ലണ്ടന്‍: ബ്രെക്സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് യുകെയില്‍ തുടരാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യം. എന്‍എച്ച്എസില്‍ രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി മറികടക്കാനാണ് ഇത്. ആശുപത്രി മേധാവികളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. 60,000 യൂറോപ്യന്‍ യൂണിയന് ജീവനക്കാര്‍ക്ക് ബ്രെക്സിറ്റിന് ശേഷവും രാജ്യത്ത് തുടരാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നത് രോഗികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവാണ് ഇപ്പോള്‍ രോഗികളെ പരിചരിക്കുന്നതില്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്ന് ആശുപത്രി സീനിയര്‍ മാനേജര്‍മാര്‍ പറയുന്നു. അഭിപ്രായ സര്‍വേയിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍എച്ച്എസില്‍ നിന്ന് ജീവനക്കാര്‍ വിട്ടുപോകുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി ആശുപത്രി മാനേജര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്താനും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഇവര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ എന്‍എച്ച്എസ് ബുദ്ധിമുട്ടുകയാണ്. ജീവനക്കാരെ നിലനിര്‍ത്തുക എന്നത് മാത്രമാണ് ഇപ്പോള്‍ എന്‍എച്ച്എസിന്റെ പ്രധാന ജോലിയായി മാറിയിരിക്കുന്നതെന്നും ആശുപത്രി മേധാവികള്‍ പറയുന്നു. ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാമെന്ന് മന്ത്രിമാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉദ്പാദനക്ഷമതമ വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇത്.
ഓക്സ്ഫോര്‍ഡില്‍ മലയാളി നിര്യാതനായി. ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആദ്യകാല നേതാക്കന്മാരില് ഒരാളായ സാമുവല്‍ വര്‍ഗീസ് (57 വയസ്സ്) ആണ് നിര്യാതനായത്. ഇന്ന് വെളുപ്പിന് രണ്ടരയോടെ ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സാമുവല്‍ വര്‍ഗീസിന്റെ വേര്‍പാട്.
ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയാണ് സാമുവല്‍ വര്‍ഗീസ്. മുന്‍പ് സൗദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും 2004ല്‍ ആണ് യുകെയില്‍ എത്തിയത്. ഓക്സ്ഫോര്‍ഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഷെറിന്, മെല്ബിന് എന്നിവര്‍ മക്കളാണ്.
ഗതാഗതമന്ത്രി തോമസ് ചാണ്ടി ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിനായി ഭൂമി കൈയേറിയിട്ടുണ്ടെന്നും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍. കൈയേറ്റവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ശേഷം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന അന്തിമറിപ്പോര്‍ട്ടിലാണ് മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ കണ്ടെത്തലുകള്‍.
തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിസോര്‍ട്ട് നിര്‍മാണത്തിനായി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ട്. വയല്‍ നികത്തുന്നതിന് തോമസ് ചാണ്ടി സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ല. വലിയകുളം-സീറോജെട്ടി റോഡിലെ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണത്തിലാണ് കടുത്ത നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നികത്തിയ നിലങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കളക്ടര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
2003 മുതല്‍ ബണ്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബണ്ടാണ് പിന്നീട് റിസോര്‍ട്ടിലെ പാര്‍ക്കിംഗ് ഏരിയയായി മാറ്റിയത്. അനുമതിയില്ലാതെയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ലേക്ക് പാലസിന്റെ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസമാണ് നിലം നികത്തിയിരിക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് നികത്തല്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയാദ്: സൗദി രാജകുമാരനും അസീര്‍ പ്രവിശ്യയുടെ ഗവര്‍ണറുമായ മന്‍സൂര്‍ ബിന്‍ മുഖ്രിന് രാജകുമാരന് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി മുന്‍ കിരീടാവകാശിയായ മുഖ്രിന് ബിന്‍ അബ്ദുള്‍ അസീല്‍ അല്‍ സൗദിന്റെ മകനാണ്. യെമനുമായി സൗദി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ പ്രദേശത്താണ് അപകടമുണ്ടായത്. ഹൂതി വിമതരുമായി സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് ഇത്.
സംഘര്‍ഷങ്ങളുള്ള പ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശനം നടത്തുന്നതിനിടയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങല്‍ പുറത്തു വിട്ടിട്ടില്ല. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതി വിമതര്‍ അയച്ച മിസൈല്‍ കഴിഞ്ഞ ദിവസം സൗദി തകര്‍ത്തിരുന്നു.
അഴിമതിയാരോപണത്തെത്തുടര്‍ന്ന് 11 രാജകുമാരന്മാരെ കഴിഞ്ഞ ദിവസം സൗദി തടവിലാക്കിയിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അധ്യക്ഷനായ അഴിമതി വിരുദ്ധ സമിതിയാണ് ഈ നടപടിയെടുത്തത്. കിരീടാവകാശിയെന്ന് നേരത്തേ കരുതിയിരുന്ന പ്രമുഖന് അടക്കമുള്ളവരാണ് ജയിലിലായത്. അതിനു പിന്നാലെയാണ് മറ്റൊരു രാജകുമാരന് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ലണ്ടന്‍: പനാമ ലീക്ക്സിനു ശേഷം പുതിയ വെളിപ്പെടുത്തലുകളുമായി ഐസിഐജെ. രാജ്യാന്തര തലത്തിലുള്ള കള്ളപ്പണ ഇടപാടുകള്‍ തന്നെയാണ് പാരഡൈസ് പേപ്പേഴ്സ് എന്ന പേരില്‍ പുറത്തു വിട്ട രേഖകളില്‍ ഉള്ളത്. ലോകത്തെ വമ്പന്‍ ബിസിനസ് സംരംഭങ്ങള്‍, ലോകമൊട്ടാകെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍, സ്പോര്‍ട്സ്, എന്റര്ടെയ്ന്മെന്റ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പുതിയ വെളിപ്പെടുത്തലില്‍ പെട്ടിട്ടുണ്ട്.
13.4 ദശലക്ഷം ഫയലുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നികുതി വെട്ടിപ്പും അനധികൃത നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവയിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ പേരും പേപ്പറുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന് എന്നിവരേക്കുറിച്ചും പേപ്പറുകളില്‍ പരാമര്‍ശിക്കുന്നു.
714 ഇന്ത്യക്കാരുടെ വിവരങ്ങളും ഇവയിലൂടെ പുറത്തു വന്നിട്ടുണ്ട്. 180 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയില്‍ ഇന്ത്യക്ക് 19-ാം സ്ഥാനമാണ് ഉള്ളത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപിയായ ആര്.കെ.സിന്‍ഹ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ഒരു ജര്‍മന്‍ ദിനപ്പത്രവും ഐസിഐജെയും 96 മാധ്യമസ്ഥാപനങ്ങളുമായിച്ചേര്‍ന്നാണ് ഈ വിവരങ്ങള്‍ സമാഹരിച്ച് പുറത്തുവിട്ടത്.
ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര് കൊല്ലപ്പെട്ടു. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. വില്‍സണ്‍ കൗണ്ടിയിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്സിലെ പള്ളിയില്‍ അതിക്രമിച്ചു കടന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പള്ളിക്ക് സമീപം താമസിക്കുന്ന ഒരാള്‍ തോക്ക് പിടിച്ചു വാങ്ങി ഇയാളെ വെടിവെച്ചപ്പോള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ഗ്വാഡാലുപ് കൗണ്ടിയില്‍ കാര്‍ ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തി. യുവാവ് കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.
ഡെവിന് പാട്രിക് കെല്ലി എന്ന 26 കാരനാണ് അക്രമിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കറുത്ത വസ്ത്രത്തിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ചിട്ടുണ്ടായിരുന്നു. 5 വയസ് മുതല്‍ 72 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. പള്ളിയിലെ പാസ്റ്റര്‍ ഫ്രാങ്ക് പോമെറോയിയുടെ 14 വയസുള്ള മകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. 11 മണിക്കാണ് പള്ളിയില്‍ സര്‍വീസ് ആരംഭിച്ചത്. 11.20ഓടെ പള്ളിയിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
കെല്ലിയുടെ തോക്ക് പിടിച്ച് വാങ്ങി വെടിയുതിര്‍ത്ത അയല്‍വാസി ഇയാളെ പിന്തുടര്ന്നെങ്കിലും വാഹനത്തില്‍ കയറി കെല്ലി രക്ഷപ്പെട്ടു. ഇയാള്‍ മരിച്ചത് വെടിയേറ്റാണോ അതോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പള്ളിക്കുള്ളില്‍ വെടിയേറ്റ് 23 പേരും രണ്ട് പേര് പുറത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിക്കുകയായിരുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
സവിശേഷമാംവിധം ദൈവം ഒരിക്കല്‍ കൂടി ഭൂമിയെ തൊടുന്നു. വാഴ്ത്തപ്പെട്ട സി. റാണി മരിയയിലൂടെ. ഇനി മുതല്‍ ആ ജീവിതം സങ്കീര്‍ത്തനമാണ്. പ്രാര്‍ത്ഥിക്കാനും അപദാനങ്ങള്‍ പാടാനുമായി മറ്റു വീരപുണ്യാത്മാക്കളുടെ കൂട്ടത്തിലേയ്ക്ക് സഭ ഒരു നാമം കൂടി ചേര്‍ക്കുന്നു, സി. റാണി മരിയ. നമ്മുടെ ഇടയില്‍ ജനിച്ച്, ജീവിച്ച്, വളര്‍ന്നാണ് അവള് ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രീതിക്ക്(ലൂക്കാ 2:52) പാത്രമായതെന്നത് കുറച്ചൊന്നുമല്ല നമ്മെ അഭിമാനിതരാക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍ ജനിച്ച ആ സ്ത്രീരത്നം ഇന്ന് പുണ്യവഴിയിലേയ്ക്കെത്താന്‍ പക്ഷേ, മൂര്‍ച്ചയേറിയ ഒരു കഠാരയുടെ അന്‍പത്തിനാല് കുത്തുകളും നാല്പത്തിയൊന്നു വയസ്സുവരെ വിശുദ്ധമായ സന്യാസജീവിതവും ഏറ്റെടുക്കേണ്ടിയിരുന്നു. സകല വിശുദ്ധരേയും തിരുസഭ അനുസ്മരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ തന്നെ ഇതാ അവള് അള്‍ത്താരവണക്കത്തിന് യോഗ്യയാകുന്നു, രക്തസാക്ഷികളുടെ അത്യുന്നത നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുസഭയ്ക്ക് ഒരു അത്ഭുത രക്തസാക്ഷിണിയെ കിട്ടി – വി. മരിയാ ഗെരേത്തി (1890-1902). ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതാ സി. റാണി മരിയയും ഏറെ സാമ്യങ്ങളുണ്ട് ഈ രണ്ടുപേരും തമ്മില്‍. രണ്ടുപേരുടെ പേരുകളിലും ‘മരിയ’ എന്ന നാമം പൊതുവായുണ്ട്. കന്യകകളായിരുന്നു രണ്ടുപേരും. 11-ാം വയസ്സില്‍ രക്തസാക്ഷിണിയായ വി. മരിയാ ഗെരേത്തിയും മരിച്ചത് മൂര്‍ച്ചയുള്ള ഒരു കഠാരയുടെ 14 കുത്തുകളേറ്റ്. 41 വയസ്സുള്ള വി. റാണി മരിയ മരിച്ചത് ഒരു കഠാരയുടെ 54 കുത്തുകളേറ്റ്. ഇരുസംഭവങ്ങളിലും ഘാതകര്‍ ജയിലിലടയ്ക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടു. രണ്ടു കൊലയാളികളും ജയിലില്‍ കിടക്കവേ തങ്ങളുടെ കൊടുംപാപത്തെക്കുറിച്ച് അനുതപിച്ചു, മാനസാന്തരപ്പെട്ടു. 1950ല്‍ മരിയാ ഗൊരേത്തിയെ വിശുദ്ധയെന്ന് പേരുവിളിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന് അലസ്സാന്ദ്രോയും നിറകണ്ണുകളോടെ സന്നിഹിതനായിരുന്നു. ഇന്നലെ നവംബര്‍ 4ന് സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ആ പുണ്യകര്‍മ്മം നേരില്‍ കാണാന്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന് സമന്ദര്‍സിങ്ങും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. മരിയ ഗൊരേത്തി മരിക്കുന്നതിനുമുമ്പ് അവസാനം പറഞ്ഞത് ഞാന്‍ അലസ്സാണ്ടറിനോട് (ഘാതകനോട്) ക്ഷമിക്കുന്നു എന്നായിരുന്നു. യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ പാഠങ്ങളിലൊന്നും പര്യായവുമായ ‘ക്ഷമ’യെക്കുറിച്ച് പറഞ്ഞുകൊണ്ട് വി. മരിയാ ഗൊരേത്തി മരിച്ചപ്പോള്‍ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ അവസാനത്തെ വാക്കുകള്‍ ”ഈശോയെ….ഈശോയെ….” എന്നതു തന്നെയായിരുന്നു.
കുരിശില്‍ കിടക്കുമ്പോള്‍ പടയാളികളിലൊരാള്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതിനു സമാനമായി വിദ്വേഷത്തിന്റെ കഠാരക്കുത്തുകള്‍ സി. റാണി മരിയയ്ക്കും ഏല്‍ക്കേണ്ടി വന്നു. ഈശോയുടെ നെഞ്ചില്‍ കുത്തിയ മുറിവില്‍ നിന്ന് ഒഴുകിയിറങ്ങിയ രക്തവും ജലവും അതു കുത്തിയവന്റെ കണ്ണിന്റെ അന്ധത മാറ്റിയെന്ന പാരമ്പര്യം പോലെ, സി. റാണി മരിയായുടെ നെഞ്ചിലെ സ്നേഹരക്തം സമന്ദര്‍സിങ്ങിന്റെ വിദ്വേഷത്തിന്റെ അന്ധതയും മായ്ച്ചു കളഞ്ഞിരിക്കുന്നു. ഈശോയും മരിയാ ഗൊരേത്തിയും സി. റാണി മരിയായും മറ്റു രക്തസാക്ഷികളുമെല്ലാം ഭൂമിയിലെ വിശുദ്ധമായ ജീവിതം കൊണ്ടുമാത്രമല്ല, വീരോചിതമായ മരണം കൊണ്ടും ദൈവ പിതാവിനെ മഹത്വപ്പെടുത്തിയവരാണ്. തിരുസഭയുടെ അടിസ്ഥാന പാറയായ വി. പത്രോസിന്റെ മരണത്തെക്കുറിച്ച് ഈശോ സൂചിപ്പിച്ചതുപോലെ തന്നെ; ”ഈശോ ഇതുപറഞ്ഞത് ഏതുവിധമുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്ന് സൂചിപ്പിക്കാനാണ്. (യോഹന്നാന് 21:19). തല കീഴായി കുരിശില്‍ തറയ്ക്കപ്പെട്ട് അതിസ്വാഭാവിക പീഡകളോടെ മരണം വരിച്ച വി. പത്രോസിന്റെ ജീവിതം ദൈവത്തെ മഹത്വപ്പെടുത്തിയെങ്കില്‍ 54 കഠാരക്കുത്തുകളുടെ അവര്‍ണ്ണനീയ സഹനങ്ങള്‍ സ്വീകരിച്ചുള്ള മരണത്തിലൂടെ വാഴ്ത്തപ്പെട്ട സി. റാണി മരിയായും ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് സഭ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.

ഈ വീരപുത്രിയെ ധ്യാനിക്കുന്നതിനിടയില്‍ കാണാതെ പോകരുതാത്ത മറ്റുചില ജീവിതങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത് അവളുടെ ഘാതകന് സമന്ദര്‍സിങ്ങിന്റേതു തന്നെയാണ്. അരും കൊല നടത്തിയതിനുശേഷം മനഃ സാക്ഷിക്കുത്തുണ്ടായപ്പോള്‍ യൂദാസിന്റെ തീരുമാനത്തിലേയ്ക്ക് പോകാതെ, ഇടതുവശത്തെ കള്ളന്റെ വെറുപ്പിലേയ്ക്കും നിരാശയിലേക്കും പോകാതെ, മൂന്നു പ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞിട്ടും പശ്ചാത്താപത്തിന്റെ കണ്ണീരൊഴുക്കിയ പത്രോസിനെപ്പോലെ, അവസാന നിമിഷം സത്യം തിരിച്ചറിഞ്ഞ നല്ല കള്ളനെപ്പോലെ സമന്ദര്‍സിങ്ങും പുതിയ വ്യക്തിയായി. മന:സാക്ഷിക്കുത്ത് തുടങ്ങിയപ്പോള്‍ കുറ്റബോധത്തിന്റെയും അതുകൊണ്ടുചെന്നെത്തിക്കുന്ന സ്വയംനാശത്തിന്റെയും വഴി തിരഞ്ഞെടുക്കുന്ന യൂദാസാകാതെ, പാപബോധത്തിലേക്കും പശ്ചാത്താപത്തിലേക്കും തിരിഞ്ഞ് തിരിച്ചുവരവിന്റെ വഴി കണ്ടെത്തിയ, കര്‍ത്താവിന്റെ കരുണ കണ്ടെത്തിയ പത്രോസിനെപ്പോലെ ഈ സമന്ദര്‍സിങ്ങും ശരിയായ പാപബോധവഴിയേ സഞ്ചരിച്ചു. പശ്ചാത്താപം തിങ്ങിയ ഹൃദയവുമായി ആ സഞ്ചാരം രക്തസാക്ഷിത്വം നടന്ന ഇന്‍ഡോറിന്റെ അതിര്‍ത്തികളും കടന്ന് എറണാകുളത്തെ പുല്ലുവഴിയിലുള്ള സി. റാണി മരിയയുടെ വീട്ടില്‍, അവളുടെ വൃദ്ധരായ മാതാപിതാക്കളുടെ കാല്ക്കല് വരെയെത്തി.

വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ കുടുംബാംഗങ്ങളാണ് രണ്ടാമത്തെ കൂട്ടര്. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ തന്നെ അംഗമായ അനുജത്തി സി. സെല്‍മി പോള്‍, റാണി മരിയയുടെ വൃദ്ധരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അവളുടെ ഘാതകനോട് പ്രകടിപ്പിച്ച ക്ഷമയും കരുണയും സി. റാണി മരിയ ജീവിതം കൊണ്ടും മരണം കൊണ്ടു പറഞ്ഞ സുവിശേഷത്തിനേക്കാളും വലിയ സാക്ഷ്യമാണ്. ജന്മം നല്കി വളര്‍ത്തി വലുതാക്കിയ സ്വന്തം മകളെ നിഷ്ഠൂരമായി കൊല ചെയ്തയാള്‍ കണ്മുമ്പില് നില്‍ക്കുമ്പോഴും പ്രതികാരം ചെയ്യാതിരിക്കാനും ശാപവാക്കുകള്‍ അവന്റെമേല്‍ ചൊരിയാതിരിക്കാനും തയ്യാറായി എന്നുമാത്രമല്ല, അവനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാനും തലയില്‍ കൈവച്ച് അനുഗ്രഹിക്കാനും നീ ഞങ്ങളുടെ മകനെപ്പോലെയാണ് എന്നുപറയാനും ആ മാതാപിതാക്കള്‍ക്ക് സാധിച്ചതാണ് ഈ നൂറ്റാണ്ടില്‍ സുവിശേഷത്തിന്റെ ഏറ്റവും മികച്ച പ്രഘോഷണവും വ്യാഖ്യാനവുമായി മാറിയത്. സി. റാണി മരിയയുടെ സഹോദരി സി. സെല്‍മി പോള്‍ ഒരു രക്ഷാബന്ധന് ദിനത്തില്‍ സമന്ദര്‍സിങ്ങിന്റെ കയ്യില്‍ രാഖി കെട്ടി നീ എന്റെ സഹോദരനാണെന്ന് പറഞ്ഞതും സമാനതകളില്ലാത്ത സുവിശേഷ സാക്ഷ്യമായി.

സന്ന്യാസ ജീവിതത്തിനു സ്വയം സമര്‍പ്പിച്ച സി. സെല്‍മി പോള്‍ താന്‍ പരിശീലനകാലത്ത് ആഴത്തില്‍ പഠിച്ചതും മനസിലാക്കിയതുമായ ക്രിസ്തു സ്നേഹം പ്രായോഗിക തലത്തിലേയ്ക്ക് കൊണ്ടു വന്നത് ഒരു പരിധി വരെ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെങ്കിലും വലിയ പഠിപ്പോ ലോകപരിചയമോ ദൈവീക കാര്യങ്ങളില്‍ ആഴമായ അറിവോ ഇല്ലാത്ത പഴയ തലമുറയില്‍പ്പെട്ട താരതമ്യേന ചെറിയ മനസിന്റെ ഉടമകളായേക്കാവുന്ന ആ മാതാപിതാക്കള്‍ തന്റെ മകളുടെ കൊലയാളികളോടു കാണിച്ച ദയാവായ്പ് സത്യത്തില്‍ ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. ആ വൃദ്ധമാതാപിതാക്കള്‍ ലോകത്തോടു പറഞ്ഞ വലിയ ദൈവസാക്ഷ്യമിതാണ്: ”ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. പക്ഷേ, അവളെ ഞങ്ങള്‍ക്ക് നല്കിയ ദൈവവും ആ ദൈവത്തിന്റെ കല്പനകളും ഞങ്ങള്‍ക്ക് മകളേക്കാളും പ്രധാനപ്പെട്ടതാണ്, അതുകൊണ്ട് ഞങ്ങള്‍ ഇവനോട് ക്ഷമിക്കുന്നു. നഷ്ടപ്പെട്ട മകളുടെ സ്ഥാനത്ത് ഇവനെ മകനായി സ്വീകരിക്കുന്നു’. ഇവിടെ കാല്‍വരിയിലെ ഒരു രംഗം ഇങ്ങനെ പുനര്‍വ്യാഖ്യാനിക്കപ്പെട്ടു; സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയാ മാതാപിതാക്കളോടു പറഞ്ഞു, ‘ഇതാ നിങ്ങളുടെ മകന് ‘ അപ്പോള്‍ മുതല്‍ അവര്‍ അവനെ സ്വന്തം മകനായി അവരുടെ ഭവനത്തില്‍ സ്വീകരിച്ചു. (യോഹന്നാന് 19:27).

സമന്ദര്‍സിങ്ങിന്റെ മാനസാന്തരത്തിനും കുടുംബാംഗങ്ങളുടെ ക്ഷമ നല്‍കലിനുമൊക്കെ കാരണക്കാരനായ ഒരു വൈദികനെക്കൂടി പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. മധ്യപ്രദേശില്‍ സ്വാമി സദാനന്ദ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന (സ്വാമിയച്ചന്) റവ. ഫാ. മൈക്കിള്‍ പുറാട്ടുകര സി.എം.ഐ വൈദികന്. 21 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമന്ദര്‍സിങ്ങിനെ പലതവണ സന്ദര്‍ശിച്ച്, ‘പശ്ചാത്തപിച്ച് നന്മ ചെയ്താല്‍ ക്ഷമിക്കുന്നവനാണ് ദൈവ’മെന്ന സ്വാമിയച്ചന്റെ വാക്കുകളാണ് ആ കൊടുംകുറ്റവാളിയില്‍ മാനസാന്തരവഴി തുറന്നത്. ആദ്യമൊന്നും ആ വന്ദ്യ വൈദികന്റെ നല്ല വാക്കുകള്‍ക്ക് ചെവികൊടുക്കാതിരുന്നെങ്കിലും ആ പുരോഹിതന്റെ സാന്നിധ്യത്തിലൂടെയും വാക്കുകളിലൂടെയും ദൈവം ആ പാപിയുടെ ഹൃദയത്തെ തൊട്ടു. തുടര്‍ന്നുണ്ടായതെല്ലാം ചരിത്രം. സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയായുടെ പ്രാര്‍ത്ഥനയും സി. സെല്‍മിയുടെയും കുടുംബാംഗങ്ങളുടെയും സ്നേഹപ്രകടനവും അതുവരെ സമന്ദര്‍ മനസില്‍ സൂക്ഷിച്ചിരുന്ന എല്ലാ ദുഷ്ടവിചാരങ്ങളുടെയും മുകളിലുള്ള ഒരു സ്നേഹമായി അനുഭവിച്ചു, അത് അവനില്‍ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു.
വിശുദ്ധ പദവിയിലേക്ക് സഭ ഉയര്‍ത്തുന്നവരുടെ വിശുദ്ധ ജീവിതത്തിന് ദൈവം നല്കുന്ന ഔദ്യോഗിക അടയാളങ്ങളായി അവര്‍ വഴി നടക്കുന്ന അതി സ്വാഭാവിക രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും ഒരു പ്രധാന കാര്യമായി പരിഗണിക്കാറുണ്ട്. എന്നാല്‍ രക്തസാക്ഷികളെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ക്കായി സഭ കാത്തുനില്ക്കാറില്ല. സ്വന്തം രക്തം ചിന്തി ജീവന് കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹപ്രകടനമില്ല (യോഹ 15:13) എന്ന സുവിശേഷ വചനത്തിന്റെ കാഴ്ചപ്പാടിലാണിത്. രക്തസാക്ഷിണിയായ റാണി മരിയയായുടെ കാര്യത്തിലും സഭ അത്ഭുതങ്ങള്‍ക്ക് കാത്തുനില്ക്കുന്നില്ല. എങ്കിലും, ഇതിനോടകം എത്രയോ അത്ഭുതങ്ങള്‍ നടന്നുകഴിഞ്ഞു. ഒരു കൊടുംപാപി (സമന്ദര്‍സിങ്ങ്)യുടെ മാനസാന്തരം, കാന്‍സര്‍ രോഗബാധിതയായി മരണം പ്രതീക്ഷിച്ചിരുന്ന സ്വന്തം സഹോദരി സി. സെല്‍മി പോളിന്റെ പരിപൂര്‍ണസൗഖ്യം, മാതാപിതാക്കള്‍ നല്കിയ ക്ഷമാദാനം, ചെറുതും വലുതുമായ മറ്റനേകം അത്ഭുതങ്ങളും.
തിരുസഭയുടെ സാമൂഹിക ബോധത്തിന്റെ പ്രതിഫലനം കൂടിയാണ് സി. റാണി മരിയായുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളും വീരോചിത മരണവും. ജന്മിത്വത്തിന്റെ മേല്ക്കോയ്മയില് നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാനും സി. റാണി മരിയാ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവളുടെ രക്തസാക്ഷിത്വത്തിലൂടെപ്പോലും ഫലം കണ്ടത്. പുറം ലോകം അറിയാതെയും മനസിലാക്കാതെയും ‘മാനവസേവ മാധവസേവ’യായിക്കണ്ട് സാമൂഹിക ഉദ്ധാരണം നിശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം സി. റാണി മരിയയിലൂടെ ഒരിക്കല്‍ കൂടി വെളിച്ചത്തു വന്നിരിക്കുന്നു. തങ്ങളുടെ സേവനമേഖലയ്ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആയിരക്കണക്കായ വൈദികര്‍ക്കും സന്നാസികള്‍ക്കും പുത്തന്‍ ഉണര്‍വ്വാണ് സി. റാണി മരിയായുടെ രക്തസാക്ഷിത്വവും അവളുടെ ‘വാഴ്ത്തപ്പെട്ട പദവി’ പ്രഖ്യാപനവും നല്‍കുന്നത്. സ്ത്രീത്വത്തിന്റെ ആദരം കൂടിയാണ് ഈ വാഴ്ത്തപ്പെടലില്‍ കാണുന്നത്. സ്ത്രീ അബലയാണെന്ന ധാരണകള്‍ക്കുള്ള തിരുത്താണ് സി. മരിയായുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും അതില്‍ അവര്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകളും ധീരരക്തസാക്ഷിത്വവും. എതിര്‍പ്പുകളില്‍ തളരാതെ ഇന്നവള്‍ യഥാര്‍ത്ഥ ധൈര്യശാലിയും വിജയിയും ആയിരിക്കുന്നു.

ഫ്രാന്‍സിസ്കന്‍ ക്ലാര സഭയില്‍ കേരളത്തില്‍ നിന്ന് വി. അല്‍ഫോന്‍സാമ്മയ്ക്ക് ശേഷം ഒരു സ്ത്രീരത്നം കൂടി ‘വിശുദ്ധ’പദവിയോടടുക്കുന്നു. സി. റാണി മരിയായുടെ ജീവിതവും മരണവും ദൈവത്തെയും മനുഷ്യരേയും ആകര്‍ഷിച്ചു. ”ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്ത്തപ്പെടുമ്പോള് എല്ലാ മനുഷ്യരേയും എന്നിലേക്കാകര്‍ഷിക്കും” (യോഹന്നാന് 12: 32). ഇന്ന് അവളുടെ വാഴ്ത്തപ്പെടലില്‍ ഈ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. ചിലരുടെ മരണങ്ങള് അങ്ങനെയാണ്. ശരീരം മണ്ണിലേയ്ക്ക് മറഞ്ഞാലും ഓര്‍മ്മകള്‍ കൂടുതല്‍ ദീപ്തമായി മനസില്‍ തുടരുകതന്നെ ചെയ്യും. ”ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ അവര്‍ക്കുവേണ്ടി ഒരു മനുഷ്യന് മരിക്കുന്നത് നല്ലതാണെന്ന്” (യോഹന്നാന് 11:50) ദൈവം കണ്ടു. ഇന്ന് ആ മരണത്തിലൂടെ ഒരു ജനം രക്ഷിക്കപ്പെട്ടിരിക്കുന്നു, ഈശോ അറിയപ്പെട്ടിരിക്കുന്നു, സുവിശേഷം പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ആ വിശുദ്ധ മരണത്തിലൂടെ 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വാഴ്ത്തപ്പെട്ടവള്‍ തന്റെ ജീവിതത്തിലേയ്ക്കും ദൈവത്തിലേയ്ക്കും അനേകരെ ആകര്‍ഷിക്കുന്നു.
ഈ വാഴ്ത്തപ്പെടലിലൂടെ സി. റാണി മരിയാ ഒരു പുണ്യ സങ്കീര്‍ത്തനമായി മാറിയിരിക്കുന്നു, പ്രാര്‍ത്ഥനയ്ക്കും മാതൃകയ്ക്കുമായി ഒരു വിശുദ്ധ സങ്കീര്‍ത്തനം. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അവള് ഒരു സ്തോത്രഗീതമായി (ലൂക്കാ 1:46-55) മാറും. ആ പുണ്യദിനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം. വാഴ്ത്തപ്പെട്ടവളേ, നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, നിന്റെ മാതൃക പുണരാനാഗ്രഹിക്കുന്നു. ഞങ്ങളും വിശുദ്ധരായിത്തീരാന്‍ നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ’.
പുണ്യറാണിയായ വാ. റാണി മരിയായുടെ സ്വര്‍ഗ്ഗീയ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചും നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിച്ചും ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഹേഗ്: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ യുകെയ്ക്കും അമേരിക്കയ്ക്കുമെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. അഫ്ഗാനില്‍ നടന്ന യുദ്ധക്കുറ്റങ്ങളില്‍ അമേരിക്കന്‍ സേനകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടര്‍ ഫാത്തൗ ബെന്‍സൗദയാണ് ആവശ്യപ്പെട്ടത്.
2002 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങളും മനുഷ്യത്തത്തിനെതിരായുള്ള കുറ്റങ്ങളും നടന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 10,000 സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. താലിബാന് ആക്രമണങ്ങള്‍ സിവിലിയന്മാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സേന നടത്തിയ ആക്രമണങ്ങളിലും ഒട്ടേറെ സിവിലിയന്മാര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അമേരിക്കന്‍ സേനക്കൊപ്പം യുകെ സേനയും അഫ്ഗാന് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അഫ്ഗാന് സൈന്യവും അമേരിക്കന്‍ സേനയും സിഐഎയും സഖ്യ സേനകളും അഫ്ഗാനില്‍ വ്യാപകമായി മനുഷ്യത്വ വിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നതിന് 1998ല്‍ സ്ഥാപിച്ചതാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയും മ്യൂച്വല്‍ ഫിനാന്‍സ് സ്ഥാപനവുമായ നേഷന്‍വൈഡിന്റ ഇടപാടുകളില്‍ തടസം നേരിട്ടു. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. ഓണ്‍ലൈന്‍, കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടു. സാങ്കേതിക പ്രശ്നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് നേഷന്‍വൈഡ് വിശദീകരിക്കുന്നത്. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കമ്പനി തള്ളിക്കളഞ്ഞു. പ്രശ്നം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ഇടപാടുകളില്‍ ബുദ്ധിമുട്ടുകളില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
സ്റ്റോറുകളില്‍ പണം നല്കാന് നിന്നവരും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയവരുമാണ് ഏറ്റവും ബുദ്ധിമുട്ടിയത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും തടസമുണ്ടായി. ഇതോടെ ക്ഷുഭിതരായ ഉപഭോക്താക്കള്‍ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയിലും എത്തി. 9 മണിക്കൂര്‍ ജോലിക്ക് ശേഷം ഭക്ഷണം വാങ്ങാനെത്തിയപ്പോള്‍ ഈ പ്രശ്നം മൂലം പട്ടിണി കിടക്കേണ്ടി വന്നതായി ഉപഭോക്താക്കളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
തില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ചില ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഇടപാടുകളില്‍ തടസം നേരിട്ടേക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ ഒരിക്കല്‍ കൂടി ശ്രമിച്ചാല്‍ മതിയാകുമെന്നുമാണ് നേഷന്‍വൈഡ് അറിയിക്കുന്നത്. പ്രശ്നം വേഗം തന്നെ പരിഹരിച്ചെന്നും ഇപ്പോള്‍ ഇടപാടുകള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്നും കമ്പനി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ 11 രാജകുമാരന്മാര് അറസ്റ്റില്‍. അഴിമതിയാരോപണത്തിലാണ് അബ്ദുള്ള രാജാവിന്റെ മകന് അല്‍വാലിദ് ബിന്‍ തലാലും മന്ത്രിമാരുമടക്കം 11 പേര് അറസ്റ്റിലായത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തെ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയില്‍ നിന്ന് സല്മാന് രാജാവ് നീക്കം ചെയ്തിരുന്നു. അതിന്റെ തുടര്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. നാഷണല്‍ ഗാര്‍ഡിന്റെ തലപ്പത്ത് നിന്ന് മിതേബ് ബിന്‍ അബ്ദുള്ള രാജകുമാരനെ മാറ്റി ഖാലിദ് ബിന്‍ അയ്യാബിനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് രാജകുമാരന് കിരീടാവകാശത്തിലേക്ക് എത്തുന്നതിനു മുമ്പ് അടുത്ത ഭരണാധികാരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് മിതേബ്.
തടവിലാക്കപ്പെട്ടവര്‍ ആരാണെന്നോ അവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ എന്താണെന്നോ സൗദി വെളിപ്പെടുത്തിയിട്ടില്ല. 2009ലെ ജിദ്ദ പ്രളയം, 2012ലെ മെര്‍സ് വൈറസ് ബാധ എന്നിവയില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സല്മാന് രാജാവിന്റെ മകനായ മുഹമ്മദിന്റെ ആശയങ്ങളാണ് ഇപ്പോള്‍ സൗദിയുടെ നയരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. എണ്ണയ്ക്കു ശേഷം രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.