ജോജി തോമസ്
”എന്നെ ആക്രമിക്കാം, എന്റെ ജനത്തെ ഒഴിവാക്കണം, മാനഭംഗം, മാനഭംഗം തന്നെയാണ് ഈ സര്‍ക്കാരിന്റെ കാലത്തെയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തെയും പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല” കോമണ്‍ വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ സന്ദര്‍ഭത്തില്‍ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ”ഭാരത് കി ബാത്, സബ് കെ സാത്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് ഇത്. പതിവുപോലെ മോദിയുടെ പ്രസംഗത്തിലുടനീളം അദ്ദേഹത്തിന്റെ വാഗ് വിലാസവും പ്രസംഗ കലയിലുള്ള പ്രാവീണ്യവും തെളിഞ്ഞുനിന്നു. പക്ഷെ വരികള്‍ക്കിടയിലൂടെ വായിക്കുകയാണെങ്കില്‍ ലണ്ടനിലെ സംവാദത്തില്‍ മോദി ചെയ്തത് വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നതിലുപരിയായി താനും തന്റെ പാര്‍ട്ടിയും തുടങ്ങിവച്ച അസഹിഷ്ണുതാ രാഷ്ട്രീയത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോകത്തിനുമുമ്പില്‍ തലകുനിക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യത്തെപ്പോലും ഒരു ദേശീയ വികാരമായി ഉയര്‍ത്തിക്കൊണ്ടുവന്ന് തനിക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ്.
കത്തുവ പീഡനക്കേസില്‍ നിഷ്‌കളങ്കയായ എട്ട് വയസുകാരി നേരിട്ട ക്രൂരതകളുടെ പേരില്‍ ലോകമാധ്യമങ്ങളില്‍ ഇന്ത്യ നിറഞ്ഞുനില്‍ക്കുകയും, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുടറസിനെ പോലുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് നരേന്ദ്രമോദിയുടെ ലണ്ടന്‍ സന്ദര്‍ശനം. എന്നെ വിമര്‍ശിച്ചോളൂ, എന്റെ ജനതയെ ഒഴിവാക്കൂ എന്ന് പറഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ വരുന്നത് ഇന്ത്യന്‍ ജനതക്കെതിരെയല്ല മറിച്ച് തനിക്കും താന്‍ പാകിയ അസഹിഷ്ണുതയുടെ സന്ദേശവുമായി സമൂഹത്തിലിറങ്ങി പിഞ്ചുബാലികയെപ്പോലും വെറുതെവിടാത്ത വര്‍ഗ്ഗീയ ഭ്രാന്ത് തലക്കുപിടിച്ച തന്റെ അനുയായികള്‍ക്കും എതിരെയാണെന്നുള്ള വസ്തുത അദ്ദേഹം സൗകര്യപൂര്‍വ്വം വിസ്മരിച്ചു. തന്റെ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ നടന്ന മാനഭംഗങ്ങളുടെ കണക്കെടുക്കുന്നില്ലെന്നു പറഞ്ഞ നരേന്ദ്രമോദി കത്തുവ സംഭവത്തെ താനും തന്റെ പക്ഷവും ഉയര്‍ത്തുന്ന തീവ്ര വര്‍ഗീയതയുടെ പ്രതിഫലനമായി കാണാതെ ഒരു കൂട്ടം ക്രിമിനലുകളുടെ പ്രവൃത്തിയായി മാത്രം നിസാരവല്‍ക്കരിച്ചതിലൂടെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് ഉണ്ടായത്.
അസഹിഷ്ണുതയും അടിച്ചമര്‍ത്തലും ഇല്ലാതാക്കാനുള്ള വെമ്പലും, ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രമല്ല എതിര്‍പ്പുകളോടും വിമര്‍ശനങ്ങളോടും ഇതേ മനോഭാവമാണ് കാണുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ഗോരഖ്പൂരിലെ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍ സിലിന്‍ഡറിനായി ഓടി നടന്ന ഡോ.കഫീല്‍ ഖാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികാരബുദ്ധിയില്‍ കുടുങ്ങി ജാമ്യം പോലും ലഭിക്കാതെ 8 മാസത്തോളം ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വന്നത് സ്വതന്ത്ര ഇന്ത്യയില്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരാഖണ്ഡിലെ ചീഫ് ജസ്റ്റിസ് ആയ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി മറ്റൊരു ഉദാഹരണമാണ്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഏതു ഭാഗത്തു നിന്നായാലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം ബിജെപി ഗവണ്‍മെന്റ് ഈ നടപടികളിലൂടെ നല്‍കുന്നുണ്ട്. കൊളീജിയത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ഇതിനു മുമ്പ് നിയമനം നടന്നത് വാജ്പേയി ഗവണ്‍മെന്റിന്റെ കാലത്ത് മാത്രമാണ്. അന്ന് കൊളീജിയം നിര്‍ദേശിച്ചയാള്‍ സ്വയം പിന്‍വാങ്ങിയതിനാല്‍ ഗവണ്‍മെന്റും ജുഡീഷ്യറിയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായില്ല.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും സീനിയര്‍ ആയിരുന്നിട്ടും ജസ്റ്റിസ് കെ.എം ജോസഫിനെതിരെ നീങ്ങാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് അദ്ദേഹം നടത്തിയ ചില വിധിന്യായങ്ങളാണ്. 2016ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാമെന്ന ചരിത്രപ്രസിദ്ധമായ നിരീക്ഷണവും ഇതോടൊപ്പം ഉണ്ടായി. പ്രസ്തുത വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് കെ.എം.ജോസഫിന്റെ വിധി സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്. ചെന്നൈ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം അനുവദിക്കാതെയും മറ്റും അന്നുമുതല്‍ തുടങ്ങിയതാണ് മോഡി ഗവണ്‍മെന്റ് ജസ്റ്റിസ് കെ.എം ജോസഫിനോടുള്ള പ്രതികാര നടപടികള്‍. കെ.എം ജോസഫിനൊപ്പം സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം നിര്‍ദേശിച്ചിരുന്ന ഇന്ദു മന്‍ഹോത്രയുടെ നിയമനവും അഞ്ചുമാസത്തോളം തടഞ്ഞുവെച്ചതിന് ശേഷമാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചത്. ഈ നടപടിയിലൂടെ ജുഡിഷ്യറിക്ക് വ്യക്തമായ മുന്നറിയിപ്പും താക്കീതും നല്‍കാമെന്ന് മോഡി ഗവണ്‍മെന്റ് കരുതുന്നു.
ശക്തവും നിഷ്പക്ഷവുമെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ജുഡിഷ്യറി സംവിധാനത്തെ തകര്‍ക്കുകയും പിടിയിലൊതുക്കുകയും ചെയ്യുകയെന്നത് മോഡി ഗവണ്‍മെന്റിന്റെ അജണ്ടകളിലൊന്നാണ്. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും ഇത് പ്രധാനമാണെന്ന് മോഡിക്ക് അറിയാം. സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പലനിലപാടുകളും തീരുമാനങ്ങളും സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുന്നതാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് സിഎച്ച്. ലോയയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹര്‍ജികളോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇതിന് ഉദാഹരണമാണ്. പുനരന്വേഷണം തള്ളുക മാത്രമല്ല ഈ ആവശ്യം ഉന്നയിച്ച് ഇനിയൊരു കോടതിയെയും സമീപിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന് ജഡ്ജിമാര്‍ പരസ്യമായി പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകളാണ് പലപ്പോഴും മോഡി അമിത് ഷാ കൂട്ടുകെട്ടിന് ഊര്‍ജം പകരുന്നത്. ദീപക് മിശ്ര ശക്തമായ നിലപാടുകളെടുത്തിരുന്നെങ്കില്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയത്തിന്റെ നിര്‍ദേശം തള്ളിയത് പോലുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരില്ലായിരുന്നു. ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട വിധിന്യായം പുറപ്പെടുവിച്ച എന്‍ഐഎ കോടതി ജഡ്ജി രവിന്ദര്‍ റെഡ്ഡി വിധിന്യായം പുറപ്പെടുവിച്ച് അതേ ദിവസം തന്നെ രാജിവെച്ചത് ദുരൂഹതയുണര്‍ത്തുന്നുണ്ട്.
ഗൗരി ലങ്കേഷിനെപ്പോലുള്ള മതേതരവാദികള്‍ കൊല്ലപ്പെടുമ്പോഴും കത്തുവ പീഡനംപോലുള്ള ക്രൂരതകള്‍ നടക്കുമ്പോഴും സംഘ്പരിവാര്‍ അനുകൂല സംഘടനകളോ അനുയായികളോ കുറ്റാരോപിതരുടെ കൂട്ടത്തിലുണ്ട്. ജമ്മു കാശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാര്‍ കത്തുവ പീഡനത്തിലെ കുറ്റാരോപിതരുടെ മോചനത്തിന് വേണ്ടി നടത്തിയ റാലിയെ നയിച്ചത് ഭാരതം ഫാസിസത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥാന്തരത്തിലൂടെയാണ് കടന്നുപോകുന്നതെന്നതിന്റെ തെളിവാണ്. ആള്‍ക്കൂട്ടത്തിന്റെ നീതി നടപ്പാക്കലും ദളിതരും പിന്നോക്ക വിഭാഗത്തെയും പരസ്യമായി പീഡിപ്പിക്കുന്നതുമെല്ലാം ഇന്ന് പതിവു വാര്‍ത്തകളാണ്. കത്തുവ പോലുള്ള വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ ആവര്‍ത്തിക്കപ്പെടാനാണ് സാധ്യത. കാരണം 2019 ലെ പൊതുതെരെഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവുകളെ അതിന്റെ പാരമ്യത്തിലെത്തിച്ച് മുതലെടുപ്പ് നടത്താനാവും മോഡി-അമിത് ഷാ കൂട്ട്‌കെട്ട് ശ്രമിക്കുക. ഇതിനിടയില്‍ പ്രതീക്ഷയുടെ തിരിനാളമാകാന്‍ ജുഡിഷ്യറിക്കെങ്കിലും കഴിയുമോ എന്നാണ് ഇനിയും അറിയാനുള്ളത്.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ബിനോയി ജോസഫ്
ബ്രിട്ടീഷ് ഹോം സെക്രട്ടറിയായി സാജിദ് ജാവേദിനെ പ്രധാനമന്ത്രി തെരേസ മേ നിയമിച്ചു. നിലവിൽ കമ്മ്യൂണിറ്റി സെക്രട്ടറി പദം അലങ്കരിക്കുന്ന സാജിദ് ജാവേദിനെ ആംബർ റൂഡ് രാജിവച്ച ഒഴിവിലാണ് പ്രധാനമന്ത്രി നിയമിച്ചത്. ഞായറാഴ്ച രാത്രിയാണ് ആംബർ റൂഡ് വിൻഡ് റഷ് സ്കാൻഡലുമായി ബന്ധപ്പെട്ട് രാജി സമർപ്പിച്ചത്. രാജി സ്വീകരിച്ച പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ സാജിദ് ജാവേദിനോട് സ്ഥാനമേറ്റെടുക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കുടിയേറിയവരുടെ ലാൻഡിംഗ് കാർഡ് നശിപ്പിച്ചതും ഇല്ലീഗൽ ഇമിഗ്രന്റായി മുദ്രകുത്തി പലരെയും നാടുകടത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് ആംബർ റൂഡ് രാജിവച്ചത്.
കഴിഞ്ഞ തെരേസ മേ മന്ത്രിസഭയിൽ ബിസിനസ് സെക്രട്ടറിയായി തിളങ്ങിയ സാജിദ് ജാവേദ് ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായി മാറുകയാണ്. 2010 ൽ പാർലമെന്റിൽ എത്തിയ സാജിദ് ജാവേദിന്റെ രാഷ്ട്രീയ രംഗത്തെ വളർച്ച അത്ഭുതകരമായിരുന്നു. വിവാഹിതനായ ഈ 48 കാരന് ഭാര്യയും നാലു മക്കളുമുണ്ട്. 1960 കളിൽ ആണ് സാജിദിന്റെ മാതാപിതാക്കൾ ബ്രിട്ടണിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ബസ് ഡ്രൈവർ ആയിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരങ്ങളുള്ള ഹോം സെക്രട്ടറി പദവിയിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വൈശജനാണ് സാജിദ് ജാവേദ്.
പുതിയ സ്ഥാനലബ്ധിയിലുള്ള സന്തോഷം ജാവേദ് മറച്ചു വച്ചില്ല. ഇക്കാര്യം തന്റെ അമ്മയെ അറിയിക്കുവാൻ വെമ്പൽ കൊള്ളുകയാണെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞു. ബ്രിട്ടനെ കെട്ടിപ്പെടുക്കുന്നതിൽ എന്റെ കുടുംബവും പങ്കുവഹിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ നാടുകടത്തലിന്റെ ദൂഷ്യ ഫലങ്ങൾ തന്റെ കുടുംബത്തെ വരെയും ബാധിക്കാവുന്ന തരത്തിലാണെന്നും ഇവ പരിഹരിക്കാൻ താൻ മുൻഗണന നല്കുമെന്നും സാജിദ് പറഞ്ഞു.
ബ്രോംസ്ഗ്രോവ് മണ്ഡലത്തെയാണ് സാജിദ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. പത്നി ലോറയോടും മക്കളോടുമൊപ്പം ഫുൾഹാമിലാണ് താമസിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബാങ്കിംഗ് മേഖലയിലാണ് സാജിദ് ജാവേദ് പ്രവർത്തിച്ചിരുന്നത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തവണ തന്നെ അദ്ദേഹം ക്യാബിനറ്റ് പദവിയിൽ എത്തി. ഒരു പക്ഷേ, ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വംശജനായി സാജിദ് ജാവേദ് മാറുമോ എന്നാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
വാട്സ്ആപ്പ് തലവൻ ജാൻ കോം രാജിവെച്ചു. മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാൻ കോം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ടെക്നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാൻ ഒരു മാറ്റം ആവശ്യമാണ്. എന്നായിരുന്നു കോം ഫേസ്ബുക്കിൽ കുറിച്ചത്. വാട്സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാൻ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണെമന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് യൂസർമാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും എൻക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കുമായുള്ള കോമിെൻറ പ്രശ്നങ്ങൾ ചർച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിെൻറ പോസ്റ്റ്.
കോമിെൻറ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സി.ഇ.ഒാ മാർക്ക് സുക്കർബർഗ് േകാമിയെ യാത്രയാക്കുകയും ചെയ്തു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ താങ്കൾ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് കമൻറ് ചെയ്തു.
വാട്സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിെൻറ ഭൂരിഭാഗവും ഫേസ്ബുക്കിെൻറ കയ്യിലായിരുന്നു. നിലവിൽ ഫേസ്ബുക്കിെൻറ ബോർഡ് മെമ്പർമാരിലൊരാളാണ് കോം. ഇപ്പോഴത്തെ വാട്സ്ആപ്പ് ബിസ്നസ് എക്സിക്യൂട്ടീവ് നീരജ് അറോറയെ വാട്സ്ആപ്പിെൻറ സി.ഇ.ഒാ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. 2011 മുതൽ വാട്സ്ആപ്പ് ജോലി ചെയ്യുന്നയാളാണ് നീരജ്.
ന്യൂസ് ഡെസ്ക്.
സ്മാർട്ട് ഫോണുകളുടെ ചാർജ് ദീർഘസമയം നിലനിർത്തുന്ന സാങ്കേതിക വിദ്യ പുറത്തിറങ്ങുന്നു. വിപ്ളവകരമായ മാറ്റങ്ങൾ മൊബൈൽ ചാർജിംഗിൽ വരുത്തിയിരിക്കുന്നത് എനർജൈസർ കമ്പനിയാണ്. ഒരു തവണ ചാർജ് ചെയ്താൽ രണ്ടാഴ്ചയിലേറെ ചാർജ് നിൽക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി 13 ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. 400 പൗണ്ട് വിലയുള്ള പവർ മാക്സ് P600S മോഡൽ ഒറ്റ ചാർജിംഗിൽ 16 ദിവസം വരെ ഉപയോഗിക്കാം. സ്റ്റാൻഡ്ബൈയിൽ 16 ദിവസവും 4 G ടോക്കിൽ 12 മണിക്കൂർ തുടർച്ചയായും ഈ ഹാൻഡ്സെറ്റിൽ സാധിക്കും.
നിലവിലുള്ള സ്മാർട്ട് ഫോണുകൾ രണ്ടു ദിവസത്തിലേറെ ചാർജ് നില്ക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന പുതിയ ടെക്നോളജി കസ്റ്റമേർഴ്സിന് നല്കാൻ 5000mAh ന്റെ ബാറ്ററികളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 3000mAh ന്റെ ബാറ്ററികളാണ് നിലവിൽ സ്മാർട്ട് ഫോണുകളിൽ കൂടുതലായും ഉപയോഗിക്കുന്നത്. 15 പൗണ്ടു മുതൽ 400 പൗണ്ടു വരെ വില ഉള്ള ഫോണുകൾ എനർജൈസർ കമ്പനി പുറത്തിറക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റൻറും ഡസ്റ്റ് പ്രൂഫുമാണിവ.
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഹാൻഡ് സെറ്റുകൾ വിപണി കീഴടക്കുമെന്നാണ് കമ്പനി കരുതുന്നത്. കസ്റ്റമർസിനെ ആകർഷിക്കുന്ന തരത്തിൽ ഈടുറ്റ പ്രോഡക്ടുകളാണ് എനർജെസർ വിപണിയിൽ എത്തിക്കുന്നത് എന്ന് സിഇഒ പറഞ്ഞു. ഫ്രഞ്ച് കമ്പനിയായ അവനിർ ടെലികോം ആണ് പുതിയ ഫോണുകൾ ലൈസൻസ് ചെയ്തിരിക്കുന്നത്. ഹാർഡ് കേസുള്ള H240S മോഡൽ മുപ്പത് മിനിട്ട് വെള്ളത്തിൽ കിടന്നാലും കേടാകില്ല. ഒരു മീറ്റർ ഉയരത്തിൽ നിന്നു താഴെ വീണാൽ പോലും സുരക്ഷിതമായിരിക്കും.
ബ്രെക്സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പാര്‍ലമെന്റില്‍ തിരിച്ചടി. ഡീലുകളില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാകില്ലെന്ന് ഹൗസ് ഓഫ് ലോര്‍ഡ്സ് പ്രമേയം പാസാക്കി. 244നെതിരെ 335 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഓട്ടമില്‍ പ്രധാനമന്ത്രിയുടെ എക്സിറ്റ് ഡീല്‍ പരാജയപ്പെട്ടാല്‍ അടുത്ത നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ലോര്‍ഡ്സ് തീരുമാനിച്ചു. കോമണ്‍സില്‍ ഈ നിലപാട് അട്ടിമറിക്കപ്പെട്ടില്ലെങ്കില്‍ ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കും. വിഷയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിക്കാണാമെന്നും അതിനു ശേഷം കോമണ്‍സില്‍ എന്ത് നിലപാട് സ്വീകരിക്കാമെന്നതില്‍ തീരുമാനമെടുക്കാമെന്നുമാണ് ബ്രെക്സിറ്റ് മിനിസ്റ്ററായ ലോര്‍ഡ് കാലാനാന്‍ പറഞ്ഞത്.
ലോര്‍ഡ്സിലെ സര്‍വകക്ഷി നിലപാടിന് ടോറികള്‍ക്കിടയിലും പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന. താന്‍ മുന്നോട്ടുവെച്ച ഡീല്‍ നിരസിക്കപ്പെടുകയെന്നാല്‍ അടുത്ത വര്‍ഷത്തോടെ യാതൊരു ധാരണകളുമില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നതാണെന്ന് പ്രധാനമന്ത്രിയും മറ്റ് മിനിസ്റ്റര്‍മാരും ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ നിര്‍ണ്ണായക തീരുമാനവുമായി ലോര്‍ഡ്സ് രംഗത്തെത്തിയത്. ബ്രെക്സിറ്റ് നയങ്ങളില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ സുപ്രധാനമായ ഒരു തീരുമാനമാണ് ഇതെന്നും പാര്‍ലമെന്റിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവമെന്നും ലേബറിന്റെ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 50 ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ പിന്നീട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ധാരണതകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള അധികാരം പ്രധാനമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സര്‍വകക്ഷി തീരുമാനം പ്രധാനമന്ത്രി അംഗീകരിക്കണമെന്നും നോ ഡീല്‍ ബ്രെക്സിറ്റിന് രാജ്യത്തെ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് ഡെസ്ക്
ഗ്രീക്ക് നൃത്ത സംഗീത ദേവതയായ ടെപ്സികോറിന്റെ നടന സൗകുമാര്യത്താൽ അനുഗൃഹീതമായ കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് വേദിയാകാൻ മിഡ് ലാന്‍ഡ്‌സിന്‍റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറ് ഒരുങ്ങുന്നു. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ 14 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. ബിസ്സിനസ് രംഗത്തെ നൂതന ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോ കാര്‍ബണിലൂടെയും , ക്യാഷ്‌ബാക്ക് സ്കീമിലൂടെയും യുകെ നിവാസികള്‍ക്കിടയില്‍ ജനകീയമായ ബീ വണ്‍ ക്യാഷ്ബാക്ക് കമ്പനിയാണ് “ടെപ്സികോർ 2018” സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. യുകെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആനന്ദ് ടിവി ഇവൻറിൽ മീഡിയ പാര്‍ട്ണര്‍ ആയിരിക്കും. ഡാൻസ് ഫെസ്റ്റിന്റെ സൗന്ദര്യവും ചടുലതയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിക്കാൻ ആനന്ദ് ടിവി സർവ്വ സജ്ജീകരണങ്ങളും ഒരുക്കും.
ഇന്ത്യൻ സംസ്കാരത്തെയും കലകളെയും ഇഷ്ടപ്പെടുന്ന ഏവർക്കും പങ്കെടുക്കുവാൻ അവസരം നല്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ ആയിരിക്കും മത്സരം നടക്കുക. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുന്നത്. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും.
ഡാൻസ് കോണ്ടസ്റ്റിന്റെ ഗൈഡ് ലൈൻ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതും അതിനുശേഷം മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതുമാണ്. ടെപ്സികോർ 2018 ന്റെ വിജയകരമായ നടത്തിപ്പിനായി കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് ടെപ്സി കോർ 2018ന്‍റെ ഭാഗമാകാനാഗ്രഹിക്കുന്നവരും, മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, സ്പോൺസർഷിപ്പ്, കേറ്ററിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
നേർവഴിയിൽ വായനക്കാരുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിന്റെ നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.
2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിന്റെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു.
യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറിമണിയും നഴ്സുമാരുടെ ലേഖന മത്സരവും മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകന്റെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിന്റെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന്റെ വൻവിജയം.
മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിന്റെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും. സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.
ഹോം ഓഫീസ് വിസ നീട്ടി നല്‍കാനുള്ള അപേക്ഷ നിരസിച്ചതോടെ പങ്കാളിയെ വിട്ട് ഫിലിപ്പൈന്‍സിലേക്ക് തിരികെ പോകേണ്ടി വന്നിരിക്കുകയാണ് ക്രിസ്റ്റി മാന്‍ഗാന്റിക്ക്. വിസ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കെയാണ് ക്രിസ്റ്റി വിസ പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ക്രിസ്റ്റിയുടെ ഡൊമസ്റ്റിക് വര്‍ക്കര്‍ വിസ പുതുക്കി നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇതര വിസകള്‍ക്കായി അപേക്ഷിക്കണമെങ്കില്‍ രാജ്യത്തിന് പുറത്തു പോവേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബന്ധുക്കളോടപ്പം ക്രിസ്റ്റി യുകെയിലെത്തുന്നത്. ബ്രിട്ടനിലെത്തി ആഴ്ച്ചകള്‍ക്ക് ശേഷം ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട റിച്ചാര്‍ഡ് ബ്രൗണുമായി ക്രിസ്റ്റി പ്രണയത്തിലായി. ഇരുവരുടെയും പ്രണയം വളര്‍ന്നതോടെ ക്രിസ്റ്റി റിച്ചാര്‍ഡിനോപ്പം ജീവിതവും ആരംഭിച്ചിരുന്നു. ആഴ്ച്ചകള്‍ക്ക് മുന്‍പ് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്തു.
ക്രിസ്റ്റിയുടെ വിസ കാലാവധി നീട്ടാന്‍ കഴിയുമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് വളരെ വേഗത്തിലായിരുന്നു. ക്രിസ്റ്റിയുടെ അപേക്ഷ ഹോം ഓഫീസ് തള്ളിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. യുകെയില്‍ തുടര്‍ന്നുകൊണ്ട് ഫിയാന്‍സി വിസയ്ക്കായി അപേക്ഷ നല്‍കാന്‍ കഴിയില്ല. അതിനായി ഫിലിപ്പൈന്‍സിലേക്ക് തിരിച്ചു പോകേണ്ടി വരും. സെക്യൂരിറ്റി ജിവനക്കാര്‍ അവളെ തിരിച്ചയക്കാനായി കൊണ്ടുപോകുന്നത് വേദന ജനിപ്പിക്കുന്ന കാഴ്ച്ചയാണെന്ന് റിച്ചാര്‍ഡ് പറഞ്ഞു. ജീവിതത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ക്ക് ധാരാളം പണം ആവശ്യമാണ്. തികച്ചും നിരാശ തോന്നുന്നതായും റിച്ചാര്‍ഡ് പ്രതികരിച്ചു.
ഡൊമസ്റ്റിക് വര്‍ക്കിംഗ് വിസ നീട്ടി ലഭിക്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഇനി ഫിയാന്‍സി വിസ ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നും റിച്ചാര്‍ഡ് പറയുന്നു. ഹോം ഓഫീസ് തങ്ങളില്‍ നിന്നും 1,493 പൗണ്ട് ഈടാക്കിയതായി റിച്ചാര്‍ഡ് അവകാശപ്പെട്ടു. കൂടാതെ ഇവര്‍ അപേക്ഷകള്‍ നല്‍കുന്നതിനായി സമീപിച്ച സ്ഥാപനം തെറ്റായ ഫോമായിരുന്നു ഹോം ഓഫീസില്‍ സമര്‍പ്പിച്ചത്. ഈ സ്ഥാപനം ഇവരില്‍ നിന്നും 2500 പൗണ്ട് ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പൈന്‍സിലേക്ക് തിരിച്ചു പോകുക മാത്രമെ വഴിയുള്ളുവെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് റിച്ചാര്‍ഡ് പറയുന്നു. ഫിലിപ്പൈന്‍സിലേക്ക് പോകുന്നതിനായി ഇവര്‍ക്ക് 1500 പൗണ്ട് വീണ്ടും ചെലവഴിക്കേണ്ടി വരും. ആഗസ്റ്റില്‍ ക്രിസ്റ്റിക്ക് തിരിച്ചു വരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവരുടെ വിവാഹം ഒക്ടോബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളുടെ ഒരു വയസുള്ള കുട്ടിയെ സോഷ്യല്‍ കെയറിലേക്ക് മാറ്റി. കുഞ്ഞിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് സോഷ്യല്‍ കെയര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. നോര്‍ത്തേണ്‍ ഇംഗ്ലണ്ട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ അധികൃതര്‍ ഏറ്റെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഭര്‍ത്താവിന് 65ഉം ഭാര്യയ്ക്ക് 63ഉം വയസുണ്ട്. ലോകത്തില്‍ തന്നെ ഈ പ്രായത്തില്‍ കുട്ടി വേണമെന്ന് കരുതുന്ന മാതാപിതാക്കള്‍ വളരെ അപൂര്‍വ്വമാണ്. പ്രായാധിക്യം മൂലം ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ സ്വന്തമാക്കണമെന്ന് ആഗ്രഹത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാവാതെ ഇവര്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ് തങ്ങളുടെ ആഗ്രഹം നിറവേറ്റിയത്. ഇതിനായി ഏതാണ്ട് ഒരു ലക്ഷം പൗണ്ട് ഇവര്‍ ചെലവഴിച്ചു.
പ്രായാധിക്യം മൂലം കുട്ടിക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ഇവര്‍ക്ക് കഴിയുമോയെന്ന ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനായിരുന്നു സോഷ്യല്‍ സര്‍വീസ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ കുട്ടിയെ പരിചരിക്കുന്ന രീതികള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ദമ്പതികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതോടെയാണ് കുഞ്ഞിനെ സോഷ്യല്‍ കെയറിലേക്ക് മാറ്റിയിരിക്കുന്നത്.
ദമ്പതികളുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിഷയത്തില്‍ ദമ്പതികള്‍ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഇവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇരുവരെയും ബുദ്ധിമുട്ടിച്ചിരുന്നു. കുട്ടിയുടെ പരിചരണം അവതാളത്തിലായതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.
യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മഴ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും തുടരുമെന്നാണ് കരുതുന്നത്. ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. വെസ്റ്റ് കണ്‍ട്രിയിലെ ചില പ്രദേശങ്ങളിലും ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. ഏതാണ്ട് ഉച്ചയോടെ ആരംഭിച്ച മഴ ചില സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടര ഇഞ്ച് വരെ മഴ ലഭിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിലായിരുന്നു പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ആദ്യം നല്‍കിയത്. എന്നാല്‍ പിന്നീട് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ലിങ്കണ്‍ഷെയര്‍ തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും ലഭിക്കുകയാണെങ്കില്‍ വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച്ചയും ഉണ്ടായേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചില ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദ്ദമാണ് മഴ ലഭിക്കാന്‍ കാരണമെന്നാണ് വിശദീകരണം. വില്‍റ്റ്‌ഷെയറിലെ കെന്നറ്റ് നദിക്കും ലോവര്‍ ആവോണിനും അടുത്ത് താമസിക്കുന്നവര്‍ വെള്ളപ്പൊക്കം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും കൂടുതല്‍ തെളിച്ചമുള്ള ദിനങ്ങളാണ് ഈ വര്‍ഷം ഏപ്രിലില്‍ യുകെയില്‍ ലഭ്യമായത്. എന്നാല്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ബുധനാഴ്ച്ചയോടെ മഴ മാറി തെളിഞ്ഞ ആകാശം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ ലഭിക്കുന്നതോടെ താപനില 8 മുതല്‍ 9 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന താപനില 29.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഹോം സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന്റെ ടാര്‍ജറ്റ് സംബന്ധിച്ച വിഷയത്തിലാണ് റൂഡ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിന്‍ഡ്‌റഷ് അഭയാര്‍ത്ഥികളെ സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ഹോം സെക്രട്ടറി പദമെന്നത് ഗവണ്‍മെന്റിലെ ഏറ്റവും അസ്ഥിര ജോലികളിലൊന്നായി മാറിയിരിക്കുകയാണോ എന്ന ചോദ്യവും ഈ രാജി ഉയര്‍ത്തുന്നുണ്ട്. തെരേസ മേയ് ആറ് വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നിരുന്ന ആളാണെങ്കിലും അവരുടെ പിന്‍ഗാമിയായ ആംബര്‍ റൂഡിന് അധികകാലം മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല. ഡേവിഡ് ബ്ലങ്കറ്റ്, ജാക്വി സ്മിത്ത്, ചാള്‍സ് ക്ലാര്‍ക്ക് തുടങ്ങിയവരുടെ നിരയിലേക്ക് റൂഡും ചേര്‍ക്കപ്പെട്ടു. പുതിയ വിവാദം ഉയരുന്നതിനു മുമ്പ് തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവര്‍ത്തന സംസ്‌കാരത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന താരങ്ങളിലൊന്നായാണ് റൂഡിനെ കണക്കാക്കിയിരുന്നത്.
യൂറോപ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാവ്, പാര്‍ട്ടിയെ ലിബറല്‍ ആധുനികതയിലേക്ക് നയിക്കണമെന്ന അഭിപ്രായമുള്ളവരുടെ നേതാവായ ജോര്‍ജ് ഓസ്‌ബോണിന്റെ പിന്‍ഗാമി തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനപ്രീതി നേടാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഇവരുടെ സഹോദരന്‍ റോളണ്ട് റിമെയ്ന്‍ ക്യാംപെയിനിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖനാണ്. ഡേവിഡ് കാമറൂണിന്റെ കീഴിലാണ് ഇവര്‍ക്ക് പ്രത്യേക പരിഗണനയും സ്ഥാനക്കയറ്റവും ലഭിക്കുന്നത്. ട്രഷറി കുറച്ചു കാലം കൈകാര്യം ചെയ്തു. പിന്നീട് 2015ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സെക്രട്ടറി പദത്തിലും ഇവര്‍ ഇരുന്നു.
ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവരുടെ പ്രസക്തി ഒന്നു കൂടി വര്‍ദ്ധിച്ചു. പിന്നീട് വന്ന തെരേസ മേയ് സര്‍ക്കാരില്‍ നിന്ന് കാമറൂണ്‍ അനുകൂലികള്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍ നിലനില്‍ക്കാനായെന്ന് മാത്രമല്ല, ഹോം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 2017ലെ ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്തതും ഇവര്‍ തന്നെയാണ്. ഇപ്പോള്‍ അഭയാര്‍ത്ഥി വിഷയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.