ഫാ.ബിജു കുന്നയ്ക്കാട്ട്
മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ മക്കളാണ്. മക്കള്‍ക്ക് മാതാപിതാക്കളും. ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ഈ ബന്ധത്തില്‍, ചില മാതാപിതാക്കള്‍ മക്കളോടുള്ള തങ്ങളുടെ സമീപനരീതിയിലെ പ്രത്യേകത കൊണ്ട് കൂടുതലായി ശ്രദ്ധിക്കപ്പെടാറുണ്ട്. മക്കളുടെ മനസും അഭിരുചികളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മാതാപിതാക്കള്‍ ബാക്കി പല മാതാപിതാക്കള്‍ക്കും മാതൃകയും പ്രചോദനവുമാകുന്നു.
യാസിര്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഈ ദിവസങ്ങളില്‍ സംസാരവിഷയം. ‘രാജന്‍ അബ്രഹാം’ എന്ന ഒരു പിതാവ്, പത്താം ക്ലാസിലെ കണക്കു പരീക്ഷയില്‍ തോറ്റുപോയ മകനെ കുറ്റപ്പെടുത്താതെ ‘സാരമില്ലടാ മോനേ…. നമുക്ക് ഇനിയും സമയമുണ്ടല്ലോ…. എന്റെ കുട്ടി വിഷമിക്കണ്ടാട്ടോ’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുക മാത്രമല്ല, അവന്‍ ആവശ്യപ്പെട്ടിരുന്ന വിലകൂടിയ ഫുട്ബോള്‍ ബൂട്ട് ഗള്‍ഫില്‍ നിന്ന് സുഹൃത്തുവഴി നാട്ടില്‍ തന്റെ മകനെത്തിച്ചു കൊടുക്കുകയും ചെയ്തു. ”കണക്കില്‍ മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ് … കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ”. പന്ത്രണ്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് ജനനത്തെ തുടര്‍ന്ന് ചെറിയ രീതിയില്‍ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ഉണ്ടായിരുന്നിട്ടും സ്പെഷ്യല്‍ സ്‌കൂളില്‍ പോകാതെ സാധാരണ സ്‌കൂളില്‍ പഠിച്ച് കണക്കിനൊഴികെയുള്ള വിഷയങ്ങളിലെല്ലാം തന്റെ മകന്‍ ജയിച്ചത് രാജന്‍ അബ്രഹാമിന് വലിയ കാര്യം തന്നെയായിരുന്നു. ചെറിയ അംഗവൈകല്യമുണ്ടെങ്കിലും പഠനത്തോടൊപ്പം ഫുട്ബോളിലും തന്റെ മകനു താല്‍പര്യമുണ്ടെന്നറിഞ്ഞ ആ പിതാവ് വിലകൂടിയ ബൂട്ട്സ് വാങ്ങി അവനെ പ്രോത്സാഹിപ്പിക്കുന്നു- തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ് ഈ അച്ഛന്‍!
പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ നല്‍കുന്നു. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അന്‍പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുള്ള പശ്ചാത്തലമായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും അളക്കപ്പെടരുത്.

വിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്റെ അമ്മ അദ്ദേഹത്തിന്റെ ജീവിത വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. എഡിസണ്‍ കുട്ടിയായിരുന്നപ്പോള്‍ പഠനത്തില്‍ ഏറെ പിന്നോക്കമായിരുന്നു. ഇതുമനസിലാക്കിയ അധ്യാപകന്‍ അവന്റെ അമ്മയ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ”നിങ്ങളുടെ മകന്‍ പഠിക്കാന്‍ ഏറെ പിറകിലാണ്, പരീക്ഷയില്‍ തോറ്റ് സ്‌കൂളിന് നാണക്കേടുണ്ടാക്കുന്നതിനു പകരം അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്”. കത്തു കണ്ട അമ്മ ഏറെ വിഷമിച്ചെങ്കിലും, കത്തിലെന്താണ് എഴുതിയിരിക്കുന്നതെന്നു തന്നോടു ചോദിച്ച എഡിസനോട് അമ്മ പറഞ്ഞു; ”എഡിസന്റെ കഴിവിനൊത്ത് അവനെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കു പറ്റാത്തതിനാല്‍ അവന്റെ നല്ല ഭാവിക്കായി അവനെ ഈ സ്‌കൂളില്‍ നിന്നു മാറ്റുന്നതായിരിക്കും നല്ലത്, എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നാളെ മുതല്‍ നീ പുതിയ സ്‌കൂളിലാണ് പഠിക്കുന്നത്.”എഴുത്തിലെ സത്യമറിയാതെ അമ്മ പറഞ്ഞതു വിശ്വസിച്ച് എഡിസണ്‍ തന്റെ അഭിരുചിക്ക് ചേര്‍ന്ന മറ്റൊരു സ്‌കൂളില്‍ പഠിച്ചു. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിലായിരുന്നു അവനു താല്‍പര്യം. അതിന് അനുകൂലമായ സ്‌കൂള്‍ സാഹചര്യത്തിലൂടെ പഠിച്ചുവളര്‍ന്ന എഡിസണ്‍ നിരവധി കണ്ടുപിടിത്തങ്ങളുടെ പിതാവായി മാറിയ വിഖ്യാത ശാസ്ത്രജ്ഞനായി മാറി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ മരണാനന്തരം എഡിസണ്‍ അമ്മയുടെ അലമാര പരിശോധിക്കുമ്പോള്‍ പണ്ട് സ്‌കൂളില്‍ നിന്ന് അധ്യാപകനെഴുതിയ കുറിപ്പ് കണ്ടെടുത്തു. അതുവായിച്ച് കണ്ണീരടക്കാനാവാതെ, അന്ന് തന്നെ കുറ്റപ്പെടുത്താതെ തന്റെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വളര്‍ത്തിയ അമ്മയെ ഓര്‍ത്ത് അഭിമാനിച്ചു.
മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു – മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി (Job Satisfaction) ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുക്കേണ്ടി വന്നിട്ട് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.
പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്ഥങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ (Talents) ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ ഇത്തരം കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.

എംപിയും അറിയപ്പെടുന്ന സിനിമാനടനുമായ ശ്രീ. ഇന്നസെന്റിന്റെ ജീവിതവിജയത്തിന്റെ മുഖ്യശില്‍പികളിലൊരാള്‍ തന്റെ അച്ഛനാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. തന്റെ സഹോദരങ്ങളെല്ലാം നല്ലതുപോലെ പഠിക്കുകയും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ ഇന്നസെന്റ് മാത്രം പഠനത്തില്‍ അത്ര മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കുവാന്‍ ചെല്ലാന്‍ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആ നല്ല അച്ഛന്‍ ചെയ്തതോ, മാര്‍ക്ക് കുറഞ്ഞതു കാരണം തന്റെ മകന്‍, പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുവിക്കുവാന്‍ തന്റെയടുത്ത് വരാന്‍ ഭയക്കുന്നു എന്നു മനസിലാക്കിയപ്പോള്‍, അവനറിയാതെ തന്നെ അവന്റെ ബുക്കിനുള്ളില്‍ നിന്ന് പ്രോഗ്രസ് കാര്‍ഡെടുത്ത് ഒപ്പിട്ട് തിരിച്ചുവച്ചു!
മകനെ വെറുതെ കുറ്റപ്പെടുത്താതെ, അവന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറായ ആ നല്ല അച്ഛനെ ശ്രീ. ഇന്നസെന്റ് നന്ദിയോടെ സ്മരിച്ചു.
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്? ഗുരു മറുപടി പറഞ്ഞു; ”ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്ഥങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്”. പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.
വാര്‍ഷിക പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. ”പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടികളുടെ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കുകയാണല്ലോ. കുട്ടിയുടെ റിസള്‍ട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ ആധി എനിക്കറിയാം. പക്ഷേ ഒരു കാര്യം ഓര്‍മ്മിക്കുക – പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കിടയില്‍ –
* കണക്ക് മനസിലാക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു കലാകാരനുണ്ട്.
* ചരിത്രത്തെയും ഇംഗ്ലീഷിനെയും ഗൗരവത്തിലെടുക്കാത്ത ഒരു സംരംഭകന്‍ ഉണ്ട്.
* കെമിസ്ട്രിക്ക് ലഭിക്കുന്ന മാര്‍ക്ക് കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലാത്ത ഒരു സംഗീത പ്രതിഭയുണ്ട്
ഫിസിക്സിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കേണ്ട ഒരു കായിക താരം ഉണ്ട്.
നിങ്ങളുടെ കുട്ടി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ തീര്‍ച്ചയായും അതൊരു സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ അവരുടെ ആതമവിശ്വാസത്തെയും ആത്മാഭിമാനത്തെയും അവരില്‍നിന്ന് തട്ടിപ്പറിക്കരുത്. സാരമില്ല, അതൊരു പരീക്ഷ മാത്രമായിരുന്നു എന്ന് അവരെ ആശ്വസിപ്പിക്കുക. അതിലും വലിയ കാര്യങ്ങള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ ചെയ്യാനുണ്ട് എന്നുമാത്രം പറയുക. അത്രമാത്രം മതി. അവര്‍ ലോകം കീഴടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അവരുടെ സ്വപ്‌നങ്ങളെയും കഴിവുകളെയും ഇല്ലാതാക്കാന്‍ ഒരു പരീക്ഷയ്ക്കും ഒരു മാര്‍ക്കിനും സാധിക്കില്ല. ഒരു കാര്യം കൂടി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല ഈ ലോകത്ത് സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതെന്ന് നിങ്ങള്‍ അറിയുക.
പല നിറത്തിലുള്ള പൂക്കള്‍ ഒരു തോട്ടത്തിന് കൂടുതല്‍ ചാരുത നല്‍കുന്നതുപോലെ വിവിധ കഴിവുകളാല്‍ ശോഭിക്കുന്നവരെക്കൊണ്ട് ഈ ലോകത്തിനും ഭംഗി വര്‍ദ്ധിക്കട്ടെ. നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് ജീവിതവിജയം നേടാന്‍ ഇടയാകട്ടെ. ”നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തമാണ് (റോമ: 12: 6)
പരീക്ഷാക്കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും വിജയം ആശംസിക്കുന്നു. പരീക്ഷയില്‍ തോറ്റാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കുന്നതാണ് പ്രധാനം എന്നത് മറക്കാതിരിക്കാം. നന്മ നിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു.
സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പ്രകനപത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ നയം ഇന്ത്യന്‍ കറി റെസ്റ്റോറന്റുകള്‍ക്ക് മരണമണിയാകുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ വിദഗ്ദ്ധരായ ജീവനക്കാരെ സൃഷ്ടിക്കാനെന്ന പേരില്‍ ലെവി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇത് നൂറുകണക്കിന് റെസ്‌റ്റോറന്റ് ഉടമയും മുന്‍നിര ഷെഫുമായ സൈറസ് ടോഡിവാല പറയുന്നു. അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലണ്ടനിലെ കഫേ സ്‌പൈസ് നമസ്‌തേ റെസ്റ്റോറന്റ് ഉടമയാണ് ഇദ്ദേഹം.
കുടിയേറ്റം നിയന്ത്രിക്കാനായി കൊണ്ടുവരുന്ന വര്‍ദ്ധിപ്പിച്ച ലെവികളും ചാര്‍ജുകളും വന്‍ റെസ്റ്റോറന്റുകളുമായി മത്സരിച്ച് നിലനില്‍ക്കാനുള്ള ചെറുകിട സംരംഭങ്ങളുടെ ശേഷി ഇല്ലാതാക്കും. ഇത് റെസ്‌റ്റോറന്റ് സേവനങ്ങളുടെ നിരക്ക് ഉയരാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാതെയുള്ള ജീവനക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഏറ്റവും കടുത്ത ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ്അദ്ദേഹം പറഞ്ഞു. 1000 പൗണ്ടായിരുന്നു ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ലെവിയായി പ്രതിവര്‍ഷം നല്‍കേണ്ടിയിരുന്നത്. ഇത് 2000 പൗണ്ട ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സ്‌കില്‍ എഡ്യുക്കേഷനില്‍ റെസ്റ്റോറന്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് ഈ പദ്ധതിയെന്നാണ് കണ്‍സര്‍വേറ്റീവ് നല്‍കുന്ന വിശദീകരണം.
ലണ്ടന്‍: സ്‌കൂളുകളില്‍ നല്‍കി വരുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്താനുള്ള പ്രധാനമന്തി തെരേസ മേയുടെ നീക്കം 9 ലക്ഷം കുട്ടികളഎ നേരിട്ട് ബാധിക്കും. കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലാണ് ഉച്ചഭക്ഷമ പരിപാടി നിര്‍ത്തുമെന്ന് സൂചനയുള്ളത്. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 6 ലക്ഷം കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ജോലികള്‍ ഉണ്ടെങ്കിലും രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവര്‍ക്കുമായി മാത്രം ഉച്ചഭക്ഷണ പരിപാടി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് പ്രകടനപത്രികയിലുള്ളത്.
സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തലാക്കി ബ്രേക്ക്ഫാസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. സ്‌കൂള്‍ ഫണ്ടിംഗ് വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനായി ഇതിലൂടെ മിച്ചം പിടിക്കുന്ന തുക സ്‌കൂള്‍ ഫണ്ടുകളായി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നേരത്തേ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ഓരോ കുട്ടിക്കും 440 പൗണ്ട് വീതം അധികച്ചെലവ് കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയാണ് ഇത്. 650 പൗണ്ട് വീതം ഓരോ കുട്ടിയിലും മിച്ചം പിടിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകൂട്ടുന്നത്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയാണ് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. തീരെ ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരുമെന്നും വാഗ്ദാനമുണ്ട്.
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ ഇടയില്‍ പുകയുന്ന അതൃപ്തി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് എന്‍എച്ച്എസ് തലവന്‍മാരുടെ നിര്‍ദേശം. ശമ്പളത്തിലും നിയമന വിഷയത്തിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് വന്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഇവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ആശുപത്രികളെും മാനസികാരോഗ്യ കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2000 ഡോക്ടര്‍മാര്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെത്തുടര്‍ന്ന് യുകെ വിടുമെന്ന് ജിപി നേതാക്കന്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സന്‍ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ശമ്പള വര്‍ദ്ധന തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നും ഈ പ്രശ്‌നം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മനസിലാക്കാം. പക്ഷേ അത്തരം നിയന്ത്രണങ്ങള്‍ നിയമനങ്ങളെയും നിലവിലുള്ള ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. മുന്‍ ടോറി ഹെല്‍ത്ത് സെക്രട്ടറി സ്റ്റീഫന്‍ ഡോറല്‍ ചെയര്‍മാനായ സംഘടനയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍
കഴിഞ്ഞയാഴ്ചയാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തങ്ങള്‍ സമരത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി രംഗത്തെത്തിയത്. തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും സമരത്തിന് പിന്തുണ നല്‍കിയെന്നാണ് സംഘടന അറിയിച്ചത്. ശമ്പള വര്‍ദ്ധനവ് 1 ശതമാനമാക്കിയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതോടെ നഴ്‌സിംഗ് മേഖലയിലുള്ളവര്‍ അതിനേക്കാള്‍ ശമ്പളം ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജോലികളിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
വിമര്‍ശനങ്ങള്‍… മുന്നറിയിപ്പുകള്‍..
സ്വയം തിരുത്തി പ്രത്യാശയുടെ നാളെയിലേക്ക് സഞ്ചരിക്കാന്‍ ഒരു സമൂഹം ഒരുങ്ങുമ്പോള്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാദ്ധ്യമത്തിന്റെ രണ്ടാമത് ജന്മദിനം ലെസ്റ്ററില്‍ നടന്നപ്പോള്‍ ഞായറാഴ്ചയുടെ സങ്കീര്‍ത്തനവും എത്തി. മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ ആദ്യ എക്സല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടായത് നോട്ടിംഗ്ഹാം രൂപതയുടെ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പി.ആര്‍.ഒ.യുമായ റവ. ഫാ. ബിജു കുന്നയ്ക്കാടിന് ആയിരുന്നു. ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം എന്ന പേരില്‍ ഓരോ ആഴ്ചയിലേയും സമകാലീന സംഭവങ്ങളെ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖന പരമ്പരയുടെ സൃഷ്ടാവ് എന്ന നിലയില്‍ ആണ് ഫാ. ബിജു കുന്നയ്ക്കാട് അവാര്‍ഡിന് അര്‍ഹനായത്.
2016ല്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസനാളില്‍ ‘ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ’ എന്ന തലക്കെട്ടില്‍ ഒരു വണക്കമാസ കാലം മലയാളം യുകെ ജനങ്ങളിലെത്തിച്ചപ്പോള്‍, ആദ്യമായി എഴുതിയതും ഫാ. കുന്നയ്ക്കാട്ട് തന്നെ ആയിരുന്നു. പിന്നീടത് ഞായറാഴ്ചയുടെ സങ്കീര്‍ത്തനമായി മാറി. മാധ്യമ ധര്‍മ്മത്തിലെ വേറിട്ട ഏടുകള്‍ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമായി പിന്നീടതു മാറി. ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ സ്ഥിരം പംക്തിയായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. പതിനായിരക്കണക്കിന് ജനങ്ങള്‍ ഇന്നത് വായിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമിടയിലൂടെ തിങ്ങിയും ഞെരുങ്ങിയും സഞ്ചരിച്ച് അമ്പതാമാഴ്ചയിലേയ്ക്ക് ഫാ. കുന്നയ്ക്കാട്ട് എത്തുകമ്പോണ് അവാര്‍ഡും അച്ചനെ തേടിയെത്തിയത്.
ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ ഒഴുകിയെത്തിയ രണ്ടായിരത്തോളം യുകെ മലയാളികളെ സാക്ഷി നിര്‍ത്തിയാണ് ഫാ. ബിജു കുന്നയ്ക്കാട് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്.
സത്യങ്ങള്‍ വളച്ചൊടിക്കാതെ, വാര്‍ത്തകളിലേക്ക് തുറന്ന് പിടിച്ച കണ്ണുകളുമായി പ്രവര്‍ത്തിക്കുന്ന മലയാളം യുകെ എന്ന മാദ്ധ്യമത്തിന്‍റെ അവാര്‍ഡ് സ്വീകരിക്കാന്‍ അവസരം ലഭിച്ചത് തനിക്ക് ഏറെ സന്തോഷം നല്‍കുന്നതായി ഫാ. ബിജു കുന്നയ്ക്കാട്ട് പറഞ്ഞു.

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ടതിന് കാരണമുണ്ട്!!
കൃത്യമായി ഓരോ ആഴ്ചകളിലും..
സമാന ചിന്തകളുടെ പൂര്‍ത്തീകരണം…
നിസ്സാരമെന്നു കണ്ടതിനെ പലതും സമൂഹത്തില്‍ തുറന്നു കാട്ടി…
ധൈര്യം.. അത് അപാരം എന്ന് ജനങ്ങള്‍ തുറന്നു പറഞ്ഞു..
ലളിതമായിരുന്നില്ല ഈ ജീവിതം… അതൊരു വഴിത്തിരിവായി. കരുണയുടെ വഴിയേ സഞ്ചരിച്ചു…ഏറ്റെടുത്ത ഉത്തരവാദിത്വം നിറവേറ്റാനുള്ള നെട്ടോട്ടം..
വിഷയങ്ങളോടുള്ള താല്പര്യം..
അതിലുപരി സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വൈദീകന്‍ ജാതി മത ഭേദമെന്യേ സമൂഹത്തിന് കൊടുക്കുന്ന നന്മ, അത് മലയാളം യുകെ തിരിച്ചറിഞ്ഞു. സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ഇതു തന്നെയായിരുന്നു യൂറോപ്പ് നോക്കിക്കാണുന്ന ഞായറാഴ്ചയുടെ സങ്കീര്‍ത്തനം…
സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ : രണ്ടായിരത്തോളം യുകെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് ആസ്വദിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് യുകെയിലെ മികച്ച വ്യക്തിത്വങ്ങളെയും, സംഘടനകളെയും ആദരിക്കുന്ന വേദി കൂടി ആയിരുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് ആദ്യമായി സമ്മാനിക്കപ്പെട്ട വേദിയില്‍ ആദരിക്കപ്പെട്ടത് യുകെ മലയാളി സമൂഹത്തിലെ ശ്രേഷ്ഠ സംഘടനകളും വ്യക്തികളും മാത്രമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ വൈശാഖ് ഉദ്ഘാടനം ചെയ്ത മലയാളം യുകെ എക്സല്‍ അവാര്‍ഡില്‍ മുഖ്യാതിഥി ആയിരുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആയിരുന്നു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കിയത് യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ സ്ഥാപക പ്രസിഡണ്ട് ആയ വര്‍ഗീസ് ജോണ്‍ ആയിരുന്നു. തന്‍റെ പ്രവാസ ജീവിതത്തിന്‍റെ ഏറിയ പങ്കും യുകെ മലയാളികളെ ഒരുമിച്ച് ചേര്‍ക്കുന്നതിനും കലാ കായിക സംസ്കാരിക രംഗങ്ങളിലെ അവരുടെ വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിച്ച വര്‍ഗീസ് ജോണിന് ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ടത് യുകെ മലയാളി സമൂഹം തന്നെയാണ്.

2009 ജൂലൈയില്‍ രൂപം കൊണ്ട യുക്മ എന്ന സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ച വര്‍ഗീസ് ജോണ്‍ ആദ്യകാലത്ത് നിരവധി ത്യാഗങ്ങള്‍ സഹിച്ചായിരുന്നു യുക്മ കെട്ടിപ്പടുത്തത്. രൂപം കൊണ്ട കാലത്ത് വ്യക്തികളും സംഘടനകളും യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ യുകെയിലുടനീളം സഞ്ചരിച്ച വര്‍ഗീസ് ജോണ്‍ യുകെയിലെ ഒട്ടു മിക്ക സംഘടനകളിലും എത്തി ഭാരവാഹികളുമായി സംസാരിച്ച് യുക്മ എന്ന പ്രസ്ഥാനത്തിന്‍റെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കി കൊടുക്കുകയും നിരവധി അസോസിയേഷനുകളെ യുക്മയില്‍ അംഗത്വം നല്‍കി യുക്മയുടെ ഭാഗമാക്കുകയും ചെയ്തു.
വര്‍ഗീസ് ജോണ്‍ കെട്ടിപ്പടുത്ത അടിത്തറയില്‍ വളര്‍ന്ന യുക്മ പില്‍ക്കാലത്ത് യുകെ മലയാളി സമൂഹത്തിന് പല ആപത്ത് ഘട്ടങ്ങളിലും തുണയായി മാറുന്ന കാഴ്ചയ്ക്ക് മലയാളി സമൂഹം സാക്ഷ്യം വഹിച്ചു. അതോടൊപ്പം തന്നെ കേരളീയ സംസ്കാരവും കലാരൂപങ്ങളും യുകെ മലയാളി സമൂഹത്തിന്‍റെ ഭാഗമായി നിലനിര്‍ത്തുന്നതിലും യുക്മ വഹിച്ച് വരുന്ന പങ്ക് നിസ്തുലമാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുകെ മലയാളി സമൂഹത്തെ ഒന്നടങ്കം ഒരുമിച്ച് ചേര്‍ത്ത് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക വഴി യുകെ മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിലും ഇന്ന് യുക്മ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ആലപ്പുഴ ജില്ലക്കാരനായ വര്‍ഗീസ് ജോണ്‍ കൂട്ടുകാര്‍ക്കും യുകെ മലയാളികള്‍ക്കും ഇടയില്‍ അറിയപ്പെടുന്നത് സണ്ണിച്ചേട്ടന്‍ എന്ന പേരിലാണ്. ഇദ്ദേഹത്തിന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്നത് ഭാര്യ ലവ് ലി വര്‍ഗീസ് മക്കളായ ആന്‍ തെരേസ വര്‍ഗീസ്, ജേക്കബ് ജോണ്‍ വര്‍ഗീസ് എന്നിവരടങ്ങിയ കുടുംബമാണ്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വര്‍ഗീസ് ജോണിന് സമ്മാനിച്ചു.

കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള അവസരം ലഭിച്ചത് ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയ രാജ തോമസിന് ആണ്. തന്‍റെ അഞ്ചാം വയസ്സ് മുതല്‍ കരാട്ടെ പരിശീലനം ആരംഭിച്ച രാജ തോമസ് ഇന്ന് ഒരു മലയാളിക്ക് ഈ രംഗത്ത് എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുള്ള ഏറ്റവും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുകയാണ്. പൂര്‍ണ്ണമായ സമര്‍പ്പണം കരാട്ടെയ്ക്ക് നല്‍കിയ രാജ തോമസ് കോളേജ് വിദ്യാഭ്യാസ കാലഘട്ടം എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഒന്നിലധികം ഡോജോകളില്‍ (കരാട്ടെ പരിശീലന കേന്ദ്രം) അദ്ധ്യാപകനായി മാറിയിരുന്നു.
യൂണിവേഴ്സിറ്റി പഠന കാലത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ഇദ്ദേഹം ഇവിടെയും കരാട്ടെ പരിശീലനം തുടരുകയും നിരവധി പേര്‍ക്ക് കരാട്ടെയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് യുകെയിലെത്തിയ ശേഷം ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ പരിശീലന കേന്ദ്രങ്ങള്‍ യുകെയില്‍ ആരംഭിക്കുകയും യുകെയിലെ കരാട്ടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി മാറുകയും ചെയ്തു. ഇന്ന് യുകെയില്‍ പലയിടങ്ങളിലായി നിരവധി ഡോജോകളും ലെസ്റ്ററില്‍ സ്വന്തമായി ആസ്ഥാന മന്ദിരവും സൈബുക്കാന്‍ കരാട്ടെയ്ക്ക് ഉണ്ട്. ഇവിടങ്ങളില്‍ എല്ലാമായി ആയിരത്തോളം ശിഷ്യഗണങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. പൂര്‍ണ്ണതയ്ക്കായി ഇടയ്ക്കിടെ ജപ്പാനില്‍ എത്തി ഇപ്പോഴും പരിശീലനം തുടരുന്ന ഇദ്ദേഹം കരാട്ടെ കൂടാതെ കുബുഡോയിലും ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്.
കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹത്തിന്‍റെ ഭാര്യ ബിജിലി രാജ തോമസ് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. രണ്ട് മക്കള്‍. ലിയോ തോമസ്, റിയോ തോമസ് എന്നിവരും കരാട്ടെയുടെ വഴികളില്‍ തന്നെയാണ് സഞ്ചാരം. മികച്ച ആരോഗ്യ പരിപാലനത്തിന് ഉതകും എന്നതിനാല്‍ മുതിര്‍ന്നവര്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ആണ് കൂട്ടുകാര്‍ക്കിടയില്‍ പ്രിന്‍സ് എന്നറിയപ്പെടുന്ന രാജ തോമസ്. കായിക രംഗത്ത് നിന്നുള്ള മികച്ച പ്രതിഭയ്ക്ക് ഉള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്.
Also read :
ലണ്ടന്‍: ബ്രിട്ടനിലേക്ക് സര്‍വീസ് നടത്തുന്ന നാലിലൊന്ന് വിമാനങ്ങള്‍ വൈകിയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. സിവില്‍ ഏവിയേഷന്‍ രേഖകളില്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ ഈസിജെറ്റ് നടത്തുന്ന സര്‍വീസുകളില്‍ 66 ശതമാനം മാത്രമേ വ്യോമയാന നിലവാരം അനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന കൃത്യ സമയം പാലിക്കുന്നുള്ളൂ എന്നാണ് കണക്ക്. 15 മിനിറ്റ് വരെ വൈകാന്‍ ഇളവ് നല്‍കുന്നതാണ് ഈ മാനദണ്ഡം. യുകെയിലെ 25 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന 35 എയര്‍ലൈനുകളുടെ 8,50,000 ഫ്‌ളൈറ്റുകളുടെ വിവരങ്ങളാണ് വിശകലനം നടത്തിയത്.
എട്ട് ബ്രിട്ടീഷ് വ്യോമയാനക്കമ്പനികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യോമയാന വ്യവസായത്തില്‍ കൃത്യനിഷ്ഠയുടെ ശരാശരി നിലവാരമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന 74 ശതമാനം പാലിക്കാന്‍ മിക്ക സര്‍വീസുകള്‍ക്കു കഴിയുന്നില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. തോംസണ്‍ 68 ശതമാനവും ജെറ്റ് 2 71 ശതമാനവും മൊണാര്‍ക്ക്, തോമസ് കുക്ക് എന്നിവ 72 ശതമാനവും വീതം പാലിക്കുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ് നേടിയ കൃത്യനിഷ്ഠയുടെ കണക്കാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.
ശരാശരിക്കു മുകളില്‍ പ്രകടനം നടത്തിയ ബ്രിട്ടീഷ് കമ്പനികള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്, ഫ്‌ളൈബി എന്നിവയാണ്. 79 ശതമാനവും 82 ശതമാനവുമാണ് ഇവ യഥാക്രമം നേടിയത്. ഈസിജെറ്റ് യുകെയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണെന്നും ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും തിരക്കുള്ള പാതകളിലുമാണ് കമ്പനിയുടെ സര്‍വീസുകളെന്നും ഈസിജെറ്റ് വക്താവ് അറിയിച്ചു. 2016ല്‍ 76 ശതമാനവും 2017ല്‍ 80 ശതമാനവും കൃത്യനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തങ്ങളുടെ രേഖകള്‍ പറയുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ഡച്ച് കമ്പനിയായ കെഎല്‍എം (88 ശതമാനം), ഖത്തര്‍ എയര്‍വേയ്‌സ് (86) ഐബീരിയ (84) എന്നിവയാണ് കൃത്യനിഷ്ഠയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. 60 ശതമാനവുമായി നോര്‍വീജിയന്‍, 56 ശതമാനവുമായി ഐസ്‌ലാന്‍ഡ് എയര്‍, 55 ശതമാനം നേടി എയര്‍ ട്രാന്‍സാറ്റ് ഓഫ് ക്യാനഡ എന്നിവ പട്ടികയില്‍ ഏറ്റവും പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഏതായാലും വിമാനം വൈകലിനും റദ്ദാക്കലിനും പേര്‌കേട്ട എയര്‍ ഇന്ത്യ പട്ടികയില്‍ മോശം സ്ഥാനങ്ങളിലല്ലെന്ന് ആശ്വസിക്കാം.
ലണ്ടന്‍: ആയിരക്കണക്കിന് ആളുകളുടെ അകാലമരണത്തിന് ഇടയാക്കുന്ന വായുമലിനീകരണത്തിന്റെ വിവരങ്ങള്‍ കൗണ്‍സിലുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് വെളിപ്പെടുത്തല്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കരട് എയര്‍ ക്വാളിറ്റി പ്ലാനില്‍ കൗണ്‍സിലുകള്‍ക്ക് നല്‍കാവുന്ന സഹായം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കണമെന്ന് കോടതി നല്‍കിയ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിനായി നടപടികള്‍ ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത് കുറച്ച് കാലം കൂടി നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പട്ടെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. അതിനനാലാണ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോളും ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 77 കൗണ്‍സിലുകളില്‍ 59ഉം എയര്‍ പൊള്യൂഷന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അവസരം നല്‍കുന്ന വിധത്തില്‍ 1995ലെ എന്‍വയണ്‍മെന്റ് ആക്ട് അനുസരിച്ച് വേണം ഇവ സമര്‍പ്പിക്കാന്‍.
34 അതോറിറ്റികള്‍ 2011 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ തയ്യാറാക്കിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ചിലര്‍ ഈ കണക്കുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന വാദം ഉന്നയിക്കുന്നുണ്ട്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ രാജ്യത്തെ 44 ശതമാനം കൗണ്‍സിലുകളും വായു മലിനീകരണത്തിന്റെ തോതും ആഴവും അളക്കാനും അതിന്റെ അപകടസാധ്യതകള്‍ വിലയിരുത്താനും ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഡിസ്‌മോഗ് യുകെ എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ജൂണ്‍ 19ന് ഔദ്യോഗികമായി ആരംഭിക്കും. യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ചര്‍ച്ചകളിലൊന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നതിനായുള്ള ചര്‍ച്ച. ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനു ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ബ്രിട്ടന്റെ ബ്രെക്‌സിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന ആളുമായി ബാര്‍ണിയര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. 15 മാസത്തോളം ഈ ചര്‍ച്ചകള്‍ നീളുമെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ കമ്മീഷനാണ് ബാര്‍ണിയറുടെ നേതൃത്വത്തില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ഈ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ചര്‍ച്ചകളുടെ രൂപരേഖയും തിയതികളേക്കുറിച്ചുള്ള വിവരങ്ങളും കഴിഞ്ഞയാഴ്ച സംഘെ ബ്രസല്‍സില്‍ അവതരിപ്പിച്ചു. യൂണിയന്റെ ബജറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൈമാറിയിട്ടില്ല. അഭയാര്‍ത്ഥി പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് യുകെ വീറ്റോ ചെയ്തതിനെത്തുടര്‍ന്ന് ബ്രെക്‌സിറ്റില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു മുമ്പായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രാഥമിക ചര്‍ച്ചകള്‍ യൂണിയന്‍ ഒഴിവാക്കിയിരുന്നു.
ജൂണ്‍ 8ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി തീരുമാനങ്ങള്‍ ഉണ്ടാകുന്നത് പെരുമാറ്റച്ചട്ടത്തെ ബാധിക്കുമെന്ന നിലപാടും ബ്രിട്ടന്‍ സ്വീകരിച്ചു. ഇതോടെ എല്ലാ നീക്കങ്ങളും യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ പ്രാഥമികമായ കാര്യങ്ങളില്‍ പോലും ധാരണയില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ക്കു തൊട്ടു മുമ്പായി കുറച്ചു സമയം നഷ്ടമാകാനുള്ള സാധ്യതയും തുറക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വിശ്വാസികള്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും പിന്തുടരാന്‍ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളര്‍ച്ചയിലെ നിര്‍ണ്ണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാര്‍ സഭാ മക്കള്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാര്‍ത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരമ്പര്യമുളള ആചാര രീതികളും ആരാധനാക്രമാനുഷ്ഠാനങ്ങളും കൈവിടാതെ സൂക്ഷിച്ചു. സഭാമക്കളുടെ ഈ താല്‍പര്യത്തിന്റെയും സഭാ നേതൃത്വത്തിന്റെ നിതാന്തജാഗ്രതയുടെയും ഫലമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ കുടിയേറിപ്പാര്‍ത്തിടത്തെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും വേദപാഠക്ലാസിലൂടെ പുതുതലമുറയ്ക്കും കുഞ്ഞുങ്ങള്‍ക്കും വിശ്വാസ പരിശീലനം നല്‍കുകയും ചെയ്തു.
ഈജിപ്തില്‍ നിന്നും കാനാന്‍ നാട്ടിലേക്കു യാത്ര ചെയ്ത ഇസ്രായേല്‍ ജനം മരുഭൂമിയില്‍ ഇടയ്ക്കു താവളമടിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ കൂടെയുളള ദൈവത്തിനായി ബലിപീഠം പണിത് ബലിയര്‍പ്പിച്ചു (പുറപ്പാട് 17:15). ഉപജീവനത്തിനും അതിജീവനത്തിനുമായി അന്യ നാടുകളിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങളും പോയിടത്തൊക്കെ തങ്ങളുടെ കൂടെയുളള ദൈവത്തിന് തങ്ങളുടെ സ്വന്തം ആരാധന ക്രമത്തില്‍ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ എന്നും ഉത്സുകരാണ്. ഈ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും ആത്മീയ താല്പര്യത്തിനും ദൈവം നല്‍കിയ സവിശേഷ അനുഗ്രഹമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. കഴിഞ്ഞ 20-ഓളം വര്‍ഷങ്ങളിലായി യു.കെ യിലേക്ക് കുടിയേറിയ അരലക്ഷത്തോളം ചെറുപ്പക്കാരായ സഭാംഗങ്ങള്‍ക്ക് ആത്മീയ നേതൃത്വം വഹിക്കാനും തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസത്തില്‍ അവരെ ആഴപ്പെടുത്താനും ദൈവകൃപയാല്‍ നിയമിതനായത് ചെറുപ്പക്കാരനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുമേനിയും.
യു.കെ യുടെ ജീവിത സാഹചര്യങ്ങളില്‍ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളിലേയ്ക്ക് ഈ അമൂല്യ പൈതൃകം പകരുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. മാതാപിതാക്കള്‍ക്ക് മലയാളം മാതൃഭാഷയാണെങ്കിലും കുട്ടികളില്‍ പലര്‍ക്കും മാതൃഭാഷ പോലെ അടുപ്പമുളളത് ഇംഗ്ലീഷിനോടാണ്. അതുകൊണ്ട് തന്നെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ സീറോ മലബാര്‍ സഭാ പൈതൃകം ഇംഗ്ലീഷ് ഭാഷയിലുളള തിരുക്കര്‍മ്മങ്ങളിലൂടെ കൂടുതല്‍ അടുത്തറിയുന്നതു പോലെ യു.കെ യിലുളള യുവതലമുറയിലെ കുട്ടികളും തങ്ങളുടെ മാതൃസഭയെ കുറിച്ച് അവര്‍ക്കു കൂടുതല്‍ പരിചിതമായ ഇംഗ്ലീഷ് ഭാഷയിലെ തിരുക്കര്‍മ്മങ്ങളിലൂടെ അടുത്തറിയാന്‍ ഇടയാക്കണമെന്ന് രൂപതാധ്യക്ഷന്‍ ആഗ്രഹിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ച് അഭിവന്ദ്യപിതാവു തന്നെ ഈ പുതിയ രീതിക്കു തുടക്കം കുറിച്ചിരിക്കുന്നു. സാധ്യമാകുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ചും കുട്ടികള്‍ കൂടുതലായി ആരാധനയില്‍ പങ്കുചേരുന്ന അവസരങ്ങളിലും അഭിവന്ദ്യപിതാവ് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു വരുന്നു. അഭിവന്ദ്യ പിതാവിന്റെ ആഹ്വാനത്തെയും മാതൃകയെയും പിന്‍തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുളള സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പണത്തിനായുളള ഒരുക്കങ്ങള്‍ നടന്നു വരുന്നു. സവിശേഷ പ്രാധാന്യവും കാലോചിതവും സാഹചര്യങ്ങള്‍ക്കനുസൃതമായ ഈ പുതിയ രീതിക്ക് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഉദ്യമത്തിനു അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മരിയന്‍ ടി. വി എല്ലാ ശനിയാഴ്ചയും യു.കെ സമയം രാവിലെ 11 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിക്കുന്ന ഇംഗ്ലീഷ് സീറോ മലബാര്‍ വി. കുര്‍ബാന സംപ്രേഷണം ചെയ്യുന്നു എന്നത് അത്യന്തം ആഹ്ലാദകരവും മാതൃകാപരവുമായ കാര്യമാണ്. സഭയുടെ ദൈവരാജ്യ പ്രഘോഷണ ശുശ്രൂഷയില്‍ സവിശേഷമായ വിധത്തില്‍ പങ്കുചേരുന്ന മരിയന്‍ ടിവിയുടെ എല്ലാ ദൈവ ശുശ്രൂഷകളെയും ദൈവമനുഗ്രഹിക്കുമാറാകട്ടെ. ‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന പ്രവാചക തുല്യമായ വചനത്തിന്റെ പൂര്‍ത്തിയും സഭയുടെ ഇക്കാലത്തിലുളള വളര്‍ച്ചയും തുടര്‍ച്ചയും നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളിലൂടെയാവാന്‍ ഇംഗ്ലീഷ് ഭാഷയില്‍ വി. കുര്‍ബാനയും മറ്റു ശുശ്രൂഷകളും വലിയൊരു കാരണമാകുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.