ലണ്ടന്‍: ജോലിക്കയറ്റത്തിനു പകരം എന്‍എച്ച്എസ് വനിതാ ആംബുലന്‍സ് ജീവനക്കാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് മാനേജ്മെന്റിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ വേട്ടക്കാരുടെ പരിവേഷമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെയര്‍ ക്വാളിറ്റി കമ്മീഷന് കഴിഞ്ഞ വര്‍ഷം നടത്തിയ അവലോകനത്തിലും ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും ലഭിച്ച ഫലങ്ങളുടെ വെളിച്ചത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് സര്‍വീസിലെ വനിതാ ജീവനക്കാര്‍ തങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് വെളിപ്പെടുത്തി.
രോഗികള്‍ക്കു മുന്നില്‍ വെച്ചു പോലും ലൈംഗികച്ചുവയോടെയുള്ള നോട്ടങ്ങള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ലൈംഗികാവശ്യങ്ങള്‍ക്കായി ഈ വേട്ടക്കാര്‍ തങ്ങളെ ഒരുക്കുകയാണെന്നും സ്ത്രീ ജീവനക്കാര്‍ പരാതിപ്പെടുന്നു. അധികാരത്തിലുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് പതിവാണെന്ന് വനിതാ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരക്കാര്‍ ട്രസ്റ്റില്‍ ഇപ്പോള്‍ ഇല്ലെന്നാണ് മുതിര്‍ന്ന ജീവനക്കാര്‍ അവകാശപ്പെടുന്നത്. 2000 ജീവനക്കാരില്‍ 40 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ക്ക് പല വിധത്തിലുള്ള ഭീഷണികള്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സീക്യാംബ് തന്നെയാണ് സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജോലിക്കയറ്റത്തിനായി വനിതാ ജീവനക്കാരോട് വഴങ്ങിത്തരാന്‍ പരസ്യമായി ആവശ്യപ്പെടുന്നതു വരെ കാര്യങ്ങള്‍ എത്തിയെന്നാണ് ചിലര്‍ പറഞ്ഞത്. ചിലര്‍ ഇത് സ്വാഭാവികമാണെന്ന് കരുതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രകൃതി പോലും തേങ്ങി, പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ….
കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങൾ ഒഴുകിയെത്തി താങ്ങളുടെ പ്രിയ മാർട്ടിൻ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ. സ്വന്തം നാട്ടുകാരായ പുളിങ്കുന്ന് നിവാസികളെകൊണ്ടും, അച്ചന് അവസാനമായി സേവനം അനുഷ്ടിച്ച ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയ നിവാസികളെകൊണ്ടും അന്ത്യശുശ്രുകള്‍ ഒരുക്കിയ ദേവാലയം നിറഞ്ഞു കവിഞ്ഞു. ഏവരുടെയും മനസ്സിൽ ദുഃഖം കെട്ടിനിന്ന അന്തരീക്ഷത്തിൽ പ്രകൃതി പോലും വിതുമ്പി. രാവിലെ 8 മണിമുതൽ പൊതുദർശനത്തിനുവച്ച ദേവാലയത്തിലേയ്ക്ക് നാടിന്റെ നാനാതുറകളിൽനിന്നുള്ള ജനസമൂഹം ഒഴികിയെത്തി. സന്യസസമൂഹവും, രാഷ്ട്രിയക്കാരും മറ്റു പ്രമുഖ വ്യക്തികളും അന്ത്യോപചാരം അർപ്പിക്കാന്‍ കാത്ത് നിന്നു.
മതചിന്തകൾക്ക് അതീതമായി സുഹൃത്തായും, സഹപാഠിയായും, മകനായും മാർട്ടിൻ അച്ചനെ കണ്ടുകൊണ്ടിരുന്ന സ്വന്തം നാട്ടുകാരായ കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികൾ ഒന്നടക്കം ചങ്ങനാശേരി തിരുഹൃദയ ആശ്രമദേവാലയത്തിലേക്ക് ഒഴുകിയെത്തി. 8.30ന് ആശ്രമം പ്രിയോർ ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രാർഥനാശുശ്രൂഷകൾ തുടങ്ങി. 12 മണിയോടെ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. 1 മണിയോടെ സംസ്ക്കാരശുശ്രൂഷകൾ ആരംഭിച്ചു. കോരിച്ചൊരിയുന്ന മഴയിലും അച്ചന് അന്ത്യാചുബനം അർപ്പിക്കാൻ ക്ഷമയോടെ സമൂഹം കത്ത് നിന്നു. ഒടുവിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം അച്ചന്റെ കുഴിമാടത്തിൽ കുന്തിരിക്കങ്ങളും ആർപ്പിച്ചു തങ്ങളുടെ പ്രിയ സഹോദരനെ യാത്രയാക്കി.
ഇനി നിഗുഢമായ ആ സത്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മാർട്ടിൻ അച്ചന്റെ സോദ്ദേശവാസികൾക്കൊപ്പം ചെത്തിപ്പുഴ തിരുഹൃദയം ഇടവകക്കാരും. ഒരു സഹപാഠിയും സുഹൃത്തായും നീണ്ട 30 വർഷത്തോളം കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ സ്നേഹിതൻ മാർട്ടിന് എങ്ങനെ ഈ അപകടം സംഭവിച്ചു എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാനും….
ലണ്ടന്‍: പ്രവര്‍ത്തനത്തിന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതിനു മുമ്പായി സ്വന്തം കാര്യങ്ങള്‍ എന്‍എച്ച്എസ് ക്രമത്തിലാക്കണമെന്ന് നിര്‍ദേശം. ഇന്റേണല്‍ ഓഡിറ്റിനു ശേഷം ക്ലിനിക്കല്‍ ക്വാളിറ്റി ആന്‍ഡ് എഫിഷ്യന്‍സി ദേശീയ ഡയറക്ടര്‍ പ്രൊ. ടിം ബ്രിഗ്സ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോശം സേവനങ്ങള്‍ക്കായി എന്‍എച്ച്എസ് ഏറെ പണം പാഴാക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്യങ്ങള്‍ ക്രമപ്പെടുത്താതെ കൂടുതല്‍ പണം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിചരണത്തില്‍ കൂടുതല്‍ നിലവാരം കൊണ്ടുവന്നാല്‍ ചെലവ് കുറയ്ക്കാനാകും. മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള അണുബാധയുടെ തോത് ദേശീയ തലത്തില്‍ 0.2ശതമാനമായി കുറയ്ക്കാനായാല്‍ 250 മുതല്‍ 300 മില്യന്‍ പൗണ്ട് വരെ ഓരോ വര്‍ഷവും ലാഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായി ആശുപത്രികലളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നവരാണ് എന്‍എച്ച്എസ് ധൂര്‍ത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എമര്‍ജന്‍സി സര്‍ജറി ബെഡുകളില്‍ ഈ വിധത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ സേവനം ആവശ്യമുള്ളവര്‍ക്കും തടസമാകുന്നു.
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില വര്‍ദ്ധിക്കുന്നതും മറ്റേണിറ്റി വാര്‍ഡുകളിലെ പിഴവു മൂലം നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരവും നിയമ നടപടികള്‍ക്കുള്ള ചെലവുകളും എന്‍എച്ച്എസിന് ഭാരമാകുകയാണ്. പ്രാക്ടീസിലും പരിചരണത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ എന്‍എച്ച്എസ് പ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍: ജീവനക്കാരായ രക്ഷിതാക്കളുടെ കുട്ടികളെ സൗജന്യമായി പരിപാലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പരാജയം. സാങ്കേതികപ്പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം മുതലാണ് പദ്ധതി തുടങ്ങുന്നത്. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ ഇതനുസരിച്ച് 3-4 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ പരിപാലനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഈ സംവിധാനത്തിലെ പരാജയം മൂലം നഴ്സറി, പ്ലേഗ്രൂപ്പ്, ചൈല്‍ഡ്മൈന്‍ഡര്‍, പ്രീ സ്കൂള്‍ എന്നിവയുടെ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. മന്ത്രിമാര്‍ ഈ പ്രശ്നം ഗൗരവമായി കണക്കാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ട്രഷറി സെലക്റ്റ് കമ്മിറ്റി ഇപ്പോള്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടിരിക്കുകയാണ്. റവന്യൂ ആന്‍ഡ് കസ്റ്റംസ് വിഭാഗം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിറ്റി അധ്യക്ഷ നിക്കി മോര്ഗന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വെബ്സൈറ്റിലെ തകരാര്‍ മൂലം രക്ഷിതാക്കള്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
എച്ച്എംആര്‍സിക്കാണ് വെബ്സൈറ്റിന്റെ നടത്തിപ്പ് ചുമതല. സൈറ്റ് എത്ര സമയം പ്രവര്‍ത്തിക്കാതെയിരുന്നു, പരാതികളുടെ എണ്ണം, സേവനങ്ങള്‍ ലഭിക്കാത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സേവനത്തിനായി ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അഥവാ ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ മറ്റു വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ സ്വയം ലോഗ് ഔട്ട് ആകുന്നുവെന്നുമുള്ള പരാതികളാണ് ഉയരുന്നത്.
ലണ്ടന്‍: വ്യാവസായിക രംഗത്തുണ്ടാകുന്ന ആഘാതം നേരിടാന്‍ രാജ്യം തയ്യാറായിട്ടില്ലാത്തതിനാല്‍ ബ്രെക്സിറ്റ് വൈകിക്കണമെന്ന് ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് എന്ന വ്യവസായ സംഘടനയാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. 2019 മാര്‍ച്ചിനപ്പുറത്തേക്ക് ബ്രെക്സിറ്റ് നീട്ടിവെക്കണമെന്നാണ് ആവശ്യം. കൃത്യമായ വ്യവസ്ഥയില്ലാത്തതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കാനിടയുള്ള ബ്രെക്സിറ്റ് ചര്‍ച്ചകളിലൂടെ നീട്ടിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുപോകാനുള്ള തെരേസ മേയുടെപദ്ധതിയെ പൂര്‍ണ്ണമായി എതിര്‍ക്കുകയാണ് ഈ റിപ്പോര്‍ട്ട്.
ഈ നിര്‍ദേശത്തിന് വ്യാവസായിക മേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍ നിന്നും വിട്ടുപോകുന്നതിന് കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നും ഐഒഡി ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം തുടര്‍ന്നാല്‍ യൂറോപ്യന്‍ നിയമങ്ങള്‍ അനുസരിക്കുകയും ബജറ്റ് വിഹിതം നല്‍കുകയും വേണമെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഫിലിപ്പ് ഹാമണ്ടിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസും മുതിര്‍ന്ന ടോറി നേതാക്കളും രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചതിനു പിന്നാലെയാണ് വ്യവസായികള്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. ബ്രെക്സിറ്റിനു ശേഷമുണ്ടാകാനിടയുള്ള മാന്ദ്യത്തിന്റെ ഫലമായി ജിഡിപി നിരക്കും വേതന നിരക്കും കുറയുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.
സ്വന്തം ലേഖകന്‍
ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 9.10ന് എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സിഎംഐ സഭയിലെ തിരുവനന്തപുരം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ.സെബാസ്റ്റ്യൻ ചാമത്തറയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. പത്തോടെ ഭൗതികശരീരം വിലാപയാത്രയായി സ്വദേശമായ പുളിങ്കുന്നിലേക്കു കൊണ്ടുപോയി.
ഫാ. വാഴച്ചിറയുടെ സഹോദരൻ തങ്കച്ചൻ വർഗീസ്, സിഎംഐ വൈദികനായ ഫാ. ടിബിൻ പുത്തൻപുരയ്ക്കൽ എന്നിവർ സ്കോട്ട്ലൻഡിൽ നിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു. 12.30 ഓടെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരമർപ്പിക്കാനായി പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് പുളിങ്കുന്നിലെ വീട്ടിൽ നിന്നു ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയത്തിലേക്ക് കൊണ്ടുപോകും. ഈ ഇടവകയിലാണു രണ്ടു വർഷം ഫാ.മാർട്ടിൻ സഹവികാരിയായി ശുശ്രൂഷ ചെയ്തത്.
വൈകുന്നേരം അഞ്ചിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ എത്തിക്കുന്ന മൃതദേഹം രാത്രി ഒന്പതുവരെ അവിടെ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുമ്പസാര കപ്പേളയിൽ എത്തിച്ചു പ്രാര്‍ത്ഥന നടത്തും. വെള്ളിയാഴ്ച രാവിലെ എട്ടിനു മൃതദേഹം വീണ്ടും പള്ളിയിൽ പൊതുദർശനത്തിനുവയ്ക്കും. 8.30ന് ആശ്രമം പ്രിയോർ ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രാർഥനാശുശ്രൂഷ നടത്തും. പതിനൊന്നിന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
ലണ്ടന്‍: ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന് പൗരന്‍മാര്‍ക്ക്അനുവദിക്കുന്ന അവകാശങ്ങള്‍ സംബന്ധിച്ച് യുകെ സര്‍വകലാശാലകള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇന്ന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ബ്രെക്സിറ്റ് തകര്‍ക്കരുതെന്നാണ് സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്നത്. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും 24 സര്‍വകലാശാലകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 73 ബില്യന്‍ പൗണ്ട് നല്കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് ബ്രെക്സിറ്റിലുള്ളതെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, ലണ്ടന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്ന സംഘമാണ് നിവേദനവുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ പൗരന്മാര്ക്ക് പുതിയ സെറ്റില്‍ഡ് സ്റ്റാറ്റസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നതാണ് സര്‍വകലാശാലകളുടെ പ്രധാന ആവശ്യം. പെര്‍മനന്റ് റെഡിസന്‍സി പോലെയുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. രണ്ടു വര്‍ഷത്തിനു മേല്‍ വിദേശത്തായിരുന്നതിനു ശേഷം മടങ്ങിയെത്തുന്ന യൂറോപ്യന്‍ പൗരന്മാര്ക്ക് രാജ്യത്ത് തങ്ങാനുള്ള അവകാശം എടുത്തുകളയാനുള്ള പദ്ധതിയെയും സര്‍വകലാശാലകള്‍ എതിര്‍ക്കുന്നു.
യൂറോപ്യന്‍ പൗരന്മാര്ക്ക് ബ്രെക്സിറ്റിനു ശേഷം യുകെയില്‍ ലഭിതക്കുന്ന അവകാശങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍വകലാശാലകള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയത്.
ലണ്ടന്‍: ബ്രിട്ടീഷ് ജനതക്കിടയില്‍ അയല്‍ബന്ധങ്ങള്‍ ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ ഡൗണിംഗ് സ്ട്രീറ്റ് ഉപദേശകന് മാക്സ് ചേംബേഴ്സ് ആണ് നെക്സ്റ്റ്ഡോര്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ഈ മുന്നറിയിപ്പ് നല്‍കിയത്. തങ്ങളുടെ അയല്‍ക്കാരില്‍ നിന്ന് ഒരു കപ്പ് പഞ്ചസാര കടം വാങ്ങാന്‍ പോലും 60 ശതമാനം ജനങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് പഠനം പറയുന്നു. അവധിക്കാലത്ത് പുറത്തുപോകുമ്പോള്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ നോക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കാന്‍ 75 ശതമാനം പേരും തയ്യാറാകുന്നില്ല.
ലണ്ടനിലാണ് അയല്‍ക്കാരുമായുള്ള ബന്ധം ഏറ്റവും കുറവുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ്, വെയില്‍സ്, യോര്‍ക്ക്ഷയര്‍ എന്നീ പ്രദേശങ്ങള്‍ താരതമ്യേന ഭേദമാണെന്നും വിലയിരുത്തപ്പെടുന്നു. അയല്‍ക്കാരിലുള്ള വിശ്വാസം രാജ്യത്തൊട്ടാകെ കുറഞ്ഞു വരികയാണ്. ഇക്കാര്യത്തില്‍ നോര്‍ത്ത് ഈസ്റ്റാണ് ഏറ്റവും മോശം സമീപനം കാട്ടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുമാണ് പ്രതിസ്ഥാനത്തുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റ് നമ്മെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും തൊട്ടയല്പക്കത്ത് നടക്കുന്നത് എന്താണെന്ന് അറിയാന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് മാക്സ് ചേംബേഴ്സ് പറഞ്ഞു. സമൂഹവുമായും അയല്‍ക്കാരുമായും കൂടുതല്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ താരതമ്യേന കൂടുതല്‍ സംതൃപ്തി ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ജനറല്‍ പ്രാക്ടീഷണര്‍ക്കെതിരെ 118 ലൈംഗികാതിക്രമങ്ങള്‍ ചുമത്തി. ഈസ്റ്റ് ലണ്ടനില്‍ എന്‍എച്ച്എസ് ജിപിയായ മനീഷ് ഷാ എന്ന 47കാരനാണ് ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004നും 2013നുമിടയല്‍ ജിപിയായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഈ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. 13 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ചികിത്സക്കായി എത്തിയവരെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
54 പേരെ ഇയാള്‍ പീഡിപ്പിച്ചതായാണ് മെറ്റ് പോലീസ് വ്യക്തമാക്കുന്നത്. 2013ലാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഏറെക്കാലം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31ന് ഇയാള്‍ ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നാലു വര്‍ഷം മുമ്പ് അന്വേഷണം ആരംഭിച്ചതോടെയാണ് നിരവധി പേര് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.
സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ നിന്നുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും മനീഷ് ഷായ്ക്കെതിരായ അന്വേഷണത്തില്‍ പങ്കെടുത്തു. ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസിന്റെ മേല്‍നോട്ടത്തിലാണ് ഇയാള്‍ക്കെതിരെ ഇത്രയും കേസുകള്‍ ചുമത്താന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്ക്കായി എന്‍എച്ച്എസ് പ്രത്യേക നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 0800 011 4253ല്‍ വിളിച്ചാന്‍ വിശദീകരണം ലഭ്യമാകും.