ലണ്ടനില്‍ 180ഓളം ക്രിമിനല്‍ സംഘങ്ങളുണ്ടെന്ന് മെറ്റ് പോലീസ്. കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കൈവശം വെച്ചിരിക്കുന്ന ഈ ഗ്യാംഗുകള്‍ പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയാണ്. ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെറ്റ് പോലീസ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധന നേരിട്ടിരുന്നു. ഇതുവരെ 127 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗ്യാംഗുകള്‍ തമ്മിലുള്ള പോര് വെടിവെയ്പ്പുകളിലേക്കും കത്തിക്കുത്തിലേക്കുമൊക്കെ നീളുകയാണ്. അക്രമ സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകളും ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ആവശ്യമായി വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു.

അതേ സമയം തലസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തി തുടച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും അവര്‍ പറഞ്ഞു. പോലീസിന് മാത്രം ഇത് സാധിക്കില്ല. അഞ്ച് വയസ് മുതല്‍ പ്രായമുള്ള കുട്ടികളെ ഗ്യാംഗുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ വളര്‍ന്നു വരുമ്പോള്‍ വലിയ ക്രിമിനലുകള്‍ ആയി മാറുന്നു. ഇവരെ പിന്തിരിപ്പിക്കുകയെന്നത് വലിയ ജോലിയാണ്. ലണ്ടനില്‍ മാത്രം 180 ഗ്യാംഗുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ സംഘങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിച്ചു കഴിഞ്ഞിരിക്കുന്നതായും ക്രെസിഡ ഡിക്ക് വെളിപ്പെടുത്തി. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അക്രമ സംഭവങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

25 വയസില്‍ താഴെ പ്രായമുള്ളവരില്‍ കത്തിക്കുത്തേല്‍ക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനു പുറമേ പ്രശ്‌നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. തെരുവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതോടെ അക്രമ സംഭവങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ തോക്കുകളും കത്തികളും പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഇവ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മൂന്നു വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്ക് ഇതോടെ കുറവു വന്നിട്ടുണ്ടെന്നും ക്രെസിഡ ഡിക്ക് അവകാശപ്പെട്ടു.
ബ്രെക്‌സിറ്റിനു ശേഷം അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന കുടിയേറ്റ വിലക്ക് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി. 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ താഴേക്ക് വലിക്കുമെന്ന് സിബിഐ മേധാവി കരോളിന്‍ ഫെയര്‍ബ്രെയിന്‍ പറഞ്ഞു. അവിദഗ്ദ്ധ മേഖല എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളികളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നത്. ലാബ് ടെക്‌നീഷ്യന്‍മാര്‍ മുതല്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റികളിലും പ്രതിവര്‍ഷം 30,000 പൗണ്ട് ശമ്പളത്തില്‍ താഴെ മാത്രം വാങ്ങുന്ന ജീവനക്കാരുണ്ട്. പൊതുവിശ്വാസം ആര്‍ജ്ജിക്കുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് അറിയാം. എന്നാല്‍ അതിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നും ഗവണ്‍മെന്റിനോട് സിബിഐ പറയുന്നു. അവിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ബുദ്ധിമുട്ടുന്ന വ്യവസായങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കി ആ ഒഴിവുകള്‍ നികത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രതികരണം വന്നിരിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം എല്ലാ കുടിയേറ്റക്കാരെയും ഒരേ വിധത്തിലായിരിക്കും പരിഗണിക്കുകയെന്നാണ് ക്യാബിനറ്റ് തീരുമാനം. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ പുതിയ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുടിയേറ്റ നയം കടുപ്പിക്കണമെന്നാണ് എംപിമാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് തുടങ്ങിയവര്‍ വ്യവസായ മേഖലയുടെ മുന്നറിയിപ്പ് പരിഗണിക്കണമെന്ന പക്ഷക്കാരാണ്.
ലോകമെമ്പാടും കുട്ടികളില്‍ ഭക്ഷണ സാധനങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി വര്‍ദ്ധിച്ചു വരുന്നു. സെസമെ, നിലക്കടല എന്നിവയില്‍ നിന്നുണ്ടായ അലര്‍ജി മൂലം അടുത്തിടെ രണ്ട് ബ്രിട്ടീഷ് കുട്ടികള്‍ മരിച്ചിരുന്നു. പാലുല്‍പ്പന്നങ്ങളോടുള്ള അലര്‍ജിയാണ് ഓഗസ്റ്റില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരു ആറു വയസുകാരിയുടെ മരണത്തിന് കാരണമായത്. പാശ്ചാത്യ രാജ്യങ്ങളില്‍ അലര്‍ജിയുള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന കഴിഞ്ഞ ദശാബ്ദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ 7 ശതമാനം കുട്ടികള്‍ ഫുഡ് അലര്‍ജിയുള്ളവരാണ്. ഓസ്‌ട്രേലിയയില്‍ ഇത് 9 ശതമാനം വരും. യൂറോപ്പില്‍ ആകമാനം 2 ശതമാനം മുതിര്‍ന്നവര്‍ക്കും ഈ രോഗമുണ്ട്.

ഭക്ഷണത്തിന്റെ ശകലങ്ങള്‍ മാത്രം മതിയാകും ഇത്തരക്കാര്‍ക്ക് അലര്‍ജി റിയാക്ഷന്‍ സൃഷ്ടിക്കാന്‍. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. അതായത് ഈ രോഗമുള്ളവരുടെ രക്ഷിതാക്കളും ബന്ധുക്കളും ഇവരെക്കുറിച്ചുള്ള ആശങ്കയില്‍ വേണം ജീവിക്കാന്‍. ഇവര്‍ക്ക് ഭക്ഷണത്തിലുണ്ടാകുന്ന വിലക്കുകള്‍ സാമൂഹ്യജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുകയും ചെയ്യും. ഈ വിധത്തില്‍ അലര്‍ജി നിരക്ക് ഉയരുന്നതിന് കാരണമെന്താണെന്ന് വിശദീകരിക്കാന്‍ വ്യക്തമായി സാധിക്കില്ലെങ്കിലും ഇതിനെ നേരിടാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍.

സാധാരണക്കാര്‍ക്ക് ദോഷകരമല്ലാത്ത വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി. ഇതിന്റെ ലക്ഷണങ്ങള്‍ ത്വക്ക് ചുവന്നു തടിക്കുന്നതു മുതല്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസം തുടങ്ങി അനഫൈലാക്ടിക് ഷോക്ക് വരെ നീളുന്നു. കുട്ടികളില്‍ സാധാരണ മട്ടില്‍ അലര്‍ജിയുണ്ടാക്കുന്നത് പാല്‍, മുട്ട, നിലക്കടല, വാല്‍നട്ട്, ബദാം, സെസമെ, മത്സ്യം, കക്ക വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ് ആളുകളില്‍ ഭക്ഷണ അലര്‍ജി ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത്. രോഗികളുടെ ഭക്ഷണം ജീവിക്കുന്ന അന്തരീക്ഷം മുതലായ ഘടകങ്ങളും പ്രധാനമാണ്.
ഫീസ് പണമായി നല്‍കുന്ന രക്ഷിതാക്കളുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി. ഏജന്‍സിയുടെ ഇക്കണോമിക് ആന്‍ഡ് സൈബര്‍ ക്രൈം വിഭാഗം തലവന്‍ ഡൊണാള്‍ഡ് ടൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാങ്ഷന്‍ ലിസ്റ്റിലുള്ളവര്‍ പണമടയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. ബര്‍സാര്‍മാര്‍ ഇത് പരിശോധിക്കണമെന്നും എന്‍സിഎ അറിയിച്ചു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുള്ള സാമ്പത്തിക തട്ടിപ്പുകാര്‍ എത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ കുട്ടികള്‍ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നും അതുള്‍പ്പെടെ വിവിധ മേഖലകളില്‍ നിരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കാന്‍ പബ്ലിക് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നേരത്തേ നിഷേധിച്ചിരുന്നു. കള്ളപ്പണം സ്‌കൂളുകള്‍ അറിവോടെ സ്വീകരിക്കുന്നതായി ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ബുക്കാനന്‍ പറയുന്നത്. അത്തരം ഒരു ആരോപണം തന്നെ വ്യാജമാണെന്നും ബുക്കാനന്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ സ്വന്തം നിലയക്ക് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ടൂണ്‍ പറഞ്ഞു. ആരോടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയല്ല. പകരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടോ എന്ന് ഗൂഗിളില്‍ തിരയുകയെന്നത് ബര്‍സാര്‍മാര്‍ക്ക് അദ്ധ്വാനമുള്ള ജോലിയല്ല. ശമ്പളം കുറഞ്ഞ ജോലികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസുകള്‍ താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റി മിനിസ്റ്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍, എസ്‌റ്റേറ്റ് ഏജന്റുമാര്‍, ലക്ഷ്വറി കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവരും കള്ളപ്പണം എത്തുന്ന വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും സംശയമുള്ളവരെക്കുറിച്ച് പോലീസില്‍ വിവരം നല്‍കണമെന്നും മിനിസ്റ്റര്‍ പറഞ്ഞിരുന്നു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ കാലിടറി തെരേസ മേയ് അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയാല്‍ ഉണ്ടാകാനിടയുള്ള തെരഞ്ഞെടുപ്പ് ബ്രിട്ടനില്‍ അധികാര മാറ്റത്തിന് കാരണമാകുമെന്ന് സൂചന. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെറമി കോര്‍ബിനെ എത്തിക്കാന്‍ നിക്കോള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന എസ്എന്‍പി തയ്യാറാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ തന്നെയായിരിക്കും പാര്‍ലമെന്റില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയെന്ന് ഇലക്ടറല്‍ കാല്‍കുലസ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ പറയുന്നു. 650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 286 സീറ്റുകള്‍ ടോറികള്‍ക്ക് ലഭിക്കും. എന്നാല്‍ നിലവിലുള്ള സഖ്യകക്ഷിയായ ഡിയുപിയുടെ പിന്തുണ ലഭിച്ചാലും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ലേബറിന് 283 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. 43 സീറ്റുകളുള്ള സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി പിന്തുണച്ചാല്‍ ലേബറിന് ഭരണത്തിലെത്താന്‍ സാധിക്കും. സാഹചര്യത്തിന്റെ ചെറിയൊരു സൂചന മാത്രമേ സര്‍വേ നല്‍കുന്നുള്ളു. കണ്‍സര്‍വേറ്റീവുകളെ സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പ് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുമ്പ് കണ്‍സര്‍വേറ്റീവുകളുമായി സഖ്യത്തിലേര്‍പ്പെട്ട ലിബറല്‍ ഡെമോക്രാറ്റുകളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എസ്എന്‍പി ലേബറുമായി സഖ്യത്തിന് തയ്യാറാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

സ്‌കോട്ട്‌ലന്‍ഡില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു. ബ്രെക്‌സിറ്റ് ധാരണ കോമണ്‍സില്‍ 11-ാം തിയതിയാണ് ചര്‍ച്ചക്കെത്തുന്നത്. യൂറോപ്യന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ച ധാരണയ്ക്ക് പക്ഷേ കോമണ്‍സില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും കണ്‍സര്‍വേറ്റീവില്‍ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പിനെ നേരിടേണ്ടി വരും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് രാജി വെച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ബ്രിട്ടന്‍ വീണ്ടും ഒരു പൊതുതെര
പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ആയ ടെഡ് ബേക്കറിലെ ജീവനക്കാര്‍ വിചിത്രമായ ഒരു പരാതിയുമായി രംഗത്ത്. കമ്പനി ഉടമയായ റേയ് കെല്‍വിനെതിരെയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍. ഇദ്ദേഹത്തിന്റെ കെട്ടിപ്പിടിക്കല്‍ രോഗത്തിനെതിരെയാണ് ജീവനക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. വര്‍ക്ക്‌പ്ലേസ് സൈറ്റായ ഓര്‍ഗനൈസില്‍ നല്‍കിയിരിക്കുന്ന പെറ്റീഷനില്‍ ഞായറാഴ്ച വൈകുന്നേരം വരെ 1890 പേര്‍ ഒപ്പുവെച്ചു കഴിഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താമെന്ന് ടെഡ് ബേക്കര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത്തരത്തിലുള്ള ആരോപണങ്ങളോ ഉപദ്രവങ്ങളോ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു സ്വതന്ത്ര സംവിധാനം വേണമെന്ന ആവശ്യവും പെറ്റീഷനില്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നു. അന്വേഷണം നടത്താമെന്ന് അറിയിച്ചെങ്കിലും പരാതിയില്‍ ചീഫ് എക്‌സിക്യൂട്ടീവിനെ അനുകൂലിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഓരോ ജീവനക്കാരുടെയും വികാരങ്ങള്‍ മാനിക്കണമെന്ന നിലപാടാണ് കമ്പനിക്കുള്ളതെന്ന് പ്രസ്താവനയില്‍ ടെഡ് ബേക്കേഴ്‌സ് അറിയിച്ചു.

അതേസമയം, റേയ് കെല്‍വിന്‍ മറ്റുള്ളവരെ ആലിംഗനം ചെയ്താണ് അഭിവാദനം ചെയ്യാറുള്ളതെന്നും പ്രസ്താവന ന്യായീകരിക്കുന്നു. അത് ഓഹരിയുടമയായാലും നിക്ഷേപകനോ സപ്ലയറോ പാര്‍ട്‌നറോ ഉപഭോക്താവോ സഹപ്രവര്‍ത്തകരോ ആയാലും റേയ് ഇങ്ങനെ തന്നെയാണ് പെരുമാറുക. ആലിംഗനം അതുകൊണ്ടുതന്നെ ടെഡ് ബേക്കേറിന്റെ സംസ്‌കാരമാണ്. എന്നാല്‍ അത് നിര്‍ബന്ധിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. പെറ്റീഷന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഓര്‍ഗനൈസുമായി ബന്ധപ്പെട്ടു വരികയാണെന്നും കമ്പനി വ്യക്തമാക്കി.
ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി നല്‍കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കാതെ സര്‍ക്കാര്‍. ആയിരക്കണക്കിന് ക്യാന്‍സര്‍ രോഗികളായ കുട്ടികളാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും സ്ഥാപിക്കുന്ന രണ്ട് കേന്ദ്രങ്ങളില്‍ 2018ഓടെ 1500 പേര്‍ക്ക് പ്രതിവര്‍ഷം ചികിത്സ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇതേവരെ ഒരു രോഗിയെ പോലും ഈ സങ്കേതം ഉപയോഗിച്ച് ചികിത്സിച്ചിട്ടില്ലെന്ന് എന്‍എച്ച്എസ് സമ്മതിക്കുന്നു. ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സെന്റര്‍ ഉദ്ഘാടനത്തിന് രണ്ട് തിയതികള്‍ പ്രഖ്യാപിച്ചിട്ടും മാറ്റിവെക്കപ്പെട്ടു. ഇതോടെ ഈ കേന്ദ്രങ്ങളുടെ കാര്യത്തില്‍ സുതാര്യത വേണമെന്ന ആവശ്യവുമായി മുന്‍നിര ഓങ്കോളജിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദേശത്ത് ചികിത്സ തേടാന്‍ പണമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന ആയിരത്തിലേറെ രോഗികളുടെ ആശാകേന്ദ്രമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ താമസിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ കേന്ദ്രം 2020ഓടെ മാത്രമേ പ്രവര്‍ത്തന സജ്ജമാകൂ എന്നാണ് വിവരം. റേഡിയോതെറാപ്പിയിലെ പുതിയ സങ്കേതമായ പ്രോട്ടോണ്‍ ബീം തെറാപ്പിയില്‍ (പിബിറ്റി) ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള പ്രോട്ടോണ്‍ ബീം ആണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കില്ല എന്നതിനാല്‍ കുട്ടികളുടെ ചികിത്സയില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളിലുണ്ടാകുന്ന കേള്‍വിത്തകരാറുകള്‍, ഐക്യു നഷ്ടമാകല്‍ എന്നിവ ഈ ചികിത്സയില്‍ സംഭവിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2014ലാണ് ഈ സങ്കേതം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ആഷ്യ കിംഗ് എന്ന അഞ്ചു വയസുള്ള ക്യാന്‍സര്‍ രോഗിയായ കുട്ടിയെ മാതാപിതാക്കള്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നിന്ന് അനുവാദമില്ലാതെ വിദേശത്തേക്ക് പ്രോട്ടോണ്‍ ബീം തെറാപ്പിക്കായി കൊണ്ടുപോയി. കീമോതെറാപ്പിക്ക വിധേയനാകാനിരുന്ന കുട്ടിയെയാണ് വിദേശത്തേക്ക് മാറ്റിയത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ ലഭിച്ചിരുന്നു. കുട്ടി പൂര്‍ണ്ണമായും രോഗമുക്തനായെന്ന് ഈ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. ഈ സംവിധാനം യുകെയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ ഇത്ര താമസമെന്താണെന്നും എന്‍എച്ച്എസ് രോഗികള്‍ക്ക് അത്യാധുനിക ചികിത്സ നിഷേധിക്കപ്പെടുന്നതിന് കാരണമെന്താണെന്നും വ്യക്തമാക്കണമെന്ന് ചികിത്സാരംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. 250 മില്യന്‍ മുടക്കുമുതലില്‍ നിര്‍മിക്കുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി സെന്ററുകള്‍ എന്‍എച്ച്എസ് മുന്‍കയ്യെടുത്ത് നിര്‍മിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ സാങ്കേതിക സംവിധാനമാണ്.
ഇസ്ലാമോഫോബിയയില്‍ നിന്ന് സമ്പൂര്‍ണ്ണ നിയമ പരിരക്ഷ ആവശ്യപ്പെട്ട് മുസ്ലീം സമൂഹം. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും പ്രധാനമന്ത്രി തെരേസ മേയോടും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് മുസ്ലീം സംഘടനകള്‍. ഇക്കാര്യത്തില്‍ വഴങ്ങാതെ ഹോം ഓഫീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. ഹഡേഴ്‌സ്ഫീല്‍ഡില്‍ സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ മര്‍ദ്ദനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും മറ്റ് ഇസ്ലാമിക് സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ കണ്‍സര്‍വേറ്റീവും ലേബറും മുന്‍കയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ നടന്ന വംശീയാക്രമണത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കാനുള്ള നിര്‍ദേശം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച സര്‍വകക്ഷി എംപിമാരുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്. ഇസ്ലാമോഫോബിയ വംശീയതയില്‍ അധിഷ്ഠിതമാണെന്നും ഇസ്ലാമികതയുടെ സൂചകങ്ങളെയും സംവേദനദങ്ങളെയുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് നിര്‍വചിക്കുന്നു. ഈ നിര്‍വചനം അംഗീകരിച്ചുകൊണ്ട് ഒരു അനുകൂല നിലപാട് എടുക്കണമെന്നും കമ്യൂണിറ്റിയെ കേള്‍ക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും മുസ്ലീം കൗണ്‍സില്‍ ബ്രിട്ടന്‍ സെക്രട്ടറി ജനറല്‍ ഹാരൂണ്‍ ഖാന്‍ പറയുന്നു.

ഈ നിര്‍വചനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തേ ഒരു ഹോം ഓഫീസ് മിനിസ്റ്റര്‍ പറഞ്ഞിരുന്നത്. ഇസ്ലാമോഫോബിയയ്ക്ക് പല നിര്‍വചനങ്ങളുമുണ്ടാകും, ഒരു പ്രത്യേക നിര്‍വചനം നാം അംഗീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് എംപി അന്ന സൗബ്രി കോമണ്‍സില്‍ പറഞ്ഞത്. ഇസ്ലാമോഫോബിയ തിരിച്ചറിയാനായിട്ടുണ്ട. അത്തരം വംശീയ കുറ്റകൃത്യങ്ങളില്‍ കൃത്യമായ നിരീക്ഷണത്തിനും നടപടികള്‍ക്കും സംവിധാനമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
സൈനബും ജന്നത്തും പിറന്നത് പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. വയറും നെഞ്ചും പരസ്പരം ഒട്ടിയ നിലയില്‍ ജനിച്ച ഇവര്‍ക്ക് ഒരു കരള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആറാഴ്ച പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയയിലൂടെ ഇവരെ വേര്‍പെടുത്തി. പത്തുലക്ഷത്തില്‍ ഒന്ന് സാധ്യത മാത്രമേ ഈ ശസ്ത്രക്രിയ വിജയിക്കാന്‍ ഡോക്ടര്‍മാര്‍ സാധ്യത കല്‍പിച്ചിരുന്നുള്ളു. എങ്കിലും 16 വര്‍ഷം മുമ്പ് നടന്ന ആ ശസ്ത്രക്രിയ വിജയമായി മാറി. ഒരുമിച്ച് പിറന്ന ഇരട്ടകളെ വേര്‍പെടുത്താന്‍ കഴിഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും പിരിക്കാന്‍ കഴിയുന്നതല്ല. 16 വയസു വരെ ഒരു രാത്രി മാത്രമാണ് ഇവര്‍ പിരിഞ്ഞിരുന്നത്. ഇപ്പോള്‍ 16-ാം പിറന്നാള്‍ ആഘോഷിച്ച ഇവര്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷം ഇതെല്ലാം മറിമറിയുമെന്ന് അറിയാം.

ഇരുവരും പഠനത്തിലും മികവു കാട്ടിയവരാണ്. എ സ്റ്റാര്‍ വാങ്ങി ഉന്നത വിജയം നേടിയ ഇരുവരും രണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കേംബ്രിഡ്ജില്‍ പഠിച്ച് ഒരു പീഡിയാട്രീഷ്യനാകണമെന്നാണ് സൈനബ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ജീവന്‍ രക്ഷിച്ച ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ തന്നെ ഡോക്ടറായി വരണമെന്നാണ് ആഗ്രഹം. അതേ സമയം ഒരു അഭിഭാഷകയാകണമെന്നും ഫ്രാന്‍സില്‍ ജീവിക്കണമെന്നുമാണ് ജന്നത്ത് ആഗ്രഹിക്കുന്നത്. പിരിയാനുള്ള തീരുമാനം അല്‍പം കഠിനമായിരിക്കും. എങ്കിലും സ്വതന്ത്രമായി ജീവിക്കേണ്ടത് അനിവാര്യമാണല്ലോ എന്ന് ഇരുവരും പറയുന്നു.

കുഴപ്പമില്ലല്ലോ എന്ന് എല്ലാവരും ചോദിക്കുന്നു. ഞങ്ങളെക്കൊണ്ട് അത് സാധിക്കും എന്നുതന്നെയാണ് തോന്നുന്നത് എന്ന് മറുപടി പറയുമെന്ന് ജന്നത്ത് പറയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് ആത്മവിശ്വാസം വര്‍ദ്ധിക്കുകയല്ലോ വേണ്ടതെന്നും ജന്നത് ചോദിക്കുന്നു. എന്നാല്‍ ഇവര്‍ പിരിയരുതെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. കുട്ടികള്‍ പറയുന്നത് കേട്ടിട്ട് തനിക്ക് ചിരിയാണ് വരുന്നതെന്നും ഒടുവില്‍ ഇരുവരും ഒരുമിച്ചുണ്ടാകുമെന്നതിനാല്‍ അതൊന്നും തന്റെ പ്രശ്‌നമേയല്ല എന്നതാണ് പിതാവ് ലൂതര്‍ പറയുന്നത്.
നട്ട് അലര്‍ജിയുള്ള 13കാരന്റെ ജീവന് വില കല്‍പ്പിക്കാതെ വിമാന ജീവനക്കാര്‍. നട്ട്‌സ് അടങ്ങിയ സ്‌നാക്‌സ് വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും വിമാനജീവനക്കാര്‍ അംഗീകരിച്ചില്ലെന്നാണ് പരാതി. ഐസക് വെസ്റ്റണ്‍ എന്ന 13 കാരനും കുടുംബവും വിമാന ജീവനക്കാര്‍ ഈ വിധത്തില്‍ പെരുമാറിയതോടെ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിവാഹത്തിന് പെറുവിലെത്തിയ കുടുംബം തിരികെ യുകെയിലേക്ക് യാത്രക്കായി എത്തിയപ്പോളായിരുന്നു സംഭവം. ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കുട്ടിയുടെ അലര്‍ജിയെക്കുറിച്ച് ജീവനക്കാരോട് പറഞ്ഞിട്ടും മറ്റു യാത്രക്കാരെ ഇത് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാതെ നട്ട്‌സ് അടങ്ങിയ സ്‌നാക്‌സ് വിതരണം തുടരുകയായിരുന്നു അവര്‍ എന്ന് വെസ്റ്റണ്‍ കുടുംബം കുറ്റപ്പെടുത്തുന്നു.

നട്ട്‌സില്‍ സ്പര്‍ശിച്ചാല്‍ പോലും അലര്‍ജി അറ്റാക്കുണ്ടാകുന്ന വിധത്തില്‍ മോശമാണ് ഐസക്കിന്റെ ആരോഗ്യാവസ്ഥ. ഇതു മൂലം കുടുംബം എല്ലായ്‌പോഴം ഒരു എപ്പിപെന്‍ ഒപ്പം കരുതാറുണ്ട്. കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ യാത്രക്കാരോട് നട്ട്‌സ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും മറ്റു വിമാനങ്ങളില്‍ അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും ഐസക്കിന്റെ സഹോദരിയായ ലിയോണ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരി പറഞ്ഞത് സ്‌നാക്‌സ് വിതരണം നിര്‍ത്തുന്നത് കമ്പനി നയത്തിന് വിരുദ്ധമാണെന്നാണ്. കുട്ടി മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് വിശദീകരിച്ചപ്പോള്‍ അത്ര ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും ലിയോണ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 29ന് ലിമ വിമാനത്താവളത്തില്‍ നിന്ന് ഗാറ്റ് വിക്കിലേക്കായിരുന്നു ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. പിന്നീട് ലാതാം എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഈ വിമാനത്തില്‍ നട്ട് അലര്‍ജി അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ഇതിനു വേണ്ടി 6000 പൗണ്ട് അധികമായി ചെലവായെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ല.