Main News

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഇവന്റിന് ആതിഥേയരാകാന്‍ ശ്രമങ്ങളുമായി തെരേസ മെയ് സര്‍ക്കാര്‍. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കുമെന്ന് തെരേസ മേയെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേരത്തെ ലേബര്‍ പാര്‍ട്ടിയും ലോകകപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2030ലെ ലോകകപ്പ് യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വക്താവ് പറഞ്ഞു. യുകെയിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് സന്തോഷമേയുള്ളു. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കും. സ്‌പോര്‍ട്‌സ് ഇവന്റുകള്‍ കാര്യക്ഷമമായി നടത്തിയതിന് ചരിത്രം നമുക്കുണ്ട്. അതുകൊണ്ടു തന്നെ വേദി ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതേസമയം യുകെയിലെ എല്ലാ പ്രദേശങ്ങളും ഉല്‍പ്പെടുത്തിയുള്ള വേദിയാണോ ലക്ഷ്യം മറിച്ച് ഇംഗ്ലണ്ട് മാത്രമാണോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. നിലവിലെ യുകെ/ഇംഗ്ലണ്ട് ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമായിരിക്കും അത് തീരുമാനിക്കുകയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ യുകെ മുഴുവനായിട്ടായിരിക്കും ലോകകപ്പിന് വേദിയാവുകയെന്നാണ് സൂചന. യുവേഫയും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഗവേര്‍ണിംഗ് ബോഡിയും യുകെയുടെ ആവശ്യത്തെ പിന്തുണക്കും. യുകെ വേദിക്കായി ശ്രമിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഇരുവരും കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. കൂടാതെ ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുകെയ്ക്ക് പിന്തുണ നല്‍കാന്‍ ഇടയുണ്ട്.

2030ലെ വേദിക്കായി ഉറുഗ്വെയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. 1930ലാണ് ഇതിന് മുന്‍പ് ഉറുഗ്വെ ആതിഥേയരായിട്ടുള്ളത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ദേശീയ ഗെയിമാണ് ഫുട്‌ബോള്‍. രാജ്യത്തെ ഒന്നിച്ച് നിര്‍ത്താന്‍ അതിന് കഴിവുണ്ട്. കാല്‍പന്തുകളി മനുഷ്യനിലെ പ്രതീക്ഷകളെ നിലനിര്‍ത്താന്‍ കഴിവുള്ളതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ വേദിക്കായി ശ്രമിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ലേബര്‍ ഡപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ വ്യക്തമാക്കി. 2018ലെ വേദിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ പിന്തള്ളി റഷ്യ ആതിഥേയ അവകാശം നേടുകയായിരുന്നു. 1996ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ് ഇംഗ്ലണ്ട് വേദിയായ അവസാനത്തെ പ്രധാന ടൂര്‍ണമെന്റ്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇമിഗ്രേഷനില്‍ വന്‍ ഇടിവ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എങ്കിലും വര്‍ഷം തോറും 100,000 പേര്‍ യുകെയില്‍ എത്തുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ അനുസരിച്ച് 139,000 പേരാണ് യുകെയില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോയത്. ഇത് രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ നിരക്കാണ്.

2017ല്‍ 240,000 പേര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തി. ഇതിലൂടെ രേഖപ്പെടുത്തിയ മൊത്തം ഇന്‍ഫ്‌ളോ 101,000 ആണ്. ലോകമൊട്ടാകെ നിന്നുള്ള മൊത്തം ഇമിഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 282,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം 630,000 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും എമിഗ്രേഷനില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തെരേസ മേയ് ലക്ഷ്യമിട്ടിരുന്നതിലും മൂന്ന് മടങ്ങായി മൊത്തം ഇമിഗ്രേഷന്‍ ഉയര്‍ന്നിട്ടുണ്ട്.

12 മാസങ്ങളില്‍ സ്‌റ്റോക്ക് ടൗണിന്റെ ജനസംഖ്യക്ക് തുല്യം കുടിയേറ്റക്കാരാണ് ഇവിടേക്ക് എത്തിയത്. ബ്രിട്ടനില്‍ നിന്ന് കുടിയേറ്റക്കാര്‍ തിരികെ പോകുന്ന ബ്രെക്‌സോഡസ് എന്ന പ്രവണത 2016ലെ ഹിതപരിശോധനയ്ക്ക് ശേഷം സജീവമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വലിയൊപു ഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നായിരുന്നു വിലയിരുത്തലെങ്കിലും അപ്രകാരം പോകുന്നവര്‍ക്ക് പകരം അതേ അളവില്‍ ഇമിഗ്രേഷന്‍ തുടരുകയും ചെയ്തിരുന്നു.

കോട്ടയം : ജലന്ധര്‍ രൂപത ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പിന്റെ ദൂതന്‍മാര്‍ രംഗത്ത്‌. കേസ്‌ പിന്‍വലിക്കാന്‍ കന്യാസ്‌ത്രീയുടെ സഹോദരനു വാഗ്‌ദാനം ചെയ്‌തത്‌ അഞ്ചുകോടി രൂപ. പരാതിക്കാരിയായ കന്യാസ്‌ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക്‌ ഉയര്‍ത്താമെന്നാണു മറ്റൊരു വാഗ്‌ദാനം.

ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്‌ദാനങ്ങളുമായി കന്യാസ്‌തീയുടെ സഹോദരനെ സമീപിച്ചത്‌. ഇദ്ദേഹം നെല്ല്‌ വില്‍ക്കുന്ന കാലടിയിലെ ഒരു മില്ലുടമയാണു മധ്യസ്‌ഥന്‍. കഴിഞ്ഞ 13-നാണ്‌ മില്ലുടമ കന്യാസ്‌ത്രീയുടെ സഹോദരനെ സമീപിച്ചത്‌.
ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തിയുണ്ടായിരുന്ന സിസ്‌റ്റര്‍ നീന റോസാണ്‌ ആലഞ്ചേരിക്കു പരാതി നല്‍കിയത്‌.

സിസ്‌റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന്‌ ഉജ്‌ജയിന്‍ ബിഷപ്‌ സെബാസ്‌റ്റ്യന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്‌. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്‌ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ ഉജ്‌ജയിന്‍ ബിഷപ്‌ മുഖേന കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്‌റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്‌. അതിന്മേലും നടപടിയുണ്ടായില്ല.

ഇന്ന്‌ എറണാകുളത്തെത്തുന്ന കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്‌. പീഡനം നടന്നതായി കന്യാസ്‌ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഫോണ്‍ കമ്പനികളോട്‌ ഉത്തരവിട്ടു. ബിഷപ്പും കന്യാസ്‌ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്‌.എന്‍.എല്‍, ഐഡിയ, എയര്‍ടെല്‍ ഫോണുകളുടെ വിശദാശംങ്ങള്‍ ഇന്ന്‌ അന്വേഷണസംഘത്തിനു നല്‍കണമെന്നാണ്‌ ഉത്തരവ്‌. ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട്‌ മൊബൈല്‍ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നാണു പോലീസ്‌ കോടതിയെ സമീപിച്ചത്‌.

കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.  കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കോളേജ് കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. കാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഇടക്കാല ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.

മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.

വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.

ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…

അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…

ചിത്രങ്ങള്‍ ഷിബു മാത്യൂ

പാരീസ്: ഫ്രാന്‍സിന്റെ രണ്ടാമത് ഫുട്‌ബോള്‍ ലോകകപ്പ് നേട്ടം മതിമറന്ന് ആഘോഷിച്ച് നഗരങ്ങള്‍. എംപ്പാബെയും കൂട്ടരും മോസ്‌കോയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ഫ്രാന്‍സിലെ നഗരങ്ങള്‍ ഉറങ്ങിയിട്ടില്ല. പതാകയുമേന്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലേയും ആഘോഷങ്ങള്‍ അതിരുകടന്നു. പോലീസുമായി ആരാധകര്‍ ഏറ്റുമുട്ടി. കുപ്പികളും മറ്റും പോലീസിന് നേരെ വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിടാന്‍ ശ്രമമുണ്ടായി. ആയിരക്കണക്കിന് പോലീസുകാരാണ് ഒരോ സ്ഥലങ്ങളിലും നിയമിക്കപ്പെട്ടിരിക്കുന്നത്. അക്രമികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും തിരികെ പോവാന്‍ ആരാധകര്‍ കൂട്ടാക്കാതിരുന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2006ന് ശേഷം ഇതാദ്യമായിട്ടാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. വലിയ ആവേശത്തിലാണ് ആരാധകര്‍ ഫൈനലിനെ നോക്കിക്കണ്ടിരുന്നുത്.

പാരിസിലെ ഈഫല്‍ ടവറിന് കീഴില്‍ ഉള്‍പ്പെടെയ വലിയ സ്‌ക്രീനില്‍ കളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളിലും ഒരു സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും കാണികളുമുണ്ടായിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെല്ലാം ശക്തമായി പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോള്‍ തന്നെ ആരാധകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളും തെരുവുകളും ദേശീയ പതാകകൊണ്ട് ആരാധകര്‍ അലങ്കരിച്ചു. പിന്നീട് പതാകയേന്തി തെരുവുകളിലൂടെ നടന്നു നീങ്ങിയ ആരാധകര്‍ പടക്കം പൊട്ടിക്കുകയും സമീപത്തെ കടകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

കടകളുടെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. ചിലര്‍ പടക്കം കത്തിച്ച് പോലീസിന് നേരെ എറിഞ്ഞു. പാരീസില്‍ ആഘോഷ പരിപാടികള്‍ നടത്തിയ മിക്കവരും മുഖം മറച്ചിരുന്നു. സ്വന്തം മൊബൈലില്‍ ചിത്രം പകര്‍ത്തുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്താണ് ആദ്യഘട്ടത്തില്‍ ആഘോഷം നടന്നത്. എന്നാല്‍ പിന്നീട് പോലീസിന് നേരെ തിരഞ്ഞ ആരാധകര്‍ ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസിനെ നേരെ വലിച്ചെറിഞ്ഞു. ഇതോടെ ജലപീരങ്കി ഉപയോഗിച്ച പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പാരീസ് നഗരത്തില്‍ രാത്രി വൈകിയും ആഘോഷങ്ങള്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും.

റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ’ സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്‌സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.

മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.

മോസ്കോ∙ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം.

ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിൻ ഗ്രീസ്മൻ (38, പെനൽറ്റി), പോൾ പോഗ്ബ (59), കിലിയൻ എംബപെ (65) എന്നിവർ ഫ്രാൻസിന്റെ ലീഡുയർത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകൾ ഇവാൻ പെരിസിച്ച് (28), മരിയോ മാൻസൂക്കിച്ച് (69) എന്നിവർ നേടി.

ഗോളുകൾ വന്ന വഴി

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ, സെൽഫ് ഗോൾ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 0

18–ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാൻസ് ലീഡെടുക്കുന്നു. ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. സ്കോർ 1–0

ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 1

18–ാം മിനിറ്റിൽ ലീഡ് നേടിയ ഫ്രാൻസിനെ 28–ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പം പിടിക്കുന്നു. ഡെമഗോജ് വിദയിൽനിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി. ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിൽ. സ്കോർ 1–1

അന്റോയിൻ ഗ്രീസ്മൻ (ഫ്രാൻസ്) ഫ്രാൻസ് 2 – ക്രൊയേഷ്യ – 1

ക്രൊയേഷ്യയ്ക്ക് പാരയായി വിഎആർ! ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുന്നു. ഫ്രാൻസിന് പെനൽറ്റി. കിക്കെടുത്ത അന്റോയിൻ ഗ്രീസ്മൻ അനായാസം ലക്ഷ്യം കാണുന്നു. സ്കോർ 2–1

പോൾ പോഗ്ബ (ഫ്രാൻസ്) ഫ്രാൻസ് 3 – ക്രൊയേഷ്യ – 1

59–ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്ന കാഴ്ച. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സർവശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാ‍ൻസ് ലീഡ് വർധിപ്പിക്കുന്നു. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 3–1

കിലിയൻ എംബപെ (ഫ്രാൻസ്) ഫ്രാൻസ് 4 – ക്രൊയേഷ്യ –1

ആവേശം വാനോളമുയരെ. നാലു മിനിറ്റിനിടെ പിറന്നത് രണ്ടു ഗോളുകൾ. 65–ാം മിനിറ്റിൽ കിലിയൻ എംബപെയിലൂടെ ഫ്രാൻസിന് നാലാം ഗോൾ. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് കിലിയൻ എംബപെയിലേക്ക്. സമയമൊട്ടും പാഴാക്കാതെ എംബപെയുടെ കിടിലൻ ഫിനിഷിങ്. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിന് ഒന്നും ചെയ്യാനില്ല. സ്കോർ 4–1

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 4 – ക്രൊയേഷ്യ –2

നാലു മിനിറ്റിനുള്ളിൽ ക്രൊയേഷ്യ തിരിച്ചടിക്കുന്നു. ഇക്കുറി ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവ് നിർണായകമാകുന്നു. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസ് വലിയ പിഴ നൽകേണ്ടി വരുന്നു. മാൻസൂകിച്ചിന്റെ സമ്മർദ്ദം ഗോളിലേക്ക്. സ്കോർ 2–4

 

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പണം റീഫണ്ട് ചെയ്യാമെന്ന ഓഫറില്‍ പ്രീമിയര്‍ ഇന്‍ ഹോട്ടലിന് തിരിച്ചടി. ആറ് വര്‍ഷമായി നടന്നു വരുന്ന ഈ ഓഫറിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തി. ഗുഡ്‌നൈറ്റ് ഗ്യാരന്റ് എന്ന പേരില്‍ അവതരിപ്പിച്ച ഈ റീഫണ്ട് ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഓഫര്‍ കബളിപ്പിക്കലാണെന്നും ചിലര്‍ പറയുന്നു. ഓഫര്‍ അനുസരിച്ച് പണം തിരികെ ലഭിക്കണമെങ്കില്‍ ഒരു ഓണ്‍ലൈന്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ റിസപ്ഷനില്‍ നിന്ന് പണം നല്‍കുന്ന രീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്.

750 ഹോട്ടലുകളുള്ള വമ്പന്‍ ഹോട്ടല്‍ ശൃംഖലയാണ് പ്രീമിയര്‍ ഇന്‍. തങ്ങളുടെ ഈ റീഫണ്ട് പദ്ധതി ഒരു കേന്ദ്രീകൃത രീതിയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. 2012ലാണ് ഈ പദ്ധതി ഹോട്ടല്‍ അവതരിപ്പിച്ചത്. എന്നാല്‍ റീഫണ്ടിനായി ആവശ്യമുന്നയിക്കുന്നവരുടെ എണ്ണം പെരുകിയതോടെ പദ്ധതിയില്‍ പ്രീമിയര്‍ ഇന്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കാമെന്നാണ് ഹോട്ടല്‍ വ്യവസായ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ശേഷം പണം തിരികെ വാങ്ങാന്‍ എത്തുന്നവരെ കണക്കിലെടുത്തായിരിക്കാം ഹോട്ടല്‍ നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് നിഗമനം.

ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്ന കാലം അവസാനിച്ചുവെന്നാമ് കസ്റ്റമര്‍ കംപ്ലെയിന്റ് വെബ്‌സൈറ്റായ റിസോള്‍വറിന്റെ വക്താവ് മാര്‍ട്ടിന്‍ ജെയിംസ് പറയുന്നത്. പ്രീമിയര്‍ ഇന്നിന്റെ നടത്തിപ്പുകാര്‍ നിങ്ങള്‍ക്ക് സൗജന്യമായല്ല സേവനം നല്‍കുന്നതെന്നും ജെയിംസ് പറഞ്ഞു. അവര്‍ തങ്ങളുടെ നിയമങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ ഓഫര്‍ ഇത്രയും കാലം നിലനിന്നു എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Copyright © . All rights reserved