ലണ്ടന്‍: 2019 ആരംഭത്തോടെ പരിഷ്‌കരിച്ച എം.ഒ.ടി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ലൈസന്‍സ് ലഭിക്കുന്നത് മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങളോടെയാണ് പുതിയ നിയമങ്ങള്‍ എത്തുന്നത്. പുതിയ നിയമ പ്രകാരം ട്രാഫിക് ലംഘനങ്ങള്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മാറിവരുന്ന കാറുകളുടെ ടെക്‌നോളജികള്‍ക്ക് അനുശ്രുതമായി നിയമങ്ങളും പരിഷ്‌കരിക്കാനാണ് അധികൃതരുടെ തീരുമാനം. ബൈക്കുകളെ മറികടക്കുമ്പോള്‍ കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ വന്‍തുക ഫൈന്‍ നല്‍കേണ്ടി വരും. 1.5 മീറ്ററെങ്കിലും അകലം ബൈക്കുമായി പാലിച്ച ശേഷം മാത്രമെ മറികടക്കാന്‍ പാടുള്ളുവെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ലംഘനം നടത്തിയാല്‍ 100 പൗണ്ടും പിഴയും ലൈസന്‍സില്‍ 3 പോയിന്റും രേഖപ്പെടുത്തും. നിരത്തില്‍ സൈക്കിളിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം.

വിദഗ്ദ്ധനായ വ്യക്തിയുടെ സഹായത്തോടെ മോട്ടോര്‍വേയില്‍ നിന്ന പരിശീലനം നേടാന്‍ പുതിയ ലേണേഴ്‌സിന് സാധിക്കും. അടച്ചിട്ട സ്മാര്‍ട്ട് മോട്ടോര്‍ വേയിലുടെ വാഹനം ഓടിക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ ഈടാക്കാനും ആലോചിക്കുന്നുണ്ട്. വാഹനത്തില്‍ നിര്‍ബന്ധമായും സജ്ജീകരിച്ചിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റും പരിഷ്‌കരിച്ചിട്ടുണ്ട്. വാഹനത്തിന്റെ കാര്യക്ഷമതയും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിരിക്കണം. ഡീസല്‍ കാറുകളുടെ നികുതിയില്‍ വര്‍ദ്ധനവുണ്ടാകും. 2019 ഏപ്രിലോടെ ഇത് പ്രാബല്യത്തിലാകും.

നിലവില്‍ വര്‍ഷം 140 പൗണ്ടാണ് റോഡ് ടാക്‌സ്. വാഹനത്തിന്റെ കാര്‍ബണ്‍ എമിഷന്‍ പരിശോധിച്ചാവും ഇനി മുതല്‍ റോഡ് ടാക്‌സ് ഏര്‍പ്പെടുത്തുക. പരമാവധി 500 പൗണ്ടാവും ടാക്‌സ് തുക. പുതിയതായി ലൈസന്‍സ് നേടുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചില നിര്‍ദേശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ലൈസന്‍സ് നേടുന്നവര്‍ക്ക് വാഹനം നിരത്തിലിറക്കുന്നതിന് സമയം ഏര്‍പ്പെടുത്തുക. സ്പീഡ് ലിമിറ്റ്, വാഹനത്തിന്റെ എഞ്ചിന്‍ വലിപ്പം, നിര്‍ബന്ധപൂര്‍വ്വമായ പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍, കൊണ്ടുപോകാവുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ പരിഗണനയിലാണ്.