Main News

മലയാള സിനിമയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. മലയാള സിനിമാ രംഗത്ത് നിന്നും അന്‍പതോളം താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് യൂറോപ്പ്യന്‍ മലയാളികള്‍ക്ക് മറ്റൊരു മറക്കാനാവാത്ത അനുഭവമായി മാറി. മലയാള സിനിമാ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ ഇതിഹാസ താരമായ അനില്‍ കപൂര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് പ്രോഗ്രാമിന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

നിവിന്‍ പോളി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങി നിരവധി താരങ്ങള്‍ ആദരിക്കപ്പെട്ട ചടങ്ങില്‍ യുകെയില്‍ നിന്നും ആദരവിന് പാത്രമായത് വളര്‍ന്ന് വരുന്ന യുകെ ബിസിനസ്സുകാരനായ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. മികച്ച ക്യാഷ് ബാക്ക് സ്കീമുകള്‍ അവതരിപ്പിച്ചതിലൂടെ യുകെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ മനസ്സില്‍ പതിഞ്ഞ പേരായ ബീ വണ്‍, ബീ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍.  യുകെ മലയാളികള്‍ക്ക് ഇടയിലെ മികച്ച ബിസിനസ് സംരഭകരെ അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുക എന്ന ആനന്ദ് ടിവിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ അവാര്‍ഡിന് അര്‍ഹനായത്. ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ ആണ് സുഭാഷ്‌ ജോര്‍ജ്ജിനുള്ള അവാര്‍ഡ് സമ്മാനിച്ചത്.

ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഭാഷിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച പുരസ്കാരമാണ് ആനന്ദ് ടിവിയുടെ യംഗ് ബിസിനസ്സ് മാന്‍ അവാര്‍ഡ്. മെയ് മാസത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ പത്രം നല്‍കുന്ന മികച്ച ബിസിനസ്സ് സംരംഭകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡിന് സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ അര്‍ഹനായിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ വൈശാഖ് ആയിരുന്നു ഈ പുരസ്കാരം സമ്മാനിച്ചത്.

കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ ലഭിച്ച അംഗീകാരം. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫ്യൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.

യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.

യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ്  ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.

യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.

ലണ്ടന്‍: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ കൈകോര്‍ക്കുന്നു. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയാണ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോള ഇന്റര്‍നെറ്റ് ഫോറം രൂപീകരിക്കുന്നത്. ഓണ്‍ലൈനിലൂടെ തീവ്രവാദം വ്യാപിക്കുന്നതിനെ ചെറുക്കുകയാണ് ലക്ഷ്യം. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളില്‍ ഇന്റര്‍നെറ്റിന്‍െ പങ്ക് ഏറഎ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തീവ്രവാദികള്‍ക്ക് ആശയ പ്രചരണം നടത്താന്‍ കഴിയാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

മാര്‍ച്ചിലുണ്ടായ വെസ്റ്റമിന്‍സ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് ഭീകരാക്രമണം നടത്തേണ്ടത് എന്ന വിധത്തിലുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് തെരേസ മേയ് ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ ആശയങ്ങള്‍ ഓണ്‍ലൈനിലാണ് പ്രചരിക്കുന്നതെന്ന് മെറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും തീവ്രവാദ വിരുദ്ധ സേനയുടെ തലവനുമായ മാര്‍ക്ക് റൗളി പറഞ്ഞിരുന്നു.

ഭീകര വിരുദ്ധ പ്ലാറ്റ്‌ഫോം രൂപീകരിച്ചുകൊണ്ടുള്ള ട്വിറ്റര്‍ ബ്ലോഗില്‍ തീവ്രവാദം പ്രചരിക്കുന്നത് ആഗോളതലത്തിലുള്ള പ്രശ്‌നമാണെന്നും അത് നമുക്കെല്ലാം ഭീഷണിയാണെന്നും പറയുന്നു. ഇത് വളരെ ഗൗരവമായാണ് കാണുന്നത്. ഇത്തരം ആശയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വളരെ വേഗം തന്നെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫോറത്തില്‍ സഹകരിക്കുന്ന എല്ലാ കമ്പനികളും ശ്രമിക്കുമെന്ന് സന്ദേശം വ്യക്തമാക്കുന്നു.

ലണ്ടന്‍: പത്ത് ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ബ്രെക്‌സിറ്റിന് ശേഷം യുകെ വിടുമെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടന്‍സി ഭീമനായ ഡെലോയിറ്റ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.2022ഓടെ ബ്രിട്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് 36 ശതമാനം നോണ്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ പറയുന്നുവെന്ന് സര്‍വേ വിശദീകരിക്കുന്നു. 2020ഓടെ രാജ്യം വിടാനാണ് പദ്ധതിയെന്ന് 26 ശതമാനം പേരും പറയുന്നു. 3.4 മില്യന്‍ കുടിയേറ്റ തൊഴിലാളികളാണ് ബ്രിട്ടനിലുള്ളത്. ഇവര്‍ ചെയ്യുന്ന 12 ലക്ഷം തസ്തികകള്‍ ഇതോടെ ഒഴിയും.

ഇത് കടുത്ത പ്രതിസന്ധിയായിരിക്കും യുകെയ്ക്ക് സൃഷ്ടിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അതിവിദഗ്ദ്ധ മേഖലയില്‍ നിന്നുള്ള തൊഴിലാളികളും യുകെ വിടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ യുകെ വിടാനാണ് 47 ശതമാനത്തോളം വരുന്ന ഇവരുടെയും പദ്ധതി. സര്‍ക്കാര്‍ കൂടുതല്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചാല്‍ യുകെയില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് 32 ശതമാനം ആളുകള്‍ പറയുന്നു. കുറഞ്ഞ ജീവിതച്ചെലവും ജോലി. ജീവിത നിലവാരത്തിലുള്ള സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

ബ്രെക്‌സിറ്റിനു ശേഷം തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരെ രാജ്യത്തിന് നഷ്ടമാകുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിച്ചാണ് ഈ സര്‍വേ ഫലം പുറത്തു വിട്ടിരിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തും. യുകെയില്‍ തമാസിക്കുന്നു എന്ന സ്റ്റാറ്റസ് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഇത്. ഇവര്‍ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും ഹോം ഓഫീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 30 ലക്ഷത്തോളം യൂറോപ്യന്‍ പൗരന്‍മാരാണ് യുകെയില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി യുകെയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അതേവിധത്തില്‍ ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തുന്ന പോളിസി പേപ്പറിലാണ് ഈ പ്രഖ്യാപനങ്ങള്‍ ഉള്ളത്.

ഇതിനായി ഒരു ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. എന്നാല്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് അപേക്ഷയില്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമോ എന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല. വിവരങ്ങള്‍ ഹോം ഓഫീസ് ഡേറ്റബേസില്‍ സൂക്ഷിക്കുക മാത്രമാണോ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. ഈ പദ്ധതികള്‍ അനുസരിച്ച് യൂറോപ്യന്‍ പൗരന്‍മാര്‍ ആരും യുകെ വിട്ടുപോകാന്‍ ആവശ്യപ്പെടില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.

ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍നിയര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസിനു വേണ്ടി അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടി വരും. എന്നാല്‍ സിക്കനസ് ഇന്‍ഷുറന്‍സിന്റേതുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കേണ്ടി വരില്ല.

ദുരൂഹതകള്‍ മാത്രം ബാക്കിവെച്ച് മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരിച്ചു എന്നതിനപ്പുറം മരണത്തേക്കുറിച്ച് ഒരു വിവരവും ഇതുവരെയും ലഭിക്കാത്ത ഫാ. മാര്‍ട്ടിന്റെ മരണത്തെ ലോകം മുഴുവന്‍ ആശങ്കയോടെയാണ് കാണുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെയും ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനെ വളരെയധികം ആകാംക്ഷയോടും ഇത്ഖണ്ഡയോടും കൂടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളും വ്യക്തിഗത സ്വാതന്ത്രങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന നിയമസംവിധാനങ്ങള്‍ നിലവിലുള്ള ഈ രാജ്യത്ത് സംഭവിച്ച ഈ ദുരന്തത്തിന്റെ പൊരുളറിയാന്‍ യുകെയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങള്‍ കാത്തിരിക്കുന്നു.

പത്താമത്തെ വയസ്സു മുതല്‍ പുളിംകുന്നിലെ ഇടവക ദേവാലയത്തില്‍ അള്‍ത്താര ബാലനായി കണ്ട കുഞ്ഞുമോനേ, വൈദീകനായി കണ്ട് കൊതി തീരാത്ത ജനം ഇപ്പോഴും ഞങ്ങളുടെ കുഞ്ഞുമോനതെന്തു പറ്റി എന്നറിയാനുള്ള കാത്തിരിപ്പിലാണ്. ഭരണ പ്രതിപക്ഷ ഭേതമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും മത വിഭാഗങ്ങളും ഫാ. മാര്‍ട്ടിന്‍ വാഴച്ചിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണകാരണം കണ്ടെത്താനുള്ള പരിശ്രമം നിലവിലുള്ള സംവിധാനങ്ങളില്‍ ഉപയോഗിക്കുകയും എഡിന്‍ബര്‍ഗിലുള്ള ഇന്ത്യന്‍ കൊണ്‍സിലേറ്റുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ സ്‌കോട്‌ലാന്റിലെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഫാ. മാര്‍ട്ടിന്റെ ആകസ്മികമായ ഭുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ആശ്വാസമാകും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനോടൊപ്പം സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ കേസന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കും എന്നാണ് അറിയുവാന്‍ സാധിച്ചത്. ഫാ. മാര്‍ട്ടിന്റെ ശവസംസ്‌കാര ചടങ്ങുകള്‍, പൊതുദര്‍ശനം എന്നീ കാര്യങ്ങളുടെ വ്യക്തത ഇതിനു ശേഷമേ ഉണ്ടാകൂ. CMI സഭാ പ്രതിനിധിയും സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇനിയുള്ള കാര്യങ്ങള്‍ നടത്തുക.

കൂടുതല്‍ വിശദാംശങ്ങള്‍ തല്‍സമയം മലയാളം യു കെ റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുതിയ സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടൻ’ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഈ വരുന്ന ഞായറാഴ്ച (2/07/2017) സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉദ്‌ഘാടനം ചെയ്യും. പതിനാല് വയസ്സ്  വരെ മാത്രം ജീവിച്ച കത്തോലിക്കാ സഭയിലെ വിശുദ്ധൻ, ഡൊമിനിക് സാവിയോ ആണ് കമ്മീഷന്റെ മധ്യസ്ഥൻ. പാപത്തെക്കാൾ മരണം എന്നതായിരുന്നു വിശുദ്ധന്റെ ജീവിതത്തിലെ ആപ്തവാക്യം.

ഉദ്‌ഘാടന പരിപാടികൾക്ക് രൂപത ഡയറക്ടർ ഫാ. ജെയ്‌സൺ കരിപ്പായി, കൈക്കാരന്മാരായ റോയി ഫ്രാൻസീസ്, സുദീപ് എബ്രഹാം ആനിമേറ്റേഴ്‌സ് ആയ ജോസ് വര്ഗീസ്, സിനി ആന്റണി, പോൾ ആന്റണി എന്നിവർ ചേർന്ന് നേതൃത്വം നൽകും.സ്റ്റോക്ക് ഓൺ ട്രെന്റിലെ മുഴുവൻ വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ രൂപതയിലെ മുഴുവൻ വൈദികരെയും, സംഘടന ആനിമേറ്റേഴ്‌സിന്റെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. പ്രായത്തിലും, ജ്ഞാനത്തിലും, മാതാപിതാക്കന്മാരുടെ പ്രീതിയിലും വളർന്നു വന്ന നസ്രസ്സിലെ യേശുവിനെപ്പോലെ വളരുവാനും ശോഭിക്കുവാനും കുട്ടികൾക്ക് ‘സാവിയോ ഫ്രണ്ട്‌സ്’ നേതൃത്വം നൽകും.

The Co-operative Academy of Stoke on Trent

Westport road,

Tunstall,  Stoke on Trent, ST6 4LD

ബിജോ തോമസ് അടവിച്ചിറ  

മാർട്ടിൻ അച്ഛന്റെ അകാല വേർപാടിൽ തേങ്ങി പുളിങ്കുന്ന് ഗ്രാമം, ഇതു വരെയും മകന്റെ ദാരുണ അന്ത്യം അറിയാതെ തോമസ് സേവ്യർ എന്ന മാമച്ചൻ. വീട്ടിൽ അധികം ആളുകൾ വരുന്നത് കണ്ടു പ്രമേഹ ബാധിതനായി നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു ഹാളിനോട് ചേർന്നുള്ള മുറിയിൽ കിടക്കുന്ന മാമച്ചൻ മക്കളെ ഓരോ ഒരുത്തരായി വിളിച്ചു കാര്യം അന്വേഷിക്കുന്നു. വരുന്നവരോടെല്ലാം മകനെ കാണാതായ വിവരം പറഞ്ഞു തേങ്ങുന്ന മനസുമായി ഇരിക്കുന്ന മാമ്മച്ചനോട് മകന്റെ മരണവിവരം അറിയിക്കാൻ മക്കൾക്കോ വീട്ടിൽ വരുന്നവർക്കോ ധൈര്യം ഇല്ല.

സഹോദരി റോസമ്മയുടെ മകൾ എമിലിയുടെ കൊഞ്ചൽ കേൾക്കാൻ മാർട്ടിൻ അച്ഛൻ രണ്ടു ദിവസം കൂടുമ്പോൾ സഹോദരിയെ വിളിക്കാറുണ്ടായിരുന്നു, അടുത്ത മാസം നാട്ടിലേക്കു വരും എന്ന് കരുതിയ കുഞ്ഞുമോൻ (മാർട്ടിൻ) വരുന്നത് ക്രിസ്തുമസിലേക്ക് മാറ്റിയത് പറയാൻ ആയിരുന്നു അവസാനം വിളിച്ചത് എന്ന് സഹോദരിയുടെ തേങ്ങലോടുള്ള വാക്കുകൾ. ഇളയ സഹോദരി റീത്താമ്മ ലണ്ടനിലെ ഭികരാക്രമണം കണ്ടു കുഞ്ഞുമോനെ വിളിച്ചപ്പോൾ ഇവിടെ കുഴപ്പമൊന്നുമില്ലെന്നും തൊണ്ടവേദന കാരണം ബുദ്ധി മുട്ടാണെന്നു പറഞ്ഞു. കുർബാനക്ക് സമയമായതിനാൽ പിന്നീട് വിളിക്കാമെന്ന് പറഞ്ഞു വച്ചു. അതെ സമയം ചൊവ്വാഴ്ച്ച മുതൽ മാർട്ടിനെ കണ്ടില്ല എന്ന വിവരമാണ് എഡിൻബറോയിൽ നിന്നും തങ്ങൾക്കു കിട്ടിയതെങ്കിലും മാർട്ടിന്റെ ഫോണിൽ നിന്നും ബുധനാഴ്ചയും സഹോദരൻ തങ്കച്ചന്റെ ഫോണിലേക്കു വിളി വന്നു എന്ന് ഉപഭോകതാ കോടതി അംഗമായ തങ്കച്ചൻ സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ തനിക്കു ഫോൺ എടുക്കാൻ പറ്റാതിരുന്നത് മൂലം പിന്നീട് തിരിച്ചു വിളിച്ചെന്നും അപ്പോൾ ഫോൺ റിങ് ചെയുന്നതല്ലാതെ മറുപടി ഉണ്ടായില്ല. 

10 വയസിൽ അൾത്താര ബാലനായി തുടങ്ങിയാണ് കൂട്ടുകാരും വീട്ടുകാരും കുഞ്ഞുമോൻ എന്ന് വിളിക്കുന്ന മാർട്ടിൻ വൈദികവൃത്തിയിൽ എത്തിപ്പെടുന്നത്. പത്താം ക്‌ളാസിൽ സെക്കന്റ് ക്ലാസ് മാത്രമുണ്ടായിരുന്ന മാർട്ടിൻ സെമിനാരിയിൽ ചേർന്ന ശേഷം ഉയർന്ന വിജയത്തോടെ പടവുകൾ ചവിട്ടിക്കയറിയത്. 80% മാർക്കോടെ എസ് ബി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ മാർട്ടിൻ വൈദികവൃത്തിയോടൊപ്പം പഠിക്കണമെന്ന ആഗ്രഹവും മനസിലുണ്ടായിരുന്നതിനാൽ ആണ് എഡിൻബൊറോ സർവകലാശാലയിൽ ഉപരി പഠനത്തിന് പോയത്. ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പക്ഷെ വിധിയുണ്ടായില്ല.

അകാലത്തിൽ നിലച്ച ആ ശബ്ദം, ഫാദർ മാർട്ടിന്റെ മനോഹരമായ ഒരു ഗാനാലാപനം കേൾക്കാം…. 

നല്ല ഗായകൻകൂടി ആയിരുന്ന മാർട്ടിൻ അച്ഛൻ ചങ്ങനാശേരി ചെത്തിപ്പുഴ തിരു:ഹൃദയ ദേവാലയത്തിൽ സഹ വികാരിയായി ഇരിക്കുമ്പോൾ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്രയുടെ ഒപ്പമുണ്ടായിരുന്നു എന്ന് ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം പറഞ്ഞു . മാർട്ടിൻ അച്ഛന്റെ മരണകരണവും സംസ്കാരവും സംബന്ധിച്ച വിവരങ്ങൾക്കായി ജന്മനാടായ പുളിങ്കുന്നുകാർക്കൊപ്പം ചങ്ങനാശേരികാരും കാത്തിരിക്കുകയാണ്.

മാർട്ടിൻ അച്ഛന്റെ ബോഡി കിട്ടിയ ഈസ്റ്റ് ലോത്തിൻ കടപ്പുറം

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനു കീഴില്‍ കാലങ്ങളായി അമേരിക്കന്‍ ഭരണാധികാരികള്‍ അനുവര്‍ത്തിച്ചു വന്നിരുന്ന പല രീതികളും ഇല്ലാതാകുകയാണ്. ഏറ്റവും ഒടുവില്‍ വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്നാണ് മുടങ്ങിയത്. റംസാനോട് അനുബന്ധിച്ച് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് ആദ്യമായി ഒരുക്കിയത് 1805ലായിരുന്നു. പിന്നീട് 1996ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിന്റണ്‍ മുന്‍കയ്യെടുത്താണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും ഈ പതിവ് തുടര്‍ന്നു വരികയായിരുന്നു.

ഇഫ്താറിന് പകരം ഈദ് സന്ദേശം മാത്രമാണ് വൈറ്റ് ഹൗസ് പുറപ്പെടുവിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ വര്‍ഷം ആദ്യം തന്നെ ഇഫ്താര്‍ വിരുന്ന് ഉണ്ടാകില്ലെന്ന സൂചന നല്‍കിയിരുന്നു. ശനിയാഴ്ച ഈദ് ആശംസ അറിയിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന അദ്ദേഹം പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയിലെ മുസ്ലീങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയ ബരാക്ക് ഒബാമയുടെ രീതിയേക്കാള്‍ ഏറെ വ്യത്യസ്തമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സന്ദേശമെന്നും വിലയിരുത്തപ്പെടുന്നു.

ഹിലരി ക്ലിന്റണിന്റെ ആഭിമുഖ്യത്തില്‍ 1996ല്‍ നടത്തിയ ഇഫ്താറില്‍ 150 ആളുകളാണ് പങ്കെടുത്തത്. ഇസ്ലാമിക് ഹിസ്റ്ററി പഠിച്ചിരുന്ന ക്ലിന്റണിന്റെ മകള്‍ ചെല്‍സിയാണ് ഈ വിരുന്ന് നടത്താന്‍ പ്രേരിപ്പിച്ചത്. രണ്ട് തവണ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു. ബുഷും തന്റെ കാലയളവില്‍ ഇഫ്താര്‍ വിരുന്നുകള്‍ മുടക്കിയിരുന്നില്ല. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലും മുടങ്ങാതിരുന്ന ഇഫ്താര്‍ ആണ് ട്രംപിനു കീഴില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

ലണ്ടന്‍: പാര്‍ലമെന്റിലുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് സംശയം. എംപിമാരുടെയും പിയര്‍മാരുടെയും ഇമെയില്‍ അക്കൗണ്ടുകളാണ് ആക്രമണത്തിന് ഇരയായത്. ഹാക്കര്‍മാര്‍ക്ക് പിന്നില്‍ റഷ്യന്‍ സര്‍ക്കാരാണെന്ന് സംശയിക്കുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ആക്രമണിത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. എങ്കിലും മോസ്‌കോയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ചയാണ് ആക്രമണം സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് അംഗങ്ങളുടെ 90 ഇമെയില്‍ അക്കൗണ്ടുകളിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയതെന്ന് പാര്‍ലമെന്റ് വക്താവ് പറഞ്ഞു. ഈ ആക്രമണത്തിനു പിന്നാലെ ബ്ലാക്ക്‌മെയില്‍ ശ്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എംപിമാരോട് ഇമെയില്‍ ഉപയോഗം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി തെരേസ മേയ്, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ഒരു ചെറിയ സംഘം ചെയ്ത ആക്രമണമല്ല ഇതെന്നു ഒരു രാജ്യമാണ് ആക്രമണത്തിനു പിന്നിലെന്നും ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. റഷ്യക്കു പുറമേ നോര്‍ത്ത് കൊറിയ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളും സംശയിക്കപ്പെടുന്നവയുടെ പട്ടികയില്‍ ഉണ്ട്. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലണ്ടന്‍: സാധാരണക്കാര്‍ക്ക് എന്‍എച്ച്എസിനോടുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതായി പഠനം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് 70 ശതമാനം ആളുകള്‍ കരുതുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാര്‍ എന്‍എച്ച്എസിനു വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമായതെന്ന് അസോസിയേഷന്‍ വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ബിഎംഎ നേതാവ് ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ ചുമതലയില്‍ നിന്ന് ഒഴിയുന്ന സമ്മേളനം കൂടിയാണ് ഇത്. എന്‍എച്ച്എസ് ഈ വിധത്തിലായതിനു കാരണം രാഷ്ട്രീയമായ ഇടപെടലുകളാണെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറയുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന് ലോക നിലവാരത്തിലുള്ള എന്‍എച്ച്എസ് ആണ് വേണ്ടത്. എന്നാല്‍ അതിനായി നടത്തുന്നത് മൂന്നാം കിട സാമ്പത്തിക ഇടപാടുകളാണ്. പൊതുജനത്തെ ചെറുതായി കാണുന്ന സമീപനമാണ് ഇതെന്നും ബിഎംഎ അഭിപ്രായപ്പെടുന്നു.

ബിഎംഎ നടത്തിയ പോളില്‍ പങ്കെടുത്ത 43 ശതമാനം ആളുകളും എന്‍എച്ച്എസില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. 33 ശതമാനം ആളുകള്‍ മാത്രമാണ് സേവനങ്ങളില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞത്. 2015ല്‍ നടത്തിയ സര്‍വേയില്‍ 21 ശതമാനം ആളുകള്‍ക്ക് മാത്രമായിരുന്നു സേവനങ്ങളില്‍ തൃപ്തിയില്ലായിരുന്നത്. 2016ല്‍ 37 ശതമാനവും അസംപ്തി അറിയിച്ചു. എന്‍എച്ച്എസിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് 82 ശതമാനം ആളുകള്‍ അറിയിച്ചുവെന്നും സര്‍വേ പറയുന്നു.

RECENT POSTS
Copyright © . All rights reserved