Main News

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്. കഴിഞ്ഞ വര്‍ഷം 10,000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 1000 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 89 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായതെന്ന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് നേതൃത്വം വിലയിരുത്തുന്നു.

നിലവിലുള്ള ജീവനക്കാര്‍ക്ക് മേല്‍ ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് മേധാവികളും നഴ്‌സിംഗ് നേതാക്കളും ആവശ്യപ്പെട്ടു. പുതുതായുള്ള രജിസ്‌ട്രേഷനില്‍ കുറവുണ്ടാകുന്നതിനു പുറമേ നിലവിലുള്ള യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച 12 മാസങ്ങള്‍ക്കിടെ 67 ശതമാനത്തോളം പേര്‍ യുകെ വിട്ടുവെന്നാണ് കണക്ക്. ഇപ്പോള്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കൂടുതലാണ് വിട്ടു പോകുന്നവരുടെ എണ്ണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്ന് എന്‍എംസി പറയുന്നു. കഴിഞ്ഞ 12 മാസത്തെ കാലയളവില്‍ 1107 നഴ്‌സുമാര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 10,178 ആയിരുന്നു. യുകെയില്‍ നഴ്‌സിംഗ് വിദ്യാഭ്യാസം നേടിയവര്‍ ആ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കുന്നതിന്റെ നിരക്ക് 9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 40,000 നഴ്‌സുമാരുടെയെങ്കിലും കുറവ് എന്‍എച്ച്എസിന് ഇപ്പോള്‍ ഉണ്ട്. അതിനിടെയാണ് കൊഴിഞ്ഞുപോക്ക് തുടരുന്നത്.

സ്വന്തം ലേഖകന്‍

ലണ്ടന്‍ : 2017 ലെ യുക്മ  സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയും , നാഷണല്‍ കലാമേളയും പിടിച്ചടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നു ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ മിന്നുന്ന പ്രകടനമാണ് ജി എം എ കാഴ്ചവെച്ചത്. നൂറ്റിപ്പത്ത് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള യുക്മ നടത്തിയ നാഷണല്‍ കലാമേളയില്‍ ഏറ്റവും നല്ല അസോസിയേഷനായി ജി എം എ തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ  മത്സരങ്ങള്‍ നടന്ന കലാമേളയില്‍ 68 പോയിന്റുകള്‍ നേടി ആധികാരിക വിജയമാണ് ജി എം എ കരസ്ഥമാക്കിയത്.  ജി എം എ യുടെ ക്രിസ്റ്റല്‍ വര്‍ഷത്തിലെ ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ യുക്മ നാഷണല്‍ കലാമേളയിലെ ഈ വിജയം ഇരട്ടി മധുരമാണ് ജി എം എ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ബസ്സിലും കാറുകളിലുമായി 100 ഓളം അംഗങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ പങ്കെടുക്കുവാനായി ജി എം എ യില്‍ നിന്ന് എത്തിയിരുന്നത്. ഈ വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയിലെ കലാതിലമായ ഷാരോണ്‍ ഷാജി , വ്യക്തിഗത ചാമ്പ്യന്മാരായ ബിന്ദു സോമന്‍ , ദിയ ബൈജു തുടങ്ങിയവരുടെ കരുത്തില്‍ ഒരു വന്‍ സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയെ നേരിട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ അസോസിയേഷനെ 12 പോയിന്റുകള്‍ക്കാണ് ജി എം എ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തിഗത മത്സരങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ്‌ ജി എം എ കലാമേളയിലെ  ഏറ്റവും നല്ല അസോസിയേഷന്‍ പട്ടം നേടിയെടുത്തത്. ജി എം എ നേടിയ 68 പോയിന്റുകള്‍ സൌത്ത് വെസ്റ്റ് റീജിയണിന് ഈ നാഷ്ണല്‍ കലാമേളയില്‍ രണ്ടാമത്തെ നല്ല റീജിയന്‍ പദവിയും നേടികൊടുത്തു.

പതിവില്‍ നിന്നും വിപരീതമായി ഗ്രൂപ്പ് മത്സരങ്ങളില്‍ ജി എം എ യിലെ ഇളം തലമുറ നേടിയ 37 പോയിന്റുകളാണ് ഈപ്രാവശ്യത്തെ ജി എം എ യുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനവും , സംഘഗാന മാത്സരത്തിലും , ജൂണിയേര്‍സിന്റെ സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും ജി എം എ കരസ്ഥമാക്കി. റീജണല്‍ കലാമേളയിലെ വ്യക്തിഗത ചാമ്പ്യനായ ദിയ ബൈജുവും, കെയിറ്റ് റോയിയും സംഘവുമാണ് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്. അവിസ്മരണീയമായ ഒരു കലാവിരുന്ന് ആയിരുന്നു എട്ട് വയസ്സില്‍ താഴെയുള്ള ഈ കുരുന്നുകള്‍ അവതരിപ്പിച്ച സംഘനൃത്തം.

വ്യക്തിഗത മത്സരങ്ങളില്‍ റ്റാനിയ റോയിയും , സംഗീത ജോഷിയും , കരോള്‍ സണ്ണിയും , ഷാരോണ്‍ ഷാജിയും , ലിസ സെബാസ്റ്റ്യനും , ബെന്നിറ്റ ബിനുവും , സാന്ദ്ര ജോഷിയും , റോബി മേക്കരയും , ബിന്ദു സോമനും , ശരണ്യ ആനന്ദും ജി എം എ യ്ക്ക് വേണ്ടി സമ്മാനങ്ങള്‍ വാരികൂട്ടി. വ്യക്തിഗത മത്സരങ്ങളില്‍ 31 പോയിന്റുകളാണ് ഈ വര്‍ഷത്തെ യുക്മ നാഷ്ണല്‍ കലാമേളയില്‍ ജി എം എ  നേടിയെടുത്തത്.

ഗ്ലോസ്റ്റര്‍ഷെയര്‍ കലാകുടുംബത്തിലെ ഏറ്റവും നല്ല സംഘവുമായിട്ടായിരുന്നു ജി എം എ  ഇക്കുറി നാഷ്ണല്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്.  ഈ വര്‍ഷത്തെയും , കഴിഞ്ഞ വര്‍ഷങ്ങളിലെയും  കലാതിലകങ്ങളും , വ്യക്തിഗത ചാമ്പ്യന്മാരുമായ ഷാരോണ്‍ ഷാജി , ദിയ ബൈജു , ബിന്ദു  സോമന്‍ , ബെന്നിറ്റ ബിനു , സാന്ദ്ര ജോഷി തുടങ്ങിയ ജി എം എ യുടെ കരുത്തുറ്റ  കലാകാരമാര്‍ മത്സരത്തില്‍ ഉടനീളം അങ്ങേയറ്റം മികവ് പുലര്‍ത്തി. ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ , സെക്രട്ടറി മനോജ്‌ വേണുഗോപാല്‍ , ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍ ,  യുക്മ പ്രതിനിധികളായ ഡോ: ബിജു പെരിങ്ങത്തറ , റോബി മേക്കര , തോമസ്‌ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാതാപിതാക്കളും, മറ്റ് അംഗങ്ങളും അടങ്ങുന്ന ഒരു വന്‍ പ്രോത്സാഹന സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി കലാമേളയെ നേരിടാന്‍ എത്തിയിരുന്നത്. ക്രിസ്റ്റല്‍ വര്‍ഷത്തില്‍ തങ്ങള്‍ നേടിയെടുത്ത ഈ വന്‍വിജയത്തെ അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ്‌ ജി എം എ യിലെ ഓരോ കലാകാരമാരും, അംഗങ്ങളും എതിരേറ്റത്.

 

ഷിബു മാത്യൂ
എട്ട് റീജിയണനുകളില്‍ നിന്നായി ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍…
ആറ് വിഭാഗങ്ങളിലായി ഇരുപത്തിരണ്ട് മത്സരയിനങ്ങള്‍….
ഒരേ സമയം ഒമ്പത് സ്റ്റേജുകള്‍…
അഭിവന്ദ്യ പിതാവിന്റെ മുഴുവന്‍ സമയ സാന്നിധ്യം….
പത്തോളം കമ്മറ്റികളും നൂറ്റിയമ്പതില്‍പ്പരം വോളണ്ടിയേഴ്‌സും…
കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കഥാപാത്രങ്ങളാകുന്ന സമ്പൂര്‍ണ്ണ ബൈബിളിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ബ്രിസ്റ്റോള്‍ ഒരുങ്ങി. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കലോത്സവം ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടുമായി മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.

ബൈബിള്‍ അധിഷ്ഠിതമായ തിരുവചനങ്ങള്‍ വിവിധ കലാരൂപങ്ങളായി വേദിയിലെത്തുന്നത് ആത്മനിര്‍വൃതിയോടെ കാണാന്‍ കാത്തിരിക്കുകയാണ് ഫാ. പോള്‍ വെട്ടിക്കാട്ട്. 2016ലെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം മുഴുവന്‍ സമയവും വീക്ഷിച്ച രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ താല്പര്യപ്രകാരം ബൈബിള്‍ കലാത്സവത്തിനെ രൂപതാതലത്തിലേയ്ക്കുയര്‍ത്തുകയായിരുന്നു. വെറുമൊരു കലോത്സവമായി ഇതിനെ കാണാനാവില്ല. തലമുറകളുടെ സംഗമമാണിത്. സുവിശേഷകന്റെ വേല ചെയ്യുക എന്ന ആപ്തവാക്യവുമായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ഒരു വയസ്സ് തികഞ്ഞപ്പോള്‍ തന്നെ പ്രായഭേതമെന്യേ എല്ലാ സഭാ മക്കളേയും ഒന്നിപ്പിച്ചുള്ള സംപൂര്‍ണ്ണ ബൈബിളിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്താന്‍ കഴിഞ്ഞ അഭിവന്ദ്യ പിതാവിന്റെ നേതൃത്വം തന്റെ സുവിശേഷ വേലയുടെ ആദ്യപടി എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയ്ക്കുള്ള ശക്തമായ അടിത്തറയാണ് ഈ ബൈബിള്‍ കലോത്സവമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ചോ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാതലത്തിലുള്ള ആദ്യ ബൈബിള്‍ കലോത്സവത്തിന്റെ വലിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ഈ സാഹചര്യത്തില്‍ രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ പ്രഥമ ബൃഹദ് സംരഭമായ ബൈബിള്‍ കലോത്സവത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഈ കലോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

കരുണയുടെ വര്‍ഷത്തില്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് നമ്മുടെ രൂപതയും അഭിവന്ദ്യ പിതാവും. സുവിശേഷകന്റെ വേല ചെയ്യുക എന്ന ദൗത്യവുമായി നമ്മെ നയിക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങളോട് ഒത്തുചേരാനുള്ള വലിയ ഒരവസരമാണ് ഈ ബൈബിള്‍ കലോത്സവം നമുക്ക് നല്‍കിയിരിക്കുന്നത്. നാല് സുവിശേഷങ്ങളിലും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും ശിഷ്യഗണത്തിന് ഈശോ നല്‍കുന്ന പ്രേഷിത ദൗത്യം ഏറ്റം പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. അവന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’.

യേശു സഭയ്ക്ക് നല്‍കിയിരിക്കുന്ന ഏക ദൗത്യമാണ് സുവിശേഷ പ്രഘോഷണം. ബൈബിള്‍ കലോത്സവ വേദികളില്‍ സംഗീതമായി, നൃത്തമായി, നടനമായി, വിവിധ കലാരൂപങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോള്‍ സഭയുടെ മഹാ ദൗത്യത്തില്‍ നാമും പങ്കാളികളാവുകയാണ്.

ചോ. ബൈബിള്‍ കലോത്സവത്തിന്റെ ആദ്യവര്‍ഷങ്ങള്‍.????

യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ വിശ്വാസ സമൂഹമായി ഒന്നിച്ചു കൂടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച ആദ്യ സമൂഹമാണ് ബ്രിസ്റ്റോള്‍. ‘കൃപയുടെ പത്ത് വര്‍ഷങ്ങള്‍’ നല്‍കിയ സ്വര്‍ഗ്ഗീയ പിതാവിനുള്ള കൃതജ്ഞതര്‍പ്പണമായി തുടങ്ങി, കരുണയുടെ വര്‍ഷത്തില്‍ രൂപതാതലത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട് തലമുറകളിലൂടെ തുടരേണ്ട ഒരു മഹാ പ്രയാണത്തിന്റെ ബൃഹത്തായ തലത്തിലുള്ള വലിയ തുടക്കമാണിവിടെ.
2011 ലാണ് ആദ്യത്തെ ബൈബിള്‍ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. ആവേശത്തോടെ, ഉത്സാഹത്തോടെ, തീക്ഷ്ണതയോടെ അനേകം വിശ്വാസികള്‍ പങ്കു ചേര്‍ന്ന വലിയ ഒത്തുചേരലുകളായിരുന്നു ഓരോ ബൈബിള്‍ കലോത്സവം എന്നത് അഭിമാനത്തോടെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു..

ചോ. കലാരൂപങ്ങളോട് സഭയുടെ സമീപനമെന്താണ് ?

കലാരൂപങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. മനുഷ്യ പ്രതിഭയുടെ ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനങ്ങളില്‍ ലളിതകലകളും പ്രത്യേകിച്ച് മതപരമായ കലകളും അവയുടെ പരമകാഷ്ഠയായ വിശുദ്ധ കലകളും സര്‍വ്വോത്തമമായി കണക്കാക്കപ്പെടുന്നത് തികച്ചും ന്യായയുക്തമാണ്. മെത്രാന്മാര്‍ നേരിട്ടോ, വ്യുല്‍പത്തിയും കലാ സ്‌നേഹവും നിറഞ്ഞ പ്രാപ്തരായ വൈദീകര്‍ മുഖേനയോ കലാകാരന്മാരുടെ കാര്യം ശ്രദ്ധിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദൈവാരാധന സംബന്ധിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മഹത്വമുള്ളവയും അലംകൃതവും സുന്ദരവുമാക്കുവാന്‍ വേണ്ടി സഭ എന്നും കലകളുടെ മഹത്തായ സേവനം തേടിയിരുന്നു. ഇപ്രകാരം സഭ അനുശാസിക്കുന്നതു പോലെ മെത്രാന്റെ നേതൃത്വത്തില്‍ വൈദീകരോട് ചേര്‍ന്ന് സഭ കലാരൂപങ്ങള്‍ക്ക് നല്‍കുന്ന പ്രത്യക്ഷമായ പ്രോത്സാഹനത്തിന്റെ, പരോക്ഷമായ പരിശീലനത്തിന്റെ സമന്വയ വേദിയാണ് ഈ ബൈബിള്‍ കലോത്സവം.

ചോ. മത്സര ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു?

വ്യത്യസ്ത കലാരൂപങ്ങളുടെ ആവിഷ്‌ക്കാരങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുക എന്ന ഉദ്ദേശത്തോടെ പരമാവധി ജനങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് ഇനങ്ങളില്‍ പ്രായാടിസ്ഥാനത്തില്‍ ആറ് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. കുട്ടിക്കാലത്തേ തന്നെ ബൈബിള്‍ വായന പരിശീലിപ്പിക്കുക എന്നദ്ദേശത്തോടെ നടത്തുന്ന ബൈബിള്‍ വായന മത്സരങ്ങള്‍ നമ്മുടെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. സംഗീതനൃത്ത നടന മേഘലകളിലും ചിത്രകലയിലും മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഉപകരണസംഗീതം, പ്രസംഗം, ഉപന്യാസ രചന, മോണോ ആക്ട്, ബൈബിള്‍ ടാബ്‌ളോ, ബൈബിള്‍ കോസ്റ്റ്യൂം, കൂടാതെ ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കും ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബൈബിളിന്റെ സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്ന ബൈബിള്‍ ക്വിസ് നമ്മുടെ കലോത്സവത്തിന് ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നു.

ചോ. മത്സരങ്ങള്‍ എങ്ങനെയാണ് സുവിശേഷ പ്രഘോഷണമാകുന്നത്.?

സുവിശേഷ പ്രഘോഷണമെന്ന ദൗത്യം നമ്മെ ഭരമേല്പിച്ച ഈശോ തന്നെയാണ് ഇക്കാര്യത്തിലും നമ്മുടെ മാതൃകയും പ്രചോദനവും. ഈശോ ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് സംസാരിച്ചത്. ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ അവിടുന്നു നമുക്ക് പഠിപ്പിച്ചു തന്നു. ആ മാതൃക പിഞ്ചെല്ലുകയാണ് നമ്മളും. കലാ രൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ നാം സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമാവുകയാണ്.

ചോ. നവംബര്‍ നാലിന് ഇനി വിരലില്‍ ഒതുങ്ങുന്ന ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ എത്രത്തോളമായി? ബൈബിള്‍ കലോത്സവത്തിന് കേരള കലാരൂപങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ..?

കേരള കലാരൂപങ്ങളോട് ബന്ധപ്പെടുത്തിയല്ല സഭ മുന്നോട്ടു പോകുന്നത്. ബൈബിള്‍ അധിഷ്ഠിതമായ ജീവിത രീതി പരിശീലിപ്പിക്കുക. ബൈബിള്‍ കലാത്സവത്തിന്റെ കാതലും അതു തന്നെ. ഇനി ഒരുക്കങ്ങളേക്കുറിച്ച്..
എല്ലാ റീജിയണില്‍ നിന്നും വൈദീകരുടെ നേതൃത്വത്തില്‍ എത്തിച്ചേരുന്ന ആയിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൃദ്യമായ സ്വീകരണം നല്‍കുന്നതിനും സമയബന്ധിതമായി കലാമത്സരങ്ങള്‍ നടത്തുന്നതിനും വേണ്ട വളരെ വിപുലമായ ഒരുക്കങ്ങളാണ് ബ്രിസ്റ്റോള്‍ സമൂഹം നടത്തിക്കൊണ്ടിരിക്കുന്നത്. പത്ത് കമ്മറ്റികളിലായി നൂറ്റി അമ്പതില്‍പ്പരം വോളണ്ടിയേഴ്‌സ് രാപകല്‍ ഇല്ലാതെ എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ സേവന സന്നദ്ധതയും സഹകരണ മനോഭാവവും സ്വന്തമായ ബ്രിസ്റ്റോള്‍സമൂഹം ഈ കലോത്സവത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. അഭിവന്ദ്യ പിതാവിന്റെ മുഴുവന്‍ സമയ സാന്നിധ്യവും നേതൃത്വവും കലോത്സവ വേദികളില്‍ ഉണ്ടാകും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ അമരക്കാര്‍ ഇവരാണ്.
റവ. ഫാ. തോമസ് പാറയടിയില്‍ (V.G), റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ (V.G), റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ (VG), ഫാ. മാത്യൂ പിണക്കാട്ട് ( ചാന്‍സലര്‍), ഫാ. ജോയി വയലില്‍ (കലോത്സവം ജോയിന്റ് ഡയറക്ടര്‍), ഫാ. ജോസഫ് വെമ്പാടുംതറ (ഗ്ലാസ്‌ഗോ), ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), ഫാ. തോമസ്സ് തൈക്കൂട്ടത്തില്‍ (മാഞ്ചെസ്റ്റര്‍), ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഒ (മാഞ്ചെസ്റ്റര്‍), ഫാ. ജെയ്‌സണ്‍ കരിപ്പായി (കവെന്‍ട്രി), ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍ (സൗത്താംപടണ്‍), ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല (ലണ്ടണ്‍), ഫാ. ജോസ് അന്തിയാകുളം (ലണ്ടണ്‍), ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്), കൂടാതെ സിജി വാദ്ധ്യാനത്ത് ചീഫ് കൊര്‍ഡിനേറ്ററായി നയിക്കുന്ന ടീംമിലെ അംഗങ്ങളായ അനിതാ ഫിലിപ്പ്, ജോജി മാത്യൂ, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, ഫിലിപ്പ് കന്‍തോത്ത്, റോയി സെബാസ്റ്റ്യന്‍, ജാഗ്ഗി ജോസഫ് എന്നിവരും കൂടിച്ചേരുന്ന ഈ വലിയ സംരഭം ഒരു ബൈബിള്‍ കലോത്സവമായി പരിണമിക്കുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്വപ്നം പൂര്‍ണ്ണമാവുകയാണ്. ‘ സുവിശേഷവേല ചെയ്യുക’.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഓരോ വിശ്വാസികള്‍ക്കും അഭിമാനത്തിന്റെ ദിവസങ്ങളാണ് കടന്നു വരുന്നത്. ഒരു വയസ്സ് മാത്രം തികഞ്ഞ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബൈബിള്‍ കലോത്സവം സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്.
സുവിശേഷവേല ചെയ്യുക എന്ന ചിന്തകളെ ആസ്പതമാക്കി നടക്കുന്ന ബൈബിള്‍ കലോത്സവം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. പുതിയ തലമുറയുടെ പോക്കിനേക്കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കള്‍ക്കുള്ള സഭയുടെ മറുപടിയുമാണ് ഈ കലോത്സവം.
പതിനായിരത്തോളം കുടുംബങ്ങള്‍.. ആയിരത്തോളം മൈലുകള്‍…
നൂറ്റിഎഴുപതോളം വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍…
നൂറില്‍പ്പരം വൈദീകര്‍…
ഇതെല്ലാം കൂടിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ ഒന്നിക്കുന്ന സൗഹൃദം. ഈ സൗഹൃദത്തില്‍ നിന്നു കിട്ടുന്ന സന്ദേശം കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ മാതാപിതാക്കന്മാര്‍ മുതിര്‍ന്നാല്‍ പുതിയ തലമുറയുടെ പോക്കിനേക്കുറിച്ച് വേവലാതിപ്പെടേണ്ടിവരില്ല. അതു തന്നെയാവണം അഭിവന്ദ്യ പിതാവ് സുവിശേഷകന്റെ വേല ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിച്ചതും.

അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട പോള്‍ വെട്ടിക്കാട്ടച്ചനും ബൈബിള്‍ കലോത്സവം മനോഹരമാക്കാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…

രാജേഷ്‌ ജോസഫ്

ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും അധിഷ്ഠിതമായ ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിലേക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുന്ന ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍.  എസ്രാ പ്രവാചകന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചു തുടക്കമിട്ട ജനത തങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഹൃദയത്തില്‍ കാത്തു സൂക്ഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയോട് ചേര്‍ന്ന് വിശ്വാസത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോള്‍ ലെസ്റ്റര്‍ യൂണിറ്റും അതിന്‍റെ ഭാഗമായിമുന്നോട്ട് നീങ്ങുന്നു.

അംഗബലം കൊണ്ട് മിഡ്ലാന്‍ഡ്സിലെ യുകെകെസിഎയുടെ ഏറ്റവും പ്രധാന യൂണിറ്റ് ആണ് ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍. ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ പത്തു വര്‍ഷം പിന്നിട്ട അസോസിയേഷന്റെ ജനറല്‍ ബോഡി കഴിഞ്ഞ ദിവസം 2018 -19 വര്‍ഷത്തെ അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.

ഭാരവാഹികള്‍

പ്രസിഡന്റ് : വിജി ജോസഫ്
വൈസ് പ്രസിഡന്റ് : ബെറ്റി അനില്‍
സെക്രട്ടറി :റോബിന്‍സ് ഫിലിപ്പ്
ജോയിന്റ് സെക്രെട്ടറി: മോള്‍ബി ജെയിംസ്
ട്രഷറര്‍ : ഷിജു ജോസ്
ജോയിന്റ് ട്രഷറര്‍ : മജു തോമസ്

ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് :
മിനി ജെയിംസ് കണ്ണമ്പാടം
ടോമി കുമ്പുക്കല്‍

കമ്മറ്റി മെംബേര്‍സ്
രാജേഷ് ജോസഫ്
തോമസ് ചേത്തലില്‍

അഡ്വൈസര്‍
സിബു ജോസ്

വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത്, ക്‌നാനായ പരമ്പര്യത്തിലും തനിമയിലും വിശ്വാസ നിറവിലും ഉള്ള ശക്തമായ മിഷന്‍ സംവിധാന രൂപീകരണത്തിന് ചുവടുവെക്കാം എന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.

ടോക്യോ: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം കലാശിച്ചത് വന്‍ ദുരന്തത്തില്‍. പരീക്ഷണം നടത്തിയ സഥലത്ത് ടണല്‍ ഇടിഞ്ഞുവീണ് 200ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യം നടത്തിയ ആറാമത് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെയാണ് ദുരന്തമുണ്ടായതെന്ന് ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാഹി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ-റിക്കുവിലാണ് സംഭവമുണ്ടായത്.

നൂറോളം പേര്‍ ടണലിലുണ്ടായിരുന്ന സമയത്താണ് ആദ്യം അപകടമുണ്ടായത്. ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മറ്റൊരു ഭാഗം കൂടി ഇടിഞ്ഞു വീണു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലെ ശക്തമായ സ്‌ഫോടനം മൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ മലകള്‍ പോലും ഇടിഞ്ഞു വീഴാനിടയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ആണവ വികിരണ ഭീഷണിയും പരീക്ഷണങ്ങള്‍ മൂലമുണ്ട്.

ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബിന്റഎ എട്ട് ഇരട്ടി സംഹാരശേഷിയുള്ള ബോംബായിരുന്നു ഉത്തരകൊറിയ പരീക്ഷിച്ചത്. പരീക്ഷണത്തിനു പിന്നാലെ നാലിലധികം ഭൂചലനങ്ങളും പ്രദേശത്ത് ഉണ്ടായി. എന്നാല്‍ ഈ അപകടം ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ക്കിടയിലുണ്ടാകുന്ന വന്‍ അപകടങ്ങള്‍ ഈ രാജ്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

ആപ്പിള്‍ ഐഫോണുകളിലെ സൗകര്യങ്ങളേക്കുറിച്ച് അതിന്റെ ഉപയോക്താക്കള്‍ക്ക് പറയാന്‍ നൂറ് നാവാണ്. ഐഫോണ്‍ മോഡലുകളിലെ ‘രഹസ്യ ഫോള്‍ഡറി’നേക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ ഉപയോക്താവ് ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. സ്വകാര്യ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ആപ്പിള്‍ തയ്യാറാക്കിയിരിക്കുന്ന ഫോള്‍ഡറാണ് ഇതെന്നാണ് എല്‍ എന്ന ഉപയോക്താവിന്റെ ട്വീറ്റ്. ഫോട്ടോ ആപ്പില്‍ പോയ ശേഷം േ്രബസിയര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ രഹസ്യ ഫോള്‍ഡറില്‍ എത്തിച്ചേരാമെന്നും എന്തിനാണ് ഇങ്ങനെയൊരു ഫോള്‍ഡര്‍ ഐഫോണുകളിലുള്ളതെന്നുമാണ് ചോദ്യം.

സത്യത്തില്‍ നഗ്ന ഫോട്ടോകള്‍ സൂക്ഷിക്കുന്നതിനായി ആപ്പിള്‍ തങ്ങളുടെ ഫോണുകളില്‍ രഹസ്യ ഫോള്‍ഡറുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്. 2016 മുതല്‍ ഐഫോണുകളില്‍ ഉപയോഗിച്ചു വരുന്ന പ്രത്യേക ഫീച്ചറാണ് ഇത്. സ്ഥലങ്ങളും വസ്തുക്കളും മൃഗങ്ങളെയും മറ്റും തിരിച്ചറിയാനായി ഉപയോഗിക്കുന്ന ഫീച്ചറാണ് ഇത്. ബ്രേസിയര്‍ മാത്രമല്ല, ക്യാറ്റ്, ലെഗോസ് തുടങ്ങിയ സെര്‍ച്ച് വേര്‍ഡുകളും തിരിച്ചറിഞ്ഞ് അവ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ മാത്രമായി നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നുണ്ട്.

ഇവിടെ ബ്രേസിയര്‍ എന്ന വസ്തുവിനെയാണ് ഫോണ്‍ തിരിച്ചറിയുന്നത്. അതേ സമയം ‘ബ്രെസ്റ്റ്‌സ്’ എന്ന വാക്ക് സെര്‍ച്ച് ചെയ്താല്‍ അതിന്റെ ഫലങ്ങള്‍ ഫോണ്‍ കാണിക്കുകയുമില്ല. ഏറ്റവും ആധുനികമായ ഫേസ് റെക്കഗ്നീഷന്‍ സാങ്കേതികതയും കംപ്യൂട്ടര്‍ വിഷന്‍ ടെക്‌നോളജിയുമാണ് ഇത്തരം സെര്‍ച്ചിനായി ഐഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ ഫോണുകളിലും ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 22 ജീവനക്കാരെ പുറത്താക്കിയെന്ന് ചാരിറ്റബിള്‍ സംഘടനകളുടെ അന്താരാഷ്ട്ര തലത്തിലുള്ള കോണ്‍ഫെഡറേഷനായ ഓക്‌സഫാം. ചാരിറ്റികള്‍ക്ക് നല്‍കുന്ന ഫണ്ടുകളില്‍ നിരീക്ഷണം വേണമെന്ന് ക്യാംപെയിനര്‍മാര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കുറ്റാരോപിതര്‍ക്ക് എതിരെ തങ്ങള്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് വിശദീകരണവുമായി ഓക്‌സ്ഫാം രംഗത്തെത്തിയത്. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്‌റ്റെയിനെതിരെ ആരോപണങ്ങള്‍ ഉയരുകയും വെളിപ്പെടുത്തലുകളുമായി നടിമാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതും ലൈംഗികാരോപണങ്ങളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് വ്യക്തമാക്കാന്‍ ഓക്‌സ്ഫാമിനെ പ്രേരിപ്പിച്ചു.

5000ത്തോളം ജീവനക്കാരാണ് ഓക്‌സ്ഫാമിന് ഉള്ളത്. ഇവരില്‍ 87 പേര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. ഡോണര്‍മാരും സര്‍ക്കാരുകളും തങ്ങള്‍ നല്‍കുന്ന ഫണ്ടുകളുടെ ഗുണഭോക്താക്കളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മെഗാന്‍ നോബര്‍ട്ട് എന്ന ചാരിറ്റി പ്രവര്‍ത്തക റോയിട്ടേഴ്‌സിനോട് പറഞ്ഞു. സൗത്ത് സുഡാനില്‍ ഐക്യരാഷ്ട്രസഭാ സമാധാന സേനക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഇവരാണ് റിപ്പോര്‍ട്ട് ദി അബ്യൂസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്.

ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ 75 ശതമാനത്തിലും നടപടിയെടുക്കാറുണ്ടെന്ന് ഓക്‌സ്ഫാം പറയുന്നു. 53 ആരോപണങ്ങള്‍ പോലീസിന് കൈമാറി. 33 എണ്ണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയെന്നും ഓക്‌സ്ഫാം അറിയിച്ചു.

സ്വന്തം ലേഖകന്‍

ഇന്‍ഡോര്‍ : ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു പൊതുസമ്മേളനം നടക്കും. പിറ്റേന്ന് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടാകും. ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന തിരുക്കർമ്മങ്ങൾക്കായി മധ്യപ്രദേശിലെ ഇൻഡോറിനൊപ്പം കേരളവും തയാറെടുപ്പ് പൂർത്തിയാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ നവംബർ 11 നാണ് കേരളത്തിൽ സഭാതല ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ എറണാകുളത്ത് നടക്കും. എറണാകുളം – അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണു സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ പ്രേഷിത പ്രവര്‍ത്തനത്തിനിടെ 1995 ഫെബ്രുവരി 25 നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. എഫ്‌സിസി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റര്‍ റാണി മരിയ.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘം പ്രീഫെക്ട് കർദിനാൾ ആഞ്ജലോ അമാത്തോയാണ് ഇൻഡോറിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുക. ദിവ്യബലിമധ്യേ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന ചടങ്ങും നിർവ്വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഇന്ത്യയിലെ നാലു കർദിനാൾമാർ ഉൾപ്പെടെ 100 ൽപ്പരം ബിഷപ്പുമാർക്കൊപ്പം സിസ്റ്ററിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒ.എഫ്.എം കോൺഗ്രിഗേഷൻ അംഗവുമായ ഫാ. ജുവാൻ ജിസപ്പേ കാലിഫിനോ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരാകും.

ഇൻഡോർ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കലിന്റെയും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ പ്രഖ്യാപന ചടങ്ങുകളുടെ ക്രമീകരണം പൂർത്തിയായി. സിസ്റ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗർ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ നവംബർ മൂന്നിന് വൈകിട്ട് 5.00നും അഞ്ചിന് രാവിലെ 10.00നും പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിനായിരത്തോളം പേർ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇൻഡോറിലെ തിരുകർമ്മങ്ങളെ തുടർന്ന് സിസ്റ്ററുടെ തിരുശേഷിപ്പ് എറണാകുളം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ എത്തിക്കും. കേരള സഭാതല ആഘോഷത്തോട് അനുബന്ധിച്ച് നവംബർ 11ന് അർപ്പിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും.

വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനോടനുബന്ധിച്ച് പുല്ലുവഴിയിൽ ഒക്ടോബർ 10 മുതൽ നവംബർ 19 വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ സിസ്റ്റർ റാണി മരിയ മ്യൂസിയത്തിൽ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലിൽ നിർവഹിക്കും.‘ സിസ്റ്റർ റാണി മരിയയുടെ ജീവിതവഴി ’ യിലൂടെ എന്ന വിഷയത്തിൽ സീറോ മലബാർ സഭ വക്താവും ഭരണങ്ങാനം സെന്റ് അൽഫോൻസ തീർഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ പ്രഭാഷണം നടത്തും.   നവംബർ 15നാണ് തിരുശേഷിപ്പ് പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ എത്തിക്കുന്നത്. 19 ന് ഉച്ചകഴിഞ്ഞ് 3.00ന് അർപ്പിക്കുന്ന  കൃതജ്ഞതാബലിയിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും.

ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ സഹകാർമ്മികരാകും. വൈകിട്ട് 5.00ന് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തിൽവെച്ച്  പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തെ മാർ ആലഞ്ചേരി തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ സന്നിഹിതരാകും.

മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയിൽനിന്ന് പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. രക്തസാക്ഷി പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍  അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള  സഹായങ്ങള്‍ ആവശ്യമുള്ളവര്‍  താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ബിഷപ്പ് അറിയിച്ചു.

 

 

ജോജി തോമസ്

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ചലനാത്മകമായ ഭരണം നിലവിലുണ്ടെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാകുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയാണ്. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന റോഡുകള്‍ മികച്ച ഭരണത്തിന്റെ പ്രതീകമാണ്. എന്നാല്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ റോഡുകളുടെ സ്ഥിതി സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ലോകം വളരുമ്പോള്‍, ജനങ്ങളുടെ ജീവിത നിലവാരം മുന്നോട്ട് കുതിക്കുമ്പോള്‍ പല കാര്യങ്ങളിലും യൂറോപ്യന്‍ നിലവാരം അവകാശപ്പെടുന്ന കേരള ജനതയുടെ വിധി റോഡില്‍ നിറഞ്ഞ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും താണ്ടി യാത്ര ചെയ്യാനാണ്.

മണ്‍സൂണ്‍ കഴിഞ്ഞ്, ഒക്ടോബര്‍ അവസാനിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനപാതകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. റോഡുകള്‍ നന്നാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഒരു ഭാഗത്തുനിന്നും കാണാനില്ല. ശബരിമലയ്ക്കുള്ള പാതകളാണ് ഇതിനൊരു അപവാദം. കേരളത്തിലെ റോഡുകള്‍ മനുഷ്യായുസ്സിലെ നല്ലൊരു സമയം യാത്രക്കായി കവര്‍ന്നെടുക്കുക മാത്രമല്ല, മനുഷ്യ ജീവന് ഭീഷണിയുമാണ്. നിരവധി ജീവനുകളാണ് റോഡുകളുടെ ശോചനീയാവസ്ഥ നിമിത്തം വര്‍ഷം തോറും പൊലിയുന്നത്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വളരെ ശ്രദ്ധേയമായ സ്ഥാനമാണ് ടൂറിസത്തിനുള്ളത്. പക്ഷേ ഇത്തരത്തിലുള്ള റോഡുകള്‍ വിദേശികളായ വിനോദസഞ്ചാരികളില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ചുണ്ടാക്കുന്ന പ്രതിച്ഛായ വളരെ മോശമാണ്. അഡ്വഞ്ചര്‍ ടൂറിസം പോലെ സാഹസികത ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളേ കേരളത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ധൈര്യപ്പെടുകയുള്ളൂ.

മോശമായ റോഡുകള്‍ നിമിത്തം ഉണ്ടാകുന്ന ഇന്ധന നഷ്ടവും അന്തരീക്ഷ മലിനീകരണവും ഭീകരമാണ്. ജനങ്ങള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിച്ചാല്‍ ഖജനാവ് കൂടുതല്‍ സമ്പന്നമാകുമെന്ന പ്രതീക്ഷയാണ് ഭരണ നേതൃത്വത്തിന്. വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി പെരുകിയതാണ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. പക്ഷേ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിശീര്‍ഷ വാഹന ഉടമസ്ഥതയില്‍ ഇന്ത്യ വളരെ പിന്നിലാണ്. അമേരിക്കയില്‍ ആയിരം പേര്‍ക്ക് 900 വാഹനങ്ങളും, യൂറോപ്പില്‍ 700 വാഹനങ്ങളും ഉളപ്പോള്‍ ഇന്ത്യയില്‍ ഉള്ളത് 23 വാഹനങ്ങള്‍ മാത്രമാണ്. പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് അവകാശപ്പെടുന്ന നാളുകളില്‍ ലോക സാമ്പത്തിക ശക്തിയാവാന്‍ ഒരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു കുറഞ്ഞ അനുപാതമാണെന്ന് മാത്രമല്ല സാമ്പത്തിക പുരോഗതി കൈവരിക്കുകയാണെങ്കില്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതോടെ വാഹനങ്ങളുടെ എണ്ണത്തില്‍ പല മടങ്ങ് വര്‍ദ്ധനവും ഉണ്ടാകും.

നിലവിലെ സാഹചര്യത്തില്‍ വാഹനങ്ങളുടെ എണ്ണത്തിലുള്ള ചെറിയ വര്‍ധനപോലും നമ്മുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് താാങ്ങാന്‍ സാധിക്കില്ല. 6 മാസം നീണ്ടുനില്‍ക്കുന്ന കനത്ത മഴയാണ് കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഒരു പ്രചരണമുണ്ട്. ഈ പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെടുന്ന ലോബിയാണ്. ഇവരാണ് സംസ്ഥാന ഖജനാവിനെ കൊള്ളയടിക്കുന്ന ഈ കഥയുടെ ഉപഭോക്താക്കള്‍. എല്ലാ വര്‍ഷവും റോഡുകള്‍ തകരുകയും വീണ്ടും പണിയുകയും ചെയ്താലേ ഇത്തരക്കാരുടെ പോക്കറ്റ് നിറയുകയുള്ളൂ. മഴയത്ത് ഒലിച്ചുപോകുന്ന ഗുണനിലവാരത്തിലാണ് സംസ്ഥാന പാതകളുടെ നിര്‍മ്മാണം നടക്കുന്നത്.

കേരള സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി കര്‍ക്കശക്കാരനും അഴിമതി രഹിതനുമായി അറിയപ്പെടുന്ന ജി. സുധാകരനാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണനൈപുണ്യമൊന്നും സംസ്ഥാനത്തെ റോഡുകള്‍ യഥാസമയം പരിപാലിക്കുന്ന കാര്യത്തില്‍ കാണാനില്ല. റോഡുകള്‍ പരിപാലിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമായി നികുതിയിനത്തില്‍ അതിഭീമമായ തുകയാണ് പൊതുജനങ്ങളില്‍ നിന്നും വാഹനയുടമകളില്‍ നിന്നുമായി സംസ്ഥാന ഖജനാവിലേയ്ക്ക് ലഭിക്കുന്നത്. നികുതി നല്‍കുന്ന പൊതുജനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കും അതിനു തക്കതായ സേവനം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഒരു വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ രാഷട്രീയ വിവാദങ്ങളില്‍ നിന്നും ഒഴിവായി വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന റോഡുകള്‍ സജീവമായ ഒരു ഭരണ നേതൃത്വമുണ്ടെന്നുള്ള പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സഹായിക്കും. ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഗതാഗതേതര ആവശ്യങ്ങള്‍ക്കായി ആണ് ഉപയോഗിക്കുന്നത്. അനധികൃത കയ്യേറ്റക്കാരെയും വഴിയോര കച്ചവടങ്ങളും ഒഴിവാക്കി റോഡുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി പര്യാപ്തമാക്കണം. റോഡുകള്‍ കയ്യേറി സ്മാരകങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്ന മതസാമുദായിക സംഘടനകള്‍ കയ്യേറ്റമൊഴിവാക്കി സമൂഹത്തിന് മാതൃക കാട്ടേണ്ടിയിരിക്കുന്നു. അപകട രഹിതവും സുരക്ഷിതവുമായ റോഡുകളാവട്ടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ മുഖമുദ്ര.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: പൊതുമേഖലയിലെ ശമ്പള നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയണമെന്ന് എന്‍എച്ച്എസ് നേതൃത്വവും സോഷ്യല്‍ കെയര്‍ മേധാവികളും. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍, സോഷ്യല്‍ കെയര്‍ രംഗത്ത് കൂടുതല്‍ ഫണ്ടിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. എന്‍എച്ച്എസ്, മെഡിക്കല്‍ റോയല്‍ കോളേജുകള്‍, നിരവധി ചാരിറ്റികള്‍ എന്നിവയാണ് അടുത്ത മാസത്തെ ബജറ്റിനു മുന്നോടിയായി ഈ ആവശ്യമുന്നയിച്ചി ട്രഷറിക്ക് കത്തയച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റ് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ അല്‍പം കൂടി ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് കത്തില്‍ പറയുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്ന കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ബജറ്റില്‍ 8 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന വരുത്തുമെന്ന കണ്‍സര്‍വേറ്റീവ് വാഗ്ദാനം ഈ പാര്‍ലമെന്റ് നടപ്പില്‍ വരുത്തണം. ഇപ്പോളുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ അടിയന്തരമായി ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും കത്ത് ആവശ്യപ്പെടുന്നു.

ഹെല്‍ത്ത് ബജറ്റില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് 2.8 ബില്യന്‍ വീതം വര്‍ദ്ധന വരുത്തണമെന്ന് കിംഗ്‌സ് ഫണ്ട് നടത്തിയ വിശകലനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശമ്പള നിയന്ത്രണം എടുത്തു കളയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു. അതിനായി ബജറ്റ് വകയിരുത്തണമെന്ന് ഹാമണ്ടിനോട് ഹണ്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പ്രിസണ്‍സ് എന്നീ വിഭാഗങ്ങളി വേതന നിയന്ത്രണം അടുത്തിടെ സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ആരോഗ്യ മേഖലയില്‍ അത് നടപ്പാക്കിയിട്ടില്ല. മികച്ച ശമ്പളം ലഭിക്കാത്തത് ആരോഗ്യമേഖയില്‍ ജീവനക്കാര്‍ കുറയുന്നതിന് കാരണമായിരുന്നു.

Copyright © . All rights reserved