Main News

ഫാ. ബിജു കുന്നയ്ക്കാട്ട്

യു.കെ ജനതയും മറ്റു വിദേശരാജ്യങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കിയ ആഴ്ചയാണ് കടന്നുപോയത്. ഭരണത്തിൻറെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ടായിരുന്നിട്ടും ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യു.കെ. ജനതയെ ഒന്നാകെ ഞെട്ടിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യു.കെ. ജനത, തെരേസാ മേയെ ഞെട്ടിച്ചു! ഇരുപതു പോയിന്റ് മുന്നില്‍ നിന്നപ്പോള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരം അരക്കിട്ടുറപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. കൂടുതല്‍ നേടാനായില്ലെന്നു മാത്രമല്ല പന്ത്രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുക കൂടി ചെയ്തത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാവണം! ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റുമുന്നണികളെ കൂട്ടുപിടിച്ച് അധികാരം തുടരുമോ അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാവുമോ എന്ന് ഈ ദിവസങ്ങളില്‍ കണ്ടറിയണം!

ശുഭാപ്തി വിശ്വാസത്തിൻറെ കൊടുമുടിയിലാണ് തെരേസാ മേയ് ഇലക്ഷന്‍ പ്രഖ്യാപനം നടത്തിയതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും അവര്‍ക്ക് ആത്മവിശ്വാസത്തിൻറെ അളവും കുറഞ്ഞുവന്നു. ഒരു ജൂലൈ മാസത്തില്‍ അധികാരത്തില്‍ വന്ന ‘മേയ് ‘ മറ്റൊരു ജൂണ്‍ മാസത്തില്‍ ബ്രിട്ടൻറെ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മാറ്റപ്പെടുമോ എന്നു പലരും ഭയന്നു (തെരേസാ മേയും ഭയന്നു കാണും!).  പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും അധികാരത്തില്‍ തുടരണമെങ്കില്‍ ഇനി ആരെങ്കിലുമൊക്കെയായി രാഷ്ട്രീയക്കൂട്ട് കൂടണം. നല്ല നിലയില്‍ തുടര്‍ന്നുവന്ന ഒരു ഭരണത്തിന് ഇത്തരത്തിലൊരു പരിണാമം സംഭവിക്കാന്‍ ചില പ്രധാന കാരണങ്ങള്‍ പിന്നിലുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ചില അബദ്ധങ്ങളായി ഇവയെ ഒതുക്കി നിര്‍ത്തിക്കൂടാ. പലരുടെയും വ്യക്തിജീവിതത്തിലും ഈ അബദ്ധങ്ങള്‍ വില്ലന്‍ വേഷങ്ങളിലെത്താറുണ്ട്.

ഒട്ടും ആവശ്യമില്ലാത്ത സമയത്തും ആരും ആഗ്രഹിക്കാത്ത നേരത്തും ഒരു ‘ഇലക്ഷനെ നേരിടാനൊരുങ്ങിയ  ‘എടുത്തുചാട്ട’മാണ് അവര്‍ക്ക് വിനയായതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ഇപ്പോഴത്തെ സാഹചര്യം മനസിലാക്കാതെയും വരും വരായ്കകള്‍ ചിന്തിക്കാതെയും നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ക്ക് പലപ്പോഴും വലിയ വില ജീവിതത്തില്‍ കൊടുക്കേണ്ടി വരും. പലരുടേയും വ്യക്തിജീവിതത്തില്‍ വിനയായി മാറുന്നതും ചിന്തയില്ലാതെയുള്ള പെരുമാറ്റവും സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള പ്രതികരണങ്ങളുമാണ്. ചിലതൊക്കെ കേട്ടിട്ട് പരിഗണന കൊടുക്കാതെ, വിട്ടുകളയേണ്ടതിനു പകരം ചുട്ട മറുപടി കൊടുക്കാനും പ്രതികരണങ്ങളിലൂടെ മറുഭാഗത്തുള്ളവരെ ‘ഒതുക്കാനും’ ശ്രമിക്കുമ്പോള്‍ ഫലം മോശമായിരിക്കും. ഒരു ചെറിയ പ്രകോപനത്തില്‍ വീണുപോകാനുള്ള മനസിൻറെ വലിപ്പമേ നമ്മളില്‍ പലര്‍ക്കുമുള്ളൂ. രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കഥയിങ്ങനെ: ഗാന്ധിജിയും ചില ബ്രിട്ടീഷുകാരുമൊരുമിച്ച് ഒരിക്കല്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ അടുത്തിരുന്ന ബ്രിട്ടീഷുകാരന്‍ ഗാന്ധിജിയെയും ഇന്ത്യയെയും കളിയാക്കി ഒരു കവിതയെഴുതി, ഗാന്ധിജിക്ക് വായിക്കുവാനായി കൊടുത്തു. അതിലെ വരികള്‍ ഗാന്ധിജിയെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ഒന്നും മിണ്ടാതെ ആ പേപ്പറിൻറെ മുകളില്‍ കുത്തിയിരുന്ന മൊട്ടുസൂചി ഊരി എടുത്തിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി കടലിലേയ്ക്കിട്ടു. ഗാന്ധിജിയുടെ ഈ പ്രതികരണത്തില്‍ അല്പം അസ്വസ്ഥനായ ബ്രിട്ടീഷുകാരന്‍ പറഞ്ഞു. ‘അതില്‍ കാര്യമായ ചില കാര്യങ്ങളുണ്ടായിരുന്നു.’ ഒരു ചെറു പുഞ്ചിരിയോടെ ഗാന്ധിജി മറുപടി പറഞ്ഞു. “കാര്യമായത് ഞാന്‍ ഊരിയെടുത്തിട്ടാണ് (മൊട്ടുസൂചി) ഉപയോഗശൂന്യമായത് കളഞ്ഞത്” ചെറിയ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ചിന്തയില്ലാതെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എടുത്തു ചാട്ടത്തിൻറെ ശീലം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ചെറിയ പ്രലോഭനങ്ങളിലൊന്നും നമ്മുടെ മനസ് ഉടക്കി നില്‍ക്കാനോ ഇടറി വീഴാനോ ഇടയാകരുത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുണ്ടായ രണ്ടാമത്തെ പ്രശ്നം അമിത ആത്മവിശ്വാസമായിരുന്നു (over confidence). ആ ആത്മവിശ്വാസം (Confidence) നല്ലതാണ്, വേണ്ടതുമാണ്. പക്ഷേ, അത് അധികമായാല്‍ ഇതുപോലെ അപകടം ക്ഷണിച്ചുവരുത്തും. ഇരുപതു പോയിന്റിൻറെ ഭൂരിപക്ഷമുണ്ടായിരുന്നത് വീണ്ടും ഉയര്‍ത്താനാവുമെന്ന് അവര്‍ വേണ്ടത്ര കണക്കുക്കൂട്ടലുകളില്ലാതെ പ്രതീക്ഷിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് എന്ന എടുത്തുചാട്ടത്തിലേയ്ക്ക് അവരെ നയിച്ചത് വളരെ എളുപ്പത്തില്‍ ജയിച്ചുകയറാന്‍ സാധിക്കും എന്ന അമിത ആത്മവിശ്വാസം കലര്‍ന്ന ചിന്തയായിരിക്കാം. അമിത ആത്മവിശ്വാസത്തില്‍ വ്യക്തി ജീവിതങ്ങളിലും അപകടങ്ങളില്‍ ചെന്നു ചാടുന്നവരുണ്ട്. അമിത ആത്മവിശ്വാസം ജനിക്കുന്നത് സ്വന്തം കഴിവുകൊണ്ട് കാര്യങ്ങള്‍ നടത്താമെന്ന് ചിന്തിക്കുന്നിടത്തും തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും കരുതുന്നിടത്തുമാണ്. ചിലരെ ഈ അമിത ആത്മവിശ്വാസം അഹങ്കാരത്തിലേയ്ക്ക് നയിക്കാറുമുണ്ട്’ ”അഹങ്കാരം നാശത്തിൻറെ മുന്നോടിയാണ്, അഹന്ത അധഃപതനത്തിൻറെയും (സുഭാഷിതങ്ങള്‍ 16:18). ആരൊക്കെ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളപ്പറയില്ലെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പത്രോസിനോട് ഈശോ പറഞ്ഞു. ”സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഇന്ന് രാത്രി കോഴി കൂവുന്നതിനുമുമ്പ് മൂന്ന് പ്രാവശ്യം നീ എന്നെ തള്ളിപ്പറയും” (മത്തായി 23:33 – 34). പിന്നെ നടന്നതു ചരിത്രം: മൂന്ന് ചെറിയ പ്രലോഭനങ്ങളുടെ മുമ്പില്‍ മൂന്ന് പ്രാവശ്യം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞു. ബൈബിള്‍ പറയുന്നതുപോലെ, ‘അതുകൊണ്ട് നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കട്ടെ’ (1 കോറിന്തോസ് 10: 12).

എതിരാളിയുടെ ശക്തിയും സ്വാധീനവും കൃത്യമായി അളക്കാന്‍ കഴിയാതെ പോയതാണ് ഉയര്‍ച്ച പ്രതീക്ഷിച്ചിടത്ത് തളര്‍ച്ച നേരിട്ടതിന് മറ്റൊരു പ്രധാന കാരണമായത്. നല്ല മത്സരങ്ങള്‍ക്കിറങ്ങുന്നവര്‍ സ്വയം ഒരുങ്ങുന്നവര്‍ മാത്രമല്ല, എതിരാളിയെയും മറുഭാഗത്തുള്ളവരെയും നന്നായി പഠിക്കുന്നവരും കൂടിയായിരിക്കും. എതിരാളിയുടെ ബലഹീനത അറിയുന്നതാണ് മത്സരത്തിനിറങ്ങുന്നയാളിൻറെ യഥാര്‍ത്ഥ ശക്തി. എതിരാളിയുടെ ശക്തി കുറച്ചുകാണുന്ന പലരും അവരുടെ മുമ്പില്‍ തോറ്റുപോയവരുമാണ്. ആയ് പട്ടണം പിടിച്ചടക്കാന്‍ ജ്വോഷ്വാ ഒരുങ്ങവേ, അതിനെക്കുറിച്ചന്വേഷിക്കാന്‍ പറഞ്ഞയയ്ക്കപ്പെട്ടവര്‍ തിരിച്ചുവന്നു പറഞ്ഞു. ‘എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല, അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ’ എന്നാല്‍ അവര്‍ ആയ് പട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. (ജോഷ്വാ 7: 2-5).

നമ്മുടെ ആത്മീയ ജീവിതത്തിലും ഏറെ പ്രസക്തമായ ഒരു ചിന്തയാണിത്. തിന്മയുടെയും പാപത്തിൻറെയും സ്വാധീനവും ശക്തിയും ഏറെയുള്ള ഈ ലോകത്ത്, ആത്മീയ കാര്യങ്ങള്‍ വളരെ മിനിമം മാത്രം മതി എന്നു പറഞ്ഞു കഴിയുന്നവര്‍, എല്ലാം ഭദ്രമാണെന്നു സ്വയം കരുതുമ്പോഴും ചില വലിയ ധാര്‍മ്മിക – ആത്മീയ അപകടങ്ങളില്‍ ചെന്നു ചാടിയേക്കാം. പാപവും തിന്മയും ഉയര്‍ത്തുന്ന ആകര്‍ഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തു തോല്‍പിക്കാനുള്ളത്ര ശക്തി ആത്മീയ ജീവിതത്തിലൂടെ ഓരോരുത്തരും നേടിയെടുക്കണം. അല്ലെങ്കില്‍, വി. പത്രോസ് ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍.” (1 പത്രോസ് 5: 8)

തൻറെ പൊതുപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോള്‍, തെരേസാ മേയ് ജനങ്ങളുടെ മനസ്സും ആവശ്യങ്ങളും അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായിരുന്നോ എന്നതും ചിന്തനീയമാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻറെ മാറ്റ് കുറഞ്ഞതിന് ഇതും കാരണമാകാം എന്നു വിലയിരുത്തപ്പെടുന്നു. മെഡിക്കല്‍ രംഗത്തെ അനിശ്ചിതത്വവും ബ്രെക്സിറ്റിൻറെ പശ്ചാത്തലവും ഐസിസ് ആക്രമണങ്ങളും തുടങ്ങി കുറേയേറെ കാര്യങ്ങളില്‍ ജനങ്ങളുടെ താല്‍പര്യവും മനസും വേണ്ടവിധം പ്രധാനമന്ത്രി മനസിലാക്കിയിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. കുടുംബജീവിതത്തിലും സമൂഹ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുടുംബത്തിലായാലും സമൂഹത്തിലായാലും നേതൃനിരയിലുള്ളവര്‍ കൂടെയുള്ളവരുടെ ചിന്തകളും വികാരങ്ങളും കൂടി മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. തന്നോടൊപ്പം താമസിക്കുന്ന മറ്റ് കുടുംബാംഗങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ അവരുടെ വികാരങ്ങളെ തെല്ലും പരിഗണിക്കാതെ മദ്യപാനത്തിലും അനാവശ്യ കൂട്ടുകെട്ടുകളിലും ധൂര്‍ത്തിലും ജീവിക്കുന്നവര്‍ സ്വയം നാശവും കുടുംബസമാധാന തകര്‍ച്ചയും ക്ഷണിച്ചുവരുത്തുകയാണ്. ഗ്രൂപ്പുകള്‍ക്കും സമൂഹത്തിനും നേതൃത്വം കൊടുക്കുന്നവരും കൂടെയുള്ളവരെയും അവരുടെ ചിന്തകളെയും പരിഗണിക്കാതെ പോയാല്‍ പൊതുസമൂഹത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളി മാറ്റപ്പെടും.

ഓരോ അനുഭവവും ഓരോ പാഠമാണ്, ചില പാഠങ്ങള്‍ പഠിക്കാനും ഭാവിയിലേക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു മാത്രമേ പഠിക്കൂ എന്നു ശഠിക്കേണ്ട, മറ്റുള്ളവരുടെ ജീവിതവും അനുഭവങ്ങളും നമ്മുടെ ജീവിതത്തിനുള്ള തുറന്ന പുസ്തകങ്ങളാണ്. നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍ അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍ – രണ്ടും ഗുണപാഠം തന്നെ. ”നിൻറെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും അവസാനത്തെ പിഴവാണ് നിൻറെ ഏറ്റവും നല്ല ഗുരു” എന്ന മഹാനായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിൻറെ വാക്കുകളോടെ, നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 50’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തെരേസ മേയുടെ നീക്കത്തിനെതിരെ പ്രതിഷേധം. നൂറുകണക്കിന് ആളുകള്‍ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഡിയുപിക്കും ടോറികള്‍ക്കും എതിരെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ലേബര്‍ നേതാവ് ജെറമി കോര്‍ബിന് അനുകൂലമായ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി.

ഡിയുപിയുടെ പിന്തിരിപ്പന്‍ നയങ്ങളിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സ്വവര്‍ഗ വിവാഹത്തിലും ഗര്‍ഭച്ഛിദ്രത്തിലും മറ്റും ഡിയുപി സ്വീകരിച്ചിട്ടുള്ള പ്രഖ്യാപിത പിന്തിരിപ്പന്‍ നിലപാടുകളാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. സ്റ്റാന്‍ഡ് അപ് ടു റേസിസം, സ്റ്റോപ്പ് ദി വാര്‍ കോയാലിഷന്‍ എന്നീ സംഘടനകളുടെ നേതാക്കള്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു. കോര്‍ബിന്റെ പേര് പരാമര്‍ശിത്തപ്പോളൊക്കെ ജനങ്ങള്‍ ആരവങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.

ഡൗണിംഗ് സ്ട്രീറ്റിനു മുന്നില്‍ പൊലീസ് പ്രകടനക്കാരെ തടഞ്ഞു. ഡിയുപി സഖ്യത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രണ്ടാം ദിവസമാണ് പ്രകടനം നടന്നത്. സഖ്യത്തിനെതിരെ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒരുദിവസത്തിനുള്ളില്‍ 5 ലക്ഷത്തിലേറെപ്പേരാണ് ഒപ്പു വെച്ചത്.

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയവര്‍ ധരിച്ചിരുന്നത് വ്യാജ ബോംബ്. പോലീസ് ആണ് ഈ വിവരം പുറത്തു വിട്ടത്. വെടിയേറ്റ് മരിച്ച തീവ്രവാദികളുടെ ശരീരത്തു നിന്ന് കണ്ടെത്തിയ വ്യാജ ബോംബുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ആക്രമണത്തില്‍ നിന്ന് തങ്ങളെ എതിര്‍ക്കാന്‍ വരുന്നവരെ ഭീതിപ്പെടുത്താനുമായിരിക്കാം ഇവര്‍ വ്യാജ ബോംബകള്‍ ശരീരത്ത് കെട്ടിവെച്ചതെന്നാണ് പോലീസ് കരുതുന്നത്.

സില്‍വര്‍ കളര്‍ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ വാട്ടര്‍ ബോട്ടിലുകള്‍ ലെതര്‍ ബെല്‍റ്റില്‍ ഉറപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്. ഇങ്ങനെ ഒരു തന്ത്രം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു ആക്രമണത്തേക്കുറിച്ച് അന്വേഷിക്കുന്ന മെട്രോപോളിറ്റന്‍ പോലീസ് സംഘത്തിന്റെ തലവന്‍ ഡീന്‍ ഹെയ്ഡന്‍ പറഞ്ഞത്. ആക്രമണ സമയത്ത് ഇവ കാണുന്നവര്‍ ശരിക്കുള്ള ബോംബാണെന്നേ ധരിക്കൂ. ഇതുമൂലം തീവ്രവാദികളെ നേരിടാന്‍ ആരും എത്തില്ലെന്നായിരിക്കാം ഇവര്‍ കണക്കുകൂട്ടിയതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

എന്നാല്‍ ബോംബ് ഭീഷണിയുണ്ടായിട്ടും തീവ്രവാദികളെ നേരിട്ട പോലീസിന്റെയും ജനങ്ങളുടെയും ധീരതയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ബോംബ് ശരീരത്തില്‍ കണ്ടുകൊണ്ടാണ് പോലീസ് അവരം വെടിവെച്ച് വീഴ്ത്തിയത്. ശരിക്കുള്ള ബോംബാണെങ്കില്‍ അത് പൊട്ടിത്തെറിച്ചാലുണ്ടാകാവുന്ന അപകടത്തേക്കുറിച്ച് ബോധ്യമുണ്ടായിട്ടും അവര്‍ ധീരതയോടെ ഭീകരരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളായ രാഹുല്‍, തമ്പിദുരൈ എന്നിവരാണ് മരിച്ചത്. മോഡി എന്നയാളെ കാണാതായി. പുതുവൈപ്പില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

പളളുരുത്തി സ്വദേശിയുടെ കാര്‍മല്‍മാത എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന ചരക്ക് കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ട് ഏകദേശം പൂര്‍ണ്ണമായും തകര്‍ന്നു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടുപേരെ പരിക്കുകളോടെ ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി മിനിക്കോയ് കപ്പല്‍ച്ചാലിലാണ് ഇപ്പോള്‍ കപ്പല്‍ ഉള്ളത്.

നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവരും. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കപ്പല്‍ വേഗത്തില്‍ കസ്റ്റഡിയിലെടുക്കാനായെന്നും അവര്‍ വ്യക്തമാക്കി.

ലണ്ടന്‍: സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കണ്‍സര്‍വേറ്റീവ് ശ്രമത്തില്‍ ആശയക്കുഴപ്പങ്ങളെന്ന് സൂചന. ഡിയുപിയുമായി ധാരണയിലെത്തിയെന്നാണ് ടോറികള്‍ അവകാശപ്പെടുന്നതെങ്കിലും ഡിയുപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടി പറയുന്നത്. കോണ്‍ഫിഡന്‍സ് ആന്‍ഡ് സപ്ലൈ ധാരണയില്‍ എത്തിയെന്നും തിങ്കളാഴ്ച ക്യാബിനറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നത്.

പക്ഷേ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും അടുത്തയാഴ്ചയിലേക്കും ചര്‍ച്ചകള്‍ നീളുമെന്നും ഡിയുപി നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ ഇന്നലെ രാത്രി പറഞ്ഞു. അതിനു പിന്നാലെയെത്തിയ ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പരാമര്‍ശമുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റ് ചേരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും തീരുമാനത്തില്‍ എത്തിയ ശേഷം ഇരു പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ഡിയുപിയുമായുള്ള സഖ്യത്തില്‍ ടോറികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങൡ പിന്തിരിപ്പന്‍ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിയുപിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ വിപ്പുകള്‍ അനുസരിക്കില്ലെന്നും ചില എംപിമാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാരില്‍ നേരിട്ട് പ്രാതിനിധ്യമില്ലാത്ത സഖ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതാണ് ആശയക്കുഴപ്പം തുടരാന്‍ കാരണമെന്നാണ് കരുതുന്നത്.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതിനാല്‍ ഇനി ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റിനാണ് സാധ്യത. അതിനായി അവകാശവാദമുന്നയിക്കാന്‍ കണ്‍സര്‍വേറ്റീവിന് സഹായം നല്‍കുന്നത് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുള്ളവര്‍ക്ക് സുപരിചിതമാണെങ്കിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അത്ര പരിചയം കാണില്ല ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഈ പാര്‍ട്ടിയെ.

തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളാണ് ഡിയുപി നേടിയത്. ഡിയുപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി ഭരണത്തിന് കണ്‍സര്‍വേറ്റീവ് ആവശ്യമുന്നയിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ പേരിലുള്ള ജനാധിപത്യമേ ഡിയുപിക്ക് ഉള്ളുവെന്നാണ് പാര്‍ട്ടിയുടെ ചരിത്രം വിശദമാക്കുന്നത്. പുരോഗമനപരമെന്ന് കരുതുന്ന പല കാര്യങ്ങളിലും തികച്ചും പഴയതും പിന്തിരിപ്പനുമായ ആശയങ്ങളാണ് ഡിയുപി പിന്തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്വവര്‍ഗ വിവാഹത്തില്‍ തികഞ്ഞ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹ നിയമം കൊണ്ടുവന്നപ്പോള്‍ വീറ്റോ ചെയ്തതിന്റെ ചരിത്രം ഇവരുടെ പേരിലാണ്. ഡിയുപിയുടെ ആരോഗ്യമന്ത്രിയായിരുന്ന ജിം വെല്‍സ് 2015ല്‍ ഒരു പ്രസംഗത്തിനിടെ സ്വവര്‍ഗ ലോബി അത്യാര്‍ത്തി മൂത്തവരാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഗര്‍ഭച്ഛിദ്രത്തിലും ഡിയുപിക്ക് പ്രഖ്യാപിത് നിലപാടുകളുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്രം അനുവദിക്കാത്ത നിയമങ്ങള്‍ ഇളവു ചെയ്യാന്‍ കഴിയാത്തതിനു കാരണം ഡിയുപിയുടേതുള്‍പ്പെടെയുള്ള എതിര്‍പ്പുകളാണ്. ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭം ധരിച്ചവര്‍ക്കു പോലും അബോര്‍ഷന്‍ അനുവദിക്കരുതെന്നാണ് ജിം വെല്‍സിന്റെ നിലപാട്.

ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പാര്‍ട്ടി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഈ നിലപാടുള്ള ഏറ്റവും വലിയ പാര്‍ട്ടിയാണ്. എങ്കിലും തെരേസ മേയുടെ ബ്രെക്‌സിറ്റ് നിലപാടിനോട് പൂര്‍ണ്ണ യോജിപ്പല്ല പാര്‍ട്ടിക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിയുപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനങ്ങളില്‍ ഒരു വലിയ ഭൂരിപക്ഷത്തിന് എതിര്‍പ്പുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: പതിനഞ്ചുകാരിയായ പെണ്‍കുട്ടി തന്റെ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം കാമുകനുമൊത്ത് വാംപയര്‍ സിനിമ കണ്ടു രസിച്ചു. കിം എഡ്വേര്‍ഡ്‌സ് എന്ന പെണ്‍കുട്ടിയും കാമുകന്‍ ലൂകാസ് മാര്‍ക്ഹാം എന്നിവരാണ് കൊലപാതകം നടത്തിയത്. കിമ്മിന്റെ അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോളാണ് ഇവര്‍ കൊല നടത്തിയത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളികളില്‍ ഒരാളായാണ് കിം കണക്കാക്കപ്പെടുന്നത്. എലിസബത്ത് എഡ്വേര്‍ഡ്‌സ്, മകള്‍ കാറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഒരുമിച്ച് കുളിക്കുകയും വാംപയര്‍ സിനിമ കാണുകയും ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ബോണി ആന്‍ ക്ലൈഡ് എന്ന സിനിമയുടെ കഥയോടാണ് വിചാരണക്കിടയില്‍ ഇവരെ ഉപമിച്ചത്. 2016ല്‍ നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തതിനാലായിരുന്നു ഇപ്രകാരം ചെയ്തത്. ലണ്ടനിലെ അപ്പീല്‍ കോടതിയാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടാനുള്ള വിലക്ക് നീക്കിയത്. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നോട്ടിംഗ്ഹാം കോടതി ഇവര്‍ക്ക് ആദ്യം നല്‍കിയത്. ഇത് പിന്നീട് പതിനേഴര വര്‍ഷമായി കുറച്ചു നല്‍കി.

കേസിന്റെ സാഹചര്യങ്ങളും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ച് പ്രതികള്‍ പ്രായപൂര്‍ത്തിയായവരല്ലെങ്കിലും നിയമമനുശാസിക്കുന്ന വിധത്തില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് മൂന്ന് ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ രണ്ടുപേര്‍ക്ക് പത്ത് തവണ വീതം കുത്തേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഇവര്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നും വ്യക്തമായിരുന്നു.

തിരുവനന്തപുരം: കെ.എം.മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണി എന്ന മാരണം എന്ന തലക്കെട്ടിലാണ് വീക്ഷണം വിമര്‍ശനമുന്നയിക്കുന്നത്. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടം മാത്രമാണ്, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ് തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് മുഖപ്രസംഗത്തില്‍ വീക്ഷണം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് മാണിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചു എന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് വീക്ഷണത്തിന്റെ ആക്രമണം.

ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് കെ.എം മാണിയുടേത്. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകും. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെ.എം മാണി. മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു.

ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയി നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം. മാണിക്കുവേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ല ലേഖനത്തില്‍ പരാമര്‍ശിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.

ലണ്ടന്‍: സാല്‍മൊണെല്ല ബാക്ടീരിയ ബാധ തെളിഞ്ഞതിനാല്‍ ആഗോള കണ്‍ഫെക്ഷണറി ഭീമന്‍ മാഴ്‌സ് തങ്ങളുടെ ചില ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഗ്യാലക്‌സി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍, മിന്‍സ്ട്രല്‍സ്, മാള്‍ട്ടേസേഴ്‌സ് ടീസേഴ്‌സ് എന്നീ ബ്രാന്‍ഡുകളാണ് പിന്‍വലിച്ചത്. ജനപ്രിയ ബ്രാന്‍ഡുകളാണ് അണുബാധ ഭീഷണിയേത്തുടര്‍ന്ന് പിന്‍വലിച്ചതെന്ന് കമ്പനി അറിയിച്ചു. 2018 മെയ് 6, മെയ് 13 എന്നീ തിയതികള്‍ എക്‌സപയറിയായി രേഖപ്പെടുത്തിയിരിക്കുന്നവയാണ് പിന്‍വലിച്ചത്.

ഈ ബാച്ചിലുള്ള ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വളരെ കുറച്ച് മാത്രമേ യുകെയിലും അയര്‍ലന്‍ഡിലും വിതരണം ചെയ്തിട്ടുള്ളുവെന്നാണ് മാഴ്‌സ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പരാതികളൊന്നും ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായി കമ്പനി സ്വയമെടുത്ത തീരുമാനമാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാനുള്ളതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവുമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും മാഴ്‌സ് വ്യക്തമാക്കി. ഈ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചില ചേരുവകളില്‍ സാല്‍മൊണെല്ല ബാധയുണ്ടാകാന്‍ സാധ്യതയുതള്ളതിനാലാണ് ഇവ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഈ ചോക്ലേറ്റുകള്‍ വാങ്ങിയവര്‍ അത് ഭക്ഷിക്കരുതെന്നും അവ മാഴ്‌സിന്റെ കണ്‍സ്യൂമര്‍ കെയര്‍ ടീമുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ചാല്‍ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിക്കുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റികളും ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും ഈ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് ശ്രമമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം മാഴ്‌സിന്റെ മറ്റു ബ്രാന്‍ഡുകള്‍ സുരക്ഷിതമാണെന്നും പ്രസ്താവന പറയുന്നു.

കയ്പമംഗലം: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കുടുംബത്തിന് നാട്ടിലെ ദേശീയപാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ദിവ്യ അഭിരാജ് (27), ഭർത്താവായ അഷ്ടമിച്ചിറ സ്വദേശി മേപ്പുള്ളി വീട്ടില്‍ അഭിരാജ് (33) എന്നിവർ  സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിവരവെ ഓവർ ടേക്ക് ചെയ്തുവന്ന വണ്ടിയെ ഒഴിവാക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് കിട്ടുന്ന വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കയ്പമംഗലം പന്ത്രണ്ടിലെ പഴയ കാനറാ ബാങ്കിനു മുന്നിലെ വളവിലായിരുന്നു അപകടം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ദിവ്യക്ക്  ഇരുപത്തിയഞ്ചിൽ പരം സ്റ്റിച്ചുകളാണ്   തലയിൽ മാത്രമായി വന്നിരിക്കുന്നത്. ഇതുമൂലം ഉണ്ടായിരിക്കുന്ന രക്ത കുറവ് രക്ത കൗണ്ടിനെ ബാധിക്കുകയുണ്ടായി. തുടയെല്ലിനും കഴുത്തിനും സാരമായ പരിക്കുപറ്റിയ ദിവ്യ അപകടനില തരണം ചെയ്തു എന്നാണ് അവസാനത്തെ വിവരം. ദിവ്യക്കുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനാസഹായം ഭർത്താവായ അഭിരാജ് അഭ്യർത്ഥിച്ചിട്ടുണ്ട്. അഭിരാജിന് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.

ക്ഷേത്രദര്‍ശനത്തിനു പോയ സംഘത്തിൽ ഉണ്ടായിരുന്ന  സൃഹുത്തായ യുവാവ് തൽക്ഷണം മരിച്ചു. മാള വടമ സ്വദേശി പൂലാനിക്കല്‍ വേലായുധന്റെയും ലീലയുടെയും മകന്‍ വിജില്‍ (29) ആണ് മരിച്ചത്. വിജിലിന്റെ സഹോദരന്‍ വിമല്‍ (33),  സാരമായി പരിക്കേറ്റ വിജിലിനെ ലൈഫ് ഗാര്‍ഡ്‌സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടുമണിയോടെ മരിച്ചു. പരിക്കേറ്റവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.  മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

ദിവ്യയുടെയും അഭിരാജിന്റെയും ചികിത്സാ ചെലവുകൾക്കായി തുക സമാഹരിക്കുന്നതിനായി സ്റ്റാഫോർഡ് ഷയർ മലയാളി അസോസിയേഷൻ തീരുമാനിച്ചു. സഹായം നൽകാൻ താത്പര്യമുള്ളവർ അസോസിയേഷന്റെ അക്കൗണ്ടിലേക്ക് തുക ജൂൺ 12 ന് മുമ്പായി നിക്ഷേപിക്കേണ്ടതാണ്.

SORT CODE : 20 59 23

A/C NO : 00883891

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Vinu Hormis (President) 07859372572

Joby Jose ( Secretary ) 07888846751

Vincent Kuriakose (Treasurer) 07976049327

Also read.. വീട് പുതുക്കി പണിയാന്‍ അഞ്ചുലക്ഷം നല്‍കാമെന്നു വഴിയില്‍ കണ്ട ‘കോടീശ്വരി’ പറഞ്ഞു; വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി

 

RECENT POSTS
Copyright © . All rights reserved