെ സ്വന്തമാക്കിയവര്‍. അറിവിനുളള വാഞ്ച യുവതീ-യുവാക്കളിലുണ്ട്. അവരും എന്നെപ്പോലെ തന്നെ സമയം നഷ്ടപ്പെടുത്താതെ ദിവസങ്ങളെ ആരോഗ്യമുളളതാക്കുന്നു.അതിലൊരു സുന്ദരിക്ക് പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്‍ഡ് പഠിപ്പിച്ചു കൊടുക്കണമെന്നു പറഞ്ഞു. ബുദ്ധിഹീനരായ മനുഷ്യരുടെ മുന്നില്‍ ബുദ്ധിയുളളവരായി മാറാന്‍ അവര്‍ വിദ്യ അഭ്യസിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ജ്യേഷ്ഠന്റെ അടുക്കല്‍ അനിയന്‍ കുഞ്ഞുമോന്‍ വന്നതായി ജ്യേഷ്ഠന്‍ എന്നെ ഫോണിലൂടെ അറിയിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ വന്നത്. അവന്‍ പഠിച്ചിറങ്ങയത് ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ഏഷ്യയിലെ പ്രമുഖ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണത്. എയര്‍ഫോഴ്‌സില്‍ ജോലിയുളള ജ്യേഷ്ഠന്‍ പാപ്പച്ചന്‍ സുബാര്‍ട്ടോ പാര്‍ക്കിലെ വെസ്റ്റേണ്‍ കമന്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. എന്റെ പഞ്ചായത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ എയര്‍ഫോഴിസില്‍ ചേരുന്നത്. അതു ലഭിക്കാന്‍ കാരണം എന്‍ജിനീയറിഗ് ഡിഗ്രിയും എന്‍.സി.സി. ട്രെയിനിംഗുമാണ്.
ബിനോയി ജോസഫ്
ജന്മനാട് കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് ലോകമെമ്പാടുമുള്ള മലയാളി സമൂഹമാണ്. പ്രളയജലം തല്ലിക്കെടുത്തിയത് 300 ലേറെ ജീവനുകൾ. ഏഴു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിൽ കഴിയുന്നു. കണക്കാക്കിയിരിക്കുന്ന നഷ്ടം 20,000 കോടി രൂപയിലേറെ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. പ്രളയജലം പിൻവാങ്ങുമ്പോൾ കേരളം തന്നെ പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. കേരള ജനത ദുരിതത്തിൽ ഉഴലുമ്പോൾ വിങ്ങിപ്പൊട്ടിയത് പ്രവാസികളുടെ ഹൃദയമാണ്. തങ്ങളുടെ ഉറ്റവരെയും സുഹൃത്തുക്കളെയും ഓർത്തുള്ള ആധിയിലാണ് മിക്കവരും.
സമ്മർ അവധിക്കാലത്ത് യുകെയിൽ നിന്ന് നാട്ടിലേയ്ക്ക് പോയ നിരവധി കുടുംബങ്ങളും പ്രളയത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. നാട്ടിൽ അവധിയാഘോഷിക്കാൻ എത്തിയ കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്ന തിരക്കിലാണ് അദ്ദേഹം. മൂന്നു ദിവസങ്ങൾ ഉറക്കം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാമ്പുകളിൽ പ്രവർത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റുമെന്ന് ബൈജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും കൃഷിയും നശിച്ചവർ നിരവധി. ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. യുകെയിൽ നിന്ന് മലയാളി കുടുംബങ്ങളുടെ സഹായത്താൽ രണ്ടു ലക്ഷത്തോളം രൂപയുടെ ഭഷ്യസാധനങ്ങളും മരുന്നുകളും നല്കാനായതായി അദ്ദേഹം പറഞ്ഞു. ബോൾട്ടൺ മലയാളി അസോസിയേഷൻ 50,000 രൂപയുടെ മരുന്നുകളാണ് എത്തിച്ചത്.
ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ തിരിച്ച് ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയത്നത്തിലാണ് ബൈജു ഇപ്പോൾ. ഇതിന് സാമ്പത്തിക സഹായങ്ങൾ കൂടുതലായി ആവശ്യമുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നല്കുന്ന തുകയ്ക്ക് ലഭ്യമാകുന്നത്ര അരി, പയർ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയവ അവശ്യ സാധനങ്ങള്‍ അർഹരായവർക്ക് ബൈജു എത്തിച്ചു നല്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമാണ് ബൈജു പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്.
കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ കണ്ട കേംബ്രിഡ്ജ് എം.പി ഡാനിയേൽ സെയ്നർ ബൈജുവുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് മേയറും ഡെപ്യൂട്ടി മേയറും കൗൺസിലിലെ ലേബർ പാർട്ടി ലീഡറായ ലൂയിസ് ഹെർബേട്ടും ബൈജുവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന് സഹായം നല്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കേംബ്രിഡ്ജ് കൗൺസിലിലെ ലേബർ അംഗങ്ങൾ കത്തയച്ചിട്ടുണ്ട്.
ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു.
അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.
ലണ്ടന്‍: പണം ലാഭിക്കാനായി എന്‍.എച്ച്.എസ് ക്വാളിറ്റി കുറഞ്ഞ സിറിഞ്ച് പമ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഈ ഉപകരണങ്ങള്‍ നേരത്തെ ആശുപത്രികളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം ലഭിച്ചവയാണ്. സണ്‍ഡെ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ ക്വാളിറ്റി സ്റ്റാന്‍ഡേഡ് അനുസരിച്ച് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം ലഭിച്ചിട്ടുള്ള സിറിഞ്ച് പമ്പുകളാണ് എന്‍.എച്ച്.എസ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമീപകാലത്ത് ഉണ്ടായിട്ടുള്ള 9 മരണങ്ങള്‍ ഇത്തരം ക്വാളിറ്റി കുറഞ്ഞ പമ്പുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഈ പമ്പുകള്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ലെന്നും ഔദ്യോഗിക രേഖകള്‍ ഇല്ലാത്തതിനാല്‍ അവ സ്ഥിരീകരിക്കുക അസാധ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഗ്രാസിബെ എം.സ് 26, ഗ്രാസിബെ എം.സ് 16എ എന്നീ രണ്ട് പമ്പുകളാണ് എന്‍.എച്ച്.എസ് വിദഗ്ദ്ധരുടെ നിര്‍ദേശം അവഗണിച്ച് ഉപയോഗം തുടരുന്നത്. ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുള്ളതായി സണ്‍ഡെ ടൈംസ് വ്യക്തമാക്കുന്നു.
2008ല്‍ എന്‍.എച്ച്.എസ് തന്നെ ഔദ്യോഗികമായി വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള പമ്പുകള്‍ നേരത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവയാണ്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഇവ പിന്‍വലിക്കാന്‍ 2010ല്‍ നാഷണല്‍ പേഷ്യന്റ് സേഫ്റ്റി ഏജന്‍സി എന്‍. എച്ച്.എസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹെല്‍ത്ത് ബോസുമാരും ഇവ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പെട്ടന്ന് പിന്‍വലിച്ചാല്‍ എന്‍.എച്ച്.എസിന് ഏതാണ്ട് 37.7 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നു. അതുകൊണ്ട് പല ഘട്ടങ്ങളായി ഇവ പിന്‍വലിക്കുമെന്നും എന്‍.എച്ച്.എസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട 4 മരണങ്ങളുണ്ടായതായി സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹപ്രവര്‍ത്തകരുടെ നിരന്തരമായ പരിഹാസവും ജോലി സ്ഥലത്ത് ഉള്ള പീഡനവും മൂലം എന്‍എച്ച്എസില്‍ ജോലി ചെയ്തിരുന്ന നഴ്സ് ആത്മഹത്യ ചെയ്തു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മുപ്പത്കാരി റിയാന്‍ കോളിന്‍സ് ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ നിരന്തരമായ കളിയാക്കലും അവഗണനയും ജോലി സ്ഥലത്ത് ഉണ്ടായ പീഡനങ്ങളും മൂലമാണ് റിയാന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്‍എച്ച്എസിന് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന റിയാന്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
കളിയാക്കലിനും ഒറ്റപ്പെടുത്തലിനും പുറമേ വാര്‍ഡിലെ ഏറ്റവും വിഷമമുള്ള ഷിഫ്റ്റില്‍ നിരന്തരം ജോലിക്ക് നിയോഗിച്ചും റിയാനെ ബുദ്ധിമുട്ടിച്ചിരുന്നതായി ഇവര്‍ പറയുന്നു. ബുദ്ധിമുട്ടേറിയ നൈറ്റ് ഷിഫ്റ്റ്, വാരാന്ത്യങ്ങളിലെ ജോലി എന്നിവ എല്ലായ്പ്പോഴും റിയാനായിരുന്നു നല്‍കിയിരുന്നത്. ഇത് മൂലം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ വാരാന്ത്യ പാര്‍ട്ടികളില്‍ പങ്കെടുക്കാനോ റിയാന് കഴിഞ്ഞിരുന്നില്ല. ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിയാന്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സ്വാന്‍സിയിലെ കെഫന്‍ കോഡ് ഹോസ്പിറ്റലില്‍ ആയിരുന്നു റിയാന്‍ ജോലി ചെയ്തിരുന്നത്. 193 ബെഡുകള്‍ ഉള്ള ഈ ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ആയിരുന്നു ചികിത്സിച്ചിരുന്നത്. മാര്‍ച്ചിലാണ് സ്വാന്‍സിയിലെ വീട്ടില്‍ റിയാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാന്റെ പ്രതിശ്രുത വരനായ ഡേവിഡ് റീഡ് കുട്ടികളെ റിയാനോടൊപ്പം വിടുന്നതിനായി ഇവരുടെ വീട്ടിലെത്തി ഡോര്‍ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനാല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോര്‍ബെല്‍ അടിക്കുകയും നിരവധി തവണ ഫോണില്‍ വിളിക്കുകയും ചെയ്തെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പോലീസ് എത്തി വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് റിയാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍പ് പല പ്രാവശ്യം റിയാന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് ശാന്തയായിക്കഴിഞ്ഞാല്‍ അക്കാര്യം മറന്നു കളഞ്ഞിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. റിയാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുന്‍പായി ആത്മഹത്യാ സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റും റിയാന്‍ ഇട്ടിരുന്നു.
അദ്ധ്യായം – 19
ഇന്ത്യയുടെ ആയുധപ്പുര
ബിഹാറിലെ പ്രമുഖ കമ്പനിയാണ് ഭാരത് സ്പണ്‍ പൈപ്പ്. ഭൂമിക്കടിയിലൂടെ വെളളം കടത്തി വിടുന്ന വലിയ പൈപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പാറ്റ്‌നയടക്കം പലയിടത്തും ഇവര്‍ക്ക് ഓഫിസ്സുകളുണ്ട്. അവര്‍ ഒരു സെക്രട്ടറിക്കായി പരസ്യം കൊടുക്കാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഉടനടി കല്‍ക്കട്ടക്കാരന്‍, സെന്‍കുമാര്‍ ഗുപ്ത എന്ന ഓഫീസ് മാനേജര്‍, എനിക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റ് തന്നു. ഞാനതില്‍ വിജയിച്ചു. എന്നെ നിയമിച്ചു കൊണ്ടുളള കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അവിടമാകെ വസന്തത്തിലെ വിടര്‍ന്ന പൂക്കളുടെ സൗരഭ്യമായിരുന്നു. എന്റെ ദുഖങ്ങളെല്ലാം ചിറകു വിടര്‍ത്തി പറന്നുപോയി. സന്തോഷം നിറഞ്ഞ ആ നിമിഷങ്ങളില്‍ വെളള പേപ്പറിലുടക്കിയ എന്റെ മിഴികള്‍ നിറഞ്ഞു വന്നു. കണ്ണുകള്‍ തുടച്ചു. പുറത്തെ പ്രകാശം പോലെ എന്റെ കണ്ണുകളും പ്രകാശിച്ചു.
അന്വേഷിച്ചാല്‍ കണ്ടെത്തുമെന്നുളള പാഠമാണ് എനിക്ക് ലഭിച്ചത്. ഞാനൊരു തെറ്റുകാരന്‍, മഹാപാപി എന്ന് മുദ്രയടിച്ചാലും ആ അപരാധങ്ങള്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗമായി മാറ്റിയത് ഈ വെളള പേപ്പറാണ്. ഗുപ്ത സാബ് എന്നെ അദ്ദേഹത്തിന്റെ മുറിക്കുളളിലിരുത്തി എന്റെ ജോലികളെപ്പറ്റി വിശദീകരിച്ചു തന്നു. വിടര്‍ന്ന മിഴികളോടെ ഞാനെല്ലാം കേട്ടു. അദ്ദേഹം കമ്പനിയുടെ മാനേജര്‍ മാത്രമല്ല, ഉന്നത സ്ഥാനം വഹിക്കുന്ന മോദിലാലിന്റെ സെക്രട്ടറി കൂടിയായിരിന്നു. ഇദ്ദേഹവും ഷോര്‍ട്ട് ഹാന്‍ഡില്‍ വിരുതനെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ നിയമിച്ചിരിക്കുന്നത് ഡയറക്ടര്‍ സുബാഷ് ബാബുവിന്റെ സെക്രട്ടറിയായിട്ടാണ്. ഓഫിസ്സിലുളള എല്ലാവരേയും ഗുപ്ത സാബ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അഗാധമായ സ്‌നേഹത്തോടെ ആയിരുന്നു. ഒരു ബീഹാറിയേക്കാള്‍ ഒരു ബംഗാളിക്ക് മലയാളിയെ ഇഷ്ടമാണെന്ന് അപ്പോഴാണ് മനസ്സിലായത്.
ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിനടുത്തും ബംഗാളികളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്‌നേഹവും ആദരവും അറിവും ലളിതമായ ജീവിത ശൈലിയുമുളളവര്‍, മാംസത്തെക്കാള്‍ മത്സ്യത്തെ ഇഷ്ടപ്പെടുന്നവര്‍. മത്സ്യത്തിന്റെ തലയാണ് ഇവര്‍ക്ക് ഏറെ ഇഷ്ടം. ഈശ്വരനും ആരാധനകളുമുളളവരാണെങ്കിലും മതത്തിലോ രാഷ്ടീയത്തിലോ അന്ധന്മാരല്ല. ഗുപ്തസാബിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ഇതൊക്കെയാണ് എനിക്കു തോന്നിയത്. നിര്‍വ്യാജമായ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് മലയാളികള്‍ എന്നവര്‍ക്കറിയാമായിരിക്കാം. ബംഗാളികളും മലയാളികളും അവരുടെ കാഴ്ച്ചപ്പാടുകളില്‍ സമാനതകള്‍ ഉളളവരാണ്. രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ച നാട് സാഹിത്യത്തിലും സംസ്‌കാരത്തിലും വളരെ മുന്നിലാണെന്ന് എനിക്ക് മനസ്സിലായി. ആ സ്‌നേഹ സൗമ്യത ഗുപ്ത സാബിലും ഞാന്‍ കണ്ടു. ഒരു ജോലി കിട്ടിയപ്പോള്‍ എന്റെ ദാരിദ്ര്യമെല്ലാം മാറി ഞാനൊരു സമ്പന്നനായി റാഞ്ചയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിതമാരംഭിച്ചു.
ദുര്‍വ്വയില്‍ എന്നെയോര്‍ത്ത് അസ്വസ്ഥരായി, ശത്രുക്കളായി കഴിഞ്ഞവര്‍ക്ക് എന്നെപ്പറ്റി യാതൊരു വിവരവും ലഭിക്കാതെയായി. ഞാന്‍ വീണ്ടും ജേണലിസം പഠിക്കാനായി മുമ്പ് പോയ സ്ഥാപനത്തില്‍ ചേര്‍ന്നു. ആ കൂട്ടത്തില്‍ തുടര്‍ പഠനത്തിനായി റാഞ്ചി കോളജില്‍ ഈവനിംഗ് ക്ലാസ്സുകള്‍ക്കു ചേര്‍ന്നു. ഭൂതകാലത്തുണ്ടായ അനുഭവങ്ങള്‍ നൊമ്പരമായി എന്നെ പിന്‍ തുടര്‍ന്നുകൊണ്ടിരിന്നു. അത് നന്മയും തിന്മയുമായിട്ടുളള ഒരു പോരാട്ടമായിട്ടേ ഞാന്‍ കണ്ടുളളൂ. മുമ്പുണ്ടായ അനുഭവങ്ങളൊക്കെ ഞാനിപ്പോള്‍ മറക്കാനാണ് ശ്രമിക്കുന്നത്. ഓഫിസ്സില്‍ ഫോണുളളതു കൊണ്ട് എനിക്ക് കുര്യന്‍ സാര്‍, ബാലന്‍, ജോസഫ് സാര്‍, ജ്യേഷ്ഠന്‍, അച്ചന്‍കുഞ്ഞ് അങ്ങനെ പലരെയും വിളിച്ച് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കാം. കുര്യന്‍ സാര്‍ പറഞ്ഞത് അവര്‍ അവതരിപ്പിച്ച നാടകം കല്‍ക്കട്ട മലയാളി സമാജവും അവതരിപ്പിക്കാന്‍ തയ്യാറായി എന്നാണ്.
പുതിയ നാടകം എവിടെ വരെയായി എന്നതിന് എനിക്ക് ഉത്തരമില്ലായിരുന്നു. ജീവിത ദുരിതങ്ങളില്‍ പിടഞ്ഞു കൊണ്ടിരുന്ന എനിക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞിരുന്നില്ല. വറ്റി വരണ്ടിരുന്ന എന്റെ മനസ്സില്‍ അക്ഷരങ്ങള്‍ മുളച്ചു തുടങ്ങി. അതു വളര്‍ന്ന് മലരുകളായി മാറി. വീണ്ടും റാഞ്ചി മലയാളി അസ്സോസ്സിയേഷന്റെ മലയാളി മാസികയില്‍ ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. കുര്യന്‍ സാര്‍ പറഞ്ഞതനുസരിച്ച് കല്‍ക്കട്ടയിലെ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കും ഞാന്‍ സാഹിത്യ സൃഷ്ടികള്‍ അയച്ചു. അവരുടെ ഒരു മാസികയില്‍ എന്റെയൊരു കവിത അച്ചടിച്ചു വന്നത് കണ്ട് അഭിമാനം തോന്നി. ഒരു മാസിക മാത്രമേ പോസ്റ്റുവഴി ലഭിച്ചുളളൂ. പിന്നീട് ഒന്നും വന്നില്ല. അതില്‍ എനിക്ക് കുണ്ഠിതം തോന്നിയില്ല. അയക്കുന്നതൊക്കെ സാഹിത്യ സൗന്ദര്യമുളളതാകണമെന്നില്ല. ഒരു വിഷയമെടുത്ത് സാധാരണ ഭാഷയില്‍ എഴുതി വിട്ടാല്‍ അതു സാഹിത്യമാകില്ലെന്ന് കേരള യുവ സാഹിത്യ സഖ്യത്തന്റെ ചര്‍ച്ചകളില്‍ ഞാന്‍ കേട്ടിട്ടുണ്ട.് സമൂഹത്തില്‍ സാഹിത്യകാരന്‍മനുഷ്യന്റെ ഉറ്റ തോഴനായി മാറിയാലേ മനുഷ്യഹൃദയങ്ങളില്‍ ഇടം നേടാന്‍ കഴിയൂ.
ഇന്ന് എന്നെ തളച്ചിടുന്നത് രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് സമയമില്ലായ്മ. വൈകിട്ടുളള ക്ലാസ്സുകള്‍ കഴിഞ്ഞ് അത്താഴം കഴിച്ചു വരുമ്പോഴേക്കും പത്തു മണികഴിയും . വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതാന്‍ കുറച്ചു സമയം മാറ്റിവയ്ക്കും. അതു കഴിഞ്ഞാണ് സാഹിത്യരചന അതൊരു സ്വപ്‌ന ലോകമാണ്. അവിടെ പ്രകൃതിയുടെ സൗന്ദര്യവും അസത്യത്തിന്റെ ചാട്ടവാറടിയുമാണ് കടന്നുവരുന്നത്. ചവിട്ടി മെതിക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരു ദുരന്തമായി കണ്ടുകൊണ്ടിരിക്കുമ്പോഴെല്ലാം രാത്രിയുടെ യജമാനന്‍ ഉറക്കത്തിനായി ക്ഷണിക്കും. രാത്രിയുടെ ആശിര്‍വ്വാദം വാങ്ങി കണ്ണടയ്ക്കും. അരുണോദയം കാണുമോ ഇല്ലയോ അതൊന്നുമറിയില്ല. കണ്ണുതുറന്നാല്‍ മഹാഭാഗ്യം. മറ്റൊന്ന്, പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നില്ല. അപ്പോഴൊക്കെ എന്നെ വായനയില്‍ വഴി നടത്തിയ നൂറനാട് ലെപ്രസ്സീ സാനിറ്റോറിയം കടന്നുവരും. കാവ്യലോകത്ത് മാത്രമല്ല ജീവിതത്തിലും വായനയില്ലെങ്കില്‍ വെറും ആത്മാവില്ലാത്ത ശരീരം പോലെയാണ്. വായനയെന്നും വിലപ്പെട്ട അറിവുകളാണ് സമ്മാനിക്കുന്നത്.
ദുര്‍ഗ്ഗ പൂജയ്ക്ക് ഒരാഴ്ച്ച അവധിയുണ്ടായിരുന്നു. ബീഹാറിലെ പ്രധാനപ്പെട്ട ആഘോഷമാണിത്. അപ്പോഴാണ് എച്ച്. എച്ച്. ഇ. സി ഫാക്ടറി പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നത്. ഇന്ത്യയുടെ ആയുധമുണ്ടാക്കുന്ന സ്ഥാപനമായതിനാല്‍ അതീവ സുരക്ഷയാണ്. വലിയ ആഗ്രഹമായിരുന്നു ഈ ആയുധപ്പുര കാണണമെന്നുളളത്. റാഞ്ചിയില്‍ നിന്ന് ദുര്‍വ്വയിലേക്ക് ബസ്സു കയറി സെക്ടര്‍ മുന്നിലിറങ്ങി ഫാക്ടറി കാണാനായി ഒരു കിലോമീറ്റര്‍ നടന്നു. എച്ച്. ഇ. സിയുടെ ഓരോ വഴികളും സുന്ദരങ്ങളാണ്. റോഡിന്റെ ഇരു ഭാഗങ്ങളില്‍ മരങ്ങള്‍ ഒരേ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാനും അഴകാണ്. ഫാക്ടറിക്കുളളിലെ ഭീമാകാരങ്ങളായ മെഷീനുകള്‍ കണ്ടപ്പോള്‍ എന്റെയുളളില്‍ നിറഞ്ഞത് രാജ്യം നേടിയ സമൃദ്ധിയുടെ സന്തോഷമല്ല, മറിച്ച് ഭീതിയും ഉത്കണ്ഠയുമാണ്. ഒരു രാജ്യം ഒരുന്നത ശക്തിയായി മാറുന്നത് അവരുടെ ആയുധ ബലത്തിലെന്നു ഞാന്‍ മനസ്സിലാക്കി. റഷ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആയുധങ്ങള്‍ കണ്ട് ഞാന്‍ മണിക്കൂറുകളോളം നടന്നു.
ഇതിനുളളില്‍ കണ്ടത് സ്‌നേഹത്തിന്റെ മുഖമല്ല നാശത്തിന്റെയും അഗ്നിജ്വാകളുടെയും മുഖമാണ്. മനഷ്യരിലെ അക്രമാസക്തിയും അത്യാഗ്രഹവും അനീതിയും പോലെ ഓരോ രാജ്യവും അതിനെ പ്രോത്സാഹപ്പിക്കുന്നു. ഈ ഭരണാധിപന്മാരുടെ മനസ്സ് ആയുധപ്പുരകളാണ്, കത്തിച്ച് ചാമ്പലാക്കുക. മാസങ്ങളും വര്‍ഷങ്ങളുമെടുത്ത് തീര്‍ത്തു കൊണ്ടിരിക്കുന്ന ഈ യുദ്ധ ഉപകരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ചോരപ്പാടുകള്‍ തന്നെയാണ്. നിര്‍ദ്ദയമായി ജീവനെടുക്കുന്ന ആയുധങ്ങള്‍. നിസ്സഹായനായി മനസ്സിനേറ്റ മുറിവുകളുമായി മൂന്നു മണി കഴിഞ്ഞ് പുറത്തിറങ്ങി താമരക്കുളം വാസുപിളളയുടെ ക്വാര്‍ട്ടറിലേക്കു നടന്നു. നടക്കുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞത് മനഷ്യന്റെ അക്രമവാസനയും യുദ്ധവുമാണ്. ആരാണ് ഈ മണ്ണിലെ ക്രൂരന്മാര്‍. മനുഷ്യന്റെ ജീവനെടുക്കുന്നവന്‍ മനുഷ്യനാണോ. മറ്റൊരു ജീവനെ സംരക്ഷിക്കുന്നവനാണ് മനുഷ്യന്‍.
രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും അതിര്‍ത്തികളില്‍ കാവല്‍ക്കാര്‍ പോരേ?. ഒരു രാജ്യത്തിന്റെ ശക്തിയും പ്രൗഢിയും സൗന്ദര്യവും കാട്ടേണ്ടത് ദാരിദ്ര്യം, പട്ടിണി, മാറാരോഗങ്ങള്‍ മുതലായവ തുടച്ചു മാറ്റുമ്പോഴാണ്. യുദ്ധകൊതിയന്മാരായ ഭരണാധികാരികള്‍ യുദ്ധം നടത്തുന്നത് സ്വന്തം താല്‍പര്യത്തിനാണ്. ഇവര്‍ യുദ്ധോപകരണങ്ങള്‍ വിറ്റ് രാജ്യത്തെ കൊളളചെയ്യുന്നവരാണ്. ദേശ സ്‌നേഹികള്‍ ഒരിക്കലും മനുഷ്യനെ യുദ്ധത്തിലേക്കോ, അനീതിയിലേക്കോ, അഴിമതികളിലേക്കോ നയിക്കില്ല. ജീവിതത്തിലെ എല്ലാ നന്മകളും തിന്മകളും ഒരു വ്യക്തിയിലാണ് . നല്ല മനുഷ്യര്‍ ഒരിക്കലും മരണവഴിയുടെ ഉപാസകരായിരിക്കില്ല. മറിച്ച് മനഷ്യന്റെ, ഈശ്വരന്റെ, നന്മയുടെ ഉപാസകരായിരിക്കും.
വാസുദേവന്‍പിളള താമസ്സിക്കുന്നത് സെക്ടര്‍ മുന്നിലാണ്. ഞങ്ങള്‍ താമരക്കുളം പഞ്ചായത്തിലുളളവരാണ്. ചാരുംമൂട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ഉണ്ട് പിളള താമസ്സിക്കുന്ന തറയില്‍ (വസന്താലയം) വീട്ടിലേക്ക് ഇത് ചാവടിക്കടുത്താണ്. ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തുകൂടിയാണ്. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ചോദിച്ചു. അല്ല ഇതാര് ഞങ്ങളുടെ ഗുണ്ടാ നേതാവോ. നീ എവിടെയാ, എന്തായാലും നീ ഇവിടെ ഇല്ലാത്തത് നന്നായി. ഇപ്പോള്‍ അപ്പുവിന്റെ കടയില്‍ ഗുണ്ടാ ശല്യമില്ല. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ പിളളച്ചേട്ടന്റെ ഭാര്യ സരസ്വതിയമ്മ ചായയും മധുര പലഹാരങ്ങളുമായെത്തി വിശേഷങ്ങള്‍ ചോദിച്ചു. മുമ്പൊരിക്കല്‍ ഞാനവിടെ വന്നിട്ടുണ്ട്. പിളളച്ചേട്ടന്‍ പിന്നീട് ചോദിച്ചത് എന്റെ നാടകത്തെപ്പറ്റിയാണ്. മലയാളി മാസികയില്‍ വരുന്നത് വായിക്കാറുണ്ടെന്നും കൂടുതലായി അതില്‍ ശ്രദ്ധിക്കാനും എന്നെ ഉപദേശിച്ചു.
അവിടെ നിന്നു പോയത് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍ ഹട്ടിയിയല്‍ നിന്നുളള രാജുവുമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ വീട്ടിലില്ലായിരുന്നു. അസ്സോസ്സിയേഷന്റെ കമ്മിറ്റി മീറ്റിംഗിന് പോയിരിക്കുന്നു. രാജു ക്ഷേമാന്വേഷണം നടത്തി. ജ്യേഷ്ഠത്തി എന്നെ ഉറ്റു നോക്കിയിട്ട് പുതിയ ജീവിതത്തെപ്പറ്റി ആരാഞ്ഞു. ഞാനും അപ്പുവിനെപ്പറ്റി ചോദിച്ചു. അതിനു കിട്ടിയ മറുപടി, നീ ഇവിടുന്ന് പോയതിന് ശേഷം അവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ വാക്കുകളിലും കണ്ണിലും ഇനിയും ഒരു പ്രശ്‌നമുണ്ടാക്കാന്‍ ദയവായി അങ്ങോട്ടു പോകല്ലേ എന്നായിരുന്നു. അവിടുത്തെ മിക്ക ഹോട്ടലുകളിലും ജോലിക്കാരായി ഗുണ്ടകളെ വച്ചിട്ടുണ്ട്. ഞാന്‍ മറുപടി പറഞ്ഞു. എന്തായാലും ഗുണ്ടാപണിക്കു പോകുന്നില്ല, അതു പോരെ.
ജ്യേഷ്ഠത്തി ശാസനാ രൂപത്തില്‍ പറഞ്ഞു. പൊന്നമ്മയും ലീനോസും രംഗാര്‍ഡില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. പറ്റുമെങ്കില്‍ നീ ഒന്നു പോ. തങ്കച്ചായന് നിന്ന് തിരിയാന്‍ സമയം ഇല്ല. എപ്പോഴും കമ്മിറ്റി ഒന്നുകില്‍ അസ്സോസ്സിയേഷന്‍ കമ്മിറ്റി അല്ലെങ്കില്‍ പളളി കമ്മിറ്റി. ഉടനെ രാജു പറഞ്ഞു, പളളിയുടെ ട്രഷററായിരിക്കുമ്പോള്‍ കമ്മിറ്റിക്കു പോകാതിരിക്കാന്‍ പറ്റുമോ. എച്ച. ഇ.സിയിലെ മര്‍ത്തോമ്മക്കാരെല്ലാം ചേര്‍ന്നാണ് സെന്റ് തോമസ്സ് മാര്‍ത്തോമ്മാ സ്‌കൂളുണ്ടാക്കിയത്. അതില്‍ പ്രമാണിമാരില്‍ ഒരാളാണ് ജ്യേഷ്ഠന്‍. പണി തീര്‍ത്ത് ആരാധന തുടങ്ങിയതിനു ശേഷം അവര്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചു. രാജു കളിയാക്കിപ്പറഞ്ഞു. പളളി തുടങ്ങി, ഇപ്പം നടക്കുന്നത് തമ്മിലടിയാ, അച്ചനാ ഒരു ഗ്രൂപ്പിന്റെ നേതാവ്. നാട്ടിലെ തനി സ്വഭാവം. തങ്കച്ചന്‍ റ്റൈറ്റസ്, കാപ്പില്‍ തോമസ്, ടോമി ഗ്രൂപ്പെന്നാ കേട്ടത് ജ്യേഷ്ഠത്തി നിസ്സാരമായി പറഞ്ഞു. അതു പിന്നെ കാണാതിരിക്കുമോ. രാജു പറഞ്ഞു, ഇവനൊക്കെ എന്തിനാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. സോമാ നിനക്ക് പറ്റുമെങ്കില്‍ ഈ കളളക്കൂട്ടത്തെപ്പറ്റി ഒരു നാടകമെഴുത്. രാജു ചിരിക്കുന്ന കൂട്ടത്തില്‍ ഞാനും ഊറിച്ചിരിച്ചു.
ജ്യേഷ്ഠത്തി അളിയന്റെ കത്ത് എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു, ഈ അഡ്രസ്സ് എഴുതിയെടുക്ക്. ഞാന്‍ പോക്കറ്റിലിരുന്ന പേനയെടുത്ത് അഡ്രസ്സ് എഴുതി എടുത്തിട്ട് പോകാനായി എഴുന്നേറ്റു. ഇരിക്കെടാ ചായ ഇടാം. ഞാന്‍ വേണ്ടെന്നു പറഞ്ഞു അവരോട് യാത്ര പറഞ്ഞിറങ്ങി. റോഡില്‍ ജ്യേഷ്ഠന്റെ മക്കള്‍ ജയയും മിനിയും മറ്റു ഹിന്ദിക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണീരും, നെടുവീര്‍പ്പുകളും, പ്രതിസന്ധികളും കണ്ട ദേശത്തിലൂടെ നടന്ന് പോസ്റ്റ് ഓഫീസിന്റെ മുന്നിലെത്തി ദുര്‍വ്വയില്‍ നിന്നുളള ബസ്സ് കാത്തു നിന്നു.റോഡിലൂടെ പല ദേശക്കാരും സൈക്കിളില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ വീടുകളിലും സൈക്കിള്‍ ഉണ്ട്. എല്ലാവരുടേയും യാത്രാവാഹനം സൈക്കിളാണ്. എല്ലാ റേഡുകളിലും മുന്നോട്ടു ചവിട്ടി വിടുന്ന സൈക്കിള്‍ റിക്ഷകളുമുണ്ട്. കാറുകള്‍ ഓടുന്നത് വളരെ വിരളമായിട്ടേ കണ്ടിട്ടുളളൂ. അതുണ്ടെങ്കില്‍ എച്ച്. ഇ. സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആയിരിക്കും. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലും കാറുകള്‍ ഇല്ലായിരിന്നു.
റാഞ്ചിയില്‍ എത്തിയതിനു ശേഷം ഞാനെന്റെ പഠന വിഷയത്തിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇതിനിടക്ക് ഒരു ദിവസം രാവിലെ രംഗാര്‍ഡിലേക്ക് ബസ്സില്‍ യാത്ര തിരിച്ച. ഓമനയെ കാണാന്‍ പോയതും ഇതുവഴിയാണ്. കത്തുകളിലൂടെ ഞങ്ങളുടെ മനസ്സും സ്‌നേഹവും ദൃഢമായിക്കൊണ്ടിരുന്നു. പ്രപഞ്ച സൗന്ദര്യം പോലെ എന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നത് ധന്യമായ സ്‌നേഹമാണ്. സ്‌നേഹത്തിലൂടെ ഹൃദയത്തെ കണ്ടെത്തുന്ന യാത്ര തുടരുന്നു. അളിയന്‍ ലിനോസ് മിലിട്ടറിയിലെ ഹവില്‍ദാരാണ്. എന്റെ സഹോദരി പൊന്നമ്മയും മകള്‍ ലാലിയുമാണ് പഞ്ചാബില്‍ നിന്ന് ഇവിടേക്ക് വന്നിരിക്കുന്നത്. അളിയന്‍ ഇന്ത്യ, ചൈന, പാക് യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ഒരു ധീരപോരാളിയാണ്. ബസ്സിലിരുന്നു ചിന്തിച്ചത്, പാവപ്പെട്ട യുവാക്കളായ സൈനികരെപ്പറ്റിയാണ്. ലോകത്തമ്പാടും ഇതിനകം ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞത്.
വിവേകമില്ലാത്ത ഭരണാധികാരികള്‍ ശീതോഷ്ണബാധകള്‍ ഏല്‍ക്കാത്ത മുറികളിലിരുന്ന് വികസിപ്പിച്ചെടുക്കുന്ന യുദ്ധമുറകള്‍ക്ക് രക്തം ചിന്തുന്നവര്‍. ദുരാഗ്രഹം ദുര്‍ബലനായ ഭരണാധികാരിയെ കീഴപ്പെടുത്തുന്നു. അവരുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വില കൊടുക്കേണ്ടത് നിരപരാധികളാണ്. എത്രയെത്ര കുടുംബങ്ങളെയാണ് ഇവര്‍ അനാഥരാക്കുന്നത്. ശക്തിയും ബുദ്ധിയുമുളള തലച്ചോറിനു മാത്രമേ നല്ലൊരു സമൂഹത്തെ, പുതിയൊരു ലോകത്തെ സൃഷ്ടിക്കാന്‍ സാധിക്കയുളളൂ. അങ്ങനെയുളളവര്‍ വെറി പൂണ്ട യുദ്ധക്കൊതിയന്മാരായിരിക്കില്ല. സമൂഹത്തെ സങ്കീര്‍ണതയിലേക്ക്, യുദ്ധങ്ങളിലേക്ക് തളളി വിടുന്നവരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അതറിഞ്ഞാല്‍ എല്ലാ യുദ്ധങ്ങളും ഈ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാന്‍ കഴിയും. മനസ്സില്‍ തളം കെട്ടി കിടന്ന യുദ്ധത്തിന്റെ മുറിവുകള്‍ ബസ്സ് മലയിടുക്കുകളില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. മുമ്പ് ഹസാരിബാഗിലേക്ക് പോകുമ്പോഴും ഇവിടുത്തെ കാടും പാറക്കെട്ടുകളും കണ്ടിരുന്നു. രംഗാര്‍ഡ് ബസ്സ് സ്റ്റോപ്പിലെത്തി പുറത്തേക്ക് നടന്നു. റാഞ്ചി ബസ്സ് സ്റ്റേഷന്‍ പോലെ വലിയൊരു സ്‌റ്റേഷനല്ല. ചിലരോട് മിലിട്ടറി ക്യാമ്പ് ചോദിച്ചു നടന്നു. രാഗാര്‍ഡ് ചെറിയൊരു സിറ്റിയാണ്. കുറച്ചു നടന്ന് മിലിട്ടറി ആസ്ഥാനത്തെത്തി. അകത്തോട്ടു കയറുന്ന വാതിലിനടുത്തായി മിലിട്ടറിയുടെ വിവിധനിറത്തിലുളള പതാകകള്‍ വായുവില്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. അടുത്തുളള ഒരു ഓഫീസ്സിലേക്ക് ചെന്നു. വരാന്തയില്‍ രണ്ടു പട്ടാളക്കാര്‍ നീണ്ട തോക്ക് തറയില്‍ കുത്തി നിറുത്തി, തലപ്പാവണിഞ്ഞ്, തലകളുയര്‍ത്തി ഒരു വിഗ്രഹത്തെപ്പോലെ ദൂരേക്ക് ദൃഷ്ടികളറപ്പിച്ച് നില്‍ക്കുന്നു.
ഓഫീസ്സിലിരിക്കുന്ന സര്‍ദാറിനോട് അളിയന്റെ വിവരണങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ താമസസ്ഥലത്തേക്ക് നടന്നു. ഇതിനുളളില്‍ നടന്നപ്പോള്‍ പുതിയൊരു ലോകത്ത് വന്നതായി തോന്നി. ഓരോ റോഡും, മരവും, പൂവണിഞ്ഞു നില്‍ക്കുന്ന ചെടികളും സൗന്ദര്യമാണ് നല്‍കുന്നത്. ഇതിനു പുറത്തു താമസ്സിക്കുന്നവര്‍ ദുഖദുരിതത്തിലെങ്കിലും അകത്തുളളവര്‍ പട്ടിണിയില്ലാതെ സന്തോഷമുളളവരായി കഴിയുന്നവരാണ്. മിക്ക റോഡുകളും നെടുകയും കുറുകയും വിവിധ നിറത്തിലുളള മഷികൊണ്ട് നിറപ്പകിട്ടാക്കിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ കാവല്‍ക്കാര്‍. അതിര്‍ത്തികളില്‍ എരിയുന്ന ദീപം പോലെ അവര്‍ കത്തി നില്‍ക്കുന്നു. രണ്ടും മൂന്നും നിലകളിലാണ് പട്ടാളക്കാര്‍ കുടുംബമായി താമസ്സിക്കുന്നത്. പെങ്ങള്‍ താമസ്സിക്കുന്ന ക്വാര്‍ട്ടറിന്റെ നമ്പര്‍ കണ്ടെത്തി.
സന്തോഷത്തോടെ പെങ്ങള്‍ സ്വീകരിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയനും പട്ടാളവേഷത്തിലെത്തി. രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നു പോയതാണ്. ഓട്ടവും ചാട്ടവും പരേഡുമൊക്കെ കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പട്ടാളജീവിതത്തെപ്പറ്റി ഞാന്‍ അളിയനോട് ചോദിച്ചുകൊണ്ടിരുന്നു. ഒരു ജനതയ്ക്ക് വേണ്ടി എല്ലായ്‌പ്പോഴും ഉറക്കിമിളച്ച് സംരക്ഷണം നല്‍കുന്നവരാണ് ഓരോ ധീരജവാനും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനമുളളവര്‍ എന്നാണ് പുറത്തുളള കാണുന്നത്. പുറത്തുളളവര്‍ക്ക് വിവിധ തരത്തിലുളള സമരമുറകളുണ്ട്. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളുണ്ട് പക്ഷേ സമരായുധങ്ങളില്ല. പുറത്തുളള ജന്മി കുടിയാന്‍ വ്യവസ്ഥിതിയാണ് ഇതിനുളളിലും നടക്കുന്നത്. ഉന്നത ഉദ്ദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചോണം. പുറത്തേ വ്യവസ്ഥിതി ജീവിക്കാന്‍ കൊളളാത്തതു പോലെ അകത്തേ വ്യവസ്ഥിതിയും ജീവിക്കാന്‍ കൊളളാത്തതാണ്.
എല്ലാ പട്ടാള കേന്ദ്രങ്ങളും മതിലുകളാല്‍, മുളളു വളളികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു പോലെ ഇതിനുളളില്‍ ഭൂരിഭാഗം പട്ടാളക്കാരേയും സുരക്ഷിതമായി തളച്ചിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാനോ ഞങ്ങള്‍ക്ക് സാധിക്കില്ല. കുടുംബം പോറ്റാന്‍ വന്ന ഞങ്ങള്‍ക്ക് ഇതിനുളളില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജ്യത്തിനായി ജീവന്‍ ഉഴിഞ്ഞു വച്ചവര്‍ക്കു എങ്ങനെ മേലുദ്ദ്യോഗസ്ഥരുടെ ധിക്കാരത്തെ തളച്ചു നിര്‍ത്താന്‍ സാധിക്കും. അവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചുകൊളളണം. അഥവാ ഒരാള്‍ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണം നല്ലതല്ല,മേലുദ്ദ്യോഗസ്ഥന്മാരുടെ സമീപനം ശരിയല്ലെന്നു പറഞ്ഞു പരാതി കൊടുത്താല്‍ അവന്‍ എല്ലാവരുടേയും നോട്ടപ്പുളളിയാണ്. സൈന്യത്തില്‍ നിന്ന് പുറത്താകും. എല്ലാം കേട്ടിരുന്നപ്പോള്‍ ഇവരും പുറത്ത് വിയര്‍പ്പൊഴുകി പണിയെടുക്കുന്നവരെ പോലെ കൊടിയ ദുഖങ്ങള്‍ അനുഭവിക്കുന്നവരെന്ന് മനസ്സിലായി. അകത്തേക്കു വരുമ്പോള്‍ ഇതല്ലായിരുന്നു എന്റെ മനസ്സ്.
ഇന്ത്യയുടെ പഴയ രാജസദസ്സുകളിലും രാജവീഥികളിലും ബ്രിട്ടീഷുകാരുടെ തെരുവീഥികളിലും മനഷ്യര്‍ ഇതു പോലെ ഉഴലുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ശിഷ്യത്വം നേടിയവര്‍ ഇന്ന് അതൊന്നു പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുന്നു എന്നു മാത്രം. എല്ലാം കാതോര്‍ത്തു കേള്‍ക്കുന്നതിനിടയില്‍ അളിയന്‍ ഒരു നിര്‍ദ്ദേശം വച്ചു. നീ പോലീസ്സിനെതിരെ എഴുതിയപ്പോള്‍ പോലീസ്സിന്റെ തല്ലു കൊണ്ടു. ഈ പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി ഒന്നെഴുത്. അതിന്റെ അര്‍ത്ഥവും ആഴവും ഒരു നിമിഷം ഓര്‍ത്തിരുന്നിട്ട് പറഞ്ഞു. ങാ നോക്കട്ടെ. എന്നെ ജയിലില്‍ വിടാനല്ല പറഞ്ഞതെങ്കിലും അളിയന്റെ വാക്കുകളില്‍ നിന്ന് വന്നത് അമര്‍ഷമാണ്. എനിക്കും വിഷമം തോന്നി. ഒരു തൊഴില്‍ ലഭിച്ചപ്പോള്‍ അതിലും സന്തോഷം കിട്ടാത്തവര്‍. വിശപ്പടക്കാന്‍ ആഹാരവും, ആരോഗ്യമുളള ഒരു ശരീരത്തെ വാര്‍ത്തെടുക്കാന്‍ വ്യായാമവുമുണ്ട്. എന്നിട്ടും മഞ്ഞിലും മഴയിലും അവരുടെ രക്തവും അലിഞ്ഞു ചേരുന്നതായി തോന്നി. നാലു മണിക്ക് ചായ കുടിച്ചിട്ട് പെങ്ങളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. അളിയന്‍ മൂന്നു മണിക്കു തന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. ബസ്സിലിരിക്കുമ്പോഴും അളിയന്റെ വാക്കുകള്‍ എന്നിലേക്കിരച്ചു കയറി. പട്ടാളക്കാര്‍ അതിനുളളില്‍ ഭയന്നാണോ കഴിയുന്നത്. പട്ടാളക്കാരനായിരുന്ന പാറപ്പുറത്ത് എന്ന സാഹിത്യകാരന്‍ എന്തുകൊണ്ട് ഇതിനെപ്പറ്റി എഴുതിയില്ല. എഴുത്തുകാരനും ദുര്‍ബലനാണോ. ഇരുമ്പഴികള്‍ അവരും ഭയക്കുന്നുണ്ടാകണം.
പൈജാമ പരാലിസിസിനെ നേരിടാന്‍ ഊര്‍ജിത ശ്രമങ്ങളുമായി യു.കെയിലെ ആശുപത്രികള്‍ രംഗത്ത്. ആശുപത്രികളില്‍ കഴിയുന്ന സമയത്ത് രോഗികളുടെ ശരീരത്തിലുണ്ടാകുന്ന പ്രതികൂലമായ മാറ്റങ്ങളെ തടയുകയാണ് പ്രധാന ലക്ഷ്യം. 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ ഒരാളുടെ ശരീരത്തിലുള്ള മാസില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തടയുന്നതിനായി സ്ഥിരമായ വസ്ത്രങ്ങള്‍ മാറുകയും വാര്‍ഡുകളില്‍ ലഭ്യമായ സ്ഥലങ്ങളില്‍ നടക്കുകയും ചെയ്യുന്നത് നന്നാവുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. മസിലുകളിലെ ചലനം കൃത്യമായി തുടരുന്ന അവസ്ഥയില്‍ മാസിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ശരീരത്തിലുള്ള പേശികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത് 10 വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാകുന്ന ശരീര വ്യതിയാനങ്ങള്‍ക്ക് തുല്യമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പൈജാമ പരാലിസിസിനെ നേരിടാന്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിക്കുമെന്ന് ബ്രിട്ടനിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ക്യാംപെയിനുകള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആശുപത്രികളില്‍ കഴിയുന്ന സമയത്തുണ്ടാകുന്ന രോഗിയുടെ ശരീര വ്യതിയാനങ്ങള്‍ ആയൂര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായ പുതിയ ക്യാംപെയിന്‍ ആരംഭിക്കുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രോഗാവസ്ഥയില്‍ പൂര്‍ണമായും ബെഡില്‍ വിശ്രമിക്കാതെ ശരീരത്തിന് ചെറിയ ചലനങ്ങളിലൂടെ മസിലുകളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് പൈജാമ പരാലിസിസിനെ നേരിടാന്‍ സഹായിക്കും. യു.കെയില്‍ പൈജാമ പരാലിസിസ് കഴിഞ്ഞ കുറച്ചുകാലമായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 70 ദിവസത്തെ ചലഞ്ചിനാണ് ഒരോ ആശുപത്രികളും ശ്രമിക്കേണ്ടത്. രോഗികളെ പരമാവധി വൃത്തിയുള്ള വസ്ത്രങ്ങള്‍ ദിവസവും ധരിപ്പിക്കുകയും ചെറിയ ശരീര ചലനങ്ങള്‍ക്ക് പ്രാപ്തമാക്കുകയും ചെയ്യുമെന്നും പ്രൊഫ. ജെയിന്‍ കമ്മിംഗ്‌സ് വ്യക്തമാക്കി.