Main News

ലണ്ടന്‍: 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയര്‍ ബോയിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് പള്ളി വികാരിക്ക് ശിക്ഷ. സിറില്‍ ആഷ്ടണ്‍ റോവ് എന്ന 78 കാരനായ മുന്‍ വികാരിക്കാണ് ശിക്ഷ ലഭിച്ചത്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ബോണ്‍മൗത്ത് ക്രൗണ്‍ കോടതി നല്‍കിയത്. 1979നും 81നുമിടയില്‍ കൊയര്‍ബോയ് ആയിരുന്നയാളാണ് പരാതിക്കാരന്‍. ആ സമയത്ത് 11 വയസുണ്ടായിരുന്ന ഇയാളെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.
മോട്ടോര്‍ ന്യൂറോണ്‍ രോഗിയായിരുന്ന ഇര വിധി വന്ന ദിവസം മരിച്ചു. കോടതി പ്രഖ്യാപിച്ച ശിക്ഷാവിധിയേക്കുറിച്ച് അറിയാതെയാണ് ഈ 47കാരന്‍ മരിച്ചത്. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പോളകളുടെ ചലനം സംസാരമായി മാറ്റുന്ന ഐ ട്രാക്കിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ മൊഴി കോടതി എടുത്തത്. വികാരിയായിരുന്ന റോവ് തന്നെ പള്ളിയുടെ കവാടം അടച്ചതിനു ശേഷം പീഡിപ്പിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ഒരു പൗണ്ട് നല്‍കുകയും ചെയ്തതായി ഇര മൊഴി നല്‍കിയിരുന്നു.

സ്റ്റോക്ക് ന്യൂവിംഗ്ടണിലെ സെന്റ് മത്യാസ് ചര്‍ച്ചില്‍ വെച്ച് ഇരുപതോളം തവണ താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി. തന്റെ കുടുംബാംഗങ്ങളോട് പീഡനത്തേക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയതിനു ശേഷം 2015ലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2016ല്‍ റോവിനെ ചോദ്യം ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷവും പീഡനമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇരയായയാള്‍ കര കയറിയിരുന്നില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപി മുന്നേറ്റം. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ആദ്യ ലീഡുകളില്‍ പോലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ബിജെപി അധികാരത്തിലെത്തി. ഉത്തരാഖണ്ഡിലും ബിജെപി 54 സീറ്റുകളുമായി അധികാരത്തിലെത്തി.
ബിജെപി അധികാരത്തിലിരുന്ന ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മീകാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടതാണ് ഏറ്റവും വലിയ അട്ടിമറി. ബിജെപി അകാലിദള്‍ സഖ്യം ഭരിച്ചിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. അതേസമയം മണിപ്പൂരില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി 16 സീറ്റുകളിലാണ് വിജയിച്ചത്.

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയതോടെ ഭൂരിപക്ഷം കുറഞ്ഞ രാജ്യസഭയിലും ബിജെപിക്ക് മേല്‍ക്കൈ നേടാനാകും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകമായ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഗോവയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഭരണമാറ്റം ഉണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞിരുന്നത്.

ലണ്ടന്‍: ഗ്രാമര്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ ദരിദ്രരായ കുട്ടികള്‍ക്ക് മാര്‍ക്ക് ഇളവ് അനുവദിക്കാന്‍ നീക്കം. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന കുട്ടികളേക്കാള്‍ കുറഞ്ഞ മാര്‍ക്ക് മതി ഇവര്‍ക്ക് ഇനി ഗ്രാമര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍. ഇത്തരക്കാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിലവിലുള്ള ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കാനാണ് പുതിയ പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേറ്റ് സ്‌കൂളുകളിലെ മധ്യവര്‍ഗ്ഗ ആധിപത്യം അവസാനിപ്പിക്കാനുള്ള നടപടികളുടെ ബാഗമായാണ് ഈ മാറ്റം.
അടുത്ത മാസം പ്രഖ്യാപിക്കുന്ന ഈ നടപടികളിലൂടെ രാജ്യത്തെ മികച്ച സ്‌കൂളുകളില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തെരേസ മേയ് പ്രഖ്യാപിച്ച പുതിയ തലമുറ ഗ്രാമര്‍ സ്‌കൂളുകളില്‍ മുമ്പ് ഉണ്ടായിരുന്ന വിധത്തില്‍ പ്രവേശനത്തിനുള്ള നിബന്ധനകള്‍ കര്‍ശനമായിരിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള 168 ഗ്രാമര്‍ സ്‌കൂളുകളും പുതിയ നിബന്ധനകള്‍ പാലിക്കണം.

പ്രവേശനത്തിനായുള്ള പരീക്ഷകള്‍ പോലും സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ എളുപ്പമുള്ളവയാക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഗ്രാമര്‍ സ്‌കൂളുകള്‍ മധ്യവര്‍ഗത്തിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓഫ്‌സ്റ്റെഡ് മുന്‍ തലവന്‍ സര്‍ മൈക്കിള്‍ വില്‍ഷോ പോലും ഈ സമ്പ്രദായത്തെ എതിര്‍ത്തിരുന്നു. ഗ്രാമര്‍ സ്‌കൂളുകൡ 3 ശതമാനം കുട്ടികള്‍ മാത്രമാണ് സൗജന്യ ഉച്ചഭക്ഷണത്തിന് അര്‍ഹരായവര്‍. അതേ സമയം മറ്റു സ്‌കൂളുകളില്‍ ഇത് 18 ശതമാനമാണ്.

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് വന്ന എയര്‍ ഇന്ത്യാ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതു പരിഭ്രാന്തിക്കിടയാക്കി. ഹംഗറിക്ക് മുകളിലൂടെ പറക്കവെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ഇതേത്തുടര്‍ന്നു വിമാനത്തിന് എന്തെങ്കിലും അപകടം പറ്റിയതാണോ എന്നു സംശയിച്ചു യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി സേവിച്ചു.
231 യാത്രക്കാരും 18 ജീവനക്കാരുമായി രാവിലെ ഏഴ് മണിക്കാണ് മുംബൈയിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനവുമായി ബന്ധം നഷ്ടപ്പെടാന്‍ കാരണം ഫ്രീക്വെന്‍സിയില്‍ വന്ന വ്യതിയാനമാണെന്നു വ്യക്തമായതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ 11.05ന് വിമാനം സുരക്ഷിതമായി ഇറങ്ങി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം സമാനരീതിയില്‍ ഫ്രീക്വെന്‍സി തകരാര്‍ മൂലം ജര്‍മ്മനിക്ക് മുകളിലൂടെ പറക്കുമ്പോള്‍ ജര്‍മ്മന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു

ഡെല്‍ഹി : നാളെ ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തെ ഭയപ്പാടോടെയാണ് ആം ആദ്മി പാര്‍ട്ടി ഒഴികെയുള്ള മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാണുന്നത്. പല തെരഞ്ഞെടുപ്പുകളും, ഫലങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും ഈ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലം അവരെയൊക്കെ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന് തുറന്നു പറയണ്ടി വരും. പൊതുവെ എക്സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍ കാണിക്കുന്ന ഒരു മനോധൈര്യം ഇപ്പോഴത്തെ എക്സിറ്റ് പോളില്‍ അവര്‍ക്ക് ഇല്ല എന്നത് തന്നെയാണ് ഈ ഭയത്തിന്റെ കാരണവും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഡല്‍ഹിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ സര്‍വേയും, എക്സിറ്റ് പോളുകളും വല്ലാത്തൊരു ഷോക്കാണ് അവര്‍ക്ക് നല്‍കിയത്. ജീവിതത്തില്‍ ഒരിക്കലും പോലും മറക്കാന്‍ കഴിയാത്ത ഒരു എക്സിറ്റ് പോളായിരുന്നു അത് അവര്‍ക്ക്. അതുകൊണ്ട് തന്നെയാണ് ഇപ്രാവശ്യത്തെ എക്സിറ്റ് പോള്‍ ഫലം അത്രയധികം ആഘോഷിക്കാത്തതും അതോടൊപ്പം ഭയപ്പെടുന്നതും. എവിടെയോ ഒക്കെ വല്ലാത്തൊരു ഭയം പിടികൂടിയിരിക്കുന്നു. അത് ഇങ്ങ് കേരളത്തില്‍ വരെ എത്തി എന്നതാണ് എടുത്ത് പറയണ്ട വസ്തുത. ബി ജെ പിയേയും, കോണ്‍ഗ്രസ്സിനേയും, കമ്മൂണിസ്റ്റ് പാര്‍ട്ടിയേയും ഈ ഭയം വല്ലാതെ പിന്‍തുടരുന്നുണ്ട്.
എന്നാല്‍ ആം ആദ്മി  പാര്‍ട്ടിയാകട്ടെ തികഞ്ഞ ആത്മ വിശ്വാസത്തിലുമാണ്. മറ്റൊന്നുമല്ല അതിന്റെ പ്രധാന കാരണം. പഞ്ചാബ് ഡല്‍ഹിക്ക് വളരെ അടുത്ത് കിടക്കുന്ന ഒരു സംസ്ഥാനം ആണ് എന്നതാണ്. അത് കൂടാതെ തന്നെ ഡല്‍ഹി നിവാസികളിലെ നല്ലൊരു ശതമാനവും പഞ്ചാബികളാണ് എന്നത് ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസവും കൂട്ടുന്നു. ഡൽഹിയെ അടുത്തറിയുന്ന പഞ്ചാബ് ജനത വളരെയധികം ആവേശത്തോടെയാണ് ഈ തെരഞ്ഞെപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ പഞ്ചാബ് ജനത ഇക്കുറി ആം ആദ്മിക്ക് ഒപ്പമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നേടിയ വിജയവും ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

തെരഞ്ഞെപ്പിന് ഒരു വർഷം മുന്‍പ്‌ മാത്രം രാഷ്ട്രീയ പാരമ്പര്യം ഉള്ള ആം ആദ്മി പാർട്ടിയുടെ സ്വാധീനം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ തള്ളിക്കളയുകയായിരുന്നു. എന്നാൽ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറി. കേവലം ഒരു വർഷം മാത്രം രാഷ്ട്രീയ പ്രവർത്തന പരിചയം ഉള്ള ഒരു പാർട്ടി ഡല്‍ഹിയില്‍ ഇത്രയും വലിയ  നേട്ടം കൈവരിച്ചത് ദേശിയ തലത്തിൽ മാത്രമല്ല ലോക രാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചയായി. അതോടൊപ്പം കോൺഗ്രസിന്റെ ദയനീയമായ പരാജയത്തിനും ആം ആദ്മി പാർട്ടി കാരണമായി.

2015_9$largeimg19_Saturday_2015_010116628

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും അകാലിദളിനെയും ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന വ്യാപകമായി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസും അകാലിദളും രണ്ടാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത് എന്നാണ്  ആം ആദ്മി പാര്‍ട്ടി പറയുന്നത്. ആം ആദ്മി പാര്‍ട്ടി ആദ്യമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

പ്രശസ്ത ഹാസ്യതാരവും സംഗ്രൂര്‍ ലോക്‌സഭാംഗവുമായ ഭഗവന്ത് മാനാണ് പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍. ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഭഗവന്ത് മാന്‍ തമാശകളിലൂടെ ഏതിരാളികളെ വിമ‌ശിക്കുമ്പോള്‍ ജനക്കൂട്ടം അദ്ദേഹത്തിന് വന്‍ പിന്തുണയാണ് നല്‍കിയിരുന്നത്. പ‌ഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാ‍ര്‍ട്ടിയായിരിക്കും അധികാരത്തിലെത്തുന്നതെന്ന ആത്മവിശ്വസം പ്രകടിപ്പിച്ച ഭഗവന്ത് മാന്‍, കോണ്‍ഗ്രസും അകാലിദളും തമ്മിലാണ് മത്സരമെന്ന സുഖവീര്‍ സിംഗിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒന്നാം സ്ഥാനം എ.എ.പിക്കായിരിക്കുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസും അകാലിദളും മത്സരിക്കുന്നതെന്നാണ് പ്രതികരിച്ചത്. ആം ആദ്മി പാര്‍‍ട്ടിക്ക് ഭൂരിപക്ഷം കിട്ടികയാണെങ്കില്‍ ഭാഗവന്ത് മാനായിരിക്കും മുഖ്യമന്ത്രിയെന്നാണ് പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ നല്‍കുന്ന സൂചന.

ലോകം മുഴുവനിലുമുള്ള  ഇന്ത്യക്കാര്‍ നാളത്തെ പഞ്ചാബിലേയും, ഗോവയിലേയും ജനവിധിക്കായാണ് കാത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിക്ക് ഒരു സാധാരണ തെരഞ്ഞെടുപ്പ് ഫലത്തിന് അപ്പുറം അവര്‍ പ്രാധാന്യം നല്‍കുന്നുമില്ല. പഞ്ചാബിലെ 117 അംഗ നിയമസഭയില്‍ 59 മുതല്‍ 85 വരെ സീറ്റുകള്‍ നേടി എ എ പി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് – സി വോട്ടര്‍ അഭിപ്രായ സര്‍വെ പറയുന്നത്‌. ഡല്‍ഹിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്ന പഞ്ചാബില്‍ എ എ പി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്ന് ഒട്ടുമിക്ക സർവേ റിപ്പോർട്ടുകളും വിലയിരുത്തുന്നു. ഡല്‍ഹിയിലും, പഞ്ചാബിലും, ഇന്ത്യ മുഴുവനിലും എ എ പിയ്ക്കും കെജ്രിവാളിനും ജനപ്രീതി പതിന്മടങ്ങ് കൂടുകായാണെന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് എട്ട് മുതല്‍ 20 സീറ്റ് വരെയും ഭരണ കക്ഷിയായ ശിരോമണി അകാലി ദള്‍- ബിജെപി സഖ്യം ആറ് മുതല്‍ 12 സീറ്റ് വരെ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേകള്‍ പറയുന്നു.

എന്ത് തന്നെയായാലും ഡെല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പോലെ പഞ്ചാബില്‍ ഒരു സുനാമി ആവര്‍ത്തിക്കല്ലേ എന്നാണ് ബി ജെ പി യിലേയും, കോണ്‍ഗ്രസ്സിലേയും, മറ്റ് ഇടത്പക്ഷ പാര്‍ട്ടികളിലേയും നേതാക്കളുടെ പ്രാര്‍ത്ഥന. എന്നാല്‍ ഈ പാര്‍ട്ടികളിലെ ആയിരക്കിണക്കിന് പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാകാന്‍ കാത്തിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ഈ തിരിച്ചറിവാണ് ഇന്ത്യയിലെ യാഥാസ്ഥിതിക പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും. അതുകൊണ്ട് തന്നെ ആരൊക്കെ ഏതൊക്കെ സംസ്ഥാനങ്ങളില്‍ വിജയിച്ചാലും ഒരിക്കലും ആം ആദ്മി പാര്‍ട്ടി വിജയിക്കരുത് എന്നതാണ് രാജ്യത്തെ വ്യവസ്ഥാപിത പാര്‍ട്ടികളുടെ ആവശ്യവും. എന്തായാലും അടുത്ത 24 മണിക്കൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല ഇരട്ട ചങ്കന്മാരുടെയും രക്തസംമ്മര്‍ദം കൂട്ടും എന്ന് ഉറപ്പാണ്‌.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും, ഗോവയില്‍ അക്കൌണ്ട് തുറക്കുമെന്നും പ്രവചനം

കവന്‍ട്രിയില്‍ താമസിക്കുന്ന മലയാളി നാട്ടില്‍ വച്ച് നിര്യാതനായി. കവന്ട്രിയില്‍ താമസിച്ചിരുന്ന സാജന്‍ ജോര്‍ജ്ജ് (52 വയസ്സ്) നാട്ടില്‍ അവധിക്ക് പോയ സമയത്താണ് മരണം സംഭവിച്ചത്. ഇന്നു വെളുപ്പിനെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. നേരത്തെ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുന്‍പാണ് കവന്ട്രിയിലേക്ക് താമസം മാറിയത്.
സുമ സാജനാണ് ഭാര്യ. അല്ലു, അപ്പു എന്നിവര്‍ മക്കളാണ്. സാജന്‍ ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി വി.എസ് അച്യുതാനന്ദന്‍. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ഇവിടെ ശ്രമിച്ചതെന്ന് വിഎസ് കുറ്റപ്പെടുത്തി. മരിച്ച കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പോലീസിനെ വിഎസ് വിമര്‍ശിച്ചത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്നും സിപിഎമ്മുകാരാണ് ഇറക്കിയതെന്ന വാദം വിഎസ് നിഷേധിച്ചു.
അവ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. പല കേസുകളിലും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസ് ഒത്തുകളിക്കുകയാണ്. അതില്‍ നിന്ന് നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്. ശരിയായിട്ടുളള അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ ബന്ധു മധു, ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മധു രണ്ടുകുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ട ഈ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു. വിഎസിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വൈകുന്നേരം ഇവിടെ എത്തുന്നുണ്ട്.

ഫുകുഷിമ: സുനാമിയില്‍ തകര്‍ന്ന റിയാക്ടറില്‍ നിന്നുണ്ടായ ആണവച്ചോര്‍ച്ച മൂലം ജനങ്ങളെ ഒഴിപ്പിച്ച ഫുകുഷിമയില്‍ വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നു. അണുവികിരണത്തിനു വിധേയരായ ഇവ മനുഷ്യന് ഹാനികരമാകാനിടയുള്ളതിനാലാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. അണു വികിരണത്തേത്തുടര്‍ന്ന് ഫുകുഷിമയും അയല്‍ പ്രദേശങ്ങളും താമസിക്കാന്‍ സാധ്യമല്ലാത്ത പ്രദേശമായി പ്രഖ്യാപിക്കുകയും ഒഴിപ്പിക്കുകയുമായിരുന്നു. പ്രകോപിതരായാല്‍ മനുഷ്യരെ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ കാട്ടുപന്നികള്‍ ഇതോടെ ഈ പ്രദേശം കയ്യടക്കുകയായിരുന്നു.
ജനങ്ങളില്ലാത്ത ഫുകുഷിമയില്‍ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഇവ ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഫുകുഷിമയിലെ നാമീ എന്ന പ്രദേശത്തേക്ക് ഈ മാസം അവസാനത്തോടെ ജനങ്ങളെ തിരികെ കൊണ്ടുവരാനിരിക്കെയാണ് പന്നികള്‍ ഭീഷണിയായി മാറുന്നത്. ജനങ്ങള്‍ എത്തുന്നതിനു മുമ്പായി പന്നികളെ മാറ്റിയില്ലെങ്കില്‍ വികിരണമേറ്റ ഇവ ജനങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പന്നികളെ പിടികൂടി വെടിവെച്ച് കൊല്ലുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ആണവനിലയത്തിന് 2.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള നാമീയിലേക്കും മറ്റു മൂന്നു പട്ടണങ്ങളിലേക്കും ജനങ്ങളെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പന്നികളെ പിടികൂടി കൊന്നൊടുക്കാനായി 13 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 300 പന്നികളെ ഇവര്‍ കൊന്നൊടുക്കിയെന്നാണ് കണക്ക്.

ലണ്ടന്‍: യുകെയില്‍ അഭയത്തിന് അപേക്ഷിക്കുന്ന അഭയാര്‍ത്ഥികളെ 5 വര്‍ഷത്തിനു ശേഷം തിരിച്ചയച്ചേക്കും. ചൊവ്വാഴ്ച നിലവില്‍ വരുന്ന ഹോം ഓഫീസിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്. അഭയാര്‍ത്ഥികളായി അംഗീകരിക്കപ്പെട്ടവര്‍ അഞ്ചു വര്‍ഷത്തിനു ശേഷം അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ സുരക്ഷിതരാണോ ന്ന കാര്യത്തില്‍ വിലയിരുത്തലിന് വിധേയരാകണം. സ്വന്തം രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടില്ല എന്ന് ഉറപ്പായാല്‍ അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും പിന്നീട് സ്വന്തം രാജ്യങ്ങളിലേത്ത് തിരികെ അയക്കുകയും ചെയ്യും.
ഹോം സെക്രട്ടറിയായിരുന്ന കാലത്ത് തെരേസ മേയ് അവതരിപ്പിച്ച നിര്‍ദേശങ്ങളാണ് ഇവ. ഇപ്പോളാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2015ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് ഈ പദ്ധതിയേക്കുറിച്ച് മേയ് പ്രഖ്യാപനം നടത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് രാജ്യം സംരക്ഷണം നല്‍കുമെന്നും അഞ്ചു വര്‍ഷത്തിനു ശേഷം നടത്തുന്ന വിലയിരുത്തലില്‍ മാതൃരാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്ക് പ്രശ്നമില്ലെങ്കില്‍ നാം നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

അഭയം നല്‍കാനുണ്ടായ സാഹചര്യം അവരുടെ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി തിരികെ പോകവുന്നതാണ്. ഇവിടെ താമസസൗകര്യം ഒരുക്കുന്നതിനേക്കാള്‍ അവരെ തിരികെ അയക്കുന്നതിനായിരിക്കും രാജ്യം തയ്യാറാവുകയെന്നാണ് മേയ് വ്യക്തമാക്കിയത്. ബ്രിട്ടനില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആജീവനാന്തം ഇവിടെത്തന്നെ തുടരാവുന്ന വ്യവസ്ഥയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.

ലണ്ടന്‍: ബജറ്റില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള നികുതി വര്‍ദ്ധിപ്പിക്കല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുതന്നെ ഈ നിര്‍ദേശത്തില്‍ എതിര്‍പ്പുയര്‍ന്നു. ഒരു മന്ത്രിയുള്‍പ്പെടെ ഇതിനെതിരെ നിലപാട് സ്വീകരിച്ചതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഇതേത്തുടര്‍ന്ന് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഓട്ടം വരെ മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ബജറ്റ് അവതരിപ്പിച്ചത്. വ്യാഴാഴ്ച തന്നെ എതിര്‍പ്പുകളുമായി ടോറികള്‍ രംഗത്തെത്തി.
ബജറ്റിലെ ഏറ്റവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു നികുതി വര്‍ദ്ധന. ഈനയം നികുതി സമ്പ്രദായത്തെ കൂടുതല്‍ മികച്ചതും ലളിതവും പുരോഗമനാത്മകവുമാക്കുമെന്നാണ് മേയ് അവകാശപ്പെടുന്നത്. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കില്ലെന്ന ടോറി തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഓട്ടം ബജറ്റ് അവതരിപ്പിക്കുന്നതു വരെ ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് സ്വന്തം പാര്‍ട്ടിയിലെ പ്രതിഷേധങ്ങള്‍ പ്രധാനമന്ത്രിയെ തടയുകയാണ്.

സാമ്പത്തിക ബില്ലിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ ഉണ്ടാവില്ലെന്നും അവ ഓട്ടം ബജറ്റിന്റെ ഭാഗമായി നടപ്പാക്കുമെന്നും മേയ് മാധ്യമങ്ങളോട് പറഞ്ഞു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ വരുത്തുന്ന മാറ്റങ്ങള്‍ എല്ലാ സമയത്തും ഇപ്രകാരമാണ് നടപ്പാക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. ഈ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളേക്കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

Copyright © . All rights reserved