ലണ്ടന്‍: ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങുന്നു. സര്‍ക്കാര്‍ തലത്തില്‍ തെരുവുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനായി 675 മില്യണ്‍ പൗണ്ടിന്റെ ധനസഹായം ലഭ്യമാകും. ഒഴിഞ്ഞു കിടക്കുന്ന കടകളും ഇതര സ്ഥാനങ്ങളും ചെറിയ ചാക്കടകളും കമ്യൂണിറ്റി സെന്ററുകളുമായി പരിണമിക്കും. പദ്ധതിയുടെ ഭാഗമായി വീടുകളും നിര്‍മ്മിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ വളരെയേറെ പ്രാധാന്യമുള്ളവയാണ് ഹൈ സ്ട്രീറ്റുകള്‍. പുരാതന കെട്ടിടങ്ങള്‍ ശാസ്ത്രീയമായ പുന്‍നിര്‍മ്മിക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രദേശിക ഭരണകൂടങ്ങള്‍ക്കാവും പദ്ധതിയുടെ മേല്‍നോട്ടം.

2009ല്‍ പുറത്തുവന്ന സ്റ്റാറ്റിക്കല്‍ സര്‍വ്വേ പ്രകാരം ഏതാണ്ട് 5,410 ഹൈ സ്ട്രീറ്റുകളാണ് യു.കെയില്‍ ആകെയുള്ളത്. ഇവയില്‍ പലതും ഇന്ന് ജീര്‍ണാവസ്ഥയിലാണ്. മിക്ക കടകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവയാണ്. കൂടാതെ ദിനംപ്രതി നിരവധി ചെറുകിട സ്ഥാപനങ്ങള്‍ നഷ്ടം കാരണം അടച്ചു പൂട്ടുകയുമാണ്. പുതിയ പദ്ധതി പ്രകാരം ഇത്തരം തെരുവുകളെ രാജ്യത്തിന് ഗുണപ്രദമാകുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ യു.കെയിലെ ചരിത്ര പ്രധാനമായ തെരുവുകള്‍ പുനര്‍ജനിക്കുമെന്നാണ് പ്രതീക്ഷ. കമ്യൂണിറ്റി സെന്ററുകള്‍ ഹൈ സ്ട്രീറ്റുകളില്‍ സ്ഥാപിക്കുന്നത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തിലധികം റീട്ടൈല്‍ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടേണ്ടി വന്നത്. വ്യാപാരത്തിലുണ്ടായ ഇടിവ് ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഓണ്‍ലൈനില്‍ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഇവിടെങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായ കുറഞ്ഞതും ഹൈ സ്ട്രീറ്റുകളുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഇവിടെങ്ങളില്‍ നിന്ന് പര്‍ച്ചേഴ്‌സ് ചെയ്യുന്നവരുടെ എണ്ണം 5 വര്‍ഷത്തിനിടയിക്ക് 50 ശതമാനം ഇടിവുണ്ടായി. പുതിയ പദ്ധതി സ്ട്രീറ്റുകളെ വീണ്ടും ജനകീയമാക്കുമെന്നാണ് കരുതുന്നത്.