Main News

സ്വന്തം ലേഖകന്‍
കേംബ്രിഡ്ജ്: നിര്‍ണ്ണായക തീരുമാനങ്ങളുമായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ജനറല്‍ ബോഡി യോഗം സമാപിച്ചു. 31/01/2016 ശനിയാഴ്ച കേംബ്രിഡ്ജില്‍ വച്ച് ചേര്‍ന്ന യുക്മ  ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ജനറല്‍ ബോഡി യോഗമാണ് റീജിയന്റെ സുഗമമായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയ രഞ്ജിത് കുമാര്‍ അസുഖ ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയതിനാല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ ആയിരുന്നു റീജിയന്റെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം കൂടിയത്.

റീജിയണല്‍ ജനറല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ ഇത് വരെയുള്ള റീജിയന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ടിന് ശേഷം ട്രഷറര്‍ അലക്സ് ലൂക്കോസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി.

തുടര്‍ന്ന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിയ സണ്ണിമോന്‍ മത്തായി തന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കലാമേളയും കായികമേളയും നേപ്പാള്‍ ചാരിറ്റി അപ്പീലും വന്‍വിജയമാക്കി തീര്‍ക്കാന്‍ സഹായിച്ച റീജിയണിലെ മുഴുവന്‍ അസോസിയേഷനുകള്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞു. റീജിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രോഗ്രാമുകള്‍ വിജയിപ്പിക്കുവാന്‍ പ്രയത്നിച്ച എല്ലാവരുടെയും പ്രത്യേകിച്ച് സെക്രട്ടറി ഓസ്റ്റിന്‍ ഫെര്‍ണാണ്ടസ്, നാഷണല്‍ കമ്മറ്റി മെമ്പറും കലാമേള കോര്‍ഡിനേറ്ററും ആയ തോമസ്‌ മാറാട്ട്കളം, ട്രഷറര്‍ അലക്സ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ലിസി അഗസ്റ്റിന്‍ എന്നിവരുടെ കഠിനാധ്വാനം എടുത്ത് പറയേണ്ടതാണ് എന്നും സണ്ണിമോന്‍ മത്തായി പറഞ്ഞു. റീജിയണല്‍ കമ്മറ്റിയില്‍ പ്രത്യേക ചുമതലകള്‍ ഇല്ലാതിരുന്നിട്ട് കൂടി റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍റെ സഹകരണം, കലാമേളയുടെ ഓഫീസ് നിര്‍വഹണത്തിലുള്‍പ്പെടെ പൂര്‍ണ്ണ പിന്തുണ നല്‍കിയ സൌത്തെന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്  ഷാജി വര്‍ഗീസിന്‍റെ സേവനങ്ങള്‍ തുടങ്ങിയവ സ്മരണീയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.  റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യുവിനും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു.

ea1 copy

തുടര്‍ന്ന്‍ യോഗത്തില്‍ സംസാരിച്ച നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തനം മറ്റെല്ലാ രീജിയനുകളും മാതൃകയാക്കേണ്ടതാണെന്ന് എടുത്തു പറഞ്ഞു. മറ്റെല്ലാ രീജിയനുകളും നഷ്ടത്തിന്‍റെ കണക്കുകള്‍ പറയുമ്പോള്‍ 700 പൗണ്ട് കലാമേളയില്‍ കൂടി റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിച്ച ഈസ്റ്റ് ആംഗ്ലിയ രീജിയനെ അദ്ദേഹം അഭിനന്ദിച്ചു.

ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയ രഞ്ജിത് കുമാറിന് ശാരീരികമായ അവശതകള്‍ മൂലം യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പ്രസിഡണ്ടിന്റെ ചുമതല വഹിക്കുവാന്‍ വൈസ് പ്രസിഡണ്ട് കൂടിയായ സണ്ണിമോന്‍ മത്തായിയെ യോഗം ഐക്യകണ്ഠേന ചുമതലപ്പെടുത്തി.

ea2

നിലവില്‍ ഒഴിഞ്ഞു കിടന്നിരുന്ന ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹണ്ടിംഗ്ടന്‍ മലയാളി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അംജെംസ് നെറ്റോയെ തെരഞ്ഞെടുത്തു. ചാരിറ്റി കോര്‍ഡിനേറ്റര്‍ ചുമതല വഹിച്ചിരുന്ന എബ്രഹാം ലൂക്കോസ് ദീര്‍ഘ കാലത്തേയ്ക്ക്  നാട്ടില്‍ പോകുന്നതിനാല്‍ ചുമതലയില്‍ നിന്ന്‍ ഒഴിവയതിനാല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ സോണി ജോര്‍ജ്ജിനെയും യോഗം തെരഞ്ഞെടുത്തു.

ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ എബ്രഹാം ലൂക്കോസ് സ്വാഗതവും, ഷാജി വര്‍ഗീസ്‌ കൃതജ്ഞതയും പറഞ്ഞു. വൈകുന്നേരം 06.00 മണിയോടെ യോഗനടപടികള്‍ പര്യവസാനിച്ചു.

 

ജിബൂട്ടി: ആകാശത്ത് വെച്ച് ബോംബ് പൊട്ടി മനുഷ്യന്‍ കത്തിക്കരിഞ്ഞു 14000 അടി താഴേക്കു പതിച്ചു. തുള വീണ വിമാനം പൈലറ്റ് അത്ഭുതകരമായി താഴെയിറക്കി മറ്റു യാത്രക്കാരെ രക്ഷപെടുത്തി. സോമാലിയയിലാണ് സംഭവം.
വിമാനം ടേക്ക് ഓഫ് ചെയ്തു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു എല്ലാവ്വരെയും നടുക്കിയ ഈ സംഭവം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഫലമായി രണ്ടു യാത്രക്കാര്ക്ക് പരിക്കേറ്റിരുന്നു. കത്തിക്കരിഞ്ഞയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. 64 കാരനായ പൈലറ്റ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ഓര്‍ക്കുന്നു.

Dramatic-picture-shows-hole-in-side-of-passenger-plane-after-Daallo-Airlines-flight-caught-fire-moments-after-take-off (1)

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു താഴെയിറക്കാനായത് ഭാഗ്യമാണെന്നും കരുതുന്നു. ഇത്രയും ഭയാനകമായ രംഗങ്ങള്‍ അരങ്ങേറിയിട്ടും യാത്രക്കാര്‍ സംയമനത്തോടെ ഇരുന്നത് അതിശയമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

ആറ്റിങ്ങല്‍: വക്കത്ത് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേരും അറസ്റ്റിലായി. കൊലപാതകം നടത്തിയ വക്കം സ്വദേശികളായ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഷെബീറിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വക്കം സ്വദേശികളായ വിനായക്, കിരണ്‍, സന്തോഷ്, സതീഷ് എന്നിവരെയാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഷെബീറിനും സുഹൃത്ത് ഉണ്ണികൃഷ്ണനും നേരെ വക്കം റെയില്‍വേ ക്രോസിന് സമീപത്ത് വച്ച് സംഘടിത ആക്രമണം നടന്നത്. ക്രൂരമര്‍ദ്ദനത്തിനിരയായ ഷെബീര്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. വക്കം സ്വദേശികളായ ആറംഗ സംഘം യുവാക്കളെ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സുരക്ഷാ ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചതായി റൂറല്‍ എസ് പി ഷെഫീന്‍ അഹമ്മദ് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ഷെബീറിന്റെ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് ഷെബീറിന്റെ മൃതദേഹം വക്കത്തെ വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.

പ്രതികളുടെ പൂര്‍ണ്ണ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വക്കം ഉടക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷും സതീഷുമാണ് ക്രൂരമായ കൊലപാതകത്തിന് നേതൃത്വം കൊടുത്തവരെന്നാണ് പൊലീസ് പറയുന്നത്. നിലയ്ക്കാമുക്കില്‍ നിന്നും വക്കത്തേക്ക് വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയില്‍വേ ക്രോസിനു സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്ത്തുകയായിരുന്നു.

രക്ഷപെടാനായി ഓടിയ ഷബീറിനെ സതീഷും സന്തോഷും പിന്തുടര്‍ന്ന് പിടികൂടുകയും സതീഷ് ഷബീറിന്റെ അടിച്ചുവീഴ്ത്തുകയുമായിരുന്നു. തലയ്‌ക്കേറ്റ ആദ്യ അടിയില്‍ തന്നെ ബോധം നഷ്ടമായ ഷബീറിന്റെ കാലുകള്‍ സന്തോഷ് കൂട്ടിപ്പിടിക്കുകയും സതീഷ് തുടര്‍ച്ചയായി അടിക്കുകയുമായിരുന്നു. മൃതപ്രായനായ ഷബീറിന്റെ കാല്‍ ചവിട്ടി ഓടിക്കാനും സന്തോഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാസങ്ങള്‍ക്കു മുന്‍പ് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. വക്കത്തു ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലില്‍പ്പിടിച്ച് ഉല്‍സവം അലങ്കോലമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിപിടിയുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ടു വിഭാഗത്തില്‍ പെട്ടവര്‍ക്കും സാരമായി മര്‍ദനമേല്‍ക്കുകയുണ്ടായി. തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവത്തിന്റെ സാക്ഷിയായ ഷബീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ ക്ഷണിച്ച് കൊണ്ട് വീഡിയോ ഇട്ട യുവതി സംഗതി പുലിവാലായപ്പോള്‍ കരഞ്ഞ് കൊണ്ട് മറ്റൊരു വീഡിയോ ഇറക്കി. തനിക്ക് തെറ്റ് പറ്റിയതാണെന്നും എല്ലാവരും എന്നോട് ക്ഷമിക്കണം എന്നും കരഞ്ഞ് പറയുന്ന വീഡിയോയില്‍ യുവതി തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു എന്നും വ്യക്തമാക്കുന്നു.
ഞാനാണ്‌ റസിയ എന്നും ഞാനല്ല റസിയ എന്നും മാറ്റി പറയുന്ന വീഡിയോയില്‍ തന്‍റെ വീട് കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആണെന്ന്‍ പറയുന്ന യുവതി പക്ഷെ ആദ്യ വീഡിയോ തന്‍റെ തന്നെയാണെന്ന് സമ്മതിക്കുന്നുണ്ട്. ദുബായിലെ സലൂണില്‍ ജോലി ചെയ്തിരുന്ന തനിക്ക് ഇത് മൂലം ജോലി പോയിയെന്ന് പറയുന്ന യുവതി തനിക്ക് നാട്ടില്‍ രണ്ട് കുട്ടികള്‍ ഉണ്ടെന്നും അതില്‍ ഒന്ന്‍ പെണ്‍കുട്ടിയാണെന്നും പറയുന്നു. ഭര്‍ത്താവ് മരിച്ച താന്‍ കുടുംബം പുലര്‍ത്താന്‍ ഗള്‍ഫില്‍ എത്തിയതാനെന്നും ഇത് വരെ ഇങ്ങനെയൊരു തെറ്റിനും താന്‍ പോയിട്ടില്ലയെന്നും വെറുതെ ഒരു പരസ്യം പറയുന്നത് പോലെ തന്‍ ഒരു കൂട്ടുകാരി ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞതാണെന്നും ഇത് ഇങ്ങനെ പ്രചരിക്കുമെന്ന് കരുതിയില്ലെന്നും പറയുന്നു.

വീഡിയോയില്‍ പറയുന്നത് പോലെ ഇത് തമാശയ്ക്ക് ചെയ്തതാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കരുതലില്ലാതെ പെരുമാറുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാണ്. മറിച്ച് സെക്സ് റാക്കറ്റിന്റെ പരസ്യമായിരുന്നെങ്കില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്ന് കരുതിയാല്‍ മതി.

വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

Related News

ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ ക്ഷണിച്ചു കൊണ്ട് യുവതിയുടെ വാട്ട്സ് ആപ് പരസ്യം

 

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരെ തെളിവുകള്‍ കൈമാറിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്ന് മോഡി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ആയുധ ഏജന്റായ ക്രിസ്ത്യന്‍ മിഷേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തേയോ റെന്‍സിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിലാണ് മോഡി ഈ ഉറപ്പുനല്‍കിയതെന്നാണ് മിഷേല്‍ അറിയിച്ചത്. കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനും ഹേഗിലെ പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനും നല്‍കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഫിന്‍മെക്കാനിക്ക അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കോ കുടുംബത്തിനോ എതിരെ തെളിവുകള്‍ കൈമാറിയാല്‍ പകരം നാവികരെ മോചിപ്പിക്കാമെന്ന് മോഡി വാഗ്ദാനം ചെയ്തതായി ക്രിസ്ത്യന്‍ മിഷേല്‍ പറയുന്നു. ഡിസംബര്‍ 23നാണ് അഭിഭാഷകന്‍ മുഖേനെ ട്രിബ്യൂണലിന് മിഷേല്‍ കത്ത് കൈമാറിയത്. യുപിഎ ഭരണകാലത്തെ വിവാദ ആയുധ ഇടപാടുകളായിരുന്നു ഫിന്‍മെക്കാനിക്കയും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും. ഫിന്‍മെക്കാനിക്കയിലെ മൂന്ന് ഉന്നത വൃത്തങ്ങളില്‍ നിന്നാണ് താന്‍ ഇക്കാര്യമറിഞ്ഞതെന്നും അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ അതീവ രഹസ്യമായി ഉറവിടം വെളിപ്പെടുത്താമെന്നും കത്തില്‍ മിഷേല്‍ പറയുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ ഇന്ത്യ തേടുന്ന പ്രതികളിലൊരാളാണ് ക്രിസ്ത്യന്‍ മിഷേല്‍.

നാവികരുടെ മോചനത്തിന് ഇറ്റലിയും ഇന്ത്യയും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് മിഷേലിന്റെ വെളിപ്പെടുത്തല്‍. സോണിയാ ഗാന്ധിയുമായോ കുടുംബവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ വെച്ച് കൊല്‍ക്കത്തയിലെ ദി ടെലഗ്രാഫ് പത്രത്തിനോടാണ് ക്രിസ്ത്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. മോഡിക്കെതിരായ പുതിയ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിക്കുമെന്ന കാര്യം ഉറപ്പാണ്. 2014 ഓഗസ്റ്റ് 11ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി റെന്‍സി മോഡിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മറീനുകളുടെ മോചനത്തിന് നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.

ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടാംഘട്ട സമരത്തിലേക്ക്. പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നു കാട്ടിയാണ് ഡോക്ടര്‍മാര്‍ തെരുവിലേക്ക് ഇറങ്ങുന്നത്. ഫെബ്രുവരി പത്താം തിയതിയാണ് ഇരുപത്തിനാലു മണിക്കൂര്‍ നീളുന്ന രണ്ടാമത്തെ സമരമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗങ്ങള്‍, മെറ്റേണിറ്റി കെയര്‍, എമര്‍ജന്‍സി ഓപ്പറേഷനുകള്‍ തുടങ്ങിയവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ സമരത്തേപ്പോലെ കര്‍ക്കശ നടപടികള്‍ വേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. ജനപിന്തുണ കുറയുമെന്നതിനാലാണ് ഇത്.
ഇന്‍ഡസ്ട്രിയല്‍ ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എങ്കിലും വളരെ കുറച്ചു ഡോക്ടര്‍മാര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുന്നുണ്ട് എന്നാണ് സമരത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. ജനുവരി 12നായിരുന്നു ആദ്യ സമരം അരങ്ങേറിയത്. 45,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്ത സമരത്തേത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച നിരവധി സര്‍ജറികള്‍ മാറ്റി വയ്‌ക്കേണ്ടതായി വന്നു. ഇത്തവണയും അതേ സാഹചര്യമാണ് നിലവിലുള്ളത്.

കടുത്ത നടപടികള്‍ തുടര്‍ന്നുകൊണ്ട് സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടം സമരവീര്യം ചോര്‍ത്തിക്കളയുകയാണ് ഹണ്ട് ലക്ഷ്യമിടുന്നതെന്നാണ് നിഗമനം. അടുത്തയാഴ്ച നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം കഴിഞ്ഞതിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും പങ്കെടുക്കാത്തവരെ പുതിയ കരാറില്‍ ഒപ്പിടീക്കാന്‍ കഴിയുമെന്നാണ് ഹണ്ട് പ്രതീക്ഷിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

ഇന്ന്‍ (02/02/2016) ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആദര്‍ശ് മോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അപ്പ, അമ്മ, അന്ന
മൂന്നാം വയസ്സില്‍ തന്നെ ലോകരാജ്യങ്ങളുടെ മുഴുവന്‍ തലസ്ഥാന നഗരങ്ങളുടെ പേര് ഹൃദിസ്ഥമാക്കി ലോകജനതയെ അമ്പരപ്പിച്ച മിടുക്കനാണ് ആദര്‍ശ് ജോര്‍ജ്ജ്. അത് പോലെ തന്നെ ലോകത്തിലെ പ്രധാന രാജ്യങ്ങളുടെ എല്ലാം കറന്‍സികളുടെ പേര്, പ്രധാനമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവയെല്ലാം മൂന്നാം വയസ്സില്‍ തന്നെ മണി മണി പോലെ പറയുമായിരുന്നു ഈ കൊച്ചു മിടുക്കന്‍.

കാര്‍ഷള്‍ട്ടണിലെ വെല്ലോവാക്കില്‍ താമസിക്കുന്ന അനീഷ്‌ജോര്‍ജ്ജിന്റെയും മഞ്ജു അനീഷിന്റെയും മകനാണ് ഓര്‍മ്മശക്തി കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച ആദര്‍ശ്. രണ്ടര വയസ്സില്‍ തന്നെ കാര്യങ്ങള്‍ അറിയാന്‍ താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിരുന്ന ആദര്‍ശ് അപ്പയെയും അമ്മയെയും ചോദ്യശരങ്ങള്‍ കൊണ്ട് ബുധിമുട്ടിക്കുമായിരുന്നു. നഴ്സറിയില്‍ പോലും പോകാന്‍ തുടങ്ങും മുന്‍പേ വീട്ടിലെ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ തിരഞ്ഞു തുടങ്ങിയിരുന്നു ആദര്‍ശ്.

ആദര്‍ശിന്റെ അപ്പ അനീഷ്‌ മാതലാനില്‍ ജോലി ചെയ്യുന്നു. അമ്മ മഞ്ജു സെന്റ്‌ ഹെലിയെര്‍ ഹോസ്പിറ്റലില്‍ നഴ്സ് ആണ്. അപ്പയുടെയും അമ്മയുടെയും കുഞ്ഞനുജത്തി അന്നയുടെയും കൂടെ കളിച്ചും പഠിച്ചും വളരുന്ന ആദര്‍ശിന് വലുതാകുമ്പോള്‍ ഡോക്ടര്‍ ആകാനാണ് ആഗ്രഹം. പഠനത്തോടൊപ്പം കഥാ രചന, കവിതാ രചന തുടങ്ങിയ മേഖലകളിലും ആദര്‍ശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോബ്മ നടത്തിയ കവിതാ രചന മത്സരത്തിന്‍റെ സമ്മാനം പ്രശസ്ത നടന്‍ മധു സാറില്‍ നിന്ന് നേടിയത് തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ആദര്‍ശ് കരുതുന്നു.

ലോക പ്രശസ്തയായി മാറിയ നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായ്ക്കൊപ്പം ഒരു പുസ്തക രചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആദര്‍ശ് ഇപ്പോള്‍. ആദര്‍ഷും മലാലയും ഉള്‍പ്പെടെ എട്ടു കുട്ടികള്‍ ചേര്‍ന്നാണ് ഈ ബുക്കിന്റെ രചന നടത്തുന്നത്. www.lovewithoutreason.com എന്ന ചാരിറ്റി സംഘടനയുടെ ധനശേഖരണം മുന്‍നിര്‍ത്തിയാണ് ഈ ബുക്കിന്‍റെ രചന നിര്‍വഹിക്കുന്നത്.

ആദര്‍ശ് മോന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍

anish

 

ന്യൂയോര്‍ക്ക്: ഭൂമി സൃഷ്ടിക്കപ്പെട്ടത് രണ്ടു ഗ്രഹങ്ങളുടെകൂട്ടിയിടിയേത്തുടര്‍ന്നെന്ന് പഠനം. തിയ എന്ന പേരിലുള്ള ചൊവ്വയുടെ വലിപ്പമുള്ള ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കൂട്ടിയിടി നടന്നത്.അപ്പോള്‍ ഭൂമിയുടെ പ്രായം വെറും നൂറ് മില്യന്‍ വര്‍ഷങ്ങള്‍ മാത്രമായിരുന്നു. ഈ കൂട്ടിയിടിയേപ്പറ്റി നേരത്തേ തന്നെ ശാസ്ത്രജ്ഞര്‍ക്കു വിവരമുണ്ടായിരുന്നെങ്കിലും നേര്‍ക്കു നേരേയുള്ള ഇടിയായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത് ഇപ്പോള്‍ മാത്രമാണ്.
ഈ ഇടിയുടെ അനന്തരഫലമായി തെറിച്ചു പോയതാണ് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എന്നാണ് നിഗമനം. ഹവായ്, അരിസോണ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ച അഗ്നിപര്‍വത ശിലകളും അപ്പോളോ ദൗത്യത്തില്‍ ശേഖരിച്ച ചാന്ദ്രശിലകളും താരതമ്യം ചെയത് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഭൂമിയിലേയും ചന്ദ്രനിലേയും ശിലകളിലെ ഓക്‌സിജന്‍ ഐസോടോപ്പുകള്‍ തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലാതിരുന്നത് ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലായിരുന്നെന്നാണ് ഗവേഷണത്തിനു നേതൃത്വം കൊടുത്ത എഡ്വേര്‍ഡ് യംഗ് പറഞ്ഞത്.

ഭൂമിയും ചന്ദ്രനുമായി തിയ ഇഴുകിച്ചേര്‍ന്നതിനാലാണ് ഇവയില്‍ നിന്നു ലഭിച്ച പാറകള്‍ തമ്മില്‍ വ്യത്യാസമില്ലാത്തത്. ഒരു ഗ്രഹമായി വളര്‍ന്നുകൊണ്ടിരുന്ന ഭ്രൂണാവസ്ഥയിലുള്ള തിയ ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ നശിച്ചു പോയില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയുടെ പിറവി സംബന്ധിച്ചുള്ള പുതിയ ചോദ്യങ്ങള്‍ക്കും ഈ പഠനം കാരണമായിട്ടുണ്ട്. ഭൂമിയുണ്ടായിരുന്ന ജലം ഈ കൂട്ടിയിടിയേത്തുടര്‍ന്ന് നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യമാണ് ഇവയില്‍ ഒന്ന്.

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ കുറഞ്ഞത് പെട്രോളിന് മൂന്നു പൈസയും ഡീസലിന് നാലു പൈസയും. ബാരലിന് നാലു ഡോളറാണ് ക്രൂഡ് ഓയിലിന് കുറവുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച എക്‌സൈസ് നികുതി കൂട്ടിയതാണ് നാണംകെട്ട വിലക്കുറവിന് കാരണമായത്.
നികുതി വര്‍ദ്ധന ഒഴിവാക്കിയിരുന്നെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 1.04 രൂപയും ഡീസല്‍ വില ലിറ്ററിന് 1.53 രൂപയും കുറയേണ്ടതായിരുന്നു. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയുമാണ് എക്‌സൈസ് നികുതി ശനിയാഴ്ച കൂട്ടിയത്. 33.27 ഡോളറാണ് ഇന്നലെ ഒരു ബാരല്‍ ക്രൂഡോയില്‍ വില.

നടപ്പു സാമ്പത്തിക വര്‍ഷം അഞ്ച് തവണയായി പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 4.02 രൂപയും ഡീസലിന് 6.97 രൂപയും കൂട്ടി. ഈയിനത്തില്‍ 17,000 കോടി രൂപയാണ് അധിക വരുമാനം. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 59.95 രൂപയും ഡീസലിന് 44.68 രൂപയുമാണ് പുതിയ വില. പെട്രോള്‍ 55.93 രൂപയ്ക്കും ഡീസല്‍ 37.71 രൂപയ്ക്കും കിട്ടേണ്ടതാണ് നികുതി വര്‍ദ്ധനയിലൂടെ നഷ്ടമായത്.

ജനീവ: സിക വൈറസിന്റെ വ്യാപനം അന്താരാഷ്ട്ര തലത്തില്‍ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പ്രതിസന്ധിയേത്തുടര്‍ന്ന് സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസ് ബാധയേക്കുറിച്ച് ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. വൈറസ് രോഗത്തിന്റെ ഗുരുതര സ്വഭാവമാണ് ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം സൂചിപ്പിക്കുന്നത്. രോഗബാധ പോട്ടിപ്പുറപ്പെടുന്നത് തടയാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ചികിത്സ, പ്രതിരോധം എന്നാ വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനും നീക്കമുണ്ട്.
2013 ഡിസംബറില്‍ എബോള വൈറസ് വ്യാപിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 11,000 മരണങ്ങള്‍ എബോള മൂലം ഉണ്ടായതിനു ശേഷമായിരുന്നു ഈ പ്രഖ്യാപനം. സിക അതിനേക്കാള്‍ ഗുരുതരമായ സാഹചര്യത്തിലേക്കാണ് ലോകത്തെ നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം നാല് മില്യണ്‍ ആളുകള്‍ക്ക് സിക വൈറസ് ബാധയുണ്ടാകുമെന്ന് സംഘടന പ്രവചിക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ബ്രസീലിലാണ് സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കൊതുകുകള്‍ പരത്തുന്ന ഈ രോഗം ലാറ്റിന്‍ അമേരിക്കയിലെ ഇരുപത് രാജ്യങ്ങളില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നവജാത ശിശുക്കള്‍ക്ക് തലച്ചോറിന് തകരാറും തലക്ക് വലിപ്പക്കുറവുമുണ്ടാകുന്ന മൈക്രോസെഫാലി എന്ന അവസ്ഥ ഈ രോഗം മൂലമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രസീലില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങളില്‍ ഈ വൈകല്യം കണ്ടതിനേത്തുടര്‍ന്ന് നടന്ന പഠനങ്ങളാണ് സിക വൈറസിനെ പ്രതിസ്ഥാനത്തെത്തിച്ചത്. സിക ബാധയും മൈക്രോസെഫാലിയും തമ്മിലുള്ള ബന്ധം സ്ഥരീകരിച്ചിട്ടില്ലെങ്കിലും സിക ബാധിത പ്രദേശങ്ങളിലുണ്ടായ കുഞ്ഞുങ്ങളിലാണ് ഈ വൈകല്യം ഏറെ കണ്ടു വരുന്നത്. വൈറസ് ബാധിച്ച സ്ത്രീകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണികളാകരുതെന്ന നിര്‍ദേശവും ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ രോഗവും പരത്തുന്നത്. ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ സര്‍വസാധാരണമാണ് ഈ കൊതുക്. അതു കൊണ്ടുതന്നെ ഇന്ത്യയിലും ഈ രോഗത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, കരീബിയന്‍ പസഫിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ പനി പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗദ്ധ പരിശോധയും വൈദ്യസഹായവും തേടണമെന്ന നിര്‍ദേശവും ലോകരാഷ്ട്രങ്ങള്‍ പുറപ്പെടുവിച്ചു.

Copyright © . All rights reserved