Main News

ഫാ.ബിജു കുന്നയ്ക്കാട്ട്

യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ- സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാര്‍ക്കും രക്ഷയില്ലാതായി വരുമ്പോള്‍ എന്തേ ഈ സേവനരംഗം വിലമതിക്കപ്പെടുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. മാന്യമായ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തസുണ്ട്. വിവിധങ്ങളായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പോക്കിനും അത്യാവശ്യവുമാണ്. എങ്കിലും ചെയ്യുന്ന ജോലിയുടെ സ്വഭാവം പരിഗണിച്ച് ചില ജോലി മേഖലകള്‍ സവിശേഷമായിക്കണ്ടേ പറ്റൂ. അത്തരത്തിലൊന്നാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലി രം ുഗങ്ങള്‍: ആതുരശുശ്രൂഷകര്‍, അഗ്നിശമന പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പെടുന്നവരാണ്. ജീവന്‍ നിലനിര്‍ത്താനും അടിസ്ഥാന ആരോഗ്യ കാര്യത്തിലും മാറ്റി നിര്‍ത്താനാവാത്ത വിഭാഗമായ ആതുരശുശ്രൂഷകര്‍ ഈ നിരയിലും ഒന്നാമതായി പരിഗണിക്കപ്പെടേണ്ടവരാണ്. കാര്യം കണ്ട് കഴിയുമ്പോള്‍ അതുനേടിയെടുക്കാന്‍ സഹായിച്ചവരെ മറക്കുന്ന ശൈലിയുള്ള നമ്മുടെ പൊതു സമൂഹത്തിന്റെ മനസിനാണ് മാറ്റം വരേണ്ടത്. ആതുര ശുശ്രൂഷാരംഗം സമൂഹ മനഃസാക്ഷിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സേവനമേഖലയുടെ മഹത്വത്തെക്കുറിച്ച് ചില ചിന്തകള്‍.

നഴ്‌സിംഗ് രംഗം സമൂഹത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഏറ്റവും മുഖ്യധാരയില്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത് ഏറ്റവും അത്യാവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്ന് പറയാറുണ്ടല്ലോ. ആരോഗ്യത്തോടെ ജോലി ചെയ്ത് ഓടി നടക്കുമ്പോഴല്ലാ, ഒരസുഖം ബാധിച്ച് കിടപ്പിലാകുമ്പോഴാണ് ഈ ഏറ്റവും വലിയ സമ്പത്തിന്റെ കാര്യം പലരും ഓര്‍മ്മിക്കുന്നത്. ലോകത്തില്‍ നേടി വച്ചിരിക്കുന്ന സമ്പത്തുകളെല്ലാം വൃഥാവിലാകും, അതാസ്വദിക്കാനായി ആരോഗ്യമുള്ള ഒരു മനസും ശരീരവും ഇല്ലാതെ വന്നാല്‍. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഒരസുഖത്തിന്റെ രൂപത്തില്‍ നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലെ കൂടെ നിന്ന് ജീവിതത്തിലേയ്ക്കും അതിന്റെ സന്തോഷങ്ങളിലേയ്ക്കും ഓരോ രോഗിയേയും കൈപിടിച്ചു തിരിച്ചുകൊണ്ടുവരുന്ന കാവല്‍ മലാഖമാരാണ് നഴ്‌സുമാര്‍. രോഗക്കിടയ്ക്കക്കരികെ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത, ചിലപ്പോഴെങ്കിലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങളെ സൗമ്യമായും ശാന്തമായും ചെയ്യുന്ന നഴ്‌സ് സഹോദരങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുവാനായി ദൈവം അയക്കുന്ന മാലാഖമാര്‍ തന്നെയാണ്!

ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കാന്‍ ആതുരശുശ്രൂഷകര്‍ക്ക് സാധിക്കുന്നത് അവര്‍ ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരാണ് എന്നുള്ളതുകൊണ്ട്. മറ്റു പല ജോലികളും സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ ബുദ്ധിയും കഴിവുകളും സിദ്ധികളും പരിശീലനം സിദ്ധിച്ച കരങ്ങളും മതിയാകുമ്പോള്‍ ആതുര ശുശ്രൂഷാരംഗത്തെ ജോലികളുടെ പിന്നിലെ പ്രധാന ചാലകശക്തി സ്‌നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയമാണ്. ഒന്നുകില്‍ ഒരു ലോംഗ് ഡേയോ അല്ലെങ്കില്‍ ഒരു നൈറ്റ് ഡ്യൂട്ടിയോ മുഴുവന്‍ സമയവും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന നഴ്‌സുമാരെ കാണാം. ഒരാശുപത്രിയില്‍ ചെന്നാല്‍ ആശുപത്രിയിലെ എല്ലായിടത്തും വാര്‍ഡിലും റൂമിലും തീയേറ്ററിലും ഇടനാഴിയിലും ഫാര്‍മസിയിലുമെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ശുദ്ധരക്തമെത്തിക്കുന്ന ഞരമ്പുകള്‍ പോലെ. ഞരമ്പുകള്‍ മുറിഞ്ഞാലോ ബ്ലോക്ക് ആാലോ അപകടമാണ്. സാക്ഷര കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ ഇന്നു തെരുവിലാണ്. അവര്‍ വെയിലും മഴയും കൊണ്ട് അവിടെ നില്‍ക്കേണ്ടവരല്ല, ജോലിയുപേക്ഷിച്ച് അവര്‍ വഴിയില്‍ നില്‍ക്കുന്നത് ആരോഗ്യ കേരളത്തിന് ആപത്തും സാക്ഷര കേരളത്തിന് മാനക്കേടുമാണ്. ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങളെ ഹൃദയപൂര്‍വ്വം മനസിലാക്കാനുള്ള ഹൃദയവിശാലത അധികാരികള്‍ക്കുണ്ടാവണം.

സാധാരണയായി സങ്കടങ്ങളും വേദനയും നിരാശയുമാണ് ആശുപത്രി അന്തരീക്ഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷോപ്പിംഗ് മാളിലും പാര്‍ക്കുകളിലും ഭക്ഷണശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആര്‍പ്പുവിളിയും ചിരിയൊച്ചകളും ഉല്ലാസങ്ങളും നിറയുമ്പോള്‍, ശോകവും കരച്ചിലുകളും മൂകതയും നിരാശയുമൊക്കെയാണ്. ഈ മാലാഖമാര്‍ ജീവിതത്തിന്റെ വലിയൊരുഭാഗം എന്നും കണ്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖത്താല്‍ ഒരാഴ്ച ആശുപത്രി അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുമ്പോഴേയ്ക്കും നമ്മില്‍ പലരും മടുക്കും. എന്നാല്‍ മടുപ്പും ക്ഷീണവുമറിയാതെ, (ഇല്ലാത്തതുകൊണ്ടല്ല, അതേക്കുറിച്ചോര്‍ത്ത് കൊണ്ടിരിക്കാന്‍ സമയമില്ലാത്തതിനാല്‍) തങ്ങളുടെ കര്‍മ്മരംഗത്ത് വ്യാപൃതരാകുന്ന ഈ നഴ്‌സുമാര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. 1987-ല്‍ ലോകം മാറ്റിമറിച്ച ചിത്രമായി നാഷണല്‍ ജിയോഗ്രഫിക് തിരഞ്ഞെടുത്ത ചിത്രം, 23 മണിക്കൂര്‍ നീണ്ട ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് നേതൃത്വം നല്‍കിയ Dr. Zbigniew Religa ഓപ്പറേഷന്‍ ടേബിളിനു സമീപമിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ രോഗിയുടെ ആദ്യ ഹൃദയമിടിപ്പിനുവേണ്ടി നോക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന് സഹായിച്ച നഴ്‌സ് തീയറ്ററിന്റെ മൂലയ്ക്ക് ചാരിയിരുന്ന് തളര്‍ന്നുറങ്ങുന്ന ചിത്രമാണ്. സങ്കടങ്ങളിലും വിഷമങ്ങളും മാത്രം ചുറ്റും കാണുന്ന ഒരന്തരീക്ഷത്തില്‍ ഒരു പകല്‍ മുഴുവനുമോ രാത്രി മുഴുവനുമോ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം തീര്‍ത്തും അര്‍ഹമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്കും മാന്യമായ വേതനം കൂടിയേ തീരൂ, അതവരുടെ അവകാശവുമാണ്.

ആതൂരശുശ്രൂഷാരംഗത്ത് ജോലി ചെയ്യുന്നവര്‍ ദൈവത്തിന്റെ സൗഖ്യ ശുശ്രൂഷയില്‍ പ്രത്യക്ഷമായി പങ്കാളികളാകുന്നവരാണ്. രോഗിയായ ഒരു മനുഷ്യനെ ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകളിലൂടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും വൈദഗ്ധ്യത്തിലൂടെയുമാണ്. തന്റെ മുമ്പില്‍ നിന്ന അന്ധനായ മനുഷ്യനെ സുഖപ്പെടുത്താനായി നിലത്ത് മണ്ണില്‍ തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പുരട്ടി സീലോഹാ കുളത്തില്‍ കഴുകി കാഴ്ച നേടാന്‍ ഈശോ പറഞ്ഞു. (യോഹന്നാന്‍ 9: 6-7). ഉമിനീര് ഔഷധമാണെന്ന അക്കാലത്തെ ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് മണ്ണില്‍ നിന്നു മനുഷ്യനെ പൂര്‍ണനായി ദൈവം മെനഞ്ഞെടുത്തു എന്നു കാണിക്കാന്‍ ഉമിനീരിനൊപ്പം പൊടിമണ്ണ് ചേര്‍ത്ത്, മാമോദീസാജലം വിശ്വാസത്തിന്റെ അന്ധതയെ മാറ്റുന്നു എന്ന് ലോകത്തെ പഠിപ്പിക്കാന്‍ സീലോഹാ കുളത്തില്‍ കഴുകാന്‍ പറഞ്ഞ്, ഈശോ മരുന്നുകളുടെ സിദ്ധിയിലൂടെ ദൈവം തന്നെയാണ് രോഗിയില്‍ സൗഖ്യം തരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചു. വിദഗ്ധനായ ഒരു ഡോക്ടര്‍ തന്നെ സഹായിക്കാനായി വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും തനിക്കു വിശ്വസ്തരായ ചില നഴ്‌സുമാരെ ഒപ്പും കൂട്ടുന്നതുപോലെ, ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈശോ തന്റെ കൂടെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം കൂടെ കൂട്ടുന്നു. (ലൂക്കാ 8: 51). മരുന്നും മരുന്നു തരുന്നവരും ദൈവദാനവും ദൈവത്തിന്റെ കയ്യില്‍ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷയില്‍ ഉപകരണങ്ങളുമാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവ് അവരുടെ ജോലിയുടെ മഹത്വം മനസിലാക്കാന്‍ സഹായിക്കും.

ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ ഉദാത്തചിന്ത എപ്പോഴും മനസിലുണ്ടായിരിക്കട്ടെ – തങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു ദൈവവിളിയാണെന്നും തങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്നും. ”ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കോറിന്തോസ് 3:9). വളരെ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അവസ്ഥകളില്‍ കിടന്ന രോഗികളെപ്പോലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോരിയെടുത്ത് ശുശ്രൂഷിച്ച മദര്‍ തെരേസയോട്, ‘ഇതെങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു’ എന്ന ചോദ്യത്തിന് വി. മദര്‍ തെരേസ ശാന്തമായി മറുപടി പറഞ്ഞു:”ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുന്നു”. ദൈവത്തില്‍ നിന്നു വരുന്ന മനുഷ്യ ജീവനെ ആദ്യമായി കയ്യിലെടുക്കുന്നതുമുതല്‍ രോഗങ്ങളിലും അപകടങ്ങളിലും ജീവിതത്തിലെ വിവിധ അവസരങ്ങളില്‍ ആരോഗ്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചു കൊണ്ടുവരുകയും അവസാനശ്വാസസവും പോയാലും ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ വരെ ഈ നഴ്‌സിംഗ് കൈകളാണ് ചുറ്റുമുണ്ടാവുകയെന്ന് മറക്കാതിരിക്കാം. ജോലി സമയത്തെ ഇവരുടെ ഓരോ അശ്രദ്ധയ്ക്കും ഒരു ജീവന്റെ വില വരെ ഉള്ളതിനാല്‍ നിതാന്ത ജാഗ്രതയോടെ ഓടി നടക്കുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ കണ്ണീര്‍ ഇനിയും നീണ്ടുപോകാനിടയാകാതിരിക്കട്ടെ.

ആര്‍ക്കും കയറാന്‍ പറ്റാത്ത മരമേതാണ് എന്ന കടംകഥ ചോദ്യത്തിന് ‘സമരം’ എന്ന് ഉത്തരം പറയാറുണ്ടെങ്കിലും, നമ്മുടെ നഴ്‌സ് സുഹൃത്തുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ‘സമര’ത്തില്‍ കയറിയിരിക്കുന്നു. ഈശോയെ അടുത്തു കാണണമെന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി ‘സിക്കമൂര്‍ മര’ത്തില്‍ കയറിയിരുന്ന സക്കേവൂസിനെ കണ്ട്, വിളിച്ചിറക്കി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഈശോ തയ്യാറായതുപോലെ സ’മര’ത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാനും അവരുടെ ന്യായമായ ആവശ്യങ്ങളെ മനസിലാക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നഴ്‌സിംഗിന്റെ ആദ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മാതൃകയും ആധുനിക മാതൃകയായ വി. മദര്‍ തെരേസയുടെ മാതൃക നല്‍കുന്ന പ്രചോദനവും ആദര്‍ശരൂപമായ, ‘എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവളോടൊപ്പം മൂന്ന് മാസം താമസിച്ച് ശുശ്രൂഷ ചെയ്ത’ പരിശുദ്ധ മറിയത്തിന്റെ (ലൂക്കാ 1: 39-56) പ്രാര്‍ത്ഥനയും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് തുണയാകട്ടെ.

ശാന്തിയും നന്മയും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

കുഞ്ചറിയാ മാത്യു

കേരളത്തില്‍ ചതിയുടെയും വഞ്ചനയുടെയും പ്രതിരൂപമായി അറിയപ്പെടുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവാണ്. അഭിനവ കേരളത്തില്‍ ആ സ്ഥാനം ജനപ്രിയ നായകനെന്ന പേരില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ദിലീപിനാകുമോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് പ്രമുഖ സിനിമാനടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രിയപ്പെട്ട നിഷ്‌കളങ്കനായ അയല്‍വക്കത്തെ ചെറുപ്പക്കാരനായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ വഞ്ചനയുടെയും ചതിയുടെയും മറ്റൊരു ലോകത്തെ രാജാവായിരുന്നു ദിലീപെന്നാണ് വാര്‍ത്തകള്‍.

ദിലീപിന്റെ ഈശ്വരഭക്തി സിനിമാ ലോകത്ത് പ്രശസ്തമാണ്. ഈശ്വരാനുഗ്രഹം നേടിയും, ജ്യോതിഷം നോക്കിയുമേ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളൂ. പോലീസ് കസ്റ്റഡിയില്‍ ആയപ്പോള്‍ മുതല്‍ ഉറ്റവരും സുഹൃത്തുക്കളും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും, വഴിപാടുകളുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം മാവേലിക്കര ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടന്നിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഉദ്ദിഷ്ടകാര്യലബ്ധിക്ക് കാവ്യാമാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ച നടന്നിരുന്നു. എന്നാല്‍ നേര്‍ച്ചകാഴ്ചകളുമായി ദിലീപ് ആശ്രയിക്കുന്ന ദൈവങ്ങളെയും വെറുതെ വിടില്ലെന്നാണ് പുതിയതായി വരുന്ന വാര്‍ത്ത.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നത് ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊട്ടുപുര നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടും പുറമ്പോക്കും ഉള്‍പ്പെടുന്നതാണെന്നും റവന്യൂ രേഖകളില്‍ ക്രമക്കേട് നടത്തിയാണ് ഭൂമി പോക്കുവരവ് നടത്തിയതെന്ന ആരോപണവുമുണ്ട്. അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ രണ്ട് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് സ്വാധീനമുപയോഗിച്ച് അട്ടിമറിച്ചു.

അതേസമയം ഡി സിനിമാസില്‍ കലാഭവന്‍ മണിക്ക് നിക്ഷേപമുണ്ടായിരുന്നു എന്ന സൂചനയെ തുടര്‍ന്ന് മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഘം വിശദാംശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥലം കണ്ടെത്തിയതും ഇടപാടിനായി കരാര്‍ ഉറപ്പിച്ചതും കലാഭവന്‍ മണിയാണ്. സംയുക്ത സംരംഭമെന്ന നിലയില്‍ സി എം സിനിമാസ് എന്നായിരുന്നു ഉദ്ദേശിച്ചിരുന്ന പേര്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായപ്പോള്‍ തന്ത്രശാലിയായ ദിലീപ് പ്രസ്ഥാനം സ്വന്തമാക്കിയെന്നാണ് ആരോപണം. ഡി- സിനിമാസിന്റെ ഉദ്ഘാടനത്തിനുശേഷം ഉടമസ്ഥത സംബന്ധിച്ച് കലാഭവന്‍ മണിയുമായി ദിലീപിന് തര്‍ക്കങ്ങളുണ്ടായിരുന്നതായി മണിയുടെ മരണമന്വേഷിക്കുന്ന സിബിഐ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ ജനപ്രിതിനിധിക്കും ഡി – സിനിമാസില്‍ നിക്ഷേപമുള്ളതായി ആരോപണമുണ്ട്.

ലണ്ടന്‍: സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ അവ ലഭിക്കണമെങ്കില്‍ ഈ പ്രദേശങ്ങളില്‍ പോയാല്‍ മതിയാകും. അതിനായി ഒരല്‍പം തെരയണമെന്നു മാത്രം. ബ്രിട്ടനിലെ ടോപ് സെല്ലിംഗ് മോഡലുകള്‍ പോക്കറ്റിന് ഒതുങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പുതിയ ഒരു വിശകലനത്തിലൂടെ. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് ഏറ്റവും വിലയുള്ള പ്രദേശങ്ങളും ഈ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരു സെക്കന്‍ഡ് ഹാന്‍ഡ് 66 പ്ലേറ്റ് ബിഎംഡബ്ല്യു 3 സീരിസ് എം സ്‌പോര്‍ട് 2.0വിന് ഏറ്റവും കൂടിയ വില നോര്‍വിച്ചിലാണ് രേഖപ്പെടുത്തിയത്. 23,911 പൗണ്ട് ആണ് ഇവിടുത്തെ വില. അതേസമയം ബേണ്‍ലിയില്‍ ഇതേ മോഡല്‍ 19,599 പൗണ്ടിന് ലഭിക്കും. 4312 പൗണ്ടിന്റെ കുറവ്! മോഡലുകളില്‍ വിലപേശി വാങ്ങാനും ഈ പട്ടിക ഉപകരിക്കു. കാര്‍ പ്രൈസസ് വെബ്‌സൈറ്റ് ആയ ഓട്ടോ ട്രേഡര്‍ ആണ് യുകെയിലെ എല്ലാ പ്രദേശങ്ങളിലെയും കാര്‍ വില പുറത്തു വിട്ടത്.

66 പ്ലേറ്റ് റെനോ കാഡ്ജര്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ലെ ഓള്‍ഡ്ബറിയില്‍ 14,699 പൗണ്ടിന് ലഭിക്കുമ്പോള്‍ കെന്റിലെ ഓപ്രിംഗ്ടണില്‍ 16,495 പൗണ്ട് ആണ് വില. 1800 പൗണ്ട് അധികം നല്‍കേണ്ടി വരുന്നു. നിസാന്‍ ജ്യൂക്ക് ലെസ്റ്ററില്‍ 7900 പൗണ്ടിന് ലഭിക്കുമ്പോള്‍ എക്‌സെറ്ററില്‍ 900 പൗണ്ട് അധികമാണ് വില. ഓരോ പ്രദേശങ്ങള്‍ക്കും ഇണങ്ങിയ മോഡലാണോ എന്നതനുസരിച്ചാണ് കാറുകളുടെ വില വ്യത്യാസപ്പെടുന്നതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തും മോഡലുകളുടെ ലഭ്യതയും നിര്‍ണ്ണായകമാണ്.

ലണ്ടന്‍: പതിനൊന്ന് രാജ്യങ്ങളിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ എന്‍എച്ച്എസിന് ഒന്നാം സ്ഥാനം. സുരക്ഷ, കാര്യക്ഷമത തുടങ്ങിയവയില്‍ എന്‍എച്ച്എസ് മുന്നിലാണെന്ന് കണ്ടെത്തി. അമേരിക്കന്‍ തിങ്ക്ടാങ്ക് ആയ കോമണ്‍വെല്‍ത്ത് ഫണ്ട് നടത്തിയ പഠനത്തിലാണ് എന്‍എച്ച്എസിന് ഈ ബഹുമതി ലഭിച്ചത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി 11 രാജ്യങ്ങളിലെ ആരോഗ്യ സേവന വിഭാഗങ്ങളിലാണ് പഠനം നടത്തിയത്. എന്നാല്‍ ക്യാന്‍സര്‍ ചികിത്സയിലും അകാല മരണങ്ങള്‍ കുറയ്ക്കുന്നതിലും എന്‍എച്ച്എസ് പിന്നോട്ടാണെന്ന് വിശകലനം പറയുന്നു.

അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇത് രണ്ടാമത്തെ തവണയാണ് യുകെ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും നെതര്‍ലാന്‍ഡ്‌സ് മൂന്നാം സ്ഥാനത്തും എത്തി. ന്യൂസിലന്‍ഡ്, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ഫ്രാന്‍സ്, അമേരിക്ക എന്നിവയാണ് യഥാക്രം മറ്റ് സ്ഥാനങ്ങളില്‍ എത്തിയത്. മൂന്ന് വര്‍ഷം മുമ്പ് ഇതേ സര്‍വേ അവസാനം നടത്തിയപ്പോളും എന്‍എച്ച്എസ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്.

ഫണ്ടുകള്‍ വെട്ടിക്കുറച്ചത് മൂലം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് എന്‍എച്ച്എസിനെത്തേടി ഈ ബഹുമതി എത്തിയത്. സുരക്ഷയിലും രോഗീ പരിചരണത്തിലും എന്‍എച്ച്എസ് പ്രശംസയ്ക്ക് അര്‍ഹമായി. വാക്‌സിനേഷന്‍, സ്‌ക്രീനിംഗ്, രോഗികള്‍ക്ക് ചികിത്സ കിട്ടുന്നതിന്റെ വേഗത, വരുമാന പരിധിയില്ലാതെ എല്ലാവര്‍ക്കും തുല്യമായി ചികിത്സ ലഭ്യമാക്കല്‍ തുടങ്ങിയവയിലും എന്‍എച്ച്എസ് മികച്ച അഭിപ്രായം കരസ്ഥമാക്കി.

ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനം ആചരിക്കുന്നവർ നമ്മൾ. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനത്തെയും അവർ മാതൃരാജ്യത്തിലേക്കെത്തിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയും വാനോളം പുകഴ്ത്തുന്ന ഭരണാധികാരികൾ ഉള്ള നാട്ടിൽനിന്നുള്ളവർ നമ്മൾ. വളർച്ചയുടെ പടവുകൾ താണ്ടുന്ന വിദേശ മലയാളി നേഴ്‌സുമാരുടെ വിജയഗാഥകൾ നമ്മൾ കാണുന്നു. കാരണം നേഴ്‌സുമാർക്ക് വിദേശരാജ്യങ്ങളിൽ അത്രമേൽ പ്രാധാന്യം നൽകപ്പെടുന്നു.

ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒരു വസ്‌തുത. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ നേഴ്‌സുമാരുടെ സ്ഥിതി എന്താണ്? വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സുമാരുടെ അവസരങ്ങളിൽ ഉണ്ടായ വലിയ കുറവ്, പല രാജ്യങ്ങളുടെയും സ്വദേശിവൽക്കരണം, ഇംഗ്ലീഷ് പരിജ്ഞാനത്തിൽ ഉണ്ടാക്കിയ കഠിനമായ പരീക്ഷണങ്ങൾ, വിദേശരാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങൾ എന്ന് തുടങ്ങി പല കാരണങ്ങൾ കൊണ്ട് വിദേശത്ത് നല്ലൊരു ജോലി എന്നുള്ളത് ഒരു മരീചികയായി മാറി.

സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. നഴ്‌സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവന്നതും  വേതന വ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും ആണ് ഇന്ന് കേരളം നേഴ്‌സുമാരുടെ സമരച്ചൂടിൽ അമരാൻ കാരണം. മുഖ്യധാരാ മാധ്യങ്ങൾ സിനിമാക്കാരുടെ പുറകെ പാഞ്ഞപ്പോൾ സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടി സമരത്തിലേക്ക് ഇറങ്ങിയ നേഴ്‌സുമാരെ വിസ്‌മരിച്ചു.. സോഷ്യൽ മീഡിയയും വിരലിൽ എണ്ണാവുന്ന ഓൺലൈൻ മാധ്യമങ്ങളും ആയിരുന്നു ഇവരുടെ ആശ്രയം..

UNA എന്ന സംഘടനക്കുവേണ്ടി പുറം രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്നവരിൽ കൂടുതലും പ്രവാസി നേഴ്‌സുമാരാണ് എന്നത് ഈ സമരം വിജയിക്കണം എന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്.. സാമ്പത്തിക സഹായം നൽകുന്നതിനായി യുകെയിൽ നിന്നും ഒരു വലിയ വാട്‍സ് ആപ്പ് ഗ്രൂപ്പ്… ഈ സമരം വഴി കഷ്ടപ്പെടുന്ന ഒരാൾക്ക് അൻപത് പൗണ്ട് (ഏകദേശം Rs.4000)   എങ്കിലും എത്തിക്കാൻ ഉള്ള ശ്രമം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു…  അവരുടെ ആവശ്യം ന്യായമാണ് എന്ന് കരുതുന്നതുകൊണ്ടാണ്.. പരമോന്നത കോടതി പറഞ്ഞത് (Rs.33000) നടപ്പാക്കണം എന്ന് പറയാതെ RS.20000 എങ്കിലും തരണം എന്ന് മാത്രമാണ്.. എടുത്ത ലോൺ തിരിച്ചടക്കണം.. ഒരു കുടുംബം കഴിയണം… കത്തിക്കയറുന്ന ജീവിത ചെലവുകൾ താങ്ങാനാവാതെ തളർന്നു വീഴാൻ ഇട വരരുത് എന്ന് കരുതിയാണ്.. നഷ്ടം മാത്രം കൊണ്ടുവരുന്ന ആനവണ്ടികൾ നിരത്തിലിറക്കി കോടിക്കണക്കിന് രൂപ വെള്ളത്തിൽ കളയുന്ന കേരള സർക്കാർ ഇതൊന്നും കണ്ടില്ല എന്ന് വെക്കുന്നു…

കേരള സർക്കാർ 19ന് നടത്തുന്ന ചർച്ചകൾക്ക് വേണ്ടി തിങ്കളാഴ്ച്ച തുടങ്ങാൻ ഇരുന്ന സമരം മാറ്റിവെച്ചെങ്കിലും ഒരു കാര്യം എല്ലാവരും ഓർക്കുക… ഇറങ്ങിയിരിക്കുന്നത് പെൺപടയാണ് എന്നത്.. ഏതു മാനേജ്മെന്റായാലും ഏത് മതസ്ഥാപനമായാലും കൊടുക്കാനുള്ളത് കൊടുക്കുക.. ഇല്ലെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നെറികേടാവും..  ഏത് മതസ്ഥാപനത്തിനും കൊടുക്കേണ്ട എന്ന് തീരുമാനമെടുന്ന സ്വന്തം ഭർത്താവിനെ, പിതാവിനെ തിരുത്തി സാരമില്ല എന്ന് പറഞ്ഞു സമ്പത്തിക സഹായം നൽകാൻ പ്രേരിപ്പിക്കുന്ന, അല്ല നിർബന്ധിച്ചു കൊടുപ്പിക്കുന്ന സ്ത്രീ ജനങ്ങളായ നേഴ്‌സുമാർ, അല്ല അമ്മമാർ ആണ് സമരമുഖത്തുള്ളത് എന്ന് വിസ്മരിക്കരുത്.. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഫ്രാൻസ്റ്റോൺ ഹോസ്പിറ്റലിൽ നേഴ്‌സായ,  കാഞ്ഞരപ്പിള്ളിയിൽ നിന്നും പഠിച്ചിറങ്ങിയ  ജൂലി കുഞ്ചെറിയയുടെ  ഒരു ഫേസ്ബുക് പോസ്റ്റ് തന്നെ ധാരാളം.. അവരുടെ മനസിനെ അറിയാൻ… നേഴ്‌സുമാരെ അറിയാൻ..

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മനുഷ്യസ്‌നേഹികളായ കുറെ ആളുകള്‍ ദാനമായി കൊടുത്ത സ്ഥലത്ത് നാട്ടുകാരില്‍ നിന്നും പിരിവെടുത്ത പണംകൊണ്ട് Hospital പണിയുക… nursing പഠനത്തിന് ഭീമമായ fees ഈടാക്കുക…
nursing students നെ കൊണ്ട് മുഴുവന്‍ ജോലിയും ചെയ്യക്കുക… അവസാന വര്‍ഷ വിദ്യാര്‍ത്തികളെ ward ന്‍്െ പൂര്‍ണ ഉത്തരവാദിത്തം ഏല്‍പ്പിക്കുക… പഠനം കഴിഞ്ഞവരെ  trainee എന്ന ഓമനപ്പേരിട്ടു വിളിച്ച് തുഛമായ ശമ്പളം കെടുത്ത് വര്‍ഷങ്ങളോളം പണിചെയ്യിക്കുക.. മാന്യമായ ശമ്പളം കൊടുക്കാന്‍ നിയമം വന്നാല്‍ കോടതിയില്‍ പരാതി കൊടുത്തിട്ട് കോടതി stay ചെയ്‌തെന്ന് കുപ്‌റചരണം നടത്തുക.. ഇത് ന്യായമാണേ എന്നു ചോദിക്കുമ്പോൊള്‍ ഞങ്ങള്‍ വിശദമായി പഠിക്കെട്ടെ എന്നു പറഞ്ഞ് വര്‍ഷങ്ങളോളം എല്ലാവരേയം മണ്ടരാക്കുക…ഹാഹഹ… എന്തു നല്ല ആചാരങ്ങൊള്‍…

Read more.. ”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..!

കുഞ്ചെറിയ മാത്യു

മലയാള സിനിമയിലും തെന്നിന്ത്യയിലും നിറഞ്ഞുനിന്ന പ്രശസ്ത നടി ലൈംഗികാക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് മലയാള സിനിമാ ലോകത്ത് സംഭവിച്ച ഭൂമികുലുക്കത്തിന്റെ ആഘാതവും പ്രകമ്പനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നടിക്കെതിരെ ക്വട്ടേഷന്‍ നല്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തിവിരോധമാണെന്ന് ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും അക്രമത്തിന്റെ വലിപ്പവും വ്യാപ്തിയും ഇതിലും വളരെയേറെയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അമ്മയുള്‍പ്പെടെയുള്ള പല സിനിമാ സംഘടനകളും സംശയ നിഴലിലും അന്വേഷമ പരിധിയിലുമാണ്. അന്വേഷണം സത്യസന്ധവും സുതാര്യവുമായി മുന്നേറിയാല്‍ ഇപ്പോള്‍ ഉണ്ടായതില്‍ വലിയ കൊടുങ്കാറ്റുകള്‍ ആണ് മലയാള സിനിമയില്‍ സംഭവിക്കാന്‍ പോകുന്നത്. മലയാള സിനിമാ വ്യവസായത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നുണ്ടെന്നാമ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് ട്വന്റി-20 സിനിമയുടെ നിര്‍മാണത്തിനു ശേഷമുള്ള ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സിനിമാരംഗത്തെ പല പ്രമുഖരിലേക്കും താരസംഘടനകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനു മുമ്പ് ആദായ നികുതി പരിശോധയെത്തുടര്‍ന്ന് താരസംഘടനയ്ക്ക് പിഴയടക്കേണ്ടി വന്നിരുന്നു. ദിലീപടക്കം പല താരങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കുന്നുകൂടിയ സ്വത്തിന് ഉടമകളായിരുന്നു. താര ക്രിക്കറ്റിന്റെ സംഘാടനം സംബന്ധിച്ചും പലതും സംശയത്തിന്റെ നിഴലിലാണ്.

സാഹചര്യങ്ങള്‍ ഇത്തരത്തിലായിരിക്കെ മുങ്ങുകയാണെങ്കില്‍ തങ്ങള്‍ ഒറ്റക്കായിരിക്കില്ല എന്ന സന്ദേശമാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് സിനിമാലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും എന്നാണ് അനൂപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പല താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ വരുന്നത് കള്ളപ്പണവും ഹവാലയും മറയ്ക്കാനാണോ എന്ന സംശയം പൊതുവില്‍ ഉയര്‍ന്നു വരാറുണ്ട്.

ഇതിനിടയില്‍ കലാഭവന്‍ മണിയുടെയും ശ്രീനാഥിന്റെയും മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തി. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ശ്രീനാഥിന്റെ മരണം സംഭവിക്കുന്നത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതായാണ് പുറംലോകം അറിഞ്ഞിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയല്ല കൊലപാതകമാണെന്നും അതിന് സിനിമയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സഹോദരന്‍ സത്യനാഥ് ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്ന രണ്ട് പ്രമുഖരാണ് കൊല്ലം എംഎല്‍എ മുകേഷും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും. നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപ് മറ്റാരുടെയും ഫോണ്‍കോള്‍ സ്വീകരിച്ചില്ലെങ്കിലും മുകേഷിന്റെ ഫോണ്‍ നാല് തവണ അറ്റന്‍ഡ് ചെയ്തിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ മുന്‍ ഡ്രൈവറാണെന്നതും സംശയങ്ങള്‍ ഇരട്ടിപ്പിക്കുന്നു. ഇതുപോലതന്നെ അന്‍വര്‍ സാദത്തിന് ദിലീപുമായുള്ള ബന്ധങ്ങളും സംശയാസ്പദമാണ്. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്, സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും അന്‍വര്‍ സാദത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Read more.. കാവ്യാ മാധവന്റെ മനസ്സ് ഇപ്പോൾ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാൻ എനിക്കറിയില്ല; മഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ദിലീപിനായി നെഞ്ചുരുകി പ്രാർഥിക്കുമായിരുന്നെന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണ

മലയാളം യുകെ ന്യൂസ് ടീം

സുപ്രീം കോടതി നിർദ്ദേശമനുസരിച്ചുള്ള ശമ്പളം മാനേജ്മെൻറുകൾ നല്കുന്നില്ലെങ്കിൽ കേരളമെങ്ങും സമരം നടത്താൻ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തയ്യാറെടുപ്പ് ആരംഭിച്ചു. ജൂലൈ 17 മുതൽ സംസ്ഥാന വ്യാപകമായി പണി മുടക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഇതിനിടെ നഴ്സസ് സമരത്തെ നേരിടാൻ മറുതന്ത്രവുമായി ഹോസ്പിറ്റൽ മാനേജ്മെൻറുകളും രംഗത്തെത്തി. അനിശ്ചിതമായി തിങ്കളാഴ്ച മുതൽ ഹോസ്പിറ്റലുകളിലെ അത്യാഹിത വിഭാഗമൊഴികെ ഉള്ളവയുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് തീരുമാനം. ജനങ്ങളുടെ ജീവന് വില പറഞ്ഞ് നഴ്സസ് സമരത്തെ പരാജയപ്പെടുത്താനുള്ള മാനേജ്മെന്റ് നീക്കം പരക്കെ അപലപിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ മാനേജ്മെന്റുകളുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നഴ്സസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കാൻ ഹൈക്കോടതി അനുമതി നല്കി. ഹോസ്പിറ്റൽ മാനേജ്മെന്റുകളുടെ അസോസിയേഷൻ നല്കിയ ഹർജിയിലാണ് വിധി. കോടതി നിർദ്ദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനാണ്.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ അനീതിക്കെതിരായി ജയിലിൽ പോവാനും  തങ്ങളുടെ പ്രവർത്തകർ തയ്യാറെന്ന് യു എൻ എ പ്രഖ്യാപിച്ചു. യൂണിറ്റുകളില്ലാത്ത ആശുപത്രികളിൽ യൂണിറ്റുകൾ തുടങ്ങാനുള്ള പ്രവർത്തനം യു എൻ എ ഊർജിതമാക്കി. കൂടുതൽ നഴ്സുമാർ യുഎൻഎയിൽ ചേരാൻ ദിനം പ്രതി മുന്നോട്ട് വരുന്നുണ്ട്. അഭൂതപൂർവ്വമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് സമരത്തിനു ലഭിക്കുന്നത്. പ്രവാസി നഴ്സുമാർ ഒന്നടങ്കം സമരത്തിനു ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സുമാരെ സാമ്പത്തികമായി സഹായിച്ചാണ് പല പ്രവാസി കൂട്ടായ്മകളും രംഗത്തെത്തിയിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിൻറെ ഉയിർത്തെഴുന്നേൽപ്പായി നഴ്സസ് സമരം മാറുകയാണ്. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ യൂണിയൻ പ്രവർത്തനം നടത്തിയ യുഎൻഎ പ്രവർത്തകരെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. എറണാകുളം ലിസിയിൽ യുഎൻഎ മാർച്ചിൽ പങ്കെടുക്കാനിറങ്ങിയ നഴ്സുമാരെ ഹോസ്റ്റലിൽ പൂട്ടിയിട്ടതിനെ തുടർന്ന് പോലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ ജൂലൈ 11 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.  ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.

.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നടിയെ ആക്രമിച്ച സംഭവത്തിലോ പിന്നീട് പ്രതിയെ സംരക്ഷിക്കാനോ നാദിര്‍ഷ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇത്. ദിലീപ് അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകുന്നതെന്നാണ് വിവരം.

അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ച താരങ്ങളെയും ചോദ്യം ചെയ്യും. ദൃകസാക്ഷികളായവരെയും ചോദ്യം ചെയ്യാന്‍ പദ്ധതിയുണ്ട്. കാക്കനാട്ട് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി വന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിലും ലക്ഷ്യയില്‍ എത്തിയതിനേക്കുറിച്ച് പരാമര്‍ശമുണ്ട്.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. ലക്ഷ്യയിലെ സിസിടിവ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. അതേസമയം ദിലീപിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.

ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകളായിട്ടും കേവല ഭൂരിപക്ഷം തെളിയിച്ച് ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത തെരേസ മേയ്‌ക്കെതിരെ പ്രചാരണവുമായി ലേബര്‍. കണ്‍സര്‍വേറ്റീവ് ത്രിശങ്കു സര്‍ക്കാരിനെതിരെ പ്രചാരണം നയിക്കുന്നത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അതേ ശൈലിയില്‍ത്തന്നെയാണ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികളില്‍ നിന്ന് തിരിച്ചുപിടിച്ച നിര്‍ണ്ണായക സീറ്റുകളില്‍ കോര്‍ബിന്‍ സന്ദര്‍ശനം നടത്തും.

1992 മുതല്‍ 2015 വരെ ലേബറിന്റെ സ്വന്തമായിരുന്ന സൗത്താംപ്റ്റണ്‍ ഇച്ചന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചു പിടിച്ചിരുന്നു. 1950 മുതല്‍ ടോറികള്‍ കൈവശം വെച്ചിരുന്ന ബോണ്‍മൗത്ത് വെസ്റ്റിലും ലേബര്‍ വിജയം നേടി. ഈ സീറ്റുകള്‍ കോര്‍ബിന്റെ സന്ദര്‍ശനത്തില്‍ പ്രഥമ പരിഗണനയിലാണ്. ശരിയായ നേതൃത്വം, ആശയങ്ങള്‍, മറുപടികള്‍ എന്നിവയില്ലാത്ത പ്രേത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തുന്നു.

പേരിന് മാത്രമാണ് ഒരു സര്‍ക്കാര്‍ ഇവിടെയുള്ളത്. മറ്റു പാര്‍ട്ടികളോട് തങ്ങളുടെ നയവും സമീപനവും മാറ്റാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ ഓട്ടം വരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ മാറിത്തരണമെന്നും ലേബര്‍ ഔദ്യോഗിക പ്രതിപക്ഷമെന്നതിനേക്കാള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാപ്തമായ കക്ഷിയാണെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍. പ്രധാനമന്ത്രി തെരേസ മേയും ഹോം ഓഫീസുമാണ് ഈ സൂചന നല്‍കിയത്. ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആസിഡ് ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. മോപ്പഡുകളില്‍ എത്തിയ രണ്ടു പേര്‍ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിലാണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. ഒന്നര മണിക്കൂറോളം ഭീതി വിതച്ചായിരുന്നു ആക്രമണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു.

ആസിഡ് പോലെയുള്ള വസ്തുക്കള്‍ ആക്രമണ ഉദ്ദേശ്യത്തോടെ കൊണ്ടു നടക്കുന്നത് നിലവില്‍ കുറ്റകരം തന്നെയാണ്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനേക്കാള്‍ ഉപരിയായി എന്ത് ചെയ്യാനാകും എന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പോലീസുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. കഠാര പോലെയുള്ള ആയുധങ്ങളുടെ ഗണത്തിലേക്ക് ആസിഡുകള്‍ മാറ്റുന്നത് പരിഗണനയാലാണെന്ന് ഹോംഓഫീസ് വ്യക്തമാക്കി.

നിയമം മൂലം ഈ വിധത്തില്‍ മാറ്റം വരുത്തുന്നത് 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഇവ വില്‍ക്കുന്നത് തടയും. സമീപകാലത്ത് ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്ന് ലണ്ടന്‍ പോലീസ് ചീഫ് ക്രെസിഡ ഡിക്ക് പറഞ്ഞു. കുറ്റക്കാരെ തങ്ങള്‍ പിടികൂടുകയും പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved