ലണ്ടന്‍: ജനന സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ അനുവാദം. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പശ്ചാത്തലത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 11 മാസം പ്രായമുള്ള ഇസയ്യാ ഹാസ്ട്രപ്പ് എന്ന ആണ്‍കുട്ടിയാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഇന്റന്‍സീവ് കെയറില്‍ കഴിയുന്നത്. ഈ രീതിയില്‍ ചികിത്സ തുടരുന്നത് പ്രയോജനം ചെയ്യില്ലെന്നും കുട്ടിയോട് ചെയ്യുന്ന ദ്രോഹമായിരിക്കുമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിധിയെഴുതിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനും ഉപകരണങ്ങള്‍ നീക്കം ചെയ്യാനും കോടതി വിധിച്ചു. ചികിത്സ തുടരുന്നത് ശരിയാവില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയിരിക്കുന്നതെന്നും വേദനയോടെയാണെങ്കിലും ഇതാണ് തന്റെ വിധി പ്രസ്താവമെന്ന് ജസ്റ്റിസ് മക്‌ഡൊണാള്‍ഡ് വിധിച്ചു. കുട്ടിക്ക് ചികിത്സ തുടരാനായി അമ്മ തകേഷ തോമസും പിതാവ് ലാനര്‍ ഹാസ്ട്രപ്പുമാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ലണ്ടനിലെ ഫാമിലി ഡിവിഷന്‍ നടത്തിയ വിശകലനത്തിനു ശേഷ തിങ്കളാഴ്ചയാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

കുട്ടി ജനിച്ചതു തന്നെ വളരെ ഗുരുതരമായ വൈകല്യവുമായിട്ടായിരുന്നുവെന്ന് കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ഫിയോണ പാറ്റേഴ്‌സണ്‍ കോടതിയെ അറിയിച്ചു. ജനനസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ തലച്ചോറിനുണ്ടായ തകരാറാണ് കുട്ടിയുടെ അവസ്ഥക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് സ്വയം ശ്വസിക്കാനുള്ള കഴിവു പോലുമില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.