Main News

യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടിപോയ മലയാളി വൈദികന്‍ ഫാദര്‍ ടാം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെലിനെ തുടര്‍ന്നാണ് മോചനം. യെമനില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് ഭീകരര്‍ ഭീകരര്‍ തട്ടികൊണ്ടുപോയത്.  ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. എന്നാൽ കേന്ദ്ര സർക്കാർ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഒമാൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡൽഹിയിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.

ലണ്ടന്‍: ചികിത്സാപ്പിഴവിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം മറച്ചുവെച്ച് മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് കയറിയ മലയാളി നഴ്സിന് ജയില്‍ ശിക്ഷ. ഷെല്‍വി വര്‍ക്കി എന്ന 43കാരനെയാണ് ബ്രിസ്റ്റോള്‍ കോടതി 10 മാസത്തെ തടവിന് വിധിച്ചത്. കെയിന്‍ഷാമിലെ സണ്ണിമീഡ് നഴ്സിംഗ് ഹോമില്‍ പാലിയേറ്റീവ് കെയറിലുണ്ടായിരുന്ന രോഗിക്ക് മരുന്നു നല്‍കുന്നതില്‍ വരുത്തിയ പിഴവിനാണ് ഇയാളെ പുറത്താക്കിയത്. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.

എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സൗത്ത്മീഡ് ഹോസ്പിറ്റലില്‍ നടന്ന ജോബ്സ് ഫെയറില്‍ പങ്കെടുത്ത് ഷെല്‍വി ജോലിയില്‍ പ്രവേശിച്ചു. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല, രണ്ട് വ്യാജ റഫറന്‍സുകളും ഇയാള്‍ നല്‍കിയിരുന്നു. ഇത് പിടിക്കപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളം ഷെല്‍വി സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അന്വേഷണത്തെക്കുറിച്ചുള്ള വിവരം പുറത്തായതോടെ ഷെല്‍വിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

2015ലാണ് ഷെല്‍വി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. നഴ്സുമാരുടെ വാര്‍ഷിക അവലോകനത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്ന കാര്യം വ്യക്തമായത്. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ ഇയാള്‍ക്കെതിരെ നടന്നു. മുന്‍ സഹപ്രവര്‍ത്തക മഞ്ജു ഏബ്രഹാം, കുടുംബാംഗമായ ടീന ജോസ് എന്നിവരെയാണ് റഫറന്‍സ് ആയി നല്‍കിയിരുന്നത്. ഇവ വ്യാജമാണെന്ന് വ്യക്തമായി. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ചെയ്ത കാലയളവില്‍ 21,692 പൗണ്ട് ഇയാള്‍ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ആശുപത്രി കോടതിയില്‍ അറിയിച്ചു. അവസാന മൂന്നു മാസത്തെ ശമ്പളം ഇയാളില്‍ നിന്ന് തിരികെപ്പിടിച്ചിട്ടുണ്ട്.

ഷെല്‍വി ചെയ്തത് കബളിപ്പിക്കല്‍ മാത്രമല്ല, പൊതു സമൂഹത്തിലെ ദുര്‍ബലരായവരെ മനപൂര്‍വം വഞ്ചിക്കുക കൂടിയായിരുന്നെന്ന് കോടതി പറഞ്ഞു. ആശുപത്രികളിലെ ഗുണനിലവാരവും സുരക്ഷയും പ്രഥമമായി പരിഗണിക്കുന്ന രാജ്യമാണ് ഇതെന്നും ജഡ്ജി പറഞ്ഞു. വിക്റ്റിം സര്‍ച്ചാര്‍ജ് ആയി 100 പൗണ്ട് അടക്കാനും കോടതി ആവശ്യപ്പെട്ടു.

ലണ്ടന്‍: ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതിയുമായി എന്‍എച്ച്എസ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള സൗകര്യമൊരുക്കാനാണ് പരിപാടി. ഷോപ്പിംഗിനെത്തുന്നവര്‍ക്ക് ആരോഗ്യ പരിശോധനയും നടത്താം. ഇതിലൂടെ 25,000 മരണങ്ങളെങ്കിലും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍, ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും.

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന ഈ രോഗങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മധ്യവയസിലുള്ളവരെ കൂടുതലായി ലക്ഷ്യമിട്ടുകൊണ്ടു നടക്കുന്ന പരിശോധനകള്‍ ജിപിമാരെ ആശ്രയിക്കാതെ തന്നെ നടത്താനാണ് എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്. ചില മേഖലകളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തുന്ന ഭവന സന്ദര്‍ശനങ്ങളില്‍ ഈ പരിശോധനകളും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്മോക്ക് അലാമുകള്‍ പരിശോധിക്കാനും ഘടിപ്പിക്കാനുമൊക്കെയാണ് സന്ദര്‍ശനങ്ങള്‍ ഇവര്‍ നടത്താറുള്ളത്.

രക്ഷിതാക്കള്‍ എത്തുന്ന സമയത്ത് സ്‌കൂളുകളില്‍ അവര്‍ക്ക് പരിശോധനകള്‍ നടത്താനാണ് അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്‌കൂള്‍ ഗേറ്റുകളിലും ഇതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പണമടക്കുന്ന സ്ഥലത്ത് ഇതിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ബില്ലുകള്‍ക്ക് പിന്നിലായി പരിശോധനയുടെ ഫലം പ്രിന്റ് ചെയ്ത് നല്‍കുകയും ചെയ്യാം. കമ്പനികള്‍ ഓട്ടോമാറ്റിക് ഉപകരണങ്ങള്‍ സ്ഥാപിക്കാനും പരിശീലനം നേടിയ ഒരു ജീവനക്കാരനെ അല്ലെങ്കില്‍ ജീനവക്കാരിയെ പരിശോധനകള്‍ക്കായി നിയോഗിക്കാനും നിര്‍ദേശം നല്‍കിയതായി എന്‍എച്ച്എസ് അറിയിച്ചു.

ലണ്ടന്‍: യുകെയില്‍ ഡീസല്‍ കാറുകള്‍ക്ക് വില കുറയുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഡീസല്‍ കാറുകളുടെ വിലയില്‍ എട്ടു മാസങ്ങള്‍ക്കിടെ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ ഡീസല്‍ മോഡലുകള്‍ക്ക് ഈ വര്‍ഷം തുടക്കത്തിലേതിനേക്കാള്‍ 21 ശതമാനം വില കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന നികുതികള്‍, ഉയരുന്ന ഇന്ധന ഡ്യൂട്ടി, പാര്‍ക്കിംഗ് സര്‍ച്ചാര്‍ജുകള്‍, മലിനീകരണത്തിന് അടക്കേണ്ടി വരുന്ന പിഴകള്‍, ചില റോഡുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് മുതലായ പ്രതിസന്ധികളും ഡീസല്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ നേരിടുന്നു. എന്നാല്‍ യൂഡ്സ് പെട്രോള്‍ കാറുകളുടെ വിലയില്‍ 5 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് motorway.co.uk എന്ന വെബ്സൈറ്റ് നടത്തിയ അവലോകനത്തില്‍ വ്യക്തമായി.

വോക്സ്ഹോള്‍ കോര്‍സയാണ് ഏറ്റവും കനത്ത തിരിച്ചടി കിട്ടിയ മോഡല്‍. 26.3 ശതമാനമാണ് ഇവയുടെ വിലയില്‍ ഇടിവുണ്ടായത്. ആസ്ട്രയ്ക്ക് 17.7 ശതമാനവും ഓഡി എ3ക്ക് 11.3 ശതമാനവും വിലയിടിവുണ്ടായി. ഡീസല്‍ മോഡലുകളില്‍ ഉണ്ടായ ശരാശരി വിലയിടിവിന്റെ നിരക്ക് 5.7 ശതമാനമാണ്. 4581 പൗണ്ടില്‍ നിന്ന് 4318 പൗണ്ടായാണ് വില കുറഞ്ഞത്. ഫോക്സ് വാഗണ്‍ പോളോയ്ക്ക് മാത്രമാണ് ഈ ഇടിവില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. പോളോയുടെ വില 1.5 ശതമാനം വര്‍ദ്ധിച്ചു. 2518 പൗണ്ടില്‍ നിന്ന് 2556 പൗണ്ടായാണ് ഈ മോഡലിന്റെ വില ഉയര്‍ന്നത്.

സ്‌ക്രാപ്പേജ് സ്‌കീമുകളില്‍ ഡീസല്‍ കാര്‍ ഉടമകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് പഴയ ഡീസല്‍ കാറുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഡിസല്‍ കാറുകളുടെ വില 15 ശതമാനമെങ്കിലും കുറയുമെന്നാണ് കരുതുന്നത്.

സുഗതന്‍ തെക്കേപ്പുര

വൈരുദ്ധ്യങ്ങളുടെ നടുവില്‍ ഭാരതം കെട്ടിപ്പടുത്ത ചില രാഷ്ടീയ-ജനാധിപത്യ-മതേതര-ബഹുമത സഹവര്‍ത്തിത്വത്തിന്റെ ധാര്‍മിക മൂല്യങ്ങളുണ്ട്. അത്തരം മൂല്യങ്ങളാണ് വിവിധ ഭാഷയും സംസ്‌കാരവും വെച്ചുപുലര്‍ത്തുന്ന അനേകം ജന വിഭാഗങ്ങളെ ഇന്ത്യ എന്ന ഒരു രാജ്യമായി നിലനിര്‍ത്തുന്നത്. അതിനു തോക്കിന്റെ യോ ബൂട്ടിന്റെ ഭീഷണി അല്ല ആധാരം. സ്വതന്ത്ര്യത്തിനു ശേഷം അടിയന്തിരാവസ്ഥക്കാലമാണ് അതിനു ചെറുതായെങ്കിലും ഭീഷണി ഉയര്‍ത്തിയത്. ഇന്ത്യയുടെ ആത്മാവ് അതിനെ നിരുപാധികം നിലം പരിശാക്കി. എന്നാല്‍ വാജ്‌പേയിയിലോ സമാന നേതാക്കളിലോ ഉണ്ടായിരുന്ന രാഷ്ട്രീയ-ജനാധിപത്യ മൂല്യം തൊട്ട് തീണ്ടാത്ത തികച്ചും കച്ചവട- കൗശലക്കാരായ അമിത് -മോഡി കൂട്ടുകെട്ട് വളരെ അപകടം നിറഞ്ഞ ഒരു കാലത്തേക്കാണ് ഭാരതത്തെ നയിക്കുന്നത്.

കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയ ചിന്തിക്കുകയും ജനത്തിന് വേണ്ടി ശബ്ദിക്കുകയും ചെയ്ത വരെ വധിച്ച ശേഷം കര്‍ണാടകയിലെ മറ്റൊരു എഴുത്തുകാരി ഗൗരി ലങ്കേഷിനെയും വധിച്ചിരിക്കുന്നു. ഇവിടെ ഭാരതത്തിലെ ഭാരതീയര്‍ മാത്രമല്ല ലോകത്തു എല്ലായിടത്തുമുള്ള ഭാരതീയരുടെയും ആത്മാവ് ഉയര്‍ന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് ഇന്ന് കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ലണ്ടനിലെ ഇന്ത്യന്‍ എംബസി മുന്നില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യൂകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ഡെര്‍ബിയില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട എത്തിയവര്‍ ഗൗരി ലങ്കേഷിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമേന്തി അവരുടെ രാഷ്ടീയ മൂല്യം ചോര്‍ന്നില്ല എന്ന് തെളിയിച്ചു.

ലണ്ടനിലെ അറിയപ്പെടുന്ന ചിത്രകാരന്‍ ജോസ് ആന്റണി തയ്യാര്‍ ചെയ്ത ബാനറുമായി യുകെയില്‍ മൂന്നിലേറെ പതിറ്റാണ്ടായി അറിയപ്പെടുന്ന മലയാളി ചിന്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ശ്രീ മുരളി വെട്ടത്തും ശ്രീ മണമ്പൂര്‍ സുരേഷും ജോസിനൊപ്പം അണിചേര്‍ന്നു. കൂടാതെ IELTS സ്‌കോര്‍ കുറക്കണം എന്ന് ആവശ്യപ്പെട്ടു ശക്തമായ പാര്‍ലമെന്റ് ലോബിയിങ് ശ്രീ ബൈജു തിട്ടാലയുടെ നേതൃത്വത്തില്‍ നടത്തിയ IWA എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ശ്രീ കാര്‍മല്‍ മിറാന്‍ഡാ, ശ്രീ സുഗതന്‍ ടി കെ എന്നിവരും അണിചേര്‍ന്നു. മോഡി ഭരണ കൂടത്തിന്റെ ധിക്കാരത്തിന്റെയും ജനാധിപത്യ കീഴ് വഴക്കങ്ങളുടെ നിരാകരണത്തിന്റെ തുടര്‍ച്ചയായി സംഘടന കൊടുത്ത പ്രതിഷേധ മെമ്മോറാന്‍ഡം സ്വീകരിക്കുവാന്‍ തെയ്യാറിയില്ല എന്ന് സംഘടയുടെ ദേശീയ ഭാരവാഹികളായ ശ്രീ മതി ജോഗീന്ദര്‍ കൗറും ശ്രീ ഹാര്‍സീവ് ബെയിന്‍സും അറിയിച്ചു.

ഷിബു മാത്യു 

ലീഡ്‌സ്. പ്രസിദ്ധമായ എട്ടു നോമ്പ് തിരുന്നാളിന് ലീഡ്‌സ് സാക്ഷിയായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ആഘോഷമായി കൊണ്ടാടി. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 10.30 ന് റവ. ഫാ. ടോമി എടാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന നടന്നു. ചാപ്ലിയന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാര്‍മ്മികനായി. അത്യധികം ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ ചാപ്ലിന്‍സിയിലെ ആറ് കുട്ടായ്മകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ഫാ. ടോമി എടാട്ട് തിരുന്നാള്‍ സന്ദേശം നല്‍കി. ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ വിശ്വാസികള്‍ക്കുണര്‍വ്വ് നല്‍കി ഫാ. എടാട്ട് വിശ്വാസികളോട് സംസാരിച്ചു. രക്ഷാകര കര്‍മ്മത്തില്‍ സന്തത സഹചാരിയായിരുന്ന പരിശുദ്ധ അമ്മ പ്രയാസങ്ങളിലും വേദനകളിലും ദു:ഖത്തിലും ദുരിതത്തിലുമൊക്കെ നമ്മുടേയും സന്തത സഹചാരിയാകും. അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. ഫാ. ടോമി ലീഡ്‌സ് വിശ്വാസ സമൂഹത്തിനോട് പറഞ്ഞു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. ജപമാല രഹസ്യങ്ങള്‍ ഉരുവിട്ട് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ നടന്ന പ്രദക്ഷിണം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടക്കുന്ന വാദ്യമേള തിരുനാളുകളില്‍ നിന്നും വ്യത്യസ്ഥവുമായി. പ്രസുദേന്തിമാരില്ലാതെ ഇടവകയാകാത്ത ഇടവക ജനത്തിന്റെ തിരുന്നാളായിരുന്നു ലീഡ്‌സില്‍ നടന്ന പരിശുദ്ധ അമ്മയുടെ ജനന തിരുന്നാളും എട്ടുനോമ്പും.
വി. അന്തോനീസും വി. സെബസ്ത്യാനോസും ഭാരത വിശുദ്ധരുമടങ്ങുന്ന തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പ്രാദേശികര്‍ക്കും ആകാംക്ഷയും ആവേശവുമായി. സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തിന് ചുറ്റുമുള്ള വഴികളിലൂടെ നടന്നു നീങ്ങിയ പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച് തിങ്ങിനിറഞ്ഞ വിശ്വാസികളുടെ നടുവിലൂടെ വിശുദ്ധരുടെ തിരുസ്വരൂപം പരിശുദ്ധമായ അള്‍ത്താരയിലേയ്ക്ക് തിരികെപ്പോകുന്ന കാഴ്ച, അതായിരുന്നു ഈ തിരുന്നാളിന്റെ ഏറെ പ്രത്യേകത.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പതിവ് പോലെ സ്‌നേഹവിരുന്നു നടന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും ചാപ്ലിന്‍ റവ.ഫാ. മാത്യൂ മുളയോലില്‍ നന്ദിയര്‍പ്പിച്ചു.

സ്വന്തം ലേഖകന്‍

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി യുകെയിലെ എം 1-ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ ബെന്നിചേട്ടന്റെ ( സിറിയക് ജോസഫ്‌ ) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു നടന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അനേകം യുകെ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആണ് കണ്ണീരോടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ  ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗം കുടുബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ആശ്വാസം നല്‍കുവാനായി. ദൈവവചനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ദുഃഖഭാരത്താൽ ഇടറിയിരുന്നു. ‘ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നതുകൊണ്ടാണ് ദൈവസന്നിധിയിലേക്ക് ബെന്നിയെ ദൈവം കൂട്ടിക്കൊണ്ടുപോയത് ‘ എന്ന് പറഞ്ഞു അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു.

യുകെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച, (8-ാം തീയതി) നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉള്‍പ്പെടെ ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയിരുന്നു. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുകെയിലെ  അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഒരിക്കലും നികത്താനാവാത്ത വിടവ് ഇവര്‍ക്ക് നല്‍കിക്കൊണ്ട് കടന്നു പോയ ബെന്നിയുടെ ആകസ്മിക മരണം ഇവിടുത്തെ ഓരോ മലയാളിക്കും താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ്‌ തോമസ്‌, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.

സ്റ്റോക്ക് ഓൺ ട്രെന്റ്: ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധശ്രദ്ധ കാണിക്കുന്നു. മലയാളി തനിമ തൊട്ടുണർത്തി… സ്റ്റോക്ക് മലയാളികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂക്കളം തീർത്ത..  സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയിൽ ഒരു കയ്യൊപ്പ് പതിഞ്ഞപ്പോൾ നാവില് രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഒരുക്കിയത് അവർണ്ണനീയമായ ആഘോഷപരിപാടികൾ.. പകിട്ടാർന്ന പൂക്കളവും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും… ഓർമ്മയിൽ ഓടിയെത്തുന്ന ചിങ്ങപ്പുലരികൾ സമ്മാനിക്കുന്നത് ഓർമ്മകളുടെ പൂക്കാലമാണ് എന്ന് പ്രവാസികളായ മലയാളികൾക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല എന്നത് ഒരു സത്യം..

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ ഓർമ്മയിൽ നിന്നും പൊടിതട്ടിയെടുത്തപ്പോൾ ഇന്നലെ സ്റ്റോക്ക് ഓൺ റെന്റിലെ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്റ്റോക്ക് മലയാളികൾ ഒഴുകിയെത്തി… രാവിലെ പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കം… എല്ലാവര്ക്കും പങ്കെടുക്കാൻ ഉതകും വിധം പലതരം മത്സരങ്ങൾ.. മത്സരങ്ങളുടെ ആവേശം ആളിക്കത്തിയപ്പോൾ കളികളിൽ പങ്കുചേരാൻ താത്പര്യമുള്ളവരുടെ നീണ്ട നിരകൾ കാണുമാറായി.. ഓണത്തിന് കൊഴുപ്പ് പകരുന്ന വടംവലികൂടി അരങ്ങേറിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്റർ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു… വടംവലി അവസാനിച്ചതോടെ മത്സരങ്ങൾക്ക് വിടനൽകി ഓണസദ്യയിലേക്ക്.. മറ്റൊരു ഹാളിൽ രുചിയേറും ഓണസദ്യ.. അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ സ്റ്റോക്ക് അമ്മമാർ ഒരുക്കിയത് രുചിയേറും ഓണസദ്യ…  കഴിച്ചത് നൂറുകണക്കിന് മലയാളികൾ … മെയിൻ ഹാളിൽ നിന്ന് മാറിയെങ്കിലും ഇമ്പമാർന്ന പാട്ടുകളുമായി ഓണസദ്യ മുന്നോട്ടുപോയി…

ഓണപ്പരിപാടികളുടെ ഓർമ്മകളുണർത്തി അതിമനോഹരമായ തിരുവാതിര… തുടർന്ന് എസ് എം എ പ്രസിഡണ്ട് വിനു ഹോർമിസ് അധ്യക്ഷനായി സാംസ്ക്കാരിക സമ്മേളനം…. ഏവർക്കും സ്വാഗതമോതി എസ് എം എ യുടെ സെക്രട്ടറി ജോബി ജോസ്.. വേദിയിൽ ട്രെഷറർ വിൻസെന്റ് കുര്യക്കോസ്, ജോയിന്റ് സെക്രട്ടറി ടോമി ജോസഫ്, യുക്മ പ്രസിഡന്റ് മാമൻ ഫിലിപ്പ്, കൺവീനർമാരായ ക്രിസ്റ്റി സെബാസ്റ്റ്യൻ, ജോസ് മാത്യു, ജിജി ജസ്റ്റിൻ, മുൻ പ്രസിഡണ്ട് റിജോ ജോൺ, മുൻ  സെക്രട്ടറി അബിൻ ബേബി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.  തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്ന വിശ്വാസം തെറ്റിക്കാതെ താളമേളങ്ങളുടെയും മുത്തുക്കുടകളും പുലികളിയും ഒത്തുചേർന്ന് മാവേലിയുടെ ആഗമനം… പിന്നീട് ഔദ്യോഗികമായ ഉത്ഘാടനം..  ആശംസകളുമായി ഓണാഘോഷപരിപാടിയുടെ കൺവീനർമാരിൽ നിന്ന് ക്രിസ്റ്റി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പ്രസിഡണ്ട് മാമൻ ഫിലിപ്പ്.. സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ മനോവികാരങ്ങൾ മനസിരുത്തി പഠിച്ചശേഷം മലയാളഭാഷയെ അതിന്റെ എല്ലാ ചാരുതയോടും കൂടി അതിമനോഹരമായി  ഉപയോഗിച്ച ഷാജിച്ചേട്ടൻ (എബ്രഹാം റ്റി എബ്രഹാം)  നൽകിയ ഓണസന്ദേശം… പുതിയ ലോകം അല്ലെങ്കിൽ ന്യൂജെൻ സംസ്ക്കാരം സുഗന്ധമില്ലാത്ത പൂക്കളാണ് എന്ന് പറയുവാൻ അദ്ദേഹം മടികാണിച്ചില്ല… ഓണത്തിന്റെ അന്തസത്ത മനസിലാക്കി, മാവേലിയെ നാമാരും കണ്ടിട്ടില്ലെങ്കിലും എല്ലാവരും മാവേലി എന്ന ഒരു വിശ്വാസം കാത്തുസൂക്ഷിക്കുന്നു… കാരണം മാവേലിയുടെ നന്മകൾ മൂലമാണ് എന്നതുപോലെ മലയാളികളായ നമ്മുടെ ജീവിതവും അതനുസരിച്ചു  ക്രമപ്പെടുത്തുമ്പോൾ നമ്മുടെ ജീവിതവും സുഗന്ധം പരത്തുന്ന പുഷ്പ്പങ്ങളാവും എന്ന് ഓർമ്മിപ്പിച്ചാണ് സന്ദേശം അവസാനിപ്പിച്ചത്. തുടർന്ന് യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ കഴിവുതെളിയിച്ചവർക്കായി സമ്മാനദാനം.. എസ് എം എ യുടെ വൈസ് പ്രസിഡണ്ട് സിജി സോണിയുടെ നന്ദിപ്രകാശനത്തോടെ സാംസ്ക്കാരിക സമ്മേളനത്തിന് തിരശീല വീണു..

പാട്ടുകളും സിനിമാറ്റിക് ഡാൻസുകളും കൊണ്ട് കളം നിറഞ്ഞപ്പോൾ താളമേളങ്ങളുടെ പെരുമ്പറ മുഴക്കിയത് പ്രെസ്റ്റൺ ചെണ്ടമേളക്കാരാണ്.. പത്തുപേരുടെ ടീമുമായി ഇറങ്ങിയ അവർ അതിമനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്കായി കാഴ്ചവെച്ചത്. ക്ലാസിക്കൽ ഡാൻസുകളും മോഹിനിയാട്ടവും എന്ന് തുടങ്ങി ആഘോഷം ഇടമുറിയാതെ മുന്നേറിയപ്പോൾ സമയം കടന്നുപോയത് പലരും അറിയാതെപോയി.. ഓണസദ്യകൊണ്ട് തീർന്നു എന്ന് കരുതിയവരുടെ പ്രതീക്ഷകളെ മാറ്റിമറിച്ചു ഏഴുമണിയോട് കൂടി ദോശയും ചമ്മന്തിയും സാമ്പാറും നൽകിയപ്പോൾ, ഇങ്ങനെയൊക്കെ എങ്കിൽ മാവേലിക്ക് തിരിച്ചുപോകാൻ പോലും ഒരു വൈമനസ്യം ഉണ്ടാകും എന്നാണ് സ്റ്റോക്ക് മലയാളികളുടെ അടക്കം പറച്ചിൽ…

[ot-video][/ot-video]

ഓരോ മലയാളിയ്ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍, വേര്‍പാടിന്റെയും ഒറ്റപെടലിന്റെയും വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പമിരുന്ന് പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത് വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ് ഓണക്കാലം. യൂറോപ്പിലെ പ്രവാസികളെ സംബന്ധിച്ചു പല പ്രായോഗിക ബുദ്ധിമുട്ടുകളും ഓണദിനങ്ങളിലുള്ള ഇത്തരം ഒത്തുചേരലിന് തടസം സൃഷ്ടിക്കുമെങ്കിലും തന്റെ ഓർമ്മകളെ മക്കൾക്ക് പകർന്നുനൽകാൻ കിട്ടുന്ന അവസരം മലയാളികൾ നഷ്ടപ്പെടുത്താറില്ല എന്നത് ഒരു നല്ല കാര്യമാകട്ടെ എന്ന് പ്രത്യാശിക്കാം..

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ മാറ്റിവച്ച്, തിരക്കിന്റെ ഈ ആധുനികകാലത്ത് മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാവും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം മറ്റൊരു ഓണപ്പുലരിക്കായി കാത്തിരിക്കാം…

[ot-video][/ot-video]

 

 

കൂടുതൽ ഫോട്ടോസ് കാണാം..

[ot-video][/ot-video]

 

പാപ്പാ മൊബീലില്‍ തലയിടിച്ച് മാർപ്പാപ്പയ്ക്ക് പരിക്ക്. കൊളംബിയിന്‍ നഗരമായ കാര്‍ട്ടാഗനയില്‍ കാത്തുനിന്നവര്‍ക്ക് മുന്നിലേക്ക് മാര്‍പാപ്പ എത്തിയത് തിരുവസ്ത്രത്തിലും മുഖത്തും ചോരപ്പാടുകളുമായിട്ടാണ്. പര്യടനത്തിനിടെ പാപ്പാ മൊബീലില്‍ തലയിടിച്ച് പോപ്പിന് നിസ്സാരമായ പരിക്കുകളുണ്ടായത്. ജനങ്ങളെ അഭിസംബോധന ചെയ്ത് നീങ്ങുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് പ്രത്യേക വാഹനമായ പാപ്പാ മൊബീലിന്റെ വശത്തുള്ള കമ്പിയില്‍ തലയിടിക്കുക യായിരുന്നു.

Image result for Pope Francis hits himself against the popemobile and injures his cheekbone and left eyebrow

മുഖത്തിന്റെ ഇടതുഭാഗമാണ് കമ്പിയില്‍ ഇടിച്ചത്. കണ്‍പോളയ്ക്കും കവിളിനും ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ പോപ്പിന് ഐസ് ഉപയോഗിച്ച് പ്രാഥമീക ശുശ്രൂഷ നല്‍കി. എങ്കിലും പര്യടന പരിപാടികളില്‍ മാറ്റം വരുത്തുവാന്‍ പോപ്പ് തയ്യാറായില്ല. ഇടതുകണ്ണ് വിങ്ങിയ നിലയിലാണു അദ്ദേഹം പര്യടനം തുടര്‍ന്നത്.

ബെയ്ജിംഗ്: ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ വില്‍പന അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ചൈന. ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉദ്പാദനവും വിപണനവും നിര്‍ത്താനുള്ള സമയക്രമം തീരുമാനിക്കാനുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ സിന്‍ ഗുവോബിന്‍ പറഞ്ഞു. പീപ്പിള്‍സ് ഡെയിലിയും സിന്‍ഹുവ ന്യൂസ് ഏജന്‍സിയുമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉദ്പാദനവും വില്‍പനയും അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും ബ്രിട്ടനും അറിയിച്ചിരുന്നു. ജൂലൈയിലാണ് ഈ രാജ്യങ്ങള്‍ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. കാര്‍ബണ്‍ പുറന്തള്ളലും മലിനീകരണവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ബ്രിട്ടനും ഫ്രാന്‍സും കൈക്കൊണ്ടത്.

RECENT POSTS
Copyright © . All rights reserved