Main News

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം നേടിയ കാസര്‍കോട്ടെ ആദിവാസി യുവാവ് ബിനേഷ് ബാലന്‍ എസ്എഫ്‌ഐയ്‌ക്കെതിരെ രംഗത്തെത്തി.
ബിനീഷ് ബാലന്‍ കഴിഞ്ഞയാഴ്ചയാണ് ലണ്ടനില്‍ പഠനത്തിനായെത്തിയത്. സ്‌കോളര്‍ഷിപ്പ് ലഭിച്ച് പഠനം മുടങ്ങുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ പഠനത്തിനായി സഹായം അനുവദിച്ചിരുന്നു.
ലണ്ടനിലെത്തിയതിന്റെ പിന്നാലെയാണ് ബിനീഷ് കാര്യവട്ടം കാമ്പസില്‍ എസ്എഫ്‌ഐയുടെ മര്‍ദ്ദനമേറ്റെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.


ബീനിഷിന്റെ പോസ്റ്റ് വായിക്കാം,
കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ എന്നെ തല്ലി..  ഞാനിതും തുറന്നു പറയുകയാണ്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും. എന്നാല്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കാര്യവട്ടം കാമ്പസിലെ എസ് എഫ് ഐക്കാര്‍ എന്നെ തല്ലുമ്പോള്‍ ഞാനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയാതെയല്ല. അവരില്‍ എന്റെ സുഹൃത്തുക്കളായിരുന്നവരുമുണ്ടായിരുന്നല്ലോ. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നു ഭീഷണിപ്പെടുത്തിയതും അവര്‍ തന്നെയായിരുന്നു. എന്നെ ദളിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും പോസ്റ്റുകള്‍ പതിച്ചതും അവര്‍ തന്നെയായിരുന്നു. പക്ഷേ ഇപ്പോഴവര്‍ എന്നെ ‘സഹായിച്ച’ കഥകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാനത് ആസ്വദിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിക്കു കൊടുക്കാന്‍ ഒരു റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ പിന്നീട് എന്റെ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തിയതും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പക്ഷേ നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേര് ഇല്ലെന്നു പറഞ്ഞു ചോദിക്കാന്‍ വന്നപ്പോള്‍ എന്നെ സഹായിച്ച ആരെയും ഞാന്‍ മറക്കില്ലെന്ന മറുപടി അവര്‍ക്ക് മനസിലായിക്കാണുമെന്നു കരുതുന്നു. അതു തന്നെ ഇപ്പോഴും പറയുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍, അതിനു മുമ്പ് തന്നെ പല കാരണങ്ങള്‍ കൊണ്ട്, കാര്യവട്ടം കാമ്പസിലെ ഹോസ്റ്റല്‍ വിഷയത്തില്‍, സിഇടിയിലെ ആതിരയുടെ വിഷയത്തിലെല്ലാം ഞാനവര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി എനിക്കെതിരേ ഗൂഡാലോചന നടത്തി കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച് മാസം അവിടെ സ്റ്റുഡന്റ് പോലും അല്ലാതായിരുന്ന സ്റ്റാലിന്‍, മണികണ്ഠന്‍, രാഹുല്‍മോന്‍, അതുല്‍, യദു കൃഷ്ണന്‍ ഇവരൊക്കെ എനിക്ക് എതിരെ ക്യാമ്പസില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഒടുവില്‍ അവസരം ഉണ്ടാക്കി എന്നെ മര്‍ദ്ദിച്ചു.
ആ സംഭവം ഇങ്ങനെയാണ്; മാര്‍ച്ച് 17ന്, ആ ദിവസം ഞാന്‍ മാനസികമായി അസ്വസ്ഥനായിരുന്നു. വീസ റിജക്ഷന്‍ മൂലം സ്വിറ്റ്സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമം. കാര്യവട്ടം കാമ്പസില്‍ ഞാന്‍ കൂടുതല്‍ സമയവും ലൈബ്രറിയിലാണ് ചെലവഴിച്ചിരുന്നത്. അന്ന് ലൈബ്രറിക്ക് മുന്നില്‍ എസ് എഫ് ഐ യൂണിയന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിപാടി അവതരിപ്പിച്ചിരുന്നു. അതിന്റെ ശബ്ദം കേട്ട് ലൈബ്രറിയില്‍ ഇരിക്കുന്നതിന് അലോസരമായിരുന്നു. എന്റെ അന്നത്തെ മാനസികാവസ്ഥ കൂടിയായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു; cant go to the library… ഈ പോസ്റ്റ് ആയിരുന്നു അവരെ പ്രകോപിച്ചത്.
കുറച്ച് പണം കടം ചോദിക്കാനാണ് സുഹൃത്തായ തോമസിന്റെ ഹോസ്റ്റല്‍ മുറിയില്‍ ചെന്നത്. തോമസ് അപ്പോള്‍ പുറത്തു പോയിരിക്കുകയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാനും പിഎച്ഡി രജിസ്‌ട്രേഷന്റെ സ്റ്റാറ്റസ് അറിയാന്‍ വന്ന ഗോപിയെന്ന സുഹൃത്തും കൂടി മുറിയില്‍ ഇരുന്നു. ഈ സമയത്താണ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു മനേഷ്, നജീബ്, പ്രഭാകരന്‍, വിഷ്ണു കെ പി, ഷാനു വി എന്നിവര്‍ കടന്നുവന്നത്. നീ എന്തിനാണ് പോസ്റ്റ് ഇട്ടതെന്ന് അവര്‍ ചോദിച്ചു. ഉണ്ട ചോറിനു നന്ദികാണിക്കാത്തവനെന്നു പറഞ്ഞ് മനേഷ് ആണ് ആദ്യം എന്നെ തല്ലിയത്. ആ അടിയില്‍ എന്റെ കഴുത്ത് ഉളുക്കിപ്പോയി. ഇടപെടാന്‍ നോക്കിയ ഗോപിയേയും അവര്‍ തല്ലി. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്നായിരുന്നു തല്ലുന്നതിനിടയില്‍ പ്രഭാകരന്‍ പറഞ്ഞത്. പലരും ഇതിനു ദൃക്‌സാക്ഷികളാണ്. അവര്‍ക്ക് എന്നോടുള്ള എല്ലാ ദേഷ്യവും അന്നു തീര്‍ത്തു. അവരുടെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പിറ്റേദിവസം അവരും ആശുപത്രിയില്‍ അഡ്മിറ്റാവുകയും എനിക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ ഹോസ്റ്റല്‍ റൂമില്‍ അതിക്രമിച്ചു കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും അതു ചോദ്യം ചെയ്തപ്പോള്‍ അവരെ മര്‍ദ്ദിച്ചെന്നുമൊക്കെയായിരുന്നു പരാതി. പക്ഷേ പലരും യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ക്ക് സാക്ഷികളായി ഉണ്ടായിരുന്നു.
” എന്നെ മര്‍ദ്ദിച്ചതിനെതിരേ പെണ്‍കുട്ടികള്‍ അടക്കം പ്രതികരിക്കുകയും അവര്‍ കാമ്പസില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. പക്ഷേ എസ് എഫ് ഐ യുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പകരം എസ് എഫ് ഐ അവരുടെ പേരില്‍ തന്നെ എനിക്കെതിരായി പോസ്റ്ററുകള്‍ പതിച്ചു. കാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഞാന്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എന്നായിരുന്നു ആക്ഷേപം. വിസയ്ക്ക് അപേക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് കാരണം എനിക്ക് പല തവണ ഡല്‍ഹിയിലും എംബസിയിലുമൊക്കെയായി പോകേണ്ടി വന്നിരുന്നു. കാര്യവട്ടത്ത് എം എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഈ വര്‍ഷം സെമസ്റ്റര്‍ ഔട്ട് ആയി എന്നത് ശരിയാണ്. പക്ഷേ ലൈബ്രറിയില്‍ ഞാന്‍ എന്നും ഉണ്ടായിരുന്നു. ഒരിടത്തും അതിക്രമിച്ചു കടന്നിട്ടില്ല. അതേസമയം എസ്എഫ്‌ഐ നേതാവായിരുന്ന സ്റ്റാലിന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ റിസര്‍ച്ച് ഹോസ്റ്റലില്‍ നാലുമാസത്തോളമാണ് മറ്റൊരാളുടെ മുറിയില്‍ താമസിച്ചത്. അതാണ് എസ്എഫ്‌ഐയുടെ ഏകാധിപത്യം.
എന്നെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിം-ദളിത് തീവ്രസംഘടനയില്‍പ്പെട്ടവരാണെന്നും എനിക്കും ഗോപിക്കും അവരൊക്കെയായി ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു. ഒരു ദളിത് സംഘടന പ്രവര്‍ത്തകനോട് സംസാരിച്ചാല്‍ നമ്മളെ തീവ്രദളിത് സംഘടനാ പ്രവര്‍ത്തകനാക്കാനും മുസ്ലിം കുട്ടികളോട് സംസാരിച്ചാല്‍ മുസ്ലിം സംഘടന പ്രവര്‍ത്തകനാക്കുമൊക്കെ എസ് എഫ്ഐക്കാര്‍ക്ക് ഒരു മടിയുമില്ല. എസ് എഫ് ഐ എന്ന സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തുകയല്ല. കാര്യവട്ടം കാമ്പസിലെ യൂണിറ്റ് പ്രവര്‍ത്തകരില്‍ പക്ഷേ പല കുഴപ്പങ്ങളുമുണ്ട്. നേതൃത്വത്തിലുള്ളവരെ അവര്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. എന്റെ കാര്യത്തില്‍പ്പോലും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. അവര്‍ ആരെയാണ് സംരക്ഷിക്കുന്നത്? തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുമെന്ന് തന്നെയാണ് വിശ്വാസം.

ലണ്ടന്‍: യുകെയില്‍ ഒരു ബോഡി ഫാം തുറക്കണമെന്ന ആവശ്യവുമായി ഫോറന്‍സിക് ഗവേഷകര്‍. അഴുകുന്ന മനുഷ്യ ശരീരത്തിന്റെ മാറ്റങ്ങള്‍ പഠനവിധേയമാക്കുന്നതിനായാണ് ബോഡി ഫാം ആരംഭിക്കുന്നത്. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഒട്ടേറെ കൊലപാതകക്കേസുകളില്‍ അന്വേഷണത്തിന് സഹായകരമാകുമെന്ന് ഹഡ്ഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയിലെ ഫോറന്‍സിക് ആന്ത്രോപ്പോളജിസ്റ്റ് ആയ ഡോ. അന്ന വില്യംസ് പറഞ്ഞു. ഇത്തരത്തിലൊരു ബോഡി ഫാം രാജ്യത്ത് അടിയന്തരമായി തുടങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഴുകിയ നിലയില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ പോലും ഇത്തരം കേന്ദ്രങ്ങളില്‍ നടത്തുന്ന പഠനങ്ങളില്‍ ലഭിക്കും. ഹ്യൂമന്‍ ടിഷ്യു അതോറിറ്റി ഇവരുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുമായി ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. ഇതിനായി ശരീരം വിട്ടുനല്‍കുന്നവരുടെ സമ്മതവും ഇക്കാര്യത്തില്‍ ആവശ്യമാണ്. മനുഷ്യ ശരീരഭഗങ്ങള്‍ ഉപയോഗിക്കുന്ന ഗവേഷണങ്ങളില്‍ ബാധകമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ ബോഡി ഫാമുകളിലും പഠനങ്ങള്‍ നടത്താന്‍ സാധിക്കൂ.

മരണത്തിനു ശേഷം ശരീരത്തിന് സംഭവിക്കുന്നതെന്തൊക്കെയാണെന്ന് പഠിക്കുന്നതിന് ഇത്തരം ഫാമുകള്‍ ആവശ്യമാണെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ സര്‍വകലാശാലയിലെ ഫോറന്‍സിക് സയന്‍സ് എജ്യുക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ കാസെല്ല പറഞ്ഞു. അമേരിക്കയില്‍ ഈ പഠനം നടത്തുന്ന നിരവധി കേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍ യുകെയില്‍ ഇതേവരെ മനുഷ്യശരീരം ഉപയോഗിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടില്ല. മനുഷ്യ ശരീരത്തോട് സാമ്യമുള്ളതിനാല്‍ പന്നികളുടെ മൃതദേഹങ്ങള്‍ ഉപയോഗിച്ചാണ് യുകെയില്‍ പഠനങ്ങള്‍ നടത്തുന്നത്.

ലണ്ടന്‍: ക്യാന്‍സര്‍ രോഗ ചികിത്സക്ക് സ്വര്‍ണ്ണം ഉപയോഗിക്കാനാകുമെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. ശ്വാസകോശാര്‍ബുദത്തിന്റെ ചികിത്സക്ക് സ്വര്‍ണ്ണം ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ നാനോപാര്‍ട്ടിക്കിള്‍സ് എന്ന് അറിയപ്പെടുന്ന ചെറിയ കണികകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇവ ഒരു കെമിക്കല്‍ ഉപകരണത്തിനുള്ളില്‍ വെച്ച് ഉപയോഗിക്കുകയാണ് ചെയ്തത്. രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

മനുഷ്യരില്‍ ഈ ഉപകരണം ഇതുവരെ പരീക്ഷിച്ചിട്ടില്ല. എന്നാല്‍ ക്യാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടെത്തി അവയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം ഭാവിയില്‍ കീമോതെറാപ്പി മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന രാസത്വരകമായി പ്രവര്‍ത്തിക്കാന്‍ സ്വര്‍ണ്ണത്തിന് കഴിയും. ഇത് വളരെ സുരക്ഷിതവുമാണ്. ജീവനുള്ള കോശങ്ങളിലും ഇത്തരം രാസപ്രവര്‍ത്തനങ്ങളെ പാര്‍ശ്വഫലങ്ങളില്ലാതെ നടത്താന്‍ സ്വര്‍ണ്ണത്തിന് കഴിയുന്നുണ്ടെന്ന് എഡിന്‍ബറ സര്‍വകലാശാലയിലെ പഠനത്തില്‍ കണ്ടെത്തി.

സീബ്രാ ഫിഷിന്റെ തലച്ചോറില്‍ ഈ ഉപകരണം ഫലപ്രദമായി പ്രവര്‍ത്തിച്ചതോടെ ജീവികളില്‍ ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തമായി. സ്വര്‍ണ്ണത്തിന്റെ സ്വഭാവങ്ങളിലൊന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങളില്‍ മാത്രം മരുന്ന് എത്തിക്കാന്‍ ഈ പ്രത്യേക സ്വഭാവത്തിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. രോഗികളില്‍ ഉപയോഗിക്കുന്ന വിധത്തിലേക്ക് ഈ ഉപകരണം വികസിപ്പിക്കണമെങ്കില്‍ ഇനിയും ഏറെ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെങ്കിലും ക്യാന്‍സര്‍ ചികിത്സയേക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ നിര്‍ണ്ണായക ചുവടാണ് ഇതെന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ലണ്ടന്‍: ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ലക്ഷക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക രേഖകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലേബര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ പേഷ്യന്റ് ഡേറ്റയില്‍ നടത്തിയ വിശകലനത്തില്‍ ജിപിമാരെ ഫോണില്‍ ബന്ധപ്പെടാനും തങ്ങള്‍ക്ക് ആവശ്യമായ ഡോക്ടറെ കാണുന്നതിനും അതിനായി ശരിയായ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാനും ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമായി. ജിപി സര്‍ജറികളുടെ പ്രവര്‍ത്തന സമയത്തിലും രോഗികള്‍ക്ക് അതൃപ്തിയുണ്ട്.

അഞ്ചു വര്‍ഷം മുമ്പ് ലേബര്‍ തയ്യാറാക്കിയ സര്‍വേ ഫലത്തെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ജിപി സേവനങ്ങളില്‍ അതൃപ്തരാണ്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജിപി പേഷ്യന്റ് സര്‍വേ പുറത്തുവിടുന്നത്. ഫാമിലി ഡോക്ടര്‍മാരെ സമീപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും ഇതിലുണ്ടാകാറുണ്ട്. ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തതിനു പ്രധാന കാരണങ്ങളിലൊന്ന് ആരോഗ്യ സേവനങ്ങളിലെ കുറഞ്ഞ ഫണ്ടിംഗ് ആണെന്ന് ലേബര്‍ ആരോപിക്കുന്നു.

ജിപി സര്‍ജറികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ നിരക്ക് 2012-2017 കാലയളവില്‍ 19 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ദ്ധിച്ചു. തങ്ങള്‍ കാണാനാഗ്രഹിക്കുന്ന ജിപിയുടെ അപ്പോയിന്റ്‌മെന്റി ലഭിക്കുന്ന രോഗികളുടെ നിരക്ക് ഈ കാലയളവില്‍ 42 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. രോഗികള്‍ക്ക് ആവശ്യമുള്ള സമയത്ത് ജിപി സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു. ശനിയാഴ്ചകളിലും സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് 71 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ഒരു അപൂര്‍വ്വ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ചയില്‍ നടന്നു. ഡോക്ടര്‍മാര്‍ ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടന്ന രോഗി ഗിത്താര്‍ വായിച്ചു! തമാശയ്ക്ക് വേണ്ടിയോ അപൂര്‍വ്വ കാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ കയറുന്നതിനുവേണ്ടിയോ ആയിരുന്നില്ല അത്, മറിച്ച് ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. ഗിത്താറിസ്റ്റായ തുഷാറിന് (യഥാര്‍ത്ഥ പേരല്ല) എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗമായ ‘ഡിസ്റ്റോണിയ’ പിടിപെട്ടതിനെ തുടര്‍ന്ന് ഇടതുകയ്യിലെ മൂന്ന് വിരലുകള്‍ ചലിക്കാത്ത സ്ഥിതിയിലായിരുന്നു. ഈ രോഗം ഭേദമാക്കാനാണ് തലച്ചോര്‍ തുരന്ന് ഓപ്പറേഷന്‍ നടത്തിയത്. കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണ് പ്രശ്നമെന്നു മനസിലാക്കുന്നതിനുവേണ്ടിയാണ് ശസ്ത്രക്രിയാ ടേബിളില്‍ തുഷാറിനെക്കൊണ്ട് ഡോക്ടര്‍മാര്‍ ഗിത്താര്‍ വായിപ്പിച്ചത്. ഗിത്താര്‍ വായിക്കുമ്പോഴാണ് ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നത് എന്നതിനാല്‍ ഓപ്പറേഷന്റെ പുരോഗതി അപ്പപ്പോള്‍ അറിയുന്നതിനുവേണ്ടിയാണ് രോഗിയെക്കൊണ്ട് ഓപ്പറേഷനിടയില്‍ത്തന്നെ ഗിത്താര്‍ വായിപ്പിച്ചതെന്ന് യൂണിവേഴ്സിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി. സി. സജ്ജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇത്തരമൊരു ഓപ്പറേഷന് മാത്രമല്ല, മറ്റേതൊരു അസുഖവുമായി ആശുപത്രിയില്‍ ചെന്നാലും ഡോക്ടര്‍മാര്‍ രോഗിയെ വിശദമായി പരിശോധിച്ച് രോഗകാരണം കണ്ടെത്താന്‍ പരിശ്രമിക്കും. കാരണം പ്രധാനമായും രോഗിക്ക് എന്നതിനേക്കാള്‍ രോഗത്തിനാണ് ചികിത്സ വേണ്ടത്. പുറമേ കാണുന്ന ഏതാനും ലക്ഷണങ്ങള്‍ വച്ചോ രോഗിയുടെ ജീവിത സാഹചര്യം മനസിലാക്കിയതു കൊണ്ടു മാത്രമോ രോഗമെന്താണെന്നു ശരിയായി, കൃത്യമായി മനസിലാക്കണമെന്നില്ല. ആധുനിക വിദഗ്ധ പരിശോധനകള്‍ യഥാര്‍ത്ഥ രോഗകാരണം കാട്ടിത്തരുമ്പോള്‍, സംശയങ്ങള്‍ക്കിടയില്ലാതെ യഥാര്‍ത്ഥ രോഗകാരണവും രോഗവും രോഗവും കണ്ടെത്തി അതിനു ചികിത്സ ചെയ്യാനും രോഗിയെ സുഖപ്പെടുത്താനും കഴിയും.

ഓപ്പറേഷനും ചികിത്സയ്ക്കും മാത്രമല്ല, ഏതുകാര്യത്തിലും ഇത്തരമൊരു സമീപനമാണ് ശരി. നമ്മുടെ ബന്ധങ്ങളും സൗഹൃദങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതിനും മുറിഞ്ഞുപോകുന്നതിനും കാരണം അപൂര്‍ണമായ ചില അറിവുകളില്‍ നിന്നും തോന്നലുകളില്‍ നിന്നും മറ്റുള്ളവരെ മനസിലാക്കാനോ വിധിക്കാനോ ഇടയാകുന്നതുകൊണ്ടാണ്. ചിലപ്പോള്‍, പറഞ്ഞുകേള്‍ക്കുന്നതോ സാഹചര്യങ്ങള്‍ വച്ച് ഊഹിച്ചെടുക്കുന്നതോ മാത്രമാണ് ശരിയെന്നു ധരിച്ചുവശായാല്‍ പിന്നീട് മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും അതിനനുസരിച്ചായിരിക്കും. ഓരോ മനുഷ്യനും സംസാരിക്കുന്നതിനും പെരുമാറുന്നതിനും ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പിന്നില്‍ അവരുടെ പ്രത്യേക ജീവിത സാഹചര്യങ്ങളും സ്വാധീനമുണ്ടായിരിക്കും. ഓരോരുത്തരുടേയും പെരുമാറ്റത്തെയും സംസാസ ശൈലിയെയും പൂര്‍ണമായി വിലയിരുത്തി അവരെ പൂര്‍ണമായി മനസിലാക്കണമെങ്കില്‍ ഈ പശ്ചാത്തല സാഹചര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.

ഇപ്രകാരം മറ്റുള്ളവരെ മനസിലാക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ നമുക്ക് മറ്റുള്ളവരെ മനസിലാക്കുന്നിടത്ത് തെറ്റിപ്പോകുന്നു. കണ്‍മുമ്പില്‍ കാണുന്നതനുസരിച്ച് ഒരാളെ നാം വിലയിരുത്തുന്നതാണ് ഏറ്റവും വലിയ അപകടം. അന്ധരായി പിറന്നവര്‍ക്ക് ലോകത്തിന്റെ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളുമൊന്നും കാണാന്‍ പറ്റില്ലെങ്കിലും അവര്‍ ഒരു കാര്യത്തില്‍ അനുഗ്രഹീതരാണ്, കണ്‍മുമ്പിലെ കാഴ്ചയ്ക്കനുസരിച്ച് അവര്‍ക്ക് ആരെയും വിധിക്കേണ്ടി വരുന്നില്ല. മറിച്ച് അവര്‍ ആളുകളെ മനസിലാക്കുന്നത് മറ്റുള്ളവര്‍ അവരോട് പെരുമാറുന്നതിനനുസരിച്ചാണ്. കടല്‍ത്തീരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന, ഭ്രാന്തിയെപ്പോലെ തോന്നിപ്പിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ രൂപവും തനിയെ സംസാരിക്കുന്ന പ്രകൃതവുമൊക്കെ കണ്ടിരുന്ന ആളുകള്‍, കുട്ടികള്‍ അവരുടെ അടുത്തേയ്ക്ക് പോകുന്നത് വിലക്കിയിരുന്നു. ‘പലപ്പോഴും കടല്‍ത്തീരത്തു കൂടി അലഞ്ഞുനടന്ന് തീരത്തുനിന്ന് എന്തൊക്കെയോ പെറുക്കിയെടുത്ത് അവരുടെ തോളിലെ സഞ്ചിയില്‍ ഇടുന്നതു കാണാമായിരുന്നു. ആരെങ്കിലും ഭയം തോന്നി ദാനമായി കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണവര്‍ ജീവിച്ചിരുന്നത്. ഒരു ദിവസം ആ കടല്‍ത്തീരത്തുതന്നെ അവര്‍ മരിച്ചുകിടക്കുന്നതാണ് ആളുകള്‍ കണ്ടത്. അടുത്ത് ചെന്ന് കടല്‍ത്തീരത്ത് നിന്ന് അവരെ എടുത്തുമാറ്റുമ്പോള്‍ അവരുടെ തോളിലെ സഞ്ചി ആളുകളുടെ ശ്രദ്ധയില്‍ പെട്ടു. അതുപരിശോധിച്ചപ്പോള്‍ അതില്‍ മുഴുവന്‍ കുപ്പിച്ചിലുകളായിരുന്നു. കടല്‍ത്തീരത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ കാലില്‍ കയറാതിരിക്കാന്‍ കുപ്പിച്ചില്ലുകള്‍ പെറുക്കി മാറ്റുന്നത് ജീവിതവ്രതമായി കരുതിയിരുന്നവള്‍. പക്ഷേ, അവരുടെ പെരുമാറ്റവും കണ്ട ആളുകള്‍ അവളെ മനസിലാക്കിയത് ഒരു ഭ്രാന്തിയായും.

”വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ ആരെയും വിധിക്കരുത് (മത്തായി 7:1) എന്ന് ഈശോ പഠിപ്പിക്കുന്നു. നമ്മുടെ വിധി അപൂര്‍ണമാവാന്‍ കാരണം നമ്മള്‍ വിധിക്കുന്ന ആളിന്റെ മനസും പശ്ചാത്തലവും നമുക്കറിയില്ല എന്നതുകൊണ്ടുതന്നെ. ഒരാളുടെ അകവും പുറവും കാണുന്നവന്‍ ദൈവം മാത്രം. അതുകൊണ്ട് കാര്യവും കാരണങ്ങളും അകവും പുറവും നന്നായറിഞ്ഞ് വിധിക്കാന്‍ സാധിക്കുന്നത് ദൈവത്തിനുമാത്രം. വേണ്ടത്ര ആലോചനയില്ലാതെ കാര്യങ്ങള്‍ക്ക് ഉടനടി പ്രതികരിക്കുന്നവര്‍ സ്വയം കുഴിതോണ്ടുന്നവരാകും. ഇക്കാലത്ത് ജീവിച്ചിരിക്കെത്തന്നെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നവര്‍ നിരവധി. ആരെങ്കിലും പോസ്റ്റു ചെയ്യുന്ന ഒരു വാട്സാപ്പ് മെസേജ് കൃത്യമായ അറിവും ഉറപ്പുമില്ലാതെ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്ന എടുത്തുചാട്ടം കാണിക്കുന്നവര്‍ പിന്നീട് പഴികേള്‍ക്കേണ്ടി വരുന്നു. കൊച്ചുകുട്ടികള്‍ തമ്മില്‍ ചെറിയ വഴക്കു കൂടുമ്പോള്‍ കാരണമറിയാതെ അതേറ്റു പിടിച്ച് വലിയ വഴക്കുകളിലേയ്ക്ക് പോകുന്ന അയല്‍ക്കാര്‍ ഏതാനു മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും സ്നേഹത്തോടെ കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്ന അതേ കുട്ടികളെത്തന്നെ കണ്ട് ഇളിഭ്യരാകും.

എങ്ങനെ ഈ പ്രശ്നങ്ങളെ ഒഴിവാക്കാം? മുന്‍വിധികള്‍ ഇല്ലാത്ത മനസുമായി മറ്റുള്ളവരെ കാണുക എന്നതുതന്നെയാണ് ഒന്നാമത്തെ കാര്യം. ‘മഞ്ഞപ്പിത്തമുള്ളവന്‍ എല്ലാം മഞ്ഞയായേ കാണൂ’ എന്ന പഴമൊഴി നമ്മുടെ ഓര്‍മ്മയിലിരിക്കട്ടെ. തെറ്റായ അറിവുകളില്‍ നിന്നും സ്വന്തം ഭാവനകളില്‍ നിന്നും ഊഹങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന കാഴ്ചപ്പാടുകള്‍ ഒരാളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കുന്നതില്‍ നിന്നു നമ്മെ തടയും. തുറന്ന മനസോടെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ സാഹചര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ കാര്യം. ‘അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്’ എന്ന ബൈബിള്‍ വചനത്തിന്റെ അതുതന്നെ. സംസാരത്തിലും പെരുമാറ്റത്തിലുമുള്ള എടുത്തുചാട്ടത്തിന്റെ മനോഭാവം മാറ്റുക എന്നതാണ് മൂന്നാമത്തെ കാര്യം. കേള്‍ക്കുന്നതിനു മുമ്പ് മറുപടി പറയാനും ചോദിച്ചറിയുന്നതിനു മുമ്പ് പ്രതികരിക്കാനും തുടങ്ങുന്നത് ശരിയായ രീതിയല്ല. ‘We listen to respond, not to understand’ എന്നുപറയാറുണ്ട്.

ഇക്കാര്യത്തില്‍ മനുഷ്യരായ നമുക്ക് വ്യക്തമായ മാതൃക തരാാനായി, ഒരു പ്രശ്നത്തില്‍ ഇടപെടുന്നതിന് മുമ്പ് അതിനെക്കുറിച്ച് എത്ര വ്യക്തമായി മനസിലാക്കണമെന്നു നമ്മെ പഠിപ്പിക്കാനായി അപസ്മാര രോഗിയായ പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നതിനു മുമ്പ് ഈശോ അവന്റെ പിതാവിനോട് അവന്റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു (മര്‍ക്കോസ് 9: 21-25) ഒരു ഡോക്ടര്‍ വിശദമായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതുപോലെ! അതുകൊണ്ട് ഈശോ ഓര്‍മ്മിപ്പിച്ചു: ”പുറമേ കാണുന്നതിനനുസരിച്ച് വിധിക്കാതെ, നീതിയായ വിധിക്കുവിന്‍” (യോഹന്നാന്‍ 7:24). ഭാരതീയ സന്ന്യാസിയുടെ രീതിയില്‍ വസ്ത്രം ധരിച്ച സ്വാമി വിവേകാനന്ദനോട് ഒരിക്കല്‍ ഒരു വിദേശി ചോദിച്ചു; ‘പാന്റ്‌സും ഷര്‍ട്ടും ടൈയുമൊക്കെ ധരിച്ച് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു മാന്യനെപ്പോലെ നടന്നുകൂടാ?’ സ്വാമി വിവേകാനന്ദന്‍ മറുപടി പറഞ്ഞു; ”നിങ്ങളുടെ സംസ്‌കാരത്തില്‍ തയ്യല്‍ക്കാരനാണ് നിങ്ങളെ മാന്യനാക്കുന്നതെങ്കില്‍ ഞങ്ങളുടെ സംസ്‌കാരത്തില്‍ ഒരാളുടെ സ്വഭാവമാണ് അയാളെ മാന്യനാക്കുന്നത്. ”

പുറമേ കാണുന്നതിനനുസരിച്ച് മുന്‍വിധികളോടെ ആരെയും വിധിക്കാതിരിക്കാനും ഓരോ കാര്യത്തിന്റെയും പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളെ സമചിത്തതയോടെ മനസിലാക്കാനും പ്രശ്നങ്ങളെ ശാന്തമായും സൗമ്യമായും പരിഹരിക്കാനും നമുക്കാവട്ടെ. നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് യുകെയിലെ കാര്‍ വ്യവസായത്തിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് നിര്‍മാതാക്കളും ആണവ രംഗത്തെ വിദഗ്ദ്ധരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വ്യവസായ മേഖലക്കുണ്ടായ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ യൂറാറ്റം എന്ന യൂറോപ്യന്‍ ആണവ ഏജന്‍സിയില്‍ നിന്ന് പിന്‍മാറുന്നത് ബ്രിട്ടനിലെ ഊര്‍ജോല്‍പാദന മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും അത് വളര്‍ന്നുവരുന്ന ഇലക്ട്രിക് കാര്‍ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് ആണവ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

നിക്ഷേപം വലിയ തോതില്‍ കുറയുമെന്നാണ് കാര്‍ വ്യവസായ മേഖലയുടെ ഭീതിയെന്ന് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് അഭിപ്രായപ്പെട്ടത്. വ്യവസായം യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. കാരണം ബ്രെക്‌സിറ്റ് മൂലമുള്ള പ്രത്യാഘാതങ്ങള്‍ തടയുന്നതിന് കോടിക്കണക്കിന് പൗണ്ട് ചെലവുള്ള പദ്ധതികള്‍ ഇനി ആവിഷ്‌കരിക്കേണ്ടി വരും. നിര്‍മാതാക്കളില്‍ 80 ശതമാനവും യുകെ യൂണിയനില്‍ തുടരണമെന്നാണ് താല്‍പര്യപ്പെടുന്നത്.

യുകെ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന് ബ്രെക്‌സിറ്റ് തിരിച്ചടിയാകുമെന്ന് ആണവ വിദഗ്ദ്ധര്‍ പറയുന്നു. യൂറാറ്റമില്‍ നിന്ന് പിന്മാറുന്നത് വൈദ്യുതി മേഖലയില്‍ തിരിച്ചടിക്ക് സാധ്യത ഉയര്‍ത്തുന്നുണ്ട്. ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അതിന് അനുസൃതമായി വൈദ്യുതി നല്‍കാനുള്ള ശേഷി ബ്രെക്‌സിറ്റോടെ രാജ്യത്തിന് നഷ്ടമാകുമെന്ന് പ്രശസ്ത ആണവ ശാസ്ത്രജ്ഞനായ പ്രൊഫ. മാര്‍ട്ടിന്‍ ഫ്രിയര്‍ മുന്നറിയിപ്പു നല്‍കി. പിന്‍മാറാനുള്ള നീക്കം ദീര്‍ഘദൃഷ്ടിയില്ലാത്തതും അപകടകരവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെത്തിക്കാന്‍ യുകെ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി വിതരണ ശൃംഖല പൂര്‍ണ്ണമായി പരിശോധനയ്ക്ക് വിധേയമാക്കാനും നിരക്കുകള്‍ പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഊര്‍ജ്ജോല്‍പാദന രീതികള്‍ അവലംബിക്കാനുമാണ് തീരുമാനം.

കാര്‍ബണ്‍ ടാക്‌സിനു വേണ്ടി വാദിക്കുകയും ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തി ഇടപെടലിനെതിരെ രംഗത്തുവരികയും ചെയ്ത പ്രൊഫ. ഡയറ്റര്‍ ഹെം ഇതിന് നേതൃത്വം വഹിക്കും. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ നല്ലത് വ്യവസായങ്ങള്‍ക്ക് കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതാണെന്നായിരുന്നു പ്രൊഫ. ഹെം അഭിപ്രായപ്പെട്ടത്.

വ്യവസായ നയത്തിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ ഏറ്റവും കുറയ്ക്കുകയും കാലാവസ്ഥാ നയത്തിന്റെ ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജ മേഖലയില്‍ മാറ്റങ്ങള്‍ എങ്ങനെ ഫലവത്തായി കൊണ്ടുവരാം, ശുദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജം വരും ദശകങ്ങളിലും ലഭിക്കാനായി പുതിയ സാങ്കേതികത എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

ലണ്ടന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഡാര്‍ക്ക് വെബില്‍ ലേലത്തിനു വെച്ച സംഭവത്തില്‍ പോളണ്ടുകാരന്‍ പിടിയില്‍. വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. 20കാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടു പോയതിനും ആറ് ദിവസം തടങ്കലില്‍ വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി മിലാന്‍ പോലീസ് അറിയിച്ചു. ബ്രിട്ടീഷ് റസിഡന്റ് വിസ ഉടമയായ പോളിഷ് പൗരന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു ഫോട്ടോഷൂട്ടിനായാണ് മോഡല്‍ മിലാനില്‍ എത്തിയത്. ജൂലൈ 11ന് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇവരെ മയക്കുമരുന്ന് നല്‍കിയശേഷം പൈഡ്‌മോണ്ട് മേഖലയിലെ ചെറിയ പട്ടണത്തില്‍ എത്തിക്കുകയായിരുന്നു. 50,000 യൂറോ ലഭിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. ലൈംഗിക അടിമയായി ഡാര്‍ക്ക് വെബില്‍ ലേലത്തിന് ഇവരെ വെച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ലോറന്‍സോ ബുകോസി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോയ മോഡലിന് ഒരു കുട്ടിയുണ്ടെന്ന കാര്യം പിടിയിലായയാള്‍ക്ക് പിന്നീടാണ് മനസിലായതെന്ന് പത്രം വ്യക്തമാക്കുന്നു. ഇതോടെ ലൈംഗിക വിപണിയില്‍ സാധ്യതയില്ലെന്ന് മനസിലായതിനാല്‍ മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിനു സമീപം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. 17-ാം തിയതിയാണ് യുവതിയെ ഇവിടെ ഉപേക്ഷിച്ചത്. എന്നാല്‍ ഇവരെ മോചിതയാക്കിയതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോ എന്ന കാര്യവും കുറ്റകൃത്യത്തിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

ലണ്ടന്‍: കാലാനവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങൡ വന്‍തോതിലുള്ള മരണങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. യൂറോപ്പില്‍ പ്രതിവര്‍ഷം 1.5 ലക്ഷം ആളുകള്‍ കൊല്ലപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 50 മടങ്ങായി ഉയരും. യൂറോപ്പിലെ മൂന്നില്‍ രണ്ട് ജനങ്ങളും കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരയാകും. ആഗോള താപനത്തിന്റെ അനന്തരഫലമാണ് ഈ ദുരന്തമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കടുത്ത ചൂട് മൂലം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടും. ശ്വാസന പ്രശ്‌നങ്ങളും ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളും കടുത്ത ചൂടുമൂലം ഉണ്ടാകുമെന്നും അത് നിരവധിപേരുടെ ജീവനെടുക്കുമെന്നുമാണ് പഠനം പറയുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയങ്ങളും മരണങ്ങള്‍ക്ക് കാരണമാകും. കടുത്ത വരള്‍ച്ച ഭക്ഷ്യക്ഷാമത്തിന് കാരണമാകും. അണുബാധയാലും രോഗങ്ങളാലും മനുഷ്യര്‍ വന്‍തോതില്‍ മരണത്തിന് കീഴടങ്ങും.

കാട്ടുതീ വനത്തോടു ചേര്‍ന്ന പ്രദേശങ്ങളെ വിഴുങ്ങുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനസംഖ്യയിലെ മാറ്റവും കാലാവസ്ഥാ മാറ്റങ്ങള്‍ ഏതു വിധത്തിലായിരിക്കും പ്രതിഫലിക്കുകയെന്നും ആഗോള താപനം മൂലമുണ്ടാകാനിടയുള്ള മരണങ്ങള്‍ എത്രയാണ് തുടങ്ങിയ കണക്കുകളും പഠനത്തില്‍ അവലംബിച്ചു.

ലണ്ടന്‍: ഇരയാക്കപ്പെടുന്നവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ നിര്‍ദേശം. കത്തി പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ആസിഡ് ആക്രമണങ്ങളെയും പരിഗണിക്കുന്ന ജുഡീഷ്യല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലായി. ഇരകള്‍ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കില്‍ പോലും ആസിഡ് ആക്രമണം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുന്നതാണ് പുതിയ നിര്‍ദേശം.

ആസിഡ് ആക്രമണത്തിന് കടുത്ത ശിക്ഷ നല്‍കണമെന്ന നിര്‍ദേശത്തിന് വലിയ തോതിലുള്ള പൊതുപിന്തുണ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് ലഭിച്ചതായി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ്, ആലിസണ്‍ സോണ്ടേഴ്‌സ് പറഞ്ഞു. ആസിഡ് കാരണമില്ലാതെ കൈവശം കൊണ്ടുനടക്കുന്നതു പോലും കുറ്റകരമാണ്. കത്തി, സ്‌ക്രൂ ഡ്രൈവര്‍ മുതലായവ കൊണ്ടു നടക്കുന്നതിനു തുല്യമായി ഇത് പരിഗണിക്കാനാണ് നിര്‍ദേശം.

അടുത്തിടെ ഉണ്ടായ നിരവധി ആസിഡ് ആക്രമണങ്ങള്‍ക്കു ശേഷം ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ലണ്ടനിലുണ്ടായ ആസിഡ് ആക്രമണങ്ങള്‍ ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങളിലും ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു.2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനുമിടയില്‍ ലണ്ടനിലുണ്ടായത് 186 ആക്രമണങ്ങളാണെങ്കില്‍ 2016-17 കാലയളവില്‍ ഇത് 397 ആയി ഉയര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍.

RECENT POSTS
Copyright © . All rights reserved