ജോസഫ് ഇടിക്കുള
കാല്‍പന്തുകളിയില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ സൗന്ദര്യവും കരുത്തും ലോകത്തിന് കാട്ടിക്കൊടുത്ത് ലോക ഫുട്‌ബോള്‍ കീഴടക്കിയവരാണ് പെലെയും മറഡോണയുമൊക്കെ. ഇന്നും ലോക ഫുട്‌ബോളില്‍ പ്രൗഡിയോടെ നിലകൊള്ളുന്ന സമാനതകളില്ലാത്ത താരങ്ങളാണവര്‍. പക്ഷേ ലോക ഫുട്‌ബോളറുടെ പട്ടം നേടുന്നതില്‍ സാങ്കേതികത്വം എന്നും അവര്‍ക്ക് തടസ്സമായിരുന്നു. 1957ല്‍ ആരംഭിച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരവും 1991ല്‍ ആരംഭിച്ച ഫിഫാ വേള്‍ഡ് ഫുട്‌ബോളര്‍ പുരസ്‌ക്കാരവും സംയോജിപ്പിച്ച് 2010 മുതലാണ് ഫിഫാ ബാലോണ്‍ ഡിഓര്‍ ലോക ഫുഡ്‌ബോളിലെ സമുന്നത അവാര്‍ഡായി നല്കുവാന്‍ ആരംഭിച്ചത്.
കഴിഞ്ഞ മാസം സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ചാണ് 2015ലെ ഫിഫാ ബാലോണ്‍ ഡിഓര്‍ പ്രഖ്യാപിച്ചത്. ഫിഫാ അംഗരാജ്യങ്ങളിലെ ദേശീയ ടീമിന്റെ നായകന്‍മാരും, പരിശീലകരും, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വോട്ടെടുപ്പിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. മെസ്സി, നെയമര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരായിരുന്നു അവസാന പട്ടികയില്‍ ഇടംപിടിച്ച താരങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര താരത്തിന്റെ ഹാട്രിക് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അഞ്ചാംതവണയും കാല്‍പന്തുകളിയുടെ രാജകുമാരനായി മെസ്സി അവരോധിതനായത്.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി നേടിയ അഞ്ചു കിരീടനേട്ടവും അര്‍ജന്റ്‌റീനായെ കോപ്പ അമേരിക്ക ഫൈനലില്‍ എത്തിച്ച മികവുമാണ് മെസ്സിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗോള്‍വേട്ടയില്‍ മുന്നിട്ട് നിന്നിട്ടും കിരീട നേട്ടങ്ങള്‍ ഇല്ലാത്തത് റയല്‍ മാഡ്രിഡ് താരം റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായി. അടിച്ച ഗോളുകളേക്കാള്‍ അടിപ്പിച്ച ഗോളുകളാണ് മെസ്സിയെ തുണച്ച ഏറ്റവും വലിയ ഘടകം.
മെസ്സി – നെയ്മര്‍ – സുവാരസ് എന്നീ ലോകോത്തര താരങ്ങള്‍ ബാഴ്‌സലോണയ്ക്കു വേണ്ടി ജേഴ്‌സി അണിയുമ്പോള്‍ ഇന്ന് ലോക ഫുട്‌ബോളിന് പകരം വെയ്ക്കുവാന്‍ മറ്റൊരു മുന്നേറ്റനിര ഇല്ലെന്നു തന്നെ സമ്മതിക്കേണ്ടിവരും. ഈ മൂവര്‍ കൂട്ടുകെട്ട് കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയ 121 ഗോളുകള്‍ ചിരവൈരികളായ റിയല്‍ മാഡ്രിന്റെ മൊത്തത്തില്‍ നേടിയ ഗോളിനേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യനിരയിലേയ്ക്ക് ഇറങ്ങിക്കളിച്ച മെസ്സി, തന്റെ കൂട്ടുകാരായ നെയ്മര്‍, സുവാരസ് എന്നിവര്‍ക്ക് ഗോളുകള്‍ അടിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി പ്ലേ മേയ്ക്കറുടെ റോളിലും തിളങ്ങി.
തന്ത്രങ്ങളും കരുത്തും ഒരുപോലെ സമന്വയിക്കുന്ന യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പിഴവുകളില്ലാത്ത ഡ്രിബിളിംഗ് പാടവും ക്ലോസ് ഫിനീഷിംഗും ആണ് മെസ്സി എന്ന താരത്തെ വ്യത്യസ്തനാക്കുന്നത്. മറഡോണയുടെ ശരീരപ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്ന മെസ്സിയുടെ കുറിയ ശരീരം ഗ്രൗണ്ടില്‍ മികച്ച ബാലന്‍സ് നിലനിര്‍ത്തുന്നതിനും അതിലൂടെ ഏതൊരു ശക്തമായ പ്രതിരോധ നിരയേയും കബളിപ്പിച്ചു മുന്നേറുന്നതിനും ഏറെ സഹായകരമാണ്. പതിമൂന്നാം വയസ്സില്‍ ലാ മാസിയാ ഫുട്‌ബോള്‍ അക്കാഡമിയില്‍ ചേര്‍ന്ന് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ മെസ്സി പിന്നീട് ബാഴ്‌സലോണ എന്ന വമ്പന്‍ ക്ലബിനു വേണ്ടി ബൂട്ട് കെട്ടി ഫുട്‌ബോള്‍ ഗാലറികളെ ഇളക്കിമറിച്ചു.
മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ ഇറങ്ങിക്കളിക്കുന്ന മെസ്സി, ഗോള്‍ അടിച്ചും അടിപ്പിച്ചും മുന്നേറുമ്പോള്‍തന്നെ കളിക്കളത്തിലെ ഏറ്റവും മാന്യനും സൗമ്യശീലനുമായ താരമായി അറിയപ്പെടുന്നു. കോര്‍ഡോബയ്‌ക്കെതിരേയുള്ള ഒരു മത്സരത്തില്‍ തനിക്ക് ഹാട്രിക് നേടാമായിരുന്ന ഒരു പെനാല്‍റ്റി കിക്ക് സഹതാരമായിരുന്ന നെയ്മര്‍ക്ക് നല്‍കിയത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അദ്ദേഹത്തോടുള്ള ആരാധന വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
അഞ്ചു വര്‍ഷം ലോക ഫുഡ്‌ബോളര്‍ ആയിട്ടും സ്വന്തം രാജ്യത്തിനു വേണ്ടി ഒരു ലോകകപ്പ് നേടി കൊടുക്കുകയെന്നുള്ള സ്വപനം മാത്രം ബാക്കിയായിനില്ക്കുന്നു. ലോകകപ്പ് നേടിക്കൊടുത്ത താരങ്ങള്‍ക്ക് മാത്രമേ ഇതിഹാസ താരങ്ങള്‍ എന്ന് അറിയപ്പെടാന്‍ അര്‍ഹതയുള്ളൂ എന്ന് മെസ്സിതന്നെ ഒരിക്കല്‍ പറയുകയുണ്ടായി. എങ്കിലും ബാഴ്‌സലോണയുടേയും അര്‍ജന്റ്‌റീനയുടെയും കുപ്പായങ്ങളില്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച കാല്‍പന്തുകളിയുടെ രാജകുമാരന്റെ ഈ നേട്ടം, ലാറ്റിന്‍ അമേരിക്കന്‍ ശൈലിയെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളി ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്‌ളാദിക്കാന്‍ ഏറെ വക നല്കുന്നതാണ്.
കായിക രംഗത്തെ മാറ്റങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ജോസഫ് ഇടിക്കുള മലയാളം യുകെ സ്പോര്‍ട്സ് വിഭാഗം കൈകാര്യം ചെയ്യുന്നു. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജോസഫ് ഇടിക്കുള കായിക രംഗത്തെ സംബന്ധിച്ച് നാം അറിഞ്ഞിരികേണ്ട കാര്യങ്ങള്‍ ഇനി മുതല്‍ വായനക്കാരില്‍ എത്തിക്കുന്നതായിരിക്കും.
ഫ്‌ലോറിഡ:അമേരിക്കയിലെ ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് മലയാളി വൈദീകനായ ജോസ് പാലിമറ്റത്തിനെ ലൈംഗീക ആരോപണ കേസില്‍ കുടുക്കിയത് ഒരു ഐറിഷ് വൈദീകന്റെ തെറ്റിദ്ധാരണയുടെ ഭാഗമെന്ന് രൂപതാ അധികൃതര്‍. ഇതേ തുടര്‍ന്ന് ഐറിഷ് വൈദീകനായ ഫാ. ഗാലഗറെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി.
ഫാ.ഗാലഗറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തികൊണ്ടുള്ള ഇടയ ലേഖനം കഴിഞ്ഞ ദിവസം രൂപതയിലെ പള്ളികളില്‍ വായിച്ചു. ഫാ.ഗാലഗര്‍ സംഭവങ്ങളെ തിരക്ക് കൂട്ടി വളച്ചൊടിച്ചു. ഫാ.ജോണിന് എതിരെയുള്ള പരാതികള്‍ യഥാക്രമം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട് ഐറിഷ് വൈദീകന്‍ രൂപതയേയും, തന്നെയും അപകീര്‍ത്തിപ്പെടുത്താനും , സഹപ്രവര്‍ത്തകരായ വൈദീകരോട് ശത്രുതാ പൂര്‍വ്വം പെരുമാറാനും തുനിഞ്ഞിറങ്ങുകയുണ്ടായെന്ന് അസാധാരണമായ തന്റെ ഇടയലേഖനത്തില്‍ ബിഷപ് ബാര്‍ബറീത്തോ വിശ്വാസികളോട് വെളിപ്പെടുത്തി.
രൂപതയില്‍ ജോലി ചെയ്തിരുന്ന ഒരു ക്യൂബന്‍ വൈദീകനെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഇതേ ഐറിഷ് വൈദീകന്‍ ഉന്നയിച്ചിരുന്നു. മോഷണകുറ്റമാണ് അദ്ദേഹത്തിന് നേരെ ആരോപിച്ചത്. ഇടവകാംഗങ്ങളായ നിരവധി പേര്‍ ഐറിഷ് വൈദീകന്റെ ദുര്‍നടത്തയ്‌ക്കെതിരെയും പിടി വാശികള്‍ക്കെതിരെയും രൂപതയ്ക്ക് പരാതി നല്കിയിരുന്നു ഇതെല്ലാം പരിഗണിച്ചാണ് ഐറിഷ് വൈദീകനെ ചുമതലയില്‍ നിന്നും നീക്കിയത്.എന്നാല്‍ അദ്ദേഹത്തെ രൂപതയില്‍ തുടരാന്‍ അനുവദിച്ചേക്കും.
ഇതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും മൊബൈലില്‍ സൂക്ഷിക്കുകയും അത് പതിനാലുകാരനെ കാണിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചിലെ വൈദികനായിരുന്ന അങ്കമാലി സ്വദേശിഫാ. ജോസ് പാലിമറ്റം (48 ) കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ കേസ് വീണ്ടും വിവാദമായിരിക്കുകയാണ്.
മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന്‍ 14 വയസ്സുള്ള കുട്ടിയുടെ സഹായം തേടിയിരുന്നു. അന്ന് രാത്രി ഫാ.ജോസ് ‘ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീം’എന്നൊരു മെസേജു കൂടി കുട്ടിയ്ക്ക് വിട്ടതോടെ ഇക്കാര്യം അവന്‍ കൂട്ടുകാരോട് പറഞ്ഞു. ഇവര്‍ ചര്‍ച്ചിലെ ക്വയര്‍ മാസ്റ്ററെ ഫോണില്‍ വിവരം വിളിച്ചുപറയുകയായിരുന്നു. ഇയാളാണ് ഫാ.ഗാലഗറിനെ വിവരം അറിയിച്ചത്. എന്നാല്‍ ഫാ. ഗലഗര്‍ ഇക്കാര്യം സഭാധികാരികളുമായി ആലോചിക്കാതെ ഫാ. ജോസിനെ കുടുക്കാനായി ഉപയോഗിക്കുകയും പോലീസിനെ വിവരമറിയിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയും ആയിരുന്നു എന്ന്‍ സഭാധികാരികള്‍ പറയുന്നു.
ഫാ. ജോസിന് ആരോ സമ്മാനമായി നല്‍കിയ ഫോണില്‍ ഉണ്ടായിരുന്ന ചില അശ്ലീല ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്ത് കളയാനായിരുന്നു ഫാ. ജോസ് കുട്ടിയുടെ സഹായം തേടിയത് എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ഇടവകാംഗങ്ങള്‍ പറയുന്നു. അമേരിക്കയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടില്ലാത്ത ഫാ. ജോസിന് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള പരിചയക്കുറവ് കൊണ്ടാണ് ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ കുട്ടിയുടെ സഹായം തേടാന്‍ കാരണം എന്നും ഇവര്‍ പറയുന്നു. എന്തായാലും പരാതി പോലീസില്‍ അറിയിച്ച വൈദികനെ ചുമതലകളില്‍ നിന്നും മാറ്റിയതില്‍ നിന്നും സഭാധികാരികളും ഈ വാദഗതിയെ അനുകൂലിക്കുന്നു എന്ന് കാണാം.
ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയ ‘പെണ്‍സിംഹം’ ഇപ്പോള്‍ താരമായിരിക്കയാണ്. സംഗീത ദുബൈ എന്ന കരാട്ടെ കബഡി താരമാണ് കണ്‍മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന അക്രമിയെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ദഹാനു ചര്‍ച്ച് ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം. മുംബൈ വാസി റോഡില്‍ നിന്നും സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മൂന്ന് യുവതികള്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്‌മെന്റിലാണ് മയക്കുമരുന്നിന്റെ ലഹരിയില്‍ കയറിയ യുവാവ് അക്രമം അഴിച്ചുവിട്ടത്. റെയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത പോലീസ് ആസ്ഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു.
ഈ അവസരത്തിലാണ് ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ വെച്ച് മയക്കുമരുന്നിന്റെ ലഹരിയില്‍ ഒരു യുവാവ് സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കാണാനിടയായത്. മൂന്ന് യുവതികളില്‍ ഒരാള്‍ അയാളെ ചെറുത്തു നിന്നപ്പോള്‍ അയാള്‍ അവളുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. മാത്രമല്ല അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ രണ്ട് കമ്പാര്‍ട്‌മെന്റുകള്‍ക്കുമിടയില്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ സംഗീതയ്ക്ക് പെട്ടെന്ന്
അങ്ങോട്ടേക്ക് കടന്ന് യുവതികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ വിന്‍ഡോയുടെ അടുത്തു ചെന്ന് സംഗീത ആ യുവതിയോട് അയാളെ തള്ളി വീഴ്ത്താന്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ അങ്ങനെ ചെയ്തപ്പോള്‍ അക്രമി നിലത്തുവീണു.
തുടര്‍ന്ന് യുവതി വാതിലിനടുത്തേക്ക് പാഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അവളുടെ മുടിക്കുത്തിന് പിടിച്ചു. ഇതിനിടെ പുറത്തുനിന്നും ഇരുമ്പു കമ്പികള്‍ക്കിടയിലൂടെ കൈയിട്ട് സംഗീത അയാളുടെ മുടിക്ക് പിടിച്ച് വലിച്ചു. വിന്‍ഡോയിലേക്ക് ചേര്‍ത്തടുപ്പിച്ചു. എന്നാല്‍ അതിശക്തമായി കുതറുന്ന അയാളെ പുറത്തുനിന്നും വലിച്ചുപിടിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സംഗീത തന്റെ കരുത്ത് മുഴുവനും പ്രയോഗിച്ച് അയാളെ ബലമായി പിടിച്ച് കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് പിടിക്കുകയും മറ്റൊരു സ്ത്രീയുടെ ദുപ്പട്ട കൊണ്ട് കെട്ടിയിടുകയും ചെയ്തു.
തുടര്‍ന്ന് അടുത്ത സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മല്‍പിടുത്തത്തിനിടെ സംഗീതയ്ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.
കവന്ട്രി: മലയാളിയായ മെയില്‍ നഴ്സിന് കവന്ട്രി സൈക്ക്യാട്രിക് ഹോസ്പിറ്റലില്‍ രോഗിയില്‍ നിന്നും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഒരു രോഗി മറ്റൊരു രോഗിയെ ആക്രമിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മെയില്‍ നഴ്സായ മലയാളി യുവാവിനു മര്‍ദ്ദനമേറ്റത്. ജോലി സ്ഥലത്ത് മറ്റ് സഹപ്രവര്‍ത്തകരും രോഗികളും കണ്ടു നില്‍ക്കെ ആയിരുന്നു രോഗി നഴ്സിനെ മര്‍ദ്ദിച്ചത്. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഹോസ്പിറ്റലിലെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എത്തി ചേര്‍ന്നതിനെ തുടര്‍ന്നാണ് രോഗിയുടെ ആക്രമണത്തില്‍ നിന്നും ഇദ്ദേഹത്തിന് രക്ഷപ്പെടാന്‍ ആയത്.
രോഗിയുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‍ ഇദ്ദേഹത്തെ വിശദ പരിശോധനയ്ക്കായി കവന്ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെ സമയം ആക്രമണത്തിന് ശേഷം ജീവനക്കാരെ ഫോര്‍ക്കും മറ്റുപകരണങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രോഗിയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയാണ് രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മെയില്‍ നഴ്സ്.
സമാനമായ ഒരു സംഭവം ഒരു വര്ഷം മുന്‍പ് കോള്‍ചെസ്ട്ടരില്‍ നിന്ന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സൈക്യാട്രിക് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സിംഗ് ഹോമില്‍ വച്ച് നടന്ന ഈ സംഭവത്തില്‍ മെയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളിയെ രോഗി പിന്നില്‍ നിന്നും ചെന്ന് അകാരണമായി ആക്രമിക്കുകയായിരുന്നു. പക്ഷെ ഇവിടെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പകച്ച് പോയ ഇയാള്‍ രോഗിയെ തിരിച്ച് ആക്രമിക്കുകയും രോഗി നിലത്ത് വീഴുകയും ചെയ്തു. ഈ സംഭവത്തില്‍ ഇയാള്‍ക്ക് ഇവിടുത്തെ ജോലി നഷ്ടപ്പെടുകയും തുടര്‍ന്നുണ്ടായ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
ഈ രണ്ട് സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് ജോലി സ്ഥലത്ത് നാം കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം എന്നാണ്. നാട്ടിലെ തൊഴില്‍ നിയമങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ അല്ല യുകെയില്‍ എന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വച്ച് വേണം ഇവിടെ ജോലി ചെയ്യാന്‍. നാട്ടില്‍ നമ്മള്‍ ചെയ്യുന്ന പല ശരികളും ഇവിടെ തെറ്റ് ആണെന്നത് ഓര്‍ക്കുക. സ്വന്തം ജോലിയും ആരോഗ്യവും ശ്രദ്ധിച്ച് വേണം നമ്മള്‍ ജോലി സ്ഥലത്ത് ഇടപെടാന്‍ എന്ന്‍ ഇരു സംഭവങ്ങളും തെളിയിക്കുന്നു.
കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് കലഹമുണ്ടാക്കി പിരിയുന്നതിനു മുമ്പ് പുനരുജ്ജീവിപ്പിച്ച കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പി.സി.ജോര്‍ജ് പുറത്ത്. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ ടിഎസ് ജോണ്‍ അറിയിച്ചു. ഇടുതപക്ഷവുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിന് താല്‍പര്യമില്ല. എന്നിട്ടും പിസി ജോര്‍ജ്ജ് സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്നും ടിഎസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യേക ക്ഷണിതാവ് പി.സി. ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയെന്നും ഇടതുമുന്നണിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്നും ചെയര്‍മാന്‍ ടി.എസ്. ജോണ്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുകയും സമൂഹത്തിലെ സമുന്നതരെ വ്യക്തിഹത്യ നടത്തുകയും ചെയ്തതിനാലാണു ജോര്‍ജിനെ ഒഴിവാക്കുന്നത്. ജനുവരി 31നകം ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിനാലാണ് ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെന്നതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സെക്യുലറുമായി പ്രാദേശിക സഹകരണമാകാമെന്ന ഇടതു സമീപനം അംഗീകരിക്കാനാവില്ല. യോജിക്കാവുന്ന കക്ഷികളുമായി യോജിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. സിപിഐഎം കേരള കോണ്‍ഗ്രസുകള്‍ക്കു യോജിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല. മറ്റൊരു പാര്‍ട്ടിയെയും കുറ്റം പറയുന്നില്ല. ബിജെപിയോടും അയിത്തമില്ല. ആരുമായി സഹകരിക്കണമെന്നതു ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. സെക്യുലര്‍ പാര്‍ട്ടിയില്‍ ലയിക്കാനായി മറ്റൊരു കേരള കോണ്‍ഗ്രസ് പാര്‍ട്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മാണിയുമായി ഇടഞ്ഞ പിസി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് സെക്യുലറില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മാണിവിഭാഗത്തിന്റെ ആവശ്യപ്രകാരം സ്പീക്കര്‍ ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ് സെക്യുലറിനെ പുനരുജ്ജീവിപ്പിക്കുമെന്നും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്താക്കിയ നടപടിയില്‍ ജോര്‍ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലുധിയാന: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ സ്ത്രീപീഡനക്കേസ്. അന്താരാഷ്ട്ര വനിതാ ഹോക്കി താരമാണ് സര്‍ദാറിനെതിരെ ലുധിയാന പൊലീസില്‍ പരാതി നല്‍കിയത്. പഞ്ചാബിലെ സിര്‍സ സ്വദേശിയാണ് പരാതിക്കാരിയായ താരം. ഇംഗ്ലണ്ടില്‍ ജനിച്ച് ഇംഗ്ലണ്ടിനു വേണ്ടി രാജ്യാന്തര മത്സരം കളിച്ച യുവതിയാണ് പരാതിക്കാരിയെന്നാണ് സൂചന.
ലണ്ടന്‍ ഒളിംപിക്‌സില്‍ വച്ചാണ് താന്‍ സര്‍ദാര്‍ സിങ്ങുമായി പരിചയത്തിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയുമായി. എന്നാല്‍, അതോടെ സര്‍ദാര്‍ വിവാഹ തീരുമാനത്തില്‍ നിന്ന് പിന്മാറി. പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിയായിരുന്നു. ഒടുവില്‍ എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം നടത്തിയന്നൊണ് പരാതി.
ഈ കാലയളവില്‍ സര്‍ദാര്‍ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ഡ്‌വര്‍പില്‍ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മര്‍ദിച്ച സര്‍ദാരിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതിനുശേഷം സര്‍ദാര്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരെ സമീപിച്ച് ലുധിയാന പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിശദീരകണം.
പരാതിയില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ലുധിയാന പൊലീസ് കമ്മീഷണര്‍ പി.എസ്. ഉമ്രനാംഗല്‍ അറിയിച്ചു. ബ്രിട്ടീഷ് ജൂനിയര്‍ ഹോക്കി ടീമില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം സര്‍ദാര്‍ സിങ്ങുമൊത്തുള്ള ഫോട്ടോ ഈ യുവതി ട്വിറ്ററില്‍ ഇട്ടിരുന്നു. വിവാഹം ഉടനെന്നായിരുന്നു അന്ന് ഈ 21 കാരി അവകാശപ്പെട്ടിരുന്നത്.
2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സര്‍ദാര്‍ സിങ്. ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യുകെയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സിങ് ഇതില്‍നിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. സിങ് താമസിക്കുന്ന സിര്‍സാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു.
പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സിങ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു. സര്‍ദാര്‍ സിങ്ങും യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്തകള്‍ ദേശീയ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലണ്ടന്‍: യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളില്‍ ഒരു വലിയ ഭൂരിപക്ഷം കുട്ടികളുണ്ടെന്ന് ഐക്യരാഷ്ട്രസഭ. തുര്‍ക്കിയില്‍ നിന്ന് കടല്‍ കടന്ന് ഗ്രീസിലെത്തുന്ന അഭയാര്‍ത്ഥികളില്‍ മൂന്നിലൊന്നും കുട്ടികളാണെന്നാണ് കണക്ക്. സുരക്ഷിതമല്ലാത്ത വഞ്ചികളിലും ബോട്ടുകളിലുമാണ് ഇവരുടെ സമുദ്ര സഞ്ചാരം. യൂറോപ്യന്‍ തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി രണ്ടു കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് യുഎന്‍ ഈ വിവരം വെളിപ്പെടുത്തിയത്. യുണിസെഫിന്റെ കണക്കുകളനുസരിച്ച് ഗ്രീസില്‍ നിന്ന് മാസിഡോണിയന്‍ റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യുന്നവരില്‍ പുരുഷന്‍മാരേക്കാള്‍ അധികം സ്ത്രീകളും കുട്ടികളുമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് അനുഭവിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്കിടെയാണ് ഈ വെളിപ്പെടുത്തല്‍. യുദ്ധം മൂലമുണ്ടായ ക്ഷാമവും ദാരിദ്ര്യവുമാണ് ജനങ്ങളെ അഭയാര്‍ത്ഥികളാക്കിയത്. പത്തു ലക്ഷത്തിലേറെപ്പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടതായാണ് കണക്ക്. ഇവരില്‍ 36 ശതമാനം വരുന്ന കുട്ടികളാണ് അഭയം തേടിയുള്ള യാത്രയില്‍ കഷ്ടതകളനുഭവിക്കുന്നതെന്ന് യുണിസെഫ് വക്താവ് സാറാ ക്രോ പറഞ്ഞു. ജൂണില്‍ അഭയാര്‍ത്ഥികളായി എത്തിയിരുന്നവരില്‍ 73 ശതമാനവും പ്രായപൂര്‍ത്തിയായ പുരുഷന്‍മാരായിരുന്നു. അവരില്‍ പത്തിലൊന്നു മാത്രമായിരുന്നു പതിനെട്ടു തികയാത്തവര്‍.
അഭയത്തിനായുള്ള സമുദ്രയാത്രയില്‍ സംഭവിക്കാനിടയുള്ള അപകടങ്ങളില്‍ ഇരയാകപ്പെടാന്‍ ഏറ്റവും സാധ്യതയുള്ളത് സ്ത്രീകളും കുട്ടികളുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ഞുകാലമായതിനാല്‍ കടലിലുള്ള അപകടങ്ങള്‍ക്ക് സാധ്യത കൂടിയതിനൊപ്പം കരയിലും ഇവരുടെ ജീവന് ഭീ,ണികള്‍ ഏറെയാണ്. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള സമുദ്രയാത്രയില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ അഞ്ചിലൊന്ന് കുട്ടികളാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി വരെയുള്ള അഞ്ചു മാസങ്ങള്‍ക്കിടെ 330 കുട്ടികള്‍ക്ക് ഗ്രീസിലേക്കുള്ള യാത്രയില്‍ ജീവന്‍ നഷ്ടമായി. അപകടങ്ങള്‍ പലപ്പോഴും കരയെത്തുന്നതിനു തൊട്ടുമുമ്പാണ് സംഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിനു കാരണം മുന്‍ വൈരാഗ്യമെന്ന് പോലീസ്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായതായി തിരുവനന്തപുരം റൂറല്‍ എസ്.പി ഷഫീന്‍ അഹ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്തോഷ്, സതീഷ്, കിരണ്‍, വിനായക്, റെജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇനിയും രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്നും എസ്്പി അറിയിച്ചു. ഇരു സംഘങ്ങളും തമ്മില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന വഴക്കുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കേസില്‍ പ്രതികളായ സതീഷ്, സന്തോഷ് എന്നിവരുടെ വീടിനു നേരേ ആക്രമണമുണ്ടായിരുന്നു. ഷെബീര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ പട്ടാപ്പകല്‍ ആക്രമണം നടന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307 തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വീഡിയോ റെക്കോര്‍ഡ് ചെയ്ത ദൃക്‌സാക്ഷിയുടെ പേര് സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താനാവില്ലെന്നും എസ്.പി അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനു സമീപമായിരുന്നു അക്രമസംഭവം നടന്നത്. ബൈക്കിലെത്തിയ ഷെബീറിനെയും സുഹൃത്തിനെയും നാലംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. വടികൊണ്ട് തലങ്ങും വിലങ്ങും മര്‍ദനമേറ്റ ഷെബീര്‍(23) പിറ്റേന്ന് ആശുപത്രിയില്‍ മരിച്ചു. സുഹൃത്തുമൊത്തു ബൈക്കില്‍ നിലയ്ക്കാമുക്ക് ജംഗ്ഷനിലേക്ക് പോയ ഷെബീറിനെ അപ്പോള്‍ മുതല്‍ നിരീക്ഷിച്ചിരുന്ന സംഘം ഇവര്‍ മടങ്ങുമ്പോള്‍ കാത്തിരുന്നു ചാടി വീഴുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ കാറ്റാടിമുട്ട് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയാണു ഭീകരമായി മര്‍ദിച്ചത്. ആറംഗ സംഘത്തിലെ നാലു പേര്‍ ആക്രമണം നടത്തിയപ്പോള്‍ രണ്ടു പേര്‍ മാറി നിന്ന് നിരീക്ഷണം നടത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഷെബീറിന്റെ സുഹൃത്ത് വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രധാന പ്രതികളായ നാലുപേരെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
സ്വന്തം ലേഖകന്‍
കേംബ്രിഡ്ജ്: നിര്‍ണ്ണായക തീരുമാനങ്ങളുമായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ജനറല്‍ ബോഡി യോഗം സമാപിച്ചു. 31/01/2016 ശനിയാഴ്ച കേംബ്രിഡ്ജില്‍ വച്ച് ചേര്‍ന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ജനറല്‍ ബോഡി യോഗമാണ് റീജിയന്റെ സുഗമമായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയ രഞ്ജിത് കുമാര്‍ അസുഖ ബാധിതനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതിനാല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ ആയിരുന്നു റീജിയന്റെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം കൂടിയത്.
റീജിയണല്‍ ജനറല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ ഇത് വരെയുള്ള റീജിയന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ടിന് ശേഷം ട്രഷറര്‍ അലക്സ് ലൂക്കോസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി.
തുടര്‍ന്ന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിയ സണ്ണിമോന്‍ മത്തായി തന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കലാമേളയും കായികമേളയും നേപ്പാള്‍ ചാരിറ്റി അപ്പീലും വന്‍വിജയമാക്കി തീര്‍ക്കാന്‍ സഹായിച്ച റീജിയണിലെ മുഴുവന്‍ അസോസിയേഷനുകള്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞു. റീജിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രോഗ്രാമുകള്‍ വിജയിപ്പിക്കുവാന്‍ പ്രയത്നിച്ച എല്ലാവരുടെയും പ്രത്യേകിച്ച് സെക്രട്ടറി ഓസ്റ്റിന്‍ ഫെര്‍ണാണ്ടസ്, നാഷണല്‍ കമ്മറ്റി മെമ്പറും കലാമേള കോര്‍ഡിനേറ്ററും ആയ തോമസ് മാറാട്ട്കളം, ട്രഷറര്‍ അലക്സ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ലിസി അഗസ്റ്റിന്‍ എന്നിവരുടെ കഠിനാധ്വാനം എടുത്ത് പറയേണ്ടതാണ് എന്നും സണ്ണിമോന്‍ മത്തായി പറഞ്ഞു. റീജിയണല്‍ കമ്മറ്റിയില്‍ പ്രത്യേക ചുമതലകള്‍ ഇല്ലാതിരുന്നിട്ട് കൂടി റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍റെ സഹകരണം, കലാമേളയുടെ ഓഫീസ് നിര്‍വഹണത്തിലുള്‍പ്പെടെ പൂര്‍ണ്ണ പിന്തുണ നല്‍കിയ സൌത്തെന്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഷാജി വര്‍ഗീസിന്‍റെ സേവനങ്ങള്‍ തുടങ്ങിയവ സ്മരണീയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യുവിനും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു.
തുടര്‍ന്ന്‍ യോഗത്തില്‍ സംസാരിച്ച നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തനം മറ്റെല്ലാ രീജിയനുകളും മാതൃകയാക്കേണ്ടതാണെന്ന് എടുത്തു പറഞ്ഞു. മറ്റെല്ലാ രീജിയനുകളും നഷ്ടത്തിന്‍റെ കണക്കുകള്‍ പറയുമ്പോള്‍ 700 പൗണ്ട് കലാമേളയില്‍ കൂടി റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിച്ച ഈസ്റ്റ് ആംഗ്ലിയ രീജിയനെ അദ്ദേഹം അഭിനന്ദിച്ചു.
ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയ രഞ്ജിത് കുമാറിന് ശാരീരികമായ അവശതകള്‍ മൂലം യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പ്രസിഡണ്ടിന്റെ ചുമതല വഹിക്കുവാന്‍ വൈസ് പ്രസിഡണ്ട് കൂടിയായ സണ്ണിമോന്‍ മത്തായിയെ യോഗം ഐക്യകണ്ഠേന ചുമതലപ്പെടുത്തി.
നിലവില്‍ ഒഴിഞ്ഞു കിടന്നിരുന്ന ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹണ്ടിംഗ്ടന്‍ മലയാളി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അംജെംസ് നെറ്റോയെ തെരഞ്ഞെടുത്തു. ചാരിറ്റി കോര്‍ഡിനേറ്റര്‍ ചുമതല വഹിച്ചിരുന്ന എബ്രഹാം ലൂക്കോസ് ദീര്‍ഘ കാലത്തേയ്ക്ക് നാട്ടില്‍ പോകുന്നതിനാല്‍ ചുമതലയില്‍ നിന്ന്‍ ഒഴിവയതിനാല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ സോണി ജോര്‍ജ്ജിനെയും യോഗം തെരഞ്ഞെടുത്തു.
ഈശ്വര പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ എബ്രഹാം ലൂക്കോസ് സ്വാഗതവും, ഷാജി വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. വൈകുന്നേരം 06.00 മണിയോടെ യോഗനടപടികള്‍ പര്യവസാനിച്ചു.
ജിബൂട്ടി: ആകാശത്ത് വെച്ച് ബോംബ് പൊട്ടി മനുഷ്യന്‍ കത്തിക്കരിഞ്ഞു 14000 അടി താഴേക്കു പതിച്ചു. തുള വീണ വിമാനം പൈലറ്റ് അത്ഭുതകരമായി താഴെയിറക്കി മറ്റു യാത്രക്കാരെ രക്ഷപെടുത്തി. സോമാലിയയിലാണ് സംഭവം.
വിമാനം ടേക്ക് ഓഫ് ചെയ്തു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു എല്ലാവ്വരെയും നടുക്കിയ ഈ സംഭവം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഫലമായി രണ്ടു യാത്രക്കാര്ക്ക് പരിക്കേറ്റിരുന്നു. കത്തിക്കരിഞ്ഞയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. 64 കാരനായ പൈലറ്റ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ഓര്‍ക്കുന്നു.
വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു താഴെയിറക്കാനായത് ഭാഗ്യമാണെന്നും കരുതുന്നു. ഇത്രയും ഭയാനകമായ രംഗങ്ങള്‍ അരങ്ങേറിയിട്ടും യാത്രക്കാര്‍ സംയമനത്തോടെ ഇരുന്നത് അതിശയമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.