തിരുവനന്തപുരം : വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വീണ്ടും രംഗത്ത്. ‘ഹിന്ദുക്കളെ തെറി പറയുന്നവരുടെയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടു’മെന്നാണ് ഇക്കുറി ശശികല പറയുന്നത്. സമീപകാല ചരിത്രം ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ശശികല പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തു വോട്ട് കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും ശശികല ആരോപിച്ചു. വ്യത്യസ്ത മതത്തിലുള്ളവര്‍ വിവാഹിതരായാല്‍ ഇരുവരുടെയും മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.