ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പൊതു ആരോഗ്യ സംവിധാനമായ എൻഎച്ച്എസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. അത്യാഹിത ഇതര ചികിത്സയ്ക്കായി 70 ലക്ഷത്തിലധികം ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത്. എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുന്നതിൽ മുൻഗണന നൽകുമെന്നാണ് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞത്. പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് എത്രമാത്രം നടപ്പിലാക്കാനാകും എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.
എൻഎച്ച്എസിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം സർക്കാരിൻ്റെ മുന്നിൽ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ അന്വേഷണത്തിനിടെ കഴിഞ്ഞവർഷം 6 നേഴ്സുമാർ ആണ് ആത്മഹത്യ ചെയ്തത്. പലരും കടുത്ത രീതിയിലുള്ള വംശീയ വിദ്വേഷം ജോലിസ്ഥലത്ത് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിലെ വംശീയത നേരിടാൻ നടപടി സ്വീകരിക്കണമെന്ന് പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഹ്യൂമൻ റൈറ്റ് ചാരിറ്റിയായ ബ്രോപ്പ് ആണ് ഹെൽത്ത് സെക്യൂരിറ്റിക്ക് കത്ത് നൽകിയത്. ജീവനക്കാർക്ക് കൂടുതൽ സമത്വം ഉൾക്കൊള്ളുന്ന എൻ എച്ച് എസ് സൃഷ്ടിക്കാനായി നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെ മലയാളികളിൽ ഭൂരിപക്ഷവും തങ്ങളുടെ ജോലിക്കായി ആശ്രയിക്കുന്നത് എൻഎച്ച്എസിനെയാണ്. അതുകൊണ്ടു തന്നെ എൻഎച്ച് എസിൻ്റെ നവീകരണത്തിനായി സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടികളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളി സമൂഹത്തെ കൂടിയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിലവിലും സമീപഭാവിയിലും യുകെയിൽ ജോലി സമ്പാദിക്കുന്നതിനും പെർമനന്റ് വിസ സമ്പാദിക്കുന്നതിനും നേഴ്സിംഗ് ജോലിയുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കെയർ, സ്റ്റുഡൻറ് വിസകളിൽ വന്നവർക്കുള്ള ആശ്രിത വിസ അനുവദിക്കുന്ന നയം കഴിഞ്ഞ സർക്കാർ നിർത്തലാക്കിയിരുന്നു. ഉടനെയെങ്ങും അതിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുന്നില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡാർലിംഗ്ടണിലെ ജനീവ റോഡിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് മാതാപിതാക്കൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു സ്ത്രീയെയും പുരുഷനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നു മാത്രമാണ് ഇന്നലെ പോലീസ് അറിയിച്ചത്.
സിമോൺ വിമന്മാരും സാറാ ഹാളും ആണ് 14 വയസ്സുകാരിയായ മകൾ സ്കാർലെറ്റ് വിക്കറിന് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് . വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് തുടർ അന്വേഷണം നടക്കുകയാണെന്നും പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തിന് നന്ദി പറയുന്നതായും സർഹം പോലീസ് പ്രതിനിധി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിൽ ഒന്ന് അനധികൃത കുടിയേറ്റം ആയിരുന്നു . കുടിയേറ്റം ചെറുക്കുന്നതിൽ പരാജയപ്പെട്ടതാണ് ഋഷി സുനക് സർക്കാരിൻറെ ജനപിന്തുണ കാര്യമായി കുറയുന്നതിന് കാരണമായത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളും തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗവൺമെൻറ് അധികാരത്തിലെത്തി റുവാണ്ട പദ്ധതി റദ്ദാക്കിയതോടെ ഇതിനായി ചിലവഴിച്ച 320 മില്യൺ പൗണ്ട് ആണ് വെള്ളത്തിലായത്. ഈ സാഹചര്യത്തിൽ അനധികൃത കുടിയേറ്റം തടയാൻ പുതിയ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
യെവെറ്റ് കൂപ്പർ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. കുടിയേറ്റം കുറയ്ക്കുന്നതിനായി യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടികൾ ആരംഭിച്ചതായി യെവെറ്റ് കൂപ്പർ അറിയിച്ചു. കുടിയേറ്റ വിഷയത്തിൽ എടുക്കുന്ന ഫലപ്രദമായ നടപടികളെ കുറിച്ച് പുതിയ സർക്കാരിൻറെ ആദ്യ പ്രതികരണമാണ് ഇത്. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.
രാജ്യത്ത് ആസൂത്രിതമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനായി സംഘടിതമായി കുടിയേറ്റം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പുതിയ നിയമം പാർലമെൻറിൽ അവതരിപ്പിക്കാനും സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്. ഇൻ്റലിജൻസ് ഏജൻസികൾ, പോലീസ്, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ്, ബോർഡർ ഫോഴ്‌സ് എന്നിവയുടെ പ്രവർത്തനങ്ങൾ ഒരുമിച്ച് കൊണ്ടുവരാനായി ഒരു കമാൻഡ് ലീഡറിൻ്റെ നിയമനം ഉടനെ ഉണ്ടാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിന് റുവാണ്ട പദ്ധതിയിൽ നിന്ന് 75 മില്യൺ പൗണ്ട് വിനിയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ലേബർ പാർട്ടിയുടെ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് ഹോം ഓഫീസിന്റെ ഈ നടപടികൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ കാര്യമായി നടപടികൾ ഉണ്ടാകുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിൽ ഉണ്ടായിരുന്ന വിദേശനയത്തിൽ സ്റ്റാർമർ സർക്കാർ കാര്യമായ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. തുടക്കം മുതൽ ബ്രെക്സിറ്റിനെ എതിർത്തിരുന്ന ലേബർ പാർട്ടിക്ക് ബ്രിട്ടനെ വീണ്ടും യൂറോപ്യൻ യൂണിയനിലേയ്ക്ക് ഒന്ന് തിരിച്ചു കൊണ്ടുപോകുക പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബ്രെക്സിറ്റ് വാദികളുടെ വോട്ട് ലഭിക്കാനാവാനുള്ള സാധ്യത മുന്നിൽ കണ്ട് യൂറോപ്യൻ യൂണിയനിലേയ്ക്ക്ക്കുള്ള തിരിച്ചുപോക്ക് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെയർ സ്റ്റാർമർ തള്ളി കളയുകയും ചെയ്തിരുന്നു .
യൂറോപ്പിൽ നിന്നുള്ള വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നതിനും തിരിച്ചുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ സർക്കാർ നിരാകരിച്ചിരുന്നു. എന്നാൽ പുതിയ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും യൂറോപ്യൻ യൂണിനുമായി കൂടുതൽ ഊഷ്മളമായ ബന്ധത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ബ്രിട്ടന്റെ സാമ്പത്തിക മേഖല തകർച്ച നേരിട്ടതിന് ലേബർ പ്രധാനമായും കുറ്റപ്പെടുത്തിയത് ബ്രക്സിറ്റിനെയാണ്. ബ്രെക്സിറ്റിന്റെ ഭാഗമായി ജിഡിപിയിലുണ്ടായ തകർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ പണപ്പെരുപ്പം ഉയരുന്നതിനും ജീവിത ചിലവ് വർദ്ധനവിനും കാരണമായതായാണ് പാർട്ടി വിലയിരുത്തുന്നത്.
അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് ബ്രെക്സിറ്റ് സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ പുതിയ വിദേശകാര്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അയൽ രാജ്യമായ ഫ്രാൻസിൽ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടതും ഉക്രയിനിലെ പ്രതിസന്ധിയുമെല്ലാം പുതിയ വിദേശകാര്യ മന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളികളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡാർലിംഗ്ടണിലെ ജനീവ റോഡിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . 14 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മരണത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് തുടർ അന്വേഷണം നടക്കുകയാണെന്നും പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തിന് നന്ദി പറയുന്നതായും സർഹം പോലീസ് പ്രതിനിധി പറഞ്ഞു. അറസ്റ്റിലായവർക്ക് പെൺകുട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഋഷി സുനകിൻ്റെ നേതൃത്വത്തിൽ കനത്ത പരാജയമാണ് കൺസർവേറ്റീവ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ചരിത്രത്തിൽ ഏറ്റവും വലിയ പരാജയത്തിൽ 121 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. 2019 -ൽ 3 72 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിൽ വന്നത്. ഈ തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞപട്ടം വെറും 12 സീറ്റുകൾ മാത്രം നേടിയ അവർക്ക് 72 സീറ്റുകളിൽ ഈവട്ടം ജയിക്കാനായി. ലിബറൽ ഡെമോക്രാറ്റുകളും റീഫോം യുകെ ഉൾപ്പെടെയുള്ള ചെറിയ പാർട്ടികൾ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴ്ത്തിയത്.
ചരിത്രത്തിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്ത് തുടരുമെന്ന് കഴിഞ്ഞ ദിവസം ഋഷി സുനക് അറിയിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവ് ആരാകും എന്ന ചർച്ച തുടങ്ങി കഴിഞ്ഞു . പാർട്ടിയുടെ 121 എംപിമാരിൽ ആരും നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നേതൃസ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കിനാണ് . 44 കാരിയായ കെമി ബാഡെനോക്ക് മുൻപ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചപ്പോൾ നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ച് നാലാം സ്ഥാനത്ത് എത്തിച്ചേർന്നിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി എടുത്ത ധീരമായ നിലപാടുകൾ നേരത്തെ തന്നെ കെമി ബാഡെനോക്കിനെ ജനമധ്യത്തിൽ ശ്രദ്ധേയയാക്കിയിരുന്നു.
ഋഷി സുനക് സർക്കാരിൽ ആദ്യത്തെ ആഭ്യന്തര സെക്രട്ടറിയായ സുല്ല ബ്രാവർമാനും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നുണ്ട്. 44 കാരിയായ സുല്ല ബ്രാവർമാൻ പാലസ്തീൻ അനുകൂല മാർച്ചുകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പോലീസിനെതിരെയുള്ള വിവാദ പരാമർശങ്ങളുടെ പേരിലാണ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നത് . 2022ൽ നേതൃ മത്സരത്തിൽ സുല്ല ബ്രാവർമാൻ മത്സരിച്ചിരുന്നെങ്കിലും രണ്ടാം റൗണ്ട് വോട്ടിങ്ങിൽ അവർ പുറത്തായിരുന്നു.
ജെയിംസ് ക്ലെവർലി ആണ് അടുത്തതായി സാധ്യത കൽപിക്കുന്നയാൾ. ജെയിംസ് ക്ലെവർലി 2015 മുതൽ എംപിയും ബോറിസ് ജോൺസൺ, ലിസ് ട്രസ്, സുനക് എന്നിവരുടെ ക്യാബിനറ്റുകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ വിദേശ സെക്രട്ടറിയാണ് അദ്ദേഹം. 2023 നവംബറിൽ ഋഷി സുനകിന്റെ ക്യാബിനറ്റ് പുനസംഘടനയിൽ സുല്ല ബ്രാവർമാൻ്റെ പിൻഗാമിയായാണ് ഇദ്ദേഹം ആഭ്യന്തര സെക്രട്ടറിയായത്.
ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപിക്കുന്നുണ്ട് . 2010 -ൽ എംപിയായ അവർ തെരേസാ മേ മന്ത്രിസഭയിൽ ഇൻറർനാഷണൽ ഡെവലപ്മെൻറ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിരുന്നു. എന്നാൽ ഇസ്രയേലി ഉദ്യോഗസ്ഥരുമായുള്ള അനധികൃത കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിൽ അവർക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അവർ നടത്തിയത് .
സുല്ല ബ്രാവർമാനോ പ്രീതി പട്ടേലോ കൺസർവേറ്റീവ് നേതാവായി തിരഞ്ഞെടുത്താൽ വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് ഒരു ഇന്ത്യൻ വംശജർ എത്തി എന്ന പ്രത്യേകതയും ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ നിലവിൽ വന്നിരിക്കുന്ന സർക്കാരിൻറെ നയ സമീപനങ്ങൾ യുകെയിലെ മലയാളികളെ എങ്ങനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് സർക്കാർ നിലവിൽ വന്നത് മുതൽ യുകെയിൽ ഉടനീളമുള്ള മലയാളികളുടെ ഇടയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ ചോദ്യം. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദൃതഗതിയിലുള്ള നടപടികൾ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞിരുന്നു.
യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന സർക്കാർ ഇടപടലുകൾ നല്ലൊരു ശതമാനം മലയാളികളെയും കാര്യമായി ബാധിക്കും. എൻഎച്ച് എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികമായി ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികൾ ആണ് സർക്കാർ സ്വീകരിക്കുന്നത് എങ്കിൽ അത് മലയാളികൾക്ക് പ്രയോജനകരമായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
എൻഎച്ച്എസിനെ സംബന്ധിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തി പുതിയ സർക്കാർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . മിക്ക രാഷ്ട്രീയക്കാർക്കും ആശുപത്രികളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പലയിടത്തും ഗുരുതരമായ രോഗം ബാധിച്ചവർ കിടയ്ക്കക്കായി കാത്തിരിക്കേണ്ട സാഹചര്യം നിലവിലുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടി .
പലയിടത്തും ഹോസ്പിറ്റൽ വരാന്തകളിൽ രോഗികൾ കാത്തു നിൽക്കുന്നതു കാണാം. അതിനിടെ പാരാമെഡിക്കലുകൾ വന്ന് പുറത്ത് ആംബുലൻസിൽ രോഗികൾ എത്തിയതായി പറയുന്ന സാഹചര്യവും നിസ്സഹായരായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വൈഷമ്യം സർക്കാർ മനസ്സിലാക്കണമെന്ന് വർഷങ്ങളായി യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന അവർ പറഞ്ഞു . പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കി സർക്കാർ അത് കൈകാര്യം ചെയ്യണമെന്നാണ് യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി സമൂഹം ആഗ്രഹിക്കുന്നത്.
മറ്റ് തൊഴിൽ മേഖലകളിലെ സർക്കാരിൻറെ നയ സമീപനം പുതുതലമുറ മലയാളികളെ കാര്യമായി ബാധിക്കും. 2000 -ൽ ആരംഭിച്ച മലയാളി കുടിയേറ്റത്തിൽ ഇവിടെ വന്നവരുടെ പുതുതലമുറ വിവിധ മേഖലകളിൽ ആണ് ജോലി ചെയ്യുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ സർക്കാർ പിന്തുടർന്നാൽ വിദ്യാർഥി , കെയർ വിസകളിൽഎത്തിയവരുടെ കാര്യം കഷ്ടത്തിലാവും. നിലവിലെ സാഹചര്യത്തിൽ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ സ്വപ്നങ്ങളുടെ ശവപറമ്പായി യുകെ മാറുമോ എന്നാണ് യുകെയിൽ ജീവിതം കരിപിടിപ്പിക്കാൻ സ്വപ്നം കാണുന്ന ഒട്ടേറെ മലയാളികളെ ഭയപ്പെടുത്തുന്ന പ്രധാന വിഷയം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ 58 – മത്തെ പ്രധാനമന്ത്രിയായി കെയർ സ്റ്റാമർ ചരിത്രം കുറിച്ച് അധികാരമേറ്റെടുത്തു. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ലേബർ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നത്. ഇതുവരെ അഭിമുഖങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഭാര്യ വിക്ടോറിയ സ്റ്റാർമറിനെ കുറിച്ച് പറഞ്ഞു. താൻ പ്രധാനമന്ത്രി ആയതിന് ശേഷവും ഇതിൽ മാറ്റം വരില്ലെന്ന് കെയർ സ്റ്റാർമർ പറയുന്നു. അഭിഭാഷകരായി പരിശീലനം നേടിയ ഇരുവരും 2007-ൽ വിവാഹിതരാവുകയായിരുന്നു.
മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കിലും കെയർ സ്റ്റാർമറുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ എല്ലാം തന്നെ വിക്ടോറിയ താങ്ങായി കൂടെ ഉണ്ടായിരുന്നു. വിജയ പ്രസംഗം നടത്തിയപ്പോഴും, പ്രധാനമന്ത്രിയായി ഡൗണിംഗ് സ്ട്രീറ്റിൽ തൻ്റെ ആദ്യ ചുവടുകൾ വെച്ചപ്പോഴും വിക്ടോറിയ കെയർ സ്റ്റാർമറിന് ഒപ്പം ഉണ്ടായിരുന്നു. റിഷി സുനകിൻെറ ഭാര്യ അക്ഷത മൂർത്തി ടോറി കോൺഫറൻസിൽ ഒരു പ്രസംഗത്തിലൂടെ തന്നെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ടതമായി ലേഡി വിക്ടോറിയ അഭിമുഖങ്ങളൊന്നും നൽകിയിട്ടില്ല.
അഭിഭാഷക ആയി പരിശീലനം നേടിയ ലേഡി വിക്ടോറിയ നിലവിൽ എൻഎച്ച്എസിലെ ഒക്കുപേഷണൽ ഹെൽത്തിൽ ജോലി ചെയ്‌ത് വരികയാണ്. ഭാര്യയുടെ ജോലി എൻഎച്ച്എസിനുള്ളിലെ വെല്ലുവിളികളെക്കുറിച്ചും ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ചും തനിക്ക് ഉൾകാഴ്‌ച നൽകാറുണ്ടെന്ന് സർ കെയർ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. പ്രധാന മന്ത്രി പദവി സ്വീകരിച്ച് ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാറുമ്പോൾ തൻ്റെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് അദ്ദേഹം ഇപ്പോൾ. കുട്ടികളെ സംരക്ഷിക്കുന്നതിൻെറ ഭാഗമായി പൊതു പ്രസംഗങ്ങളിൽ അദ്ദേഹം ‘എന്റെ മകൻ’ അല്ലെങ്കിൽ ‘എന്റെ മകൾ’ എന്നാണ് കുട്ടികളെ പറ്റി പരാമർശിക്കാറുള്ളത്. ഈ വർഷമാദ്യം, പാലസ്തീൻ അനുകൂല പ്രകടനക്കാർ അദ്ദേഹത്തിൻെറ വീടിന് മുൻപിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാൽമെസ്ബറിയിലെ ഹോട്ടലിന്റെ പൂന്തോട്ടത്തിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. ഏകദേശം ആയിരം വർഷം പഴക്കമുള്ളതാണ് അസ്ഥികൂടങ്ങൾ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. 24 ഓളം പേരുടെ അസ്ഥികൂടങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത്.
വിൽറ്റ്‌ഷെയറിലെ മാൽമെസ്‌ബറി ആബിയുടെ തൊട്ടടുത്തുള്ള മാൽമെസ്‌ബറിയിലെ ഓൾഡ് ബെൽ ഹോട്ടലിൻ്റെ മൈതാനത്താണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ എഡി 670 മുതൽ 940 വരെയുള്ള കാലത്തെതാണ് . പഴയ കാലഘട്ടത്തിൽ ഇവിടെ ഒരു ആശ്രമം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചരിത്രകാരനായ ടോണി മക്അലേവി പറഞ്ഞു. ഇത്രയും വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതിൽ ടോണി ഉൾപ്പെടെയുള്ള ഗവേഷകർ വളരെ ആവേശത്തിലാണ്. പഴയ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പല കാര്യങ്ങളും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മേയർ ആര്യ രാജേന്ദ്രൻ 21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. യുവജനതയ്ക്ക് നൽകുന്ന പ്രാധാന്യമായി ഇതിനെ മാധ്യമങ്ങൾ വർത്തയാക്കിയിരുന്നു . ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് ഡിഗ്രി വിദ്യാർത്ഥിനിയായ ആര്യ സ്ഥാനമേറ്റെടുത്തത്.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 22 വയസ്സുകാരനായ സാം കാർലിംഗ്. നോർത്ത് വെസ്റ്റ് കേംബ്രിഡ്ജ്ഷയർ സീറ്റിൽ നിന്നാണ് സാം കാർലിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമിന് പക്ഷേ തൻറെ പ്രായത്തിന്റെ പേരിൽ അറിയപ്പെടാൻ താത്പര്യമില്ല. കേംബ്രിഡ്ജ് സർവകലാശാലയിലെ സയൻസ് ബിരുദ വിദ്യാർത്ഥിയായ സാം മുതിർന്ന കൺസർവേറ്റീവ് എംപി ശൈലേഷ് വാരയെ 39 വോട്ടുകൾക്ക് ആണ് പരാജയപ്പെടുത്തിയത് .
ബ്രിട്ടീഷ് പാർലമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെ ബേബി ഓഫ് ദി ഹൗസ് എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. സാമാണ് ഈ പ്രാവശ്യത്തെ ബേബി ഓഫ് ദി ഹൗസ്. 2023 ലെ ഐൻസ്റ്റി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയും സഹ ലേബർ എംപിയുമായ കെയർ മാത്തറായിരുന്നു കഴിഞ്ഞ പാർലമെന്റിലെ ബേബി ഓഫ് ദി ഹൗസ്.