Main News

ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ സിഗ്നലുകള്‍ പോലും ഇതു മൂലം തടസപ്പെടാന്‍ ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര്‍ ലൈനുകളിലെ ഈര്‍പ്പം തണുപ്പില്‍ ഉറഞ്ഞ് ഇല്ലാതായാല്‍ അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള്‍ തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്‍കട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കാറ്റിന് നാളെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴയു മഞ്ഞുവീഴ്ചയും ഈയാഴ്ച മുഴുവന്‍ തുടര്‍ന്നേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഹിമക്കാറ്റ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനും സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും കാരണമായേക്കും. നാല് ദിവസത്തേക്കെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം താപനില പൂജ്യത്തിനു താഴെയാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ കോള്‍ഡ് വെതര്‍ ഹെല്‍ക്ക് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്.

ഇംഗ്ലണ്ടിന്റെ സൗത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് കരുതുന്നതെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് പുലര്‍ച്ചെയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായേക്കും. കുംബ്രിയയില്‍ റോഡുകള്‍ മഞ്ഞില്‍ പുതച്ചതിനാല്‍ മഞ്ഞു നീക്കുന്ന വാഹനങ്ങളും ഷവലുകളുമായി ജനങ്ങളും രംഗത്തിറങ്ങി. നോര്‍ത്ത് വെസ്റ്റില്‍ കനത്ത മഞ്ഞുവീഴ്ച വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. ലണ്ടനില്‍ കഴിഞ്ഞ രാത്രി -5 വരെ താപനില താഴുമെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്.

കനത്ത മഞ്ഞില്‍ കുടുങ്ങിയ മൂന്ന് പേരെയാണ് മൗണ്ടന്‍ റെസ്‌ക്യു സംഘം ഇന്നലെ രക്ഷിച്ചത്. മണ്‍റോ മൗണ്ടന്‍സില്‍ കെയണ്‍ഗോം മൗണ്ടന്‍ റെസ്‌ക്യൂ സംഘം തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയ വിദേശിയെ ആശുപത്രിയിലാക്കി. സ്‌നോഡന്‍ റിഡ്ജില്‍ നിന്ന് രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍: ഡിസ്‌കൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് ടെസ്‌കോയും ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന. ആള്‍ഡി, ലിഡില്‍ എന്നിവര്‍ വിരാജിക്കുന്ന മേഖലയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പുതിയ ബ്രാന്‍ഡുമായി അരങ്ങേറ്റം നടത്താനാണ് ടെസ്‌കോ പദ്ധതിയിടുന്നതെന്നാണ് സൂചന. ചില്ലറ വിപണിയിലെ 11.9 ശതമാനവും ആള്‍ഡിയും ലിഡിലുമാണ് കൈകാര്യം ചെയ്യുന്നത്. വിപണിയില്‍ മുന്‍ിരയിലേക്കെത്താന്‍ കുറച്ചു വര്‍ഷങ്ങളായി കടുത്ത ശ്രമത്തിലാണ് ടെസ്‌കോ. ജനുവരി അവസാനം വരെയുള്ള 12 ആഴ്ചകളില്‍ 2.6 ശതമാനത്തിന്റെ വില്‍പന വര്‍ദ്ധനയാണ് ടെസ്‌കോ രേഖപ്പെടുത്തിയത്. നാല് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഏറ്റവും മികച്ച പ്രകടനവും ടെസ്‌കോയുടേതാണ്.

എന്നാല്‍ വിപണി വിഹിതത്തില്‍ ഇപ്പോഴും ആള്‍ഡിക്കും ലിഡിലിനുമൊപ്പമെത്താന്‍ ടെസ്‌കോയ്ക്ക് കഴിഞ്ഞിട്ടില്ല. ആള്‍ഡിക്ക് 16.2 ശതമാനവും ലിഡിലിന് 16.3 ശതമാനവുമാണ് വിപണി വിഹിതം. ബജറ്റ് സ്‌റ്റോറുകളോടുള്ളള ഉപഭോക്താക്കളുടെ പ്രതിപത്തിയാണ് ഇതിനു കാരണമെന്ന തിരിച്ചറിവിലാണ് തങ്ങളുടെ ഉപദേഷ്ടാക്കളായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി ചേര്‍ന്ന് പുതിയ ഡിസ്‌കൗണ്ട് ചെയിന് രൂപം നല്‍കാന്‍ ടെസ്‌കോ ശ്രമിക്കുന്നതെന്നാണ് സൂചന. ഇതിനായി ഉല്‍പ്പന്ന വിതരണക്കാരുമായി ടെസ്‌കോ കരാറുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ടെസ്‌കോ ഇത് നിഷേധിച്ചിട്ടുണ്ട്. ടെസ്‌കോ എക്‌സ്ട്രാ ഷോപ്പുകളില്‍ 30,000 ഉല്‍പന്നങ്ങള്‍ വരെയാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെങ്കില്‍ പുതിയ സ്റ്റോറുകളില്‍ 3000 പ്രോഡക്റ്റുകള്‍ വരെ ഡിസ്‌കൗണ്ട് സെയിലിന് ലഭ്യമാക്കും. 900 സ്‌റ്റോറുകളായിരിക്കും തുറക്കുകയെന്നും ടെസ്‌കോയില്‍ നിന്ന് വേറിട്ട് മറ്റൊരു ബ്രാന്‍ഡ് എന്ന നിലയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില്‍ അധ്യാപകര്‍ 14 ദിവസം പണിമുടക്കും. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കുന്ന തങ്ങള്‍ക്ക് ഒരു മാസത്തോളം ലെക്ചറുകള്‍ ലഭിക്കാത്തത് വന്‍ നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

9000 പൗണ്ടാണ് യൂണിവേഴ്‌സിറ്റികളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസായി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത്. മുന്‍കൂറായി ഈ തുക നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ ആശങ്കാകുലരാണ്. സമരം മൂലം മുടങ്ങുന്ന ലെക്ചറുകള്‍ക്ക് തങ്ങള്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരാതികളും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന സമരത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

14 ദിവസത്ത ലെക്ചറുകള്‍ നഷ്ടമായാല്‍ തങ്ങള്‍ക്ക് 768 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ്, മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയായ ജോര്‍ജിയ ഡേവിസ് പറയുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിലും തങ്ങള്‍ നല്‍കിയ പണത്തിന്റെ മൂല്യം കൂടി പരിഗണിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. റിട്ടയര്‍മെന്റിനു ശേഷം പ്രതിവര്‍ഷം 10,000 പൗണ്ട് എങ്കിലും നഷ്ടമുണ്ടാക്കുന്ന പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണത്തിനെതിരെ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22 മുതലാണ് സമരം ആരംഭിക്കുന്നത്.

മലയാളം യുകെ ന്യൂസ് ടീം.

മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട്  സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.

2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും  മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു  മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.

മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും.  സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം  ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.

മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ  താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.  ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)

നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.

ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും  ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം,  ജനതയുടെ മനസറിഞ്ഞ്  സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും  ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.

ക്രിപ്‌റ്റോ കറന്‍സി കോടീശ്വരന്‍മാര്‍ സ്വന്തം ക്രിപ്‌റ്റോ യുട്ടോപ്യ നിര്‍മിക്കാന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ പ്യൂര്‍ട്ടോറിക്കോയിലേക്ക് ചേക്കേറുന്നു. അടുത്തിടെയുണ്ടായ ക്രിപ്‌റ്റോ ബൂമില്‍ കോടീശ്വരന്‍മാരായവര്‍ തലസ്ഥാനമായ സാന്‍ഹുവാനിലേക്ക് എത്തുന്നുവെന്നാണ് വിവരം. സാമ്പത്തിക നിക്ഷേപം തേടുന്ന രാജ്യം ഇപ്പോള്‍ അധികം നികുതികള്‍ ഈടാക്കാത്തത് ഈ കരീബിയന്‍ ദ്വീപിനെ വലിയൊരു ആകര്‍ഷണ കേന്ദ്രമാക്കുന്നുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഈ ദ്വീപ് രാജ്യത്തില്‍ ഫെഡറല്‍ പേഴ്‌സണല്‍ ആദായ നികുതി, ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് തുടങ്ങിയ നികുതികളും നല്‍കേണ്ടതായി വരുന്നില്ല.

മരിയ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിത്തമേകിക്കൊണ്ടാണ് ക്രിപ്‌റ്റോ കോടീശ്വരന്‍മാര്‍ ഇവിടെയെത്തുന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ കറന്‍സി ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന കാര്യം ബോധ്യപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്യൂര്‍ട്ടോപ്പിയ എന്നാണ് വിര്‍ച്വല്‍ കറന്‍സി ആധാരമായി പ്രവര്‍ത്തിക്കുന്ന പുതിയ നഗരത്തിന് ഇവര്‍ നിര്‍ദേശിച്ച പേര്. ഇത് പിന്നീട് സോള്‍ എന്നാക്കി മാറ്റുമെന്നും വിവരമുണ്ട്.

ബിറ്റ് കോയിന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബ്രോക്ക് പിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. നികുതി വെട്ടിക്കാനാണ് തങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ എത്തിയതെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന് മുന്‍ ബാലനടനും പ്രൊഫഷണല്‍ ഗെയിമറുമായ പിയേഴ്‌സ് പറഞ്ഞു. എന്നാല്‍ ഹോട്ടലുകളും മ്യൂസിയങ്ങളുള്‍പ്പെടെ ഏറ്റെടുക്കാനും റൂസ്വെല്‍റ്റ് റോഡ്‌സ് നേവല്‍ സ്‌റ്റേഷനും വിമാനത്താവളവും വാങ്ങാനും അങ്ങനെ ഒകു ക്രിപ്‌റ്റോ ലാന്‍ഡ് സ്ഥാപിക്കാനുമാണ് തങ്ങളുടെ പദ്ധതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ലണ്ടന്‍: യുകെയിലെ ലാബുകളിലുണ്ടായ സുരക്ഷാ വീഴ്ച മൂലം ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പകര്‍ച്ചവ്യാധികളുണ്ടായെന്ന് വെളിപ്പെടുത്തല്‍. 2015 ജൂണിനും 2017 ജൂലൈക്കുമിടയില്‍ രാജ്യത്തെ സ്‌പെഷ്യലിസ്റ്റ് ലാബുകളില്‍ നിന്ന് രോഗം പകര്‍ന്നതെന്ന് കരുതുന്ന 40 സംഭവങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അന്വേഷണം പ്രഖ്യാപിച്ചു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ആശുപത്രികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള ലാബുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് അസുഖം ബാധിച്ചതുള്‍പ്പെടെയുള്ള പിഴവുകളാണ് പരിശോധിക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന് ഷിഗെല്ല രോഗമാണ് ബാധിച്ചത്. ഒരു സ്വകാര്യ ലാബില്‍ പ്രവര്‍ത്തിച്ചിരുന്നയാളെ സാല്‍മോണെല്ല ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബദ്ധത്തില്‍ ഡെങ്കി വൈറസ് ജീവനക്കാരിലേക്ക് പകര്‍ന്നതും ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ശരിയായ മുന്‍കരുതലുകളില്ലാതെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് പറയുന്നു. ഹീറ്റ് ട്രീറ്റ്‌മെന്റില്‍ നശിപ്പിക്കപ്പെട്ടു എന്ന ധാരണയില്‍ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത് ജീവനുള്ള, മെനിഞ്‌ജൈറ്റിസ് രോഗത്തിന് കാരണമാകുന്ന രോഗാണുക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഈ മേഖലയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാറുണ്ടെങ്കിലും ചില സംഭവങ്ങള്‍ മറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. വേണ്ടത്ര സുരക്ഷയില്ലാതെ ഇത്തരം രോഗാണുക്കളെ യുകെയിലെ ലാബുകള്‍ കൈകാര്യം ചെയ്ത സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെയുണ്ടായി. ആകെ 82 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ഇവയില്‍ 40 എണ്ണത്തില്‍ മാത്രമേ അന്വേഷണം ആവശ്യമായി വരുന്നുള്ളൂ എന്നാണ് എക്‌സിക്യൂട്ടീവ് അറിയിക്കുന്നത്.

ലണ്ടന്‍: യൂറോപ്യന്‍ വിപണിയില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് സാധിച്ചില്ലെങ്കില്‍ യുകെ വിടുമെന്ന സൂചന നല്‍കി ജാപ്പനീസ് കമ്പനികള്‍. വാഹന നിര്‍മാണ ഭീമനായ ഹോണ്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതേക്കുറിച്ച് ആലോചിക്കുന്നതായി ബ്രിട്ടനിലെ ജപ്പാന്‍ സ്ഥാനപതി കോജി സുറുവോക്കയാണ് അറിയിച്ചത്. സൗത്ത് മാഴ്‌സറ്റണില്‍ കാര്‍ നിര്‍മാണ യൂണിറ്റുള്ളള ഹോണ്ട ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന കരാറുകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിനിധികളെ അയച്ചു. പ്രതിബന്ധങ്ങളില്ലാത്ത വ്യാപാരക്കരാര്‍ സാധ്യമായില്ലെങ്കില്‍ അത് ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും ഇല്ലാതാക്കുകയെന്നാണ് കമ്പനി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.

കരാറുകള്‍ സാധ്യമായില്ലെങ്കില്‍ കമ്പനികള്‍ ബ്രിട്ടന്‍ വിടുമോ എന്ന ചോദ്യത്തിന് യുകെയില്‍ തുടരുന്നത് ലാഭകരമല്ലെങ്കില്‍ ജാപ്പനീസ് കമ്പനികള്‍ക്ക് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കൊന്നും ഇവിടെ തുടരാന്‍ കഴിയില്ലെന്നായിരുന്നു അംബാസഡര്‍ നല്‍കിയ മറുപടി. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സ്വതന്ത്രമായി ഇടപെടാനുള്ള സൗകര്യമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ നിര്‍മാതാക്കളായ നിസാന്‍, ടൊയോട്ട എന്നിവയും ട്രെയിന്‍ നിര്‍മാതാക്കളായ ഹിറ്റാച്ചി, ബാങ്കുകളായ നോമുറ, മിസുഹോ, സുമിതോമോ മിറ്റ്‌സുയി എന്നിവരും എനര്‍ജി, ടെക് കമ്പനികളും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.

തെരേസ മേയ്, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് തൊഴിലാളികളുടെ ജോലിയുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളെ ബാധിക്കുമെന്ന് ഹോണ്ട ജീവനക്കാരെ പ്രതിനിധീകരിച്ച് യുണൈറ്റ് പ്രതിനിധി ലെന്‍ മക്ക്ലൂസ്‌കി പറഞ്ഞു. ബ്രിട്ടനിലെ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ ഹോണ്ട പറഞ്ഞിരുന്നത്. എന്നാല്‍ അംബാസഡറുടെ വാക്കുകള്‍ ഈ തീരുമാനം കമ്പനി മാറ്റിയിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

ന്യൂസ് ഡെസ്ക്

ഇസ്രയേൽ ഫൈറ്റർ ജെറ്റ് സിറിയൻ മിലിട്ടറി വെടിവച്ചിട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം. ഫൈറ്റർ 16 ജെറ്റാണ് സിറിയൻ മിസൈലിന്റെ പ്രഹരത്തിൽ തകർന്നത്. ഉടൻ തന്നെ ഇസ്രയേൽ സിറിയയുടെ വിവിധ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിക്കൊണ്ട് തിരിച്ചടിച്ചു. 2010 ൽ സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിൽ പിന്നെ സംഘർഷം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ്.

സിറിയയിൽ നിന്ന് പറന്നുയർന്ന ഒരു ഡ്രോണിനെ തകർക്കാൻ ഇസ്രയേൽ ഫൈറ്റർ ജെറ്റ് പിന്തുടരുന്നതിനിടയിൽ ആണ് ഫൈറ്ററിനെ സിറിയ തകർത്തത്. തന്ത്രപ്രധാനമായ വിവിധ മിലിട്ടറി കേന്ദ്രങ്ങളിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി തിരിച്ചടിച്ചു. സിറിയയിലെ 12 ഏരിയൽ ഡിഫൻസ് ബാറ്ററി സിസ്റ്റം അടക്കം ഇറാന്റെ സിറിയയിലെ ചില കേന്ദ്രങ്ങളും ഇസ്രയേൽ തകർത്തു. ഗൾഫിലെ പുതിയ സംഭവ വികാസത്തെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സംഘർഷം ലഘൂകരിക്കാൻ വിവിധ ലോകരാജ്യങ്ങൾ അടിയന്തിരമായി ഇടപെടുന്നുണ്ട്.

ലണ്ടന്‍: പുതുതായി ലൈസന്‍സ് എടുത്ത 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് രാത്രിയില്‍ വാഹനമോടിക്കുന്നതിന് വിലക്ക്. യുകെയിലെ പുതിയ ലൈസന്‍സ് നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 17 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ് യുകെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ 25 ശതമാനത്തിനും ഉത്തരവാദികളെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം. ചെറുപ്പക്കാരുടെ ജീവന്‍ റോഡുകളില്‍ പൊലിയുന്നത് ഒഴിവാക്കാന്‍ പുതിയ ലൈസന്‍സുകളുടെ പ്രൊബേഷനറി കാലാവധി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് സൂചന നല്‍കിയിരുന്നു.

രണ്ടു വര്‍ഷത്തേക്കാണ് ഈ കാലാവധി വര്‍ദ്ധിപ്പിക്കുന്നത്. അതിനുള്ളില്‍ ആവശ്യമായ ഡ്രൈവിംഗ് പരിചയം ആര്‍ജ്ജിക്കാനാകും. ഓസ്‌ട്രേലിയ, ന്യൂഡിലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലുള്ള രീതികള്‍ക്ക് സമാനമാണ് ഇത്. പുതുതായി ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഈ രാജ്യങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷം വാഹനമോടിക്കാന്‍ അനുവാദമില്ല. 25 വയസില്‍ താഴെ പ്രായമുള്ളവരെ വാനഹത്തിലിരുത്തി ഡ്രൈവ് ചെയ്യണമെങ്കില്‍ പോലും മുതിര്‍ന്നവരുടെ മേല്‍നോട്ടം വേണമെന്നും നിബന്ധനയുണ്ട്.

പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ റോഡില്‍ മത്സരഓട്ടം നടത്താതിരിക്കാന്‍ ഇവര്‍ക്ക് ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ എന്‍ജിന്‍ കപ്പാസിറ്റിയിലും പരിധി നിര്‍ദേശിച്ചിട്ടുണ്ട്. പ്രൊബേഷണറി പീരിയഡിനു ശേഷം രണ്ടാമത് ഒരു ടെസ്റ്റിനു കൂടി നിര്‍ദേശിക്കപ്പെട്ടേക്കും. പുതിയ നിയമമനുസരിച്ച് ആറ് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ പുതിയ ലൈസന്‍സ് ഉടമകള്‍ക്ക് അത് നഷ്ടമാകാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊടും വിഷമുള്ള സ്പിറ്റിംഗ് കോബ്രയുടെ കടിയേറ്റ ആറുവയസുകാരി അതിശയകരമായി തിരികെ ജീവിതത്തിലേക്ക്. താടിയില്‍ പാമ്പിന്റെ കടിയേറ്റ കുട്ടിയെ രക്ഷിക്കുന്നതിനായി 17 ഡോസ് ആന്റിവെനവും ആറു ദിവസത്തിനുള്ളില്‍ നാല് ശസ്ത്രക്രിയകളും ആവശ്യമായി വന്നു. സൗത്ത് ആഫ്രിക്കയിലെ ബാലിറ്റോയിലാണ് സംഭവം. ഒരു മാസം മുമ്പ് കിടപ്പുമുറിയില്‍വെച്ച് രാത്രിയാണ് മിഖൈല ഗ്രോവിന് പാമ്പിന്റെ കടിയേറ്റത്. ആഫ്രിക്കയിലെ വിഷമേറിയ പാമ്പുകളില്‍ ഒന്നായ മൊസാമ്പിക് സ്പിറ്റിംഗ് കോബ്രയായിരുന്നു മിഖൈലയെ കടിച്ചത്. ഇതേക്കുറിച്ച് കുട്ടിയുടെ പിതാവ് ലുഡ്വിഗ് പറയുന്നത് ഇങ്ങനെ.

ജനുവരിയിലെ ഒരു ഞായറാഴ്ചയാണ് സംഭവം. താനു ഭാര്യ ഇംങ്ങും കുട്ടികളെ മുറിയിലേക്ക് ഉറങ്ങാന്‍ വിട്ടു. രാത്രി 8 മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് ഇംങ് കതക് തുറന്നപ്പോള്‍ പാമ്പ് വിഷം ചീറ്റുകയും ഭാര്യയുടെ കണ്ണുകളില്‍ വിഷം പതിക്കുകയും ചെയ്തു. സ്പിറ്റിംഗ് കോബ്രയുടെ വിഷം കണ്ണില്‍ വീണാല്‍ അന്ധതയ്ക്ക് പോലും ഇടയാകുമെന്നതിനാല്‍ ഇംങ് കണ്ണ് കഴുകാന്‍ പോയി. മിഖൈലയുടെ താടിയില്‍ പാമ്പിന്റെ കടിയേറ്റ പാടുകള്‍ താന്‍ കണ്ടു. ഇതോടെ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബാലിറ്റോയിലെ നെറ്റ്‌കെയര്‍ അല്‍ബെര്‍ലിറ്റോ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഇതിനിടയില്‍ വിളിച്ചതിനാല്‍ ആശുപത്രിയില്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്താനായി.

ബിയാന്‍ക വിസ്സര്‍ എന്ന പാമ്പുവിഷ ചികിത്സയില്‍ വിദ്ഗ്ദ്ധയായ ഡോക്ടറെ ആശുപത്രി വിളിച്ചു വരുത്തിയിരുന്നു. മൊസാമ്പിക് സ്പിറ്റിംഗ് കോബ്രയുടെ കടി അപകടകരമായതിനാല്‍ താന്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ തന്നെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുവെന്ന് ഡോക്ടര്‍ പിന്നീട് വെളിപ്പെടുത്തി. ശ്വാസനാളം തടസപ്പെടാതിരിക്കാന്‍ കുട്ടിക്ക് ആദ്യത്തെ ശസ്ത്രക്രിയ നടത്തുകയും ആന്റിവെനം സ്വീകരിക്കുന്നതിന് ശരീരത്തെ തയ്യാറാക്കാന്‍ സ്റ്റീറോയ്ഡ്, അഡ്രിനാലിന്‍ കുത്തിവെയ്പ്പുകള്‍ നല്‍കുകയും ഇതിനിടെ ചെയ്തു.

നാല് ദിവസത്തിനുള്ളില്‍ മിഖൈലയ്ക്ക് 17 ഡോസ് ആന്റിവെനമാണ് നല്‍കിയത്. നീരും അണുബാധയുമുണ്ടായ താടിയിലും കവിളിലുമായി പിന്നീട് മൂന്ന് ശസ്ത്രക്രിയകള്‍ കൂടി നടത്തേണ്ടി വന്നു. കവിളിലെ കൊഴുപ്പുകലകള്‍ ഒട്ടേറെ നഷ്ടമായതിനാല്‍ അവ ഇനി ഒരു ശസ്ത്രക്രിയയിലൂടെ തിരികെ സ്ഥാപിക്കേണ്ടി വരും. അടിയന്തരമായി ചികിത്സ നല്‍കാനായതിലൂടെയാണ് കുട്ടിയെ രക്ഷക്കാന്‍ കഴിഞ്ഞതെന്ന് ഡോ.വിസ്സര്‍ പറഞ്ഞു. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതില്ല. പാമ്പിന്റെ പിന്നാലെ പോയി സമയം നഷ്ടപ്പെടുത്താതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved