സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
സംഭവത്തേത്തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. അഭയാര്‍ത്ഥികളെ നാട് കടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നതും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളുടെ എട്ട് പ്രതിനിധികളാണ് വിമാനം വളഞ്ഞതെന്ന് ആക്ടിവിസ്റ്റുകളുടെ പ്രസ്താവന പറയുന്നു.
നൈജീരിയ, ഘാന എന്നിവിടങ്ങളിലേക്ക് അഭയാര്‍ത്ഥികളെ പറ്റത്തോടെ അയക്കാന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നാണ് പ്രസ്താവന. സ്റ്റോപ്പ് ചാര്‍ട്ടര്‍ ഫ്‌ളൈറ്റ്‌സ് എന്‍ഡ് ഡിപോര്‍ട്ടേഷന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.
കൊച്ചി: സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്ന നഴ്സിങ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. അബുദാബിയില്‍ നിന്നും പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിയ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി സിബിഐക്ക് കൈമാറുകയായിരുന്നു. അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ നിരവധിപേരെ പറ്റിച്ച് കോടികള്‍ സ്വന്തമാക്കിയെന്ന കേസില്‍ സിബിഐ ഇയാളെ മൂന്നാംപ്രതിയാക്കിയിരുന്നു.
കുവൈത്തിലേക്ക് നേഴ്സ്മാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. റിക്രൂട്ട്മെന്റ് സേവനഫീസായി 19,500 രൂപ മാത്രം ഈടാക്കാന്‍ അനുവാദമുള്ളപ്പോള്‍ 1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി വാങ്ങിച്ചിരുന്നത്. 1291 പേരെ റിക്രൂട്ട് ചെയ്തതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടല്‍. പക്ഷെ തട്ടിപ്പിനിരയായവരാരും പരാതിയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ കുവൈത്തില്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസൊന്നുമില്ല.
തട്ടിപ്പിന് സഹായിച്ചുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് എല്‍. അഡോള്‍ഫസിനെ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉതുപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ അഡോള്‍ഫിന്റെ പങ്ക് വ്യക്തമാകുമായിരുന്നുള്ളു. റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ സമാഹരിച്ച പണം മുഴുവന്‍ ഹവാലയായാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.
ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്ന ഇന്നു മുതല്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സ്വാതന്ത്ര്യമുണ്ടാവില്ലെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് എംഇപിമാര്‍ ഈ നിലപാടുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് യൂണിയന്റെ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയറും സൂചിപ്പിച്ചു.
അങ്ങനെയാണ് ബ്രിട്ടന്‍ തീരുമാനിക്കുന്നതെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുകെയിലേക്ക് വരുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നിയന്ത്രിതമായ അവകാശങ്ങളേ ഉണ്ടായിരിക്കുകയുള്ളു. നിലവിലുള്ളവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുമെന്നാണ് വിവരം. ഇക്കാര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന അഞ്ച് പേജുള്ള പ്രമേയം അടുത്ത ബുധനാഴ്ച അവതരിപ്പിക്കും.
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
പാര്‍ലമെന്റില്‍ ഉച്ചക്ക് 12.30 ഓടെയായിരിക്കും പ്രഖ്‌യാപനം ഉണ്ടാവുക. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റിന് പ്രധാനമന്ത്രി ഒപ്പുവെച്ച കത്ത് നേരിട്ട് നല്‍കും. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തോടെയാണ് യൂറോപ്യന്‍ കൗണ്‍സിലുമായി ബ്രിട്ടന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഈ ബന്ധമാണ് ഇതോടെ ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി ബ്രിട്ടന് നേരിടേണ്ടി വരുന്നത്. ജനഹിതപരിശോധനഫലം അനുസരിച്ചുള്ള നടപടികള്‍ ആയതിനാല്‍ ലേബറും ഇതിനെ പിന്തുണയ്ക്കുകയാണ്.
അജിത്ത് പാലിയത്ത്
സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2017’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെ മലയാളികള്‍ നെഞ്ചേറ്റിയ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യുകെയുടെ ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം അവതരിപ്പിക്കുന്ന ‘മയൂര ഫെസ്റ്റ് 2017’നെക്കുറിച്ച് കേട്ടറിഞ്ഞു പരിപാടി അവതരിപ്പിക്കാന്‍ അനവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരുവാന്‍ ഒരുങ്ങി കഴിഞ്ഞു. അവതരിപ്പിക്കുന്ന പരിപാടികളുടെ ബാഹുല്യം മൂലം മുന്‍ നിശ്ചയിച്ചതിന് മുമ്പ് തന്നെ പരിപാടികള്‍ നടത്തുവാന്‍ സംഘാടകര്‍ തയ്യാറാവുകയാണ്. സംഗീതനൃത്ത പരിപാടികളിലൂടെ യുകെയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും കൈപിടിച്ച് കൊണ്ടുവരുവാനായി നടത്തുന്ന സ്റ്റേജ്ജ് ലൈവ് പ്രോഗ്രാമുകളിലെ വൈവിദ്ധ്യത കൊണ്ടാണ് അനവധി ആളുകള്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്നോട്ട് വരുന്നത്. ഈ വൈവിധ്യതയാണ് ജനഹൃദയങ്ങളില്‍ ട്യൂണ്‍ ഓഫ് ആര്‍ട്‌സിനു സ്വീകാര്യത നേടി കൊടുക്കുന്നതും.
‘ട്യൂണ് ഓഫ് ആര്‍ട്ട്‌സ് യുകെയുടെ നാലാമത്തെ പരിപാടിയാണ് മയൂര ഫെസ്റ്റ് 2017 എന്ന പേരില്‍ ഏപ്രില്‍ 2ന് നടത്തുന്നത്. ‘ബ്ലൂമിങ് ടാലന്റ്‌സ്’ എന്ന പ്രോഗ്രാമിലൂടെ ഒരു കൊച്ചു കലാകാരിയെ ഞങ്ങള്‍ കലാലോകത്തിന് പരിചയപ്പെടുത്തുകയുണ്ടായി. ഇങ്ങനെ ഓരോ കലാകാരന്മാര്‍ ഉയര്‍ന്നു വരുന്നതില്‍ അവരോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു .
യുകെയിലെ പ്രമുഖ വ്യക്തികള്‍ അതിഥികളായി എത്തുന്ന പരിപാടിയില്‍ ലണ്ടനിലെ പ്രശസ്ത നാടക നടന്മാരായ ജൈസണ്‍ ജോര്‍ജ്ജും കീര്‍ത്തി സോമരാജനും സംഘവും അവതരിപ്പിക്കുന്ന ‘തീന്‍മേശയിലേ ദുരന്തം’ എന്ന പ്രശസ്ത സാമൂഹ്യ നാടകം അവതരിപ്പിക്കുന്നതാണ്. അനവധി ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ഒപ്പം കലാഭവന്‍ നൈസിന്റെ ചുവടുകള്‍ക്കൊപ്പിച്ചു നടത്തുന്ന നൃത്ത നൃത്ത്യങ്ങളും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി ശ്രോതാക്കളെ കൊണ്ടുപോകുവാന്‍ നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ നാഷണല്‍ ബ്യൂട്ടി പേജന്റ് 2016-2017 മല്‍സരത്തില്‍ മിസ്സ് ഗ്ലോസ്റ്റര്‍ ആയി മല്‍സരിച്ച് വിജയിച്ച ഗ്ലോസ്റ്ററില്‍ തമസ്സിക്കുന്ന ചേര്‍ത്തല സ്വദേശികളായ മനോജിന്റെയും രശ്മിയുടെയും മകളായ സിയന്‍ ജേക്കബ് (Cien Jacob)എന്ന ആറു വയസുകാരിയെ മയൂര ഫെസ്റ്റ് 2017പരിപാടിയില്‍ അനുമോദിക്കുന്നു.
£1 നിരക്കില്‍ മുഴുവന്‍ ദിവസത്തിലേക്ക് കാര്‍പാര്‍ക്കിങ് ലഭ്യമാണ്. ഒപ്പം മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ഹാളില്‍ ലഭിക്കും. പരിപാടി 2017 ഏപ്രില്‍ മാസം 2നും ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത നൃത്ത ആസ്വാദനത്തിലേക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന മയൂര ഫെസ്റ്റ് 2017 മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ നിമിഷത്തിന് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക് Ajith Paliath (Sheffield) 07411708055,Pream Northampton- 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham – 07828739276. Toni Kettering 07428136547 Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351
ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/
സമയം : 2017 ഏപ്രില് 2, വൈകീട്ട് 2 മണിമുതല്‍. പ്രവേശനം സൌജന്യം. പാര്‍ക്കിങ് ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ
റിക് സണ്‍ ജോസ്, എറണാകുളം (Consulting Psychologist)
‘വിശ്വസിക്കാന്‍ പറ്റുന്നില്ല അവള്‍ മരിച്ചൂന്ന്.
മരിക്കാന്‍ മാത്രം എന്തുണ്ടായി ഇവിടെ’
‘എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവള്‍ക്ക്!’
‘എന്തൊരു മണ്ടത്തരമാണവള്‍ ചെയ്തത്’
‘ഈ തലമുറയെന്താ ഇങ്ങനെ’
ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.
ഓരോ ആത്മഹത്യയും തീവ്രമായ തീരുമാനം എന്നതിലുപരി അടിയന്തര പരിചരണം ലഭിക്കേണ്ടിയിരുന്ന കടുത്ത ഒരു മാനസിക ആഘാതമാണ്. ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്ന കുറേ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒരു മാനസികാഘാതം. ആ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ വ്യക്തി ബന്ധത്തിന്റെ സ്‌നേഹ ചരടുകള്‍ എത്ര ദുര്‍ബലമാണ് എന്നുവേണം മനസ്സിലാക്കാന്‍. വിവരിക്കാന്‍ പറ്റാത്ത അതിതീവ്രമായ മാനസിക സമ്മര്‍ദ്ദം മനസ്സിനെ ദുര്‍ബലപ്പെടുത്തി ആത്മഹത്യയിലേക്ക് ഒരു വ്യക്തിയെ തള്ളിനീക്കുന്ന അന്ധകാര നിമിഷങ്ങളെ ആ വ്യക്തിയോട് അടുപ്പമുള്ളവര്‍ക്കു ഒന്നു ശ്രദ്ധിച്ചാല്‍ തിരിച്ചറിയാനാകുന്നതേയുള്ളൂ. ആ തിരിച്ചറിവ് പ്രിയപ്പെട്ട വ്യക്തിക്കുവേണ്ടി മറ്റു പലതും മറന്ന് മുന്‍വിധിയില്ലാതെ അടിയന്തിരമായി പ്രവര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും. ആത്മഹത്യയുടെ അടിയന്തിര സന്ദര്‍ഭങ്ങളെ തിരിച്ചറിയാനും അതിനനുസരിച്ച് ആ വ്യക്തിക്കുവേണ്ടി പ്രവര്‍ത്തിക്കാനും *അനാസ്ഥ കാണിച്ചാല്‍ അതു ഗുരുതരമായ സ്‌നേഹരാഹിത്യമാണ്… പ്രേരണയ്ക്കു തുല്യമായ കുറ്റകൃത്യം.
മരണത്തിനു തുനിഞ്ഞിറങ്ങിയ മനസ്സ് താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളില്‍ പലതും പുറത്തു കാണിക്കും. ആത്മഹത്യയ്ക്കുള്ള മനസ്സിന്റെ ഈ മുന്നൊരുക്കങ്ങളെ നമുക്കു തിരിച്ചറിയാനാകട്ടെ…
*1. അസാധാരണമായ പെരുമാറ്റങ്ങള്‍*
അടുപ്പമുള്ളവരോടുള്ള സ്‌നേഹ സംഭാഷണങ്ങളില്‍ നിന്നും പെട്ടെന്നുള്ള ഒഴിവാകല്‍.
അമിതമായ ഏകാന്തതയും അസാധാരണമായ നിശബ്ദതയും
മനസ്സിലുള്ള പ്രയാസത്തെ അടുപ്പമുള്ളവരുടെ മുമ്പില്‍ നിഷേധിക്കാനും മൂടിവെയ്ക്കാനുമുള്ള പ്രത്യേക പരിശ്രമങ്ങള്‍.
ഒറ്റക്കും അടുപ്പമുള്ളവരുടെ മുന്നിലുമുള്ള നിയന്ത്രണാതീതമായ കരച്ചില്‍.
പെട്ടെന്നു കാണപ്പെടുന്ന നിഗൂഢമായ ശാന്തത.
അസാധാരണമായ അഭ്യര്‍ത്ഥനകളും ആഗ്രഹങ്ങളും.
മുന്നൊരുക്കമായ ചില അസാധാരണ ക്രമീകരണങ്ങള്‍.
അടുപ്പമുള്ളവരോടു കാണിക്കുന്ന അസാധാരണമായ വൈകാരിക സ്‌നേഹ പ്രകടനങ്ങള്‍
സാധാരണയായി പാലിച്ചുകൊണ്ടിരുന്ന പൊതു നിയമങ്ങള്‍, പൊതുവായ പെരുമാറ്റ രീതികള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ലംഘനം.
അസമയത്തുള്ള യാത്രകള്‍/ അസമയത്തുള്ള പുറത്തു പോകല്‍/ അസമയത്തുള്ള തിരിച്ചു വരവ്
രാത്രിമുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായ അസാധാരണ ഉറക്കം.
പാട്ട്, സിനിമ തുടങ്ങിയ വിനോദങ്ങളില്‍ നിന്നും സന്തോഷകരമായ മറ്റു കാര്യങ്ങളില്‍ നിന്നുമുള്ള അകാരണമായ പിന്‍മാറ്റം.
ഭക്ഷണം, വെള്ളം, സൗന്ദര്യത്തിലുള്ള ശ്രദ്ധ എന്നിവ അകാരണമായി ഒഴിവാക്കുന്നത്.
ചെയ്തുകൊണ്ടിരുന്ന ജോലിയിലും ഏറ്റെടുത്ത ദൗത്യങ്ങളിലുമുള്ള അകാരണമായ പിന്‍മാറ്റം.
കണ്ണാടിയിലൊ ഫോട്ടോയിലോ സ്വന്തം മുഖം നോക്കിയുള്ള അസാധാരണ വികാരാധീന പ്രകടനങ്ങള്‍
അസാധാരണമായ സ്വകാര്യ എഴുത്തുകുത്തുകള്‍. ആത്മഹത്യാകുറിപ്പുകള്‍.
സാധാരണ കാര്യങ്ങളില്‍ കാണുന്ന അസാധാരണമായ ശ്രദ്ധയില്ലായ്മ.
നിലവിലുള്ള സാഹചര്യത്തില്‍ നിന്നും മനസ്സുമാറി ഗൗരവമേറിയ ഏതോ ചിന്തിയിലാണ്ടിരിക്കുന്നത്.
ജീവനോടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്റര്‍നെറ്റിലോ സംസാരത്തിലോ ബുദ്ധിപൂര്‍വ്വം തിരയുന്നത്.
ജീവനൊടുക്കാനുള്ള ചില വസ്തുക്കള്‍ മുറിയില്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുന്നത്.
പെട്ടെന്ന് എല്ലാറ്റിനോടുമുള്ള താത്പര്യക്കുറവ്.
*2. സൂചന തരുന്ന സംസാരങ്ങള്‍*
‘മതിയായി’, ‘മരിച്ചാല്‍ മതിയായിരുന്നു’, ‘ചിലതു തീരുമാനിച്ചിട്ടുണ്ട്’, തുടങ്ങിയ ആത്മഹത്യാ സൂചകങ്ങള്‍.
‘നോക്കിക്കോ’, ‘എല്ലാവരേയും ഞാന്‍ കാണിച്ചു തരാം’ എന്നിങ്ങനെയുള്ള ഭീഷണികള്‍.
തിയതിയും ദിവസവും പറഞ്ഞുള്ള തീരുമാന പ്രസ്താവനകള്‍.
ആത്മഹത്യ ചെയ്യാനുള്ള ഉദ്യമത്തേയും മരണത്തേയും സാധൂകരിച്ചുള്ള സംസാരങ്ങള്‍
ആത്മഹത്യ ചെയ്തവരെപ്പറ്റിയുള്ള സംസാരങ്ങള്‍.
‘എനിക്ക് ആരുമില്ല’, ‘ജീവിക്കാന്‍ ഇനി ഒരു മാര്‍ഗ്ഗവുമില്ല’, ‘ഞാന്‍ നശിച്ചു’ തുടങ്ങിയ നിരാശയാര്‍ന്നതും മനസ്സു മടുത്തതുമായ വാക്കുകള്‍.
അസാധാരണ ഗൗരവം പ്രകടമാകുന്ന ദൃഢമായ മറുപടികള്‍.
*3.ശരീര-മുഖ ഭാവങ്ങളില്‍ തെളിയുന്ന സൂചനകള്‍*
അതീവ ദുഃഖം അമര്‍ത്തിപ്പിടിച്ച നിറഞ്ഞ വാടിയ മുഖം.
അനുദിന പ്രവര്‍ത്തനങ്ങളില്‍ ആവശ്യത്തിനു ശ്രദ്ധ ചെലുത്താത്ത, ഏകാഗ്രതയില്ലാത്ത കണ്ണുകളുടെ ചലനം.
ക്ഷീണം തോന്നുന്ന ശരീരം.
അകാരണമായ ശരീര വേദന.
കടുത്ത മാനസിക സമ്മര്‍ദ്ദം തോന്നുന്ന മുഖഭാവം.
എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്ന ദൃഢമായ ചലനങ്ങള്‍.
ശരീരത്തിന്റ ഭാരം അസാധാരണമായി കുറയുന്നത്.
ലൈംഗീക ബന്ധത്തോടു പെട്ടെന്നുള്ള താത്പര്യക്കുറവ്.
വസ്ത്രധാരണത്തിലും അണിഞ്ഞൊരുങ്ങുന്നതിലുമുള്ള താത്പര്യക്കുറവുമൂലം കാഴ്ചയില്‍ പ്രകടമാകുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍.
സാധാരണ നിറത്തില്‍ നിന്നും കൂടുതല്‍ ഇരുണ്ടതായി തോന്നുന്ന മുഖം.
സ്വതന്ത്രമായും സ്വാഭാവികമായും തമാശകളുടേയും വ്യക്തികളുടേയും മുമ്പില്‍ ചിരിക്കാനുള്ള അസാധാരണ വിമുഖത.
*4. തീവ്രമായ വൈകാരിക നില*
കൃത്യമായി വേര്‍തിരിച്ചൂ മനസിലാക്കാനാവാത്ത അതിതീവ്രമായ വൈകാരിക പ്രശ്‌നങ്ങള്‍
നിയന്ത്രണാധീതമായ നിരാശ, സങ്കടം, ദേഷ്യം, വൈരാഗ്യം.
തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടക്കിവച്ചിരിക്കുന്ന തീവ്ര വികാരങ്ങള്‍.
റജി നന്തികാട്ട് (പി. ആര്‍. ഒ )
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് യുക്മ നാഷണല്‍ കലാ- കായിക മേളകളില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിക്കും. നാഷണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനെ പ്രധിനിധീകരിച്ച് സമ്മാനം നേടിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി വേദിയില്‍ അരങ്ങേറും.
ആഘോഷഭരിതമായി ഉദ്ഘാടനച്ചടങ്ങിനെ മാറ്റുന്നതിനായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബെന്നി തോമസ് (പ്രസിഡന്റ്), ജോബി ജോര്‍ജ് (സെക്രട്ടറി), ഷാനില്‍ അനങ്ങാരത്ത് (ട്രഷറര്‍) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലയളവിലേക്ക് പുതമയാര്‍ന്ന നിരവധി കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന ആഘോഷച്ചടങ്ങില്‍ യുക്മ നാഷണല്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
ഉദ്ഘാടനച്ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വേദിയുടെ വിലാസം:
Neyland Village Hall
Church Lane
Neyland
Colchester
co6 4jh
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ : 07753329563
മലയാളം യുകെ ന്യൂസ് ടീം
വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളി൯െറ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളി൯െറ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.
11.05 ന് ഫ്യൂണറൽ ഡയറക്ടർസ് മൃതദേഹം ചർച്ചയിലേയ്ക്ക് വഹിച്ചു. കവാടത്തിൽ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ധൂപാഭികേഷത്തോടെ അൾത്താരയ്ക്ക് മുമ്പിലേക്ക് സ്വീകരിച്ചു. ഫാ.സജി മലയിൽ പുത്തൻ പുരയ്ക്കലിലടക്കം 15 ഓളം വൈദികർ അൾത്താരയിൽ അണിനിരന്നു. പോളി൯െറ പ്രിയ മക്കളായ കിംബർലിയും ആഞ്ചലയും DAD എന്ന് എഴുതിയ വെളുത്ത പുഷ്പങ്ങളുടെ റീത്ത് അൾത്താരയ്ക്ക് മുമ്പിൽ സമർപ്പിച്ചു. നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പോളിന് പുഷ്പചക്രങ്ങൾ അർപ്പിച്ചു.
11.18 ന് കുർബാന ആരംഭിച്ചു. വി. ഗ്രന്ഥ വായനയ്ക്ക് ശേഷം മാർ ജോസഫ് സ്രാമ്പിക്കൽ തന്നെ പ്രസംഗത്തിൽ സ്നേഹനിധിയായ പോളി൯െറ അകാല വിയോഗത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിച്ചു. പോളി൯െറ പത്നി മിനിയ്ക്കും മക്കളായ കിംബർലിയ്ക്കും അഞ്ചലയ്ക്കും ഈ സഹന നിമിഷത്തിൽ മലയാളി സമൂഹം നല്കുന്ന പിന്തുണ പ്രത്യേകം പരാമർശിച്ചു. “ഈശോ എന്ന സമാധാനത്തിൽ പോൾ എത്തി ചേർന്നിരിക്കുകയാണ്. പോൾ സ്വർഗത്തിലേയ്ക്ക് ജനിച്ചിരിക്കുകയാണ്. വി.കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം. കുർബാനയിലെ പ്രാർത്ഥനയിലൂടെയാണ് നാം വിശ്വാസം ഉറപ്പിക്കുന്നത്, സഹനത്തിന് ശക്തി ലഭിക്കുന്നത്”. മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
തുടർന്ന് ഇരുപതോളം കുട്ടികൾ പ്രാർത്ഥനാ ചിന്തകൾ വിശ്വാസ സൂഹത്തിനു മുൻപിൽ അർപ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് തിരുകർമ്മങ്ങൾ നടന്നത്. തുടർന്ന് പോളി൯െറ ആത്മാവിനായി പ്രാർത്ഥിച്ചു കൊണ്ട് വിശ്വാസ സമൂഹം വി.കുർബാന സ്വീകരിച്ചു. കുർബാനയുടെ സമാപന ആശീർവാദത്തിനു ശേഷം ആഞ്ചല പഠിക്കുന്ന സ്കൂളിലെ കുട്ടികൾ ഫ്യൂണറൽ സോങ്ങ് അവതരിപ്പിച്ചു. തുടർന്നു തങ്ങളുടെ പപ്പായെ സ്മരിച്ചു കൊണ്ട് ആഞ്ചലയും കിംബർലിയും ഓർമ്മകൾ പങ്കുവെച്ചു. എല്ലാവർക്കും ത൯െറ പപ്പാ പ്രിയങ്കരനായിരുന്നുവെന്ന് കിംബർലി പറഞ്ഞു.
സ്നേഹനിധിയായ പപ്പായുടെ ഓർമ്മകൾ കുരുന്നുകൾ പങ്കുവെച്ചത് ചർച്ചിൽ കൂടിയിരുന്നവരെ കണ്ണീരണിയിച്ചു. പോളി൯െറ സഹോദരൻ അനുസ്മരണ പ്രസംഗം നടത്തി. ഈ വിഷമഘട്ടത്തിൽ കുടുംബത്തിന് പൂർണ പിന്തുണ നല്കിയ മലയാളി സമൂഹത്തിനും വിവിധ സംഘടനകൾക്കും വൈദികർക്കും പോലീസിനും അദ്ദേഹം നന്ദി പറഞ്ഞു. പൊതു സമൂഹം പോളിന് രണ്ടു വരികളിലായി നിരന്ന് ആദരാജ്ഞലികൾ അർപ്പിച്ചു. തുടർന്ന് പോളി൯െറ പത്നി മിനിയും മക്കളായ കിംബർലിയും ആഞ്ചലയും വിടവാങ്ങൽ മുത്തം നല്കി. അതിനു ശേഷം മാർ സ്രാമ്പിക്കലി൯െറ നേതൃത്വത്തിൽ ഒപ്പീസ് നടന്നു. വിടവാങ്ങുന്നേൽ എന്ന ഗാനം ദേവാലയത്തിൽ ഗായക സംഘം ആലപിക്കുമ്പോൾ പോളിന്റെ ശവമഞ്ചം സംസ്കാര ചടങ്ങുകൾക്കായി പുറത്തേയ്ക്ക് വഹിച്ചു.
തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് വിവരമുണ്ട്. വിവാഹമോചിതയായ ഇവര്‍ കോഴിക്കോട്ട് നിന്നാണ ജേര്‍ണലിസം പഠിച്ചത്. ഇവരുടെ സുഹൃത്തായ ഷോര്‍ട്ട് ഫിലിം സംവിധായകനും നിരീക്ഷണത്തിലാണ്. പോലീസിലെ ചിലരുടെ സഹായവും ഈ ഹണിട്രാപ്പ് ഓപ്പറേഷന് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് പറയുന്നു.
രാത്രികാലങ്ങളില്‍ ഈ വിധത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന സ്വഭാവം ശശീന്ദ്രനുള്‍പ്പെടെ ചില മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് പോലീസിലെ ചിലരാണ് വിവരം നല്‍കിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുടുക്കാനായി ഇവര്‍ തെരഞ്ഞെടുത്തത്. രണ്ട് മന്ത്രിമാര്‍ കൂടി കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങളെങ്കിലും ഇത് ഇന്റലിജന്‍സ് സ്ഥിരീകരിക്കുന്നില്ല.
ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.
എന്‍എച്ച്എസിന് അനുവദിച്ചിരിക്കുന്ന 120 ബില്യന്‍ പൗണ്ടില്‍ നിന്ന് പണം പാഴാകാതിരിക്കുന്നതിന് ഇത്തരം മരുന്നുകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ജിപികളോട് ആവശ്യപ്പെടും. വയറിനുള്ളിലെ അസ്വസ്ഥതക, യാത്ര മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയുമായി എത്തുന്നവര്‍ക്കാണ് ഈ മരുന്നുകള്‍ നല്‍കിയിരുന്നത്. എന്‍എച്ച്എസ് സംവിധാനത്തില്‍ പണം പാഴാകുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി അവ ഇല്ലാതാക്കാനാണ് ശ്രമമെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി.
ഏറ്റവും ഫലപ്രദമായ ആരോഗ്യ പരിപാലന സംവിധാനമാണ് എന്‍എച്ച്എസ്. എന്നാല്‍ അതില്‍ ചില മേഖലകളില്‍ ശേഷിക്കുറവും പണത്തിന്റെ പാഴ്‌ച്ചെലവും ഉണ്ടാകുന്നു. ഇത്തരം മരുന്നുകള്‍ നല്‍കാനായി 114 മില്യന്‍ പൗണ്ടാണ് ചെലവാക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ ഫുഡ് സപ്ലിമെന്റുകള്‍ക്കായി 22 മില്യനിലേറെ ചെലവാകുന്നു. എന്നാല്‍ ഇവ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.