വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതാനായി കടുത്ത നടപടികള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് തെരേസ മെയ് സര്‍ക്കാര്‍. യുകെയില്‍ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഡ്രിങ്കിംഗ് സ്‌ട്രോ, സ്റ്റിറേഴ്‌സ്, കോട്ടണ്‍ ബഡ്‌സ് എന്നിവ പൂര്‍ണമായും നിരോധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ആധുനിക കാലഘട്ടത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവ പൂര്‍ണമായും സംസ്‌ക്കരിക്കാനുള്ള മാര്‍ഗങ്ങള്‍ നിലവിലില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയെന്നതാണ് മാത്രമാണ് മാലിന്യങ്ങള്‍ നിരക്ക് കുറയ്ക്കാനുള്ള ഏക പോംവഴി.
സമുദ്രനിരപ്പില്‍ തള്ളുന്ന പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളുടെ നിരക്കില്‍ സമീപ കാലത്ത് വന്ഡ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അപൂര്‍വ്വം മത്സ്യങ്ങള്‍ നാശം സംഭവിക്കുന്നതിനും ഇത് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 8.5 ബില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകളാണ് ഒരോ വര്‍ഷവും യുകെയില്‍ മാത്രം സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിയന്ത്രിക്കുന്ന സംബന്ധിച്ച ബ്രിട്ടന്റെ നിലപാട് ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എന്‍വിയോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി 61.4 മില്യണ്‍ പൗണ്ടിന്റെ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും എന്‍വിയോണ്‍മെന്റ് സെക്രട്ടറി പറഞ്ഞു.
പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരോട് ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് മാധ്യമങ്ങളോട് പറഞ്ഞു. നശിപ്പിക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 150 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തള്ളിയിട്ടുണ്ടെന്നാണ് ഒരു പഠനം പറയുന്നത്. വര്‍ഷത്തില്‍ മില്യണിലധികം ജീവജാലങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് മൂലം മരണപ്പെടുന്നത്. ഹോട്ടലുകളില്‍ നിന്നും ഇതര ഭക്ഷണശാലകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്ലാസിറ്റിക് മാലിന്യങ്ങള്‍ ഉണ്ടാവുന്നത് ഇവ നിരോധിക്കുന്നത് വഴി മാത്രമാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുക.
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ
മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.
ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.
യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു.
ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.
വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്.
നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ
ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.
ലണ്ടന്‍: നരേന്ദ്ര മോഡിയുടെ യുകെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റ് സ്‌കൊയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക പ്രതിഷേധകര്‍ നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇന്ത്യയില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 8 വയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധകര്‍ ആവശ്യപ്പെട്ടിരുന്നു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുമായി ഉപയകക്ഷിതല ചര്‍ച്ച നടത്തുന്നതിനായിട്ടാണ് നരേന്ദ്ര മോഡി യുകെയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും മോഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിഷേധകര്‍ ഇന്ത്യന്‍ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഗൗരവപൂര്‍ണമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് അതോറിറ്റി അറിയിച്ചതായി മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് അറിയിച്ചു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ബ്രിട്ടീഷ് അതോറിറ്റികള്‍ നീക്കം ചെയ്ത പതാക മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേശീയ പതാക നീക്കം ചെയ്തത് അങ്ങേയറ്റം മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നാല്‍ പതാക നീക്കം ചെയ്യുന്നത് പോലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയം അങ്ങേയറ്റം ഖേദകരമാണെന്നും യുകെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു. ബ്രിട്ടനുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിപ്പോള്‍. ബ്രക്‌സിറ്റിന് ശേഷം 1 ബല്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹിന്ദു ദേശീയത ജനാതിപത്യ ദര്‍ശനങ്ങളെ നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതായും ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും കാസ്റ്റ് വാച്ച് യുകെയുടെ വക്താവ് പ്രതികരിച്ചു. പ്രോ-കാലിസ്ഥാനി പ്രതിഷേധകരും സിഖ് സംഘടനകളും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വിവിധ വനിതാ സംഘടനകളും മോഡിക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കത്വ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധകരെത്തിയത്.
പലിശ നിരക്കുകളില്‍ ഉടന്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി. ഈ മാസം പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 0.75 ശതമാനം വരെ വര്‍ദ്ധനവ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വര്‍ദ്ധനവ് ഉടന്‍ ഉണ്ടാകില്ലെന്ന് ബാങ്ക് ഒാഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥിരീകരിച്ചു. പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാല്‍ അത് സമയബന്ധിതമായി മാത്രമെ പ്രാവര്‍ത്തികമാക്കുകയുള്ളുവെന്ന് മാര്‍ക്ക് കാര്‍നി വ്യക്തമാക്കി. വിപണിയില്‍ പൗണ്ടിന്റെ മൂല്യം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പലിശ നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ പൗണ്ടിന്റെ മൂല്യം 1.14 യൂറോയും ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 1.4മാണ്.
വിപണയില്‍ സാമ്പത്തിക നീക്കങ്ങള്‍ മന്ദഗതിയിലായതോടെയാണ് പലിശ നിരക്കുകളിലും മാറ്റങ്ങള്‍ വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ദ്ധന എപ്പോള്‍ നടപ്പിലാക്കണമെന്ന് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. വരും വകര്‍ഷങ്ങളില്‍ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് മാര്‍ക്ക കാര്‍നി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വിന്ററിലുണ്ടായ അതിശൈത്യം റിട്ടൈല്‍ വ്യാപാര മേഖലയെ ബാധിച്ചത് സാമ്പത്തിക മേഖലയില്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചതായി കാര്‍നി പറുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് പ്രതിഭാസം മൂലം സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യത്തിന് വഴിതെളിച്ചിരുന്നു. മാര്‍ച്ചിലുണ്ടായ നാണയപ്പെരുപ്പവും പലിശ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കാര്‍നി വ്യക്തമാക്കി. മാര്‍ച്ചില്‍ 2.5 ശതമാനം ഇന്‍ഫ്ളേേഷന്‍ രേഖപ്പെടുത്തിയിരുന്നു.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിട്ടൈല്‍ മേഖലയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നും മറ്റു മേഖലകളിലേക്ക് ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മനസിലായതായി കാര്‍നി പറയുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്നത് നിശ്ചയമാണ്. അടുത്ത വര്‍ഷങ്ങളില്‍ പല തവണയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാം അദ്ദേഹം പറഞ്ഞു. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍നി പറഞ്ഞു. വളര്‍ച്ചാ നിരക്ക് കുറയുന്നതാണ് പലിശ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിതമാക്കുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നില്‍ രണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സും നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതായി പഠനം. ജീവനക്കാരുടെ ദൗര്‍ലഭ്യത കാരണമാണ് ഇത്തരം ജോലികള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സിന് (എച്ചസിഎ) ചെയ്യേണ്ടി വരുന്നത്. സാധാരണയായി മുറിവ് കെട്ടുന്നും ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതുമെല്ലാം നഴ്‌സുമാരുടെ ജോലിയാണ് എന്നാല്‍ മിക്ക എന്‍എച്ച്എസ ട്രസ്റ്റുകളിലും ഇത്തരം ജോലികള്‍ ചെയ്യുന്നത് എച്ച്‌സിഎ ആണ്. നഴ്‌സുമാരുടെ ജോലികള്‍ എച്ച്‌സിഎ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതില്‍ എച്ച്‌സിഎകള്‍ വിജയിക്കണമെന്നില്ല. കാരണം അവര്‍ അത്തരം ജോലികളില്‍ പ്രാവീണ്യമില്ലാത്തവരാണ്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഏതാണ്ട് 376,000 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 74 ശതമാനത്തോളം പേര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതായി യൂണിയന്‍ യൂണിസണ്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 2,000ത്തോളം എച്ച്‌സിഎമാരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. പരിഭ്രമത്തോടെയാണ് രോഗികള്‍ക്ക് പരിചരണം നല്‍കുതെന്ന് 63 ശതമാനം പേരും പ്രതികരിച്ചു. രോഗിയെ പരിചരിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും ചെറിയ സഹായങ്ങള്‍ ലഭിക്കാറുണ്ടെന്നും എച്ച്‌സിഎകള്‍ വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സയണോ നല്‍കുന്നതെന്ന കാര്യത്തില്‍ 39 ശതമാനം പേര്‍ക്കും ആത്മവിശ്വാസമില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വിന്ററില്‍ അധിക ജോലി ചെയ്യേണ്ടി വന്നതായി 57 ശതമാനം പേരും പറയുന്നു.
ഞാന്‍ ജോലി ആരംഭിച്ച ആദ്യ ദിവസം തന്നെ ബ്ലഡ് പ്രഷര്‍ പരിശോധിക്കുന്നതിനും പള്‍സ് നോക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങള്‍ മറ്റൊരു എച്ച്‌സിഎ നല്‍കിയതായി നിക്കോള്‍ പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ എച്ച്‌സിഎ ജോലി ചെയ്തു വരുന്ന നിക്കോള്‍ യൂണിസണ്‍ അംഗം കൂടിയാണ്. ജീവനക്കാരുടെ ദൗര്‍ലഭ്യത എന്‍എച്ച്എസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ രംഗത്തെ വിഗദ്ധര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. നഴ്‌സുമാരുടെ ജോലികള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഒരു എച്ച്‌സിഎ വ്യക്തമാക്കുന്നു. രക്തമെടുക്കുക, പള്‍സ് പരിശോധിക്കുക, ബ്ലഡ് പ്രഷര്‍ നോക്കുക തുടങ്ങിയവ ചെയ്യുന്നതിനാവശ്യമായിട്ടുള്ള പരിശീലനം ലഭിക്കാതെയാണ് ഞങ്ങള്‍ ഈ ജോലികള്‍ ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു എച്ച്‌സിഎ പ്രതികരിച്ചു. 51 ശതമാനം പേര്‍ക്കും കൃത്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് സര്‍വ്വേ പറയുന്നു.
ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാണ്. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും ഉയര്‍ന്ന താപനിലയാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 23 ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയാമാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.വരുന്ന ആഴ്ച്ചയുടെ ആരംഭത്തില്‍ സൗത്ത്-ഈസ്റ്റ് ഭാഗങ്ങളില്‍ ചൂടുള്ള കാലവസ്ഥയായിരിക്കുമെങ്കിലും നോര്‍ത്ത്-വെസ്റ്റ് ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്ന് മെറ്റ് ഓഫീസ് മീറ്ററോളജിസ്റ്റ് മാര്‍ക്ക് വില്‍സണ്‍ അഭിപ്രായപ്പെട്ടു. വ്യാഴായ്ച്ച രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലെ താപനില 25 മുതല്‍ 27 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കും.
ശനിയാഴ്ച്ച പല സ്ഥങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച്ചയോടെ പൂര്‍ണമായും ചൂടേറിയ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും മെറ്റ് ഓഫീസ് അറിയിപ്പില്‍ വ്യക്തമാക്കി. അന്തരീക്ഷ താപനിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഈ മാസം മുഴുവന്‍ തുടരാനാണ് സാധ്യതയെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഥന്‍സിലെയും റോമിലെയും താപനിലയെക്കാളും ഉയര്‍ന്ന താപനിലയാണ് യുകെയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ ലഭ്യമാകുന്നത്.
സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്‌ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. രാജ്യം മുഴുവന്‍ ചൂടുള്ള കാലാവസ്ഥയെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞുവെന്നും ഉപഭോക്താക്കള്‍ക്ക് ഈ സമയത്ത് പ്രിയങ്കരമാകുന്ന ഐസക്രീം ഉത്പ്പന്നങ്ങളും ഇതര ഭക്ഷണ പദാര്‍ത്ഥങ്ങളും ഒരുക്കുന്നതിന് ഞങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും സാലിസ്‌ബെറിയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഭക്ഷണ ഇനങ്ങള്‍ക്ക് ഈ സമയത്ത് 130 ശതമാനത്തോളം വര്‍ദ്ധവുണ്ടാകുമെന്നാണ് കരുതുന്നത്.
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ദുരന്തമാണെന്ന് യാത്രക്കാരികളിലൊരാളായ പെഗ്ഗി ഫിലിപ്‌സ്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്സാസിലെ ഡല്ലാസിലേക്ക് 144 യാത്രക്കാരും 5 ക്രൂ അംഗങ്ങളുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന് സമീപത്തുണ്ടായിരുന്ന വിന്‍ഡോ തകര്‍ന്ന് ഭാഗികമായി പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ന്യൂ മെക്‌സിക്കന്‍ സ്വദേശിയായ ജെന്നിഫര്‍ റിയോഡനാണ് മരിച്ചത്. തകര്‍ന്ന വിന്റോയിലൂടെ പുറത്തേക്ക് ഭാഗികമായി തെറിച്ച് വീണ ജെന്നിഫറിനെ ഏതാണ്ട് 20 മിനിറ്റോളം നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് വിമാനത്തിനുള്ളിലേക്ക് തിരികെയെത്തിക്കാന്‍ കഴിഞ്ഞതെന്ന് സഹയാത്രികയായ പെഗ്ഗി ഫിലിപ്‌സ് പറയുന്നു.
നഴിസിംഗ് ജോലിയില്‍ നിന്ന് വിരമിച്ച പെഗ്ഗി ഫിലിപ്‌സ് തന്റെ ജീവിതത്തിലെ നിര്‍ണായക ദിനമായിട്ടാണ് ദുരന്തം നടന്ന ദിവസത്തെ കാണുന്നത്. മരണത്തെ മുന്നില്‍ കണ്ട സമയമായിരുന്നു. ജീവന്‍ തിരികെ നല്‍കിയതിന് പൈലറ്റിന് നന്ദി പറയുന്നതായി അവര്‍ പറഞ്ഞു. എല്ലാം പെട്ടന്നാണ് സംഭവിച്ച്ത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനുള്ള സമയം പോലും ലഭിച്ചില്ല. എമര്‍ജന്‍സി മാസ്‌ക് മുന്നിലെത്തിയപ്പോള്‍ എല്ലാം അവസാനിക്കുന്നത് പോലെ തോന്നിയതായും പെഗ്ഗി പറയുന്നു. വിന്‍ഡോയിലൂടെ തെറിച്ചു വീണ സ്ത്രീയെ അടുത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ ശ്രമഫലമായിട്ടാണ് തിരികെ ഉള്ളിലെത്തിക്കാന്‍ കഴിഞ്ഞത്. വിമാനം നിലത്തിറങ്ങുന്നത് വരെ പരിഭ്രാന്തിയിലായിരുന്നു. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.
പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. 150ലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ 200ലധികം വരുന്ന എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷാ ടെസ്റ്റുകളില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യ ബ്രിട്ടനില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സുരക്ഷക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആവിഷ്‌കരിച്ചരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സൈബര്‍ ആക്രമണത്തിന്റെ (WannaCry attack) ശേഷം എന്‍എച്ച്എസ് സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സ് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. രാജ്യത്തെ സൈബര്‍ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും ഹാര്‍കോക്ക് പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് 15 മില്യണ്‍ പൗണ്ടിന്റെ പദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷം സുരക്ഷ ഭീഷണി വര്‍ദ്ധിച്ചതായി അധികൃതര്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ യുകെ ആലോചിക്കുന്നത്. ഇത്തരം കാര്യങ്ങളിലാണ് നാം എപ്പോഴും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഒരോ എന്‍എച്ച്എസ് ട്രസ്റ്റുകളും അവരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു. സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് സര്‍ക്കാര്‍ വൃത്തങ്ങളാണ്. തങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്ന് എന്‍എച്ച്എസ് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 5.5ബില്യണ്‍ പൗണ്ടിന്റെ പദ്ധതി 2020ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ബ്രിട്ടന്റെയും അമേരിക്കയുടെയും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറയന്‍ രാസായുധ കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് പിന്തുണയോടു കൂടി അമേരിക്ക ആക്രമിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിതരാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അസദ് അല്‍ ബഷര്‍ ഭരണകൂടം വിമതര്‍ക്കെതിരെ യുദ്ധം നടത്തുന്നത് റഷ്യന്‍ പിന്തുണയോടു കൂടിയാണ്. സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ആക്രമണങ്ങള്‍ തടയാനുമുള്ള മുന്‍കരുതല്‍ ബ്രിട്ടന്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച കരാറിന് ധാരണയായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോഡി പ്രതികരിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ട് കഴിഞ്ഞാലുടന്‍ ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര ബന്ധം സ്ഥാപിക്കുവാന്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകമാര്‍ക്കറ്റുകളെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ പങ്ക് വളരെ വലുതാണെന്ന് മോഡി പറഞ്ഞു.
ബ്രിട്ടീഷ് മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ഇന്ത്യന്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായ-സഹകരണങ്ങളും അവര്‍ പിന്തുടരേണ്ട പോളിസികളിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ 2020 വരെ തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പോസ്റ്റ് ബ്രക്‌സിറ്റ് കാലഘട്ടത്തിന് ശേഷവും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ അയവ് വരുത്തില്ലെന്ന് മോഡി വ്യക്തമാക്കി. ലോക മാര്‍ക്കറ്റുകളില്‍ ഇന്ത്യ വളരെയധികം പ്രാധ്യാന്യത്തോടെ കാണുന്ന മേഖലയാണ് ബ്രിട്ടന്റേത്, ആ നിലപാട് തുടരുമെന്നും മോഡി പറഞ്ഞു. ആഗോള വ്യാപാര മേഖലയോട് ബ്രിട്ടന് തുടര്‍ന്നുകൊണ്ടിരിക്കുന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് മേയ് വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് തലവന്‍മാരുമായി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച്ച ഇന്ന് ആരംഭിക്കും.
അതേസമയം കരീബിയന്‍ നാടുകളില്‍ നിന്ന് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് തെരേസ മേയ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിന്‍ഡ്രസ്റ്റ് രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മോഡിയുമായുള്ള കൂടിക്കാഴ്ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. 50ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ കരീബിയന്‍ നാടുകളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടതോടെ ഒരു വിഭാഗം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയിലാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു. റസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനാവശ്യമായി രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ ചരിത്ര രേഖകള്‍ ഇല്ലാതെ ഇവര്‍ക്ക് യുകെയില്‍ തുടരാന്‍ കഴിയില്ലെന്നും കോര്‍ബ് വ്യക്തമാക്കി. എന്നാല്‍ രേഖകള്‍ നശിപ്പിക്കപ്പെട്ട 2009ല്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഹോം സെക്രട്ടറിയെന്ന് മേയ് തിരിച്ചടിച്ചു.
വന്‍ ആയുധ ശേഖരവുമായി റഷ്യന്‍ യുദ്ധക്കപ്പല്‍ സിറിയന്‍ തീരത്തേക്ക്. നിരവധി മിലിട്ടറി വാഹനങ്ങളും ആയുധ ശേഖരവുമായി സിറിയയിലേക്ക് പുറപ്പെട്ട റഷ്യന്‍ യുദ്ധക്കപ്പല്‍ ഇംഗ്ലണ്ട് സമുദ്രാതിര്‍ത്തി പിന്നിട്ടു. ഇംഗ്ലണ്ട് സമുദ്രാതിര്‍ത്തിയിലൂടെയുള്ള യാത്ര ചെയ്ത റഷ്യന്‍ കപ്പലിനെ റോയല്‍ നേവിയുടെ നിരീക്ഷണ ഷിപ്പ് അനുഗമിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ബഷര്‍ അല്‍ അസദിന് കൂടുതല്‍ സഹായം ലഭ്യമാക്കുവാനുള്ള റഷ്യന്‍ തൂരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം. നിലവില്‍ അസദ് ഭരണകൂടത്തിന് യുദ്ധ സാമഗ്രികള്‍ നല്‍കുന്നത് റഷ്യയും ഇറാനുമാണ്. സിറിയന്‍ തീരം ലക്ഷ്യമാക്കി ആയുധങ്ങളുമായി സഞ്ചരിക്കുന്ന റഷ്യന്‍ പടക്കപ്പല്‍ മിന്‍സ്‌ക് 127 ന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ബ്രിട്ടന്റെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ ശ്ക്തമായ പ്രതിരോധം തീര്‍ക്കാനും തിരിച്ചടിക്കാനും റോയല്‍ നേവി തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വേണ്ടി വന്നാല്‍ നാറ്റോ സൈന്യത്തെയും സഹായത്തിന് വിളിക്കുമെന്നും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇരു സൈനിക വിഭാഗങ്ങളും തയ്യാറാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയര്‍ക്രാഫ്റ്റുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പറ്റുന്ന വലിയ കപ്പലുകളുടെ ഗണത്തില്‍പ്പെടുന്നവയാണ് മിന്‍സ്‌ക് 127. ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സാമഗ്രികള്‍ കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രിട്ടന്‍ സമുദ്രാ അതിര്‍ത്തിയുടെ ഭാഗമായ ജിബ്രാള്‍ട്ടര്‍ വഴിയാണ് കപ്പല്‍ സഞ്ചരിച്ചത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഔദ്യോഗിക ഭരണകൂടത്തെ സഹായിക്കുന്നത് പുടിനാണ്. എന്നാല്‍ വിമതരെ ആക്രമിക്കാനെന്ന പേരില്‍ ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിക്കുകയാണ് അസദ് ചെയ്യുന്നത്. ഇതിനെതിരെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പെടെയുള്ള നിരവധി ലോക രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. വീണ്ടും പരിധി ലംഘിച്ചാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്.