എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.
ഏതു വിധത്തിലായാലും വില വര്‍ദ്ധിക്കുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍ ഈ ക്യാപ് വര്‍ദ്ധിപ്പിക്കുന്നതോടെ ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ യഥാര്‍ത്ഥ നിരക്ക് മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടി വരികയുള്ളുവെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോട്ട് നോളന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കിലുള്ള എനര്‍ജി ദാതാക്കളുണ്ടെന്നും ചെലവു കുറയ്ക്കാന്‍ അവയിലേക്ക് മാറാവുന്നതാണെന്നും ഓഫ്‌ജെം ചീഫ് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നിര്‍ണ്ണയിക്കുന്ന മാനദണ്ഡമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണയാണ് ഓഫ്‌ജെം താരിഫില്‍ മാറ്റം വരുത്താറുള്ളത്.
സേഫ്ഗാര്‍ഡ് താരിഫ് ഓരോ യൂണിറ്റ് എനര്‍ജിക്കും മൂല്യപരിധി നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത് മൊത്തം ബില്ലിനെയായിരിക്കില്ല ബാധിക്കുന്നത്. ഉപഭോഗത്തിനനുസരിച്ച് പ്രീപെയ്‌മെന്റ് ഉപഭോക്താക്കളുടെ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. സമ്മറില്‍ എനര്‍ജി കമ്പനികള്‍ പല തവണ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓഫ്‌ജെം നടപടി.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് വൈകിട്ട് 6.10നാണ് അന്ത്യം സംഭവിച്ചത്. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.
സിനിമയും രാഷ്ട്രീയവും അതിര്‍വരമ്പുകളില്ലാത്ത തമിഴകത്ത് നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23 ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കള്‍ കരുണാനിധിയ്ക്ക് ഇട്ട പേര്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലും സിനിമയിലും താത്പര്യം പ്രകടിപ്പിച്ച കരുണാനിധി 14-ാം വയസുമുതല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടു തുടങ്ങി.
സിനിമയില്‍ തിരക്കഥ രചിച്ചുകൊണ്ടാണ് കരുണാനിധി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇരുപതാമത്തെ വയസില്‍ ജ്യൂപിറ്റര്‍ പിക്ച്ചേഴ്സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു. രാജകുമാരിയായാണ് ആദ്യസിനിമ. കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകള്‍, പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍
1957ല്‍ തന്റെ 33-ാമത്തെ വയസില്‍ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. 1961 ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50-ാം വാര്‍ഷികമായിരുന്നു.
കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്. പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരശ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍.
ഉപഭോക്താക്കളെ ഏറ്റവും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ് എങ്ങനെ ബ്രോഡ്ബാന്റ്, ടിവി, മൊബൈല്‍ കണക്ഷനുകള്‍ പിഴകൂടാതെ വിച്ഛേദിക്കാമെന്നത്. സാധാരണയായി ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാത്തവര്‍ പിഴ അടച്ച് തന്നെ പുതിയ കണക്ഷന്‍ എടുക്കാറുണ്ട്. ബി.ടി താരിഫ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും വിര്‍ജിനില്‍ നിന്ന് 10 യുകെടിവി ചാനലുകള്‍ പിന്മാറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ കണക്ഷനിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പലരും. ഇരു കമ്പനികളുടെയും സര്‍വീസ് സംബന്ധിയായ മാറ്റങ്ങളും താരിഫും ഉപഭോക്താക്കളുടെ അനിഷ്ടം ക്ഷണിച്ചു വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കമ്പനികളുമായി ഉപഭോക്താവിന് കരാറുണ്ടെങ്കില്‍ പോലും പിഴ കൂടാതെ കണക്ഷന്‍ വിച്ഛേദിക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിത സമയത്തേക്കുള്ള സര്‍വീസിനായിട്ടാണ് ഉപഭോക്താവ് കമ്പനിയുമായി കരാറിലെത്തുന്നത്.
കരാറുണ്ടാക്കിയ സമയത്തെ വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് കരാര്‍ കാലാവധിയില്‍ തന്നെ പിഴ കൂടാതെ കണക്ഷന്‍ വിച്ഛേദിക്കാം. ഇന്റര്‍നെറ്റ് സ്പീഡിലെ കുറവ്, ചാനലുകളുടെ എണ്ണത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയവ കമ്പനി നടത്തുന്ന കരാര്‍ ലംഘനമാണ്. താരിഫിന്റെ കാര്യത്തിലും ഇത് ബാധകമാണ്. മിനിമം കോണ്‍ട്രാക്ട് കാലവധി കഴിഞ്ഞ ഉപഭോക്താവ് കണക്ഷന്‍ വിച്ഛേദിക്കുമ്പോള്‍ പിഴ ലഭിക്കുകയില്ല. പുതിയ കണക്ഷനിലേക്ക് മാറുന്നതിനുള്ള നോട്ടീസ് കാലാവധി ഉപഭോക്താവിന്റെ കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണഗതിയില്‍ നോട്ടീസ് കാലാവധി 30 ദിവസമാണ്.
ഒരു കമ്പനിയുമായുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു പ്രൊവൈഡറിലേക്ക് മാറിയാല്‍ പിഴ നല്‍കേണ്ടി വരും. എന്നാല്‍ ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല. താരിഫില്‍ വര്‍ദ്ധനവുണ്ടായാല്‍ ഉപഭോക്താവിന് പിഴ കൂടാതെ മറ്റു പ്രൊവൈഡറിലേക്ക് മാറാന്‍ സാധിക്കും. താരിഫ് വര്‍ദ്ധനവുണ്ടാകുന്നതിലെ അതൃപ്തി സര്‍വീസ് വിച്ഛേദിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കാം. ഈ സാഹചര്യങ്ങളില്‍ നോട്ടീസ് സമയം തീരുമാനിക്കുന്നത് കമ്പനിയായിരിക്കും. ഇന്റര്‍നെറ്റ് സ്പീഡ്, മോശം ക്വാളിറ്റി, ചാനലുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവയും സര്‍വീസ് വിച്ഛേദിക്കാനുള്ള കാരണമായി അവതരിപ്പിക്കാം. വീട് മാറുന്ന സമയത്ത് പിഴ കൂടാതെ കണക്ഷന്‍ ഉപേക്ഷിക്കാനുള്ള അധികാരവും ഉപഭോക്താവിനുണ്ട്.
അദ്ധ്യായം- 7
തെങ്ങിന്‍ കള്ളിന്റെ ലഹരി
രാത്രിയില്‍ മിക്ക ദിവസവും കാളവണ്ടിയിലാണ് ഉറക്കം. ‘ലെപ്രസി’ സാനിട്ടോറിയത്തില്‍ നിന്ന് കിട്ടുന്ന പുസ്തകങ്ങള്‍ ആകാംക്ഷയോടെ വായിച്ചിരുന്നു. സോക്രട്ടീസിന്റെ വാചകങ്ങള്‍ ഞാന്‍ നോട്ടു ബുക്കില്‍ കുറിച്ചിടുമായിരുന്നു. പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നു പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ആദ്യമായി ഞാന്‍ എഴുതിയ കവിത പദ്യപാരായണ മത്സരത്തില്‍ ചൊല്ലി. അതിന് ഒന്നാം സമ്മാനം കിട്ടി. എന്റെ കവിത എന്ന് പറയുന്നതിലും നല്ലത് പണിക്കര്‍ സാര്‍ വെട്ടിയും തിരുത്തിയും തന്നത് എന്നു പറയുന്നതാണ്. ആ ദിവസം എനിക്ക് വിജയത്തിന്റേതായിരുന്നു. സന്ധ്യാനേരത്ത് റേഡിയോ കേള്‍ക്കാനായി പാല്‍ത്തടത്തിലെ പഞ്ചായത്ത് സ്ഥലത്ത് നിത്യവും പോകും. അവിടെ സിമന്റ് ബഞ്ചുണ്ട്. നാടകം എഴുതാന്‍ റേഡിയോ നാടകം എന്നെ സഹായിച്ചു. രാത്രിയില്‍ സ്വന്തം ജീവിതകഥ കഥയാക്കി എഴുതി. നിത്യവും രാവിലെ കോഴി കൂവും മുമ്പേ ഉണരും.
ആ ദിവസങ്ങളിലാണ് ആദ്യമായി തെങ്ങിന്‍കള്ള് ഞാന്‍ കുടിക്കുന്നത്. മീനത്തേതിലെ ശ്രീധരന്‍ വര്‍ഷങ്ങളായി തെങ്ങ് ചെത്തുന്നുണ്ട്. അച്ഛന്‍ രാത്രിയില്‍ ചാരുംമൂട് ഷാപ്പില്‍ പോയി കുടിച്ചിരുന്നതായി അറിയാം. ആ ലഹരിയില്‍ വരുമ്പോഴാണ് എനിക്കിട്ട് നല്ല പെട തരുന്നത്. ശ്രീധരന്‍ ചെത്തിയിട്ട് പോയിക്കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞ് ചിരട്ടയുമായി രണ്ടു തെങ്ങിലും കയറി കുടമെടുക്കും. അതില്‍ ചത്തുകിടന്ന ഈച്ചകളെ മാറ്റി ചിരട്ടയില്‍ കള്ള് കോരിയെടുത്ത് കുടിക്കും. ഒരു സംശയവും ബാക്കി വയ്ക്കാതെ ഇറങ്ങിപ്പോരും.
ശ്രീധരന് സംശയം വരാതെയാണ് ഞാന്‍ കള്ള് അകത്താക്കിയിരുന്നത്. രാത്രി കിണറ്റില്‍ നിന്നുള്ള കുളി കഴിയുമ്പോള്‍ എല്ലാ ഗന്ധവും അകന്നുപോകും. അല്ലെങ്കിലും വീട്ടുകാരുടെ മുന്നില്‍ ചെല്ലുന്നത് അപൂര്‍വ്വവുമായിരുന്നല്ലോ. എന്നെ സങ്കടത്തിലാക്കിയത് മറ്റൊരു കാര്യമായിരുന്നു. എന്റെ തകരപ്പെട്ടി അടിച്ചു പൊട്ടിച്ചത്. അതിന്റെ കാരണം വീട്ടില്‍ അച്ഛന്റെ പണം മോഷണം പോയി. എല്ലാവരോടും ചോദിച്ചു. ആരും എടുത്തതായി ഏറ്റില്ല. ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു ഞാനൊരു പുതിയ നിറമാര്‍ന്ന തകരപ്പെട്ടി വാങ്ങിയിട്ട്. അതിനുള്ളിലാണ് ഞാന്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത്. സോപ്പ് ചീപ്പ്, കണ്ണാടി എന്നിവയും അതിലുണ്ട്.
കുളിക്കുന്നതിന് മുമ്പായി ഒരു തേങ്ങ ഇട്ട് തല്ലിപ്പൊട്ടിച്ച് തിന്നും. ചില ദിവസം ബേബിയും വെള്ളം കോരാന്‍ വരും. വെള്ളം കോരാനും കുളിക്കാനും പോകുന്നതിന്റെ പ്രധാന കാരണം തേങ്ങ പിരിക്കാനാണ്. രാത്രിയാകുമ്പോള്‍ ആരും കാണില്ല. വെള്ളവുമായി വരുമ്പോള്‍ അച്ഛന്റെ ഒച്ച പുറത്തു കേള്‍ക്കാം. ”ഈ കാടനെ കൊണ്ടു ഞാന്‍ തോറ്റു. മറ്റു കുട്ടികളെ ഉപദ്രവിക്ക മാത്രമല്ല ഇപ്പോള്‍ മോഷണവും തുടങ്ങിയോ? പൊന്നമ്മേ വിളിക്കടീ അവനെ. അവള്‍ പറഞ്ഞു, അവരെല്ലാം വെള്ളം കോരാന്‍ പോയിരിക്കുവാ. ഇന്നും അടി ഉറപ്പാക്കി പറങ്കിമാവില്‍ കേറി ഇരുന്നു. വീടിനുള്ളില്‍ എന്തോ തല്ലി പൊട്ടിക്കുന്ന ശബ്ദം. ദേഷ്യപ്പെട്ട് എന്തെങ്കിലും വലിച്ചെറിയുകയാണോ. എന്റെ പെട്ടി തല്ലി പൊട്ടിച്ചു നോക്കിയിട്ടും അച്ഛന്റെ അഞ്ചണ കിട്ടിയില്ല. എന്റെ പെട്ടിക്കുള്ളില്‍ കണ്ടത് ചില നാണയത്തുട്ടുകള്‍ മാത്രം. പണം മോഷ്ടിച്ചത് അനുജന്‍ കുഞ്ഞുമോനായിരുന്നു.
പുതിയ അധ്യയന വര്‍ഷത്തില്‍ പാലുതറ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് തുടങ്ങി. ആ വര്‍ഷം മുതല്‍ എന്റ നാടകത്തില്‍ അഭിനയിച്ചവരാണ് ആര്‍ട്ടിസ്റ്റു ചുനക്കര രാജന്‍, സംവിധായകന്‍ നൂറനാട് രാമചന്ദ്രന്‍, നൂറനാട് സത്യന്‍, ശിവ പ്രസാദ്, പാലം കുഞ്ഞുമോന്‍, ജയ് പ്രസാദ്, പാലുതറ രാജേന്ദ്രന്‍. അന്ന് പെണ്‍കുട്ടികളെ അഭിനയിക്കാന്‍ കിട്ടാത്തതിനാല്‍ രാജേന്ദ്രനാണ് പെണ്‍വേഷം കെട്ടുന്നത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് എന്റ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് പാലം കുഞ്ഞുമോനെയും ജയ് പ്രസാദിനെയും ഞങ്ങള്‍ പൊന്നാടയണിയിച്ചു ആദരിച്ചു. മറ്റുള്ളവരെ അവിടെ ലഭിച്ചില്ല. എല്ലാ വര്‍ഷവും നടക്കുന്ന നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അപ്പോളഴല്ലാം ശിവപ്രസാദിനാണ് ഹാസ്യനടനുള്ള ഒന്നാം സമ്മാനം കിട്ടുക. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു എനിക്ക് ധാരാളം ആരാധികമാരുണ്ടായിരുന്നു.
ഓണ്‍ലൈന്‍ ഡോക്ടര്‍ സൈറ്റുകള്‍ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ വിറ്റഴിക്കുന്ന രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍. പ്രിസ്‌ക്രിപ്ഷന്‍ ഒണ്‍ലി മരുന്നുകള്‍ സൈറ്റുകള്‍ വഴി നല്‍കുന്നത് നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് സിക്യുസി പറയുന്നു. ഇംഗ്ലണ്ടിന് പുറത്തുള്ള ഡോക്ടര്‍മാരെയാണ് വെബ്‌സൈറ്റുകള്‍ രോഗികള്‍ക്കു വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചികിത്സ നല്‍കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബിബിസി പനോരമ അന്വേഷണം വെളിപ്പെടുത്തിയതിനു ശേഷമാണ് റെഗുലേറ്റര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇത്തരം വെബ്‌സൈറ്റുകള്‍ അപകടകാരികളാണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത്തരം കമ്പനികളുമായി കരാറിലെത്തിയിരിക്കുന്ന ഇംഗ്ലണ്ടിലുള്ള ഡോക്ടര്‍മാരുടെ കാര്യത്തില്‍ പരിശോധന നടത്താന്‍ മാത്രമേ നിലവില്‍ സിക്യുസിക്ക് സാധിക്കൂ. ചികിത്സ നടത്താന്‍ വിലക്കുള്ള ഡോക്ടര്‍മാര്‍ പോലും ഇത്തരം സൈറ്റുകളിലൂടെ രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 20 വര്‍ഷം മുമ്പ് മുന്‍ ഡോക്ടറായ ജൂലിയന്‍ എയ്ഡന്‍ ആണ് ഇ-മെഡ് എന്ന പേരില്‍ യുകെയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഡോക്ടര്‍ സര്‍വീസ് ആരംഭിച്ചത്. 2009ല്‍ ഇയാളെ ഇതില്‍ നിന്ന് വിലക്കി.
അഞ്ചു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുമൊത്ത് യൂറോഎക്‌സ് എന്ന പേരില്‍ പുതിയ കമ്പനി ആരംഭിച്ചു. റൊമേനിയയില്‍ നിന്നാണ് ഈ സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
എയ്ഡന് മരുന്നുകള്‍ നല്‍കാന്‍ കഴിയില്ലെങ്കിലും ഇയാളുടെ റൊമേനിയന്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇതില്‍ തടസമില്ല. ചില വോളന്റിയര്‍മാരുടെ സഹായത്തോടെയാണ് പനോരമ അന്വേഷണം നടത്തിയത്. സൈറ്റുകള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അവരുടെ ജിപി നല്‍കുമോ എന്ന കാര്യമാണ് പരിശോധിച്ചത്. എന്നാല്‍ രോഗികള്‍ക്ക് അപകടകരമാകുന്ന മരുന്നുകള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഈ സൈറ്റുകള്‍ ചെയ്തത്. ഇങ്ങനെ മരുന്നുകള്‍ നല്‍കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും അതിന് നിയന്ത്രണങ്ങള്‍ വേണമെന്നും റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്‍, പ്രൊഫ.ഹെലന്‍ സ്റ്റോക്‌സ് ലാംപാര്‍ഡ് പറഞ്ഞു.
ഹാര്‍ഡ് ബ്രെക്‌സിറ്റാണ് ഉണ്ടാകുന്നതെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ ജോലിയുപേക്ഷിച്ച് പ്രായമായവരെ സംരക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ റിപ്പോര്‍ട്ടാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ പുതിയ മൈഗ്രേഷന്‍ നിയമം അനുസരിച്ച് മറ്റു മേഖലകളിലേക്ക് നിയോഗിക്കേണ്ടി വരും. ബ്രെക്‌സിറ്റിനു ശേഷം ജീവനക്കാരിലുണ്ടാകുന്ന കുറവ് മറികടക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലി രാജിവെച്ച് പ്രായമായ ബന്ധുക്കളെ പരിപാലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മുതിര്‍ന്നവരെ പരിപാലിക്കുന്നതിനായുള്ള സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് വലിയൊരു ബാധ്യതയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് നിലച്ചാല്‍ 6000 ഡോക്ടര്‍മാരുടെയും 12000 നഴ്‌സുമാരുടെയും 28,000 കെയര്‍ സ്റ്റാഫിന്റെയും കുറവ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കെയര്‍ സ്റ്റാഫിന്റെ കുറവു മൂലം ജനങ്ങള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ലേബര്‍ മാര്‍ക്കറ്റിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയുപേക്ഷിച്ച് മാറിനില്‍ക്കേണ്ടി വരുമെന്ന പരാമര്‍ശത്തിനെതിരെ വ്യക്തികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
നമ്മുടെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന്റെ പ്രത്യേകതകകള്‍ മൂലം നിരവധി സ്ത്രീകള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ദി ഫോസറ്റ് സൊസൈറ്റി ട്വീറ്റ് ചെയ്തു. അതിനെ കൂടുതല്‍ ഗുരുതരമാക്കാന്‍ അനുവദിക്കരുതെന്നും ബ്രെക്‌സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാമെന്നും സന്ദേശം പറയുന്നു. സ്ത്രീകളെ അവരുടെ ജോലികളില്‍ നിന്ന് മാറ്റി വേതനമില്ലാത്ത കെയര്‍ ജോലിയിലേക്ക് നിയോഗിക്കാനാണ് നീക്കമെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
ലണ്ടന്‍: സാധാരണയായി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവരുടെ പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് മാതാപിതാക്കളാണ്. എന്നാല്‍ സൗത്ത്-വെസ്റ്റ് ലണ്ടന്‍ സ്വദേശികളായി റിച്ചാര്‍ഡ് ലാനിഗന്‍-ജെനറ്റ് ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണ്. തങ്ങളുടെ കുട്ടികള്‍ അസുഖ ബാധിതരായാല്‍ പോലും മരുന്നുകള്‍ കൊടുക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും വാദം. പാരമ്പര്യ വാദികളും സമാന്തര ആരോഗ്യ സംരക്ഷണ രീതികളിലും വിശ്വസിക്കുന്ന ഇരുവരും മോഡേണ്‍ മെഡിസിന്‍ കുട്ടികളിലെ പ്രതിരോധശക്തിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരാണ്.
16 കാരികളായ ഇരട്ടക്കുട്ടികളുടെയും 11 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെയും അച്ഛനായ ലാനിഗന്‍ തന്റെ മക്കള്‍ക്ക് ഇതുവരെ മരുന്നുകള്‍ നല്‍കിയിട്ടില്ല. കുട്ടികളില്‍ സ്വഭാവികമായ രോഗപ്രതിരോധശേഷിയുണ്ടെന്നും അതിനെ മറികടന്ന് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി യാതൊരുവിധ മരുന്നുകളും നല്‍കിയിട്ടില്ല. വാക്‌സിനുകളും ഇയാള്‍ കുട്ടികള്‍ക്ക്് നല്‍കിയിട്ടില്ല. ഇരട്ടകള്‍ എന്നാല്‍ അടുത്തിടെ സ്വന്തം തീരുമാനപ്രകാരം വാക്‌സിനുകള്‍ എടുത്തു. ആഫ്രിക്കയിലേക്കും സൗത്ത് അമേരിക്കയിലേക്കും സന്നദ്ധ പ്രവര്‍ത്തനത്തിനു പോകുന്നതിന്റെ ഭാഗമായാണ് ഇവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്.
ഇവരുടെ പെണ്‍കുട്ടികളില്‍ ഒരാളെ കടുത്ത ചുമ ബാധിച്ച് ആശുപത്രിയിലാക്കേണ്ട സാഹചര്യം വന്നിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോഴും ആന്റി-ബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മുലപ്പാലില്‍ നിന്നുള്ള പോഷക ഘടകങ്ങള്‍ കുട്ടിയുടെ പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുട്ടി പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരികെയുത്തുകയും ചെയ്തു.
മക്കള്‍ക്ക് രോഗം വരാന്‍ അനുവദിക്കുന്നതിലൂടെ അവരുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാനിഗന്‍ വാദിക്കുന്നു. നിലവില്‍ മക്കള്‍ക്ക് വല്ലപ്പോഴും വരുന്ന ചുമ ഒഴിച്ചു നിര്‍ത്തിയാല്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഇയാള്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായി കാഴ്ച്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ലാനിഗന്‍ മറ്റുള്ളവരും തന്നെ മാതൃകയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോള്‍ ചെയ്ത ജിപി പിടിക്കപ്പെട്ടപ്പോള്‍ ജോലി രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍ എന്ന ഡോക്ടറാണ് ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോളിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൈമറി കെയര്‍ ഡയറക്ടറായിരുന്നു ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ മടിയന്‍മാരും അത്യാഗ്രഹികളുമാണെന്നാണ് ഇയാള്‍ ജിപിമാരുടെ സോഷ്യല്‍ മീഡിയ ഫോറത്തില്‍ അജ്ഞാതം പ്രൊഫൈലില്‍ നിന്ന് ട്രോള്‍ ചെയ്തത്.
ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പേരില്‍ പള്‍സ് മാഗസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ പോസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും ദോഷകരമായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഡോ.മദന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായി. അതിനാലാണ് രാജി വെക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിലൂടെ നമുക്ക് ആറക്ക ശമ്പളമാണ് ലഭിക്കുന്നതെന്നായിരുന്നു ഒരു കമന്റില്‍ ഡോ.മദന്‍ പറഞ്ഞത്.
ജനറല്‍ പ്രാക്ടീസിലും ഇംഗ്ലണ്ടിലെ പ്രൈമറി കെയറിലും താന്‍ സ്വയം നിയോഗിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ഓഫ് പ്രൈമറി കെയര്‍ സ്ഥാനത്തും ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തും എത്തിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ചുമതലകളുടെ കാലാവധി കഴിയും. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുകയാണെന്നും ഡോ.മദന്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ഇന്‍ജെക്ഷന്‍ മുറികള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ടോറി എംപിമാര്‍. എച്ച്‌ഐവി പകരുന്നത് കുറയ്ക്കാനും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. തെരേസ മേയ്ക്കു മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ടോറി അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍സംപ്ഷന്‍ റൂമുകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്തു കളയണമെന്നാണ് ആവശ്യം. നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് തുടങ്ങിവെച്ച ക്യാംപെയിനിനു തുടര്‍ച്ചയായാണ് അഞ്ച് ക്രോസ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പുകളുടെ തലവന്‍മാരുള്‍പ്പെടുന്ന അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ക്ക് വൈദ്യസഹായത്തോടെ അവ കുത്തിവെക്കാന്‍ സൗകര്യമൊരുക്കിയിരുന്ന മുറികളായിരുന്നു ഡിസിആറുകള്‍. ഇവ അടിയന്തര പ്രാധാന്യത്തോടെ തുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ വ്യാപകമായി എച്ച്‌ഐവി പകരുന്നുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് പറയുന്നു. അതിന് തടയിടാന്‍ നിരവധി പ്രതിബന്ധങ്ങളാണ് മുന്നിലുള്ളത്. ഡിസിആറുകള്‍ തുറക്കുന്നതിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഒരു പ്രധാന തടസമാണെന്നും എയിഡ്‌സ് ചാരിറ്റി വ്യക്തമാക്കുന്നു.
ഈ വിഷയം കഴിഞ്ഞ മാസം എസ്എന്‍പി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഡിസിആറുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ചികിത്സയും മയക്കുമരുന്നില്‍ നിന്നുള്ള മോചനവുമാണ് മുന്‍ഗണനയെന്നുമാണ് പ്രധാനമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് വേണ്ടതെന്ന് എംപിമാരുടെ സംഘം ഹോം സെക്രട്ടറി സാജിദ് ജാവീദിന് അയച്ച കത്തില്‍ പറഞ്ഞു. എച്ച്‌ഐവി പടരുന്നതിന് തടയിടാന്‍ അത് ആവശ്യമാണെന്നും കത്ത് വ്യക്തമാക്കുന്നു.
സര്‍ജന്‍മാര്‍ തമ്മിലുള്ള തീരാപ്പക മൂലം ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ആശുപത്രിയിലെ ഹാര്‍ട്ട് യൂണിറ്റില്‍ മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ മൈക്ക് ബെവിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുത രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗത്ത് ലണ്ടനിലുള്ള ഈ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മരണ നിരക്ക് 3.7 ശതമാനമാണ്. ദേശീയ ശരാശരിയായ 2 ശതമാനത്തിനു മേല്‍ മരണ നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ റിവ്യൂ നടത്തിയത്. രഹസ്യ റിപ്പോര്‍ട്ട് ചോരുകയായിരുന്നു.
ആശുപത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രാചീന ഗോത്ര വിഭാഗങ്ങള്‍ പുലര്‍ത്തുന്നതിനു സമാനമായ ശത്രുതയാണ് പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വിലയിരുത്തല്‍ ശരിയായ വിധത്തിലല്ല നടന്നത്. പ്രൊഫസര്‍ ബെവിക്കിന്റെ റിവ്യൂവില്‍ വിചിത്രമായ ചില കണ്ടെത്തലുകളും ഉണ്ട്. ചിലര്‍ക്ക് ആശുപത്രിയില്‍ ഒരു ദുരൂഹമായ അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുതയ്ക്ക് ചില ഇരുണ്ട ശക്തികളുടെ പ്രഭാവമാണെന്നും റിവ്യൂവില്‍ പറയുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിലുണ്ടായിരിക്കുന്ന പരാജയത്തിന് മുഴുവന്‍ ജീവനക്കാരും ഉത്തരവാദികളാണ്. പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും സര്‍ജിക്കല്‍ മൊറാലിറ്റി കാത്തുസൂക്ഷിക്കുന്നതിലും ഇവര്‍ പരാജയപ്പെട്ടെന്നും റിവ്യൂ വ്യക്തമാക്കുന്നു.
സര്‍ജിക്കല്‍ ടീം ആന്തരികമായും ബാഹ്യമായും പ്രവര്‍ത്തന രഹിതമായെന്ന് കാണേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മരണനിരക്ക് ഉയരാന്‍ കാരണമായത് ജീവനക്കാരുടെ ശത്രുതാ മനോഭാവമാണ്. ശക്തമായ നേതൃത്വത്തെയും പുതിയ ജീവനക്കാരെയും ഇവിടെ നിയോഗിക്കേണ്ടി വരുമെന്നും ബെവിക്ക് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ എല്ലാ കാര്‍ഡിയാക് സര്‍ജന്‍മാരെയും സിംഗിള്‍ സ്‌പെഷ്യാലിറ്റി പ്രാക്ടീസിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.