Main News

ലണ്ടന്‍: ഗുരുതരമായ ഔടി പിഴവ് മൂലം ഗാറ്റ്വിക്ക്, ഹീത്രൂ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. ഇന്നലെയാണ് സംഭവം. ലോകമൊട്ടാകെയുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലാണ് തകരാര്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമൂലം ഇന്നും വിമാന സര്‍വീസുകളില്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. കമ്പ്യൂട്ടര്‍ തകരാറ് മൂലം രണ്ടു വിമാനത്താവളങ്ങളിലെയും ബ്രിട്ടീഷ് എയര്‍വേയ്‌സ് ടെര്‍മിനലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചത്. പിന്നീട് യുകെയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഗാറ്റ്വിക്ക്, ഹീത്രൂ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലത്തേക്ക് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ സാധാരണ മട്ടില്‍ ലാന്‍ഡ് ചെയ്യും. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും ഏറ്റവും വേഗത്തില്‍ അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു. സ്‌കൂള്‍ അവധിയും വാരാന്ത്യവും പ്രമാണിച്ച് യാത്രകള്‍ക്കായി എത്തിയവരെയാണ് ഈ പ്രശ്‌നം കൂടുതല്‍ വലച്ചത്. ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങളും ടെര്‍മിനലുകളില്‍ കാണാമായിരുന്നു. ബുക്കിംഗ് സിസ്റ്റം, ബാഗേജ് ഹാന്‍ഡ്‌ലിംഗ്, മൊബൈല്‍ ആപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഐടി തകരാറ് ബാധിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ തുടക്കമാകുകയാണ്. മെയ് ഇരുപത്തിയെട്ട് ഞായര്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലുള്ള സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. രൂപതയുടെ നിയുക്ത മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടക്കും. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔദ്യോഗീക ഉദ്ഘാടനം നടക്കാനിരിക്കെ, മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലിലുമായി മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ നടത്തിയ അഭിമുഖം.

”ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍ തന്നെ’. ലിയോപതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഫാ. മുളയോലില്‍ മലയാളം യുകെയോട് സംസാരിച്ചു തുടങ്ങിയത്. പിതാവ് ഉദ്ദേശിച്ചത് ആത്മീയരക്ഷയാണ്. അത് നീ തന്നെ കണ്ടെത്തണം. പിതാവിന്റെ ഈ വാക്കുകളില്‍ നിന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നീരുറവ പൊട്ടിപ്പുറപ്പെട്ടു. വ്യക്തിത്വ വികസനവും പ്രേഷിത പ്രവര്‍ത്തനവും മുഖമുദ്രയായി. ഇത് രണ്ടും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇതിന് വലിയ സ്ഥാനമുണ്ട് .

ഇതിനിടയില്‍ ഞങ്ങള്‍ ചോദിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് ഏതു തരത്തിലുള്ള പ്രകടമായ മാറ്റമാണ് യൂറോപ്പിലെ കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍ സൃഷ്ടിക്കാന്‍ പോകുന്നത്?

ഫാ. മുളയോലില്‍ സംസാരിച്ചു തുടങ്ങിയതിങ്ങനെ….
ഒരു വലിയ പ്രതീക്ഷ ഇതുവരെയും എനിക്കായിട്ടില്ല. മാതാപിതാക്കളുടെ താല്പര്യമാണ് വലുത്. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ദേവാലയത്തില്‍ വരുന്നതിന്റെ കാരണം മാതാപിതാക്കളാണ്. അവര്‍ക്ക് തന്നെ അത് ബോധ്യം വന്നു. മക്കള്‍ തങ്ങളുടെ വിശ്വാസത്തില്‍ വളരണം എന്ന ചിന്തയിലേയ്ക്ക് അവര്‍ മാറി. പക്ഷേ, പ്രകടമായ എന്ത് മാറ്റം വരുത്താന്‍ പറ്റും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം നാട്ടില്‍ നിന്ന് വരുന്ന വൈദീകര്‍ അവിടുത്തെ സംസ്‌ക്കാരത്തില്‍ വളര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചു പരിചയമുള്ളവരാണ്. അവര്‍ ഇവിടെ വരുന്നത് രണ്ടു മൂന്ന് വര്‍ഷത്തെ സേവനത്തിനാണ്. പക്ഷേ, കുറച്ചു പേര്‍ തിരിച്ചു പോകുന്നു. കുറച്ചു പേര്‍ നില്ക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ തലമുറയുടെ രീതികളുമായിട്ട് ഇതുവരെയും പൂര്‍ണ്ണമായി ഇടപഴകാന്‍ സാധിച്ചിട്ടില്ല. പലകുറവുകള്‍ നമുക്കുണ്ട്. അതു കൊണ്ട് എത്രത്തോളം ഇവരെ സ്വാധീനിക്കാന്‍ പറ്റും എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കത്തില്ല.

ചോ. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ വളരുന്ന കുട്ടികള്‍. അവര്‍ വളരുന്ന മേഘലയില്‍ അവര്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം കാര്യക്ഷമതയുള്ള ധാരാളം പ്രവര്‍ത്തനങ്ങളുമുണ്ട്. സീറോ മലബാര്‍ സഭാചട്ടക്കൂടിനുള്ളിലേയ്ക്ക് മാതാപിതാക്കളുടെ പ്രേരണയില്‍ മാത്രമെത്തുന്ന ഈ കുട്ടികളില്‍, അവര്‍ ഇന്നേ വരെ അറിയാത്ത മിഷന്‍ലീഗിന് എന്ത് സ്ഥാനമാണുള്ളത്??

ഉ. ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സണ്‍ഡെ സ്‌ക്കൂളും അദ്ധ്യാപകരും കുട്ടികളും വല്ലപ്പോഴും കിട്ടുന്ന ഒന്നാണ്. വിശ്വാസ പരിശീലന രംഗത്ത് മാതാപിതാക്കളാണ് യഥാര്‍ത്ഥ അദ്ധ്യാപകര്‍. അവരാണ് വിശ്വാസം കൂടുതല്‍ പകര്‍ന്ന് കൊടുക്കേണ്ടവരും. അവര്‍ മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. എന്റെ മനസ്സിലുള്ളത് ഇതാണ്. എല്ലായിടത്തും മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കുക. മിഷന്‍ ലീഗിന്റെ ലക്ഷ്യങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക. നിലവിലുള്ള സാഹചര്യമനുസരിച്ച് എല്ലായിടത്തും പോയി അത് ചെയ്യുക എന്നത് എളുപ്പും അല്ല. പക്ഷേ, ആദ്യം ഇവരെ മിഷന്‍ ലീഗിന്റെ അംഗങ്ങളാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അംഗത്വം സ്വീകരിച്ചു കഴിഞ്ഞാല്‍ അതില്‍ കുറേപ്പേര്‍ക്ക് നേതൃത്വനിരയിലേയ്‌ക്കെത്താന്‍ സാധിക്കും. അങ്ങനെയെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാന്‍ ആഗ്രഹിക്കുന്നണ്ട്. അതില്‍ക്കൂടി കുട്ടികള്‍ക്ക് വളരാന്‍ സാധിക്കും.

ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനവും ഫാ. മുളയോലില്‍ ചാപ്ലിന്‍ ആയിരിക്കുന്ന ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിലുണ്ട്, 168 മണിക്കൂര്‍ ഉള്ള ഒരാഴ്ച്ചയില്‍ വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് സീറോ മലബാര്‍ വിശ്വാസ പരിശീലനത്തിന് കുട്ടികളെ കിട്ടുന്നത്. രൂപതയുടെ കീഴിലുള്ള മറ്റ് സ്ഥലങ്ങളില്‍ ഇത്രപോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍, 166 മണിക്കൂറും പാശ്ചാത്യ സംസ്‌ക്കാരം പഠിക്കുന്ന കുട്ടികളില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് എങ്ങനെ നടപ്പിലാക്കും?

ഉ. സമയം. അതാണ് ഏറ്റവും വലിയ പ്രതിസന്ധി. നിലവിലുള്ള സമയത്തില്‍ പരമാവധി ചെയ്യുക. ഇപ്പോള്‍ അതേ സാധ്യമാവുകയുള്ളൂ. മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള പ്രാര്‍ത്ഥനയുണ്ട്.  അത് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യമേ ചെയ്യാനൊരുങ്ങുന്നത്. സണ്‍േഡേ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ മുടങ്ങാതെ ആ പ്രാര്‍ത്ഥന കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കും. നിരന്തരം അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയത കുട്ടികളില്‍ വളരാന്‍ കാരണമാകും.അതുപോലെ മിഷന്‍ ലീഗിന്റെ പ്രത്യേകമായിട്ടുള്ള ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതിനായി പ്രത്യേക സമയവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് തുടക്കം എന്ന രീതിയില്‍ പൊതുവായിട്ടുള്ള കാര്യം മാത്രമാണ്. മറ്റുള്ള കുര്‍ബാന സെന്ററിലെ വൈദീകരുമായി കൂടിയാലോചിച്ചെങ്കില്‍ മാത്രമേ ഇതിന് ഒരു പൂര്‍ണ്ണരൂപമാവുകയുള്ളൂ. കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് പ്രധാന വിഷയം. പലയിടത്തും സൗകര്യങ്ങള്‍ പരിമിതമാണല്ലോ..!

ചോ. ബ്രിട്ടണ്‍ രൂപതയില്‍ ചുരുക്കം ചില ഇടവകകള്‍ ഒഴിച്ചാല്‍ മാസത്തില്‍ കഷ്ടിച്ച് ഒരു മലയാളം കുര്‍ബാന മാത്രം കിട്ടുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മകളാണ് അധികവും. പലപ്പോഴും അല്‍മായരുടെ ആദ്ധ്യാത്മീക ആവശ്യങ്ങള്‍ പൊലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നുമില്ല. ഇടവക രൂപീകരണമായിരുന്നില്ലേ ചെറുപുഷ്പ മിഷന്‍ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്നത് ?

ഉ. രൂപതയുടെ അടുത്ത പടി ഇടവക രൂപീകരണം തന്നെയാണ്. എന്നാല്‍ ഇതുപോലൊരു സ്ഥലത്ത് അത് അത്ര എളുപ്പമല്ല. പക്ഷേ ഇതുപോലുള്ള സംവിധാനങ്ങളില്‍ നിന്ന് കൊണ്ട് സംഘടനകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റും. പിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കമ്മീഷനും ഇത് സാധ്യമാകും എന്നതാണ് എന്റെ വിശ്വാസം. അമേരിക്കയിലും മറ്റും ആദ്യം രൂപത പ്രഖ്യാപിക്കുകയാണ് സഭ ചെയ്തത്. പിന്നീടാണ് ഇരിപ്പിടങ്ങളും ഇടവകകളും ഒക്കെയുണ്ടായത്. ബ്രിട്ടണ്‍ രൂപതയെ സംബന്ധിച്ചിടത്തോളം അല്‍മായ നേതൃത്വം ശക്തമാണ്. അതു കൊണ്ട് തന്നെ ഇടവകയായില്ലെങ്കിലും ഇതൊക്കെ സാധിക്കും. ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് എന്നു മാത്രം.

ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അച്ചന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചു വിടുന്നതിന് രൂപതയുടെ ഭാഗത്ത് നിന്ന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്?

ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുഗമമായി നടക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി പിതാവാണ്. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനം ഭംഗിയായി നടക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തരണം എന്ന് ആവശ്യപ്പെടാനുള്ള സമയവുമല്ല ഇത്. എല്ലാം കൃത്യമായ ഒരു സംവിധാനത്തിലേയ്ക്കാക്കണമെങ്കില്‍ പിതാവ് ഒരു പാട് കഠിനാധ്വാനം ചെയ്യേണ്ടി വരും. അതിന് വര്‍ഷങ്ങളുമെടുക്കും. ഓരോ ചാപ്ലിന്‍സിയിലുമുള്ള വൈദീകര്‍ മുന്‍ നിരയിലേയ്ക്ക് വന്ന് മിഷന്‍ ലീഗിന്റെ ശാഖകള്‍ തുടങ്ങുമ്പോഴാണ് മിഷന്‍ ലീഗ് പ്രവര്‍ത്തനക്ഷമതയുള്ളതാകുന്നത്. അതാണ് രൂപതയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ സപ്പോര്‍ട്ട്. വൈദീക ഗണം പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്രയും വേഗം ചെറുപുഷ്പ മിഷന്‍ ലീഗ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ സാധ്യമായത് പിതാവിന്റെ ദീര്‍ഘവീക്ഷണം തന്നെയാണ്.

ചോ. ചെറുപുഷ്പ മിഷന്‍ ലീഗിലെ മുന്‍ കാല പ്രവര്‍ത്തന പരിചയം പുതിയ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമാകും എന്നതില്‍ സംശയമില്ല. പക്ഷേ, പാശ്ചാത്യ സംസ്‌ക്കാരത്തില്‍ അത് എത്രമാത്രം ഗുണം ചെയ്യും?

ഉ. ഇക്കാര്യത്തില്‍ ഒരു പാട് ആശങ്ക എനിക്കുണ്ട്. നാട്ടിലെ കുട്ടികള്‍ ഒന്നാം ക്ലാസു മുതല്‍ മിഷന്‍ലീഗ്… മിഷന്‍ ലീഗ്.. എന്നൊക്കെ ആരെങ്കിലും പറഞ്ഞ് കേട്ടാണ് വളരുന്നത്. കൂടാതെ, മിഷന്‍ ലീഗിന്റെ റാലികള്‍, ക്രിസ്തുരാജന്റെ തിരുന്നാള്‍ ഇവിടെയൊക്കെ മിഷന്‍ ലീഗിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് പോകുന്നത്. ഇത് ചെറുപ്പം മുതല്‍ക്കേ കണ്ടു വളരുന്ന കുട്ടികളാണ് നമുക്കുള്ളത്. എന്നാല്‍ ഈ രാജ്യത്ത് അങ്ങനെ യാതൊരു സാധ്യതകളുമില്ല. മിഷന്‍ ലീഗിന്റെ മുദ്രാവാക്യം പോലും മലയാളത്തിന്റെ മധുരിമയില്‍ മുഴക്കാന്‍ ഈ രാജ്യത്തില്‍ പറ്റില്ല. കേരളത്തിലെ മിഷന്‍ ലീഗിനെ ഇവിടേയ്ക്ക് പറിച്ച് നടാന്‍ പറ്റില്ല. കുറെയൊക്കെ മാറ്റം വരുത്തേണ്ടി വരും. പക്ഷേ, എനിക്ക് ചില ആശയങ്ങളുണ്ട്. സമയത്തിന്റെ ഒരു വലിയ പ്രശ്‌നം പലതിനും മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നു.

ചോ. കുടിയേറ്റത്തിന്റെ രണ്ടാം തല മുറക്കാരെ ലക്ഷ്യം വെച്ചു കൊണ്ടാരംഭിക്കുന്ന മിഷന്‍ ലീഗിന് ഒന്നാം തലമുറക്കാരില്‍ നിന്ന് എന്ത് സഹകരണമാണ് ലഭിക്കുന്നത്?

ഉ. കുട്ടികളെ പള്ളികളില്‍ എത്തിക്കുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്. അതിലുപരി, പള്ളികളില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ള വീട്ടില്‍ നിന്നേ കുട്ടികളും പള്ളിയില്‍ വരത്തുള്ളൂ. അതുകൊണ്ട് മാതാപിതാക്കള്‍ വിശ്വാസ ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. അത് മാത്രമാണ് ഇനി രക്ഷ. അതു തന്നെയാണ് ഏറ്റവും വലിയ സപ്പോര്‍ട്ടും.

ചോ. ഒരു ഇടവകയുടെ എല്ലാ വിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അച്ചന്‍ ചാപ്ലിനായിരിക്കുന്ന സീറോ മലബാര്‍ ചാപ്ലിന്‍സിയെ ഒരു ഇടവകയായി ഉയര്‍ത്താത്തത്? രൂപത വരുന്നതിനു മുമ്പുതന്നെ ഒരിടവകയുടെ സ്വഭാവം കാണിച്ചു തുടങ്ങിയതല്ലേ സീറോ മലബാര്‍ ലീഡ്‌സ് ചാപ്ലിന്‍സി ! എന്നിട്ടും…

ഉ. അടിസ്ഥാനപരമായി നമുക്കൊരു പള്ളിയില്ല. ഇത്, ഉപയോഗിക്കാന്‍ വേണ്ടി മാത്രം തന്നിരിക്കുന്ന ഒരു പള്ളിയാണ്. അതു കൊണ്ട് പരിമിതികള്‍ ധാരാളം ഉണ്ട്. ഞാന്‍ അറിഞ്ഞിടത്തോളം സ്വന്തമായി നമുക്ക് പള്ളിയുണ്ടായതിനു ശേഷം ഇടവക രൂപീകരണം മതി എന്നാണ് പിതാവിന്റെ തീരുമാനം.
ചോ. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഫാ. മുളയോലില്‍ ചാപ്ലിനായ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി ഒരിടവകയായി ഉയര്‍ത്തപ്പെട്ടാല്‍ നിലവില്‍ കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതലായി അല്‍മായര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?

ഉ. ഇടവക എന്നു പറഞ്ഞാല്‍ കുടുംബങ്ങളുടെ വളരുന്ന കൂട്ടായ്മയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല. പക്ഷേ, ഇടവകയായി രൂപപ്പെട്ടാല്‍ മറ്റുള്ള ക്രൈസ്തവ കൂട്ടായ്മകളില്‍ നിന്നു കിട്ടുന്ന ആദ്ധ്യാത്മിക ഗുണങ്ങളേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മീകത സീറോ മലബാര്‍ വിശ്വാസികള്‍ക്ക് അനുഭവിക്കാം എന്നതില്‍ സംശയമില്ല.

ചോ. അഭിവന്ദ്യ പിതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ സന്തുഷ്ടനാണോ?

ഉ.  ചെയ്യുന്നതൊക്കെ രൂപതയുടെ നന്മയ്ക്ക് വേണ്ടിയാണ്.  പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വളര്‍ച്ചയെത്താത്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ധാരാളം പരിമിതികള്‍ ഉണ്ട്. കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതില്‍ പലതും ഇപ്പോഴും സഭയ്ക്ക് പുറത്താണ്.

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഔദ്യോഗീക ഉദ്ഘാടനം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലീഡ്‌സ് ചാപ്ലിന്‍സിയൊരുങ്ങി. ഈശോയെ ആദ്യമായി സ്വീകരിക്കാന്‍ കുറെ കുരുന്നു ഹൃദയങ്ങളും…

‘ഭാരതമേ നിന്‍ രക്ഷ നിന്‍ മക്കളില്‍’

 

അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെ വീണ്ടും മാഞ്ചസ്റ്ററില്‍ എത്തുന്നു. ഭീകരാക്രമണത്തില്‍ മനസുതകര്‍ന്ന ആരാധകര്‍ക്കൊപ്പം ചെലവഴിക്കാനും ചാരിറ്റി ഷോ! നടത്താനുമാണ് താരം എത്തുന്നത്. ഭീകരാക്രമണത്തിന്റെ ഇരകളായവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനാണ് ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഭൂമിയില്‍ എല്ലാവര്‍ക്കും പങ്കുവയ്ക്കാവുന്ന ഒരു കാര്യം സംഗീതമാണ്. സംഗീതം നമ്മുടെ മുറിവുണക്കുന്നു, നമ്മെ ഒന്നാക്കി മാറ്റുന്നു, നമ്മളെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ടു ഇതാകുന്നു തുടര്‍ന്നു ചെയ്യേണ്ടത്” ഭീകരാക്രമണത്തിന് ശേഷമുളള ആദ്യ പരസ്യപ്രതികരണത്തില്‍ ഗ്രാന്‍ഡെ പറഞ്ഞു. മെയ് 24ന് പ്രാദേശിക സമയം രാത്രി 10.35ന് മാഞ്ചസ്റ്ററിലെ സംഗീതക്കച്ചേരി കഴിഞ്ഞ് ഇരുപത്തിമൂന്നുകാരിയായ ഗായിക സ്‌റ്റേജ് വിട്ടയുടനെയായിരുന്നു സ്‌ഫോടനം. സംഗീത വേദിയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങി നിന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും സജീവമായി. പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം ചെറു പാര്‍ട്ടികളും പ്രചാരണങ്ങളില്‍ സജീവമാണ്. വളരെ വ്യത്യസ്തമായ വാഗ്ദാനവുമായാണ് യുകിപ് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റമിന്‍ ഡി ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ബുര്‍ഖയും നിഖാവും നിരോധിക്കുമെന്നതാണ് ഏറ്റവും പ്രധാനം. നിരവധി കാരണങ്ങളാണ് ബുര്‍ഖ നിരോധനത്തിനായി യുകിപ് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്.

ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കുന്നില്ല എന്നതാണ് പ്രധാനമായി ഉന്നയിക്കുന്ന വാദം. സൂര്യപ്രകാശമേല്‍ക്കുമ്പോളാണ് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉദ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ വൈറ്റമിന്‍ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണെന്ന പാര്‍ട്ടിയുടെ വാദത്തിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. വോട്ടുകള്‍ നേടാനുള്ള വിചിത്ര മാര്‍ഗങ്ങളാണ് യുകിപ് പ്രയോഗിക്കുന്നതെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നു.

2008ലെ കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള ആക്ടിനെയും യുകിപ് തള്ളുന്നു. ഇത് ശാസ്ത്രീയമല്ലെന്നാണ് പ്രകടന പത്രിക അവകാശപ്പെടുന്നത്. 2050ഓടെ ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ കുറയ്ക്കാമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് റോജര്‍ ഹെല്‍മര്‍ എംഇപിയുടെ ചിത്രമുള്ള പേജില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അധിക്ഷേപം നേരിടേണ്ടതായി വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ ഫോറന്‍സിക് ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ യുകെയിലെത്തി. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണം അട്ടിമറിക്കുന്ന വിധത്തിലാണ് തെളിവുകളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുരക്ഷ, ഇന്റലിജനന്‍സ് മേഖലകളില്‍ സഹകരിക്കുന്ന ഇരു രാജ്യങ്ങളുടെയും ബന്ധം തകരുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ടില്ലേഴ്‌സണ്‍ നേരിട്ട് എത്തിയത്.

ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി ടില്ലേഴ്‌സണ്‍ കൂടിക്കാഴ്ച നടത്തി. സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നെന്നും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. യുകെ-യുഎസ് ബന്ധത്തില്‍ ആദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് നേരിട്ടെത്തി ക്ഷമാപണം നടത്തുന്നതെന്നാണ് വിവരം. സംഭവത്തിന്റെ ഗൗരവം ട്രംപ് ഭരണകൂടം മനസിലാക്കിയതിന്റെ തെളിവാണ് വളരെ പെട്ടെന്നുതന്ന് ഈ വിധത്തില്‍ നടപടിയുണ്ടായത്.

ഏറ്റവും അടുത്ത ഇന്റലിജന്‍സ് സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. സ്‌ഫോടന സ്ഥലത്ത് നിന്ന് എടുത്ത ചിത്രങ്ങള്‍ കൂടുതല്‍ വിശകലങ്ങള്‍ക്കായി അമേരിക്കന്‍ ഇന്റലിജന്‍സിന് കൈമാറിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. സ്‌ഫോടനത്തിനേക്കുറിച്ചുള്ള അന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുകയും ചെയ്തു.

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ബോംബ് വെച്ച വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷം തടവ്. ഡാമന്‍ സ്മിത്ത് എന്ന് ഓട്ടിസം ബാധിച്ച 20കാരനാണ് സ്വന്തമായി നിര്‍മിച്ച് ബോംബ് ട്യൂബ് ട്രെയിനില്‍ വെച്ചത്. അല്‍ഖൈദ ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നാണ് ബോബ് നിര്‍മിക്കുന്നത് എങ്ങനെയാണെന്ന് ഇയാള്‍ മനസിലാക്കിയത്. ബോള്‍ ബെയറിംഗുകളില്‍ ഉപയോഗിക്കുന്ന ബോളുകള്‍ നിറച്ച്, ടെസ്‌കോയില്‍ നിന്ന് വാങ്ങിയ 2 പൗണ്ടിന്റെ ക്ലോക്ക് ഉപയോഗിച്ച് ടൈമറും നിര്‍മിച്ചിരുന്നു. എന്നാല്‍ ബോംബ് പരാജയപ്പെടുകയായിരുന്നു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറന്‍സിക് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ 2016 ഒക്ടോബര്‍ 20നാണ് ട്രെയിനില്‍ ബോംബ് വെച്ചത്. ജൂബിലി ലൈന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സംശയകരമായ വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടത്തുകയും ഡ്രൈവറെ അറിയിക്കുകയുമായിരുന്നു. പിന്നീട് വലിയതോതിലുള്ള സുരക്ഷാ പരിശോധനകളാണ് നടന്നത്. ബാഗ് വെച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സ്മിത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു സ്‌മോക്ക് ബോംബ് ആണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും പുക ഉയരുന്നതും യാത്രക്കിടയില്‍ ട്രെയിന്‍ നിര്‍ത്തുന്നതുമൊക്കെ കാണാനാണ് താന്‍ ഈ തമാശ ഒപ്പിച്ചതെന്നുമാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ അഞ്ച് ദിവസം നീണ്ട വിചാരണയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക ലക്ഷ്യങ്ങളുമായി സ്‌ഫോടകവസ്തു കൈവശം വെച്ചതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.

 

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കേരളത്തില്‍ നടപ്പാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും. മറ്റ് നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വന്ന ശേഷം മാത്രമേ ഉണ്ടാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രിമാരും പ്രതിപക്ഷവുമടക്കം വലിയ രീതിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനത്തില്‍ എതിര്‍പ്പുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യകരമാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥക്ക് ചേര്‍ന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടങ്ങളും അജണ്ടകളും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു സര്‍ക്കാരിനും ഇല്ലെന്നും ഇത് മൂലം ആയിരക്കണക്കിന് ആളുകളുടെ തൊഴിലാണ് നഷ്ടമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഇന്നലെ മന്ത്രിമാരായ കെ.ടി ജലീലും കെ രാജുവും വി.എസ് സുനില്‍കുമാറും ജി. സുധാകരനും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ അജണ്ട നടപ്പാക്കാനും രാജ്യത്തെ രണ്ട് ധ്രുവങ്ങളാക്കി മാറ്റാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം എന്നതടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇത് സംബന്ധിച്ച് കേരള മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ലണ്ടന്‍: ഭീകരാക്രമണമുണ്ടായാലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കണമെന്ന് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നിര്‍ദേശം. ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ആശുപത്രികള്‍ക്കും 27 സ്‌പെഷ്യല്‍ ട്രോമ കെയര്‍ യൂണിറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വാരാന്ത്യത്തില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നിഗമനത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. സര്‍ജിക്കല്‍ ടീമുകള്‍ ഏത് സമയത്തും തയ്യാറായിരിക്കണമെന്നാണ് നിര്‍ദേശം. ബോംബ് സ്‌ഫോടനമോ വെടിവെപ്പോ ഉണ്ടായാല്‍ അതില്‍ പരിക്കു പറ്റുന്നവര്‍ക്ക് ആവശ്യമായ പരിചരണം അടിയന്തരമായി ലഭ്യമാക്കാനാണ് ഈ നടപടി.

രാജ്യത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും സുരക്ഷാ ഭീഷണി ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മുന്‍കരുതലുകള്‍. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനു മുമ്പ് എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ട്രോമ, ക്രിസ് മോറാന്‍ ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

മാഞ്ചസറ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. സുരക്ഷ ശക്തമാക്കിയതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ ആശുപത്രികളെ ഇക്കാര്യം അറിയിച്ചെന്നും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും അധികൃതര് പറഞ്ഞു.

ലണ്ടന്‍: സ്വവര്‍ഗ ബന്ധങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് ക്രൈസ്തവ സഭകള്‍ നേരത്തേ സ്വീകരിച്ചു വന്നിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു എന്ന സൂചന നല്‍കി ഉദാര സമീപനവുമായി ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ്. ഒരേ ലിംഗത്തില്‍ നിന്നുള്ള വിവാഹങ്ങളും നടത്തിക്കൊടുക്കണമെന്ന് സഭ പുരോഹിതന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഗേ, ലെസ്ബിയന്‍ സമൂഹത്തോട് ഇക്കാലമത്രയും പുലര്‍ത്തിപ്പോന്നിരുന്ന വിവേചനത്തിന് സഭ മാപ്പ് പറയുകയും ചെയ്തു.

എഡിന്‍ബര്‍ഗില്‍ ചേര്‍ന്ന കിര്‍ക്ക് ജനറല്‍ അസംബ്ലിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ പുരോഹിതന്‍മാര്‍ക്ക് അനുവാദം നല്‍കുന്ന വിധത്തില്‍ സഭാനിയമങ്ങള്‍ മാറ്റിയെഴുതാനും അസംബ്ലി നിര്‍ദേശിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സഭയുടെ ഭരണ സമിതിയുടെ അനുവാദമില്ലാതെ ഒരു പുരോഹിതന്‍ സ്വവര്‍ഗ വിവാഹം നടത്തിക്കൊടുത്തിരുന്നു. അടുത്ത വര്‍ഷത്തെ അസംബ്ലിയില്‍ ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്തുമെന്നാണ് അറിയുന്നത്.

നിയമഭേദഗതികള്‍ വരുത്തുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സ്‌കോട്ടിഷ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വോട്ടെടുപ്പ് നടത്തുന്നുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ടാണ് സ്‌കോട്ടിഷ് സഭ ഈ തീരുമാനം എടുക്കുന്നത്. അന്താരാഷ്ട്ര ആംഗ്ലിക്കന്‍ സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളും വിലക്കുകളും വരെ നേരിടാന്‍ കാരണമാകുന്ന വിപ്ലവകരമായ തീരുമാനമാണ് ഇത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് നിലപാട് എടുത്തത് വിലക്കുകള്‍ ഉയരാന്‍ കാരണമായിരുന്നു.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ പരിക്കുകളുമായി രക്ഷപ്പെട്ട സ്ത്രീക്ക് കവചമായത് ഐഫോണ്‍. അതിശയോക്തിയാണെന്ന് കരുതാമെങ്കിലും ലിസ ബ്രിഡ്ജറ്റ് എന്ന 45കാരിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഐഫോണ്‍ ഒരു ബുള്ളറ്റ് പ്രൂഫ് പോലെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി അവസാനിച്ചതിനു ശേഷം ലിസ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ബോംബില്‍ നിന്ന് തെറിച്ചു വന്ന നട്ടുകളും മറ്റുമാണ് ഒട്ടേറെപ്പേരുടെ ജീവനെടുത്തത്. ലിസയുടെ തലക്കു നേരെ പാഞ്ഞുവന്ന ഒരു നട്ട് ഫോണില്‍ തട്ടി തെറിച്ചുപോകുകയായിരുന്നു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിസ ചികിത്സയിലാണ്. ഫോണില്‍ തട്ടിയ നട്ട് അവരുടെ ഒരു വിരല്‍ തകര്‍ത്തു. കണങ്കാലില്‍ പൊട്ടലും തുടയില്‍ വലിയൊരു മുറിവും ഇവര്‍ക്കുണ്ടായിട്ടുണ്ട്. അടുത്ത ഒരു ശസ്ത്രക്രിയക്കു കൂടി തയ്യാറെടുക്കുന്ന ഇവര്‍ അപകടാവസ്ഥ തരണം ചെയ്തതായും ഐഫോണ്‍ ആണ് അവരെ രക്ഷിച്ചതെന്നും ഭര്‍ത്താവായ സ്റ്റീവ് പറഞ്ഞു. മകള്‍ക്കും സുഹൃത്തിനുമൊപ്പമാണ് ലിസ സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വിരല്‍ നഷ്ടമായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതില്‍ ആശ്വസിക്കുകയാണെന്ന് സ്റ്റീവ് പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എമര്‍ജന്‍സി സര്‍വീസുകളെയും സ്റ്റീവ് അഭിനന്ദിച്ചു.

22 പേരുടെ മരണത്തിനു കാരണമായ മാഞ്ചസ്റ്റര്‍ ആക്രമണത്തിന ുശേഷം ബ്രിട്ടനില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വിധത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഇനിയും ഉണ്ടാകുമെന്നും വീണ്ടുമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. പോലീസിനൊപ്പം സൈന്യവും യുകെയില്‍ സുരക്ഷക്കായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.

Copyright © . All rights reserved