ബാറ്ററി ശേഷി കുറയുന്നതിന് അനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാനുള്ള ഫീച്ചര്‍ പുതിയ ഐഒഎസ് അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പിളിനെതിരെ ഉപഭോക്താക്കള്‍. ഐഒഎസ് 12.1 അപ്‌ഡേറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോണ്‍ വേഗത കുറയ്ക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് മാനേജര്‍ നേരത്തേ ഉണ്ടായിരുന്നു. ഇത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന വിധത്തിലായിരുന്നു ഐഒഎസ് 11.3ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് നല്‍കിയിരിക്കുന്നത്. അതായത് ബാറ്ററി ശേഷി കുറയുമ്പോള്‍ ഫോണിന്റെ വേഗത കുറയുകയും ചിലര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ പോലും തയ്യാറാകുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു.

ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ് എന്നീ മോഡലുകളിലും ഈ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. അതായത് ഒരു വര്‍ഷമാകുന്നതിനു മുമ്പു തന്നെ ഈ ഫീച്ചര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന ഐഫോണ്‍ മോഡലുകളില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് ഐഒഎസ് 11.3 മുതല്‍ ഇത് ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാവുന്ന വിധത്തിലാക്കി മാറ്റിയത്. പുതിയ അപ്‌ഡേറ്റില്‍ ഇത് വീണ്ടും ഓട്ടോമാറ്റിക്കായി മാറ്റിയെന്ന് ആപ്പിള്‍ വ്യക്തമാക്കി.

ഫോണ്‍ അപ്രതീക്ഷിതമായി ഷട്ട് ഡൗണ്‍ ആകുമ്പോളാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തക്ഷമമാകുക. സിപിയു, ഡിപിയു എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ബാറ്ററി ചോരുന്നത് തടയുകാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വേഗം സാരമായി കുറയും. എന്നാല്‍ പുതിയ മോഡലുകളില്‍ ഈ പ്രശ്‌നം കാര്യമായി ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.