സെയിന്‍സ്‌ബെറീസുമായി ലയിക്കാനുള്ള നീക്കത്തിന് മുന്നോടിയായി ‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം നിര്‍ത്തലാക്കുമെന്ന് ആസ്ഡ അധികൃതര്‍. ഇതോടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഉത്പ്പന്നങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. തീരുമാനം ഒക്ടോബറില്‍ നടപ്പാക്കാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്റെ നീക്കം. ക്രസ്തുമസ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. മില്യണ്‍ കണക്കിന് രൂപയാണ് ഒരോ ക്രിസ്മസ് സീസണിലും അധിക പര്‍ച്ചേസിനായി ആളുകള്‍ ഉപയോഗിക്കുന്നത്.

‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം 2010 ലാണ് നിലവില്‍ വരുന്നത്. സാധനങ്ങളുടെ വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് വളരെയേറെ ഗുണപ്രദമായിരുന്നു സ്‌കീം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിലയില്‍ കുറവോ അല്ലെങ്കില്‍ തുല്ല്യമോ ആയി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളുടെ പ്രൈസ് നിലനിര്‍ത്തുമെന്ന് സ്‌കീം ഗ്യാരണ്ടി നല്‍കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ യാതൊരു കാരണവശാലും കൂടുതല്‍ പണം ഈടാക്കില്ലെന്നത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വലിയ ആകര്‍ഷണ ഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇത് പൂര്‍ണമായും എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ടെസ്‌കോ ‘മണി സേവിംഗ്’ സ്‌കീം നിര്‍ത്തലാക്കിയിരുന്നു. ടെസ്‌കോ സ്വന്തം ബ്രാന്‍ഡുകളുടെ വിലയുമായി ബന്ധപ്പെുത്തിയായിരുന്നു ഈ സ്‌കീം കൊണ്ടുവന്നത് എന്നാല്‍ എട്ട് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമെ ഈ സ്‌കീം ഉപയോഗപ്പെടുത്തുന്നുള്ളുവെന്ന് ചൂണ്ടി കാണിച്ച് ഇത് നിര്‍ത്തലാക്കുകയായിരുന്നു. പ്രൈസ് മാച്ച് ഗ്യാരണ്ടി സ്‌കീം പ്രകാരം ആസ്ഡയില്‍ നിന്ന് വാങ്ങിയ ഉത്പ്പന്നങ്ങള്‍ ഇതര സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില കുറച്ച് ലഭിക്കുകയാണെങ്കില്‍ പണം തിരികെ ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയുമായിരുന്നു. ഏതാണ്ട് 10 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെന്‍ഷന്‍ സ്‌കീം മെമ്പര്‍ഷിപ്പ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പെന്‍ഷന്‍ സേവിംഗിന് ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ആഘാതമാണെന്ന് വിദഗ്ദ്ധര്‍. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ശരാശരിയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2017ല ആകെ ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ പദ്ധതി മെംബര്‍ഷിപ്പ് 41.1 മില്യന്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷന്‍ പദ്ധതികള്‍ നോക്കിയാല്‍ ജീവനക്കാര്‍ സേവിംഗ്‌സ് പോട്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശരാശരി കോണ്‍ട്രിബ്യൂഷന്‍ നിരക്ക് 2017ല്‍ 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 4.2 ശതമാനം ആയിരുന്നു.

2012ല്‍ ആരംഭിച്ച വര്‍ക്ക് പ്ലേസ് പെന്‍ഷനിലേക്കുള്ള ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി റിട്ടയര്‍മെന്റ് സേവര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിരുന്നു. 2012ലെ 9.7 ശതമാനത്തില്‍ നിന്ന് സ്വകാര്യ മേഖലയില്‍ നിന്നുള്ള പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് അവിവയുടെ സേവിംഗ്‌സ് ആന്‍ഡ് റിട്ടയര്‍മെന്റ് മേധാവി അലിസ്റ്റര്‍ മക് ക്വീന്‍ പറയുന്നു. ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ പെന്‍ഷന്‍ സേവിംഗ്‌സില്‍ അംഗങ്ങളായ 9 മില്യനിലേറെപ്പേര്‍ക്കായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയെന്നും മക് ക്വീന്‍ പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച് ഇത്തരക്കാര്‍ നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കും. മിനിമം വേജിലും കുറഞ്ഞ തുകയായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതെന്നും വിലയിരുത്തപ്പെടുന്നു.

ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ സ്‌കീമുകളിലെ അംഗത്വം 2016ല്‍ 13.5 മില്യന്‍ ആയിരുന്നെങ്കില്‍ 2017ല്‍ അത് 15.1 മില്യനായി വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ക്ക്‌പ്ലേസ് പെന്‍ഷനിലേക്കുള്ള മിനിമം കോണ്‍ട്രിബ്യൂഷന്‍ നിരക്കിലും വര്‍ഗദ്ധനയുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടായേക്കാം, എന്നാല്‍ അടുത്ത ഏപ്രിലില്‍ നിയമങ്ങള്‍ മാറുന്നതോടെ ഇത് എട്ട് ശതമാനത്തോളം ഉയരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യു.കെയിലെ എല്ലാ ഭാഗത്തുമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വരാന്‍ പോകുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം!. പുതിയ വസ്ത്രവും പുസ്തകങ്ങളുമായി ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലേക്ക് പോകുമ്പോള്‍ മാതാപിതാക്കളായവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളുണ്ടാകും. അതേസമയം ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌കൂളിലെത്തുന്ന കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കാന്‍ കഴിയും. പാരന്റിംഗ് സഹായങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ബേബി സെന്റര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ വായിക്കാം.
1) നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.
സമ്മര്‍ ഹോളിഡേ കഴിഞ്ഞാണ് കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ പോകുന്നത്. വെക്കേഷന്‍ സമയത്തുള്ള നിയന്ത്രണമില്ലാത്ത ദിനചര്യകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കുട്ടി സാധാരണഗതിയില്‍ കൃത്യ സമയത്ത് ഉറങ്ങുന്നതും കൃത്യതയോടെ ഭക്ഷണം കഴിക്കുന്നതുമെല്ലാം ശ്രദ്ധിക്കണം. നേരത്തെ തന്നെ എഴുന്നേല്‍ക്കാന്‍ പാകത്തിന് അലാറം സെറ്റ് ചെയ്യുന്നത്, അനാവശ്യമായ തിരക്കിടല്‍ പരിപാടികളെ മാറ്റി നിര്‍ത്താന്‍ കുട്ടിയെ സഹായിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം രാവിലെ തയ്യാറാക്കാനും ശ്രദ്ധിക്കണം.

2) വീട്ടില്‍ നല്ല സംസാരശീലം വളര്‍ത്തിയെടുക്കുക
പുതിയ അദ്ധ്യയന വര്‍ഷത്തോടെ കുട്ടികള്‍ എഴുതാനും വായിക്കാനുമെല്ലാം ആരംഭിക്കും. ചിലര്‍ അതില്‍ കുറച്ചുകൂടി ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുകയും ചെയ്യും. മാതാപിതാക്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ സൂക്ഷ്മതയുള്ളതായിരിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കുട്ടി വേഗത്തില്‍ മനസില്‍ ഉറപ്പിച്ചേക്കാം. രാത്രി ബെഡ് ടൈം കഥകളും പാട്ടുകളും രസകരമായ സംഭാഷണങ്ങളും നിര്‍ബന്ധമായി ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്. കുട്ടികളോട് നന്നായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കണം.
3) കണക്കുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്തുക.
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്താനുള്ള ചെറിയ വിദ്യകള്‍ കുട്ടിയെ പരിശീലിപ്പിക്കുന്നത് വലിയ ഗുണം ചെയ്യും. പുറത്ത് പോകുന്ന സമയത്ത് കടകളിലെ കളിപ്പാട്ടങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിക്കുക. നമ്പറുകളുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ നല്‍കുക. നമ്പറുകളെ പരിചയപ്പെടുത്തുക തുടങ്ങിയവ ഗണിതശാസ്ത്രപരമായ താല്‍പ്പര്യങ്ങളെ വളര്‍ത്താന്‍ സഹായിക്കും.

4) കുട്ടികളോട് ഒന്നിച്ച് കളിക്കുക.
ആദ്യമായി വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടിയെ സംബന്ധിച്ച് തികച്ചും അപരിചതമായ സ്ഥലമാണത്. സ്‌കൂളിലെ അപരിചിതത്വവും പഠനത്തിലേക്കുള്ള തയ്യാറെടുപ്പ് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും കുട്ടിയുമായി സമയം ചെലവിടാനും കളിക്കാനും ശ്രദ്ധിക്കണം.
5) അദ്ധ്യാപകരോട് നിരന്തരം സംസാരിക്കുക
ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരാള്‍ അദ്ധ്യാപകരായിരിക്കും. കുട്ടിയുമായ ഏതുതരത്തിലുള്ള ആശങ്കകളും പങ്കുവെയ്‌ക്കേണ്ടതും അദ്ധ്യാപകരുമായിട്ടാണ്. കുട്ടിയെ അടുത്തറിയാന്‍ അദ്ധ്യാപകന് സാധിക്കുന്നതിനോടപ്പം മാതാപിതാക്കളുടെ ആശങ്കയും മാറാന്‍ ഇത് സഹായിക്കും.
ലണ്ടന്‍: ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരോ കുടുംബത്തിനും വലിയ സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും പൊതുവെ ഇത്തരം കാര്യങ്ങളില്‍ നാം വലിയ പ്രധാന്യം നല്‍കാറില്ല. രാജ്യത്തിലെ മൂന്നില്‍ ഒരു വിഭാഗം ആളുകളും പണം ലാഭിക്കാനുള്ള വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ചെറിയ കാര്യങ്ങളാണെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ടിപ്പുകള്‍ നമ്മുടെ കുടുംബ ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് എന്‍പവറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 2000തോളം ഉപഭോക്താക്കള്‍ക്ക് എനര്‍ജി സേവിംഗുമായി ബന്ധപ്പെട്ട ശരിയായ ധാരണയില്ലാത്തതും നഷ്ടങ്ങള്‍ വരുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.

81 ശതമാനം ആളുകളും കരുതുന്നത് പവര്‍ ഷവര്‍ സാധാരണ കുളിയേക്കാള്‍ കുറവ് വെള്ളം ഉപയോഗിക്കുന്നുവെന്നാണ് എന്നാല്‍ പവര്‍ ഷവര്‍ 50 ലിറ്റര്‍ അധിക വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. ഏത് സമയത്തും ഹീറ്റിംഗ് കുറവായി നിലനിര്‍ത്തിയാല്‍ ലാഭമാണെന്നാണ് 46 ശതമാനം വിശ്വസിക്കുന്നത്. എന്നാല്‍ താപനില അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന തെര്‍മോസ്‌റ്റേറ്റ് ഉള്ളത് വര്‍ഷം 150 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. 51 ശതമാനം പേര്‍ സ്മാര്‍ട്ട് മീറ്ററുകള്‍ അധിക ചെലവാണെന്ന് വിശ്വസിക്കുന്നു, പക്ഷേ ഇലക്ട്രിസിറ്റി ഉപയോഗം കൃത്യമായി നിരീക്ഷിക്കുന്നത് ചെലവ് ചുരുക്കാന്‍ സഹായിക്കും. 21 പൗണ്ട് വരെ ഇത് ലാഭമുണ്ടാക്കാന്‍ ഇത് സഹായിക്കും.

അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാന്‍ പൈപ്പ് നേരിട്ട് ഉപയോഗിക്കാതെ ബൗളില്‍ വെള്ളം ശേഖരിച്ച് കഴുകുന്നത് വര്‍ഷം 25 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. വളരെ ദൈര്‍ഘ്യമേറിയ കുളികള്‍ ഒഴിവാക്കി ഒരു മിനിറ്റുകൊണ്ട് കുളിക്കുന്നത് 80 പൗണ്ട് വരെ വാട്ടര്‍ ബില്ലില്‍ വ്യത്യാസമുണ്ടാക്കും. ലാപ്‌ടോപ്പിനേക്കാളും എനര്‍ജി ഉപയോഗിക്കുന്നത് ഡെസ്‌ക്ടോപ്പുകളാണ്, അവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഇലക്ട്രിസിറ്റി ബില്ലില്‍ 17 പൗണ്ടിന്റെ കുറവ് വരുത്താന്‍ സഹായപ്രദമാണ്. 19 ശതമാനം ആളുകള്‍ കരുതുന്നത് എത്ര അളവില്‍ വെള്ളം ചൂടാക്കിയാലും ഒരേ എനര്‍ജിയാണ് ആവശ്യം വരു എന്നാണ്.! പക്ഷേ അത്യാവശ്യമുള്ള അളവില്‍ മാത്രം വെള്ളം ചൂടാക്കുന്നത് 36 പൗണ്ട് ലാഭമുണ്ടാക്കും.

പഠനത്തില്‍ നിന്നും പ്രധാനമായും തിരിച്ചറിഞ്ഞിട്ടുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ വലിയ നഷ്ടമാണ് കുടുംബ ബജറ്റില്‍ ഉണ്ടാക്കുന്നത്. വൈദ്യൂതി, വെള്ളം തുടങ്ങിയവ കൃത്യമായി ഉപയോഗിക്കാനായാല്‍ വലിയൊരളവില്‍ പണം പാഴാക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയും.
ലണ്ടന്‍: 18 വയസിന് മുന്‍പുള്ള വിവാഹങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്ന് കണ്‍സര്‍വേറ്റീവ് എം.പി പൗളീന ലതാം. കുട്ടികളുടെ മാനസിക വിദ്യഭ്യാസ വളര്‍ച്ചയെ 18 വയസിന് മുന്‍പുള്ള വിവാഹങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചാണ് നിയമം കൊണ്ടുവരണമെന്ന് എം.പി ആവശ്യപ്പെട്ടത്. കണ്‍സര്‍വേറ്റീവ് അംഗങ്ങളും ടോറികളും ഉള്‍പ്പെടുന്ന നിരവധി ജനപ്രതിനിധികള്‍ എം.പിയുടെ നിര്‍ദേശത്തെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന വിശ്വാസ്യത യുകെ തകര്‍ക്കരുതെന്നും ലതാം ചൂണ്ടികാണിച്ചു.

നിലവില്‍ യു.കെയില്‍ പതിനാറ് വയസുള്ള പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനുള്ള അനുമതിയുണ്ട്. മാതാപിതാക്കളുടെ അനുമതി മാത്രമെ ഇത്തരം വിവാഹങ്ങള്‍ക്ക് ആവശ്യമുള്ളു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ പതിനാറമത്തെ വയസില്‍ വിവാഹം ചെയ്യാന്‍ കഴിയും. അതേസമയം അനുമതി ഇല്ലാതെ വിവാഹം ചെയ്യണമെങ്കില്‍ 18 വയസ് തികഞ്ഞിരിക്കണം. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കപ്പെടും. വിവാഹത്തിനോ സിവില്‍ പാട്ണര്‍ഷിപ്പിനോ തയ്യാറെടുക്കുന്ന പെണ്‍കുട്ടിയുടെ പ്രായപരിധി 16ല്‍ നിന്ന് 18ലേക്ക് ഉയര്‍ത്തുന്നത് ആരോഗ്യപരമാണ്. പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഇത് ഗുണകരമാവുമെന്നും ലതാം പറഞ്ഞു.

18 വയസിന് മുന്‍പുള്ള വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് യൂണിസെഫ് വ്യക്തമാക്കിയിട്ടുണ്ട്. ഞാനും അത്തരത്തില്‍ തന്നെയാണ് വിചാരിക്കുന്നത്. കുട്ടികളുടെ അവകാശത്തിന് മേലുള്ള പച്ചയായ ലംഘനമാണ് 16ാം വയസിലുള്ള വിവാഹങ്ങളെന്നും ലതാം വ്യക്തമാക്കി. വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിക്ക് മിനിമം ലെവല്‍ പ്രായോഗിക വിദ്യഭ്യാസം അനിവാര്യമാണെന്ന കാര്യം നാം മനസിലാക്കണമെന്നും ലതാം ചൂണ്ടികാണിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഇത്തരം വിവാഹങ്ങള്‍ നിരോധിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യു.കെ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിബദ്ധതകള്‍ മറക്കരുതെന്നും ലതാം ഓര്‍മ്മപ്പെടുത്തി.
യു.കെയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോയില്‍ നേന്ത്രപ്പഴത്തിന്റെ വില ഇരട്ടിയാക്കി. യു.കെയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പഴത്തിന് യാതൊരു മുന്നറിയിപ്പുമില്ലാതെ വില വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. യു.കെയിലെ സ്റ്റോറുകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പഴങ്ങളിലൊന്നാണ് നേന്ത്രപ്പഴം, ഇതിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ മെട്രോ സ്‌റ്റോറുകളിലെ അധിക ചെലവുകള്‍ വഴി ഉണ്ടാകുന്ന നഷ്ടം നികത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് സൂചന. എന്തായാലും വില വര്‍ദ്ധനവിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

വില വര്‍ദ്ധിപ്പിച്ചതിന് ശേഷം സ്റ്റോറുകളിലെത്തി പര്‍ച്ചേസ് ചെയ്തവര്‍ ബില്ല് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കമ്പനിയുടെ ഔദ്യോഗിക പേജുകളെ ടാഗ് ചെയ്ത് വര്‍ദ്ധനവിന്റെ കാര്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വര്‍ദ്ധനവിന് മുന്‍പ് നേന്ത്രപ്പഴത്തിന്റെ വില തൂക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരോ നേന്ത്രപ്പഴത്തിനുമാണ് വില നല്‍കേണ്ടത്. അതായത് ശരാശരി ഇരട്ടിയോളം തുക അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും. 10 മുതല്‍ 15 പെന്‍സ് വരെ വിലയുള്ള സ്ഥാനത്ത് 25 മുതല്‍ 30 പെന്‍സ് വരെ നല്‍കേണ്ടി വരുമെന്ന് ചുരുക്കം.

മെട്രോ, എക്‌സ്പ്രസ് സ്റ്റോറുകളിലെ അധിക ചെലവാണ് വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ട്വിറ്ററില്‍ വിശദീകരിച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താക്കള്‍ കമ്പനിയുടെ വിശദീകരണത്തില്‍ തൃപ്തരല്ല. ടെസ്‌കോ വെബ്‌സൈറ്റില്‍ 14 പെന്‍സ് മാത്രം വിലയുള്ള നേന്ത്രപ്പഴത്തിന് സ്റ്റോറിലെത്തിയപ്പോള്‍ 24 പെന്‍സ് ചാര്‍ജ് ചെയ്യപ്പെട്ടതിന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരു ഉപഭോക്താവ് രംഗത്ത് വന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും ചില സ്‌റ്റോറുകളിലെ വിലയും തമ്മില്‍ അന്തരമുണ്ടെന്ന് മറ്റു ചിലരും വ്യക്തമാക്കി. തൂക്കത്തിന് പകരം എണ്ണത്തിന് വിലയിടുന്ന നടപടിയെ എതിര്‍ത്താണ് ഏറ്റവും കൂടുതല്‍ പേര്‍ രംഗത്ത് വന്നിരിക്കുന്നത്.
ലണ്ടന്‍: രോഗികള്‍ പലപ്പോഴും ആശയകുഴപ്പത്തിലാവുന്ന ഭാഷയിലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കാറുള്ളത്. രോഗിയെ ആശുപത്രിയിലേക്ക് നിര്‍ദേശിച്ച ജി.പിക്ക് മാത്രമാണ് ചിലപ്പോള്‍ ഇത്തരം മെഡിക്കല്‍ ഭാഷ മനസിലാവുകയുള്ളു. മനസിലാക്കാന്‍ വിഷമം പിടിച്ച ഇത്തരം പ്രയോഗങ്ങളും നീളന്‍ നിര്‍ദേശങ്ങളും രോഗികളെ വലയ്ക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യം ചികിത്സയുടെ ഫലം കുറയ്ക്കുമെന്നും കണ്ടെത്തിയതോടെ സുപ്രധാന നീര്‍ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍, ശാസ്ത്രീയ പ്രയോഗങ്ങള്‍ ഒഴിവാക്കി സാധാരണ ഇംഗ്ലീഷില്‍ മാത്രമെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ചികിത്സാ, രോഗ വിവരങ്ങള്‍ കൈമാറാവു എന്ന് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇന്നലെയാണ് സുപ്രധാനമായ ഈ ഉത്തരവ് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയിരിക്കുന്നത്. വളരെ ചെറിയ മാറ്റമാണ് ഇതെങ്കിലും വലിയ ഗുണഫലങ്ങള്‍ ഉണ്ടാവുമെന്ന് കിഡ്‌നി സെപെഷ്യലിസ്റ്റായ ഡോ. ഹ്യൂ റെയ്‌നര്‍ ചൂണ്ടികാണിച്ചു. ഏതൊരാള്‍ക്കും വായിച്ചാല്‍ മനസിലാകുന്ന ഭാഷയില്‍ കുറപ്പുകള്‍ എഴുതുന്ന രീതി 2005 മുതല്‍ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയാണ് ഡോ. ഹ്യൂ റെയ്‌നര്‍. ഇത് രോഗികളെ വളരെ വലിയ അളവില്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ ആശുപത്രികളിലെ വിദഗ്ദ്ധരായ ഡോക്ടറുടെ അടുത്തേക്ക് രോഗികളെ അയക്കുന്നത് ജി.പിമാരാണ്. പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ക്ക് ജി.പിക്ക് കൈമാറുകയും ചെയ്യുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് രോഗികള്‍ക്കും ലഭിക്കും.

നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചാലും രോഗികള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകാറില്ല. കത്തിലെ ഭാഷ മെഡിക്കല്‍ പ്രയോഗങ്ങളും വളരെ കടുപ്പമേറിയ വരികളും ഉള്‍പ്പെട്ടതായിരിക്കും. വളരെ സിംപിളായ ഭാഷയില്‍ കാര്യങ്ങള്‍ എഴുതുന്നത് ആശുപത്രി ഡോക്ടറുമായി സംസാരിച്ച കാര്യങ്ങളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ രോഗികളെ സഹായിക്കുമെന്ന് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പറയുന്നു. ജി.പിമാരെയും ഇത് സഹായിക്കും. ഭാഷയിലെ സാധാരണത്വം രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ആളുകള്‍ക്ക് നല്‍കും.
അദ്ധ്യായം- 31
പേടിച്ചാല്‍ ഒളിക്കാനിടം കിട്ടില്ല
വിഷഹാരിയെ കണ്ട പാമ്പിനെ പോലെ രാജൂ എന്നെ നോക്കി നില്‌ക്കേ പരിഭ്രാന്തിയോടെ അയാളുടെ മറ്റൊരു ബന്ധുവും അവിടേക്കു വന്നു. ഞാന്‍ അഗര്‍വാളിനോടു പറഞ്ഞു, സാറ് ഇവിടിരിക്ക് ഞാന്‍ ഇവരുമായി ഒന്നു സംസാരിക്കട്ടെ. അവിടേക്കു വന്നവനും അഗര്‍വാളുമായി സംസാരിച്ചിരിക്കേ രാജുവിനേയും കൂട്ടി ഞാന്‍ പുത്തേക്ക് ഇറങ്ങിയിട്ടു പറഞ്ഞു, നിങ്ങള്‍ പേടിക്കേണ്ട. ഈ വിഷയം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം. ആദ്യമായി ചെയ്യേണ്ടത് ദൂരെ നില്‍ക്കുന്ന ഓമനയെ ചൂണ്ടിയിട്ട് പറഞ്ഞു. ആ വ്യക്തി എന്റെ ബന്ധുവാണ്, അവരെ ഇന്റര്‍വ്യൂവിന് അകത്തേക്ക് കയറ്റണം. ഈ വലിയ ക്യൂവിലേക്ക് കയറാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. അയാളുടെ മുഖത്തെ അങ്കലാപ്പ് അകന്ന് വിളറിയ മുഖം തെളിഞ്ഞു. എന്നോട് ആദരവു പ്രകടിപ്പിച്ചിട്ട് പറഞ്ഞു, ഒന്നു വെയ്റ്റ് ചെയ്യൂ, വേണ്ടത് ചെയ്യാം. ധൃതഗതിയില്‍ അകത്തേക്കു പോയി വിവിധ നിറത്തിലുള്ള കുറെ പേപ്പറുമായി പെട്ടെന്നു വന്നു. ഓമനയെ ഞാന്‍ അടുത്തേക്കു വിളിച്ചു. രാജു വിവിധനിറത്തിലുളള പേപ്പര്‍ കാണിച്ചിട്ട് ഇതൊന്നു പൂരിപ്പിച്ചു തരണം. ഓമനയത് പൂരിപ്പിച്ചു കൊടുത്തു. എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഓമനയെ വിളിച്ചുകൊണ്ടയാള്‍ മറുവശത്തേക്കു നടന്നു.
ഞങ്ങള്‍ ക്ഷണിക്കപ്പെടാതെ വന്നവരാണ്. നീണ്ട ദിവസങ്ങളായി ഇവിടെ താമസിച്ച് അവരുടെ വ്യവസ്ഥിതികള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് എല്ലാവരും നേരം പുലര്‍ന്നയുടന്‍ ഇവിടെയെത്തി ക്യൂവില്‍ നില്‍ക്കുന്നത്. ആരും തൊഴില്‍ രഹിതരല്ലെങ്കിലും ഇന്നുള്ളതിനേക്കാള്‍ മെച്ചമായ ശമ്പളം കിട്ടാനാണവര്‍ എത്തിയിരിക്കുന്നത്. എല്ലാവരും ഏജന്‍സിയുടെ ഉറപ്പില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കല്പം മാനസിക വൈഷമ്യം ഉണ്ടാക്കുന്ന വിധത്തിലാണ് ഓമനയെ രാജു അകത്തേക്ക് കയറ്റി വിട്ടത്. വാതില്‍ക്കല്‍ നിന്നവര്‍ കരുതിയത് ഈ സ്ഥാപനത്തിന്റെ അടുത്ത ആരെങ്കിലുമായിരിക്കുമെന്നാണ്. അയാളോട് നിങ്ങള്‍ എന്താണ് കാട്ടുന്നതെന്ന് ചോദിക്കാനുള്ള ധൈര്യവുമില്ല. ഇന്റര്‍വ്യൂവില്‍ പാസ്സായാലും ഇവര്‍ ശ്രമിച്ചാലെ അക്കരക്ക് പോകാന്‍ കഴിയൂ.
രാജുവാകട്ടെ താണു നിന്നാല്‍ വാണു നില്‍ക്കാം എന്ന ഭാവത്തില്‍ എന്റെയടുക്കല്‍ വന്നിട്ട് ചോദിച്ചു. ഇനിയും എന്താണ് സാറിന് ചെയ്യേണ്ടത്. ഞങ്ങള്‍ മറുഭാഗത്തേക്കു നടന്നു. ഞാന്‍ രാജുവിനെ ധൈര്യപ്പെടുത്തി പറഞ്ഞു. അദ്ദേഹത്തോടു പറയുക സുഹൃത്ത് പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്ന്. പിന്നേ അദ്ദേഹത്തിന് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് ഇഷ്ടമുള്ളത് കൊടുക്കുക. ഇനിയും നമ്മള്‍ തമ്മില്‍ കാണേണ്ടി വരും. ഈ വിഷയം ഇത്തരത്തില്‍ ഒത്തു തീര്‍പ്പാക്കിയതിലുള്ള നന്ദി പറഞ്ഞിട്ട് രാജു അകത്തേക്ക് പോയി. അയാളുടെ പേടിച്ചരണ്ട കണ്ണുകളില്‍ ഇപ്പോഴുള്ളത് സന്തോഷമാണ്. എന്തെങ്കിലും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അവര്‍ ഭയന്നിരുന്നു. അഗര്‍വാള്‍ പ്രസന്ന മുഖത്തോടെ പുറത്തേക്കു വന്നു. ആ ജീപ്പ് കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കനിന്നു. നിലമറിഞ്ഞ് വിത്തു വിതയ്ക്കണമെന്ന് പൂര്‍വ്വികര്‍ പറഞ്ഞത് എത്രയോ ശരിയെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു. വെയില്‍ കനത്തു കൊണ്ടിരുന്നു.
ഞാനും ആകാംക്ഷയോടെ ഓമനയെ കാത്ത് ഒരു ഭാഗത്തേക്ക് മാറി നിന്നു. ഞാനും ഇപ്പോള്‍ ചെയ്തത് ഒരു ഏജന്റു പണിയായി തോന്നി. പല ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ക്കൊപ്പം ഇന്റര്‍വ്യൂവിന് വന്നു പോകുന്നത് അറിഞ്ഞെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ മനസ്സില്ലായിരുന്നു. ഓമനക്കൊപ്പം ഞാന്‍ പോയില്ല. അവളുടെ ആഗ്രഹത്തെ ഞാനായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചില്ല.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഓമന മടങ്ങി വന്നു. സൂര്യനെപ്പോലെ അവളുടെ മുഖവും തിളങ്ങിയതു കണ്ടു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, സെലക്ഷന്‍ കിട്ടി. ഞാന്‍ അഭിനന്ദിച്ചു കൊണ്ട് ചോദിച്ചു, അതിനുള്ളിലെ വിചാരണ എങ്ങനെയുണ്ടായിരുന്നു. ഞാന്‍ കൊടുത്ത മൊഴികളൊക്കെ സത്യമായതു കൊണ്ട് എനിക്കനുകൂലമായി വിധി പറഞ്ഞു. അവളും അതെ നാണയത്തില്‍ എനിക്ക് മറുപടി തന്നു. പിന്നീടുള്ള ദിനങ്ങള്‍ സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കങ്ങളായിരുന്നു. ആശുപത്രിയില്‍ നിന്ന് വാര്‍ഷിക അവധിയെടുത്തു. രാജുവിന്റെ ഏജന്‍സി ഇരുപതു മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. എന്നോടു പറഞ്ഞത് സാറു പതിനായിരം തന്നാല്‍ മതിയെന്നാണ്. ഞങ്ങള്‍ മാളവിക നഗറില്‍ വസ്തു വാങ്ങാന്‍ വച്ചിരുന്ന തുകയില്‍ നിന്നാണ് ഈ തുക കൊടുത്തത്. ടിക്കറ്റ് അവരാണ് തന്നത്. വീസ പാസ്‌പോര്‍ട്ടില്‍ അടിച്ചു കിട്ടിയ ആഴ്ചയില്‍ തന്നെ ഓമന സൗദി അറേബ്യയിലെക്ക് വിമാനം കയറി.
അനുകൂലമായ ഒരു വിധി അവള്‍ക്കുണ്ടായപ്പോള്‍ എന്നെ ഒരു തടവുകാരനാക്കിയിട്ടാണ് പോയത്. ദാമ്പത്യ ജീവിതമെന്ന് പ്രതികൂല സാഹചര്യങ്ങളെ ധൈര്യമായി നേരിടുന്നതു കൂടിയാണെന്ന അവളുടെ ഫോണിലൂടെയുള്ള മറുപടിയില്‍ ഞാന്‍ നിശബ്ദനായി. പരസ്പര സ്‌നേഹമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ എത്ര ദൂരത്തയാലും വിജയകരമായ ജീവിതം നയിക്കുന്നവരെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി അവള്‍ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ എഴുതാന്‍ കുറച്ചു കൂടി സമയം ലഭിച്ചില്ലേ. ആ വാക്കുകള്‍ സമാധാനത്തോടെ കിടന്നുറങ്ങാനും പുതിയൊരു തീരുമാനമെടുക്കാനും എന്നെ പ്രേരിപ്പിച്ചു.
ഒരു മലയാളം മാസിക തുടങ്ങാനായിരുന്നു എന്റെ ആഗ്രഹം. ആ കാര്യം ജി.എസ്.പെരുന്ന, മാവേലിക്കര രാമചന്ദ്രന്‍ എന്നിവരുമായി പങ്കുവച്ചു. അവര്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്കി. അവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ചു കൊണ്ട് മാസികയ്ക്ക് ആരംഭം കുറിച്ചു. ഉപദേശക സമിതിയിലുള്ളത് പണ്ഡിത കവി കെ.കെ.പണിക്കര്‍ക്കൊപ്പം ഇവര്‍ രണ്ടു പേരാണ്. മാസികയുടെ പേര് മലയാളം. എഡിറ്റര്‍ ഞാനും. ഈ മാസിക അച്ചടിച്ച് തരാമെന്ന് നൂറനാട് ശങ്കരത്തില്‍ പ്രസ്സുടമ റിട്ട. മിലിട്ടറി ഓഫിസര്‍ തോമസ് എന്നു വിളിക്കുന്ന ബോബിച്ചായന്‍ എനിക്കുറപ്പു തന്നു. ഞാന്‍ നൂറനാട് പോകുമ്പോഴൊക്കെ ബോബിച്ചായനെയും നൂറനാട് ജനത തിയേറ്റര്‍ ഉടമകളുടെ സഹോദരന്‍ പോളിനേയും കാണുമായിരുന്നു.
കൊല്ലത്തു ആശ്രമം ഭാസിയുടെ സങ്കീര്‍ത്തനം ബുക്‌സ്ന്റ് ഉദ്ഘടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ഞാനും കാക്കനാടനും ഒന്നിച്ചാണ് പോയത്. കാക്കനാടന്‍ ചെന്നയുടനെ സദസ്സിലിരുന്ന സക്കറിയ, പെരുമ്പടം ശ്രീധരന്‍, റോസ് മേരി മറ്റൊരു സിനിമ സംവിധയകന്‍ മറ്റു പല പ്രമുഖരും എഴുന്നേറ്റു നിന്ന് കാക്കനാടനെ സ്വീകരിച്ചു. മുതിര്‍ന്ന ഒരേഴുത്തുകാരനോടുള്ള ആദരവ് അന്നാണ് ഞാന്‍ നേരില്‍ കണ്ടത്. അന്ന് മുത്തങ്ങ സംഭവം കത്തി നിന്ന സമയം. മത രാഷ്ട്രീയത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കാക്കനാടന്റെ വാക്കുകള്‍ ഇന്നും മനസ്സിലുണ്ട്. മുത്തങ്ങയിലെ മലയാളി മുത്തുകളെ വെടിവെച്ചുകൊന്നവരെ കഴുമരത്തിലേറ്റണം എന്ന് തുടങ്ങിയ വെടിയൊച്ചകള്‍ സദസ്സിനെ ഇളക്കി മറിച്ചിരിന്നു.

ഈഴവ സമുദായത്തില്‍ നിന്ന് മാറി ക്രിസ്ത്യാനിയായ പോള്‍ ദൈവരാജ്യത്തേപ്പറ്റി ധാരാളമായി എഴുതിയിട്ടുണ്ട്. മാസിക അച്ചടിച്ചത് അഞ്ഞൂറു കോപ്പികളാണ്. ആദ്യ ലക്കത്തില്‍ എഴുതിയത് പണ്ഡിത കവി തിരുനെല്ലൂര്‍ കരുണാകരന്‍, നൂറനാട് ഹനീഫ മുതലവരാണ്. അതിന്റെ കവര്‍ കേരളത്തിന്റെ വള്ളം കളി വരച്ചത് ജി.എസ്.ആയിരുന്നു. ആദ്യ ലക്കം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കിയത്.
1986 ല്‍ ആണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു രാഷ്ട്രീയക്കാരനെ പരിചയപ്പെടുന്നത് കോണ്‍ഗ്രസ്സിലെ ജി.കാര്‍ത്തികേയനെയാണ്. ഞാനും മാവേലിക്കര രാമചന്ദ്രനും മിക്ക ദിവസവും കേരള ഹൗസില്‍ പോയിരുന്നു. അവിടെ വച്ചാണ് കാര്‍ത്തികേയനെ രാമചന്ദ്രന്‍ എനിക്ക് പരിചയപ്പെടുത്തിയത്. യുവ നിരയിലുളള കാര്‍ത്തികേയന്‍ എന്തോ മീറ്റിംഗിന് വന്നിരിക്കുകയാണ്. ഞാന്‍ സംശയത്തോടെ നോക്കി. പക്ഷേ ഏതു രംഗത്തുള്ളവരായാലും വ്യക്തിപ്രഭാവമുള്ളവരെ ബഹുമാനിക്കുക തന്നെ വേണം.
ഓമനയുള്ളപ്പോള്‍ തന്നെ മിലിട്ടറിയില്‍ നിന്ന് വിരമിച്ച് ഇളയ അനുജന്‍ ബാബു ഡല്‍ഹിക്കു വരികയും അവന് ദുബായിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇതിനു മുമ്പു തന്നെ എന്റെ താഴെയുള്ള അനുജന്‍ കുഞ്ഞുമോന്‍ ഇറാക്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഞാന്‍ മാളവിക നഗറില്‍ മുമ്പ് പറഞ്ഞുവെച്ചിരുന്ന വസ്തു വാങ്ങി വീടു പണി തുടങ്ങി. ഓമന ആദ്യത്തെ അവധിക്കു വരുന്നതിനു മുന്നേ അതിന്റെ പണി പൂര്‍ത്തീകരിച്ചു. ആദ്യത്തെ അവധിക്ക് ഞങ്ങള്‍ ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍ കാണാന്‍ പോയി. വീടു പണി കാരണം രണ്ടു മാസം മാസിക പുറത്തിറങ്ങിയില്ല. നാട്ടില്‍ നിന്ന് ചിറ്റാറിലുള്ള ജോസിന്റെ ജേഷ്ടന്‍ അച്ചന്‍കുഞ്ഞ് ജോലിക്കു വേണ്ടി എത്തിയിരുന്നു. അവനും ജോലി വാങ്ങി കൊടുത്തിട്ടാണ് ഞങ്ങള്‍ കേരളത്തിലേക്ക് പോയത്. കേരളത്തിലെത്തി പഴയതു പോലെ എല്ലാവരേയും കണ്ടു. മാസികയുടെ പഴയ കോപ്പി കൊടുത്തു. തകഴിച്ചേട്ടനെ നോവല്‍ കാണിച്ചു. അദ്ദേഹം ഏതാനും അദ്ധ്യായം വായിച്ചിട്ട് ആദ്യ നോവലായ കണ്ണീര്‍ പൂക്കള്‍ക്ക് അവതാരിക എഴുതി തന്നിട്ട് പറഞ്ഞു, കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ കൊടുക്കാന്‍. ആ നോവല്‍ 1990 ല്‍ പുറത്തുവന്നു. അതവിടെ കൊടുത്തിട്ട് വിദ്യര്‍ത്ഥി മിത്രത്തില്‍ പോയി കടല്‍ക്കര എന്ന നാടകം വാങ്ങി. പത്തു കോപ്പികള്‍ അവര്‍ തന്നപ്പോഴണ് മനസ്സിലായത് എഴുതിയ ആളിന് അത്രയും കിട്ടുമെന്ന്. നാടകത്തിന്റെ കരാര്‍ മുമ്പു തന്നെ ഒപ്പിട്ട് അയച്ചിരുന്നു. നാടകത്തിന് പതിനഞ്ചു ശതമാനം റോയല്‍റ്റിയാണവര്‍ തന്നത്.
കോട്ടയത്ത വിദ്യാര്‍ത്ഥിമിത്രത്തില്‍ പോയപ്പോഴാണ് അവിടുത്തെ പബ്ലിക്കേഷന്‍ മാനേജര്‍ സനില്‍ പി.തോമസിനെ പരിചയപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. മനോരാജ്യത്തിലെ കൈനകരി ഷാജിയെ എനിക്ക് പരിചയപ്പെടുത്തിയത് സനില്‍ പി. തോമസാണ്. അതിനു മുന്‍പ്തന്നെ മനോരാജ്യത്തിലും കുങ്കുമത്തിലും എന്റെ ലേഖനവും കഥയും വന്നിരുന്നു. 1985 ലാണ് ആദ്യ സംഗീത നാടകം കടല്‍ക്കര വിദ്യാര്‍ത്ഥിമിത്രം പുറത്തിറക്കുന്നത്.
മറ്റൊരു ദിവസം കോട്ടയത്ത് മനോരമയുടെ നേതൃത്വത്തില്‍ നടന്ന ഒരു സാഹിത്യ ശില്പശാലയില്‍ വച്ചാണ് പ്രൊഫ.എം.അച്യുതന്‍. സി.എന്‍. ജോസ്, ചെമ്മനം ചാക്കോ തുടങ്ങിയവരെ പരിചയപ്പെട്ടത്. എല്ലാവരേയും ആദരവോടെയാണ് കണ്ടത്. അവരില്‍ നിന്ന് പിറന്നു വീഴുന്ന ഓരോ സൃഷ്ടികളും മലയാള ഭാഷയ്ക്ക് വിലപ്പെട്ടതാണ്. ഏതൊരു സൃഷ്ടിയുടേയും മഹിമയും, മഹത്വവും ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. നല്ല കൃതികളിലെന്നും ജീവിതത്തിന്റെ അനുഭൂതി മാധുര്യം തുടിച്ചു നില്‍ക്കും ഏതെങ്കിലും മാസികയില്‍ കഥ വന്നത് കണ്ട് പൊങ്ങച്ചം നടിച്ച് നടക്കാതെ തുടരെ എഴുതണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വലിച്ചു കീറി കളയണം. എഴുത്തു കാരന്റെ നിശബ്ദമായ മനസ്സിലൂടെയാണ് സര്‍ഗ്ഗ ചൈതന്യമുണ്ടാകുന്നത്. ഈ മണ്ണില്‍ മറ്റുളളവര്‍ കാണാത്തത് അവര്‍ കാണുന്നു. അതില്‍ വിരിയുന്ന സൗന്ദര്യ പൊലിമകള്‍ക്ക് ദിവ്യത്വമെന്നോ, ബുദ്ധിയെന്നോ പേരു കൊടുക്കാം. അതില്‍ ഒരു ചോദ്യമുയരുന്നത് സമൂഹത്തിന് എത്രമാത്രം നന്മകള്‍ പകരാന്‍ കഴിയുന്നുവെന്നാണ്.
ധാരാളം കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ചാണ് കാലയവനികക്കുള്ളില്‍ മറഞ്ഞ സാഹിത്യകാരന്മാരും കവികളും ഈ സമൂഹത്തിന് വേണ്ടി വ്യവഹാരം നടത്തിയത്. അല്ലാതെ സമ്പത്തിനോ അവാര്‍ഡിനോ വേണ്ടിയായിരുന്നില്ല. കോട്ടയത്ത് നിന്ന് അടൂരേക്ക് വന്ന ബസ്സിലിരുന്ന് ചിന്തിച്ചത് മാമ്മന്‍ മാപ്പിള ഹാളില്‍ ഉയര്‍ന്ന വാക്കുകളായിരുന്നു. അടൂരില്‍ നിന്ന് പത്തനാപുരത്തിറങ്ങി വീണ്ടും പടിഞ്ഞാറോട്ടു നടന്നു. അതിനു തെക്കു ഭാഗത്തുള്ള ഷാപ്പില്‍ കയറി തെങ്ങിന്‍ കള്ളും കപ്പയും മീനും വാങ്ങി കഴിച്ചു. നാട്ടില്‍ വരുമ്പേഴൊക്കെ തെങ്ങിന്‍ കള്ള് ഒറ്റയ്‌ക്കോ കൂട്ടുകാരുമൊത്തോ കുടിക്കാറുണ്ട്. ചാരായമോ മറ്റു മദ്യങ്ങളോ എനിക്ക് ഇഷ്ടമല്ല. ഒരിക്കല്‍ നൂറനാടുള്ള ഒരു കള്ളു ഷാപ്പില്‍ എന്റെ ഒരു സുഹൃത്തുമായി കയറി. കള്ളു ഷാപ്പില്‍ കയറുമ്പോഴൊക്കെ മറ്റാരും കാണാതെ ഒളിഞ്ഞും മറഞ്ഞുമിരുന്നാണ് കള്ള് മോന്തുന്നത്. അവിടേക്ക് എന്റെ രണ്ടു ബന്ധുക്കള്‍ കയറി വരുന്നതു കണ്ട് ഞാനൊന്നമ്പരന്നു. അവരില്‍ ഒരാള്‍ ശങ്കരത്തില്‍ ബേബിച്ചായന്റെ അനുജനായിരുന്നു. മറ്റാരും കാണാതെ ഞങ്ങള്‍ മറ്റൊരു വാതിലിലൂടെ പുറത്ത് ഇറങ്ങി.
മറ്റൊരിക്കല്‍ എന്റെ വല്ല്യച്ചന്‍ കരിമുളക്കലുള്ള കാരൂര്‍ മത്തായിയുടെ കൊച്ചു മകന്‍ തമ്പാന്‍ ഖത്തറില്‍ നിന്ന് വന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു.എന്നോടു ചോദിച്ചു എന്തു വേണം കുടിക്കാന്‍ ഒരാള്‍ വീട്ടില്‍ ചെന്നാല്‍ എന്തു വേണമെന്ന് ചോദിക്കാറുണ്ട്. ഞാന്‍ പെട്ടെന്നു പറഞ്ഞു തെങ്ങിന്‍ കള്ള് കിട്ടിയാല്‍ നല്ലത്. അവന്‍ എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, എന്നാല്‍ ഇറങ്ങ് അതുതന്നെ കുടിച്ചിട്ട് കാര്യം. കാറിന്റെ താക്കോലെടുത്ത് പുറത്തേക്കിറങ്ങി. തമാശയ്ക്ക് ചോദിച്ചതാണെങ്കിലും അവനത്ര ഗൗരവമായി എടുക്കുമെന്ന് കരുതിയില്ല. നാട്ടുകാരുടെ ഇടയില്‍ പേരെടുത്ത ചട്ടമ്പി കാരൂര്‍ മത്തായിയുടെ കൊച്ചു മോനല്ലേ ആ വീര്യം കുറച്ചെങ്കിലും കാണാതിരിക്കുമോ എന്നെനിക്കു തോന്നി. അവനൊപ്പം പോയി കറ്റാനത്തിനടുത്തുള്ള ഒരു ഷാപ്പില്‍ കയറി കള്ളു കുടിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു. ഇതിനകത്ത് എന്തുമാത്രം മാലിന്യം ചേര്‍ന്നിട്ടുള്ളതെന്ന് ദൈവത്തിനേ അറിയൂ. മുമ്പൊക്കെ ശുദ്ധമായ കള്ള് കിട്ടുമായിരുന്നു. എല്ലാം മാലിന്യവും അശുദ്ധിയും മാലിന്യമുക്തമാക്കാനല്ലേ നമുക്കൊരു ഭരണമുള്ളത്. എന്തായാലും ഈ മായവും മാലിന്യവും നമ്മെ കുടിപ്പിച്ച് മദ്യ മുതലാളിമാരും രാഷ്ട്രീയ മുതലാളിമാരും കോടികള്‍ സമ്പാദിക്കുന്നതായി ഞാന്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഷാപ്പില്‍ നിന്നു കള്ളു കുടിച്ചിട്ട് കടയില്‍ നിന്ന് മധുരമുള്ള മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ടാണ് ഓമനയുടെ വീട്ടിലേക്ക് പോയത്.
പണ്ടേ ഗുണ്ടയെന്ന് ദുഷ്‌പേരുള്ളതാണ്. കള്ളു കുടിയന്‍ എന്ന പേരുണ്ടാകാന്‍ പാടില്ല. മാത്രവുമല്ല അവര്‍ പ്രാര്‍ത്ഥനയും പാട്ടുമൊക്കെയുള്ള ദൈവത്തിന്റെ കുഞ്ഞാടുകളാണ്. ഭാഗ്യത്തിന് എന്റെ ഭാര്യക്കുപോലും മനസ്സിലായില്ല ഞാന്‍ കള്ളു കുടിച്ചിട്ടുണ്ടെന്ന്. എത്രയോ ഭാര്യമാരെ എന്നേപോലുള്ളവര്‍ ഒളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ട്. നാട്ടില്‍ വരുമ്പോഴൊക്കെ ഭാര്യയെ സ്വന്തം വീട്ടില്‍ ഒരാഴ്ച്ച വിടുന്നതിന്റെ പ്രധാന കാരണം എന്റെ യാത്രകളും സുഹൃത്തുക്കളെയും, ഗുരൂതുല്യരായ എഴുത്തുകാരെ കാണുന്നതിനാണ്. എന്റെ ഗുരുക്കന്മാരൊക്കെ എനിക്കെന്നും ഒരു പ്രചോദനമാണ്. പഠിക്കുന്ന കിട്ടികളായാലും പാഠപുസ്തകങ്ങളേക്കാള്‍ നിശ്ചയമായും ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാനിച്ചാല്‍ അവര്‍ വ്യക്തി പ്രഭാവമുള്ളവരായി മാറുക തന്നെ ചെയ്യും. ഞാനും ഓമനയും പുന്നല- ചാച്ചിപുന്നയിലുള്ള ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം തന്നെ ചാരുംമൂട്ടിലേക്ക് വന്നു.
അന്ന് വീട്ടില്‍ ഇടയ്‌ക്കൊക്കെ ജോലിക്കു വരുന്ന എലിസബത്ത് മരത്തിന്റെ ചുവട്ടില്‍ കരിയില തൂത്തു കൊണ്ടിരിക്കെ എന്റെയടുക്കലേക്ക് വേഗത്തില്‍ വന്ന് വേദനയോടെ പറഞ്ഞു. അവരുടെ വീടിനടുത്ത് താമസിക്കുന്ന ഒരു കുബേരന്‍ കാറു പോകാന്‍ വഴി കൊടുക്കാത്തതിന്റെ പേരില്‍ വഴിയരികിലുള്ള മരച്ചീനികളെല്ലാം അത് കിളുത്തു വരുമ്പോള്‍ തന്നെ പറിച്ചെറിയും. കുറെ വര്‍ഷങ്ങളായി ഞങ്ങളിതു സഹിക്കുന്നു. പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടു. അവരെല്ലാം ഇവരില്‍ നിന്ന് കാശു വാങ്ങിയിട്ട് തിരിഞ്ഞു നോക്കാറില്ല. ഞാന്‍ പറഞ്ഞു. അവരൊന്നും സഹായിക്കില്ലെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരോടു പറഞ്ഞു കൂടെ.അതിനു ലഭിച്ച ഉത്തരം പഞ്ചായത്തു പ്രസിഡന്റ് ഇവരുടെ ബന്ധുവാ കുഞ്ഞേ. ഒന്നു വന്നു നോക്ക് വേരു പിടിച്ച മരച്ചീനിയാണു പറച്ചെറിഞ്ഞത്. ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ ആരിമില്ല. ഭര്‍ത്താവ് യേശുദാസും പിള്ളേരും പോലും പേടിച്ചാ നടക്കുന്നേ. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാനാശ്വസിപ്പിച്ചു. കരഞ്ഞിട്ടു കാര്യമില്ല. മലയെ നോക്കി നായ് കുരച്ചാല്‍ ഫലമുണ്ടാകില്ല. ഇന്ത്യയിലെല്ലാം ഇതുപോലുള്ള പാറക്കല്ലുകളും മലകളുമുണ്ട്. കോലെടുത്തവരൊക്കെ മാരാന്മാരാകുന്നതു പോലെ അധികാരമുള്ളവരൊക്കെ ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ എന്ന വിധത്തിലാണ്. ഞാന്‍ വീണ്ടും ചോദിച്ചു, പോലീസില്‍ എത്ര പ്രാവിശ്യം പരാതി കൊടുത്തു. മറുപടി കിട്ടിയത് രണ്ടു പ്രാവിശ്യം. ആരും തിരിഞ്ഞു നോക്കിയില്ല. ചാരുംമൂട്ടിലെ കത്തോലിക്ക പള്ളിയച്ചനോടു പറഞ്ഞോ. നിങ്ങള്‍ അവിടുത്തെ അംഗമല്ലേ. അവരൊന്നും തിരിഞ്ഞു നോക്കത്തില്ലെന്നുളള നിരാശ നിറഞ്ഞ മറുപടി കേട്ടപ്പോള്‍ തോന്നിയത്, ഇവരൊക്കെ മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നാണ്. ഇവര്‍ക്ക് ദാനമായി നല്‍കാന്‍ അന്ധവിശ്വസങ്ങളും ആത്മാവും മാത്രമേ ഉള്ളോ.
ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് പോലീസ്സില്‍ പോകാമെന്ന് ഞാന്‍ വാക്കുകൊടുത്തിട്ട് വീട്ടിലേക്കു കയറി. ഓമനയോട് ഈ വിഷയം പറഞ്ഞിട്ട് നൂറനാട് പോലീസ് സ്‌റ്റേഷനിലേക്ക് അവരുമായി പോയി. എന്നെ പരിചയപ്പെടുത്തിയിട്ട് ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിവരിച്ചു. ആ കൂട്ടത്തില്‍ ഞാനൊന്നു കൂട്ടിച്ചേര്‍ത്തു. പാവങ്ങളുടെ പരാതി എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. ഉടനടി അയാള്‍ ഒരു പോലീസുകാരനെ വിളിച്ചിട്ട് ഇവരുടെ പരാതി എഴുതി വാങ്ങിച്ചിട്ട് ഇന്നു തന്നെ അന്വേഷിക്കണം എന്നു പറഞ്ഞു. ഉടനടി പോലീസുകാരന്‍ പറഞ്ഞു, സാറെ ജീപ്പെല്ലാം സമരസ്ഥലത്തു പോയിരിക്കുകയാണ്. ഞാനുടനെ പറഞ്ഞു ഞാന്‍ കാറു വിളിച്ചു തരാം. അങ്ങനെ ഒരു പോലീസുകാരനെ ഞങ്ങള്‍ക്കൊപ്പമയച്ചു. പോലീസുകാര്‍ എല്ലാം സമരസ്ഥലത്തു പോയിരിന്നു. ചാരുംമൂടിനു തെക്കുള്ള പുരുഷോത്തമന്‍ മദ്യവ്യാപാരിയുടെ വീടിനു വടക്ക്. ഞാനിറങ്ങുന്നതിനു മുമ്പ് എലിസബത്തിനോടു പറഞ്ഞു, ഇനിയും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ എന്നോടു പറയണം. ഞാന്‍ കാറില്‍ നിന്നിറങ്ങി പടിഞ്ഞാറോട്ടു നടന്ന് വീട്ടിലെത്തി. ഏതാനം ദിവസം കഴിഞ്ഞതോടെ ആ പ്രശ്‌നത്തിന് പരിഹാരമായെന്ന് എലിസബത്ത് പറഞ്ഞു.
അമിതമായി സിഗരറ്റ് വലിക്കുന്നവര്‍ക്കും രാത്രികാലങ്ങളില്‍ ജോലിയെടുക്കേണ്ടി വരുന്നവരുമെല്ലാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലാഴ്മ. ഉറക്കം ലഭിക്കാനായി നേരത്തെ ബെഡിലെത്തിയാല്‍ പോലും ചിലര്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരുന്നു. നമ്മുടെ ശ്വാസമെടുക്കുന്ന രീതിയാണ് ഇക്കാര്യത്തില്‍ ശരിക്കും വില്ലന്‍. ശ്വാസം കൃത്യമായ വ്യായാമത്തിലൂടെ ശരിയാക്കിയാല്‍ ഉറക്കമില്ലാഴ്മ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശ്വാസമെടുക്കുന്നതിന്റെ ദൈര്‍ഘ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ ഉറക്കത്തിനായി മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.

മരുന്നുകള്‍ക്ക് പകരമായി എല്ലാ പ്രായക്കാര്‍ക്കും പരീക്ഷിക്കാവുന്ന ബ്രീതിംഗ് ടെക്‌നിക്കാണ് 4-7-8. യോഗയുമായി ഏറെ അടുപ്പമുള്ള ഈ ടെക്‌നിക്ക് നമ്മുടെ ശ്വാസമെടുക്കുന്ന ഘടനയിലെ ചെറിയ വ്യതിയാനമുണ്ടാക്കുന്നതിലൂടെ ശരീരത്തെ ഉറക്കത്തിലേക്ക് തള്ളിവിടുന്നു. 4 സെക്കന്റ് നേരം നിര്‍ത്താതെ മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിക്കുക. ഈ സമയത്ത് വായ അടച്ചുപിടിക്കാന്‍ ശ്രദ്ധിക്കണം. ശേഷം 7 സെക്കന്റ് ശ്വാസം അടക്കിപിടിക്കുക. അവസാനമായി 8 സെക്കന്റ് തുടര്‍ച്ചയായ വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഈ പ്രവര്‍ത്തനം മൂന്ന് തവണ തുടര്‍ന്നാല്‍ നമുക്ക് ഉറക്കത്തിലേക്ക് പെട്ടന്ന് തന്നെ എത്താന്‍ കഴിയും.

യോഗയും ഇതര മെഡിറ്റേഷന്‍ രീതികളും പഠിപ്പിക്കുന്ന വിദഗ്ദ്ധരായി അധ്യാപകര്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്ന ബ്രീതിംഗ് ടെക്‌നിക്കുകളില്‍ ഒന്നാണിത്. ശരീരത്തിലെ നാഡീവ്യൂഹത്തെ ശാന്തമാക്കാനും ശരീരത്തിന് ആവശ്യമായ ഉറക്കത്തിലേക്ക് നയിക്കാനും 4-7-8 ശ്വാസരീതിക്ക് സാധിക്കുമെന്ന് ഡോക്ടറും എഴുത്തുകാരനുമായി ആന്‍ഡ്രൂ വെയില്‍ വ്യക്തമാക്കുന്നു. ബ്രീതിംഗ് സൈക്കിള്‍ പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ ഉറക്കത്തിലെത്താന്‍ സാധിക്കുന്നുവെന്നതാണ് 4-7-8 ന്റെ പ്രത്യേകത. മരുന്നുകള്‍ ഉപയോഗിച്ച് ഉറങ്ങുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ശരീരത്തിന് ഗുണം ചെയ്യുന്നത് ഇത്തരം ബ്രീതിംഗ് ടെക്‌നിക്കുകളാണെന്ന് ഡോ. വെയില്‍ ചൂണ്ടികാണിക്കുന്നു.
ബ്രിട്ടീഷ് പൗരത്വമുള്ള ഗിനിയന്‍ വംശജനായ ആറു വയസുകാരന് ഹോളിഡേയ്ക്ക് ശേഷം യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ഹോം ഓഫീസ്. 2012ല്‍ ലീഡ്‌സില്‍ ജനിച്ച മുഹമ്മദ് ബറാക്ക് ഡയലോ ബന്‍ഗോറ എന്ന കുട്ടിക്കാണ് ബ്രസല്‍സില്‍ നിന്ന് യുകെയിലേക്ക് മടങ്ങുമ്പോള്‍ യുകെയില്‍ പ്രവേശിക്കാനാകില്ലെന്ന അറിയിപ്പ് ലഭിച്ചത്. സ്‌കൂള്‍ ഹോളിഡേ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ ചെലവഴിച്ച ശേഷം മടങ്ങുമ്പോള്‍ ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തില്‍ വെച്ചാണ് തന്റെ പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദാക്കിയ വിവരം ഉദ്യോഗസ്ഥര്‍ മുഹമ്മദിനെ അറിയിച്ചത്. ഈ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ട് പറഞ്ഞു. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്ന വിദ്വേഷം നിറഞ്ഞ അന്തരീക്ഷത്തിന്റെ അനന്തരഫലമാണ് ഈ കുട്ടി അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ അമ്മയായ ഹവ കെയ്റ്റയ്ക്ക് കുട്ടിയുടെ പൗരത്വം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഹോം ഓഫീസ് പറയുന്നത്. കുട്ടിക്ക് പാസ്‌പോര്‍ട്ട് നല്‍കിയത് തെറ്റായാണെന്നും അത് റദ്ദാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഷെഫീല്‍ഡില്‍ താമസിക്കുന്ന ഇവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഇങ്ങനെയൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെയ്റ്റ പറഞ്ഞു. ബ്രസല്‍സില്‍ തന്റെ മകന്റെ യാത്ര തടഞ്ഞത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ തനിക്ക് ഇത് വ്യക്തമാക്കിക്കൊണ്ട് ഒരു ഇമെയില്‍ ഹോം ഓഫീസ് നല്‍കിയതായും അവര്‍ പറഞ്ഞു. കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാനുള്ള അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹോം ഓഫീസ് അറിയിക്കുന്നത്. കെയ്റ്റ വിവാഹം ചെയ്തയാള്‍ കുട്ടി ജനിച്ച സമയത്ത് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം നേടിയിട്ടില്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍.

1983ലെ നിയമ ഭേദഗതിയനുസരിച്ച് മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് പൗരത്വമുള്ളവരാണെങ്കിലോ, രാജ്യത്ത് സ്ഥിരതാമസത്തിന് അനുവാദമുണ്ടെങ്കിലോ മാത്രമേ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിക്കാന്‍ കഴിയൂ. യാത്ര നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് ബ്രസല്‍സിലെ സുഹൃത്തിന്റെ കുടുംബത്തിനൊപ്പം തുടരുകയാണെന്ന് കെയ്റ്റ പറഞ്ഞു. കുട്ടിയുടെ ബ്രിട്ടീഷ് പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ താമസിക്കുകയായിരുന്ന കെയ്റ്റയ്ക്ക് അതുകൊണ്ടുതന്നെ ഇപ്പോള്‍ ബ്രസല്‍സിലേക്ക് യാത്ര ചെയ്യാനും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.