Main News

ഫെയര്‍ ആക്‌സസ് ടേബിളില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഏറ്റവും പിന്നില്‍. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഈ പട്ടികയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹള്‍ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. പട്ടികയില്‍ അവസാനമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേംബ്രിഡ്ജ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിസര്‍ച്ച് പേപ്പറിലാണ് ഈ പട്ടിക നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി, എഡ്ജ്ഹില്‍, ചെസ്റ്റര്‍, പ്ലിമത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തുടങ്ങിയവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ബ്രിട്ടനിലെ പഴയതും പ്രൗഢിയുള്ളതുമായ യൂണിവേഴ്‌സിറ്റികളില്‍ പലതും ലിസ്റ്റില്‍ ഒടുവിലായാണ് ഇടം നേടിയിരിക്കുന്നത്. സെന്റ് ആന്‍ഡ്രൂസ്, ബ്രിസ്റ്റോള്‍, ഓക്‌സ്‌ഫോര്‍ഡ്,അബര്‍ദീന്‍ തുടങ്ങിയവയാണ് ഇത്. യൂണിവേഴ്‌സിറ്റികളില്‍ എത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 1980ല്‍ ജനസംഖ്യയുടെ 10-15 ശതമാനം മാത്രമായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 45 ശതമാനമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിലെ പിഴവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും റിസര്‍ച്ച് വിലയിരുത്തുന്നു.

മറ്റു വിലയിരുത്തലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പട്ടികയില്‍ പിന്നാക്കെ പോയി. ഇന്‍ടേക്കില്‍ വൈവിധ്യം പുലര്‍ത്തുന്ന ആധുനിക സര്‍വകലാശാലകളാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കേണ്ടത് ഇംഗ്ലീഷ് ഉന്നത വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ പ്രധാനമാണെന്ന് പേപ്പര്‍ തയ്യാറാക്കിയ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇയാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ക്ലിനിക്കുകള്‍ക്ക് മുന്‍പില്‍ അബോര്‍ഷനെതിരായ പ്രതിഷേധവുമായി എത്തുന്നത് നിരോധിച്ചു. ലണ്ടനിലെ ഈലിംഗ് കൗണ്‍സിലാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള യുകെയിലെ ആദ്യത്തെ ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്. അബോര്‍ഷനെതിരെ പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി ക്ലിനിക്കുകളിലെ ഗേറ്റുകള്‍ കീഴടക്കാറുള്ള പ്രതിഷേധക്കാര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. കൗണ്‍സില്‍ അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ക്ലിനിക്കുകളിലെത്തുന്ന സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വം, സ്വകാര്യത തുടങ്ങിയവ പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.


പല പ്രമുഖ ക്ലിനിക്കുകളിലും പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ക്ലിനിക്കുകളിലെത്തുന്ന സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യങ്ങളും പോസ്റ്ററുകളും അബോര്‍ഷന് തയ്യാറെടുക്കുന്നവര്‍ക്ക് പലപ്പോഴും മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയായിരിക്കും. പുതിയ നിയമ പ്രകാരം ക്ലിനിക്കുകളുടെ 100 മീറ്റര്‍ പരിധിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനോ സംഘം ചേരാനോ പാടില്ല. മാത്രമല്ല നിശ്ചിത പരിധിക്കകത്ത് അബോര്‍ഷനെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുക, ഓഡിയോ കേള്‍പ്പിക്കുക തുടങ്ങിവയും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് കേസെടുക്കും. നിയമാനുസൃതമായി ക്ലിനിക്കുകളില്‍ അബോര്‍ഷനെത്തുന്നവരെ അപമാനിക്കുന്നതാണ് പ്രതിഷേധകര്‍ ചെയ്യുന്നതെന്ന് മരിയ സ്റ്റോപ്‌സ് യുകെ മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ബെന്‍ഡ്‌ലി ആരോപിച്ചു.

ഇത്തരം സംഭവങ്ങളെ പ്രതിഷേധമായി കാണാന്‍ കഴിയില്ല. സ്ത്രീകളെ അപമാനിക്കാനും പരിഹസിക്കാനുമായിട്ടാണ് ചിലര്‍ തങ്ങളുടെ ഗേറ്റില്‍ ഒത്തുകൂടുന്നതെന്ന് റിച്ചാര്‍ഡ് ബെന്‍ഡ്‌ലി വിമര്‍ശിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായുള്ള പ്രതിഷേധ പരിപാടികളും സമര രീതികളും സംബന്ധിച്ച വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ പുതിയ നിയമത്തി്‌ന് അംഗീകാരം നല്‍കിയിരിക്കുന്നത്. വെസ്റ്റ് ലണ്ടനിലെ ഒരു ക്ലിനിക്കില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഒരു സംഘം പോസ്റ്ററുകള്‍ ഉയര്‍ത്തുകയും ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ കൊലയാളികളെന്നും വിളിച്ചിരുന്നു. ഇതില്‍ പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം വന്നിരിക്കുന്നത്. യുകെയിലെ ക്ലിനിക്കുകളില്‍ വര്‍ഷത്തില്‍ 7000ത്തോളം അബോര്‍ഷനുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.

ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന വരുത്തുന്നു. ഇല്ക്ട്രിസിറ്റി, ഗ്യാസ് നിരക്കുകളില്‍ 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. പ്രതിവര്‍ഷം 60 പൗണ്ടിന്റെ വര്‍ദ്ധനവ് ഇതോടെ ബില്ലുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ രണ്ട് ബില്ലുകളിലുമായി വര്‍ഷത്തില്‍ ശരാശരി 1161 പൗണ്ട് ഉപഭോക്താവ് നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. മെയ് 29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഈ സ്പ്രിംഗില്‍ എനര്‍ജി നിരക്കുകള്‍ ഉയര്‍ത്തുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ഇതോടെ ബ്രിട്ടീഷ് ഗ്യാസ്.

ഫിക്‌സഡ് ഡീലുകള്‍ അവസാനിച്ച് ഡിഫോള്‍ട്ട് താരിഫിലേക്ക് നീങ്ങിയിരിക്കുന്ന ഉപഭോക്താക്കള്‍ക്കും 60 പൗണ്ടിന്റെ വര്‍ദ്ധന ബാധകമായിരിക്കും. യുകെയിലെ ഏറ്റവും വലിയ എനര്‍ജി വിതരണക്കാരായ ബ്രിട്ടീഷ് ഗ്യാസിന് 4.1 മില്യന്‍ ഉപഭോക്താക്കളാണ് നിലവില്‍ ഉള്ളത്. ഹോള്‍സെയില്‍ വിലയിലും ഉദ്പാദനച്ചെലവിലുമുണ്ടായ വര്‍ദ്ധന മൂലമാണ് നിരക്കു വര്‍ദ്ധന വേണ്ടിവന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും ഈ നിരക്കു വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ടെന്നും കമ്പനി പ്രതിനിധി മാര്‍ക്ക് ഹോഡ്ജസ് പറഞ്ഞു.

എനര്‍ജി സിസ്റ്റത്തില്‍ മാറ്റം വരുത്താനുദ്ദേശിച്ച് നടപ്പാക്കുന്ന സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ വാസ്തവത്തില്‍ ഉപഭോക്താവിനു മേല്‍ സമ്മര്‍ദ്ദം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാല്‍ മാത്രമേ എല്ലാ എനര്‍ജി വിതരണക്കാരുടെയും ഉപഭോക്താക്കള്‍ക്ക് ശരിയായ സേവനം ലഭിക്കുകയുള്ളു. ഇത്തരം ചെലവുകള്‍ എനര്‍ജി ബില്ലുകളെ സ്വാധീനിക്കാത്ത വിധത്തില്‍ ജനറല്‍ ടാക്‌സേഷനില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുകെയില്‍ 143 സ്റ്റോറുകള്‍ സ്വന്തമായുള്ള മദര്‍കെയര്‍ മൂന്നിലൊന്ന് സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നു. ഹൈസ്ട്രീറ്റിലെ മത്സരത്തില്‍ നിലനില്‍പ്പ് മാത്രം ലക്ഷ്യമിട്ടാണ് മദര്‍കെയറിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കമ്പനി കടങ്ങള്‍ തിരിച്ചടക്കാന്‍ സൗകര്യം നല്‍കുന്ന കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നഷ്ടമുണ്ടാക്കുന്ന 50 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വാടകയിനത്തിലുള്ള നഷ്ടം കുറയ്ക്കാനാണ് നീക്കം.

ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. 143 സ്‌റ്റോറുകളില്‍ നിന്ന് 100നും 80നുമിടയിലുള്ള സ്‌റ്റോറുകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം ചുരുങ്ങി. പുറത്താക്കിയ ന്യൂട്ടന്‍ ജോണ്‍സ് എന്ന മുന്‍ ചീഫ് എക്‌സിക്യൂട്ടീവിന് കീഴില്‍ കമ്പനിയുടെ കടം 38 മില്യനില്‍ നിന്ന് 50 മില്യന്‍ പൗണ്ടായി ഉയര്‍ന്നിരുന്നു. കമ്പനിയെ രക്ഷിക്കാനുള്ള പാക്കേജ് ഫലം കാണാത്തതിനാല്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ച സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.

കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ചെയിന്‍ പ്രതിസന്ധിയിലായതോടെ യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ സെയിന്‍സ്ബറീസ് കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു വരികയാണ്. കടങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് മദര്‍കെയര്‍ തങ്ങളുടെ ലെന്‍ഡര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ടെസ്‌കോ മുന്‍ എക്‌സിക്യൂട്ടീവ് ആയ ഡേവിഡ് വുഡ് ആണ് കമ്പനിയുടെ പുതിയ തലവന്‍.

ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പ് ഗതാഗത നിയമങ്ങള്‍ കൃത്യമായി അറിയുകയും അവ പാലിക്കുകയും ചെയ്യുന്ന നാം ലൈസന്‍സ് കയ്യില്‍ കിട്ടുന്നതോടെ അവ മറക്കാറാണ് പതിവ്. ചില സുപ്രധാന കാര്യങ്ങള്‍ പോലും വാഹനവുമായി റോഡിലിറങ്ങാന്‍ ലൈസന്‍സ് കിട്ടിയാല്‍ നാം സൗകര്യപൂര്‍വം മറക്കുന്നു. വാഹനം ഓടിക്കുന്നവര്‍ അവരുടെ ചില ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഡിവിഎല്‍എയ്ക്ക് വിവരം നല്‍കണമെന്ന കാര്യം എത്രയാളുകള്‍ക്ക് അറിയാം? ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്ത ചട്ടങ്ങള്‍ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അവ ലംഘിച്ചാല്‍ 1000 പൗണ്ട് വരെ പിഴയായി ലഭിച്ചേക്കാം. ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമായതായി കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ വരെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഉറക്കക്കുറവ് മുതല്‍ കേള്‍വിക്കുറവ് വരെയുള്ള പ്രശ്‌നങ്ങള്‍ ഡിവിഎല്‍എയെ അറിയിക്കേണ്ടതാണെന്ന് ലീസ് കാര്‍ എന്ന മോട്ടോറിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നു.

1. Déjà vu

സ്ഥലകാല വിഭ്രമം എന്ന് പറയാവുന്ന ഈ അവസ്ഥ തീര്‍ച്ചയായും ഡ്രൈവിംഗിനെ ബാധിക്കുന്നതാണ്. ആരോഗ്യമുള്ളവര്‍ക്ക് പോലും ചിലപ്പോള്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. അപസ്മാര രോഗികള്‍ക്കാണ് ഈ അവസ്ഥ മിക്കവാറും ഉണ്ടാകാറുള്ളത്. അപസ്മാരമോ ദേജാ വൂവോ ഉള്ളവര്‍ അത് ഡിവിഎല്‍എയെ അറിയിക്കണമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് നിര്‍ദേശിക്കുന്നു.

2. Labyrinthitsi

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന അണുബാധയാണ് ഈ രോഗം. ഇതു മൂലം ശ്രവണ നാളത്തില്‍ വീക്കമുണ്ടാകും. കുറച്ച് ദിവസങ്ങളില്‍ ഭേദമാകുന്ന അസുഖമാണെങ്കിലും കടുത്ത തലവേദന, കേള്‍വിക്കുറവ്, തലകറക്കം തുടങ്ങിയവ ഉണ്ടാകാമെന്നതിനാല്‍ ഡ്രൈവിംഗിനെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

3. Sleep Apnoea

ഉറക്കത്തില്‍ കണ്ഠനാളം ചുരുങ്ങുകയും ശ്വസോച്ഛോസത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ശ്വസനം തടസപ്പെടുമെന്നതിനാല്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുകയും ഉറക്കക്കുറവ് ഡ്രൈവിഗിനെയുള്‍പ്പെടെ ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളെയും ബാധിക്കുകയും ചെയ്യും.

4. Eating Disorder

ഭക്ഷണത്തോടുള്ള വിരക്തി ഡ്രൈവിംഗിനുള്ള കഴിവിനെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ഷീണം, മന്ദത തുടങ്ങിയവ മൂലം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ കുറയാം. അനോറെക്‌സിയ നെര്‍വോസ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ അത് ഡിവിഎല്‍എയെ അറിയിക്കണമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

5. Arthritis

സന്ധികളില്‍ കടുത്ത വേദനയും നീരുമുണ്ടാകുന്ന സന്ധിവാത രോഗികള്‍ ഡിവിഎല്‍എയെ ആ വിവരം അറിയിക്കണം. യുകെയില്‍ 10 മില്യന്‍ ആളുകള്‍ ഈ രോഗത്തിന് അടിമകളാണെന്നാണ് കണക്ക്. കൈകാല്‍ മുട്ടുകള്‍, നട്ടെല്ല്, ഇടുപ്പ് തുടങ്ങിയ സന്ധിപ്രദേശങ്ങളിലാണ് സന്ധിവാതത്തിന്റെ നീര് പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിംഗ് ഏറ്റവും ബുദ്ധിമുട്ടേറിയതാക്കുന്ന ഒരു രോഗമാണ് ഇത്.

കഴിഞ്ഞ 56 വര്‍ഷങ്ങളായി മൈക്കിള്‍ ബ്രെയിത്‌വെയിറ്റ് താമസിക്കുന്നത് യുകെയിലാണ്. ഭാര്യയും മക്കളും പേരക്കുട്ടികളുമെല്ലാം യുകെയില്‍ ജനിച്ചു വളര്‍ന്നവരും. പക്ഷേ യുകെയില്‍ ജീവിതം മുന്നോട്ട് നയിക്കാനും തൊഴിലെടുക്കാനുമുള്ള മതിയായ രേഖകള്‍ ബ്രെയിത്‌വെയിറ്റിന്റെ കൈവശമില്ലെന്നാണ് അധികാരികള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജോലിയും നഷ്ടപ്പെട്ടു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബയോമെട്രിക് കാര്‍ഡുകള്‍ സ്വന്തമായില്ലാത്തവര്‍ക്ക് തൊഴിലെടുക്കാന്‍ അവകാശമില്ലെന്നാണ് അധികൃതരില്‍ നിന്ന് വിശദീകരണം ലഭിച്ചത്. 66കാരനായ ബ്രെയിത്‌വെയിറ്റിന് ജോലി നഷ്ടമായതില്‍ കടുത്ത നിരാശയുണ്ട്. തന്റെ മാതൃദേശത്തിന് തുല്യമായിട്ടാണ് ബ്രിട്ടനെ അദ്ദേഹം കണ്ടിരുന്നത്. ഇമിഗ്രേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ കടുപ്പിച്ചതോടെ ഇദ്ദേഹത്തെപ്പോലെ നിരവധി പേര്‍ക്കാണ് ജോലിയും യുകെയില്‍ താമസിക്കാനുള്ള അവകാശവും നഷ്ടപ്പെട്ടിരിക്കുന്നത്.

സ്വദേശമായ ബാര്‍ബഡോസില്‍ നിന്നും 1961ല്‍ കുടുംബത്തോടപ്പം ബ്രിട്ടനിലെത്തിയതാണ് ബ്രയെിത്‌വെയിറ്റ്. ആ സമയത്ത് അദ്ദേഹത്തിന് വെറും 9 വയസ് മാത്രമാണ് പ്രായം. പ്രാഥമിക വിദ്യഭ്യാസവും കോളേജ് പഠനവുമെല്ലാം യുകെയില്‍ തന്നെ. അച്ഛന് പോസ്റ്റ് ഓഫീസിലായിരുന്നു ജോലി. വിവാഹം കഴിച്ചത് ലണ്ടനില്‍ നിന്നാണ്. മൂന്ന് മക്കളും 5 പേരക്കുട്ടികളും അടങ്ങുന്നതാണ് ബ്രെയിത്‌വെയിറ്റിന്റെ കുടുംബമിപ്പോള്‍. യുകെ തന്റെ ജന്മദേശമായിത്തന്നെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. ഇത്തരമൊരു നിയമക്കുരുക്കിലേക്ക് എത്തിപ്പെടുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ കൂടി കരുതിയിരുന്നില്ല. 1973ല്‍ ബ്രെയിത്‌വെയിറ്റ് ബ്രിട്ടനില്‍ എത്തിച്ചേരുന്ന സമയത്ത് യുകെയില്‍ സ്ഥിര താമസമാക്കാന്‍ ഇതര രാജ്യങ്ങളിലെ പൗരന്മാരെ അനുവദിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇതിനായി അനേകം രേഖകള്‍ ഹാജരാക്കേണ്ടതില്ലായിരുന്നു. എന്നാല്‍ 2013ല്‍ തെരേസ മേയ് ഹോം സെക്രട്ടറിയായിരിക്കുന്ന സമയത്ത് നിയമങ്ങളില്‍ മാറ്റം വരുത്തി.

തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമാണോയെന്ന് ജോലി നല്‍കുന്നവര്‍ ഉറപ്പു വരുത്തണമെന്ന് 2013ലെ ഹോസ്‌റ്റൈല്‍ എന്‍വയണ്‍മെന്റ് പോളിസിയില്‍ പറയുന്നു. അതുപോലെ എന്‍എച്ച്എസും രോഗികളുടെ രേഖകള്‍ പരിശോധിച്ച് കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം. ലാന്റ്‌ലോഡ്‌സും ജോബ്‌സെന്ററുകളും 2013ലെ പോളിസി പാലിക്കേണ്ടതുണ്ട്. 44 വര്‍ഷം യുകെയില്‍ താമസിച്ചിരുന്ന ആല്‍ബര്‍ട്ട് തോംസണ്‍ എന്ന വ്യക്തിക്ക് മതിയായ രേഖകളില്ലെന്ന് ആരോപിച്ച് എന്‍എച്ച്എസ് ചികിത്സ നിഷേധിച്ചിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് റേഡിയോതെറാപ്പി നല്‍കാന്‍ സാധിക്കുകയില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സാവശ്യങ്ങള്‍ക്കായി നടന്ന ഫണ്ട് റെയിസിംഗില്‍ വെറും 5 ദിവസംകൊണ്ട് 24,000 പൗണ്ട് ശേഖരിച്ചിരുന്നു.

യുകെയില്‍ വീടുകളുടെ വിലയില്‍ സാരമായ വര്‍ദ്ധനവ്. വീടുകളുടെ പ്രതിമാസ വിലവര്‍ദ്ധനവില്‍ ആറു മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ മോര്‍ട്‌ഗേജ് ലെന്‍ഡറായ ഹാലിഫാക്‌സ് വിലയിരുത്തുന്നു. 227,871 പൗണ്ടാണ് ശരാശരി വീടിന് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്ന വില. 1.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുണ്ടായത്. മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ വില ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 2.7 ശതമാനം കൂടുതലാണ്. ഫെബ്രുവരിയില്‍ 1.8 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് വിലയില്‍ രേഖപ്പെടുത്തിയത്. ഡിസംബറിലും ജനുവരിയിലും ഹൗസിംഗ് വിപണി നേരിട്ട തിരിച്ചടിക്കു ശേഷമാണ് ഇപ്പോള്‍ ഈ അപ്രതീക്ഷിത ഉണര്‍വ് ഉണ്ടായിരിക്കുന്നതെന്നും ഹാലിഫാക്‌സ് വിലയിരുത്തുന്നു.

ലണ്ടന്‍ ഹൗസിംഗ് വിപണിക്ക് ഈ വര്‍ദ്ധനയില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈയാഴ്ചക്ക് ശേഷം മാത്രമേ പ്രദേശങ്ങള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഹാലിഫാക്‌സ് പുറത്തു വിടുകയുള്ളു. ലണ്ടനിലെ ചില ഭാഗങ്ങളില്‍ ഹൗസിംഗ് വിലയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ മാസം പുറത്തു വന്ന ഒരു സര്‍വേ വ്യക്തമാക്കുന്നു. 15 ശതമാനം വരെ ഇടിവുണ്ടായെന്നാണ് വിവരം. അതേസമയം ഇംഗ്ലണ്ടിലും വെയില്‍സിലുമെടുത്താല്‍ നോര്‍ത്ത് വെസ്റ്റിലെ വിലയില്‍ അതിവേഗ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്നും ബ്ലാക്ക്‌ബേണില്‍ 16.4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുവര്‍ മൂവ് എസ്റ്റേറ്റ് ഏജന്റ്‌സ് പറയുന്നു.

ഹാലിഫാക്‌സിന്റെ വിലയിരുത്തലിനനുസരിത്ത് വളര്‍ച്ച പ്രതീക്ഷിക്കരുതെന്ന മുന്നറിയിപ്പും ചില വിദഗദ്ധര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഹാലിഫാക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന വളര്‍ച്ച വളരെ വേഗത്തില്‍ ഇല്ലാതാകാന്‍ ഇടയുള്ളതാണെന്ന പാന്‍തണ്‍ മാക്രോഇക്കണോമിക്‌സ് ചീഫ് ഇക്കണോമിസ്റ്റ് സാമുവല്‍ ടൂംബ്‌സ് പറയുന്നു. ഇത് മുന്നോട്ടു പോകാന്‍ സാധ്യതയുള്ള ട്രെന്‍ഡ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ഹാലിഫാക്‌സിന്റെ പ്രവചനമനുസരിച്ച് 2018 വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നല്‍കുമെന്ന് കരുതേണ്ടതില്ലെന്ന് ഇവൈ ഐറ്റം ക്ലബ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ഹോവാര്‍ഡ് ആര്‍ച്ചറും വ്യക്തമാക്കി.

ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഓഫറുമായി ത്രീ മൊബൈല്‍ കമ്പനി. നിങ്ങള്‍ അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ കമ്പനിയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭം തന്നേക്കും. 22 പ്രമുഖ യൂറോപ്യന്‍ നഗരങ്ങളിലേക്കോ അല്ലെങ്കില്‍ യുകെയിലെ 9 നഗരങ്ങളിലേക്കോ ഉള്ള വിമാന ടിക്കറ്റുകളാണ് ത്രീ മൊബൈല്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ത്രീ മൊബൈല്‍ ഉപഭോക്താക്കള്‍ wunta app ഡൗണ്‍ലോഡ് ചെയ്യുക മാത്രം ചെയ്താല്‍ മതിയാകും. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ നിന്നും ഒരോ ദിവസവും വിജയിയെ തെരഞ്ഞെടുക്കും.

ഈ ഓഫര്‍ ഏപ്രില്‍ 4 മുതല്‍ മെയ് മൂന്ന് വരെ മാത്രമെ ഉണ്ടാവുകയുള്ളു. ഫ്രീ ടിക്കറ്റുകള്‍ക്ക് അര്‍ഹരാവാന്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തന്നെ wunta app ഡൗണ്‍ലോഡ് ചെയ്യുക. ത്രീ മൊബൈല്‍സിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സുവര്‍ണാവസരത്തില്‍ പങ്കെടുക്കാന്‍ കമ്പനി സാഹചര്യമൊരുക്കിയിട്ടുണ്ട്. ത്രീ മൊബൈല്‍സിന്റെ വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി നിങ്ങള്‍ക്ക് സിം കാര്‍ഡ് ലഭിക്കും. സിം ഉപയോഗിച്ചു തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങളള്‍ ലഭിക്കും.

കമ്പനി നല്‍കിയിട്ടുള്ള 31 നഗരങ്ങളില്‍ എവിടെയ്ക്ക് യാത്ര ചെയ്യണമെന്ന് സമ്മാന ജേതാവിന് തീരുമാനിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജേതാവിന്റെ ഫോണിലേക്ക് സമ്മാനം നേടിയെടുക്കുന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ സന്ദേശം ലഭിക്കും.

സമ്മാനം ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് wunta app ഡൗണ്‍ലോഡ് ചെയ്യുക.
2. ആപ്പ് ഓപ്പണ്‍ ചെയ്തതിന് ശേഷം ദിവസവും നടക്കുന്ന നറുക്കെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യുക. കമ്പനി നല്‍കിയിട്ടുള്ള ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള നഗരത്തിന്റെ പേരും രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ചേര്‍ക്കണം.
3. സമ്മാനത്തിനായി കാത്തിരിക്കുക.

കുട്ടികളുടെ ഫോണുകളിലെ ആപ്പുകളില്‍ ഒരു കണ്ണ് വേണമെന്ന് രക്ഷിതാക്കളോട് പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി. ചില പ്രത്യേക ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് രക്ഷിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍, പ്രത്യേകിച്ച് കൗമാരക്കാര്‍ ഉപയോഗിക്കുന്ന 10 ആപ്പുകളില്‍ നിരീക്ഷണം വേണമെന്ന് ഐവിബ്രിഡ്ജ് ആന്‍ഡ് റൂറല്‍ പോലീസാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്ലിമത്ത് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. #keepthemsafeonline, #keepuptodateonline എന്നീ ഹാഷ്ടാഗുകളിലായാണ് പോലീസിന്റെ സന്ദേശം.

ഈ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് അമേരിക്കന്‍ ടെക്ക് ബ്ലോഗറായ ഏപ്രില്‍ റിക്വാര്‍ഡ് ആണെന്നും ഇവയെക്കുറിച്ച് രക്ഷിതാക്കളില്‍ പലര്‍ക്കും കേട്ടുകേള്‍വി പോലും ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നമ്മുടെ കുട്ടികളെ ഈ ആപ്പുകള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനേക്കുറിച്ച് പഠിപ്പിക്കണമെന്നാണ് ഏപ്രില്‍ അവരുടെ ബ്ലോഗില്‍ ആവശ്യപ്പെടുന്നത്. ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യണമെന്നല്ല, പകരം അവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ് തനിക്ക് പറയാനുള്ളത്. അനോണിമസായിരുന്ന് ചാറ്റ് ചെയ്യാന്‍ കഴിയുന്ന Omegle എന്ന ഫ്രീ ഓണ്‍ലൈന്‍ ചാറ്റ് റൂം ആപ്പ് ഒരു ഉദാഹരണമാണ്.

1. Omegle

2009ല്‍ ലോഞ്ച് ചെയ്ത ഈ ചാറ്റ് റൂം ഇപ്പോള്‍ ഒരു മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അപരിചിതരുമായി ചാറ്റ് ചെയ്യാന്‍ ഈ ആപ്പിലൂടെ കഴിയും.

2. Yubo

യെല്ലോ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന ഈ ആപ്പ് അഡല്‍ട്ട് ഡേറ്റിംഗ് ആപ്പുകള്‍ക്ക് സമമാണ്. അപരിചിതരുമായി ടെക്സ്റ്റ്, ഫോട്ടോകള്‍ എന്നിവ പങ്കുവെക്കാനുള്ള സൗകര്യമാണ് ഇത് നല്‍കുന്നത്. നഗ്നഫോട്ടോകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഈ ആപ്പ് മുമ്പ് പഴികള്‍ കേട്ടിരുന്നു.

3. Calculator App lock

പ്രൈവറ്റ് ഫോട്ടോകളും വീഡിയോകളും ഒളിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ആണ് ഇത്. ഒരു കാല്‍കുലേറ്റര്‍ ഐക്കണായിരിക്കും ഫോണില്‍ കാണുക. പ്രൈവറ്റ് ബ്രൗസറിലൂടെ ഇന്റര്‍നെറ്റില്‍ കയറാനും പ്രൈവറ്റ് നോട്ടുകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും ഇത് ഉപയോഗിക്കാം. ഒരു കാല്‍കുലേറ്ററായി തോന്നുന്ന ഇത് ഒരു രഹസ്യ ഫോട്ടോ വോള്‍ട്ടായി ഉപയോഗിക്കാം.

4. Ask.fm

ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമാണ് ഇത്. എന്നാല്‍ ഇതിനുള്ളില്‍ ഏറ്റവും ഭീകരമായ സൈബര്‍ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് ഏപ്രില്‍ പറയുന്നു. അജ്ഞാതരായിരുന്ന് ക്രൂരമായ ചോദ്യങ്ങള്‍ ചോദിക്കാനും മെസേജുകള്‍ അയക്കാനും ഈ ആപ്പില്‍ സാധിക്കും. ഇത്തരത്തിലുള്ള ഭീഷണികളെത്തുടര്‍ന്ന് രണ്ട് അമേരിക്കന്‍ കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഈ സൈറ്റ് നിരീക്ഷണത്തിനു വിധേയമായത്.

5. Kik messenger

ഫ്രീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പ് ആയ കിക് മെസഞ്ചര്‍ മെസേജുകളും, ഫോട്ടോകളും വീഡിയോകളും മറ്റും അയക്കാനും വെബ് പേജുകള്‍ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യം നല്‍കുന്നു. സ്‌പെഷ്യല്‍ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് വീഡിയോ ചാറ്റ് നടത്താനും സൗകര്യമുണ്ട്. ഫോണ്‍ നമ്പര്‍ നല്‍കാതെ തന്ന അനോണിമസായി തുടരാന്‍ ഈ ആപ്പ് അവസരം നല്‍കുന്നുണ്ട്.

6. Hot or Not

ഇതൊരു ഗെയിം ആപ്പാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ചിത്രങ്ങള്‍ ഇതില്‍ അപ്ലോഡ് ചെയ്യുകയും അതിനെ മറ്റ് യൂസര്‍മാരെക്കൊണ്ട് റേറ്റ് ചെയ്യിക്കുകയും ചെയ്യാം. സുഹൃത്തുക്കള്‍ എത്രമാത്രം ‘ഹോട്ട്’ ആണെന്ന് ഈ ആപ്പില്‍ പരിശോധിക്കാന്‍ കഴിയും. അടുത്തുള്ളവരില്‍ ഹോട്ടസ്റ്റ് ആരാണെന്ന് തെരയാനും ഇതിലൂടെ കഴിയും. അപരിചിതര്‍ നിങ്ങളെ റേറ്റ് ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത.

7. Burnbook

ഒരു അനോണിമസ് ഗോസിപ്പ് ആപ്പാണ് ബേണ്‍ബുക്ക്. ഓഡിയോ, ടെക്‌സ്റ്റ്, ഫോട്ടോ തുടങ്ങിയ രൂപങ്ങളില്‍ ആളുകളെക്കുറിച്ച് പരദൂഷണം പറയാന്‍ ഈ ആപ്പ് സൗകര്യം നല്‍കുന്നു. മീന്‍ ഗേള്‍സ് എന്ന സിനിമയിലെ ബേണ്‍ ബുക്ക് ആണ് ഈ ആപ്പിന്റെ പേരിനു പിന്നില്‍. ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പില്‍ 10 മൈല്‍ ചുറ്റളവിലുള്ള സ്‌കൂള്‍ കമ്യൂണിറ്റികളില്‍ സെര്‍ച്ച് ചെയ്ത് കയറാം. അവരുമായി പരദൂഷണങ്ങള്‍ പങ്കുവെക്കുകയുമാകാം.

8. Wishbone

വിവാദത്തിലായ ഒരു കംപാരിസണ്‍ ആപ്പാണ് ഇത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തുമായും താരതമ്യത്തിന് ഈ ആപ്പ് സൗകര്യം നല്‍കും. കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യാനും അവരെ കഴിവു കുറച്ചു കാണാനും ഈ ആപ്പ് കാരണമാകുമെന്ന് ഏപ്രില്‍ പറയുന്നു.

9. Whisper

രഹസ്യങ്ങള്‍ പങ്കുവെക്കാനും പുതിയ ആളുകളുമായി കൂടിക്കാഴ്ചയ്ക്കും അവസരമൊരുക്കുന്ന അനോണിമസ് ആപ്പാണ് വിസ്പര്‍. പ്രൈവറ്റ് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. 2012ല്‍ അവതരിപ്പിച്ച ഈ ആപ്പിന് 187 രാജ്യങ്ങളിലായി 250 മില്യന്‍ പ്രതിമാസ ഉപയോക്താക്കളുണ്ട്.

10. Instagram

പട്ടികയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്പ് ഇത് മാത്രമാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പില്‍ ഫിന്‍സ്റ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഫേക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ അഭിരമിക്കാനാണ് കുട്ടികള്‍ക്ക് താല്‍പര്യമെന്ന് ഏപ്രില്‍ പറയുന്നു. പ്രൈവറ്റ് മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ എളുപ്പമാണെന്നതിനാലാണ് കുട്ടികള്‍ക്ക് ഈ ആപ്പ് പ്രിയങ്കരമായതെന്നും ഏപ്രില്‍ വിശദീകരിക്കുന്നു.

ലോസാഞ്ചല്‍സ്, കാലിഫോര്‍ണിയ:  ലോസാഞ്ചല്‍ത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ താമസിച്ചിരുന്ന നാലംഗ കുടുംബത്തെയാണ് കാണാതായത്. യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9) എിവരെപ്പറ്റി നാലു ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു.

കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് വന്ന ശേഷം മടങ്ങിയതാണ് ഇവര്‍. ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. തുടര്‍ന്ന് ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള സന്ദീപിന്റെ കസിന്റെ ഭര്‍ത്താവ് അനൂപ് വിശ്വംഭരന്‍ പറഞ്ഞു. ഒരു ചുവന്ന ഹോണ്ട കാറിലായിരുന്നു കുടുംബം സഞ്ചരിച്ചിരുന്നത്.

ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. ഡിന്നറിനു ശേഷം അവിടെ തങ്ങാതെ ഹോട്ടലിലേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണു സാനോസെ പോലീസില്‍ ഐ.ടി ഉദ്യോഗസ്ഥനായ കമല്‍ പരാതി നല്‍കിയത്. നാട്ടിലെ വീട്ടില്‍ വല്ല വിവരവുമുണ്ടോ എന്നും വിളിച്ചു ചോദിച്ചിരുന്നു.

ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്. 12 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ഇരുവരുടെയും മാതാപിതാക്കള്‍ നാട്ടിലാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 813-616-3091.

 

Copyright © . All rights reserved