Main News

ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനിടെ യൂണിഫോമുകളില്‍ ഇളവ് അനുവദിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. കടുത്ത ചൂടില്‍ ഷോര്‍ട്‌സ് ധരിക്കാന്‍ അനുവദിക്കാത്തതിന് പാവാട ധരിച്ച് ആണ്‍കുട്ടികളുടെ പ്രതിഷേധം. ഡെവണിലെ ഇസ്‌ക അക്കാഡമിയിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. 1976ല്‍ അനുക്ഷഭവപ്പെട്ടതിന് സമാനമായ കടുത്ത ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. അക്കാഡമിയിലെ 30ഓളം ആണ്‍കുട്ടികളാണ് പാവാട ധരിച്ച് ക്ലാസില്‍ എത്തിയത്. പെണ്‍ സുഹൃത്തുക്കളില്‍ നിന്നോ സഹോദരിമാരില്‍ നിന്നോ വാങ്ങിയ പാവാടയും ധരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് കുതിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ട്രൗസറുകള്‍ക്ക് പകരം ഷോര്‍ട്‌സ് ധരിച്ചോട്ടെയെന്ന് ആണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് ചോദിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ നിയമങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ട് ധരിക്കുന്നതില്‍ കുഴപ്പമില്ല, തങ്ങള്‍ക്ക് മാത്രം എന്തിനാണ് നിയന്ത്രണമെന്ന് ആണ്‍കുട്ടികള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പാവാട ധരിച്ചാലും കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് ബുധനാഴ്ച പാവാട ധരിച്ച ക്ലാസിലെത്താന്‍ ഇവര്‍ തീരുമാനിച്ചത്.

വ്യാഴാഴ്ചയോടെ പാവാട ധരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി. 30ഓളം പേര്‍ ഈ വിധത്തില്‍ സ്‌കൂളിലെത്തി. ചിലരാകട്ടെ കാലുകള്‍ ഷേവ് ചെയ്യാന്‍ വരെ പണം മുടക്കിയെന്നാണ് വിവരം. പാവാടയിലെ സ്വാതന്ത്രത്തെക്കുറിച്ചാണ് ചിലര്‍ വാചാലരായത്. യൂണിഫോമിലെ ജാക്കറ്റുകള്‍ ധരിക്കാത്തതിന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ലണ്ടന്‍: ടോറി ഭരണത്തില്‍ ഭവനരാഹിത്യ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2010നെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനുമിടയില്‍ ഭാവനരഹിതരായെന്ന് ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പ്രഖ്യാപിച്ചത് 59,100 കുടുംബങ്ങളെയാണ്. 2010-11 കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. യുകെയുടെ ഹൗസിംഗ് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. സുരക്ഷിതമല്ലാത്ത താല്‍ക്കാലിക ഇടങ്ങളില്‍ താമസമാക്കുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് ആവശ്യമായ വീടുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് മൂലം ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലുകളില്‍ പോലും ആളുകള്‍ തങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇംഗ്ലണ്ടില്‍ മാത്രം താല്‍ക്കാലിക സൗകര്യങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 77,240 ആണ്. ആറ് വര്‍ഷം മുമ്പ് ഇത് 48,240 ആയിരുന്നു. ഇവയില്‍ 78 ശതമാനം കുടുംബങ്ങളും കുട്ടികളുമായാണ് താമസിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ 1,20,500 കുട്ടികള്‍ കഴിയുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്.

6590 കുടുംബങ്ങള്‍ ബെഡ് ആന്‍ ബ്രേക്ക്ഫാസ്റ്റ് ഫെസിലിറ്റികളില്‍ കഴിയുന്നു. ഇവരില്‍ 3010 കുടുംബങ്ങളില്‍ കുട്ടികളുണ്ട്. ഒറ്റ മുറിയില്‍ കുട്ടികളുമായി കഴിയേണ്ടി വരുന്നതും ബാത്‌റൂം, അടുക്കള സൗകര്യങ്ങള്‍ പരിചയമില്ലാത്തവരുമായി പങ്കിടേണ്ടി വരുന്നതുമൊക്കെയാണ് ഇതുകൊണ്ടുണ്ടാകുന്ന പ്രതിസന്ധികള്‍. ആറ് ആഴ്ചകള്‍ക്കു മേല്‍ കുട്ടികളുമായി ബി ആന്‍ഡ് ബി സൗകര്യങ്ങളില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.

ലണ്ടന്‍: ബെനഫിറ്റുകള്‍ പിന്‍വലിക്കുന്ന ടോറി സര്‍ക്കാര്‍ നയങ്ങള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ചെറിയ കുട്ടികളുമായി ഒറ്റക്ക് ജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. വെല്‍ഫെയര്‍ പദ്ധതികള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് കോടതി പരാമര്‍ശം തിരിച്ചടിയായിരിക്കുന്നത്. ലണ്ടനില്‍ 23,000 പൗണ്ടും മറ്റിടങ്ങളില്‍ 20,000 പൗണ്ട് വരെയുമുള്ള തുകയുടെ ആനുകൂല്യങ്ങള്‍ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നത് പിന്‍വലിക്കാനായിരുന്നു നീക്കം.

കുട്ടികളുമായി ജീവിക്കുന്ന നാല് സിംഗിള്‍ പേരന്റുകള്‍ നല്‍കിയ പരാതിയിലാണ് കോടതി നിലപാട് എടുത്തത്. ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണയിക്കുന്നത് തങ്ങളെപ്പോലുള്ളവര്‍ക്ക് ദുരിതമാകുമെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. കേസ് തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസായി പരിഗണിച്ച് വാദം കേള്‍ക്കണമെന്ന നിലപാടും കോടതി സ്വീകരിക്കുകയായിരുന്നു. കോടതി നിര്‍ദേശം നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.

ഒരു രക്ഷാകര്‍ത്താവ് മാത്രമുള്ള കുടുംബങ്ങള്‍ക്ക് യഥാര്‍ത്ഥ ദുരിതം സമ്മാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കോളിന്‍സ് യാതൊരു കാരണവുമില്ലാതെയാണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. കുട്ടികളുമായി ജീവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 37 ലക്ഷത്തോളം കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക് എന്നും കോടതി ഓര്‍മിപ്പിച്ചു.

സ്വന്തം ലേഖകന്‍

ബെര്‍മ്മിംഗ്ഹാം : യുകെ മലയാളികള്‍ക്ക് അഭിമാനമായി ബെര്‍മ്മിംഗ്ഹാമിലെ ചാരിറ്റി കൂട്ടായ്മ മാറുന്നു. ഫാ. ഡേവിസ് ചിറമേല്‍ അച്ചന്‍ നടത്തുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ബെര്‍മ്മിംഗ്ഹാമില്‍ നടത്തപ്പെടുന്ന ഈ സ്നേഹ കൂട്ടായ്മ കേരളത്തിലെ അനേകം കിഡ്നി രോഗികള്‍ക്ക് ആശ്വാസമായി മാറുകയാണ്. ചിറമേലച്ചന്‍ നിര്‍ദ്ദേശിക്കുന്ന പാവപ്പെട്ടവരായ അഞ്ചോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കുന്നതിന് ചിലവാകുന്ന തുക കണ്ടെത്തുക, അര്‍ഹരായ രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ബെര്‍മിംഗ്ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ചാരിറ്റി കൂട്ടായ്മ യുകെ മലയാളികള്‍ക്ക് അഭിമാനിമായി മാറുകയാണ്.

ബെര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ലഭിച്ച ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ മലയാളം യുകെയുടെ ചാരിറ്റിയിലൂടെ ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് എത്തിച്ചു കൊടുത്തുകൊണ്ടായിരുന്നു ഈ സഹോദരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മലയാളം യുകെ ഓണ്‍ലൈന്‍ ന്യുസ് പേപ്പറിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കോഡിനേറ്ററായ ജിമ്മി മൂലംകുന്നം ആണ് ഈ മെഷീനുകള്‍ ഷിപ്പ് കാര്‍ഗോയിലൂടെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തി പ്രിന്‍സ് ജോര്‍ജ്ജിനെ സഹായിച്ചത്.

ചിറമേലച്ചന്റെ നിര്‍ദ്ദേശപ്രകാരം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സഹായിക്കുവാന്‍ വേണ്ടി മാത്രം ബെനിഫാക്റ്റേഴ്സ് ഫോറം യുകെ എന്ന ചാരിറ്റി സംഘടനയ്ക്കും ഞായറാഴ്ച  രൂപം നല്‍കും. ഈ ചാരിറ്റിയിലൂടെ കണ്ടെത്തുന്ന ഫണ്ട് ചിറമേലച്ചന്റെ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് നേരിട്ട് കൈമാറികൊണ്ട് ഈ തുക മറ്റ് രീതിയില്‍ ചിലവഴിക്കപ്പെടില്ല എന്ന് ഈ സംഘടന ഉറപ്പ് വരുത്തും. അതോടൊപ്പം രോഗികള്‍ക്ക് ചികിത്സ ചിലവുകളില്‍ ഇളവ് ലഭിക്കുവാനുള്ള അവസരവും ഒരുക്കുന്നതായിരിക്കും. ഡയാലിസിസ്  ചെയ്യുവാന്‍ സാമ്പത്തികമായി കഴിവില്ലാത്ത അര്‍ഹരായ രോഗികള്‍ക്ക് മാത്രമേ ഈ ചാരിറ്റിയിലൂടെ സമാഹരിക്കുന്ന തുക നല്‍കുകയുള്ളൂ. ഇതിനോടകം ചികിത്സ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അനേകം ആളുകളാണ് പ്രിന്‍സ് ജോര്‍ജ്ജുമായും മലയാളം യുകെയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജാതിമത പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കാതെ ചിറമേലച്ചന്‍ തെരെഞ്ഞെടുക്കുന്ന രോഗികള്‍ക്ക് മാത്രയിരിക്കും ഈ ചാരിറ്റിയുടെ ചികിത്സ സഹായം നല്‍കുക.

യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മൂണിറ്റിയുടെ ( ബി സി എം സി ) ആതിഥേയത്വത്തില്‍ ആറോളം അസ്സോസ്സിയേഷനുകളാണ് ഈ മഹനീയ കര്‍മ്മത്തിന് വേണ്ടി ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡ് അസ്സോസ്സിയേഷന്‍, കേരള കലാവേദി നോര്‍ത്ത് ഫീല്‍ഡ്, കൊവന്റ്രി കേരള കമ്മ്യുണിറ്റി, മിഡ്‌ലാന്‍ഡ്‌ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വാള്‍സാള്‍, ബെര്‍മ്മിംഗ്ഹാം ഹിന്ദു സമാജം എന്നീ അസ്സോസ്സിയേഷനുകള്‍ ചേര്‍ന്നാണ് ബെര്‍മിംഗ്ഹാമില്‍ ഇങ്ങനെ ഒരു കാരുണ്യ കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. ഈ കൂട്ടായ്മയുടെ സദുദ്ദേശം മനസ്സിലാക്കി അനേകം മലയാളി കുടുംബങ്ങള്‍ ആണ് ഈ ചാരിറ്റിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ബെര്‍മിംഗ്ഹാമിലെ  സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ ചാരിറ്റി വിജയിപ്പിക്കുവാന്‍ വേണ്ടി വലിയ ക്രമീകരണങ്ങള്‍ ആണ് ഈ അസ്സോസ്സിയേഷനുകള്‍ നടത്തിയിരിക്കുന്നത്. ഇതിനോടകം മുന്നൂറോളം ടിക്കറ്റുകള്‍ ആണ് അവര്‍ ഈ ചാരിറ്റിക്ക് വേണ്ടി വിറ്റഴിച്ചത്. യുകെയിലുള്ള അനേകം വ്യക്തികളും, കൂട്ടായ്മകളുമാണ് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ മഹത്തായ കാരുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. മഹാമനസ്ക്കരായ ഓരോ യുകെ മലയാളികളിയുടെയും സാന്നിധ്യവും സഹകരണവും ഈ ജീവകാരുണ്യ കൂട്ടായ്മക്ക് ഉണ്ടാവണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം കേരളത്തിലുള്ള നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുന്ന ഈ ചാരിറ്റിക്ക് തുടര്‍ന്നും മലയാളം യുകെയുടെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു.

ഈ ചാരിറ്റി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ് താഴെ കൊടുക്കുന്നു.

St Giles’ Church hall

149 Church Rd, Birmingham B26 3TT

25th JUNE 2017

AT 5 PM

പ്രശനങ്ങൾക്കു തുടക്കം ഇങ്ങനെ  ആദ്യം സ്റ്റേഡിയത്തിന് ഉളളില്‍വെച്ച് പാക് കാണികള്‍ ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചിരുന്നു. നിന്റെ അച്ഛനാരാണ് ? നിന്റെ അച്ഛനാരാണ് എന്ന തരത്തിലുളള പരിഹാസശരങ്ങളാണ് ടീം ഇന്ത്യയ്ക്ക് നേരെ പാക് കാണികള്‍ ഉയര്‍ത്തിയത്. ഒടുവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയ്ക്ക് ഈ പരിഹാസം താങ്ങാനായില്ല. പാക് കാണിയുടെ കമന്റടിയ്ക്ക് ഉറച്ച മറുപടിയുമായി ഷമ്മി രംഗത്തെത്തി. ഇതോടെ രംഗം സംഘര്‍ഷമയമായി. ഉടന്‍ തന്നെ ധോണി ഇടപെട്ട് ഷമ്മിയെ പിന്തിരിപ്പിച്ചു. ഷമ്മിയേയും കൂട്ടി ധോണി പവലിയനിലേക്ക് നടന്നു.

 തുടർന്ന് മത്സര ശേഷം ഇന്ത്യ പാക് ആരാധകര്‍ തമ്മില്‍ ലണ്ടനില്‍ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ഓവലിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്താണ് ഇന്ത്യ-പാക് ആരാധകര്‍ തമ്മിലുളള ഈ ഏറ്റുമുട്ടല്‍ നാടകം നടന്നത്.പാക് കാണികള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ കൂട്ടി ആക്രമണം. ആ കാഴ്ച്ച കാണുക


നേരത്തെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചതിന് പിന്നാലെ പാക് ആരാധകര്‍ സൗരവ് ഗാംഗുലിയുടെ കാര്‍ തടഞ്ഞതും വിവാദമായിരുന്നു. പാക് പതാക വീശിയാണ് ഗാംഗുലിയുടെ കാര്‍ ഒരു പറ്റം ആരാധകര്‍ തടഞ്ഞത്.

ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് എംപിമാര്‍. ക്വീന്‍സ് സ്പീച്ചിനു ശേഷം പാര്‍ലമെന്‍ിലാണ് എംപിമാര്‍ ഇക്കാര്യം അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരും ഇക്കാര്യം ഉന്നയിച്ചു. ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികളുണ്ടെങ്കില്‍ അത് ഏത് വിധേനയും എതിര്‍ക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തിലാണ് എതിര്‍പ്പിന് ശക്തി കൂടിയത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് രാജ്യത്തിന് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.

ക്യാബിനറ്റിനുള്ളില്‍ പോലും തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്കെതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തൊഴിലുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബ്രെക്‌സിറ്റ് എന്ന ആശയമാണ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് മുന്നോട്ടു വെക്കുന്നത്. കുടിയേറ്റത്തില്‍ ഊന്നിയുള്ള ബ്രെക്‌സിറ്റ് എന്ന മേയുടെ ആശയത്തിന് നേര്‍ വിപരീതമാണ് ഇത്. ഹാര്‍ഡ് ബ്രെക്‌സിറ്റിനെതിരെ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പിനു ശേഷം അശക്തയായ തെരേസ മേയുടെ നിലപാടുകള്‍ക്കെതിരെ കൂടുതല്‍ ശബ്ദങ്ങള്‍ ഉയരുന്ന കാഴ്ചയാണ് പാര്‍ലമെന്റ് ദര്‍ശിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഡിയുപിയുമായി ധാരണയിലെത്താന്‍ ഇതുവരെ സാധിക്കാത്തത് സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ക്വീന്‍സ് സ്പീച്ച് നടന്നത്.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കെന്‍സിംഗ്ടണിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പുനരധിവസിപ്പിക്കും. സര്‍ക്കാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കെന്‍സിംഗ്ടണ്‍ റോവില്‍ 68 ഫ്‌ളാറ്റുകള്‍ ഇതിനായി വാങ്ങിയെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി സജീദ് ജാവിദ് പറഞ്ഞു. സിംഗിള്‍, 2, 3 ബെഡ്‌റൂം ഫ്‌ളാറ്റുകളാണ് വാങ്ങിയത്. തീപ്പിടിത്തമുണ്ടായി ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. പുതുതായി നിര്‍മിച്ച സോഷ്യല്‍ ഹൗസിംഗിലാണ് ഈ ഫ്‌ളാറ്റുകള്‍.

15,75,000 പൗണ്ട് മുതല്‍ 8.5 മില്യന്‍ പൗണ്ട് വരെ വില വരുന്ന പ്രൈവറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന സമുച്ചയത്തിലാണ് ഈ ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. 24 മണിക്കൂര്‍ കാവലും പ്രൈവറ്റ് സിനിമയുമൊക്കെ ഈ സമുച്ചയത്തിലുണ്ടെന്ന് നിര്‍മാതാക്കളായ സെന്റ് എഡ്വേര്‍ജിന്റെ വെബ്‌സൈറ്റ് പറയുന്നു. ഗ്രെന്‍ഫെല്‍ ടവറില്‍ നിന്നുള്ളവര്‍ക്ക് സ്ഥിരമായി താമസസൗകര്യമൊരുക്കാനാണ് ഇവ സര്‍ക്കാര്‍ വാങ്ങിയതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് അറിയിക്കുന്നത്.

തീപ്പിടിത്തമുണ്ടായി ഒരാഴ്ചയായിട്ടും ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ പ്രഖ്യാപനം വന്നത്. ഇരകളെ പുനരധിവസിപ്പിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ ഏറ്റെടുക്കണമെന്ന ജെറമി കോര്‍ബിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ നിലപാടിനു വിപരീതമായി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് തന്നെ സര്‍ക്കാരിന് വാങ്ങേണ്ടി വന്നിരിക്കുകയാണ്.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നുള്ള മുൻകരുതലായിട്ടാണ് 96 കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

Related image

ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജകുമാരന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനാല്‍ യുകെയില്‍ കടുത്ത ചൂട് തുടരുകയാണ്. ഉരുകുന്ന ചൂടിലും കുട്ടികളുടെ യൂണിഫോമില്‍ കടുംപിടിത്തം തുടരുന്ന സ്‌കൂളുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു. ബ്ലേസര്‍ ഇല്ലാതെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ച സ്‌കൂളുകളാണ് വിമര്‍ശന വിധേയമാകുന്നത്. ബോണ്‍മൗത്തിലെ ബിഷപ്പ് ഓഫഅ വിന്‍ചെസ്റ്റര്‍ അക്കാഡമി തന്റെ മൂന്ന് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതായി കെല്ലി അഡെന്റീല്‍ എന്ന സ്ത്രീ പറഞ്ഞു. സ്‌കൂള്‍ നിയമം അനുസരിച്ച് ജാക്കറ്റ് നിര്‍ബന്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതായി കെല്ലി ബോണ്‍മൗത്ത് എക്കോയോട് പ്രതികരിച്ചു.

സ്‌കൂളിന്റെ നിയമത്തില്‍ പൂര്‍ണ്ണമായും യൂണിഫോം ധരിക്കാതെ വകുന്ന കുട്ടികളെ തിരികെ വീട്ടിലേക്ക് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലായ്‌പോഴും ബ്ലേസര്‍ ധരിക്കണമെന്നും സ്‌കൂള്‍ അംഗീകരിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈല്‍, മേക്ക് അപ്, ആഭരണങ്ങള്‍ എന്നിവ മാത്രമേ പാടുള്ളു എന്നാണ് ചട്ടം. ബിഷപ്പ് ഓഫ് വിന്‍ചെസ്റ്റര്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ കാഴ്ചയിലുള്‍പ്പെടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കണം. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ ശാഠ്യമെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം.

കിംഗ്സ്റ്റണ്‍ അപ്പോണ്‍ ഹള്ളിലെ കിംഗ്‌സ് വുഡ് അക്കാഡമിയില്‍ നിന്നും ബ്ലേസര്‍ ധരിക്കാത്തതിന് മൂന്ന് കുട്ടികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. കടുത്ത ചൂടില്‍ തന്റെ മകന്‍ കുഴഞ്ഞു വീണതായി മങ്ക്മാന്‍ എന്ന സ്ത്രീ പറഞ്ഞു. അതേത്തുടര്‍ന്ന് കുട്ടി ബ്ലേസര്‍ ധരിക്കുന്നത് ഒഴിവാക്കിക്കോട്ടെ എന്ന് താന്‍ സ്‌കൂള്‍ റിസപ്ഷനില്‍ അന്വേഷിച്ചു. കയ്യില്‍ ഒപ്പം കരുതിയാല്‍ മതിയാകും എന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്. പക്ഷേ അഞ്ച് മിനിറ്റിനകം തന്റെ കുട്ടിയെ പുറത്താക്കിയെന്ന് സ്‌കൂളില്‍ നിന്ന് ഫോണ്‍ വന്നതായി അവര്‍ പറഞ്ഞു. മറ്റ് രണ്ട് കുട്ടികളെക്കൂടി പുറത്താക്കിയിട്ടുണ്ട്.

കോഴിക്കോട്: കേരളത്തില്‍ കര്‍ഷക ആത്മഹത്യ. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ ജോയ്(57) ആണ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു.

ഈ സമരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നികുതി സ്വീകരിച്ചത്. ഇപ്പോള്‍ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നാണ് വിവരം. നികുതി അടക്കാനെത്തുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരികെ അയക്കുകയാണ് പതിവ്. ഇതിലുണ്ടായ മനപ്രയാസമാണ് ജോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ഉദ്യോഗസ്ഥ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരന്‍ ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ ജില്ലാകളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി ചന്ദ്രശേഖരനാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. ജോയിയുടെ പേരിലുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.

Copyright © . All rights reserved