Main News

ലണ്ടന്‍: സമീപകാലത്ത് ലണ്ടന്‍ നഗരം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പലരും തലസ്ഥാന ഗനരം ഉപേക്ഷിച്ച് പോകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ 2 ബെഡ് റൂം ഫ്‌ളാറ്റുകള്‍ക്ക് പകരമായി നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും വലിയ വീടുകള്‍ സ്വന്തമാക്കാന്‍ ഒഴിഞ്ഞു പോകുന്നവര്‍ക്ക് സാധിക്കും. ലണ്ടനിലെ വീടുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ശരാശരി പ്രൊപ്പര്‍ട്ടി വില കുറവാണ്.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ശരാശരി 424,610 പൗണ്ട് മാത്രമാണ് ലണ്ടന്‍ നിവാസികള്‍ പുതിയ വീടുകള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ ലണ്ടന്‍ നഗരത്തിലെ ഫ്‌ലാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വീടുകള്‍ വലിപ്പത്തിലും സ്ഥല സൗകര്യത്തിലും മുന്നില്‍ നില്‍ക്കുന്നവയുമാണ്. ലണ്ടനിലെ അറ്റാച്ചഡ് 2-ബെഡ്‌റൂം ഫ്‌ളാറ്റിന് നല്‍കുന്ന വില മാത്രമെ ബ്രര്‍മിംഗ്ഹാമിലെ മാര്‍ക്കറ്റിനടുത്ത് ഒരു വലിയ കെട്ടിടം സ്വന്തമാക്കാന്‍ നല്‍കേണ്ടി വരുന്നുള്ളു. ലണ്ടനിലുള്ള വീട് വിറ്റു നോര്‍ത്തേണ്‍ പ്രദേശങ്ങളിലേക്ക് വരുന്നവര്‍ക്ക് ജീവിത സാഹചര്യങ്ങളും ചെലവുകളും കുറയുന്നതായിട്ടും പഠനം കണ്ടെത്തിയിട്ടുണ്ട്.

ലണ്ടന്‍ നഗരത്തിന് പുറത്തായി 2018ന് തുടക്കത്തിലുള്ള ആറ് മാസത്തിനിടയില്‍ 30,000 പേരാണ് പുതിയ വീടുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് മനസിലാക്കാം. ഇവയില്‍ ഭൂരിഭാഗം പേരും നാര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കും മിഡ്‌ലാന്‍ഡ്‌സിലേക്കുമാണ് താമസം മാറ്റിയിരിക്കുന്നത്. 2008ല്‍ 7 ശതമാനം താമസം മാറ്റം മാത്രമാണ് ഉണ്ടായിരുന്നത് എന്നാല്‍ നിലവില്‍ ഇത് 21 ശതമാനമായി ഉയര്‍ന്നു. വേതനത്തിന്റെ 50 ശതമാനം വരെ വാടക ഇനത്തില്‍ ലണ്ടന്‍ നിവാസികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ പ്രദേശങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ ഈ ഇനത്തില്‍ ചെലവ് വരുന്നുള്ളു. ലണ്ടനില്‍ ശരാശരി 2500 പൗണ്ടാണ് ശരാശരി വാടക.

ന്യൂസ് ഡെസ്ക്

കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും മൂലം സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 29 ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളെല്ലാം പുനരാരംഭിക്കും. കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ പ്രവാസികൾക്ക് ആശ്വാസമാകും ഈ തീരുമാനം. യുകെയിൽ നിന്ന് കേരളത്തിൽ സമ്മർ ഹോളിഡേയിൽ എത്തിയ നിരവധി പേർക്ക് എയർപോർട്ട് അടച്ചത് മൂലം യാത്ര മാറ്റേണ്ടി വന്നിരുന്നു.

നെടുമ്പാശേരിയ്ക്ക് പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29 ന് ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികളെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

യു.കെയിലെ പേപ്പര്‍ പ്രിസ്‌ക്രിപ്ഷന്‍ യുഗം അവസാനിക്കുന്നു. ഫാര്‍മസികളില്‍ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള റെഗുലേഷന്‍സ് അനുസരിച്ച് രോഗിക്ക് നോമിനേറ്റഡ് ഫാര്‍മസികള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗപ്പെടുത്താനാകൂ. എന്നാല്‍ പുതിയ സംവിധാനത്തില്‍ എല്ലാ രോഗികള്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കഴിയും.

ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാതാവുന്നതോടെ പ്രിസ്‌ക്രിപ്ഷന്‍ മേഖല മുഴുവനായും ഡിജിറ്റലാകുമെന്നാണ് സൂചന. ഫാര്‍മസികള്‍ അനുയോജ്യമായ ടെക്‌നോളജികള്‍ കണ്ടെത്തുന്നതോടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.

2010ന് ശേഷം ഏതാണ്ട് 60 ശതമാനം വര്‍ദ്ധനവ് ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷന്റെ കാര്യത്തിലുണ്ടായിട്ടുണ്ട്. നിലവില്‍ 7358 ജിപിമാരില്‍ 6842 പേരും 11658 ഫാര്‍മസികളില്‍ 11573 സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍.എച്ച്.എസുകളിലെ ആയിരക്കണക്കിന് ജി.പിമാര്‍ ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷന്‍ രീതി ഇതിനോടകം അവലംബിച്ച് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ രീതി വലിയ വളര്‍ച്ച നേടിക്കഴിഞ്ഞതായും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.

അദ്ധ്യായം – 24
മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍

ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്‌സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ് ഉമ്മന്റെ മുറിയിലെത്തി പരിചയപ്പെടുത്തിയിട്ട് മടങ്ങിപ്പോയി. കണ്ണട ധരിച്ച വിജയ് പ്രസന്നഭാവത്തോടെ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു, കുറേ ചോദ്യങ്ങള്‍ ചോദിച്ചു. തികച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളപ്പറ്റിയുളള ചോദ്യങ്ങള്‍. സ്വന്തം തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുക, മറ്റുളളവരുടെ ഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിയുക തുടങ്ങിയ വാക്കുകള്‍ എന്റെ ഹൃദയത്തിലും ഒരു സ്പന്ദനമുണര്‍ത്തി. ഇദ്ദേഹം പേരു കൊണ്ട് മലയാളിയെങ്കിലും നമ്മുടെ സാംസ്‌കാരിക പൈതൃകം ഇദ്ദേഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കേരളത്തിനു പുറത്തെന്ന് ഞാന്‍ മനസ്സിലാക്കി.
മുമ്പ് വന്ന മുടന്തുള്ള ആള്‍ ഇദ്ദേഹത്തെ ചില പേപ്പറുകള്‍ ഏല്‍പിച്ചു. അദ്ദേഹം അതു വായിക്കുന്നത് ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു. അതില്‍ ഒപ്പു വച്ചിട്ട് എന്റെ പേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ഇതു നിങ്ങളെ നിയമിച്ചു കൊണ്ടുളള കത്താണ്. മറ്റുളളതൊക്കെ ഇദ്ദേഹം പറയും. എനിക്ക് വിജയാശംസകള്‍ നേര്‍ന്നിട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഞാന്‍ അകത്തേ മുറിയിലേക്കു നടന്നു. ഓഫിസില്‍ നിന്നുളള നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ട് അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദി പറഞ്ഞു പുറത്തിറങ്ങി.

ആശുപത്രിക്കടുത്തുള്ള പടുത്തുയര്‍ത്തിയിരിക്കുന്ന മെഡിക്കല്‍ കോളജ് ബ്രട്ടീഷുകാരുടെ ഭരണ കാലത്ത് തീര്‍ത്തതാണ്. പ്രകൃതി പോലെ ആ കെട്ടിടങ്ങളും സുന്ദരമായി കാണപ്പെട്ടു. ഗുരുദാസ്പൂരിലേക്ക് ലുധിയാനയില്‍ നിന്നുളള ബസ്സ് യാത്രക്കിടയില്‍ പച്ചപ്പോടെ കിടക്കുന്ന നെല്ല്, ഗോതമ്പ് പാടങ്ങള്‍, കരിമ്പിന്‍ തോട്ടങ്ങള്‍, വാഴക്കൂട്ടങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കണ്ണുകള്‍ക്കു വിരുന്നു നല്‍കുന്ന കാഴ്ച്ചകളായിരുന്നു. എനിക്കറിയാത്ത ഏതോ തോടുകളില്‍ താറാവിന്‍ കൂട്ടങ്ങളെ കണ്ടു. സമൃദ്ധമായ പാടങ്ങള്‍ കണ്ടപ്പേള്‍ പഞ്ചാബികള്‍ കഠിനാദ്ധ്വാനികള്‍ ആണ് എന്നു മനസ്സിലാക്കി. കരിമ്പിന്‍ പാഠങ്ങള്‍ കാണുമ്പോഴൊക്കെ ചെറുപ്പത്തില്‍ കരിമ്പൊടിച്ചതും, ലോറിയില്‍ കരിമ്പ് നിറച്ചു പോകുമ്പോള്‍ അതിന്റെ പിറകെയോടി കരിമ്പ് വലിച്ചെടുത്തതും ശര്‍ക്കരയും, കരിപ്പെട്ടിയുമൊക്കെ മനസ്സില്‍ തെളിഞ്ഞുവന്നു. പെങ്ങളുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചിട്ട് ഞാന്‍ പോയത് ഫാദര്‍ ഗിടോയുടെ അടുക്കലാണ്. മലയാളത്തനിമയുളള ആ പുരോഹിതന്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. എന്റെ തൊഴില്‍ അപേക്ഷയില്‍ ഫാ. ഗിടോയുടെ പേരാണ് കൊടുക്കാറുളളത്. കാരണം പഞ്ചാബില്‍ മറ്റാരേയും എനിക്കറിയില്ല. പട്ടാളക്കാരുടെ വിവരങ്ങള്‍ കൊടുക്കാനും പറ്റില്ല. എന്റെ പുതിയ ജോലി വിവരമറിഞ്ഞ് എന്നെ അഭിനന്ദിക്കുന്നതിനൊപ്പം പറഞ്ഞത് ബറ്റാലയിലെ ബാറിംഗ് യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന്റെ പി. എ.യായി ഒരു മാസം കഴിഞ്ഞ് എടുക്കുമെന്നാണ്.

സത്യസന്ധനും, ഭക്തനുമായ ആ പുരോഹിതന്‍ ഞാനറിയാതെ എന്നെ പിന്‍തുടരുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുളള അദ്ദേഹത്തിന്റെ പ്രസംഗം ആരേയും ആകര്‍ഷിക്കുന്ന, മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്തതായിരുന്നു. മറ്റൊന്ന് വിദേശ രാജ്യങ്ങളില്‍ പഠിച്ചിട്ടും കേരളത്തില്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം മലയാള ഭാഷയോടും സാഹിത്യത്തോടും കാട്ടുന്ന അടങ്ങാത്ത ആവേശമാണ്. മുമ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ അലമാരയില്‍ നിന്ന് എനിക്കും ആശാന്റെ വീണപൂവും എം. പി. പോളിന്റെ ചെറുകഥാ പ്രസ്ഥാനവും വായിക്കാന്‍ തന്നിരുന്നു. ഞാനതു വായിച്ചിട്ട് മടക്കിക്കൊടുക്കുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹിക്ക് എന്റെ രാജിക്കത്ത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലിട്ടു. ഞാനും ഫാദര്‍ ഗിടോയും ബാറിംഗ് കോളജിലേക്ക് അവിടെ നടക്കുന്ന ഷേക്‌സ്പിയറുടെ നാടകം കാണാന്‍ ബസ്സില്‍ യാത്ര തിരിച്ചു. ഗുരുദാസ്പുരില്‍ നിന്ന് ദാരിവാളിലെത്തിയപ്പോള്‍ ഫാദര്‍ പറഞ്ഞു, സിലോണ്‍ പെന്തക്കോസ്തിന്റെ പ്രധാന കേന്ദമാണിത്. പലരുടേയും രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറുന്നു എന്നാണ് കേട്ടിട്ടുളളത്. ബറ്റാല കഴിഞ്ഞല്‍ പ്രധാന സ്ഥലം അമൃത്‌സര്‍ ആണ്. ബറ്റാലയില്‍ ബസ്സിലിറങ്ങി ഞങ്ങള്‍ കോളജിലേക്ക് നടന്നു. ഇതിനു മുമ്പ് ഞാനും ഫാദര്‍ തിമോത്തിയും കൂടി പ്രായാധിക്യത്തില്‍ കഴിയുന്ന ഒരു കത്തോലിക്ക പുരോഹിതനെ ഇതിനടുത്ത് കാണാന്‍ വന്നിട്ടുണ്ട്. ആ പുരോഹിതനായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ഇവിടെ വന്നത്. ഞങ്ങള്‍ കോളജില്‍ എത്തി. മനോഹരങ്ങളായ പുരാതന കെട്ടിടങ്ങള്‍, പല ഭാഗങ്ങളിലും ഉദ്യാനങ്ങള്‍, ചെറുതും വലിതുമായ വൃക്ഷങ്ങള്‍, ആ ശീതളച്ഛായയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധാരാളമായിരിപ്പുണ്ട്. അവരൊക്കെ ഗൗരവമായി എന്തോ ഒക്കെ ചര്‍ച്ച ചെയ്യുന്നു. ചിലര്‍ വായിക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ കാറ്റ് താളമേളമിട്ടകലുന്നു.

ഈ കോളജ് ആരാണ് നടത്തുന്നതെന്ന് ഞാന്‍ ഫാദറിനോട് ചോദിച്ചു. ഇതു നടത്തുന്നത് സി. എം.ഐ അമേരിക്ക-കാനഡയിലുളള മെതോസിസ്റ്റ്, പ്രസ്ബ്‌റ്റേരിയന്‍ ചര്‍ച്ചുകളാണ്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക കരസ്ഥമാക്കിയ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബാറിംഗ് എന്നു പേരുളള വിദേശ മിഷിനറി സ്‌കൂളായി ആരംഭിച്ചതാണ് ഇന്നത്തെ കോളജ്. ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളെപ്പോലെ കണ്ടപ്പോഴും അവരുടെ കാലത്ത് മിഷിനറിമാര്‍ ധാരാളം നന്മകള്‍ ഇന്ത്യയിലെങ്ങും ചെയ്തത് ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച എന്റെ മനസ്സിലേക്ക് ഓടിയെത്തി. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂളായ സി. എം. എസ് കോളജ്-സ്‌കൂള്‍, ബെന്‍ജമിന്‍ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രസ്സ്, ആദ്യ മലയാള ഗ്രാമര്‍ എഴുതിയ ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അങ്ങനെ എത്രയോ പേര്‍.
ഞങ്ങള്‍ നടന്നു ചെന്നത് കോളജിന്റെ ക്വാര്‍ട്ടേഴ്‌സിലേക്കാണ്. പൗരാണികത ഓര്‍മിപ്പിച്ചാണ് അവിടുത്തെ വീടുകളും. ഒരാള്‍ പുറത്തേക്കു വന്നു. അത് അവിടെ പഠിപ്പിക്കുന്ന പ്രഫസര്‍ കുര്യാക്കോസ്സാണ്. മലയാളത്തില്‍ ഫാദറിനോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇവിടേയും മലയാളിയുണ്ടോ?. നാടകകൃത്തെന്ന് എന്നെ പരിചയപ്പെടുത്തി. പ്രൊഫ. കുര്യാക്കോസ് കലാ-സാഹിത്യ വിഭാഗത്തിന്റെ കണ്‍വീനറാണ്. അതിനാല്‍ കോളജില്‍ എന്തു നടന്നാലും ഫാദര്‍ ഗിടോയെ അറിയിക്കാറുണ്ട്. ഫാദര്‍ ഇവിടെ പ്രസംഗിക്കാനും വന്നിട്ടുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. ഇവിടെ മലയാളികള്‍ ഇനിയുമുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരാള്‍ കൂടി അദ്ധ്യാപകനായിട്ടുണ്ടെന്ന് മറുപടി കിട്ടി. കേരളത്തിനു പുറത്തുളള മലയാളികള്‍ പരസ്പരം സ്‌നേഹവുമുളളവരെന്ന് റാഞ്ചിയില്‍ വച്ചുതന്നെ ഞാന്‍ കണ്ടതാണ്. അവിടുന്ന് കാപ്പി കുടിച്ച് ഞങ്ങള്‍ ഒന്നിച്ച് തീയേറ്റര്‍ ഹാളിലെത്തി.
ഹാള്‍ നിറയെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. ആദ്യമായിട്ടാണ് ഞാനൊരു ഇംഗ്ലീഷ് നാടകം കാണുന്നത് വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ. എല്ലാവരും അഗാധമായ താല്‍പര്യത്തിലാണ്. പഞ്ചാബി നാടകങ്ങളും അരങ്ങേറുമായിരിക്കുമെന്ന് എനിക്കു തോന്നി. സ്വന്തം മാതൃഭാഷയെ സംരക്ഷിക്കാതെ മറ്റൊരു ഭാഷയെ സംരക്ഷിക്കാന്‍ ദേശസ്‌നേഹികള്‍ ശ്രമിക്കില്ല. പ്രൊഫസര്‍ അടുത്തില്ലാത്തതിനാല്‍ അതൊന്നു ചോദിക്കാന്‍ കഴിഞ്ഞില്ല.

നാടകം കണ്ടിട്ട് സന്ധ്യക്കു തന്നെ ഞങ്ങള്‍ ഗുരുദാസ്പുരില്‍ മടങ്ങിയെത്തി. ഞാന്‍ പെങ്ങള്‍ക്കൊപ്പം താമസ്സിച്ചു. ആ രാത്രിയില്‍ തന്നെ പെങ്ങളില്‍ നിന്ന് ഒരു ഇന്‍ലന്‍ഡ് വാങ്ങി ഓമനയ്ക്ക് എഴുതി. പുതിയ അഡ്രസ്സ് സി.എം.സിയുടേത് അയച്ചു തരാം. പഴയ അഡ്രസ്സില്‍ എഴുതരുത്. അടുത്ത ദിവസം രാവിലെ ഗുരുദാസ്പുര്‍ ബസ്സ് സ്റ്റോപ്പിലുളള പോസ്റ്റ് ബോക്‌സില്‍ കത്ത് ഇട്ടിട്ട് അമൃത്‌സറിലേക്ക് ബസ്സില്‍ കയറി.
അമൃത്‌സറില്‍ ബസ്സിറങ്ങി സൈക്കിള്‍ റിക്ഷയിലാണ് ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോയത്. അവിടെയും സെക്യൂരിറ്റിയുണ്ട്. അതിനുളളിലായപ്പോള്‍ ഏതോ പുണ്യവീഥിയിലൂടെ നടക്കുന്ന അനുഭവം. സര്‍ദാരുടെ വിവിധ നിറത്തിലുളള വസ്ത്രധാരണവും, തൊപ്പി പോലെ മുടികെട്ടിയ തലയും എന്നില്‍ കൗതുകമുണര്‍ത്തി. പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുളളവര്‍ അവിടെ വരുന്നുണ്ട്. അതിനുളളിലെ നീന്തല്‍ക്കുളം പോലെ വിസ്തൃതിയില്‍ കിടക്കുന്ന വെളളത്തില്‍ ആരും കുളിക്കുന്നതായി കണ്ടില്ല. സര്‍ദാറിന് അതൊരു പുണ്യതീര്‍ത്ഥമാണ്. അതിനുളളിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നു.

അതിന്റെ ഒരു ഭാഗത്ത് നീണ്ട വെളളത്താടിയുളള പൂജാരികള്‍ കുഞ്ചിരോമങ്ങള്‍ പോലുളള സുന്ദരമായ വിശറികള്‍ വീശികൊണ്ട് ഭക്തഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അവിടെ നിന്നു പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലും മനുഷ്യമനസ്സിന് കുളിര്‍മ പകരുന്നതാണ്. അവരുടെ ഗുരുപൂജയുടെ പൂമണം അതു തെളിയിക്കുന്നു. ഞാന്‍ അവിടെ നിന്നു മടങ്ങുമ്പോള്‍ ആ സ്തുതിഗീതങ്ങള്‍ എന്റെ കാതുകളെ തഴുകിക്കൊണ്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ ലുധിയാനയില്‍ ഒരു വാടകമുറി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. ഞാന്‍ ജലന്തറില്‍ പരിചയപ്പെട്ട തോമസ് എനിക്കു സഹായിയായി വന്നു. തോമസ്സിന് ഞാനാണ് മദ്രാസ് ഫൈനാന്‍സ് കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത്. ഞാനീ സ്ഥാപനത്തിലെ ഒരു ഉപദേശകനായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ഇടപെട്ടിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ചുകള്‍ പഞ്ചാബ്, ഹരിയാന, ജമ്മു എത്തിവിങ്ങളിലുണ്ട്. ഇതിന്റെ ജനറല്‍ മാനേജര്‍ കോഴിക്കോട്ടുകാരനായ കൃഷ്ണകുമാര്‍, ഫൈനാന്‍സ് മാനേജരായ പട്ടാമ്പിക്കാരന്‍ സുരേന്ദ്രന്‍ ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിങ്കളാഴ്ച്ച സി.എം.സിയില്‍ ജനറല്‍ സൂപ്രണ്ടിന്റെ പി.എ യായി തൊഴിലില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നവരാണ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടേയും ദൈനം ദിന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നത് ജനറല്‍ സൂപ്രണ്ടിനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ പര്‍ച്ചേയ്‌സ്, സ്റ്റോര്‍, മെയ്ന്റനന്‍സ്, സെക്യൂരിറ്റി, കേറ്ററിംഗ്, സാനിറ്റേഷന്‍ അങ്ങനെ പല വകുപ്പുകളുണ്ട്. ഞാന്‍ ഓഫിസ്സില്‍ ചെല്ലുമ്പോള്‍ ജി. എമ്മിന്റെ പി.എ ആയിരുന്നത് ചങ്ങനാശേരിക്കാരന്‍ ചാക്കോയായിരുന്നു. ജി.എസ്.ഒ. ബാബു പോള്‍ ജേക്കബ്, മലയാളിയാണ്. ഇദ്ദേഹത്തിന് ഫാര്‍മസ്സിയിലും ഡോക്ടറേറ്റുളളതിനാല്‍ ഫാര്‍മസ്സിയുടെ തലവന്‍ കൂടിയാണ്. ചാക്കോ ജോലിയില്‍ നിന്നു വിരമിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് ഒരാളെ പെട്ടെന്നവര്‍ കണ്ടെത്തിയത്. ചാക്കോ കാനഡയില്‍ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്കു പോകുന്നു. അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസമിരുന്ന് ജോലികളുടെ സ്വഭാവം മനസ്സിലാക്കി.

പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുളള അനുഭവമുണ്ടായിരുന്നതിനാല്‍ ജോലികള്‍ അത്ര ക്ലേശകരമായി തോന്നിയില്ല. ഇതു പോലുളള ഓഫിസ്സുകളില്‍ ജോലി ചെയ്യാന്‍ കുറച്ചു കൂടി മനോധൈര്യം ആവശ്യമുളളതായി തോന്നി. എനിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. മറ്റെങ്ങും കാണാത്ത പ്രത്യേകത ഞാനിവിടെ കണ്ടത് എല്ലാ വകുപ്പിലേയും തൊഴിലാളികള്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ ജോലിക്കു കയറുന്നതിനു മുമ്പ് ഒന്നിക്കും. അത് പ്രാര്‍ത്ഥിക്കാനാണ്. എല്ലാ മതക്കാരുമുണ്ട്. പത്തു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വയ്ക്കും. മിക്ക ദിവസവും പ്രാര്‍ത്ഥിക്കുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും പര്‍ച്ചെയിസ് വിഭാഗത്തിന്റെ തലവനായ സര്‍ദാര്‍ ജസ്വന്ത് സിംഗാണ്. അദ്ദേഹത്തിന്റെ കീഴിലും പല ഉപ വകുപ്പുകളുണ്ട്. ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ സര്‍ദാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മതത്തിനു വേണ്ടിയല്ല; മനുഷ്യ നന്മക്കു വേണ്ടിയാണ്. എല്ലാവരും ഈശ്വരന് വിധേയമായി പ്രാര്‍ത്ഥിക്കണം, അന്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ ആരും അകപ്പെടരുത്, ആരിലും വെറുപ്പും പകയും ഉണ്ടാകുന്ന അവസരമുണ്ടാക്കരുത്, ആരോടും മാന്യമായി പെരുമാറണം തുടങ്ങി മനുഷ്യന് പ്രതീക്ഷകള്‍ നല്കുന്ന പ്രാര്‍ത്ഥനയായിരുന്നു.

ഇതര മതസ്ഥരായ സ്ത്രീപുരുഷന്മാരൊക്കെ പ്രാര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സ്‌നേഹവും കാരുണ്യവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷമാണ് മുഖ്യമായിട്ടും കണ്ടത്. മലയാളികളായിട്ടുളളവര്‍ അവിടെ ജോലി ചെയ്യുന്നു, ഡോക്ടേഴ്‌സ്, നഴ്‌സസ് വിദ്യാര്‍ത്ഥികളും സര്‍ജിക്കല്‍ വകുപ്പ് തലവനായ ബ്രിട്ടീഷുകാര്‍ ഡോ. എഫ്.സി. എന്‍ഗല്‍സ്സിന്റെ അസിസ്റ്റന്റായി ഒപ്പം നടക്കുന്ന ഡോ. വര്‍ഗ്ഗീസ്, കുട്ടികളുടെ വിഭാഗത്തിലെ ഡോ. തോമസ്സ,് മെഡിക്കല്‍ വിഭാഗത്തിലെ ഡോ. മേരി, അനസ്തീഷ്യ വിഭാഗത്തിന്റെ ബ്രട്ടീഷുകാരനായ തലവന്‍ ഡോ. പ്രയറിന്റെ കീഴിലെ ജയരാജ് തുടങ്ങി ധാരാളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അവിടെ ജോലി തുടങ്ങിയ നാള്‍ മുതല്‍ ശനി- ഞായര്‍ ദിനങ്ങളില്‍ പഞ്ചാബികളുടെ സാമൂഹികസേവന സംഘടനയായ കര്‍മ്മയോഗിയിലും ക്രസ്തീയ സേവനങ്ങളിലും പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മണിക്ക് ജോലിക്കു പോയാല്‍ മടങ്ങുന്നത് രാത്രി ഒന്‍പതരയ്ക്കു ശേഷമാണ്.

ഞാന്‍ പാര്‍ട്ട് ടൈം ചെയ്യുന്ന സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് പെയിന്റ് ഓഫിസ്, ഭാരത് മെക്കനിക്കല്‍ എന്‍ജിനീയറിംഗ് കമ്പനി, ഇത് സി.എം.സിക്കടുത്താണ്. അവിടുത്തെ മന്ത്രിയായ യോഗിന്ദര്‍ പാള്‍ പാണ്ഡയുടെ കമ്പനിയാണ് ഭാരത് മെക്കാനിക്കല്‍. പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമായിരുന്നു മറ്റുളളവര്‍ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുമ്പോള്‍ ഞാനെന്തിനു പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്യണം.

ചെറുപ്പം മുതലേ കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്നു. അതെനിക്ക് ഗുണം ചെയ്യുന്നു. യ്യൗവനകാലമെന്നാല്‍ ഒരു വിളക്കിലെ തിരിനാളം പോലെയാണ്. അതിങ്ങനെ കത്തിക്കൊണ്ടിരിക്കും. സിനിമയ്ക്കു പോലും ഞാന്‍ സമയം കളഞ്ഞിട്ടില്ല. എല്ലാ യൗവ്വനക്കാരിലും ധാരാളം നന്മ-തിന്മകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് നന്മ തന്നെയാണ്. ആ നന്മയെ തെരഞ്ഞെടുത്താല്‍ ചുറ്റുപാടുമുളള അശരണരും ആവശ്യക്കാരുമായ പലരെയും സഹായിക്കാന്‍ കഴിയും. അതിനാവശ്യം ത്യാഗമാണ്, ഇച്ഛാശക്തിയാണ്. ശമ്പളം കിട്ടിയ നാള്‍ മുതല്‍ ഇപ്പോള്‍ കിട്ടുന്ന 900 രൂപയില്‍ നിന്നു വരെ നാട്ടില്‍നിന്ന് വരുന്ന ആവശ്യക്കാരുടെ സാമ്പത്തിക ഭാരം ഞാന്‍ കുറച്ചുകൊടുക്കാറുണ്ട്. മണിയോര്‍ഡര്‍ കിട്ടിയെന്നുളള മറുപടി വരുമ്പോള്‍അതില്‍ കാണുന്ന ആവരുടെ നിര്‍വ്യാജമായ സ്‌നേഹം എന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ് ചെയ്തിട്ടുളളത്. എനിക്ക് ഇതിനൊക്കെ പിന്‍തുണ തരുന്നത് ഓമനയാണ്. വീട്ടുകാരെ ഞാനിതൊന്നും അറിയിക്കാറില്ല. അത്രമാത്രം കടപ്പാടുകളൊന്നും എനിക്ക് അവരോടില്ല. അഥവാ അറിയിച്ചാലും അതിലവര്‍ എന്നെപ്പോലെ ആനന്ദം കാണുകയുമില്ല. കിട്ടുന്നതിന്റെ വിഹിതം അവര്‍ക്ക് അയയ്ക്കാറുണ്ട്.

സി.എം.സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എന്നില്‍ സാഹിത്യത്തിന്റെ മൊട്ടുകള്‍ വിടര്‍ന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് മലയാള മനോരമയില്‍ എന്റെ ഒരു ലേഖനം വന്നു. സി.എം.സിയില്‍ ജോലിയുളള സഖറിയയാണ് നാട്ടില്‍ അവധിക്കു പോയി വന്നപ്പോള്‍ ആ പേജ് മാത്രം കൊണ്ടുവന്നു കാണിച്ചത്. ആ ലേഖനം കന്യാസ്ത്രീകള്‍ വിളനിലങ്ങളിള്‍ ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു. സഖറിയ വെറുമൊരു സഹൃദയന്‍ മാത്രമല്ല, റാഞ്ചിയില്‍ കണ്ടതു പോലെ ഭാഷയ്ക്കായി എന്തും ചെയ്യാന്‍ മനസ്സുളളവനാണ്. ഇദ്ദേഹം ലുധിയാന മലയാളി അസ്സോസ്സിയേഷന്റെ ഭാരവാഹിയാണ്. നല്ലൊരു സംഘാടകന്‍ കൂടിയായ സഖറിയ എന്നെയും അസ്സോസ്സിയേഷനില്‍ അംഗമാക്കി. അവിടെ നടക്കുന്ന കലാ സാഹിത്യ ചര്‍ച്ചകളിലും പരിപാടികളിലും മറ്റും പങ്കാളിയാക്കി. ആ കൂട്ടത്തില്‍ എന്നയവര്‍ അസ്സോസ്സിയേഷന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. പ്രസിഡന്റ് സി.എം.സിയില്‍ അക്കൗണ്ടന്റായ മാത്യവും സെക്രട്ടറി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ രവീന്ദ്രനും ആയിരുന്നു എന്നാണ് ഓര്‍മ്മ.
1978-ല്‍ മലയാളി അസ്സോസ്സിയേഷന്റെ വാര്‍ഷികത്തില്‍ എന്റെ നാടകം കാര്‍മേഘം അവതരിപ്പിച്ചു.അതില്‍ ഞാനും അഭിനയിച്ചു. ഇതു കേരളത്തില്‍ റേഡിയോ നാടകമായി വന്നത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിച്ചത്. എടുത്ത ഫോട്ടോയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് സി.എം.സിയില്‍ കാന്റീന്‍ നടത്തുന്ന പൊറിഞ്ചു എന്നു വിളിപ്പേരുളള ആളാണ്. നീണ്ട നാളുകളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന്റെ കാരണം ഇയാള്‍ക്ക അഭിനയത്തോട് ഭയങ്കര കമ്പമാണ്. പലരില്‍ നിന്നും പലിശയ്ക്കു പണം മേടിച്ചാണ് കാന്റീന്‍ നടത്തുന്നത് ഞാനൊരിക്കല്‍ പറഞ്ഞു, താന്‍ പണം പലിശക്ക് എടുക്കേണ്ട, ഞാന്‍ കുറച്ചു കാശു തരാം പലിശയൊന്നും വേണ്ട. തന്നത് തിരിച്ചു തന്നാല്‍ മതി. അതു പൊറിഞ്ചുവിന് ആശ്വാസമായി. എന്റെ ഒപ്പം അഭിനയിക്കുന്ന പൊറിഞ്ചുവിന്റെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു, സുഹൃത്തുക്കളായാല്‍ പ്രയാസങ്ങളില്‍ സഹായിക്കേണ്ടവരല്ലെ.

സ്വന്തം നാടകം ലുധിയാന മലയാളി അസോസിയേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ കാരൂര്‍ സോമന്‍ അഭിനയിക്കുന്ന ചിത്രം

ആഴ്ചകള്‍ കഴിഞ്ഞ് ഈ ഉറ്റസുഹൃത്ത് കുടുംബത്തോടെ ഒളിച്ചോടി എന്ന വാര്‍ത്തയാണു കേട്ടത്.എന്റെ മനസ്സിന്റെ നൊമ്പരം എന്റെ അഞ്ഞൂറു രൂപ കൊണ്ടുപോയതിനേക്കാള്‍ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍ ഇയാള്‍ സ്വന്തം ആത്മാഭിമാനം കുരുതി കൊടുത്തതിലായിരുന്നു. കോളജ് ഹോസ്പിറ്റലിനടുത്തുളള മറ്റു മലയാളികളോടും പണം വാങ്ങിയതായി പിന്നീട് അറിഞ്ഞു. മറ്റൊരു സംഭവം നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു. സഖറിയയ്‌യിക്ക് ഒപ്പം ജോലി ചെയ്യുന്ന ജോസ് ഓടിക്കിതച്ച് വന്നു പറഞ്ഞു ഒരു മലയാളി സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവര്‍ക്ക് രക്തം ധാരാളമായി ആവശ്യമുണ്ട്. പറ്റുമെങ്കില്‍ സഹായിക്ക് അവര്‍ ജലന്ദറില്‍ നിന്നു വന്നതാണ്. അതു കേട്ടയുടനെ ഞാനും സഖറിയയും രക്തം കൊടുത്തു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരാള്‍ക്ക് രക്തം കൊടുക്കുന്നത്. അത് ആത്മ സംതൃപ്തി നല്‍കിയ കാര്യമായിരുന്നു.

അന്ന് ഡോക്ടറുടെ ഭാഗത്തു നിന്ന് രക്തം കൊടുത്താല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നുളള വിശദീകരണം കേട്ടപ്പോള്‍ എന്റെ വിളറിയ മുഖം പ്രകാശിച്ചു. അതിനു ശേഷം പലവട്ടം ഞാന്‍ രക്തം ദാനം ചെയ്തു. ആശുപത്രിയിലുളള ചില വദ്വാന്മാര്‍ എന്നെ അറിയിക്കാതെ രോഗികളുടെ ബന്ധുക്കളെ എന്റെ അടുക്കല്‍ പറഞ്ഞു വിടും. എന്നാല്‍ വാതോരാതെ വാചകമടിക്കുന്ന ഈ വിദ്വാന്മാര്‍ ഒരു തുളളി രക്തം കൊടുക്കുകയുമില്ല. ശരീരത്തിലുളള രക്തം, മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് മനുഷ്യനെ സംബന്ധിച്ച് മഹനീയ സേവനമെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അവിടെ ജോലി ചെയ്യ്തുകൊണ്ടിരിക്കേ ഒരു ദിവസം ഉച്ചകഴിഞ്ഞ് മദര്‍ തെരേസ അവിടുത്തെ ചാപ്പലില്‍ വന്നിരുന്നു. മദറിനെ ചാപ്പലിലേക്ക് കൊണ്ടുവന്നത് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.കെ.എന്‍. നമ്പൂതിരിയാണ്. ഡോ.നമ്പൂതിരി മതം മാറിയ ക്രിസ്ത്യാനിയും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റുളളവരേപ്പോലെ വളരെ മുന്നിലുമാണ്. അവിടുത്തെ ന്യൂറോ സര്‍ജിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയാണ്. പല പ്രാവശ്യം ചാപ്പലില്‍ ബൈബിള്‍ പ്രസംഗം അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് നിരാശ്രയരും നിരാലംബരുമായ പാവങ്ങള്‍ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്യണം എന്നായിരുന്നു. അന്ധകാരം മാറി ഒരു പുതിയ യുഗം നടപ്പില്‍ വരുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളോടുളള പ്രതിബദ്ധതയാണ്. അത് നിര്‍വ്വഹിക്കേണ്ടത് പുണ്യകര്‍മ്മങ്ങളിലൂടെയാണ്. അനീതിക്കും അസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ അനാഥരായ മനുഷ്യര്‍ അടിമകളായി കഴിയുന്നത് മറക്കരുത്. അവശ വിഭാഗങ്ങളുടെ വാത്സല്യഭാജനമായ മദര്‍ തെരേസയുടെ വാക്കുകള്‍ ചാപ്പലിനുളളില്‍ തടിച്ചുകൂടി വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര വിഭാഗങ്ങളിലുളളവര്‍ തുടങ്ങിയവര്‍ക്കും മനോധൈര്യം പകരുന്നതായിരുന്നു. ആശുപത്രികളിലെ ഏതാനം രോഗികളെ കണ്ട് ആശ്വസിപ്പിച്ചാണു മദര്‍ മടങ്ങിയത്. ആ സന്ദര്‍ശന വേളയില്‍ ഞാന്‍ പിറകിലുണ്ടായിരുന്നു.

ലണ്ടന്‍: യു.കെയിലെ പബ്ലിക്ക് ബ്രോഡ്കാസ്റ്റിക്ക് സ്ഥാപനമായ ബി.ബി.സി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതായി ആരോപണം. സ്ഥാപനം പയോഗിക്കാത്ത ടാക്‌സി. ട്രെയിന്‍, ഹോട്ടല്‍ ബില്ലുകള്‍ക്കായി ചെലവഴിച്ചത് 200,000 പൗണ്ടെന്ന് റിപ്പോര്‍ട്ട്. മാധ്യമരംഗത്ത് ദീര്‍ഘകാലത്തെ പരിചയവും പ്രാവീണ്യമുള്ള ലോകത്തുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് ബി.ബി.സി. സമീപകാലത്ത് ചെലവ് ചുരുക്കല്‍ പദ്ധതിയുമായി സ്ഥാപനം രംഗത്ത് വന്നിരുന്നു. എന്നാല്‍ ബുക്ക് ചെയ്തതിന് ശേഷം റദ്ദാക്കേണ്ടിവന്ന ഹോട്ടല്‍, ട്രെയിന്‍, ടാക്‌സി ഇനത്തിലായി വന്‍തുകയാണ് സ്ഥാപനത്തിന് നഷ്ടമായത്. ഇത് ജാഗ്രത കുറവിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജനങ്ങള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച് സംമ്പാദിക്കുന്ന പണം പാഴാക്കുന്ന നടപടി ഒഴിവാക്കാന്‍ കഠിന ശ്രമം ആവശ്യമാണെന്ന് ടാക്‌സപെയേര്‍സ് അലയന്‍സ് പ്രതിനിധി ജോണ്‍ ഒ കോണല്‍ അഭിപ്രായപ്പെട്ടു. 3418 ട്രെയിന്‍ ടിക്കറ്റുകള്‍, 233 ഹോട്ടല്‍ ബുക്കിംഗ്, 944 ടാക്‌സി ട്രിപ്പുകള്‍ എന്നിവയാണ് ബി.ബി.സി സമീപകാലത്ത് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ഇനത്തില്‍ മാത്രമായി ഏതാണ്ട് 17200 പൗണ്ട് നഷ്ടം വന്നിട്ടുണ്ട്. ഹോട്ടല്‍ റൂം ഇനത്തില്‍ 32,000 പൗണ്ടും ടാക്‌സി ഇനത്തില്‍ 15,000 പൗണ്ടുമാണ് ആകെ നഷ്ടം.  ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന സമയത്ത് അവയ്ക്കായി ചെലവാക്കിയ പണം സ്ഥാപനത്തിന് തിരികെ ലഭിക്കാത്തതാണ് നഷ്ടമുണ്ടാക്കുന്നത്.

ലക്ഷകണക്കിന് പൗണ്ടാണ് ഇത്തരത്തില്‍ ഒരോ വര്‍ഷവും നഷ്ടപ്പെടുന്നത്. ട്രാവല്‍ ഇതര അലവന്‍സില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ ബി.ബി.സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം എന്ന നിലയില്‍ പല പദ്ധതികളും വളരെ പെട്ടന്ന് മാറ്റേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നത് സാധാരണമാണെന്നും ബി.ബി.സി വക്താവ് പ്രതികരിച്ചു. നികുതിപ്പണം പാഴാക്കുന്നതായി നേരത്തെയും ബി.ബി.സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

ലണ്ടന്‍: സാമൂഹികമായി ഒറ്റപ്പെടല്‍ ഭയന്ന് വെജിറ്റേറിയന്‍ ഭക്ഷണം തെരഞ്ഞെടുക്കാന്‍ ബ്രിട്ടീഷുകാര്‍ മടിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഈ ആഴ്ച്ച നടന്ന റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ ആന്യൂല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്. യു.കെയിലെ ഹോട്ടലുകളിലെത്തുന്ന മിക്കവരും സാമൂഹികമായി ഒറ്റപ്പെടുമോയെന്ന് ആലോചിച്ച് വെജിറ്റേറിയന്‍ ഭക്ഷണം മനപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതായി പഠനം വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായി സതാംപ്ട്ടണ്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞന്‍മാരാണ് ജനങ്ങളില്‍ വെജിറ്റേറിയന്‍ വിരുദ്ധ നിലപാടുകള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.

22 പേരിലാണ് ഗവേഷണം നടന്നത്. ഇവരുടെ സൗഹൃദങ്ങളും മറ്റു ചുറ്റുപാടുകളിലും നടന്ന അന്വേഷണത്തില്‍ ഇറച്ചിയുടെ ഉപയോഗം കുറച്ചു വരുന്നവര്‍ക്ക് സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കുന്നു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട് ഒരുപക്ഷേ ഇറച്ചി ഒഴിവാക്കേണ്ടി വരുന്നവരുണ്ടാകും. എന്നാല്‍ ഇത്തരം സാമൂഹിക ഒറ്റപ്പെടലില്‍ നിന്ന് അവരും മുക്തരല്ലെന്ന് പഠനം വ്യക്തമാക്കുന്നു. ആരോഗ്യപരമായി കാരണങ്ങള്‍ വ്യക്തമാക്കിയാല്‍ പോലും സൗഹൃദ സദസുകള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.

വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. അവര്‍ക്ക് ആവശ്യം സാമൂഹികമായ അനുമതിയാണെന്ന് ഗവേഷകരിലൊരാളായ ഡോ. എമ്മ റോ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കുന്നത് മനുഷ്യന്റെ ശരീരഘടനയ്ക്കും ആരോഗ്യത്തിനും വളരെയേറെ ഉപകാരപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ആളുകളുടെ തെരഞ്ഞെടുപ്പിനെതിരെ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗവേഷകരുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമെ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: ബ്ല്രഡ് പ്രഷര്‍ രോഗികളുടെ ചികിത്സാരീതിയില്‍ നിര്‍ണായക കണ്ടെത്തലുമായി വിദഗ്ദ്ധ ഡോക്ടര്‍മാര്‍. പുതിയ കണ്ടെത്തല്‍ ബ്ല്രഡ് പ്രഷര്‍ രോഗികളായി മില്യണിലധികം വരുന്ന ബ്രിട്ടീഷുകാരുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തുന്നതിന് സഹായകമാവും. ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്ലുകള്‍ മറ്റേത് മെഡിസിനുകളേക്കാളും ഫലപ്രദമാണെന്നതാണ് കണ്ടെത്തല്‍. പ്രസ്തുത പില്ലുകള്‍ രോഗികളില്‍ മറ്റു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വ്യത്യസ്തമായ മരുന്നുകള്‍ പരീക്ഷിക്കുന്നത് അതീവ അപകടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

സാധരണഗതിയില്‍ നാം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ രോഗിയുടെ ശരീരത്തില്‍ ഗുരുതര അസുഖങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബി.പി അപകടകരമായി കൂടിയാല്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവ ഉണ്ടാക്കിയേക്കാം. ഇതുവഴി രോഗിക്ക് അകാല മരണം വരെ സംഭവിക്കാം. സമീപകാലത്ത് യു.കെയില്‍ ബ്ല്രഡ് പ്രഷര്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതല്‍ രോഗികളും. രോഗികളില്‍ മിക്കവരും വിദഗ്ദ്ധ ചികിത്സ തേടുന്നവരാണ്.

പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ്. രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്ന് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജി പുറത്തിറക്കിയ ഗെയിഡ്‌ലൈന്‍സ് നിര്‍ദേശിക്കുന്നു. രണ്ട് മരുന്നുകള്‍ ഒന്നിച്ച് നല്‍കുന്നതാണ് (‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്‍) പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതിന് ഫലപ്രദമായി രീതിയെന്ന് ഗവേഷകരിലൊരാളായ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസര്‍ ബ്രയാന്‍ വില്ല്യംസ് വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന മരുന്നുകളില്‍ നിന്ന് സമഗ്രമായ മാറ്റമുണ്ടാക്കാന്‍ പ്രസ്തുത ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പി്ല്ലുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാഫിക് സിഗ്നലില്‍ നിന്ന് നിയമലംഘനം അറിയാതെ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ നിരന്തരമായി ഏതാണ്ട് 11 തവണ ഒരേ സിഗ്നലില്‍ നിന്ന് നിയമം തെറ്റിക്കേണ്ടി വരുന്നു എന്ന് പറയുന്നതില്‍ ഒരു അസ്വഭാവികതയില്ലേ. 37 കാരനായ ഫൗസല്‍ അഹമ്മദിന് സംഭവിച്ചത് ഇതാണ്. ഒരേ സിഗ്നലില്‍ നിന്ന് സംഭവിച്ച പിഴവ് കാരണം 11 തവണ 65 പൗണ്ട് വീതം പിഴയൊടുക്കേണ്ടി വന്നു. അഹമ്മദ് താല്‍ക്കാലികമായി ജോലി ചെയ്യുന്ന അതേ കൗണ്‍സിലാണ് ഇത്രയധികം തുക ഫൈനായി ഈടാക്കിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ക്കും 11 തവണ ഒരേ സിഗ്നലില്‍ നിന്ന് സ്ഥിരമായി തെറ്റുകള്‍ സംഭവിക്കില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അശാസ്ത്രീയമാണെന്നും അഹമ്മദ് പറയുന്നു.

ഹെക്‌നിയിലെ ഒരു ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ആഴ്ച്ചയില്‍ കുടുങ്ങുന്നത് 30ലധികം പേരാണ്. പ്രസ്തുത ട്രാഫിക് ക്യാമറ സ്ഥാപിച്ചിട്ട് വെറും ഒമ്പത് ആഴ്ച്ചകള്‍ മാത്രമെ ആയിട്ടുള്ളു ഇതിനോടകം ഏതാണ്ട് 100,000 പൗണ്ട് ഫൈനായി ഒരോ ആഴ്ച്ചയിലും ലഭിക്കുന്നു. 14000 ത്തോളം പേരാണ് ആകെ പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളത്. ട്രാഫിക് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ലെന്നും മോട്ടോറിസ്റ്റുകളെ ഇത് ആശയകുഴപ്പത്തിലാക്കുന്നതായും അഹമ്മദ് പറയുന്നു. താന്‍ താല്‍ക്കാലിക ജീവനക്കാരനായ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.

നിരന്തരമായി പിഴയൊടുക്കേണ്ടി വന്നത് കാരണം മാനസികമായി വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായി, ഉറക്കമില്ലാത്ത രാത്രികളാണ് ഈ പിഴ ശിക്ഷ തനിക്ക് സമ്മാനിച്ചതെന്ന് അഹമ്മദ് പറയുന്നു. അഹമ്മദിന് ലഭിച്ച സമാനരീതിയില്‍ നിരവധി പേര്‍ക്ക് ഈ ജംഗ്ഷനില്‍ നിന്ന് പിഴ ലഭിച്ചിട്ടുണ്ട്. ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 7 വരെയും മാത്രമാണ് ഇവിടെ ഇടത്തേക്ക് തിരിയുന്നതില്‍ നിരോധനമുള്ളത്. എന്നാല്‍ ഇത് എഴുതി വെച്ചിരിക്കുന്ന ബോര്‍ഡ് ഉള്‍പ്പെടെ വ്യക്തമല്ലെന്നാണ് ആരോപണം.

ലണ്ടന്‍: യു.കെ പ്രധാനമന്ത്രി നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് വിരുദ്ധ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. നിലവില്‍ 10 പെന്‍സായി വര്‍ദ്ധിപ്പിക്കുക. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് പതിയ നടപടി.

പ്രധാനമന്ത്രി തെരേസ മെയ് വില വര്‍ദ്ധനവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. നിലവില്‍ 250 തൊഴിലാളികളില്‍ അധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 5 പെന്‍സാണ് ചാര്‍ജ് ചെയ്യുന്നത്. പുതിയ വര്‍ദ്ധനവ് പ്രാകാരം ബാഗുകള്‍ക്ക് ഇരട്ടി വില നല്‍കേണ്ടി വരും. റീട്ടെയില്‍ ഷോപ്പുകളിലെയും വില സമാന രീതിയില്‍ ഉയരും. 2015 ലാണ് ആദ്യമായി ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വില നിര്‍ബന്ധമായി വില ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവരുന്നത്. ഇതിന് ശേഷം ഇത്തരം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

2015ലെ നിര്‍ബന്ധിത വില ഈടാക്കല്‍ നടപടിക്ക് ശേഷം ഏതാണ്ട് 81 ശതമാനം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ കുറവ് വന്നതായി ഒഫിഷ്യല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാഗ് ലെവിയില്‍ നിന്ന് ലഭിക്കുന്ന തുക ഡൊണേഷനായിട്ടാണ് പോകുന്നത്. ഏതാണ്ട് 58.5 മില്യണ്‍ പൗണ്ട് ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ടതായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘കട്ട് ദി കപ്പ് വേസ്റ്റ്’ ക്യാംപെയിന് പിന്നാലെ വന്നിരിക്കുന്ന ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.

മലയാളം യുകെ ന്യൂസ് ടീം

ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണം ആഘോഷിക്കുന്നു. കേരള ജനതയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും ദു:ഖപൂർണമായ ദിനങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വേദനയനുഭവിക്കുന്നത്. കേരള ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും അതിജീവനത്തിന്റെയും തുടക്കം കുറിക്കുകയാണ് 2018 ലെ ഓണക്കാലം. ഏവരും കൈകോർത്ത് പരസ്പരം സഹായിച്ചും മുന്നേറുകയുമാണ്. അതിജീവനത്തിന്റെ വിജയഗാഥകൾ രചിക്കുന്ന കേരള ജനതയുടെ ആത്മധൈര്യത്തിനു മുന്നിൽ നമുക്ക് ശിരസു നമിക്കാം. എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ. തിരുവോണം പ്രമാണിച്ച് ഇന്ന് ന്യൂസ് അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.

RECENT POSTS
Copyright © . All rights reserved