Main News

ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഭീഷണിയുയര്‍ത്തിയ ഡ്രോണുകളെ തുരത്താന്‍ സൈന്യം ഉപയോഗിച്ചത് ഇസ്രയേല്‍ വികസിപ്പിച്ച ഡ്രോണ്‍ ഡൂം സംവിധാനം. സിറിയയില്‍ ഐസിസ് ഡ്രോണുകളെ തകര്‍ക്കാന്‍ ഉപയോഗിച്ച അതേ സംവിധാനം തന്നെയാണ് ഗാറ്റ് വിക്കിലും ഉപയോഗിച്ചത്. ബ്രിട്ടീഷ് ആര്‍മിക്കു വേണ്ടി ആറ് ഡ്രോണ്‍ ഡൂം സിസ്റ്റങ്ങളാണ് ഈ വര്‍ഷം വാങ്ങിയത്. 15.8 മില്യന്‍ പൗണ്ടിനാണ് ഇവ വാങ്ങിയിരിക്കുന്നത്. 2.1 മൈല്‍ മുതല്‍ 6.2 മൈല്‍ വരെ വിസ്തൃതിയില്‍ ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനും ഇവയ്ക്ക് കഴിയും. ഡിജെഐ എന്ന ബ്രാന്‍ഡിലുള്ള ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനും കഴിയുന്ന ഡിജെഐ സിസ്റ്റമാണ് വ്യാഴാഴ്ച പോലീസ് കൊണ്ടുവന്നത്. എന്നാല്‍ ഗാറ്റ്‌വിക്കില്‍ പ്രത്യക്ഷപ്പെട്ടത് ഡിജെഐ ഡ്രോണ്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസിന് ഡ്രോണ്‍ ഭീഷണി നേരിടാനും കഴിഞ്ഞില്ല.

ഈ പശ്ചാത്തലത്തിലാണ് റാഫേല്‍ നിര്‍മിച്ച ഡ്രോണ്‍ ഡൂം സിസ്റ്റം ഉപയോഗിക്കുന്നതിനായി ആര്‍മിയെ വിളിച്ചത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാണ്. 6.2 മൈല്‍ ചുറ്റളവിലുള്ള ഡ്രോണുകളെ കണ്ടെത്താന്‍ ഒരു ഹൈടെക് റഡാറും ലേസര്‍ ,സംവിധാനവുമാണ് ആര്‍മി ഉപയോഗിക്കുന്നത്. ഡ്രോണ്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു റേഡിയോ ഫ്രീക്വന്‍സി ജാമര്‍ ഉപയോഗിച്ച് ഇതിലേക്ക് വരുന്ന സിഗ്നലുകള്‍ ഇല്ലാതാക്കും. ഇതിലൂടെ ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് നിലത്തിറക്കുകയും ചെയ്യും. ഒരു ശക്തമായ ലേസര്‍ ഉപകരണം ഉപയോഗിച്ച് ഡ്രോണുകളെ നശിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതിനൊപ്പം ഉണ്ടെങ്കിലും ബ്രിട്ടീഷ് ആര്‍മി അത് വാങ്ങിയിട്ടില്ല. ഇറാഖിലെ മൊസൂള്‍ ഐസിസില്‍ നിന്ന് മോചിപ്പിക്കുന്ന ദൗത്യത്തില്‍ ഈ സംവിധാനം ബ്രിട്ടീഷ്, അമേരിക്കന്‍ സേനകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഐസിസ് ഡ്രോണുകളെ നിര്‍വീര്യമാക്കാനാണ് അവ ഉപയോഗിച്ചത്.

ഈ സാങ്കേതികവിദ്യ കൈവശമുണ്ടായിട്ടും അത് നേരത്തേ പ്രയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഗാറ്റ്‌വിക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഉയര്‍ത്തുന്നത്. റാഫേല്‍ എന്ന ഇസ്രയേലി കമ്പനിയാണ് ഈ ഉപകരണത്തിന്റെ നിര്‍മാതാക്കള്‍. ആക്രമണത്തിനും ചാരപ്രവര്‍ത്തനത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഡ്രോണുകളെ തടയുന്ന സാങ്കേതികവിദ്യയാണ് ഇത്. 360 ഡിഗ്രി കവറേജ് ഉള്ള സ്‌കാനറുകളാണ് ഇതിന്റെ പ്രത്യേകത. വലിയ യുഎവികളെ 31 മൈലിനപ്പുറം നിന്ന് കണ്ടെത്താന്‍ ഇതിനു കഴിയും. എന്നാല്‍ ചെറിയ ഡ്രോണുകളെ 6.2 മൈലിനുളളില്‍ മാത്രമേ ഇതിനു കണ്ടെത്താന്‍ കഴിയൂ.

വിദേശത്ത് ഹോളിഡേ ആഘോഷിക്കാന്‍ സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഹെഡ്ടീച്ചര്‍ക്ക് അധ്യാപനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ തോറാബിയില്‍ പ്രവര്‍ത്തിക്കുന്ന ബെയ്ഡര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന സൈമണ്‍ ഫീസിക്കാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനിശ്ചിതകാലത്തേക്ക് അധ്യാപന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടുംബവുമൊത്ത് വിനോദസഞ്ചാരം നടത്താനാണ് ഫീസി സ്‌കൂള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത്. കുടുംബവുമൊത്ത് ലോകംചുറ്റുന്നതിനായി സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ധാര്‍മ്മികതയില്ലാത്ത പ്രവൃത്തിയാണ് ഫീസി ചെയ്തതെന്ന് ടീസൈഡ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ജോലി ചെയ്ത സ്ഥലങ്ങളില്‍ നിന്നും മോഷണക്കുറ്റത്തിന് പുറത്താക്കപ്പെടുകയും അക്രമ സ്വഭാവമുള്ളതുമായ ഒരാളെ ബെയ്ഡര്‍ പബ്ലിക് സ്‌കൂളില്‍ ഫീസി ജോലിക്ക് നിയമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫീസി സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. പിന്നീട് ജൂലൈയില്‍ ഇയാള്‍ ജോലിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ദുരൂഹമായി തുടരുകയായിരുന്നു. നാഷണല്‍ കോളേജ് ഫോര്‍ ടീച്ചിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ പിടികൂടിയത്. 2015 ഒക്ടോബറില്‍ ഇയാള്‍ നടത്തിയ നിയമനം യാതൊരു സുരക്ഷാ പരിഗണനകളും ഇല്ലാതെയായിരുന്നുവെന്നും നിയമിക്കപ്പെട്ടയാളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയിരുന്നില്ലെന്നും വ്യക്തമായി. ഡിബിഎസ് പരിശോധന നടത്തണമെന്ന് ഫീസിക്ക് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും അത് നടത്തിയില്ല. ഡിബിഎസ് ഫലം ലഭ്യമായിട്ടും നിയമിക്കപ്പെട്ടയാള്‍ മാസങ്ങളോളം സ്ഥാനത്ത് തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഫീസി വരുത്തിയ വീഴ്ചകള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നുവെന്നാണ് വിലയിരുത്തലുണ്ടായത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം കൂടാതെ സ്‌കൂള്‍ ട്രിപ്പുകള്‍ക്ക് മുമ്പായി ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ചിലയിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. 2014 ജൂലൈയില്‍ 1900 പൗണ്ടോളമാണ് ഇയാള്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും കുടുംബ ട്രിപ്പിനായി ഉപയോഗിച്ചത്. 2014 സെപ്റ്റംബറില്‍ ആംസ്റ്റര്‍ഡാമിലേക്കുള്ള സ്‌കൂള്‍ ട്രിപ്പിനു മുന്നോടിയായി രണ്ട് അധ്യാപകര്‍ റിസ്‌ക് അസസ്‌മെന്റ് യാത്ര നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കു ശേഷം ഇതേ പേരില്‍ ഫീസിയും കുടുംബവും ആംസ്റ്റര്‍ഡാമിലേക്ക് പോയിരുന്നുവെന്നും വ്യക്തമായി.

വുഡന്‍ ഫ്‌ളോറില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതിന്റെ ശബ്ദവും ശല്യമാകുന്നുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ദമ്പതികളോട് ഉത്തരവിട്ട് കോടതി. ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. അപ്പീലിലും പരാജയപ്പെട്ടതോടെ അഹമ്മദ് എല്‍ കരാമിയും ഭാര്യ സാറയും ഈ തുക അയല്‍ക്കാരിയായ സര്‍വെനാസ് ഫൗലാദിക്ക് ഉടന്‍ കൈമാറണം. കെന്‍സിംഗ്ടണിലെ സെയിന്റ് മേരീസ് ആബട്ട്‌സ് കോര്‍ട്ടിലെ മുകളിലും താഴെയുമായുള്ള ഫ്‌ളാറ്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. സര്‍വെനാസ് ഫൗലാദിയുടെ ഫ്‌ളാറ്റിനു തൊട്ടു മുകളിലാണ് എല്‍ കരാമി കുടുംബത്തിന്റെ ഫ്‌ളാറ്റ്. 2010ല്‍ ഇവര്‍ വുഡന്‍ ഫ്‌ളോര്‍ സ്ഥാപിച്ചതിനു ശേഷമാണ് ശബ്ദം തനിക്ക് ശല്യമാകാന്‍ തുടങ്ങിയതെന്ന് ഫൗലാദി പറയുന്നു. കുട്ടികള്‍ ഓടിക്കളിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകുന്നതിന്റെയും ശബ്ദം തന്റെ ഉറക്കം കെടുത്തുകയാണെന്നായിരുന്നു ഇവര്‍ നല്‍കിയ പരാതി.

കഴിഞ്ഞ മേയിലാണ് ഫൗലാദിക്ക് അനുകൂലമായി കണ്‍ട്രി കോര്‍ട്ട് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരമായി 107,397.37 പൗണ്ട് നല്‍കാനും ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ എല്‍ കരാമി കുടുംബം അപ്പീല്‍ നല്‍കി. നാലു ദിവസം നീണ്ട വാദത്തിനൊടുവില്‍ ഫൗലാദിക്ക് അനുകൂലമായി ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചു. ലക്ഷ്വറി ഫ്‌ളാറ്റുകള്‍ക്കിടയില്‍ ശബ്ദം തടഞ്ഞു നിര്‍ത്താന്‍ പുതിയ ഫ്‌ളോറിന് സാധിക്കില്ലെന്ന് ജസ്റ്റിസ് മോര്‍ഗന്‍ പറഞ്ഞു. പുതിയ ഫ്‌ളോര്‍ സ്ഥാപിക്കുന്നതിനു മുമ്പ് ഒരു ശല്യവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ടില്‍ ഫൗലാദി വ്യക്തമാക്കിയിരുന്നു. എല്‍ കരാമി കുടുംബം എത്തിയതിനു ശേഷം തനിക്കും തന്റെ മാതാവിനും ശബ്ദം കാരണം സൈ്വര്യമില്ലാതായി. ബോയ്‌ലര്‍, ഫ്രിഡ്ജ്, ടാപ്പുകള്‍, ഫയര്‍പ്ലേസ് തുടങ്ങി എല്ലായിടത്തു നിന്നുമുള്ള ശബ്ദശല്യം സഹിക്കാനാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ടി വരികയാണ്. കുട്ടികള്‍ പ്ലേഗ്രൗണ്ടായാണ് ഫ്‌ളാറ്റ് ഉപയോഗിക്കുന്നതെന്ന് തോന്നും. ഓടുകയും സാധനങ്ങള്‍ ഏറിയുകയും ചെയ്യുകയാണെന്നും അവര്‍ ജഡ്ജിനോട് പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ശബ്ദങ്ങളാണ് ഇവയെന്ന് കോടതി വ്യക്തമാക്കിയെങ്കിലും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തിലാണ് എല്‍ കരാമി കുടുംബത്തില്‍ നിന്നുണ്ടാകുന്നതെന്നും കോടതി വ്യക്തമാക്കി. ഫ്‌ളോറില്‍ കാര്‍പ്പറ്റുകള്‍ സ്ഥാപിക്കണമെന്ന് എല്‍ കരാമി കുടുംബത്തോടും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയോടും കോടതി ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ മലയാളിപ്പെണ്‍കുട്ടിയും. ആര്‍ത്തവ ദാരിദ്ര്യം എന്നൊന്ന് ലോകത്തുണ്ടെന്ന് വിളിച്ചു പറഞ്ഞ ബ്രിട്ടീഷ്ഇന്ത്യന്‍ വംശജ 19കാരി അമിക ജോര്‍ജാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടിയത്. ഇന്തോഅമേരിക്കന്‍ വംശജരായ കാവ്യ കൊപ്പരപ്പു, റിഷാബ് ജൈന്‍ എന്നിവരും പട്ടികയിലുണ്ട്. രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രീ പീരിഡ്‌സ് എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അമിക ആരംഭിച്ച പ്രചാരണപരിപാടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്.  അമികയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ബ്രിട്ടനില്‍ ലഭിച്ചത്. 2017 ഏപ്രിലില്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ വന്ന ഒരു വാര്‍ത്തയാണ് അമികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പണമില്ലാതെ ആര്‍ത്തവസമയങ്ങളില്‍ സ്‌കൂളില്‍ പോകാനാകാത്ത കുട്ടികളെക്കുറിച്ചായിരുന്നു വാര്‍ത്ത. ബ്രിട്ടന്‍ പോലെയൊരു വികസിതരാജ്യത്തിനുള്ളില്‍ ഇപ്പോഴും ഇത്തരം അവസ്ഥകളുണ്ടെന്ന അറിവ് അമികയെ അസ്വസ്ഥയാക്കി. ഫ്രീ പീരിയഡ്‌സ് ഹാഷ്ടാഗിലൂടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ബ്രിട്ടനില്‍ നടന്ന റാലിയില്‍ രാഷ്ട്രീയക്കാരും മോഡലുകളുമടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘പീരിയഡ് പോവെർട്ടി’  ഹാഷ് ടാഗുമായി രാഷ്ട്രീയ പാർട്ടികളെ അമിക സമീപിച്ചിരുന്നു. ആര്‍ത്തവദാരിദ്ര്യം അവസാനിപ്പിക്കാന്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ക്കായി ലേബര്‍പാര്‍ട്ടി പത്ത് മില്യൺ പൗണ്ട് ആണ് തങ്ങളുടെ ഇലക്ഷൻ മാനിഫെസ്‌റ്റോയിൽ വകയിരുത്തിയത്. ഇതിനേക്കാൾ എല്ലാം ഒരു പടികൂടി കടന്നു സ്കോട്ടിഷ് സർക്കാർ സ്‌കൂളുകളിലും കോളേജ്, യൂണിവേഴ്സിറ്റികളിലും പെൺകുട്ടികൾക്ക് സാനിറ്ററി നാപ്‌കിൻസ് സൗജന്യമായി നൽകാൻ തീരുമാനിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നു എന്ന് അമിക തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു.

ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കാമെന്ന് ഗ്രീന്‍ പാര്‍ട്ടിയും പറഞ്ഞു. ബ്രിട്ടനില്‍ റാലി നടന്നതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ടൈം മാഗസിന്റെ പട്ടിക പുറത്തു വന്നത്. കേരളത്തില്‍ വേരുകളുള്ള അമിക ബ്രിട്ടനിലാണ് ജനിച്ചതും വളര്‍ന്നതും. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോര്‍ജാണ് അമികയുടെ അച്ഛന്‍. അമ്മ നിഷ കൊല്ലം സ്വദേശിനി. അനുജന്‍ മിലന്‍. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച രോഗികളുടെ കോശങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനാകുന്ന കംപ്യൂട്ടര്‍ സംവിധാനമാണ് കാവ്യ കൊപ്പരപ്പുവിന്റെ സംഭാവന.

കോശങ്ങളുടെ സാന്ദ്രതയുടെയും നിറത്തിന്റെയും രൂപത്തിന്റെയും അടുക്കുകളിലെയും വ്യത്യാസം ഈ സംവിധാനത്തിലൂടെ ഇഴകീറി പരിശോധിക്കുന്നു. യു.എസിലെ ഒറിഗന്‍ സ്വദേശിയാണ് എട്ടാംക്ലാസ് വിദ്യാര്‍ഥി റിഷാബ് ജൈന്‍. ആഗ്‌നേയഗ്രന്ഥിയിലെ അര്‍ബുദത്തിന് പരിഹാരമായേക്കാവുന്ന അല്‍ഗോരിതം വികസിപ്പിച്ചാണ് റിഷാബ് ശ്രദ്ധ നേടിയത്. അര്‍ബുദം ബാധിച്ച ആഗ്‌നേയഗ്രന്ഥിയുടെ പ്രവര്‍ത്തനം കൃത്യമായി മനസ്സിലാക്കാനുള്ള സോഫ്റ്റ്‌വെയർ ആണ് റിഷാബ് വികസിപ്പിച്ചത്.

[ot-video][/ot-video]

ലണ്ടന്‍: റണ്‍വേയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നു ഗാറ്റ്വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വഴിത്തിരിവിലേക്ക്. സംഭവത്തെ തുടര്‍ന്ന് ആന്റി ഡ്രോണ്‍ ടെക്‌നോളജി കൊണ്ടുവരാന്‍ സമ്മര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക നിലവില്‍ ഡ്രോണ്‍ ആക്രമണങ്ങളെ തടയാനായി ഉപയോഗിക്കുന്ന ടെക്‌നോളജി ബ്രിട്ടനിലേക്കും എത്തിക്കണമെന്നാണ് പ്രധാനമായും ആവശ്യമുയരുന്നത്. സമീപകാലത്ത് യാത്രവിമാനങ്ങള്‍ക്ക് ഡ്രോണുകള്‍ അപകട ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിമാനത്താവളങ്ങളെ പൂര്‍ണമായും ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നതാണ് ആന്റി ഡ്രോണ്‍ ടെക്‌നോളജികള്‍.

ബ്രിട്ടനിലെ നിയമപ്രകാരം വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 400 അടിക്കു മുകളില്‍ ഡ്രോണുകള്‍ പറത്തുന്നത് നിയമവിരുദ്ധമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമായിട്ടാണ് ഇവ കണക്കാക്കുന്നത്. 5 വര്‍ഷം തടവും വന്‍തുകയും പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ ഒരു യാത്രാവിമാനം ഡ്രോണില്‍ ഇടിച്ചിരുന്നു. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം യാത്രാവിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്ന ഡ്രോണുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ മാസം വരെ ഡ്രോണുകളുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത് 117 വിമാനങ്ങളാണ്.

അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ ജാമറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ 5 മൈല്‍ ദൂരത്ത് ഡ്രോണുകളുണ്ടെങ്കില്‍ സുരക്ഷാ നിര്‍ദേശം ലഭ്യമാകും. ഡ്രോണുകള്‍ക്ക് സിഗ്നല്‍ ലഭിക്കുന്ന ഫ്രീക്വന്‍സികളെ ബ്ലോക്ക് ചെയ്യുകയും അതിലൂടെ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും ഈ ജാമറുകള്‍ക്ക് സാധിക്കും. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ യു.കെയിലില്ല. ഗാറ്റ്‌വിക് സംഭവത്തോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഗാറ്റ്‌വിക്കിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷക്കണക്കിനു യാത്രക്കാരാണ് ഇന്നലെ പെരുവഴിലായത്. ഇവിടെനിന്നു ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ഉച്ചവരെ 1,10,000 പേരുടെ യാത്ര ഗാറ്റ്‌വിക്കില്‍ മുടങ്ങി. 760 ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്തു. വിമാനത്താവളം തുറന്നാലും സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ വന്‍ തോതില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. ഓരോ വര്‍ഷവും ഇത്തരക്കാരില്‍ നിന്ന് ബില്യന്‍ കണക്കിന് പൗണ്ടാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മറ്റു സേവനദാതാക്കളെ തേടാത്തവര്‍ക്കും വര്‍ഷങ്ങളോളം ഒരേ സേവനം ഉപയോഗിക്കുന്നവരും ചേര്‍ന്ന് ഒരു ദിവസം 11 മില്യന്‍ പൗണ്ടാണത്രേ നഷ്ടപ്പെടുത്തുന്നത്. സേവിംഗ്‌സ്, മോര്‍ഗേജുകള്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം അവരെ ചൂഷണം ചെയ്യുകയാണെന്ന് സിഎംഎ പറയുന്നു.

ഹോം ഇന്‍ഷുറന്‍സ് കമ്പനികളാണ് ഈ തട്ടിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒരു ശരാശരി ഉപഭോക്താവിന് സേവനദാതാക്കളെ മാറാത്തതു മൂലം 877 പൗണ്ടെങ്കിലും പ്രതിവര്‍ഷം നഷ്ടമാകുന്നുണ്ട്. കുടുംബങ്ങളുടെ ശരാശരി ചെലവിന്റെ മൂന്ന് ശതമാനത്തോളം വരും ഈ തുക. ഇത് വളരെ വലിയ തുകയാണെന്നും ഈ വിധത്തിലുള്ള ചൂഷണം ഇല്ലാതാക്കാന്‍ അടിയന്തരമായി നിയമ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിഎംഎ ആവശ്യപ്പെടുന്നു. ലോയല്‍റ്റി പെനാല്‍റ്റി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ചൂഷണത്തിലൂടെ ബ്രിട്ടീഷ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും 4.1 ബില്യന്‍ പൗണ്ട് നഷ്ടമാകുന്നുണ്ട്. ഇതിനെതിരെ ഭീമ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ് സിറ്റിസണ്‍സ് അഡൈ്വസ്.

മോര്‍ഗേജ് മാര്‍ക്കറ്റില്‍ പത്തുലക്ഷത്തോളം ആളുകള്‍ ഈ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അതേസമയം ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത് 12 മില്യനു മേല്‍ വരും. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സിഎംഎ ആവശ്യപ്പെടുന്നു.

ബ്രെക്‌സിറ്റ് ‘സ്‌കൈപ്പ് കുടുംബങ്ങളെ’ സൃഷ്ടിക്കുമെന്ന് ആശങ്ക. വിദേശ പൗരന്‍മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിക്കുന്ന ആയിരക്കണക്കിനാളുകള്‍ രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെടുന്ന ഇത്തരം കുടുംബങ്ങളെയാണ് സ്‌കൈപ്പ് ഫാമിലി എന്ന പേരില്‍ വിളിക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ രണ്ടിടത്താക്കപ്പെടുമോ എന്ന ആശങ്കയും വളരുകയാണ്. സുരീന്ദര്‍ സിങ് റൂട്ട് എന്ന് അറിയപ്പെടുന്ന നിയമ വ്യവസ്ഥയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ പങ്കാളികളെ യുകെയില്‍ കൊണ്ടുവരണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി ബ്രിട്ടീഷ് പൗരന് നിശ്ചിത വരുമാനം ഉണ്ടെന്ന് തെളിയിക്കുകയും വേണം. ഈ കുടിയേറ്റ വ്യവസ്ഥയാണ് സുരീന്ദര്‍ സിങ് റൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.

മൊറോക്കോ സ്വദേശിയായ അബ്ദുവിനെ വിവാഹം കഴിച്ച നോര്‍വിച്ച് സ്വദേശിനി ബെക്കി ഡാര്‍മന്‍ ഈ പ്രതിസന്ധിയെ നേരിടുകയാണ്. രണ്ടു വര്‍ഷം മുമ്പ് പ്രണയത്തിലായ ഈ ജോടികള്‍ക്ക് ഇപ്പോള്‍ എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ഉണ്ട്. പക്ഷേ അബ്ദുവിന് യുകെയില്‍ തന്റെ പങ്കാളിക്കും കുഞ്ഞിനുമൊപ്പം താമസിക്കാന്‍ കഴിയില്ല. കുഞ്ഞായ ആലിയയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന ദുഃഖം അബ്ദു പങ്കുവെക്കുന്നു. ആലിയയെ പ്രസവിക്കുന്നതിനായാണ് ബെക്കി യുകെയിലേക്ക് മടങ്ങിയത്. പക്ഷേ അബ്ദുവിനെ യുകെയില്‍ എത്തിക്കണമെങ്കില്‍ ബെക്കിക്ക് പ്രതിവര്‍ഷം 18,600 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കണം. നിലവില്‍ സിംഗിള്‍ മദറായ ബെക്കിക്ക് ഇത് വന്‍ തുകയാണ്. ഒരുമിച്ചു നില്‍ക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ആലിയ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത് സ്‌കൈപ്പ് ഫാമിലികളിലെ 15,000 കുട്ടികള്‍ക്കൊപ്പമാണ്.

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പങ്കാളികളുള്ള ബ്രിട്ടീഷുകാര്‍ക്കും യുകെയില്‍ ഒരുമിച്ചു താമസിക്കണമെങ്കില്‍ സുരീന്ദര്‍ സിങ് റൂട്ട് അനുസരിച്ച് വരുമാനം തെളിയിക്കേണ്ടി വരും. ബുധനാഴ്ച പുറത്തുവിട്ട ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്‌കൈപ്പ് ഫാമിലികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012ലാണ് യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ പ്രവേശനം സാധ്യമാകുന്നതിന് കുറഞ്ഞ വരുമാന പരിധി നിര്‍ണ്ണയിച്ചത്. അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് ആയിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് നികുതിദായകര്‍ക്ക് ഭാരമായി മാറാതിരിക്കാനാണ് പദ്ധതിയെന്നായിരുന്നു മേയ് അവകാശപ്പെട്ടത്. ഈ പ്രശ്‌നം മറികടക്കാന്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ അയര്‍ലന്‍ഡിലേക്കും മറ്റും ചേക്കേറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂസ് ഡെസ്ക്

യുകെയിൽ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ എയർപോർട്ടായ ലണ്ടൻ ഗാറ്റ്വിക്കിന്റെ റൺവേയിൽ ഡ്രോൺ പറക്കുന്നതു മൂലം ഫ്ളൈറ്റ് സർവീസ് പൂർണമായി നിലച്ചു. അടിയന്തിര സ്ഥിതി വിശേഷം നേരിടാൻ ഏവിയേഷൻ അധികൃതർ മിലിട്ടറിയെ വിളിച്ചു.. ആയിരങ്ങൾ എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് എയർപോർട്ട് പരിസരത്ത് രണ്ട് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ മൂന്നു മണിയോടെ സർവീസുകൾ പുനരാരംഭിച്ചെങ്കിലും 45 മിനിട്ടിനുശേഷം ഡ്രോണുകൾ വീണ്ടും റൺവേ ഏരിയയിൽ അതിക്രമിച്ച് കടന്നതിനാൽ ഫ്ളൈറ്റുകൾ നിറുത്തിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്കും ഡ്രോൺ പ്രത്യക്ഷപ്പെട്ടു.

ബുധനാഴ്ച 10,000 ലേറെയാത്രക്കാരെ ഫ്ളൈറ്റ് ക്യാൻസലേഷനും ഷെഡ്യൂൾ മാറ്റവും ബാധിച്ചു. ഇന്ന് സർവീസ് നടത്തേണ്ട 760 ഷെഡ്യൂളുകളെയാണ് ഡ്രോണുകൾ താറുമാറാക്കിയത്. ഇന്ന് 110,000 പേരാണ് ഗാറ്റ്വിക്കിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നത്. ഡ്രോണുകൾ വ്യോമ പാതയിൽ തടസമുണ്ടാക്കുന്നത് ഗുരുതരമായ അപകടങ്ങളിലേയ്ക്ക് നയിക്കാൻ സാധ്യതയുള്ളതിനാലാണ് ഫ്ളൈറ്റ് സർവീസുകൾ അടിയന്തിരമായി നിറുത്തിയത്. 24 മണിക്കൂറോളമായി തുടരുന്ന പ്രതിസന്ധി നാളെയും തുടരുമെന്നാണ് കരുതുന്നത്.

ഡ്രോണുകളെ വെടിവച്ചിടാനുള്ള നിർദ്ദേശങ്ങൾ സുരക്ഷാകാരണങ്ങളാൽ അധികൃതർ ഉപേക്ഷിച്ചു. എവിടെ നിന്നാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രിസ്മസ് ഹോളിഡേ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനിരുന്ന മലയാളികൾ അടക്കമുള്ളവർ ഇതുമൂലം എയർപോർട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഫ്ളൈറ്റുകൾ പുറപ്പെടുകയോ ഇറങ്ങുകയോ ചെയ്യാനാവാത്ത അവസ്ഥ മൂലം വരും ദിവസങ്ങളിലെ ഷെഡ്യൂളുകളും അവതാളത്തിലാകും. ഈസി ജെറ്റിന്റെ ഇന്നത്തെ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

സസക്സ് പോലീസ് മൂന്നു ഹെലികോപ്ടർ ക്രൂവിനെ ഡ്രോണിന്റെ നിയന്ത്രണ കേന്ദ്രം കണ്ടെത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം തടസപ്പെടുത്താനുള്ള മനപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് അധികൃതർ കരുതുന്നത്.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്കു വേണ്ടി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പുതിയ നിയമങ്ങളുമായി ഇമിഗ്രേഷന്‍ വൈറ്റ് പേപ്പര്‍ പുറത്തുവിട്ടു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ ബ്രിട്ടനില്‍ എത്താന്‍ കഴിയും. 2025 വരെ തുടരുന്ന ഈ വ്യവസ്ഥ വിദേശികളായ തൊഴിലാളികളെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന സമ്പദ് വ്യവസ്ഥയുടെ ചില ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഈ വ്യവസ്ഥയെ ഞെട്ടിക്കുന്നത് എന്നാണ് മൈഗ്രേഷന്‍വാച്ച് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് വിശേഷിപ്പിച്ചത്.

കുടിയേറ്റക്കാര്‍ വരുന്ന പ്രദേശങ്ങളേക്കാള്‍ യുകെയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് ഹോം സെക്രട്ടറി സാജിദ് ജാവീദ് പറഞ്ഞത്. യുകെ ബിസിനസുകള്‍ക്കായി തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് ജാവീദ് വിശദീകരിച്ചു. 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കുടിയേറ്റനയത്തില്‍ ഇത്രയും വലിയ ഒരു പൊളിച്ചെഴുത്ത് നടന്നിരിക്കുന്നത്. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും കുടിയേറ്റം സാരമായി കുറയാന്‍ ഈ നയം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗികമായി നിയമമാകുന്നതിനു മുമ്പായി നിര്‍ദേശിക്കപ്പെടുന്ന ബില്ലുകളാണ് ധവളപത്രമായി പ്രഖ്യാപിക്കുന്നത്. ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ വ്യവസ്ഥകളിലെ ധവളപത്രം വൈകിയാണ് അവതരിപ്പിക്കുന്നത്. യൂറോപ്യന്‍, യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന വിദഗ്ദ്ധ മേഖലയിലുള്ളവര്‍ എത്തുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തു കളയാനും അഞ്ചു വര്‍ഷത്തെ വിസ തേടുന്നവര്‍ക്ക് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയേര്‍പ്പെടുത്താനും ധവളപത്രത്തില്‍ വ്യവസ്ഥയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ രഹിത പ്രവേശനം, 2021 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളും ധവള പത്രം മുന്നോട്ടു വെക്കുന്നു.

ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. ഉപ്പിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 4000ത്തോളം ജീവനുകളെടുക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതിനെ ദേശീയ ആരോഗ്യ ദുരന്തം എന്നാണ് ക്യാംപെയിനര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 2014ല്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച വോളന്ററി സോള്‍ട്ട് ടാര്‍ജറ്റ് പാലിക്കാന്‍ ഭക്ഷ്യ കമ്പനികള്‍ തയ്യാറാകുകയാണെങ്കില്‍ ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതു മൂലമുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. ആക്ഷന്‍ ഓണ്‍ സോള്‍ട്ട് എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ തലവന്‍ ഗ്രഹാം മക്ഗ്രിഗോര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപ്പിന്റെ അളവ് കുറയ്ക്കാനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഒരുകാലത്ത് ലോകത്ത് ഒന്നാം നിരയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുകെയിലാണ് ഈ രീതി തുടങ്ങിവെച്ചത്. മറ്റു രാജ്യങ്ങള്‍ അത് പിന്തുടരുകയായിരുന്നു. ഇപ്പോള്‍ ഈ സമ്പ്രദായത്തിനെ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു വര്‍ഷം സമയം ലഭിച്ചെങ്കിലും പിഎച്ച്ഇ ഒന്നും ചെയ്തില്ല. അതിന്റെ ഫലമായി ആയിരങ്ങളാണ് മരിച്ചത്. ഈയൊരു സ്ഥിതിവിശേഷം പിഎച്ച്ഇ മുന്‍കൂട്ടി കാണണമായിരുന്നു. ഇപ്രകാരം സംഭവിക്കുമെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുകെയില്‍ ദിവസവും ഉപയോഗിക്കപ്പെടുന്ന ഉപ്പിന്റെ ശരാശരി അളവില്‍ ഓരോ ഗ്രാം കുറയുമ്പോളും എന്‍എച്ച്എസിന് ലാഭിക്കാന്‍ കഴിയുന്നത് 1.5 ബില്യന്‍ പൗണ്ടാണെന്നത് മറക്കരുത്. ഇത് കണക്കിലെടുത്തുകൊണ്ട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍പം ധനം വിനിയോഗിക്കാന്‍ പിഎച്ച്ഇ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 52 ശതമാനം ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ പിഎച്ച്ഇക്ക് സാധിച്ചിട്ടുള്ളത്.

Copyright © . All rights reserved