Main News

യു.എ.ഇ രാഷ്​ട്രപിതാവ്​ ഷെയ്ഖ്​ സായിദി​​െൻറ ജീവിതം ആധാരമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു. ഹോളിവുഡ് ചലചിത്രനിർമാണ കമ്പനിയായ എസ്.റ്റി.എക്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ ചലചിത്ര നടനും സംവിധായകനുമായ ശേഖർ കപൂറാണ്.

1971 മുതൽ 2004 വരെ യു.എ.ഇയുടെ പ്രസിഡൻറ് ആയിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്ർറെ ജന്മശതാബ്ദി വർഷം തന്നെയാണ് ജീവചരിത്ര സിനിമ ഒരുക്കുന്നത്. യു.എ.ഇക്കൊപ്പം ലോകവും വളരണമെന്നാഗ്രഹിച്ച് നന്മനിറഞ്ഞ മനസോടെ സേവനം ചെയ്ത സുൽത്താന്ർറെ ഓർമകൾ നിറയുന്നതായിരിക്കും ചിത്രമെന്നാണ് എസ്.റ്റി.എക്സ് വ്യക്തമാക്കുന്നത്. ചരിത്രപരമായ മാറ്റത്തിന്​ സഹായിച്ച സജീവവും കരുത്തുറ്റതുമായ വ്യക്​തിത്വത്തെ കുറിച്ചുള്ള കഥ പറയുന്നതാണ്​ ചിത്രമെന്ന്​ എസ്​.റ്റി.എക്​സ്​ ഫിലിംസ്​ ചെയർമാൻ ആഡം ​ഫോഗൽസൺ പറഞ്ഞു. ചിത്രീകരണം, അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എലിസബത്, ദ ഫോർ ഫെദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ ശേഖർ കപൂറായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ക്ളിഫ് ഡോർഫ്മാനാണ് തിരക്കഥാകൃത്ത്. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി യു.എ.ഇ ഈ വർഷം ഷെയ്ഖ് സായിദ് വർഷമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായുള്ള കാരുണ്യ, വികസന പദ്ധതികൾക്കൊപ്പമാണ് ജീവിതകഥ പറയുന്ന ചിത്രം പിറവിയെടുക്കുന്നത്.

ലണ്ടന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ്‌ (ബെന്നി) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു.

പത്തനംതിട്ട ചെരിവ്കാലായില്‍ കുടുംബാംഗമായ ഫിലിപ്പ് വര്‍ഗീസ്‌ ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഹോണ്‍സ്ലോയില്‍ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് പോയ കുടുംബംഗങ്ങള്‍ക്ക് ആശ്വാസമേകി ഹോണ്‍സ്ലോയിലെ മലയാളികള്‍ രംഗത്തുണ്ട്. സംസ്കാര കര്‍മ്മങ്ങള്‍ നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.

ബെന്നിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി പുതിയ പഠനം. രാജ്യത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്ന 5000ത്തിലധികം സ്ത്രീകളെ കീമോ തെറാപ്പിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യുകെയിലെ ആരോഗ്യ രംഗവും ചാരിറ്റികളും പുതിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ചികിത്സാരംഗത്ത് ഇത് സമഗ്രമായ മാറ്റത്തിന് കാരണമാകുമെന്നാണ് സൂചന. ജെനറ്റിക് ടെസ്റ്റ് വഴി ചികിത്സാരീതിയെ നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് പുതിയ ഗവേഷണം തെളിയിച്ചിരിക്കുന്നത്. ഇത് വഴി കൃത്യമായി ചികിത്സ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും.

സമീപകാലത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മിക്കവര്‍ക്കും കീമോ തെറാപ്പിയോ അനുബന്ധ ചികിത്സകളോ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ മിക്ക രോഗികളും അനാവിശ്യമായി കീമോ തെറാപ്പിക്ക് വിധേയമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജെനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ വൈകാതെ തന്നെ രോഗികള്‍ക്ക് ലഭ്യമായി തുടങ്ങും.

ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ലണ്ടനിലെ റോയല്‍ മഡിസണ്‍ ആശുപത്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അലിസറ്റെയര്‍ റിംഗ് വ്യക്തമാക്കി. കീമോ തെറാപ്പി നിര്‍ദേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്‍.എച്ച്.എസ് ചികിത്സ തേടുന്ന രോഗികള്‍ക്ക് പുതിയ ഗവേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സായിയിരിക്കും ഇനി ലഭിക്കുക.

കീമോ തെറാപ്പിയുടെ പാര്‍ശ്യഫലങ്ങള്‍ പല രോഗികളെയും മാനസികമായി തളര്‍ത്തുന്നതാണ്. മുടി ഇല്ലാതാകുന്നത് മുതല്‍ പല കാര്യങ്ങളും രോഗികളെ തളര്‍ത്തുന്നു. ഇതിന്റെ അളവ് കുറയ്ക്കാനും പുതിയ പഠനം സഹായിക്കും. ആയിരക്കണക്കിന് രോഗികളായി സ്ത്രീകള്‍ക്ക് ജീവിതത്തെ മാറിമറിയുന്നതായിരിക്കും പുതിയ ചികിത്സാരീതിയെന്ന് ബ്രസ്റ്റ് ക്യാന്‍സര്‍ കെയറിലെ റാച്ചെല്‍ റാസണ്‍ പറഞ്ഞു. പലരും കീമോ തെറാപ്പിക്ക് വിധേയമാകുന്നത് ഡോക്ടര്‍മാരുടെ കൃത്യമായി രോഗ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. പുതിയ ടെസ്റ്റ് വരുന്നതോടെ ഈ പിഴവ് നികത്തപ്പെടും.

ടൈം ട്രാവലറെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി നുണ പരിശോധനയില്‍ വിജയിച്ചു. യൂടൂബ് ചാനലായ അപെക്‌സ് ടിവി നടത്തിയ പരീക്ഷണമായിരുന്നു നുണ പരിശോധന. യുകെ സംസാര ശൈലിയുള്ള ജെയിംസ് ഒലിവറിന്റെ കഥ വിശ്വസിനീയമാണെന്ന് തോന്നിയ യൂടൂബ് ചാനല്‍ അധികൃതര്‍ അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിശോധനയില്‍ ജെയിംസ് പറയുന്നത് നുണയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. 6491ല്‍ നിന്ന് 2018ലേക്ക് യാത്ര ചെയ്തുവെന്നാണ് ജെയിസിന്റെ അവകാശവാദം. നൂറ്റാണ്ടുകളിലൂടെ ടൈം മെഷീന്‍ ഉപയോഗിച്ച് യാത്ര ചെയ്ത് കഴിഞ്ഞ താന്‍ 2018ലെത്തിയപ്പോള്‍ തന്റെ മെഷീന്‍ കേടായതായും അദ്ദേഹം പറയുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാനായിരുന്നു യൂടൂബ് ചാനലിന്റെ ശ്രമം.

സിനിമകളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ള വസ്തുവാണ് ടൈം മെഷീന്‍. ഒരു കാലഘട്ടത്തില്‍ നിന്ന് നമുക്ക് പരിചിതമല്ലാത്ത മറ്റൊരു യുഗത്തിലെത്തി അവിടെ പ്രതിസന്ധിയിലാവുന്ന നായകനും നായികയുമെല്ലാം നമ്മെ ഏറെ രസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സമാനമാണ് ജെയിംസ് ഒലിവറിന്റെ ജീവിതമെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് തോന്നും. ഭൂമിയുടെ ഘടനെയെക്കുറിച്ചും സൂര്യനും ഇതര ഗ്രഹങ്ങളും തുടങ്ങി സിനിമയെ വെല്ലുന്ന അവകാശവാദങ്ങളാണ് അദ്ദേഹം നമുക്ക് മുന്നില്‍ ഉന്നയിക്കുക. സമീപകാലത്ത് വൈറലായ യൂടുബ് വീഡിയോയില്‍ സംസാരിക്കുന്നത് ജെയിംസായിരുന്നു. മുഖം മറച്ചുകൊണ്ട് കാലഘട്ടങ്ങളുടെ പ്രത്യേകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭൂമിയില്‍ അന്യഗ്രഹ ജീവികളുമായി മനുഷ്യന്‍ യുദ്ധം നടത്തിയിട്ടുണ്ടെന്നും സൂര്യന്‍ ദൂരയുള്ള ഗ്രഹത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും തുടങ്ങി ഹോളിവുഡ് സിനിമകളെ വെല്ലുന്ന കഥകളാണ് അദ്ദേഹം പറയുന്നത്.

ഇതുവരെ യാതൊരു ശാസ്ത്രീയ അന്വേഷണങ്ങളും ജെയിംസിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നില്‍ നടത്തിയിട്ടില്ല. ബെര്‍മിംഗ്ഹാം സ്വദേശിയാണ് ഇദ്ദേഹമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ പ്രസക്തിയില്ലെന്ന പ്രത്യക്ഷത്തില്‍ തോന്നും. എങ്കിലും നുണ പരിശോധനയില്‍ അദ്ദേഹം വിജയിച്ചതെങ്ങനെയെന്ന് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. പരിശോധന സമയത്ത് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും വളരെ കൃത്യമായ ഉത്തരം നല്‍കാന്‍ ജെയിംസിന് കഴിഞ്ഞു. ജെയിംസ് വരുന്ന ഗ്രഹത്തില്‍ ഭൂമിയില്‍ ഉള്ളതിനേക്കാള്‍ എത്രയോ അനുഗ്രഹീതരായ മാത്തമാറ്റിഷ്യന്‍മാര്‍ ഉള്ളതായി അദ്ദേഹം പറയുന്നു. വരും ദിവസങ്ങളില്‍ ജെയിംസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

മില്യണ്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ സ്‌കൂള്‍ മീല്‍സ് നഷ്ടപ്പെടുമെന്ന് എജ്യൂക്കേഷന്‍ ഷാഡോ മിനിസ്റ്റര്‍ ആഞ്ചല റൈനര്‍. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തെക്കുറച്ച് ജി.എം.ബി യൂണിയന്‍ കോണ്‍വറന്‍സില്‍ സംസാരിക്കവെയാണ് ഷാഡോ മിനിസ്റ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ പ്രാവര്‍ത്തികമാവാന്‍ പോകുന്ന ഭേദഗതികള്‍ ബെനിഫിറ്റുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ മീല്‍സ് ഇല്ലാതാക്കുമെന്നും റൈനര്‍ വ്യക്തമാക്കുന്നു. 2022ഓടെയായിരിക്കും ഇത് നിലവില്‍ വരിക. സൗജന്യ മീല്‍സ് ലഭിക്കുന്നവര്‍ക്ക് ഈ ബെനിഫിറ്റ് ഇല്ലാതാവുന്നതോടെ പ്രതികൂലമായ സാഹചര്യമുണ്ടാവുമെന്നാണ് കരുതുന്നത്.

2013ലാണ് യുകെയില്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനം കൊണ്ടുവരുന്നത്. ജോലി ഇല്ലാത്തവരെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി ഏറെക്കുറെ ഫലപ്രദമായിരുന്നു. ജോലി ഇല്ലാത്തവരുടെ കുട്ടികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി സൗജന്യ സ്‌കൂള്‍ മീല്‍സ് (എഫ്.എസ്.എം) സംവിധാനം കൊണ്ടുവന്നു. എന്നാല്‍ അധികനാള്‍ ഇത് തുടര്‍ന്നില്ല. സര്‍ക്കാര്‍ എഫ്എസ്എമ്മിന്റെ യോഗ്യത മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ എംഎഫ്എം ലഭ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 7,400 പൗണ്ടിന് താഴെ വരുമാനം ഉള്ളവര്‍ക്ക് മാത്രമെ ഈ ബെനിഫിറ്റ് ലഭ്യമാകുയുള്ളു. അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 14,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ ബെനിഫിറ്റിന് അര്‍ഹരാണ്.

യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്റ്റേറ്റ് സ്‌കൂള്‍ കുട്ടികളില്‍ പകുതി പേരും സൗജന്യ മീല്‍സ് അര്‍ഹതരുടെ ലിസ്റ്റില്‍ എത്തിപ്പെടുമെന്ന് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ടെക്‌നിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. എഫ്എസ്എം അര്‍ഹരായവരില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് തടയാനായിരിക്കും മാറ്റം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. 2017ല്‍ 1.1 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ സൗജന്യ മീല്‍സിന് അര്‍ഹരായിരുന്നു. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ 2,300,000 മുതല്‍ 2,600,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മീല്‍സ് ലഭ്യമാകുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് പോലും സൗജന്യ മീല്‍സ് സൗകര്യം നഷ്ടപ്പെടുകയില്ലെന്ന് മിനിസ്റ്റോര്‍സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതല്ലെന്നും റൈനര്‍ വിമര്‍ശിക്കുന്നു. മില്യണ്‍ കണക്കിന് കുട്ടികളുടെ എഫ്എസ്എം ആണ് നിഷേധിക്കപ്പെടാന്‍ പോകുന്നതെന്നും റൈനര്‍ ആരോപിച്ചു.

മുന്‍നിര മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ക്യാന്‍സര്‍ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ആരോപണം. അതേസമയം തങ്ങളുടെ നിക്ഷേപകര്‍ക്ക് കമ്പനികള്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിനു കാരണമാകുമെന്ന് ഗവേഷങ്ങളില്‍ തെളിഞ്ഞാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ബ്ലാക്ക്‌ബെറി, ഇഇ, നോക്കിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ഈ വിവരം നല്‍കിയിട്ടുണ്ട്.

റേഡിയോ ഫ്രീക്വന്‍സി എമിഷന്‍ ആരോഗ്യത്തിന് ഹാനികരമാണോ എന്ന കാര്യത്തില്‍ ഗവേഷണങ്ങള്‍ എന്തു പറയും എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് ഇഇയുടെ മാതൃ കമ്പനിയായ ബ്രിട്ടീഷ് ടെലകോം 2017ലെ ആനുവല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. നോക്കിയയും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോക്കിയക്കെതിരെ കേസ് നല്‍കിയ ബ്രെയിന്‍ ക്യാന്‍സര്‍ രോഗി നീല്‍ വൈറ്റ്ഫീല്‍ഡ് 1 മില്യന്‍ പൗണ്ട് നഷ്ടപരിഹാരം നേടിയതോടെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.

നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഫോണുകളും നെറ്റ് വര്‍ക്കുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ഇതേ മുന്നറിയിപ്പ് നല്‍കാന്‍ കഴിയേണ്ടതാണെന്ന് വൈറ്റ്ഫീല്‍ഡ് പറയുന്നു. കമ്പനികള്‍ സെലക്ടീവാകുന്നുവെന്നും പൊതുജനങ്ങളേക്കാള്‍ അവരുടെ ആശങ്ക പണമുള്ളവരേക്കുറിച്ചാണെന്നും വൈറ്റ്ഫീല്‍ഡ് വ്യക്തമാക്കി.

ചാനല്‍ 4 എംബാരാസിംഗ് ബോഡീസ് എന്ന പരിപാടിയിലെ വിദഗ്ദ്ധനും മലയാളി യൂറോളജിസ്റ്റുമായ ഡോ.മനു നായരെ ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മനു നായരെ ജിഎംസി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ തുടരാനും മനു നായര്‍ക്ക് അനുമതി ലഭിച്ചു. 130 രോഗികള്‍ ഇയാള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ ഡോ.മനു നായര്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം.

രോഗമില്ലാത്തവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള ചികിത്സ നടത്തിയെന്നും പരീക്ഷണ ഘട്ടത്തിലുള്ള ചികിത്സകള്‍ രോഗികളില്‍ നടത്തിയെന്നുമൊക്കെയാണ് പരാതികള്‍ ഉയര്‍ന്നത്. സോലിഹള്ളിലെ സ്പയര്‍ പാര്‍ക്ക് വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, ബിഎംഐ പ്രയറി, എഡ്ജ്ബാസ്റ്റണ്‍ തുടങ്ങിയ സ്വകാര്യാശുപത്രികളിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളാണ് വിവാദത്തിലായത്. ഇതേത്തുടര്‍ന്ന് ഡോ. മനു ജിഎംസിയുടെ നിരീക്ഷണത്തിലായിരുന്നു.

 

ലോ ഫേമായ ഇര്‍വിന്‍ മിച്ചലും തോംപ്‌സണ്‍സ് സോളിസിറ്റേഴ്‌സുമാണ് രോഗികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോ.മനു നായര്‍ക്ക് എന്‍എച്ച്എസില്‍ തുടരാമെന്ന് ജിഎംസി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജിഎംസി തയ്യാറായില്ല. സിറ്റി ഹോസ്പിറ്റല്‍സ് സന്‍ഡര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജിഎംസി സൂചന നല്‍കി.

അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? അവഞ്ചേഴ്‌സ് സീരീസിലും പ്രഥാന കഥാപാത്രങ്ങളിലൊന്നായ സ്റ്റാര്‍ക്കിന്റെ ജീവനും അയണ്‍ മാന്‍ വാര്‍ഡ്‌റോബിനുള്ള ഊര്‍ജ്ജവും ലഭിക്കുന്നത് സ്റ്റാര്‍ക്കിന്റെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ആര്‍ക്ക് റിയാക്ടറില്‍ നിന്നാണ്. ഏതാണ്ട് അതേ മാതൃകയില്‍ ഒരു ചെറിയ റിയാക്ടര്‍ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹൃദ്രോഗികളില്‍ ഉപയോഗിക്കുന്ന പേസ്‌മേക്കറുകളില്‍ ഉപയോഗിക്കാനാകുന്ന ഒരു ആണവ ബാറ്ററിയുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് 50 വര്‍ഷം വരെയാണ് ആയുസ്. അതായത്, ഇടക്കിടക്ക് പേസ്‌മേക്കര്‍ ബാറ്ററികള്‍ മാറ്റേണ്ടി വരില്ല എന്നര്‍ത്ഥം.

റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡയമണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമി കണ്ടക്ടറും റേഡിയോആക്ടീവ് വസ്തുവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ബീറ്റാ കണങ്ങള്‍ അഥവാ ഇലക്ട്രോണുകളാണ് ഈ റിയാക്ടറില്‍ പുറത്തുവരുന്നത്. നിക്കല്‍ ഫോയില്‍ പാളികളിലേക്ക് ഇവ പതിക്കുമ്പോള്‍ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ബീറ്റ റേഡിയേഷന്‍ പേസ്‌മേക്കറുകള്‍ക്കോ ശരീരത്തിനോ ഹാനികരമാകുന്നുമില്ലെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു ഗ്രാം റേഡിയോആക്ടീവ് ഇന്ധനത്തിന് 3300 മില്ലി വാട്ട് അവര്‍ പവര്‍ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കെമിക്കല്‍ സെല്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ശക്തമാണ്.

പേസ്‌മേക്കറുകള്‍ക്ക് സാധാരണഗതിയില്‍ 10 മൈക്രോവാട്ട്‌സ് പവര്‍ ആണ് ആവശ്യമായി വരിക. അതുകൊണ്ടുതന്നെ പേസ്‌മേക്കറുകളില്‍ ഈ ബാറ്ററി ഉപയോഗിക്കാനാകും. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും വലിപ്പം കുറഞ്ഞ ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പ്രയോജനപ്രദമാകും. വൈദ്യശാസ്ത്ര രംഗത്തും ബഹിരാകാശ ശാസ്ത്ര മേഖലയിലും ഈ ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലുള്ള മോസ്‌കോയിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂപ്പര്‍ഹാര്‍ഡ് ആന്‍ഡ് നോവല്‍ കാര്‍ബണ്‍ മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രൊഫ. വ്‌ളാഡിമിര്‍ ബ്ലാങ്ക് പറഞ്ഞു.

ബിനോയി ജോസഫ്

കുരുന്നുകൾക്ക് അതൊക്കെയും വിസ്മയക്കാഴ്ചകളായിരുന്നു… മുതിര്‍ന്നവര്‍ക്കും… നേരിൽ കണ്ടത് യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ. ടർബൈനുകൾ, ബോയിലറുകൾ, മില്ല്യണിലേറെ ടണ്ണുകളുടെ കൽക്കരി സ്റ്റോർ, ബയോമാസ് ഫ്യൂവൽ ശേഖരിച്ചിരിക്കുന്ന ഡോമുകൾ, കൂറ്റൻ കൂളിംഗ് ടവറുകൾ, ഫ്യൂവൽ പൾവറൈസ് ചെയ്യുന്ന മില്ലുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സൾഫർ ഡയോക്സൈഡിനെ ജിപ്സമായി മാറ്റുന്ന അബ്സോര്‍ബര്‍ യൂണിറ്റുകൾ, അതിനൂതനമായ കൺട്രോൾ റൂമുകൾ, പ്രോസസ് ഗ്യാസ് പുറത്തേയ്ക്കു തള്ളുന്ന നൂറു മീറ്ററോളം ഉയരമുള്ള ചിമ്മിനി… മൂന്നു മണിക്കൂറുകൾ നീണ്ട ടൂറിൽ ഹളളിലെ മലയാളി കുടുംബങ്ങൾ ദർശിച്ചത് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയം.

വീടുകളിൽ സ്വിച്ചിട്ടാൽ ലൈറ്റും ടിവിയും ഓണാകുമെന്നറിയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നറിയാനുള്ള ജിജ്ഞാസ ഹള്ളിലെ മലയാളി കുടുംബങ്ങളെ കൊണ്ടെത്തിച്ചത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിൽ. സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് പവർ ലിമിറ്റഡിലാണ് ഹളളിലെ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെൻററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സന്ദർശനമൊരുക്കിയത്. പവർ സ്റ്റേഷന്റെ മോഡൽ ഒരുക്കിയിരിക്കുന്ന വിസിറ്റർ സെന്ററിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ പവർസ്റ്റേഷൻ വിസിറ്റർ മാനേജിംഗ് ടീമംഗങ്ങൾ  സ്വീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന്  ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ സോംഗിലൂടെ കുട്ടികളെ പഠിപ്പിച്ചു. പവർ സ്റ്റേഷൻ ഗൈഡുകളോടൊപ്പമുള്ള സ്റ്റേഷൻ ടൂറായിരുന്നു അടുത്തത്.

പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകളും അതിന്റെ ആവശ്യകതകളും സന്ദർശക സംഘത്തെ അറിയിച്ച ഗൈഡുകൾ ഓരോരുത്തർക്കും സേഫ്റ്റി ഹാറ്റ്, ഐ പ്രൊട്ടക്ഷൻ, ഹൈ വിസിബിലിറ്റി ജാക്കറ്റ് എന്നിവയും നല്കി. മിനി ബസുകളിലാണ് സംഘം ആയിരത്തിലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന പവർ സ്റ്റേഷൻ ടൂർ നടത്തിയത്. പവർ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വയർലെസ് ഹെഡ്സെറ്റുകൾ വഴി ടൂറിനിടയിൽ വിശദീകരിച്ചു നല്കി. യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനുകളിൽ ഒന്നായ ഡ്രാക്സിലെ ടൂർ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിനു (ഹിൽസ്) നേതൃത്വം നല്കുന്ന ടീച്ചർ ആനി ജോസഫും ടൂറിനായി പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുക്കിയ ബോബി തോമസും പറഞ്ഞു.

കുട്ടികളെ മലയാളം പഠിപ്പിക്കാനും കേരള സംസ്കാരത്തിന്റെ സാരാംശം അവർക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജോജി കുര്യാക്കോസ്, ബിനു ബോണിഫേസ്, അനിഷ് മാണി എന്നിവരുടെ നേതൃത്വത്തിൽ മറ്റു മലയാളി കുടുംബങ്ങളുടെ സഹകരണത്തോടെ 2015 മുതലാണ് മലയാളം ക്ലാസുകൾ ആരംഭിച്ചത്. ഒരു വർഷം ഇരുപതോളം ക്ലാസുകൾ നടത്തുന്ന സ്കൂൾ, ചിൽഡ്രൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളം ക്ലാസുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ, കുട്ടികൾക്കായി നല്കിയിരിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ടിൽ റെക്കോർഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ വിവിധ അവാർഡുകൾ നല്കപ്പെടുന്നു.

കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഗ്രാജുവേഷൻ സെറമണി ഹൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടത്തിയത്. ടീച്ചർ ആനി ജോസഫ്, ബിനു ബോണിഫേസ്, റോസിറ്റ നസ്സറേത്ത്, ബോബി തോമസ്, രാജു കുര്യാക്കോസ് എന്നിവർ നിലവിൽ ക്ലാസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ജിസിഎസ് സി ലെവലിൽ മലയാള ഭാഷ കുട്ടികൾക്ക് ഒരു ലാംഗ്വേജായി ഉൾപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾക്കായി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ് ടീച്ചർ ആനി ജോസഫ്. കുട്ടികൾക്ക് കരിയർ ഗൈഡൻസിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ ആഗ്രഹം. പവർ സ്റ്റേഷൻ സന്ദർശനം എല്ലാ അർത്ഥത്തിലും വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും മുതിർന്നവരും പറഞ്ഞു.

 

ജോജി തോമസ്

പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പടയെന്ന് പറഞ്ഞ അവസ്ഥയായി മുന്‍ ബിജെപി അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റേത്. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍കൂട്ടി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ കേരള ബിജെപി ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി മിസോറാം ഗവര്‍ണറാക്കിയത്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് പദവി മാറുന്നതെങ്കില്‍ അതൊരു ശിക്ഷാനടപടിയായി വ്യാഖ്യാനിക്കാന്‍ സാധ്യത കൂടുതലായിരുന്നു. തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പായിട്ടുകൂടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുമ്മനത്തിന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം കുമ്മനത്തിന്റഎ സ്ഥാനലബ്ധിയെ സംബന്ധിച്ച് ”ഐ ആം സെയിഫ്” തുടങ്ങിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ മിസോറാമില്‍ കുമ്മനത്തിന്റെ അവസ്ഥ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുമ്മനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മിസോറാമില്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

മിസോറാമിലെ രാഷ്ട്രീയ പാര്‍ട്ടിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനം രാജശേഖരനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്ത. കുമ്മനത്തിന്റെ തീവ്ര ഹിന്ദുത്വ ആശയങ്ങളും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുമാണ് പ്രിസത്തിന്റെ എതിര്‍പ്പിന് കാരണം. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള മിസോറാമില്‍ കുമ്മനത്തിനെതിരെ സംഘടിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളെയും വിവിധ ക്രൈസ്തവ സംഘടനകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം. കേരളത്തില്‍ വെച്ച് ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ടതില്‍ കുമ്മനം കുറ്റാരോപിതനായതും നിലയ്ക്കല്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച തീവ്രവാദ നിലപാടുമെല്ലാം മിസോറാമില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. എന്തായാലും എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്നതുപോലെയായി കുമ്മനത്തിന്റെ അവസ്ഥയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കംപറച്ചില്‍.

Copyright © . All rights reserved