Main News

എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ക്യാംപെയിനിന് തുടക്കമാകുന്നു. വീ ആര്‍ ദി എന്‍എച്ച്എസ് എന്ന പേരില്‍ നടക്കുന്ന ക്യാംപെയിനില്‍ നഴ്‌സുമാരെയും മിഡൈ്വഫുമാരെയുമാണ് നിയമിക്കുന്നത്. യുകെയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ ഡ്രൈവില്‍ പ്രധാനമായും പരിഗണിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം വിദേശത്തു നിന്നുള്ളവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ടിവി, റേഡിയോ പരസ്യങ്ങളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ ക്യാംപെയിനുകളും ഇതിനായി നടത്തും.

രാജ്യത്ത് ഏറ്റവും ജനപ്രിയമായ സ്ഥാപനമാണ് എന്‍എച്ച്എസ് എന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസറായ ജെയ്ന്‍ കുമ്മിംഗ്‌സ് പറഞ്ഞു. അതിന്റെ ജീവനക്കാരുടെ വൈദഗ്ദ്ധ്യം, സമര്‍പ്പണം, കരുണ തുടങ്ങിയ ഗുണങ്ങളാണ് ഇതിന് അടിസ്ഥാനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ ചോയ്‌സുകള്‍ നല്‍കുന്ന 350 കരിയര്‍ അവസരങ്ങളാണ് എന്‍എച്ച്എസില്‍ ഉള്ളത്. നഴ്‌സുമാരും മിഡൈ്വഫുമാരുമാണ് ജീവനക്കാരില്‍ ഭൂരിഭാഗവും. അവര്‍ വിദഗ്ദ്ധമായ കെയറും കരുണയുമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അങ്ങേയറ്റം പ്രതിഭാധനരായ ഇവരാണ് എന്‍എച്ച്എസിനെ മുന്നോട്ടു നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

യുവ ജനതയെ എന്‍എച്ച്എസ് നല്‍കുന്ന കരിയര്‍ അവസരങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 22,000 ആയി ഉയര്‍ത്താനും നഴ്‌സിംഗ് പ്രാക്ടീസിലേക്ക് തിരിച്ചെത്തുന്ന നഴ്‌സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് നടപടിയെന്നും എന്‍എച്ച്എസ് നേതൃത്വം പറയുന്നു. 2017 ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ 34,000 നഴ്‌സിംഗ് വേക്കന്‍സികളാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തായ്‌ലന്‍ഡിലെ ഭൂഗര്‍ഭ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളായ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ബ്രിട്ടീഷ് വിദഗ്ദ്ധന്‍. ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വേണ്‍ അണ്‍സ്‌വര്‍ത്ത് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളെ എപ്പോള്‍ പുറത്തെത്തിക്കാനാകുമെന്ന കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും നാളെയുമായി കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കും.

ബ്രിട്ടീഷ് വോളന്റിയര്‍മാരായ ജോണ്‍ വോളാന്‍ഥനും റിക്ക് സ്റ്റാന്റ്റ്റനുമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. 9 ദിവസമായി ഇവര്‍ ഗുഹയിലെ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലത്ത് വെള്ളം കയറാത്ത പ്രദേശത്ത് ഇരിക്കുകയായിരുന്നു. ഗുഹയിലെ വെള്ളം താഴ്ന്നതിനു ശേഷം കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ നാല് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ചെളിവെള്ളം നിറഞ്ഞ ഇടുങ്ങിയ ഗുഹാ വഴികളിലൂടെ കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ അവര്‍ക്ക അതിനാവശ്യമായ പരിശീലനം നല്‍കണമെങ്കിലും കൂടുതല്‍ സമയം ആവശ്യമാണ്.

ഇപ്പോള്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കാനാകുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്ന് ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തമായാല്‍ ജലനിരപ്പ് വീണ്ടും ഉയരുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാകുകയും ചെയ്യും. 1.5 മൈല്‍ അകലെയുള്ള ഗുഹാ കവാടത്തിലേക്ക് എത്തണമെങ്കില്‍ നാല് മണിക്കൂറെങ്കിലും മുങ്ങാങ്കുഴിയിട്ട് നീന്തണം. അത് ഈ കുട്ടികള്‍ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ആശങ്കകളുണ്ട്.

സാധാരണ നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിന് കുടുംബങ്ങള്‍ക്ക് ആവശ്യമായി വരുന്നത് പ്രതിവര്‍ഷം 40,000 പൗണ്ടിന്റെ വരുമാനം. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ചൈല്‍ഡ് കെയര്‍ ചെലവുകളും ട്രാന്‍സ്‌പോര്‍ട്ട്, എനര്‍ജി ചെലവുകളും വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ വിലയിരുത്തല്‍ പുറത്തു വന്നിരിക്കുന്നത്. രണ്ടു കുട്ടികളുള്ള, ജോലിക്കാരായ ദമ്പതികള്‍ക്ക് മാന്യമായി ജീവിക്കണമെങ്കില്‍ 20,000 പൗണ്ട് വരുമാനമുണ്ടാകണം. 2008ല്‍ ഇത് 13,900 പൗണ്ട് മാത്രമായിരുന്നു. ഒറ്റക്ക് ജീവിക്കുന്ന വര്‍ക്ക് 18,400 പൗണ്ടാണ് ചെലവാകുക. 13,400ല്‍ നിന്നാണ് പത്ത് വര്‍ഷത്തിനിടക്ക് ഈ നിരക്ക് ഉയര്‍ന്നത്.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കൂടുതല്‍ ചെലവേറിയതായി മാറിയിട്ടുണ്ട്. കുടുംബ ബജറ്റുകളുടെ അഞ്ചിലൊന്ന് ബസ് യാത്രകള്‍ക്ക് മാത്രം ചെലവാകുന്നുണ്ട്. 2008നെ അപേക്ഷിച്ച് 2018ല്‍ ബസ് യാത്രാച്ചെലവ് 65 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് ഒരാഴ്ച ബസ് യാത്രക്കായി ചെലവാക്കേണ്ടി വരുന്ന തുക 17 പൗണ്ടില്‍ നിന്ന് 37 പൗണ്ടായി ഉയര്‍ന്നു. ഭക്ഷ്യവിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഒരാഴ്ചയിലെ ഭക്ഷണത്തിന് ചെലവാകുന്ന തുക 29 പൗണ്ടില്‍ നിന്ന് 44 പൗണ്ടായാണ് 10 വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്. 50 ശതമാനത്തിലേറെയാണ് വര്‍ദ്ധനവിന്റെ നിരക്ക്.

എനര്‍ജി ബില്ലുകള്‍ പത്ത് വര്‍ഷത്തേതിനേക്കാള്‍ 40 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. രണ്ട് വയസുകാര്‍ക്ക് വേണ്ടിയുള്ള നഴ്‌സറികളുടെ നിരക്കുകളിലും 50 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആഴ്ചയില്‍ 229 പൗണ്ടാണ് ഇതിനായി ചെലവാകുന്നത്. ജോലി ചെയ്യുന്നവരുടെയും പെന്‍ഷന്‍ കാരുടെയും ജീവിതച്ചെലവുകളിലെ അന്തരം ഇല്ലാതായിട്ടുണ്ടെന്നും സര്‍വേ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി പെന്‍ഷനര്‍മാരും കൂടുതല്‍ തുക ചെലവാക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.

മോസ്‌കോന്മ മൂന്നു ലോകകപ്പുകളില്‍ പുറത്തേക്കുള്ള നിര്‍ഭാഗ്യത്തിന്റെ വാതില്‍ തുറന്ന ഷൂട്ടൗട്ട് ശാപത്തില്‍നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–3ന് മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട്  ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

ഡിമെന്‍ഷ്യ രോഗികളുടെ പരിതചരണത്തിന് റോബോട്ടുകള്‍ വരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് എന്‍എച്ച്എസ് ഇതിലൂടെ തയ്യാറാകുന്നത്. പുതുതലമുറ ചികിത്സാ മാര്‍ഗ്ഗമായ ഇതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 215 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഇന്ന് ജെറമി ഹണ്ട് പ്രഖ്യാപിക്കും. പ്രമേഹം, ഹൃദ്രോഗം മുതലായവ ഉള്ളവര്‍ക്കും ഈ സാങ്കേതികത ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്.

ശസ്ത്രക്രിയകള്‍, ചികിത്സ, ദീര്‍ഘകാല പരിചരണം എന്നിവയില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ ആശയങ്ങള്‍ കൊണ്ടുവരണമെന്ന് അക്കാഡമിക്കുകളോടും സാങ്കേതിക സ്ഥാപനങ്ങളോടും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, സാങ്കേതിക വിദ്യ എന്നിവയില്‍ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിവ്യൂവും ഇതേ ആശയം തന്നെയാണ് പങ്കുവെക്കുന്നത്. വരുന്ന രണ്ട് പതിറ്റാണ്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, ഡിജിറ്റല്‍ മെഡിസിന്‍, ജീനോമിക്‌സ് എന്നിവയ്ക്ക് ചികിത്സാ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാകുമെന്ന് റിവ്യൂ പറയുന്നു.

എന്നാല്‍ റോബോട്ടിക്‌സ് എന്ന പ്രയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സര്‍ജറി, റേഡിയോ തെറാപ്പി ചികിത്സ മുതലായ മേഖലകളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്‍എച്ച്എസിന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാരുടെ സമര്‍പ്പണത്തിന്റെ ഫലമായി ആളുകള്‍ ദീര്‍ഘായുസോടെ ജീവിക്കുന്നുവെന്ന് ഹണ്ട് പറഞ്ഞു. അടുത്ത തലമുറ ചികിത്സാ രീതികളിലേക്ക് നാം ഇനി മാറേണ്ടതുണ്ടെന്നും അത് സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും ഹണ്ട് വ്യക്തമാക്കി.

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളെ ജീവനോടെ കണ്ടെത്തി. 12 കുട്ടികളെയും അവരുടെ കോച്ചിനെയും ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരാണ് കണ്ടെത്തിയത്. ഒരു ഉയര്‍ന്ന പാറയില്‍ കയറിയിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ചിയാങ് റായിയിലെ താം ലുവാങ് ഗുഹയിലാണ് ഇവര്‍ കുടുങ്ങിയത്. 400 മീറ്റര്‍ ഉള്ളിലേക്ക് പോയ ഇവര്‍ ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതോടെ പട്ടായ ബീച്ച് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പാറയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ 13 അംഗ സംഘത്തെ തിരിച്ചെത്തിക്കുന്നത് കാലതാമസം നേരിടുന്ന പ്രവൃത്തിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇരിക്കുന്ന സ്ഥലത്തേക്കുള്ള പാതകളില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ മുങ്ങാംകുഴിയിട്ട് നീന്താനുള്ള പരിശീലനമുള്‍പ്പെടെ നല്‍കി മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. വെള്ളം താഴുന്നത് വരെ കാത്തിരിക്കുകയാണെങ്കില്‍ നാല് മാസമെങ്കിലും വേണ്ടിവന്നേക്കും.

ഇക്കാലയളവില്‍ ഇവര്‍ക്കായുള്ള ഭക്ഷണവും മരുന്നും മറ്റും പുറത്തു നിന്ന് എത്തിക്കേണ്ടതായി വരും. ഈ ഗുഹയില്‍ മഴക്കാലത്താണ് വെള്ളം നിറയാറുള്ളത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം വരെ വെള്ളം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ഈ സമയത്ത് ചെളി നിറഞ്ഞ വെള്ളമായിരിക്കും ഗുഹയില്‍ നിറഞ്ഞിരിക്കുക. പരസ്പരം കാണാന്‍ പോലും കഴിയാത്ത വെള്ളത്തിലൂടെ മുങ്ങി നീന്താന്‍ കുട്ടികളെയും കോച്ചിനെയും പഠിപ്പിച്ചെടുക്കാനുമാകില്ല. ഗുഹയിലെ വെള്ളം പമ്പു ചെയ്ത് കളയാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ലെന്നാണ് വിവരം.

ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന്‍ ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്‌സ് സൂചിപ്പിച്ചു. ഗവണ്‍മെന്റ് ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്‌സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.

നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ക്ഷണത്തില്‍ മരണം സംഭവിച്ചത് നെഞ്ചില്‍ കുത്തേറ്റ് ഹൃദയം മുറിഞ്ഞതിനെ തുടര്‍ന്ന്. കരള്‍ വേര്‍പെട്ട നിലയിലായിരുന്നു. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയില്‍ എത്തിക്കും മുമ്പേ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയിരുന്നു. മുറിവ് തന്നെയാണ് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവര്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ എത്താന്‍ പോലീസിനെ സഹായിച്ചതും.

പുറത്തു നിന്നെത്തിയ ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കത്തിയടക്കമുള്ള മാരകായുധങ്ങള്‍ കരുതിയിരുന്നു. ഏറ്റുമുട്ടലിനിടെ അഭിമന്യുവിന് കുത്തേറ്റത്. കോളജിന്റെ പിന്‍ഭാഗത്ത് ഐ.എം.എ ഗേറ്റിനു സമീപത്തുവച്ചാണ് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു 50 മീറ്ററോളം ദൂരം പിന്നിട്ടതും നിലത്തുവീണു. തട്ടിവീണതാകും എന്നാണു കരുതിയതെന്നു സംഭവം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടാംവര്‍ഷ മലയാളം വിദ്യാര്‍ഥി അരുണ്‍ പറഞ്ഞു. പിന്നീടാണ് നെഞ്ചില്‍നിന്നു ചോര ഒലിക്കുന്നത് കണ്ടത്. അഭിമന്യുവുമായി ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു പാഞ്ഞെങ്കിലും അവിടെ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.

ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കോളേജില്‍ കയറി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. മഹാരാജാസില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യൂ. ഇന്നലെയായിരുന്നു കോളജില്‍ നവാഗതരുടെ പ്രവേശനോത്സവം. ഇതിനായി പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത മതിലില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എഴുതുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. തുടര്‍ന്ന് ഇതു ചോദ്യംചെയ്യുകയും ചെറിയ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. രാത്രി 8.30നാണ് ഈ സംഭവങ്ങള്‍ നടന്നത്. പിന്നീട് ഇതു പറഞ്ഞുതീര്‍ത്തു.

എന്നാല്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് രാത്രി 12.30-ഓടെ കൂടുതല്‍ പേര്‍ പുറത്തുനിന്നു സംഭവസ്ഥലത്തേക്കെത്തി. പിന്നീട് വീണ്ടും തര്‍ക്കമുണ്ടായി. ഈ സമയം കോളജില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ ഹോസ്റ്റലിലേക്ക് എത്തി. ഹോസ്റ്റല്‍ സെക്രട്ടറി ആയിരുന്ന അഭിമന്യുവിനെയാണ് വിവരം അറിയിച്ചത്. ഹോസ്റ്റലില്‍ ലോകകപ്പ് കാണുകയായിരുന്നു വിദ്യാര്‍ഥികള്‍ കോളജിന്റെ പിന്‍ഭാഗത്തുള്ള ഗേറ്റിനു മുന്നിലെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷം ഏറ്റുമുട്ടലിലേക്കു വഴിമാറുകയായിരുന്നു. ഹോസ്റ്റലില്‍നിന്നെത്തിയ വിദ്യാര്‍ഥികളുടെ െകെയില്‍ പട്ടികക്കഷണങ്ങള്‍ ഉണ്ടായിരുന്നു.

ഞായറാഴ്ച ചേര്‍ന്ന ഡി.െവെ.എഫ്.ഐ മേഖലാ കമ്മിറ്റി യോഗത്തില്‍ അഭിമന്യുവിനെ വട്ടവട മേഖലാ െവെസ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. മേഖലാ കമ്മിറ്റി യോഗം ഉച്ചയോടെയാണ് സമാപിച്ചത്. പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി ലഭിച്ച പുതിയ ചുമതല ഏറ്റെടുത്തശേഷം തിരികെ എത്തിയ അഭിമന്യുവിനെ സ്വീകരിക്കാന്‍ കാത്തിരുന്നത് അക്രമികളുടെ കത്തിമുനയായിരുന്നു. കൊച്ചിയിലേക്കുള്ള ബസ് കിട്ടാത്തതുമുലം നാലുമണിക്ക് വട്ടവടയില്‍നിന്നു ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി ലോറിയില്‍ സഹപ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊച്ചിയിലേക്കു യാത്രയാക്കിയത്. രാത്രി പതിനൊന്നോടെ കാമ്പസിലെത്തിയ അഭിമന്യു നടന്നുകയറിയത് അക്രമത്തിനൊരുങ്ങി നില്‍ക്കുന്നവര്‍ക്ക് ഇടയിലേക്കാണ്.

 

വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണോ? നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അത് വേണ്ടി വരുമെന്ന് വാഹനമോടിക്കുന്നവര്‍ പറയും. എന്നാല്‍ സമ്മറില്‍ വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്നത് നിര്‍ബന്ധിതമാണെന്ന് എത്ര പേര്‍ക്ക് അറിയാം? തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. തെളിഞ്ഞ ദിവസങ്ങളില്‍ സണ്‍ഗ്ലാസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2500 പൗണ്ട് വരെ പിഴയും ലഭിച്ചേക്കും.

നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈംവിംഗിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിംഗിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. പിഴയും ലൈസന്‍സില്‍ പോയിന്റുകള്‍ ലഭിക്കാന്‍ വരെ ഇത് ഇടയാക്കിയേക്കും. ഓണ്‍ ദി സ്‌പോട്ട് പിഴയായി 100 പൗണ്ടാണ് ഈടാക്കാറുള്ളത്. എന്നാല്‍ കോടതിയിലെത്തിയാല്‍ പിഴ കൂടുതല്‍ കനത്തതാകും. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തണമെന്നാണ് ഹൈവേ കോഡ് പറയുന്നത്. കോഡിന്റെ വെതര്‍ സെക്ഷനിലെ 237-ാമത് റൂളിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്.

എന്നാല്‍ എല്ലാ വിധത്തിലുള്ള സണ്‍ഗ്ലാസുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. വെയിലിന്റെ കാഠിന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വേരിയബിള്‍ ടിന്റ് ലെന്‍സുകള്‍ അനുവദനീയമല്ല. കാറിന്റെ വിന്‍ഡ് സ്‌ക്രീനുകള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നതിനാല്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടുതല്‍ ടിന്റഡ് ആയ ഗ്ലാസുകളും അനുവദനീയമല്ല. ഡ്രൈവിംഗിന് അനുയോജ്യമായ സണ്‍ഗ്ലാസുകളാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ നല്‍കുന്ന നിര്‍ദേശം. കാറില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എപ്പോഴും സൂക്ഷിക്കണമെന്നും എഎ നിര്‍ദേശിക്കുന്നു.

RECENT POSTS
Copyright © . All rights reserved