വിമര്‍ശനങ്ങള്‍… മുന്നറിയിപ്പുകള്‍..
സ്വയം തിരുത്തി പ്രത്യാശയുടെ നാളെയിലേക്ക് സഞ്ചരിക്കാന്‍ ഒരു സമൂഹം ഒരുങ്ങുമ്പോള്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാദ്ധ്യമത്തിന്റെ രണ്ടാമത് ജന്മദിനം ലെസ്റ്ററില്‍ നടന്നപ്പോള്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനവും എത്തി. മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ ആദ്യ എക്സല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടായത് നോട്ടിംഗ്ഹാം രൂപതയുടെ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പി.ആര്‍.ഒ.യുമായ റവ. ഫാ. ബിജു കുന്നയ്ക്കാടിന് ആയിരുന്നു. ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ഓരോ ആഴ്ചയിലേയും സമകാലീന സംഭവങ്ങളെ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖന പരമ്പരയുടെ സൃഷ്ടാവ് എന്ന നിലയില്‍ ആണ് ഫാ. ബിജു കുന്നയ്ക്കാട് അവാര്‍ഡിന് അര്‍ഹനായത്.
2016ല്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസനാളില്‍ ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ’ എന്ന തലക്കെട്ടില്‍ ഒരു വണക്കമാസ കാലം മലയാളം യുകെ ജനങ്ങളിലെത്തിച്ചപ്പോള്‍, ആദ്യമായി എഴുതിയതും ഫാ. കുന്നയ്ക്കാട്ട് തന്നെ ആയിരുന്നു. പിന്നീടത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമായി മാറി. മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമായി പിന്നീടതു മാറി. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ സ്ഥിരം പംക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്നത് വായിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമിടയിലൂടെ തിങ്ങിയും ഞെരുങ്ങിയും സഞ്ചരിച്ച് അമ്പതാമാഴ്ചയിലേയ്ക്ക് ഫാ. കുന്നയ്ക്കാട്ട് എത്തുകമ്പോണ് അവാര്‍ഡും അച്ചനെ തേടിയെത്തിയത്.
ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ ഒഴുകിയെത്തിയ രണ്ടായിരത്തോളം യുകെ മലയാളികളെ സാക്ഷി നിര്‍ത്തിയാണ് ഫാ. ബിജു കുന്നയ്ക്കാട് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്.
സത്യങ്ങള്‍ വളച്ചൊടിക്കാതെ, വാര്‍ത്തകളിലേക്ക് തുറന്ന് പിടിച്ച കണ്ണുകളുമായി പ്രവര്‍ത്തിക്കുന്ന മലയാളം യുകെ എന്ന മാദ്ധ്യമത്തിന്‍റെ അവാര്‍ഡ് സ്വീകരിക്കാന്‍ അവസരം ലഭിച്ചത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നതായി ഫാ. ബിജു കുന്നയ്ക്കാട്ട് പറഞ്ഞു.
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ടതിന് കാരണമുണ്ട്!!
കൃത്യമായി ഓരോ ആഴ്ചകളിലും..
സമാന ചിന്തകളുടെ പൂര്‍ത്തീകരണം…
നിസ്സാരമെന്നു കണ്ടതിനെ പലതും സമൂഹത്തില്‍ തുറന്നു കാട്ടി…
ധൈര്യം.. അത് അപാരം എന്ന് ജനങ്ങള്‍ തുറന്നു പറഞ്ഞു..
ലളിതമായിരുന്നില്ല ഈ ജീവിതം… അതൊരു വഴിത്തിരിവായി. കരുണയുടെ വഴിയേ സഞ്ചരിച്ചു…ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റാനുള്ള നെട്ടോട്ടം..
വിഷയങ്ങളോടുള്ള താല്പര്യം..
അതിലുപരി സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വൈദീകന്‍ ജാതി മത ഭേദമെന്യേ സമൂഹത്തിന് കൊടുക്കുന്ന നന്മ, അത് മലയാളം യുകെ തിരിച്ചറിഞ്ഞു. സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ഇതു തന്നെയായിരുന്നു യൂറോപ്പ് നോക്കിക്കാണുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം…
സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ : രണ്ടായിരത്തോളം യുകെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് ആസ്വദിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് യുകെയിലെ മികച്ച വ്യക്തിത്വങ്ങളെയും, സംഘടനകളെയും ആദരിക്കുന്ന വേദി കൂടി ആയിരുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് ആദ്യമായി സമ്മാനിക്കപ്പെട്ട വേദിയില്‍ ആദരിക്കപ്പെട്ടത് യുകെ മലയാളി സമൂഹത്തിലെ ശ്രേഷ്ഠ സംഘടനകളും വ്യക്തികളും മാത്രമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ വൈശാഖ് ഉദ്ഘാടനം ചെയ്ത മലയാളം യുകെ എക്സല്‍ അവാര്‍ഡില്‍ മുഖ്യാതിഥി ആയിരുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആയിരുന്നു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കിയത് യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ സ്ഥാപക പ്രസിഡണ്ട് ആയ വര്‍ഗീസ് ജോണ്‍ ആയിരുന്നു. തന്‍റെ പ്രവാസ ജീവിതത്തിന്‍റെ ഏറിയ പങ്കും യുകെ മലയാളികളെ ഒരുമിച്ച് ചേര്‍ക്കുന്നതിനും കലാ കായിക സംസ്കാരിക രംഗങ്ങളിലെ അവരുടെ വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിച്ച വര്‍ഗീസ് ജോണിന് ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ടത് യുകെ മലയാളി സമൂഹം തന്നെയാണ്.
2009 ജൂലൈയില്‍ രൂപം കൊണ്ട യുക്മ എന്ന സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ച വര്‍ഗീസ് ജോണ്‍ ആദ്യകാലത്ത് നിരവധി ത്യാഗങ്ങള്‍ സഹിച്ചായിരുന്നു യുക്മ കെട്ടിപ്പടുത്തത്. രൂപം കൊണ്ട കാലത്ത് വ്യക്തികളും സംഘടനകളും യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ യുകെയിലുടനീളം സഞ്ചരിച്ച വര്‍ഗീസ് ജോണ്‍ യുകെയിലെ ഒട്ടു മിക്ക സംഘടനകളിലും എത്തി ഭാരവാഹികളുമായി സംസാരിച്ച് യുക്മ എന്ന പ്രസ്ഥാനത്തിന്‍റെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കി കൊടുക്കുകയും നിരവധി അസോസിയേഷനുകളെ യുക്മയില്‍ അംഗത്വം നല്‍കി യുക്മയുടെ ഭാഗമാക്കുകയും ചെയ്തു.
വര്‍ഗീസ് ജോണ്‍ കെട്ടിപ്പടുത്ത അടിത്തറയില്‍ വളര്‍ന്ന യുക്മ പില്‍ക്കാലത്ത് യുകെ മലയാളി സമൂഹത്തിന് പല ആപത്ത് ഘട്ടങ്ങളിലും തുണയായി മാറുന്ന കാഴ്ചയ്ക്ക് മലയാളി സമൂഹം സാക്ഷ്യം വഹിച്ചു. അതോടൊപ്പം തന്നെ കേരളീയ സംസ്കാരവും കലാരൂപങ്ങളും യുകെ മലയാളി സമൂഹത്തിന്‍റെ ഭാഗമായി നിലനിര്‍ത്തുന്നതിലും യുക്മ വഹിച്ച് വരുന്ന പങ്ക് നിസ്തുലമാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുകെ മലയാളി സമൂഹത്തെ ഒന്നടങ്കം ഒരുമിച്ച് ചേര്‍ത്ത് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക വഴി യുകെ മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിലും ഇന്ന് യുക്മ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ആലപ്പുഴ ജില്ലക്കാരനായ വര്‍ഗീസ് ജോണ്‍ കൂട്ടുകാര്‍ക്കും യുകെ മലയാളികള്‍ക്കും ഇടയില്‍ അറിയപ്പെടുന്നത് സണ്ണിച്ചേട്ടന്‍ എന്ന പേരിലാണ്. ഇദ്ദേഹത്തിന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്നത് ഭാര്യ ലവ് ലി വര്‍ഗീസ് മക്കളായ ആന്‍ തെരേസ വര്‍ഗീസ്, ജേക്കബ് ജോണ്‍ വര്‍ഗീസ് എന്നിവരടങ്ങിയ കുടുംബമാണ്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വര്‍ഗീസ് ജോണിന് സമ്മാനിച്ചു.
കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള അവസരം ലഭിച്ചത് ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയ രാജ തോമസിന് ആണ്. തന്‍റെ അഞ്ചാം വയസ്സ് മുതല്‍ കരാട്ടെ പരിശീലനം ആരംഭിച്ച രാജ തോമസ് ഇന്ന് ഒരു മലയാളിക്ക് ഈ രംഗത്ത് എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുള്ള ഏറ്റവും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുകയാണ്. പൂര്‍ണ്ണമായ സമര്‍പ്പണം കരാട്ടെയ്ക്ക് നല്‍കിയ രാജ തോമസ് കോളേജ് വിദ്യാഭ്യാസ കാലഘട്ടം എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഒന്നിലധികം ഡോജോകളില്‍ (കരാട്ടെ പരിശീലന കേന്ദ്രം) അദ്ധ്യാപകനായി മാറിയിരുന്നു.
യൂണിവേഴ്സിറ്റി പഠന കാലത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ഇദ്ദേഹം ഇവിടെയും കരാട്ടെ പരിശീലനം തുടരുകയും നിരവധി പേര്‍ക്ക് കരാട്ടെയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് യുകെയിലെത്തിയ ശേഷം ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ പരിശീലന കേന്ദ്രങ്ങള്‍ യുകെയില്‍ ആരംഭിക്കുകയും യുകെയിലെ കരാട്ടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി മാറുകയും ചെയ്തു. ഇന്ന് യുകെയില്‍ പലയിടങ്ങളിലായി നിരവധി ഡോജോകളും ലെസ്റ്ററില്‍ സ്വന്തമായി ആസ്ഥാന മന്ദിരവും സൈബുക്കാന്‍ കരാട്ടെയ്ക്ക് ഉണ്ട്. ഇവിടങ്ങളില്‍ എല്ലാമായി ആയിരത്തോളം ശിഷ്യഗണങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. പൂര്‍ണ്ണതയ്ക്കായി ഇടയ്ക്കിടെ ജപ്പാനില്‍ എത്തി ഇപ്പോഴും പരിശീലനം തുടരുന്ന ഇദ്ദേഹം കരാട്ടെ കൂടാതെ കുബുഡോയിലും ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്.
കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹത്തിന്‍റെ ഭാര്യ ബിജിലി രാജ തോമസ് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. രണ്ട് മക്കള്‍. ലിയോ തോമസ്, റിയോ തോമസ് എന്നിവരും കരാട്ടെയുടെ വഴികളില്‍ തന്നെയാണ് സഞ്ചാരം. മികച്ച ആരോഗ്യ പരിപാലനത്തിന് ഉതകും എന്നതിനാല്‍ മുതിര്‍ന്നവര്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ആണ് കൂട്ടുകാര്‍ക്കിടയില്‍ പ്രിന്‍സ് എന്നറിയപ്പെടുന്ന രാജ തോമസ്. കായിക രംഗത്ത് നിന്നുള്ള മികച്ച പ്രതിഭയ്ക്ക് ഉള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്.
Also read :
ലണ്ടന്‍: ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തുന്ന നാലിലൊന്ന് വിമാനങ്ങള്‍ വൈകിയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ രേഖകളില്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് നടത്തുന്ന സര്‍വീസുകളില്‍ 66 ശതമാനം മാത്രമേ വ്യോമയാന നിലവാരം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന കൃത്യ സമയം പാലിക്കുന്നുള്ളൂ എന്നാണ് കണക്ക്. 15 മിനിറ്റ് വരെ വൈകാന്‍ ഇളവ് നല്‍കുന്നതാണ് ഈ മാനദണ്ഡം. യുകെയിലെ 25 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന 35 എയര്‍ലൈനുകളുടെ 8,50,000 ഫ്‌ളൈറ്റുകളുടെ വിവരങ്ങളാണ് വിശകലനം നടത്തിയത്.
എട്ട് ബ്രിട്ടീഷ് വ്യോമയാനക്കമ്പനികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യോമയാന വ്യവസായത്തില്‍ കൃത്യനിഷ്ഠയുടെ ശരാശരി നിലവാരമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന 74 ശതമാനം പാലിക്കാന്‍ മിക്ക സര്‍വീസുകള്‍ക്കു കഴിയുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. തോംസണ്‍ 68 ശതമാനവും ജെറ്റ് 2 71 ശതമാനവും മൊണാര്‍ക്ക്, തോമസ് കുക്ക് എന്നിവ 72 ശതമാനവും വീതം പാലിക്കുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ് നേടിയ കൃത്യനിഷ്ഠയുടെ കണക്കാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.
ശരാശരിക്കു മുകളില്‍ പ്രകടനം നടത്തിയ ബ്രിട്ടീഷ് കമ്പനികള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ഫ്‌ളൈബി എന്നിവയാണ്. 79 ശതമാനവും 82 ശതമാനവുമാണ് ഇവ യഥാക്രമം നേടിയത്. ഈസിജെറ്റ് യുകെയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണെന്നും ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും തിരക്കുള്ള പാതകളിലുമാണ് കമ്പനിയുടെ സര്‍വീസുകളെന്നും ഈസിജെറ്റ് വക്താവ് അറിയിച്ചു. 2016ല്‍ 76 ശതമാനവും 2017ല്‍ 80 ശതമാനവും കൃത്യനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തങ്ങളുടെ രേഖകള്‍ പറയുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ഡച്ച് കമ്പനിയായ കെഎല്‍എം (88 ശതമാനം), ഖത്തര്‍ എയര്‍വേയ്‌സ് (86) ഐബീരിയ (84) എന്നിവയാണ് കൃത്യനിഷ്ഠയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. 60 ശതമാനവുമായി നോര്‍വീജിയന്‍, 56 ശതമാനവുമായി ഐസ്‌ലാന്‍ഡ് എയര്‍, 55 ശതമാനം നേടി എയര്‍ ട്രാന്‍സാറ്റ് ഓഫ് ക്യാനഡ എന്നിവ പട്ടികയില്‍ ഏറ്റവും പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഏതായാലും വിമാനം വൈകലിനും റദ്ദാക്കലിനും പേര്‌കേട്ട എയര്‍ ഇന്ത്യ പട്ടികയില്‍ മോശം സ്ഥാനങ്ങളിലല്ലെന്ന് ആശ്വസിക്കാം.
ലണ്ടന്‍: ആയിരക്കണക്കിന് ആളുകളുടെ അകാലമരണത്തിന് ഇടയാക്കുന്ന വായുമലിനീകരണത്തിന്റെ വിവരങ്ങള്‍ കൗണ്‍സിലുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് വെളിപ്പെടുത്തല്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കരട് എയര്‍ ക്വാളിറ്റി പ്ലാനില്‍ കൗണ്‍സിലുകള്‍ക്ക് നല്‍കാവുന്ന സഹായം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കണമെന്ന് കോടതി നല്‍കിയ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിനായി നടപടികള്‍ ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത് കുറച്ച് കാലം കൂടി നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പട്ടെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. അതിനനാലാണ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോളും ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 77 കൗണ്‍സിലുകളില്‍ 59ഉം എയര്‍ പൊള്യൂഷന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അവസരം നല്‍കുന്ന വിധത്തില്‍ 1995ലെ എന്‍വയണ്‍മെന്റ് ആക്ട് അനുസരിച്ച് വേണം ഇവ സമര്‍പ്പിക്കാന്‍.
34 അതോറിറ്റികള്‍ 2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ തയ്യാറാക്കിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ചിലര്‍ ഈ കണക്കുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന വാദം ഉന്നയിക്കുന്നുണ്ട്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ രാജ്യത്തെ 44 ശതമാനം കൗണ്‍സിലുകളും വായു മലിനീകരണത്തിന്റെ തോതും ആഴവും അളക്കാനും അതിന്റെ അപകടസാധ്യതകള്‍ വിലയിരുത്താനും ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഡിസ്‌മോഗ് യുകെ എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ജൂണ്‍ 19ന് ഔദ്യോഗികമായി ആരംഭിക്കും. യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ചര്‍ച്ചകളിലൊന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നതിനായുള്ള ചര്‍ച്ച. ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനു ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ബ്രിട്ടന്റെ ബ്രെക്‌സിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന ആളുമായി ബാര്‍ണിയര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. 15 മാസത്തോളം ഈ ചര്‍ച്ചകള്‍ നീളുമെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ കമ്മീഷനാണ് ബാര്‍ണിയറുടെ നേതൃത്വത്തില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ഈ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ചര്‍ച്ചകളുടെ രൂപരേഖയും തിയതികളേക്കുറിച്ചുള്ള വിവരങ്ങളും കഴിഞ്ഞയാഴ്ച സംഘെ ബ്രസല്‍സില്‍ അവതരിപ്പിച്ചു. യൂണിയന്റെ ബജറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൈമാറിയിട്ടില്ല. അഭയാര്‍ത്ഥി പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് യുകെ വീറ്റോ ചെയ്തതിനെത്തുടര്‍ന്ന് ബ്രെക്‌സിറ്റില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു മുമ്പായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രാഥമിക ചര്‍ച്ചകള്‍ യൂണിയന്‍ ഒഴിവാക്കിയിരുന്നു.
ജൂണ്‍ 8ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി തീരുമാനങ്ങള്‍ ഉണ്ടാകുന്നത് പെരുമാറ്റച്ചട്ടത്തെ ബാധിക്കുമെന്ന നിലപാടും ബ്രിട്ടന്‍ സ്വീകരിച്ചു. ഇതോടെ എല്ലാ നീക്കങ്ങളും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ പ്രാഥമികമായ കാര്യങ്ങളില്‍ പോലും ധാരണയില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ക്കു തൊട്ടു മുമ്പായി കുറച്ചു സമയം നഷ്ടമാകാനുള്ള സാധ്യതയും തുറക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വിശ്വാസികള്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും പിന്തുടരാന്‍ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളര്‍ച്ചയിലെ നിര്‍ണ്ണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാര്‍ സഭാ മക്കള്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാര്‍ത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരമ്പര്യമുളള ആചാര രീതികളും ആരാധനാക്രമാനുഷ്ഠാനങ്ങളും കൈവിടാതെ സൂക്ഷിച്ചു. സഭാമക്കളുടെ ഈ താല്‍പര്യത്തിന്റെയും സഭാ നേതൃത്വത്തിന്റെ നിതാന്തജാഗ്രതയുടെയും ഫലമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ കുടിയേറിപ്പാര്‍ത്തിടത്തെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും വേദപാഠക്ലാസിലൂടെ പുതുതലമുറയ്ക്കും കുഞ്ഞുങ്ങള്‍ക്കും വിശ്വാസ പരിശീലനം നല്‍കുകയും ചെയ്തു.
ഈജിപ്തില്‍ നിന്നും കാനാന്‍ നാട്ടിലേക്കു യാത്ര ചെയ്ത ഇസ്രായേല്‍ ജനം മരുഭൂമിയില്‍ ഇടയ്ക്കു താവളമടിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ കൂടെയുളള ദൈവത്തിനായി ബലിപീഠം പണിത് ബലിയര്‍പ്പിച്ചു (പുറപ്പാട് 17:15). ഉപജീവനത്തിനും അതിജീവനത്തിനുമായി അന്യ നാടുകളിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങളും പോയിടത്തൊക്കെ തങ്ങളുടെ കൂടെയുളള ദൈവത്തിന് തങ്ങളുടെ സ്വന്തം ആരാധന ക്രമത്തില്‍ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ എന്നും ഉത്സുകരാണ്. ഈ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും ആത്മീയ താല്പര്യത്തിനും ദൈവം നല്‍കിയ സവിശേഷ അനുഗ്രഹമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. കഴിഞ്ഞ 20-ഓളം വര്‍ഷങ്ങളിലായി യു.കെ യിലേക്ക് കുടിയേറിയ അരലക്ഷത്തോളം ചെറുപ്പക്കാരായ സഭാംഗങ്ങള്‍ക്ക് ആത്മീയ നേതൃത്വം വഹിക്കാനും തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസത്തില്‍ അവരെ ആഴപ്പെടുത്താനും ദൈവകൃപയാല്‍ നിയമിതനായത് ചെറുപ്പക്കാരനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുമേനിയും.
യു.കെ യുടെ ജീവിത സാഹചര്യങ്ങളില്‍ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളിലേയ്ക്ക് ഈ അമൂല്യ പൈതൃകം പകരുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. മാതാപിതാക്കള്‍ക്ക് മലയാളം മാതൃഭാഷയാണെങ്കിലും കുട്ടികളില്‍ പലര്‍ക്കും മാതൃഭാഷ പോലെ അടുപ്പമുളളത് ഇംഗ്ലീഷിനോടാണ്. അതുകൊണ്ട് തന്നെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ സീറോ മലബാര്‍ സഭാ പൈതൃകം ഇംഗ്ലീഷ് ഭാഷയിലുളള തിരുക്കര്‍മ്മങ്ങളിലൂടെ കൂടുതല്‍ അടുത്തറിയുന്നതു പോലെ യു.കെ യിലുളള യുവതലമുറയിലെ കുട്ടികളും തങ്ങളുടെ മാതൃസഭയെ കുറിച്ച് അവര്‍ക്കു കൂടുതല്‍ പരിചിതമായ ഇംഗ്ലീഷ് ഭാഷയിലെ തിരുക്കര്‍മ്മങ്ങളിലൂടെ അടുത്തറിയാന്‍ ഇടയാക്കണമെന്ന് രൂപതാധ്യക്ഷന്‍ ആഗ്രഹിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ച് അഭിവന്ദ്യപിതാവു തന്നെ ഈ പുതിയ രീതിക്കു തുടക്കം കുറിച്ചിരിക്കുന്നു. സാധ്യമാകുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ചും കുട്ടികള്‍ കൂടുതലായി ആരാധനയില്‍ പങ്കുചേരുന്ന അവസരങ്ങളിലും അഭിവന്ദ്യപിതാവ് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു വരുന്നു. അഭിവന്ദ്യ പിതാവിന്റെ ആഹ്വാനത്തെയും മാതൃകയെയും പിന്‍തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുളള സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പണത്തിനായുളള ഒരുക്കങ്ങള്‍ നടന്നു വരുന്നു. സവിശേഷ പ്രാധാന്യവും കാലോചിതവും സാഹചര്യങ്ങള്‍ക്കനുസൃതമായ ഈ പുതിയ രീതിക്ക് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഉദ്യമത്തിനു അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മരിയന്‍ ടി. വി എല്ലാ ശനിയാഴ്ചയും യു.കെ സമയം രാവിലെ 11 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിക്കുന്ന ഇംഗ്ലീഷ് സീറോ മലബാര്‍ വി. കുര്‍ബാന സംപ്രേഷണം ചെയ്യുന്നു എന്നത് അത്യന്തം ആഹ്ലാദകരവും മാതൃകാപരവുമായ കാര്യമാണ്. സഭയുടെ ദൈവരാജ്യ പ്രഘോഷണ ശുശ്രൂഷയില്‍ സവിശേഷമായ വിധത്തില്‍ പങ്കുചേരുന്ന മരിയന്‍ ടിവിയുടെ എല്ലാ ദൈവ ശുശ്രൂഷകളെയും ദൈവമനുഗ്രഹിക്കുമാറാകട്ടെ. ‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന പ്രവാചക തുല്യമായ വചനത്തിന്റെ പൂര്‍ത്തിയും സഭയുടെ ഇക്കാലത്തിലുളള വളര്‍ച്ചയും തുടര്‍ച്ചയും നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളിലൂടെയാവാന്‍ ഇംഗ്ലീഷ് ഭാഷയില്‍ വി. കുര്‍ബാനയും മറ്റു ശുശ്രൂഷകളും വലിയൊരു കാരണമാകുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.
തിരുവനന്തപുരം: ബലാല്‍സംഗത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. തിരുവനന്തപുരത്താണ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ഹരി) എന്ന സ്വാമിയുടെ ലിംഗമാണ് ഛേദിച്ചത്. 54 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി പുറത്തുപോയതാണെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നുമാണ് ആശ്രമം നല്‍കുന്ന വിശദീകരണം.
യുവതി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഇയാള്‍ വീട്ടില്‍ സ്ഥിരമായി എത്തുമായിരുന്നുവെന്ന് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി മൊഴി നല്‍കി. രോഗികളായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. വര്‍ഷങ്ങളായി വീടുമായി ബന്ധമുള്ള ഇയാള്‍ പലപ്പോഴും മോശമായി സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതലെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ ഇയാള്‍ മോശമായി പെരുമാറുകയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടി സംഭവത്തിനു ശേഷം പേട്ട പോലീസ് സേ്റ്റഷനില്‍ എത്തി മൊഴി നല്‍കി. സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു.
ജോജി തോമസ്
ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി തങ്ങളുടെ നയം വ്യക്തമാക്കി. കടുത്ത വലതുപക്ഷ ചിന്താഗതിയുള്ളതും, സാധാരണക്കാരെയും ഇടത്തരക്കാരെയും കാര്യമായി ബാധിക്കുന്നതുമായ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളത്. കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഭരണ പങ്കാളിത്തമുണ്ടായിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്നലെ പുറത്തിറക്കിയ പ്രകടന പത്രിക 2020 മുതല്‍ ടീസല്‍ കാറുകളുടെ ഉത്പാദനം നിരോധിക്കുക, ബ്രെക്സിറ്റ് സംബന്ധിച്ച് പുതിയ ഹിതപരിശോധന നടത്തുക എന്നീ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഡീസല്‍ കാറുകളുടെ ഉത്പാദനം നിരോധിക്കാനുള്ള നിര്‍ദ്ദേശം മോട്ടോറിസ്റ്റുകളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി.
തീവ്രചിന്താഗതിക്കാരായ ബ്രിട്ടീഷുകാരെ സംതൃപ്തരാക്കാന്‍ വേണ്ടതെല്ലാം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രികയിലുണ്ട്. കുടിയേറ്റം പരമാവധി കുറയ്ക്കുമെന്നും ബ്രെക്സിറ്റ് അതിന്റെ പൂര്‍ണ രൂപത്തില്‍ നടപ്പിലാക്കുമെന്ന വാഗ്ദാനവുമെല്ലാം ഇതിലുള്‍പ്പെടുന്നു. ലേബര്‍ വോട്ടേഴ്സിനെ സ്വാധീനിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനുള്ള ധനസഹായം വര്‍ധിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ ലക്ഷ്യമിടുന്നു. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് തെരേസാ മേയ് ലക്ഷ്യമിടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഹാലിഫാക്സ് ആണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാന്‍ ടോറികള്‍ തെരഞ്ഞെടുത്തത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്ളത് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളാണെന്ന് ആക്ഷേപം പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ലക്ഷക്കണക്കിനു വരുന്ന വയോധികര്‍ക്ക് ശീതകാലത്ത് നല്‍കിയുന്ന ഫ്യുവല്‍ അലവന്‍സ് വെട്ടിച്ചുരുക്കുവാനും പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കാനും സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കാനുമുള്ള കണ്‍സര്‍വേറ്റീവുകളുടെ നിര്‍ദ്ദേശങ്ങള്‍ ഇതിന് ഉദാഹരണമാണ്. സൗജന്യ ബസ് യാത്രയും കണ്ണു പരിശോധനയും പോലുള്ള പെന്‍ഷനേഴ്സിന്റെ പല ബെനിഫിറ്റുകളും വെട്ടിക്കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് ടോറികള്‍. ഇതിനിടയില്‍ ടെലിവിഷനിലൂടെ പരസ്യ സംവാദനത്തിനുള്ള ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ക്ഷണം തെരേസാ മേയ് നിരസിച്ചു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അധിഷ്ഠിതമായുള്ള ടെലിവിഷന്‍ സംവാദം ദോഷകരമായി ബാധിക്കുമെന്നതിലാണ് തെരേസ മേയ് ഒഴിഞ്ഞുമാറുന്നതെന്ന് കരുതപ്പെടുന്നു.
ലണ്ടന്‍: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത ബ്രിട്ടനിലെ ആദ്യ വിമാനത്താവളമായി ലണ്ടന്‍ സിറ്റി മാറുന്നു. 2019 മുതല്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ 80 മൈല്‍ അകലെ ഹാംപ്ഷയറിലേക്ക് മാറ്റാനാണ് പദ്ധതി. ടവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് വിമാനങ്ങളുടെ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വിമാനത്തവളം അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ബാധിക്കുന്ന കാര്യമല്ല ഇതെന്നും സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ലണ്ടന്‍ സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഡെക്ലാന്‍ കോളിയര്‍ പറഞ്ഞു.
നിയന്ത്രണം ഈ വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ആഗോള ഏവിയേഷന്‍ രംഗത്ത് ഒരു പുതിയ നിലവാരമായിരിക്കും ഇതിലൂടെ നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള അത്രയും കണ്‍ട്രോളര്‍മാര്‍ മാത്രമായിരിക്കും ഇവിടെ നിയോഗിക്കപ്പെടുക. വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന പുതിയ 50 മീറ്റര്‍ ഉയരമുള്ള ടവറില്‍ 14 ഹൈ ഡെഫനിഷന്‍ ക്യാമറകളും രണ്ട് അള്‍ട്രാ പവര്‍ഫുള്‍ സൂം ക്യാമറകളുമുണ്ടായിരിക്കും.
ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വ്യക്തമായി റണ്‍വേയും പരിസരങ്ങളും നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും. സൂപ്പര്‍ഫാസ്റ്റ് ഫൈബര്‍ കണക്ഷനിലൂടെയായിരിക്കും ഈ ഡേറ്റ ടവറില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐറിഷ് ഏവിയേഷന്‍ അതോറിറ്റി ഈ സംവിധാനം പരീക്ഷിച്ചിരുന്നുവെന്നും കോര്‍ക്ക് ആന്‍ഡ് ഷാനനിലെ വിമാനം ഡബ്ലിനില്‍ ഇരുന്ന വിജയകരമായി നിയന്ത്രിച്ചെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടന്‍ പണം നല്‍കേണ്ടി വരുമെന്ന് സ്ഥിരീകരിച്ച് കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക. യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും ചില കാര്യങ്ങൡ നമുക്ക് പങ്കാളികളാകേണ്ടി വരുമെന്നും അതിനായി സംഭാവനകള്‍ നല്‍കേണ്ടി വരുമെന്നുമാണ് ടോറി പ്രകടനപത്രികയില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്മാറുമെന്ന സൂചനയും പ്രകടനപത്രിക നല്‍കുന്നു.
വിട്ടുപോകുന്ന രാജ്യമെന്ന നിലയില്‍ യുകെയുടെ അവകാശങ്ങള്‍ ലംഘിക്കാത്ത വിധത്തിലുള്ള ധാരണയില്‍ എത്തുമെന്നാണ് വാഗ്ദാനം. ഇത് നിയമങ്ങള്‍ക്കനുസരിച്ചും ഭാവിയില്‍ യൂണിയനുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും. എന്നാല്‍ എല്ലാ വര്‍ഷവും വലിയൊരു തുക യൂറോപ്യന്‍ യൂണിയന് നല്‍കുന്ന സംവിധാനം ഇതോടെ ഇല്ലാതാകുകയാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. വലിയ തുകകള്‍ യൂണിയന് നല്‍കുന്നത് ഇല്ലാതാക്കുമെന്ന് തെരേസ മേയും ബോറിസ് ജോണ്‍സണും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇത് ഒഴിവാക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.
മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടന്ന ഉച്ചകോടിയിലും തെരേസ മേയ് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ജൂണ്‍ 23ന് ജനങ്ങള്‍ എടുത്ത തീരുമാനം അനുസരിച്ച് യൂണിയന്‍ വിടാന്‍ തന്നെയാണ് അന്തിമ തീരുമാനമെന്നും ഭാവിയില്‍ വലിയ തുകകള്‍ നല്‍കുന്നത് ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രകടനപത്രികയില്‍ ഈ വാഗ്ദാനങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.