ലണ്ടന്‍: പതിനൊന്ന് രാജ്യങ്ങളിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ എന്‍എച്ച്എസിന് ഒന്നാം സ്ഥാനം. സുരക്ഷ, കാര്യക്ഷമത തുടങ്ങിയവയില്‍ എന്‍എച്ച്എസ് മുന്നിലാണെന്ന് കണ്ടെത്തി. അമേരിക്കന്‍ തിങ്ക്ടാങ്ക് ആയ കോമണ്‍വെല്‍ത്ത് ഫണ്ട് നടത്തിയ പഠനത്തിലാണ് എന്‍എച്ച്എസിന് ഈ ബഹുമതി ലഭിച്ചത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി 11 രാജ്യങ്ങളിലെ ആരോഗ്യ സേവന വിഭാഗങ്ങളിലാണ് പഠനം നടത്തിയത്. എന്നാല്‍ ക്യാന്‍സര്‍ ചികിത്സയിലും അകാല മരണങ്ങള്‍ കുറയ്ക്കുന്നതിലും എന്‍എച്ച്എസ് പിന്നോട്ടാണെന്ന് വിശകലനം പറയുന്നു.
അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇത് രണ്ടാമത്തെ തവണയാണ് യുകെ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും നെതര്‍ലാന്‍ഡ്‌സ് മൂന്നാം സ്ഥാനത്തും എത്തി. ന്യൂസിലന്‍ഡ്, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ഫ്രാന്‍സ്, അമേരിക്ക എന്നിവയാണ് യഥാക്രം മറ്റ് സ്ഥാനങ്ങളില്‍ എത്തിയത്. മൂന്ന് വര്‍ഷം മുമ്പ് ഇതേ സര്‍വേ അവസാനം നടത്തിയപ്പോളും എന്‍എച്ച്എസ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്.
ഫണ്ടുകള്‍ വെട്ടിക്കുറച്ചത് മൂലം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് എന്‍എച്ച്എസിനെത്തേടി ഈ ബഹുമതി എത്തിയത്. സുരക്ഷയിലും രോഗീ പരിചരണത്തിലും എന്‍എച്ച്എസ് പ്രശംസയ്ക്ക് അര്‍ഹമായി. വാക്‌സിനേഷന്‍, സ്‌ക്രീനിംഗ്, രോഗികള്‍ക്ക് ചികിത്സ കിട്ടുന്നതിന്റെ വേഗത, വരുമാന പരിധിയില്ലാതെ എല്ലാവര്‍ക്കും തുല്യമായി ചികിത്സ ലഭ്യമാക്കല്‍ തുടങ്ങിയവയിലും എന്‍എച്ച്എസ് മികച്ച അഭിപ്രായം കരസ്ഥമാക്കി.
ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനം ആചരിക്കുന്നവർ നമ്മൾ. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനത്തെയും അവർ മാതൃരാജ്യത്തിലേക്കെത്തിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയും വാനോളം പുകഴ്ത്തുന്ന ഭരണാധികാരികൾ ഉള്ള നാട്ടിൽനിന്നുള്ളവർ നമ്മൾ. വളർച്ചയുടെ പടവുകൾ താണ്ടുന്ന വിദേശ മലയാളി നേഴ്‌സുമാരുടെ വിജയഗാഥകൾ നമ്മൾ കാണുന്നു. കാരണം നേഴ്‌സുമാർക്ക് വിദേശരാജ്യങ്ങളിൽ അത്രമേൽ പ്രാധാന്യം നൽകപ്പെടുന്നു.
ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒരു വസ്‌തുത. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ നേഴ്‌സുമാരുടെ സ്ഥിതി എന്താണ്? വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സുമാരുടെ അവസരങ്ങളിൽ ഉണ്ടായ വലിയ കുറവ്, പല രാജ്യങ്ങളുടെയും സ്വദേശിവൽക്കരണം, ഇംഗ്ലീഷ് പരിജ്ഞാനത്തിൽ ഉണ്ടാക്കിയ കഠിനമായ പരീക്ഷണങ്ങൾ, വിദേശരാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങൾ എന്ന് തുടങ്ങി പല കാരണങ്ങൾ കൊണ്ട് വിദേശത്ത് നല്ലൊരു ജോലി എന്നുള്ളത് ഒരു മരീചികയായി മാറി.
സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. നഴ്‌സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവന്നതും വേതന വ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും ആണ് ഇന്ന് കേരളം നേഴ്‌സുമാരുടെ സമരച്ചൂടിൽ അമരാൻ കാരണം. മുഖ്യധാരാ മാധ്യങ്ങൾ സിനിമാക്കാരുടെ പുറകെ പാഞ്ഞപ്പോൾ സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടി സമരത്തിലേക്ക് ഇറങ്ങിയ നേഴ്‌സുമാരെ വിസ്‌മരിച്ചു.. സോഷ്യൽ മീഡിയയും വിരലിൽ എണ്ണാവുന്ന ഓൺലൈൻ മാധ്യമങ്ങളും ആയിരുന്നു ഇവരുടെ ആശ്രയം..
UNA എന്ന സംഘടനക്കുവേണ്ടി പുറം രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്നവരിൽ കൂടുതലും പ്രവാസി നേഴ്‌സുമാരാണ് എന്നത് ഈ സമരം വിജയിക്കണം എന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്.. സാമ്പത്തിക സഹായം നൽകുന്നതിനായി യുകെയിൽ നിന്നും ഒരു വലിയ വാട്‍സ് ആപ്പ് ഗ്രൂപ്പ്… ഈ സമരം വഴി കഷ്ടപ്പെടുന്ന ഒരാൾക്ക് അൻപത് പൗണ്ട് (ഏകദേശം Rs.4000) എങ്കിലും എത്തിക്കാൻ ഉള്ള ശ്രമം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു… അവരുടെ ആവശ്യം ന്യായമാണ് എന്ന് കരുതുന്നതുകൊണ്ടാണ്.. പരമോന്നത കോടതി പറഞ്ഞത് (Rs.33000) നടപ്പാക്കണം എന്ന് പറയാതെ RS.20000 എങ്കിലും തരണം എന്ന് മാത്രമാണ്.. എടുത്ത ലോൺ തിരിച്ചടക്കണം.. ഒരു കുടുംബം കഴിയണം… കത്തിക്കയറുന്ന ജീവിത ചെലവുകൾ താങ്ങാനാവാതെ തളർന്നു വീഴാൻ ഇട വരരുത് എന്ന് കരുതിയാണ്.. നഷ്ടം മാത്രം കൊണ്ടുവരുന്ന ആനവണ്ടികൾ നിരത്തിലിറക്കി കോടിക്കണക്കിന് രൂപ വെള്ളത്തിൽ കളയുന്ന കേരള സർക്കാർ ഇതൊന്നും കണ്ടില്ല എന്ന് വെക്കുന്നു…
കേരള സർക്കാർ 19ന് നടത്തുന്ന ചർച്ചകൾക്ക് വേണ്ടി തിങ്കളാഴ്ച്ച തുടങ്ങാൻ ഇരുന്ന സമരം മാറ്റിവെച്ചെങ്കിലും ഒരു കാര്യം എല്ലാവരും ഓർക്കുക… ഇറങ്ങിയിരിക്കുന്നത് പെൺപടയാണ് എന്നത്.. ഏതു മാനേജ്മെന്റായാലും ഏത് മതസ്ഥാപനമായാലും കൊടുക്കാനുള്ളത് കൊടുക്കുക.. ഇല്ലെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നെറികേടാവും.. ഏത് മതസ്ഥാപനത്തിനും കൊടുക്കേണ്ട എന്ന് തീരുമാനമെടുന്ന സ്വന്തം ഭർത്താവിനെ, പിതാവിനെ തിരുത്തി സാരമില്ല എന്ന് പറഞ്ഞു സമ്പത്തിക സഹായം നൽകാൻ പ്രേരിപ്പിക്കുന്ന, അല്ല നിർബന്ധിച്ചു കൊടുപ്പിക്കുന്ന സ്ത്രീ ജനങ്ങളായ നേഴ്‌സുമാർ, അല്ല അമ്മമാർ ആണ് സമരമുഖത്തുള്ളത് എന്ന് വിസ്മരിക്കരുത്.. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഫ്രാൻസ്റ്റോൺ ഹോസ്പിറ്റലിൽ നേഴ്‌സായ, കാഞ്ഞരപ്പിള്ളിയിൽ നിന്നും പഠിച്ചിറങ്ങിയ ജൂലി കുഞ്ചെറിയയുടെ ഒരു ഫേസ്ബുക് പോസ്റ്റ് തന്നെ ധാരാളം.. അവരുടെ മനസിനെ അറിയാൻ… നേഴ്‌സുമാരെ അറിയാൻ..
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മനുഷ്യസ്‌നേഹികളായ കുറെ ആളുകള്‍ ദാനമായി കൊടുത്ത സ്ഥലത്ത് നാട്ടുകാരില്‍ നിന്നും പിരിവെടുത്ത പണംകൊണ്ട് Hospital പണിയുക… nursing പഠനത്തിന് ഭീമമായ fees ഈടാക്കുക…
nursing students നെ കൊണ്ട് മുഴുവന്‍ ജോലിയും ചെയ്യക്കുക… അവസാന വര്‍ഷ വിദ്യാര്‍ത്തികളെ ward ന്‍്െ പൂര്‍ണ ഉത്തരവാദിത്തം ഏല്‍പ്പിക്കുക… പഠനം കഴിഞ്ഞവരെ trainee എന്ന ഓമനപ്പേരിട്ടു വിളിച്ച് തുഛമായ ശമ്പളം കെടുത്ത് വര്‍ഷങ്ങളോളം പണിചെയ്യിക്കുക.. മാന്യമായ ശമ്പളം കൊടുക്കാന്‍ നിയമം വന്നാല്‍ കോടതിയില്‍ പരാതി കൊടുത്തിട്ട് കോടതി stay ചെയ്‌തെന്ന് കുപ്‌റചരണം നടത്തുക.. ഇത് ന്യായമാണേ എന്നു ചോദിക്കുമ്പോൊള്‍ ഞങ്ങള്‍ വിശദമായി പഠിക്കെട്ടെ എന്നു പറഞ്ഞ് വര്‍ഷങ്ങളോളം എല്ലാവരേയം മണ്ടരാക്കുക…ഹാഹഹ… എന്തു നല്ല ആചാരങ്ങൊള്‍…
കുഞ്ചെറിയ മാത്യു
മലയാള സിനിമയിലും തെന്നിന്ത്യയിലും നിറഞ്ഞുനിന്ന പ്രശസ്ത നടി ലൈംഗികാക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് മലയാള സിനിമാ ലോകത്ത് സംഭവിച്ച ഭൂമികുലുക്കത്തിന്റെ ആഘാതവും പ്രകമ്പനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നടിക്കെതിരെ ക്വട്ടേഷന്‍ നല്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തിവിരോധമാണെന്ന് ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും അക്രമത്തിന്റെ വലിപ്പവും വ്യാപ്തിയും ഇതിലും വളരെയേറെയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അമ്മയുള്‍പ്പെടെയുള്ള പല സിനിമാ സംഘടനകളും സംശയ നിഴലിലും അന്വേഷമ പരിധിയിലുമാണ്. അന്വേഷണം സത്യസന്ധവും സുതാര്യവുമായി മുന്നേറിയാല്‍ ഇപ്പോള്‍ ഉണ്ടായതില്‍ വലിയ കൊടുങ്കാറ്റുകള്‍ ആണ് മലയാള സിനിമയില്‍ സംഭവിക്കാന്‍ പോകുന്നത്. മലയാള സിനിമാ വ്യവസായത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നുണ്ടെന്നാമ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് ട്വന്റി-20 സിനിമയുടെ നിര്‍മാണത്തിനു ശേഷമുള്ള ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സിനിമാരംഗത്തെ പല പ്രമുഖരിലേക്കും താരസംഘടനകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനു മുമ്പ് ആദായ നികുതി പരിശോധയെത്തുടര്‍ന്ന് താരസംഘടനയ്ക്ക് പിഴയടക്കേണ്ടി വന്നിരുന്നു. ദിലീപടക്കം പല താരങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കുന്നുകൂടിയ സ്വത്തിന് ഉടമകളായിരുന്നു. താര ക്രിക്കറ്റിന്റെ സംഘാടനം സംബന്ധിച്ചും പലതും സംശയത്തിന്റെ നിഴലിലാണ്.
സാഹചര്യങ്ങള്‍ ഇത്തരത്തിലായിരിക്കെ മുങ്ങുകയാണെങ്കില്‍ തങ്ങള്‍ ഒറ്റക്കായിരിക്കില്ല എന്ന സന്ദേശമാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് സിനിമാലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും എന്നാണ് അനൂപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പല താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ വരുന്നത് കള്ളപ്പണവും ഹവാലയും മറയ്ക്കാനാണോ എന്ന സംശയം പൊതുവില്‍ ഉയര്‍ന്നു വരാറുണ്ട്.
ഇതിനിടയില്‍ കലാഭവന്‍ മണിയുടെയും ശ്രീനാഥിന്റെയും മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തി. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ശ്രീനാഥിന്റെ മരണം സംഭവിക്കുന്നത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതായാണ് പുറംലോകം അറിഞ്ഞിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയല്ല കൊലപാതകമാണെന്നും അതിന് സിനിമയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സഹോദരന്‍ സത്യനാഥ് ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്ന രണ്ട് പ്രമുഖരാണ് കൊല്ലം എംഎല്‍എ മുകേഷും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും. നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപ് മറ്റാരുടെയും ഫോണ്‍കോള്‍ സ്വീകരിച്ചില്ലെങ്കിലും മുകേഷിന്റെ ഫോണ്‍ നാല് തവണ അറ്റന്‍ഡ് ചെയ്തിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ മുന്‍ ഡ്രൈവറാണെന്നതും സംശയങ്ങള്‍ ഇരട്ടിപ്പിക്കുന്നു. ഇതുപോലതന്നെ അന്‍വര്‍ സാദത്തിന് ദിലീപുമായുള്ള ബന്ധങ്ങളും സംശയാസ്പദമാണ്. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്, സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും അന്‍വര്‍ സാദത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മലയാളം യുകെ ന്യൂസ് ടീം
സുപ്രീം കോടതി നിർദ്ദേശമനുസരിച്ചുള്ള ശമ്പളം മാനേജ്മെൻറുകൾ നല്കുന്നില്ലെങ്കിൽ കേരളമെങ്ങും സമരം നടത്താൻ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തയ്യാറെടുപ്പ് ആരംഭിച്ചു. ജൂലൈ 17 മുതൽ സംസ്ഥാന വ്യാപകമായി പണി മുടക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഇതിനിടെ നഴ്സസ് സമരത്തെ നേരിടാൻ മറുതന്ത്രവുമായി ഹോസ്പിറ്റൽ മാനേജ്മെൻറുകളും രംഗത്തെത്തി. അനിശ്ചിതമായി തിങ്കളാഴ്ച മുതൽ ഹോസ്പിറ്റലുകളിലെ അത്യാഹിത വിഭാഗമൊഴികെ ഉള്ളവയുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് തീരുമാനം. ജനങ്ങളുടെ ജീവന് വില പറഞ്ഞ് നഴ്സസ് സമരത്തെ പരാജയപ്പെടുത്താനുള്ള മാനേജ്മെന്റ് നീക്കം പരക്കെ അപലപിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ മാനേജ്മെന്റുകളുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നഴ്സസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കാൻ ഹൈക്കോടതി അനുമതി നല്കി. ഹോസ്പിറ്റൽ മാനേജ്മെന്റുകളുടെ അസോസിയേഷൻ നല്കിയ ഹർജിയിലാണ് വിധി. കോടതി നിർദ്ദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനാണ്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ അനീതിക്കെതിരായി ജയിലിൽ പോവാനും തങ്ങളുടെ പ്രവർത്തകർ തയ്യാറെന്ന് യു എൻ എ പ്രഖ്യാപിച്ചു. യൂണിറ്റുകളില്ലാത്ത ആശുപത്രികളിൽ യൂണിറ്റുകൾ തുടങ്ങാനുള്ള പ്രവർത്തനം യു എൻ എ ഊർജിതമാക്കി. കൂടുതൽ നഴ്സുമാർ യുഎൻഎയിൽ ചേരാൻ ദിനം പ്രതി മുന്നോട്ട് വരുന്നുണ്ട്. അഭൂതപൂർവ്വമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് സമരത്തിനു ലഭിക്കുന്നത്. പ്രവാസി നഴ്സുമാർ ഒന്നടങ്കം സമരത്തിനു ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സുമാരെ സാമ്പത്തികമായി സഹായിച്ചാണ് പല പ്രവാസി കൂട്ടായ്മകളും രംഗത്തെത്തിയിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിൻറെ ഉയിർത്തെഴുന്നേൽപ്പായി നഴ്സസ് സമരം മാറുകയാണ്. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ യൂണിയൻ പ്രവർത്തനം നടത്തിയ യുഎൻഎ പ്രവർത്തകരെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. എറണാകുളം ലിസിയിൽ യുഎൻഎ മാർച്ചിൽ പങ്കെടുക്കാനിറങ്ങിയ നഴ്സുമാരെ ഹോസ്റ്റലിൽ പൂട്ടിയിട്ടതിനെ തുടർന്ന് പോലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.
സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ ജൂലൈ 11 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു. ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.
.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നടിയെ ആക്രമിച്ച സംഭവത്തിലോ പിന്നീട് പ്രതിയെ സംരക്ഷിക്കാനോ നാദിര്‍ഷ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇത്. ദിലീപ് അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകുന്നതെന്നാണ് വിവരം.
അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ച താരങ്ങളെയും ചോദ്യം ചെയ്യും. ദൃകസാക്ഷികളായവരെയും ചോദ്യം ചെയ്യാന്‍ പദ്ധതിയുണ്ട്. കാക്കനാട്ട് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി വന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിലും ലക്ഷ്യയില്‍ എത്തിയതിനേക്കുറിച്ച് പരാമര്‍ശമുണ്ട്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. ലക്ഷ്യയിലെ സിസിടിവ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. അതേസമയം ദിലീപിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.
ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകളായിട്ടും കേവല ഭൂരിപക്ഷം തെളിയിച്ച് ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത തെരേസ മേയ്‌ക്കെതിരെ പ്രചാരണവുമായി ലേബര്‍. കണ്‍സര്‍വേറ്റീവ് ത്രിശങ്കു സര്‍ക്കാരിനെതിരെ പ്രചാരണം നയിക്കുന്നത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അതേ ശൈലിയില്‍ത്തന്നെയാണ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികളില്‍ നിന്ന് തിരിച്ചുപിടിച്ച നിര്‍ണ്ണായക സീറ്റുകളില്‍ കോര്‍ബിന്‍ സന്ദര്‍ശനം നടത്തും.
1992 മുതല്‍ 2015 വരെ ലേബറിന്റെ സ്വന്തമായിരുന്ന സൗത്താംപ്റ്റണ്‍ ഇച്ചന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചു പിടിച്ചിരുന്നു. 1950 മുതല്‍ ടോറികള്‍ കൈവശം വെച്ചിരുന്ന ബോണ്‍മൗത്ത് വെസ്റ്റിലും ലേബര്‍ വിജയം നേടി. ഈ സീറ്റുകള്‍ കോര്‍ബിന്റെ സന്ദര്‍ശനത്തില്‍ പ്രഥമ പരിഗണനയിലാണ്. ശരിയായ നേതൃത്വം, ആശയങ്ങള്‍, മറുപടികള്‍ എന്നിവയില്ലാത്ത പ്രേത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തുന്നു.
പേരിന് മാത്രമാണ് ഒരു സര്‍ക്കാര്‍ ഇവിടെയുള്ളത്. മറ്റു പാര്‍ട്ടികളോട് തങ്ങളുടെ നയവും സമീപനവും മാറ്റാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ ഓട്ടം വരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ മാറിത്തരണമെന്നും ലേബര്‍ ഔദ്യോഗിക പ്രതിപക്ഷമെന്നതിനേക്കാള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാപ്തമായ കക്ഷിയാണെന്നും കോര്‍ബിന്‍ വ്യക്തമാക്കി.
ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രി തെരേസ മേയും ഹോം ഓഫീസുമാണ് ഈ സൂചന നല്‍കിയത്. ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആസിഡ് ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. മോപ്പഡുകളില്‍ എത്തിയ രണ്ടു പേര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിലാണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. ഒന്നര മണിക്കൂറോളം ഭീതി വിതച്ചായിരുന്നു ആക്രമണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു.
ആസിഡ് പോലെയുള്ള വസ്തുക്കള്‍ ആക്രമണ ഉദ്ദേശ്യത്തോടെ കൊണ്ടു നടക്കുന്നത് നിലവില്‍ കുറ്റകരം തന്നെയാണ്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനേക്കാള്‍ ഉപരിയായി എന്ത് ചെയ്യാനാകും എന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പോലീസുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. കഠാര പോലെയുള്ള ആയുധങ്ങളുടെ ഗണത്തിലേക്ക് ആസിഡുകള്‍ മാറ്റുന്നത് പരിഗണനയാലാണെന്ന് ഹോംഓഫീസ് വ്യക്തമാക്കി.
നിയമം മൂലം ഈ വിധത്തില്‍ മാറ്റം വരുത്തുന്നത് 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഇവ വില്‍ക്കുന്നത് തടയും. സമീപകാലത്ത് ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്ന് ലണ്ടന്‍ പോലീസ് ചീഫ് ക്രെസിഡ ഡിക്ക് പറഞ്ഞു. കുറ്റക്കാരെ തങ്ങള്‍ പിടികൂടുകയും പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ലണ്ടന്‍: സറെയിലും സസെക്‌സിലും എന്‍എച്ച്എസില്‍ 55 മില്യന്‍ പൗണ്ടിന്റെ ചെലവ് ചുരുക്കല്‍ നടപ്പാക്കാനുള്ള നീക്കം ഹൃദ്രോഗികളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് വെളിപ്പെടുത്തല്‍. രോഗികള്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന നിര്‍ണായക പരിശോധനകളും ശസ്ത്രക്രിയകളും നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്കായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഈ പ്രദേശങ്ങളിലെ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നിയന്ത്രണം വരുത്തിയേക്കുമെന്നും വിവരമുണ്ട്.
ഹൃദ്രോഗികളിലെ മരണനിരക്ക് കുറയ്ക്കാന്‍ ആവശ്യമായ ചികിത്സാ രീതികളായതിനാല്‍ത്തന്നെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് ചെലവ് ചുരുക്കലിലൂടെ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയരാകുന്നവരുടെ എണ്ണം പ്രതിവര്‍ഷം 1,00,000 ആയി ഉയര്‍ന്നിട്ടുണ്ട്. 1990കളിലുള്ളതിനേക്കാള്‍ 8 മടങ്ങ് വര്‍ദ്ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ബൈപാസിന് പകരമായി ഉപയോഗിക്കാവുന്ന ഹൃദ്രോഗ ചികിത്സാ രീതി എന്ന നിലയില്‍ ഇതി കൂടുതല്‍ ജനപ്രിയമായി മാറിയിട്ടുണ്ട്.
ഇത്തരത്തില്‍ ഹൃദ്രോഗികള്‍ക്ക് ആശ്വാസമായ ചികിത്സയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി കുറച്ചു രോഗികള്‍ക്ക് മാത്രമായി ചുരുക്കുന്നത്. ഈ ചികിത്സകള്‍ ലഭിക്കുന്നവരുടെ എണ്ണം കുറയുമെന്ന് സ്വകാര്യമായി സമ്മതിച്ചെങ്കിലും ഹൃദ്രോഗ ചികിത്സയെയും പരിശോധനാ രീതികളെയും കൂടുതല്‍ യുക്തിഭദ്രമായി കാണണമെന്നാണ് എന്‍എച്ച്എസ് സറേ, സസെക്‌സ് മേഖലാ നേതൃത്വം ന്യായീകരിക്കുന്നത്.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : പോലീസ്സും മാധ്യമങ്ങളും കുടുങ്ങുമോ ? ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍ ?. പോലീസ്സിനും പിണറായിക്കും പണി കിട്ടുമോ?. നാലഞ്ച് മാസം അന്വേഷിച്ച കേസ്സിലെ വ്യക്തമായ തെളിവുകള്‍ എവിടെ?. ദിലീപിനെ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയോ?. എന്തുകൊണ്ടാണ് കേസ്സിലെ പ്രധാനിയായ മാഡത്തെ ഇതുവരെ പിടിക്കാത്തത്?. ആ മാഡം ദിലീപിന്റെ ശത്രുനിരയിലെ കുടുംബാംഗമോ?. എന്തുകൊണ്ടാണ് ദിലീപ് ഇപ്പോഴും സന്തോഷവാനായി കാണപ്പെടുന്നത്?. ദിലീപ് പുറത്ത് വന്നാല്‍ ഏഷ്യാനെറ്റിലെ വിനുവിനും, മാത്രുഭൂമിയിലെ വേണുവിനും, റിപ്പോര്‍ട്ടറിലെ നികേഷിനും, കേരളത്തിലെ ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ക്കും പണി കിട്ടുമോ?. സത്യത്തില്‍ ഇന്നത്തെ കോടതിയില്‍ നിന്നുള്ള വിവരങ്ങള്‍ കാണുംമ്പോള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ തോന്നുന്ന ചില ചോദ്യങ്ങളാണ് ഞങ്ങള്‍ ഇവിടെ ഉന്നയിക്കുന്നത്.
പോലീസിനും പിണറായിക്കും പണി കിട്ടുമോ?.
നാലഞ്ച് മാസം അന്വേഷണം നടത്തി ഗൂഡാലോചനയിലെ ദിലീപിന്റെ പങ്കിനുള്ള എല്ലാ തെളിവുകളും കണ്ടുപിടിച്ചിട്ടാണ് ഞങ്ങള്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ പോലീസ് ആണ് ഇപ്പോള്‍ കുടുങ്ങാന്‍ പോകുന്നത്. കരുണാകരനെ കുടുക്കാന്‍ കേരള പോലീസും രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ചാരക്കേസ്സും, അതെ കരുണാകരന്റ കാലത്ത് ഉണ്ടായ ഈച്ചരവാര്യരുടെ മകന്‍ രാജനെ ഉരുട്ടി കൊന്ന കേസ്സും, ജിഷ കൊലകേസ്സും, ജിഷ്ണു പ്രണോയിയുടെ കേസ്സും, നിസ്സാമിന്റെ കേസ്സും പോലെയാണ് ഈ കേസ്സിനെ പോലീസ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും പോലീസ് കുടുങ്ങും എന്ന് ഉറപ്പാണ്. കാരണം ദീലീപ് എന്ന വ്യക്തി സാധാരണ മലയാളിയുടെ മനസ്സിലെ ജനപ്രിയനും അനേകരുടെ അന്നദാതാവും ആണ്. അവര്‍ തങ്ങളുടെ ജനപ്രിയ നായകന് ഏറ്റ മുറിവ് എത്ര കണ്ട് മറക്കും എന്ന് കണ്ട് അറിയണം.
എന്തുകൊണ്ടാണ് കേസ്സിലെ പ്രധാനിയായ മാഡത്തെ പിടിക്കാത്തത്?. ആ മാഡം ദിലീപിന്റെ ശത്രുനിരയിലെ കുടുംബാംഗമോ?.
ഈ കേസ്സിന്റെ ഗൂഡാലോചനയിലെ പ്രധാന പ്രതിയായ മാഡത്തിനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതാണ് ചില സംശയങ്ങളിലേയ്ക്ക് പൊതുസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ കേസ്സിലെ ഏറ്റവും പ്രധാനമായ മൊഴി പീഡനത്തിന് ഇരയായ നടിയുടെതാണ്. പള്‍സര്‍ സുനി അക്രമങ്ങള്‍ക്ക് ശേഷം ” എല്ലാം വിജയകരമായി നടന്നു ” എന്ന് ഈ മാഡത്തിനെ വിളിച്ച് പറയുന്നതായി കേട്ടു എന്ന് പീഡനത്തിന് ഇരയായ നടി മൊഴി തന്നിട്ടും എന്തുകൊണ്ടാണ് ഗൂഡാലോചനയിലെ പ്രധാന പ്രതിയായ ആ മാഡത്തിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?. പള്‍സര്‍ സുനിയുടെ ഫോണില്‍ നിന്ന് പോയിരിക്കുന്ന ആ ഫോണ്‍ കോളിന്റെ നമ്പര്‍ കണ്ട് പിടിക്കാന്‍ കേരള പോലീസിന് പത്ത് മിനിറ്റില്‍ അധികം ആവശ്യമുണ്ടോ?. ഇവിടെയാണ് ഈ കേസ്സില്‍ ദിലീപിന്റെ ശത്രുനിരയിലെ ആരെയൊക്കൊയോ സംരക്ഷിച്ചുകൊണ്ട് ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് പൊതുസമൂഹം ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്.
നാലഞ്ച് മാസം അന്വേഷിച്ച കേസ്സിലെ വ്യക്തമായ തെളിവുകള്‍ എവിടെ ?
ഗൂഡാലോചനയിലെ എല്ലാ തെളിവുകളും കിട്ടിയിട്ടാണ ദിലീപിനെ പ്രതിയാക്കിയത് എന്ന് പറഞ്ഞ പോലീസ് ദിലീപ് എന്ന സിനിമ നടന്‍ താമസിച്ച ഹോട്ടലുകളും, ക്ലബ്ബുകളും, പള്‍സര്‍ സുനി എന്ന കൊടും കുറ്റവാളി ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ വന്ന മിസ്സ് കോളും, ഒരു ആരാധകന്‍ എടുത്ത സെല്‍ഫിയില്‍ ദൂരെ നില്‍ക്കുന്ന വ്യക്തമാകാത്ത വെള്ള ഉടുപ്പ് ഇട്ട ഒരു വ്യക്തി പള്‍സര്‍ സുനിയാണ് എന്നും, ഇവര്‍ തമ്മില്‍ ഒരേ മൊബൈല്‍ ടവറിന്റെ കീഴില്‍ വന്നെന്നും ഒക്കെ കാട്ടിയാണ് ഗൂഡാലോചനയില്‍ തെളിവായി ചൂണ്ടി കാട്ടുന്നത്. സത്യത്തില്‍ ഇതൊന്നും അല്പം സാമാന്യ ബുദ്ധിയോടെ ചിന്തിക്കുന്ന ഒരു സാധാരണ മലയാളിക്ക് പോലും ദിലീപിനെ ഈ കേസ്സില്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവായി കാണാന്‍ കഴിയുന്നില്ല . അതുമാത്രമല്ല നിങ്ങള്‍ എന്നെ നുണപരോശോധനയ്ക്ക് വിധേയനാക്കികൊള്ളൂ എന്ന് പറഞ്ഞാണ് ദിലീപ് ഈ കേസ്സില്‍ മുന്നോട്ട് വന്നതെന്നും ഓര്‍ക്കണം.
എന്തുകൊണ്ടാണ് ദിലീപ് എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നത്?
കേസ്സിന്റെ തുടക്കം മുതല്‍ ഇന്ന് കോടതിയില്‍ എത്തിയത് വരെ ദിലീപിന്റെ മുഖത്ത് പ്രകടമാകുന്ന ചിരിയും, ആത്മവിശ്യാസവും, എന്നെ നുണപരിശോധനയക്ക് വിധേയനാക്കൂ എന്ന് പറയുന്നതും, ദിലീപിന്റെ അനുജന്‍ നിങ്ങളുടെ ഒക്കെ പണി തീര്‍ന്നിട്ട് ഞങ്ങള്‍ പണി തുടങ്ങാം എന്ന് മാധ്യമങ്ങളോട് പറഞ്ഞതും, പത്തും നാല്‍പ്പതും വര്‍ഷം ദിലീപിനെ അറിയാവുന്ന പലരും ദിലീപിനൊപ്പം അടിയുറച്ച് നില്‍ക്കുന്നതും, എന്നാല്‍ പല പ്രമുഖ സുഹ്രത്തുക്കളും തന്നെ കൈവിട്ടിട്ടും ഒക്കെ താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ധൈര്യത്തിലാണോ ദിലീപ് സന്തോഷവാനായി കാണപ്പെടുന്നത് ?. അങ്ങനെയെങ്കില്‍ പലര്‍ക്കും ദിലീപ് പണി കൊടുക്കും എന്ന് ഉറപ്പാണ്.
ദിലീപ് പുറത്ത് വന്നാല്‍ ഏഷ്യാനെറ്റിലെ വിനുവിനും, മാത്രുഭൂമിയിലെ വേണുവിനും, റിപ്പോര്‍ട്ടറിലെ നികേഷിനും, നാട്ടിലെ ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ക്കും പണി കിട്ടുമോ?
സോഷ്യല്‍ മീഡിയയുടെ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്കും, പോലീസിനും, മാധ്യമങ്ങള്‍ക്കും പഴയതുപോലെ രക്ഷപെടാന്‍ കഴിയുന്നില്ല എന്നത് വാസ്തവമാണ്. രാഷ്ട്രീയ – പോലീസ് – മാധ്യമ ബന്ധത്തെ പൊതുസമൂഹം വിശ്വാസത്തില്‍ എടുക്കില്ല എന്ന് ഉറപ്പാണ്. കാരണം ഈ മൂന്ന് കൂട്ടരും ചേര്‍ന്ന് പല നിരപരാധികളെയും കൊല്ലുകയും, പല പ്രതികളെയും രക്ഷിച്ചെടുക്കുകയും ചെയ്യുന്നതിന് അനേകം തെളിവുകള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ പൊതുസമൂഹം ദിലീപിനൊപ്പം നില്‍ക്കും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ആരോപണ വിധേയനായ വ്യക്തി എന്നതിന് പകരം ദിലീപിനെ പ്രതി എന്ന് ചിത്രീകരിക്കുന്നതിന് എതിരായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ദിലീപിനോപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍?
അതോടൊപ്പം പീഡിപ്പിക്കപ്പെട്ട നടി ദിലീപേട്ടനുമായി യാതൊരുവിധ സാമ്പത്തിക ഇടാപാടുകളും നടത്തിയിട്ടില്ലെന്നും , അദ്ദേഹം നിരപരാധിയാണെങ്കില്‍ ശിക്ഷിക്കരുത് എന്നും പറഞ്ഞ് ഇന്നലെ പുറത്തിറക്കിയ പത്രകുറിപ്പ് ജനമനസ്സില്‍ ദിലീപ് വീണ്ടും അവരുടെടെ ജനപ്രിയ നായകനായി മാറി കഴിഞ്ഞു. അതിനുള്ള വ്യക്തമായ തെളിവാണ് പതിവ് കൂവലിനും പരിഹാസത്തിനും പകരമായി തങ്ങളുടെ ജനപ്രിയ നടനെ സന്തോഷത്തോടെ അവര്‍ ഇന്ന് കോടതിയില്‍ വരവേറ്റത്. ഇതിനെ ദിലീപ് കാശ്ശു കൊടുത്ത് അദ്ദേഹത്തിന്റെ ഫാന്‍സ്സിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് എന്ന് പറഞ്ഞു തെറ്റി ധരിപ്പിക്കാന്‍ ദിലീപ് വിരുദ്ധരായ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പൊതുസമൂഹം വിലയ്ക്ക് എടുക്കുന്നതായി തോന്നുന്നില്ല. കാരണം ദിലീപ് ഇത്രയും മോശമായ ഒരു ഹീനകൃത്യം ചെയ്തിട്ടുണ്ടോ എന്ന സംശയം നടിക്കൊപ്പം നല്ലൊരു ശതമാനം മലയാളികളിലും ഉണ്ട് എന്നതാണ് സത്യം.
എന്ത് തന്നെയാണെങ്കിലും ദിലീപ് നാളെ ജാമ്യത്തില്‍ ഇറങ്ങുകയും, ഈ കേസ്സിന്റെ പിന്നില്‍ ദിലീപ് ഇല്ല എന്നത് സത്യമാവുകയും ആണെങ്കില്‍ പിണറായി മുതല്‍ പോലീസ്- മാധ്യമ- സിനിമ മേഖലകളിലെ പലരും വിയര്‍ക്കും എന്ന് ഉറപ്പാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി. കഴിഞ്ഞ ദിവസം രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഇത് കഴിഞ്ഞതിനെത്തുടര്‍ന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. വിധി പറയുന്നതും നാളത്തേക്ക് മാറ്റി.
ദിലീപിനെ മൂന്ന് ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആവര്‍ത്തിക്കുന്നു. തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മറുപടി നല്‍കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെളിവില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് മറുപടിയായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ഗൂഢാലോചന തെളിയിക്കുന്ന രേഖകളൊന്നും പോലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ദിലീപിനു വേണ്ടി ഹാജരായ അഡ്വ.കെ.രാംകുമാര്‍ വാദിച്ചത്.