Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ടൈപ്പ് 2 പ്രമേഹവും വൃക്കരോഗവും ഉള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് വൃക്ക തകരാറുകൾ, ഹൃദയ സങ്കീർണതകൾ,എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന പ്രതിദിന ഗുളികകൾ കണ്ടെത്തി. അൻപതിൽ ഒരു പ്രമേഹ രോഗിക്ക് എന്ന തലത്തിൽ വൃക്ക തകരാർ സംഭവിക്കുന്നുണ്ട്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമ്പോൾ വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുവാനുള്ള ശേഷി കുറയുന്നതാണ് ഇതിന് കാരണം. വൃക്കരോഗം ഹൃദയത്തിന് അമിത ആയാസം നൽകുകയും ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഉയർത്തുകയും ചെയുന്നു. ഹൃദ്രോഗങ്ങളുടെ പരമ്പരാഗത ചികിത്സ തൊണ്ടവേദന, തലകറക്കം തുടങ്ങിയ മറ്റ് പാർശ്വഫലങ്ങൾക്കും കാരണമാകും. ഈ ഒരു സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ദ്ധർ പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നത്.

വൃക്കരോഗവും ടൈപ്പ് 2 പ്രമേഹ രോഗികളുമായവരെ ചികിൽസിക്കാൻ ഫൈൻറെനോൺ എന്ന മരുന്നാണ് ആരോഗ്യ വിദഗ്ദ്ധർ കണ്ടെത്തിയത്. മരുന്ന് വൃക്ക തകരാർ കുറയ്ക്കുന്നതോടൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മരുന്നിന് അംഗീകാരം നൽകാനുള്ള സ്കോട്ട്‌ലൻഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഡിസംബറിൽ ഫൈൻറെനോണിന്റെ അംഗീകാരത്തിനായി വിദഗ്ധർ മുന്നോട്ട് വന്നത്.

വർഷങ്ങളായി ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട വൃക്കരോഗമുള്ള ആളുകളെ സംബന്ധിച്ചുള്ള ചികിത്സകൾ ഏറെ വലച്ചിരുന്നു. അതുകൊണ്ട് തന്നെ ഫൈനറിനോണിന്റെ വരവ് ടൈപ്പ് 2 പ്രമേഹവും വൃക്കരോഗവുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസവർത്തയാണ്. നിലവിലെ ചികിത്സകൾ നടത്തിയാലും ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ് എന്ന് ബാർട്ട്സ് ഹെൽത്ത് എൻ എച്ച് എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. കീരൻ മക്കഫെർട്ടി പറഞ്ഞു. യുകെയിൽ ഏകദേശം 3.5 ദശലക്ഷം ആളുകൾക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. ജനിതകം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങൾ.

രമേശ് ചെന്നിത്തല

മാനവരാശിയുടെ വീണ്ടെടുപ്പിനായി മനുഷ്യപുത്രൻ ഉയിർത്തെഴുന്നേറ്റ ആ സുദിനം ആഗതമായിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ നമ്മുടെ മലയാളി സമൂഹത്തിന് ഈ സന്തോഷത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം മുറുകെപ്പിടിച്ചുകൊണ്ട് നിങ്ങളുടെ പുതിയ വീടിന് നിങ്ങൾ നൽകുന്ന നിരവധി സംഭാവനകൾ ഞാൻ തിരിച്ചറിയുന്നു. ലോകം മുഴുവൻ കോവിഡിനെയും മറ്റ് മഹാമാരികളെയും ഒക്കെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതീക്ഷകൾ അസ്തമിച്ചു പോകുന്ന വർത്തമാനകാലത്ത് ഈസ്റ്റർ നൽകുന്ന പ്രത്യാശയും പ്രതീക്ഷയും വളരെ വലുതാണ്. മനുഷ്യനായും മാനവികതയുടെ മഹത്തായ മാതൃകകൾ സമ്മാനിച്ചും കടന്ന് പോയ ദൈവപുത്രന്റെ ഉയിർപ്പ്, അതുകൊണ്ട് തന്നെ കെട്ടകാലത്തിന്റെ മധ്യത്തിലായിരിക്കുന്ന ഈ സമയം പുതുജീവനാണ് ഒരർത്ഥത്തിൽ സമ്മാനിക്കുന്നത്. ഉയിർപ്പ് നൽകുന്ന പ്രതീക്ഷ അത് വീണ്ടെടുപ്പിന്റെയാണ്.

പ്രവാസികളായ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈസ്റ്റർ പോലെയുള്ള ആഘോഷങ്ങൾ പ്രധാനമാണ്. ജീവിതത്തിലെ സ്വപ്നങ്ങൾക്ക് നിറം പകരുവനായി നാടും വീടും വിട്ട്, അന്യനാട്ടിൽ വന്ന് കഷ്ടപ്പെടുന്നവരാണ് പ്രവാസികൾ. നമുക്ക് അറിവുള്ളത് പോലെ നാട്ടിലൊക്കെ വലിയ ആഘോഷമാണ് വീടുകളിൽ ഈസ്റ്ററിനെ തുടർന്ന് നടക്കുന്നത്. എന്നാൽ പ്രവാസികൾ ഇതെല്ലാം അകലെ നിന്ന് നോക്കി കാണാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് യുകെയിൽ ഉള്ളവർ ജീവിതത്തിന്റെ ഭാവി സ്വപ്നങ്ങളെ കൂടെ കൂട്ടുവാനാണ് ശ്രമിക്കുന്നത്. മലയാള നാട്ടിൽ നിന്ന് പണ്ട് ഗൾഫ് നാടുകളിലേക്ക് ചേക്കേറിയിരുന്ന ആളുകളെ പോലെയാണ് ഇന്ന് യുകെയിലേക്കുള്ള ഒഴുക്ക്. കേരളത്തിലും രാജ്യത്തും തൊഴിൽ ഇല്ലാതെ വരുന്നതിനെ തുടർന്നാണ് ഈ ഒഴുക്ക് ഉണ്ടാകുന്നത് എന്നുള്ളത് വ്യക്തമാണ്. അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാർ തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവരുടെ ഒക്കെ പ്രതീക്ഷയാണ് യുകെ യിൽ എത്തുക എന്നുള്ളത്. അതിനായിട്ടാണ് ഇന്ന് അവർ പരിശ്രമിക്കുന്നത്. 25 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തു അധികാരത്തിൽ കയറിയ മോദി സർക്കാർ ഇന്ന് അതിനെ പറ്റി ഒരു അക്ഷരം പോലും മിണ്ടുന്നില്ല. അതേസമയം തന്നെ കേരളത്തിൽ ഇടതുപക്ഷ മന്ത്രി സഭ പി എസ് സിയെ പോലും അട്ടിമറിച്ചു പാർട്ടി നിയമനങ്ങൾ നടത്തുകയാണ്. ഇതാണ് നാട്ടിലെ സാഹചര്യം. ഒരർത്ഥത്തിൽ,യുകെയിലെ ഗവണ്മെന്റ് സംവിധാനവും മറ്റ് മേഖലകളും മലയാളി സമൂഹത്തിനു നൽകുന്ന പിന്തുണയെയാണ് ഈ ഒഴുക്ക് കാണിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലയായ നേഴ്സിംഗിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്ന രാജ്യമാണ് യുകെ. അതിൽ വർക്ക്‌ ചെയ്യുന്നതിൽ ഏറെയും മലയാളികളാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

ഒരു രാജ്യത്തിന്റെ ഭാവി എന്നത് മെഡിക്കൽ രംഗമാണ്. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ മെഡിക്കൽ രംഗത്ത് നല്ല രീതിയിലുള്ള മുന്നേറ്റം ആവശ്യമാണ്. കേരളത്തിൽ ഹരിപ്പാട് മണ്ഡലത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ ആദ്യ സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിച്ചത് ഹരിപ്പാടാണ്. വിദ്യാർത്ഥികളുടെ പഠനത്തെ മുൻ നിർത്തി മെഡിക്കൽ വിദ്യാഭാസത്തിനു ഊന്നൽ നൽകുവാനും, എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കുവാനും എന്റെ പൊതുപ്രവർത്തന ജീവിതത്തിലൂടെ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇന്ന് നാട്ടിലെ വിദ്യാഭ്യാസത്തെക്കാൾ മലയാളികൾ തെരഞ്ഞെടുക്കുന്നത് യുകെയിലെയാണ്. അത് ഈ രാജ്യം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനകളെയും പ്രത്യേക പരിഗണനയെയുമാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ യുകെയിൽ ജോലി ചെയുന്ന നേഴ്സുമാരിൽ 25000 ത്തിലധികം പേരും മലയാളികളാണ്. ഇതെല്ലാം ഈ രാജ്യം ഇവരെ എത്രമാത്രം സ്നേഹിക്കുന്നു എന്നുള്ളതാണ് വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായി നിലകൊള്ളുന്ന ഒരാൾ എന്ന നിലയിൽ തന്നെ മെഡിക്കൽ രംഗവുമായി ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട് ഓഫ് ബയോടെക് റിസേർച്ച് സെൻ്റർ പൂജപ്പുര, തിരുവനന്തപുരം 1993ൽ തുടങ്ങി. 300 ഓളം ശാസ്ത്രജ്ഞൻമാർ റിസേർച്ച് നടത്തുന്നു. 1000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആരോഗ്യമേഖലയിലെ എടുത്തു പറയേണ്ട മറ്റൊരു സംഭാവനയാണിത്.

സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികൾ. അവരെ ചികിത്സിക്കുന്നതിനായി “സബർമതി” എന്ന 6 ജോലിക്കാരുള്ള കേന്ദ്രവും തുടങ്ങാനായി സാധിച്ചതിൽ ഒത്തിരി ചാരിതാർത്ഥ്യം ഉണ്ട്. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളം പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെ നിരവധി ആശുപത്രികളുടെയും, നേഴ്സിംഗ് കോളേജുകൾക്കും തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സീറോ മലബാർ സഭയുടെ സംഭാവന പ്രത്യേകിച്ചു എടുത്ത് പറയേണ്ടതാണ്. നേഴ്സിംഗ് രംഗത്ത് നൽകുന്ന പരിശീലനവും പ്രവർത്തനമികവും പ്രശംസനീയമാണ്.

ഇന്ത്യ മഹാരാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് ഇപ്പോൾ കടന്നു പോകുന്നത്. വർഗീയതയും ഫാസിസ്റ്റ് ഭരണ നടപടികളും രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയാണ്. ഇന്ന് ഭരണം കയ്യാളുന്ന സംഘപരിവാർ, മതനിരപേക്ഷതയെ റദ്ദ് ചെയ്യാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഒരു രാജ്യം ഒരു നിയമം എന്നിങ്ങനെ തുടങ്ങി പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ വരെ അന്യായമായ ഇടപെടലുകൾ ഇന്ന് നടക്കുന്നു. എതിർക്കുന്ന ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാൻ അക്ഷീണം അവർ പരിശ്രമിക്കുകയാണ്. രാജ്യത്തെ തന്നെ കോർപ്പറേറ്റ് ഭീമൻമാർക്ക് അടിയറവ് വെക്കാൻ അവർ ഒരുമ്പെടുന്നു. പ്രതീക്ഷയുടെ തുരുത്തായി ചില ഇടങ്ങൾ മാത്രം ഇന്ന് മാറുകയാണ്. ജനാധിപത്യം എത്ര നാൾ നിലനിൽക്കും എന്നുള്ളതും സംശയത്തിൽ തന്നെയാണ്.

രാജ്യം ഇന്ന് ഉറ്റുനോക്കുന്ന നേതാവാണ് രാഹുൽ ജി. യുകെയിൽ എത്തിയപ്പോൾ നിങ്ങൾ നൽകിയ സ്നേഹവായ്പുകളെ കുറിച്ച് അദ്ദേഹം നേരത്തെ പരാമർശിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ സാഹചര്യം രാഹുൽ ജി നിങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ ചോദ്യങ്ങളും, ചർച്ചകളും അദ്ദേഹം വളരെയേറെ താല്പര്യത്തോടെയാണ് വീക്ഷിച്ചത്. യുകെയിൽ ആയിരിക്കുമ്പോൾ തന്നെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രത്യേകം പരാമർശിക്കേണ്ടതാണ്. രാജ്യം ഇന്ന് കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് നിങ്ങളും ബോധവാന്മാരാണ് എന്നുള്ളത് ആ ചർച്ചയിൽ നിന്നും വ്യക്തമാണ്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഓരോ ഇന്ത്യക്കാരനും, ജനാധിപത്യ മതനിരപേക്ഷ വ്യക്തികളും നിലനിൽക്കേണ്ടത് എന്നുള്ളതും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

മലയാളികളെ ഇത്രയേറെ കരുതുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. തമാശയെന്ന മട്ടിൽ പറയുന്ന ഒരു കാര്യമാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും മലയാളി ഉണ്ടാകും എന്ന്. എന്നാൽ അത് ഇന്ന് യാഥാർഥ്യമായി എന്ന് മാത്രമല്ല, ഉള്ളത് മുഴുവനും മലയാളികൾ ആണ്. അതുകൊണ്ട് യുകെയിലെ എല്ലാ മലയാളികൾക്കും ഉയിർപ്പിന്റെ എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു. മലയാളികളായ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർക്കുവാനാണല്ലോ മലയാളം യുകെ എന്ന ഓൺലൈൻ പോർട്ടൽ പ്രവർത്തിക്കുന്നത്. മലയാളം യുകെയുടെ എല്ലാ വായനക്കാർക്കും ഉയിർപ്പിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെതിരെ പരസ്യ പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ . യൂണിയന്റെ നിലപാട് തീവ്രവാദ സ്വഭാവം ഉള്ളതാണെന്നും, മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്ന് സെക്രട്ടറി തുറന്നടിച്ചു. പണിമുടക്കിനെതിരെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, 33% ശമ്പള വർദ്ധനവ് വേണമെന്നാണ് യൂണിയന്റെ ആവശ്യം.

ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്കാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവിതചിലവും നികുതി ഇനങ്ങളും അനുദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വേതനവും വർദ്ധിക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. എന്നാൽ വേതന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പ്രതിവർഷം 20000 പൗണ്ട് അധികം ഇവർക്ക് ലഭിക്കുമെന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. പണിമുടക്ക് അന്യായമാണെന്നും, അതിന്റെ സ്വഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നുമുള്ള ആരോഗ്യ സെക്രട്ടറിയുടെ പരാമർശം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

‘അന്യായമായ വർദ്ധനവാണ് ഇപ്പോൾ ഉന്നയിക്കുന്നത്. നിലവിലെ വേതനം, ഏറ്റവും അനുയോജ്യമാണ്. പിന്നെ എന്തിനാണ് സമരം എന്നുള്ളത് മനസിലാകുന്നില്ല. സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണം’- ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ പറഞ്ഞു. മുൻ കാലങ്ങളിൽ എൻ എച്ച് എസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെക്കാൾ ശക്തിയേറിയതാണ് ഡോക്ടർമാരുടെ സമരം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആരോഗ്യ രംഗത്ത് തടസ്സം സൃഷ്ടിക്കുന്ന സമീപനമാണ് ഇതെന്നും പണിമുടക്കിൽ നിന്ന് ഡോക്ടർമാർ പിന്മാറണമെന്നും ആരോഗ്യ വകുപ്പ് പ്രതിനിധികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പത്തിന് പിന്നാലെ നിരവധി പെൻഷൻകാർ ജീവിത ചിലവുകൾ തള്ളിനീക്കാൻ പാടുപെടുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ അടുത്ത തിങ്കളാഴ്ച മുതൽ പെൻഷൻ 10.1 ശതമാനം വർധിപ്പിക്കും. ബ്രിട്ടൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർദ്ധനവാണ് ഇത്. പെൻഷൻകാർക്ക് എല്ലാ വർഷവും മാന്യമായ വരുമാന വർദ്ധനവ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ട്രിപ്പിൾ ലോക്ക് സ്റ്റേറ്റ് പെൻഷൻ വാഗ്ദാനത്തിന് പിന്നാലെയാണ് സർക്കാർ പുതിയ വർദ്ധനവ് പ്രഖ്യാപിച്ചത്. പുതിയ പെൻഷൻ പ്രാബല്യത്തിൽ വരുന്നതിനു പിന്നാലെ പ്രതിവർഷം £10,600 ആയി പെൻഷൻ തുക ഉയരും.

2016 ഏപ്രിലിന് മുമ്പ് അടിസ്ഥാന നിരക്കിൽ വിരമിച്ചവർക്ക് ആഴ്ചയിൽ £156.20 അല്ലെങ്കിൽ വർഷം £8,120 ലഭിക്കും. ട്രിപ്പിൾ ലോക്ക് പ്രകാരം പെൻഷൻ നിരക്ക് പ്രതിവർഷം ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിന് ആനുപാതികമായി ഉയർത്തണം. കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 10.1 ശതമാനമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വാഗ്ദാനം ലംഘിച്ച് 3.1 ശതമാനം സംസ്ഥാന പെൻഷൻ വർദ്ധന ചുമത്തിയ സർക്കാർ തീരുമാനം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് 10.4 ശതമാനമായിരുന്നു, വസന്തകാലത്തും വേനൽക്കാലത്തും ഇത് കുറയുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബർ മാസം ഇത് ഉയരാൻ സാധ്യത ഉണ്ടെന്ന് ഗവേഷകർ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷവും ട്രിപ്പിൾ ലോക്ക് പ്രതിജ്ഞ വീണ്ടും നിലനിർത്താൻ സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടാകും.

ഫ്രാങ്ക്‌ഫർട്ട് : ജർമ്മനിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിനിയായ ശ്രീമതി അനിമോൾ സജിയാണ് (44 വയസ്സ്) ജർമ്മനിയിൽ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞത്. കണ്ണൂർ  അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ശ്രീ സജി തോമസിസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യയാണ്  പരേതയായ  അനിമോൾ. ഇവർക്ക് മക്കളായി രണ്ട് പെൺകുട്ടികളാണ് ഉള്ളത്.

രണ്ട് മൂന്ന് ദിവസമായി പനിയുണ്ടായിരുന്ന അനിമോളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന്  ഇന്ന് വെളിപ്പിന് (8 ശനിയാഴ്ച്ച 4.30 മണിയോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.

ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ഒത്തിരി സ്വപ്നങ്ങളോടെയും അതിലേറെ പ്രതീക്ഷകളോടെയും ജോലിയാവശ്യത്തിനായി ശ്രീമതി അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. ശ്രീമതി അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളു.

അനിമോളുടെ അകാല വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും മലയാളം യുകെ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്ക് വാക്‌സിൻ 2030 ഓടെ കണ്ടെത്തുമെന്ന് ആരോഗ്യ വിദഗ്ധർ. ഇതിലൂടെ ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്. ഈ വിഷയത്തിൽ ഗൗരവമായ പഠനങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യരംഗത്ത് സമൂലമായ മുന്നേറ്റം സൃഷ്ടിക്കാൻ ആകുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൺ പറഞ്ഞു.

ഇന്ന് ട്യൂമർ മനുഷ്യരെ കീഴ്പ്പെടുത്തിയിരിക്കുകയാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കും. മനുഷ്യരുടെ ജീവൻ നഷ്ടമാകാതെ ഇരിക്കുക എന്നുള്ളതാണ് മുഖ്യ പരിഗണന നൽകുന്ന വിഷയം. കോവിഡ് വാക്സിൻ വികസിപ്പിച്ച കമ്പനി എന്നുള്ള നിലയിൽ മോഡേണയുടെ മാനേജ്മെന്റ് വലിയ ആത്മവിശ്വാസത്തിലാണ്. ‘ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകൾ ഒരൊറ്റ കുത്തിവയ്പ്പിലൂടെ ഇല്ലാതാക്കാൻ കഴിയും. മരുന്നുകളൊന്നുമില്ലാത്ത അപൂർവ രോഗങ്ങൾക്ക് എംആർഎൻഎ തെറാപ്പി ലഭ്യമാകും. റെസ് പിറേറ്ററി സിൻസിറ്റിയൽ വൈറസ് പോലുള്ള മാരക രോഗാവസ്ഥകൾക്ക് ശ്വാശത പരിഹാരം ലഭ്യമാകും’-ഡോ പോൾ ബർട്ടൺ പറയുന്നു.

രോഗത്തിനെതിരെ ശരീരത്തിനുള്ളിൽ നിന്ന് തന്നെ പ്രോട്ടീൻ എങ്ങനെ നിർമ്മിക്കാമെന്ന് എം ആർ എൻ എ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഇപ്പോൾ നടത്തുന്നത്. വിദഗ്ദമായ പഠനങ്ങൾ പുരോഗമിക്കുകയാണ്. വാക്‌സിൻ മെഡിക്കൽ രംഗത്ത് ലഭ്യമാകുന്നതിലൂടെ രോഗത്തെ ചെറുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ ആരോഗ്യ മേഖലകളിൽ ജോലിക്കായി റിക്രൂട്ട്മെൻറ് ഏജൻസികളുടെ തട്ടിപ്പിൽ വീഴരുതെന്ന് ഉദ്യോഗാർത്ഥികൾക്ക് ഗവൺമെൻറ് മുന്നറിയിപ്പ് നൽകി. ഒട്ടേറെ മലയാളികളാണ് യുകെയിലെ ആരോഗ്യ മേഖലയിൽ ജോലിക്കായി പരിശ്രമിക്കുന്നത്. എൻ എച്ച് എസ് , കെയർ മേഖലകളിൽ ജോലിക്കായി പരിശ്രമിക്കുന്നവരാണ് പലപ്പോഴും റിക്രൂട്ട്മെൻറ് ഏജൻസികളുടെ തട്ടിപ്പിൽ അകപ്പെടുന്നത്. വൻ തുക ഏജൻസികൾക്ക് നൽകിയതിനുശേഷമാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ചതിയിൽപ്പെട്ടതായി മനസ്സിലാക്കുന്നത്. എൻഎച്ച്എസ്, കെയർ മേഖലകളിൽ ജോലി ലഭിക്കുന്നതിന് ഏജൻസി ഫീസ് നൽകേണ്ടതില്ലെന്ന സത്യം പലരും മനസ്സിലാക്കുന്നത് പണം കൊടുത്തതിനു ശേഷം മാത്രമാണ് .

വ്യാപകമായ രീതിയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാർഗനിർദേശങ്ങളുമായി സർക്കാർ മുന്നോട്ടുവന്നത് . രാജ്യത്ത് വർക്ക് വിസ നൽകാൻ 8000 പൗണ്ട് മുതൽ 15000 പൗണ്ട് വരെ അന്യായമായി റിക്രൂട്ട്മെന്റ് ഏജൻസികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈവശപ്പെടുത്തുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. അംഗീകൃത റിക്രൂട്ട്മാരുടെ പട്ടികയിൽ താൻ ബന്ധപ്പെടുന്ന ഏജൻസി ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിന് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന പ്രധാനമായ മാർഗ്ഗനിർദ്ദേശം.

രാജ്യത്ത് ഏതെങ്കിലും ജോലി ലഭിക്കാൻ പണം ഏജൻസി ഫീസായി നൽകുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിൽ ഡിപ്പൻഡൻഡ് വിസയിൽ എത്തുന്നവരും മലയാളി വിദ്യാർഥികളുമാണ് പലപ്പോഴും ഏജൻസികളുടെ തട്ടിപ്പിന് ഇരയാവുന്നത്. തങ്ങളുടെ പഠനകാലവധി കഴിഞ്ഞ് എങ്ങനെയും ഒരു ജോലി സമ്പാദിച്ച് പിടിച്ചുനിൽക്കാൻ നോക്കുന്നവരോട് കഴുത്തറപ്പൻ മനോഭാവമാണ് പല ഏജൻസികളും വച്ചുപുലർത്തുന്നത്.

നീനു തോമസ്, മലയാളം യുകെ ന്യൂസ് ടീം 

പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികളുടെ മരണത്തിനു കാരണമായി ജോർദാൻ വാലിയിലെ ഹംറയിലെ ആക്രമണം. കലാഷ് നിക്കോവ് മോഡൽ ആയുധം ഉപയോഗിച്ച് അക്രമികൾ നിറയൊഴിച്ചപ്പോൾ പരുക്കേറ്റ 48 വയസ്സുകാരിയായ ഈ പെൺകുട്ടികളുടെ അമ്മയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിന് കാരണക്കാരായ തീവ്രവാദികളെ പിടിക്കാൻ ശ്രമം തുടങ്ങിയതായി ഇസ്രായേൽ വൃന്ദങ്ങൾ അറിയിച്ചു . ഇതിന് കാരണം, ഈ ആഴ്ചയുടെ തുടക്കം മുതലേ പാലസ്തീനികളും ഇസ്രയേലീ സൈന്യവും തമ്മിൽ ജറുസലേമിലെ അൽ-അഖ മുസ്ലിം പള്ളിയിൽ ഏറ്റുമുട്ടൽ വർദ്ധിച്ചതിനെ തുടർന്നാണ്.

ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത് ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നാണ്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിച്ചു. ബി.ബി.സി.റിപ്പോർട്ട് പ്രകാരം മരിച്ച സഹോദരിമാർ ഇരുപത് വയസ്സ് പ്രായമുള്ളവരാണ്. അവരുടെ കുടുംബം വെസ്റ്റ് ബാങ്കിലെ, ഇഫ്രാത്ത് എന്ന ഇസ്രയേലീ സെറ്റിൽമെന്റിലേയ്ക്ക് കുടിയേറിയവരാണ്. മറ്റൊരു കാർ ഓടിച്ചു വരികയായിരുന്ന കുട്ടികളുടെ പിതാവ് ഈ ദാരുണ സംഭവം നേരിൽ കാണാൻ ഇടയായി.

അന്താരാഷ്ട്ര നിയമം അനുസരിച്ച് ഈ സെറ്റിൽമെന്റ് പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് കാരണമാകുന്നതിനാൽ നിയമവിരുദ്ധമാണ്. ഇതേ തുടർന്ന് വ്യഴാഴ്ച്ച രാത്രിയിൽ ഗാസയിലും ടൈറിലും ഇസ്രയേലീ ബോംബിങ് നടന്നു. ടെൽ അവീവിൽ വെള്ളിയാഴ്ച്ച നടന്ന ക്രൂരമായ ഏറ്റുമുട്ടലിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളും അക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മേഗൻ രാജകുമാരിക്ക് പണം നൽകുന്നത് തുടരാൻ കഴിയില്ലെന്ന് ചാൾസ് രാജാവ് പറഞ്ഞപ്പോൾ ഹാരി രാജകുമാരൻ പ്രകോപിതനായെന്ന് റിപ്പോർട്ട്‌. പുതിയ പുസ്തകത്തിലാണ് കൂടുതൽ വിവരങ്ങൾ പറയുന്നത്. മേഗനുമായുള്ള വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചപ്പോഴും പ്രതികരണം മോശമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കൊട്ടാരത്തിൽ വച്ച് പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടെന്നും ഹാരി രാജകുമാരൻ പറഞ്ഞു. അനുഭാവ പൂർണമായ സമീപനം ആരിൽ നിന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, പല ഇടത്തും മോശമായി അപമാനിക്കപ്പെട്ടന്നും ഹാരി രാജകുമാരൻ പറഞ്ഞു.

കേംബ്രിഡ്ജിലെ ഡച്ചസ് ഗർഭിണിയായിരുന്ന സമയത്ത് ഹോർമോണുകളെ കുറിച്ച് മേഗൻ നടത്തിയ പരാമർശവും വിവാദം ആയിരുന്നു. രാജ്ഞിയുടെ വസ്ത്രധാരണം സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനവും വിവാദം സൃഷ്ടിച്ചു. കാതറിൻ, വെയിൽസ് രാജകുമാരി, വില്യം രാജകുമാരൻ, വെയിൽസ് രാജകുമാരൻ, ഹാരി രാജകുമാരൻ, സസെക്‌സ് ഡ്യൂക്ക്, മേഗൻ, സസെക്‌സിലെ ഡച്ചസ്, വിൻഡ്‌സർ കാസിലിൽ അഭ്യുദയകാംക്ഷികളെ അഭിവാദ്യം ചെയ്തിരുന്നു. എലിസബത്ത് രാജ്ഞിയുടെ സമയത്ത് ഹാരിയ്ക്ക് കൊട്ടാരത്തിൽ നിന്ന് ഒരു പരിധിവരെ പിന്തുണ ലഭിച്ചിട്ടുണ്ട്.

എന്നാൽ, ഹാരിയോട് എന്നും വലിയ വാത്സല്യം പുലർത്തിയിരുന്ന രാജ്ഞി പോലും ഒടുവിൽ അവന്റെ വെളിപ്പെടുത്തലുകളിൽ മനം മടുത്തു. ആദ്യം, ഹാരിയും അവന്റെ സഹോദരനും തമ്മിലുള്ള പ്രശ്നങ്ങളും, തുടർന്ന് വന്ന പരസ്യ വിമർശനങ്ങളും സാഹചര്യം കൂടുതൽ വഷളാക്കി. ഇതിനെതിരെ പല കോണുകളിൽ നിന്ന് വിമർശനം ഉയർന്നു. രാജകുടുംബത്തിൽ നിന്ന് തന്നെ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു.ഹാരിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്ന ഒരാൾ എലിസബത്ത്‌ രാജ്ഞിയായിരുന്നു. എന്നാൽ രാജകുമാരന്റെ അതിരുവിട്ട പ്രവർത്തനങ്ങളിൽ രാജ്ഞി വിമർശനം പരസ്യമായി പ്രകടിപ്പിച്ചു.

അയർലൻഡ്/ഡബ്ലിൻ:  അയര്‍ലന്‍ഡിൽ മലയാളി മരണം.  മലയാളിയായ ജിത മോഹനൻ (42) ആണ് അയർലണ്ടിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഡബ്ലിൻ സിറ്റി വെസ്റ്റിൽ  താമസിയ്ക്കുന്ന തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ് പരേതയായ ജിത മോഹൻ.

കഴിഞ്ഞ ഒരു വർഷക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ജിത. 12 വയസ്സുള്ള തന്മയി ഏക മകനാണ്. സത്ഗമയ കുടുംബത്തിലെ അംഗം കൂടിയായിരുന്നു ജിത മോഹനന്‍.

സംസ്കാരം നാട്ടിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. അയർലൻഡിലെ നടപടി ക്രമങ്ങൾ പൂർത്തിയാവുന്നതിനനുസരിച്ചു നാട്ടിലേക്ക് കൊണ്ടുപോകും. തിയതി സംബന്ധിച്ച തീരുമാനം ആയിട്ടില്ല.

ജിത മോഹന്റെ അകാല നിര്യാണത്തിൽ  ദുഖിതരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved