ലണ്ടന്‍: ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത നഴ്‌സിന് ഒന്നര ലക്ഷം പൗണ്ട് പിഴ. ഇന്‍ഡിഗോ പാര്‍ക്ക് സര്‍വീസസ് എന്ന സ്വകാര്യ കമ്പനിക്കാണ് പിഴ നല്‍കേണ്ടത്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്രയും വലിയ തുക ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ നഴ്‌സിനാണ് ഈ പിഴ ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് കാലയളവിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന പാര്‍ക്കിങ്ങില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ ഇവര്‍ സന്ദര്‍ശകര്‍ക്കായുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു. 8500 പാര്‍ക്കിംഗ് സ്‌പേസ് ആണ് ആശുപത്രി നല്‍കുന്നത്. അവയില്‍ 1800 എണ്ണം ജീവനക്കാര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. അതായത് ജീവനക്കാര്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സ്‌പേസ് ഇവിടെ ലഭ്യമല്ല. നൂറ് പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസുകള്‍ക്കു മേല്‍ ലഭിച്ച മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് കമ്പനി പരാതി നല്‍കിയത്.
ആശുപത്രിയിലെ 75 ജീവനക്കാരില്‍ ബാക്കിയുള്ളവരെയും കേസില്‍ ഉള്‍പ്പെടുത്തി പിഴ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പാര്‍ക്കിംഗ് ചാര്‍ജിലെ പിഴയായി 39,000 പൗണ്ട് വീതം ആദ്യം അടയ്ക്കാനും 26,000 പൗണ്ട് കോടതിച്ചെലവായി നല്‍കാനും ഒരു ടിക്കറ്റിന് 128 പൗണ്ട് വീതം നല്‍കാനുമാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ പിഴ ലഭിച്ച നഴ്‌സിന്റെ പേര് പുറത്തു വിട്ടിട്ടില്ല.
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനായ സജിയുടെ പേരില്‍ മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ബാലഭവന്റെ ചുമതലക്കാരനായിരുന്നു ഇയാള്‍.
കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആണ്‍കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു. പീഡനത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ കുട്ടികളെ കൗണ്‍സലിംഗിന് വിധേയരാക്കി. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലണ്ടന്‍: ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും യുകെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ക്യാന്‍സറില്‍ നിന്ന് രക്ഷ നേടുന്നവരുടെ നിരക്ക് യുകെയില്‍ കുറവാണെന്നും മരുന്ന് ഉദ്പാദകരുടെ സംഘടന പറയുന്നു. വന്‍കുടല്‍, ശ്വാസകോശം, സ്തനം, അണ്ഡാശയം, പ്രോസ്‌റ്റേറ്റ്, വൃക്ക എന്നിവയിലുള്‍പ്പെടെ ബാധിക്കുന്ന 10 തരം ക്യാന്‍സറുകൡ 9ല്‍ നിന്നും മോചനം നേടുന്നവരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കുറവാണ്.
ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ നിന്ന് മുക്തി നേടുന്നതില്‍ ഏറ്റവും മോശം പ്രകടിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് യുകെയെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വീഡിഷ് ഗവേഷകര്‍ നല്‍കുന്ന വിവരം അനുസരിച്ച് നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ചെലവിടുന്ന തുകയുടെ 20 ശതമാനം കുറവാണ് യുകെ ചെലവഴിക്കുന്നത്. ജര്‍മനിയുടെ രോഗമുക്തി നിരക്ക് യുകെ കൈവരിച്ചാല്‍ ക്യാന്‍സര്‍ നിര്‍ണ്ണയം കഴിഞ്ഞ 35,000 രോഗികളെങ്കിലും അതിനു ശേഷം 5 വര്‍ഷത്തോളം ജീവിച്ചിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫ്രാന്‍സിന്റെ ക്യാന്‍സര്‍ മരണ നിരക്ക് യുകെ കൈവരിക്കുകയാണെങ്കില്‍ രോഗബാധിതരായ 1,00,000 സ്ത്രീകളുടെ മരണങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ കഴിയും. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ അവതരിപ്പിക്കപ്പെട്ട ക്യാന്‍സര്‍ മരുന്നുകളില്‍ 10 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. അതായത് യുകെയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പഴയ ക്യാന്‍സര്‍ മരുന്നുകളാണെന്ന് സംഘടന പറയുന്നു.
ലണ്ടന്‍: യുകെയിലെ കാര്‍ ഉടമകള്‍ അടക്കേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രീമിയം തുക. പോളിസികളുടെ ശരാശരി പ്രീമിയത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 11 ശതമാനം വര്‍ദ്ധനവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്ക് അനുസരിച്ച് 484 പൗണ്ടായാണ് പ്രീമിയം ഉയര്‍ന്നത്. ആദ്യ പാദത്തിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ പ്രീമിയം നിരക്കിനേക്കാള്‍ 48 പൗണ്ട് അധികം കാറുടമകള്‍ക്ക് ഈ വര്‍ഷം അടക്കേണ്ടി വന്നിട്ടുണ്ട്. പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്കും പെന്‍ഷനേഴ്‌സിനും കൂടുതല്‍ തുക പ്രീമിയം ഇനത്തില്‍ അടക്കേണ്ടതായും വരുന്നു.
സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 4.8 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ആദ്യപാദത്തില്‍ 462 പൗണ്ടായിരുന്ന പ്രീമിയം മൂന്നു മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന പ്രീമിയം നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ ഉയര്‍ന്ന വേഗതയും കാണിക്കുന്നു. വേതനക്കുറവും നാണയപ്പെരുപ്പവും മൂലം സാമ്പത്തിക ഞെരുക്കത്തിലായ യുകെയിലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിലെ വര്‍ദ്ധനെന്നും വിലയിരുത്തപ്പെടുന്നു. 2012 മുതലാണ് പ്രീമിയം നിരക്ക് വര്‍ദ്ധന സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് രേഖപ്പെടുത്തിത്തുടങ്ങിയത്. അതില്‍ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നാണയപ്പെരുപ്പത്തേക്കാള്‍ നാലിരട്ടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ദ്ധനവ്. പേഴ്‌സണല്‍ ഇന്‍ജുറി ഡിസ്‌കൗണ്ട് നിരക്കുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് നിരക്കുകള്‍ ശരവേഗത്തില്‍ കുതിക്കാന്‍ കാരണമെന്ന് എബിഐ വിശദീകരിക്കുന്നു. അതു മൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ജൂണ്‍ ഒന്ന് മുതല്‍ 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
ലണ്ടന്‍: യുകെയുടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായുള്ള സംഘത്തില്‍ ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിനും പങ്കാളിത്തം നല്‍കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ചുമതലക്കാരന്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ്. തെരഞ്ഞെടുപ്പില്‍ തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടി അവരുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് പദ്ധതികള്‍ ജനങ്ങള്‍ നിരസിക്കുന്നതിന്റെ സൂചനയാണെന്നും ഈ ശബ്ദങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പരിഗണിക്കേണ്ടതാണെന്നും മുന്‍ ബെല്‍ജിയം പ്രധാനമന്ത്രികൂടിയായ വെര്‍ഹോഫ്‌സ്റ്റാറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സെല്‍ഫ് ഗോള്‍ ആണെന്ന വിമര്‍ശനവും തെരേസ മേയ്‌ക്കെതിരെ അദ്ദേഹം ഉയര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചകളില്‍ മുഖവിലയ്ക്ക് എടുക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് യുകെയിലെ എല്ലാ പൗരന്‍മാരയെന്നതുപോലെ യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെയും ബാധിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം പോലെയല്ല ഈ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ഭിന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് ആശയങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയും കണക്കിലെടുക്കേണ്ടതായി വരും. മറ്റു പാര്‍ട്ടികളുടെ പ്രതിനിധികളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ലണ്ടന്‍: സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തൊഴില്‍ രഹിതരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പ്രധാന കാരണമാണെന്ന് വിലയിരുത്തല്‍. തൊഴില്‍ രഹിതരിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. അമിത ആകാംക്ഷ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 50 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആനുകൂല്യങ്ങള്‍ നിര്‍ത്തിയത് ഇതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചെന്ന് യുകെ കൗണ്‍സില്‍ ഫോര്‍ സൈക്കോതെറാപ്പി വ്യക്തമാക്കി.
എന്‍എച്ച്എസ് ജിപി രോഗികളില്‍ നിന്ന് തയ്യാറാക്കിയ വിവരങ്ങള്‍ അനുസരിച്ച് 2017 മാര്‍ച്ചില്‍ മാത്രം 15.2 ശതമാനം തൊഴില്‍രഹിതര്‍ തങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2013 ജൂണിലെ കണക്കുകളേക്കാള്‍ 10.1 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണ്ണയിച്ചതും നാണയപ്പെരുപ്പത്തിന്റെ സമയത്ത് ബെനഫിറ്റുകള്‍ മരവിപ്പിച്ചതും ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതും ജനങ്ങളില്‍ സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.
ബെനഫിറ്റുകള്‍ ഇനിയും കുറയ്ക്കുമെന്നുള്ള ഭീഷണികള്‍ ഈ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിച്ചു. 2016 മുതലാണ് നാല് വര്‍ഷത്തേക്ക് ബെനഫിറ്റുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി ദാരിദ്ര്യം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: അടിയന്തര ശ്രദ്ധ ആവശ്യമായ രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ പരിചരണത്തിന്റെ കുറവ് മൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് എന്നായിരുന്നു എന്‍എച്ച്എസ് പ്രതികരിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികളില്‍ മൂന്നിലൊന്ന് പേര്‍ മരിക്കുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നത്. ജീവനക്കാരുടെയും ആശുപത്രി ഉപകരണങ്ങളുടെയും കുറവാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റി എന്‍ക്വയറി ഇന്‍ടു പേഷ്യന്റ് ഔട്ട്കം ആന്‍ഡ് ഡെത്ത് നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തു വന്നത്.
ഓരോ വര്‍ഷവും ചികിത്സക്കിടെ എമര്‍ജന്‍സി ഓക്‌സിജന്‍ സ്വീകരിക്കേണ്ടി വന്ന 50,000 രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഫേസ് മാസ്‌കുകളിലൂടെ ഓക്‌സിജന്‍ നല്‍കിയ 353 രോഗികള്‍ക്ക് കാര്യമായ പരിചരണം ലഭിച്ചിരുന്നില്ലെന്ന് പഠനം വ്യക്തമാക്കി. യുകെയിലെ മരണങ്ങളില്‍ ഏറ്റവും വലിയ അഞ്ചാമത്തെ കാരണമായ ക്രോണിക് ഒബ്്‌സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് രോഗികള്‍ക്കാണ് മാസ്‌ക് ഉപയോഗിച്ച് ഓക്‌സിജന്‍ നല്‍കുന്നത്. ന്യുമോണിയ രോഗികള്‍ക്കും ഈ വിധത്തില്‍ ഓക്‌സിജന്‍ നല്‍കാറുണ്ട്.
എന്‍ഐവി ആവശ്യമായി വരുന്ന രോഗികള്‍ക്ക് അത് നല്‍കാന്‍ ജീവനക്കാരുടെ കുറവ് മൂലം സാധിക്കാറില്ലെന്ന് 40 ശതമാനം ആശുപത്രികള്‍ വെളിപ്പെടുത്തി. ഫണ്ടുകള്‍ ഇല്ലാതാകുന്നതും ശമ്പളക്കുറവ് മൂലം ജീവനക്കാര്‍ കുറയുന്നതും ഈ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സ്‌പെയിനില്‍ 18 ശതമാനവും ഫ്രാന്‍സില്‍ 10 ശതമാനവും മാത്രമാണ് ഈ ചികിത്സയിലുണ്ടാകുന്ന പിഴവു മൂലമുള്ള മരണങ്ങളുടെ നിരക്ക്.
മലയാളം യു കെ ന്യൂസ് ടീം.
വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷം രൂപതയിലെ മുഴവന്‍ വിശ്വാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് വാല്‍സിംഹാമിലേയ്ക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ത്ഥാടനം വിശ്വാസികളുടെ വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ടും ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. യു കെയിലെ നാനാഭാഗത്തു നിന്നും എത്തിയ സീറോ മലബാര്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ തിരുന്നാള്‍ ആഘോഷം ഒന്നാം വയസ്സിലേയ്ക്ക് കടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് പ്രചോതനമാകും. മുന്‍കൂട്ടി നിശ്ചയിച്ച തുപൊലെ രാവിലെ ഒമ്പത് മണിക്ക് തന്നെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് കിരീടമണിയിച്ചു. അതിന് ശേഷം നടന്ന പ്രദക്ഷിണം പരസ്യമായ വിശ്വാസ പ്രഘോഷണത്തിന് തെളിവായി.
പതിനായിരത്തിപ്പരം വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണത്തിന്റെ മുന്‍നിരയുണ്ടായിരുന്നവര്‍ മൈലുകള്‍ താണ്ടി തിരിച്ച് ദേവാലയത്തിലെത്തിയപ്പോഴും പ്രദക്ഷിണത്തിന്റെ പിന്‍നിരയിലുണ്ടായിരുന്നവര്‍ ദേവാലയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പ്രദക്ഷിണത്തിലെ വിശ്വാസ ബാഹുല്യം കാരണം വിശുദ്ധ കുര്‍ബാന നിശ്ചിത സമയത്ത് തുടങ്ങാന്‍ വൈകി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി വാല്‍സിംഹാം ദേവാലയത്തിന്റെ റെക്ടര്‍ മോണ്‍. ജോണ്‍ ആര്‍മിറ്റേച്ച് സീറോ മലബാര്‍ രൂപതാധ്യക്ഷനെയും വിശ്വാസികളെയും വാല്‍സിംഹാമിലേയ്ക്ക് സ്വാഗതം ചെയ്തു.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മോണ്‍. ജോണ്‍ ആര്‍മിറ്റേച്ച് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ചെയ്തു തന്ന സൗകര്യങ്ങളേയും സേവനങ്ങളേയും പ്രകീര്‍ത്തിക്കുകയും ഈസ്റ്റ് ആംഗ്ലിയ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. അലന്‍ ഹൊപ്‌സിനെ സീറോ മലബാര്‍ സഭയുടെ തിരുന്നാള്‍ ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്തു. മറുപടി പ്രസംഗത്തില്‍ ഡോ. അലന്‍ ഹോപ്‌സ് സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വാല്‍സിംഹാമിലേയ്ക്ക് മലയാളത്തില്‍ ‘സ്വാഗതം’ ചെയ്തത് എല്ലാവരിലും കൗതുകമുണര്‍ത്തി.
തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന തിരുക്കര്‍മ്മമായ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. രൂപതയിലെ ഇരുപത്തഞ്ചില്‍പ്പരം വൈദീകര്‍ സഹകാര്‍മികരായി. അത്യന്തം ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഒക്ടോബറില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നത്. അതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനം പരിശുദ്ധ സിംഹാസനം നടത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ഇത്രയധികം ജനാവലി ഒന്നിച്ചു കൂടിയതും ശ്രദ്ധേയമായി.
അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തിരുന്നാള്‍ സന്ദേശത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എന്താണന്നും എന്തിനാണെന്നും ഉള്ളതിനുള്ള ഉത്തരമാണ് ഇന്നിവിടെ നടന്നതെന്നു ചൂണ്ടിക്കാട്ടി. രൂപതാദ്ധ്യക്ഷനും അഭിഷിക്തരും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവപരിപാലനയാലും കൃപയാലും കിട്ടിയ ഒരു വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത. പരിശുദ്ധ കന്യകാമറിയം മംഗള വാര്‍ത്ത സ്വീകരിച്ചതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന സ്ഥലമാണ് വാല്‍സിംഹാം. രുപതയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ തന്നെ ഈ തീര്‍ത്ഥാടനം നടന്നത് അനുഗ്രഹ പ്രദമാണെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. മംഗള വാര്‍ത്തയുടെ സമയത്ത് പരിശുദ്ധ അമ്മ ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞതുപോലെ നമ്മളും നമ്മുടെ ജീവിതത്തില്‍ ദൈവഹിതത്തിന് ആമ്മേന്‍ പറയേണ്ടതിന്റെ ആവശ്യകത മാര്‍ സ്രാമ്പിക്കല്‍ എടുത്തു പറഞ്ഞു. വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ഫാ. ടെറിന്‍ മുള്ളക്കരയെയും ഷൂസ്ബറി രൂപതാ വിശ്വാസികളേയും മാര്‍ സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വാര്‍സിംഹാം തീര്‍ത്ഥനത്തിന്റെ കോര്‍ഡിനേറ്റര്‍ ഫാ. ടെറിന്‍ മുള്ളക്കര വാല്‍സിംഹാം തീര്‍ത്ഥാടനത്തോട് സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ഷൂസ്ബറി രൂപതാദ്ധ്യക്ഷന്‍ ഡോ. അലന്‍ ഹോപ്പിനെ നന്ദിയോടെ സ്മരിച്ചു. ഡോ. അലന്‍ ഹൊപ് ബിഷപ്പ് ഓഫ് മൈഗ്രന്‍സ് ആണെന്ന് ഫാ. ടെറിന്‍ മുള്ളക്കര ഓര്‍മ്മിപ്പിച്ചു. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് സംഗീതം നല്‍കിയതുള്‍പ്പെടെ നിരവധി തിരുക്കര്‍മ്മങ്ങള്‍ക്ക് സംഗീതം പൊഴിച്ച ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെയും സംഘത്തിന്റെയും ഗാനങ്ങള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമായെന്ന് ഫാ. മുള്ളക്കര തന്റെ നന്ദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആറു മണിയോട് കൂടി ഭക്തിനിര്‍ഭരമായ വാല്‍സിംഹാം തീര്‍ത്ഥാടനം സമാപിച്ചു.
ഫാ.ബിജു കുന്നയ്ക്കാട്ട്
യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ- സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാര്‍ക്കും രക്ഷയില്ലാതായി വരുമ്പോള്‍ എന്തേ ഈ സേവനരംഗം വിലമതിക്കപ്പെടുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. മാന്യമായ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തസുണ്ട്. വിവിധങ്ങളായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പോക്കിനും അത്യാവശ്യവുമാണ്. എങ്കിലും ചെയ്യുന്ന ജോലിയുടെ സ്വഭാവം പരിഗണിച്ച് ചില ജോലി മേഖലകള്‍ സവിശേഷമായിക്കണ്ടേ പറ്റൂ. അത്തരത്തിലൊന്നാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലി രം ുഗങ്ങള്‍: ആതുരശുശ്രൂഷകര്‍, അഗ്നിശമന പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പെടുന്നവരാണ്. ജീവന്‍ നിലനിര്‍ത്താനും അടിസ്ഥാന ആരോഗ്യ കാര്യത്തിലും മാറ്റി നിര്‍ത്താനാവാത്ത വിഭാഗമായ ആതുരശുശ്രൂഷകര്‍ ഈ നിരയിലും ഒന്നാമതായി പരിഗണിക്കപ്പെടേണ്ടവരാണ്. കാര്യം കണ്ട് കഴിയുമ്പോള്‍ അതുനേടിയെടുക്കാന്‍ സഹായിച്ചവരെ മറക്കുന്ന ശൈലിയുള്ള നമ്മുടെ പൊതു സമൂഹത്തിന്റെ മനസിനാണ് മാറ്റം വരേണ്ടത്. ആതുര ശുശ്രൂഷാരംഗം സമൂഹ മനഃസാക്ഷിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സേവനമേഖലയുടെ മഹത്വത്തെക്കുറിച്ച് ചില ചിന്തകള്‍.
നഴ്‌സിംഗ് രംഗം സമൂഹത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഏറ്റവും മുഖ്യധാരയില്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത് ഏറ്റവും അത്യാവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്ന് പറയാറുണ്ടല്ലോ. ആരോഗ്യത്തോടെ ജോലി ചെയ്ത് ഓടി നടക്കുമ്പോഴല്ലാ, ഒരസുഖം ബാധിച്ച് കിടപ്പിലാകുമ്പോഴാണ് ഈ ഏറ്റവും വലിയ സമ്പത്തിന്റെ കാര്യം പലരും ഓര്‍മ്മിക്കുന്നത്. ലോകത്തില്‍ നേടി വച്ചിരിക്കുന്ന സമ്പത്തുകളെല്ലാം വൃഥാവിലാകും, അതാസ്വദിക്കാനായി ആരോഗ്യമുള്ള ഒരു മനസും ശരീരവും ഇല്ലാതെ വന്നാല്‍. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഒരസുഖത്തിന്റെ രൂപത്തില്‍ നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലെ കൂടെ നിന്ന് ജീവിതത്തിലേയ്ക്കും അതിന്റെ സന്തോഷങ്ങളിലേയ്ക്കും ഓരോ രോഗിയേയും കൈപിടിച്ചു തിരിച്ചുകൊണ്ടുവരുന്ന കാവല്‍ മലാഖമാരാണ് നഴ്‌സുമാര്‍. രോഗക്കിടയ്ക്കക്കരികെ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത, ചിലപ്പോഴെങ്കിലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങളെ സൗമ്യമായും ശാന്തമായും ചെയ്യുന്ന നഴ്‌സ് സഹോദരങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുവാനായി ദൈവം അയക്കുന്ന മാലാഖമാര്‍ തന്നെയാണ്!
ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കാന്‍ ആതുരശുശ്രൂഷകര്‍ക്ക് സാധിക്കുന്നത് അവര്‍ ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരാണ് എന്നുള്ളതുകൊണ്ട്. മറ്റു പല ജോലികളും സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ ബുദ്ധിയും കഴിവുകളും സിദ്ധികളും പരിശീലനം സിദ്ധിച്ച കരങ്ങളും മതിയാകുമ്പോള്‍ ആതുര ശുശ്രൂഷാരംഗത്തെ ജോലികളുടെ പിന്നിലെ പ്രധാന ചാലകശക്തി സ്‌നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയമാണ്. ഒന്നുകില്‍ ഒരു ലോംഗ് ഡേയോ അല്ലെങ്കില്‍ ഒരു നൈറ്റ് ഡ്യൂട്ടിയോ മുഴുവന്‍ സമയവും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന നഴ്‌സുമാരെ കാണാം. ഒരാശുപത്രിയില്‍ ചെന്നാല്‍ ആശുപത്രിയിലെ എല്ലായിടത്തും വാര്‍ഡിലും റൂമിലും തീയേറ്ററിലും ഇടനാഴിയിലും ഫാര്‍മസിയിലുമെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ശുദ്ധരക്തമെത്തിക്കുന്ന ഞരമ്പുകള്‍ പോലെ. ഞരമ്പുകള്‍ മുറിഞ്ഞാലോ ബ്ലോക്ക് ആാലോ അപകടമാണ്. സാക്ഷര കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ ഇന്നു തെരുവിലാണ്. അവര്‍ വെയിലും മഴയും കൊണ്ട് അവിടെ നില്‍ക്കേണ്ടവരല്ല, ജോലിയുപേക്ഷിച്ച് അവര്‍ വഴിയില്‍ നില്‍ക്കുന്നത് ആരോഗ്യ കേരളത്തിന് ആപത്തും സാക്ഷര കേരളത്തിന് മാനക്കേടുമാണ്. ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങളെ ഹൃദയപൂര്‍വ്വം മനസിലാക്കാനുള്ള ഹൃദയവിശാലത അധികാരികള്‍ക്കുണ്ടാവണം.
സാധാരണയായി സങ്കടങ്ങളും വേദനയും നിരാശയുമാണ് ആശുപത്രി അന്തരീക്ഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷോപ്പിംഗ് മാളിലും പാര്‍ക്കുകളിലും ഭക്ഷണശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആര്‍പ്പുവിളിയും ചിരിയൊച്ചകളും ഉല്ലാസങ്ങളും നിറയുമ്പോള്‍, ശോകവും കരച്ചിലുകളും മൂകതയും നിരാശയുമൊക്കെയാണ്. ഈ മാലാഖമാര്‍ ജീവിതത്തിന്റെ വലിയൊരുഭാഗം എന്നും കണ്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖത്താല്‍ ഒരാഴ്ച ആശുപത്രി അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുമ്പോഴേയ്ക്കും നമ്മില്‍ പലരും മടുക്കും. എന്നാല്‍ മടുപ്പും ക്ഷീണവുമറിയാതെ, (ഇല്ലാത്തതുകൊണ്ടല്ല, അതേക്കുറിച്ചോര്‍ത്ത് കൊണ്ടിരിക്കാന്‍ സമയമില്ലാത്തതിനാല്‍) തങ്ങളുടെ കര്‍മ്മരംഗത്ത് വ്യാപൃതരാകുന്ന ഈ നഴ്‌സുമാര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. 1987-ല്‍ ലോകം മാറ്റിമറിച്ച ചിത്രമായി നാഷണല്‍ ജിയോഗ്രഫിക് തിരഞ്ഞെടുത്ത ചിത്രം, 23 മണിക്കൂര്‍ നീണ്ട ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് നേതൃത്വം നല്‍കിയ Dr. Zbigniew Religa ഓപ്പറേഷന്‍ ടേബിളിനു സമീപമിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ രോഗിയുടെ ആദ്യ ഹൃദയമിടിപ്പിനുവേണ്ടി നോക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന് സഹായിച്ച നഴ്‌സ് തീയറ്ററിന്റെ മൂലയ്ക്ക് ചാരിയിരുന്ന് തളര്‍ന്നുറങ്ങുന്ന ചിത്രമാണ്. സങ്കടങ്ങളിലും വിഷമങ്ങളും മാത്രം ചുറ്റും കാണുന്ന ഒരന്തരീക്ഷത്തില്‍ ഒരു പകല്‍ മുഴുവനുമോ രാത്രി മുഴുവനുമോ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം തീര്‍ത്തും അര്‍ഹമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്കും മാന്യമായ വേതനം കൂടിയേ തീരൂ, അതവരുടെ അവകാശവുമാണ്.
ആതൂരശുശ്രൂഷാരംഗത്ത് ജോലി ചെയ്യുന്നവര്‍ ദൈവത്തിന്റെ സൗഖ്യ ശുശ്രൂഷയില്‍ പ്രത്യക്ഷമായി പങ്കാളികളാകുന്നവരാണ്. രോഗിയായ ഒരു മനുഷ്യനെ ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകളിലൂടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും വൈദഗ്ധ്യത്തിലൂടെയുമാണ്. തന്റെ മുമ്പില്‍ നിന്ന അന്ധനായ മനുഷ്യനെ സുഖപ്പെടുത്താനായി നിലത്ത് മണ്ണില്‍ തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പുരട്ടി സീലോഹാ കുളത്തില്‍ കഴുകി കാഴ്ച നേടാന്‍ ഈശോ പറഞ്ഞു. (യോഹന്നാന്‍ 9: 6-7). ഉമിനീര് ഔഷധമാണെന്ന അക്കാലത്തെ ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് മണ്ണില്‍ നിന്നു മനുഷ്യനെ പൂര്‍ണനായി ദൈവം മെനഞ്ഞെടുത്തു എന്നു കാണിക്കാന്‍ ഉമിനീരിനൊപ്പം പൊടിമണ്ണ് ചേര്‍ത്ത്, മാമോദീസാജലം വിശ്വാസത്തിന്റെ അന്ധതയെ മാറ്റുന്നു എന്ന് ലോകത്തെ പഠിപ്പിക്കാന്‍ സീലോഹാ കുളത്തില്‍ കഴുകാന്‍ പറഞ്ഞ്, ഈശോ മരുന്നുകളുടെ സിദ്ധിയിലൂടെ ദൈവം തന്നെയാണ് രോഗിയില്‍ സൗഖ്യം തരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചു. വിദഗ്ധനായ ഒരു ഡോക്ടര്‍ തന്നെ സഹായിക്കാനായി വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും തനിക്കു വിശ്വസ്തരായ ചില നഴ്‌സുമാരെ ഒപ്പും കൂട്ടുന്നതുപോലെ, ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈശോ തന്റെ കൂടെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം കൂടെ കൂട്ടുന്നു. (ലൂക്കാ 8: 51). മരുന്നും മരുന്നു തരുന്നവരും ദൈവദാനവും ദൈവത്തിന്റെ കയ്യില്‍ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷയില്‍ ഉപകരണങ്ങളുമാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവ് അവരുടെ ജോലിയുടെ മഹത്വം മനസിലാക്കാന്‍ സഹായിക്കും.
ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ ഉദാത്തചിന്ത എപ്പോഴും മനസിലുണ്ടായിരിക്കട്ടെ – തങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു ദൈവവിളിയാണെന്നും തങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്നും. ”ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കോറിന്തോസ് 3:9). വളരെ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അവസ്ഥകളില്‍ കിടന്ന രോഗികളെപ്പോലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോരിയെടുത്ത് ശുശ്രൂഷിച്ച മദര്‍ തെരേസയോട്, ‘ഇതെങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു’ എന്ന ചോദ്യത്തിന് വി. മദര്‍ തെരേസ ശാന്തമായി മറുപടി പറഞ്ഞു:”ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുന്നു”. ദൈവത്തില്‍ നിന്നു വരുന്ന മനുഷ്യ ജീവനെ ആദ്യമായി കയ്യിലെടുക്കുന്നതുമുതല്‍ രോഗങ്ങളിലും അപകടങ്ങളിലും ജീവിതത്തിലെ വിവിധ അവസരങ്ങളില്‍ ആരോഗ്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചു കൊണ്ടുവരുകയും അവസാനശ്വാസസവും പോയാലും ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ വരെ ഈ നഴ്‌സിംഗ് കൈകളാണ് ചുറ്റുമുണ്ടാവുകയെന്ന് മറക്കാതിരിക്കാം. ജോലി സമയത്തെ ഇവരുടെ ഓരോ അശ്രദ്ധയ്ക്കും ഒരു ജീവന്റെ വില വരെ ഉള്ളതിനാല്‍ നിതാന്ത ജാഗ്രതയോടെ ഓടി നടക്കുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ കണ്ണീര്‍ ഇനിയും നീണ്ടുപോകാനിടയാകാതിരിക്കട്ടെ.
ആര്‍ക്കും കയറാന്‍ പറ്റാത്ത മരമേതാണ് എന്ന കടംകഥ ചോദ്യത്തിന് ‘സമരം’ എന്ന് ഉത്തരം പറയാറുണ്ടെങ്കിലും, നമ്മുടെ നഴ്‌സ് സുഹൃത്തുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ‘സമര’ത്തില്‍ കയറിയിരിക്കുന്നു. ഈശോയെ അടുത്തു കാണണമെന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി ‘സിക്കമൂര്‍ മര’ത്തില്‍ കയറിയിരുന്ന സക്കേവൂസിനെ കണ്ട്, വിളിച്ചിറക്കി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഈശോ തയ്യാറായതുപോലെ സ’മര’ത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാനും അവരുടെ ന്യായമായ ആവശ്യങ്ങളെ മനസിലാക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നഴ്‌സിംഗിന്റെ ആദ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മാതൃകയും ആധുനിക മാതൃകയായ വി. മദര്‍ തെരേസയുടെ മാതൃക നല്‍കുന്ന പ്രചോദനവും ആദര്‍ശരൂപമായ, ‘എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവളോടൊപ്പം മൂന്ന് മാസം താമസിച്ച് ശുശ്രൂഷ ചെയ്ത’ പരിശുദ്ധ മറിയത്തിന്റെ (ലൂക്കാ 1: 39-56) പ്രാര്‍ത്ഥനയും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് തുണയാകട്ടെ.
ശാന്തിയും നന്മയും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
കുഞ്ചറിയാ മാത്യു
കേരളത്തില്‍ ചതിയുടെയും വഞ്ചനയുടെയും പ്രതിരൂപമായി അറിയപ്പെടുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവാണ്. അഭിനവ കേരളത്തില്‍ ആ സ്ഥാനം ജനപ്രിയ നായകനെന്ന പേരില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ദിലീപിനാകുമോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് പ്രമുഖ സിനിമാനടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രിയപ്പെട്ട നിഷ്‌കളങ്കനായ അയല്‍വക്കത്തെ ചെറുപ്പക്കാരനായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ വഞ്ചനയുടെയും ചതിയുടെയും മറ്റൊരു ലോകത്തെ രാജാവായിരുന്നു ദിലീപെന്നാണ് വാര്‍ത്തകള്‍.
ദിലീപിന്റെ ഈശ്വരഭക്തി സിനിമാ ലോകത്ത് പ്രശസ്തമാണ്. ഈശ്വരാനുഗ്രഹം നേടിയും, ജ്യോതിഷം നോക്കിയുമേ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളൂ. പോലീസ് കസ്റ്റഡിയില്‍ ആയപ്പോള്‍ മുതല്‍ ഉറ്റവരും സുഹൃത്തുക്കളും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും, വഴിപാടുകളുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം മാവേലിക്കര ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടന്നിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഉദ്ദിഷ്ടകാര്യലബ്ധിക്ക് കാവ്യാമാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ച നടന്നിരുന്നു. എന്നാല്‍ നേര്‍ച്ചകാഴ്ചകളുമായി ദിലീപ് ആശ്രയിക്കുന്ന ദൈവങ്ങളെയും വെറുതെ വിടില്ലെന്നാണ് പുതിയതായി വരുന്ന വാര്‍ത്ത.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നത് ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊട്ടുപുര നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടും പുറമ്പോക്കും ഉള്‍പ്പെടുന്നതാണെന്നും റവന്യൂ രേഖകളില്‍ ക്രമക്കേട് നടത്തിയാണ് ഭൂമി പോക്കുവരവ് നടത്തിയതെന്ന ആരോപണവുമുണ്ട്. അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ രണ്ട് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് സ്വാധീനമുപയോഗിച്ച് അട്ടിമറിച്ചു.
അതേസമയം ഡി സിനിമാസില്‍ കലാഭവന്‍ മണിക്ക് നിക്ഷേപമുണ്ടായിരുന്നു എന്ന സൂചനയെ തുടര്‍ന്ന് മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഘം വിശദാംശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥലം കണ്ടെത്തിയതും ഇടപാടിനായി കരാര്‍ ഉറപ്പിച്ചതും കലാഭവന്‍ മണിയാണ്. സംയുക്ത സംരംഭമെന്ന നിലയില്‍ സി എം സിനിമാസ് എന്നായിരുന്നു ഉദ്ദേശിച്ചിരുന്ന പേര്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായപ്പോള്‍ തന്ത്രശാലിയായ ദിലീപ് പ്രസ്ഥാനം സ്വന്തമാക്കിയെന്നാണ് ആരോപണം. ഡി- സിനിമാസിന്റെ ഉദ്ഘാടനത്തിനുശേഷം ഉടമസ്ഥത സംബന്ധിച്ച് കലാഭവന്‍ മണിയുമായി ദിലീപിന് തര്‍ക്കങ്ങളുണ്ടായിരുന്നതായി മണിയുടെ മരണമന്വേഷിക്കുന്ന സിബിഐ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ ജനപ്രിതിനിധിക്കും ഡി – സിനിമാസില്‍ നിക്ഷേപമുള്ളതായി ആരോപണമുണ്ട്.