Main News

ഐസ് ലാന്‍ഡില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ യാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. രാജശ്രീ ലത്തൂരിയ എന്ന യുവതിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ രാജശ്രീയുടെ ഭര്‍ത്താവ് ശ്രീരാജ് ലത്തൂരിയയുടെ സഹോദരന്‍ സുപ്രീമിന്റെ ഭാര്യ ഖുശ്ബൂ ലത്തൂരിയ, മൂന്നു വയസുള്ള കുട്ടി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീരാജ്, സുപ്രീം, എട്ടു വയസുള്ള പെണ്‍കുട്ടി, 9 വയസുള്ള ഒരു ആണ്‍കുട്ടി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജശ്രീയുടെയും ശ്രീരാജിന്റെയും പത്തു മാസം പ്രായമുള്ള കുട്ടി, ശ്രീപ്രഭയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബം സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂസര്‍ ഒരു പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അപകടമുണ്ടായത്. നാഷണല്‍ റൂട്ട് 1ല്‍ 300 മീറ്റര്‍ നീളമുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. സതേണ്‍ ഐസ് ലാന്‍ഡിലെ വിശാലമായ മണല്‍ത്തിട്ടയാണ് ഈ പ്രദേശം. പരിക്കേറ്റവരെ തലസ്ഥാനമായ റെയ്ക്യാവിക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം എങ്ങനെയാണ് നഷ്ടമായതെന്ന് മനസിലാക്കണമെങ്കില്‍ ഇവരുടെ മൊഴിയെടുക്കണം. എന്നാല്‍ അത് എപ്പോള്‍ സാധിക്കുമെന്ന് പറയാനാകില്ലെന്ന് പോലീസ് അറിയിക്കുന്നു. റോഡില്‍ ഐസുണ്ടാകാനുള്ള സാധ്യതയില്ലായിരുന്നു. എന്നാല്‍ ഹ്യുമിഡിറ്റി മൂലം റോഡില്‍ തെന്നലുണ്ടായിരിക്കാമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ വംശജരായ രണ്ട് ബ്രിട്ടീഷ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഐസ് ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വാടാന്യോക്കുള്‍ ഗ്ലേസിയറിന് തൊട്ടടുത്താണ് അപകടം നടന്നത്. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്താറുള്ള സ്ഥലമാണ് ഇത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലെസ്റ്ററിലെ സബ്കാ പോളിഷ് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ നാടകം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ലക്ഷം പൗണ്ടോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഈ സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. സ്‌ഫോടനത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നായിരുന്നു ഉടമയായ അരാം കുര്‍ദ് പറഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ അഭിനയിക്കുകയായിരുന്നു. തനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നുവെന്നും നരകത്തില്‍ അകപ്പെട്ടതുപോലെ തോന്നിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. വലിയൊരു ശബ്ദം കേള്‍ക്കുകയും താന്‍ മുകളിലേക്ക് എടുത്ത് എറിയപ്പെടുകയും ചെയ്തു. മൂന്നു മിനിറ്റോളം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് പിടിക്കപ്പെട്ട അരാം കുര്‍ദിനും ഗൂഢാലോചന നടത്തിയ അര്‍കാന്‍ അലി, ഹാവ്കാര്‍ ഹസ്സന്‍ എന്നിവര്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

കെയര്‍ വര്‍ക്കറായ മേരി രഗുബീര്‍ (46), മക്കളായ ഷെയ്ന്‍ (18), സീന്‍ (17), ഷെയ്‌നിന്റെ ഗേള്‍ഫ്രണ്ടായ ലിയാ റീക്ക് (18), സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി വിക്ടോറിയ യവ്‌ലേവ (22) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജീവനക്കാരിയായ വിക്ടോറിയയും അരാം കുര്‍ദിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ ഇവരെയും ഇരയാക്കുകയായിരുന്നു കുര്‍ദ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇതിനായി ഉപയോഗിച്ചതെന്ന് കോടതിയില്‍ വെളിവാക്കപ്പെട്ടു. സ്റ്റോറിനു മുകളിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരാണ് മേരി രഗുബീറും കുടുംബവും. കേസില്‍ പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നു പേര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയവയ്ക്ക് അഞ്ച് കൗണ്ട് വീതമാണ് ചുമത്തിയിരിക്കുന്നത്.

11 മണിക്കൂറും 20 മിനിറ്റും നീണ്ട സൂക്ഷ്മമായ വിചാരണയ്ക്കു ശേഷമാണ് കോടതി ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിക്കാവുന്ന വന്‍ തുക തട്ടിയെടുക്കുന്നതിനായാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. വിക്ടോറിയ സ്‌ഫോടനത്തില്‍ പെടുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ വിക്ടോറിയയെ പ്രതികള്‍ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തു വിടുന്ന സാന്‍ഡ്‌വിച്ചുകള്‍ ക്ലിംഗ് ഫിലിമില്‍ പൊതിയേണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം വരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്‌കൂളുകള്‍ പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പ്ലാസ്റ്റിക് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഷോപ്പിംഗ് ബാഗുകള്‍ക്ക് ഈടാക്കി വരുന്ന 5 പെന്‍സ് നിരക്ക് 10 പെന്‍സായി ഉയര്‍ത്തും. ഇത് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രമായിരിക്കില്ല ബാധകമാകുക. രണ്ടരലക്ഷത്തിലേറെ വരുന്ന ഇടത്തരം സ്റ്റോറുകളിലും ചെറിയ കോര്‍ണര്‍ ഷോപ്പുകളിലും ക്യാരി ബാഗുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തും. നിലവില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സ്‌കൂളുകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

സ്‌കൂളുകളില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കുപ്പികള്‍, ഫുഡ് പാക്കിംഗുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് ഹെഡ്ടീച്ചര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഫ്രീയാകാന്‍ ലക്ഷ്യമിടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ രക്ഷിതാക്കളെയും അതിന് പ്രേരിപ്പിക്കണം. കുട്ടികള്‍ക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ പുനരുപയോഗം സാധ്യമായ പാക്കിംഗുകള്‍ വേണം ഉപയോഗിക്കാന്‍ എന്ന് നിര്‍ദേശിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ കാര്‍ട്ടനുകള്‍ പ്ലാസ്റ്റിക് നിര്‍മിതമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ പറയുന്നു.

ഡെവണിലെ ജോര്‍ജ്ഹാം പ്രൈമറി സ്‌കൂളാണ് യുകെയിലെ ആദ്യത്തെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഫ്രീ സ്‌കൂള്‍. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സ്‌കൂളിനെ ഹിന്‍ഡ് അഭിനന്ദിച്ചു. മറ്റു സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ ഈ മാര്‍ഗ്ഗം പിന്തുടരണമെന്നും ഹിന്‍ഡ്‌സ് ആവശ്യപ്പെട്ടു. ഈ സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കാര്‍ട്ടനുകളില്‍ പാല്‍ കൊണ്ടുവരുന്നതാണ് ആദ്യം നിര്‍ത്തിയത്. പ്ലാസ്റ്റിക് സ്‌ട്രോകളും പിന്‍വലിച്ചു. ഇവിടെ കുട്ടികള്‍ ഇപ്പോള്‍ ഗ്ലാസുകളിലാണ് പാല്‍ കുടിക്കുന്നത്. ഇവ കഴുകി ഉപയോഗിക്കുകയാണ് ചെയ്തു വരുന്നത്.

യുകെയിലേക്ക് അനധികൃതമായി ആയുധങ്ങള്‍ കടത്തുന്നത് വര്‍ദ്ധിക്കുന്നു. ഇത് തടയാന്‍ പോലീസിനോ അതിര്‍ത്തി സുരക്ഷാ ഓഫീസര്‍മാര്‍ക്കോ സാധിക്കുന്നില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ആന്‍ഡി കുക്ക്. കഴിഞ്ഞ വര്‍ഷം തോക്കുകള്‍ വന്‍തോതില്‍ രാജ്യത്തേക്ക് അനധികൃതമായി എത്തിയിട്ടുണ്ട്. 2019ലും ഇത് തുടരുമെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ആയുധങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ പോലീസ് സേനകള്‍ക്കും ഔദ്യോഗികമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് നാഷണല്‍ ക്രൈം ഏജന്‍സി. വളരെ അപൂര്‍വമായി മാത്രമാണ് ഈ അധികാരം എന്‍സിഎ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ സാഹചര്യം വളരെ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 43 പോലീസ് സേനകള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ നടന്നു വരുന്ന അക്രമ സംഭവങ്ങളിലും ഗ്യാംഗുകള്‍ തമ്മിലുണ്ടാകുന്ന വെടിവെയ്പ്പുകളിലും ആധുനികമായ തോക്കുകളാണ് ഉപയോഗിച്ചു വരുന്നതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മുമ്പ് ഇത്തരം തോക്കുകള്‍ അക്രമികളുടെ കയ്യിലെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പലപ്പോഴും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ ഒരേ തോക്കുതന്നെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ കൈമാറി ഉപയോഗിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന ആയുധക്കടത്ത് തടയാന്‍ പോലീസിന് സാധിക്കുന്നില്ലെന്നാണ് മെഴ്‌സിസൈഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആയ ആന്‍ഡി കുക്കിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. പുതിയ ആയുധങ്ങള്‍ എത്തുന്നത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് കഴിയാവുന്നത് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആയുധ കള്ളക്കടത്തുകള്‍ പിടിക്കാനും സാധിക്കുന്നുണ്ട്. പക്ഷേ കള്ളക്കടത്തിന്റെ തോത് ഉയര്‍ന്നു തന്നെ നില്‍ക്കും, അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ അതിര്‍ത്തി സുരക്ഷയിലെ വീഴ്ചകളും ആയുധങ്ങള്‍ കടത്താന്‍ കള്ളക്കടത്തുകാര്‍ സ്വീകരിക്കുന്ന പുതിയ വഴികളുമാണ് തോക്കുകള്‍ എത്തുന്നത് വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ബ്രിട്ടീഷ് വിന്ററില്‍ സംരക്ഷണത്തിന് ആവശ്യമായ വസ്ത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പരിക്കേറ്റുവെന്ന് ആഫ്രിക്കന്‍ വംശജനായ സൈനികന്‍. മൈക്കിള്‍ അസിയാമാ എന്ന സൈനികനാണ് മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തണുത്തു മരവിക്കുന്ന കാലാവസ്ഥയില്‍ തണുപ്പില്‍ നിന്ന് രക്ഷ നല്‍കുന്ന വസ്ത്രങ്ങള്‍ നല്‍കാതെ 18 മണിക്കൂര്‍ നീണ്ടുനിന്ന എക്‌സര്‍സൈസില്‍ പങ്കെടുപ്പിച്ചുവെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ക്ക് കടുത്ത ശൈത്യത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകുമെന്ന വസ്തുത അറിയാമായിരുന്നിട്ടും കടുത്ത കാലാവസ്ഥയില്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്ന് അസിയാമാ പരാതിപ്പെടുന്നു. സാലിസ്ബറി പ്ലെയിനിലും ലെസ്റ്റര്‍ഷയറിലെ നെയിസ്ബി ബാറ്റില്‍ഫീല്‍ഡിലും നടന്ന എക്‌സര്‍സൈസുകളില്‍ സാധാരണ വേഷത്തില്‍ പങ്കെടുത്ത തനിക്ക് ശരീരത്തിന് മരവിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടതായി അസിയാമാ ഹൈക്കോടതിയില്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ 150,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍.

2016 മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിന്ററിനെ പ്രതിരോധിക്കുന്ന ഗ്ലൗസ്, വിന്റര്‍ സോക്‌സ്, ബൂട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് കൊണ്ടു വരണമെന്ന് തന്റെ മേലുദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ലെന്നും ഇത്രയും കടുത്ത തണുപ്പ് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മുന്നോട്ടു പോകാനാണ് നിര്‍ദേശം ലഭിച്ചതെന്നും അസിയാമാ പറഞ്ഞു. അഡജറ്റന്റ് ജനറല്‍സ് കോറിലായിരുന്നു അസിയാമാ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ എച്ച്ആര്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഐടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അഡജറ്റന്റ് ജനറല്‍സ് കോര്‍ ആണ്. 15 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള തണുപ്പില്‍ തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

നെയിസ്ബിയില്‍ സിവിലിയന്‍ വേഷത്തില്‍ അഞ്ചു മണിക്കൂര്‍ ലെക്ചര്‍ കേള്‍ക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് സാലിസ്ബറി പ്ലെയിനില്‍ നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കേണ്ടി വന്നത്. പുലര്‍ച്ചെ മുതര്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടി വന്നത്. 2009ല്‍ നടന്ന ഒരു പഠനത്തില്‍ കറുത്തവരായ ബ്രിട്ടീഷ് സൈനികര്‍ക്ക് തണുത്ത കാലാവസ്ഥ താങ്ങാനുള്ള ശേഷി വെളുത്തവരേക്കാള്‍ കുറവാണെന്ന് വ്യക്തമായിരുന്നു. ഈ പഠന റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കിയ റിട്ടില്‍ അസിയാമാ നല്‍കിയിട്ടുണ്ട. തണുത്ത കാലാവസ്ഥയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളവരെ എത്രയും പെട്ടെന്നു തന്നെ സ്ഥലത്തു നിന്ന് മാറ്റണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് സൈനികോദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 36 കാരനായ അസിയാമാ ഘാനയിലാണ് ജനിച്ചത്. 2016 ഒക്ടോബര്‍ വരെ ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. വില്‍റ്റ്ഷയറിലെ റ്റിഡ്വര്‍ത്തില്‍ ഒരു ഇവാഞ്ജലിക്കല്‍ ചര്‍ച്ചിന് നേതൃത്വം നല്‍കുകയാണ് ഇദ്ദേഹം ഇപ്പോള്‍.

ലണ്ടന്‍: 2019 ആരംഭത്തോടെ പരിഷ്‌കരിച്ച എം.ഒ.ടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ലൈസന്‍സ് ലഭിക്കുന്നത് മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങളോടെയാണ് പുതിയ നിയമങ്ങള്‍ എത്തുന്നത്. പുതിയ നിയമ പ്രകാരം ട്രാഫിക് ലംഘനങ്ങള്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മാറിവരുന്ന കാറുകളുടെ ടെക്‌നോളജികള്‍ക്ക് അനുശ്രുതമായി നിയമങ്ങളും പരിഷ്‌കരിക്കാനാണ് അധികൃതരുടെ തീരുമാനം. ബൈക്കുകളെ മറികടക്കുമ്പോള്‍ കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ വന്‍തുക ഫൈന്‍ നല്‍കേണ്ടി വരും. 1.5 മീറ്ററെങ്കിലും അകലം ബൈക്കുമായി പാലിച്ച ശേഷം മാത്രമെ മറികടക്കാന്‍ പാടുള്ളുവെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ലംഘനം നടത്തിയാല്‍ 100 പൗണ്ടും പിഴയും ലൈസന്‍സില്‍ 3 പോയിന്റും രേഖപ്പെടുത്തും. നിരത്തില്‍ സൈക്കിളിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം.

വിദഗ്ദ്ധനായ വ്യക്തിയുടെ സഹായത്തോടെ മോട്ടോര്‍വേയില്‍ നിന്ന പരിശീലനം നേടാന്‍ പുതിയ ലേണേഴ്‌സിന് സാധിക്കും. അടച്ചിട്ട സ്മാര്‍ട്ട് മോട്ടോര്‍ വേയിലുടെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ ഈടാക്കാനും ആലോചിക്കുന്നുണ്ട്. വാഹനത്തില്‍ നിര്‍ബന്ധമായും സജ്ജീകരിച്ചിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റും പരിഷ്‌കരിച്ചിട്ടുണ്ട്. വാഹനത്തിന്റെ കാര്യക്ഷമതയും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിരിക്കണം. ഡീസല്‍ കാറുകളുടെ നികുതിയില്‍ വര്‍ദ്ധനവുണ്ടാകും. 2019 ഏപ്രിലോടെ ഇത് പ്രാബല്യത്തിലാകും.

നിലവില്‍ വര്‍ഷം 140 പൗണ്ടാണ് റോഡ് ടാക്‌സ്. വാഹനത്തിന്റെ കാര്‍ബണ്‍ എമിഷന്‍ പരിശോധിച്ചാവും ഇനി മുതല്‍ റോഡ് ടാക്‌സ് ഏര്‍പ്പെടുത്തുക. പരമാവധി 500 പൗണ്ടാവും ടാക്‌സ് തുക. പുതിയതായി ലൈസന്‍സ് നേടുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചില നിര്‍ദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ലൈസന്‍സ് നേടുന്നവര്‍ക്ക് വാഹനം നിരത്തിലിറക്കുന്നതിന് സമയം ഏര്‍പ്പെടുത്തുക. സ്പീഡ് ലിമിറ്റ്, വാഹനത്തിന്റെ എഞ്ചിന്‍ വലിപ്പം, നിര്‍ബന്ധപൂര്‍വ്വമായ പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍, കൊണ്ടുപോകാവുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ പരിഗണനയിലാണ്.

ലണ്ടന്‍: ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങുന്നു. സര്‍ക്കാര്‍ തലത്തില്‍ തെരുവുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി 675 മില്യണ്‍ പൗണ്ടിന്റെ ധനസഹായം ലഭ്യമാകും. ഒഴിഞ്ഞു കിടക്കുന്ന കടകളും ഇതര സ്ഥാനങ്ങളും ചെറിയ ചാക്കടകളും കമ്യൂണിറ്റി സെന്ററുകളുമായി പരിണമിക്കും. പദ്ധതിയുടെ ഭാഗമായി വീടുകളും നിര്‍മ്മിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ വളരെയേറെ പ്രാധാന്യമുള്ളവയാണ് ഹൈ സ്ട്രീറ്റുകള്‍. പുരാതന കെട്ടിടങ്ങള്‍ ശാസ്ത്രീയമായ പുന്‍നിര്‍മ്മിക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രദേശിക ഭരണകൂടങ്ങള്‍ക്കാവും പദ്ധതിയുടെ മേല്‍നോട്ടം.

2009ല്‍ പുറത്തുവന്ന സ്റ്റാറ്റിക്കല്‍ സര്‍വ്വേ പ്രകാരം ഏതാണ്ട് 5,410 ഹൈ സ്ട്രീറ്റുകളാണ് യു.കെയില്‍ ആകെയുള്ളത്. ഇവയില്‍ പലതും ഇന്ന് ജീര്‍ണാവസ്ഥയിലാണ്. മിക്ക കടകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവയാണ്. കൂടാതെ ദിനംപ്രതി നിരവധി ചെറുകിട സ്ഥാപനങ്ങള്‍ നഷ്ടം കാരണം അടച്ചു പൂട്ടുകയുമാണ്. പുതിയ പദ്ധതി പ്രകാരം ഇത്തരം തെരുവുകളെ രാജ്യത്തിന് ഗുണപ്രദമാകുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ യു.കെയിലെ ചരിത്ര പ്രധാനമായ തെരുവുകള്‍ പുനര്‍ജനിക്കുമെന്നാണ് പ്രതീക്ഷ. കമ്യൂണിറ്റി സെന്ററുകള്‍ ഹൈ സ്ട്രീറ്റുകളില്‍ സ്ഥാപിക്കുന്നത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തിലധികം റീട്ടൈല്‍ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടേണ്ടി വന്നത്. വ്യാപാരത്തിലുണ്ടായ ഇടിവ് ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഓണ്‍ലൈനില്‍ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഇവിടെങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായ കുറഞ്ഞതും ഹൈ സ്ട്രീറ്റുകളുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഇവിടെങ്ങളില്‍ നിന്ന് പര്‍ച്ചേഴ്‌സ് ചെയ്യുന്നവരുടെ എണ്ണം 5 വര്‍ഷത്തിനിടയിക്ക് 50 ശതമാനം ഇടിവുണ്ടായി. പുതിയ പദ്ധതി സ്ട്രീറ്റുകളെ വീണ്ടും ജനകീയമാക്കുമെന്നാണ് കരുതുന്നത്.

ലണ്ടന്‍: വിവാദ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ഹോം സെക്രട്ടറി സാജിദ് ജാവിദ്. പാകിസ്ഥാന്‍ വംശജരായ ചിലര്‍ രാജ്യത്ത് ഗ്യാംഗുകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഹോം സെക്രട്ടറി ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഏഷ്യന്‍ വംശജരായ പീഡോഫീലുകള്‍ അവസാനം നീതിപീഠത്തിന് മുന്നിലെത്തിയിരിക്കുന്നുവെന്നായിരുന്നു ഹോം സെക്രട്ടറിയുടെ ട്വീറ്റ്. ഏഷ്യന്‍ വംശജരെന്ന പ്രസ്താവന ഒരു സംസ്‌ക്കാരത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി റേഡിയോ-4 നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

ഗ്യാംഗ് അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ജനങ്ങള്‍ സുരക്ഷയൊരുക്കുകയെന്നത് എന്നില്‍ അര്‍പ്പിക്കപ്പെട്ട കടമയുമാണ്. അതിനാല്‍ ഇത്തരം ഗ്യാംഗുകളെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സാജിദ് ജാവിദ് വ്യക്തമാക്കി. ഹഡ്ഡര്‍സ്ഫീല്‍ഡില്‍ 20 അംഗങ്ങള്‍ അടങ്ങിയ ഗ്യാംഗ് ചെറിയ കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തോടെയാണ് രൂക്ഷ പ്രതികരണവുമായി സാജിദ് ജാവിദ് രംഗത്ത് വന്നത്. ഇവരെക്കുറിച്ചാണ് ഏഷ്യക്കാരായ പീഡോഫീലുകള്‍ എന്ന് ഹോം സെക്രട്ടറി പ്രസ്താവനയിറക്കിയതെങ്കിലും ഏഷ്യക്കാരെന്ന വാക്ക് കുടിയേറ്റ വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

സാജിദ് ജാവിദ് പാക് വംശജനാണ് എന്നിട്ട് പോലും ഏഷ്യന്‍ സംസ്‌ക്കാരത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. രാജ്യത്ത് ഗ്യാംഗുകളെ വളര്‍ത്തിയെടുക്കുന്നതില്‍ പാക് വംശജരുടെ പങ്ക് വലുതാണെന്ന് ഹോം സെക്രട്ടറി പറയുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. പാക് വംശജരുടെ ഇത്തരം അക്രമവാസനയ്ക്ക് പിന്നില്‍ സാംസ്‌ക്കാരികമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന് റേഡിയോ-4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കൃത്യമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ രാജ്യം നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ് ഡെസ്ക്

പോലീസ് കാറിടിച്ച് ക്രിസ്മസ് ദിനത്തിൽ വഴിയാത്രക്കാരൻ മരിച്ചു. ലിവർപൂളിലെ സ്കോട്ട്ലാൻഡ് റോഡിലാണ് ദാരുണ അപകടം നടന്നത്. ലോക്കൽ പബിൽ സമയം ചിലവഴിച്ചശേഷം വീട്ടിലേയ്ക്ക് ക്രിസ്മസ് ഗിഫ്റ്റു പായ്ക്കറ്റുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മേഴ്സിസൈഡ് പോലീസിന്റെ കാറാണ് ടോണി കാരോൾ എന്ന മധ്യവയസ്കനെ ഇടിച്ചിട്ടത്.

ബ്ളൂ ഫ്ളാഷിംഗ് ലൈറ്റുമായി എമർജൻസി റണ്ണിലായിരുന്നു പോലീസ് കാർ.ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇടിച്ച പോലീസ് കാർ ഡ്രൈവർ സംഭവത്തിൽ പരിക്ഷീണിതനായി രണ്ടു കൈയ്യും തലയ്ക്ക് കൊടുത്ത് റോഡിലിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. സ്നേഹമയനും വിശാലഹൃദയനുമായിരുന്നു കൊല്ലപ്പെട്ട ടോണിയെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇൻഡിപെൻഡന്റ് പോലീസ് കംപ്ളെന്റ്സ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു.

ലണ്ടന്‍: ചെല്‍ഡ് കെയര്‍ സപ്പോര്‍ട്ടിന് പണം നല്‍കുന്നത് ഒഴിവാക്കാനായി സാലറി കുറച്ച് കാണിച്ച ഡോക്ടര്‍ക്ക് 20 മാസം തടവ്. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടറായ കോളന്‍ നകോമോയെയാണ് 20 മാസം തടവിന് യു.കെ കോടതി ശിക്ഷിച്ചിരിക്കുന്നത് ഇയാളെ 2 വര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സിക്ക് ഡോ. നകോമോ സമര്‍പ്പിച്ച രേഖകളിലാണ് കൃത്രിമം കാണിച്ചത്. ഇയാള്‍ കോടതിയില്‍ ഇക്കാര്യം സമ്മതിച്ചതോടെയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 2013 ഏപ്രില്‍ മുതല്‍ 2015 നവംബര്‍ വരെയുള്ള കാലഘട്ടങ്ങളില്‍ മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ ഡോ. നകോമോ ചൈല്‍ഡ് കെയര്‍ സപ്പോര്‍ട്ടിന് നല്‍കേണ്ടിയിരുന്ന പണം ലാഭിക്കുന്നതിനായി വഞ്ചന കാണിച്ചതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

2013 ഏപ്രില്‍ മുതല്‍ ഡോ. നകോമോയുടെ മാസവരുമാനം ഏതാണ്ട് 10,000 പൗണ്ടോളം വരുമെന്ന് ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ചൈല്‍ഡ് കെയറിനായി നല്‍കാന്‍ പാകത്തിനുള്ള വരുമാനം തനിക്കില്ലെന്നായിരുന്നു ഇയാളുടെ വാദം. തട്ടിപ്പ് 15 മാസത്തിനിടെ ഡോക്ടര്‍ സമ്പാദിച്ചത് 115,000 പൗണ്ടാണ് എന്നാല്‍ കണക്കുകളില്‍ ഇതില്ല. കൂടാതെ ഇക്കാലയാളവില്‍ വിവിധ അക്കൗണ്ടികളിലേക്കായി ഈ തുക ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സിംബാവെ വംശജമനായ ഡോ. നകോമോ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യയുമായി 2013ല്‍ വേര്‍പിരിഞ്ഞതിന് ശേഷം കുട്ടികളുടെ ചെലവിനായി തുക നല്‍കാന്‍ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനായിരുന്നു.

എന്നാല്‍ വരുമാനത്തില്‍ കൃത്രിമം കാണിച്ച് ചൈല്‍ഡ് കെയറിന് നല്‍കേണ്ട പണം വെട്ടിച്ചു. മാസത്തില്‍ കുട്ടികള്‍ക്കായി നിശ്ചിത തുക നല്‍കാതിരുന്നതോടെയാണ് കാര്യങ്ങള്‍ ചൈല്‍ഡ് സപ്പോര്‍ട്ട് ഏജന്‍സി അന്വേഷിക്കുന്നത്. ഇയാളുടെ വിശദീകരണത്തില്‍ സംശയം തോന്നിയ ഏജന്‍സി വിശദമായ അന്വേഷണം നടത്തിയതോടെ തട്ടിപ്പ് പിടിക്കപ്പെട്ടു. മാസത്തില്‍ പതിനായിരം പൗണ്ട് വരുമാനം ഉള്ളതായി പിന്നീട് ഇയാള്‍ക്ക് സമ്മതിക്കേണ്ടി വരികയായിരുന്നു. നകോമോയെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. നകോമോ നടത്തിയ വഞ്ചന അതീവ പ്രാധാന്യം നിറഞ്ഞതാണെന്ന് കോടതി വിലയിരുത്തി.

Copyright © . All rights reserved