ലണ്ടന്‍: ഈ വര്‍ഷം ലൈസന്‍സ് റദ്ദാക്കപ്പെട്ട ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം 422 ആയി. ഇവരില്‍ 410 ശതമാനം പേര്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും ശിക്ഷയായാണ് ലൈസന്‍സ് നഷ്ടമായത്. ജനുവരിക്കും ജൂലൈക്കുമിടക്ക് ലണ്ടനില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട മിനിക്യാബ് ഡ്രൈവര്‍മാരുടെ കണക്കാണ് ഇത്. 153 ലൈസന്‍സുകള്‍ മോശം പെരുമാറ്റത്തിനും ക്രിമിനല്‍ കുറ്റങ്ങള്‍ക്കുമാണ് റദ്ദാക്കപ്പെട്ടതെങ്കില്‍ 35 പേരെ ലൈംഗികാതിക്രമങ്ങള്‍ക്കാണ് ശിക്ഷിച്ചത്.
ജിഎംബി യൂണിയന്‍ വിവരാവകാശ നിയമപ്രകാരം നേടിയ വിവരങ്ങളാണ് ഇത്. ഏതൊക്കെ ടാക്‌സി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് ശിക്ഷിക്കപ്പെട്ടതെന്ന വിവരങ്ങള്‍ രേഖകകളില്‍ വ്യക്തമല്ല. എന്നാല്‍ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍മാരില്‍ നല്ലൊരു ഭൂരിപക്ഷവും ഊബറില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് യൂണിയന്‍ പറയുന്നു. ഊബറിന്റെ പ്രവര്‍ത്തനം നിരോധിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ചിരുന്നു. ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നൊണ് തീരുമാനം.
40 ബ്രിട്ടീഷ് നഗരങ്ങളില്‍ സേവനം നടത്തുന്ന ഊബര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഊബര്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉന്നയിക്കുന്ന ആരോപണം. 2017 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് ഊബര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്ന ലൈംഗികാതിക്രക്കേസുകള്‍ 48 എണ്ണമായി ഉയര്‍ന്നിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ വേര്‍പാട് സിനിമ പ്രേക്ഷകരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ബിജിബാലിന്റെ മക്കളായ ദേവദത്ത്, ദയ എന്നിവരും സഹോദരന്റെ മകള്‍ ലോലയും ചേര്‍ന്ന് ഒരു സംഗീത ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ്. ശാന്തിയുടെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സംരംഭത്തിന് കൈ പിടിച്ച്- ലൗ ടു ഓള്‍ മദേഴ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോധി സൈലന്റ് സ്‌കേപ് ആണ് ഇത് യൂടൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

ദേവദത്ത് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലോലയും ബിജിബാലിന്റേയും ശാന്തിയുടേയും മക്കളായ ദേവദത്തും ദയയും ചേര്‍ന്നാണ്. എവിടെ നിന്നാണ് യഥാര്‍ത്ഥ കല ജനിക്കുന്നത്? മറ്റെങ്ങുനിന്നുമല്ല, വൈകാരികതകളാണ് കലയായി പരിണാമപ്പെടുനന്നത് എന്നു പറഞ്ഞുകൊണ്ടാണ് ബോധി സൈലന്റ് സ്‌കേപ് ഈ ഗാനം യൂടൂബില്‍ പങ്കുവച്ചിരിക്കുന്നത്. ബോധിയുടെ പിന്നണി പ്രവര്‍ത്തകരാണ് ലോലയും ദേവദത്തും ദയയും.അമ്മയുടെ വേര്‍പാടില്‍ ഉള്ള് തേങ്ങുന്ന കുരുന്നുകളുടെ പിടച്ചിലാണ് ഈ ഗാനം. ആസ്വാദകന്റെ കണ്ണ് നിറയ്ക്കുന്നതാണ് ഈ കുഞ്ഞുങ്ങളുടെ വലിയ വലിയ ഹൃദയങ്ങളില്‍ നിന്നുണ്ടായ ഈ പാട്ട്. ‘കനവിലും അഴലിലും ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായി പറക്കാം…’ ആ അമ്മയ്ക്ക് ഇതിനുമപ്പുറം എന്ത് നല്‍കാനാണ്. അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തി നൃത്താധ്യാപികയും ഗായികയുമാണ്. ബിജിബാല്‍ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടി അഭിനയിച്ചിരുന്നു. ഭര്‍ത്താവിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ സകലദേവനുതേയുടെ നൃത്ത സംവിധാനം ഒരുക്കിയതും ശാന്തിയായിരുന്നു.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ അനു സിത്താര ചിത്രത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് ശാന്തിയാണ്. ചിത്രത്തിലെ പല രംഗങ്ങളിലും ശാന്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജിബാല്‍ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. കലോത്സവ പരിപാടികള്‍ക്കിടെയായിരുന്നു ബിജിബാല്‍ ശാന്തിയെ കണ്ടുമുട്ടിയത്. ഇരുവരുടേയും ഒരു പൊതു സുഹൃത്ത് വഴിയാണ് വിവാഹക്കാര്യം ബിജിബാലിന്റെ വീട്ടില്‍ അറിയിക്കുന്നത്. ജോലി ഇല്ലാത്ത സമയത്തെ വിവാഹത്തോട് വീട്ടുകാര്‍ക്കാദ്യം താല്പര്യമില്ലായിരുന്നു.ഒരു ദിവസം പെട്ടന്ന് ശാന്തി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാന്തിയുടെ ആരോഗ്യ സ്ഥിതി മോശമാകുകയും ഓഗസ്റ്റ് 29ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.
ലണ്ടന്‍: ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്‌റ്റെയിനെതിരെ ലൈംഗിക പീഡനത്തിന് ബ്രിട്ടനിലും അന്വേഷണം. 2010, 2011, 2015 എന്നീ വര്‍ഷങ്ങളില്‍ ഇയാള്‍ ഒരു സ്ത്രീയെ ലെംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 1980ല്‍ ലണ്ടനില്‍വെച്ച് ഹാര്‍വി തന്നെ പീഡിപ്പിച്ചുവെന്ന് നടി ലിസറ്റ് ആന്റണി വെളിപ്പെടുത്തിയിരുന്നു. മെഴ്‌സിസൈഡ് പോലീസ് മെറ്റ് പോലീസിന് കൈമാറിയ കേസുകള്‍ ന്യൂയോര്‍ക്ക് പോലീസുമായി ചേര്‍ന്ന് അന്വേഷിക്കാനാണ് തീരുമാനമെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു.
2010ലും 2011ലും വെസ്റ്റ്മിന്‍സ്റ്ററില്‍ വെച്ചും 2015ല്‍ കാംഡെനില്‍ വെച്ചും ഇയാള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചതായാണ് കേസ്. മെറ്റ് പോലീസിന്റെ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിനാണ് കേസുകളുടെ അന്വേഷണച്ചുമതല. ഞായറാഴ്ച ഇയാള്‍ക്കെതിരെ രണ്ട് ആരോപണങ്ങള്‍ യുകെയില്‍ ഉയര്‍ന്നിരുന്നു. ലിസറ്റ് ആന്റണിയെക്കൂടാതെ സാറാ സ്മിത്ത് എന്ന അപരനാമത്തില്‍ മുന്‍ മിരാമാക്‌സ് ജീവനക്കാരിയും വെയ്ന്‍സ്റ്റെയിനെതിരെ രംഗത്തെത്തി.
സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ലിസറ്റ് ആന്റണി വെയ്ന്‍സ്റ്റെയിനെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ വീട്ടീല്‍വെച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് ലിസറ്റ് പറയുന്നു. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിനു പിന്നാലെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുംബൈയില്‍ എത്തിയ ഇയാള്‍ ഐശ്വര്യ റായിയെ ലക്ഷ്യം വെച്ചെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.
ലണ്ടന്‍: വലിയ ചോക്കളേറ്റ് ബാറുകളും മിഠായി ബാഗുകളും എന്‍എച്ച്എസ് ആശുപത്രികളുടെ പടിക്ക് പുറത്തേക്ക്. പൊണ്ണത്തടി എന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പഞ്ചസാര ഉല്‍പന്നങ്ങള്‍ ആശുപത്രി പരിസരത്ത് നിരോധിക്കുന്നത്. ജനങ്ങളുടെ ദുര്‍മേദസ് എന്‍എച്ച്എസിനെ തകര്‍ക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ക്ക് ഏറ്റവും വലിയ കാരണക്കാരനാണ് പഞ്ചസാരയുടെ അമിത ഉപയോഗവും അതിലൂടെയുണ്ടാകുന്ന അമിത വണ്ണവും. ജീവിതശൈലി രോഗങ്ങളുടെ ചികിത്സ എന്‍എച്ച്എസിനു മേല്‍ അമിതഭാരമാണ് സൃഷ്ടിക്കുന്നത്.
അതുകൊണ്ടുതന്നെ ആശുപത്രി പരിസരങ്ങളില്‍ പഞ്ചസാരയടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ക്കുള്ളിലെ കടകള്‍ പഞ്ചസാരയടങ്ങിയ പാനീയങ്ങളും മിഠായികളും സ്‌നാക്കുകളും വില്‍പനയ്ക്ക് എത്തിച്ചിരുന്നു. ഇവ രോഗികളും അവരുടെ ബന്ധുക്കളും സന്ദര്‍ശകരും മാത്രമല്ല, എന്‍എച്ച്എസ് ജീവനക്കാരും വാങ്ങി ഉപയോഗിക്കുന്നു. 13 ലക്ഷം എന്‍എച്ച്എസ് ജീവനക്കാരില്‍ 7,00,000 പേര്‍ അമിതവണ്ണമുള്ളവരോ അമിത ശരീരഭാരമുള്ളവരോ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രികളിലെ ഷോപ്പുകളില്‍ 250 കലോറിക്കു മുകളിലുള്ള മധുരപലഹാരങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്ന് സ്റ്റീവന്‍സ് നിര്‍ദേശം നല്‍കി.
സാധാരണ ചോക്കളേറ്റ് ബാറുകള്‍ 250 കലോറി മാത്രമേ ഉണ്ടാകാറുള്ളു. എന്നാല്‍ വലിയ ബാറുകള്‍ അതിനും മേലെയായതിനാല്‍ നിരോധനത്തിന്റെ പരിധിയില്‍ വരും. ഗ്രാബ് ബാഗുകളും ഈ പരിധിയില്‍ വരുമെന്നാണ് അറിയിപ്പ്. പ്രതിരോധിക്കാന്‍ കഴിയുന്ന പ്രമേഹം, ദന്തക്ഷയം, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ എന്നിവയാണ് അമിതവണ്ണം മനുഷ്യന് സമ്മാനിക്കുന്നത്. പഞ്ചസാര ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യും. ദുര്‍മേദസിനെ പകര്‍ച്ചവ്യാധി എന്നാണ് എന്‍എച്ച്എസ് വിശേഷിപ്പിക്കുന്നത്.
ഫാ.ബിജു കുന്നയ്ക്കാട്ട്
കേള്‍ക്കുന്ന ആരുടെയും മനസിനെ വേദനപ്പിക്കുന്ന രണ്ടു സംഭവങ്ങള്‍ അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന വെസ്ലിയുടെ മകള്‍ മൂന്ന് വയസ്സുള്ള ഷെറിന്‍ എന്ന കുട്ടിക്ക് പിതാവ് കൊടുത്ത ഒരു ചെറിയ ശിക്ഷയാണ് വന്‍ അബദ്ധത്തില്‍ കലാശിച്ചിരിക്കുന്നത്. ആരോഗ്യക്കുറവുള്ള കുഞ്ഞ് പാല് കുടിക്കാത്തതിനു ശിക്ഷയായി വീടിനു പുറത്ത് ഇറക്കി നിര്‍ത്തിയിട്ട് പതിനഞ്ചു മിനിറ്റുശേഷം ചെന്നു നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലത്രേ! കുഞ്ഞിനെ ഒന്നു പേടിപ്പിച്ചു ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ചത് തീരാദുഃഖത്തില്‍ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു! ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഒരു വിവരവും കുഞ്ഞിനെക്കുറിച്ച് വീട്ടുകാര്‍ക്കോ പോലീസ് അധികാരികള്‍ക്കോ ലഭിച്ചിട്ടില്ല.
ഇത്രപോലും മനഃപൂര്‍വ്വമായി ചെയ്ത ഒരു കാര്യത്തിലല്ല ലണ്ടന്‍ ദമ്പതികളായ വിനോദിനും ലക്ഷ്മിക്കും വന്‍ ദുരന്തം വന്നുചേര്‍ന്നത്. ഇവരുടെ മകള്‍ നൈനിക ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഉണ്ടാക്കിക്കൊടുത്ത പാന്‍ കേക്ക് കഴിച്ചതാണ് നൈനികയെ മരണത്തിലേയ്ക്ക് നയിച്ചത്. മകളുടെ ആവശ്യപ്രകാരം ചേര്‍ത്ത ബ്ലാക്ക്‌ബെറിയാണ് കേക്കിലൂടെ വില്ലനായി മാറിയത്. ബ്ലാക്ക്‌ബെറിയില്‍ നിന്നുവന്ന അലര്‍ജിയാവാം ദുരന്തത്തിനു കാരണമായതെന്നു സംശയിക്കുന്നു. പാന്‍കേക്ക് കഴിച്ച് കുഴഞ്ഞുവീണ നൈനികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചുദിവസം വെന്റിലേറ്ററില്‍ കിടത്തുകയും ചെയ്തുവെങ്കിലും പഞ്ചാബ് സ്വദേശികളായ ഈ ലണ്ടന്‍ ദമ്പതികള്‍ക്ക് തങ്ങളുടെ മകളെ എന്നന്നേയ്ക്കുമായി നഷ്ടമായി.
ഈ രണ്ട് സംഭവങ്ങളിലും മാതാപിതാക്കളെ ഒരു പരിധിയിലേറെ കുറ്റപ്പെടുത്താനാവില്ല, രണ്ടാമത്തേതില്‍ പ്രത്യേകിച്ച്. മനഃപൂര്‍വ്വം പീഡിപ്പിക്കണമെന്നോ ഉപദ്രവിക്കണമെന്നോ പകരം വീട്ടണമെന്നോ ഒന്നും കരുതി ചെയ്തതല്ല ഇവര്‍. കുട്ടികളോടു സ്‌നേഹമില്ലാത്തതിന്റെ പേരില്‍ അവരോട് ഇഷ്ടക്കേട് തീര്‍ത്തതുമല്ല. വേണ്ടവിധം ചിന്തിക്കാതെ ചെയ്തു പോയതിനെ ഓര്‍ത്ത് ഇന്ന് ഇവര്‍ ദുഃഖിക്കുന്നുണ്ടാവും. വി. ബൈബിളില്‍ പറയുന്നതുപോലെ, ”റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഫേല്‍ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു”. (മത്തായി 1: 18).

നമുക്കും ജീവിതത്തില്‍ പലപ്പോഴും പറ്റാവുന്ന അബദ്ധങ്ങളാണിത്. കുഞ്ഞുങ്ങള്‍ക്ക് അവരുടെ തെറ്റുകളില്‍ ചെറിയ ശിക്ഷകള്‍ കൊടുക്കുന്നതിലും അവരുടെ ചില ഇഷ്ടങ്ങള്‍ സാധിച്ചുകൊടുക്കുന്ന കാര്യങ്ങളിലും മാത്രം പറ്റുന്ന അബദ്ധങ്ങളല്ലിത്. നമ്മുടെ സ്വഭാവ പ്രത്യേകതകള്‍ക്കനുസരിച്ച് ചില സാഹചര്യങ്ങളില്‍ മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നത് തിരിച്ചു കയറാനാവാത്ത പല പടുകുഴികളിലേയ്ക്കുമായിരിക്കും. എന്തെങ്കിലും പ്രകോപനങ്ങള്‍ക്കടിപ്പെടുമ്പോള്‍ വിവേകപൂര്‍വ്വം, ഒരു മാത്ര ചിന്തിക്കാതെ ഉള്ളില്‍ തോന്നുന്ന വികാരങ്ങള്‍ക്കനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനും തുനിയുന്നതാണ് പലരെയും സ്വപ്‌നേന വിചാരിക്കാത്ത പല അപകടങ്ങളിലും കൊണ്ടു ചെന്നു ചാടിക്കുന്നത്. ഒന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്ന് പിന്നീട് പരിതപിക്കുമ്പോഴേയ്ക്കും സമയം കഴിഞ്ഞുപോയിരിക്കും.
പ്രകോപനപരമായ സാഹചര്യങ്ങളില്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും സംസാരങ്ങള്‍ക്കും പ്രതീക്ഷിക്കുന്നതിലും അളവ് കൂടിപ്പോകുമെന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യ സംഭവത്തില്‍ ഷെറിന്‍ എന്ന കാണാതായ കുട്ടിയുടെ പിതാവ് വെസ്ലിക്ക്, അവളോടെന്തെങ്കിലും ഇഷ്ടക്കുറവായതുകൊണ്ടു വീടിനു പുറത്തിറക്കി നിറുത്തിയതല്ല. വിവാഹത്തിനുശേഷം ഏറെക്കഴിഞ്ഞാണ് തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടായതെങ്കിലും, ആ കുഞ്ഞിനെ ദൈവം നല്‍കിയ സന്തോഷത്തില്‍ മറ്റൊരു അനാഥക്കുഞ്ഞിനു കൂടി നല്ല ജീവിതം കൊടുക്കാം എന്ന നല്ല മനസോടെ വെസ്ലിയും ഭാര്യയും എടുത്തുവളര്‍ത്തിയ കുഞ്ഞായിരുന്നു ഈ ഷെറിന്‍. വളര്‍ച്ചയിലും ആരോഗ്യത്തിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്ന ഷെറിന് ദിവസത്തില്‍ പലതവണ, രാത്രിയിലുള്‍പ്പെടെ ഭക്ഷണം ആവശ്യമായിരുന്നു. അതനുസരിച്ച് രാത്രിയിലുണര്‍ന്ന് പാല് കൊടുത്തപ്പോള്‍ ഷെറിന്‍ കുടിക്കാതിരുന്നത് വെസ്ലിയെ പ്രകോപിപ്പിച്ചിരിക്കാം. ആ പ്രകോപനത്തില്‍ കുഞ്ഞിനെ അല്പം പേടിപ്പിച്ചാണെങ്കിലും പാലു കുടിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാവാം പുറത്ത് നിറുത്തിയതും അങ്ങനെ കുട്ടി മനസ്സുമാറുമ്പോള്‍ പാല് കുടിക്കുമല്ലോ എന്നു ചിന്തിച്ചതും.

കൊടുത്ത പാല് ഉടനടി കുടിക്കാതിരുന്നത് വെസ്ലിയെ പ്രകോപിപ്പിച്ചപ്പോള്‍ താന്‍ ചെയ്യാന്‍ പോകുന്നതിന്റെ ഗൗരവമോ വരാന്‍ പോകുന്നതിന്റെ ഗൗരവമോ വരാന്‍ സാധ്യതയുള്ള അപകടങ്ങളോ ഒന്നും അദ്ദേഹത്തിനു ചിന്തിക്കാന്‍ പറ്റിയില്ല. മൂന്ന് വയസുമാത്രം പ്രായമുള്ള കുട്ടിയാണെന്നും രാത്രിയില്‍ തനിച്ചുനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ആ പ്രായത്തിലുള്ള കുഞ്ഞിന് താങ്ങാന്‍ പറ്റുന്ന ശിക്ഷണരീതിയല്ല ഇതെന്നും ആ പിതാവ് ചിന്തിക്കേണ്ടിയിരുന്നു. കുട്ടികളുടെ പ്രായത്തിനും അറിവിനും ചേരാത്ത ശിക്ഷണനടപടികള്‍ യാതൊരു ഗുണവും ചെയ്യില്ല. ശിക്ഷയല്ല, ശിക്ഷണമാണ് (Not Punishment, but displine) പ്രധാനമെന്ന് മാതാപിതാക്കള്‍ മറക്കരുത്. കാര്യഗൗരവമായി പറഞ്ഞു കൊടുത്താല്‍ മതിയാകുന്നിടത്ത് അനാവശ്യമായി മറ്റു ശിക്ഷ കൂടി അരുത്. കുട്ടികള്‍ അവരുടെ തെറ്റു മനസിലാക്കുക എന്നതാണ് പ്രധാനം. കാര്യത്തിന്റെ ഗൗരവമനുസരിച്ചും തിരുത്തല്‍ സ്വീകരിക്കുന്ന ആളിന്റെ ശാരീരിക-മാനസിക ബൗദ്ധിക കഴിവുകളും പരിഗണിച്ചേ ശിക്ഷിക്കാവൂ. ചില മാതാപിതാക്കള്‍ തങ്ങളുടെ ഉള്ളില്‍ കിടക്കുന്ന ഇഷ്ടക്കേടു മുഴുവന്‍ തീരുന്നതുവരെ വഴക്കുപറയുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ട്. ഒരു ചെറിയ തെറ്റിനാവാം മറ്റു പല നെഗറ്റീവ് അനുഭവങ്ങളില്‍ നിന്നു കിട്ടിയ എല്ലാ വേദനയും വിഷമവും വെറുപ്പും അതുമുഴുവന്‍ കേള്‍ക്കേണ്ട ഒരു കാര്യവുമില്ലാത്ത കുഞ്ഞുങ്ങളോ, ജീവിത പങ്കാളിയോ മറ്റാരെങ്കിലുമൊക്കെ വെറുതെ കേള്‍ക്കേണ്ടി വരുന്നത്. മനസില്‍ കെട്ടിക്കിടക്കുന്ന തിക്താനുഭവങ്ങള്‍ ഒരു ഡാം പൊട്ടിയതുപോലെ പുറത്തേയ്ക്ക് വരുമ്പോള്‍ പലര്‍ക്കും സംസാരിക്കുന്ന വാക്കുകളില്‍ പോലും നിയന്ത്രണമുണ്ടാവില്ല. ഏതു പ്രകോപനത്തിന്റെ അവസരത്തിലും ആരോട്, എന്ത്, എപ്പോള്‍, എങ്ങനെ പറയുന്നു, ചെയ്യുന്നു എന്നുമാത്രം നോക്കി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. പഴമക്കാര്‍ പറയും പോലെ ”നേരം നോക്കണം, നില നോക്കണം, എന്നെ നോക്കണം, നിന്നെ നോക്കണം”.

തന്റെ മകള്‍ ഇഷ്ടപ്പെട്ട് ചോദിച്ച ഒരു ഭക്ഷണപദാര്‍ത്ഥം വലിയ ദുരന്തത്തിലേയ്ക്ക് വഴി തുറന്നത് നൈനികയുടെ മാതാപിതാക്കള്‍ക്കും കനത്ത വേദനയായിരിക്കും സമ്മാനിച്ചത്. അവരുടെ ഭാഗത്തെ എന്തെങ്കിലും പിഴവ് അതില്‍ ഉണ്ടോ? ഇല്ലെന്നും ചെറിയ രീതിയില്‍ ഉണ്ടെന്നും പറയാം. നൈനികയ്ക്ക് ജന്മനായുള്ള അലര്‍ജി പ്രശ്‌നം മൂലം മുട്ട, സോയ തുടങ്ങിയവ നല്‍കിയിരുന്നില്ല. ബ്ലാക്ക് ബെറി ചേര്‍ത്ത പാന്‍ കേക്ക് കൊടുക്കുമ്പോള്‍ അതൊരു പ്രശ്‌ന കാരണമാകുമോ എന്ന് അവര്‍ ഒട്ടും ചിന്തിച്ചുമില്ല. മക്കളോടുള്ള സ്‌നേഹം കൂടുമ്പോള്‍ ഓര്‍ക്കേണ്ട പലതും മറന്നുപോകുന്ന പല മാതാപിതാക്കളുമുണ്ട്. നൈനികയുടെ കാര്യത്തില്‍ ഇത് നിര്‍ദോഷമെന്നു തോന്നാവുന്ന ഒരു ചെറിയ കാരണമാണെങ്കില്‍, മറ്റു ചില മാതാപിതാക്കള്‍ മക്കള്‍ പറയുന്ന ഏതു വലിയ ആഗ്രഹവും സാധിച്ചുകൊടുക്കാന്‍ ഒരു മടിയും കാണിക്കാറില്ല. തങ്ങളുടെ ചെറുപ്പകാലത്ത് ഇതിനൊന്നും അവസരമില്ലായിരുന്നു, മക്കളെങ്കിലും ആ കഷ്ടപ്പാടുകള്‍ അറിയാതെ വളരണം എന്ന ഒരു ന്യായവും പറയുമതിന്. വില കൂടിയ ഫോണുകളും വാഹനങ്ങളും ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രങ്ങളും ആവശ്യത്തില്‍ കൂടുതല്‍ പണം നല്‍കുന്ന രീതിയുമൊക്കെ അതു കിട്ടുന്നവര്‍ക്ക് വലിയ സന്തോഷവും കൊടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്‌നേഹവാക്കുകളുടെ സംതൃപ്തിയും തരുമ്പോഴും പലരീതിയില്‍ വരാവുന്ന അപകടങ്ങളിലേയ്ക്കുള്ള വാതില്‍ കൂടിയാണ് അവരുടെ മുമ്പില്‍ തുറക്കുന്നതെന്ന് ‘സ്‌നേഹമുള്ള’ ഈ മാതാപിതാക്കള്‍ മറക്കരുത്.
മാതാപിതാക്കള്‍ വീട്ടിലെ കേന്ദ്ര കഥാപാത്രങ്ങള്‍ എന്നനിലയില്‍ നിന്ന് പലയിടത്തും മക്കളും മക്കളുടെ ഇഷ്ടങ്ങളും വീടിന്റെ കേന്ദ്രമാകാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. മക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും മാത്രം സാധിച്ചുകൊടുക്കുവാനുള്ള ആളുകള്‍ മാത്രമാണ് മാതാപിതാക്കള്‍ എന്ന ചിന്ത ചില കുട്ടികളുടെയെങ്കിലും മനസില്‍ വേരുറച്ചു പോയിരിക്കുന്നു. അതു ശരിയല്ല, അതുമാറണം. അരുതാത്തതു ചെയ്യുമ്പോള്‍ കുട്ടികളെ ശാസിക്കാനും തിരുത്താനുമുള്ള ധാര്‍മ്മികബലം മാതാപിതാക്കള്‍ക്കും ഉണ്ടായിരിക്കണം. ഈ അവസരത്തില്‍ ശാസിക്കുന്നത് കുട്ടികളെയല്ല, കുട്ടികളിലെ തിന്മയെയാണ്. ശാസിക്കുമ്പോള്‍ ഈ തിന്മ കുട്ടികളെ വിട്ടുപോകുന്നു. ” ഈശോ അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി, തത്ക്ഷണം ബാലന്‍ സുഖം പ്രാപിച്ചു”. (മത്താ 17: 18).

മനഃപൂര്‍വ്വമല്ലാതെ നാമപകടത്തില്‍ ചാടുന്നതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതും ബോധപൂര്‍വ്വമല്ലാതെ നടത്തുന്ന സംസാരം വഴിയാണ്. ഇഷ്ടപ്പെട്ട വിഷയങ്ങളിലും എതിര്‍വാദമുന്നയിക്കുമ്പോഴും അടുപ്പമുള്ളവരോടു സംസാരിക്കുമ്പോഴുമൊക്കെ ആവേശം കൂടി ‘വായില്‍ തോന്നിയതൊക്കെ’ വിളിച്ചുപറയുന്നവരുണ്ട്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് നന്നാവില്ല. നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും ‘വികാരം ഭരിക്കാതെ വിവേകം ഭരിക്കട്ടെ’ ചിന്തിക്കാന്‍ കഴിവുള്ള വിശേഷ മൃഗമായ മനുഷ്യന് ബോധപൂര്‍വ്വകമായ ചിന്തയിലൂടെ വലിയ ദുരന്തങ്ങളെ ഒഴിവാക്കാനാകാട്ടെ. എപ്പോള്‍ വേണമെങ്കിലും നിലച്ചു പോകാവുന്ന ഹൃദയവുമായി ജീവിക്കുന്ന ഓരോ മനുഷ്യനും മറ്റൊരാളുടെ ഹൃദയത്തെയും ഇനി വാക്കുകള്‍ കൊണ്ടോ പ്രവൃത്തികള്‍ കൊണ്ടോ മുറിപ്പെടുത്താനിടയാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
സ്വന്തം ലേഖകന്‍
യുക്മ അംഗ അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും ഏറെ പ്രതീക്ഷയോടെ പങ്കെടുക്കാറുള്ള യുക്മ കലാമേളയുടെ റീജിയണല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എങ്ങും പരാതി പ്രവാഹം. സംഘാടകരുടെ പിടിപ്പു കേടും വിധി നിര്‍ണ്ണയത്തിലെ അപാകതകളും സമന്വയിച്ചപ്പോള്‍ നഷ്ടം ഏറെ പ്രതീക്ഷയോടെ കലാമേളയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് മാത്രം. ഉദ്ഘാടന സമ്മേളനത്തിനും നേതാക്കളുടെ ഫോട്ടോ എടുക്കല്‍ മത്സരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം പോലും കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഫലപ്രഖ്യാപനം നടത്തുന്നതിലും നല്‍കാതിരുന്നതാണ് റീജിയണല്‍ കലാമേളകളിലെ പരാതി പ്രവാഹത്തിന് കാരണം.
യുക്മ യോര്‍ക്ക് ഷയര്‍ ആന്‍റ് ഹംബര്‍ റീജിയണില്‍ നടന്ന കലാമേളയിലാണ് ഇതില്‍ ഏറ്റവും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. മൈലുകള്‍ സഞ്ചരിച്ച് കലാമേളയിലെത്തി മണിക്കൂറുകള്‍ ചെലവഴിച്ച് കുരുന്നുകള്‍ രചിച്ച ചിത്രരചനാ മത്സരത്തിലെ ചിത്രങ്ങള്‍ ഒന്നടങ്കം നഷ്ടപ്പെടുത്തിയാണ് ഇവിടെ സംഘാടകര്‍ ക്രൂരത കാട്ടിയിരിക്കുന്നത്. കാലത്ത് ഒന്‍പതരയ്ക്ക് എത്തി ചിത്രങ്ങള്‍ രചിച്ച് ഫലപ്രഖ്യാപനത്തിനായി രാത്രി ഏറെ വൈകും വരെ കാത്തിരുന്ന ഇരുപത്തി ഒന്‍പത് മത്സരാര്‍ത്ഥികള്‍ക്കാണ് സംഘാടകരുടെ അനാസ്ഥ മൂലം ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്.
ചിത്രരചനാ മത്സരത്തിലെ സൃഷ്ടികള്‍ നഷ്ടപ്പെട്ടതിന് പരസ്പരം പഴി ചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് കിരണ്‍ സോളമന്‍ റീജിയണല്‍ പ്രസിഡന്‍റ് ആയുള്ള കമ്മറ്റി ഇപ്പോള്‍ നടത്തുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ഉടന്‍ തന്നെ കലാസൃഷ്ടികള്‍ കണ്ടെടുക്കുമെന്നും ഒക്കെ സംഘാടകര്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എത്ര നിരുത്തരവാദപരമായ സമീപനമാണ് ഇവര്‍ കലാമേള നടത്തുന്നതില്‍ കാണിച്ചത് എന്നത് ചോദ്യം ചെയ്യപ്പെടും എന്നത് ഉറപ്പാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ റീജിയനുകളിലും മത്സരാര്‍ത്ഥികളും കാണികളും ഈ വര്‍ഷം കുറവായിരുന്നു എങ്കിലും കലാമേള ചരിത്രത്തില്‍ ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് ഇത്തവണയാണ്. വേണ്ടത്ര യോഗ്യത ഇല്ലാത്ത വിധികര്‍ത്താക്കളെ പല വേദികളിലും ഇരുത്തിയത് വഴി അര്‍ഹരായ പലര്‍ക്കും സമ്മാനം ലഭിക്കാതിരുന്നതും പോയിന്‍റ് നിര്‍ണ്ണയത്തിലെ അപാകതകളും ഒക്കെയാണ് അപ്പീലുകളുടെ എണ്ണം പെരുകാന്‍ പ്രധാന കാരണം. ഒപ്പം ഇത്രയും പ്രധാനപ്പെട്ട ഒരു കലാമേളയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സംഘാടകര്‍ പുലര്‍ത്തുന്ന ഉദാസീനതയും പിഴവുകള്‍ക്ക് കാരണമായി.
രണ്ടാഴ്ച കഴിയുമ്പോള്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ എങ്കിലും ഈ പിഴവുകള്‍ ആവര്‍ത്തിക്കാതെ വേണ്ട വിധത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയിലാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും. ഭാരവാഹികള്‍ തമ്മിലുള്ള കിടമത്സരം മൂലം മുന്‍കലാമേളകളിലെ പോലെ ഒരു കലാമേള കണ്‍വീനറെ പോലും സമയത്ത് തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഭാരവാഹികള്‍ എത്ര മാത്രം ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കുമെന്ന ആശങ്കയിലാണ് പക്ഷെ ഇവര്‍.
കലാമേളയിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് എതിരെ വാളുമായി ഇറങ്ങുന്ന സംഘാടകര്‍ ഒരു കാര്യം മനസ്സിലാക്കുക. താന്‍പോരിമയും വ്യക്തി വിരോധവും രാഷ്ട്രീയ ലക്ഷ്യങ്ങളും കൈമുതലാക്കി നിങ്ങള്‍ മുന്നേറുമ്പോള്‍ ജനങ്ങളില്‍ നിന്നകന്ന് പോകുന്നത് യുകെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു സംഘടയാണ് എന്നത്.
ലണ്ടന്‍: ചികിത്സ തേടിയെത്തുന്നവരുടെ ലൈംഗിക താല്‍പര്യങ്ങളും ഇനി മുതല്‍ ജിപിമാര്‍ ചോദിച്ചറിയും. രോഗികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യങ്ങളില്‍ അവരുടെ ലൈംഗികതയേക്കുറിച്ചുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് എന്‍എച്ച്എസിന്റെ പുതിയ തീരുമാനം. 16 വയസിനു മുകളില്‍ പ്രായമുള്ള രോഗികളോട് തങ്ങള്‍ സ്വവര്‍ഗ പ്രേമികളാണോ, ബൈസെക്ഷ്വല്‍ ആണോ, ഹെറ്ററോ സെക്ഷ്വല്‍ ആണോ എന്ന് ചോദിച്ചറിയാനും അവ രേഖപ്പെടുത്താനുമാണ് നിര്‍ദേശം.
2019 മുതല്‍ ഇത് നടപ്പാക്കും. ഫാമിലി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് രേഖപ്പെടുത്തുന്നതിനുള്ള അധികാരമുണ്ടായിരിക്കും. മുഖാമുഖം നടത്തുന്ന കണ്‍സള്‍ട്ടേഷനില്‍ രോഗികള്‍ വെളിപ്പെടുത്തുന്ന ഈ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് എന്‍എച്ച്എസ് നിര്‍ദേശം പറയുന്നത്. സാധാരണ ലൈംഗികത പുലര്‍ത്തുന്നവരെ അപേക്ഷിച്ച് ഭിന്നതാല്‍പര്യങ്ങള്‍ ഉള്ളവരെ ശരിയായ വിധത്തില്‍ പരിഗണിക്കുന്നതിനായാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഭിന്ന ലൈംഗികതയുള്ളവരെയും മറ്റുള്ളവര്‍ക്ക് സമാനമായി കാണാന്‍ ഈ വിവരശേഖരണം സഹായിക്കും.
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് രോഗികള്‍ നിര്‍ബന്ധിതമായി മറുപടി നല്‍കേണ്ടതില്ല. ഇത്തരം ചോദ്യങ്ങള്‍ രോഗികളോട് ചോദിക്കണോ എന്നത് ട്രസ്റ്റുകള്‍ക്ക് തീരുമാനിക്കുകയുമാകാം. സാമൂഹിക പരിരക്ഷയോട് ഉത്തരവാദിത്തമുള്ള ആരോഗ്യ സേവന വിഭാഗങ്ങളും ലോക്കല്‍ അതോറിറ്റികളും ഇത്തരം ഒരു വിവരശേഖരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. രോഗികള്‍ ആരും ഭിന്ന താല്‍പര്യങ്ങളുടെ പേരില്‍ വിവേചനത്തിന് ഇരയാകാതിരിക്കാന്‍ ഇക്വാലിറ്റി ആക്ട് അനുസരിച്ച് ഈ വിവരശേഖരണം ഉറപ്പാക്കേണ്ടതുണ്ടെന്നും എന്‍എച്ച്എസ് വ്യക്തമാക്കുന്നു.
ലണ്ടന്‍: അപകടകരമായി വാഹനമോടിച്ച് മരണങ്ങളുണ്ടായാല്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമം നിലവില്‍ വരുന്നു. അമിതവേഗത്തിലും മദ്യലഹരിയിലും ജനങ്ങളുടെ മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷവരെ നല്‍കാനാണ് പുതിയ പദ്ധതി. അമിത വേഗത, മത്സരയോട്ടം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കല്‍ എന്നിവ മൂലം അപകടങ്ങളുണ്ടാകുകയും അതു മൂലം മരണങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ 14 വര്‍ഷം വരെയായിരുന്നു ഇതുവരെയുണ്ടായിരുന്ന പരമാവധി ശിക്ഷ. ഇത് ജീവപര്യന്തമായി ഉയര്‍ത്തിയിരിക്കുകയാണ്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ ശിക്ഷയും ജീവപര്യന്തമായി ഉയര്‍ത്തിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളെ പരിക്കേല്‍പ്പിച്ചാലും ശിക്ഷ ലഭിക്കുന്ന പുതിയ വ്യവസ്ഥയും നിയമത്തില്‍ കൂട്ടിച്ചേര്‍ക്കും. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളിലും മരണങ്ങളിലും എന്തൊക്കെ കുറ്റങ്ങള്‍ ചുമത്താനാകുമെന്ന് പരിശോധിച്ച ശേഷമാണ് ഈ പുതിയ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
വിഷയത്തില്‍ പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുണ്ടാകുന്ന പരിക്കുകള്‍ക്ക് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടാകുന്നതിനെ അനുകൂലിച്ചു. 90 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചതായാണ് വിവരം. അപകടകരമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് പരമാവധി ശിക്ഷയായി ജീവപര്യന്തം നല്‍കുന്നതിനെ 70 ശതമാനം ആളുകള്‍ പിന്തുണയ്ക്കുന്നു. സര്‍ക്കാര്‍ കണ്‍സള്‍ട്ടേഷനില്‍ 9000 പേരാണ് പ്രതികരിച്ചത്.
ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യയില്‍ കറന്‍സി ഉപയോഗിച്ചുള്ള അവസാന പരീക്ഷണമാകില്ലെന്ന് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന ബിറ്റ്‌കോയിനുകളേക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. അതിന്റെ ഔദ്യോഗിക വേര്‍ഷന്‍ ആര്‍ബിഐ പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിനുകള്‍ വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നതാണ് അത്തരം ഒരു സാധ്യത വിനിയോഗിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ മുന്നറിയിപ്പുകള്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടും പ്രതിദിനം 2500 പേരെങ്കിലും ബിറ്റ്‌കോയിന്‍ ഉപയോക്താക്കളായി ചേര്‍ക്കപ്പെടുന്നുണ്ടെന്ന് ഒരു ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ഏജന്റ് വെളിപ്പെടുത്തി. അഞ്ച്‌ലക്ഷം ഡൗണ്‍ലോഡുകളെങ്കിലും ഒരു ദിവസം ഉണ്ടാകുന്നുണ്ടത്രേ! 2015ല്‍ സ്ഥാപിതമായ ഈ എക്‌സ്‌ചേഞ്ച് കമ്പനി ജനങ്ങള്‍ക്ക് വിര്‍ച്വല്‍ കറന്‍സികള്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പുതിയൊരു ആസ്തി വ്യവസ്ഥയായി ഇവ മാറുന്നുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ആര്‍ബിഐയിലെ വിദഗ്ദ്ധര്‍ എന്നും സൂചനയുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ പേരിലായിരിക്കും ഈ ബിറ്റ്‌കോയിന്‍ അറിയപ്പെടുക. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ക്രിപ്‌റ്റോകറന്‍സിയുടെ പ്രോട്ടോടൈപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡച്ച് സെന്‍ട്രല്‍ ബാങ്കും സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിൻറെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഫിനാൻസ് സെക്രട്ടറിയുടെ വേക്കൻസിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിനാൻസ് സെക്രട്ടറിയുടെ ശമ്പളം £18,000 മുതൽ £24,000 വരെ ആണ്. ജോലിയിലെ പ്രവൃത്തി പരിചയമനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.ആഴ്ചയിൽ 30 മുതൽ 37.5 മണിക്കൂർ ജോലി ചെയ്യണം. യുകെയിൽ ജോലി ചെയ്യാൻ ഹോം ഓഫീസിൻറെ അനുമതിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. രൂപതയുടെ അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഫിനാൻസ് സെക്രട്ടറി ആയിരിക്കും. കരിക്കുലം വിറ്റെയുടെ ഷോർട്ട് ലിസ്റ്റിംഗിനു ശേഷം നടക്കുന്ന ഇന്റർവ്യൂവിലൂടെയാണ് ഫിനാൻസ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
Finance Secretary-Job-Description
ബുക്ക് കീപ്പിംഗ്, അക്കൗണ്ട്സ്, വാർഷിക കണക്കെടുപ്പ്, ഡൊണേഷൻ മാനേജ്‌മെന്റ്, ഗിഫ്റ്റ് എയിഡ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നിവ സെക്രട്ടറിയുടെ ചുമതല ആയിരിക്കും. അക്കൗണ്ടൻസിയിൽ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും നല്ല കമ്മ്യൂണിക്കേഷൻ പരിചയവും ഉദ്യോഗാർത്ഥിക്ക് വേണം. ശമ്പളത്തിനു പുറമേ ബാങ്ക് അവധികൾ ഉൾപ്പെടെ 28 ദിവസം അവധിയും ലഭിക്കും. എപ്പാർക്കിയുടെ ഫിനാൻസ് ഓഫീസർക്ക് ആയിരിക്കും ഫിനാൻസ് സെക്രട്ടറി റിപ്പോർട്ട് ചെയ്യുക. രൂപതായുടെ പ്രസ്റ്റൺ ആസ്ഥാനത്തായിരിക്കും ജോലി ചെയ്യേണ്ടത്. ഇന്റർവ്യൂവിലെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് റഫറൻസ് ആൻഡ് DBS ചെക്കിനുശേഷം നിയമനം നല്കും. അപേക്ഷിക്കാനുള്ള അവസാന തിയതി November 11 ആണ്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിലിൽ CV അയയ്ക്കേണ്ടതാണ്. പോസ്റ്റൽ ആപ്ളിക്കേഷൻ അയയ്ക്കുന്നവർ താഴെപ്പറയുന്ന അഡ്രസ് ഉപയോഗിക്കണം.
Finance Officer, St. Ignatius Presbytery, St. Ignatius Square, Preston, PR1 1TT
2016 ജൂലൈ 16നാണ് യുകെയിൽ സീറോ മലബാർ എപ്പാർക്കി നിലവിൽ വന്നത്. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു. വികാരി ജനറാൾമാരുടെ നേതൃത്വത്തിൽ യുകെയിലെങ്ങുമുള്ള പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടത്താനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്. 140 ഓളം കുർബാന സെൻററുകൾ സീറോ മലബാർ സഭയ്ക്ക് കീഴിലുണ്ട്. ചാരിറ്റി കമ്മിഷനു കീഴിൽ ചാരിറ്റിയായി എപ്പാർക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്.