Main News

ഫാ. ബിജു കുന്നയ്ക്കാട്ട്, P.R.O
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്കെഴുതിയ ആദ്യ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ദിവ്യബലി മധ്യേ തിരുവചന വായനകൾക്കു ശേഷം നോമ്പുകാല സന്ദേശം ഉൾക്കൊള്ളുന്ന ആദ്യ ഇടയലേഖനം മെത്രാൻ തന്നെ വിശ്വാസികളോടു നേരിട്ടു സംസാരിക്കുന്ന രീതിയിൽ പ്രൊജക്ടറിലൂടെ സ്ക്രീനിൽ തെളിഞ്ഞു കണ്ടപ്പോൾ അത് വിശ്വാസികൾക്ക് നവ്യാനുഭവമായി.

Bishop Joseph Srampickal Good Photo (2)ചില രാജ്യങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭയുടെ രൂപതകളിൽ ഇത്തരത്തിൽ മെത്രന്മാരുടെ ഇടയലേഖനങ്ങൾ ജനങ്ങളിലെത്തിക്കാറുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മതബോധന ഡയറക്ടർ റവ.ഫാ. ജോയി വയലിലാണ് ഇടയലേഖനത്തിൻെറ വാക് രൂപത്തിന് ദൃശ്യചാരുത നല്കിയത്. ഇന്നലെ നോട്ടിംഗ്ഹാം രൂപതയിൽ സെൻറ് പോൾസ് ലെൻറൻ ബുളി വാർഡ് ദേവാലയത്തിൽ വച്ചു നടന്ന ദിവ്യബലി മധ്യേ ഇടയലേഖനത്തിൻെറ വീഡിയോ പതിപ്പിന്റെ ആദ്യ അവതരണങ്ങളിലൊന്നു നടന്നു.

ഈ പുതിയ ആശയത്തെ വിശ്വാസികൾ ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. മെത്രാൻ തങ്ങളോടു നേരിട്ടു സംസാരിക്കുന്നതു പോലെ തോന്നുന്നെന്നും വായിച്ചു കേൾക്കുന്നതിനെക്കാളും കൂടുതൽ ആകർഷകവും ഫലപ്രദവുമാണെന്നുമാണ് വിശ്വാസികളുടെ പ്രതികരണം. ഇടയലേഖനത്തിലേയ്ക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മാർഗ്ഗം കൂടുതൽ സഹായകരമാണെന്നും അഭിപ്രായമുയർന്നു. നോട്ടിംഗ് ഹാമിൽ ദിവ്യബലി മധ്യേ പ്രദർശിപ്പിച്ച ഇടയലേഖനത്തിൻെറ വീഡിയോ അവതരണത്തിൻെറ ദൃശ്യങ്ങൾ താഴെ കാണാം

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് യുവാവിന് വെടിയേറ്റു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അടുത്തിടെ ഇന്ത്യക്കാര്‍ക്കു നേരേ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. വാഷിങ്ടണിലെ കെന്റില്‍ സ്വന്തം വീടിന് സമീപത്തു വെച്ചാണ് 39കാരനായ സിഖ് യുവാവിന് വെടിയേറ്റത്. യുവാവും അക്രമിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഒടുവില്‍ ആക്രമി വെടിവെക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് അറിയിക്കുന്നത്.ആറടി ഉയരമുള്ള വെളുത്ത വര്‍ഗ്ഗക്കാരനാണ് അക്രമിയെന്നാണ് പരിക്കേറ്റ യുവാവ് പോലീസിനോട് പറഞ്ഞ്. ഇയാള്‍ പകുതി മുഖം മറച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് വ്യക്തമാക്കി. അക്രമിക്കായുള്ള അന്വേഷണം തുടരുകയാണ്. അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നും വിവരമുണ്ട്.

കൈക്ക് വെടിയേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി റെന്റണിലെ സിഖ് സമുദായ നേതാവ് ജസ്മിത് സിങ്ങ് പറഞ്ഞു. പൊതു ഇടങ്ങളിലും മറ്റും സിഖ് സമൂഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പെരുകുകയാണ്. മുമ്പൊന്നും കാണാത്ത വംശീയവിദ്വേഷമാണ് യുഎസ്സില്‍ ഇപ്പോഴുള്ളതെന്നും ജസ്മിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചായിരുന്നു സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.

ലണ്ടന്‍: രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ നവജാത ശിശുക്കള്‍ വീതംഇംഗ്ലണ്ടില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് അണുബാധ മൂലമാണ് ഈ മരണങ്ങളെന്നാണ് വിശദീകരണം. 2011നും 2015നുമിടയില്‍ ഈ അണുബാധയുണ്ടായ കുഞ്ഞുങ്ങളുടെ എണ്ണം 12 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയ മൂലം യുകെയിലും അയര്‍ലന്‍ഡിലുമായി 518 കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്.
27 കുട്ടികള്‍ മരിക്കുകയും ഒട്ടേറെ കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. 2015ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയ കുഴപ്പക്കാരനല്ലെങ്കിലും അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സെപ്റ്റിസീമിയ, ന്യുമോണിയ,മെനിഞ്‌ജൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ കാരണമാകാറുണ്ട്. കുഞ്ഞിന്റെ ആദ്യ ആഴ്ചയിലാണ് ഈ രോഗങ്ങള്‍ ബാധിക്കാറുള്ളത്. കുഞ്ഞിന്റെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന രോഗങ്ങളാണ് ഇവ.

നാലിലൊന്ന് ഗര്‍ഭിണികളില്‍ ഈ ബാക്ടീരിയയുടെ ബാധ കാണാറുണ്ട്. അമ്മയില്‍ നിന്നാണ് കുഞ്ഞുങ്ങളിലേക്ക് ഈ രോഗാണു പകരുന്നത്. അമ്മയ്ക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്താല്‍ ഈ രോഗം വരുന്നത് തടയാം. ഇതേക്കുറിച്ച് ബിബിസി 2 റേഡിയോ തയ്യാറാക്കിയ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യും.

ലണ്ടന്‍: കോര്‍പറേഷന്‍ നികുതി ഇല്ലാതാക്കാനുള്ള ടോറി പദ്ധതിക്കെതിരേ ജനരോഷം. 7.5 ബില്യന്‍ നികുതി വരുമാനം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും ഇതിലൂടെ ലഭിക്കുന്ന പണം പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിന് നല്‍കണമെന്നുമാണ് ജനാഭിപ്രായമെന്ന് ബിഎംജി സര്‍വേ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ നാലില്‍ മൂന്നുപേരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് സര്‍വേ പറയുന്നു. എല്ലാ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരും ഇക്കാര്യത്തില്‍ ഒരേ സ്വരത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്.
സ്പ്രിംഗ് ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഈ പഠന ഫലം പുറത്തു വന്നത്. എന്‍എച്ച്എസിന് മുന്‍ഗണന നല്‍കണമെന്ന് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടപ്പോള്‍ പകുതിയോളം പേര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് സമ്പദ്ഘടന പ്രതിസന്ധിയെ നേരിടുമെന്ന് പറഞ്ഞു. പൊതു ധനത്തിന്‍മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ പൊതു സേവനമേഖലയില്‍ കൂടുതല്‍ പണം ഫിലിപ്പ് ഹാമണ്ട് വകയിരുത്താന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.

2020ഓടെ കോര്‍പറേഷന്‍ നികുതി 17 ശതമാനമാക്കി ചുരുക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഈ ബജറ്റില്‍ ഇതുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്‍എച്ച്എസിലേക്ക് വകയിരുത്തണമെന്ന് 77 ശതമാനവും അഭിപ്രായപ്പെടുന്നു.

ലണ്ടന്‍: ഡ്രൈവിംഗിനിടയിലും നിര്‍ത്തിയിട്ട കാറില്‍ എന്‍ജിന്‍ ഓണ്‍ ആയിരിക്കുമ്പോളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 2003 മുതല്‍ കുറ്റകരമായി പ്രഖ്യാപിച്ചിരുന്നു. ഈ മാസം മുതല്‍ ഈ കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ഡ്രൈവര്‍മാര്‍ തങ്ങള്‍ അറിയാതെ പോലും ചെയ്യുന്ന ഈ കുറ്റത്തിന്റെ പേരില്‍ പിടിക്കപ്പെട്ടേക്കാം. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ പുതിയ നിയമമനുസരിച്ച് 6 പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ലഭിക്കുക. മുമ്പ് ഇത് 100 പൗണ്ടും 3 പെനാല്‍റ്റി പോയിന്റുകളുമായിരുന്നു.
പുതിയ നിയമമനുസരിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് എടുത്തവര്‍ക്ക് ലൈസന്‍സ് റദ്ദാവുകയും ചെയ്യും. 6 പെനാല്‍റ്റി പോയിന്റുകളാണ് ഇത്തരക്കാര്‍ക്ക് വിനയാവുക. സിറ്റിമാപ്പര്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങിയവ ഫോണുകളില്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഈ നിയമം കൂടുതല്‍ കുഴപ്പങ്ങള്‍ സമ്മാനിക്കും. ഹാന്‍ഡ്‌സ് ഫ്രീ സെറ്റുകള്‍ ഉപയോഗിക്കുകയാണ് ഇതിന് ഒരു പോംവഴി. എന്നാല്‍ ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗിച്ചാലും വാഹനം നിയന്ത്രണം വിട്ടുപോയാല്‍ അതും ശിക്ഷാര്‍ഹമാണ്. 100 പൗണ്ടും 3 പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ. കോടതിയില്‍ എത്തിയാല്‍ ഇത് 1000 പൗണ്ട് വരെയായി ഉയരാം.

യാത്രയ്ക്കു മുമ്പായി പോകേണ്ട റൂട്ട് സെറ്റ് ചെയ്യുകയാണ് ഒരു മാര്‍ഗം. യാത്രക്കിടയില്‍ ചില പോപ്അപ്പ് സന്ദേശങ്ങള്‍ ഇവ നല്‍കുകയാണെങ്കില്‍ അവയ്ക്ക് ഒരു ടച്ചില്‍ മറുപടി ചെയ്യാവുന്നയില്‍ മാത്രം പ്രതികരിക്കുക. കൂടുതല്‍ വേഗത്തിലെത്താനുള്ള വഴി കണ്ടെത്തി, അക്‌സെപ്റ്റ്/ഡിക്ലൈന്‍ പോലെയുള്ള മെസേജുകളാണ് ഇവ. റൂട്ട് നിങ്ങള്‍ക്ക് മാറ്റി സെറ്റ് ചെയ്യണമെങ്കില്‍ എവിടെയെങ്കിലും സുരക്ഷിതമായിടത്ത് നിര്‍ത്തി എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം മാത്രം ഫോണ്‍ കയ്യിലെടുക്കാം.

ഫോണ്‍ കാറില്‍ ഘടിപ്പിക്കാനുള്ള ഒരു ഹോള്‍ഡര്‍ കരുതുക. ഇവവിന്‍ഡ് സ്‌ക്രീനില്‍ സ്ഥാപിക്കുകയാണ് മിക്ക ഡ്രൈവര്‍മാരും ചെയ്യുന്നത്. ഹൈവേയിലെ യാത്രകളില്‍ ഇത് നിയമലംഘനമാകും. കാരണം ഇത്തരം റോഡുകളില്‍ വിന്‍ഡ് സ്‌ക്രീനില്‍ തടസങ്ങളൊന്നും പാടില്ലെന്നാണ് നിയമം. എയര്‍വെന്റുകളില്‍ ഘടിപ്പിക്കാവുന്ന ഹോള്‍ഡറുകളാണ് ഏറ്റവും നല്ലത്.

കൂടുതല്‍ സമയം യാത്ര ചെയ്യേണ്ടി വരികയാണെങ്കില്‍ ഫോണ്‍ ഗ്ലൗ കംപാര്‍ട്ട്‌മെന്റില്‍ വെച്ച് പൂട്ടുകയായിരിക്കും ഉത്തമമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നത്. നാവിഗേഷന്‍ ആവശ്യമാണെങ്കില്‍ പഴയ സാറ്റ് നാവ് ഉപയോഗിക്കാം. ഫോണ്‍ വോയ്‌സ് മെയില്‍ മോഡിലേക്ക് മാറ്റുന്നതാണ് ഉചിതം. ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗിക്കുകയാണെങ്കില്‍ സംസാരം വളരെ ചുരുക്കുക. പിന്നീട് സുരക്ഷിതമായ സ്ഥലത്ത് വെച്ച് തിരിച്ചു വിളിക്കാനും എഎ മാനദണ്ഡങ്ങള്‍ പറയുന്നു.

സ്വന്തം ലേഖകന്‍
കൊച്ചി : സോഷ്യല്‍ മീഡിയയില്‍ ആകമാനം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനിടയില്‍ സാഹിത്യകാരിയും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുകയാണ്. മകളും അമ്മയും തമ്മിലുള്ള സംഭാഷണമാണ് തനൂജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട് അവരുടെ നഗ്ന വിഡിയോയും ചിത്രങ്ങളും പുറത്താകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതിനെ ധീരയായി ചോദ്യം ചെയ്യുകയാണ് മകള്‍. എല്ലാവര്‍ക്കും ഒരേ ലൈംഗികാവയവങ്ങളോടു കൂടിയ ശരീരമല്ലേ ഉള്ളത്. അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്?. പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോള്‍ എന്തിനാ ഇത്ര പേടിക്കുന്നത്?. സംഭാഷണത്തില്‍ മകള്‍ അമ്മയോട് ചോദിക്കുന്നു.

ഇത്തരം ധീരതയോടെ വേണം പെണ്‍മക്കള്‍ വളരാന്‍ എന്ന് തനൂജയുടെ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

തനൂജ ഭട്ടതിരിയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:

അമ്മേ . എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?. മകളുടെ ഉറക്കെയുള്ള ചോദ്യം കേട്ട് അമ്മ അമ്പരന്നു. അത്രേയുള്ളു . അവര്‍ പതിയെ പറഞ്ഞു ‘ പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോള്‍ സ്ത്രീകള്‍ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്? ‘അതേ ‘ അമ്മപറഞ്ഞു. വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാല്‍ അത്ര തന്നെ അല്ലേ അമ്മേ? ” അതേ മോളെ .. ” ” ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയില്‍ ചെയ്യാന്‍ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? “പറയണം മോളേ .. ” പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവര്‍ക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങള്‍ മാത്രം ചാവാന്‍ നിക്കുന്നത്? അമ്മ തലയുയര്‍ത്തിയില്ല ഉത്തരം പറഞ്ഞുമില്ല ‘മകള്‍ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. ” അവരോടൊക്കെ പോയി തൂങ്ങിച്ചാവാന്‍ പറയമ്മേ .” അമ്മ പതിയെ തലയുയര്‍ത്തി ‘

17125322_2243713639186563_413927384_n

വാഷിങ്ടണ്‍: എച്ച് 1 ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു.ഒരുമാസത്തിലധികമെടുക്കുന്ന നടപടിക്രമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ് പ്രീമിയം പ്രോസസിങ്. 1125 ഡോളറാണ് ഇതിനായി ഈടാക്കിയിരുന്നത്. വീസ നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.

ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് പരിഗണിക്കാതിരിക്കുക. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. ഫോറം 1907 പ്രകാരം എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ മൂന്നുമുതല്‍ നിരസിക്കും. ഫോറം 1129 പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കില്ല. അതേസമയം എച്ച് 1 ബി വിസ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല.

ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയെയാണ്. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നത്. 2014 ലില്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച് 1 ബി വിസയും ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ കണക്കില്‍ ഇതിലും വര്‍ധനയുണ്ട്.

 

തിരുവനന്തപുരം: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മുന്നു വഴികള്‍ എന്ന തലക്കെട്ടില്‍ ജോയ് മാത്യു എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വൈദികന്‍ രംഗത്ത്. ടോണി ചീരാംകുഴിയില്‍ എന്ന വൈദികനാണ് ജോയ് മാത്യുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വൈദികന്മാരെ വന്ധ്യംകരിക്കണം എന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയുമയാണ് ടോണി ചീരംകുഴിയില്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. അഡ്വ. ജിജില്‍ എഴുതിയ പോസ്റ്റ്‌ റീ പോസ്റ്റ് ചെ്യ്യുകയാണ് ഫാ. ടോണി ചെയ്തതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മിസ്റ്റര്‍ ജോയ് മാത്യു വൈദികരെ മുഴുവന്‍ വന്ധ്യംകരിക്കണം എന്ന് അങ്ങ് അഭിപ്രായപ്പെട്ടതായി കേട്ടു, മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ വൈദിക സമൂഹത്തിനും, വിശ്വാസികള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. മാനന്തവാടി രൂപതയിലെ വേദനിക്കുന്ന എല്ലാ വൈദികരോടും ഐക്യവും പിന്തുണയും അറിയിക്കുന്നതായും പോസ്റ്റിലുണ്ട്.
ഫാദർ ടോണി ചീരംകുഴിയില്‍ എഴുതിയ ഫേസ്ബുക് പോസ്റ്റ് 

മി.ജോയ്‌ മാത്യു… വൈദികരെ മുഴുവൻ വന്ധ്യംകരിക്കണം എന്നു അങ്ങു അഭിപ്രായപ്പെട്ടതായി കേട്ടു…ഞങ്ങളുടെ മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ വേദനയുളവാക്കുന്നതും വിശ്വാസഗണത്തിനു അവമതിപ്പും ഉണ്ടാക്കി എന്നുള്ളതും സത്യം.. അതിൽക്കൂടുതൽ വേദനയുണ്ടു വൈദിക ഗണത്തിനു..

മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.
. എണ്ണിപ്പറഞ്ഞാൽ ഒരു 20 പേരുകൾ..
അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളിൽ പ്രതികളായ വൈദികരുടെ ഏണ്ണം.. കേരളത്തിൽ.. അത്രയും എണ്ണം ഗുരുതരം അല്ല എന്നല്ല പറഞ്ഞു വരുന്നതു..
എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികൻ ചെയ്ത തെമ്മാടിതരത്തിന്റെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാൻ കഴിയില്ല..
നിങ്ങൾ എന്താണു കരുതിയതു മി.ജോയി മാത്യു ഇത്തരം പ്രശ്നങ്ങളിൽ അമർഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ..
അറിയിക്കണ്ട ഇടങ്ങളിൽ അറിയിക്കാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു..
തീരുമാനങ്ങൾ അധികാരികളുടെ വിവേചനം ആണു.. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കിൽ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവർത്തകർക്കിടയിലാണു.. സമകാലിക സംഭവങ്ങൾ അങ്ങേയ്ക്കും അറിവുണ്ടല്ലൊ..
ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും.. വന്ധ്യംകരണം അവിടെ തുടങ്ങണം മി..
വൈദികരെ വന്ധ്യംകരിച്ചാൽ പ്രശ്നം തീരും.. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആർത്തി..അത്രയ്ക്കു പ്രമുഖർ അല്ലെ…
മി.ജോയ്‌ മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു.. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ..

വികാരി എന്ന വാക്കിൽ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികൾക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ടു.. സിനിമയിൽ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങൾ.. പട്ടിണിയുള്ള മനുഷ്യർക്കിടയിൽ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും..
അവർക്കു പേണ്ണിനെക്കുറിച്ചി പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാൻ പോലും നേരമില്ല.. മയക്കു മരുന്നിന്റെയും പെൺ വിഷയ്ങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല നടൻ ശ്രീനിവാസനാ…
അപ്പോൾ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ടു… എന്തായാലും മി.ജോയി മാത്യു മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖൻ എന്നല്ല കെട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു… റിമാന്റും ചെയ്തു.. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം നടത്തിയ സൂത്രധാരനായ പ്രമുഖൻ എവിടെ.?.. ജോയി മാത്യു സാർ.?

ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ്‌ അല്ല.. ഒരു തെറ്റുകാരന്റെയും കൂടെ നിൽക്കാൻ കഴിയില്ല.. പക്ഷെ അതിൽ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീർക്കരുതു… അങ്ങനെയെങ്കിൽ ഒരു വർഷം പതിനായിരത്തിനു മുകളിൽ പീഡനങ്ങൾ നടക്കുന്ന ഇന്ത്യയിൽ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാൽ.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാർ.
വൈദികനാകുമ്പോൾ ലൈംഗീകത ആവശ്യം ഇല്ലെങ്കിൽ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിർത്തിക്കഴിഞ്ഞാൽ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..
ഇല്ലേൽ അവർ പുറത്തു പോവൂലെ..

സൗമ്യതയുടെയും  അഗാധ പാണ്ഡിത്യത്തിൻെറയും പ്രതീകം.. ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള വ്യക്തിത്വം.. കർമ്മമേഖലയെ ദൈവനിയോഗമായി കണ്ട്  തീഷ്ണമായ ഒരുക്കങ്ങൾ.. പതിനായിരത്തോളം വരുന്ന വനിതകൾക്കു നേതൃത്വം നല്കാൻ ഉത്സാഹത്തോടെ ഡോ. സിസ്റ്റർ മേരി ആൻ സി.എം.സി.. രൂപരേഖകൾ തയ്യാറാക്കുന്നത് വനിതകളുമായി സംവദിച്ചുകൊണ്ട്.. ഡോ. മേരി ആൻ, യുകെയെ തൻെറ കർമ്മ മണ്ഡലമാക്കാൻ തയ്യാറെടുക്കുകയാണ്..  കുടുംബ ബന്ധങ്ങൾ ദൃഡമാക്കണം.. സ്ത്രൈണതയുടെ ഏകോപനം ലക്ഷ്യം.. മാറ്റങ്ങൾ തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്ന്.. വ്യക്തമായ നയവും കാഴ്ചപ്പാടുകളുമായി തൻെറ ദൗത്യം ആരംഭിക്കുകയാണ് സിസ്റ്റർ മേരി ആൻ.. പൂർണ പിന്തുണയുമായി സി. അനൂപയും സി. റോജിറ്റും ഒപ്പം.. മാർഗ നിർദ്ദേശകനായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും..
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടറായി ഡോ. മേരി ആൻ സി.എം.സി യെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനിന്റെ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.

IMG-20170301-WA0004

SR. ROJIT, SR. ANOOPA, DR. SR. MARY ANN

വിമൻസ് ഫോറത്തിൻെറ രൂപരേഖയെക്കുറിച്ചും തൻെറ ദൗത്യത്തെക്കുറിച്ചും ഡോ. സിസ്റ്റർ മേരി ആൻ മലയാളം യുകെ ന്യൂസ് സീനിയർ എഡിറ്റർ ബിനോയി ജോസഫ് കുന്നക്കാട്ടുമായി സംസാരിക്കുന്നു.

പ്രസക്തഭാഗങ്ങളിലേയ്ക്ക്…

“പരിശുദ്ധ അമ്മയും സ്വന്തം അമ്മയും എന്നും എനിക്ക് പ്രചോദനം.. മാതാവിനോടുള്ള ഭക്തിയിൽ വളർന്നു.. ആത്മീയതയിലും സൽശിക്ഷണത്തിലും വളരാൻ ഭാഗ്യം ലഭിച്ചു.. പാലാ സെൻറ് മേരീസ് സ്കൂളിലെ നല്ലവരായ അദ്ധ്യാപകരുടെ പ്രോത്സാഹനങ്ങളും പിന്തുണയും മറക്കാവുന്നല്ല..” ഡോ. മേരി ആൻ അതീവ വിനീതയായി പറഞ്ഞു തുടങ്ങി..

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടർ എന്ന പദവിയുടെ ഉത്തരവാദിത്വം ഭാരിച്ചതാണെന്നു സിസ്റ്റർ കരുതുന്നുണ്ടോ?

എൻെറ പുതിയ ചുമതല ദൈവത്തിന്റെ പ്രത്യേക നിയോഗമായി ഞാൻ കരുതുന്നു. കർത്താവിലാശ്രയിച്ചു കൊണ്ട് മുൻപോട്ടു പോകുമ്പോൾ എല്ലാം സാധ്യമാകും. ദൈവിക പദ്ധതിയിൽ ഭാഗമാകാൻ ലഭിച്ച ഈ അവസരം സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരമായി കാണുകയും അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.

രൂപതാ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കുന്നതിൻെറ ആദ്യപടിയാണോ ഈ നിയമനം?

രൂപതാ സംവിധാനം പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിവിധ കമ്മീഷനുകൾ പ്രഖ്യാപിച്ച് വൈദികർക്ക് ചുമതലകൾ കൈമാറി. കുർബാന സെൻററുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. രൂപതയുടെ കൂരിയ സംവിധാനവും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വനിത ഫോറത്തിൻെറ തുടക്കം രൂപതയുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്ന ഒരു സുപ്രധാന നടപടിയാണ്.

സ്ത്രീ പുരുഷ സമത്വം നിലനിൽക്കുന്ന ബ്രിട്ടണിൽ വനിതാ ശാക്തീകരണത്തിന്റെ ആവശ്യകതയെന്താണ്?

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുയോജ്യമായ ഒരു സഭാനയത്തിൻെറ ഭാഗമാണ് വനിതാ ഫോറം. വനിതകളുടെ ശാക്തീകരണത്തെക്കാളുപരി സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നത്.

മലയാളി സമൂഹങ്ങളിൽ ഇപ്പോഴും പുരുഷ മേധാവിത്വം തുടരുന്നതു മൂലമാണോ രൂപത ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്?

ബ്രിട്ടണിൽ പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കുടുംബ കാര്യങ്ങൾ നിർവ്വഹിക്കുന്നവർ ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടുത്തെ മലയാളി സമൂഹങ്ങളിൽ കുട്ടികളുടെ കാര്യങ്ങളിൽ കുടുംബനാഥന്മാർ പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നതായും കാണുന്നുണ്ട്. നാട്ടിലെ പാരമ്പര്യ രീതികളിൽ നിന്നും വ്യത്യസ്തമായ സമീപനം അഭിനന്ദനീയമാണ്. ഇക്കാര്യം എൻെറ  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഫുൾ ടൈം ജോലി കൂടാതെ ഓവർടൈം ചെയ്യുകയും കുടുംബ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നതിനിടയിൽ വിമൻസ് ഫോറത്തിൻെറ പ്രവർത്തനത്തിൽ പങ്കാളികളാകാൻ, എങ്ങനെയാണ് സ്ത്രീകൾക്ക് സമയം ലഭിക്കുക?

ജീവിതചര്യകളെ മാറ്റിമറിക്കാതെ ഒഴിവു സമയങ്ങൾ ഫലപ്രദമായി കുടുംബത്തിൻെറയും സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗിക്കാൻ വനിതകളെ പ്രാപ്തരാക്കാനുള്ള പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്. മാതൃത്വത്തിൻെറ മഹിമയും സ്ത്രീത്വത്തിൻെറ ശക്തിയും സമന്വയിപ്പിച്ചു കൊണ്ട് സ്വയം കണ്ടെത്താൻ അവസരമൊരുക്കാനും അത് സമൂഹത്തിലേക്ക് പകരാനും ഫോറം അവസരം ഒരുക്കും. കുടുംബങ്ങളിൽ തന്നെയാണ് ഈ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

വിമൻസ് ഫോറത്തിൻെറ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

സ്ത്രീത്വത്തിൻെറ മാഹാത്മ്യം എന്ന വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖ നത്തിൻെറ സന്ദേശം ഉൾക്കൊണ്ട്, സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ഫോറത്തിൻെറ രൂപീകരണത്തിലൂടെ നമ്മുടെ രൂപതാദ്ധ്യക്ഷൻ ലക്ഷ്യമിടുന്നത്. ആത്മീയ നിറവിലൂടെ സഹകരണത്തിൻെറയും വിട്ടുവീഴ്ചയുടെയും അന്തരീക്ഷം ഒരുക്കി ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ച് ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക വഴി സമൂഹത്തിൽ ഗുണകരമായ മാറ്റം വരുത്താൻ കഴിയും. ടീനേജ് കുട്ടികളെക്കുറിച്ച് ആകുലരായ മാതാപിതാക്കൾ, കുട്ടികൾക്ക് വേണ്ട സന്മാർഗികപരമായ അറിവുകൾ പകർന്നു കൊടുക്കുവാനുള്ള അവസരമില്ലായ്മ, മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും സെക്സിൻെറയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന യുവതലമുറ, യുവതലമുറയെ ഓർത്ത് ആശങ്കപ്പെടുന്ന പൊതുസമൂഹം… ഇവയെല്ലാം നാം അനുദിന ജീവിതത്തിൽ കാണുന്നുണ്ട്. കുടുംബങ്ങളിലും സമൂഹത്തിലും വൈവിധ്യമാർന്ന ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഫോറം ശ്രമിക്കും. 18 വയസ് പൂർത്തിയായ വനിതകളെ ഉദ്ദേശിച്ചാണ് ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്.

ഇതര സഭാ വിഭാഗങ്ങളെയും മറ്റു മതസ്ഥരെയും സാധ്യമാകുന്ന മേഖലകളിൽ സഹകരിപ്പിക്കുമോ?

തീർച്ചയായും, വളരെ സന്തോഷത്തോടെ സാധ്യമായ മേഖലകളിൽ ഇതര സഭാ വിഭാഗങ്ങൾക്കും മറ്റു മതസ്ഥർക്കും സഹകരണത്തിനുള്ള അവസരം നല്കും. പൊതുവായി സെമിനാറുകൾ, ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുവാൻ എല്ലാവർക്കും അവസരം ലഭിക്കും. വനിതാ ഫോറത്തിൻെറ പ്രവർത്തനങ്ങൾ സുതാര്യവും പൊതു സമൂഹ താത്പര്യത്തെ മുൻനിറുത്തിയുള്ളതും ആയിരിക്കും.

ഇംഗ്ലീഷ് കമ്യൂണിറ്റിയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാൻ ഉതകുന്ന പ്രവർത്തന ശൈലി ആണോ രൂപപ്പെടുത്തുക?

എല്ലാവരിലേയ്ക്കും എത്തുക എന്നതാണ് ലക്ഷ്യം. നമ്മുടെ കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ വളരെ ആകാംഷയോടെയാണ് ഇംഗ്ലീഷ് സമൂഹം വീക്ഷിക്കുന്നത്. ഇംഗ്ലീഷ് പാരമ്പര്യത്തിൻെറ നല്ല വശങ്ങളുടെ ഗുണഗണങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. പടിപടിയായി, പുതു തലമുറയെ ഏകോപ്പിപ്പിച്ചു കൊണ്ട് ഭാവിയിൽ ഇംഗ്ലീഷ് സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇതിലൂടെ സഭയിലേയ്ക്ക് വരും തലമുറകളിൽ നിന്ന് കൂടുതൽ സന്യസ്തർ കടന്നു വരുമോ?

സാധ്യതയുണ്ട്, ഫോറത്തിൻെറ പ്രാഥമിക ലക്ഷ്യം അതല്ല എങ്കിലും. ദൈവവിളി തിരിച്ചറിയുന്നവർ സന്ന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വന്നേക്കാം.

സിസ്റ്ററിൻെറ യൂറോപ്പിലെ വിദ്യാഭ്യാസവും അദ്ധ്യാപികയായുള്ള പരിചയവും പുതിയ പ്രവർത്തന മേഖലയിൽ മുതൽക്കൂട്ടാകുമെന്നു കരുതുന്നുണ്ടോ?

യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തെ അനുഭവ സമ്പത്തും അധ്യാപികയായുള്ള പ്രവർത്തന പരിചയവും തീർച്ചയായും മുതൽക്കൂട്ടാണ്. യൂറോപ്പിലെ സംസ്കാരത്തെ മനസിലാക്കാൻ പഠന കാലത്തിനിടെ അവസരം ലഭിച്ചത് പുതിയ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഒരു അനുഗ്രഹമായി മാറുമെന്ന് പ്രത്യാശിക്കുന്നു.

വിമൻസ് ഫോറത്തിൻെറ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നത് യുകെയിലാണോ?

അതെ, 8 റീജിയനുകളിലായി 160 കുർബാന സെന്ററുകൾ ആണ് നമുക്കുള്ളത്. രൂപതയുടെ ആഗ്രഹവും പിതാവിൻെറ ദാർശനികതയും നിർദ്ദേശവും ഉൾക്കൊണ്ട് പ്രവർത്തന രൂപരേഖ തയ്യാറാക്കും. ഓരോ സെൻററുകളിലുമുള്ള വനിതകളുടെ സ്വപ്നങ്ങളും ആശയങ്ങളും കോർത്തിണക്കി,  നിരവധി ചർച്ചകളിൽ കൂടിയും അനുഭവങ്ങളുടെ പങ്കുവെയ്ക്കലും വഴിയാണ് പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കപ്പെടുക.

സിസ്റ്ററിനോടൊപ്പം മുഴുവൻ സമയം പ്രവർത്തിക്കാൻ എത്ര പേരുണ്ടാകും?

എന്നോടൊപ്പം രണ്ടു സിസ്റ്റർമാർ കൂടി കമ്യൂണിറ്റിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു സിസ്റ്റർ കൂടി താമസിയാതെ ഞങ്ങളോടൊപ്പം ചേരും. കൂടാതെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തകർ ഇതിൽ പങ്കാളികളാവും.

bishop-joseph-srampickal

സ്നേഹവും സന്തോഷവും നിറഞ്ഞ തൻെറ കുടുംബത്തിലെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ച പ്രചോദനത്തിൻെറ ചിന്തകളും ഡോ. മേരി ആൻ സന്തോഷത്തോടെ പങ്കു വെച്ചു. ആത്മീയതയും സഹിഷ്ണുതാ മനോഭാവവും ചാരിറ്റി പ്രവർത്തനങ്ങളും ജീവിത ലക്ഷ്യമാക്കിയവരുടെ നാടാണ് ഇംഗ്ലണ്ട് എന്ന് ഡോ. മേരി ആൻ പറഞ്ഞു.

പ്രസ്റ്റണിലെ സി.എം.സി കോൺവന്റ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്ഥാപനത്തോടൊപ്പം നിലവിൽ വന്നിരുന്നു. ഡോ. സിസ്റ്റർ മേരി ആനിനൊപ്പം ചാലക്കുടി സ്വദേശിയായ മദർ സുപ്പീരിയർ സി. ആനൂപയും ഇരിങ്ങാലക്കുട സ്വദേശിയായ സി. റോജിറ്റും ഈ കോൺവെന്റിൽ സേവനം അനുഷ്ഠിക്കുന്നു. പാലാ മാതവത്ത് കുടുംബത്തിൽ നിന്നുള്ള സിസ്റ്റർ മേരി ആൻ ഫിസിക്സിൽ ബി.എസ്.സിയും എം.എസ്.സിയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെയാണ് പാസായത്. ബി.എഡ് പാസായ ശേഷം പാലാ സി.എം.സി പ്രൊവിൻസിൽ അർത്ഥിനിയായി ചേരുകയും 2000-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. പാലാ സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ, ബൽജിയത്തിലെ ലുവൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ദൈവശാസ്ത്ര ബിരുദങ്ങൾ നേടിയത്.

രൂപതാദ്ധ്യക്ഷൻെറയും രൂപതയിലെ വൈദികരുടെയും സഭാ വിശ്വാസികളുടെയും സഹകരണത്തോടെ വിമൻസ് ഫോറത്തിൻെറ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് സിസ്റ്റർ മേരി ആൻ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു. വിമൻസ് ഫോറത്തിൻെറ ഉദ്ദേശ ലക്ഷ്യങ്ങൾ സമൂഹത്തിലെത്തിക്കാൻ മലയാളം യുകെ നടത്തുന്ന പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ സിസ്റ്റർ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ സൈനികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍. മരിച്ച് റോയ് മാത്യു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് അനുമതിയില്ലെന്ന് സൈനിക അധികൃതര്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകുന്നതും സൈന്യം തടഞ്ഞു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥ പീഡനത്തേക്കുറിച്ച് റോയ് മാത്യു പരാതി പറഞ്ഞത്. തന്നേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കില്ലെന്ന ഉറപ്പിലാണ് വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. തന്റെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇതേത്തുടര്‍ന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു.

ഇതിനു ശേഷം മഹാരാഷ്ട്രയിലെ നാസിക്കിലെ ദേവലാലിയിലെ ക്യാമ്പിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 25നാണ് റോയ് മാത്യൂ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ജവാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് റോയ്മാത്യുവിന്റെ മൃതദേഹം ലഭിച്ചുവെന്ന് കരസേന അറിയിച്ചതെന്ന് ഇവര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved