ലണ്ടന്‍: അതിശൈത്യം തുടരുന്ന ബ്രിട്ടനില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍. കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ ആഴ്ച്ച് ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള ജലവിതരണത്തില്‍ കാര്യമായ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസ്സപ്പെട്ടിരുന്നു. തണുത്തുറഞ്ഞ കാലവസ്ഥ തുടരുന്നതിനാലാണ് പൈപ്പുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നത്. തമംസ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി നല്‍കിയ മുന്നറിയിപ്പില്‍ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം എത്ര നാള്‍ തുടരുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കമ്പനികള്‍ സ്വീകരിച്ചു വരികയാണ്. പ്രതിസന്ധി അതിരൂക്ഷമാവുകയാണെങ്കില്‍ ലണ്ടന്‍ വെള്ളം കിട്ടാതെ സ്തംഭിക്കും.
ലണ്ടനില്‍ മാത്രം നിലവില്‍ പ്രതിസന്ധി നേരിടുന്ന 20,000 വീടുകള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള സ്പ്രിംഗ്ഫീല്‍ഡ് ആശുപത്രിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തമംസ് വാട്ടര്‍ കമ്പനിയോട് 500 ബോട്ടില്‍ വെള്ളം ആവശ്യപ്പെട്ടു. രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളത്തില്‍ വന്ന കുറവാണ് ആശുപത്രി അധികൃതരെ കമ്പനിയെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. തലസ്ഥാന നഗരിയുടെ പല പ്രദേശങ്ങളിലും അടിയന്തര ബോട്ടില്‍ഡ് വാട്ടര്‍ സ്‌റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. പ്രതിസന്ധി എത്രയും പെട്ടന്ന് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകും.
അതിശൈത്യം തുടരുന്നതില്‍ പൈപ്പുകളില്‍ പ്രഷര്‍ കൂടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നതായും സൗത്ത് ഈസ്റ്റ പ്രദേശങ്ങളില്‍ വന്‍തോതില്‍ ഇത്തരം തകരാറുകള്‍ സംഭവിച്ചതായും സൗത്ത് ഈസ്റ്റ് വാട്ടര്‍ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ വാട്ടര്‍ നെറ്റ്‌വര്‍ക്കില്‍ സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ മാറ്റാന്‍ അതീവ ശ്രമം നടത്തി വരികയാണ്. 100 കൂടുതല്‍ പുതിയ തൊഴിലാളികളെ ഇതിനായി നിയമിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇതിനായുള്ള ശ്രമം കമ്പനി നടത്തുകയാണെന്നും സൗത്ത് ഈസ്റ്റ് കമ്പനി വൃത്തങ്ങള്‍ പറയുന്നു. വീട്ടില്‍ വെള്ളം ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള അടിയന്തര ജല വിതരണ കേന്ദ്രങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുകയും അവരെ സമീപിക്കുകയും ചെയ്യാം. സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ കമ്പനിയെ ഫോണില്‍ വിവരമറിയിക്കുന്നതിനാവിശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി തമംസ് വാട്ടര്‍ കമ്പനി വൃത്തങ്ങളും അറിയിച്ചു.
മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍ – ജോജി തോമസ്
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂര്‍ ഭാഗത്ത് മാന്യതയുടെ പ്രതിരൂപമായ ഒരു വ്യക്തി ഉണ്ടായിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയങ്കരനായ ആത്മീയ മേഖലയില്‍ വളരെ സജീവമായ നിലകൊണ്ടിരുന്ന ആ വ്യക്തി മറ്റാരുമല്ല. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിലിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിയായിരുന്നു. പ്രായ വ്യത്യാസമില്ലാതെ മലയാറ്റൂര്‍ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ട ജോണിച്ചേട്ടനായിരുന്നു കപ്യാര്‍ ജോണി.
ഭക്തജനങ്ങളോടുള്ള സമീപനത്തിലും പള്ളിക്കാര്യങ്ങളിലെ ആത്മാര്‍ത്ഥതയിലും ജോണിച്ചേട്ടന്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. കുരിശുമുടി രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രം ആകുന്നതിനുമുമ്പ് മലയാറ്റൂര്‍ മലമുകളിലുള്ള ദേവാലയം സ്ഥിരമായി തുറക്കാറില്ലായിരുന്നു. എങ്കിലും ഒറ്റയ്ക്കും ചെറു സംഘങ്ങളായും വരുന്ന തീര്‍ത്ഥാടകര്‍ക്കൊപ്പം പലതവണ മലകയറി അവര്‍ക്കായി ദേവാലയം തുറന്നു കൊടുക്കാന്‍ കപ്യാര്‍ ജോണി മുന്നിലുണ്ടായിരുന്നു. ഇങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ജോണിച്ചേട്ടന്‍ ഒരു കൊലപാതകിയായത് കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു പാഠമാണ്.സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ അല്ലായിരുന്നെങ്കിലും രണ്ട് പെണ്‍കുട്ടികളടങ്ങിയ തന്റെ സുന്ദര കുടുംബത്തെ ജോണി വളരെയധികം സ്‌നേഹിച്ചിരുന്നു. ജോണിയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമെല്ലാം തന്റെ കുടുംബത്തെ ചുറ്റിപറ്റിയായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍മല ഒരിക്കലെങ്കിലും കയറി കൂടിയിട്ടുള്ളവര്‍ മലകയറ്റത്തിന്റെ കാഠിന്യവും ദുര്‍ഘടമായ പാതകളും വിസ്മരിക്കാന്‍ ഇടയില്ല. പക്ഷേ ദിവസത്തില്‍ പല പ്രാവശ്യം മലകയറുമ്പോഴും തന്റെ പിഞ്ചോമനകളുടെ മുഖം മനസില്‍ തെളിയുമ്പോള്‍ ജോണിക്ക് ഒരിക്കല്‍ പോലും മനസ് മടുക്കുകയോ തന്റെ ജീവിത പ്രാരാബ്ദങ്ങളെ ശപിക്കുകയോ ചെയ്തിരുന്നില്ല. ജോണി തന്റെ കുടുംബത്തെ അത്രയേറെ സ്‌നേഹിച്ചിരുന്നു. ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത ജോണി തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ചത് തന്റെ കുടുംബത്തിന്റെ നന്മയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുമാണ്. നാട്ടുകാരുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളായ കുട്ടികള്‍ ജോണിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു.
പക്ഷേ ജോണിയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടായത് വളരെ പെട്ടെന്നാണ്. തന്റെ പെണ്‍കുട്ടികളില്‍ മൂത്തയാളെ സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് നഴ്‌സിംഗ് പഠനത്തിന് അയച്ചത്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയായി വരുന്ന കുട്ടി തന്റെ ജീവിത പ്രാരാബ്ദങ്ങളില്‍ ഒരു കൈത്താങ്ങാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ മൂത്ത പെണ്‍കുട്ടി പഠനം പൂര്‍ത്തിയാത്താതെ അന്യമതസ്ഥനായ ഒരാളെ സ്‌നേഹിച്ച് കല്യാണം കഴിച്ചതോടുകൂടി ജോണിയുടെ ജീവിതത്തിലെ ദുരന്തപര്‍വ്വം ആരംഭിക്കുകയായിരുന്നു. ജോണിയുടെ ജീവിതത്തിലെ ഈ വഴിത്തിരിവ് എല്ലാ കുടുംബങ്ങള്‍ക്കും ഒരു പാഠമാണ്. മാതാപിതാക്കള്‍ മക്കള്‍ വളര്‍ന്നുവരുമ്പോള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ അവരുടെ ഇഷ്ടങ്ങളേ മാനിക്കുന്നതിന്റെയും ജീവിതത്തിലെ തെരഞ്ഞെടുക്കലുകളില്‍ അവരുടെ ഇഷ്ടങ്ങളെ അംഗീകരിക്കേണ്ടതിന്റെയും പാഠം. അതോടൊപ്പം മക്കള്‍ തങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മാതാപിതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയും ബോധ്യപ്പെടുത്തിയും തങ്ങളുടെ ജീവിതവഴി തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയുടെ പാഠം. ആ പാഠമാണ് ജോണിയെന്ന പാവം മനുഷ്യനെ മദ്യപാനിയും അക്രമാസക്തനുമാക്കിയ ജീവിത വഴികള്‍ നല്‍കുന്നത്. ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മദ്യത്തിലും പുകവലിയിലും മറ്റും ആശ്രയം കണ്ടെത്തി ജീവിതത്തെ കൂടുതല്‍ ദുര്‍ഘടമാക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. പ്രവാസി ജീവിതത്തിലും ജോണിയുടെ ജീവിതം നല്‍കുന്ന സന്ദേശം വലുതാണ്. നാട്ടിലെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് പ്രവാസിയുടെ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതം കടന്നു പോകുന്നത്.
സംസ്‌കാരങ്ങളുടെ അന്തരം കുട്ടികളും മാതാപിതാക്കളും തമ്മിലുള്ളത് വളരെ വലുതാണ്. കുട്ടികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ കാണുന്നത് ഒരു സംസ്‌കാരവും പുറമേ നിന്നും കാണുകയും പരിചയിക്കുകയും ചെയ്യുന്നത് മറ്റൊരു സംസ്‌കാരവുമായതിനാല്‍ അവരിലുള്ള അന്തര്‍സംഘര്‍ഷം വളരെ വലുതാണ്. ഇതിനു പുറമേയാണ് ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബദ്ധപ്പാടില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍. കുട്ടികളുടെ സംരക്ഷണാര്‍ത്ഥം ഭാര്യയും ഭര്‍ത്താവും മിക്ക കുടുംബങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് ജോലി ചെയ്യുന്നത്. അച്ഛനും അമ്മയും കുട്ടികളുമടങ്ങിയ സന്തോഷകരമായ കുടുംബാന്തരീക്ഷമെന്ന സങ്കല്പത്തില്‍ ജോലിപരമായ ബാധ്യതകള്‍ അടിച്ചേല്‍പിക്കുന്ന പരിമിതികള്‍ ധാരാളമാണ്. ഓവര്‍ ടൈം ജോലിക്ക് പോകുമ്പോള്‍ സാമ്പത്തികമായ ഭദ്രത കൈവരുമെങ്കിലും ഇത് കുടുംബ ബന്ധങ്ങളില്‍ ഉളവാക്കുന്ന ആഘാതം ചെറുതല്ല. പാശ്ചാത്യ നാടുകളില്‍ കുടിയേറിയ പല മലയാളികളുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ക്ക് പരസ്പരമുള്ള മനസിലാക്കലിന്റേയും പരിചരണത്തിന്റെയും സാമിപ്യത്തിന്റെയും കുറവ് വലിയൊരു കാരണമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള മനസിലാക്കലാണ് ഇതില്‍ പ്രധാനം. ആ മനസിലാക്കലുണ്ടെങ്കില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ട ജോണിച്ചേട്ടന്റെ ദൈന്യതയാര്‍ന്ന മുഖം മാധ്യമങ്ങളിലൂടെ മലയാളിക്ക് കാണേണ്ടി വരില്ലായിരുന്നു.
ഉപഭോക്താക്കള്‍ക്കുള്ള വിവിധ ഡിസ്‌ക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതായി ഇന്ധന വിതരണ കമ്പനിയായ ഇ-ഓണ്‍ അറിയിച്ചു. വൈദ്യുതി, ഗ്യാസ് എന്നിവ രണ്ടും ഉപയോഗിക്കുന്നവര്‍ക്കുള്ള ഇരുപത് പൗണ്ടിന്റെ വാര്‍ഷിക ഡിസ്‌ക്കൗണ്ടാണ് കമ്പനി നിര്‍ത്തലാക്കിയത്. ഇതോടൊപ്പം പേപ്പര്‍ രഹിത ബില്ലിംഗ് ഉള്ളവരുടെ അഞ്ച് പൗണ്ട് വാര്‍ഷിക ഡിസ്‌ക്കൗണ്ടും കമ്പനി ഇല്ലാതാക്കി. ഉയര്‍ന്ന ചിലവുകളുടേയും വിപണിയിലെ മറ്റ് മാറ്റങ്ങളുടേയും ഫലമായാണ് ഡിസ്‌ക്കൗണ്ടുകള്‍ എടുത്തു കളയുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
ഒരു വര്‍ഷം ഉപഭോക്താവിന് വരുന്ന ശരാശരി വര്‍ദ്ധനവ് 22 പൗണ്ട് മാത്രമാണെന്നും കമ്പനി പറഞ്ഞു. ഏത് രീതിയിലാണ് പണമടക്കുന്നത് എന്നതിനെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വൈദ്യതി ഗ്യാസ് നിരക്കുകളില്‍ കമ്പനി വര്‍ദ്ധനവ് വരുത്തിയിട്ടില്ല. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 19 മുതലും പുതിയ ഫിക്‌സഡ് താരിഫ് ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് ഒന്നുമുതലുമാണ് വര്‍ദ്ധനവ് നിലവില്‍ വരിക.
മാര്‍ച്ച് ഒന്നിന് മുന്‍പ് ഫിക്‌സഡ് താരിഫ് പദ്ധതി എടുത്തിട്ടുള്ളവര്‍ക്ക് നിലവിലെ കാലാവധി കഴിയുന്നത് വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടാവില്ല. അതേസമയം കമ്പനിയുടെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ധനകാര്യ വിദഗ്ദനായ മാര്‍ട്ടിന്‍ ലൂയിസ് ഇത് പിന്‍വാതില്‍ വിലവര്‍ദ്ധനവാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് കമ്പനികള്‍ക്ക് ഈ നടപടി ആവേശം പകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ അത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി എന്‍ എച്ച് എസ് ചീഫ്. വീടുകളില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫ് ചെയ്തില്ലെങ്കില്‍ ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം ഉപകരണങ്ങളില്‍ നിന്ന് പ്രസരിക്കുന്ന നീല വെളിച്ചം അപകടകരമാണെന്നും എന്‍എച്ച്എസ് മെഡിക്കല്‍ ചീഫ് മുന്നറയിപ്പില്‍ പറയുന്നു. സ്മാര്‍ട് ഫോണുകളിലെ സക്രീന്‍ വെളിച്ചവും അതോടപ്പം ഉണ്ടാകുന്ന നീല വെളിച്ചവും ദിവസവും ഉണ്ടാക്കുന്ന ലൈറ്റ് മലനീകരണം ചെറുതല്ല. കാന്‍സര്‍ മരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്കും ഹൃദയ രോഗങ്ങള്‍ക്കും ഇവ കാരണമാകുമെന്ന് ഡെയിം സാലി ഡേവിയസ് പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അതീവ സൂക്ഷ്മതയോടു കൂടിയ മുന്‍ കരുതലുകള്‍ അത്യാവിശ്യമാണ്.
പുകയിലയില്‍ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ഏകദേശം എല്ലാവര്‍ക്കും തന്നെ നല്ല ധാരണയുണ്ട്. അതിനാവിശ്യമായ നിര്‍ദേശങ്ങളും ആളുകള്‍ പരസ്പരം കൊടുക്കാറുണ്ട് എന്നാല്‍ സ്മാര്‍ട് ഫോണുകളില്‍ നിന്നുണ്ടാകുന്ന മലനീകരണത്തെക്കുറിച്ച് പൊതുജനം ബോധവാന്മാരല്ല. സ്മാര്‍ട് ഫോണുകളിലെ വെളിച്ചത്തില്‍ നിന്നും നീല പ്രകാശത്തില്‍ നിന്നും ഉണ്ടാകുന്ന മലനീകരണത്തെ കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ഉത്കണ്ഠ സമീപ കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കാണാന്‍ കഴിയുമെന്നും ഡേവിയസ് പറയുന്നു. മെഡിക്കല്‍ ചീഫ് പുതിയതായി പ്രസിദ്ധീകരിച്ച വാര്‍ഷിക അവലോകന കുറിപ്പില്‍ പൊതുജനാരോഗ്യത്തെക്കുറിച്ച് സര്‍ക്കാരിന് നിരവധി നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലൈറ്റ് മലനീകരണം, ശബ്ദ മലനീകരണം വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക കെമിക്കല്‍ ഉപയോഗം എന്നിവ ബ്രിട്ടന്‍ ജനതയെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ചീഫ് മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ മാല്യന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍എച്ച്എസ്സും ഉള്‍പ്പെടുന്നുവെന്ന് ഡേവിയസ് സമ്മതിക്കുന്നു. ആശുപത്രി മാലിന്യങ്ങളും ടോക്‌സിക് മെഡിക്കല്‍ മാലിന്യങ്ങളും എന്‍എച്ച്എസ്സുകളില്‍ ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വായു മലനീകരണത്തിലൂടെ രോഗങ്ങള്‍ പിടിപെട്ട ഏതാണ്ട് 40000 ത്തോളം യുകെ പൗരന്മാരുണ്ട്. ഹൃദയ-ശ്വാസ കോശ സംബന്ധിയായ രോഗങ്ങളാണ് പ്രധാനമായും വായു മലനീകരണത്തിലൂടെ ഉണ്ടാകുന്നത്. തിരക്കേറിയ റോഡുകളില്‍ നിന്ന് ഉണ്ടാകുന്ന ശബ്ദ മലനീകരണവും വിമാനത്തില്‍ നിന്നുണ്ടാകുന്ന ശബ്ദ മലനീകരണവും എല്ലാം ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഡേവിസ് പറഞ്ഞു.
ബ്രക്‌സിറ്റ് പരിവര്‍ത്തമ കാലഘട്ടത്തിന് ശേഷം ഇപ്പോള്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിത നിയമങ്ങളില്‍ കാലനുശ്രുതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി അധികൃതര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന 50 ഓളം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രക്‌സിറ്റ് പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം ഒഴിവാക്കുമെന്നാണ് യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചുട്ടുള്ള ഒട്ടനവധി നിയമങ്ങള്‍ അനാവിശ്യമാണെന്നും അതുകൊണ്ടു തന്നെ ഇവയില്‍ മാറ്റമുണ്ടാകുമെന്നുമാണ് ബ്രക്‌സിറ്റ് നല്‍കുന്ന സൂചനകള്‍. പുതിയ സമീപനത്തെ ബ്രക്‌സിറ്റ് അനുകൂലികള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം മാത്രമെ ഉണ്ടാകു. ബ്രിട്ടന്‍ മുഴുവനായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടന്നാല്‍ മാത്രമെ ഇത്തരം നിയമങ്ങള്‍ എടുത്തു കളയാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ നിരവധി നിയമങ്ങള്‍ ഇല്ലാതാവുകയും മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുകയും ചെയ്യും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊണ്ട് കഴിഞ്ഞുവെന്നാണ് ബ്രക്‌സിറ്റ് നല്‍കുന്ന മുന്നറിയിപ്പ്. ഡേവിഡ് കാമറൂണിന്റെ മുന്‍ പോളിസി ചീഫ് ഡേവിഡ് ഒലിവര്‍ ലാറ്റ്‌വിന്‍ നേതൃത്വം നല്‍കിയ ക്രോസ് പാര്‍ട്ടി ഗ്രൂപ്പുകളാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന തീരുമാനം എടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അപ്രന്റീസുകളെ നിയമിക്കുന്ന സംബന്ധിച്ച് നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നവയില്‍ ഉള്‍പ്പെടുന്ന നിയമങ്ങളാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മാറ്റാന്‍ പറ്റുന്നവയാണ്. ബ്രക്‌സിറ്റിനു ശേഷം ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്ന് ഒലിവര്‍ ലാറ്റ്‌വിന്‍ പറഞ്ഞു.
പരിവര്‍ത്തന കാലഘട്ടത്തിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ കൊണ്ടു വന്നിട്ടുള്ള 50 നിയന്ത്രണങ്ങളിലും മാറ്റം വരും പുതിയ നിര്‍ദേശങ്ങള്‍ ലക്ഷ്യം കാണുന്നത് ആ സമയത്ത് മനസ്സിലാക്കാന്‍ കഴിയുമെന്നും ക്രോസ് പാര്‍ട്ടി ഗ്രൂപ്പുകളുമായുള്ള യോഗത്തിനു ശേഷം ലാറ്റ്‌വിന്‍ പ്രതികരിച്ചു. ആര്‍ക്ീ നോര്‍മന്റെ ചെയര്‍മാന്‍ മാര്‍ക്‌സ് ആന്റ് സെപന്‍സര്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഓഫ് ബാങ്ക് ഓഫ് ഇഗ്ലണ്ട് പോള്‍ ടെക്കര്‍, മുന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി തേരെ വില്ല്യയേര്‍സ്, ദി ടെലഗ്രാഫിന്റെ മുന്‍ എഡിറ്റര്‍ ചാള്‍സ് മുറൈ എന്നിവരാണ് മറ്റു ഗ്രൂപ്പ് അംഗങ്ങള്‍. പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ ഏതാണ്ട് 10 ഓളം മേഖലകള്‍ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാകും. കെട്ടിട നിര്‍മ്മാണ രംഗം, റീട്ടെല്‍, ആരോഗ്യ മേഖല, ഊര്‍ജ്ജ മേഖല തുടങ്ങിയവ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടും.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധേയമായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധ കേരളാകോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ മത്സരത്തിലേയ്ക്കായിരുന്നു. കെ എം മാണിയുടെ നിയോജക മണ്ഡലത്തില്‍പെട്ട മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ അണികള്‍ മാറിചിന്തിച്ചതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളാകോണ്‍ഗ്രസ് പാലായില്‍ എന്നും ഒറ്റയാന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ഐ വിഭാഗത്തിന്റെ വോട്ട് കേരളാ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കാറില്ലായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും സാഹചര്യങ്ങളില്‍ വ്യത്യാസമില്ലായിരുന്നു. കെ എം മാണി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ എം എം ജേക്കബിനെ പാലായില്‍ തോല്‍പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കോണ്‍ഗ്രസുമായിട്ടുള്ള ഈ ശീതയുദ്ധം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും എന്നും പാലായിലും പരിസര പ്രദേശത്തും വെന്നിക്കൊടി പാറിച്ചിരുന്നത്. ഇതിനുമുമ്പ് കേരളാകോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിച്ച സ്ഥലത്താണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചത്. ഇതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.
പാലായിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ജിസ്‌മോള്‍ 399 വോട്ടുകള്‍ നേടിയപ്പോള്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 282 വോട്ടുകള്‍ മാത്രമാണ്. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്കു പിന്നില്‍ 33 വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ വോട്ടിങ്ങ് നിലയില്‍ നിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് മാണി വിഭാഗത്തിന് അനുകൂലമായി മറിഞ്ഞതാണ്. എന്നിട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു വിഭാഗം മാറി ചിന്തിക്കുന്നുണ്ടെന്നാണ്. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങളിലും മുത്തോലി പഞ്ചായത്തിലെ ഇലക്ഷന്‍ ഫലം സ്വാധീനം ചെലുത്തും. ഈ തോൽവിയിൽ ജനാതിപത്യ കേരള കോൺഗ്രസ്സിനുള്ള സ്വാധീനം ഉണ്ടോ എന്നുള്ള സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
ഒരു ദിവസം കൊണ്ട് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണായിക്കാവുന്ന സാങ്കേതിക സംവിധാനവുമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. നിലവില്‍ ആറാഴ്ച്ച കൊണ്ട് ചെയ്തിരുന്ന രോഗനിര്‍ണ്ണയം ഇനി ഇരുപത്തിനാല് മണിക്കൂറിനകം സാധ്യമാകും. എംപിഎംആര്‍ഐ എന്ന പുതിയ സ്‌കാനിംഗ് ഉപകരണം നാല്‍പ്പത് ശതമാനം രോഗികളിലും ആദ്യ ദിവസത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തിയെന്ന് എന്‍.എച്ച്.എസ് സിഇഒ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു.
നിലവില്‍ രോഗനിര്‍ണ്ണയത്തിനായി എംആര്‍ഐ സ്‌ക്കാനിംഗും ഡസന്‍ കണക്കിന് സാമ്പിളുകള്‍ എടുത്ത് ബയോപ്‌സിയും ചെയ്യണം. ഇതിനായി രോഗി നിരവധി തവണ ആശുപത്രിയും സന്ദര്‍ശിക്കണം. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഇത് ഒഴിവാക്കാം. പടിഞ്ഞാറന്‍ ലണ്ടനിലെ മൂന്ന് ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള ഉപകരണം എന്നാണ് സൈമണ്‍ സ്റ്റീവന്‍ എംപിഎംആര്‍ഐയെപ്പറ്റി പറഞ്ഞത്.
ചാരിംഗ് ക്രോസ് ഹോസ്പിറ്റല്‍, എപ്‌സോം ഹോസ്പിറ്റല്‍, ക്വീന്‍ മേരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തിയത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് അയ്യായിരം പുരുഷന്‍മാരില്‍ രോഗനിര്‍ണ്ണയം നടത്താന്‍ ഈ സ്‌കാനര്‍ കൊണ്ട് കഴിയും. രോഗനിര്‍ണ്ണയം നേരത്തെ നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ യുറോളജി പ്രൊഫസര്‍ ഹാഷിം അഹമ്മദ് പറഞ്ഞു. കുറഞ്ഞ ചിലവില്‍ രോഗനിര്‍ണ്ണയം നടത്താനും ഇതിനാല്‍ കഴിയുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണ്ണയ പരീക്ഷണങ്ങളില്‍ മാറ്റമൊന്നും ഇല്ല. എന്നാല്‍ പെട്ടന്ന് രോഗം കണ്ടെത്താന്‍ കഴിയും എന്നത് മാത്രമാണ് പുതിയ സാങ്കേതിക സംവിധാനത്തിന്റെ പ്രത്യേകത.
പഴയ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ നിരോധിച്ചു. ഇതിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും കടകളിലും പഴയ നോട്ട് അസാധുവായി കാണാന്‍ ആളുകള്‍ തയ്യാറായിട്ടില്ല. പഴയ നോട്ടുകള്‍ ഇപ്പോഴും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അവ ബാങ്കുകള്‍ വഴി മാറിയെടുക്കാനും കടകളില്‍ ചെലവഴിക്കാനും കഴിയും. ഇന്നലെ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ പോളിമര്‍ ടെന്നറുകള്‍ മാത്രമെ ഇനി സാധാനങ്ങള്‍ വാങ്ങിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കുമായി ഉപയോഗിക്കാന്‍ കഴിയൂ.
ആള്‍ഡി, ഐസ്‌ലാന്റ്, മോറിസണ്‍സ് തുടങ്ങി കമ്പനികള്‍ നോട്ട് നിരോധനം നിലവില്‍ വന്നതിനുശേഷവും പത്ത് പൗണ്ടിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. ഏപ്രില്‍ 2 ഈസ്റ്റര്‍ തിങ്കളാഴ്ച്ച വരെ നിരോധിച്ച് പത്ത് പൗണ്ടിന്റെ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് ഫ്രോസണ്‍ ഫുഡ് വില്‍ക്കുന്ന സ്ഥാപനമായ ഐസ്‌ലാന്റ് വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 30 വരെ മോറിസണ്‍സും മാര്‍ച്ച് 16 വരെ റോയല്‍ മിന്റസും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റി പുതിയ പോളിമര്‍ നോട്ടുകള്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വലിയ അളവില്‍ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ മാറിയെടുക്കുന്നതിന് ഉപഭോക്താക്കള്‍ ഐഡി കാര്‍ഡുകള്‍ കൊണ്ടു വരേണ്ടതുണ്ടെന്ന് റോയല്‍ മിന്റ് അറിയിച്ചു. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ടോ ഡ്രൈവിംഗ് ലൈസന്‍സോ ഹാജരാക്കിയാല്‍ മതിയാകും. ബാങ്ക് ഓഫ് ഇഗ്ലണ്ട് വഴിയും പോസ്റ്റ് ഓഫീസുകള്‍ ഉപയോഗിച്ചും നോട്ടുകള്‍ മാറാവുന്നതാണ്. പുതിയ പത്ത് പൗണ്ടിന്റെ നോട്ടുകള്‍ വാട്ടര്‍ പ്രൂഫും മറ്റു നിരവധി ഫീച്ചറുകളോടും കൂടിയതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റബര്‍ മാസം മുതല്‍ പുതിയ നോട്ടുകള്‍ വിപണിയിലുണ്ട്. പരിസ്ഥിതി സൗഹാര്‍ദ പരമായ പുതിയ നോട്ടുകള്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓഫ് ഇഗ്ലണ്ട് പുതിയ നീക്കം നടത്തുന്നത്. 2020ഓടെ ഇരുപത് പൗണ്ടിന്റെ പോളിമര്‍ നോട്ടുകളും വിപണിയിലെത്തും.
യുകെയില്‍ തുടരുന്ന പ്രതികൂല കാലാവസ്ഥയിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് എന്‍എച്ച്എസ് ജീവനക്കാര്‍. കനത്ത മഞ്ഞു വീഴ്ച്ചയും ശീതക്കാറ്റും മൂലം രാജ്യം അതീവ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നത്. മോശം കാലവസ്ഥ തുടരുന്ന ഈ സാഹചര്യത്തില്‍ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പു വരുത്തുന്നതിനാവശ്യമായ അസാമാന്യ മുന്‍കരുതലുകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മൈലുകളോളം മഞ്ഞില്‍ സഞ്ചരിച്ചും കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ നിരത്തിലിറക്കാന്‍ സഹായിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ താമസിച്ചും പ്രതികൂല സാഹചര്യത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയാണ് എന്‍എച്ച്എസ് ജീവനക്കാരുമെന്ന് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കുന്നു.
അടിയന്തര സേവനങ്ങള്‍ നിര്‍വ്വഹിച്ച ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരമെഡിക് ടീമിനെയും സണ്ടര്‍ലാന്റ് ആശുപത്രി ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ ആശുപത്രി വാഹനങ്ങളുടെ ഗതാഗതം സഹായിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളുടെ ആവശ്യത്തിനായി നിലകൊണ്ട എന്‍എച്ച്എസ് ജീവനക്കാര്‍ അസാമാന്യ പ്രവര്‍ത്തിയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്ന സേവനമാണിത്. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്‍എച്ച്എസ് കൂടെയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ ദൂരത്ത് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കര്‍മ്മനിരതരായ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വലിയ നന്ദിയുണ്ടെന്ന് സൈമണ്‍ സ്റ്റീവന്‍സ് പറയുന്നു. ഇത്തരം സേവനങ്ങള്‍ക്ക് രാജ്യത്തുടന്നീളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല കാലാസ്ഥയില്‍ മറ്റു വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ലണ്ടനില്‍ നിന്നുള്ള കാറ്റ്, പാരമെഡിക് ആംബുലന്‍സുകള്‍ റോന്തു ചുറ്റിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രോഗികളുടെ പരിചരണത്തിനായി ആശുപത്രിയില്‍ തന്നെ സണ്ടര്‍ലാന്റ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ താമസിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ആശുപത്രികളിലും ഉണ്ടായിട്ടുണ്ടെന്നും സ്റ്റീവന്‍സ് നുഫീല്‍ഡില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. പല സ്ഥലങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധാരണക്കാരായ ആളുകളാണ് സഹായിച്ചത്. രണ്ട് കര്‍ഷകരാണ് മരുന്നുകള്‍ സപ്ലൈ ചെയ്യാനായി ആകില്‍ മെഡിക്കല്‍ സെന്ററിനെ സഹായിച്ചത്. ഇവരുടെ ട്രാക്ക്ട്ടറിലാണ് മരുന്നുകള്‍ വിതരണം ചെയ്തത്. മറ്റൊരിടത്ത് ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചത് ഒരു സ്‌കൂള്‍ ടീച്ചറാണ്. ഡോക്ടറെ സ്വന്തം വാഹനത്തില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ എന്‍എച്ച്എസിലെയും ജീവനക്കാര്‍ അതീവ ആത്മാര്‍ഥതയോടെയാണ് പ്രതിസന്ധി ഘട്ടത്തിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
അതിശൈത്യത്തെ തുടര്‍ന്ന് ഗ്യാസ് ക്ഷാമം ഉണ്ടായിരിക്കുന്ന ബ്രിട്ടന് സഹായഹസ്തവുമായി റഷ്യ. ഗ്യാസ് ഷോര്‍ട്ടേജ് പരിഹരിക്കുന്നതിനായി റഷ്യന്‍ ഗ്യാസ് ടാങ്കറുകള്‍ ചൊവ്വാഴ്ച രാജ്യത്തെത്തും. സൈബീരിയയിലെ യമല്‍ എനര്‍ജി പ്‌ളാന്റില്‍ നിന്നും ഗ്യാസ് ബ്രിട്ടനിലെത്തിക്കുമെന്ന് റഷ്യയുടെ എല്‍എന്‍ജി കാര്‍ഗോ കമ്പനി അറിയിച്ചിട്ടുണ്ട്. എമ്മ ശീതക്കാറ്റും ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസവുമാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ ബ്രിട്ടണില്‍ അതിശൈത്യം തുടരാന്‍ കാരണം. കഴിഞ്ഞ ആഴ്ച്ചകളില്‍ ബ്രിട്ടന്റെ ശരാശരി ഗ്യാസ് ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചിരുന്നു ഇതാണ് ക്ഷാമത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവ് വര്‍ദ്ധിച്ചതും പ്രതികൂല കാലാവസ്ഥയും ഗ്യാസ് വിതരണത്തെ ബാധിച്ചിരുന്നു. റഷ്യയുടെ സഹായം ക്ഷാമം പരിഹരിക്കാന്‍ ഉപകരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.
പുതിയ നീക്കം വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഗ്യാസിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ബ്രിട്ടന്റെ ദുരവസ്ഥയാണ് ഇതോടെ വെളിച്ചത്ത് വന്നിരിക്കുന്നത്. ഗ്യാസ് വിലയില്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ 400 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന ശീതക്കാറ്റ് രാജ്യത്ത് എത്തിയതിനു ശേഷമാണ് ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ മാറ്റം രാജ്യത്തെ മുഴുവന്‍ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളിലൂടെയുള്ള സഞ്ചാരം അതീവ ദുര്‍ഘടമായി തുടരുകയാണ്. പല മോട്ടോര്‍വേയിലും നീണ്ട ട്രാഫിക്ക് ബ്‌ളോക്കുകള്‍ കാണാം. കൂടാതെ റെയില്‍ വിമാന ഗതാഗത്തെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്. പല റെയില്‍-വിമാന സര്‍വീസുകളും റദ്ദ് ചെയ്തിരിക്കുകയാണ്.
ഗ്യാസ് വിതരണം നിലയ്ക്കുമെന്ന ഭയമൂലം നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഗ്യാസ് ഡിഫിസിറ്റ് വാണിംഗ് എന്നാണ് അധികൃതര്‍ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 50 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ ഗ്യാസിന്റെ ഷോര്‍ട്ടേജ് ഉണ്ടാവാനാണ് സാധ്യതയെന്ന് നാഷണല്‍ ഗ്രിഡ് നിരീക്ഷകര്‍ പറയുന്നു. പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ ഗ്യാസ് ഉത്പാദിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് വിതരണം ഏതു വിധേനയും തുടരന്‍ തന്നെയാണ് ശ്രമിക്കുന്നതെന്നും ക്ഷാമം ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കാത്ത വിധത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാഷണല്‍ ഗ്രിഡ് പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു.