ലണ്ടന്‍: പൊതുമേഖലയിലെ ശമ്പള നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയണമെന്ന് എന്‍എച്ച്എസ് നേതൃത്വവും സോഷ്യല്‍ കെയര്‍ മേധാവികളും. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍, സോഷ്യല്‍ കെയര്‍ രംഗത്ത് കൂടുതല്‍ ഫണ്ടിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. എന്‍എച്ച്എസ്, മെഡിക്കല്‍ റോയല്‍ കോളേജുകള്‍, നിരവധി ചാരിറ്റികള്‍ എന്നിവയാണ് അടുത്ത മാസത്തെ ബജറ്റിനു മുന്നോടിയായി ഈ ആവശ്യമുന്നയിച്ചി ട്രഷറിക്ക് കത്തയച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റ് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ അല്‍പം കൂടി ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് കത്തില്‍ പറയുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്ന കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ബജറ്റില്‍ 8 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന വരുത്തുമെന്ന കണ്‍സര്‍വേറ്റീവ് വാഗ്ദാനം ഈ പാര്‍ലമെന്റ് നടപ്പില്‍ വരുത്തണം. ഇപ്പോളുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ അടിയന്തരമായി ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും കത്ത് ആവശ്യപ്പെടുന്നു.

ഹെല്‍ത്ത് ബജറ്റില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് 2.8 ബില്യന്‍ വീതം വര്‍ദ്ധന വരുത്തണമെന്ന് കിംഗ്‌സ് ഫണ്ട് നടത്തിയ വിശകലനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശമ്പള നിയന്ത്രണം എടുത്തു കളയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു. അതിനായി ബജറ്റ് വകയിരുത്തണമെന്ന് ഹാമണ്ടിനോട് ഹണ്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പ്രിസണ്‍സ് എന്നീ വിഭാഗങ്ങളി വേതന നിയന്ത്രണം അടുത്തിടെ സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ആരോഗ്യ മേഖലയില്‍ അത് നടപ്പാക്കിയിട്ടില്ല. മികച്ച ശമ്പളം ലഭിക്കാത്തത് ആരോഗ്യമേഖയില്‍ ജീവനക്കാര്‍ കുറയുന്നതിന് കാരണമായിരുന്നു.