ഭാരത് ആശുപത്രിയിൽ സമരം നടത്തിവന്ന മുഴുവൻ നഴ്സുമാരെയും പിരിച്ചുവിട്ടു. 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്‍റിന്‍റെ ഈ നടപടി. എന്നാൽ ആശുപത്രിയിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാർ അവസാനിച്ച നഴ്സുമാരെ അത് പുതുക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.
ബ്രിട്ടണിലെ കുപ്രസിദ്ധ ബാലപീഡകന് അവസാനം കിട്ടിയത് ആജീവനാന്ത ജയില്‍ശിക്ഷ. നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാര്‍ഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് ഹക്കിള്‍. ഇയാള്‍ ബാലപീഡകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മണ്‍റോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്.ഗ്യാപ് സ്റ്റുഡന്റ് വേഷത്തില്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാള്‍ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനും ദീര്‍ഘായുസ് ഉണ്ടാകുന്നതിനും നവവധുവിനെ ബലാത്സംഗം ചെയ്തു. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശാനുസരണമാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം മന്ത്രവാദിയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15നായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹാപുര്‍ ജില്ലയിലെ ഒരു വസ്‌ത്രവ്യാപാരിയാണ് ലിസാരി ഗേറ്റ് സ്വദേശിനിയായ പെണ്‍കുട്ടിയെ നിക്കാഹ് ചെയ്‌തത്.
വിവാഹദിവസം വീട്ടിലെ വിരുന്ന് സല്‍ക്കാരം കഴിഞ്ഞപ്പോഴാണ് മയക്കുമരുന്ന് ചേര്‍ത്ത ശീതളപാനീയം പെണ്‍കുട്ടിക്ക് നല്‍കിയത്. പാതിമയക്കത്തിലായ യുവതി, തന്റെ മുറിയിലേക്ക് ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും കയറുന്നത് കണ്ടെങ്കിലും പ്രതികരിക്കാനാകാത്ത അവസ്ഥയിലായിരുന്നു. മയങ്ങിപ്പോയ പെണ്‍കുട്ടിയെ ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം രാവിലെ, ബോധം വീണപ്പോഴാണ് താന്‍ ബലാത്സംഗത്തിന് ഇരയായത് പെണ്‍കുട്ടിക്ക് മനസിലാകുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ ആപത്തിലാണെന്നും, ആപത്ത് ഒഴിവാക്കുന്നതിനാണ് ഇത് ചെയ്തതെന്നും ഭര്‍തൃവീട്ടിലെ സ‌്ത്രീകള്‍ യുവതിയോട് പറഞ്ഞു. കൂടാതെ, ഇങ്ങനെ ചെയ്താല്‍, വന്‍ നിധി ലഭിക്കുമെന്നും മന്ത്രവാദി പറഞ്ഞത്രെ. ഉടന്‍തന്നെ അവിടംവിട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി, പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ലണ്ടന്‍: ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ നല്‍കി വരുന്ന പലിശയ്ക്ക് പരിധി നിര്‍ണയിക്കണമെന്ന് ലേബര്‍ ആവശ്യപ്പെടും. കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. കുടുംബങ്ങളുടെ കടം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാണ് പ്രതികൂലമായി ബാധിക്കുകയെന്ന് ലേബര്‍ വ്യക്തമാക്കി. ഇന്ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതി അവതരിപ്പിക്കും.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് കടം കഴിഞ്ഞ വര്‍ഷത്തോടെ 1.8 ട്രില്യന്‍ പൗണ്ട് ആയിട്ടുണ്ട്. താന്‍ അവതരിപ്പിക്കുന്ന പദ്ധതി 14 ബില്യന്‍ പൗണ്ട് കടമുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസകരമാണെന്ന് മക്‌ഡോണല്‍ പറഞ്ഞു. ബ്രെറ്റണിലാണ് ലേബര്‍ സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ സമ്മേളനമെന്ന് വിശേഷിപ്പിക്കാവുന്ന ഇതില്‍ 13,000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് നിരവധി വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന വേദികൂടിയായി സമ്മേളനം മാറും.
ലേബര്‍ പദ്ധതിയനുസരിച്ച് ഫിനാന്‍ഷ്യല്‍ കോണ്‍ഡക്റ്റ് അതോറിറ്റി പ്രത്യേക പദ്ധതി അവതരിപ്പിക്കുമെന്നാണ് വിവരം. ഇതനുസരിച്ച് വാങ്ങുന്ന ക്രെഡിറ്റിന് തുല്യമായ തുക മാത്രമേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ അടക്കേണ്ടതായി വരികയുള്ളു. ഫീസുകളായോ അമിത പലിശയായോ ഇനി പണം നല്‍കേണ്ടതായി വരില്ല. ഈ പദ്ധതി
ടോറികള്‍ തള്ളിയാല്‍ അടുത്ത ലേബര്‍ സര്‍ക്കാര്‍ നിയമം തന്നെ ഭേദഗതി ചെയ്യുമെന്നും മക്‌ഡോണല്‍ അറിയിച്ചു.
ലണ്ടന്‍: ഉറക്കമില്ലായ്മ നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് വിദഗ്ദ്ധര്‍. ബെര്‍ക്കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, സെന്റര്‍ ഫോര്‍ ഹ്യൂമന്‍ സ്ലീപ്പ് സയന്‍സ് ഡയറക്ടര്‍ ആയ പ്രൊഫ. മാത്യു വോക്കര്‍ ആണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജൈവഘടനയെ ഉറക്കക്കുറവ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാരകമായ പല രോഗങ്ങളും ബാധിക്കാന്‍ ഇടയാക്കും. ഉറക്കക്കുറവ് ആധുനിക സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രശ്‌നത്തിന് രാഷ്ട്രീയനേതാക്കളും തൊഴില്‍ദാതാക്കളും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിക്കുന്നു. പകരം നന്നായി ഉറങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് മടിയുടെ ലക്ഷണമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വൈദ്യുതി വിളക്കുകള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍, ദീര്‍ഘ യാത്രകള്‍, സ്വകാര്യ സമയവും പ്രവൃത്തിസമയവും തമ്മിലുള്ള അന്തരം കുറയുന്നത്, മറ്റ് ആധുനിക ജീവിത ശൈലികള്‍ എന്നിവ ഉറക്കക്കുറവിന് കാരണമാകുന്നു.
ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങണമെന്നാണ് ഉപദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, അല്‍ഷൈമേഴ്‌സ്, പൊണ്ണത്തടി, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മറ്റ് ആരോഗ്യത്തകരാറുകള്‍ എന്നിവയിലേക്ക് ഉറക്കക്കുറവ് നയിക്കുന്നു. അതായത് ഉറക്കക്കുറവ് നിങ്ങളെ സാവധാനം മരണത്തിലേക്കാണ് തള്ളിവിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: എന്‍എച്ച്എസില്‍ നടപ്പാക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കലുകള്‍ ബാധിക്കുന്നത് കുട്ടികളുടെ ചികിത്സാമേഖലയെ. ക്യാന്‍സര്‍ നിര്‍ണയം, കുട്ടികളില്‍ ആവശ്യമായ സങ്കീര്‍ണ്ണമായ ചികിത്സകള്‍ എന്നിവയുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയെന്നാണ് വിവരം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെങ്കിലും ചികിത്സാരംഗത്ത് ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി വിവരാവകാശ നിയമമനുസരിച്ചാണ് പുറത്തായത്.
അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകളും ഈ പദ്ധതിയനുസരിച്ച് സൗജന്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. നിര്‍ദ്ദയമായ ഫണ്ട് വെട്ടിച്ചുരുക്കല്‍ എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന നടപടികള്‍ക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. 38 ഡിഗ്രീസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഇംഗ്ലണ്ടിലെ 13 മേഖലകളിലെ എന്‍എച്ച്എസ് സേവനദാതാക്കളോട് ഇവ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ 5 ദശലക്ഷം പൗണ്ടിന്റെ ലോക്കല്‍ സര്‍വീസുകളാണ് കൂടുതലായി വെട്ടിച്ചുരുക്കുന്നത്. എന്‍എച്ച്എസ് റെഗുലേറ്റര്‍മാര്‍ നടത്തുന്ന ഈ സേവനങ്ങള്‍ കുറയ്ക്കുന്നതിലൂടെ 250 മില്യന്‍ മിച്ചം പിടിക്കാനാണ് ശ്രമം. ക്യാന്‍സര്‍ നിര്‍ണ്ണയം, ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, അപകടങ്ങള്‍ മൂലമോ അല്ലാതെയ ഉണ്ടാകുന്ന വൈകല്യങ്ങള്‍ ഉള്ളവരെ പുനരധിവസിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് നല്‍കിവന്നിരുന്ന ഫണ്ടുകളാണ് ഇല്ലാതാകുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് കുടുംബങ്ങള്‍. കുടുംബം രൂപപ്പെടുന്നതോ വിവാഹത്തിലൂടെയും. ഭര്‍ത്താവും ഭാര്യയും കൂടിച്ചേര്‍ന്ന് ഇമ്പത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗമത്രേ. വ്യക്തിജീവിതത്തിലും സമൂഹ രൂപീകരണത്തിലും ഇത്ര പ്രാധാന്യമുള്ള കുടുംബജീവിതത്തിന്റെ നാന്ദിയായ വിവാഹത്തിന് ലോകം വലിയ പ്രാധാന്യമാണ് കല്‍പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സംസ്‌കാരങ്ങളിലും വിവാഹവും അതിന്റെ ആഘോഷങ്ങളും വ്യത്യസ്തങ്ങളായ ചടങ്ങുകളോടെ കൊണ്ടാടാറുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ മുതല്‍ ആഴ്ചകളും മാസങ്ങളും വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ വരെ വിവാഹത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടക്കാറുണ്ട്.
ഓരോ സ്ഥലത്തുമുള്ള പരമ്പരാഗത ആചാരങ്ങള്‍ക്ക് പുറമേ വിവാഹ ആഘോഷങ്ങള്‍ വ്യത്യസ്ഥമാക്കാനായി പലരും വിചിത്രമായ പല കാര്യങ്ങളും ഇക്കാലത്ത് സംഘടിപ്പിക്കാറുണ്ട്. വെള്ളത്തിനടിയില്‍ വച്ച് വിവാഹിതരാകുന്നവര്‍, ആകാശത്തുവച്ച് വരണമാല്യം ചാര്‍ത്തുന്നവര്‍, കാടിനുള്ളിലും കടല്‍ത്തീരത്തും വിവാഹവേദി തയ്യാറാക്കുന്നവര്‍, രാഷ്ട്രീയ-സിനിമാ താരങ്ങളുടെ സാന്നിധ്യത്താല്‍ വിവാഹ ആഘോഷം കൊഴുപ്പിക്കുന്നവര്‍, വരനും വധുവും ഉള്‍പ്പെടെ പാട്ടുപാടിയും ഡാന്‍സുകളിലും വിവാഹദിനം അവിസ്മരണീയമാക്കുന്നവര്‍ ഇങ്ങനെ നിരവധി വ്യത്യസ്ഥതകളുമായി വാര്‍ത്തകളില്‍ ഇടംനേടുന്ന വിവാഹങ്ങളുണ്ട്. ചില അന്ധവിശ്വാസങ്ങളുടെ പേരില്‍ ചില മൃഗങ്ങളെ ജീവിത പങ്കാളിയായി സ്വീകരിക്കുന്ന വിചിത്ര മനുഷ്യരുമുണ്ട്. വിവാഹ ആഘോഷം വ്യത്യസ്ഥമാക്കി പുലിവാലു പിടിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രീലങ്കയിലെ കാന്‍ഡിയില്‍ നിന്നാണ്. വധുവിന്റെ രണ്ടുമൈല്‍ നീളമുള്ള വിവാഹസാരി പിടിക്കാന്‍ നിയോഗിച്ചത് 250 കുട്ടികളെ വിവാഹവേദിയില്‍ പൂക്കള്‍ പിടിച്ചത് 100 കുട്ടികള്‍. സ്‌കൂള്‍ പ്രവൃത്തിദിനത്തില്‍ കുട്ടികളെ നിയമവിരുദ്ധമായി ഇത്തരം ജോലിക്ക് നിയോഗിച്ചതിനാണ് പോലീസ് കകേസെടുത്തിരിക്കുന്നത്. പുതുമയ്ക്ക് വേണ്ടി ചെയ്ത വിവാഹ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ പുലിവാലായി മാറി. കുറ്റം തെളിഞ്ഞാല്‍ വധു പത്ത് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍!


ഏറെ കൊട്ടിഘോഷിക്കപ്പെട്ടു നടക്കപ്പെടുന്ന പല സിനിമാ – വിവാഹങ്ങളും ശുഭാന്ത്യത്തിലെത്താറില്ല. മുമ്പെങ്ങുമില്ലാത്തപോലെ ഇക്കാലത്ത് സാധാരണക്കാരുടെ വിവാഹ – കുടുംബ ജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹ കുടുംബജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹമോചനത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരാതികളടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകം മാറിവരുന്നതിന്റെയും പുതിയ കണ്ടുപിടുത്തങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടായി വരുന്നതിന്റെയും വാര്‍ത്താമാധ്യമങ്ങളുടെ സ്വാധീനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന വ്യക്തി സ്വാതന്ത്ര്യ ചിന്തയുടെയുമെല്ലാം ഫലങ്ങളും സ്വാധീനവും ഇന്നത്തെ കുടുംബജീവിതങ്ങളെ വളരെ ശക്തമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ അകല്‍ച്ചയും മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തില്‍ ഉണ്ടായ ഭാവമാറ്റങ്ങളും കുറഞ്ഞുവരുന്ന അയല്‍പക്കബന്ധങ്ങളും വ്യക്തിജീവിതത്തിന്റെ സമഗ്രത നഷ്ടപ്പെടുന്നതുമെല്ലാം ഇന്ന് പതിവുകാഴ്ചകളാകുന്നു. നഷ്ടപ്പെട്ടു പോകുന്ന ഈ കുടുംബജീവിത വിശുദ്ധി വീണ്ടെടുക്കേതുണ്ട്. കാരണം സമൂഹത്തിന്റെ അടിസ്ഥാനഘടകം നന്നായാല്‍ സമൂഹം നന്നാവും. ഈ അടിസ്ഥാനഘടകത്തില്‍ ചീയല്‍ സംഭവിച്ചാല്‍ അതു സമൂഹത്തെ മുഴുവന്‍ രോഗാതുരമാക്കും. വിവാഹദിനം എത്ര ആര്‍ഭാടമായി ആഘോഷിക്കപ്പെചുന്നു എന്നല്ല, വിവാഹത്തിനുശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങനെ ജീവിക്കുന്നു എന്നു നോക്കിയാണ് ഓരോ വിവാഹവും വിലയിരുത്തപ്പെടേണ്ടത്.

വിവാഹ ജീവിത വിജയത്തിന്റെ അടിസ്ഥാന സൂത്രവാക്യം വി. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെ തന്നെ ഭാര്യയെ സ്നേഹിക്കണം, ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.” (എഫേസോസ് 5:33). ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് കുടുംബജീവിത വിജയത്തിന്റെ നെടുംതൂണുകള്‍. സ്നേഹമുണ്ടെങ്കില്‍ ബഹുമാനവുമുണ്ടാകും, ബഹുമാനമുണ്ടെങ്കില്‍ പരസ്പരം സ്നേഹിക്കാനുമാകും. സ്നേഹമെന്നത് ജീവനുള്‍പ്പെടെ എന്തും പങ്കാളിക്കുവേണ്ടി കൊടുക്കുവാന്‍ കാണിക്കുന്ന മനസാണ്. അങ്ങനെയുള്ള ജീവിതത്തില്‍ പരസ്പര പരാതികള്‍ക്ക് സ്ഥാനമില്ല. തനിക്കുള്ളതും തന്നെത്തന്നെയും പൂര്‍ണമായി പങ്കാളിക്ക് കൊടുക്കുവാന്‍ മനസു കാണിക്കുന്ന ഒരാള്‍ തന്റെ ജീവിത പങ്കാളിയോടുള്ള സ്നേഹം അതിന്റെ പൂര്‍ണതയില്‍ പ്രകാശിപ്പിക്കുകയാണ്.
വിവാഹജീവിതത്തില്‍ ഭര്‍ത്താവ് ഭാര്യയെ തന്നെക്കാള്‍ വലുതായും തന്റെ ആവശ്യങ്ങളെക്കാള്‍ ഭാര്യയുടെ ആവശ്യങ്ങളെ വലുതായും കാണുന്നതിനെയാണ് ബഹുമാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാര്യയും അതുപോലെ തന്നെ തന്റെ ഭര്‍ത്താവിനെക്കുറിച്ചും കണക്കാക്കുന്നു. വിവാഹം ഒരു മറക്കലും ഒരു ഓര്‍മ്മിക്കലുമാണെന്നു പൊതുവെ പറയാറുണ്ട്. സ്വയം മറക്കാനും പങ്കാളിയെ ഓര്‍മ്മിക്കാനുള്ള ജീവിതമാണ് വിവാഹം.
ഇതിനു വിപരീതമായി എപ്പോഴൊക്കെ സംഭവിക്കുന്നോ അതായത്, സ്വയം മാത്രം ഓര്‍മ്മിക്കാനും പങ്കാളിയെ മറക്കാനും തുടങ്ങുന്നാ അപ്പോള്‍ മാത്രമാണ് വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
ഈ പരസ്പര സ്നേഹവും ബഹുമാനവുമുണ്ടെങ്കില്‍ ജീവിതത്തിന്റെ ഏതു വിപത്സന്ധിയെയും മറികടക്കാന്‍ ദമ്പതികള്‍ക്കാവും. റീടേയ്ക്കോ ട്രയലോ ഇല്ലാതെ, അഭിനയമല്ലാതെ ആത്മാര്‍ത്ഥമായ ജീവിതമായി മുമ്പോട്ടുമാത്രം പോകേണ്ടതാണ് വിവാഹ/കുടുംബജീവിതം. ക്രൈസ്തവ കാഴ്ചപ്പാടില്‍ വിവാഹം ഒരു കുദാശയാണ്. കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥം വിശുദ്ധീകരിക്കുന്ന കര്‍മ്മം എന്തത്രേ. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളില്‍ വിവാഹം എന്ന ഒരു കൂദാശ മാത്രമാണ് രണ്ടുപേര്‍ (ഭര്‍ത്താവും ഭാര്യയും) ഒരുമിച്ച് ചേര്‍ന്ന് ഒരു കൂദാശ സ്വീകരിക്കുന്നത്. ബാക്കിയെല്ലാ കൂദാശകളും ഒരാള്‍ തന്നെയാണ് സ്വീകരിക്കുന്നത്. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന പുരുഷനും സ്ത്രീയും ജീവിക്കുന്ന കൂദാശകളായി മാറുന്നു. വിവാഹശേഷം ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനെ വിശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഭര്‍ത്താവിനും. അങ്ങനെ വിവാഹിതര്‍ പവിത്രമായ, ജീവിക്കുന്ന കൂദാശകളായി സ്വയം മാറുന്നു, മാറണം.

വിവാഹ ദിനത്തിന്റെ അത്യാഡംബര ആഘോഷങ്ങള്‍ കഴിഞ്ഞും സന്തോഷത്തിലും സമാധാനത്തിലും പരസ്പര ഐക്യത്തില്‍ സ്നേഹത്തോടെ ജീവിക്കാനും, വിവാഹജീവിതം മുഴുവന്‍ വിവാഹദിനത്തിലെ സന്തോഷം നിലനിര്‍ത്താനും പരസ്പരം വിശുദ്ധീകരിക്കുന്ന കൂദാശകളായി മാറാനും എല്ലാ വിവാഹിതര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥയോടെ. സന്തോഷം നിറഞ്ഞ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: യുകെയില്‍ ജോലി ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ നഴ്‌സുമാര്‍ക്ക് ആശ്വാസമായി ഐഇഎല്‍ടിഎസില്‍ ഇളവുകള്‍ വരുത്താന്‍ ആലോചന. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഭാഷാജ്ഞാനം പരിശോധിക്കുന്ന പരീക്ഷ കടുത്തതാക്കിയത്. എന്നാല്‍ ഇത് മൂലം എന്‍എച്ച്എസിനുണ്ടായ തിരിച്ചടിയാണ് തീരുമാനത്തില്‍ പുനപരിശോധനയ്ക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഐഇഎല്‍ടിഎസ് പോലെയുള്ള പരീക്ഷകളില്‍ പുറന്തള്ളപ്പെടുന്നതായും കണ്ടെത്തിയിരുന്നു.
ഓസ്‌ട്രേലിയ, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഭാഷാ പരിശോധനയില്‍ ഇളവുകള്‍ വരുത്തണമെന്ന് എന്‍എച്ച്എസ് റിക്രൂട്ടര്‍മാര്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെ സംഘടനകളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഐഇഎല്‍ടിഎസിന് പകരം ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് നടത്താനുള്ള സാധ്യതയേക്കുറിച്ചുള്ള നിര്‍ദേശം നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ മുന്നോട്ടുവെക്കും.
ഇംഗ്ലീഷില്‍ നഴ്‌സിംഗ് പഠിക്കുകയും അടുത്ത കാലത്ത് യോഗ്യത നേടുകയും ചെയ്തവര്‍ക്കും ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള യോഗ്യത ലഭിച്ചേക്കും. എന്‍എച്ച്എസ് ഘടകങ്ങളും രോഗികളുടെ സംഘടനകളും അംഗീകരിച്ചാല്‍ അടുത്ത മാസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും.
ഐഇഎല്‍ടിഎസ് പരീക്ഷയില്‍ നാല് സെക്ഷനുകളിലായി 7 സ്‌കോര്‍ നേടിയാല്‍ മാത്രമേ യുകെയില്‍ ജോലി ചെയ്യാന്‍ അംഗീകാരം ലഭിക്കൂ. ഈ സ്‌കോര്‍ കുറയ്ക്കുമോ എന്നാണ് എന്‍എംസി ആരായുന്നത്. ഉത്തരങ്ങളില്‍ എസ്സേകളുടെ ഘടനയും ടെന്‍സുകള്‍ തെറ്റുന്നതുമാണ് കഴിവുള്ള പല നഴ്‌സുമാര്‍ക്കും അംഗീകാരം നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നും എന്‍എംസി പറയുന്നു. എന്‍എച്ച്എസില്‍ 40,000 നഴ്‌സുമാരുടെ കുറവാണ് ഉള്ളത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബറിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 6 ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനാണ് ഊബറിന് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതും പരിഗണിച്ചാണ് ഊബര്‍ നിരോധിക്കാന്‍ ടിഎഫ്എല്‍ തീരുമാനിച്ചത്. നഗരത്തിന് ഊബര്‍ യോജിച്ചതല്ലെന്നാണ് വിശദീകരണം.
ഈ തീരുമാനത്തെ ചരിത്രപരമായ വിജയം എന്നായിരുന്നു തൊഴിലാളി സംഘടനള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മേഖലയിലെ ആരോഗ്യകരമായ മത്സരമാണ് ഈ തീരുമാനം ഇല്ലാതാക്കിയെന്ന് ഊബര്‍ അനുകൂലികളും പറഞ്ഞു. ഊബര്‍ ലണ്ടന്‍ തുടക്കമിട്ട ഓണ്‍ലൈന്‍ പരാതിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പിന്തുണയുമായി എത്തിയത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള അവകാശമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനും അതിന്റെ ചെയര്‍മാനായ മേയറും ചേര്‍ന്ന് ഇല്ലാതാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
ഈ തീരുമാനം നടപ്പായാല്‍ 40,000ത്തോളം ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും. ലണ്ടന്‍ വാസികള്‍ക്ക് താങ്ങാനാകുന്ന ചെലവിലുള്ള യാത്രാ സൗകര്യവും ഇല്ലാതാകുമെന്ന് ഊബര്‍ പറയുന്നു. ലണ്ടന്‍ നഗരം അത്ര തുറന്ന ഹൃദയമുള്ള ഇടമല്ലെന്ന് ലോകത്തിനു മുമ്പില്‍ ചിത്രീകരിക്കപ്പെടുമെന്നും ഊബര്‍ കുറ്റപ്പെടുത്തുന്നു. യുകെയില്‍ 40 നഗരങ്ങളില്‍ ഊബര്‍ സേവനം നല്‍കുന്നുണ്ട്.
ലണ്ടന്‍: വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത് ആവശ്യമായതിലും അധികം തുക. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിലേറെ ഈ വിധത്തില്‍ കൂടുതലായി തിരിച്ചടക്കപ്പെട്ടിട്ടുണ്ട്. 86,000 മുന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം അധികം തുക അടച്ചതെന്നാണ് വിവരം. 2010ല്‍ 52,000 പേര്‍ മാത്രമായിരുന്നു തുക തിരിച്ചടച്ചത്. 592 പൗണ്ടാണ് ശരാശരി അടവായി കണക്കാക്കുന്നതെങ്കിലും ചിലര്‍ 5000 പൗണ്ടും 10,000 പൗണ്ട് വരെയും അടച്ചതായി കണക്കുകള്‍ പറയുന്നു.
ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികം തുക ഈടാക്കിയതില്‍ എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് സ്റ്റുഡന്റ് ലോണ്‍സ് കമ്പനിയെ കുറ്റപ്പെടുത്തി. ഈടാക്കിയ തുകയേക്കുറിച്ചുള്ള കണക്കുകള്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് എച്ച്എംആര്‍സി പറഞ്ഞു. പേയ് ആസ് യു ഏണ്‍ പദ്ധതിയനുസരിച്ച് പ്രതിമാസം തിരിച്ചടക്കുന്ന പണത്തിന്റെ വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്നാണ് എച്ച്എംആര്‍സി ശേഖരിച്ചത്. മുന്‍ വര്‍ഷത്തെ ബാലന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ഓട്ടമിലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ നിലവിലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ മാര്‍ഗങ്ങളില്ല
പലിശനിരക്കും ബാലന്‍സും ഇവര്‍ക്ക് ലഭിക്കുന്നത് പലപ്പോഴും 5 മുതല്‍ 17 മാസങ്ങള്‍ക്ക് ശേഷമായിരിക്കും. ഇതോടെ വിദ്യാഭ്യാസ വായ്പകളുടെ ചുമതല എച്ച്എംആര്‍സിയെ ഏല്‍പ്പിക്കുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 100 ബില്യന്‍ പൗണ്ടിന്റെ വിദ്യാഭ്യാസ വായ്പകളാണ് എസ്എല്‍സിയുടെ ചുമതലയിലുള്ളത്. 60 ലക്ഷം പേരാണ് ഈ വായ്പകള്‍ എടുത്തിരിക്കുന്നത്.