Main News

ലണ്ടന്‍: കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാത്തതിലൂടെ സെക്കന്‍ഡറി സ്‌കൂളുകള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ടീച്ചേഴ്‌സ് ഓഫ് റിലീജിയസ് എഡ്യുക്കേഷന്‍. 26 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളും മതവിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ‘ആധുനിക ജീവിതം’ നയിക്കാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നത് തടയുകയാണ് ഇത്തരം സ്‌കൂളുകളെന്നാണ് ആരോപണം. സംഘടന നടത്തിയ ഗവേഷണത്തിലാണ് ഈ ആരോപണമുള്ളത്. 2015ല്‍ വിവരാവകാശ നിയമം വഴി ലഭ്യമായ ഈ വിവരം ബിബിസി ഇപ്പോളാണ് പുറത്തു വിട്ടത്.

മൂന്നിലൊന്നിലേറെ അക്കാഡമികളും 11 മുതല്‍ 13 വയസു വരെയുള്ള കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നില്ല. 44 ശതമാനം അക്കാഡമികള്‍ 14-16 പ്രായ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഇത് ലഭ്യമാക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു. കൂടുതല്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അക്കാഡമികളായി മാറുന്നതോടെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കാഡമികള്‍ക്ക് സ്വന്തമായി സിലബസ് നിശ്ചയിക്കാമെന്നതാണ് ഇതിന് കാരണം.

നിയമപരമായി അനുവദിച്ചിരിക്കുന്ന ഒന്നാണ് മതവിദ്യാഭ്യാസം. എന്നാല്‍ ഈ നിയമം ഒട്ടേറെ സ്‌കൂളുകള്‍ ലംഘിക്കുകയാണെന്ന് സംഘടനാ പ്രതിനിധി ഫിയോണ മോസ് പറഞ്ഞു. കുട്ടികള്‍ മതകാര്യങ്ങളില്‍ നിരക്ഷരരായാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്നതെന്നും അവപര്‍ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും കുറിച്ച് പഠിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നില്ല. സ്വന്തമായി വിശ്വാസങ്ങളും മൂല്യങ്ങളുമുണ്ടാക്കാനും സ്വന്തം ആശയങ്ങള്‍ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനുള്ള അവസരവുമാണ് കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്.

മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് അറിയാമെന്നും ബ്രിട്ടന്റെയും മറ്റു രാജ്യങ്ങളുടെയെ പാരമ്പര്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ചിത്രം കുട്ടികളില്‍ എത്തിക്കാന്‍ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം ആവശ്യമാണെന്നുമാണ് ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പ്രതികരിച്ചത്. മറ്റു വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയു കുറിച്ചുള്ള അറിവും ഇതിലൂടെ നല്‍കാനാകും. അക്കാഡമികളും ഫ്രീസ്‌കൂളുകളുമുള്‍പ്പെടെയുള്ള സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകളില്‍ ഇത് നിര്‍ബന്ധമായും നടപ്പാക്കുന്നുണ്ട്. മറ്റു ്കൂളുകളും നിയമപരമായ ഈ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഡിപ്പാര്‍ട്ടമെന്റ് ആവശ്യപ്പെട്ടു.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളില്‍ മുമ്പില്ലാത്തവിധം വര്‍ദ്ധന. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും റെക്കോര്‍ഡ് എണ്ണം കുട്ടികളാണ് സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇംഗ്ലണ്ടിലെ 18 വയസുകാരില്‍ മൂന്നിലൊന്ന് പേര്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയെന്ന് അഡ്മിഷന്‍ സര്‍വീസായ യുകാസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ഇത് നാലിലൊന്നാണ്.

യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തുന്ന കുട്ടികളുടെ ആകെ എണ്ണത്തില്‍ രാജ്യവ്യാപകമായി കുറവ് രേഖപ്പെടുത്തുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നതും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെ സര്‍വകലാശാലകളില്‍ എത്തുന്നത് കുറയുന്നതുമാണ് ഇതിന് കാരണമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എ ലെവല്‍ പരീക്ഷാ ഫലങ്ങള്‍ എത്തിയതിനു നാലാഴ്ചകള്‍ക്കു ശേഷമാണ് ഈ കണക്കുകള്‍ യുകാസ് പുറത്തു വിട്ടത്.

2013നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഉന്നതവിദ്യാഭ്യാസത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഏറ്റവുമുയര്‍ന്ന നിരക്കാണ് ഈ വര്‍ഷമുണ്ടായത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നേരിട്ട് യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് എത്തുന്നത് വര്‍ദ്ധിക്കുന്നു എന്നാണ് 18 വയസുകാരുടെ പ്രവേശനത്തിലുണ്ടായ വര്‍ദ്ധനവ് തെൡയിക്കുന്നത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വെയില്‍സിലും മുന്‍വര്‍ഷത്തേക്കാള്‍ അല്‍പം കുറവാണ് ഡിഗ്രി കോഴ്‌സുകള്‍ക്ക് എത്തുന്നവരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടന്‍: വാരാന്ത്യത്തില്‍ 160 വിമാനങ്ങള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ച റയന്‍എയര്‍ വരും ദിവസങ്ങളിലും വിമാനങ്ങള്‍ റദ്ദാക്കും. മൂന്നു ദിവസങ്ങളിലായി 160ലേറെ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. പൈലറ്റുമാരുടെ അവധി ക്രമീകരിക്കുന്നതിലുണ്ടായ പിഴവു മൂലമാണ് വാരാന്ത്യത്തില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതെന്നായിരുന്നു വിശദീകരണം. മുപ്പതിനായിരത്തിലേറെ യാത്രക്കാര്‍ ഐറിഷ് ബജറ്റ് എയര്‍ലൈനുണ്ടായ പ്രതിസന്ധിയില്‍ യുകെയിലും വിദേശത്തുമായി കുടുങ്ങി.

സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളമാണ് സര്‍വീസുകള്‍ റദ്ദാക്കിയതു മൂലം ഏറ്റവും പ്രതിസന്ധിയിലായത്. ഇന്ന് മാത്രം എസെക്‌സിലേക്കും തിരിച്ചുമുള്ള 22 ബോയിംഗ് 737 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, ബുഡാപെസ്റ്റ്, ഓസ്ലോ, പ്രാഗ് എന്നിവടങ്ങളിലേക്ക് ലിങ്ക് ചെയ്യുന്ന വിമാനങ്ങളാണ് ഇവ. സ്റ്റാന്‍സ്റ്റെഡില്‍ നിന്നും തിരിച്ചുമുള്ള ആറ് ഡൊമസ്റ്റിക് സര്‍വീസുകള്‍ റദ്ദാക്കി. എഡിന്‍ബറയ്ക്കുള്ള നാല് സര്‍വീസുകളും ഗ്ലാസ്‌ഗോയ്ക്കുള്ള രണ്ട് സര്‍വീസുകളുമാണ് ഇവ.

യുകെയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ കാര്യമായി തടസപ്പെട്ടിട്ടില്ല. ഡബ്ലിന്‍, ഹാംബര്‍ഗ്, ക്രാക്കോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് മാഞ്ചസറ്റര്‍ വിമാനത്താവളത്തില്‍ റദ്ദാക്കിയത്. ഗാറ്റ്വിക്കില്‍ നിന്നും തിരിച്ചുമുള്ള ഡബ്ലിന്‍, ബ്രിസ്ര്‌റ്റോള്‍ സര്‍വീസുകളും ബര്‍മിംഗ്ഹാം-മാഡ്രിഡ് സര്‍വീസുകളും റദ്ദാക്കി. 20-ാം തിയതി വരെ റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കിയതായി കമ്പനി അറിയിച്ചു.

ഷിബു മാത്യൂ.
കീത്തിലി. യോര്‍ക്ഷയറിലെ പ്രമുഖ അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടന്നു. രാവിലെ പതിനൊന്നു മണിക്ക് ആഘോഷ പരിപാടികള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. സുധിന്‍ ഡാനിയേലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അസ്സോസിയേഷന്റെ ഏഴാമത് ഓണം പ്രത്യാശയുടേയും സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും കൂട്ടായ്മയുടെയും ജാതി മത ഭേദമില്ലാത്ത വിശ്വാസ ജീവിതരീതികളുടേയും ഉത്തമ മാതൃകയാണെന്ന് ഡോ. സുധിന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അസ്സോസിയേഷന്റെ കലാസൃഷ്ടികള്‍ക്ക് തുടക്കമായി. മാവേലി സ്റ്റേജിലെത്തി. പ്രജകളുടെ ആനുകാലീക പ്രസക്തമായ ചോദ്യങ്ങള്‍ കീത്തിലിയിലെത്തിയ മാവേലി നേരിടേണ്ടി വന്നു. പുതിയ നോട്ടും പെട്രോളും സ്ത്രീവിഷയങ്ങളും പിന്നെ മാവേലി തീരെ പ്രതീക്ഷിക്കാത്ത ദിലീപിന്റെ ജാമ്യവും. എല്ലാ ചോദ്യങ്ങള്‍ക്കും സരസമായ ഭാഷയില്‍ മാവേലി മറുപടിയും പറഞ്ഞ് മടങ്ങി. തുടര്‍ന്ന് വള്ളംകളി. യുക്മ വള്ളംകളിയില്‍ യോര്‍ക്ക്ഷയറിനെ പ്രതിനിധീകരിച്ച വെയ്ക്ഫീല്‍ഡിന്റെ ചമ്പക്കുളം ചുണ്ടന്റെ ഒന്നാം തുഴക്കാരനായ ബാബു സെബാസ്റ്റ്യന്‍ അമരക്കാരനായി കുട്ടനാട്ടുകാരനായ സോജന്‍ മാത്യൂ ഒന്നാം തുഴക്കാരനുമായി നടത്തിയ വള്ളംകളി ഇത്തവണ കീത്തിലി മലയാളി അസ്സോസിയേഷന്റെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡോ. അഞ്ചു ഡാനിയേല്‍ സ്‌പോണ്‍സര്‍ ചെയ്ത KMA ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ആഘോഷങ്ങള്‍ തിമിര്‍പ്പിലായി. തുടര്‍ന്ന് ഇരുപത്തിന്നാലു കൂട്ടം കറികളുമായ ഓണസദ്യ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കെ. എം. എ. ഉണര്‍ന്നു. കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍.. സപ്തസ്വരങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത മാധുരി. നൃത്തനൃത്യങ്ങള്‍.. ബോളിവുഡ് ഡാന്‍സ്, കൂടാതെ എല്ലാക്കാലവും അവതരിപ്പിക്കുന്ന കോമഡികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണികളെ ചിരിപ്പിച്ച് ടോം ജോസഫും കൂട്ടരും ചേര്‍ന്നവതരിപ്പിച്ച കോമഡിയും കൂടി ചേര്‍ന്നപ്പോള്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ പൂര്‍ണ്ണമായി..

ഇംഗ്ലണ്ടിലെ മലയാളി അസ്സോസിയേഷനുകളില്‍ സാധാരണ സ്ത്രീ സാന്നിധ്യം വൈസ് പ്രസിഡന്റില്‍ മാത്രം ഒതുങ്ങുകയാണ്. ഒരു വൈസ് പ്രസിഡന്റ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് വ്യക്തമായ ഉദാഹരമാണ് കീത്തിലിയില്‍ കണ്ടത്. ജെസ്സി പൊന്നച്ചന്‍. ആറ് മണിക്കൂര്‍ നീണ്ട ആസ്വാദ്യന സംഗീത വിസ്മയങ്ങള്‍ തീര്‍ത്ത ഈ കലാകാരി കീത്തിലിക്ക് അഭിമാനമാനമാണ്.

ഓണാഘോഷ മത്സരങ്ങള്‍ ബാബു സെബാസ്റ്റ്യന്‍ ക്യാപ്റ്റനായ ബാഹുബലിയും സാബി ജേക്കയ്ബ് ക്യാപ്റ്റനായ പുലിമുരുമനും രണ്ട് വിഭാഗമായി എറ്റുമുട്ടി. ബാഹുബലി വിജയിച്ചു. ആരോഗ്യപരമായ മത്സരം ആസ്വാദകരില്‍ ആനന്ദമുണര്‍ത്തി.
യോര്‍ക്ഷയറിലെ പ്രസിദ്ധമായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലി ഗാനമേള നടത്തി. ഇതുവരെയും കാണാത്ത ഒരാഘോഷമായിരുന്നു ഇത്തവണത്തെ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം.

ഫാ.ബിജു കുന്നയ്ക്കാട്ട്

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭയ്ക്ക് മാത്രമല്ല ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും കിട്ടിയ ഏറ്റവും ‘വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത’ (ലൂക്കാ 2:10) ബഹു. ടോം ഉഴുന്നാലിലച്ചന്റെ മോചന വാര്‍ത്തയായിരുന്നു. വി. ബൈബിളില്‍ വിവരിക്കുന്ന മൂന്ന് ഉപമകളുടെ കൂടെ (കാണാതെ പോയി കണ്ടുകിട്ടിയ ആടിന്റെ ഉപമ, നഷ്ടപ്പെട്ടുപോയി തിരിച്ചുകിട്ടിയ നാണയത്തിന്റെ ഉപമ, പിതാവില്‍ നിന്നകന്ന് ദൂരദേശത്തേയ്ക്ക് പോയിട്ടും തിരിച്ചുവന്ന ധൂര്‍ത്തപുത്രന്റെ ഉപമ-ലൂക്കാ 15) ചേര്‍ത്തുപറയാന്‍ ഇതാ, നാലാമതൊരു ദൈവികമായ ഉപമ കൂടി – തട്ടിക്കൊണ്ടുപോകപ്പെട്ടതിനുശേഷം തിരിച്ചുകിട്ടിയ ഉഴുന്നാലിലച്ചന്‍ എന്ന ഉപമ. തിരിച്ചുകിട്ടിയ ആടിനെ സന്തോഷത്തോടെ ഇടയന്‍ ഇടയന്‍ തോളിലേറ്റിയതുപോലെ അച്ചനെ ഇപ്പോള്‍ ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നു, തിരിച്ചു കിട്ടിയ നാണയത്തെക്കുറിച്ചുള്ള സന്തോഷം അയല്‍ക്കാരുമായി പങ്കുവെയ്ക്കപ്പെട്ടതുപോലെ കേട്ടവരെല്ലാം ഈ വലിയ വിശേഷം പങ്കുവെയ്ക്കുന്നു, ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ മനസ് ഇന്ന് ലോകം ഏറ്റുവാങ്ങിയിരിക്കുന്നു: ‘ അവര്‍ ആഹ്‌ളാദിക്കാന്‍ തുടങ്ങി”. (ലൂക്കാ 15: 24).

പ്രിയപ്പെട്ട ടോമച്ചന്റെ നന്ദി വാക്കുകളോടു ചേര്‍ന്ന് ലോകം മുഴുവന്‍ പറയുന്നു: ‘ദൈവത്തിനു നന്ദി, ഒമാന്‍ രാജാവിനു നന്ദി, സഭാ നേതൃത്വത്തിനു നന്ദി, ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട് പരിഹാരത്തിനായി ശ്രമിച്ച വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കു നന്ദി, സര്‍വ്വോപരി അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു തുള്ളി കണ്ണുനീരെങ്കിലും പൊടിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി’.

സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തിയുടെ പരസ്യത്തില്‍ ഒരു കുഞ്ഞ്, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുന്ന തന്റെ അമ്മയോടു ചോദിക്കുന്നു: ‘ അമ്മേ, ദൈവം ഇല്ലാതിരുന്നെങ്കിലോ? കുഞ്ഞിന്റെ ഈ സംശയത്തിന് വിവിധ ജീവിതരംഗങ്ങളിലുള്ളവരാണ് ഉത്തരം നല്‍കുന്നത്. ഉയര്‍ന്ന സ്ഥലത്തു കയറി നില്‍ക്കാന്‍ ഉള്ളിലെ ഭയം മാറ്റുന്നത് ദൈവമെന്ന് ഇലക്ട്രിസിറ്റി ലൈന്‍മാന്‍, പാടത്ത് വിത്തുമുളപ്പിക്കുന്നത് ദൈവമെന്ന് കര്‍ഷകന്‍, പരീക്ഷയില്‍ ജയിക്കാന്‍ സഹായിക്കുന്നതും ദൈവമെന്ന് വിദ്യാര്‍ത്ഥികള്‍, കരിക്കിനുള്ളില്‍ വെള്ളം നിറയ്ക്കുന്നതുപോലും ദൈവമെന്ന് അവന്റെ സഹപാഠിയും പറഞ്ഞുകൊടുക്കുന്നു. പരസ്യത്തിനൊടുവില്‍ ഈ ഉത്തരങ്ങളുടെ വെളിച്ചത്തില്‍ പൊതുനിഗമനം ഇങ്ങനെ: ”ദൈവം ഉണ്ട്”. ടോം അച്ചന്റെ മോചന വാര്‍ത്ത കേട്ടപ്പോള്‍ മനുഷ്യസ്‌നേഹം തുടിക്കുന്ന ഓരോ ഹൃദയവും ആയിരം മടങ്ങ് ഉറപ്പോടെ ഈ ഉത്തരം ആവര്‍ത്തിച്ചു. ‘ദൈവം ഉണ്ട്’ .

ആത്മാര്‍ത്ഥമായി എല്ലാവരും ദൈവത്തെ വിളിച്ച നാളുകളായിരുന്നു ഇത്. ഒരിക്കല്‍ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലെങ്കിലും ടോമച്ചന്‍ എല്ലാ ഭവനത്തിന്റെയും വേദനയും പ്രാര്‍ത്ഥനാ വിഷയവുമായി മാറി. ഗവണ്‍മെന്റ് തലത്തില്‍ മോചന ശ്രമങ്ങള്‍ നടക്കുമ്പോഴും ദൈവജനത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ദൈവത്തില്‍ മാത്രമായിരുന്നു. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ (സെപ്തംബര്‍ – 14) ദിനത്തിന് കൃത്യം രണ്ട് ദിവസം മുമ്പ് മോചിതനായി എത്തിയ ടോമച്ചന്റെ ജീവിതം, അദ്ദേഹം സഹിച്ച വര്‍ണനാതീതമായ കുരിശുകളുടെ വിജയത്തിന്റെയും പുകഴ്ചയുടെയും തിരുനാള്‍ ദിവസം സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മൂന്ന് ഉത്തരവാദിത്തങ്ങളാണ്; പ്രാര്‍ത്ഥന, പ്രവര്‍ത്തനം, പ്രത്യാശ.

ബഹു. ടോം അച്ചന്റെ കാര്യത്തില്‍ ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചു. ഇക്കാലത്താണ് സുവിശേഷം എഴുതപ്പെട്ടിരുന്നതെങ്കില്‍, ‘ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നു കാണിക്കാന്‍ ഈശോ അവരോട് (ലൂക്കാ 18:11) ടോം ഉഴുന്നാലിലച്ചന്റെ ഉപമ പറഞ്ഞു’ എന്നു ചിലപ്പോള്‍ വായിക്കേണ്ടി വന്നേനെ. അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞവരെല്ലാം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ഒരിക്കല്‍ പോലും അവസരം ലഭിച്ചില്ലെങ്കിലും പകല്‍ സമയം മുഴുവന്‍ പ്രാര്‍ത്ഥിച്ചാണ് സമയം പോക്കിയിരുന്നതെന്ന് ഫാ. ടോം പറഞ്ഞു. സംശയങ്ങളൊന്നുമില്ലാതെ ലോകം മുഴുവന്‍ പറയുന്നു- ഉഴുന്നാലിലച്ചന്റെ മോചനം പ്രാര്‍ത്ഥനയുടെ ഉത്തരമാണ്. മനസ്സ് മടുക്കാതെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വൈകിയാലും ഉത്തരമുണ്ടെന്നാണ് ടോമച്ചന്റെ അനുഭവം പഠിപ്പിക്കുന്നത്. ചില വലിയ കാര്യങ്ങള്‍ക്ക് വലിയ കാത്തിരിപ്പുവേണ്ടി വരും. വി. അഗസ്റ്റിന്‍ പാപജീവിതത്തില്‍ നിന്നു തിരിച്ചുവരാന്‍ വി. മോനിക്ക (അഗസ്റ്റിന്റെ അമ്മ)) കണ്ണീരോടെ പ്രാര്‍ത്ഥിച്ചു കാത്തിരുന്നത് നീണ്ട 17 വര്‍ഷം. ഒരു കാര്യം ഉറപ്പിക്കാം. ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയും ഫലമണിയാതെ പോകില്ല.

‘താന്‍ പാതി, ദൈവം പാതി’ എന്ന പഴമൊഴിയുടെ നേര്‍സാക്ഷ്യമായിരുന്നു വിവിധ തലങ്ങളില്‍ നടന്ന മോചന പ്രവര്‍ത്തനങ്ങളും അവയെ ബലപ്പെടുത്തിയ പ്രാര്‍ത്ഥനയും. ഇതു രണ്ടിനും ഊര്‍ജ്ജം നല്‍കിയതാകട്ടെ, മോചനം സാധ്യമാണെന്ന പ്രത്യാശയും. ഈ മൂന്ന് കാര്യങ്ങളുടെ ഒത്തുചേരലില്‍ മോചനം യാഥാര്‍ത്ഥ്യമായി. കുരിശുമരവും കുരിശനുഭങ്ങളും ഈശോ ശരീരത്തില്‍ ചുമന്നു, ഗത്സമിനിയില്‍ രക്തമൊഴുകി പ്രാര്‍ത്ഥിച്ചു, പിതാവ് കൈവിടില്ലെന്ന് പ്രത്യാശിച്ചു – അത് ഈശോയുടെയും കുരിശിന്റെയും വിജയത്തിനും പുകഴ്ചയ്ക്കും കാരണമായി. ഒന്നര വര്‍ഷം നീണ്ട ടോമച്ചന്റെ കുരിശുകളും സെപ്തംബര്‍ 12-ന് പുകഴ്ത്തപ്പെട്ടത് ഈ മൂന്ന് കാര്യങ്ങളുടെ ഒന്നിക്കലിലത്രേ!

അതീവ സങ്കീര്‍ണമായ ഈ മോചന ദൗത്യത്തിന് മുന്നണിയില്‍ പ്രവര്‍ത്തിച്ച ചിലര്‍ കൂടി ഈ വാര്‍ത്തയോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. നിര്‍ണായകമായ മോചന അഭ്യര്‍ത്ഥന നടത്തിയ കത്തോലിക്കാ സഭാ തലവന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഒരു വലിയ സമൂഹത്തിന്റെ മുഴുവന്‍ ഹൃദയവേദനയുടെ ആഴം കണ്ട് മോചന ശ്രമത്തിന് മുന്‍കൈ എടുത്ത ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, സതേണ്‍ അറേബ്യയുടെ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് പോള്‍ ഹിണ്ടര്‍, കേരള സഭയിലെ സഭാ നേതൃത്വം, ടോമച്ചന്‍ അംഗമായ ഡോണ്‍ ബോസ്‌കോ സഭയുടെ അധികാരികള്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ കരം ചുംബിച്ച് ആദരവ് പ്രകടിപ്പിക്കുന്ന പതിവ് തെറ്റിച്ച്, സഹനദാസന്‍ ടോമച്ചന്റെ കരം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയുടെ മുഴുവന്‍ ആദരം അച്ചനെ അറിയിച്ചു. ഒന്‍പത് രാജ്യങ്ങളിലെ സൈന്യം ഭരണം നടത്തുന്ന തീവ്രവാദികളുടെ മേഖലയില്‍ നിര്‍ണായക ഇടപെടലിലൂടെ ഒമാന്‍ രാജാവ് മോചന ദൗത്യത്തിന് നേതൃത്വം നല്‍കി. മാനുഷികമായ പല പ്രവര്‍ത്തനങ്ങളിലൂടെ മുമ്പും ഈ ഭരണാധികാരി കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും കൂടി സുല്‍ത്താനായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരള സഭയുടെയും സലേഷ്യന്‍ സഭയുടെയും നിരന്തര അഭ്യര്‍ത്ഥനയെ അര്‍ഹിക്കുന്ന പരിഗണനയോടെ കണ്ട് ക്രിയാത്മകമായ ശ്രമങ്ങള്‍ നടത്തിയ, ശ്രീമതി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളും മറക്കപ്പെടരുതാത്തതാണ്. ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നത് ഒറ്റ കാര്യം മാത്രം, ടോമച്ചന്റെ മോചനം സാധ്യമാക്കാന്‍ ദൈവത്തിന് ചില കരങ്ങള്‍ ആവശ്യമായിരുന്നു. ഈ സഭാധികാരികളും ഭരണാധികാരികളും ദൈവകരങ്ങളില്‍ ഉപകരണങ്ങങളായി മാറുകയായിരുന്നു.

ഭീകരര്‍ അത്ര ഭീകരരല്ലായിരുന്നു എന്ന് ടോമച്ചന്റെ സാക്ഷ്യം. ‘അവര്‍ എന്നെ വധിക്കുമെന്ന് ഞാനൊരിക്കലും ഭയപ്പെട്ടിരുന്നില്ല’ എന്ന് അച്ചന്‍ തന്നെ പറയുന്നു ഒറ്റവസ്ത്രത്തില്‍ തന്നെ കഴിയേണ്ടി വന്നെങ്കിലും അസുഖബാധിതമായപ്പോള്‍ മരുന്ന് തരാനുളള കരുണ ആ അസുരഹൃദയങ്ങളിലുണ്ടായി എന്നതും അത്ഭുതം തന്നെ. എത്ര ക്രൂര ഹൃദയത്തിലും കരുണയുടെ ഒരംശം എവിടെയെങ്കിലും മായാതെ കിടപ്പുണ്ടാകുമെന്നുറപ്പ്. ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും എന്തൊക്കെയോ ചില നല്ല കാര്യങ്ങള്‍ ഈശോ യൂദാസില്‍ കണ്ടതുപോലെ, ഭീകരരുടെ മനസില്‍ പോലും ദൈവം പ്രവര്‍ത്തിച്ചു എന്നുവേണം കരുതാന്‍!.

‘യമന്‍’ എന്ന പേര് മലയാളികള്‍ക്ക് അത്ര പഥ്യമല്ല. ഹൈന്ദവ പുരാണമനുസരിച്ച് മനുഷ്യരെ ഈ ഭൂമിയില്‍ നിന്നു കൊണ്ടുപോകുന്ന ‘കാലന്‍’ എന്നതിന്റെ പര്യായപദമാണേ്രത അത്. ടോമച്ചന്റെ കാര്യത്തില്‍ അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ‘യമനില്‍’ നിന്ന് ദൈവം അച്ചനെ സൈ്വര ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനുവേണ്ടി നടന്ന കൂട്ടായ ശ്രമങ്ങള്‍ തെളിയിക്കുന്നത്, മനുഷ്യത്വത്തിനും പൗരോഹിത്യത്തിനും ലോകവും ദൈവജനവും കൊടുത്ത വില അളക്കാനാവാത്തതാണെന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ക്രൈസ്തവ സഭ ലോകത്തോടു പ്രസംഗിച്ച ഏറ്റവും വലിയ സുവിശേഷ പ്രഘോഷണമായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ ദൈവാശ്രയബോധവും ദൈവചിന്തയും പ്രാര്‍ത്ഥവയും ദാനധര്‍മ്മവുമെല്ലാം അത് ജനങ്ങളില്‍ വളര്‍ത്തി. കുരിശിന്റെ അവസാനം ക്രിസ്തുവിന്റെ കാലം മുതല്‍ നിരാശയായിരുന്നില്ല, അത് ഉത്ഥാനത്തിന്റെ സന്തോഷത്തിലെ അവസാനിക്കൂ. ക്രിസ്തുദാസന്‍ ടോമച്ചന്റെ കാര്യത്തിലും അത് തെറ്റിയില്ലാ തെറ്റുകയുമില്ല.

ഈ കാലഘട്ടത്തിന്റെ സുവിശേഷവും ഈശോ തന്ന ഉപമയുമാണ് ഫാ. ടോം ഉഴുന്നാലില്‍, സഭ വളരും, മനുഷ്യത്വം വളരും, നന്മ വളരും. ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുമ്പോള്‍ ഏതു ദുഃഖവും സന്തോഷമായി മാറ്റാന്‍ ദൈവത്തിനു കഴിയും. നമ്മുടെ കുരിശുകളില്‍ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തിക്കാനും പ്രത്യാശിക്കാനും കാത്തിരിക്കാനും ടോമച്ചന്റെ മാതൃകയും മനോഭാവവും നമുക്ക് ശക്തിയാകട്ടെ.

നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍ നഗരത്തിന്റെ നാലിരട്ടി വലിപ്പമുള്ള മഞ്ഞുമല കടലിലേക്ക് ഒഴുകി നീങ്ങാന്‍ തുടങ്ങി. അന്റാര്‍ട്ടിക്കയിലെ ലാര്‍സന്‍ സി എന്ന മഞ്ഞുപാളിയില്‍ നിന്ന് അടര്‍ന്നുമാറിയ ഈ മഞ്ഞുമലയ്ക്ക് എ68 എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് സമുദ്രത്തിലൂടെ ഒഴുകുമ്പോള്‍ എന്താകും സംഭവിക്കുകയെന്ന കാര്യത്തില്‍ ശാസ്ത്രലോകവും ആശങ്കയിലാണ്. സമുദ്രപ്രവാഹങ്ങളും കടലിന്റെ അടിത്തട്ടിന്റെ സ്വഭാവവും അനുസരിച്ച് ഭീമന്‍ മഞ്ഞുമലകള്‍ ദശാബ്ദങ്ങളോളം ഒരേ സ്ഥലത്ത് തുടരാറുണ്ട്.

എന്നാല്‍ ഈ മഞ്ഞുമല ഒഴുകുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നത്. 5800 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ശതകോടിക്കണക്കിന് ടണ്‍ ഭാരമുള്ള ഇത് ലോകം കണ്ടിട്ടുള്ളവയില്‍ വെച്ച് ഏറ്റവും വലിയ മഞ്ഞുമലകളില്‍ ഒന്നാണ്. റോസ് മഞ്ഞുപാളിയില്‍ നിന്ന് 2000ല്‍ വേര്‍പെട്ട മഞ്ഞുമലയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലുത്. എ68ന്റെ ഇരട്ടി വലിപ്പം ഇതിന് ഉണ്ടായിരുന്നു.

മുന്നോട്ടും പുറകോട്ടുമുള്ള ചില നീക്കങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എ68 ഒഴുകിക്കൊണ്ടിരിക്കുകയാണെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഈ മഞ്ഞുമല വിഘടിച്ച് ചെറിയ കഷണങ്ങളാകാന്‍ സാധ്യതയുണ്ടെന്നും അവ കപ്പല്‍ ഗതാഗതത്തിന് തടസമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപഗ്രഹങ്ങളുടെ ദൃഷ്ടിയില്‍ പെടാന്‍ ബുദ്ധിമുട്ടുള്ള കഷണങ്ങളാണ് കപ്പലുകള്‍ക്ക് ഭീഷണിയാകുക. ആഗോളതാപനവും ഓസോണ്‍ പാളിയിലെ വിള്ളലുമാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ വിള്ളലുകളുണ്ടാകാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ലണ്ടന്‍: നേരത്തേ അറിയിക്കാതെ വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം യാത്ര മുടങ്ങിയത് 30,000ത്തോളം യാത്രക്കാര്‍ക്ക്. ശനിയാഴ്ചയും ഞായറാഴ്ചയുമായി 170 ഓളം സര്‍വീസുകളാണ് റയന്‍എയര്‍ റദ്ദാക്കിയത്. വിമാന ജീവനക്കാരുടെ ആനുവല്‍ ലീവ് ക്രമീകരിക്കുന്നതിലുണ്ടായ പിഴവാണ് യാത്രക്കാര്‍ക്ക് വിനയായത്. യുകെയില്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലാണ് ഇത് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചത്. മറ്റു ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്ന അറിയിപ്പാണ് പല യാത്രക്കാര്‍ക്കും ലഭിച്ചത്.

ബോര്‍ദോയില്‍ നിന്ന് സ്റ്റാന്‍സ്‌റ്റെഡിലേക്ക് വെള്ളിയാഴ്ച യാത്ര ചെയ്യാനെത്തിയ തങ്ങള്‍ക്ക് വിമാനം റദ്ദാക്കിയ അറിയിപ്പ് ലഭിച്ചെന്ന് സഫോള്‍ക്കില്‍ നിന്നുള്ള ട്രേസി, കോളിന്‍ വിര്‍ എന്നിവര്‍ പറഞ്ഞു. ഞായറാഴ്ചത്തേക്ക് ടിക്കറ്റ് റീബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതും റദ്ദാക്കിയെന്ന അറിയിപ്പ് പിന്നീട് ലഭിച്ചെന്ന് അവര്‍ പറഞ്ഞു. ഇനി ചൊവ്വാഴ്ച മാത്രമേ തങ്ങള്‍ക്ക് വിമാനം ലഭിക്കൂ എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

പൈലറ്റുമാരുടെ ലീവ് ക്രമീകരിക്കുന്നതിലുണ്ടായ പിഴവാണ് ഇത്രയും സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് കമ്പനി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെന്നി ജേക്കബ്‌സ് പറഞ്ഞു. പിഴവ് ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. വന്‍ നഷ്ടമാണ് ഇതിലൂടെ കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 400 യൂറോ വരെ ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഇതു കൂടാതെ യാത്രക്കാര്‍ക്ക് താമസസൗകര്യം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ഒരുക്കാനായി 100 മില്യനിലേറെ പൗണ്ട് ചെലവാകുമെന്നാണ് കരുതുന്നത്.

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന എന്‍എച്ച്എസിനെ കരകയറ്റാനായി കൂടുതല്‍ നികുതി നല്‍കാന്‍ തയ്യാറാണെന്ന് ജനങ്ങള്‍. കിംഗ്‌സ് ഫണ്ട് നടത്തിയ പോളില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും ഈ അഭിപ്രായമാണ് പുലര്‍ത്തുന്നത്. ആരോഗ്യ സര്‍വീസിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കൂടുതല്‍ നികുതികള്‍ അടക്കുന്നതില്‍ വിരോധമില്ലെന്ന് 66 ശതമാനം പേര്‍ അറിയിച്ചു. വെല്‍ഫെയര്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വരുത്തുന്ന വെട്ടിക്കുറയ്ക്കലുകളില്‍ നിന്ന് എന്‍എച്ച്എസിന് ഫണ്ട് കണ്ടെത്തണമെന്ന് 20 ശതമാനം പേര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ നല്‍കുന്ന സേവനങ്ങള്‍ കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചവരും ഉണ്ട്. സേവനങ്ങളുടെ തോത് കുറയ്ക്കണമെന്ന് 10 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. എന്‍എച്ച്എസിന്റെ സേവനങ്ങളിലുള്ള മതിപ്പും അതിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമാണ് പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാമെന്ന് പൊതുജനം പറയുന്നതിന് കാരണമെന്നാണ് പോളിംഗ് ഫലം വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് സമൂഹത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് എന്‍എച്ച്എസ് എന്ന് 77 ശതമാനം പേര്‍ വിലയിരുത്തുന്നു.

അതുകൊണ്ടുതന്നെ എന്‍എച്ച്എസിനെ വേണ്ട വിധത്തില്‍ പരിപാലിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായി നേരിടുന്ന കുറവാണ് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കയുടെ പ്രധാന കാരണം. പൊതുജനത്തിന് എന്‍എച്ച്എസിനേക്കുറിച്ചുള്ള കരുതല്‍ പ്രോത്സാഹനമാകുന്നുണ്ടെന്നും സര്‍ക്കാര്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 8 ബില്യന്‍ പൗണ്ടാണ് നിക്ഷേിപിക്കാന്‍ ഒരുങ്ങുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇതിനോടുള്ള പ്രതികരണമായി അറിയിച്ചു.

മലയാളം യുകെ ന്യൂസ്

കേരളത്തനിമയിൽ ഒത്തൊരുമയോടെ ഡെർബി മലയാളി അസോസിയേഷൻ ഇന്ന് പൊന്നോണം ആഘോഷിച്ചു. ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവത്തിൽ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ആവേശത്തോടെയാണ് പങ്കെടുത്തത്. ഡെർബി മലയാളി അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചത്. സംഘാടന മികവിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഒരു ആഘോഷമായിരുന്നു ഡെർബിയിൽ കണ്ടത്.  ഓണ ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിന്റെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേർന്നു.

ചുണ്ടൻ വള്ളത്തിന്റെ മാതൃക ഒരുക്കി അതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേജ് സജ്ജമാക്കിയത്. ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ  വെള്ളിയാഴ്ച തന്നെ ആരംഭിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് അദ്ധ്വാനിച്ചപ്പോൾ നിരവധി രുചികരമായ കറിക്കൂട്ടുകളോടെ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പാൻ അസോസിയേഷനു കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടന്നത്. കുട്ടികളും മുതിർന്നവരും ആവേശത്തോടെ കലാപരിപാടികളിൽ പങ്കെടുത്തു. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകി. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തി.

ലണ്ടന്‍ : മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തനം ഈമാസം 22ന് ആരംഭിക്കും. ലണ്ടനില്‍ എംഎ. യുകെ ഓഡിറ്റോറിയത്തിð നടക്കുന്ന പൊതുസമ്മേളനത്തില്‍ സാംസ്‌കാരികമന്ത്രി എ. കെ. ബാലന്‍ യുകെ. ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 24നു കെന്റില്‍ നടക്കുന്ന സമ്മേളനത്തില്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്‌കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്‍ ചെയ്തു പോരുന്നതെന്ന് ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. വിദേശത്ത് ഗള്‍ഫ് മേഖലയിലും യുകെ, അയര്‍ലന്റ്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യുഎസ് തുടങ്ങിയ പ്രദേശങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കോര്‍ഡിനേറ്ററായി മുരളി വെട്ടത്തിനെ നിയമിച്ചു.

RECENT POSTS
Copyright © . All rights reserved