Main News

ന്യൂസ് ഡെസ്ക്

കനത്ത മഴയും പ്രളയവും മൂലം അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്.

മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.

‘സിസേറിയന്‍’ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചാരിറ്റി മുന്നറിയിപ്പ്. സിസേറിയന്‍ തെരഞ്ഞെടുത്തതായി അധികൃതരെ അറിയിച്ചാലും ആറില്‍ ഒന്ന് ട്രസ്റ്റുകള്‍ ഇക്കാര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മുന്നറിയിപ്പുമായി ചാരിറ്റി രംഗത്ത് വന്നിരിക്കുന്നത്. സിസേറിയന്‍ സെക്ഷന്‍ തെരെഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം ഗര്‍ഭിണിക്ക് ഉണ്ടെന്നത് നിലനില്‍ക്കെ ട്രസ്റ്റുകളുടെ നിലപാട് അവകാശലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ഗര്‍ഭിണിയുടെ മനോവിലയെ കാര്യമായി ഇത്തരം നിഷേധങ്ങള്‍ ബാധിക്കുന്നതായും ചാരിറ്റി ചൂണ്ടികാണിക്കുന്നു. സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും വിഭ്രാന്തിയും വരെ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവര ശേഖരണം നടത്താനുള്ള ശ്രമങ്ങള്‍ ചാരിറ്റി ആരംഭിച്ചിട്ടുണ്ട്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമത്തെ പിന്‍പറ്റി 153 ട്രസ്റ്റുകള്‍ സിസേറിയനുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന പോളിസിയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കാന്‍ ശ്രമിക്കുക. നിരവധി ട്രസ്റ്റുകള്‍ സിസേറിയന്‍ സെക്ഷന്‍ റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

രാജ്യത്തെ സ്ത്രീകള്‍ക്ക് പ്ലാന്‍ഡ് സിസേറിയന്‍ നല്‍കാന്‍ ട്രസ്റ്റുകള്‍ തയ്യാറാവാണം. സാധാരണ പ്രസവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പായി കാണാന്‍ കഴിയില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ തെരഞ്ഞെടുപ്പിന് അനുസരിച്ച് പ്രസവം നടത്തണമെന്ന് ഗെയിഡ് ലൈന്‍സിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 26 ശതമാനം ട്രസ്റ്റുകളെ രാജ്യത്തുള്ളു. 47 ശതമാനം ഗര്‍ഭിണിയുടെ ആരോഗ്യനിലയെ അടിസ്ഥാനപ്പെടുത്തിയാണ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. അതേസമയം 15 ശതമാനം ട്രസ്റ്റുകള്‍ ഈ ഗെയിഡ്‌ലൈന്‍സ് പൂര്‍ണമായും തള്ളികളയുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസിന്റെ പച്ചക്കൊടി. ചികിത്സ തേടുന്നവരുടെ ലൈംഗിതയെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ പുതിയ ട്രീറ്റ്‌മെന്റ് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ് ഗുരുതര പുരുഷന്മാരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് ഇതിനോടകം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനില്‍ എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍ അലട്ടുന്ന രണ്ട് മില്യണ്‍ പുരുഷന്മാരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയോളം വരുന്നവര്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ലേസര്‍ ഉപയോഗിച്ച് നടത്തുന്ന പുതിയ സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസ് പച്ചക്കൊടി കാണിച്ചിരിക്കുന്ന നിരവധി വിദഗ്ദ്ധരുടെ അഭിപ്രായം അവഗണിച്ചാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഈ ട്രീറ്റ്‌മെന്റ് രോഗികളുടെ ലൈംഗിക കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ വലിയൊരളവില്‍ ഇന്‍ഫെക്ഷന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മൂത്രസഞ്ചിക്ക് അടുത്തായി പ്രോബ് ഇന്‍സേര്‍ട്ട് ചെയ്തതിന് ശേഷം രോഗാവസ്ഥയെ ഉന്മൂലനം ചെയ്യുകയാണ് എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ്. ചികിത്സ നടക്കുന്ന സമയത്ത് പ്രോസ്‌റ്റേറ്റിനുള്ളിലെ സെല്ലുകളെ നിര്‍ജീവമാക്കാന്‍ ചികിത്സ കാരണമാകും അതുവഴി ലൈംഗിക ശേഷി നഷ്ടമാവുകയും ചെയ്യും. മില്യണ്‍ കണക്കിന് രോഗികളില്‍ ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമാകുന്ന സെല്ലുകളെ പുനരുജീവിപ്പിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജീവിതകാലം ലൈംഗിക ശേഷി ഇല്ലാതെ ജീവിക്കേണ്ടി വന്നേക്കാം.

അദ്ധ്യായം – 21
ഇറച്ചിക്കറിയും പോലീസ്സും

ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എന്‍. സി.സി. ട്രെയിനിംഗ് നേടിയത് ചാരുംമൂട്ടില്‍ നിന്നാണ്. അത് ചാരുംമൂട് ചന്തയുടെ തെക്ക് ഭാഗത്തുളള വലിയവിളക്കാരുടെ സ്ഥലത്തുവച്ചായിരുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുടെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ പഞ്ചസാര, ഗോതമ്പ്, അരി, മൈദ ഇതൊക്കെ കൊടുത്തിരുന്നു. റാഞ്ചിയിലെ മലയാളികളില്‍ ഒരു പ്രത്യേകത അവര്‍ പരസ്പരം സഹകരണമുളളവരാണ്. മാത്രവുമല്ല മതത്തിനതീതമായി മനുഷ്യത്വമുളളവരായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപമെന്നപേരില്‍ കൊളളയും കൊലയും നടക്കുമ്പോള്‍ മലയാളികളായ താമരക്കുളം വാസ്സുപിളള, കോന്നിക്കാരന്‍ ജോസഫ്, ചങ്ങനാശേരിക്കാരന്‍ പത്മനാഭന്‍, പാലക്കാട്ടുകാരന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജ്യേഷ്ഠനടക്കമുളളവര്‍ എച്ച്. ഇ. സിയില്‍ ജോലി ചെയ്തിരുന്ന ഹിന്ദിക്കാരായ മുസ്ലീങ്ങളെ ഇവരുടെ വീടുകളില്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചത്. അവരെല്ലാം അടുത്ത ക്വര്‍ട്ടറുകളില്‍ താമസ്സിക്കുന്നവരായിരുന്നു. അതു പോലെ പല സെക്ടറുകളിലും സംഭവിച്ചിട്ടുണ്ട്. അവരെയെല്ലാം എനിക്ക് നേരിട്ടറിയാം.
പഴയ സംഭവങ്ങമൊക്കെ ചോദിച്ചപ്പോള്‍ അവരുടെ മുഖത്തുളള ഭീതി ഞാന്‍ ശ്രദ്ധിച്ചു. ആരെങ്കിലും ഇവരെ ഒളിപ്പിച്ചുവച്ചുവെന്നറിഞ്ഞാല്‍ ആ കൊലക്കത്തി അവരുടെ മേലാണ് വീഴുക. മത-വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ക്ക് മദ്രാസ്സിയെന്നോ ബിഹാറിയെന്നോ ഭേദമില്ല. എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ അവര്‍ പരസ്പരം സംസാരിക്കും,സഹകരിക്കും. അതിനനുസരിച്ച് നാട്ടിലെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ആരെങ്കിലും ജോലിക്കായി കാത്തിരിപ്പുണ്ടെങ്കില്‍ ഇവരുടെ കത്ത് ലഭിച്ചാല്‍ അവരെത്തും.

റാഞ്ചി രത്തന്‍ ടാക്കീസ്സിനടുത്ത് ഒരു മിലിട്ടറി ക്യാമ്പുണ്ടായിരുന്നു. അവിടെ ജോലിയുളള ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനാണ് ഹിനുവില്‍ താമസ്സിക്കുന്ന തൃശൂര്‍ക്കാരനായ ബാലകൃഷ്ണപിളള. റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍ അംഗം കൂടിയായ ഇദ്ദേഹമാണ് ജ്യേഷ്ഠനോട് ജോലിയെപ്പറ്റി പറയുന്നത്. എന്‍ജിനീയറിംഗ് ബിരുദമുളളവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയാണ് കുറ്റാനത്തുകാരന്‍ മാത്തനൊപ്പം ജ്യേഷ്ഠന്‍ പാപ്പച്ചന്‍ റാഞ്ചിയിലേക്ക് ട്രെയിന്‍ കയറുന്നത്. ജ്യേഷ്ഠനങ്ങനെ ജോലി ലഭിച്ചു.
ഞാനും അച്ചന്‍കുഞ്ഞും ഈ പാത പിന്തുടര്‍ന്നു. അതിനു സഹായകമായത് റാഞ്ചി ലയണ്‍സ് ക്ലബാണ്. അവിടുത്തെ വന്‍കിട വ്യവസായികളൊക്കെ ഇതിലെ അംഗങ്ങളാണ്. എന്റെ കമ്പനിയും ഇതില്‍പ്പെടും. അച്ചന്‍കുഞ്ഞ് എല്ലാദിവസവും അവിടെ പാര്‍ട്ട് ടൈം ആയി ആറു മുതല്‍ ഒമ്പതു വരെ ജോലി ചെയ്തു. അച്ചന്‍കുഞ്ഞ് അവധിക്കു പോകുമ്പോഴൊക്കെ ഞാനാണ് ആ ജോലി ഏറ്റെടുക്കുന്നത്. അതിനാല്‍ പലരേയും പരിചയമുണ്ട്. മിക്ക ഞായറാഴ്ച്ചകളിലും അവര്‍ ഒന്നിച്ച് കൂടി വിനോദ- വിജ്ഞാന പരിപാടികള്‍ അവതരിപ്പിക്കും. സാമൂഹിക, സാംസ്‌കാരിക, കാരുണ്യ പ്രവ്യര്‍ത്തികള്‍ക്ക് അവര്‍ ഏറെ മുന്നിലാണ്. ജോലി കൂടുതലുളളപ്പോള്‍ അച്ചന്‍കുഞ്ഞ് എന്നെ വിളിക്കാറുണ്ട്.

റാഞ്ചിയിലെ ഊടുവഴികളില്‍ ഒരു ജോലിക്കായി ഞാന്‍ ധാരാളം അലഞ്ഞിട്ടുണ്ട്. അതിനാല്‍ തൊഴില്‍ ലഭിക്കാതെ അലയന്നവര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കായി ശ്രമിക്കും. പുതുതായി വരുന്ന മലയാളിക്കും തമിഴനും വലിയ ബന്ധങ്ങള്‍ ഒന്നും ഇവിടെ ഇല്ലാത്തതു കാരണം പറഞ്ഞ് പല ജോലികളും നഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയം എന്റെ ബോസായ സുബാഷ് ബാബുവുമായി ഞാന്‍ ബന്ധപ്പെടുത്തും. ഈ വ്യക്തിയെ എനിക്കറിയാം ആള് കുഴപ്പക്കാരനൊന്നുമല്ല എന്നൊക്കെ സുബാഷ് ബാബു പറഞ്ഞതനുസരിച്ച് ചിലര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഫാക്ടറി ജോലിക്ക് ഹിന്ദിക്കാരേയും ഞാന്‍ സഹായിച്ചിട്ടുണ്ട്.

അനുജന്‍ കുഞ്ഞുമോന് എന്റെ കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് ജോലി ലഭിച്ചത്. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലാണ് താമസ്സം. ബസ്സില്‍ നിത്യവും വന്നു പോകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ജോലിയില്‍ അലസനായി. ഉച്ചയ്ക്കു ഭക്ഷണ സമയത്ത് പോയാല്‍ പിന്നീട് ആളെ കാണില്ല. അതിനാല്‍ ഇവന്റെ കീഴിലുളള ജോലിക്കാരും ഇവനെപ്പോലെ പെരുമാറാന്‍ തുടങ്ങി. ഈ കാര്യം അവിടുത്തെ മാനേജര്‍ എന്റെ ശ്രദ്ധയില്‍പെടുത്തി. ഞാനും ഇവനെ നിരീക്ഷിക്കാന്‍ തുടങ്ങി. എന്നോടുളള അടുപ്പം കൊണ്ടാണ് മാനേജര്‍ വിക്രം സിംഗ് ഇത് ആരോടും പറയാതിരുന്നത്. എന്റെ അനുജനായതു കൊണ്ട് ഒരല്പം ഇളവ് അദ്ദേഹം കൊടുത്തതാണ്. അത് എന്റെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് എനിക്കും തോന്നി. സ്വന്തം വീട്ടിലായിരുന്നപ്പോഴും ഇവന്‍ ഒരു പണിയും ചെയ്തു കണ്ടിട്ടില്ല, സുഖജീവിതമായിരുന്നു.

ഒരു ദിവസം ഉച്ചകഴിഞ്ഞിട്ട് ഞാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്ക് ചെന്നു. എല്ലാവരും ജോലിയില്‍ ബദ്ധശ്രദ്ധരാണ്. ഇവനെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ നിരനിരയായി കിടന്ന ചെറുതും വലുതുമായ പൈപ്പുകളുടെ ഇടയിലൂടെ നടന്നു. ഞാനറിയാതെ പുറത്തുപോകില്ലെന്നറിയാം. നടക്കുന്നതിനിടയില്‍ കണ്ടത് ഒരു പൈപ്പിനുളളില്‍ ഇവന്‍ ഗാഢമായി ഉറങ്ങുന്നതാണ് ഇത് ജോലിസ്ഥലത്ത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. സംരക്ഷിക്കാന്‍ ആളുണ്ടെന്നു കരുതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. എന്നെക്കാള്‍ ശമ്പളം വാങ്ങുന്നവന്‍ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് എന്താണ്. വിളിച്ചുണര്‍ത്തി കുറ്റപ്പെടുത്തി. നീ രാത്രിയില്‍ ഉറങ്ങാറില്ലേ, നിനക്കു ചുറ്റും മറ്റുളളവര്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു ജോലിയില്‍ പ്രാവീണ്യം നേടാനാണ് ശ്രമിക്കേണ്ടത്. മറ്റുളളവരോട് പണിയെടുക്കാന്‍ പറഞ്ഞിട്ട് വന്നു കിടന്നുറങ്ങുക. എഴുന്നേറ്റു വരിക. ഒന്നും പ്രതികരിക്കാതെ എന്റെ ഒപ്പം ഭൂതബാധയുളളവനെ പോലെ നടന്നു. ഏതു ജോലി ചെയ്താലും അതില്‍ ജാഗ്രത വേണമെന്നു പറഞ്ഞിട്ട് ഞാന്‍ മടങ്ങി.

പുതുവര്‍ഷമായപ്പോള്‍ എനിക്ക് ശമ്പളത്തില്‍ നൂറുരൂപ വര്‍ദ്ധനവുണ്ടായി. കിട്ടുന്ന ശമ്പളമെല്ലാം പത്തു ദിവസത്തിനുളളില്‍ തീരും. വാടകയ്ക്കും ചെലവിനുമുളള പണം മാറ്റിവച്ചിട്ട് ബാക്കി തുക നാട്ടിലെ ആവശ്യക്കാര്‍ക്കായി അയയ്ക്കും. എന്റെ ഒപ്പം നാടകത്തില്‍ അഭിനയിച്ചവര്‍ വരെ ആവശ്യങ്ങള്‍ പറഞ്ഞ് കത്തയയ്ക്കും. എന്നാലും രോഗത്തില്‍ കഴിയുന്നവര്‍, കുട്ടികള്‍ക്കുളള ഫീസ്സ് ഇതിനാണ് മുന്‍ഗണന കൊടുത്തത്. ചില മാസങ്ങളില്‍ പലരോടും കടം വാങ്ങിയാണ് ഞാന്‍ ഫീസടച്ചതും ചെലവുകള്‍ നടത്തിയതും. ഓരോ മാസവും ആവശ്യക്കാരുടെ എണ്ണം കൂടുകയും ഞാന്‍ കടക്കാരനാവുകയും ചെയ്തു.
എന്റെ നാടകങ്ങള്‍ കല്‍ക്കട്ടയിലും റാഞ്ചിയിലും അരങ്ങേറി. റാഞ്ചിയില്‍ കാണാന്‍ പോകും കല്‍ക്കട്ടയിലേക്ക് എന്നെ ക്ഷണിച്ചു എങ്കിലും സമയക്കുറവുമൂലം പോകാന്‍ സാധിച്ചില്ല. റാഞ്ചിയിലും കല്‍ക്കട്ടയിലും ഞാന്‍ ബന്ധപ്പെട്ടിട്ടുളള വ്യക്തികള്‍ മലയാള ഭാഷയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും നന്മയുളളവരുമായിരുന്നു. ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ നാടകകൃത്ത് സമൂഹത്തില്‍ ചുട്ടുപൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമ്പോഴാണ് മിഴിവുറ്റവനാകുന്നതെന്ന് അവര്‍ പറഞ്ഞത് ഓര്‍ക്കും. ഓരോ ജീവിതത്തിന്റെയും സൂഷ്മതലങ്ങള്‍ പഠിക്കാന്‍ എത്രയോ കാലങ്ങള്‍, ജന്മങ്ങള്‍ വേണ്ടി വരുമെന്ന് എനിക്കു തോന്നി. സാഹിത്യം സിനിമയല്ല. അതിന് വെളിച്ചമുണ്ടാകണമെങ്കില്‍ അറിവും അനുഭവങ്ങളും ധാരാളമായി വേണം. റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്, സി. എല്‍ ജോസ്, കടവൂര്‍ ചന്ദ്രന്‍പിളള തുടങ്ങിയവരുടെ നാടകങ്ങള്‍ അവതരിപ്പിച്ചപ്പോഴും കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ എനിക്കൊപ്പം റാഞ്ചി ടെക്സ്റ്റയില്‍സില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത മുരളീധരനുമുണ്ടായിരുന്നു.

അളിയനും കുടുംബവും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഞ്ചാബിലേക്ക് ട്രന്‍സ്ഫറായി പോയി. കുഞ്ഞുമോന്‍ ഒരു വര്‍ഷമാകുന്നതിനു മുന്നേ അവധിയെടുത്ത് നാട്ടിലേക്കു പോയി. ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഞാന്‍ ദുര്‍വ്വയില്‍ നിന്ന പോയതിനു ശേഷം അധികമാരും എന്നെപ്പറ്റി സംസാരിച്ചിട്ടില്ല. പലരും കരുതിയത് ഞാന്‍ മറ്റെങ്ങോ ജോലിയായി പോയിക്കാണുമെന്നാണ്. നാടകം കഴിഞ്ഞു തീരുമ്പോള്‍ എല്ലാവരേക്കാളും മുന്നേ ഞാന്‍ സ്ഥലം വിടും. രാത്രി കാലമായതിനാല്‍ ആരും ആരേയും അധികം ശ്രദ്ധിക്കാറില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് പത്രപ്രവര്‍ത്തന പഠനത്തിനു സര്‍ട്ടിഫിക്കേറ്റ് കിട്ടി. കോളജ് പഠനം തുടര്‍ന്നു.

ഒരു രാത്രി ഭക്ഷണം കഴിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ അടുത്ത മുറിയിലുളള അബ്ദുല്ലയും ശശിധരനും അടുത്ത വീട്ടിലെ ഗൗരവ് ശര്‍മ്മയുമായി വഴക്കാണ്. അയാള്‍ക്കൊപ്പം അയാളുടെ വീട്ടില്‍ വാടകയ്ക്കു താമസ്സിക്കുന്ന മൂന്നു ഹിന്ദിക്കാരും സ്ത്രീകളും കുട്ടികളും കാഴ്ച്ചക്കാരായി നില്പുണ്ട്. അവരുടെ വഴക്കു കേട്ട് അതുവഴി പോകുന്നവരും അവിടേക്കു വന്നു. ഞാനും അവരുടെ പിറകിലായി നിലയുറപ്പിച്ചു. ഗൗരവിന്റെ വായില്‍ നിന്ന് വരുന്നത് നല്ല ഭാഷയല്ല. ഒപ്പം ജാതിഭൂതവുമുണ്ട്.
പശു ഇറച്ചി വേവിച്ചതിന്റെ മണം പുറത്തു വന്നതാണ് പ്രശ്‌നം. പലപ്പോഴും ബീഹാറിന്റെ പലഭാഗങ്ങളില്‍ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ പേരില്‍ ഹിന്ദു-മുസ്ലീം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഒരുത്തന്റെ ഭവനത്തില്‍ ഭക്ഷണമുണ്ടാക്കുന്നത് നിരീക്ഷിക്കാന്‍ മറ്റുളളവര്‍ക്ക് എന്തു കാര്യമെന്ന് എനിക്കും തോന്നി. ഇവര്‍ മുറിക്കുളളില്‍ മറ്റ് അസന്മാര്‍ഗ്ഗിക കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഇറച്ചിയുടെ മണം മറ്റളളവര്‍ക്ക് ദുര്‍ഗ്ഗന്ധമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു പാടില്ലെന്ന് പറഞ്ഞാല്‍ പോരേ?. അതിന് മറ്റൊരാളുടെ മുറിയില്‍ അതിക്രമിച്ച് കടക്കുന്നത് നിയമലംഘനമല്ലേ?. അവരുടെ വഴക്കു തുടരുന്നതിനിടയില്‍ ശശി പറഞ്ഞു, ഇതു പശു ഇറച്ചിയല്ല, പോത്തിറച്ചിയാണ്.

അബ്ദുളിന്റെ വാദം മറ്റൊന്നാണ്. എന്റെ മുറിയില്‍ നിങ്ങള്‍ എന്തിനു കയറി. ഗൗരവിന്റെ നോട്ടം സാധാരണ നോട്ടമല്ല. ചോര പകയുടെ നോട്ടമാണ്. സദാചാരഗുണ്ടകളെ പോലെ ഗൗരവിനു ചുറ്റും മതമൗലീക വാദികളും നിന്നു. അതിലൊരാള്‍ ഇറച്ചിപാത്രത്തിന്റെ അടപ്പ് തറന്നു മണപ്പിച്ചു നോക്കി. അവന്റെ മുഖത്ത് മിന്നിമറഞ്ഞത് പുച്ഛവും ഓക്കാനവുമായിരുന്നു. അവന്‍ ശശിയുടെ നേര്‍ക്കു നോക്കി അമര്‍ഷത്തോടെ ചോദിച്ചു, തും ജൂട്ട് ബോല്‍ത്താ കെ കുത്തേ, ഈ തോ ഗായിക്കാ മീറ്റേ, (നീ കളളം പറയുന്നോടാ നായേ, ഇത് പശുവിന്റെ ഇറച്ചിയാ) പറഞ്ഞു തീരുകയും മറ്റൊരുത്തന്‍ ശശിയുടെ കരണത്ത് ആഞ്ഞടിച്ചു. ആ അടി വേദനയോടെ ഞാന്‍ കണ്ടു. ശശി രോഷത്തോടെ പറഞ്ഞു, ഇറങ്ങി പോടാ ഞങ്ങളുടെ മുറിയില്‍ നിന്ന്. മറ്റൊരുത്തന്‍ ആ ഇറച്ചിപ്പാത്രം പുറത്തേക്ക് എറിഞ്ഞു. അടുക്കളയിലുളള ഉരുളന്‍ കിഴങ്ങും, പച്ചക്കറികളും കണ്‍മുന്നില്‍ കണ്ടതെല്ലാം അവര്‍ തട്ടി തെറുപ്പിച്ചു. ഗൗരവ്വ് ശര്‍മ്മയെ അബ്ദുള്‍ തളളിയിട്ട് ആക്രോശിച്ചു. ഇറങ്ങെടാ പുറത്ത്.

അതിനുളളില്‍ അടിയും ഉന്തും തളളും തുടര്‍ന്നു. അബ്ദുല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് ഗൗരവിന്റെ നേര്‍ക്കു ചൂണ്ടി. കത്തി കയ്യിലിരുന്ന് വിറച്ചു. ഗൗരവും മറ്റു രണ്ടു പേരും കൂടി കത്തി വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു പേരുടേയും കൈകള്‍ മുറിഞ്ഞു രക്തമൊഴുകി. ശശിയും മറ്റൊരുത്തനുമായി പിടിവലി നടന്നു. ശശിയെ ഇടിച്ചു വീഴ്ത്തുന്നതില്‍ എതിരാളി വിജയിച്ചു. വീണ്ടും മുകളിലേക്കുയര്‍ത്തി അടിക്കുന്നതു കണ്ടപ്പോള്‍ എന്റെ മാംസപേശികളും വലിഞ്ഞുമുറുകി. ഇതു കണ്ടു നില്‍ക്കാന്‍ മനസ്സനുവദിക്കുന്നില്ല. അബ്ദുല്ലയെ ഭിത്തിയോടു ചേര്‍ത്തു പിടിച്ച് ഇടിക്കുന്നു. അയാളും പൊരുതുന്നുണ്ട്. എന്റെ രക്തവും തിളച്ചു. അകത്തേക്കു കയറി ശശിയെ ഇടിച്ചവനെ ആദ്യം ചവിട്ടി. അവന്‍ മലര്‍ന്നടിച്ചു വീണു. അബ്ദുല്ലയെ ഇടിച്ചുകൊണ്ടിരുന്നവരേയും മാറി മാറി ചവിട്ടി. അവര്‍ മൂന്നുപേരും ഭിത്തിയില്‍ ഇടിച്ചു നിന്നിട്ട് എന്റെ നേരെ തിരിഞ്ഞു. ആറു കൈകള്‍ പല ഭാഗത്തു നിന്നും എന്റെ മേല്‍ പതിഞ്ഞ് ഞാന്‍ നിലം പരിശ്ശായി. മുറിക്കുളളില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല. മുകളിലേക്ക് ഉയര്‍ന്നു ചവിട്ടാന്‍ കഴിയുന്നില്ല. ഞാന്‍ തറയില്‍നിന്ന് എഴുന്നേറ്റു. ഓരോരുത്തരുടേയും നെഞ്ചത്തും, പുറത്തും ചവിട്ടു തുടര്‍ന്നു. ഓരോ ചവിട്ടിലും ഭിത്തിയിലിടിച്ച് ഓരോരുത്തര്‍ വീഴുന്നുണ്ട്. എന്നിട്ടും ആക്രോശിച്ചു കൊണ്ടവര്‍ എഴുന്നേറ്റു വരും.

ആളുകള്‍ ഓടി കൂടിക്കൊണ്ടിരുന്നു. ശശി അവശനായി മാറിയതു കണ്ട് ഞാന്‍ ശശിയെ പിറകോട്ടു മാറ്റി അവരെ നേരിട്ടു. എന്റെ ഇടതു കൈകൊണ്ടുളള ഇടിയില്‍ ഒരുത്തന്റെ മൂക്കില്‍ നിന്നു ചോര വന്നു. അവന്‍ ചോര തുടച്ചുകൊണ്ട് ഭയപ്പെട്ട് പുറത്തേക്ക് നടന്നു. ഒരുത്തന്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. ശശി അവന്റെ കഴുത്തില്‍ പിടിച്ചു. മുന്നില്‍ ഇടിക്കാന്‍ വന്നവനെ ഞാന്‍ ചവിട്ടി. കഴുത്തില്‍ പിടി മുറുക്കിയവനേയും മുന്നോട്ടു തളളി ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ അയാള്‍ വാതിലിലൂടെ പുറത്തേക്കു വീണു. ഒരുത്തന്‍ ഭയന്നോടി. അബ്ദുല്ലയെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടിരുന്ന ഗൗരവിനെ മുന്നോട്ടു തളളി; വിറച്ചു നിന്നവന്റെ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ വേദനകൊണ്ടയാള്‍ നാഭിയില്‍ അമര്‍ത്തിപ്പിടിച്ചു ഒരലര്‍ച്ചയോടെ വീണു. അവിടെ നിന്നവര്‍ ഇതിനകം സൈക്കിള്‍ റിക്ഷയില്‍ രണ്ടു പേരെ ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റൊരുത്തന്‍ മുന്നോട്ടു നടക്കാന്‍ നിവര്‍ത്തിയില്ലാതെ കിടന്നു. ശശിയോടു പറഞ്ഞിട്ട് ഞാന്‍ സൈക്കിള്‍ റിക്ഷ വിളിക്കാനായി റോഡിലേക്കോടി. അബ്ദുളിന്റെ ശരീരവും മുറിഞ്ഞ് രക്തമൊഴുകുന്നുണ്ട്. ഗൗരവിന്റെ ആള്‍ക്കാര്‍ അയാളെ എടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ശശി അബ്ദുളിന്റെ കൈ തുണികൊണ്ട് കെട്ടി. ഞാന്‍ കുതിര റിക്ഷയുമായിട്ടെത്തി. അടുക്കള തുറന്നിട്ടിട്ട് അടുത്ത മുറിയില്‍ നിന്ന് പഴ്‌സ് എടുത്തിട്ട് തുണി മാറാതെ ആശുപത്രിയിലേക്ക് തിരിച്ചു. ശശിയും അബ്ദുളും യാത്രക്കിടയില്‍ എന്നോട് ആപത്തില്‍ സഹായിച്ചതിന് അതിരറ്റ നന്ദി അറിയിച്ചു.

അവര്‍ ശാരീരികമായും മാനസ്സികമായും തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് ചികിത്സയാണ്. ശശി ഭീതിയോടെ പറഞ്ഞു. ”നമ്മുടെ മുറിയില്‍ കയറി ഇത്ര ക്രൂരമായി പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു”. ഞാന്‍ ശശിയെ ധൈര്യപ്പെടുത്തി. ഈ മതഭ്രാന്തന്മാരെ പ്രതിരോധിക്കാന്‍ ഭഗവാന്‍ നമുക്ക് ശക്തി തരാതിരിക്കുമോ?. ആശുപത്രിയിലെ എമര്‍ജന്‍സിയിലാണ് ആദ്യം ചെന്നത്. അടി കൊണ്ടു വീണവര്‍ അവര്‍ക്കു മുന്നേ അവിടെ എത്തിയിരുന്നു. രണ്ടു പേരേയും അകത്തേക്കു കൊണ്ടുപോയി. ഡോക്ടര്‍ അവരെ പരിശോധിച്ചു. രണ്ടു പേരോടും യാത്രയില്‍ പ്രത്യേകം പറഞ്ഞു, ഇത് പോലീസ് കേസ്സാണ്. എത്ര ദിവസം കൂടുതല്‍ നിങ്ങള്‍ ആശുപത്രിയില്‍ കിടക്കുന്നോ അത്രയും കേസ്സിന് ബലമാണ്. സുഖമുണ്ടെങ്കിലും സുഖമില്ലെന്ന് അഭിനയിച്ചു കൊളളണം. വീടു കയറി അക്രമിച്ചു എന്നത് നമുക്കറിയാം. നീതി നമ്മുടെ ഭാഗത്താണ്. നീതിനിഷേധം നടക്കുന്ന സ്ഥലമാണിതെന്ന് മറക്കരുത്.

അവരില്‍ ആരൊക്കെ ആശുപത്രിയില്‍ കിടക്കുമെന്ന് നമുക്കറിയില്ല.ശശി പരിഭ്രമത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, സോമന്റെ ചവിട്ടില്‍ ആ ഗൗരവ് ചത്തവനെ പോലെയാണ് കിടന്നത്. എന്റെ മനസ്സിലും ആ ഭയമുണ്ട്. എങ്കിലും അവരെ ധൈര്യപ്പെടുത്തി പറഞ്ഞു. നിങ്ങള്‍ പറയേണ്ടത് എപ്പോഴും ഓര്‍ത്തിരിക്കണം. ക്രൂരമായ ആക്രമണമാണ് അവര്‍ ഏഴുപേര്‍ ഞങ്ങളുടെ മുറിയില്‍ നടത്തിയത്. അടി കൊണ്ട് ഞങ്ങള്‍ വീഴുകയായിരുന്നു. പോക്കറ്റില്‍ കിടന്ന പണം അപഹരിച്ചു. മുറിയിലെ സാധനങ്ങളും,കറികളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞങ്ങള്‍ ആരേയും കൊല്ലാന്‍ ശ്രമിച്ചില്ല. അവര്‍ രക്ഷപ്പെടാന്‍ വേണ്ടി ഞങ്ങളുടെ മേല്‍ കളളകേസ്സുണ്ടാക്കുകയാണ്. ശശിയുടെ കണ്ണുകള്‍ ഒന്നു തിളങ്ങി. അബ്ദുളിലും ആത്മവിശ്വാസം വളര്‍ന്നു. അവരെ ധൈര്യപ്പെടുത്തുമ്പോള്‍ എന്റെ മനസ്സില്‍ നിരാശ മാത്രമായിരുന്നു. എന്റെ ചവിട്ട് നാഭിയില്‍ പതിച്ചാല്‍ മരണം ഉറപ്പല്ലേ. അതിന് എന്താണ് തെളിവെന്നു ചോദിച്ചാല്‍ അവിടെ കണ്ടു നിന്നവര്‍ ധാരാളമാണ്. മനുഷ്യര്‍ പ്രതികാര വാഞ്ചയുളളവരായി തീര്‍ന്നാല്‍ അവന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നല്ലേ. അവിടെ ബുദ്ധിയുപയോഗിച്ചാല്‍ അപകടങ്ങള്‍ മാറിപ്പോകും. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഇങ്ങനെ ഒരവസരത്തില്‍ ഞാന്‍ എന്തു ചെയ്യണമായിരുന്നു?. കണ്ടിട്ടും കാണാതെ പോകണമായിരുന്നോ. അതോ അത്യുത്സാഹത്തോടെ കണ്ടുനിന്ന് രസിക്കണമായിരുന്നോ? അന്ധകാര ശക്തിക്കെതിരെ അന്ധനായി മാറണമായിരുന്നോ. ഓരോരോ ചോദ്യങ്ങള്‍ എന്നെ ചുറ്റി വരിഞ്ഞു കൊണ്ട് നില്‍ക്കമ്പോഴാണ് അകത്തേക്കു പോയ ശശിയും അബ്ദുളും പുറത്തേക്ക് വന്നത്. അബ്ദുളിന്റെ മുറിവുളള കൈ വെളളത്തുണികൊണ്ട് കെട്ടിവച്ചിരിക്കുന്നു. ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു, എന്തുണ്ടായി, അഡ്മിറ്റാകുന്നില്ലേ. ശശി പറഞ്ഞു, നമ്മള്‍ വിചാരിച്ചതുപോലെ നടക്കില്ല. ഞങ്ങളെ പരിശോധിച്ചു, ഓരോ ഇന്‍ജക്ഷന്‍ തന്നിട്ട് പറഞ്ഞു. രണ്ടു ദിവസം വിശ്രമിക്ക് വേദനയെല്ലാം മാറും. അകത്തുവച്ച് ഒരു കാര്യമറിഞ്ഞു ആ ഗൗരവിനെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തരിക്കുകയാണ്. പോലീസ്സിനെ വിവരമറിയിച്ചു അവര്‍ വരും. സോമന്‍ ഒന്നു മാറി നില്‍ക്കുന്നത് നല്ലതാണ്. എനിക്കും തോന്നി പോലീസ്സിന് പിടി കൊടുക്കരുത്. പോലീസ് പിടിച്ചാല്‍……

ആരും കാണാതെ പുറം വാതിലിലൂടെ പുറത്തേക്ക് നടന്നു. മെയിന്‍ റോഡിലെത്തി കുതിര റിക്ഷയില്‍ കയറി മുരളിയുടെ മുറിക്കു മുന്നിലെത്തി. മുരളി ഉറങ്ങാനായി കണ്ണടച്ചു കിടക്കുമ്പോഴാണ് കതകില്‍ മുട്ടിയത്. ആരെന്നറിയാന്‍ ലൈറ്റിട്ടിട്ട് കതക് തുറന്നു എന്നെ തുറിച്ചുനോക്കി. എന്റെ മുഖത്തെ ഭയാശങ്കകള്‍ കണ്ടിട്ട് ചോദിച്ചു. എന്താ സാറെ ഈ രാത്രിയില്‍. മുരളിയോട് കതകടയ്ക്കാന്‍ പറഞ്ഞു. മുരളി ആകാംക്ഷയോടെ കതകടച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നടന്ന കാര്യം വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം ഒരു രാത്രിയല്ല എത്ര രാത്രി വേണമെങ്കിലും ഇവിടെ കഴിയാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. രാവിലെ തന്നെ ഓഫീസ്സിലെത്തി സുബാഷ് ബാബുവിന് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. അദ്ദേഹം ദയനീയമായി എന്നെ നോക്കിയിരുന്നു. അത്യാവശ്യം ഒരു മാസത്തെ അവധി വേണം സാര്‍. എന്റെ അവധിക്ക് അംഗീകാരവും ശമ്പളവും തന്നിട്ട് പറഞ്ഞു, ആവശ്യങ്ങള്‍ പറയാന്‍ മടിക്കേണ്ട. മനുഷ്യ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ഭൂതങ്ങളാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി കാണണം.
ഓഫിസ്സിലെ ഗുപ്താജിയോടും യാത്രപറഞ്ഞിട്ട് കുറുക്കു വഴികളിലൂടെ നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തി ഓമനയെ കാണാന്‍ യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോഴും മനസ്സില്‍ യാതൊരു കുറ്റബോധവുമുണ്ടായില്ല.

മറ്റൊന്ന് മനസ്സിനെ മഥിച്ചത് മനഷ്യനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞും അറിയാതെയും ചാടിക്കുന്നത് ഏതു ഭൂതമാണ്. ഹസാരിബാഗില്‍ നിന്ന് സൈക്കിള്‍ റിക്ഷയില്‍ ആശുപത്രിയിലെത്തി. സെക്യൂരിറ്റിക്കാരനെ ഗേറ്റില്‍ കണ്ടില്ല. അകത്തേക്കു നടന്നു അടുത്തുകൂടി പോയ ഒരു ഹിന്ദിക്കാരി നഴ്‌സിനോട് ഓമനയെപ്പറ്റി ചോദിച്ചു. ആ സ്ത്രീ എനിക്കൊപ്പം നടന്ന് ഓമന ജോലി ചെയ്യുന്ന വാര്‍ഡ് കാട്ടിത്തന്നിട്ട് പോയി. ഭാഗ്യത്തിന് ആ സമയം പുറത്തുളളവര്‍ക്ക് രോഗികളെ കാണാനുളള സമയമായിരുന്നു. ഈ പ്രാവശ്യം ഒരു മുന്നറിയിപ്പുമില്ലാതെയാണ് വരവ്. പരസ്പരം കാണണമെന്ന് കത്തിലെഴുതി സ്വയം ആശ്വസിക്കുമെങ്കിലും അത് നടക്കാറില്ല. മാനത്ത് തിളങ്ങി നില്‍ക്കുന്ന സൂര്യനെപ്പോലെ എന്റെ മനസ്സും തിളങ്ങിനിന്നു. വാതില്‍ക്കല്‍ ചെന്ന് അകത്തേക്ക് ഒളിഞ്ഞുനോക്കി. അവള്‍ ആശ്ചര്യപ്പെട്ട് മന്ദഹാസം പൊഴിച്ചുകൊണ്ട് എന്നെ നോക്കി.

ന്യൂസ് ഡെസ്ക്

ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ നിയമ തടസമൊന്നുമില്ല. എന്നാൽ ഇന്ത്യയെ ആപത്ഘട്ടത്തിൽ സാമ്പത്തികമായി ഒന്നു സഹായിക്കാമെന്നു വിദേശ രാജ്യങ്ങൾ കരുതിയാൽ അതു നടപ്പില്ല എന്നു സൂചന. കാരണം ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്ന നയമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഇതറിയാമായിരുന്ന നിലവിലുള്ള ഭരണാധികാരികൾ മുൻഗാമികളെ പഴിക്കുന്നതല്ലാതെ ഇതൊന്നു മാറ്റി എഴുതാൻ മെനക്കെട്ടുമില്ല.

പ്രളയത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച സഹായധനം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ്  സൂചന ലഭിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി 700 കോടിയുടെ സഹായം അനുവദിച്ചതായി നേരത്തെ യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.

സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ യുഎന്‍, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താല്‍ നിരസിച്ചിരുന്നു. അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ നിലവിലെ ദുരന്തം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെല്‍പ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നയത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്

കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് സ്വദേശത്ത് കഷ്ടത അനുഭവിക്കുകയും കുടുങ്ങുപ്പോവുകയും ചെയ്ത യു.കെ മലയാളികള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള സഹായഹസ്തം ലഭിക്കുവാന്‍ സാധ്യത തെളിയുന്നു. ലിഡ്‌സിനടുത്തുള്ള റവയ്ക്ക്ഫീല്‍ഡില്‍ താമസിക്കുന്ന മലയാളം യു.കെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജോജി തോമസ് കേരളത്തിലെ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുവാന്‍ പോയ യു.കെ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി തെരേസ മെയ്ക്ക് അയച്ച കത്തിനുള്ള മറുപടിയിലാണ് നടപടിക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്ത് കൈമാറിയതായ വിവരം പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടിനും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ഏതാണ്ട് 50000ത്തോളം നഴ്‌സുമാര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന വിവരവും അവരില്‍ വളരെയധികം പേര്‍ കേരളത്തില്‍ പോയിട്ട് തിരിച്ച് ബ്രിട്ടനില്‍ വരാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്ന കാര്യവും പ്രധാനമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടി കാണിച്ചിരുന്നു. കേരളത്തിലെ ദുരന്തത്തിന്റെ ആഴം വിശദീകരിക്കുന്ന കത്തില്‍ യു.കെ മലയാളികളെ പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് തിരിച്ച് യു.കെയില്‍ എത്രയും വേഗം എത്തിക്കാനുള്ള ഇടപെടലാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഹാലിഫാക്‌സില്‍ താമസിക്കുന്ന ജോമി ജോര്‍ജ്, വെയ്ക്ഫീല്‍ഡ് സ്വദേശിയായ ലീലാമ്മ മാത്യൂ തുടങ്ങിയവര്‍ കേരളത്തിലുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്റെ ആവശ്യകത ചൂണ്ടികാട്ടിയതാണ് ഇത്തരമൊരും കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എഴുതാന്‍ ജോജി തോമസിനെ പ്രേരിപ്പിച്ചത്.

നിലവിലുള്ള സാഹചര്യത്തില്‍ കേരളത്തില്‍ കുടുങ്ങിപ്പോയ പല യു.കെ മലയാളികള്‍ക്കും സ്‌കൂള്‍ തുറന്നാലും തിരിച്ച് യു.കെയില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഈ അവസരത്തില്‍ പ്രത്യേക വിമാന സര്‍വീസ് തുടങ്ങിയ ഇടപെടലുകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ അത് കേരളം സന്ദര്‍ശിക്കാന്‍ പോയിരിക്കുന്ന യു.കെ മലയാളികള്‍ക്ക് വളരെയെധികം ആശ്വാസകരമാവും.

ലണ്ടന്‍: ബ്രിട്ടനില്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള പണം ലഭിക്കുന്നില്ലെന്ന് പഠനം. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇവര്‍ക്ക് ലഭിക്കുന്ന വേതനം തികയുന്നില്ല. നിരവധി മറ്റു ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ യു.കെയില്‍ ജീവിക്കുന്ന നിരവധി മാതാപിതാക്കള്‍ ബുദ്ധിമുട്ടിലാണെന്നും പഠനം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനത്തില്‍ കാര്യമായ വ്യത്യാസം വരുത്തുക വഴി മാത്രമെ ഇത് തടയിടാനാകൂവെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ ചൂണ്ടികാണിക്കുന്നു.

രണ്ട് മക്കളുള്ള കുടുംബത്തില്‍ മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും ഒന്നിച്ച് ശ്രമിച്ചാല്‍ പോലും ആഴ്ച്ചയില്‍ ഏതാണ്ട് 49 പൗണ്ടിന്റെ അപര്യാപ്തയുണ്ടാകുന്നതായി പഠനം പറയുന്നു. ഈ കുറവ് വരുന്ന തുക കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തടസമാകുന്നു. സിംഗിള്‍ പാരന്റുകളുടെ കാര്യം ഇതിലും വളരെയേറെ കഷ്ടമാണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മിനിമം വേതനമുള്ള രണ്ട് പേരുണ്ടെങ്കില്‍ ആഴ്ച്ചയില്‍ 11ശതമാനം തുകയുടെ അപര്യാപ്തതയുണ്ട് സിംഗിള്‍ പാരന്റിന്റെ കാര്യത്തില്‍ 20 ശതമാനമാണ്. സര്‍ക്കാര്‍തലത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ട വസ്തുതകളാണിതെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ പറയുന്നു.

സര്‍ക്കാരിന്റെ മിനിമം വേതനം അടിയന്തരമായി ഉയര്‍ത്തേണ്ടതുണ്ടെന്ന് ദി ചെല്‍ഡ് പോവര്‍ട്ടി ആക്ഷസന്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്, തികുതി തുടങ്ങിയവ കുടുംബങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതായ ചാരിറ്റി ചൂണ്ടികാണിക്കുന്നു. മിനിമം വേതനം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് വലിയ ജനപിന്തുണ ലഭിക്കും. കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇത്തരം പ്രവര്‍ത്തികള്‍ വരും കാലങ്ങളിലേക്കുള്ള നിക്ഷേപമായി കാണാന്‍ സാധിക്കണമെന്നും ദി ചെല്‍ഡ് പോവര്‍ട്ടി ആക്ഷസന്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

ക്രൊയേഷ്യയിലെ ഷിപ്പില്‍ നിന്ന് കടലില്‍ വീണ യുവതി അതീജീവിച്ചത് ഏതാണ്ട് 10 മണിക്കൂറോളം. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ശബ്ദത്തില്‍ പാട്ടു പാടിയതും യോഗ പരിശീലനവും തുണയായിയെന്ന് രക്ഷപ്പെട്ട ശേഷം ബ്രിട്ടീഷ് വനിത പ്രതികരിച്ചു. കൃത്യമായ യോഗ പരിശീലനമാണ് അത്രയും വലിയ പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ തന്നെ സഹായിച്ചതെന്ന് ക്രൊയേഷ്യന്‍ നാവികരോട് പറഞ്ഞു. 46കാരിയായ കെയ് ലോംഗ്‌സ്റ്റാഫ് കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് നോര്‍വീജയന്‍ സ്റ്റാര്‍ ക്രൂയിസ് ഷിപ്പില്‍ നിന്ന് കടലിലേക്ക് വീണത്. കപ്പലിലുള്ളവര്‍ ലോംഗ്‌സ്റ്റാഫ് കടലില്‍ വീണ കാര്യം അറിയുമ്പോഴേക്കും മണിക്കൂറുകളെടുത്തിരുന്നു.

ക്രൊയേഷ്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആദ്യ മണിക്കൂറുകളില്‍ ലോംഗ്‌സ്റ്റാഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൊയേഷ്യന്‍ കോസ്റ്റില്‍ നിന്നും ഏതാണ്ട് 95 കിലോമീറ്ററുകള്‍ക്കപ്പുറമാണ് ലോംഗ്സ്റ്റാഫ് കടലിലേക്ക് വീണതെന്ന ഊഹത്തിന്റെ മേല്‍ വീണ്ടും തെരെച്ചില്‍ ശക്തമാക്കി. പ്രതിക്ഷിച്ച സ്ഥലത്ത് നിന്ന് 4 മൈല്‍ മാറി നാവികസേന അവരെ കണ്ടെത്തുകയും ചെയ്തു. ഏതാണ്ട് 10 മണിക്കൂറോളം കടലില്‍ നിന്തിയിട്ടും അവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് നാവികസേന വൃത്തങ്ങള്‍ പറയുന്നു.

അതിസാധാരണമായ ആരോഗ്യവും കൃത്യമായ മനോനിലയും ഉള്ളവര്‍ക്ക് മാത്രമെ ഇത്രയും സമയം പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവന്‍ തിരിച്ചു കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇവര്‍ക്ക് എന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ലോംഗ്‌സ്റ്റാഫ് പ്രതികരിച്ചു. 24 മണിക്കൂര്‍ നേരത്തെ പരിശോധനകള്‍ക്ക് ശേഷമാണ് ലോംഗ്‌സ്റ്റാഫ് ആശുപത്രി വിട്ടത്.

ലണ്ടന്‍: ആഴ്ച്ചയില്‍ പുറത്തിറങ്ങുമ്പോള്‍ ചെറിയ ഓഫറുകളുള്ള കടകള്‍ അന്വേഷിച്ച് ചെല്ലാന്‍ ഭൂരിപക്ഷം പേരും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ഷോപ്പിംഗിനായി ഇറങ്ങുമ്പോള്‍ പരമാവധി പണം ലാഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ ഈ സാധാനരണ ഷോപ്പിംഗ് സേവര്‍ കണക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ ക്ലെയര്‍ ഹ്യൂഗ്‌സ്. ഷോപ്പിംഗ് കൂപ്പറുകളും ഇതര ആനുകൂല്യങ്ങളും ഉപയോഗിച്ച് മിച്ചം പിടിച്ച പണം കൊണ്ട് മാത്രം സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാധ്യമാക്കിയിരിക്കുകയാണ് 30 കാരിയായ ക്ലെയര്‍.

ഗ്രേറ്റ് മാഞ്ചസ്റ്ററില്‍ മൂന്ന് മുറികളുള്ള ഒരു വീട് ഇന്ന് ക്ലെയറിന് സ്വന്തമായുണ്ട്. ഷോപ്പിംഗ് നടത്തുന്നതിന് മുന്‍പ് ഇത്തരി ഒന്ന് ശ്രമിച്ചാല്‍ നമുക്കും ഒരുപാട് പണം ലാഭിക്കാന്‍ കഴിയുമെന്നാണ് ക്ലെയറിന്റെ അഭിപ്രായം. 2010ല്‍ ബിരുദ പഠന കാലത്താണ് ചെലവ് ചുരുക്കല്‍ എങ്ങനെയൊക്കെ നടത്താമെന്ന് ക്ലെയര്‍ ആലോചിക്കുന്നത്. വെറുതെ ആലോചിച്ചുവെന്ന് മാത്രമല്ല, ചെറിയ ഒരു പഠനം തന്നെ നടത്തി. ഷോപ്പിംഗ് ഓഫറുകളും കൂപ്പണുകളും കണ്ടെത്തിയാല്‍ വലിയ തുക വരെ സേവ് ചെയ്യാമെന്ന് പഠനത്തില്‍ വ്യക്തമാവുകയും ചെയ്തു. പഠനകാലത്ത് ഉണ്ടായിരുന്ന 3500 പൗണ്ടിന്റെ ബാധ്യത തീര്‍ക്കാന്‍ അത് സഹായിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് സൈറ്റുകളിലും ഇതര ഓഫര്‍ ലഭിക്കുന്ന സ്ഥലങ്ങളും ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തി. പിന്നീട് ക്യാഷ്ബാക്ക് ആപ്പുകളിലൂടെ ഷോപ്പിംഗുകള്‍. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ ഏതാണ്ട് 15,000 പൗണ്ട് സമ്പാദിക്കാന്‍ ക്ലെയറിന് കഴിഞ്ഞു. നമുക്ക് ചുറ്റും സാധ്യതകളുണ്ടെന്നും അവ ഉപയോഗിക്കേണ്ട താമസമേയുള്ളുവെന്നും അവര്‍ പറയുന്നു. വളര്‍ത്തു പട്ടിക്കുള്ള ആറ് മാസത്തെ ഭക്ഷണം വെറും 9 പൗണ്ടിനാണ് ക്ലെയര്‍ വാങ്ങിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം പുറത്തുപോകുമ്പോള്‍ എന്റെ കൈയ്യില്‍ കൂപ്പണുകളുണ്ടോയെന്ന് അവര്‍ പ്രത്യേകം ചോദിക്കാറുണ്ടെന്നും ക്ലെയര്‍ പറയുന്നു. കാമുകനൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലെയറിപ്പോള്‍.

അദ്ധ്യായം -20
എന്റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍

ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്‌റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. ഏന്‍ജല്‍ തീയേറ്റേഴ്‌സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു നാളായി ജോസഫ് സാര്‍ പറയുന്നു. മനസ്സിലേക്ക് കടന്നു വന്നത് രാജു പറഞ്ഞ പളളിയും പരിവാരങ്ങളുമാണ്. പളളിയില്‍ ദൈവത്തെ ആരാധിക്കാന്‍ വരുന്നവര്‍ക്ക്. എങ്ങനെ പിണങ്ങാനും ശണ്ഠകൂടാനും കഴിയും. അവരുടെ കണ്ണുകളില്‍ …………..സ്‌നേഹമല്ലേ?. അല്ലാതെ തീ പാറുന്ന പകയും അസൂയയും ആണോ? ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ഭക്തരെ നടത്താന്‍ ദേവാലയങ്ങളുടെ പരമാധികാരികളായ പുരോഹിതര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല?. ദേവാലയങ്ങളില്‍ ഉത്പാദിപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ സത്യമോ, വിശുദ്ധിയോ, സ്‌നേഹമോ അതോ പക, വിദ്വേഷം, അമര്‍ഷം, വര്‍ഗ്ഗീയത തുടങ്ങിയ ഇരുട്ടിന്റെ ശക്തികളോ . ശ്രീബുദ്ധനോ, ശ്രീകൃഷ്ണനോ, യേശുക്രിസ്തുവോ ഒരു ദേവാലയവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അവരുടെ പേരില്‍ പാലും, പാല്‍പ്പായസവും, സമ്പത്തും ഒഴുക്കുന്നു. ഉത്സവങ്ങളും, പെരുന്നാളുകളും, തീര്‍ത്ഥാടനങ്ങളും നടത്തി സ്വയം ആഹ്ലാദിക്കുന്നു, സംതൃപ്തിയടയുന്നു.
സര്‍വ്വവ്യാപിയായ ദൈവത്തിന്റെ സ്‌നേഹം, സാഹോദര്യം, കാരുണ്യം, ശാന്തി, സമാധാനം എന്നിവ ജനമനസ്സുകളില്‍ സൃഷ്ടക്കുന്നതിന് പകരം സ്വന്തം സുഖത്തിനായി ദേവീ ദേവന്മാര്‍, ജ്യോതിഷികള്‍, മന്ത്രവാദികള്‍, തന്ത്രികള്‍, പൂജാരികള്‍ തുടങ്ങിയവര്‍ ജന്മമെടുക്കുന്നു. അത് സ്‌തോത്രഗീതങ്ങളാല്‍, ജപമാലകളാല്‍, പ്രതിഷ്ഠകളാല്‍, ആള്‍ദൈവങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ക്കു പ്രപഞ്ചശക്തിയെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്‌നേഹവും കാരുണ്യവും ത്യാഗവും സത്യവും അറിയുമായിരുന്നു. ഈശ്വന്റെ മക്കള്‍ സ്വാര്‍ത്ഥരല്ല. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് മറ്റുളളവര്‍ക്കായി കഷ്ടതകള്‍ സഹിക്കുന്നവരാണ്. ഇന്ന് മുക്കിലും മൂലയിലും ആരാധനാ മൂര്‍ത്തികളും ദൈവങ്ങളുമാണ്. ദേവാലയങ്ങളുടെ ആഡംബരം വലിപ്പവും പെരുപ്പവുമാണ്. ഇവര്‍ ആരാധിക്കുന്നത് ആരേയാണ്?. ആര്‍ക്കു വേണ്ടി?.

പുതിയ നാടകം ദേവാലയങ്ങളില്‍ ആരാധിക്കാന്‍ വരുന്ന ഭൂതബാധയേറ്റവരെപ്പറ്റിയാകണോ. അതോ അളിയന്‍ പറഞ്ഞ പട്ടാളത്തിനുളളിലെ പീഡനങ്ങളെപ്പറ്റിയാകണോ?. മനഷ്യരെല്ലാം രഹസ്യങ്ങളുടെ മതില്‍ക്കെട്ടിലാണ്. അത് മതങ്ങളിലും സൈന്യത്തിലും പുറം ലോകമറിയാതെ നടക്കുന്നു. ഇവരെല്ലാം പീഢനങ്ങളുടെ ഇരകളാണ്. സ്വന്തം ഇഷ്ടങ്ങള്‍ എങ്ങനെ പരമാനന്ദത്തില്‍ എത്തിക്കാന്‍ കഴിയും അതാണ് അവരുടെ ചിന്ത. ഇതില്‍ നിര്‍ഭാഗ്യവതികളായ സ്ത്രീകളുമുണ്ട്. അവിടേയും പുരുഷ മേധാവിത്വമാണ്. സ്വന്തം സുഖത്തിനായി പരമാനന്ദത്തിനായി ഭാര്യയെ പീഢിപ്പിക്കുന്നു. ശ്രീബുദ്ധനും, ശ്രീകൃഷ്ണനും, യേശുക്രസ്തുവും ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. നമ്മുടെ മുന്നില്‍ ജനിച്ചു മരിച്ച പുണ്യാത്മാക്കളായ വിവേകാനന്ദനും, നാരായണ ഗുരുവും, ശ്രീരാമ പരമഹംസനും ജാതിയുടെയും മതത്തിന്റെയും വക്താക്കളായിരുന്നില്ല. വിശുദ്ധിയും, സ്‌നേഹവും, ത്യാഗവുമില്ലാത്ത ഇന്നത്തെ മനുഷ്യന്റെ ആരാധന ഈശ്വരധ്യാനമല്ല അതു പിശാചിനെ തൃപ്തിപ്പെടുത്താനുളളതാണ്. മനുഷ്യരിലെങ്ങും തിന്മയുടെ വിളയാട്ടമാണ് കാണുന്നത്. അവിടെ പാവങ്ങള്‍ പിടഞ്ഞു മരിക്കുന്നു. അതിനുത്തരവാദികള്‍ മതങ്ങളല്ല, ഭരണമല്ല, യുദ്ധമല്ല. പിന്നെ ആരാണ്?.
ഞാന്‍ എഴുതുന്ന നാടകം, ദൈവ- ഭൂതങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എനിക്ക് അതിനുളള ഉത്തരമുണ്ട്. ഈ കൊലയാളികളും കൊളളക്കാരും മറ്റാരുമല്ല, മനുഷ്യരൂപമുളള മണ്ണിലെ ഭൂതങ്ങളാണ്. ഈ നാടകത്തില്‍ പുരോഹിതനും, ഭരണാധികാരിയും, യുദ്ധക്കൊതിയനും, മന്ത്രവാദിയും, വേശ്യകളും, ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷവും ഈശ്വരന്‍ ദാനമായി നല്കിയ ഈ മനോഹരമായ ഭൂമിയെ അവര്‍ക്ക് ചാരമാക്കാന്‍ കഴിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാണ് ചെകുത്താന്‍ അല്ലെങ്കില്‍ സാത്താന്‍. അവനൊരു രാജ്യമുണ്ട്. ആ രാജ്യത്തിന്റെ സര്‍വ്വാധിപനാണ്, ചക്രവര്‍ത്തിയാണ് അവന്‍. ഈ ചക്രവര്‍ത്തിയുടെ സ്തുതിപാഠകാരാണ് ഭൂതങ്ങള്‍ അല്ലെങ്കില്‍ പിശാച്. ഭൂതം എന്നാല്‍ ദോഷത്തിന്റെ ആത്മാവെന്നാണ്. ദുരാത്മാവും അശുദ്ധാത്മാവും പരമാധികാരിയായ ചെകുത്താന്റെ മുഖ മുദ്രകളാണ്.

മണ്ണിലെ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരെ നിയന്ത്രിക്കുന്നതു ഭൂതങ്ങളാണ്. ഇവരില്‍ ദുഷ്ടത കൂടിയവരും കുറഞ്ഞവരുമുണ്ട്. അത് വിഷ പാമ്പുകളെപോലെയാണ്. പെട്ടെന്നു മരിക്കും, സമയമെടുത്തു മരിക്കും. ഇവര്‍ക്ക് ഏറെ ഇഷ്ടം മനുഷ്യ ശരീരമാണ്. ഇവര്‍ തലമുറകളായി മനഷ്യരില്‍ വാസം ചെയ്യുന്നു. യിസ്രായേല്‍ രാജാവായിരുന്ന ശൗലിന് ഭൂതബാധയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. യേശുക്രിസ്തുവിന്റെ അടുക്കല്‍ ഭൂതബാധയുളളവരെ കൊണ്ടുവന്നതും പുറത്താക്കുന്നതും കാണുന്നു. ദുര്‍ന്നടപ്പുകാരിയായിരുന്ന മഗ്ദലന മറിയയുടെ ശരീരത്തില്‍ നിന്ന് ഏഴു ഭൂതങ്ങളെയാണ് ക്രിസ്തു പുറത്താക്കിയത്. യേശുക്രിസ്തുവിനെപോലും സാത്താന്‍ വെറതെ വിടുന്നില്ല. പരീക്ഷിച്ചു പറഞ്ഞു ”നീ എനിക്കു കീഴടങ്ങിയാല്‍ ഈ ലോകമാകെ ഞാന്‍ നിനക്കു നല്കാം.” അദ്ദേഹം പറഞ്ഞു സാത്താനെ നീ എന്നെ വിട്ടു പോകൂ. ഇന്നത്തെ മനുഷ്യര്‍ ഈ ലോക സുഖത്തിനായിട്ടല്ലേ പോരാട്ടം നടത്തുന്നത്. ഇങ്ങനെയുളളവരുടെ ശരീരത്തില്‍ ഏഴു ഭൂതങ്ങളല്ല എഴുനൂറെണ്ണം കാണും. ഈ ഭൂതങ്ങളെ ആരും തിരിച്ചറിയുന്നില്ല. അനീതിയും, അക്രമങ്ങളും, കൈക്കൂലിയും, ഹിംസയും നടത്തുന്ന ഇവരെല്ലാം ഭൂതബാധയേറ്റവരാണ്. ഇവരെല്ലാം മണ്ണിലെ ഭീകരഭൂതങ്ങളാണ്.

പാവപ്പെട്ട മനുഷ്യരും സ്ത്രീകളും മണ്ണില്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് സര്‍വ്വവ്യാപിയായ ഈശ്വരന്‍ അയച്ചതു പോലെ ഹിമാലയസാനുക്കളില്‍ തപസ്സ് അനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസീ വര്യന്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധകാരത്തില്‍ അമര്‍ന്നു പോകുന്ന ജനത്തെ വീണ്ടെടുക്കാന്‍ ഈശ്വരന്‍ മനുഷ്യരുടെ മദ്ധ്യത്തിലേക്ക് പ്രവാചകന്മാരെ അയക്കാറുണ്ട്. അവരുടെ ജീവിതം മറ്റുളളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.ഈ മഹര്‍ഷി വര്യന്‍ ഒരു യാചകനായി ഓരോ വീടുകളിലും കയറിയിറങ്ങി. വടിയുമായി വീടിനു മുന്നില്‍ ചെല്ലുന്നു ഒന്നും വാങ്ങുന്നില്ല. വീട്ടുകാര്‍ക്ക് ആശ്ചര്യം, ഭിക്ഷക്കാരനായി വരുന്നവന്‍ ഒന്നും വാങ്ങാതെ മടങ്ങി പോകാറില്ല.
അദ്ദേഹം പറയുന്നു, ഈ മണ്ണിലുളളതെല്ലാം മായ, നമ്മളും മായ, ഈ മണ്ണില്‍ ഭൂതങ്ങള്‍ സഞ്ചരിച്ച് നിങ്ങളുടെ മനസ്സിനെ കീഴ്‌പ്പെടുത്തുന്നു, തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്റെ ജനമേ രക്ഷപ്രാപിക്കൂ. നിങ്ങൡ ഭൂതങ്ങളിരിക്കുന്നതിനാല്ണ് മണ്ണില്‍ അധര്‍മ്മവും അനീതിയും പെരുകുന്നത്. ഈ ഇരുട്ടിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുളളൂ. അന്ധകാരത്തില്‍ ജീവിക്കുന്ന ആള്‍ ദൈവങ്ങളേയും ആരാധനകളേയും അധികാര ശക്തികളേയും ഉപേക്ഷിക്കൂ. വെളിച്ചത്തിലേക്ക് വരൂ. യഥാര്‍ത്ഥ ദൈവത്തെ നിങ്ങളാരും തിരിച്ചറിയുന്നില്ല. പ്രതിഷ്ഠ നടത്തിയാലോ, നേര്‍ച്ചനേര്‍ന്നാലോ, ആ ദൈവത്തെ കാണാനാവില്ല. നിങ്ങളറിയേണ്ടത് ആത്മാവ് എന്നത് പരബ്രഹ്മമാണ്. അത് സത്യമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം ഇതാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികളില്‍ കാണുന്ന നന്മകള്‍. ഈശ്വരന് സ്തുതിയേക്കാള്‍ സല്‍പ്രവ്യര്‍ത്തികളാണ് ആവശ്യം. നമ്മള്‍ ജാതി- മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ അടിമകളല്ല. നമ്മള്‍ ഈശ്വരന്റെ നാമത്തില്‍ പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്. ആത്മാവും അറിവുമില്ലാത്ത മനുഷ്യരാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെ ജഡിക മതത്തില്‍ നിന്നു നിങ്ങള്‍ മുക്തി പ്രാപിക്കണം. എങ്ങും കാണുന്നത് കൊളളകള്‍, കൊലപാതകങ്ങള്‍, നാടോടി മതങ്ങള്‍. ഈ മണ്ണിലെ ഭൂതങ്ങള്‍ മനുഷ്യരെ മാനസീക രോഗികളാക്കി മാറ്റുന്നതിനു നിങ്ങള്‍ തിരിച്ചറിയുക. സത്യത്തലും ആത്മാവിലും ആരാധിച്ചാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും. നിങ്ങളിലെ ഭൂതങ്ങളെ പുറത്താക്കാനും സാധിക്കും. ആത്മാവിനെ നാം കാണുന്നില്ല. അതു പോലെ വായുവിനേയും നാം കാണുന്നില്ല. ആ വായുവിലും ആത്മാവണ്ട്. ആ വായുവിനെ പോലും നിങ്ങള്‍ മലിനപ്പെടുത്തുന്നു. ആ വായു കിട്ടാതെ വന്നാല്‍ മനുഷ്യന്‍ വെറും ചാരം അല്ലെങ്കില്‍ ഒരുപിടി മണ്ണ്. നിങ്ങളിലെ ഭൂതങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കരുതിയത് ഇദ്ദേഹത്തിന് വല്ല ബുദ്ധിഭ്രമം വന്നതായിരിക്കുമെന്ന്. പിന്നീടവര്‍ കണ്ടത് ഗുരുപദേശമായിട്ടാണ്. യാതൊരു ദ്രവ്യങ്ങളും അവരില്‍ നിന്ന് വാങ്ങാറില്ല. ഉച്ചയ്ക്ക് ഒരല്പം കഞ്ഞി കൊടുത്താല്‍ കുടിക്കും. പ്രധാനമായും പച്ചിലകളും വെളളവുമാണ് അദ്ദേഹത്തിന്റെ ആഹാരം. ഒരാള്‍ ഒരു ദിവസം പേരു ചോദിച്ചു. ”എന്റെ പേരോ, ഞാന്‍ ആരെന്ന് എനിക്കു പോലുമറിയില്ല. നിങ്ങള്‍ക്കറിയാമോ?.” ചോദിച്ചവര്‍ വാ പൊളിച്ചു നിന്നു. ഈ വ്യക്തി ആരെന്നോ, എവിടെനിന്നു വന്നുവെന്നോ ആര്‍ക്കുമറിയില്ല. പേരുമില്ല പെരുമയുമില്ല. ഇദ്ദേഹത്തെപ്പോലുളളവര്‍ വര്‍ണ്ണ പകിട്ടാര്‍ന്ന വേഷഭൂഷാദികള്‍ അണിഞ്ഞ് കഴുത്തില്‍ തിളങ്ങുന്ന മണി മാലയുമിട്ട് കല്പനകള്‍ പുറപ്പെടുവിച്ച് അംഗരക്ഷകരാല്‍ കുളിരിളം മെത്തയില്‍ ഉറങ്ങുമ്പോള്‍ മട്ടുപ്പാവിലുറങ്ങേണ്ട ഈ മനുഷ്യന്‍ എന്തിനാണ് കടത്തിണ്ണകളിലും കടല്‍ത്തീരത്തും കായലേരങ്ങളിലും ഉറങ്ങുന്നത്.

തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ ആരോ കൊടുത്ത തുണികളുണ്ട്. കുളി കഴിഞ്ഞ് വരുമ്പോള്‍ ആ തോര്‍ത്ത് തോളില്‍ ചുറ്റിയിട്ടിരിക്കും. ഉടുപ്പ് ധരിക്കാറില്ല. സൂര്യോദയത്തില്‍ ശല്യമില്ലാതെ കടല്‍- കായല്‍ത്തീരങ്ങളില്‍, അല്ലെങ്കില്‍ ആള്‍ ശല്യമില്ലാത്ത മരച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴുകി മണിക്കൂറുകളോളം ഇരിക്കും. ആ ഇരിപ്പ് കണ്ടാല്‍ ഹിമാലയ സാനുക്കളില്‍ ഇരിക്കയാണോ എന്ന് തോന്നും. ഒന്നിലധികം പ്രാവശ്യം ഒരു വീട്ടില്‍ വളരെ അപൂര്‍വ്വമായിട്ടേ പോകയൊളളൂ. അതിന്റെ കാരണം ആ വീട്ടില്‍ ധാരാളം ഭൂതങ്ങള്‍ ഉളളതുകൊണ്ടാണ്. ഭൂതങ്ങള്‍ വസിക്കുന്ന ആളുകളേയും വീടുകളേയുമറിയാം. വീട്ടു മുറ്റത്ത് നിന്ന് കണ്ണടച്ച് ഭൂതങ്ങളെ ശാസിച്ചിട്ടാണ് അദ്ദേഹം മടങ്ങിപ്പോകുന്നത്. അദ്ദേഹത്തെ കാണുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറയാറുണ്ട്.
ചിലര്‍ സ്വാമി ഒന്നു കൂടി വീട്ടില്‍ വരണമെന്നപേക്ഷിക്കും. അപ്പോള്‍ മറുപടി പറയും, ”ഞാന്‍ സ്വാമിയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ?.” അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉത്തമ സുഹൃത്തുക്കളെപ്പോലെ പലരും സമീപിക്കും. ഏതു ചോദ്യത്തിനും അവര്‍ക്ക് ബോധിക്കും വിധം ഉത്തരം കൊടുക്കും. അദ്ദേഹത്തിനൊപ്പം കടലോരങ്ങൡ സഞ്ചരിക്കുന്നവര്‍, മരച്ചുവട്ടില്‍ വന്നവര്‍ ഭൂതങ്ങളുടെ കാരാഗ്രഹത്തില്‍ കിടക്കുന്നവരായിരുന്നു. ആ ദുര്‍ഭൂതങ്ങളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ ആത്മാവില്‍ ശക്തിപ്രാപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഈശ്വരന്റെ ചൈതന്യമാണ് ഈ സന്യസി വര്യനില്‍ എല്ലാവരും കണ്ടത്. ഭൂതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ സത്യവും നീതിയും മാത്രമല്ല ഈശ്വരനേയും ആള്‍ ദൈവങ്ങളെയും തിരച്ചറിയാനും തള്ളിക്കളയാനും തുടങ്ങി. മത-ഭരണ-ദൈവങ്ങള്‍ക്കു ഭൂതങ്ങളെ പുറത്താക്കുന്ന സന്യസി നോട്ടപ്പുളളിയായിരുന്നു. ഒരു ഇരുളുളള രാത്രിയില്‍ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്ന സന്യാസിയെ ഗുണ്ടകള്‍ കഴുത്തു ഞെരിച്ചു കൊന്നു. അദ്ദേഹത്തെ സ്‌നേഹച്ചാരാധിച്ചവര്‍ ആ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു. അവരൊക്കെ രക്ഷിക്കപ്പെട്ടവരായിരുന്നു. മത-ഭരണ-ദൈവങ്ങള്‍ അത് സ്വാഭാവിക മരണമെന്നെഴുതി. ആ അജ്ഞാത ജഡത്തെ എങ്ങോ കുഴിച്ചുമൂടി. പാപങ്ങളെ ഇരയാക്കിയവര്‍ അതില്‍ സന്തോഷിച്ചു.

മഹര്‍ഷീവര്യന്റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസീവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെ പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ കിളിയുടെ മധുര നാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് ”ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.

നാടകം ജോസഫ് സാറിന്റെ ക്വാര്‍ട്ടറില്‍ ഞാനെത്തിച്ചു. നാടകം ഓടിച്ചു വായിച്ചിട്ട് എല്ലാം ത്യജിച്ച് മനുഷ്യരുടെ ഇടയില്‍ ശിരസ്സുയര്‍ത്തി നിന്ന ആ സന്യാസീവര്യനെ അദ്ദേഹം പ്രശംസിച്ചു. സുഖലോലുപതയില്‍ മതിമറന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇദ്ദേഹം ഒരു ഗുണപാഠമാണ്. സമ്പത്തിന്റെ മാര്‍ഗം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ കടമയും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ സാധിക്കയില്ല. അങ്ങനെയുളളവര്‍ ഈ മണ്ണിലെ ഭൂതബാധയുളളവര്‍ തന്നെയാണ്. ആത്മാവിനെ സ്വന്തമാക്കാത്തവര്‍ മതാന്ധന്മാരായാല്‍ അവരെ ആലിംഗനം ചെയ്യുന്നതു വഴി നടത്തുന്നതും ഭൂതങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ വലിച്ചെറിയേണ്ട ധാരാളം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ഇന്നും അവര്‍ പോറ്റി വളര്‍ത്തുകയാണ്. അതു വളര്‍ന്നു വരുന്ന തലമുറയേയും വഴി തെറ്റിക്കുന്നു.

സമൂഹത്തില്‍ മൂഢന്മാരുടെ എണ്ണമാണോ കൂടുന്നത്. അതോ വിവേകമുളളവരുടേതോ. മനുഷ്യന്റെ വിവേകം വിജ്ഞാനവിഹായസ്സിലേക്ക് വളരാത്തത് എന്തു കൊണ്ടാണ്. നാടകത്തില്‍ പറയുന്നതുപോലെ എല്ലാം വെറും മായയെന്ന് നമുക്ക് ആശ്വസിക്കാം. ജോസഫ് സാറുമായി സംസാരിച്ചു കൊണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചിട്ടണ് ഞാനിറങ്ങിയത്. മാസങ്ങള്‍ പലതു കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാറ്റ്‌നയില്‍ റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിന്റെ ഫലം കാത്തിരുന്നത്. അതിന്റെഒരു കാരണം അവിടെ ഒരു ജോലി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടേയും സഞ്ചരിക്കാം. ചെറുപ്പം മുതലേ മനസ്സിലുളള ഭ്രമമാണ് പുതിയ ദേശങ്ങള്‍, സംസ്‌കാരങ്ങള്‍ കാണുക എന്നുളളത്. ഇന്റര്‍വ്യൂ ദിവസം അവിടുത്തേ ശര്‍മ്മാജീയുടെ സമീപനം എനിക്ക് ആത്മവിശ്വാസം നല്കിയിരുന്നു. അവിടെ കിട്ടുമോ ഇല്ലയോ എന്നറിയാന്‍ ഇന്റര്‍വ്യൂ കത്തിലുണ്ടായിരുന്ന ശര്‍മ്മാജിയുടെ ഓഫിസ്സിലേക്ക് വിളിച്ചു.ടെലിഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കെ ഒരാള്‍ എടുത്തു. എനിക്ക് അനില്‍ ശര്‍മ്മയെ വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വന്ദനം പറഞ്ഞുകൊണ്ട് എന്നെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ മനസ്സിനു മാത്രമല്ല ശരീരത്തിനും മരവിപ്പ് തോന്നി. ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഏതോ ഇരുട്ടില്‍ തപ്പി തടയുന്നവനെ പോലെ പേടിച്ചരണ്ട മിഴികളോടെ ഫോണ്‍ വച്ചിട്ട് ഞാനിരുന്നു. എന്നിലെ ധൈര്യമെല്ലാം ചോര്‍ന്നിരിക്കുമ്പോഴാണ് മേശപ്പുറത്തെ ഇന്റര്‍ കോം ശബ്ദിച്ചത്. അത് എന്റെ ബോസ് സുബാഷ് ബാബുവിന്റെതായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലുമായി ഞാനദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. വിചാരിച്ചതു പോലെ ഒന്നും എഴുതാനല്ല. ചില കത്തുകള്‍ തന്നിട്ട് അതിന് റിമൈയിന്‍ഡര്‍ അയക്കണമെന്ന് പറഞ്ഞു. മറ്റു ചില പേപ്പറുകള്‍ ഫയല്‍ ചെയ്യാനുണ്ട്. മടങ്ങി വന്ന് മുറിക്കുള്ളിലിരുന്നു. ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സു നിറയെ ദുഖവും, നിരാശയും, സംശയങ്ങളും കൂടിക്കലര്‍ന്ന ഒരനുഭവം.

എന്നെ നിയമിച്ചു കൊണ്ടുളള കത്തയച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ജോലിക്ക് ഹാജരാകേണ്ട ദിവസവും കഴിഞ്ഞ് ഒരാഴ്ച്ച കൂടി അവര്‍ കാത്തിരുന്നു. ഉദ്യോഗാര്‍ത്തി വരാതിരിന്നപ്പോള്‍ അവര്‍ കരുതിയത് മറ്റു ജോലിയില്‍ ഏര്‍പ്പെട്ടു കാണും. അതുകൊണ്ട് അടുത്തയാള്‍ ജോലിയില്‍ പ്രവേശിച്ചു. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലെ വിലാസമാണ് എല്ലായിടത്തും കൊടുത്തിട്ടുളളത്. വരുന്നതെല്ലാം ജ്യേഷ്ഠന്‍ മുഖേന ഫോണിലൂടെയോ അവിടെ ചെല്ലുമ്പോഴോ കിട്ടാറുണ്ട്. ഇന്റര്‍വ്യൂവിന് ചെല്ലണമെന്നറിയിച്ചതും ഇതേ വിലാസത്തിലാണ്. എവിടെയാണ് ആ വിലയേറിയ കത്ത് നഷ്ടപ്പെട്ടത്. ആരെങ്കിലും നശിപ്പിച്ചതാണോ. ആ യാത്ര നരകതുല്യമായിരുന്നെങ്കിലും ഈ നിയമനം സ്വര്‍ഗ്ഗത്തിലേക്കുളള ഒരു യാത്രയായിരുന്നു. മനസ്സു മൂകമായി, ഹൃദയം നുറുങ്ങുന്ന വേദനയുമായി കണ്ണുനീര്‍ തുടച്ചു. ആ മനോവേദനയിലും ഞാന്‍ ആശ്വാസം കണ്ടത് എന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇതും ചേര്‍ത്താണ്.

ആ ദിവസം വളരെ നിരാശനായിട്ടാണ് മുറിയിലെത്തിയത്. തണുത്ത വെളളത്തില്‍ കുളിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷമുണ്ടായി. പാറ്റ്‌നയിലെ ജോലി ഒരു സ്വപ്‌നമായിരുന്നു. അതിപ്പോള്‍ ദുസ്വപ്‌നമായി മാറി. എന്റെ നല്ല സ്വപ്‌നങ്ങള്‍ മണ്ണിലെ ഭൂതങ്ങള്‍ ദുസ്വപ്‌നമാക്കി മാറ്റിയിരിക്കുന്നു. ഇത് ആരോടും പറഞ്ഞില്ല. കത്തിലൂടെ ഓമനയെ മാത്രമേ അറിയിച്ചുളളൂ.

1975-ല്‍ എനിക്ക് കിട്ടിയ ശമ്പളം വെറും 450 രൂപയാണ്. ചെലവിനുളള കാശ് എടുത്തിട്ട് ബാക്കി തുക ബാങ്കിലിടാതെ അതു പലരുടേയും ആവശ്യങ്ങള്‍ക്കായി അയച്ചു കൊണ്ടിരുന്നു. ആ തുകയില്‍ നിന്നു നൂറു രൂപ വീട്ടിലേക്കും, അമ്പതു രൂപ വീതം രോഗത്തില്‍ തകഴിഞ്ഞിരുന്ന എന്റെ അമ്മാവന്‍ ഉമ്മന്‍ മുതലാളിക്കും, എന്റെ ആത്മ മിത്രം ലെപ്രസ്സി സനിറ്റോറിയത്തിലെ രാമചന്ദ്രന്‍ നായരുടെ അമ്മയ്ക്കുളള ചികിത്സക്കും പല മാസങ്ങളിലും അയച്ചു. ചെറുതും വലുതുമായ തുക പലര്‍ക്കും അയച്ചിട്ടുണ്ട്.
എന്റെ വീട്ടില്‍ എന്തിന് അയയ്ക്കുന്നു എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം, ഒരു പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുന്ന രക്ഷിതാക്കളെ മറക്കാനോ, അവഗണിക്കാനോ സാധ്യമല്ല. എനിക്ക് ജന്മം തന്നവരെ അവരുടെ അറിവില്ലായ്മകള്‍, ദൗര്‍ബല്യങ്ങള്‍ കണ്ടുകൊണ്ട് അകറ്റി നിര്‍ത്തുക എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണ്. അവര്‍ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ പണം കൈപ്പറ്റുമ്പോള്‍ എന്റെ അച്ഛന്റെ മനസ്സിനെ വേട്ടയാടുക മൗന നൊമ്പരങ്ങളായിരിക്കും. എന്നോടുളള എതിര്‍പ്പുകള്‍ കെട്ടടങ്ങിക്കാണണം. എന്റെ ജ്യേഷ്ഠന്മാരും നാട്ടില്‍ പണം അയച്ചിട്ടുണ്ട്. ആ മണിയോഡര്‍ കൊണ്ടു വരുന്നത് കടപ്പാട്ടമ്പലത്തിനടുത്തുളള സ്‌നേഹസമ്പന്നനായ പോസ്റ്റുമാന്‍ കുറുപ്പു ചേട്ടനായിരുന്നു. പണം കൈപ്പറ്റിയിട്ട് ഒന്നോ രണ്ടോ രൂപ അച്ഛന്‍ …………. ചേട്ടന് കൊടുക്കും. കുറുപ്പു ചേട്ടനെ ആ രാത്രിയില്‍ കാണുന്നത് മദ്യ ലഹരിയിലാണ്. അങ്ങനെ ഒരു ഭൂതം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.

ഓരോ അനുഭവങ്ങളും മനസ്സിലൊരു അഴിച്ചുപണി നടത്തി പരിശോധിച്ചാല്‍ അതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നും. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളമായി അദ്ധ്വാനിച്ചു. നല്ല കുട്ടികള്‍ അങ്ങനെ വേണം.അദ്ധ്വാനമില്ലാത്തവരാണ് മടിയന്മാരും രോഗികളുമായി മാറുന്നത്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നതുപോലും എത്രയോ തലമുറയുടെ അദ്ധ്വാനം മൂലമാണ്. അതിനെ മുതലാളി-തൊഴിലാളി വര്‍ഗ്ഗമെന്ന് പലരും വിളിച്ചു. അവിടെ അധര്‍മ്മവും ചാട്ടവാറടിയുമുണ്ടാകരുത്. പഠനത്തില്‍ ഞാന്‍ ഒരു വര്‍ഷം പിന്നിട്ടു. ഞാന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം സമയക്കുറവായിരുന്നു. കെട്ടിടത്തില്‍ എനിക്കൊപ്പം താമസ്സിക്കുന്നവര്‍ രാവിലേയും വൈകിട്ടും ഭക്ഷണമുണ്ടാക്കുമ്പോള്‍ ഞാന്‍ ക്ലാസ്സ് മുറികളിലാണ്. രാവിലെ ഏഴുമുതല്‍ ഒമ്പതു വരേയും വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും ഓരോ ക്ലാസ്സുകളും, നാട്ടിലേതു പോലെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയില്ലെങ്കിലും മനസ്സ് വ്യാപരിച്ചത് കൂടുതല്‍ വിദ്യ നേടുന്നതിലായിരുന്നു.

റാഞ്ചി കോളജ് ലൈബ്രറിയില്‍ കൂടുതലും ഹിന്ദി പുസ്തകങ്ങളാണ്. ഞാന്‍ ഹിന്ദി പറയുമെങ്കിലും അതില്‍ അഗാധമായ ജ്ഞാനം എനിക്കില്ല. ഒരു ഭാഗത്ത് ഇംഗ്ലീഷ് നോവലുകളും മറ്റും കണ്ടത് ഒരാശ്വാസമായി. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അവിടെ നിന്ന് വായിച്ചിട്ടുളളൂ. ആ കോളജില്‍ ആദിവാസി ക്രസ്ത്യാനികളും പഠിക്കാനുണ്ടായിരുന്നു. റാഞ്ചിയെ മുന്‍ കാലങ്ങളില്‍ വിളിച്ചിരുന്നത് ചോട്ടാനാഗ്പൂര്‍ എന്നായിരുന്നു. അവരൊക്കെ ആദിവാസികളെങ്കിലും മറ്റ് ഉന്നതജാതിക്കാര്‍ക്കൊപ്പം എല്ലാ രംഗത്തും മുന്‍ നിരയിലാണ്. ദേവാലയങ്ങളേക്കാള്‍ വിദ്യാലയങ്ങളെ, പുസ്തകങ്ങളെ സ്വന്തമാക്കിയവര്‍. അറിവിനുളള വാഞ്ച യുവതീ-യുവാക്കളിലുണ്ട്. അവരും എന്നെപ്പോലെ തന്നെ സമയം നഷ്ടപ്പെടുത്താതെ ദിവസങ്ങളെ ആരോഗ്യമുളളതാക്കുന്നു.അതിലൊരു സുന്ദരിക്ക് പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്‍ഡ് പഠിപ്പിച്ചു കൊടുക്കണമെന്നു പറഞ്ഞു. ബുദ്ധിഹീനരായ മനുഷ്യരുടെ മുന്നില്‍ ബുദ്ധിയുളളവരായി മാറാന്‍ അവര്‍ വിദ്യ അഭ്യസിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ജ്യേഷ്ഠന്റെ അടുക്കല്‍ അനിയന്‍ കുഞ്ഞുമോന്‍ വന്നതായി ജ്യേഷ്ഠന്‍ എന്നെ ഫോണിലൂടെ അറിയിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ വന്നത്. അവന്‍ പഠിച്ചിറങ്ങയത് ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ഏഷ്യയിലെ പ്രമുഖ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണത്. എയര്‍ഫോഴ്‌സില്‍ ജോലിയുളള ജ്യേഷ്ഠന്‍ പാപ്പച്ചന്‍ സുബാര്‍ട്ടോ പാര്‍ക്കിലെ വെസ്റ്റേണ്‍ കമന്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. എന്റെ പഞ്ചായത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ എയര്‍ഫോഴിസില്‍ ചേരുന്നത്. അതു ലഭിക്കാന്‍ കാരണം എന്‍ജിനീയറിഗ് ഡിഗ്രിയും എന്‍.സി.സി. ട്രെയിനിംഗുമാണ്.

RECENT POSTS
Copyright © . All rights reserved