ലണ്ടന്‍: എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഡെന്റിസ്റ്റിനെ കാണണമെങ്കില്‍ രോഗികള്‍ക്ക് 70 മൈല്‍ വരെ സഞ്ചരിക്കേണ്ടി വരുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ പറയുന്നത്. എന്‍എച്ച്എസില്‍ നിന്ന് ഡെന്റിസ്റ്റുകള്‍ വ്യാപകമായി കൊഴിഞ്ഞു പോയതും ഒഴിവുകള്‍ നികത്താന്‍ സാധിക്കാതെ വരുന്നതും പ്രതിസന്ധി ഗുരുതരമാക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ഡെന്റിസ്റ്റ് പ്രാക്ടീസുകളും കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഒഴിവുകള്‍ നികത്താന്‍ ബുദ്ധിമുട്ടിയെന്നാണ് അസോസിയേഷന്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന ഡെന്റിസ്റ്റുകള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലിയാണ് മെച്ചമെന്ന തോന്നല്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. എന്‍എച്ച്എസ് ഇംഗ്‌ളണ്ടിലെ 9000ത്തോളം നീളുന്ന കാത്തിരിപ്പ് പട്ടികയില്‍ പരിഹാരമുണ്ടാക്കണമെന്ന് പ്ലിമത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് കൗണ്‍സിലര്‍മാര്‍ നല്‍കിയ നിര്‍ദേശമാണ് ഡെന്റല്‍ രംഗത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ക്ക് 70 മൈല്‍ വരെ ഡോക്ടര്‍മാരെ കാണാന്‍ യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.

ടാര്‍ജറ്റുകളും ശമ്പളം വെട്ടിക്കുറയ്ക്കലും മൂലം ഒഴിവുകള്‍ നികത്താനാകാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബിഡിഎ വൈസ് ചെയര്‍മാന്‍ എഡ്ഡി ക്രൗച്ച് പറയുന്നു. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് രോഗികളെയാണ് ത്രിശങ്കു സ്വര്‍ഗ്ഗത്തിലാക്കുന്നത്. എന്‍എച്ച്എസ് എന്നത് ഒട്ടും ആകര്‍ഷണീയമല്ലാത്ത ജോലിസ്ഥലമാക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ് ഉള്ളതെന്നും ക്രൗച്ച് പറഞ്ഞു.