ലണ്ടന്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി തെരേസ മേയ് ഉപയോഗിച്ച സ്വകാര്യ ജെറ്റ് 2015ല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ അന്വേഷണത്തിന് വിധേയമായതെന്ന് വെളിപ്പെടുത്തല്‍. ലാന്‍ഡിംഗ് ഗിയറിലെ പിഴവ് മൂലമാണ് ഈ വിമാനം സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായത്. കഴിഞ്ഞ ദിവസമാണ് മേയ് ഈ വിമാനത്തില്‍ സഞ്ചരിച്ചത്. സിഎല്‍ജെ821 എന്ന വിമാനത്തില്‍ രാവിലെ 10.30ന് സൗത്താപ്ടണില്‍ നിന്ന് യാത്രയാരംഭിച്ച മേയ് നോര്‍വിച്ചിലാണ് യാത്ര അവസാനിപ്പിച്ചത്.
സെല്ലോ ഏവിയേഷന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 29 വര്‍ഷം പഴക്കമുണ്ട്. 19,000 അടി ഉയരത്തില്‍ പറക്കുന്ന ഈ വിമാനം 2015ല്‍ അപകടത്തില്‍ പെട്ടപ്പോള്‍ ലാന്‍ഡിംഗ് ഗിയറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും ബ്രേക്കിംഗ് സിസ്റ്റം തകരാറിലാകുകയും ഷോക്ക് അബ്സോര്‍ബര്‍ രണ്ടായി ഒടിയുകയും ചെയ്തിരുന്നു. ഈ ചരിത്രം അറിയാതെയാണ് പ്രധാനമന്ത്രിയുടെ യാത്ര ഈ വിമാനത്തിലാക്കിയത്.
എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് 2013 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിമാനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ 47 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. വിമാനത്തിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമല്ലായിരുന്നെന്നും രേഖകള്‍ പറയുന്നു.
പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഏറ്റവും ഒടുവിലെ സര്‍വേ പ്രകാരം 1.2 ശതമാനം മാത്രമാണ് കണ്‍സര്‍വറ്റിവ് പാര്‍ട്ടിയുടെ ലീഡ്. കഴിഞ്ഞദിവസം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു ഇരു പാർട്ടികളും.
യുറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടികൾക്കു തുടക്കമിട്ട തെരേസാ മേ ഏപ്രിൽ 18ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടിയെക്കാൾ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ തുടർച്ചയായ ഭീകരാക്രമണങ്ങളും മറ്റും ജനപിന്തുണ കുറച്ചതായാണു സൂചന. 2020 വരെ അധികാരത്തിൽ തുടരാൻ തെരേസ മേക്ക് ആകുമായിരുന്നു. ഇതിനിടക്കാണ് അപ്രതീക്ഷിതമായി തെരേസ മേ ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനം. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ സുഗമമായി ആരംഭിക്കാനും തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു മേയുടെ അഭിപ്രായം.
ബ്രിട്ടീഷ് സമയം രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി . അഞ്ചുവർഷം കൂടുബോഴാണ് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 650 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ 326 സീറ്റുകളാണ് വേണ്ടത്. ബ്രെക്‌സിറ്റിനെ അനുകൂലിച്ച് ജനം വോട്ട് ചെയ്തതോടെ ഡേവിഡ് കാമറൺ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോഴാണ് തെരേസ അധികാരത്തിലേറിയത്. ബ്രെക്സിറ്റ് നടപടികൾക്ക് ടോറി എംപിമാരുടെ എണ്ണം വർധിപ്പിക്കേണ്ടതും മേയെ സംബന്ധിച്ച് അനിവാര്യമാണ്.
ജോണ്‍സ് മാത്യൂസ്
ആഷ്ഫോര്‍ഡ്: 5-ാമത് ജോസഫ് മൈലാടുംപാറയില്‍ എവര്‍റോളിംഗ് ട്രോഫി ആദ്യമായി ലണ്ടന്‍ ഡെസ്പെറാഡോസ് മുത്തമിട്ടു. ജൂണ്‍ 3-ാം തീയതി രാവിലെ 9.00 മണിക്ക് മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒരേ സമയം വില്‍സ്ബോറോ കെന്റെ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമായിട്ടാണ് മത്സരം നടന്നത്. ആദ്യമത്സരത്തില്‍ കാന്റര്‍ബറിയും മെയ്ഡ് സ്റ്റോണും തമ്മില്‍ ഏറ്റുമുട്ടുകയും കാന്റര്‍ബറി വിജയികളാകുകയും ചെയ്തു. യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 7 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡോ.റിതേഷ്, അഭിലാഷ്, ബൈജു, സാം, മോഡി കോശി, ജിജോ, സിബിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വളയമേറ്, വായിലേറ്, പാട്ടയേറ്, കിലുക്കിക്കുത്ത്, ബൗണ്‍സി കാസില്‍ മുതലായവ സംഘാടകര്‍ സംഘടിപ്പിച്ചു. ഒപ്പം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങള്‍ ”കൈയേന്തി ഭവന്‍” ഭക്ഷണശാലയും ഒരുക്കിയിരുന്നു. ജൂലി മനോജ്, ലിന്‍സി അജിത്ത്, സോജാ, ജീനാ രാജീവ്, ബോബി ജോജി, ദീപാ, സൂസന്‍ ഫിലിപ്പ്, സോണി ജോജി, ബിന്ധ്യ സോനു, സ്നേഹ, കറിയാച്ചന്‍, ബോബിച്ചന്‍, ബിനു എന്നിവര്‍ ഭക്ഷണശാലയ്ക്ക് നേതൃത്വം നല്‍കി. സജികുമാറിന്റെ നേതൃത്വത്തില്‍ നാടന്‍ സോഡാ നാരങ്ങാവെള്ളവും കുലുക്കി സര്‍ബത്തും ഉണ്ടായിരുന്നു. ആദ്യന്തം അതീവതിരക്കാണ് ഭക്ഷണശാലയില്‍ അനുഭവപ്പെട്ടത്.
സെമിഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ കളിച്ച് ഫൈനലില്‍ എത്തിയ കാന്റര്‍ബറിയും ആദ്യ മത്സരം മുതല്‍ നല്ല ബൗളിങ്ങും മെച്ചപ്പെട്ട ബാറ്റിങ്ങും നല്ല ഒത്തിണക്കമുള്ള ലണ്ടന്‍ ഡെസ്പെറോഡോസും ഫൈനലില്‍ ഏറ്റുമുട്ടി. വെളിച്ചക്കുറവ് മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ കലാശക്കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കാന്റര്‍ബറിക്ക് 66 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലണ്ടന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 8 ബോള്‍ ബാക്കി നില്‍ക്കെ വിജയിച്ചു.
വൈകിട്ട് 7.00 മണിക്കാരംഭിച്ച സമാപന സമ്മേളനത്തില്‍ എ.എം.എ പ്രസിഡന്റ് സോനു സിറിയക്ക് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. മാന്‍ ഓഫ് ദി മാച്ചായി നൗഷാദ് (ലണ്ടന്‍ ഡെസ്പറാഡോസ്) ബെസ്റ്റ് ബാറ്റ്സ്മാന്‍ സ്റ്റാന്‍ലി (കാന്റര്‍ബറി) ബെസ്റ്റ് ബൗളര്‍ ജിജി (ലണ്ടന്‍ ഡെസ്പറാഡോസ്) എന്നിവരെ തെരഞ്ഞെടുത്തു.
ക്രിക്കറ്റ് മത്സരങ്ങളോടനുബന്ധിച്ച് എ.എം.എ പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടന്നു. ഈ ടൂര്‍ണമെന്റ് ഇത്രയേറെ വിജയപ്രദമാക്കിയ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളോടും മത്സരാര്‍ത്ഥികളോടും കാണികളോടും ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) ജോളി ആന്റണി, ജെറി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ നന്ദി പ്രകാശിപ്പിച്ചു.
ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ആക്രമണത്തിന് അഞ്ച് ദിവസം മുമ്പ് ഒരു ജിമ്മില്‍ കണ്ടുമുട്ടി. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നത് വ്യക്തമാണ്. ആക്രമികളിലൊരാളായ ഖുറം ഭട്ട് ജോലി ചെയ്തിരുന്ന ജിമ്മിനു മുമ്പില്‍ ഇവര്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. റാചിദ് റെദോവാന്‍, യൂസഫ് സഗാബ എന്നിവരാണ് ഒപ്പമുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിനിടെ ഇവര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ബാര്‍ക്കിംഗിലുള്ള ഉമര്‍ ഫിറ്റ്‌നസ് സെന്റര്‍ എന്ന ജിമ്മിലാണ് ഖുറം ജോലി ചെയ്തിരുന്നത്. ടൈംസ് പുറത്തുവിട്ട ദൃശ്യങ്ങൡ ഇവര്‍ മൂന്നുപേരും ക്യാമറയുടെ പരിധിയില്‍ നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് വ്യക്തമാണ്. തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. വെളുത്ത ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്ന റെദോവാന്‍ തന്റെ മൊബൈല്‍ ഫോണ്‍ ഒരു പ്ലാസ്റ്റിക് ബാഗിനു മുകളില്‍ വെച്ച ശേഷമാണ് ഇവിടെ നിന്ന് മാറുന്നത്. 10 മിനിറ്റിനു ശേഷം ഇവര് തിരികെ വന്ന് ഫോണ്‍ എടുത്തുകൊണ്ട് പോകുന്നതും കാണാം.
ഫുട്ടേജിന്റെ അവസാനം ഖുറം ജിമ്മിലേക്ക് കയറിപ്പോകുന്നതും മറ്റ് രണ്ടുപേര്‍ പുറത്തേക്ക് പോകുന്നതും കാണാം. ആക്രമണത്തിനു ശേഷം അതിനെ അപലപിച്ചുകൊണ്ട് ജിം അധികൃതര്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന പ്രസ്താവനയില്‍ തങ്ങള്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരങ്ങള്‍ നല്‍കാറുണ്ടെന്നും വ്യക്തമാക്കുന്നു.
ബട്ട് ഇവിടെ പരിശീലനം നടത്താറുണ്ടെങ്കിലും അയാളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ തങ്ങള്‍ക്ക് ഇല്ലെന്നാണ് ജിം അറിയിക്കുന്നത്. തീവ്രവാദവുമായി അയാള്‍ക്ക് എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടില്ല. അങ്ങനെ തോന്നിയിരുന്നെങ്കില്‍ തീര്‍ച്ചയായും പോലീസില്‍ വിവരമറിയിക്കുമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
ലണ്ടന്‍: അടുത്ത അഞ്ച് വര്‍ഷത്തേക്ക് തങ്ങളെ ആര് ഭരിക്കണമെന്ന് ബ്രിട്ടീഷ് ജനത ഇന്ന് വിധിയെഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് രാത്രി 10 മണിക്ക് പോളിംഗ് സ്‌റ്റേഷനുകള്‍ അടക്കുന്നത് വരെ തുടരും. 10 മണിക്കു തന്നെ ആദ്യത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യക്തമായ ഭൂരിപക്ഷം ഏതെങ്കിലും പാര്‍ട്ടി നേടുമോ അതോ 2010നു സമാനമായ തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരുമോ എന്ന കാര്യവും ഏകദേശം അറിയാനാകും. രാത്രി 10 മണിക്കു തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും 11.30ഓടെ ആദ്യഫലങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.
നീണ്ട 50 ദിവസത്തെ പ്രചരണത്തിനു ശേഷമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് നില മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നാണ് സൂചന. അതേ സമയം ലേബര്‍ കാര്യമായ ലീഡ് നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഫലങ്ങളില്‍ വലിയ ലീഡ് ആദ്യഘട്ടത്തില്‍ത്തന്നെ കാട്ടുന്നവര്‍ക്ക് ഭരണം ലഭിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഭരണത്തിലെത്താമെന്ന ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കണ്‍സര്‍വേറ്റീവ് ഇപ്പോള്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും എന്ന അവസ്ഥയിലാണ്.
ലേബര്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയാണെങ്കില്‍ വീണ്ടും ഒരു കൂട്ടുകക്ഷി ഭരണത്തിന് ബ്രിട്ടന്‍ വേദിയാകും. ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കിടയിലും ലേബറിന് കാര്യമായ സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങള്‍ പ്രചാരണ പരിപാടികളെയും ബാധിച്ചിരുന്നു. രാജ്യ സുരക്ഷയും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു. ലണ്ടന്‍ ബ്രിഡജിലുണ്ടായ ആക്രമണം ഇന്റലിജന്‍സ് പിഴവാണെന്ന വിലയിരുത്തല്‍ ഭരണകക്ഷിയെ പ്രതികൂലമായി ബാധിച്ചേക്കാം.
ജോജി തോമസ്
ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം ശേഷിക്കവെ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. മാര്‍ഗരറ്റ് താച്ചറിനുശേഷം ബ്രിട്ടണ്‍ കണ്ട ഉരുക്കുവനിതയായ തെരേസാ മേയുടെ രാഷ്ട്രീയ കൗശലവും അതിസാമര്‍ത്ഥ്യവും വിജയം കാണുമോ അതോ അനിതരസാധാരണമായ ഇച്ഛാശക്തിയോടെ പൊതുതെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവന്ന് തെരഞ്ഞെടുപ്പൊരു ഏകപക്ഷീയ പോരാട്ടമാക്കാമെന്ന് കരുതിയിരുന്ന തെരേസാ മേയുടെ പ്രതീക്ഷകളെ തകിടം മറിച്ചു ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വെന്നിക്കൊടി നാട്ടുമോ എന്ന ആകാംഷയിലാണ് ലോകജനത.
മൊത്തം ജനസംഖ്യയുടെ 2.5 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടണില്‍. ഇന്ത്യക്കാരില്‍ ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ സമൂഹമെന്ന് പറയുന്നത് മലയാളികളാണ്. തീര്‍ച്ചയായും മലയാളി സമൂഹത്തിന് ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഒരു പങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ച് വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളിയോട് വോട്ട് ചെയ്യേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ആര്‍ക്ക് വോട്ട് നല്‍കണമെന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ഓരോ വോട്ടും നിര്‍ണായകമാണെന്ന തിരിച്ചറിവില്‍ നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ അധികാരത്തിലെത്തിക്കേണ്ട ഉത്തരവാദിത്തമുണ്ട്.
അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിനെയാണ് ബ്രിട്ടണ്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. അതിന് പ്രധാന കാരണം ബ്രെക്സിറ്റ് മൂലം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം വേണമെന്ന തെരേസാ മേയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ചിന്താഗതിയാണ്. പക്ഷേ ടോറികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ദുര്‍ബലമായിരുന്ന പ്രതിപക്ഷം ശക്തമായ ചെറുത്തുനില്‍പ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാഴ്ചവച്ചത്.
പ്രശസ്ത തത്വചിന്തകനായ വോള്‍ട്ടയര്‍ പറഞ്ഞിട്ടുണ്ട് ”The comfort of the rich depends upon an abundant supply of the poor” പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയിലാണ് പണക്കാരന്റെ സുഖമിരിക്കുന്നത്. കടുത്ത വലതുപക്ഷ പാര്‍ട്ടിയും മുതലാളിത്വത്തിന്റെ വക്താവുമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എക്കാലത്തെയും നയങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നതായിരുന്നു. പ്രതിരോധ സെക്രട്ടറിയും പ്രമുഖ ടോറി നേതാവുമായ സര്‍ മൈക്കിള്‍ ഫാളന്‍ പുതിയതായി അധികാരമേല്‍ക്കുന്ന കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് ഉയര്‍ന്ന വരുമാനക്കാരുടെ നികുതി വര്‍ധിപ്പിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഇതിനര്‍ത്ഥം ബ്രെക്സിറ്റ് മൂലം രാജ്യത്തിനുണ്ടാകുന്ന ബാധ്യതകള്‍ സാധാരണക്കാരന്റെ ചുമലില്‍ മാത്രമായിരിക്കുമെന്നാണ്.
അധികാരത്തില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അമിത പ്രതീക്ഷ മൂലം ജനവിരുദ്ധ പ്രഖ്യാപനങ്ങള്‍ പരസ്യമായി മാനിഫെസ്റ്റോയില്‍ കുത്തിനിറയ്ക്കാന്‍ പോലും കണ്‍സര്‍വേറ്റീവുകള്‍ മടിച്ചില്ല. ആയിരക്കണക്കിന് മലയാളികളുടെ ചോറായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനോട് അതിന്റെ ആരംഭകാലം മുതല്‍ ടോറികള്‍ കടുത്ത ശത്രുതയിലായിരുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ ഇല്ലാതാക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുക എന്നത് ടോറികളുടെ എക്കാലത്തെയും ഒരു ഹിഡന്‍ അജണ്ടയാണ്. ലോകം മുഴുവന്‍ ആദരവോടെ നോക്കിക്കാണുന്ന ബ്രിട്ടീഷ് ആതുരസേവന സംവിധാനം ഇല്ലാതാകുകയോ സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യുന്നത് ആശാസ്യകരമല്ല. കഴിഞ്ഞ എട്ടുവര്‍ഷത്തെ ടോറി ഭരണകാലത്ത് എന്‍.എച്ച്.എസിന്റെ പല വിഭാഗങ്ങളിലും സ്വകാര്യവത്കരണം ആരംഭിച്ചിട്ടുണ്ട്.
പണമുള്ളവന് മാത്രം സേവനം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ഉയര്‍ന്ന ഫീസ്. സ്‌കോട്ലന്റില്‍ കുട്ടികള്‍ സൗജന്യമായി യൂണിവേഴ്സിറ്റി പഠനം നടത്തുമ്പോഴാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവരോട് ഈ കഴുത്തറപ്പന്‍ നിലപാട് സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ബ്രിട്ടണില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം പോലും സൗജന്യമായിരുന്നില്ല. കാരണം മുതലാളിത്ത വ്യവസ്ഥിതിയില്‍ മുതലാളിയുടെ സുഖസൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരുവിഭാഗം വേണ്ടിയിരുന്നു. ഇവിടെയാണ് മലയാളി വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തിയിരിക്കുന്നത്.
സാധാരണക്കാരന്റെയും മധ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങളെ പൊതുവെ പ്രതിനിധാനം ചെയ്യുന്നത് ലേബര്‍ പാര്‍ട്ടിയാണ്. ലേബര്‍ പാര്‍ട്ടി ഭരണകാലത്ത് ആരംഭിച്ച നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് സംവിധാനം സംരക്ഷിക്കുന്നതില്‍ അവരെന്നും പ്രതിജ്ഞാബദ്ധരായിരുന്നു. പൊതുവെ വര്‍ക്കിംഗ് ക്ലാസ് ആയ മലയാളി സമൂഹത്തിന് ഒത്തിരി പ്രതീക്ഷകള്‍ നല്‍കുന്നതാണ് 2020 ഓടുകൂടി അടിസ്ഥാന വേതനം 10 പൗണ്ടാക്കാമെന്ന വാഗ്ദാനം അടിസ്ഥാന വേതനം വര്‍ധിക്കുന്നത് നേഴ്സുമാരുള്‍പ്പെടെ തൊഴില്‍ സമൂഹത്തിന്റെ വേതന വര്‍ധനവിന് കാരണമാകും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്ന മലയാളി സമൂഹത്തിന് വളരെ ആശ്വാസം നല്‍കുന്നതാണ് യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കാമെന്ന ലേബറിന്റെ വാഗ്ദാനം.
യൂണിവേഴ്സിറ്റി ഫീസ് പകുതിയാക്കിയെങ്കില്‍പോലും മലയാളികളുള്‍പ്പെടുന്ന മധ്യവര്‍ഗ്ഗത്തിന് വളരെ ആശ്വാസകരമാണ്. ഒത്തിരിയേറെ ജനപ്രിയ വാഗ്ദാനങ്ങളും, സ്വപ്നങ്ങളും നിറഞ്ഞതാണ് ലേബറിന്റെ പ്രകടനപത്രിക. റോയല്‍ മെയിലിന്റെയും ഊര്‍ജ്ജവിതരണ കമ്പനികളുടെയും ദേശസാത്കരണവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയരാനും സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനും ഒരു ലേബര്‍ ഗവണ്‍മെന്റ് തന്നെയാണ് അഭികാമ്യം.
ബൊഗോട്ട: ഇത് ഷൂസേ അല്‍ബേര്‍ട്ടോ ഗ്വിറ്റരസ്, പ്രൈമറി സ്‌കൂളിനപ്പുറത്തേക്ക് വിദ്യാഭ്യാസമില്ലാത്ത ഇയാള്‍ പക്ഷേ ഇപ്പോള്‍ അറിയപ്പെടുന്നത് പുസ്തകങ്ങളുടെ തമ്പുരാന്‍ എന്ന ഓമനപ്പേരിലാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പുസ്തകങ്ങള്‍ തേടി നടക്കുകയാണ് ഇദ്ദേഹം. കൊളംബിയയിലെ ധനിക മേഖലകളില്‍ ജനങ്ങള്‍ വായിച്ച് ഉപേക്ഷിക്കുന്ന പുസ്തകങ്ങള്‍ ചവറ് കൂനകളില്‍ നിന്നും മറ്റും ശേഖരിച്ച് ഇപ്പോള്‍ 20,000 പുസ്തകങ്ങളുടെ ഒലു ലൈബ്രറിയാണ് ഇയാള്‍ സ്ഥാപിച്ചിരിക്കുന്നത്.
ടോള്‍സ്‌റ്റോയിയുടെ അന്ന കരിനീന എന്ന നോവലിന്റെ ഒരു പ്രതിയിലാണ് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതെന്ന് ഗ്വിറ്റരസ് പറയുന്നു. ഇപ്പോള്‍ സ്വന്തമായുള്ള പുസ്തകങ്ങള്‍ ഒരു സൗജന്യ കമ്യൂണിറ്റി ലൈബ്രറിയായി മാറ്റി മറ്റുള്ളവര്‍ക്ക് വായിക്കാന്‍ നല്‍കുകയാണ് ഇയാള്‍. പുസ്തകങ്ങള്‍ ചിലര്‍ വലിച്ചെറിയുന്നത് ശ്രദ്ധില്‍പ്പെട്ടതോടെയാണ് അവ ശേഖരിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഗ്വിറ്റരസ് പറഞ്ഞു. ധനിക മേഖലകളില്‍ നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് ചെയ്തുവന്നിരുന്നത്.
സ്‌ട്രെംഗ്ത് ഓഫ് വേര്‍ഡ്‌സ് എന്ന പേരില്‍ ആരംഭിച്ച ലൈബ്രറി ഇപ്പോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഹോം വര്‍ക്കുകള്‍ ചെയ്യാനും മറ്റും സഹായകരമാണ്. തന്റെ വീട് പുസ്തകങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ അവ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വിതരണത്തിനായി കൊണ്ടുപോകുന്നു. എത്ര പുസ്തകങ്ങള്‍ നല്‍കുന്നോ അതിലും കൂടുതല്‍ തനിക്ക് ലഭിക്കുന്നുവെന്നാണ് ഗ്വിറ്റരസ് പറയുന്നത്. ഈ പുസ്തകങ്ങള്‍ തങ്ങളെ മാറ്റി. ഇവ സമാധാനത്തിന്റെ പ്രതീകങ്ങളാണെന്ന് ഗ്വിറ്റരസ് പറഞ്ഞു. ഇപ്പോള്‍ അമ്പതുകളിലുള് ഇദ്ദേഹം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ലണ്ടന്‍: ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തില്‍ തിരികെ വരുമെന്നായിരുന്നു വിശകലനങ്ങള്‍ ഏറെയും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ 20 ശതമാനം അധികം ലീഡ് ടോറികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രചരണത്തില്‍ പിന്നോട്ടു പോയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് തലേന്ന് മുഖ്യ പ്രതിപക്ഷമായ ലേബറിന്റെ ലീഡിനേക്കാള്‍ ഒരു പോയിന്റ് മുകളില്‍ മാത്രമാണ് സ്ഥാനം. വാതുവെപ്പുകാര്‍ ഇപ്പോളും വിചാരിക്കുന്നത് കണ്‍സര്‍വേറ്റീവുകള്‍ അധികാരം നിലനിര്‍ത്തുമെന്ന് തന്നെയാണ്. 70നും 100നുമിടയില്‍ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ ബെറ്റിംഗ് മാര്‍ക്കറ്റിന് ബ്രെക്‌സിറ്റിലും ട്രംപിലുമുണ്ടായതുപോലെ നിഗമനങ്ങള്‍ തെറ്റിയാലോ. 2015നു ശേഷം ബ്രിട്ടീഷ് അഭിപ്രായ വോട്ടെടുപ്പ് ഏജന്‍സികള്‍ തങ്ങളുടെ രീതികള്‍ മാറ്റിയിട്ടുണ്ടെന്നാണ് നേറ്റ് സില്‍വര്‍ എന്ന അമേരിക്കന്‍ പോളിംഗ് ഗുരു പറയുന്നത്. ഒരു ലേബര്‍ സര്‍ക്കാരിന് ഇപ്പോളും സാധ്യതയുണ്ടെന്നുതന്നെയാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 650 സീറ്റുകളില്‍ 324 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം ലഭിക്കും. ടോറികള്‍ക്ക് 305 സീറ്റുകള്‍ ലഭിക്കുമെന്നാണ് യുഗോവ് പറയുന്നത്. മറ്റു പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പുകളില്‍ അത് തിരിച്ചടിയാകും. അത് ഉടന്‍തന്നെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നയിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പ് ഫലത്തില്‍ വിപണിയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ പൗണ്ടിനുണ്ടായ തകര്‍ച്ച പ്രതീക്ഷിച്ചിരുന്നു. വരുന്നത് തൂക്ക് പാര്‍ലമെന്റാണെങ്കില്‍ പൗണ്ട് കൂടുതല്‍ ഇടിയാനാണ് സാധ്യത. ഇക്വിറ്റികളിലും ഇത് പ്രകടമാകും. ബ്രിട്ടനില്‍ നിക്ഷേപം നടത്താന്‍ വിദേഷ നിക്ഷേപകര്‍ മടിക്കും. സാമ്പത്തിരംഗത്ത് അനിശ്ചിതാവസ്ഥയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്‌സിറ്റ് കൂടുതല്‍ സുഗമമാകാനിടയുണ്ടെന്നും കരുതപ്പെടുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായകമായ പൊതു തെരഞ്ഞെടുപ്പ് നാളെ നടക്കുന്നു. ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കിയതിനു ശേഷം വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി തെരേസ മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഭരണ സ്ഥിരതയുണ്ടാകുന്നതിനാണ് തെരഞ്ഞെടുപ്പ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോള്‍ ടോറികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയും ലേബര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ലേബറിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം എന്ന് പറയാനാകുന്നത്.
മൂന്ന് പിഴവുകളാണ് ടോറികള്‍ക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യമായി ബ്രെക്‌സിറ്റിനെ കരുവാക്കി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരേസ മേയുടെ നേതൃപാടവത്തെ അജ്ഞാതമായിരുന്നു കോര്‍ബിന്റെ ശൈലിയുടെ മേല്‍ പ്രതിഷ്ഠിച്ചു. അതിന്റെ നേട്ടം ഉണ്ടാകുമെന്ന അമിത പ്രതീക്ഷ വെച്ചുപുലര്‍ത്തി. മൂന്നാമതായി രാജ്യത്തിന് മാറ്റത്തേക്കാള്‍ സ്ഥിരതയാണെന്ന് തെറ്റിദ്ധരിച്ചു. ഈ ധാരണകളെല്ലാം തെറ്റായിരുന്നുവെന്ന് പ്രചരണ കാലയളവില്‍ത്തന്നെ വ്യക്തമായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍, ലണ്ടന്‍ ആക്രമണങ്ങള്‍ അപ്രതീക്ഷിതമായിരുന്നെങ്കിലും അതിനെ പിന്‍പറ്റി ദേശീയ സുരക്ഷയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയമാകുന്നതാണ് ക്ണ്ടത്.
മുമ്പ് പല അവസരങ്ങളിലും ബ്രെക്‌സിറ്റ് കൂടുതല്‍ ചര്‍ച്ചയാക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അവ കളഞ്ഞുകുളിച്ചു. ആര്‍ട്ടിക്കിള്‍ 50 പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് വേണം നടപ്പാക്കാന്‍ എന്ന് ഹൈക്കോടതി വിധിച്ചപ്പോള്‍ യൂറോപ്പ് അനുകൂലികളായ എംപിമാരുടെ എതിര്‍പ്പിനെയും മറികടന്ന് തെരേസ മേയ്ക്ക് വാദങ്ങള്‍ ഉന്നയിക്കാമായിരുന്നു. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമായിരുന്നു. പിന്നീട് ആര്‍ട്ടിക്കിള്‍ 50 പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴും ലോര്‍ഡ്‌സ് തിരിച്ചയച്ചപ്പോഴും അവസരങ്ങള്‍ ഉണ്ടായിരുന്നു.
പിന്നീട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി തര്‍ക്കങ്ങള്‍ ഉണ്ടായതിനു ശേഷമാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അതേ സമയം പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 50 അവതരിപ്പിക്കുമ്പോള്‍ ത്രീ ലൈന്‍ വിപ്പ് പുറപ്പെടുവിച്ച ലേബര്‍ നേതൃത്വം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുകയും കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുയും ചെയ്തത് കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നാണ് സൂചനകള്‍. ഈ വീഴ്ചകളുടെ പേരില്‍ തെരേസ മേയ് ഇനി പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളും കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.
ഈ അടുത്തകാലത്തായി ലോകത്തിന്റെ പലയിടങ്ങളിലും അധികാരത്തിലെത്തുന്നത് യുവത്വം വിട്ടുമാറാത്തവരാണ്. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ 39കാരനായ ഇമാനുവല്‍ മാക്രോണ്‍ അധികാരത്തിലേറിയത് ഏറെ ചര്‍ച്ച ആയിരുന്നു. അതിന്റെ ചൂടാറും മുമ്പ് അയര്‍ലന്‍ഡിലും ഇതാ ഇപ്പോള്‍ ഒരു ആവര്‍ത്തനം. 39കാരനായ ഇന്ത്യന്‍ വംശജന്‍ ലിയോ വരഡ്കര്‍ അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ തയാറെടുക്കുന്നു.
മുംബൈയിലെ വരഡ്കറുടെ കുടുംബം അത്യന്തം അഹ്ലാദത്തിലായിരുന്നു തങ്ങുടെ ബന്ധും അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നതില്‍. ഏറെ പ്രത്യേകതളുണ്ട് അയര്‍ലന്‍ഡിന്റെ ഈ യുവപ്രധാനമന്ത്രിക്ക്. അദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധേയനായ സ്വവര്‍ഗ രതിക്കാരനായ രാഷ്ട്രീവ നേതാവായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. താന്‍ ഗേ ആണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ യാതൊരുവിധ മടിയുമില്ല ലിയോ വരഡ്കര്‍ക്ക്.
മുംബൈയില്‍ വേരുകള്‍
അശോകിന്റെ മിരിയത്തിന്റെയും മകനായി ഡുബ്ലിനില്‍ 1979ലാണ് ലിയോ ജനിച്ചത്. ലവ് എന്നാണ് സ്‌നേഹത്തോടെ കൂട്ടുകാരും വീട്ടുകാരും ലിയോയെ വിളിക്കുന്നത്. ചെമ്മീനും ഗുലാബ് ജാമും മുംബൈയിലെ പ്രശസ്തമായ പൊട്ടറ്റോ ചോപ്‌സും എല്ലാമാണ് ആള്‍ക്ക് പ്രിയം. മുംബൈയിലെ ജെജെ ഹോസ്പിറ്റലിനു കീഴിലുള്ള ഗ്രാന്റ് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് നേടിയ ശേഷം ഉന്നത പഠനത്തിനായി യുകെയിലേക്ക് പോയ വ്യക്തിയാണ് ലിയോയുടെ അച്ഛന്‍ അശോക്. തുടര്‍ന്ന് ഡുബ്ലിനില്‍ സ്ഥിരതാമസമാക്കുക ആയിരുന്നു.
ലിയോയും ഡോക്ടറാണ്. തന്റെ പരിശീലന കാലയളവില്‍ മുംബൈയിലെ കെഇഎം ഹോസ്പിറ്റലില്‍ ട്രെയിനീ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് കക്ഷി. അതിനു ശേഷം അയര്‍ലന്‍ഡില്‍ തന്നെ. രാഷ്ട്രീയ കളികളില്‍ സജീവമായി. അവസാനം ഇന്ത്യ സന്ദര്‍ശിച്ചത് 2011ലാണ്, അയര്‍ലന്‍ഡിന്റെ സ്‌പോര്‍ട്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയെന്ന നിലയില്‍.
ലിയോയുടെ ലൈംഗിക താല്‍പ്പര്യങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ ക്രൂശിക്കുക ആണെന്നാണ് ബന്ധുക്കളുടെ പരാതി. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന കുടുംബമാണ് തങ്ങളുടേതെന്നും ലിയോയുടെ സ്വവര്‍ഗരതി അതിന്റെ ഭാഗമാണെന്നുമാണ് ബന്ധുക്കളുടെ നിലപാട്. അയര്‍ലന്‍ഡിലെ ആദ്യ ഗേ പ്രധാനമന്ത്രിയാണ് ലിയോ വരഡ്കര്‍.
ലിയോ സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യ-അയര്‍ലന്‍ഡ് ബന്ധം പുതിയ ഉയരങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈയിലെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍.