28കാരനായ മാറ്റ് കാര്‍പെന്ററിന് തലച്ചോറിനുള്ളില്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. തലച്ചോറിന് അകത്ത് കാഡബറീസ് ക്രീം എഗ്ഗിന്റെ വലിപ്പത്തില്‍ രൂപപ്പെട്ടിരിക്കുന്ന ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യുകയല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്തോറം ട്യൂമര്‍ വളരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ എത്രയും പെട്ടന്ന് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ മാറ്റ് തീരുമാനിക്കുകയായിരുന്നു. തലച്ചോറിന്റെ പ്രധാന ഭാഗത്ത് നടന്ന ശസ്ത്രക്രിയയുടെ സമയത്ത് മാറ്റിനെ പൂര്‍ണമായും ബോധത്തോടെ നിലനിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മയക്കി കിടത്തിയതിന് ശേഷം സര്‍ജറി നടത്തിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൂര്‍ണ ബോധത്തോടെയായിരുന്നു മാറ്റിന്റെ സര്‍ജറി ഡോക്ടര്‍മാര്‍ പൂര്‍ത്തീകരിച്ചത്.
എന്റെ ശരീരത്തിന്റെ ഇടത് ഭാഗത്തെ നിയന്ത്രിക്കുന്ന ഭാഗത്തായിരുന്നു ട്യൂമര്‍ പിടികൂടിയത്. ഓപ്പറേഷന് ശേഷം ഈ ഭാഗങ്ങളില്‍ ചലനം സാധ്യമായിരുന്നില്ല. ആദ്യ ദിവസങ്ങളില്‍ ഞാന്‍ കരുതിയത് ഇനിയൊരിക്കലും ഈ ശരീരഭാഗങ്ങള്‍ക്ക് ചലനം സാധ്യമാകില്ലെയെന്നാണ്. ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച സമയമായിരുന്നു അത്. എന്നാല്‍ പിന്നീട് കാര്യങ്ങളില്‍ വ്യത്യാസമുണ്ടായെന്ന് മാറ്റ് പറഞ്ഞു. ഓപ്പറേഷന് മുന്‍പ് ഞാന്‍ വളരെ നിഷ്‌കളങ്കമായിട്ടാണ് കാര്യങ്ങളെ സമീപിച്ചിരുന്നത്. ഇത് ചെറിയൊരു ബ്രയിന്‍ സര്‍ജറി മാത്രമാണെന്ന് ഞാന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മാറ്റ് പറയുന്നു.
രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഒരു ചാരിറ്റി സംഘടനയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഹള്‍ പ്രദേശത്തെ വീടില്ലാത്തവര്‍ക്ക് വേണ്ടി പണം സമാഹരിക്കുന്ന ചാരിറ്റി ഗ്രൂപ്പായ ഹള്‍ ഹോംലെസ് കമ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു പോന്നിരുന്ന മാറ്റ് നിരവധിപേര്‍ക്ക് വേണ്ടി ധനസമാഹരണം നടത്തിയിട്ടുണ്ട്. തനിക്ക് സാമ്പത്തിക പിന്തുണ നല്‍കിയ കമ്യൂണിറ്റി പ്രോജക്ടിനെ തിരിച്ച് സഹായിക്കണമെന്നാണ് മാറ്റിന്റെ ആഗ്രഹം. രോഗത്തില്‍ നിന്നും പൂര്‍ണമായും മോചിതനായ സാഹചര്യത്തില്‍ സംഘടനയുടെ ഭാഗമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
നിലവില്‍ ബില്യണ്‍ കണക്കിന് പൗണ്ട് ചെലവഴിച്ചാണ് എന്‍എച്ച്എസ് ഡയബെറ്റിക് ചികിത്സ നടത്തുന്നത്. രോഗികളുടെയും അല്ലാത്തവരുടെയും ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ ഇത്രയും തുക ചെലവഴിക്കാതെ തന്നെ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 4 മില്യണ്‍ ജനങ്ങള്‍ പ്രമേഹവും അനുബന്ധ രോഗങ്ങളാലും ബുദ്ധിമുട്ടുന്നുണ്ട്. അന്ധതയ്ക്കും അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതിനും മരണത്തിനും വരെ കാരണമായേക്കാവുന്ന അപകടരമായ രോഗമാണ് പ്രമേഹം. തടി കുറയ്ക്കാന്‍ പരിശ്രമിക്കുന്നതിലൂടെയും കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്‍എച്ച്എസ് ഇതില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നു.
രോഗത്തോട് തെറ്റായ സമീപനമാണ് എന്‍എച്ച്എസ് സ്വീകിരിച്ചിരിക്കുന്നതെന്ന് ലണ്ടനിലെ ബാര്‍ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ഡോക്ടറായ തഹ്‌സീന്‍ ചൗധരി പറയുന്നു. ഭേദമാക്കാന്‍ പറ്റാത്ത രോഗമാണിതെന്ന ചിന്തയോടെ പ്രമേഹത്തെ സമീപിക്കുന്നത് നിര്‍ത്തലാക്കിയാല്‍ തന്നെ ഇക്കാര്യത്തില്‍ പുരോഗമനം ഉണ്ടാകും. ചികിത്സിച്ച് ഭേദമാക്കാല്‍ പറ്റുന്ന രോഗമെന്ന രീതിയിലാണ് പ്രമേഹത്തെ സമീപിക്കേണ്ടത്. രോഗം തിരിച്ചറിയുന്ന ഘട്ടത്തില്‍ തന്നെ ഭക്ഷണക്രമത്തില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ശരീരഭാരം കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അത്തരം നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് നല്‍കേണ്ടതുണ്ട് ചൗധരി പറഞ്ഞു. പ്രമേഹം സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞാല്‍ രോഗനിയന്ത്രണം എളുപ്പം സാധ്യമാകും.
ഷുഗറി ഡ്രിങ്കുകളില്‍ നിയന്ത്രണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഷുഗര്‍ ടാക്‌സ് സ്വാഗതാര്‍ഹമായ നടപടിയാണെന്ന് ചൗധരി വ്യക്തമാക്കി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ക്ലിനിക്കല്‍ മെഡിസിന്‍ ജേണലിലാണ് ചൗധരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ചൗധരി പറയുന്നു. പ്രമേഹ രോഗികളായ ചിലരുടെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റം രോഗനിയന്ത്രണത്തിന് സഹായകമായിട്ടുണ്ടെന്ന് 2017ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവന്ന പകുതിയോളം പേര്‍ക്കും രോഗശമനം ഉണ്ടായതായി പഠനത്തില്‍ പറയുന്നു.
ഫ്‌ളോറിഡയിലെ ബീച്ചില്‍ വെച്ച് ബുള്‍ ഷാര്‍ക്കിന്റെ ആക്രമണം നേരിടേണ്ടി വന്നത് 12 കാരനായ ഷെയിന്‍ മക് കോണലിന് ജീവിതത്തില്‍ പുതിയ വെളിച്ചമാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ഒരു മറൈന്‍ ബയോളജിസ്റ്റായി മാറുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവന്‍. ബീച്ചിലൂടെ നടക്കുന്നതിനിടെ കാലുതെറ്റി കടലില്‍ വീണ ഷെയിന്‍ ബുള്‍ ഷാര്‍ക്കിന്റെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. കാല്‍പാദത്തിലായിരുന്നു സ്രാവ് കടിച്ചത്. കാലില്‍ ഷൂസ് ഇല്ലായിരുന്നെങ്കില്‍ പാദങ്ങള്‍ ഇവന് നഷ്ടമാകുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷ നേടാനായി മുഖം കൈകൊണ്ട് മറച്ചപ്പോളാണ് അടിതെറ്റി ഷെയിന്‍ കടലിലേക്ക് വീണതെന്ന് എഡിന്‍ബര്‍ഗ് സ്വദേശിയായ ഷെയിന്‍ പറയുന്നു. ഒരു സ്രാവ് കടലില്‍ ഉയര്‍ന്നു താഴുന്നതും താന്‍ കണ്ടു. രക്ഷിക്കാനായി താന്‍ നിലവിളിച്ചപ്പോഴേക്കും സ്രാവ് നീന്തി മറഞ്ഞു. തന്നെ അത് ഒന്നും ചെയ്തില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അടുത്തുണ്ടായിരുന്ന ഒരു ലാഡറിലൂടെ മുകളിലെത്തിയപ്പോളാണ് കാലില്‍ സ്രാവിന്റെ കടിയേറ്റത് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. കാലില്‍ വേദനയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്പര്‍ശനം പോലും അറിയുന്നുണ്ടായിരുന്നില്ല. കാലുകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തി തന്റെ കാലുകള്‍ ടവ്വല്‍ ഉപയോഗിച്ച് പൊതിയുകയായിരുന്നു. മുറിവുകള്‍ ആഴത്തിലുള്ളവയായിരുന്നു. റ്റെന്‍ഡനുകള്‍ പോലും പുറത്തു വന്നിരുന്നു. 53 തുന്നലുകളാണ് മുറിവില്‍ വേണ്ടി വന്നത്. ഈ മുറിവിനും സ്രാവിന്റെ ആക്രമണത്തിനും പക്ഷേ ഷെയിനിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാനായിട്ടില്ല.ഡേവിഡ് ആറ്റന്‍ബറോയാണ് ഇവന്റെ ആരാധനാപാത്രം. ബ്ലൂ പ്ലാനെറ്റിന്റെ ആരാധകനായ ഷെയിന്‍ ഒരു മറൈന്‍ ബയോളജിസ്റ്റാകുമെന്ന തീരുമാനത്തിലാണ്.
സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വിമതരെ നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്നത് റഷ്യയും ഇറാനുമാണ്. 2013ല്‍ സിറിയലുള്ള രാസായുധങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ആക്രണങ്ങള്‍ വിലയിരുത്തുമ്പോള്‍ റഷ്യ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നതായി ട്രംപ് പറഞ്ഞു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ സമാധാനം തിരിച്ചു പിടിക്കുന്നതില്‍ റഷ്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കാന്‍ റഷ്യ കൂട്ടുനില്‍ക്കുകയാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 50 തവണ അസദ് സൈന്യം രാസായുധം ഉപയോഗിച്ചതായും അംബാസഡര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെത് ധിക്കാര നടപടിയാണെന്ന് റഷ്യ തിരിച്ചടിച്ചു.
നേരത്തെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോസ്‌കോ രംഗത്ത് വന്നിരുന്നു. രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സിറിയയില്‍ അത്തരം ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും മോസ്‌കോ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ശരിയല്ലെന്ന് ആരോപിച്ച് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക്‌മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നാല്‍ റഷ്യയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടോറി ഭരണത്തിനു കീഴില്‍ എമര്‍ജന്‍സി സര്‍വീസുകളിലെ ജീവനക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് 999 ജീവനക്കാര്‍ 47 ശതമാനം അധികം സിക്ക് ലീവുകള്‍ എടുക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 2010 മുതല്‍ നിലവിലുള്ള ബജറ്റ് വെട്ടിക്കുറയ്ക്കലുകളുടെ സമ്മര്‍ദ്ദം പോലീസ്, ഫയര്‍ ഫൈറ്റര്‍മാര്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ സാരമായി ബാധിക്കുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, അമിതാകാംക്ഷ, ഡിപ്രഷന്‍, സ്‌ട്രെസ് തുടങ്ങിയ അസുഖങ്ങളെത്തുടര്‍ന്ന് ജീവനക്കാര്‍ കഴിഞ്ഞ വര്‍ഷം മാത്രം 696,000 ദിവസങ്ങള്‍ അവധിയെടുത്തിട്ടുണ്ട്. 1906 വര്‍ഷങ്ങള്‍ക്ക് തുല്യമായ തൊഴില്‍ ദിനങ്ങളാണ് ഇതിലൂടെ നഷ്ടമായത്.
2010നെ അപേക്ഷിച്ച് 225,000 ദിവസങ്ങള്‍ കൂടുതലാണ് ഇതെന്ന് മിറര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. നികുതിദായകര്‍ക്ക് ഇതിലൂടെ പ്രതിവര്‍ഷം നഷ്ടമാകുന്നത് 90 മില്യന്‍ പൗണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 35,000 പേരുടെ കുറവ് വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ സൂചനയാണ് സിക്ക് ലീവില്‍ വരുന്ന വര്‍ദ്ധനയെന്ന് ജിഎംബി യൂണിയന്‍ പ്രതിനിധി കെവിന്‍ ബ്രാന്‍ഡ്സ്റ്റാറ്റര്‍ പറഞ്ഞു. അധികാരത്തിലെത്തിയ മന്ത്രിമാര്‍ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയും അതിലൂടെ എമര്‍ജന്‍സി സര്‍വീസുകള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ആംബുലന്‍സ് ജീവനക്കാരാണ് സിക്ക് ലീവുകളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ഓരോ ജീവനക്കാരും ശരാശരി 4.5 ദിവസങ്ങള്‍ ഓഫ്ഡ്യൂട്ടിയിലാണ്. 2.9 ദിവസങ്ങളുമായി പോലീസും 2.2 ദിവസങ്ങളുമായി ഫയര്‍ സര്‍വീസും തൊട്ടു പിന്നാലെയുണ്ട്. ജോലിഭാരം ഭീമമായതു കൂടാതെ സാമ്പത്തികഅരക്ഷിതാവസ്ഥ കൂടി പിടിമുറുക്കിയതോടെ 2010നു ശേഷമാണ് ഈയൊരു സാഹചര്യമുണ്ടായതെന്ന് മുതിര്‍ന്ന പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഡേവ് ഹാരിസ് പറയുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ കണ്ണീരില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം എമര്‍ജന്‍സി സര്‍വീസുകള്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്
യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. സിറിയയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതു നിമിഷവും റഷ്യൻ പ്രത്യാക്രമണം ഉണ്ടാവാമെന്ന് ബ്രിട്ടൺ കരുതുന്നു. സിറിയൻ ഗവൺമെൻറിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ മിലിട്ടറി സിറിയൻ വിമതർക്കെതിരെ നീക്കം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തെ റഷ്യ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബ്രിട്ടണിലെ എൻഎച്ച്എസും നാഷണൽഎനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടുമെന്നാണ് ആശങ്ക. സൈബർ സെക്യൂരിറ്റി സിസ്റ്റത്തിൽ കടന്നു കയറി ബ്രിട്ടന്റെ ജീവനാഡിയായ ഫസിലിറ്റികളെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് കരുതുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റ് മുന്നറിയിപ്പ് അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
റഷ്യൻ പൗരനായ ഇരട്ട ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും നേർവ് ഏജൻറ് ഉപയോഗിച്ചു വധിക്കാൻ റഷ്യ ശ്രമിച്ചു എന്ന ബ്രിട്ടന്റെ ആരോപണം ബ്രിട്ടീഷ് – റഷ്യ ബന്ധം അത്യന്തം വഷളാക്കിയിരുന്നു. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിയ്ക്ക് അതേ നാണയത്തിൽ റഷ്യയും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും 100 ലേറെ റഷ്യൻ ഡിപ്ളോമാറ്റുകളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറം തള്ളി.
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ട് SATAN 2 എന്ന ന്യൂക്ളിയർ മിസൈൽ റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു. 4000 മൈൽ സ്പീഡിൽ കുതിക്കുന്ന ഈ മിസൈലിനെ തകർക്കാൻ 400 അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കേണ്ടി വരും. പ്രകോപനപരമായ നീക്കങ്ങൾ നടത്തരുതെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ദീപ ദേവരാജന്‍, യോര്‍ക്ക്‌ഷയര്‍
വിഷുവിന്റെ ഓര്‍മ്മകള്‍ എന്നുമെന്നെ കൂട്ടിക്കൊണ്ടുപോവുക നിറമുള്ള ആ കുട്ടിക്കാലത്തേക്കാണ്. അന്നൊക്കെയായിരുന്നു, അന്നൊക്കെ മാത്രമായിരുന്നു യഥാര്‍ത്ഥ വിഷു. എന്തുകൊണ്ടോ എനിക്കെപ്പോഴും അങ്ങനെ തോന്നാറുണ്ട്. വേനലവധിക്കാലത്തെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരത്തിന് ഓണത്തുമ്പിയേക്കാള്‍ ഭംഗിയാണ്. മാര്‍ച്ച് മാസത്തിലെ പരീക്ഷച്ചൂട് കഴിഞ്ഞ് തിമിര്‍ത്തുല്ലസിക്കാന്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന വലിയവധിക്കാലത്തുണ്ണുന്ന വിഷുസദ്യക്ക് ഏറെ മധുരമാണ്.
വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാത്ത ചിലതൊക്കെപ്പറയാന്‍ കഴിയുന്നത് കുട്ടിക്കാലത്ത് എനിക്ക് അച്ചാമ്മ പറഞ്ഞുതന്ന കഥകള്‍ ഇപ്പോഴും മനസില്‍ നിന്നു മായാത്തതുകൊണ്ടുമാത്രം. ദുഷ്ടനും രാക്ഷസനുമായിരുന്ന നരകാസുരനെ വധിച്ച് കൃഷ്ണന്‍ മാനവരാശിയെ രക്ഷിച്ചതിന്റെ ആനന്ദസൂചകമായാണ് പോലും വിഷു ആഘോഷിച്ചു വരുന്നത്. അച്ചാമ്മ ആ കഥ പറഞ്ഞു തരുമ്പോള്‍ നരകാസുരനും കൃഷ്ണനും യുദ്ധം ചെയ്യുന്നതും വധിക്കുന്നതുമെല്ലാം മനസിലൂടെ അതിവേഗം മിന്നിമറയും. അതുകൊണ്ടാകാം ആ കഥ ഇന്നും മറന്നിട്ടില്ല. എങ്കിലും ഞാനെന്റെ കുട്ടിക്കാലത്ത് വിഷുവിനെ സ്‌നേഹിച്ചത് കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സന്തോഷം കൊണ്ടൊന്നുമല്ല. വിഷുവിന്റെ തലേന്ന് സഹോദരങ്ങള്‍ക്കൊപ്പം കൊന്നപ്പൂ അടര്‍ത്താന്‍ അയല്‍പക്കത്തൊക്കെ ഓടിനടക്കാം, രാത്രിയാകുമ്പോള്‍ അച്ഛന്‍ പൂത്തിരിയും പടക്കവുമൊക്കെ കൊണ്ടുവരും, പുതിയ കുപ്പായവും വാങ്ങിത്തരും, അതിനുമൊക്കെയപ്പുറം കുടുംബത്തെ കാര്‍ന്നോന്മാരും മുതിര്‍ന്നവരുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് കൈ നിറയെ കൈ നീട്ടമായി തരുന്ന പണം സൂക്ഷിച്ച് വെച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങാം. അച്ഛനാണ് ഏറ്റവും കൂടുതല്‍ കാശുതരുന്നത്. വീട്ടില്‍ പത്രമിടാന്‍ വരുന്ന ചേട്ടനുവരെ വിഷുകൈനീട്ടം നല്‍കുന്ന പ്രകൃതക്കാരനാണെന്റെയച്ഛന്‍.
ഒരു വിഷുനാളില്‍ ഉച്ചയ്ക്ക് എല്ലാവര്‍ക്കുമൊപ്പമിരുന്ന് സദ്യ ഉണ്ണുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന വിഷുവിന്റെ ഐതീഹ്യമാണ് യഥാര്‍ത്ഥമെന്ന് മുതിര്‍ന്നപ്പോള്‍ മനസിലായി. വിളവിറക്കലിന്റെ കാലമാണ് വിഷു. മേടമാസം വിഷുവിന് മുന്നോടിയായെത്തുന്ന വേനല്‍മഴയില്‍ മണ്ണ് വിളവിറക്കലിന് പാകമാകുമെന്നും സമൃദ്ധിയുടെ വരും കാലത്തിന്റെ സന്തോഷസൂചകമാ്യാണ് വിഷു ആഘോഷിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു. കൂടാതെ അച്ഛന്‍ പറഞ്ഞ മറ്റൊരു കാര്യം മനസിനെ വല്ലാതെ സ്പര്‍ശിച്ചു. പണ്ട് അച്ഛന്റെയൊക്കെ കുട്ടിക്കാലത്ത് ആണ്ടിലൊരിക്കല്‍ വരുന്ന ഓണത്തിനും വിഷുവിനും മാത്രമാണ് വയറുനിറച്ച് രുചിയുള്ള ഭക്ഷണം കഴിച്ചിരുന്നതെന്നും രണ്ടോ മൂന്നോ കൊല്ലം കൂടിയിരിക്കുമ്പോള്‍ ഒരു വിഷുവിനും ഓണത്തിനുമായിരിക്കും പുത്തനുടുപ്പ് കിട്ടുന്നതെന്നും അല്ലലിന്റെ അത്തരമൊരു കഥ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനില്ല. പിന്നെ എങ്ങനെ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വിഷുവിന്റെ ചരിത്രം മനസിലാക്കിക്കൊടുക്കും. ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ വിരളം, കഥപറഞ്ഞു നല്‍കാന്‍ ആര്‍ക്കുസമയം, കുടുംബങ്ങളില്‍ ഇന്നാരുമില്ല. മിക്ക വീടുകളിലും പ്രായമായ കാര്‍ന്നോന്മാര്‍ ഒറ്റയ്ക്ക് താമസം. മക്കളൊക്കെ ജോലിയായി പലവഴിക്ക് വല്ലപ്പോഴും മാത്രം വിരുന്നുകാരായെത്തുന്ന കൊച്ചുമക്കള്‍. കഥയായി പറഞ്ഞു കൊടുക്കാമെന്നുവെച്ചാലോ നരകാസുരന്റെയും കൃഷ്ണന്റെയും സ്ഥാനത്ത് അവരുടെ മനസില്‍ നിറയുന്ന ചിത്രം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാഭീമും ഡോറയുമൊക്കെയാകും.
ഞങ്ങള്‍ പ്രവാസികളുടെ വിഷുവാഘോഷമാണ് ബഹുരസം. എല്ലാവര്‍ക്കും ഒരുമിച്ച് അവധികിട്ടുന്ന ഒരു ദിവസം ഞങ്ങള്‍ ഈസ്റ്ററും വിഷുവും ഒരുമിച്ചങ്ങാഘോഷിക്കും. അതുചിലപ്പോള്‍ വിഷുവിന് ഒരാഴ്ച മുമ്പോട്ടോ പിന്നോട്ടോ ആയേക്കാം. എല്ലാ ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് സ്വപ്‌നം കാണാനേ കഴിയൂ. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് ഞങ്ങള്‍ മടങ്ങിപ്പോകുമെന്നൊക്കെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോട് വീമ്പുപറയുമ്പോഴും ഇടനെഞ്ചു പൊട്ടാറുണ്ട്. ഭൂമിയിലെ ജീവിതത്തില്‍ ഈ ആഗ്രഹങ്ങങളൊന്നും സഫലമാകാതെ പരലോകത്ത് ഗതികിട്ടാതലയുന്ന ആത്മാക്കളായി മാറിയാലും ഈ ജന്മം സ്വപ്നങ്ങളൊക്കെ നടക്കുമോ എന്റെ കൃഷ്ണാ….
എനര്‍ജി ഭീമന്‍ സൗജന്യ കസ്റ്റമര്‍ സര്‍വീസ് നമ്പര്‍ പിന്‍വലിക്കുന്നു. 0800 സീരീസിലുള്ള നമ്പറില്‍ നിന്ന് 0333 സീരീസിലേക്കാണ് മാറ്റം. ഇനി മുതല്‍ കസ്റ്റമര്‍ സര്‍വീസില്‍ വിളിക്കുന്നവര്‍ ലോക്കല്‍ കോള്‍ നിരക്കുകള്‍ നല്‍കേണ്ടി വരും. ചില ഫോണ്‍ പാക്കേജുകളില്‍ ഈ കോളുകള്‍ സൗജന്യമാണെങ്കിലും മറ്റുള്ളവയില്‍ മിനിറ്റിന് 55 പെന്‍സ് വീതം നല്‍കേണ്ടി വരും. ഈ മാറ്റത്തിന് കമ്പനി കാരണമൊന്നും അറിയിച്ചിട്ടില്ല. മെയ് മാസം മുതല്‍ എനര്‍ജി നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഉപഭോക്താക്കള്‍ക്കു മേല്‍ മറ്റൊരു ഭാരം കൂടി കമ്പനി അടിച്ചേല്‍പ്പിക്കുന്നത്.
4.1 മില്യന്‍ ഉപഭോക്താക്കളാണ് കമ്പനിക്ക് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം 572 മില്യന്‍ പൗണ്ട് ലാഭം ബ്രിട്ടീഷ് ഗ്യാസ് നേടിയിരുന്നു. മാതൃ കമ്പനിയായ സെന്‍ട്രിക്ക 1.25 ബില്യന്‍ പൗണ്ടാണ് ലാഭമുണ്ടാക്കിയത്. ചില ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ബില്ലുകളില്‍ ഇപ്പോഴും 0800 048 0202 എന്ന പഴയ നമ്പര്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുന്നു. അതേ സമയം ഈയാഴ്ച ലഭിച്ച ബില്ലില്‍ 0333 202 9802 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നതെന്ന് മറ്റു ചിലരും വ്യക്തമാക്കി.
പുതിയ നമ്പറില്‍ വിളിച്ചിട്ട് കോളുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം പഴയ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം 0333 നമ്പര്‍ ലഭിച്ചവരെ അറിയിച്ചിട്ടുമില്ല. പുതിയ നമ്പര്‍ അവതരിപ്പിച്ചിട്ട് കുറച്ചു കാലമായെന്നും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായാണ് പഴയ നമ്പറെന്നും ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു. ഡിജിറ്റല്‍ ചാനലുകളിലൂടെ നിരവധി ഉപഭോക്താക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇംഗ്ലീഷ് സംസാരിച്ചില്ലെന്ന് ആരോപിച്ച് യുകെയില്‍ സ്പാനിഷ് സ്ത്രീയെ രണ്ട് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചു. ഇന്നലെ പുലര്‍ച്ചെ 3.45ഓടെ ട്യൂബില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. ലിവര്‍പൂളില്‍ നിന്ന് സ്ട്രാഫോര്‍ഡിലേക്ക് സഞ്ചരിക്കുകയായിരുന്ന യുവതി സ്പാനിഷില്‍ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവെയാണ് അക്രമിക്കപ്പെട്ടത്. യുവതിയുടെ മുടിയില്‍ കയറിപ്പിടിച്ച അക്രമികള്‍ അവരെ നിലത്തു കൂടി വലിച്ചിഴച്ചു. ഇംഗ്ലണ്ടില്‍ നില്‍ക്കുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമെ സംസാരിക്കാന്‍ പാടുള്ളുവെന്ന് അലറിക്കൊണ്ടാണ് രണ്ട് യുവതികള്‍ അക്രമം അഴിച്ചുവിട്ടത്.
ബ്രിട്ടനില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു 23 കാരിയായ സ്പാനിഷ് വനിത. സംഭവത്തില്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ അക്രമികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌റ്റേഷനിലും ട്യൂബിലുമുണ്ടായിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഉടന്‍ തന്നെ അക്രമണം നടത്തിയ സ്ത്രീകള്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. സ്പാനിഷ് വനിത ഇംഗ്ലീഷ് സംസാരിക്കാത്തതാണ് അക്രമികളെ പ്രകോപിതരാക്കിയത് എന്നാണ് പോലീസ് നിഗമനം.
മുഖത്ത് മുറിവേറ്റ സ്പാനിഷ് വനിത ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. അക്രമികളായ യുവതികള്‍ക്ക് ഏതാണ്ട് 20നോടടുത്ത പ്രായമുണ്ടാകുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരും കറുത്ത വംശജരാണ്. ഒരാള്‍ ബ്രൗണ്‍ ജാക്കറ്റും മറ്റൊരാള്‍ കറുത്ത ജാക്കറ്റുമാണ് ധരിച്ചിരുന്നത്. നൈറ്റ് ട്യൂബിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ എത്രയും വേഗം പോലീസിനെ വിവരമറിയിക്കണമെന്ന് ബിടിപി വക്താവ് പറഞ്ഞു. വിവരങ്ങള്‍ 0800 40 50 40 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കുകയോ 61016 എന്ന നമ്പറിലേക്ക് റഫറന്‍സ് നമ്പര്‍ (91 of 7 ഏപ്രില്‍) സഹിതം മെസേജായി അയക്കാവുന്നതോ ആണ്.
യുകെയിലെ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടു കൂടി കൊടും തണുപ്പില്‍ നിന്ന് രാജ്യം പൂര്‍ണമായും മുക്തി നേടുമെന്നാണ് കരുതുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവ് രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിറ്ററേനിയന്‍ കാലാവസ്ഥ കൊണ്ടുവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സമീപകാലത്ത് ഉണ്ടായ ഏറ്റവും തണുപ്പേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചിരുന്നത്. സമ്മറില്‍ ലഭിക്കുന്ന സണ്‍ഷൈന്‍ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെ ഇത് ബാധിക്കുമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യുകെയില്‍ പതിവിലും കൂടുതല്‍ വെയില്‍ ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
സൗത്ത്, ഈസ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ താപനില 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. ഇത് റോമിലെയും ഗ്രീസിലെയും കാലാവസ്ഥയ്ക്ക് സമാനമാണ്. സാധാരണ ഗതിയില്‍ ഏപ്രില്‍ മധ്യത്തോടെ ഉണ്ടാകുന്ന ചൂടിനേക്കാളും 10 ഡിഗ്രി കൂടുതലാണ് ഇത്തവണ ലഭിക്കാന്‍ പോകുന്നത്. സതേണ്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത. വെയില്‍സിലും ഇംഗ്ലണ്ടിലെ മുഴുവന്‍ പ്രദേശങ്ങളിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. ഈ ആഴ്ച്ചയോടെ അന്തരീക്ഷ താപനില ഉയരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. എന്നാല്‍ വെസ്റ്റേണ്‍ സ്‌കോട്‌ലന്റ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവടങ്ങളില്‍ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
ശനിയാഴ്ച്ച മുതല്‍ വീക്കെന്‍ഡ് മുഴുവനും തെളിച്ചമുള്ള കാലാവസ്ഥയായിരിക്കും മിക്ക പ്രദേശങ്ങളിലും. അതേസമയം ഞായറാഴ്ച്ച മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കലാവസ്ഥാ വിദഗ്ദ്ധന്‍ സാറ കെന്റ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച്ച തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് മാറുമെന്നും കെന്റ് പറഞ്ഞു. സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലെ താപനില തിങ്കളാഴ്ച്ചയോടെ 15 അല്ലെങ്കില്‍ 16 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ താപനില 18 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സണ്‍ഷൈന്‍ ലഭിക്കുമെന്ന് കെന്റ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളത് ലണ്ടനിലാണ്. ഇവിടെ താപനില 20 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.