700ലേറെ വിദേശ കൊലയലാളികള്‍ യുകെയില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസിന്റെ കമ്പ്യൂട്ടര്‍ പരിശോധനയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷക്കാലയളവിലെ ഡേറ്റയാണ് വിശകലനം ചെയ്തത്. ബലാല്‍സംഗക്കേസുകളിലും കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിലും പ്രതികളായവരും യുകെയില്‍ സൈ്വര്യമായി താമസിച്ചു വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റേണ്‍ യൂറോപ്പ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കോടതികള്‍ കൊലപാതകത്തിനും നരഹത്യാക്കേസുകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ 700 പേര്‍ യുകെയിലുണ്ടെന്നാണ് വ്യക്തമായത്. 2015നും 2017നുമിടയിലെ കണക്കുകളാണ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് പുറത്തു വന്നത്.

വിദേശത്ത് ബലാല്‍സംഗക്കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 741 പേരും കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരായ 362 പേരും യുകെയിലുണ്ട്. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് എത്ര സുഗമമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താന്‍ കഴിയുന്നു എന്നതാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. 2015-17 കാലയളവില്‍ യുകെയില്‍ എത്തിയ ക്രിമിനലുകളില്‍ റൊമേനിയക്കാരാണ് ഏറ്റവും കൂടുതല്‍. 510 റൊമേനിയന്‍ ക്രിമിനലുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. പോളണ്ട് ഇതിന് തൊട്ടു പിന്നാലെയുണ്ട്. 301 പേരാണ് പോളണ്ടില്‍ നിന്നും എത്തിയത്. 98 ലിത്വാനിയന്‍ ക്രിമിനലുകളും രാജ്യത്ത് തുടരുന്നു.

ബ്രെക്‌സിറ്റ് സാധ്യമാകുന്നതോടെ യുകെയിലേക്ക് ക്രിമിനലുകളുടെ ഒഴുക്കിന് തടയിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബ്രെക്‌സിറ്റ് നടപ്പായാല്‍ അതിര്‍ത്തികളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഇപ്പോള്‍ യുകെയിലുള്ള യൂറോപ്യന്‍ ക്രിമിനലുകളെ കണ്ടെത്തി ഡീപോര്‍ട്ട് ചെയ്യാനും സാധിക്കും. ഇത്തരം ക്രിമിനലുകള്‍ യുകെയില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് പരിശോധനകള്‍ നടക്കാറുള്ളത്. അതുകൊണ്ടു തന്നെ കുറ്റവാളികളുടെ എണ്ണം എത്രയോ അധികമായിരിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.