Main News

യുകെ ഹൗസ് പ്രൈസ് നിരക്കിലെ വളര്‍ച്ച അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഗസ്റ്റിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ പറയുന്നു. താരതമ്യേന മന്ദമായ ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും മറ്റു പ്രദേശങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി നിരക്കുകളും തമ്മിലുള്ള താരതമ്യമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ അവസാനിച്ച വര്‍ഷത്തില്‍ യുകെയിലെ ശരാശരി ഹൗസ് പ്രൈസ് 3.2 ശതമാനമാണ് വര്‍ദ്ധിച്ചത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ അനുസരിച്ച് ഇത് 232,797 പൗണ്ടായിട്ടുണ്ട്. 2013 ഓഗസ്റ്റിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

വാര്‍ഷികാടിസ്ഥാനത്തില്‍ പ്രോപ്പര്‍ട്ടി വില ഇടിഞ്ഞ ഏക പ്രദേശം ലണ്ടനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാലയളവില്‍ 0.2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ശരാശരി പ്രോപ്പര്‍ട്ടി വില 486,304 പൗണ്ടില്‍ നില്‍ക്കുന്ന ലണ്ടന്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടി വിലയുള്ള പ്രദേശം. ഹൗസ് പ്രൈസ് വളര്‍ച്ചയില്‍ കുറവുള്ള രണ്ടാമത്തെ പ്രദേശം ഈസ്റ്റ് ഇംഗ്ലണ്ടാണ്. 1.6 ശതമാനം മാത്രമായിരുന്നു ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടായ വര്‍ദ്ധന. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി വില 292,107 പൗണ്ടാണെന്ന് വിലിയിരുത്തപ്പെടുന്നു.

വിലവര്‍ദ്ധനവില്‍ ഏറ്റവും മുന്നിലുള്ളത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രദേശമാണ്. 6.5 ശതമാനം വളര്‍ച്ച നേടിയ ഇവിടത്തെ പ്രോപ്പര്‍ട്ടി വില 194,718 പൗണ്ടിലെത്തി നില്‍ക്കുന്നു. സാധാരണക്കാര്‍ക്ക് വീടുകള്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലുള്ള വിലവര്‍ദ്ധനയായിരുന്നു അടുത്ത കാലത്ത് ലണ്ടനില്‍ രേഖപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് വില വര്‍ദ്ധനവിന്റെ നിരക്കില്‍ അല്‍പമെങ്കിലും കുറവ് രേഖപ്പെടുത്തുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

ഒമ്പത് വീടുകള്‍ നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 11 വീടുകള്‍ നിര്‍മിച്ച ഡെവലപ്പര്‍ക്ക് തിരിച്ചടി. എല്ലാ വീടുകളും പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. കോടീശ്വരനായ ഹിക്മത്ത് കാവേയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റലൈറ്റ് എന്ന കമ്പനിയോടാണ് എല്ലാ വീടുകളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ ന്യൂവെന്റിലാണ് സംഭവം. വീടുകള്‍ക്ക് അനുമതി ലഭിച്ചതിനേക്കാള്‍ ഏറെ ഭൂമി ഈ വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളുടെ നിര്‍മാണത്തിന് താന്‍ നിയോഗിച്ച ബില്‍ഡര്‍മാര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് ഹിക്മത്ത് കാവേ അവകാശപ്പെടുന്നത്. അനുമതിയില്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തിയെന്നു മാത്രമല്ല, ഏറെ ഉയരത്തിലുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

കണ്‍സര്‍വേഷന്‍ സോണില്‍ വരുന്ന പ്രദേശത്ത് ഒമ്പത് വീടുകള്‍ നിര്‍മിക്കാനുള്ള അനുമതി ഗവണ്‍മെന്റ് പ്ലാനിംഗ് ഇന്‍സ്‌പെക്ടര്‍ നല്‍കിയതു പോലും നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ എസ്‌റ്റേറ്റ് അല്ല അവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫ് ഡീന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ മാത്രമാണ് മുന്നിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങള്‍ കരാര്‍ ഏല്‍പ്പിച്ച ബില്‍ഡറാണ് രണ്ട് അധിക വീടുകള്‍ നിര്‍മിച്ചതെന്നും ഇയാളെ കാണാനില്ലെന്നുമാണ് ഡെവലപ്പര്‍ കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്. അധികമായി നിര്‍മിച്ച വീടുകള്‍ പൊളിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരാണെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ അനുമതിയില്ലാത്ത ഭൂമിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം നിലവിലുള്ള പെര്‍മിഷന്‍ അസാധുവാക്കിയിരിക്കുകയാണെന്ന് പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇത്തരമൊരു നിര്‍മാണത്തെക്കുറിച്ച് ഒരു പ്ലാനിംഗ് ആപ്ലിക്കേഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു അനധികൃത നിര്‍മാണമായേ കണക്കാക്കാനാകൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് മാത്രമേ ഇനി മുന്നിലുള്ളുവെന്നും പ്ലാനിംഗ് കമ്മിറ്റി വ്യക്തമാക്കി.

തന്റെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ക്യാന്‍സര്‍ ചികിത്സ വേണ്ടെന്നു വെച്ച അമ്മ മരിച്ചു. അഞ്ചു വര്‍ഷം ക്യാന്‍സറുമായി മല്ലിട്ടതിനു ശേഷമാണ് 29കാരിയായ ലങ്കാഷയര്‍ സ്വദേശിനി ജെമ്മ നട്ടാല്‍ മരിച്ചത്. അണ്ഡാശയ ക്യാന്‍സര്‍ രോഗിയായിരുന്ന ഇവര്‍ തന്റെ കുഞ്ഞിനു വേണ്ടി ചികിത്സയില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വയസുള്ള ഇവരുടെ കുട്ടി പെനിലോപ്പിനെ ഗര്‍ഭം ധരിച്ചതിനു ശേഷമാണ് തനിക്ക് അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടെന്ന് ജെമ്മ തിരിച്ചറിയുന്നത്. കുഞ്ഞിനെ രക്ഷിക്കുന്നതിനായി കീമോതെറാപ്പി ചെയ്യാനുള്ള നിര്‍ദേശം ഇവര്‍ നിരസിക്കുകയായിരുന്നു. കുട്ടിയുടെ ജനനത്തിനു ശേഷം ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റിയെങ്കിലും രോഗം തിരികെയെത്തി.

ജെമ്മയുടെ ത്യാഗത്തിന്റെ കഥ ടൈറ്റാനിക് സിനിമയിലെ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയുടെയും കെയിറ്റ് വിന്‍സ്ലറ്റിന്റെയും ശ്രദ്ധയിലെത്തിയിരുന്നു. ഇവര്‍ ജെമ്മയുടെ ചികിത്സക്കായി മൂന്ന് ലക്ഷം പൗണ്ട് സമാഹരിച്ചു. ജര്‍മനിയില്‍ വിദഗ്ദ്ധ ചികിത്സ ഇതിലൂടെ ജെമ്മക്ക് നല്‍കാനും സാധിച്ചു. മൂന്ന് ജാക്ക് ആന്‍ഡ് റോസ് ഡേറ്റ് നൈറ്റുകള്‍ ലേലം ചെയ്താണ് താരങ്ങള്‍ ഈ തുക സമാഹരിച്ചു നല്‍കിയത്. എന്നാല്‍ എല്ലാ പ്രയത്‌നങ്ങളും വിഫലമാക്കിക്കൊണ്ട് രണ്ടാമതെത്തിയ ക്യാന്‍സര്‍ ജെമ്മയുടെ ജീവനെടുത്തു.

ജെമ്മയുടെ മരണത്തെ ദുരന്തമെന്നാണ് കെയിറ്റ് വിശേഷിപ്പിച്ചത്. ധൈര്യത്തിന്റൈയും ശക്തിയുടെയും പ്രതീകമായിരുന്നു ജെമ്മയെന്നും അമ്മയ്ക്കും മകള്‍ക്കും നേരിട്ട ദുര്യോഗത്തില്‍ തന്റെ ഹൃദയം തകരുന്നുവെന്നും താരം പറഞ്ഞു. ജെമ്മയുടെ പേരില്‍ അവരുടെ അമ്മ തുടങ്ങിയ ഫെയിസ്ബുക്ക് പേജില്‍ അനുശോചന സന്ദേശങ്ങള്‍ ഒഴുകുകയാണ്.

തിരക്കേറിയ എം40 മോട്ടോല്‍ വേയിലൂടെ റോങ് സൈഡില്‍ വാഹനമോടിച്ച കാരവാനുള്‍പ്പെട്ട കാറുണ്ടാക്കിയ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലോക്‌നോറിനും മില്‍ട്ടണ്‍ കോമണും ഇടയിലെ എം40 മോട്ടോര്‍ വേയിലാണ് അപകടമുണ്ടായത്. സംഭവത്തിന് ഏതാണ്ട് 5 മിനിറ്റുകള്‍ക്ക് മുന്‍പ് 999ലേക്ക് അപകടകരമായ വിധത്തില്‍ ഒരു കാര്‍ കാരവാനുമായി റോങ് സൈഡിലൂടെ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാറിനെ പിടികൂടാന്‍ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പോലീസെത്തുന്നതിന് മുന്‍പ് തന്നെ കാര്‍ രണ്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. എതിര്‍ ദിശയിലൂടെ വരികയായിരുന്നു ഫോര്‍ഡ് മോന്‍ഡിയോ, ഫോര്‍ഡ് ഫോക്കസ് കാറുകളെയാണ് ഇടിച്ചത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ വൃദ്ധരും ഒരാള്‍ 30നോട് അടുത്ത് പ്രായം തോന്നിക്കുന്നയാളുമാണ്. ഏതാണ്ട് 5 മൈലുകളോളം കാരവാനുമായി തെറ്റായ ദിശയില്‍ കാര്‍ സഞ്ചരിച്ചതായാണ് പോലീസിന്റെ നിഗമനം. ഇയാള്‍ എവിടെനിന്നാണ് റോങ് സൈഡിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ല. അപകടത്തിന് തൊട്ടുമുന്‍പ് മറ്റു വാഹനങ്ങളെ ഇടിക്കുന്നതില്‍ നിന്നും കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഏതാണ്ട് ഒന്നര മണിക്കൂറോളം ഗതാഗതം സതംഭിച്ചു. അപകടം സംഭവിച്ച് ഏതാണ്ട് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് 3 പേര്‍ മരണപ്പെട്ട വിവരം തെംസ് വാലി പോലീസ് പുറത്തുവിടുന്നത്. കാരവനുള്‍പ്പെട്ട കാറോടിച്ച വ്യക്തിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

അപകടത്തിന് തൊട്ട് മുന്‍പ് കാരവാനും കാറും മറികടന്ന വാഹനത്തിന്റെ ഡാഷ് ക്യാമറ വീഡിയോയില്‍ തെറ്റായ ദിശയില്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെസ്റ്റ് ഓക്‌സ്‌ഫോര്‍ഡ് ഷെയര്‍ കൗണ്‍സിലറായ കോളിന്‍ ഡിങ്‌വെല്ലും ഈ അപകടത്തില്‍പ്പെടുമായിരുന്നു. ഡ്രൈവ് വേയില്‍ നിന്നും പുറത്തേക്ക് വാഹനമോടിച്ചാണ് കാരവാനില്‍ ഇടിക്കാതെ ഡിങ്‌വെല്‍ രക്ഷപ്പെട്ടത്. തന്റെ 50 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തെറ്റായ ദിശയില്‍ ഓടുന്ന കാരവന്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഹനത്തിന് വിദേശ നമ്പര്‍ പ്ലേറ്റായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതുതായി പുറത്തിറക്കാനുദ്ദേശിക്കുന്ന 50 പൗണ്ട് നോട്ടില്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള മഹദ് വ്യക്തികളില്‍ ആരുടെയെങ്കിലും ചിത്രം നല്‍കുന്നു. ഇതിനായി സെന്‍ട്രല്‍ ബാങ്ക് സബ്മിഷനുകള്‍ ക്ഷണിച്ചു. ആദ്യമായാണ് വംശീയ ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം കറന്‍സിയില്‍ വരുത്തുന്നത്. 2020 മുതല്‍ വിപണിയിലെത്തുന്ന പ്ലാസ്റ്റിക് നോട്ടിനു വേണ്ടിയാണ് ഈ നീക്കം. രണ്ടാം ലോകമഹായുദ്ധ നായികയായ മുസ്ലീം വനിത നൂര്‍ ഇനായത് ഖാന്റെ ചിത്രം നോട്ടില്‍ നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ നേതൃത്വവും ചരിത്രകാരന്‍മാരും ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് സെഹ്‌റ സെയ്ദി ആരംഭിച്ച ക്യാംപെയിനിന് പിന്തുണയുമായി ചരിത്രകാരനും ബിബിസി അവതാരകനുമായ ഡാന്‍ സ്‌നോ, എംപിയായ ടോം ടേഗന്‍ഡ്ഹാറ്റ്, ബാരോണസ് സയിദ വര്‍സി തുടങ്ങിയവര്‍ രംഗത്തെത്തി. ആദ്യ ദിവസം തന്നെ നൂറുകണക്കിനാളുകളാണ് ക്യാംപെയിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. നൂര്‍ ഇനായത് ഖാന്‍ ജനങ്ങള്‍ക്ക് എന്നും പ്രചോദനാത്മകമായ വ്യക്തിത്വമായിരുന്നു. ഒരു ബ്രിട്ടീഷ് പൗര, പോരാളി, എഴുത്തുകാരി, മുസ്ലീം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനെ പിന്തുണച്ചയാള്‍, സൂഫി, ഫാസിസത്തിനെതിരെ പോരടിച്ചയാള്‍ തുടങ്ങി വളരെ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു നൂര്‍ ഇനായത് ഖാന്‍ എന്ന് സെഹ്‌റ സെയ്ദി പറഞ്ഞു.

ഒരു മുസ്ലീം സൂഫി സമാധാനവാദിയായിരുന്ന ഇവര്‍ ഒരു ബാലസാഹിത്യകാരിയായാണ് കരിയര്‍ ആരംഭിച്ചത്. പാരീസിലായിരുന്നു ഇവര്‍ ആ സമയത്ത് കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. നാസികള്‍ക്കെതിരെ ബ്രിട്ടന്‍ ഇവരെ ചാരവൃത്തിക്ക് നിയോഗിച്ചു. ഫ്രാന്‍സിന്റെ പതനത്തിനു ശേഷം ബ്രിട്ടനിലേക്ക് പലായനം ചെയ്ത ഇവര്‍ക്ക് വിമന്‍സ് ഓക്‌സിലറി എയര്‍ഫോഴ്‌സില്‍ പരിശീലനം ലഭിച്ചു. പിന്നീട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവില്‍ സീക്രട്ട് ഏജന്റായി നിയമിതയായി. നാസികളുടെ അധീനതയിലായിരുന്ന ഫ്രാന്‍സിനേക്ക് നിയോഗിക്കപ്പെട്ട ആദ്യവനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു ഇവര്‍. 1943ല്‍ 29 വയസുള്ളപ്പോഴായിരുന്നു ഇത്.

ഇന്ത്യന്‍ രാജകുടുംബാംഗമായിരുന്ന പിതാവിനും അമേരിക്കക്കാരിയായ മാതാവിനും ജനിച്ച നൂര്‍ ഇനായത് ഖാനാണ് പാരീസില്‍ പ്രതിരോധ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്. പിന്നീട് ഒരു ഫ്രഞ്ച് വനിത ഇവരെ ഒറ്റിക്കൊടുക്കുകയും ദാഹോ കോണ്‍സണ്‍ട്രേഷന്‍ ക്യാംപില്‍ 10 മാസത്തോളം പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഒടുവില്‍ നാസി ജര്‍മനിയുടെ കുപ്രസിദ്ധ സൈനിക വിഭാഗമായ എസ്എസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1949ല്‍ ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി ജോര്‍ജ് ക്രോസ് നല്‍കി ആദരിച്ചു.

ന്യൂസ് ഡെസ്ക്

കേരള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു.  ഇതിനെത്തുടർന്ന് പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനുള്ള വിഭവസമാഹരണത്തിന് വിദേശയാത്ര നടത്തുന്നതിന് മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ യാത്ര റദ്ദാക്കി. അനുമതി സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പുകളൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കിയത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇന്നു രാവിലെ 11 മണിക്കകം തീരുമാനം അറിയിക്കാമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പും ലഭിച്ചിട്ടില്ല.

നാളെമുതല്‍ നാളെ മുതല്‍ 22 വരെയാണു വിവിധ മന്ത്രിമാര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നത്. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആണ് ലഭിക്കേണ്ടിയിരുന്നത്. മൂന്നാഴ്ചമുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കന്‍ തമിഴ് വംശജനെ ഡീപോര്‍ട്ട് ചെയ്യുന്നതിനായി വിമാനത്തില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. ശങ്കരപ്പിള്ള ബാലചന്ദ്രന്‍ എന്ന 61 കാരനെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചത്. മൂന്ന് തവണ സ്‌ട്രോക്ക് വന്നിട്ടുള്ള ഇദ്ദേഹം കടുത്ത രക്തസമ്മര്‍ദ്ദ രോഗിയാണ്. വിമാനയാത്ര ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയായേക്കാമെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് ഹോം ഓഫീസ് ഡീപോര്‍ട്ടേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്നും നാല് പാരമെഡിക്കുകളുടെ സഹായത്തോടെ ആംബുലന്‍സിലാണ് ഹോം ഓഫീസ് അധികൃതര്‍ ബാലചന്ദ്രനെ വിമാനത്താവളത്തില്‍ എത്തിച്ചത്. കുടുംബത്തെയും ഇദ്ദേഹത്തിനൊപ്പം അയക്കാനായിരുന്നു പദ്ധതി.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള തിങ്കളാഴ്ച രാത്രി 9.30നുള്ള വിമാനത്തിലായിരുന്നു ബാലചന്ദ്രനെ അയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. യാത്രാസമയം അടുത്തു വന്നതോടെ ഇദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം 169/113 ആയി ഉയര്‍ന്നു. എന്നാല്‍ ഹോം ഓഫീസ് നിയോഗിച്ച പാരമെഡിക്കുകള്‍ പറഞ്ഞത് ബാലചന്ദ്രന്‍ യാത്ര ചെയ്യാനാകുന്ന ആരോഗ്യാവസ്ഥയിലാണെന്നായിരുന്നു. അര്‍ദ്ധ ബോധാവസ്ഥയിലേക്ക് പോലും അദ്ദേഹം നീങ്ങി. അദ്ദേഹത്തിന്റെ കുടുംബം വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്തില്‍ കയറിയില്ലെങ്കില്‍ എല്ലാവരെയും ബലംപ്രയോഗിച്ച് പിന്നീട് നാടുകടത്തുമെന്നും അത് ഓരോരുത്തരെയായി നടത്തുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്രന്റെ മകന്‍ പ്രണവന്‍ പറഞ്ഞു. അനാരോഗ്യമുള്ളതിനാല്‍ ബാലചന്ദ്രനെ യുകെയില്‍ നിര്‍ത്തുമെന്നും കുടുംബാംഗങ്ങളെ നാടുകടത്തുമെന്നായിരുന്നു ഭീഷണി.

അതോടെ പിതാവ് സുരക്ഷിതനായിരിക്കാന്‍ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രണവന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറയുകയായിരുന്നെങ്കില്‍ യാത്രക്ക് തങ്ങള്‍ തയ്യാറാകുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. യാത്രക്ക് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇവരെ ഹോട്ടലിലേക്ക് വീണ്ടും മാറ്റിയിരിക്കുകയാണ്. എന്‍ജിനീയറായിരുന്ന ബാലചന്ദ്രന്റെ വര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിനും കുടുംബത്തിനു സ്ഥിരതാമസത്തിനുള്ള അനുമതി ഹോം ഓഫീസ് നല്‍കിയിരുന്നില്ല. ഇതോടെ കുടുംബാംഗങ്ങള്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള അനുമതി ഇല്ലാതായിരുന്നു. മനുഷ്യാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് നിയമസഹായം തേടിയിരിക്കുകയാണ് ഇവര്‍.

ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളിനും കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടിയെത്തുന്നു. രാജകുടുംബത്തിലേക്ക് പുതിയ അംഗമെത്തുന്ന കാര്യം കൊട്ടാരം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. അടുത്ത സ്പ്രിംഗ് സീസണില്‍ പുതിയ അംഗം രാജകുടുംബത്തിന്റെ ഭാഗമാവുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മെയ് 19നായിരുന്നു ഹാരി രാജകുമാരനും ഹോളിവുഡ് നടിയും മോഡലുമായ മേഗനും വിവാഹിതരായത്. വിവാഹത്തിനുശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഇരുവരും. പസഫിക് ടൂറിന്റെ ഭാഗമായി ഇവരിപ്പോള്‍ സിഡ്‌നിയിലാണ്. വിവാഹശേഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മേഗന്‍.

പ്രധാനമന്ത്രി തെരേസ മേയ് ഇരുവര്‍ക്കും ആശംസകളറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുവര്‍ക്കും നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇരുവര്‍ക്കും ട്വിറ്ററിലൂടെ ആശംസകളറിയിച്ചു. യു.കെയിലെ യു.എസ് അംബാസിഡര്‍ വൂഡി ജോണ്‍സണും ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് വന്നു.  ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയായ യുജീനയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. ആ സന്തോഷത്തിനു പിന്നാലെയാണ് രാജകുടുംബത്തിന് ഇരട്ടി മധുരമേകി പുതിയ അംഗം കടന്നുവരുന്നത്.

2016ല്‍ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് മേഗന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അമ്മയാകുകയെന്നത് എന്റ് ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണെന്നായിരുന്നു അന്നത്തെ പ്രതികരണം. അതേസമയം സന്തോഷവാര്‍ത്തയോട് പ്രതികരിക്കാന്‍ മേഗന്റെ പിതാവ് തയ്യാറായില്ല. വിഷയത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് പ്രതികരണം ആരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. നേരത്തെ ആരോഗ്യകാരണങ്ങളാല്‍ മേഗന്റെ പിതാവ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.

ഒരു ചെറിയ പിഴവു പോലും നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാതാക്കിയേക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്നറിയിപ്പ്. കാറുകളില്‍ മിക്കയാളുകളും മോഡിഫിക്കേഷനുകള്‍ വരുത്താറുണ്ട്. എന്നാല്‍ ഇക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ യഥാസമയം അറിയിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് നഷ്ടമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാറുകളുടെ മേല്‍ ചെയ്യുന്ന സ്‌പെഷ്യല്‍ പെയിന്റ് വര്‍ക്കുകളോ പതിക്കുന്ന സ്റ്റിക്കറുകളോ പോലും ഫാക്ടറി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചല്ലെന്ന് വിലയിരുത്തപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് നഷ്ടമാകാന്‍ ഇതു കാരണമായേക്കാം. വാഹനം മോഷണം പോകുകയോ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തരം പിഴവുകളിലൂടെ ഇല്ലാതായേക്കാം. കാറിലുള്ള എന്തെങ്കിലും നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആണെന്ന് വിലയിരുത്തപ്പെട്ടാല്‍ അത് അനധികൃത മോഡിഫിക്കേഷനായി കണക്കാക്കും.

വെറും 1.6 ശതമാനം വാഹന ഉടമകള്‍ മാത്രമാണ് തങ്ങളുടെ കാറുകളില്‍ വരുത്തിയ മാറ്റങ്ങള്‍ അറിയിക്കാറുള്ളതെന്ന് പഠനം പറയുന്നു. നിങ്ങളുടെ കാറിന്റെ ഫാക്ടറി സ്റ്റാന്‍ഡേര്‍ഡിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുകയെന്നത് നിര്‍ബന്ധമായും വേണമെന്ന് ഗോകംപെയര്‍ വാഹന ഉടമകളോട് നിര്‍ദേശിക്കുന്നു. ഇതിനു മേല്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും വേണം. ബോഡി കിറ്റ്, എക്‌സോസ്റ്റ് സിസ്റ്റം, സസ്‌പെന്‍ഷന്‍ എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാത്രമല്ല മോഡിഫിക്കേഷനായി കണക്കാക്കുകയെന്ന് ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കണമെന്ന് ഗോകംപെയര്‍ ഇന്‍ഷുറന്‍സ് കമ്പനി വക്താവ് മാറ്റ് ഒലിവര്‍ പറയുന്നു.

യൂസ്ഡ് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അലോയ് വീലുകള്‍ ഘടിപ്പിക്കുക, സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം, ടിന്റഡ് വിന്‍ഡോകള്‍ എന്നിവയും മോഡിഫിക്കേഷന്റെ പരിധിയില്‍ വരുന്നവയാണ്. ഫാക്ടറി സ്റ്റാന്‍ഡേര്‍ഡ് എന്താണെന്ന് അറിയുകയാണ് ഈ പിഴവ് സംഭവിക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. മോഡിഫിക്കേഷനുകള്‍ സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കാറുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ എത്രയും വേഗം കമ്പനികളെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

യുകെയില്‍ ജനിക്കുന്ന കുട്ടികളിലെ ജനന വൈകല്യങ്ങള്‍ കുറയ്ക്കാന്‍ പുതിയ നടപടിയുമായി ഗവണ്‍മെന്റ്. വിപണിയിലെത്തുന്ന ധാന്യപ്പൊടികളില്‍ ഫോളിക് ആസിഡ് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി. നവജാത ശിശുക്കളില്‍ ജനനത്തോട് അനുബന്ധിച്ചുണ്ടാകുന്ന സ്‌പൈന ബിഫിഡ എന്ന അസുഖവും അംഗവൈകല്യങ്ങള്‍ക്കും, ചിലപ്പോള്‍ മരണത്തിനു വരെ കാരണമാകാവുന്ന വിധത്തിലുള്ള മറ്റു വൈകല്യങ്ങളും ഒഴിവാക്കാന്‍ ഫോളിക് ആസിഡ് ഉപകരിക്കുമെന്ന നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് മന്ത്രിമാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പദ്ധിക്ക് തുടക്കമാകും. ഫോളിക് ആസിഡ് ഫോര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കണമെന്ന് കാലങ്ങളായി ശുപാര്‍ശകള്‍ നിലവിലുണ്ടെങ്കിലും ഗവണ്‍മെന്റുകള്‍ അവ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയായിരുന്നു.

ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ബേബി ഹെല്‍ത്ത് ക്യാംപെയിനര്‍മാര്‍ എന്നിവര്‍ ദീര്‍ഘകാലമായി നടത്തി വന്നിരുന്ന ക്യാംപെയിനിന്റെ ഫലമായാണ് ഡൗണിംഗ് സ്ട്രീറ്റ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പ്രധാനമന്ത്രി ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. തീരുമാനത്തെ മെഡിക്കല്‍ ഗ്രൂപ്പുകളും ചാരിറ്റികളും സ്വാഗതം ചെയ്തു. നിര്‍ബന്ധിത ഫോര്‍ട്ടിഫിക്കേഷന്‍ യുകെയുടെ ഭാവിതന്നെ മാറ്റിമറിക്കുമെന്ന് ഷൈന്‍ എന്ന ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് കെയിറ്റ് സ്റ്റീല്‍ പറഞ്ഞു.

അമേരിക്കയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഈ പദ്ധതി നിലവിലുണ്ട്. എന്‍എച്ച്എസും അഡൈ്വസറി സമിതികളും ഈ നിര്‍ദേശത്തിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. 1998ലാണ് അമേരിക്കയില്‍ ഫോളിക് ആസിഡ് ഫോര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കിയത്. ഇതിനു ശേഷം ന്യൂട്രല്‍ ട്യൂബ് ഡിഫക്ട്‌സ് എന്ന അവസ്ഥക്ക് 23 ശതമാനം കുറവുണ്ടായെന്ന് വ്യക്തമായിരുന്നു.

RECENT POSTS
Copyright © . All rights reserved