ലണ്ടന്‍: തെരേസ മേയുടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ എഡിറ്ററായ ലണ്ടന്‍ ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് ദിനപ്പത്രം. മേയുടെ നേതൃത്വം രണ്ടാംകിട ഹൊറര്‍ സിനിമകള്‍ക്ക് തുല്യമാണെന്ന വിമര്‍ശനമാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ ഉന്നയിക്കുന്നത്. തെരേസ മേയുടെ നേതൃത്വം മരിച്ചു ജീവിക്കുന്നിനു തുല്യമാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം അര ഡസന്‍ മാത്രമേയുള്ളുവെന്നും എഡിറ്റോറിയല്‍ പറയുന്നു.

പ്രധാനമന്ത്രിപദം ഉപേക്ഷിക്കാന്‍ മേയ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അത്തരത്തില്‍ ഉപേക്ഷിച്ചു പോകുന്ന ആളല്ല താനെന്ന് വ്യക്തമാക്കിക്കൊണ്ട് ഒന്നിലേറെ അഭിമുഖങ്ങള്‍ മേയ് നല്‍കിയിരുന്നു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ അഭിമുഖങ്ങള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താന്‍ ഉണ്ടാകുമെന്ന് മേയ് ഈ അഭിമുഖങ്ങളില്‍ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. രണ്ടാംകിട ഹൊറര്‍ സിനിമയിലെ പ്രേതങ്ങളെപ്പോലെയാണ് മേയ് നേതൃസ്ഥാനത്ത് തുടരുന്നതെന്നും തിരക്കഥയിലില്ലാത്തവയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു.

പ്രധാനമന്ത്രി അധികാരത്തിലല്ല, പദവിയില്‍ മാത്രമാണ് ഉള്ളത്. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ സ്ഥാനം ഇത് വളരെ ദുര്‍ബലമാക്കും. ബ്രെക്സിറ്റ് ആരാധകരുടെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനേക്കാള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.