ലണ്ടന്‍: കാമറൂണ്‍ വിന്‍കിള്‍വോസിനെയും ടൈലര്‍ വിന്‍കിള്‍വോസിനെയും ഓര്‍മയുണ്ടോ? ഫേസ്ബുക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നിയമപോരാട്ടം നടത്തിയ ഇരട്ട സഹോദരന്‍മാര്‍. അവര്‍ ഇപ്പോള്‍ ശതകോടീശ്വരന്‍മാരാണ്. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാണ് ഇവര്‍ പണക്കാരായതെന്നാണ് വാര്‍ത്ത. ബിറ്റ്‌കോയിന്‍ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിച്ചതോടെയാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
2004ലാണ് ഇവര്‍ സക്കര്‍ബര്‍ഗിനെതിരെ പരാതി നല്‍കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഇവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി ഒരു വെബ്‌സൈറ്റെന്ന ആശയം സക്കര്‍ബര്‍ഗ് മോഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപിച്ചത്. കമ്പനിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദം പക്ഷേ കോടതി അംഗീകരിച്ചില്ല. എന്നാല്‍ കേസ് തീര്‍പ്പായപ്പോള്‍ 65 മില്യന്‍ ഡോളര്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ആ തുകയില്‍ നിന്നാണ് ഇവരുടെ ജൈത്രയാത്ര തുടങ്ങുന്നത്.
11 മില്യന്‍ ഡോളര്‍ ഇവര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. 2013ല്‍ 120 ഡോളറായിരുന്നു ഒരു ബിറ്റ്‌കോയിന്റെ മൂല്യം. ഇപ്പോള്‍ മൂല്യം ഉയര്‍ന്നപ്പോള്‍ ഇവരുടെ നിക്ഷേപം ഒരു ബില്യന്‍ ഡോളറിലേറം മൂല്യമുള്ളതായിക്കഴിഞ്ഞു. ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്കെല്ലാം അതിന്റെ മൂല്യം ഉയര്‍ന്നതിന്റെ പ്രയോജനം ലഭിച്ചെങ്കിലും ഇത്രയും വലിയ തുക ലഭിക്കുന്ന അറിയപ്പെടുന്ന വ്യക്തികളെന്ന പേര് ഈ ഇരട്ടകള്‍ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ജെമിനി എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു എക്‌സ്‌ചേഞ്ച് ഇവര്‍ ആരംഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
ഇന്ത്യയും ഫിലിപ്പൈന്‍സും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് 5500 നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായല്ല എന്ന് വ്യക്തമായി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി നഴ്സുമാരെ എത്തിക്കാനാണ് എൻഎച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന നഴ്സുമാരുടെ സ്കിൽ ഡെവലപ്മെൻറിന് ഉതകുന്നതും അതോടൊപ്പം എൻഎച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രഫസർ ഇയൻ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാർലമെൻറിൻറെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്ന് ഉള്ള നഴ്സുമാരെ യുകെയിൽ എത്തിച്ച് ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൻറെ പൈലറ്റ് സ്കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസർ കമിംഗ് പറഞ്ഞു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്കിൽസ് ഇൻഡ്യയുമാണ് ഇതിലെ പങ്കാളികൾ. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എൻ എം സി നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവർക്ക് മാത്രമേ ഇതു പ്രകാരം യുകെയിൽ പ്ലേസ്മെൻറ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നഴ്സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്സിംഗ് സ്റ്റാഫ് ഷോർട്ടേജിനെ കുറിച്ച് എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നല്കിയ മറുപടിയിൽ ഇപ്പോൾ നടപ്പാക്കുന്നത് നഴ്സസ് റിക്രൂട്ട്മെൻറ് അല്ല എന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കി.
“ഇതൊരു റിക്രൂട്ട്മെന്റ് പ്രോഗ്രാം അല്ല. നഴ്സുമാർ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവർ ഇവിടെ സേവനം ചെയ്യുമ്പോൾ എൻഎച്ച്എസിന് അതിൻറെ പ്രയോജനം ലഭിക്കും. കൂടുതൽ അനുഭവസമ്പത്തുള്ള സ്കിൽഡ് നഴ്സ് ആയി അവർ മടങ്ങും”. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൻറെ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടർ പ്രഫസർ ജെഡ് ബേൺ പറഞ്ഞു. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയർ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായിക്കുമെന്ന് പ്രഫസർ ബേൺ കൂട്ടിച്ചേർത്തു. യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി മെയില്‍ ഇന്ത്യന്‍ എജന്റുമാരുടെ ചതിയെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ്
ഈ പദ്ധതി പ്രകാരം യുകെയില്‍ സേവനം ചെയ്യാന്‍ എത്തുന്ന നഴ്സുമാര്‍ അവരുടെ കോണ്‍ട്രാക്റ്റ് തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് തന്നെ തിരികെ മടങ്ങണം. വസ്തുത ഇങ്ങനെ ആയിരിക്കെ ഇത് ഞങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി ഓണ്‍ലൈന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. യുകെയില്‍ നിലവില്‍ ഒഴിവുകളും റിക്രൂട്ട് മെന്റും നടക്കുന്നുണ്ടെങ്കിലും നിങ്ങള്‍ എന്‍എച്ച്എസ് നിഷ്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.

നിലവില്‍ ഒരു പൈസ പോലും ഫീസ് ഈടാക്കാതെ വേണം റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ എന്ന കര്‍ശന നിബന്ധന എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം ചോദിക്കുന്ന ഏജന്‍സികളുടെ വലയില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ കൂടി ബോധവത്കരിക്കാന്‍ ഈ വാര്‍ത്ത പരമാവധി ഷെയര്‍ ചെയ്യുക.
മലയാളംയുകെ ന്യൂസ് ടീം
സ്റ്റോക്ക് ഓൺ ട്രെന്റ്: മൺ പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും പ്രശസ്‌തവുമായ സിറ്റി സ്റ്റോക്ക് ഓൺ ട്രെന്റ്… രൂപീകരണം 31 മാർച്ച് 1910… പോട്ടറിസ് എന്ന ഓമനപ്പേരിൽ ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന സ്ഥലം.. ഹാൻലി, സ്റ്റോക്ക്, ബർസലേം, ടൺസ്റ്റാൾ, ലോങ്ങ്ടൺ, ഫെന്ടൺ എന്നീ ആറ് പട്ടണങ്ങൾ ചേർത്തുണ്ടാക്കിയ സിറ്റി… ഇന്ന് ഡിസ്ട്രിബൂഷൻ സെന്ററുകളുടെ സംഗമസ്ഥലം.. തീർന്നില്ല ഏറ്റവും കൂടുതൽ സർവീസ് ഇൻഡസ്റ്ററി ഉള്ള യുകെയിലെ പ്രധാനപ്പെട്ട സ്ഥലം… 22917 ഏക്കറിൽ പരന്നുകിടക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് യുകെ മലയാളികളുടെ ചർച്ചാവിഷയത്തിൽ മുൻപന്തിയിൽ നിൽക്കുന്നു… ജീവിത ചിലവ് കുറഞ്ഞതും, അധികം വില നൽകാതെ സ്വന്തമായി ഒരു വീടും എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ മലയാളികൾ എത്തിപ്പെടുന്ന യുകെയിലെ പ്രധാനപ്പെട്ട സിറ്റികളിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മുന്നിൽ നിൽക്കുന്നു…
2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം.. മലയാളി സാന്നിധ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ വന്നത് സിംഗപ്പൂരിൽ നിന്നും ഗൾഫിൽ നിന്നും എത്തിയ നേഴ്‌സുമാർ വഴി… അഞ്ചു രൂപ പോലും ഏജൻസിക്ക് കൊടുക്കാതെ ഫ്രീ ടിക്കറ്റിൽ മാഞ്ചസ്‌റ്റർ വിമാനമിറങ്ങിയപ്പോൾ സായിപ്പുമാർ കാത്തുനിന്നത് ബസുമായി… എല്ലാ ആഥിത്യമര്യാദകളോടും കൂടെ… തീർന്നില്ല… മലയാളികളുടെ ഭക്ഷണക്രമം മനസിലാക്കി നമുക്ക് ഇഷ്ടമുള്ള അരി, പഞ്ചസാര എന്ന് തുടങ്ങി എല്ലാം ഉള്ള ഒരു കിറ്റ്… അതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഓണ കിറ്റ് ഫ്രീ ആയി തന്ന് മൂന്ന് മാസത്തെ താമസവും ഒരുക്കി… ഇനിയുമുണ്ട് നമ്മളെ ബാങ്കിൽ കൂട്ടികൊണ്ടുപോയി അക്കൗണ്ട് ഓപ്പൺ ചെയ്ത് അതിൽ ഒരു £500 ഇട്ടുതന്ന ഇംഗ്ലീഷുകാർ… ഇത് ഒരു ചെറിയ സ്റ്റോക്ക് മലയാളി ചരിത്രം…

2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അധികപറ്റാവുകയില്ല.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക് മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് കണ്ടത്.. 2017 ലെ വേദപാഠക്ലാസ്സുകൾക്ക് തുടക്കമിട്ട് തിരിതെളിച്ചത് സെറീന സിറിൽ ഐക്കര, എസ് എം സി ബിർമിങ്ഹാം റീജിയണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊച്ചുമിടുക്കി… ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു.. ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക് ഉയർത്തി എന്നുള്ളത് വസ്‌തുത.
ഒരു വർഷത്തിന് മുൻപ് യുകെ വിശ്വാസികൾക്ക് അനുഗ്രഹമായി കിട്ടിയ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ ഉള്ള വെഞ്ചരിപ്പ് കര്‍മ്മത്തിന് ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭം കുറിക്കുന്നു.. ഇന്ന് മുതൽ ഡിസംബർ പതിനേഴ് വരെയുള്ള ദിവസങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ എല്ലാ ഭവനങ്ങളിലും എത്തിച്ചേരുന്നു… പത്താം തിയതി കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിക്കുന്നു… സമാപന ദിവസമായ ഡിസംബർ 17 ന് വാശിയേറിയ കരോൾ ഗാനമത്സരം യൂണിറ്റുകൾ തമ്മിൽ.. വിജയികൾക്ക് സമ്മാനമൊരുക്കി സംഘാടകർ…

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും. രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്.
സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാദർ ജെയ്‌സൺ കരിപ്പായി, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം യൂണിറ്റ് ഭാരവാഹികൾ, പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെടുന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ കുർബാന വിവിധ പള്ളികളിൽ, യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ് പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ ഭവനങ്ങളും ഒരുങ്ങി കാത്തിരിക്കുകയായി.




ലണ്ടന്‍: ലാക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനത്താണെങ്കിലും ബ്രിട്ടീഷ് ജനതയുടെ അഞ്ചിലൊന്ന് പേര്‍ ജീവിക്കുന്നത് പട്ടിണിയിലും ദുരിതത്തിലുമാണെന്ന് റിപ്പോര്‍ട്ട്. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ട് ദശാബ്ദത്തിനിടെ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെയും പെന്‍ഷനര്‍മാരുടെയും എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 4 ലക്ഷം കുട്ടികളും 3 ലക്ഷം വൃദ്ധരും ദാരിദ്ര്യമനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദാരിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ഈ വിധത്തിലുണ്ടായ വര്‍ദ്ധനവ് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ തകര്‍ച്ചയെ നേരിടുകയാണെന്നാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 14 മില്യന്‍ ആളുകള്‍ യുകെയില്‍ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് ജനസംഖ്യയുടെ അഞ്ചിലൊന്നിലേറെ വരും. 2011-12 വര്‍ഷത്തില്‍ രാജ്യത്തെ ദാരിദ്ര്യ നിരക്ക് വളരെ താഴെയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ നയങ്ങളില്‍ മാറ്റം വരുത്തിയ 2015 ബജറ്റിനു ശേഷം നിരക്ക് കാര്യമായി വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
സാമൂഹ്യ സുരക്ഷാ മേഖലയില്‍ തെരേസ മേയ് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ മേയുടെ സോഷ്യല്‍ മൊബിലിറ്റി കമ്മീഷന്‍ അംഗങ്ങളെല്ലാം കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
ലണ്ടന്‍: ബിറ്റ്‌കോയിനുകള്‍ പലരാജ്യങ്ങളും നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഐടി മേഖലയിലുള്ള പലരും രഹസ്യമായി ഉപയോഗിച്ചു വന്നിരുന്നു. ഇപ്പോള്‍ സ്വീകാര്യത വന്നു തുടങ്ങിയ ക്രിപ്‌റ്റോകറന്‍സിക്ക് മൂല്യവും വര്‍ദ്ധിച്ചു വരികയാണ്. താന്‍ ശേഖരിച്ച ക്രിപ്‌റ്റോകറന്‍സികള്‍ അറിയാതെ എറിഞ്ഞു കളഞ്ഞ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജെയിംസ് ഹോവെല്‍ എന്ന ഐടി ജീവനക്കാരന്‍. ബിറ്റ്‌കോയിന്‍ ശേഖരിച്ച ഹാര്‍ഡ് ഡിസ്‌ക് അബദ്ധത്തില്‍ എടുത്തു കളയുകയായിരുന്നത്രേ ഇയാള്‍. 7500 ബിറ്റ്‌കോയിനുകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം കേട്ടാലാണ് ഈ നഷ്ടത്തിന്റെ ആഴം മനസിലാകുക. 7.4 കോടി പൗണ്ടാണ് ഇത്രയും ബിറ്റ് കോയിനുകള്‍ക്ക് ഇപ്പോഴുള്ള മൂല്യം!
ഞായറാഴ്ച രാത്രിയിലെ നിരക്കനുസരിച്ച് ഒരു ബിറ്റ്‌കോയിന് 8700 പൗണ്ടാണ് മൂല്യം. ഈ വര്‍ഷം ആദ്യമുണ്ടായിരുന്നതിനേക്കാള്‍ ഇവയുടെ മൂല്യത്തിന് 1000 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2013ലാണ് ജെയിംസിന് തന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത്. അന്ന് അതിന് കാര്യമായ മൂല്യമുണ്ടായിരുന്നില്ല. 2009 മുതല്‍ ക്രിപ്‌റ്റോകറന്‍സി മൈനിംഗ് നടത്തിയാണ് ഇയാള്‍ 7500 ബിറ്റ്‌കോയിനുകള്‍ സമ്പാദിച്ചത്. ഇവ ഹാര്‍ഡ് ഡ്രൈവില്‍ ഒരു വാലറ്റിലാക്കി സൂക്ഷിച്ചു. ഇതിനായി ഉപയോഗിച്ച ലാപ്‌ടോപ്പ് പിന്നീട് ഭാഗങ്ങളാക്കി ഇ ബേ വഴി വിറ്റു. ഹാര്‍ഡ് ഡ്രൈവ് ഒരു ഡ്രോയറില്‍ സൂക്ഷിച്ചിരുന്നു.
ഒരിക്കല്‍ ബിറ്റ്‌കോയിനുകള്‍ക്ക് നല്ല മൂല്യമുണ്ടാകുമ്പോള്‍ അത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ പിന്നീട് അത് മറന്നുപോകുകയും മുറി വൃത്തിയാക്കുന്നതിനിടെ മാലിന്യങ്ങള്‍ക്കൊപ്പം ഇതും കളയുകയുമായിരുന്നു. ഒരു ലാന്‍ഡ്ഫില്‍ സൈറ്റിലാണ് മാലിന്യങ്ങള്‍ തള്ളിയത്. കോടികള്‍ വില വരുന്ന ബിറ്റ്‌കോയിനുകള്‍ അടങ്ങിയ ഈ ഹാര്‍ഡ് ഡ്രൈവ് ഇപ്പോള്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ക്ക് അടിയിലുണ്ടാകുമെന്ന് ജെയിംസ് പറയുന്നു. ഈയാഴ്ചയാണ് ബിറ്റ്‌കോയിനുകള്‍ക്ക് ഇത്രയും മൂല്യമുണ്ടായത്. ഇതോടെ ലാന്‍ഡ്ഫില്‍ കുഴിച്ച് ഹാര്‍ഡ് ഡ്രൈവ് കണ്ടെത്താനായി ന്യൂപോര്‍ട്ട് കൗണ്‍സിലിന്റെ അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ് ഇയാള്‍.
ഹൂസ്റ്റണ്‍: ബുദ്ധിമാന്ദ്യമുള്ള ആറ് വയസുകാരന്‍ തീവ്രവാദിയാണെന്ന് അധ്യാപകന്റെ റിപ്പോര്‍ട്ട്. ഹൂസ്റ്റണില്‍ പേള്‍ലാന്‍ഡ് പട്ടണത്തിലാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുഹമ്മദ് സുലൈമാന്‍ എന്ന ആറ് വയസുകാരന്‍ ക്ലാസില്‍ ‘അള്ളാ’ എന്നും ‘ബൂം’ എന്നും ആവര്‍ത്തിക്കുന്നതായാണ് അധ്യാപകന്‍ പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കുടുംബത്തിനെതിരെ പോലീസ് അന്വേഷണം നടത്തി. ഒരു വയസുള്ള കുട്ടിയുടെ മാനസിക വളര്‍ച്ച മാത്രമുള്ള കുട്ടി സംസാരിക്കുക പോലുമില്ലെന്നും ഇപ്രകാരം കുട്ടി പറയാന്‍ സാധ്യതയില്ലെന്നും കുടുംബാംഗങ്ങള്‍ വിശദീകരിച്ചു.
പോലീസിന്റെയും സോഷ്യല്‍ സര്‍വീസിന്റെയും അന്വേഷണങ്ങള്‍ മൂലം ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ആഴ്ചകള്‍ തങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിയെന്ന് ഫോക്‌സ്26 ന്യൂസ് ചാനലിനോട് പിതാവായ മെഹര്‍ സുലൈമാന്‍ പറഞ്ഞു. മുഹമ്മദ് ഡൗണ്‍ സിന്‍ഡ്രോമുമായാണ് ജനിച്ചതെന്നും അവന് എല്ലാ സമയത്തും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മെഹര്‍ വ്യക്തമാക്കി.
അവന്‍ തീവ്രവാദിയാണെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നത് മാത്രമല്ല, പ്രത്യക്ഷത്തിലുള്ള വിവേചനം കൂടിയാണ്. നൂറ് ശതമാനവും ഇത് വിവേചനമാണെന്ന് മെഹര്‍ ആരോപിക്കുന്നു. സിജെ ഹാരിസ് എലമെന്ററി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടുത്തെ അധ്യാപകനാണ് കുട്ടിക്കെതിരെ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ബിനോയി ജോസഫ്
ആ അമ്മ ഫേസ്ബുക്കിൽ കുറിച്ചു… എൻറെ കുഞ്ഞിന് ഒരു ഹൃദയം ആവശ്യമുണ്ട്… മറ്റൊരു കുരുന്നു ജീവൻ നഷ്ടപ്പെടുമ്പോൾ ആണ് എൻറെ ജീവൻറെ ജീവനായ മാലാഖയ്ക്ക് വേണ്ടിയുള്ള എൻറെ കാത്തിരിപ്പ് സഫലമാകുക എന്നോർക്കുമ്പോൾ ഹൃദയം തകരുന്നു… ലഭിക്കുന്നത് അമൂല്യമായ ദാനമാണ്… വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത വിധം സന്തോഷം തരുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു… എൻറെ ഈ കാത്തിരിപ്പിൻറെ സന്ദേശം ലോകം മുഴുവനും എത്തട്ടെ… ചാർലി ഞങ്ങൾക്ക് അത്രമാത്രം വിലപ്പെട്ടതാണ്. ഞങ്ങളുടെ ചാർലി തീർച്ചയായും ഒരു ജീവിതം അർഹിക്കുന്നു… എൻറെ സന്ദേശം കാണുന്നവർ തീർച്ചയായും എന്നെ സഹായിക്കുമെന്ന ശുഭ പ്രതീക്ഷ എനിയ്ക്കുണ്ട്…
ആ അമ്മയുടെ കാത്തിരിപ്പ് സഫലമായി. എട്ട് ആഴ്ച മാത്രം പ്രായമുള്ള ചാർലിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു. യുകെയിൽ അവയവത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ ചാർലി എന്ന കുരുന്നിന് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി ഡോക്ടർമാർ നടത്തി. പകുതി മാത്രമുള്ള ഹൃദയവുമായാണ് ചാർലി എന്ന ആൺകുട്ടി ജനിച്ചത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയിൽ ജനിച്ച ചാർലി ഡുത്ത് വൈറ്റ് ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിൽ ഒൻപതു മണിക്കൂർ നീണ്ട ട്രാൻസ് പ്ലാൻറ് സർജറിയ്ക്ക് വിധേയനായി. തൻറെ ചാർലിക്ക് രണ്ടാമതൊരു ജന്മം നല്കിയതിന് അമ്മ ട്രേസി റൈറ്റ് ഹൃദയം ദാനം ചെയ്ത കുടുംബത്തിന് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു. “ഞാൻ അവരോട് എന്നും കൃതജ്ഞതയുള്ളവൾ ആയിരിക്കും”. ട്രേസി പറയുന്നു.
നവംബർ ആദ്യമാണ് ചാർലിയക്ക് ഹൃദയം ആവശ്യമുണ്ടെന്ന് ഉള്ള അപ്പീൽ പുറപ്പെടുവിച്ചത്. തങ്ങളുടെ ഹൃദയം തകരുന്ന വേദനയിലും മറ്റൊരു കുഞ്ഞിനെ ഭാവിക്കായി ഹൃദയം ദാനം നല്കിയ കുടുംബത്തിൻറെ ഉദാത്തമായ മാതൃകയ്ക്കു മുമ്പിൽ നന്ദിയോടെ തല കുനിക്കുകയാണ് ട്രേസി റൈറ്റ് എന്ന അമ്മ. ആറ് പൗണ്ട് 5 ഔൺസ് തൂക്കവുമായി ജനിച്ച ചാർലി ജനിച്ചതിൻറെ മൂന്നാം ദിനം തന്നെ ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫെർമറിയിൽ ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വിധേയനായിരുന്നു. പുതുവൽസരത്തിൽ ഹോസ്പിറ്റൽ വിടാൻ ഒരുങ്ങുകയാണ് മിടുക്കനായ ചാർലി.
ലണ്ടന്‍: ഈ വിന്റര്‍ യുകെയിലെ ഏറ്റവും തണുപ്പേറിയതാകുമെന്ന് ആശങ്ക. ലാ നിന പ്രതിഭാസം കാരണം ദൈര്‍ഘ്യമേറിയ വിന്ററായിരിക്കും ഇതെന്നും അനുമാനിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തണുപ്പേറിയ ഫെബ്രുവരിയാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാ നിന പ്രതിഭാസം നേരത്തേ അനുഭവപ്പെട്ട 2010-11 കാലയളവിനെപ്പോലൊയായിരിക്കും ഈ വര്‍ഷവുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഈ കാലയളവില്‍ യുകെയില്‍ കനത്ത മഞ്ഞ് വീഴ്ചയും ആഫ്രിക്കയില്‍ കടുത്ത വേനലുമാണ് ഉണ്ടായത്.
അമിതമായി ചൂട് വര്‍ദ്ധിക്കുന്ന എല്‍ നിനോ പ്രതിഭാസത്തെ പിന്തുടര്‍ന്ന് വരുന്ന അമിത ശീതകാലാവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസമാണ് ഇപ്പോള്‍ യുകെയില്‍ അനുഭവപ്പെടുന്നതെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ലാ നിന പ്രതിഭാസം തുടങ്ങിയതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിര്‍വചനങ്ങളിലുള്ള വ്യത്യാസമാണ് വിവിധ രാജ്യങ്ങള്‍ ഇതിന് വ്യത്യസ്ത തലത്തില്‍ അംഗീകരിക്കുന്നതിന് കാരണം.
കടല്‍ ജലത്തിന്റെ താപനില ആറുമാസത്തോളമായി കുറഞ്ഞിരിക്കുന്നത് ഇതിന്റെ ലക്ഷണമാണെന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 2010ല്‍ അനുഭവപ്പെട്ടതിന് സമാനമായ അനുഭവമായിരിക്കില്ല ഈ വര്‍ഷം ഉണ്ടാകുകയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അത്ര കടുത്തതാകില്ലെങ്കിലും നീണ്ടു നില്‍ക്കുന്ന വിന്റര്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചനം.
ലണ്ടന്‍: ക്രിസ്തുമസ് രാത്രിയില്‍ ക്ലോസ് ചെയ്യുമ്പോള്‍ അതുവരെ വിറ്റുപോകാത്ത ഫ്രഷ് ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുമെന്ന് ആള്‍ഡി. ചാരിറ്റികള്‍ക്കു മറ്റ് സമാന സംഘടനകള്‍ക്കും ഇത് കൈമാറാനാണ് പരിപാടി. ക്രിസ്തുമസ് അവധികള്‍ക്കായി ആള്‍ഡി സ്‌റ്റോറുകള്‍ അടക്കുന്ന സമയത്ത് ഈ വിധത്തില്‍ മിച്ചം വരുന്ന സാധനങ്ങള്‍ ശേഖരിക്കണമെന്ന് സന്നദ്ധ സംഘടനകളോട് ആള്‍ഡി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം പാഴാകാതിരിക്കാനും ഫുഡ്ബാങ്കുകള്‍ പോലെയുള്ള സംവിധാനങ്ങളെ സഹായിക്കാനുമാണ് ഈ പദ്ധതിയെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്റെ വിശദീകരണം.
ക്രിസ്തുമസ് തലേന്ന് വൈകിട്ട് നാല് മണിക്കാണ് ആള്‍ഡി സ്‌റ്റോറുകള്‍ അടക്കുന്നത്. ഡിസംബര്‍ 27 വരെ സ്‌റ്റോറുകള്‍ക്ക് അവധിയാണ്. അതിനിടയില്‍ ഭക്ഷണസാധങ്ങള്‍ ചീത്തയായിപ്പോകുന്നത് ഒഴിവാക്കുകയും അത് ആവശ്യക്കാര്‍ക്ക് എത്തുമെന്ന് ഉറപ്പു വരുത്താനുമാണ് ഈ നീക്കമെന്ന് അധികൃതര്‍ പറഞ്ഞു. ഇവ നേരിട്ട് എത്തിക്കാന്‍ ആള്‍ഡിക്ക് സാധിക്കില്ല. അതിനാലാണ് ചാരിറ്റികള്‍ ഇവ ശേഖരിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഓരോ സ്‌റ്റോറുകളിലും 20 മുതല്‍ 30 ക്രേറ്റുകളോളം ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആള്‍ഡിയുടെ നീക്കത്തിന് സോഷ്യല്‍ മീഡിയ വലിയ സ്വീകരണമാണ് ലഭിച്ചത്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളും ഈ രീതി അനുവര്‍ത്തിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ടെസ്‌കോ ഈ വിധത്തില്‍ അധികം വന്ന ഭക്ഷണം ചാരിറ്റികള്‍ക്കും കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും കൈമാറിയിരുന്നു.
ലണ്ടന്‍: വിമാനങ്ങളില്‍ ബോര്‍ഡ് ചെയ്യുമ്പോള്‍ ആരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ബോര്‍ഡിംഗ് ഇടതുവശത്തു കൂടി മാത്രമാണ് ചെയ്യുന്നത്. വിമാനത്താവളത്തിലെത്തുക, ബോര്‍ഡ് ചെയ്യുക എന്നിവക്കിടെ ഇത് സ്വാഭാവികം മാത്രമാണെന്നായിരിക്കും യാത്രക്കാര്‍ കരുതുക. എന്നാല്‍ ഇതിനൊരു കാരണമുണ്ടെന്ന് അറിയാമോ? കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും നൂറ്റാണ്ടുകളോളം പഴക്കമുള്ള രീതിയാണ് ഈ യുഗത്തിലും വിമാനത്തില്‍ കയറാനും ഇറങ്ങാനും അനുവര്‍ത്തിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
മുന്‍കാല വിമാനത്താവളങ്ങളില്‍ ടെര്‍മിനലുകള്‍ക്ക് സമാന്തരമായി വിമാനങ്ങള്‍ ടാക്‌സി ചെയ്ത് നിര്‍ത്തുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. ഇടതുവശത്താണ് ക്യാപ്റ്റന്‍ ഇരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് ചിറകിലേക്കുള്ള ദൂരം കണക്കാക്കാന്‍ ഈ രീതി ഇവരെ സഹായിച്ചിരുന്നു. ചില വിമാനങ്ങള്‍ക്ക് വലതുവശത്ത് ഡോറുകള്‍ ഉണ്ടായിരുന്നെങ്കിലും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നാണ് ഒരു അഭിപ്രായം. ചില വിമാനത്താവളങ്ങളില്‍ പിന്‍വാതിലില്‍ സ്റ്റെയര്‍ ഘടിപ്പിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാര്‍ തിരക്കുള്ള റാമ്പിലൂടെ അലഞ്ഞുതിരിയാതിരിക്കാനായി പിന്നീട് കയറുന്നതും ഇറങ്ങുന്നതും ഇടതുവശത്തു കൂടി മാത്രമാക്കി.
ലഗേജുകളും മറ്റു സാധനങ്ങളും കയറ്റുന്നതും ഈ വശത്ത്കൂടിയായിരുന്നു. എന്നാല്‍ ഇന്ധനം നിറക്കുമ്പോള്‍ സുരക്ഷക്കായി യാത്രക്കാരുടെ നീക്കം ഒരു വശം വഴി മാത്രമാക്കി. ബാഗേജുകള്‍ കയറ്റുന്നതും പിന്നീട് ഈ വിധത്തിലാക്കി മാറ്റിയെന്നാണ് ഒരു അഭിപ്രായം. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കപ്പല്‍ ഗതാഗതത്തില്‍ ഉപയോഗിച്ചിരുന്ന രീതിയാണ് ഇതെന്ന അഭിപ്രായം ചില പൈലറ്റുമാര്‍ പങ്കുവെക്കുന്നു. തുറമുഖം ഇടതുവശത്തും സ്റ്റാര്‍ബോര്‍ഡ് വലതുവശത്തുമായാണ് കപ്പലുകളില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും വിമാനങ്ങള്‍ നിര്‍മിച്ചപ്പോള്‍ ഇതേ രീതി അനുകരിക്കുകയായിരിക്കാമെന്നും ആന്‍ഡ്രൂ സ്റ്റാഗ് എന്ന പൈലറ്റ് പറയുന്നു.
വലിയ വിമാനങ്ങളില്‍ രണ്ട് വശങ്ങളിലും വാതിലുകളുണ്ട്. എന്നാല്‍ വലതുവശത്തുള്ള വാതിലുകള്‍ ബാഗേജുകള്‍ക്കും കേറ്ററിംഗ് ട്രക്കുകള്‍ക്കും മാത്രമായാണ് ഉപയോഗിക്കുന്നത്. ആധുനിക വിമാനങ്ങളെല്ലാം ഇപ്പോള്‍ ഈ രീതി പിന്തുടരുകയാണ്. ജെറ്റ് ബ്രിഡ്ജുകള്‍ സാധാരണമാകുന്നതിനു മുമ്പ് വര്‍ഷങ്ങളോളം അനുവര്‍ത്തിച്ചു വന്ന രീതി ഇപ്പോള്‍ ഒരു സമ്പ്രദായമായി മാറിയിരിക്കുകയാണ്.